Sunday, March 22, 2020

"ജാനേ നഹി ദേൻഗേ തുജ്ജേ ....."

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വർഷം 2009
കല്യാണം കഴിഞ്ഞ് ചെന്നൈയിലാണ് താമസം തുടങ്ങിയത്, അവിടെനിന്ന് കുറച്ചു നാളുകൾക്കുള്ളിൽത്തന്നെ ഞാൻ ജോലിസംബന്ധമായി ഡൽഹിയിലേക്ക് മാറി. ആദ്യത്തെ അഞ്ചാറുമാസം - മിഷ്ടർ ഹസ്ബൻഡ് ജോലിയൊക്കെ സംഘടിപ്പിച്ച് അങ്ങോടേക്കെത്തുന്ന വരെയുള്ള സമയം ലജ്‌പത്‌നഗറിലെ ഒരു വലിയ വീട്ടിൽ കുറച്ചു തരുണീമണികൾക്കൊപ്പം ഞാനും പേയിങ് ഗസ്റ്റായി താമസിച്ചു. ഒരു റിട്ടയേർഡ് സിബിഐ ഓഫീസറും ഭാര്യയും താഴ്ഭാഗത്ത് താമസിച്ചിരുന്ന ആ വീട്ടിലെ മുകളിലത്തെ രണ്ടു നിലകളിലെയും റൂമുകളിൽ അഞ്ചും ആറും പേർക്കുള്ള ബോക്സ് കട്ടിലുകൾ പല മൂലകളിലായി ഇട്ടിരുന്നു. ആദ്യമായി ഇമ്മാതിരി കട്ടിലുകൾ ഞാൻ കാണുന്നതും അവിടെ വെച്ചാണ് - മുകൾഭാഗം തുറക്കാൻ കഴിയുന്ന തരം കട്ടിലുകൾ. എല്ലാവരും അവരവരുടെ ഉടുപ്പുകളും സാധനങ്ങളൊക്കെ കട്ടിലിനുള്ളിൽത്തന്നെ സൂക്ഷിച്ചു. മടക്കിവെക്കാവുന്ന കട്ടികുറഞ്ഞ തരമൊരു മെത്തയും തണുപ്പ് പ്രതിരോധിക്കാൻ കട്ടിയുള്ള ഒരു രജായിയും അടുത്തുതന്നെയുള്ള സെൻട്രൽ മാർക്കറ്റിൽ പോയി വാങ്ങിയിട്ടാണ് എന്നെ സിബിഐ അങ്കിളിനേയും ആന്റിയെയും ഏൽപ്പിച്ച് കെട്ട്യോൻ തിരികെ വണ്ടി കേറിയത്.

പ്രകടമായി രാജ്‌പൂത് ആണെന്ന് അഭിമാനിച്ചിരുന്ന ഏകദേശം എൻ്റെ പ്രായമുള്ള അനിറ്റ സിങ്, കോളേജ് കഴിഞ്ഞ് അടുത്തൊരു ഡയറ്റ് ക്ലിനിക്കിൽ ജോലി ചെയുന്ന സുരഭി വർമ്മ എന്ന ഡയറ്റീഷ്യൻ കൊച്ച്, ഹോട്ടൽ മാനേജമെന്റ് കഴിഞ്ഞിറങ്ങിയ സാക്ഷി ഗുപ്ത എന്ന ഒരു കുട്ടി, സ്ത്രീകൾക്കുവേണ്ടിയുള്ള ഒരു എൻജിഒ- യിൽ ജോലി ചെയ്തിരുന്ന ലവിനിയ മൗലോങ് എന്ന ഷില്ലോങ്ങുകാരി പിന്നെ ഞാൻ - ഇത്രയും പേരായിരുന്നു ഒരു റൂമിൽ! അനിറ്റയും ഞാനുമൊഴികെ എല്ലാവരും അപ്പോഴങ്ങോട്ട് ഡിഗ്രി കഴിഞ്ഞിറങ്ങിയ ഇളം പൈതങ്ങൾ - ആ മുഴുവൻ പിജിയിൽ കല്യാണം കഴിഞ്ഞ ഒരേയൊരാൾ ഞാൻ മാത്രം. ജോലി അന്വേഷിക്കുന്നവരും പഠിക്കുന്നവരും ആയിരുന്നു ബാക്കി മുറികളിലെ കൂടുതൽ പേരും. ഒരേയൊരു മകൻ അമേരിക്കയിലാണെന്ന് ആന്റി പറഞ്ഞെങ്കിലും പിശുക്കനും കർക്കശക്കാരനുമായ അച്ഛനും മകനും തമ്മിൽ വഴക്കാണെന്നുള്ള കഥയൊക്കെ അവിടെ നേരത്തെ മുതലുള്ള പെൺപിള്ളേരാണ് പല പല ദിവസങ്ങളിലായി പറഞ്ഞുതന്നത്. എപ്പോഴും നല്ല ടിപ്‌ടോപ്പായി നടക്കുന്ന ആന്റിയോട് ഒരു പ്രത്യേക ഇഷ്ടം തോന്നിയിരുന്നു അന്നൊക്കെ. അവിടെ ആ വീട്ടിൽ എനിക്കേറ്റവും ആകര്ഷണീയമായി തോന്നിയ കാര്യം എല്ലാവരും താഴത്തെ നിലയിലെ പ്രധാന ഭക്ഷണമുറിയിലെ വലിയ ഡൈനിങ്ങ് ടേബിളിനു ചുറ്റും നിരന്നിരുന്നാണ് രാവിലെയും രാത്രിയും ആന്റിയോടൊപ്പം ഭക്ഷണം കഴിച്ചിരുന്നത്. വീട്ടുകാർക്കും വാടകക്കാർക്കും ഒരേ ഭക്ഷണം - നല്ല രുചിയുള്ള ഭക്ഷണം! ഡൽഹിയുടെ പല തനതു രുചികളും ഞാനറിഞ്ഞത് അവിടെ വെച്ചാണ്.

ജോലിക്ക് കയറി ഒരു മൂന്നാഴ്ച കഴിഞ്ഞപ്പോൾ ഓഫീസിലെ ഹ്യൂമൻ റിസോർസ് കൈകാര്യം ചെയ്യുന്ന മലയാളിയായ പ്രസന്നമാഡം വിളിച്ചൊരു പുതിയ ജോയിനിയെ എന്നെ ഏൽപ്പിച്ചു - രമ്യ രാജമാണിക്കം എന്നൊരു സേലത്തുകാരി മാണിക്യക്കൊച്ചിനെ. എന്ജിനീയറിങ് കഴിഞ്ഞിറങ്ങിയ പാടെ സെൻട്രൽ ഗവണ്മെന്റ് ജോലി കിട്ടിവന്ന മിടുക്കിക്കുട്ടിയെ ഡൽഹിയിൽ ഒറ്റയ്ക്ക് വിട്ടുപോകാൻ വിഷമിച്ചുനിൽക്കുകയായിരുന്ന രാജമാണിക്കം എന്ന അപ്പാവുക്കും ആ കൊച്ചിനും തമിഴ് പേശുന്ന ഒരാളെ കണ്ടതോടെ വൻ ആശ്വാസവും സന്തോഷവും (അവരുടെ അകന്ന ഒരു ബന്ധുക്കാരൻ അന്നവിടെ സിവിൽ സർവീസ് കോച്ചിങ് ചെയ്യുന്നുണ്ട്. പുള്ളിക്കാരനാണ് ലോക്കൽ ഗാർഡിയൻ). അങ്ങനെ ഞാൻ താമസിക്കുന്ന അതേ വീട്ടിൽ താമസമേർപ്പാടാക്കി ആ പെങ്കൊച്ചിനെ എന്നെയേല്പിച്ച് അദ്ദേഹം സേലത്തേക്ക് മടങ്ങിപ്പോയി. എനിക്കാണെങ്കിൽ ജോലിസ്ഥലത്തേക്ക് പോകാനും വരാനും ഒരാളായല്ലോ എന്ന് ബഹുത് സന്തോഷം. ഈ രമ്യ പിന്നീട് എൻ്റെ ചെല്ലത്തങ്ക ആയിമാറി - ജീവിതത്തിൽ ഞാനൊരിക്കലും മറക്കാത്ത ഒരാൾ!

സത്യത്തിൽ നാവായിക്കുളത്തു നിന്ന് കൊല്ലത്ത് പഠിക്കാൻ എത്തിയപ്പോഴായിരുന്നു ഗ്രാമവാസികളോട് താദാത്മ്യം തോന്നിയത് - അതുവരെ എല്ലാവരും ഒരുപോലാണല്ലോ സ്‌കൂളിൽ. കാസറഗോഡ് പഠിക്കാൻ പോയപ്പോഴാണ് തെക്കും വടക്കും അറിഞ്ഞത് - അതുവരെ എനിക്ക് തെക്കുമാത്രമല്ലേ ഉണ്ടായിരുന്നുള്ളു. ചെന്നൈയിൽ എത്തിയപ്പോൾ ആണറിഞ്ഞത് - കേരളമെന്നത് വേറൊരു സംസ്ഥാനമാണെന്ന് ..... ഡൽഹിയിൽ എത്തിയപ്പോഴോ സൗത്ത് ഇന്ത്യയെന്നൊരു താരതമ്യം ഉണ്ടെന്ന് മനസിലായി... USA എത്തിയപ്പോൾ അവർക്കെന്ത് സൗത്ത് എന്ത് നോർത്ത്? എല്ലാവരും ഇന്ത്യക്കാർ ചിലയിടങ്ങളിൽ എല്ലാവരും ഏഷ്യാക്കാർ. ഓരോ അതിരും കടക്കുമ്പോൾ ബന്ധങ്ങൾ വിശാലമാകുമെന്നും നമ്മളുടെ ചിന്ത വിശാലമാകുമെന്നും മനസിലായി. ഭൂമിക്ക് വെളിയിൽ പോയാൽ - എല്ലാവര്ക്കും ഒന്നേയുള്ളൂ ഐഡന്റിറ്റി - ഭൂമിവാസി! അതറിയാത്ത കാലത്തോളം നമ്മൾ വഴക്കടിക്കും, അതിരു കെട്ടും, വെടിവെച്ചും കൊന്നും സ്വന്തമാക്കാൻ നോക്കും!! ങാ പോട്ടെ - വിഷയം അതല്ലല്ളോ 
വിഷയം എൻ്റെ രമ്യച്ചെല്ലമാണ് (ഇപ്പോഴും ഫോണിൽ ആളുടെ പേര് അങ്ങനെയാണ് ഞാൻ സേവ് ചെയ്തിരിക്കുന്നത്). ആശാട്ടിയെ ഓർമ്മിപ്പിക്കുന്ന ഒരു പ്രത്യേക പാട്ടും ഒരു സിനിമയിലെ മുഴുവൻ പാട്ടുകളുമുണ്ട്. സിനിമ - ഞങ്ങളൊരുമിച്ചു പോയിക്കണ്ടതാണ്‌. നേരത്തെ പറഞ്ഞ ആ ലോക്കൽ ഗാർഡിയൻ ചെറുപ്പക്കാരനും രമ്യയും ഞാനും - മൂന്നാളും കൂടി അടുത്തുള്ള ഒരു മൾട്ടിപ്ലക്‌സ് തിയറ്ററിൽ ഫസ്റ്റ് ഡേ ഷോ കണ്ട സിനിമയുടെ പേര് 3 ഇഡിയറ്റ്സ്  ഫൈവ് പോയിന്റ് someone എന്ന ചേതൻ ഭഗത് ബുക്ക് നേരത്തെ വായിച്ചിരുന്നു എങ്കിലും സിനിമയാകുമ്പോൾ എങ്ങനെ എന്നറിയില്ലലോ നമുക്ക്! ഭാഗ്യത്തിന് ഞങ്ങൾ 3 ഇഡിയറ്റ്സായില്ല... കുറച്ചു ലോജിക്ക് പ്രശനമൊക്കെ ഉണ്ടെങ്കിലും ഇപ്പോഴും ഫേവറൈറ് സിനിമകളിൽ ഒന്നുതന്നെ 3 ഇഡിയറ്റ്സ്. മാധവനും ഷർമാൻ ജോഷിയും അമീർഖാനും - സൗഹൃദത്തിന്റെ രസമുള്ള കെമിസ്ട്രി. വൈറസ് , സൈലെൻസർ, ഷർമന്റെ അമ്മയുടെ ചപ്പാത്തിക്കോൽ - എന്ത് രസകരമായ സിനിമ! അതിനും രണ്ടുദിവസം മുന്നേയാണ് രമ്യയും ഞാനും കൂടി ഒരു ഗൈനക്കോളജിസ്റ്റിനെ തപ്പിപ്പിടിച്ചതും ഞാൻ ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചതും. കല്യാണം പോലും കഴിയാത്ത ആ പെങ്കൊച്ച് കുറച്ചു നാളത്തേക്ക്ആണെങ്കിലും ഒരു ഗർഭിണിയുടെ ചുമതല ഏറ്റെടുത്ത കാര്യമോർമ്മ വരും ഈ സിനിമയും അതിലെ പാട്ടുകളും കണ്ടാൽ. ഞാൻ ആജീവനാന്തം കടപ്പെട്ടിരിക്കുന്ന എൻ്റെ ചെല്ലത്തിന് ഈ ഓർമ്മപ്പാട്ട്
ജാനേ നഹി ദേൻഗേ തുജ്ജേ .....
Jaane Nahin Denge Tujhe, 
Jaane Tujhe Denge Nahin ...
------------------------------------------------------------------------

#HundredDaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച്‌ - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ 

6 comments:

  1. ചെല്ലത്തങ്കയുടെ ഓർമ്മകളും വിശേഷങ്ങളും വായിച്ചു..ആസ്വദിച്ചു..

    ReplyDelete
  2. ഓരോ അതിരും പിന്നിടുമ്പോൾ ലോകം വിശാലമാകുന്നു.... ചിലർക്ക് ചിന്തകളും ....

    ReplyDelete
  3. എപ്പോഴും നല്ല ടിപ്‌ടോപ്പായി നടക്കുന്ന ആന്റിയോട് ഒരു പ്രത്യേക ഇഷ്ടം തോന്നിയിരുന്നു അന്നൊക്കെ.
    പിന്നെന്തു സംഭവിച്ചു?
    ആശംസകൾ

    ReplyDelete
  4. സംസാരിക്കാൻ മറ്റൊരു മലയാളിയില്ലാതെ മറ്റു ഭാഷക്കാരോടൊപ്പം കഴിയുന്നത് ആദ്യമാദ്യം വല്യ പാടാവും. പിന്നെ പിന്നെ.. എത്ര സംസ്കാരങ്ങളാ നമ്മൾ പഠിക്കുക. ഓർമ്മകളുടെ വലിയ നിധികൾ തന്ന അത്തരം താമസങ്ങൾ എനിയ്ക്കുമുണ്ട്

    ReplyDelete
  5. ദേശങ്ങൾ എത്ര മാറിയാലും ചില ഗാനങ്ങൾ ഒരിക്കലും മറക്കില്ല 

    ReplyDelete
  6. ഇഷ്ടമില്ലാത്ത സിനിമയും പാട്ടും.


    ഇത്തവണ തത്വചിന്തകൾ കൂടിയായല്ലോ .

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)