Friday, May 31, 2019

ഒരു ദേശത്തിന്റെ സ്വത്ത്

അനുഭവം 1
--------------------


പരിചയത്തിലുള്ള ഒരു ചേച്ചി അവരുടെ ഒരുവയസുള്ള കുഞ്ഞിനെ ആദ്യമായി ഡേ കെയറില്‍ വിട്ട ദിവസം. അവരുടെ മുന്നില്‍വെച്ച്‌ തന്നെ കുഞ്ഞിന്‍റെ ശരീരത്തില്‍ എന്തെങ്കിലും പാടുകളോ മുറിവുകളോ ഉണ്ടോയെന്ന് ഉടുപ്പുകളഴിച്ചു നോക്കിയതിനെക്കുറിച്ചു പറഞ്ഞപ്പോള്‍ ചുമ്മാ ചിരിച്ചുതള്ളി. പിറ്റേ ആഴ്ച തണുത്ത കാറ്റടിച്ചും പോളന്‍ അലര്‍ജിയും കാരണം ചുവന്നുതുടുത്ത കവിളുകളുമായി എത്തിയ കുഞ്ഞിനെക്കണ്ട് ഡേ കെയറിലെ ടീച്ചര്‍മാര്‍ക്ക് ഒരു സംശയം ഇത് അമ്മയുടെയോ അച്ഛന്റെയോ കൈപ്രയോഗത്തിന്റെ ബാക്കിപത്രം ആണോയെന്ന്. ആ മാതാപിതാക്കള്‍ക്ക് നിറംമാറ്റം കുഞ്ഞിന്‍റെ അലര്‍ജി ആണെന്ന് അവരെ തെളിവുസഹിതം ബോദ്ധ്യപ്പെടുത്തേണ്ടിവന്നു. അങ്ങനെ ചെയ്തില്ല എങ്കില്‍ ഉറപ്പായും അടുത്തതായി സംസാരിക്കേണ്ടത് child welfare ആള്‍ക്കാരോട് ആകുമെന്ന് ഈ നാട്ടിലെ നിയമമറിയുന്ന ആ അച്ഛനുമമ്മയ്ക്കും അറിയാം.


അനുഭവം 2
---------------------

മൂത്ത ഒരു കുട്ടിയും ഇളയ ഇരട്ടക്കുഞ്ഞുങ്ങളുമുള്ള ഒരു സുഹൃത്ത്. ഇരട്ടകളേയും കൊണ്ട് ഒറ്റയ്ക്ക് കടയില്‍പ്പോകേണ്ടി വരുമ്പോള്‍ സാധാരണ ചെയ്യാറുള്ളത് അവിടെയുള്ള ഇരട്ട സീറ്റുള്ള ട്രോളിയില്‍ കുഞ്ഞുങ്ങളെ ഇരുത്തി കടയ്ക്കുള്ളിലെ കറക്കം പൂര്‍ത്തിയാക്കും. ഒരുദിവസം ഇങ്ങനെ വീട്ടിലേക്കുള്ള അല്ലറചില്ലറ ഷോപ്പിംഗ്‌ ഒക്കെക്കഴിഞ്ഞ് കുഞ്ഞുങ്ങളേയും വണ്ടിയില്‍ കയറ്റി തിരികെ യാത്ര ചെയ്ത് അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോഴാണ് ഒരു സാധനം കടയില്‍ മറന്നതോര്‍ത്തത്. രണ്ടുവയസു മാത്രം പ്രായമുള്ള കുഞ്ഞുങ്ങള്‍ രണ്ടാളും കാര്‍സീറ്റില്‍ കയറ്റിയപ്പോഴേ ഉറക്കവുമായി.  എങ്കിലും ഇനിയൊരിക്കല്‍ക്കൂടി രണ്ടാളേയും പൊക്കികൊണ്ട് കടയിലേക്ക് വരുന്ന ബുദ്ധിമുട്ട് ഓര്‍ത്ത് ആളപ്പോള്‍ത്തന്നെ തിരികെ കടയില്‍ പോയി.   പാര്‍ക്കിംഗ് ലോട്ടില്‍ കടയോട് ഏറ്റവും ചേര്‍ന്നുള്ള സ്ഥലത്ത് കാര്‍ പാര്‍ക്ക് ചെയ്തിട്ട് ആ അമ്മ ഓടിപ്പോയി അഞ്ചുമിനിറ്റിലും താഴെയുള്ള സമയത്തില്‍ തിരികെ മക്കളുടെ അടുത്തേക്ക് എത്തുകയും ചെയ്തു. കുഞ്ഞുങ്ങള്‍ ഉറക്കമായിരുന്നത് കൊണ്ട് അവരറിഞ്ഞത് പോലുമില്ല അമ്മ പോയതും വന്നതും. പക്ഷേ ആള്‍ തിരികെ കാറിന് അടുത്തെത്തിയപ്പോള്‍ തൊട്ടടുത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിലെ ഒരു ആള്‍ ഇവരുടെ കാറിനു സമീപം നില്‍ക്കുന്നുണ്ടായിരുന്നു. 12 വയസില്‍ താഴെയുള്ള കുട്ടികളെ ഒറ്റയ്ക്കാക്കി പോകുക എന്നത് ഈ നാട്ടില്‍ ശിക്ഷ കിട്ടാവുന കാര്യമാണ് - അതിപ്പോ വീട്ടിലായാലും കാറിലായാലും സംഭവം ഗുരുതരമായ കുറ്റമാണ്. അടുത്തിടെ മാത്രം ഈ നാട്ടിലേക്ക് എത്തിയ ആ സുഹൃത്തിന് കാര്യത്തിന്‍റെ ഗൗരവം അത്രയ്ക്ക് അറിയില്ലായിരുന്നു എന്നതാണ് സത്യം. നല്ലവനായ ആ ശമരിയക്കാരന് അത് മനസിലായത് കൊണ്ട് മാത്രം അദ്ദേഹം 911 വിളിച്ചില്ല. പക്ഷേ, ഇനിയൊരവസരത്തിലും ഇങ്ങനെ കുഞ്ഞുങ്ങളെ ഒറ്റയ്ക്കാക്കി പോകാന്‍ പാടില്ല എന്നും, ഇതുപോലെ കണ്ടാല്‍ പോലീസിനു വിവരം കൊടുത്തില്ല എങ്കില്‍ ആ കാണുന്നവര്‍ കൂടി കുറ്റക്കാരാകുകയും ചെയ്യും എന്നുള്ളത് കൊണ്ട് സാധാരണ എല്ലാവരും 911 വിളിക്കും എന്നുമുള്ള ആജീവനാന്തം ഓര്‍ക്കാനുള്ള ഒരു പാഠം എന്‍റെ സുഹൃത്തിന് കിട്ടി!


അനുഭവം 3
---------------------


ഇതെന്‍റെ സ്വന്തം അനുഭവം ആണ്. രണ്ടാമത്തെ കുഞ്ഞന്‍ ജനിച്ചപ്പോള്‍ 2.8 കിലോഗ്രാം തൂക്കമേ ഉണ്ടായിരുന്നുള്ളൂ. ഇന്ത്യന്‍ കുട്ടികളുടെ കണക്ക് വെച്ച് അവന് തൂക്കക്കുറവ് ഇല്ലെങ്കിലും ഇവിടുത്തെ കണക്കനുസരിച്ച് അവന്‍ 'ഇത്തിരിക്കുഞ്ഞന്‍' ആയിരുന്നു - ഒരു ഷുഗര്‍ ബേബിയും. ആശുപത്രിയില്‍ നിന്ന് മൂന്നിന്‍റെ അന്നുതന്നെ വീട്ടില്‍ എത്തിയെങ്കിലും ഒന്‍പതാം ദിവസം ചില കോമ്പ്ലിക്കേഷന്‍സ് കാരണം  തിരിച്ചു ഹോസ്പിറ്റല്‍ പോകേണ്ടിവന്നു എനിക്ക്. കുഞ്ഞിനു പാലുകൊടുക്കാന്‍ പറ്റാതെയായപ്പോള്‍ അവരുതന്നെ ഫോര്‍മുല ഒക്കെ കൊടുത്തു മാനേജ് ചെയ്തെങ്കിലും വീണ്ടും മുലപ്പാല്‍ കൊടുത്തു തുടങ്ങിയപ്പോള്‍  അവന്‍റെ തൂക്കത്തില്‍ കാര്യമായ വ്യത്യാസം വന്നിരുന്നു. അന്ന് ഡോക്ടര്‍ പാല്‍ പമ്പ് ചെയ്ത് കൊടുക്കണമെന്നും ഫോര്‍മുല കൊടുക്കണം എന്നും പറയുകയും രണ്ടു ദിവസം കഴിഞ്ഞു വീണ്ടും കൊണ്ടുവരണമെന്നും പറഞ്ഞുഞങ്ങളെ വിടുകയും ചെയ്തു.  രണ്ടുദിവസം കഴിഞ്ഞു ചെന്നപ്പോഴും തഥൈവ തന്നെ തൂക്കം. എനിക്ക് കുഞ്ഞിനു ഫോര്‍മുല കൊടുക്കാനുള്ള മടിയും, പാല്‍ കുടിച്ച് ഉറങ്ങിപ്പോകുന്ന കുട്ടിയെ ഉണര്‍ത്താനുള്ള വിഷമവും  മനസിലാക്കിയ ഡോക്ടര്‍ ഒരു താക്കീത് പോലെ പറഞ്ഞു രണ്ടു ദിവസം കഴിഞ്ഞുള്ള അടുത്ത ചെക്കപ്പില്‍ കുറഞ്ഞ ഭാരം തിരികെ എത്തിയില്ല എങ്കില്‍ ഞങ്ങള്‍ കുഞ്ഞിനെ ഇവിടെ കിടത്തി ഫോര്‍മുല കൊടുക്കും, കുട്ടിക്ക് ആവശ്യത്തിനു ഭാരമായി എന്ന് തോന്നുമ്പോള്‍ നിങ്ങള്‍ക്ക്  വീട്ടിലേക്ക് കൊണ്ടുപോകാം. അങ്ങനെ പറയാന്‍ ഒരു ഡോക്ടര്‍ക്ക് അവകാശമുണ്ട്, അവരത് ചെയ്യുകയും ചെയ്യും എന്നറിയാവുന്നത് കൊണ്ട് അടുത്ത രണ്ടു ദിവസം ഊണും ഉറക്കവുമില്ലാതെ പാലുകൊടുത്താണ് ചെറിയവന്റെ തൂക്കം കറക്ടാക്കിയത്.




ഈ മൂന്നു അനുഭവവും വെച്ച്പറഞ്ഞുവന്നത് എന്തെന്നാല്‍ ഇവിടെ കുഞ്ഞുങ്ങളെ ദേശത്തിന്‍റെ സ്വത്തായാണ് കാണുന്നത്. അപ്പുറത്തെ വീട്ടിലെ കുട്ടിക്കൊരു കുഴപ്പം പറ്റിയാല്‍ ആദ്യം അറിയുന്നവന്‍ പോലീസിനെയോ കുട്ടികളുടെ സംരക്ഷണയ്ക്കായുള്ള സംഘടനകളിലോ അറിയിച്ചില്ല എങ്കില്‍  കുഴപ്പം ഈ മിണ്ടാതിരിക്കുന്ന വ്യക്തിക്കും കൂടിയാണ്. കഴിഞ്ഞ ആഴ്ചകളിലെ പത്രക്കുറിപ്പുകളും ഫെസ്ബൂക്ക് പോസ്റ്റുകളുമൊക്കെ ചങ്ക് പിടച്ചാണ് വായിച്ചിരുന്നത് - ഒരേഴുവയസുകാരന്‍ രണ്ടാനച്ഛന്റെ തൊഴി കൊണ്ട് മരണത്തിനും ജീവിതത്തിനും ഇടയിലെ നൂല്‍പ്പാലത്തിലൂടെ പോയ വാര്‍ത്ത‍ അങ്ങനെയല്ലാതെ വായിക്കാന്‍ കഴിയില്ലായിരുന്നു. ഒരു വികസിത രാജ്യത്തിലിരുന്ന് ഇവിടെ അങ്ങനെയാണ്, നിയമം കര്‍ക്കശമാണ് എന്നൊക്കെ പറയുന്നതിലെ രസമില്ലായ്മ അറിഞ്ഞുകൊണ്ടുതന്നെ പറയട്ടെ, ആ കുഞ്ഞിന്‍റെ ശരീരത്തിലുണ്ടായിരുന്ന ഓരോ പാടുകളും മുറിവുകളും നമ്മളെയും കൂടിയാണ് കുറ്റക്കാര്‍ ആക്കുന്നത്. എന്തുകൊണ്ടാണ് ആ കുഞ്ഞിന്‍റെ ഒരു അദ്ധ്യാപികയ്ക്കോ അയല്‍വാസിക്കോ അപ്പൂപ്പനമ്മൂമ്മമാര്‍ക്കോ അവനെ ഇതിനുമുന്‍പ് കാണാന്‍ കഴിയാതിരുന്നത് എന്നൊരു ക്രൂരചോദ്യം എന്നില്‍ ഉയരുന്നുണ്ട്. ആര്‍ക്കു നേരെയും വിരല്‍ ചൂണ്ടാനല്ല - എന്‍റെ നേര്‍ക്ക്തന്നെ ചൂണ്ടുന്നൊരു വിരലാണത്. ഇതൊന്നും ശ്രദ്ധിക്കാതിരുന്ന അമ്മയെക്കുറിച്ച് എനിക്ക് പറയാനറിയില്ല - അങ്ങനെയൊരു അമ്മയുണ്ടാകാമോ എന്ന് ചോദിച്ചാല്‍ അത് അത്ര   അതിശയവുമല്ല.



ഇവിടെ  മോന്‍റെ സ്കൂളില്‍ രണ്ടാം ക്ലാസ് - മൂന്നാം ക്ലാസ് മുതല്‍ തന്നെ ഒരു കൌണ്സിലിങ്ങ്  സെഷന്‍ ഉണ്ട്. പലപ്പോഴും സ്റ്റെപ് mom, സ്റ്റെപ് dad പിന്നെ ബയോളോജിക്കല്‍ അച്ഛന്‍ അമ്മ അങ്ങനെ 2 ജോഡി രക്ഷിതാക്കള്‍ ഉള്ളവരായിരിക്കും മിക്ക കുട്ടികളും.  അല്ലെങ്കില്‍ അമ്മയുടെ ബോയ് ഫ്രണ്ടിനൊപ്പമോ  അച്ഛന്റെ ഗേള്‍ഫ്രെണ്ടിനൊപ്പമോ  ജീവിക്കുന്ന കുഞ്ഞുങ്ങള്‍. പീഡനങ്ങള്‍ക്ക് പഞ്ഞമില്ലാത്ത നാടാണിത്, മെന്റല്‍ - ഫിസിക്കല്‍ അബ്യുസുകള്‍ക്കും ഒരു കുറവുമില്ലാത്ത സാഹചര്യങ്ങള്‍.  അല്‍കഹോളും ഡ്രഗ്സും ലഹരിയും ജീവിതമാക്കിയവരുടെ കുഞ്ഞുങ്ങളെക്കുറിച്ച് ഒന്നാലോചിച്ചു നോക്കൂ. അങ്ങനെയാകുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് സുരക്ഷ എന്നത് മനപൂര്‍വമായ ഒരു ബാഹ്യശക്തിയുടെ ഇടപെടലിലൂടെ മാത്രമാകും സാദ്ധ്യമാകുക. കുട്ടികള്‍ക്ക് വീടുകളില്‍ നിന്നോ അടുത്ത ബന്ധുക്കളില്‍ നിന്നോ ഉണ്ടാകുന്ന ഏതുതരത്തിലുള്ള ശാരീരിക -മാനസിക ആക്രമണങ്ങളെ കുറിച്ച് തുറന്നു സംസാരിക്കാന്‍ ഉള്ള അവസരം ആണ് ഈ സ്കൂള്‍ കൌണ്‍സിലുകള്‍ നല്‍കുന്നത്.  ഏതെങ്കിലും കുട്ടിയുടെ ശരീരത്തില്‍ അസാധാരണമായ വിധത്തിലുള്ള പാടുകളോ ചതവുകളോ കാണുകയോ, പെരുമാറ്റത്തില്‍ വ്യത്യാസം  പ്രകടിപ്പിക്കുകയോ (പെട്ടെന്ന് ആരോടും മിണ്ടാതെയാകുക, മറ്റുള്ള കുഞ്ഞുങ്ങളെ ഉപദ്രവിക്കുക, വീട്ടില്‍ പോകാന്‍ താല്പര്യം കാണിക്കാതെയിരിക്കുക) ചെയ്താല്‍ പോലും ശ്രദ്ധിക്കപ്പെടുന്നു. സത്യത്തില്‍ ഇന്ത്യന്‍ രക്ഷിതാക്കള്‍ക്ക് എപ്പോഴും കുട്ടികള്‍ സ്കൂളില്‍ എന്തുപറയുന്നു എന്നതില്‍ ആശങ്ക ഉള്ളവരാണ്.  ഇന്ത്യന്‍ രക്ഷിതാക്കള്‍ തരം കിട്ടിയാല്‍ ഓരോ തല്ലൊക്കെ കൊടുക്കുന്നവരായത്കൊണ്ട് തന്നെയാണ് ഈ ആശങ്കയും.  ഓരോ രാജ്യത്തു ജീവിക്കുമ്പോള്‍ അവിടുത്തെ നിയമം അറിഞ്ഞില്ല എങ്കില്‍ അത് വളരയേറെ അപകടമുണ്ടാക്കിയേക്കും എന്ന നിലയില്‍ ഈ നിയമങ്ങളും കുരുക്കുകളും എല്ലാവരും അറിഞ്ഞിരിക്കാന്‍ ശ്രമിക്കും, പക്ഷേ, നാട്ടിലെ പല വാര്‍ത്തകളും വായിക്കുമ്പോള്‍ ഇത്തരത്തിലൊരു ബോധവത്കരണം ഉണ്ടാകേണ്ടത് എത്ര അത്യാവശ്യമാണെന്ന് തോന്നിപ്പോകുന്നു. കൂടിവരുന്ന വിവാഹമോചനങ്ങള്‍ ഒരു പരിധി വരെ സ്കൂളുകളില്‍ യോഗ്യരായ കൌണ്‍സിലര്‍മാര്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയും മുന്നോട്ടു വെയ്ക്കുന്നുണ്ട്. കണക്കും സയന്‍സും പഠിച്ച് ഡോക്ടര്‍മാരും എന്ജിനീയര്‍മാരും ആകാന്‍ ഓടുന്ന കൂട്ടത്തില്‍ നമുക്കൊരു മണിക്കൂര്‍ സമയം കുഞ്ഞുങ്ങള്‍ക്ക് സംസാരിക്കാന്‍ വേണ്ടി കൊടുത്തുകൂടേ?  ചെറിയ കുഞ്ഞുങ്ങള്‍ക്ക് പോലും തുറന്നുപറയാന്‍ കഴിയുന്ന രീതിയില്‍ ഒരു buddy bear സിസ്റ്റമോ, letter to dairy യോ ഒക്കെ നമുക്കും ഓരോ സ്കൂളിലും ചെയ്യാവുന്നതേയുള്ളൂ! അച്ഛനമ്മമാര്‍ കഴിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കുന്നത് അദ്ധ്യാപകര്‍ക്കൊപ്പമാണ് - ആ സമയം ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ എന്തിനുവേണ്ടിയാണ് മരിച്ചതെന്ന് പോലും അറിയാതെ യാത്രയാകുന്ന  കുഞ്ഞുങ്ങള്‍ കേരളത്തിലുണ്ടാകുന്നത് ഒരു പരിധി വരെ തടയാം!

ഒടുവിലൊരു വാക്ക് മാത്രം  ആ കുഞ്ഞിനോട് ... അവന്‍റെ കുഞ്ഞനിയനോട് .... മാപ്പ്! 

(OURKIDS 2019 MAY)