Monday, March 25, 2013

ഓർമ്മകളിൽ ചിലർ - G .വേണുഗോപാൽ "മാമൻ"


അതേ അതേ നമ്മുടെ പാട്ടുകാരൻ വേണുഗോപാൽ തന്നെ. ഞാൻ മുൻപ് തന്നെ പറഞ്ഞില്ലേ ചില ഓർമ്മകൾ നമ്മളെ പുഞ്ചിരിപ്പിക്കാതെ വിടില്ല.., അത്തരമൊരു ഓർമയാണ് എനിക്ക് G .വേണുഗോപാൽ എന്ന ഗായകൻ .

വര്ഷങ്ങള്ക്ക് മുന്പൊരു ഉത്സവ കാലം .അന്നത്തെ ഉത്സവം എന്ന് പറഞാൽ ഇന്നത്തെ ഒരു ബിനാലെ ആണ് ബായ് . ആകെ മൊത്തം ഒരു സന്തോഷമാണ്... തിരക്കോട് തിരക്ക്, വിരുന്നുകാർ ,സർവ സമയവും പാട്ട്, രാത്രികളൊക്കെ പ്രഭാപൂരം...

              നാവായിക്കുളം ശ്രീ ശങ്കര നാരായണ ക്ഷേത്രം പഴക്കമുള്ള പ്രസിദ്ധമായ അമ്പലമാണ്. എന്റെ കുട്ടിക്കാലം ഈ അമ്പലം ചുറ്റിപ്പറ്റി ആയിരുന്നു... അമ്പലത്തിന്റെ മൂന്നു നടയ്ക്കും നേരെയുള്ള വീടുകളിൽ ഞങ്ങൾ താമസിച്ചിട്ടുണ്ട്, അമ്പട ഞാനേ എന്ന് മൂക്കത്ത് വിരല് വയ്ക്കേണ്ട ബായ് ഒക്കേം വാടകയ്ക്കാ . നാലര വയസു മുതൽ ഏകദേശം 12 വയസു വരെ ഞങ്ങൾ താമസിച്ചത് അമ്പലത്തിന്റെ പടിഞ്ഞാറേ കരയിലെ വീട്ടിലാ,ഇപോളും എന്റെ മോസ്റ്റ്‌ ഫേവറിറ്റ് വീടും അത് തന്നെ..പുറത്തിറങ്ങി ഇടത്തേക്ക് ഒറ്റ ഓട്ടം, രണ്ടാം മിനുട്ടിൽ അമ്പല മതിലിൽ തട്ടും... വീടിനു വലത് മണ്‍ വഴിക്ക് അപ്പുറം അമ്മന്കൊവിൽ എന്ന ചെറിയ അമ്പലം. (അങ്ങനെ മൊത്തത്തിൽ ഒരു ആധ്യാത്മിക ലോകത്തായിരുന്നു കുട്ടിക്കാലം, എന്നിട്ടും നന്നായില്ല).

                എല്ലാ പരിപാടിക്കും മുൻപന്തിയിൽ ഉണ്ടാകും ഞാനും എന്റെ ഗാങ്ങും. മുന്പന്തി എന്ന് വെച്ചാൽ, അതിനും മുന്നില് സ്ഥലം ഇല്ല. സ്റ്റെജിനു മുന്നില് വെച്ചിരിക്കുന്ന ലൈറ്റ് സെറ്റ് അപ്പൊക്കെ ആൾകാർ തട്ടിയിടാതിരിക്കാൻ ഒരു കയർ വലിച്ചു കെട്ടിയിട്ടുണ്ടാകും, ആ കയറിൽ പിടിച്ച ഇരിക്കുന്ന കുറച്ചു പേരേ ഉള്ളു, അതിൽ ഒരാള് ഞാനാ. 8 മണിയുടെ പരിപാടിക്ക് 7 മണിക്കേ വീട്ടില് നിന്നും പുറപ്പെടും. അമ്മയ്ക്കും അപ്പുറത്തെ വീടുകളിലെ ചേച്ചിമാർ, മാമിമാർ ഒക്കെയ്കും പേപ്പർ ഇട്ട് സ്ഥലം പിടിക്കും. ഞാനും ന്റെ സില്ബന്ധിസ് മൂന്നാല് പേരും ഈ കയറിനു തൊട്ടു പിന്നിൽ കുറ്റിയടിക്കും . അന്നത്തെ  ഞങ്ങടെ ഹീറോസ് നാടകത്തിലെ നടീനടന്മാരും ഗാനമേളയിലെ പാട്ടുകാരുമാ.

                  അന്നത്തെ ഗാനമേള ശ്രീ.വേണുഗോപാൽ നയിക്കുന്നതാണ്. കാലം കുറച്ചു പഴയതാ, കോട്ടയം കുഞ്ഞച്ചൻ റിലീസ് ആയ സമയം ,എനിക്കൊരു 6-7 വയസ് വരും. അന്ന് ഉത്സവ പറമ്പിൽ നല്ല തിരക്ക് ആയതു കൊണ്ട് കുറച്ചു പിറകിലെക്കെ സ്ഥലം കിട്ടിയുള്ളൂ... ഗാനമേള തുടങ്ങി... ചാനലുകളും റിയാലിറ്റി ഷോകളും മൊബൈലുകളും ഇല്ലാതിരുന്ന ആ കാലത്ത് റേഡിയോ ആണ് പുത്യ പാട്ടു കേള്ക്കാനുള്ള ഒരേ ഒരു ഓപ്ഷൻ .പിന്നെ ആണ്ടിൽ ഒരിക്കലെ ഗാനമേളകളും .

               ഗാനമേള മുന്നേറി കൊണ്ടിരിക്കുമ്പോൾ കൂട്ടത്തിലെ തരുണീമണി ചേച്ചിമാർക്ക് കോട്ടയം കുഞ്ഞച്ചനിലെ "ഹൃദയ വനിയിലെ" പാട്ട് കേള്ക്കാൻ വല്ലാത്ത മോഹം, ഏതൊക്കെയോ നിശബ്ദ പ്രണയങ്ങൾക്കുള്ള ഡെഡിക്കെഷൻ ആയിരുന്നിരിക്കണം,... എവിടെ നിന്നോ ഒരു തുണ്ട് പേപ്പർ അതിൽ കുനുകുനെ പാട്ടിന്റെ ആദ്യ വരി. നിറം ഫില്മിൽ ശാലിനിയെ പൊക്കി സ്റ്റേജിൽ എത്തിക്കുന്നത് പോലെ എന്നെ ആരൊക്കെയോ പൊക്കി സ്റ്റേജിൽ എത്തിച്ചു...

               ഫ്രിൽ ഉള്ള കുട്ടി ഫ്രോക്ക്‌ ഇട്ടു മാമാട്ടികുട്ടിയമ്മ സ്റ്റൈൽ മുടിയും, കണ്ണുകളിൽ നിറയെ കൌതുകവും ആയി സ്റ്റേജിൽ എത്തിപ്പെട്ട എന്നെ കണ്ടു വേണുഗോപാൽ മനോഹരമായി ഒന്ന് ചിരിച്ചു. ആ ചിരി കണ്ടിട്ടാകാം പുള്ളീടെ കയ്യിൽ തൂങ്ങി "മാമാ ദോ ആ ചേച്ചിമാര് ഈ പാട്ട് പാടാൻ പറഞ്ഞു " എന്ന് കയ്യ് ചൂണ്ടി ഞാൻ പറഞ്ഞത്... എന്നെ സ്റ്റേജിൽ നിർത്തി തന്നെ അദ്ദേഹം ആ പാട്ട് പാടി...

പിറ്റേന്ന് ഞാൻ സ്കൂളിൽ കുറെ പൊങ്ങച്ചം പറഞ്ഞു അതിനെ കുറിച്ച് .

വർഷങ്ങൾ കുറെ കഴിഞ്ഞിട്ടും ഇപ്പോഴും G .വേണുഗോപാൽ എന്ന ഗായകനെ എവിടെ കണ്ടാലും (tv ,ഫോടോ etc നേരിട്ട് പിന്നെ കണ്ടിട്ടില്ല ) ഒരു നിമിഷം ഞാനാ പഴയ ഫ്രോക്കുകാരി ആകും, ഒരു പുഞ്ചിരി ...എന്റെ ആരോ ആണ് ഇദ്ദേഹം എന്നൊരു തോന്നൽ :)

(സംഭവം ഇങ്ങനെ ഒക്കെ ആണെങ്കിലും ഇപ്പൊ ഞാൻ അദ്ദേഹത്തിനെ മാമാ ന്നോ uncle ന്നോ വിളിച്ചാൽ എപ്പോ അടി കിട്ടീന്നു ചോദിച്ചാൽ മതി... ,പ്രായം പോയൊരു പോക്കേ )

Thursday, March 21, 2013

ഓർമ്മകളിൽ ചിലർ .... കോവാലമ്മാമനും ശശിയണ്ണനും

ഞങ്ങളുടെ  നാട്ടിന്‍പുറത്തെ വർക്ക്ഷോപ്പ് നടത്തുന്ന ചേട്ടച്ചാരാണ്   mr.ഗോപാലൻ . പക്ഷെ എല്ലാരുടേം  സൌകര്യത്തിനു പുള്ളിക്കാരന് പാവം കോവാലൻ ആയി ഒതുങ്ങേണ്ടി വന്നു...., വെറും കോവാലൻ എന്നുമല്ല സൈക്കിൾ കോവാലൻ , ഞങ്ങൾ കുട്ടികൾക്ക് സൈക്കിൾ കോവാലമ്മാമൻ എന്നും ... ഇപ്പോളും ഓർമയിൽ വരുക സൈക്കിൾ കോവാലമ്മാമൻഎന്നാണ്, ഒരു തരിമ്പു പോലും മര്യാദ കുറയാതെ.

             കോവാലൻ മാമന്‍റെ  വർക്ക് ഷോപ്പിൽ നിന്നും സൈക്കിൾ വാടകയ്ക്ക് എടുക്കാം, ഒരു മണിക്കൂറിനു 50 പൈസ. അന്ന് അവിടെ ഉള്ള ഒരു കുട്ടിക്കും സ്വന്തമായി സൈക്കിൾ ഇല്ലായിരുന്നതിനാൽ എപ്പോഴും കോവാലൻ മാമന്റെ സൈക്കിളിനു ഡിമാൻഡാ , ഒടുക്കത്തെ ഡിമാണ്ട് . ശനിയും ഞായറും കുട്ടികൾ അവിടെയൊക്കെ ചുറ്റിപ്പറ്റി നിൽക്കും ,അടുത്ത ഊഴത്തിനായി..

      ഞങ്ങൾ മൂന്നാളും(me n my twin bros) അമ്മയുടെ കയ്യിൽ നിന്നും ഒരു രൂപ മുന്‍കൂട്ടി വാങ്ങീട്ടുണ്ടാകും, 2 മണിക്കൂർ ഒപ്പിക്കാൻ... എനിക്ക് അന്ന് 5-6 വയസുണ്ടാകും,ചേട്ടന്മാർക്ക്  10 വയസ്സ്  .അവരുടെ കാലെത്തുന്ന  സൈക്കിൾ എടുത്താൽ, എനിക്ക് ഓടിക്കാൻ പറ്റില്ല.അതിനാണ് ഈ ഒരു രൂപ, ഒരു മണിക്കൂർ എനിക്ക് വേണ്ടി കുഞ്ഞു സൈക്കിൾ എടുക്കും, ചേട്ടായീസ് കഷ്ടപെട്ട് ഓടിക്കും. ഞാൻ വിലസും. അടുത്ത ഒരു മണിക്കൂർ കുറച്ചു കൂടി വലുതെടുക്കും, അപ്പോളും ഞാൻ വിലസും-ആ ഒരു മണിക്കൂറിലെ എന്‍റെ  റൌണ്ട് ഏതേലും ഒരാള് എന്നെ സൈക്കിളിൽ തള്ളിക്കൊണ്ട് പോകണം... രണ്ടാള്‍ക്കും   അന്നേ നല്ല വ്യായാമം ഞാൻ കൊടുതെങ്കിലും ഇപ്പോഴും ഒരു നന്ദീമില്ല...

       അങ്ങനെയുള്ള ഒരു ദിവസം, ഞങ്ങള്‍ക്ക് അന്ന് വലിയ സൈക്കിൾ മാത്രേ കിട്ടിയുള്ളൂ . വീടിന്റെ മുന്നിലെ മണ്‍ റോഡിൽ കൂടി ഒരു വലത്തു വെച്ച് അമ്പലത്തിന്റെ പിന്നിലൂടെ വീടിന്റെ ഇടതു വശത്തുള്ള സൈഡ് റോഡിൽ എത്തുക... ഒരു പെർഫെക്റ്റ്‌ റൌണ്ട് ആണത്. കൊച്ചേട്ടന് ഒരു റൌണ്ട്,വല്യേട്ടൻ എന്നേം കൊണ്ടൊരു റൌണ്ട്,കൊച്ചേട്ടൻ പിന്നേം എന്നേം കൊണ്ടൊരു റൌണ്ട്, പിന്നെ വല്ല്യെട്ടനൊരു റൌണ്ട് ഇതാരുന്നു ഞങ്ങടെ  'മാത്തമറ്റിക്സ്' ( മിനുട്ടുകളുടെ വ്യത്യാസമേ അവര് തമ്മിലുള്ളൂ എങ്കിലും ബാക്കിയുള്ളവർക്ക് മനസിലാകാനായി ഞാൻ അവരെ കൊച്ചേട്ടനും വല്യേട്ടനും ആക്കി)

       രണ്ടു മൂന്നു റൌണ്ട് കഴിഞ്ഞു, വീടിന്റെ മുന്നില് നില്കുന്നവർക്ക് സമയ ബോധമുണ്ട്. ഒരു റൌണ്ട് കറങ്ങി വരവുന്നതിൽ നിന്നും ഒരു സെക്കന്റ്‌ ലേറ്റ് ആയാൽ നെക്സ്റ്റ് റൌണ്ട് ആ ആള്‍ക്ക് ഇല്ല..., എക്സ്ട്രാ സ്ഥലം കറങ്ങിയതിന്‍റെ  ശിക്ഷ.. കൊച്ചേട്ടന്റെ ഒറ്റയ്ക്കുള്ള റൌണ്ട് കഴിഞ്ഞ് പതിവിലും വേഗത്തിൽ ആശാൻ തിരികെ എത്തി , അടുത്തത് ഞാൻ സീറ്റിലും വല്യേട്ടൻ ഓടീട്ടും ഉള്ള റൌണ്ട് .

              ഞങ്ങൾ പതുക്കെ യാത്ര തുടങ്ങി.. കുറച്ചു ദൂരം എത്തിയപ്പോളേക്കും   അതാ വരുന്നു എതിരെ ഒരു ചേട്ടച്ചാർ, സിഗ്സാഗ് മോഡലിൽ ...ഇതിപ്പോ എന്താ കഥ.,പിന്നിൽ നിന്ന് വല്യേട്ടൻ തള്ളുന്നുണ്ടെങ്കിലും ഈ സ്ടിയറിംഗ്     എന്റെ കയ്യിലാണല്ലോ... ഞാൻ വലത്തേയ്ക്ക്  വെട്ടിക്കും ആ പുള്ളി വലത്തേയ്ക്ക് വരും, ഇടതു വെട്ടിയ്ക്കും  ഇടത്തേയ്ക്ക് വരും...തലയൊക്കെ കുനിഞ്ഞ് ആണെങ്കിലും ഈ ചങ്ങായി ഞങ്ങളെ മനപൂർവം കണ്ടിട്ടാണോ എന്നുവരെ തോന്നിപ്പോയി.

          അങ്ങനെ ഇടതു വെട്ടി,വലതു വെട്ടി ,ഒഴിഞ്ഞു മാറി ലാസ്റ്റ് വെട്ടിനു ആ ചേട്ടച്ചാർ ചാടി സൈക്കിൾ ഹാന്ടിലിനു ഒരു പിടിത്തം.
      
 "ഫാ....പുല്ലേ @@@ ### **** @@ "     പിന്നുന്നള്ളതൊന്നും മനസിലായില്ല...

       അതിനിടയിൽ ചേട്ടച്ചാർ അങ്ങോരുടെ വലതു കാൽ കാട്ടുന്നുമുണ്ട്, നോക്കുമ്പോൾ ചോര ഒലിക്കുന്നു കാലിന്‍റെ  തള്ള വിരലിൽ നിന്നും.
ഞാനും വല്യേട്ടനും ആവുന്നത്ര പറഞ്ഞു
"ഞങ്ങൾ സൈക്കിൾ മുട്ടിച്ചില്ലല്ലോ ചേട്ടാ,മാമാ ,അണ്ണാ എന്നൊക്കെ "
 പക്ഷെ പുള്ളി പറഞ്ഞതിൽ ഉറച്ചു നില്ക്കുവാ, സൈക്കിൾ ഹാൻഡിൽ വിട്ടു വല്ല്യേട്ടന്റെ ഷർട്ടിലായി ഇപ്പൊ പിടിത്തം.പാട്ടിനും ആട്ടത്തിനും ഇടയിൽ പുള്ളി പറഞ്ഞ ഒരു കാര്യം എനിക്ക് മനസിലായി

       " എടാ മോനെ നീ ഷർട്ട്‌ മാറ്റി വന്നാൽ എനിക്ക്, ഈ ശശിക്ക് ആളെ പിടി കിട്ടുല്ല എന്ന് കരുത്യോ...." 
     
      മനസ്സിൽ ഒരു ലഡ്ഡു പൊട്ടി, അമ്പട മോനെ കൊച്ചേട്ടാ .... ഇങ്ങേര്‍ക്ക്  പണി കൊടുത്തിട്ട് മിണ്ടാതെ ഞങ്ങളെ വിട്ടിരിക്കുവാ ആ ബ്രൂട്ടസ്.

               "പൊന്നു ശശി അണ്ണാ ഇതേ മെയിഡ് വേറെ ഒരെണ്ണം കൂടി ഉണ്ട്, ആ കക്ഷിയാണ് താങ്കളെ ഇടിച്ചത് " എന്നു ഞാൻ പറഞ്ഞതിന്,
 
       "കൊച്ചെ എന്നെ നീ വെറും ശശി ആക്കാൻ നോക്കല്ലേ " എന്നായി .

"പൈസ എടടാ   ആസ്പത്രീ പോകാൻ..അല്ലെ വേണ്ട ,വാ ഇപ്പ പോലീസ്  സ്റ്റേഷനിൽ പോകാം "

         ഞങ്ങള് രണ്ടാളും നിന്ന നിൽപ്പിൽ എന്തൊക്കെയോ പോയി..., പിന്നെ ഒരു വഴിയെ ഞങ്ങള്ക്ക് ഉണ്ടായിരുന്നുള്ളു ശശിയണ്ണനെ പതുക്കെ അവിടുത്തെ മതിലിൽ ചാരി വെച്ചിട്ട് വല്യേട്ടൻ എന്നേം കൊണ്ട് ഒറ്റ ഓട്ടം... ഓടുന്ന വഴിക്ക് ഓർത്തു മറ്റേ ' ‌ കശ്മലൻ' , കൊച്ചേട്ടന്‍  വീടിനു മുന്നില്‍  നില്പ്പുണ്ട് ഞങ്ങടെ റൌണ്ട് കഴിയുന്നതും കാത്ത്. ശശിയണ്ണൻ നേരെ,സോറി ആടിയാടി ചെല്ലുന്നത് അങ്ങോട്ടേക്കും . അങ്ങോര്‍ക്കും  മുന്‍പ് പുറകു വശത്ത് കൂടി എത്തി കൊച്ചേട്ടനെ രക്ഷിച്ചത് സ്നേഹം കൊണ്ടല്ല ട്ടോ, ഈ കഥ അമ്മ അറിഞ്ഞാൽ ഉണ്ടാകുന്ന മൂന്നാം ലോകയുദ്ധം ഓർത്തിട്ടാ ...

Wednesday, March 20, 2013

ഓർമകളിൽ ചിലര്


ഓർമ്മകൾ ഇങ്ങനെ കൂമ്പാരം ആയി കിടക്കുമ്പോ ആരെ അതിൽ നിന്നു തിരഞ്ഞ് എടുക്കുമെന്ന് കൻഫൂഷൻ,കൻഫൂഷൻ ... "അക്കുത്തിക്കു ,സൈക്കിൾ വന്നു ബെല്ലടിച്ചു... 1,2,3...."
      ആ കിട്ടി.. ജനിച്ചപോൾ മുതൽ ഞാൻ കണ്ടുകൊണ്ടിരിക്കുന്ന ഇപോളും എന്റെ ശല്യം സഹിക്കുന്ന 2 പേർക്കിരിക്കട്ടെ ആ പണി . എനിക്കും ഒരു നാലു കൊല്ലം മുന്നേ ഇവിടെ എത്തിയ എന്റെ ഇരട്ട സഹോദരന്മാർ , എങ്കിലും അമ്മയ്ക്ക് ആ രണ്ടാളെ നോക്കുന്നതിനെക്കാൾ പണിയായിരുന്നു ഈ ഒന്നിനെ നോക്കാൻ...
                    കൊടുക്കാവുന്ന പാരകൾ ഒക്കെ ഞാൻ എന്റെ ഈ സഹുക്കൾക്കു കൊടുത്തിട്ടുണ്ട്.. കുട്ടികാലത്തെ അവരുടെ ഏറ്റവും വലിയ തൊല്ല എന്നെയും കൂട്ടി വേണം എവിടെയും പോകാൻ എന്നതായിരുന്നു. ക്രിക്കറ്റ്‌ കളിക്കാൻ, കുളത്തിന്റെ കരയിൽ വായി നോക്കാൻ,സൈക്കിൾ ഓടിക്കാൻ അങ്ങനെ എന്തിലും. പാവം ചേട്ടായീസ് , കൂട്ടുകാരുമായി സ്വസ്ഥമായി ഒരു ജാക്കി ചാൻ പടം കാണാൻ പോലും ഉള്ള സ്വാതന്ത്ര്യം ഇല്ലായിരുന്നു...
                             ഒരിക്കൽ ചേട്ടന്മാരുടെ കുട്ടിപട്ടാളവും ഞങ്ങളും കൂടി ബ്രുസിലീ ടെ ഇടിപടം കാണാൻ പൊയി , എനിക്കൊരു ആര് ആറര വയസു വരും കഷ്ടി. 2 രൂപയുടെ ബെഞ്ച്‌ ടിക്കറ്റ്‌ ആണ് ഞങ്ങടെ സ്ഥിരം ഐറ്റം , കൂടെ വന്ന ആണ്പടയുടെ കഷ്ട കാലത്തിനു ആ പടത്തിൽ ഒരു ചേട്ടൻ തിരിഞ്ഞു നിന്ന് മുള്ളണ സീൻ ഉണ്ടായിരുന്നു.
                   എഴുന്നേറ്റ് നിന്ന് ഞാനൊരൊറ്റ കാച്ചാ, "അയ്യേ ദേ തുണിയില്ലാണ്ട് നിക്കണ് , കൂയ് കൂയ്.... " കപ്പല് കേറീ എന്റെ ചേട്ടന്മാരുടെ മാനം.. അതിനു ശേഷം 6 ലും 7 ലും ഒക്കെ പഠിക്കുന്ന സ്മാർട്ട്‌ ബോയ്സ് ന്റെ ആ ഗാങ്ങ് ആവുന്നത്ര ശ്രമിച്ചു എന്നെ ഒന്നങ്ങട് ഒഴിവാക്കാൻ, കിം ഫലം? ആ കുട്ടിപട്ടാളതിനാണ്‌ ഈ കുറിപ്, എന്നെ സഹിച്ചത്തിനു....