Friday, March 27, 2015

ഓര്‍മ്മകളില്‍ - പാട്ട് കേട്ടോരുറക്കം


ആദ്യമായി അമ്മയാകാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ മനസ്സില്‍ കുറെയേറെ കാര്യങ്ങള്‍ ചെയ്യണം എന്ന് തോന്നിയിരുന്നു - പക്ഷെ, പദ്ധതികള്‍ പാളാനുള്ളതാണല്ലോ . അത് കൊണ്ട് തന്നെ ഒന്നും നടന്നില്ല - നല്ലസല്‍ ഭക്ഷണോം വായനയും അല്ലാതെ ... എന്നാലും മുടങ്ങാതെ ചെയ്തൊരു കാര്യമുണ്ടായിരുന്നു. രാത്രി ആകുമ്പോള്‍ കഥ പറയും ,വെറുതെ കുഞ്ഞിനു കേള്‍ക്കാന്‍ വേണ്ടി പാട്ട് പാടും - അങ്ങനെ പാടാന്‍ വേണ്ടി മുഴുവന്‍ വരികളും എഴുതിയെടുത്ത് പഠിച്ച പാട്ടാണ് .വേണുച്ചേട്ടന്‍ ആലപിച്ച "രാരീരാരിരം രാരോ , പാടീ രാക്കിളി പാടീ " . heart emoticon
വേറെയും കുറെ പാട്ട് പഠിച്ചെങ്കിലും ഇതിന്‍റത്രേം ഇഷ്ടം എനിക്ക് മറ്റൊന്നിനോടും ഉണ്ടായിരുന്നില്ല . പിന്നെ ആ സമയത്ത്സ്ഥിരായി കേട്ടിരുന്ന ഒരു പാട്ട് ഹരിവരാസനം ആണ് ,അതിനോടുള്ള ഒരു പ്രത്യേക ഇഷ്ടം കൊണ്ട് .ഓഫീസിലേക്കുള്ള  വഴികളിലും തിരിച്ചുവരവിലും  ഞങ്ങളോടൊപ്പം  ദാസേട്ടന്‍ അലിഞ്ഞു പാടി 'ഹരിവരാസനം,വിശ്വമോഹനം'. എന്‍റെ കുട്ടിക്കാലത്തിന്‍റെ  കര്‍പ്പൂര മണങ്ങളേയും , അയ്യപ്പവിളക്കുകളെയും ഒന്നോര്‍ക്കാന്‍ കൂടിയായിരുന്നു  ആ പാട്ട്.

ഇടയ്ക്കോരോ കവിത മൂളി - മലയാളത്തിന്‍റെ മധുരം അറിയട്ടേയെന്നു വെറുതെ മൂളിയവയില്‍ ഏഴിലംകാട്ടിലെ കാക്കയും, വിന്ധ്യശൈലത്തിന്‍റെ താഴ്വരകളും, പാല്‍ക്കാരി ആയിഷയും ഒക്കെ നിറഞ്ഞു.

ഒടുവില്‍ മോന്‍ ജനിച്ചപ്പോള്‍,  കുറെയേറെ നാള്‍ രാരീരാരിരത്തില്‍ തന്നെ സാധകം ചെയ്തു.. പകലും രാത്രിയും തൊട്ടിലാട്ടത്തിലും പാലുമ്മകളിലുമൊക്കെ .. ഇടയ്ക്ക് " കുഞ്ഞിന്റച്ഛനെ" ഒന്ന് സമാധാനിപ്പിക്കാന്‍ "ആരാരോ ആരിരാരോ അച്ഛന്റെ മോന്‍ ആരാരോ" എന്നൊക്കെ മൂളിയെങ്കിലും മനസ്‌ അപ്പോളും രാരീരത്തില്‍ തന്നെ..
ഇടയ്ക്ക് ബോറടിക്കാതിരിക്കാന്‍ വാല്‍ക്കണ്ണ്‍ എഴുതി , ഓമനത്തിങ്കള്‍ പൂവായി , ഏതോ വാര്‍മുകിലിലെ കിനാവ് കാട്ടി , താമരക്കണ്ണനായി ,പാട്ട് പാടി ഉറക്കി അങ്ങനെ അങ്ങനെ കഴിഞ്ഞ് പോകവേ.... മോനൂസിനു ഒന്നര വയസായി .

തൊട്ടിലുകള്‍ ഉപേക്ഷിച്ചു , നടന്നു ചാടി കുത്തിമറിഞ്ഞു കുറുമ്പനും കുസൃതിയും ആയിക്കൊണ്ടിരുന്നു. അപ്പോഴും ഉറക്കാന്‍ പാട്ടെന്ന കലാപരിപാടി ഞാന്‍ തുടര്‍ന്ന് കൊണ്ടുമിരുന്നു...
ആദ്യമായി എന്നെ 'അമ്മ' എന്നും അച്ഛനെ കൊഞ്ചി "അച്ച്ചീ" എന്നുമൊക്കെ കുഞ്ഞോമന വായ കൊണ്ട് പറഞ്ഞു തുടങ്ങി,അത് കേട്ട് ഞങ്ങള്‍ ആനന്ദിക്കാനും തുടങ്ങി.. ഓരോ പുതിയ വാക്കും പഠിക്കുന്നത് ഓരോരോ അനുഭവമായി, എന്തൊക്കെയോ പിടിച്ചടക്കുന്ന ഭാവത്തില്‍ അവനങ്ങനെ വാക്കുകളും അര്‍ത്ഥങ്ങളും ഓരോന്നായി പഠിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ഒരു രാത്രി പതിവ് പോലെ "രാരീരിക്കാന്‍" ചെന്ന എന്നോട് വളരെ കൃത്യമായും ശക്തമായും ഞങ്ങടെ സീമന്ത പുത്രന്‍ "താത്വിക് " പറഞ്ഞു
"പാട്ട് വേണ്ട!!" tongue emoticon

അന്ന് നിര്‍ത്തി! എന്നാലും അവനിത് പറയാന്‍ വേണ്ടി ഒന്നൊന്നരക്കൊല്ലം കഷ്ടപ്പെട്ടല്ലോ എന്നാലോചിക്കുമ്പോള്‍..... frown emoticon
================================================================================

ഒരുറക്കം പോസ് -അമ്മക്യാമറയ്ക്ക് 

വാല്‍ക്കഷ്ണം : ഇപ്പോള്‍ വീണ്ടും മോനുറങ്ങാന്‍ ,കഥ പറഞ്ഞു കഴിഞ്ഞ് പാട്ട് വേണമെന്ന് ആവശ്യപ്പെടുന്നു, അത് ഞാന്‍ തന്നെ പാടണമെന്നും , "രാരീരാരിരം" ആകണമെന്നും നിര്‍ബന്ധം! എന്‍റെ പാട്ട് മെച്ചപ്പെട്ടതാണോ അതോ , അമ്മയൊന്നു സന്തോഷിച്ചോട്ടെ എന്ന് എന്‍റെ കുഞ്ഞു കോമ്പ്രോമൈസ് ചെയ്യുന്നതാണോ എന്ന് സത്യായിട്ടും എനിക്കറീല്ല !!

Tuesday, March 10, 2015

കാത്തിരിക്കുന്നവര്‍ക്കായ്‌

പലവുരു വായിച്ചു മനപ്പാഠമായിക്കഴിഞ്ഞ  ആമുഖത്തിലേക്ക് അവളൊരിക്കല്‍ കൂടി നോക്കി,

"ജീവിതമെന്ന മരുഭൂമിയിലെ മരുപ്പച്ചകളാണ് കാത്തിരുപ്പ്, എന്തിനെങ്കിലുമൊക്കെ വേണ്ടി കാത്തിരുന്ന് ദിനരാത്രങ്ങളെ നാം തള്ളിനീക്കുന്നു. മടങ്ങി വരാതെ പോയ ബാല്യത്തിനു വേണ്ടിയോ , സ്വപ്നങ്ങളിലെ രാജകുമാരന്മാര്‍ക്ക് വേണ്ടിയോ ,നല്ല നാളെകള്‍ക്ക് വേണ്ടിയോ ,അസ്തിത്വത്തിന്‍റെ തിരിച്ചറിവിന് വേണ്ടിയോ എല്ലാവരും കാത്തിരിക്കുന്നു ,ഞാനും . എന്‍റെ ഈ കഥയും ഒരു കാത്തിരിപ്പിനെ കുറിച്ചാണ് -അത് കൊണ്ട് തന്നെ ഇത് ഞാന്‍ സമര്‍പ്പിക്കുന്നതും നിങ്ങള്‍ക്ക് വേണ്ടിയാണു , കാത്തിരിക്കുന്നവര്‍ക്ക് വേണ്ടി!
നിങ്ങളുടെ സ്വന്തം മാളവിക "

തോളത്ത് നനഞ്ഞൊരു വിരല്‍ , "ആന്‍ ,നിനക്കെന്താ ഇന്ന് ഓഫീസില്ലേ? " മമ്മിയുടെ പതിഞ്ഞ ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്ന് ആന്‍ ചുമര്‍ഘടികാരത്തിലേക്ക് നോക്കി .

" ഈശോയെ , സമയം പോയത് അറിഞ്ഞതേയില്ലാലോ. പ്രിയപ്പെട്ട കഥാകാരിയ്ക്ക്  അവാര്‍ഡ്‌ കിട്ടിയ കൃതിയില്‍ ലയിച്ചിരുന്ന് ഇന്നത്തെ ദിവസത്തിന്‍റെ ആസ്വാദ്യത കളഞ്ഞു. ഇനി കാല്‍പ്പനികമായി നീങ്ങാനുള്ള നേരമില്ല, ആരാധിക്കുന്ന കഥാകാരിയെ ഇന്റര്‍വ്യൂ ചെയ്യേണ്ടതാ , വൈകിച്ചെന്ന്   എന്തിനു വെറുതെ ഇമ്പ്രഷന്‍ കളയുന്നു !"  കണ്ണാടിയില്‍ കണ്ട തന്നോട് തന്നെ പറഞ്ഞവള്‍.

ഈ മമ്മിയ്ക്കെന്തായിരുന്നു ഇച്ചിരെ നേരത്തെ വിളിച്ചാല്‍  ,എന്ന് വൈകിയതിന്‍റെ അരിശം അമ്മയോട് തീര്‍ത്ത് സ്കൂട്ടിയുടെ കീയുമായി ഓടവേ പുറകില്‍ നിന്നുള്ള ടിഫിന്‍ വേണ്ടേ വിളി അവള്‍  തീര്‍ത്തും അവഗണിച്ചു.

10 മിനിറ്റിലെ കഠിന പ്രയത്നത്തിനു ശേഷവും 'മയില്‍വാഹനം " അനങ്ങാതെയായപ്പോള്‍ തൊട്ടടുത്തുള്ള ബസ്‌ സ്ടോപ്പിലേക്ക് ആന്‍ ധൃതിയില്‍ നീങ്ങി. അവിടെച്ചെന്ന് ബസിനു വേണ്ടി കാത്തു നില്‍ക്കവേ അവള്‍ക്ക് തോന്നി , 'മാളവികാനമ്പ്യാര്‍ എത്ര സത്യമാണ് എഴുതിയത് . നമ്മള്‍ ഓരോ നിമിഷവും എന്തിനെങ്കിലുമൊക്കെ വേണ്ടി കാത്തിരിക്കുന്നു. ബസിനു വേണ്ടിയാണെങ്കിലും കാത്തിരിപ്പ് കാത്തിരിപ്പ്‌ തന്നെയാണല്ലോ! ' തീരെ ബോധമില്ലെന്നു മമ്മി പറയാറുള്ള ആ പൊട്ടിച്ചിരി ചിരിക്കാന്‍ വെമ്പലുണ്ടായെങ്കിലും ബസ് സ്ടോപ്പിലെ മോശമല്ലാത്ത തിരക്ക് അവളെ തടഞ്ഞു.

" ഹോട്ടല്‍ ഐലന്ഡ് ടെമ്പിള്‍ റോഡ്‌ " കാലിയായി വന്ന ഓട്ടോക്കാരനെ മറ്റാരും കൊണ്ട് പോകാതെ -ആര്‍ക്കെങ്കിലും അങ്ങനെ ഒരു ഉദ്ദേശം ഉണ്ടായിരുന്നോ എന്ന് തന്നെ ചിന്തിക്കാതെ ,ആവശ്യത്തില്‍ കൂടുതല്‍ ഉച്ചത്തില്‍ പോകേണ്ട സ്ഥലം വിളിച്ചു പറഞ്ഞു ഒറ്റച്ചാട്ടത്തിന് ആന്‍ ഓട്ടോയ്ക്ക് അകത്തെത്തി .

'ഹാവൂ !ഭാഗ്യം ഈ ചേട്ടച്ചാര്‍ക്ക് ഇത് വഴി വരാന്‍ തോന്നിയത്. പത്തു മിനിറ്റ് ലേറ്റായാലും ട്രാഫിക്ജാമില്‍ കുറ്റം ചുമത്താം. ഈ മാളവികാ നമ്പ്യാര്‍ എങ്ങനെയാകും -അവരുടെ 'സമന്വയത്തിലെ' ദേവിയെപ്പോലെ ഗൌരവക്കാരിയാകുമോ ,അതോ 'ഗൃഹാതുരദുരവസ്ഥകളി'ലെ ഊര്മ്മിളയെപ്പോലെ ശാന്ത ഗംഭീരയാകുമോ ... ഏയ് ആവില്ല, അവര്‍ തീര്‍ച്ചയായും 'കാത്തിരിക്കുന്നവര്‍ക്കായിലെ' ബാലയെപ്പോലെ ആകും ,മിഴിനിറയുമ്പോഴും  ചിരിക്കുന്നവള്‍ . ഈശോയെ, ഇനി ഇതൊന്നുമല്ലാതെ അവാര്‍ഡിന്റെ ഭാരം തലയ്ക്കു മുകളില്‍ നിന്നിറക്കാത്ത ജാഡറാണി ആയിരിക്കുമോ അവര്‍? എങ്കില്‍ തുലഞ്ഞു -ലൈസെന്‍സ് ഇല്ലാത്ത ഈ നാക്ക് എന്നെ മിക്കവാറും നാളെ എഡിറ്ററുടെ മുന്‍പില്‍ ചമ്മി നില്‍ക്കാനിടയാക്കിയേക്കും ....'

 "സ്ഥലമെത്തി പെങ്ങളേ  " ഓട്ടോഡ്രൈവറുടെ പരുഷസ്വരം ചിന്തകളില്‍ നിന്നുണര്‍ത്തുമ്പോള്‍ ഇന്നത്തെ ദിവസം ശരിയായില്ലെന്നവള്‍ വീണ്ടും വീണ്ടും ഓര്‍ത്തു പോയി.

ചില്ലറയില്ലെന്ന് പറഞ്ഞു ബാക്കി തരാതെ ഓട്ടോ സ്റ്റാര്‍ട്ടാക്കിയ ഡ്രൈവറെ സാധാരണ ഗതിയില്‍ പിടിച്ചു  നിര്‍ത്തി വഴക്കിടേണ്ടതാണെങ്കിലും അന്നത്തെ ദിവസം അങ്ങനെ കൂടി കുളമാക്കണ്ടെന്ന ചിന്ത അവളെ തടഞ്ഞു .

"Excuse me Ma'm, I am Ann Mariam George from City Times. ഇന്ന് പത്തു മണിക്ക് ഒരു അപ്പോയിന്മെന്റ് ഉണ്ടായിരുന്നു, ok ,thanks  Ma'm  " ഒറ്റശ്വാസത്തില്‍ പറഞ്ഞു നിര്‍ത്തി ഫോണ്‍ തിരികെ വെയ്ക്കുമ്പോള്‍ അമ്പരന്ന് നിന്ന റിസപ്ഷനിസ്റ്റിനെ നോക്കി ഒന്ന് ചിരിക്കാന്‍ ശ്രമിച്ച് ആന്‍ ചോദിച്ചു "റൂം നമ്പര്‍ 101 ?"

വാതിലില്‍ മൃദുവായി മുട്ടി കാത്തുനില്‍ക്കവേ അവള്‍ക്ക് തോന്നി , "ഇതാ പിന്നെയും കാത്തിരിപ്പ് !"
"കയറി വന്നോളൂ, കതക് തുറന്നു തന്നെയാണ്"  എന്ന മൃദുസ്വരം അവളെ മമ്മിയെ ഓര്‍മ്മിപ്പിച്ചു.

"ആന്‍ മറിയം ജോര്‍ജ് അല്ലേ , ഇരിക്കൂ .." ഒറ്റനോട്ടത്തില്‍ കണ്ണില്‍  പതിഞ്ഞത് വിഷാദച്ഛവിയുള്ള കണ്ണുകളാണ്, ഒതുക്കിചീകിയ മുടിയിഴകളില്‍ ഒന്നോ  രണ്ടോ വെള്ളിക്കമ്പികളുടെ തിളക്കം, അലങ്കാരങ്ങളില്ലാത്ത മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കുന്ന വലിയ കണ്ണട, ഇതിലും ലളിതമാകാന്‍ കഴിയില്ലെന്ന് വിളിച്ചോതുന്ന ഇളം നിറത്തിലെ സാരി . ശബ്ദത്തില്‍ മാത്രമല്ല , ച്ഛായയില്‍  പോലും മമ്മിയുമായി സാമ്യമുള്ള എന്തോ ഒന്ന്  മാളവികാനമ്പ്യാരിലുണ്ടല്ലോ എന്നാലോചിക്കവേ ,

"മിസ്‌ ആന്‍, എനിക്ക് 11 മണിക്ക് ഒരിടം വരെ പോകാനുണ്ട് , നമുക്കൊരല്‍പ്പം വേഗത്തില്‍ തീര്‍ത്താല്‍ നന്നായിരുന്നു"

 എന്ന വാക്കുകള്‍ അവളെ കര്‍മ്മനിരതയാക്കി  ,ഒപ്പം ജാള്യതയോടെ ഉള്ളിലോര്‍ത്തു - ഒന്നില്‍ പിഴച്ചാല്‍ മൂന്ന് ,എത്ര കൃത്യം!

പതിവ് ചോദ്യങ്ങളുടെ ചട്ടക്കൂടിനെ വേഗം തീര്‍ത്ത് അവള്‍ തനിക്ക് വേണ്ടി മാത്രം കരുതിയിരുന്ന ചോദ്യം ചോദിച്ചു  "എന്ത് കൊണ്ടാണ് ഈ  ബുക്ക്‌ കാത്തിരിക്കുന്നവര്‍ക്കായ്‌ സമര്‍പ്പിച്ചത്? "

നനുത്തൊരു പുഞ്ചിരിയാണ് ആദ്യമെത്തിയത് ,കൂടെ "എന്താ ആന്‍ ഒന്നിന് വേണ്ടിയും കാത്തിരിക്കാറില്ലേ? അതോ,എന്തിനു വേണ്ടിയെങ്കിലും കാത്തിരുന്നു മടുത്തോ?  കാത്തിരിപ്പ് ,അതില്‍ പറഞ്ഞിരിക്കുന്നത് പോലെ നമ്മുടെയൊക്കെ ജീവശ്വാസമാണ് കുട്ടീ. എന്നെ ഏറ്റവും കൂടുതല്‍ സ്പര്ശിച്ചിട്ടുള്ളത്‌ എം.ടി യുടെ മഞ്ഞാണ്. അതിനെക്കാള്‍ ഗംഭീരമായ ഒരുപാടു കൃതികള്‍ വായിച്ചിട്ടും നിയതി കുറിച്ചിട്ട നിമിഷത്തിനു വേണ്ടി കാത്തിരിക്കുന്ന വിമലടീച്ചറോളം ഞാനാരെയും ചെറുപ്പത്തില്‍ ഇഷ്ടപ്പെട്ടിരുന്നില്ല.കൌമാര കുതൂഹലങ്ങള്‍ വര്‍ണ്ണക്കൂട്ടുകള്‍ തേടുന്ന പ്രായത്തിലാണ് ഞാനത് വായിച്ചത് ,അന്ന് മുതലെന്തോ കാത്തിരിപ്പ് എനിക്ക് ഒരുപാടിഷ്ടമാണ്. "

വിഷാദം നിറഞ്ഞൊഴുകിയേക്കുമെന്ന് തോന്നിക്കുന്ന മിഴിയിണകള്‍ ചിമ്മി പതിഞ്ഞ ശബ്ദത്തില്‍ അവര്‍ പറയുമ്പോള്‍ ഒരു താരാട്ട് പോലെ അവരുടെ ശബ്ദം ആ മുറിക്കുള്ളില്‍ നിറയുമ്പോള്‍ ആനിനു മനസിലായി മമ്മിയുടെ വാക്കുകളിലെ കാത്തിരിപ്പിന്‍റെ തണുപ്പ് ഇവരുടെ വാക്കുകളിലുമുണ്ടെന്ന്.

"മാം ,ചോദിച്ചാല്‍ തെറ്റിദ്ധരിക്കരുത് . എന്തിനെങ്കിലും വേണ്ടി മാം കാത്തിരിക്കുന്നുണ്ടോ ? "

അവിവാഹിതയായി കഴിയുന്ന മാളവികാനമ്പ്യാര്‍ക്ക് പറയാനൊരു പ്രണയ പരാജയത്തിന്‍റെ കഥയുണ്ടോ എന്ന ഉത്കണ്ഠ തനിക്കില്ലെന്നു തന്നോട് തന്നെ പറഞ്ഞു കൊണ്ടാണ് അവള്‍ അത് ചോദിച്ചത്. പ്രതീക്ഷിച്ചത് പോലെ ആ മുഖം മങ്ങിയില്ല, ഒരു പ്രണയ പരാജയത്തിന്‍റെ വിളര്‍ത്ത ചിരി ചുണ്ടുകളില്‍ വിടര്‍ത്താന്‍ അവര്‍ ശ്രമിച്ചുമില്ല.

 "ഉവ്വല്ലോ കുട്ടീ , കാത്തിരിപ്പില്ലാതെ എന്ത് ജീവിതം! ? ഞാന്‍ ഓരോ നിമിഷവും അടുത്ത നിമിഷത്തിനായി കാത്തിരിക്കുകയാണ്. ഓരോ രാത്രിയും അടുത്ത പകലിനു വേണ്ടി കാത്തിരിക്കുകയാണ്..ഓരോ ശിശിരത്തിലും അടുത്ത വസന്തത്തിനു വേണ്ടി കാത്തിരിക്കുകയാണ്..അങ്ങനെ അനന്തമായ ഒരു കാത്തിരിപ്പിലാണ് ഞാന്‍. കാണുന്ന ഓരോ മുഖങ്ങളിലും കണ്ടുമറന്ന ഏതോ ഒരു മുഖത്തിനെ കാത്തിരിക്കുകയാണ് ഞാന്‍ ... എന്തിനു വേണ്ടിയെന്നോ ,ആര്‍ക്ക് വേണ്ടിയെന്നോ ഇന്നെനിക്ക് നിശ്ചയമില്ല but Im still waiting..Still waiting for..." , പൂര്‍ത്തിയാക്കാത്ത വാചകത്തിനൊടുവില്‍ ചെറുചിരിയോടെ  മാളവികാനംബ്യാര്‍ അവളോട് ചോദിച്ചു

" ആനിനു കാത്തിരിപ്പിനോട് എന്തോ ഒരു പ്രത്യേകതയുള്ളത് പോലെ .. ഇഷ്ടമാണോ വെറുപ്പാണോ എന്ന് മനസിലാകാത്ത ഒരു പ്രത്യേകത .. എന്തിനെയെങ്കിലും കാത്തിരിക്കുന്ന ആളാകും അല്ലെ? "
ഉത്തരം ഒരു മറുചിരിയിലൊതുക്കി , ഇത്രയും സമയം സിറ്റി ടൈംസിന് വേണ്ടി ചിലവഴിച്ചതില്‍ നന്ദി പറഞ്ഞു മടങ്ങവേ ആനോര്‍ത്തു ...

 "ഉവ്വ്! ഞാനും കാത്തിരിക്കുന്നു. എവിടെക്കെന്നു പറയാതെ, യാത്ര ചോദിക്കാതെ, എന്ന് തിരികെ വരുമെന്ന്  പറയാതെ ഇറങ്ങിപ്പോയ പപ്പയെ. വര്‍ഷങ്ങള്‍ മണ്ണടരുകള്‍ പോലെ ഇളകിയടരുമ്പോള്‍ കുട്ടിഫ്രോക്കുമിട്ടു വഴിയിലേക്ക് കണ്ണും നട്ട് മമ്മിയുടെ മടിയില്‍ കിടന്ന കുട്ടി വളര്‍ന്നിരിക്കുന്നു -അവളോടൊപ്പം അവളുടെ കാത്തിരിപ്പും. എന്നും പ്രതീക്ഷക്കുമിളയെ ഊതിയൂതി വീര്‍പ്പിച്ചു പൊട്ടാതെ സൂക്ഷിക്കുമ്പോള്‍ മനസിനുള്ളില്‍ ആ പഴയ ഫ്രോക്കുകാരി  മുഷിഞ്ഞു ചിണുങ്ങുന്നു . കാത്തിരിപ്പ് ഇത്രയും നാള്‍ ഞാന്‍ വേദനിച്ചറിയുകയായിരുന്നു, വെറുക്കുകയായിരുന്നു കാത്തിരിപ്പിനെ .. ഇന്ന് മുതല്‍ മാളവികാനംബ്യാര്‍ പറഞ്ഞത് പോലെ വരും വരുമെന്നുള്ള കാത്തിരിപ്പിനെ ഞാനും ആസ്വദിക്കാന്‍ ശ്രമിക്കും. ജീവിതത്തിലെ ഏറ്റവും നല്ല മുഹൂര്‍ത്തത്തിനു വേണ്ടി ഞാനും മമ്മിയും കാത്തിരിക്കാനാകാം  എന്ന് വരും എന്ന് പറയാതെ പപ്പ പോയത്! അതെ,പപ്പ വരും .,..ഇന്നല്ലെങ്കില്‍ നാളെ , ഞങ്ങള്‍ കാത്തിരിക്കുകയാണ് ആ  മടങ്ങി വരവിനായി "

ആദ്യം കിട്ടിയ  വണ്ടിയില്‍ വീട്ടിലേക്ക് തിരിക്കുമ്പോള്‍ ആനിന് , അമ്മയുടെ നരച്ച സാരി തുമ്പ് കയ്യില്‍ ചുരുട്ടി  പിടിച്ചു കിടന്നുറങ്ങണം എന്ന് മാത്രമാണ് തോന്നിയത് - ചിരി മായാതെ ഉറങ്ങണം എന്ന് മാത്രം!
========================================================================

(ചിന്ത മാസിക- ഫെബ്രുവരി ലക്കം http://www.chintha.com/node/155711)