Thursday, December 14, 2017

നന്ദി ചൊല്ലാന്‍ ഒരു ദിനം

ഇവിടിപ്പോള്‍ ഉത്സവങ്ങളുടെ കാലമാണ്..ഓരോരോ തരം പൂരങ്ങളും വേലകളും കൊടിയേറുന്ന കാലമാണ് ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള  അമേരിക്കന്‍പൂരക്കാലം - കുട്ടികളുടെ ഏറ്റവും പ്രിയപ്പെട്ട മാസങ്ങള്‍. കഴിഞ്ഞ മാസം ആത്മാക്കളുടെ മാസമായിരുന്നു. കുട്ടികളും മുതിര്‍ന്നവരും പലതരം വേഷങ്ങള്‍ കെട്ടി എല്ലാ വാതില്പ്പടിയിലും ചെന്ന് 'ട്രിക്ക് or ട്രീറ്റ്‌ ' ചോദിക്കുന്ന ഹാലോവീന്‍ ദിവസം. പലപ്പോഴും തോന്നാറുണ്ട് ആഘോഷങ്ങള്‍ക്ക് അഥവാ ഉത്സവങ്ങള്‍ക്ക് രാജ്യങ്ങള്‍ക്ക് അനുസരിച്ച് പേരും ഭാവവും മാറുന്നുവെന്നെയുള്ളൂ എന്ന്. ഇവയെല്ലാം ആത്യന്തികമായി മനുഷ്യചരിത്രത്തിനോടും ജീവിതത്തിനോടും, ബന്ധങ്ങളോടും ഇഴുകിച്ചേര്‍ന്ന് കിടക്കുന്നവയാണ്. ഹാലോവീനും നമ്മുടെ വാവുബലിയും അപ്പുറോം ഇപ്പുറോം നില്‍ക്കുന്ന രണ്ട് ആഘോഷങ്ങള്‍ ആണെന്ന് ചിന്തിപ്പിച്ചത് ഹാലോവീന്‍ ദിവസത്തിന് തലേന്ന് സെമിത്തേരി വൃത്തിയാക്കി എല്ലാ കല്ലറയും ഭംഗിയാക്കുന്ന ഒരുകൂട്ടം ആളുകളെ കണ്ടപ്പോഴാണ്.

ഈ മാസത്തെ ആഘോഷം വിളവെടുപ്പിന്‍റെ ഉത്സവമാണ് - അഥവാ നമ്മുടെ ഓണമാണ് പേരുമാറി ഇവിടെ എത്തിയിരിക്കുന്ന Thanksgiving എന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ കരുതിയേക്കും എനിക്ക് എന്തോ കുഴപ്പമുണ്ടെന്ന്. പക്ഷേ, സംഭവം ഒന്നാലോചിച്ചു നോക്കിയാല്‍ എവിടെയോ എന്തോ ഒരു ബന്ധമുണ്ടെന്നു മനസിലാകും. ഓണത്തിന്‍റെയും ഇവിടുത്തെ താങ്ക്സ്ഗിവിംഗ് ദിവസത്തിന്റെയും കഥ മാറ്റിവെച്ചാല്‍ രണ്ടിടത്തും കുടുംബസംഗമം ആണ് പ്രധാനം.  എവിടെ ആയിരുന്നാലും തിരുവോണത്തിന് സ്വന്തം വീട്ടില്‍ എല്ലാവരോടും ഒരുമിച്ചിരുന്ന് ഓണസദ്യ ഉണ്ണാന്‍ കൊതിക്കുന്ന ഒരു ശരാശരി മലയാളിക്ക് താങ്ക്സ്ഗിവിംഗ് ദിവസത്തില്‍ കുടുംബവുമായി ടര്‍ക്കി ഡിന്നര്‍ കഴിക്കാന്‍ ആഗ്രഹിക്കുന്ന ഇവിടെയുള്ളവരെ നല്ലതുപോലെ മനസിലാകും. രണ്ടും വിളവെടുപ്പിന്‍റെ ഉത്സവങ്ങളാണ്. നാട്ടില്‍ കള്ളക്കര്‍കിടകം കഴിഞ്ഞ് പഞ്ഞമാസത്തിന്‍റെ ദുരിതങ്ങളില്‍ നിന്ന് കരകയറി പുത്തനുടുപ്പ്  ധരിച്ച്  പുതിയതായി കൊയ്തെടുത്ത നെല്ലുകൊണ്ടുണ്ടാക്കിയ ഓണമുണ്ട് അടുത്ത കൊല്ലത്തെ ഓണത്തിന് വേണ്ടി കാത്തിരുന്ന നമ്മളും, ഏതാണ്ടെല്ലാ കൃഷിയും വിളവെടുത്ത് കഴിഞ്ഞ് സുഭിക്ഷമായൊരു അത്താഴം thanksgiving ദിനത്തില്‍ കഴിച്ച് ശൈത്യകാലത്തിന്‍റെ കരിമ്പടം പുതയ്ക്കാന്‍ ഒരുങ്ങുന്ന ഇവരും ഒരുപോലെ തന്നെ! രണ്ടിടത്തും കാണാം സാംസ്‌കാരിക പൈതൃകങ്ങളുടെ പിന്തുടര്‍ച്ച.


ജനിച്ചു വളര്‍ന്നയിടത്തല്ലാതെ മറ്റൊരു ഭൂമികയില്‍ വ്യത്യസ്തമായ ഒരു ഇന്നലെയുമായി കഴിയുന്നത് കൊണ്ടാണോ എന്നറിയില്ല പലപ്പോഴും ആഘോഷങ്ങളിലെ സമാനതകള്‍ വളരെ സന്തോഷിപ്പിക്കാറുണ്ട്. എല്ലാ ആഘോഷങ്ങളും കുട്ടികളുടെ ഓര്‍മകളിലേക്ക് നമ്മള്‍ ചേര്‍ക്കുന്ന ഫിക്സ്ഡ് ഡെപ്പോസിറ്റുകളാണ്. അതുകൊണ്ട് തന്നെ കുട്ടികള്‍ക്ക് അവര്‍ ജീവിക്കുന്ന രാജ്യത്തിന്‍റെ പൊതുവായ ആത്മാവ് നഷ്ടമാകരുത് എന്ന നിര്‍ബന്ധബുദ്ധിയാല്‍ എല്ലാ ആഘോഷങ്ങളും കഴിയുന്നത്ര നമ്മുടേതാക്കാറുണ്ട്. ഇനി കുറച്ചു ചരിത്രം പറയാം - ഈ നന്ദി പറച്ചിലിന്‍റെ ചരിത്രം.

നവംബറിലെ നാലാമത്തെ വ്യാഴാഴ്ചയാണ് അമേരിക്കക്കാര്‍ താങ്ക്സ്ഗിവിംഗ് ദിവസമായി ആഘോഷിക്കാറുള്ളത്. 1621 ല്‍ യുറോപ്പില്‍ നിന്നും പലായനം ചെയ്ത ഒരുകൂട്ടം ആളുകള്‍ (പില്‍ഗ്രിംസ്) അമേരിക്കയില്‍ എത്തിച്ചേര്‍ന്നു. പ്രതികൂല കാലാവസ്ഥയും ദീര്‍ഘമായ യാത്രയും അവരില്‍ പലരെയും അവശരും രോഗിയുമാക്കിയിരുന്നു. അന്ന് ഇവിടെയുണ്ടായിരുന്ന അമേരിക്കന്‍ ഗോത്രവര്‍ഗക്കാര്‍ക്ക് (റെഡ് ഇന്ത്യന്‍സ്) പലര്‍ക്കും ഇത്തരത്തില്‍ എത്തിപ്പെട്ട യുറോപ്പുകാരെ സ്വീകരിക്കാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. എന്നാല്‍ ഒരു ചെറിയ വിഭാഗം തദ്ദേശീയര്‍ ഇവിടെ അഭയാര്‍ത്ഥികളായി എത്തിയവരെ രോഗങ്ങളില്‍ നിന്ന് മുക്തി നേടാനും, കൃഷി ചെയ്യാനുമൊക്കെ സഹായിച്ചുവെന്നും ആദ്യ വിളവെടുപ്പിനു ശേഷം തങ്ങളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന റെഡ്ഇന്ത്യക്കാര്‍ക്ക് പില്‍ഗ്രിംസ് നന്ദിസൂചകമായി ഒരു സദ്യ നല്‍കിയെന്നും ആ ആഘോഷ-തീറ്റ-വിരുന്ന് മൂന്നു ദിവസം നീണ്ടു നിന്നു എന്നുമാണ് കഥ. അന്നത്തെ നന്ദി ചൊല്ലലിന്‍റെ ഓര്‍മ  നിലനിര്‍ത്താനാണ് കുറേയേറെ നാള്‍ അമേരിക്കയില്‍ താങ്ക്സ്ഗിവിംഗ്  ആഘോഷിച്ചിരുന്നത്. പലപ്പോഴും രാജ്യത്തിന്‍റെ പലയിടങ്ങളില്‍ പല സമയത്ത് ആഘോഷിച്ചിരുന്ന ഈ ഉത്സവത്തിനെ ദേശീയ ഉത്സവമായി പ്രഖ്യാപിച്ചത് പ്രസിഡന്റ് എബ്രഹാം ലിങ്കന്‍ ആണ്. 1863 ല്‍ അമേരിക്കന്‍ ആഭ്യന്തര കലാപ വേളയില്‍ ശ്രീ.അബ്രഹാം ലിങ്കന്‍ നവംബറിലെ നാലാമത്തെ വ്യാഴാഴ്ച വിളവെടുപ്പിന്‍റെ ഉത്സവമായി കണക്കിലെടുത്ത് ദൈവത്തിന് ശക്തികള്‍ക്ക് പ്രകൃതിക്ക് നന്ദി  പറയുന്ന  ദിനമായി ആഘോഷിക്കാന്‍ നിര്‍ദ്ദേശിക്കുകയും, കുടുംബങ്ങള്‍ ഒത്തുകൂടി ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്ന ഒരു ദിവസമെന്ന രീതിയിലേക്ക് താങ്ക്സ്ഗിവിംഗ് മാറുകയും ചെയ്തു.


താങ്ക്സ് ഗിവിംഗ് ആഘോഷങ്ങളിലെ ഒരു  പ്രധാന ആകര്‍ഷണം ടര്‍ക്കി ഡിന്നറും മത്തങ്ങ കൊണ്ടുള്ള മധുരമായ PumpkinPie യുമാണ്‌. കല്യാണം കഴിഞ്ഞതിനു ശേഷമുള്ള ആദ്യത്തെ thanksgiving വളരെ പ്രധാനമാണ്. തറവാട് വീടുകളില്‍ നടക്കുന്ന അത്താഴവിരുന്നില്‍ ടര്‍ക്കി മുറിക്കുക എന്ന ചുമതല വളരെയധികം ബഹുമാനം അര്‍ഹിക്കുന്ന ഒന്നാണ്. കോഴിയെ നിറച്ചുപൊരിക്കുന്നത് പോലെ ഒരു മുഴുവന്‍ ടര്‍ക്കിയെ മുട്ടയും മസാലയും ഒക്കെ ചേര്‍ത്ത് നിറച്ചുപൊരിച്ച് എടുക്കുന്നു. ഉരുളക്കിഴങ്ങ് പുഴുങ്ങിയുടച്ചത്, മധുരക്കിഴങ്ങ്, ബ്രസ്സല്‍ സ്പ്രൌട്സ്, ക്യാരറ്റ്, ക്രാന്ബെറി സോസ്, ചോളം, വിവിധ തരം മത്തങ്ങകള്‍ ഇതൊക്കെ ഒരു പരമ്പരാഗത സദ്യവട്ടത്തില്‍ ഉള്‍പ്പെടും. വീട്ടിലെ മുതിര്‍ന്നവര്‍ മറ്റു കുടുംബാംഗങ്ങള്‍ക്ക്  ഈ ജീവിതത്തിന്, സദ്യയ്ക്ക് ഒക്കെ നന്ദി പറയുന്ന പ്രാര്‍ത്ഥന ചൊല്ലിക്കൊടുത്തുകൊണ്ട്  അത്താഴവിരുന്നു തുടങ്ങുന്നു. സദ്യയ്ക്കൊരു പായസമില്ലാതെ സുഖമാവില്ല എന്ന് നമുക്ക് തോന്നുംപോലെ താങ്ക്സ്ഗിവിംഗ് അത്താഴത്തിനു 'പൈ' ഇല്ലാതെ ചിന്തിക്കാനാകില്ല ഇവര്‍ക്ക്. പലതരത്തിലുള്ള പഴവര്‍ഗങ്ങള്‍ കൊണ്ടുണ്ടാക്കിയ "പൈ" ലഭ്യമാണ് - ആപ്പിള്‍ പൈ, ബെറി പൈ, നാരങ്ങ പൈ, എന്തിന് തേങ്ങാപൈ വരെ! പക്ഷേ, ഒക്ടോബര്‍ നവംബര്‍ മാസങ്ങള്‍ ഇവിടുത്തുകാര്‍ക്ക്  മത്തങ്ങയുമായി വളരെ ബന്ധപ്പെട്ടുകിടക്കുന്നു. ടര്‍ക്കി സദ്യക്കൊപ്പം മത്തങ്ങാമധുരവും കൂടിയായാല്‍ അത്താഴവിരുന്ന് സുഭിക്ഷം!


ഇവിടെ വീട്ടിലുമുണ്ട് ഒരു കുഞ്ഞു ടര്‍ക്കി സദ്യ - നിര്‍ത്തിപ്പൊരിക്കാനും തക്ക ധൈര്യം ഇല്ലാത്തത് കൊണ്ട് നമ്മളെക്കൊണ്ട് എന്തെങ്കിലുമൊക്കെ ചെയ്യാന്‍ പറ്റുമെന്ന്‍ തോന്നുന്ന കുറച്ചു ഭാഗങ്ങള്‍ മുറിച്ചുമേടിക്കല്‍ ആണ് പതിവ്. പൈ ഒഴികെയുള്ളതൊക്കെ ഉണ്ടാക്കാന്‍ നോക്കും. മത്തങ്ങാപൈ അതിന്‍റെ തനതായ രുചിയില്‍ ഉണ്ടാക്കുന്ന ഒരിടത്ത് നിന്ന് വാങ്ങുകയും ചെയ്യും. പിന്നെ ഇന്നലെകള്‍ക്കും, ഇന്നിനും, വരാന്‍ പോകുന്ന നാളെകള്‍ക്കും പുഞ്ചിരികള്‍ക്കും വീഴ്ചയുടെ അപ്പുറമുള്ള കയറ്റങ്ങള്‍ക്കും ഇരുളിന് ശേഷമുള്ള വെളിച്ചത്തിനും മഴക്കും മഞ്ഞിനും ഒക്കെ നന്ദി പറഞ്ഞുകൊണ്ട് ഈ ആഘോഷത്തിനെ ഓര്‍മകളിലേക്ക് ചേര്‍ക്കും!




 വാല്‍ക്കഷ്ണം : ടര്‍ക്കി നിര്‍ത്തിപ്പൊരിച്ചത് എന്നൊക്കെ കേട്ട് നാക്കില്‍ വെള്ളമൂറിയിരിക്കുന്നവരോട് "ഓ, നമ്മുടെ ബീഫ് ഉലര്ത്തിയതിന്റെ  അത്രയൊന്നും ഇല്ലാന്നേ "


(Pennidam 2017 -Thanksgiving November )

Tuesday, November 14, 2017

ഉസ്കൂളിലെ കുട്ടി!

ഒന്നിനുമൊന്നിനും സമയമില്ലാതെ ഓടുന്നതിനിടയിലും ഫേസ്ബൂക്കിലും വാട്ട്സാപ്പിലുമുള്ള ഒരു വിധം ഗ്രൂപ്പുകളിലൊക്കെ കൊണ്ട് തല വെച്ചുകൊടുക്കുന്ന ഒരാളാണ് ഞാന്‍, പ്രത്യേകിച്ചും കുട്ട്യോളെ വളര്‍ത്തലും മര്യാദ പഠിപ്പിക്കലുമൊക്കെ  മുഖമുദ്രയാക്കിയ ഗ്രൂപ്പുകളില്‍. അതിലോരോരോ അമ്മമാരുടെ വിഷമങ്ങളും വേവലാതികളും കാണുമ്പോള്‍ 'അപ്പുറത്തെ വീട്ടിലും കറന്റില്ല' എന്ന പോലൊരു മലയാളി ആശ്വാസം എനിക്കും തോന്നാറുണ്ട് എന്നുള്ളത് മാത്രമല്ല കേട്ടോ ഞാനീ ഗ്രൂപ്പുകളിലൊക്കെ കേറിയിറങ്ങുന്നതിന്‍റെ ഉദ്ദേശം. ചിലപ്പോഴെങ്കിലുമൊക്കെ 'നാമൊന്ന് നമുക്കൊന്ന്' ലെവലില്‍ ഒറ്റക്കുഞ്ഞും അമ്മയും അച്ഛനും മാത്രമുള്ള കുടുംബങ്ങളുമായി കഴിയുന്ന പലര്‍ക്കും ചെറിയ ചെറിയ കാര്യങ്ങള്‍ പോലും വലിയ വലിയ പ്രശ്നങ്ങളായി തോന്നുകയും അണുകുടുംബത്തിലെ വിഷമങ്ങള്‍ എവിടെക്കൊണ്ട് പങ്കുവയ്ക്കുമെന്നു അറിയാതെ കുഴങ്ങുകയും ചെയ്യുന്ന സാഹചര്യങ്ങളില്‍ "അതൊക്കെ ശരിയാകും" എന്നോ "ഇതൊക്കെ എല്ലാ കുട്ടികളും അങ്ങനെ തന്നെയാണ്" എന്നോ ഒരു വാചകം പറയുന്നതിലൂടെ മഞ്ഞുരുകിപ്പോകുന്നതുപോലെ അമ്മമാരുടെ സങ്കടം അലിഞ്ഞുപോകുന്ന അത്ഭുതം കാണാനും കൂടിവേണ്ടിയാണ് ഈ  ഗ്രൂപ്പുകള്‍. അറിഞ്ഞോ അറിയാതെയോ പലപ്പോഴും പഴയ കൂട്ടുകുടുംബത്തിലെ അമ്മായിമാരോ , ഇളയമ്മമാരോ, അമ്മമ്മമാരോ ഒക്കെയാകാറുണ്ട് പലരും.  സ്ത്രീകള്‍ക്ക് മാത്രമായുള്ള ഒരു ഗ്രൂപ്പില്‍ രണ്ടമ്മമാര്‍ പങ്കു വെച്ച അനുഭവങ്ങളാണ്‌  ഇത്തവണത്തെ നമ്മുടെ വിഷയം. 

ആദ്യത്തെ അമ്മയുടെ കഥയില്‍, ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന മകനെക്കുറിച്ചു അദ്ധ്യാപികയ്ക്ക് എപ്പോഴും പരാതിയാണെന്ന് വളരെ വിഷമത്തോടെയാണ് അവര്‍ പറഞ്ഞത്. ക്ലാസ്സില്‍ ഇരുന്നു സംസാരിക്കുന്നു, കൂട്ടുകാരോടൊപ്പം പഠനസമയത്ത് കളിക്കുന്നു അങ്ങനെ വലിയൊരു നിര കുറ്റം കഴിഞ്ഞ പ്രാവശ്യം ടീച്ചറിനെ കണ്ടപ്പോള്‍ മകനെക്കുറിച്ചു കേട്ട  അമ്മ വീട്ടിലെത്തിയപ്പോള്‍ സ്വാഭാവികമായും മോനെ വഴക്ക് പറയാനാണ് സാധ്യത. പക്ഷേ, ഈ അമ്മയ്ക്ക് പറയാനുണ്ടായിരുന്നത് മറ്റൊരു കഥയാണ്. ടീച്ചറിനെ കണ്ടിട്ട് വീട്ടില്‍ എത്തിയ മകനോട് ആ ടീച്ചര്‍ക്ക് മോന്‍ പറഞ്ഞാല്‍ അനുസരിക്കാത്തതില്‍ നല്ല വിഷമം ഉണ്ടെന്നു അമ്മ പറഞ്ഞപ്പോള്‍ ആകെ വിഷമം തോന്നിയ മകന്‍ അമ്മയോട് ടീച്ചര്‍ക്ക് കൊടുക്കാന്‍ ഒരു ചിത്രം വരയ്ക്കാന്‍ സഹായം ആവശ്യപ്പെടുകയും മനോഹരമായ ഒരു തത്തയെ വരക്കുകയും ചെയ്തു, 'to ..... teacher' എന്ന കുഞ്ഞിക്കയ്യാല്‍ എഴുതിയ പടം ചേര്‍ത്താണ് ആ അമ്മ ഈ വിഷയം ഗ്രൂപ്പില്‍ പോസ്ടിയിരുന്നത്. ടീച്ചറിന് വിഷമം ആയത് മാറാന്‍  വേണ്ടി , ഒരു ക്ഷമാപണം പോലെ വരച്ച ചിത്രം  - ഒരു ഒന്നാം ക്ലാസ്സുകാരന്‍റെ നിഷ്കളങ്ക മനസിന്‍റെ  ഈ ശ്രമത്തിനെ പിറ്റേ ദിവസം ആ അദ്ധ്യാപിക സ്വീകരിച്ചത് ചിത്രം തുറന്നു പോലും നോക്കാതെയാണ്. അമ്മയുടെ മുന്‍പില്‍ വെച്ച് ടീച്ചറിന് ചിത്രം കൊടുത്ത് അഭിനന്ദനം പ്രതീക്ഷിച്ചുനിന്ന കുഞ്ഞിന്‍റെ മനസാകെ വാടിപ്പോയത് ആ പേപ്പര്‍ തുറന്നുപോലും നോക്കാതെ അമ്മയോട് വീണ്ടും വീണ്ടും കുഞ്ഞിന്‍റെ കുറ്റം പറയുന്നത് കേട്ടപ്പോളാണ്. ഇനിയൊരിക്കല്‍ക്കൂടി ആയാല്‍ ഹെഡ്മാസ്ടറുടെ അടുത്ത് കൊണ്ടുപോകും എന്ന ഭീഷണിയില്‍ അവസാനിപ്പിച്ച ആ കൂടിക്കാഴ്ചയില്‍ മനസുലഞ്ഞ അമ്മയാണ് മറ്റുള്ള അമ്മമാര്‍ക്ക് മുന്‍പില്‍ മകന്‍ വരച്ച ചിത്രവും, ഈ പ്രശ്നവും ഒരു പോസ്ടാക്കി ഇട്ടത്.  

                       പലരും കുഞ്ഞിനെ സപ്പോര്‍ട്ട് ചെയ്തും, അമ്മയെ ആശ്വസിപ്പിച്ചും, സ്കൂളില്‍ പോയി ടീച്ചറിനെ ഇനിയും കാണണം എന്നുമൊക്കെ പലവിധത്തില്‍ പ്രതിവിധികള്‍ പറഞ്ഞുകൊടുക്കുന്നുണ്ടായിരുന്നു. അപ്പോഴൊക്കെ ഞാന്‍ ആലോചിച്ചത്, ആ കുഞ്ഞിന്‍റെ കുഞ്ഞുബുദ്ധിയില്‍ തോന്നിയ എത്ര മനോഹരമായ കാര്യമായിരുന്നു ആ ചിത്രം - പഠിപ്പിക്കുന്ന ടീച്ചറിന് വിഷമം ആയിയെന്നു തോന്നിയപ്പോള്‍ ക്ഷമ ചോദിക്കണം എന്നറിയാനും മാത്രം ആ ആറര വയസുകാരന്‍ ആയിട്ടില്ല, എന്നാലോ ഒരു ചിത്രം വരച്ച് കൊടുത്താല്‍ ടീച്ചര്‍ സന്തോഷിച്ചേക്കും എന്ന് ആ ബാല്യത്തിനു തോന്നുകയും ചെയ്തു! ഇനിയെത്രകാര്യങ്ങള്‍ക്ക് അവനങ്ങനെ തോന്നും - ഇനിയെങ്ങനെയാണ് അവന് ഇത്ര  മനോഹരമായി ക്ഷമ ചോദിയ്ക്കാന്‍ തോന്നുക എന്നായിരുന്നു എന്‍റെ ചിന്ത മുഴുവന്‍!  ലോകത്തിന്‍റെ കള്ളത്തരത്തിലേക്ക് ഇറങ്ങും മുന്‍പ്, അവന്‍റെ ലോകത്തിലെ ഏറ്റവും ഭംഗിയുള്ള "SORRY" ആയിരുന്നു ആ പച്ചത്തത്ത. 

               ആ കുഞ്ഞു മനസിനെക്കുറിച്ച് ആലോചിച്ചപ്പോള്‍ ഞാനെന്‍റെ ഒന്നാം ക്ലാസ്സുകാരനെ ഓര്‍ത്തു! അനുസരണക്കേട്‌ കാട്ടിയതിന് വഴക്ക് കിട്ടിയാല്‍, 'അമ്മയ്ക്ക് കുഞ്ഞന്‍ അങ്ങനെ ചെയ്യാഞ്ഞത് നല്ല സങ്കടമായി കേട്ടോ' എന്ന് പരാതിപ്പെട്ടി ആകുമ്പോള്‍ ഒക്കെ പിന്നെയുള്ള ഒന്നുരണ്ടു മണിക്കൂറുകള്‍ എക്സ്ട്രാ -ഡീസന്റ് കുഞ്ഞപ്പന്‍ ആകുന്ന എന്‍റെ മകന്‍. ഇത്രയും നല്ലൊരു  കുട്ടി വേറെ ഈ  ലോകത്തിലുണ്ടോ എന്നുപോലും തോന്നിപ്പോകും, "സോപ്പന്‍ ചെക്കാ" എന്ന് ഞങ്ങള്‍ കളിയാക്കും. പക്ഷേ, മനസ്സില്‍ നല്ല സന്തോഷം തോന്നും - അവനറിയാമല്ലോ സങ്കടം മാറ്റാന്‍ ഇങ്ങനെയൊക്കെ ചെയ്താല്‍ മതി എന്ന്, അല്ലെങ്കില്‍ അവന്‍റെ രീതിയിലുള്ള ഒരു ക്ഷമാപണം ചെയ്യാന്‍ അവന് അറിയുന്നുണ്ടല്ലോ എന്ന്. ഇതിങ്ങനെയൊക്കെ തന്നെയാണ് സ്കൂളിലും എന്ന് ടീച്ചറിനെ കാണാന്‍ പോകുമ്പോള്‍ അറിയാറുണ്ട് - സാമാന്യം നന്നായിത്തന്നെ കിലുക്കാംപെട്ടി ആയ ആശാന്‍ ഉച്ചക്കുള്ള ഭക്ഷണമൊക്കെ അടുത്ത് ഇരിക്കുന്ന ആളിനനുസരിച്ചാണ് തിരികെ വീട്ടില്‍ കൊണ്ടുവരിക. നന്നായി സംസാരിക്കുന്ന ഒരാളാണ് അടുത്തെങ്കില്‍ അന്നത്തെ ഭക്ഷണം അതുപോലെ വൈകുന്നേരം വീട്ടില്‍ എത്തും. ടീച്ചറുടെ വക ചിലപ്പോള്‍ കുറിപ്പും കാണും - സംസാരം കൂടിയത് കൊണ്ട് വേറെ സീറ്റില്‍ ഇരുത്തി എന്ന്. പക്ഷേ, ഇന്നുവരെ സ്കൂളില്‍ ചെല്ലുമ്പോള്‍ അദ്ധ്യാപകര്‍ കുഞ്ഞുങ്ങളെക്കുറിച്ച് മോശം പറയാറില്ല എന്നത് ഇവിടെ ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യമാണ്. പ്രത്യേകിച്ചും എലെമെന്ററി ക്ലാസ്സുകളില്‍ ഉള്ള കുട്ടികളെ വളരെ നല്ല രീതിയിലെ രക്ഷിതാക്കളുടെ മുന്‍പില്‍ അവതരിപ്പിക്കാറുള്ളൂ. പ്രൈമറി തലങ്ങളില്‍ ഉള്ള അദ്ധ്യാപകര്‍ മിക്കവരും ചൈല്‍ഡ് സൈക്കോളജി, സ്പെഷ്യല്‍ ചൈല്‍ഡ് ബിഹേവിയര്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പരിശീലനം നേടിയവര്‍ ആണെന്നത് സ്കൂളുകളെ സ്നേഹിക്കാന്‍ കുഞ്ഞുങ്ങളെ സഹായിക്കുന്നു. 

കുഞ്ഞുങ്ങളെ മനസിലാക്കാന്‍ കുഞ്ഞുങ്ങളുടെ തലത്തിലേക്ക് ഇറങ്ങിനോക്കണം എന്ന് എപ്പോഴും തോന്നാറുണ്ട്. ഒരു അദ്ധ്യാപിക എന്ന നിലയില്‍ ആ ടീച്ചര്‍ ഒരു നല്ല ഉദാഹരണം അല്ല എന്ന് പറയുമ്പോഴും ഇന്ത്യയില്‍/കേരളത്തില്‍ എത്ര സ്കൂളുകളില്‍ കുഞ്ഞുങ്ങളെ അവരുടെ എല്ലാ കുരുത്തക്കേടോടും കൂടി ഇഷ്ടപ്പെടുന്ന അദ്ധ്യാപകരുണ്ടെന്നത് ചിന്തിക്കേണ്ട വിഷയം ആണ്. ഇവിടെ ഒരു രക്ഷകര്‍ത്താവ് എന്ന നിലയില്‍ ആദ്യം ചെയ്യേണ്ടത് കുഞ്ഞിന്‍റെ മനസ്സില്‍ അവന്‍ ചെയ്ത നല്ല കാര്യത്തിനെ പ്രശംസിച്ച് വീണ്ടും അത് ചെയ്യാനുള്ള മാനസികാവസ്ഥയിലേക്ക് അവനെ എത്തിക്കുക എന്നതാണ്. വരച്ച ചിത്രത്തിനെ പുകഴ്ത്തുന്നതും, മറ്റുള്ള മുതിര്‍ന്നവര്‍ക്ക് കുഞ്ഞിന്‍റെ ചിത്രം കാട്ടിക്കൊടുക്കുന്നതും അവനില്‍ ആത്മവിശ്വാസം ഉണ്ടാക്കും. എന്നാല്‍ അതോടൊപ്പം തന്നെ ക്ലാസ്സില്‍ ടീച്ചര്‍ സംസാരിക്കുമ്പോള്‍ മറ്റു കളികളില്‍ ഏര്‍പ്പെടരുത് എന്നും, ടീച്ചര്‍ വായിക്കുകയോ പഠിപ്പിക്കുകയോ ചെയ്യുമ്പോള്‍ അടുത്തിരിക്കുന്നവരോട് സംസാരിക്കരുത് എന്നും കുഞ്ഞിനെ പറഞ്ഞു മനസിലാക്കിക്കേണ്ടതും അത്യാവശ്യം ആണ്. ഒന്നോ രണ്ടോ മൂന്നോ പ്രാവശ്യം പറഞ്ഞതുകൊണ്ട് ഒന്നാംക്ലാസ്സുകാരന്‍ പിറ്റേ ദിവസം മുതല്‍ ഒരക്ഷരം മിണ്ടാതെ ക്ലാസ്സില്‍ ശ്രദ്ധിക്കും എന്ന് കരുതുകയും ചെയ്യരുത്. കുട്ടികള്‍, പൊതുവേ എലെമെന്ററി പ്രായത്തിലുള്ള കുട്ടികള്‍ സംസരപ്രിയര്‍ ആയിരിക്കും. അതില്‍ ആണ്‍-പെണ് വ്യത്യാസങ്ങളില്ല തന്നെ! 5-8 വയസു വരെയുള്ള കുട്ടികളുടെ ശ്രദ്ധയുടെ ദൈര്‍ഘ്യം എന്നതും 15 - 20  മിനിറ്റില്‍ കൂടുതല്‍ ഉണ്ടാകില്ല. കുഞ്ഞുങ്ങളെ വഴക്ക് പറയും മുന്‍പ് ഇത്തരം കാര്യങ്ങള്‍ കൂടി നമ്മുടെ മനസില്‍ ഉണ്ടാകണം. 

രണ്ടാമതായി, ആ ടീച്ചറിനോട് ഒരിക്കല്‍ക്കൂടി കുഞ്ഞിന്‍റെ സാന്നിദ്ധ്യത്തില്‍ അല്ലാതെ സംസാരിക്കണം. മകന്‍ വീട്ടില്‍ ടീച്ചര്‍ വഴക്ക് പറഞ്ഞതിനെ ഒളിച്ചുവെക്കാതെ അമ്മയോട് പറഞ്ഞതും, അദ്ധ്യാപികയ്ക്ക് അത് വിഷമം ഉണ്ടാക്കിക്കാണുമെന്നു മനസിലാക്കി ടീച്ചറിനെ സന്തോഷിപ്പിക്കാന്‍ അവന്‍ ചെയ്ത പരിശ്രമത്തിനെക്കുറിച്ച് പറയുകയും വേണം. ടീച്ചറിനോട് വഴക്കുണ്ടാക്കുന്നത് കൊണ്ടോ , കുറ്റപ്പെടുത്തുന്നത് കൊണ്ടോ ഈ സാഹചര്യത്തില്‍ നല്ലതൊന്നും സംഭവിക്കാന്‍ സാദ്ധ്യത ഇല്ല, എന്നാല്‍ കുഞ്ഞിന്‍റെ സ്നേഹം ടീച്ചറിനെ മനസിലാക്കിക്കാന്‍ ശ്രമിച്ചാല്‍ വളരെ വലിയ മാറ്റങ്ങള്‍ രണ്ടാള്‍ക്കും ഉണ്ടായെന്നും വരാം. എന്‍റെ മകനുള്‍പ്പെടെയുള്ള ഒന്നാം ക്ലാസ്സുകാരെ കണ്ടിട്ടുള്ളതില്‍ നിന്നും ക്ലാസ്സില്‍ അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞും മറിഞ്ഞും ഇരിക്കുന്ന കാക്കക്കൂട്ടങ്ങള്‍ ആയിട്ടാണ് തോന്നിയിട്ടുള്ളത്. ഇവിടെ സ്കൂളുകളില്‍ ഇടക്കൊക്കെ ടീച്ചര്‍ക്കൊരു കൈ സഹായം എന്ന രീതിയില്‍ കുട്ടികളുടെ ക്ലാസ്സില്‍ പോയിനില്‍ക്കാനുള്ള സാഹചര്യം കിട്ടാറുണ്ട്, അത് പലപ്പോഴും ഒരു പ്രായത്തിലുള്ള കുട്ടികള്‍ എങ്ങനെയാണു പെരുമാറുക എന്ന് മനസ്സിലാക്കാന്‍ എന്നെ സഹായിച്ചിട്ടുമുണ്ട്. 

എത്ര  തിരക്കുള്ള രക്ഷിതാവാണ്‌ നിങ്ങള്‍ എങ്കിലും കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ ഇടക്ക് പോകണം, അദ്ധ്യാപകരോടും   സ്കൂളില്‍ കുട്ടി ഇടപഴകുന്ന മറ്റുള്ള ആളുകളോടും സംസാരിക്കുന്നത് കുഞ്ഞിനെ കൂടുതലായി അറിയാന്‍ നിങ്ങളെ സഹായിക്കും. നാട്ടിലെ സ്കൂളുകളില്‍ രക്ഷിതാക്കള്‍ക്ക് ക്ലാസ്സില്‍ സഹായിക്കാന്‍ പോകാന്‍ പറ്റുന്ന സാഹചര്യം ഉണ്ടോയെന്നറിയില്ല, ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഇടക്കൊരു ദിവസം അങ്ങനെയൊരു സര്‍പ്രൈസ് സന്ദര്‍ശനം കൊടുത്തുനോക്കൂ, കുഞ്ഞുങ്ങളുടെ കണ്ണില്‍ നക്ഷത്രം വിരിയുന്നത് കാണാം. സ്കൂള്‍ ലോകം വേറെ വീട്ടിലെ ലോകം വേറെ എന്ന ചിന്തയും കുട്ടികളില്‍ നിന്ന്ഒരു പരിധി വരെ മാറ്റാന്‍ കഴിഞ്ഞേക്കും.  അപ്പോള്‍ ഈ മാസം മുതല്‍ മനസ്സില്‍ കരുതുക - അര ദിവസം ജോലിയില്‍ നിന്നും അവധിയെടുത്തിട്ടാണെങ്കിലും ശരി കുഞ്ഞുങ്ങളുടെ ഏറ്റവുമടുത്ത ആള്‍ക്കാര്‍ക്കൊപ്പം, അവരെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന ആളുകള്‍ക്കൊപ്പം  ഒരല്പനേരം ചിലവഴിക്കും എന്ന്‍.   എഴുതിയെഴുതി കാടുകയറിയതിനാല്‍ രണ്ടാമത്തെ അമ്മയനുഭവം അടുത്ത ലക്കത്തിലേക്ക് നീക്കിവെക്കുന്നു.  അതിലുമൊരു മഹാഭാരതവുമായി കാണും വരെ, കുഞ്ഞുങ്ങള്‍ക്ക് സ്നേഹത്തിന്‍റെ  പൂത്തിരികള്‍ കൊടുക്കാം നമുക്ക്.

(OurKid Magazine - October 2017)

Friday, October 20, 2017

ABCD അഥവാ മംഗ്ലീഷ് കുട്ടികൾ



കേരളത്തിനുള്ളില്‍ത്തന്നെ പഠിച്ചുജീവിച്ചുപ്രേമിച്ചുവളര്‍ന്ന രണ്ടുപേരാണ് ഞാനും നല്ല പാതിയും. അതുകൊണ്ടുതന്നെ ചിന്തകളും, സ്വപ്നങ്ങളും, പരാതികളുമൊക്കെ മലയാളത്തിലാണ് ആദ്യം ഉള്ളിലുണരുക. ഒന്നര  വയസായ മൂത്ത മകനേയും കൊണ്ട് അമേരിക്കയിലേക്ക് പോരുമ്പോള്‍ ഉള്ളില്‍ ഉണ്ടായിരുന്ന ആശങ്കകളില്‍ ഭാഷ ഒരു നല്ല സ്ഥാനം വഹിച്ചുവെങ്കിലും അന്ന് വിചാരിച്ചിരുന്നതുപോലെ അല്ലായിരുന്നു അത് ഞങ്ങളെ ബാധിച്ചത്. അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം മകനിപ്പോള്‍ മലയാളവും ഇംഗ്ലീഷും ഏതാണ്ട് ഒരേ അവസ്ഥയില്‍ പറയുന്നതില്‍ (എഴുതുന്നതിലും, വായിക്കുന്നതിലും ഇംഗ്ലീഷ് തന്നെയാണ് മുന്‍പില്‍) അഭിമാനിച്ചുകൊണ്ടുതന്നെ പറയട്ടെ, കേരളത്തിന്‌ പുറത്തുള്ള എല്ലാ  രക്ഷിതാക്കളും നേരിടുന്ന ഒരു അവസ്ഥയാകണം ഈ മലയാളവും ഇംഗ്ലീഷും കൂടിയൊരു അവിയല്‍പ്പരുവത്തില്‍ ആയ മംഗ്ലീഷ്കുട്ടികള്‍.   അതുകൊണ്ടുതന്നെ ഇതൊരു അമേരിക്കന്‍-അമ്മ പ്രശ്നമല്ല. ഒരാഗോള പ്രവാസി മലയാളി പ്രശ്നമാണെന്ന് പറയാം.

പക്ഷേ, ഇന്ത്യക്ക് വെളിയിലേക്ക് എത്തുമ്പോള്‍ പലപ്പോഴും ഭാഷ മാത്രമല്ല സംസ്കാരവും കുഞ്ഞുങ്ങള്‍ക്ക് വളരെയധികം ആശയക്കുഴപ്പം ഉണ്ടാക്കുന്ന സംഭവമായി മാറുകയും, ഭാഷയും സംസ്കാരവും തമ്മില്‍ത്തമ്മില്‍ ചുറ്റിപ്പിണഞ്ഞ് അവസാനം ആകെമൊത്തം ഒരു  'ABCD ' (അമേരിക്കൻ ബോൺ കൺഫ്യൂസ്ഡ് ദേശി) കുട്ടിയായി മാറുകയും ചെയ്യുന്ന രീതിയാണ്‌ കാണുന്നത്. മലയാളത്തിനെ വളരെയധികം സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരാള്‍ എന്ന നിലയില്‍ മക്കളും മലയാളം സംസാരിക്കണം എന്നും, മാത്രമല്ല എഴുതാനും വായിക്കാനും പഠിക്കണം എന്നുമൊക്കെ അത്യാഗ്രഹങ്ങള്‍ ഉള്ള ആളാണ് ഞാന്‍. അതിര്‍ത്തി വിട്ടുകഴിഞ്ഞാല്‍ മലയാളി സര്‍വവ്യാപിയാണ്‌-  ദി പെര്‍ഫെക്റ്റ്‌  ആഗോളപൌരന്‍. ചന്ദ്രനില്‍പ്പോയാലും രാമേട്ടന്‍റെ ചായക്കട കാണും എന്ന് തമാശ പറയുന്നതും ഈ ആഗോളപൌരത്വം കാരണം തന്നെ. ശ്രദ്ധിച്ചിട്ടുണ്ടോ, കേരളം വിട്ടാല്‍ നമ്മളറിയുന്ന തമിഴും, ഹിന്ദിയും ഒക്കെ എടുത്താണ് പ്രയോഗം - അത് വീടുകളിലെ ദൈനംദിന സംസാരത്തിലേക്കും കടക്കുമ്പോള്‍ കുഞ്ഞുങ്ങള്‍ അറിയാതെ അവരുടെ മാതൃഭാഷ അതായിമാറുകയാണ്‌. അപ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് മലയാളം അറിയില്ല എങ്കില്‍ അതിന്‍റെ ഉത്തരവാദിത്തം നമുക്ക് തന്നെയാണ് എന്ന തിരിച്ചറിവ് ആണ് നമുക്ക് ആദ്യം വേണ്ടത് .

പക്ഷേ, ഈ കുറിപ്പ് അച്ഛനമ്മമാരെ കുറ്റം പറയാനുള്ളതല്ല. കാരണം പ്രവാസികള്‍ ആയാലും നാട്ടിലുള്ളവര്‍ ആയാലും കുഞ്ഞുങ്ങള്‍, ജോലി, വീട് അങ്ങനെ മൂന്നു കോണിലുമായി നെട്ടോട്ടമോടുന്നതിനിടയില്‍ എളുപ്പമുള്ളതും ദോഷമില്ലാത്തതുമായ എല്ലാ രീതികളും നാം പരീക്ഷിക്കും. അന്യനാട്ടില്‍ ജീവിക്കുന്ന കുഞ്ഞ് വീടിനു പുറത്ത് എത്തിയാല്‍ സാധാരണയായി കേള്‍ക്കുന്ന ഭാഷയോട് സ്വാഭാവികമായും അതേ ഭാഷയില്‍ പ്രതികരിക്കും. ഇവിടുത്തെ കാര്യം പറയുകയാണെങ്കില്‍ മകന്‍റെ  സ്കൂളില്‍ സുഹൃത്തുക്കള്‍, അദ്ധ്യാപകര്‍ ഒക്കെയും ഇംഗ്ലീഷ് ആണ് സംസാരിക്കുക, വീടിന് അടുത്തുള്ള സുഹൃത്തുക്കളില്‍ പലരും ഇന്ത്യക്കാര്‍ ആണ്, പക്ഷേ, വ്യത്യസ്ത സംസ്ഥാനക്കാര്‍ - അപ്പോള്‍ അവിടെയും രക്ഷ ഇംഗ്ലീഷ് തന്നെ, കടയില്‍ പോയാലോ, പാര്‍ക്കില്‍ പോയാലോ, തിയറ്ററില്‍ പോയാലോ ഇംഗ്ലീഷില്‍ തന്നെയാണ് വര്‍ത്തമാനം കൂടുതലും നടക്കുക. അത്തരം ഒരു സാഹചര്യത്തിലൂടെ കടന്നുപോകുന്ന ഏതൊരു കുഞ്ഞിനും ഇംഗ്ലീഷില്‍ സംസാരിക്കാന്‍ പഠിക്കുക എന്നത് നിലനില്‍പ്പിന്‍റെ ആവശ്യമായി മാറുന്നു.  അതിന്‍റെ ഫലമായി കൂടുതല്‍ വാക്കുകള്‍, ഭാഷാശൈലികള്‍ ഒക്കെയും കുട്ടികള്‍ പഠിക്കുകയും അതേ ഭാഷയില്‍ ചിന്തിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. എല്ലാ മനുഷ്യര്‍ക്കും ഉള്ള പ്രവണതയാണ് ചോദ്യം ചോദിക്കുന്ന ഭാഷയില്‍ തന്നെ മറുപടി കൊടുക്കുക എന്നത്. ഇംഗ്ലീഷ് മുഖ്യഭാഷയായി സംസാരിക്കുന്ന കുട്ടി (ഇംഗ്ലീഷിന്‍റെ സ്ഥാനത്ത് തമിഴോ,ഹിന്ദിയോ, മറാട്ടിയോ ഒക്കെയാകാം) വീട്ടിലും പലപ്പോഴും ചോദ്യങ്ങള്‍ ചോദിയ്ക്കാന്‍ അതേ ഭാഷ തന്നെ ഉപയോഗിക്കുകയും മറുപടി അച്ഛനമ്മമാര്‍ അറിയാതെ അതേ ഭാഷയില്‍ പറയുകയും ചെയ്യുമ്പോള്‍ ആ വീട് അതെ ഭാഷയില്‍ ചിന്തിക്കാനും ജീവിക്കാനും തുടങ്ങുന്നു. ബോധപൂര്‍വം ആയല്ലാതെ തുടങ്ങുന്ന ഈ കാര്യം നാം ശ്രദ്ധിച്ചു തുടങ്ങുന്നത് മറ്റാരെങ്കിലും പറയുമ്പോള്‍ ആകും, അല്ലെങ്കില്‍ നാട്ടിലുള്ളവര്‍ ഫോണ്‍ വിളിക്കുമ്പോള്‍ ആകും. അപ്പോള്‍ തോന്നും ഇനി മുതല്‍ വീട്ടില്‍ മലയാളം മാത്രമേ പറയുന്നുള്ളൂ, കുഞ്ഞിനെ മലയാളം പഠിപ്പിച്ചിട്ടുതന്നെ കാര്യം എന്നൊക്കെ... പക്ഷേ, ജീവിതത്തിന്‍റെ തിക്കിത്തിരക്കി ഓട്ടത്തിനിടയില്‍ വീണ്ടും ചങ്കരന്‍ തെങ്ങേല്‍ തന്നെയാകുന്നത് നാം നിസഹായതയോടെ കാണുകയും ചെയ്യും.


അഞ്ചുവര്‍ഷം പരീക്ഷിച്ച് വിജയിച്ച ചില പൊടിക്കൈകള്‍ പങ്കുവെക്കുക എന്നതാണ് ഈ കുറിപ്പിന്‍റെ ഉദ്ദേശം.

(1 ) ഏറ്റവും എളുപ്പവും എപ്പോഴും ചെയ്യാനാകുന്നതും ചെറിയ ചെറിയ കാര്യങ്ങള്‍ കുഞ്ഞുങ്ങളോട് സംസാരിക്കുന്നതും, കുട്ടികളെക്കൊണ്ട് മറുപടി പറയിക്കുന്നതും മലയാളത്തിലാക്കാന്‍ ശ്രമിക്കുക എന്നതാണ്. സ്കൂളില്‍ നടന്ന കാര്യങ്ങള്‍ ചോദിച്ചറിയുമ്പോഴോ, വീട്ടിലെ ചെറിയ ജോലികള്‍ക്ക് കുട്ടികളെ കൂടെ കൂട്ടുമ്പോഴോ ഒക്കെ നമ്മുടെ സൗകര്യം മാറ്റിവെച്ച് കുട്ടികളോട് മനപൂര്‍വമായി മലയാളത്തില്‍ തന്നെ സംസാരിക്കുകയും, ചില പുതിയ വാക്കുകള്‍ അവര്‍ക്കായി പറഞ്ഞുകൊടുക്കുകയും ചെയ്യുക. കൌതുകം ഉണര്‍ത്തുന്ന എന്തും കുഞ്ഞുങ്ങള്‍ അനുകരിക്കാന്‍ ശ്രമിക്കും. ഇവിടെ മകന് രണ്ട്-രണ്ടര  വയസായ സമയത്താണ് എന്തോ പറയുന്ന കൂട്ടത്തില്‍ ഞാന്‍ 'പക്ഷേ, അത് നിനക്ക് തരാന്‍ പറ്റില്ല' എന്ന് പറയുന്നത്. 'പക്ഷേ' എന്ന വാക്കിന്‍റെ ഘനഗംഭീരമായ ഉച്ചാരണം ഇഷ്ടപ്പെട്ട കുഞ്ഞ് പിന്നീട് ആവശ്യത്തിനും, അനാവശ്യത്തിനും "പക്ഷേ....." എന്ന് നീട്ടികൊഞ്ചിപ്പറയാന്‍ തുടങ്ങി. എന്ത് കാര്യം പറയുമ്പോളും ഒന്ന് നിര്‍ത്തി നാടകീയമായി ആശാന്‍ പറയും "പക്ഷേ ഏഏ..... ".

(2 ) ചെറിയ കുട്ടികള്‍ക്ക് വായിക്കാനുള്ള ബുക്കുകള്‍ മലയാളത്തില്‍ വളരെ കുറവാണെന്ന് എപ്പോഴും പരാതിയുള്ള അമ്മയാണ് ഞാന്‍. വായിക്കാന്‍ ആകാത്ത കുട്ടികള്‍ക്ക് വേണ്ടിയുള്ള ചിത്രങ്ങള്‍ ചേര്‍ത്തുള്ള ബുക്കുകള്‍ ഇവിടെ വളരെ സാധാരണമായ കാര്യമാണ്. പലപ്പോഴും കുഞ്ഞുങ്ങള്‍ക്ക് വായനാശീലം ഒരു സ്വാഭാവികശീലമായി മാറുന്നത് ബുക്കുകളും, കഥകളും ഇവിടെയുള്ളവരുടെ ദൈനംദിനജിവിതത്തിന്‍റെ തന്നെ ഭാഗമായത് കൊണ്ടാണ്. മക്കള്‍  ചെറിയ കുഞ്ഞായിരിക്കുമ്പോള്‍ എപ്പോഴെങ്കിലും കഥകള്‍ പറഞ്ഞു കൊടുക്കാതിരിക്കില്ലല്ലോ. എന്നും ഒരു കഥ എന്നതൊരു ശീലമാക്കുകയും, ആ കഥ മലയാളത്തില്‍ പറയാന്‍ ശ്രമിക്കുകയും ചെയ്താല്‍ കുഞ്ഞുങ്ങള്‍ക്ക് ഭാഷയോട് ഇഷ്ടം കൂടുമെന്നാണ് അനുഭവം. കുഞ്ഞുകുഞ്ഞു കഥകള്‍ പറയുന്നതോടൊപ്പം അവരുടെ കൂട്ടിച്ചേര്‍ക്കലുകള്‍ കൂടി ആകുമ്പോള്‍ കഥസമയം രസകരമാകുകയും ചെയ്യും. ആദ്യം സൂചിപ്പിച്ചത് പോലെ ചോദ്യം ചോദിക്കുന്ന ഭാഷയില്‍ തന്നെ ഉത്തരം പറയാന്‍ എപ്പോഴും മനുഷ്യര്‍ക്ക് ഒരു പ്രവണത ഉണ്ട്. കുഞ്ഞുങ്ങളോട് കഥയിലെ ചോദ്യങ്ങള്‍ മലയാളത്തില്‍ തന്നെ ചോദിക്കുക, തപ്പിയും തടഞ്ഞും ആണെങ്കിലും അവര്‍ മലയാളത്തില്‍ തന്നെ ഉത്തരം തരും.

(3) സ്വന്തം പേരെഴുതാന്‍ ഇഷ്ടമില്ലാത്ത ഒരാളും ഉണ്ടാകില്ല, പ്രത്യേകിച്ചും കുട്ടികള്‍ക്ക് സ്വന്തം പേരൊരു സോഫ്റ്റ്‌സ്പോട്ട് ആണ്. മലയാളഭാഷയ്ക്ക് ഉള്ള പ്രത്യേകത കാണാനും, കേള്‍ക്കാനും ഇമ്പമുള്ള ഭാഷയാണ് നമ്മുടേത്. പഠിക്കാന്‍ പ്രയാസമാണെങ്കിലും ആ ചുരുക്കുകളും, കറക്കുകളും, നീട്ടലും, കുറുക്കലും ഒക്കെ കുഞ്ഞുങ്ങളെ ഒരു ചിത്രം വരക്കുംപോലെ ആകര്‍ഷിക്കും. ഒരു തൊപ്പിക്കാരനെ പോലൊരു 'ക' യും, ആനയെപ്പോലെയൊരു 'ആ' യും,  'റ, ര, ന, എന്ന കുന്നും മലകളും ഏതു കുഞ്ഞുങ്ങളെയും ആ അക്ഷരങ്ങള്‍ ഒന്ന് ശ്രമിച്ചു നോക്കാന്‍ പ്രേരിപ്പിക്കില്ലേ? സ്വന്തം പേരെഴുതി അതിന്‍റെ ഭംഗി കാണിച്ചുതന്നെയാകാം എഴുതിക്കലിന്‍റെ തുടക്കം.  ഇനി അച്ഛനമ്മമാര്‍ക്ക് മലയാളം പറയാനേ അറിയൂ -എഴുതാനോ വായിക്കാനോ അറിയില്ല എങ്കില്‍, നിങ്ങള്‍ക്കും കുഞ്ഞുങ്ങളോടൊപ്പം പഠിച്ചുതുടങ്ങാം, അല്ലെങ്കില്‍ അടുപ്പമുള്ള ആരോടെങ്കിലും ആഴ്ചയില്‍ ഒരു ദിവസമോ മറ്റോ അക്ഷരങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ ആവശ്യപ്പെടാം. നാട്ടില്‍ നിന്ന് മലയാളം അക്ഷരമാല പുസ്തകം, മലയാളം സചിത്ര പാഠം, മലയാളം അക്ഷരങ്ങള്‍ എഴുതിപ്പഠിക്കാനുള്ള ബുക്കുകള്‍ എന്നിവ നാട്ടില്‍ ലഭ്യമാണ്. ഓരോരോ അക്ഷരങ്ങളായി ഓരോ ആഴ്ചയില്‍ ശ്രമിച്ചാല്‍ത്തന്നെ കുഞ്ഞുങ്ങള്‍ക്ക് എല്ലാ അക്ഷരവും 6-7 വയസിനുള്ളില്‍ പഠിച്ചെടുക്കാന്‍ കഴിയും.

(4) കഥ കേള്‍ക്കാന്‍  ഇഷ്ടമുള്ള കുഞ്ഞനെ അക്ഷരങ്ങള്‍ കാണിച്ചുതന്നെ മലയാളം കഥ പറഞ്ഞു കൊടുക്കാന്‍ ഞങ്ങള്‍ ഉപയോഗിച്ചത് നമ്മുടെ സ്വന്തം കളിക്കുടുക്കയും, ബാലരമയും ഒക്കെയാണ്. നാട്ടില്‍ നിന്ന് എല്ലാ 4-5 മാസം കൂടുമ്പോഴും ഒരു പൊതി എത്തും. കഴിഞ്ഞ വര്‍ഷം വരെ  അത് കളിക്കുടുക്കകള്‍ ആയിരുന്നു എങ്കില്‍ ഇക്കൊല്ലം ബാലരമയും, ബാലമംഗളവും, മായാവിയും ഒക്കെയാണ് കടല്‍ കടന്നെത്തിയത്. ബാലരമയിലെ ഓരോ കഥയും ആവര്‍ത്തിച്ചാവര്‍ത്തിച്ചു ഞങ്ങളെക്കൊണ്ട് വായിപ്പിക്കുന്ന കുഞ്ഞന്‍സ്‌ ആണ് ഇപ്പോഴത്തെ ഇവിടുത്തെ രാത്രികാഴ്ചകള്‍. ഒടുവില്‍ ഒരു ദിവസം 4 കഥയേ വായിക്കൂ എന്നൊരു നിബന്ധന തന്നെ വെക്കേണ്ടി വന്നു. പക്ഷേ, ഈ കഥ വായിക്കലില്‍ ശ്രദ്ധിക്കേണ്ട കാര്യം, പലപ്പോഴും കേരളത്തിന്‌ വെളിയില്‍ ഇന്ത്യക്ക് വെളിയില്‍ ജീവിക്കുന്ന ഒരു കുട്ടിക്ക് പരിചയമില്ലാത്ത പല കാര്യങ്ങളും ഈ കഥയില്‍ ഉണ്ടാകാം, അത് നമ്മുടെ ചുറ്റുപാടുമായി ചേര്‍ത്ത് പറയാന്‍ ശ്രമിച്ചാല്‍ കുഞ്ഞുങ്ങള്‍ക്ക് കൂടുതല്‍ മനസിലാകും. മാത്രവുമല്ല പലപ്പോഴും 'അരുവി, കളകൂജനം' പോലെയുള്ള സ്ഥിരമായി ഉപയോഗിക്കാത്ത വാക്കുകള്‍ ഭാഷ പഠിക്കാന്‍ ശ്രമിക്കുന്ന ഒരു കുട്ടിക്ക് കടുകട്ടിയായി തോന്നിയേക്കാം. അത്തരം വാക്കുകളെ മനസിലാക്കാന്‍ ഒന്നുകില്‍ അതിന്‍റെ ഇംഗ്ലീഷ് വാക്കുതന്നെ പറഞ്ഞു കൊടുക്കുകയോ, അല്ലെങ്കില്‍ മനസിലാകുന്ന തരത്തിലുള്ള ചിത്രമോ, മലയാളം വാക്കോ പകരം പറയുകയോ ചെയ്താല്‍ കുഞ്ഞുങ്ങള്‍ ഹാപ്പിയാകും.

(5) ഇനിയാണ് 'ടെലിവിഷന്‍' രംഗത്തേക്ക് എത്തുന്നത്. അവിടെയും കുട്ടികള്‍ക്ക് വേണ്ടിയുള്ള രസകരമായ കാര്‍ട്ടൂണുകള്‍ മലയാളത്തില്‍ കുറവാണെന്ന് തോന്നിയിട്ടുണ്ട്. കാത്തുവും, പൂപ്പിയും കുറച്ചുനാള്‍ ഞങ്ങള്‍ മോനെ കാണിച്ചിരുന്നു. പക്ഷേ, അതിനെക്കാള്‍ കുഞ്ഞിനു കൂടുതല്‍ താല്പര്യം തോന്നിയത് രസകരമായ മലയാളം സിനിമാപ്പാട്ടുകള്‍ ആണ്. 'മഞ്ഞക്കുഞ്ഞിക്കാലുള്ള കുഞ്ഞിപ്പൂച്ചയും, തുടക്കം മാന്ഗല്യവും, പച്ചക്കറിക്കായത്തട്ടിലും, മലയണ്ണാര്‍ക്കണ്ണനും' ഒക്കെ സ്ഥിരമായി കേള്‍ക്കുമ്പോള്‍ കുഞ്ഞന്‍സ്‌ അതോടൊപ്പം പാടാനും ചുവടു വെയ്ക്കാനും തുടങ്ങി. കുഞ്ഞുങ്ങള്‍ക്ക് കാര്യം മനസിലാക്കാന്‍  ഭാഷ ഒരിക്കലും ഒരു തടസമല്ല എന്ന് തമിഴ് നഴ്സറിപ്പാട്ടുകള്‍ യുട്യുബില്‍ കേള്‍പ്പിക്കുമ്പോള്‍ മനസിലാകും. പക്ഷേ, ഭാഷ പഠിപ്പിക്കാന്‍ tv യെ ഒരുപായം ആക്കാന്‍ ഒരിക്കലും ഞാന്‍ നിര്‍ദ്ദേശിക്കില്ല , ഇന്ന് എല്ലാക്കാര്യത്തിനും നമുക്ക് ദൃശ്യ മാദ്ധ്യമങ്ങളുടെ സഹായം ആവശ്യമാണ് -മൊബൈല്‍, ലാപ്ടോപ്, ഐപാഡ് ഒക്കെയും ഒഴിച്ചുകൂടാനാകാത്ത രീതിയില്‍ ജീവിതത്തില്‍ ഇടപെടലുകള്‍ നടത്തുന്ന ഒരു രാജ്യത്തിരുന്നുകൊണ്ട് എത്രത്തോളം അതിന്‍റെ ഉപയോഗം കുഞ്ഞുങ്ങള്‍ക്ക് കുറയ്ക്കാം എന്നാലോചിക്കുന്ന ആളാണ്‌ ഞാന്‍. ഇവിടെ എലെമെന്ടറി  തലം മുതല്‍  മിക്ക സ്കൂളുകളിലും കുഞ്ഞുങ്ങള്‍ക്ക് ഐപാഡുകള്‍ കൊടുക്കാറുണ്ട്. വലിയ ക്ലാസ്സുകളില്‍ ഗൃഹപാഠവും, വായിച്ചു തീര്‍ക്കേണ്ട ബുക്കുകളും ഒക്കെ ഇ-വേര്‍ഷന്‍സ് ആയതുകൊണ്ട് തന്നെ അതൊന്നും നമുക്ക് വേണ്ടെന്നു വയ്ക്കാന്‍ കഴിയില്ല. കാര്‍ട്ടൂണ്‍ ഒഴിവാക്കി രസകരമായ മലയാളം ചിത്രങ്ങള്‍ ഞങ്ങള്‍ മോനോടൊപ്പം ഇരുന്നു കാണാറുണ്ട്. കുടുംബത്തോടൊപ്പം ഉള്ള വാരാന്ത്യങ്ങള്‍ ഒരു 'മൂവി നൈറ്റ്‌' ആക്കി നമ്മുടെ പഴയ ഇഷ്ടസിനിമകള്‍ മക്കളെ കാണിച്ചുനോക്കൂ, അവര്‍ അതാസ്വദിക്കും.


താത്വിക്  അഞ്ചര വയസ്സിൽ :)


ആറുവയസുകാരന് മേല്‍ പ്രയോഗിച്ച കാര്യങ്ങള്‍ ആണ് ഈ പറഞ്ഞതൊക്കെ. ഇതില്‍ എത്രത്തോളം കാര്യങ്ങള്‍ എല്ലാവര്‍ക്കും ഉപകാരപ്രദമായിത്തോന്നും എന്നറിയില്ല. പക്ഷേ, നല്ല ഫലമുണ്ടാകും എന്ന് മാത്രം ഉറപ്പു തരാം. ഇനി കുറച്ചു മുതിര്‍ന്ന കുട്ടികളില്‍ എന്താ ചെയ്യാനാകുക, അവരൊക്കെ വലുതായിപ്പോയല്ലോ എന്നൊക്കെ സങ്കടം തോന്നാവുന്നവരോട് പറയാനുള്ളത്, മലയാളം അല്ലെങ്കില്‍ ഏതു ഭാഷയും എപ്പോള്‍ വേണമെങ്കിലും പഠിക്കാം, പഠിപ്പിക്കാം. നാം  സിനിമകളില്‍ ഒക്കെ കാണാറുള്ള അമേരിക്കയുടെ തിരക്കു പിടിച്ച മുഖമല്ല വിസ്കോണ്‍സിന്‍ എന്ന ഞങ്ങളുടെ സംസ്ഥാനത്തിന്. ബഹളങ്ങളില്‍ നിന്നൊഴിഞ്ഞു നില്‍ക്കുന്ന ഒരു കാര്‍ഷിക സംസ്ഥാനമെന്നു പറയുമ്പോള്‍ ഊഹിക്കാമല്ലോ. മൊത്തം ജനസംഖ്യയെടുത്താല്‍ മലയാളികളുടെ എണ്ണവും കുറവാണ് . പക്ഷേ, ഇവിടെയും ഒരു മലയാളം ക്ലാസ്സ്‌ ഉണ്ട്. മലയാളത്തിനെ വളരെയധികം സ്നേഹിക്കുന്ന, ഭാഷ അടുത്ത തലമുറക്കും അറിയണം എന്ന് വിചാരിക്കുന്ന ഞങ്ങളുടെ സ്വന്തം മലയാളം മാഷ് ആണ് ശ്രീ.മധു. ഒരു വീടിന്‍റെ ബേസ്മെന്റില്‍ ഒന്നിടവിട്ട ആഴ്ചകളില്‍ ഞായറാഴ്ച തോറും ഹൈസ്കൂള്‍ കുട്ടികളും കോളേജ് കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ഒത്തുകൂടി 'തറ, പറ' എഴുതിപ്പഠിക്കുന്നുണ്ട് എന്ന ചിത്രമാകട്ടെ ഈ കുറിപ്പ് നിങ്ങള്‍ക്കായി നല്‍കുന്ന പുഞ്ചിരി.

========================================================================

                                         (ഔർകിഡ്സ്‌ മാഗസിൻ ആഗസ്ത് ലക്കം)





Thursday, September 28, 2017

പാസിഫയറും ചിമ്പുപ്പാവയും കുരുന്നുകളും

കരയുന്ന കുഞ്ഞുവാവകളുടെ കൂടെയാകട്ടെ നമ്മുടെ ഇത്തവണത്തെ കറക്കം. കുഞ്ഞാവകള്‍ക്ക് വേണ്ടിയുള്ള ചില സൂത്രങ്ങള്‍ ഇവിടെ കണ്ടപ്പോള്‍ അതൊക്കെ നിങ്ങളോട് ഒന്ന് പങ്കു വെക്കാമെന്നു കരുതി.  രണ്ടാമത്തെ മകന് ഒരു വയസു കഴിഞ്ഞതേയുള്ളൂ എന്നത് കൊണ്ട് കരയുന്ന കുഞ്ഞാവയെക്കാണാന്‍ എനിക്കൊത്തിരി ദൂരമൊന്നും പോകണ്ട. ഇവിടെയുള്ള ആശുപത്രികളില്‍ നിന്നും പ്രസവം കഴിഞ്ഞു കുഞ്ഞിനേയും കൊണ്ട് വീട്ടിലേക്ക് പോരണമെങ്കില്‍ കുഞ്ഞിനുള്ള കാര്‍ സീറ്റ്‌ കാണിച്ചാലേ പറ്റൂ എന്ന് തമാശയായി പറയാറുണ്ട്. ആ പറച്ചിലില്‍ ഒരല്‍പം കാര്യവുമുണ്ട്. ചെറിയ കുട്ടികള്‍ക്ക് പിറകിലേക്ക് നോക്കിയിരുത്തുന്ന രീതിയിലുള്ള ഇന്ഫന്റ്റ് കാരിയര്‍ സീറ്റുകളും, രണ്ടു വയസിനു മുകളിലുള്ള കുഞ്ഞുങ്ങള്‍ക്ക് മുന്‍പിലേക്ക് നോക്കിയിരിക്കാവുന്ന തരത്തിലുള്ള  സീറ്റുകളും, അല്പം കൂടി മുതിര്‍ന്ന കുട്ടികള്‍ക്ക് പൊക്കം കൂട്ടിയുപയോഗിക്കാവുന്ന ബൂസ്ടര്‍ സീറ്റുകളും ഇവിടെ നിര്‍ബന്ധം ആണ്. ഒട്ടുമിക്ക വികസിത രാജ്യങ്ങളിലും ഇങ്ങനെയൊക്കെ തന്നെയാകണം. അങ്ങനെ ആശുപത്രി വിട്ടു കുഞ്ഞപ്പനേം കൊണ്ട് പോകാന്‍ തുടങ്ങിയപ്പോള്‍ അവിടെ നിന്നും നമുക്കൊരു കുഞ്ഞുപൊതി കൂടിത്തന്നിരുന്നു. മോന് രണ്ടു മൂന്നു ദിവസത്തേക്ക് വേണ്ട ഡയപ്പറുകള്‍, തുടക്കാന്‍ വേണ്ട ടിഷ്യു, കുളിപ്പിക്കാന്‍ ചൂടുവെള്ളം എടുക്കാന്‍ പാകത്തിനൊരു ചെറിയ പ്ലാസ്റ്റിക്‌ ബേസിന്‍, കുഞ്ഞിന്‍റെ മൂക്കോ ചെവിയോ ഒക്കെ വൃത്തിയാക്കാന്‍ ഫണല്‍ പോലൊരു സാധനം, പിന്നെ ഒരു പാസിഫയര്‍, കുഞ്ഞു കരയുമ്പോള്‍ ആശ്വസിപ്പിക്കാന്‍ വായില്‍ വെച്ചുകൊടുക്കാന്‍!




പാസിഫയര്‍ എന്നതൊരു ജീവശ്വാസം പോലെ കൊണ്ടുനടക്കുന്ന കുട്ടികളെ കണ്ടിട്ടുള്ളത് കൊണ്ടോ എന്തോ കുഞ്ഞിനുപയോഗിക്കാന്‍ നല്കാന്‍ അത്രയ്ക്ക് ഇഷ്ടമുണ്ടായിരുന്നില്ല ഞങ്ങള്‍ക്ക്. പക്ഷേ, വിചാരിക്കുന്നത്ര കുഴപ്പക്കാരനുമല്ല ഈ പാസിഫയര്‍. പലപ്പോഴും അമ്മമാര്‍ക്ക് പാസിഫയര്‍ ഉണ്ടെങ്കില്‍ പകുതി ജോലി കുറയുകയും ചെയ്യും. അനാവശ്യ കരച്ചിലുകള്‍ ഒഴിവാക്കാം, പാലു കുടിച്ച് ഉറങ്ങുന്ന ശീലം ഒഴിവാക്കാം.  ഗുണങ്ങള്‍ക്കൊപ്പം ചില്ലറ ദോഷങ്ങള്‍ സഹിക്കുകയും വേണം. കുട്ടികള്‍ പാസിഫയര്‍ ഇല്ലാതെ ഉറങ്ങില്ല എന്ന അവസ്ഥയും ഉണര്‍ന്നിരിക്കുമ്പോള്‍ പോലും വായില്‍ ഈ സാധനം ഇല്ലാതെ നടക്കാന്‍ പറ്റാതെ കുട്ടികള്‍ക്ക് ഒരു അഡിക്ഷന്‍ വരുകയും ചെയ്യുന്നു. പല്ലിനു കേടുവരാനും പലപ്പോഴും തറയില്‍ വീണതിനു ശേഷം കുട്ടികള്‍ തന്നെ എടുത്തു വായില്‍ വെക്കുന്നതിനാല്‍ ഇന്‍ഫെക്ഷന്‍ വരാനും സാദ്ധ്യത കൂടുതലാണ് പാസിഫയര്‍ ഉപയോഗിക്കുന്ന കുട്ടികളില്‍.

ഡേ-കെയറിലും മറ്റും പോകുന്ന ചെറിയ കുട്ടികളുടെ കയ്യില്‍ മിക്കവാറും ഉണ്ടാകാറുള്ള ഒരു സാധനം ആണ് ചെറിയൊരു ഷീറ്റ് (ബ്ലാന്കെറ്റ്) അല്ലെങ്കില്‍ ഒരു സോഫ്റ്റ്‌ ടോയ്. മിക്കപ്പോഴും കുട്ടികള്‍ക്ക് ഉറങ്ങാനുള്ള കൂട്ടായിരിക്കും ഈ സോഫ്റ്റ്‌ടോയ്. വീട്ടില്‍ നിന്ന് മാറിനില്‍ക്കുമ്പോള്‍ തോന്നുന്ന അരക്ഷിതാവസ്ഥയെ മറികടക്കാന്‍ മിക്ക കുട്ടികളും പരിചിതമായ ബ്ലാങ്കെറ്റിനെയും കെട്ടിപ്പിടിച്ചുറങ്ങുന്ന കളിപ്പാവകളെയും ആശ്രയിക്കുന്നു. ഒരു ദിവസമൊരു  സുഹൃത്തിന്‍റെ വീട്ടില്‍ പോയപ്പോള്‍ ഒരു കുഞ്ഞു പെന്‍ഗ്വിന്‍ പാവയെ കണ്ടു. കാറില്‍ കയറിയപ്പോള്‍ അവിടെയും കണ്ടു അതുപോലൊന്ന്. വീണ്ടും അതേ നിറത്തില്‍ വലുപ്പത്തില്‍ സയാമീസ് ഇരട്ടയെപ്പോലെ  ഒരെണ്ണം കൂടി കണ്ടപ്പോഴാണ് എന്താണീ കുഞ്ഞു പെന്ഗ്വിനുകളുടെ പ്രത്യേകത എന്ന് ചോദിക്കേണ്ടി വന്നത്. കുഞ്ഞു പെന്‍ഗ്വിന്‍ ഉണ്ടെങ്കില്‍ മാത്രം ഉറങ്ങുന്ന, സ്വന്തം വീടിനു പുറത്തു വന്നാല്‍ ആ കുഞ്ഞുപെന്ഗ്വിനെ കയ്യില്‍ പിടിച്ചു മാത്രം നടക്കുന്ന ഒരു കുഞ്ഞാണ് സുഹൃത്തിന്. എവിടെയെങ്കിലും പോകാനിറങ്ങിക്കഴിഞ്ഞു പകുതി വഴിക്ക് ഈ  പെന്‍ഗ്വിന്‍ ഇല്ലെന്നറിയുമ്പോള്‍ കുട്ടിയുണ്ടാക്കുന്ന കരച്ചില്‍ ബഹളമൊഴിവാക്കാന്‍ കാണിച്ചൊരു ബുദ്ധിയായിരുന്നു ഒരേപോലെയുള്ള  പെന്‍ഗ്വിന്‍ കുഞ്ഞുങ്ങളെ വീട്ടിലും കാറിലും ഒക്കെ വാങ്ങി വെക്കുകയെന്നത്. ബ്ലാങ്കെറ്റിന്‍റെ സുരക്ഷിതത്വം ഒരു തുടര്‍ച്ചയായ കുഞ്ഞ് പിന്നെ എവിടെ പോകുമ്പോളും വാലുപോലെ ആ തുണിയും കൂടെപ്പിടിച്ചു നടന്ന കഥകളുമുണ്ട്.

ഇതൊക്കെയ്ക്കും ഡോക്ടര്‍മാര്‍ പറയുന്ന കാരണങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് ചെറുപ്രായത്തില്‍ ഉണ്ടാകുന്ന stranger anxiety ആണ് ഇവിടുത്തെ വില്ലന്‍ എന്നാണ്.  എന്നാല്‍ ഈ വില്ലനും അത്ര കുഴപ്പക്കാരന്‍ അല്ല. പലപ്പോഴും 'പരിചയക്കുറവ്' അഥവാ 'തിരിച്ചറിയല്‍' കുഞ്ഞുങ്ങളില്‍ കണ്ടു തുടങ്ങുന്നത് ഒരു 6-7 മാസം പ്രായം കഴിയുമ്പോഴാണ്. നമ്മുടെ  നാട്ടില്‍ പലപ്പോഴും പറയുന്നത് കേള്‍ക്കാം, "ഇപ്പൊ വാവയ്ക്ക് ആളുകളെ ഒക്കെ കണ്ടാല്‍ അറിയാം, അമ്മയുടെ കയ്യില്‍ മാത്രേ ഇരിക്കൂ, അല്ലെങ്കില്‍ അച്ഛമ്മയെ കണ്ടാല്‍ മാത്രേ ചിരിക്കൂ" എന്നൊക്കെ. stranger anxiety അഥവാ അപരിചിതരെക്കാണുമ്പോള്‍ ഉള്ള ഉത്കണ്ഠ ആണ് പൊതു ഇടങ്ങളില്‍ കുഞ്ഞുങ്ങളെക്കൊണ്ട് കരയിപ്പിക്കുന്നതും, അമ്മയോടോ അല്ലെങ്കില്‍ അതുപോലെ അടുപ്പമുള്ളവരോട് മാത്രം ചേര്‍ന്നിരിക്കാന്‍ പ്രേരിപ്പിക്കുന്നതും. കുഞ്ഞുങ്ങളെ ചെറുപ്പം മുതല്‍ ഒറ്റയ്ക്ക് കിടത്താനും ഉറക്കാനും, കഴിക്കാനും ഒക്കെ പ്രേരിപ്പിക്കുന്ന ഒരു സമൂഹം ആയതുകൊണ്ട് തന്നെ ഇവിടെ കുഞ്ഞുങ്ങളുടെ ആ ഒരു ആശങ്ക ഒഴിവാക്കാനുള്ള ഒരു സൂത്രമാണ് പലപ്പോഴും ഓമനക്കളിപ്പാട്ടങ്ങളും, അവരുടെ മാത്രം സ്വന്തമായ പുതപ്പും ഒക്കെ. അച്ഛനുമമ്മയും ഡേകെയറുകളില്‍ വിട്ടിട്ടുപോകുമ്പോളുണ്ടാകുന്ന ഒറ്റപ്പെടലിന്‍റെ മാനസിക പിരിമുറുക്കങ്ങള്‍ ഒരു പരിധി വരെ തടയാന്‍ ഈ "സ്വന്തം" സാധനങ്ങള്‍ക്ക് കഴിയും എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. വിട്ടുപോകാന്‍ പറ്റാത്ത വണ്ണം ഒട്ടിച്ചേര്‍ന്നാല്‍ മാത്രമേ ഇതൊക്ക ഒരു പ്രശ്നം ആകുകയുമുള്ളൂ. കുഞ്ഞുങ്ങള്‍ക്ക് ആശ്വാസം പകരാന്‍ അവരുടെ കുഞ്ഞിപെന്ഗ്വിനും, ചിമ്പുപ്പാവയ്ക്കും ഒക്കെ കഴിയുമെങ്കില്‍ അതൊരു നല്ല കാര്യമല്ലേ?



ആദ്യമായി അച്ഛനും അമ്മയും ആകുന്ന ആളുകള്‍ക്ക് ജീവിതം എളുപ്പമാകാനുള്ള കുറെയേറെ സംഭവങ്ങള്‍ ഇവിടെ ഉണ്ട്. നാട്ടിലും പലരും ഇപ്പോള്‍ ഇതൊക്കെ ഉപയോഗിച്ച് തുടങ്ങിയെന്നു തോന്നുന്നു. അച്ഛനമ്മമാര്‍ക്ക് ആശ്വാസം നല്‍കുന്ന മറ്റൊരു സംഭവം ആണ് മോണിറ്ററുകള്‍. ഒരു ജോഡിയായി കിട്ടുന്നതില്‍ ഒരെണ്ണം കുഞ്ഞിന്‍റെ മുറിയിലും മറ്റൊരെണ്ണം നമ്മുടെ കയ്യിലും വെച്ചാല്‍ കുഞ്ഞ് ഉണര്‍ന്നു കരയുന്നത് അറിയാതെ പോകുമോ എന്ന് ടെന്‍ഷന്‍ അടിക്കാതെ വീടിന്‍റെ മറ്റു ഭാഗങ്ങളില്‍ ഉള്ള ജോലിയൊക്കെ തീര്‍ക്കാം. അല്ലെങ്കില്‍ വീട്ടിലിരുന്നുള്ള ഓഫീസ് ജോലികളോ വിളികളോ ഒക്കെ കുഞ്ഞിന്‍റെ ഉറക്കം തടസ്സപ്പെടുത്താതെ ചെയ്യാം. കുഞ്ഞുങ്ങളെ കിടത്താന്‍ പ്രത്യേകം മുറി ഉപയോഗിക്കുന്നവര്‍ക്ക് മോണിറ്റര്‍ വളരെയധികം പ്രയോജനപ്രദം ആകാറുണ്ട്. കുഞ്ഞിനും അമ്മയ്ക്കും ഒക്കെ ആവശ്യത്തിനുള്ള ഉറക്കം കിട്ടും എന്നത് തന്നെയാണ് ഗുണം. മറ്റാളുകള്‍ സഹായത്തിനില്ലാത്ത അണുകുടുംബങ്ങളില്‍ ഇമ്മാതിരി യന്ത്രച്ചങ്ങാതികള്‍ തന്നെ ശരണം!
സ്ട്രോളറില്‍ തള്ളിക്കൊണ്ട് നടന്നാല്‍ ഇങ്ങനെ ചിരിച്ചിരുന്നോളും!

കാര്‍ സീറ്റ്‌ -അഥവാ ചൈല്‍ഡ് സീറ്റ്‌ -നമുക്ക് ഇഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും ഉപയോഗിച്ചേ തീരൂ എന്നുള്ള ഒരു കാര്യമാണ് ഇവിടെ. മൂത്ത മകന് ഒരു വയസ് ആയതിനു ശേഷമാണു നാട്ടില്‍ നിന്ന് ഇവിടേക്ക് വന്നത് എന്നതിനാല്‍ അവനും ഞങ്ങള്‍ക്കും അതൊരു പുതു അനുഭവം ആയിരുന്നു. എയര്‍പോര്‍ട്ടില്‍ കൂട്ടാന്‍ വന്ന സുഹൃത്തിന്‍റെ കാറിലെ കാര്‍ സീറ്റിലേക്ക് അവനെ മാറ്റി ഇരുത്തി, സീറ്റ്‌ ബെല്‍റ്റൊക്കെ ഇട്ടുറപ്പിച്ചിട്ട് എന്നോട്എ അടുത്ത സീറ്റില്‍ ഇരുന്നുകൊള്ളൂ എന്ന് പറഞ്ഞപ്പോള്‍ എനിക്ക് വലിയ സന്തോഷമോ, സമാധാനമോ തോന്നിയില്ല എന്നതാണ് സത്യം. അത്രയും നാള്‍ ഇന്ത്യയില്‍ നടത്തിയ എല്ലാ യാത്രയിലും എന്‍റെ മടിയില്‍, നെഞ്ചില്‍ പറ്റിപ്പിടിച്ചിരുന്ന കുഞ്ഞിനെയാണ് ആരും ഒരു ദയാദാക്ഷിണ്യവും കൂടാതെ മറ്റൊരു സീറ്റിലേക്ക് മാറ്റിയിരുത്തിയത്. അര-മുക്കാല്‍ മണിക്കൂര്‍ നീണ്ട യാത്രയുടെ അവസാനം വരെ എന്‍റെ രണ്ടു കയ്യും കുഞ്ഞിന്‍റെ പുറത്തായിരുന്നു. സീറ്റില്‍ നിന്നും അവന്‍ തെറിച്ചു പോയാലോ എന്നൊക്കെയുള്ള ചിന്തയും, പരിചിതമല്ലാത്ത സംഭവം നടന്നതിലെ കുഞ്ഞിന്‍റെ കരച്ചിലും കാരണം. പിന്നീട് പതുക്കെപ്പതുക്കെ അവനും ഞങ്ങളും അതിനോട് പൊരുത്തപ്പെട്ടു, മാത്രവുമല്ല സീറ്റ്‌ബെല്‍റ്റ്‌ ഇട്ടു സുരക്ഷിതമാക്കുന്ന കാര്‍സീറ്റുകള്‍ അമ്മയുടെ മടിയില്‍ ഇരിക്കുന്നതിനേക്കാള്‍ കുഞ്ഞുങ്ങള്‍ക്ക് സുരക്ഷ നല്‍കുന്നു എന്ന സത്യത്തിനേയും തിരിച്ചറിഞ്ഞു. അതുകൊണ്ട് തന്നെ രണ്ടാമത്തെയാളെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് കൊണ്ട് വരുമ്പോള്‍ കാര്‍സീറ്റിലേക്ക് ഇരുത്തുമ്പോള്‍ സങ്കടം ഒന്നും തോന്നിയില്ല, അവന്‍ ആ യാത്രയില്‍ നല്ല സുഖമായി ഉറങ്ങുകയും ചെയ്തു. പക്ഷേ, വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ കയ്യില്‍ നിന്ന് സീറ്റിലേക്ക് മാറാനുള്ള മടിയില്‍  കരച്ചില്‍ എന്ന ആയുധം ഇടക്കൊക്കെ പ്രയോഗിച്ചു നോക്കിയിട്ടുമുണ്ട്. മറ്റൊരു ഓപ്ഷന്‍ കിട്ടിയിട്ടില്ലാത്തത് കൊണ്ട് ആ കരച്ചില്‍ ഒന്ന് ചാറി അങ്ങനെതന്നെ പോകും.  എങ്കിലും പൊതുവേ കുട്ടികള്‍ക്ക് കാര്‍സീറ്റ്‌ ഇഷ്ടമുള്ള ഇടമാണ്.




കുഞ്ഞിനെ കാര്‍ സീറ്റില്‍  പുറകിലേക്ക് തിരിച്ച് ഇരുത്തിയിരിക്കുന്നു 


പുറത്തൊക്കെ പോകുമ്പോള്‍ കുഞ്ഞിനെ നെഞ്ചോട്‌ ചേര്‍ക്കാന്‍ ഉപയോഗിക്കാവുന്ന കങ്കാരു ബാഗ്‌, കുഞ്ഞിനെ ഇരുത്തി തള്ളിക്കൊണ്ട് പോകാവുന്ന സ്ട്രോളര്‍, ഭക്ഷണം കൊടുക്കാന്‍ ഇരുത്താവുന്ന ഹൈ ചെയര്‍ അങ്ങനെ കുറെയേറെ സൂത്രപ്പണികള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. ഈ പറഞ്ഞ സാധനങ്ങള്‍ ഒക്കെയാണ് നന്നെന്നോ, ഈ രീതി മാത്രമാണ് ശരിയെന്നോ , ഇതൊക്കെ വന്‍ കുഴപ്പമാണ് എന്നോ ഒരിക്കലും ഒരഭിപ്രായവും ഇല്ല എനിക്ക്. മാത്രവുമല്ല ഈ പറഞ്ഞതില്‍ പലതും ഞങ്ങള്‍ രണ്ടുമക്കള്‍ക്കും  ഉപയോഗിച്ചിട്ടുമില്ല. എങ്കിലും കാലം മാറുമ്പോള്‍ പണ്ടുണ്ടായിരുന്നവ പലതും കാലാനുസൃതമായി മാറുന്നത് നന്നെന്നു തോന്നാറുണ്ട്.


കംഗാരൂ ബാഗില്‍ ഉറങ്ങുന്ന കുഞ്ഞന്‍ 


ഇഷ്ടപ്പെട്ട 'ജോര്‍ജ്ജ്' ബാഗുമായി മകന്‍. ആ നീളത്തില്‍ കാണുന്ന വാലൊരു വലിയ സഹായമാണ്! 



ജീവിതം മനോഹരമാക്കാന്‍ കുഞ്ഞുങ്ങള്‍ക്ക് കഴിയും, കുഞ്ഞുങ്ങളോടൊപ്പം ഉള്ള ഓരോ നിമിഷവും നമുക്ക് കരച്ചിലുകളില്ലാതെ മനോഹരമാക്കാന്‍ ചിലപ്പോള്‍ ഇത്തരം ഞൊടുക്കുവിദ്യകള്‍ക്ക് കഴിഞ്ഞാലോ?


OurKids Magazine -July2017

Thursday, August 31, 2017

കളിയ്ക്കാന്‍ പഠിക്കാം

ജൂണ്‍ മാസം തിരക്കുകളുടെ മാസമാണ്  നാട്ടില്‍ - മഴയും പുത്തനുടുപ്പും പുത്തന്‍ ബാഗും പുസ്തകോം  സ്കൂള്‍ തുറക്കലും ഒക്കെയായി ഒരു മേളം. എന്നാല്‍ ഇവിടെ  അമേരിക്കയില്‍  സ്കൂളുകള്‍ ഒക്കെ പൂട്ടാനായി - സമ്മര്‍ വെക്കേഷനാണ് തുടങ്ങുന്നത് , ജൂണ്‍ മുതല്‍ ആഗസ്റ്റ്‌ അവസാനം വരെ നീളുന്ന മൂന്നു മാസ അവധിക്കാലപ്പൂരം. സ്കൂള്‍ അടക്കാന്‍ കാത്തിരിക്കുന്ന കുട്ടികളേക്കാള്‍ വേനല്‍ക്കാലയാത്രകള്‍ക്ക് കാത്തിരിക്കുന്ന രക്ഷിതാക്കളാണ് ചുറ്റും. ഇവിടെയിനി സ്കൂള്‍ തുറക്കാന്‍ സെപ്റ്റംബര്‍ ആകണം.ഇവിടെ വേനലവധി പലപ്പോഴും  സമ്മര്‍ ക്യാമ്പുകളും യാത്രകളുമായിട്ടാണ് തീര്‍ക്കുക. എന്തായാലും അവിടെ വേനലവധി കഴിഞ്ഞ സ്ഥിതിക്ക്  നമുക്ക് സ്കൂള്‍ തുറക്കുമ്പോഴുള്ള  കാര്യം തന്നെ സംസാരിക്കാം. ജൂണ്‍ മുതല്‍ മാര്‍ച്ച്‌ വരെ ആയാലും സെപ്റ്റംബര്‍ മുതല്‍ ജൂണ്‍ വരെ ആയാലും സ്കൂള്‍ വര്ഷം ഒരുപോലെ തന്നെയാണല്ലോ ഫലത്തില്‍.

ഇത്തവണ നമുക്ക് ഇവിടുത്തെ സ്കൂളിടങ്ങളിലെ കളിയിടങ്ങളെക്കുറിച്ച് ചിന്തിച്ചാലോ? അതിലേക്ക് കടക്കും മുന്‍പ് പണ്ട് പണ്ട് പഠിച്ചിരുന്ന സ്കൂളിലേക്കൊന്നു പോയിട്ട് വരാം. നാടന്‍ തല്ലും, പിച്ചലും, മാന്തലും ഒക്കെ ആയോധനകലകളായി പരിചയിച്ച, ഉച്ചക്കഞ്ഞിയില്‍ ആനന്ദം കണ്ടെത്തിയിരുന്ന, ഒരു സ്ലേറ്റും ഒരൊറ്റ പുസ്തകവുമായി പഠിക്കാന്‍ പോയിരുന്ന സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനി ആയിരുന്നു ഞാന്‍. ഒന്നാം ക്ലാസ്സും രണ്ടാം ക്ലാസ്സുമൊക്കെ പാല്‍പ്പായസമായിരുന്നു സ്കൂള്‍ ദിവസങ്ങള്‍. ഒന്നാം ക്ലാസ്സിലെ ടൈം ടേബിള്‍ തന്നെ ഒന്നിടവിട്ട പീരിയഡില്‍ "ഗ്രൌണ്ട്" എന്നാണ് എഴുതുക - അത് നമ്മുടെ കളി സമയമാണ്. ഇപ്പോഴത്തെ കുട്ടികള്‍ക്ക് എത്രത്തോളം ഈ കളിസമയം സ്കൂളില്‍ കിട്ടുന്നുണ്ട് എന്നറിയില്ല. എന്തായാലും ഇവിടുത്തെ ഒരു രീതി പറയാം.

ആറു വയസുകാരന്‍ ഉസ്കൂളില്‍ പോകുന്നത് ഒരു പകല്‍ മുഴുവനുമാണ്.  രാവിലെ 8.40 മുതല്‍ വൈകിട്ട് 3.40 വരെ. ഓരോ സ്റ്റേറ്റിനും ഓരോ വിദ്യാഭ്യാസ ജില്ലക്കും സ്കൂള്‍ സമയം വ്യത്യാസം ഉണ്ടാകാം കേട്ടോ. ഞാന്‍ എനിക്കറിയുന്ന ഒരു സ്കൂള്‍ വെച്ച് പറയുന്നു എന്നേയുള്ളൂ.

രണ്ടു നേരങ്ങളിലായുള്ള റിസസ്, ഒരു മുക്കാല്‍ മണിക്കൂര്‍ നേരത്തെ വിശ്രമം ഇതൊക്കെ കഴിഞ്ഞുള്ള സമയത്തെ പഠിത്തത്തിനും, സംഗീതത്തിനും, ആര്‍ട്ട്‌ ക്ലസിനുമൊക്കെ ആയി വീതം വെച്ചു വരുമ്പോള്‍ തിരികെ പോരാനുള്ള സമയം ആകും. അതുകൊണ്ട് തന്നെ സ്കൂളില്‍ പോകാന്‍ മടി കാര്യമായി ഇല്ല, എന്ന് മാത്രമല്ല മിക്ക ദിവസങ്ങളിലും പോകാന്‍ വളരെ സന്തോഷവും ആണ്. ചുരുക്കത്തില്‍ പറഞ്ഞാല്‍ നമ്മുടെ നാട്ടിലെ മുപ്പത് കൊല്ലം മുന്‍പത്തെ സര്‍ക്കാര്‍ സ്കൂളുകളില്‍ കുട്ടികള്‍ക്ക് കിട്ടിയിരുന്ന കളിസമയം ഇവിടെ അമേരിക്കയില്‍ പബ്ലിക് സ്കൂള്‍ സിസ്റ്റത്തില്‍ പഠിക്കുന്ന ഒരു കുട്ടിക്ക് ലഭിക്കുന്നു. പബ്ലിക് സ്കൂള്‍ സിസ്റ്റം എന്ന് എടുത്തു പറഞ്ഞുവെന്നേയുള്ളൂ ഇവിടെ സിംഹഭാഗം ആള്‍ക്കാരും കുഞ്ഞുങ്ങളെ പഠിപ്പിക്കാന്‍ പബ്ലിക് സിസ്റ്റത്തെ ത്തന്നെയാണ് ആശ്രയിക്കുന്നത്.


(താത്വികും സുഹൃത്ത് പാര്‍വണയും ഇഴയുന്നോരെ കാണാന്‍ പോയപ്പോള്‍ - Reptile Day )



സ്കൂളുകളിലെ കളിയിടങ്ങള്‍ക്ക് പഠിത്തത്തിനോളം തന്നെ പ്രാധാന്യം കൊടുക്കുന്ന തരം വിദ്യാഭ്യാസ സംസ്കാരത്തിലൂടെയാണ് ഇവിടെ കുട്ടികള്‍ കടന്നു പോകുന്നത്. നാലാം തരം വരെയുള്ള കുട്ടികള്‍ അധികം പഠനഭാരം അറിയാതെ വളരുന്നു എന്നത്  കുട്ടികളെ സംബന്ധിച്ച് വളരെ വലിയൊരു ഭാഗ്യമാണ്. എലിമെന്ടറി ക്ലാസുകളില്‍ നിന്നും വളരുന്നതിന് അനുസരിച്ച് കുട്ടികളുടെ കളികളുടെ സമയവും, രീതിയും മാറുന്നു, പലരും ഒന്നോ രണ്ടോ സ്പോര്‍ട്സ് ഇനങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും സ്കൂള്‍ ടീമില്‍ കയറിപ്പറ്റാനുള്ള ശ്രമങ്ങള്‍ നടത്തുകയോ ചെയ്യും. ശാരീരികമായ ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം തന്നെ ഇത്തരം പാഠ്യേതര വിഷയങ്ങളിലുള്ള മിടുക്ക് ഉന്നത തല വിദ്യാഭ്യാസത്തില്‍ കണക്കിലെടുക്കപ്പെടും എന്നത് രക്ഷിതാക്കളെയും കുഞ്ഞുങ്ങളെ ചെറുപ്പത്തിലേ കളിക്കാന്‍ പഠിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു.

കുഞ്ഞു ക്ലാസ്സുകളിലെ കളിയ്ക്കാന്‍ കിട്ടുന്ന സമയത്തിന് പുറമേ മിക്ക കുട്ടികളേയും കരാട്ടെ പോലുള്ള ആയോധനകല പരിശീലിപ്പിക്കാനും ശ്രമങ്ങള്‍ നടക്കാറുണ്ട്. നീന്തല്‍ എന്നത് ഒരു പ്രായത്തിനു മുകളിലുള്ള എല്ലാ കുട്ടികളും അറിഞ്ഞിരിക്കേണ്ട അവശ്യകഴിവില്‍ പെട്ടതായതിനാല്‍ കുഞ്ഞുങ്ങളെ ചെറുപ്പത്തിലേ തന്നെ നീന്തല്‍ പഠിപ്പിക്കാന്‍ തുടങ്ങും. ചിലര്‍ നീന്തല്‍ ഒരു മുഖ്യവിനോദമാക്കിത്തന്നെ എടുക്കുകയും സ്കൂള്‍ കോളേജ് നീന്തല്‍ടീമുകളില്‍ അംഗമായി മത്സരങ്ങളിലേക്കുള്ള പരിശീലനം നേടുകയും ചെയ്യുന്നു.


മകന്‍ താത്വിക് കരാട്ടേ മാസ്റ്റര്‍ mr. മീലിയോടൊപ്പം 


അമേരിക്കയില്‍ ഞങ്ങള്‍ ജീവിക്കുന്ന ഇടം വര്‍ഷത്തില്‍ ആറു മാസവും മഞ്ഞു വീഴുന്ന കാലാവസ്ഥയുള്ള സ്ഥലമാണ്‌. അതുകൊണ്ടുതന്നെ കുട്ടികളെ പുറത്തേക്ക് കളിയ്ക്കാന്‍ കൊണ്ടുപോകുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. ഇത്തരത്തിലുള്ള കായികവിനോദ ക്ലാസ്സുകള്‍ ഒരനുഗ്രഹം ആകുന്നത് അപ്പോളാണ്.  ഇവിടെ സോക്കര്‍ എന്നറിയപ്പെടുന്ന നാട്ടിലെ ഫുട്ബാള്‍, ബേസ്ബോള്‍, ഫൂട്ട്ബോള്‍, ബാസ്കെറ്റ്‌ബോള്‍ ഇത്യാദി കളികള്‍ ഒക്കെത്തന്നെയും കളിയ്ക്കാന്‍ കഴിയുന്ന രീതിയിലുള്ള indoor- സ്ഥലങ്ങളില്‍ വെച്ചാണ്‌ പരിശീലനം നല്‍കുക. വെറും പഠിപ്പിക്കല്‍ മാത്രമല്ലാതെ പരിശീലനത്തോടൊപ്പം മാച്ചുകള്‍ നടത്തുന്ന രീതിയാണ്‌ ഇവിടെ പിന്തുടരുന്നത്. ആഴ്ചയില്‍ രണ്ടു ദിവസം പരിശീലനവും, ആഴ്ചയവസാനം മറ്റു ടീമുകളുമായി മത്സരവും ഒക്കെയായി കുട്ടികളില്‍ ചെറുപ്പം മുതലേ കായികവിനോദം ഊട്ടിയുറപ്പിക്കുന്നു. ഉന്നത വിദ്യാഭ്യാസത്തിനു തയ്യാറെടുക്കുമ്പോള്‍ ഇത്തരത്തിലുള്ള എല്ലാ എക്സ്ട്രാ-കരികുലര്‍ ആക്ടിവിറ്റീസിനും പ്രാധാന്യം ഉണ്ടെന്നത് കൊണ്ടുതന്നെ കുട്ടികള്‍ പഠനവും കളികളും ഹാന്‍ഡ്‌-by-ഹാന്‍ഡ്‌ കൊണ്ടുപോകാന്‍ ശ്രമിക്കുന്നത് ആരോഗ്യപരമായ കാര്യമായി തോന്നാറുണ്ട്.


വേനലവധിക്കാലത്ത് ബേസ്ബാള്‍ കളി - ഇവിടുത്തെ ക്രിക്കെറ്റ് തന്നെ :)


ഞാന്‍ തുടക്കത്തില്‍ പറഞ്ഞതുപോലെ ഇവിടെ അടുത്ത ആഴ്ച വേനലവധി തുടങ്ങും. മൂന്നു മാസത്തെ കളിപ്പൂരത്തിനുള്ള തയാറെടുപ്പുകളില്‍ ഒരു മാസത്തെ സമ്മര്‍ സ്കൂളുമുണ്ട്. സമ്മര്‍ സ്കൂള്‍ എന്നാല്‍ കളി തന്നെയാണ് - രണ്ടോ മൂന്നോ വിഷയങ്ങള്‍ നമുക്ക് തിരഞ്ഞെടുക്കാം. ആ ഒരു മാസത്തിലേക്ക് വേണ്ടത് സ്പേസ്  പ്രോജെക്റ്റ്‌, ബോര്‍ഡ് ഗെയിംസ്, സ്പാനിഷ്‌ ഇതൊക്കെയാണ്  എന്നിവിടെ ആവശ്യങ്ങള്‍ ഉയരുന്നുണ്ട്. കൂട്ടത്തില്‍ രാത്രി ആകാശം കണ്ടുകിടക്കാന്‍ കാംപിംഗ്, മാരത്തോണ്‍ ഓട്ടം, ബേസ്ബാള്‍  അങ്ങനെയങ്ങനെ ലിസ്റ്റുകള്‍ നീളുമ്പോള്‍ ഇനിയുള്ള മൂന്നു മാസം ഇവിടെ യാത്രകള്‍ക്ക് കൂടിയുള്ളതാണ്. പക്ഷേ, മുകളില്‍ സൂചിപ്പിച്ച കളിപ്പഠനങ്ങള്‍ വേനലവധിക്ക് ഉള്ളതല്ല കേട്ടോ. അതൊക്കെയും സെപ്റ്റംബര്‍ മുതല്‍ ജൂണ്‍ വരെ നീളുന്ന അദ്ധ്യയനവര്‍ഷത്തിലെ കളികളാണ്. 



National Night Out Day inAugust -Rock Climbing 


പണ്ട് കാലത്ത് നമുക്കൊക്കെ ആവശ്യത്തില്‍ കൂടുതല്‍ പറമ്പുകളും വൈകുന്നേരങ്ങളില്‍ കളിക്കൂട്ടങ്ങളും ഉണ്ടായിരുന്നു. ഇന്ന് നാട്ടിലെ കുട്ടികളില്‍ എത്രപേര്‍ക്ക് ശാരീരികമായ കളികള്‍ക്ക് സമയം കിട്ടുന്നുണ്ട് എന്നറിയില്ല. വര്‍ദ്ധിച്ചു വരുന്ന ടെക്നോളജിയുടെ ഉപയോഗം നമ്മുടെ കുരുന്നുകളെ വിരല്‍ത്തുമ്പുകളിലെ ലോകത്തില്‍ മാത്രം കുരുക്കിയിടുന്നുവെന്ന് പലപ്പോഴും തോന്നാറുണ്ട്. ഇവിടെയും ഐപാഡുകളും, ക്രോം ബുക്കുകളും  സ്കൂളിലെ പാഠ്യവിഷയത്തില്‍ തന്നെ ഉള്‍പ്പെടുന്നതിനാല്‍ ആകണം  ഇത്തരത്തിലുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ രക്ഷിതാക്കളും നടത്തുന്നത്. എത്രത്തോളം കുഞ്ഞുങ്ങളെ ശാരീരികമായി ആക്റ്റീവ് ആക്കി നിര്‍ത്താം എന്നത് കഴിഞ്ഞ തലമുറയില്‍ എങ്കിലും ഒരു ചോദ്യചിഹ്നം ആയിരുന്നിരിക്കില്ല. ശനിയാഴ്ചയും ഞായറാഴ്ചയും രാവിലെ മുതല്‍ വൈകുന്നേരം വരെ കളിച്ചുതളര്‍ന്നു വീട്ടിലേക്ക് കയറിയിരുന്ന നമ്മുടെ കുട്ടിക്കാലങ്ങളില്‍ നിന്ന് സ്പെഷ്യല്‍ ട്യുഷനുകളും ഇന്റര്‍നെറ്റും സമയം കൊല്ലുന്ന ആഴ്ചയവസാനങ്ങളിലേക്കുള്ള മാറ്റം നമ്മുടെ അടുത്ത തലമുറയ്ക്ക് ഉണ്ടാക്കാവുന്ന ദൂഷ്യഫലങ്ങള്‍ നിരവധിയാണ്. പുസ്തകങ്ങള്‍ക്കും വായനക്കും കമ്പ്യൂട്ടര്‍ഗെയിംസിനും ഒപ്പം തന്നെ നീന്തലും, ആയോധനകലകളും, ബാറ്റും, പന്തുമൊക്കെ കുഞ്ഞുങ്ങളുടെ കൂട്ടുകാര്‍ ആകട്ടെ. നാളെയുടെ ആരോഗ്യമുള്ള ഒരു തലമുറ വളര്‍ന്നു വരാന്‍  നമുക്ക് അവരെ കളിയ്ക്കാന്‍ പഠിപ്പിക്കാം.


മലയാളികളുടെ വടംവലി - വിസ്മ പിക്നിക്‌ 2017 


(Ourkids Magazine - 2017 June edition)

Wednesday, July 12, 2017

നമുക്ക് ഇച്ചീച്ചിയെ കുറിച്ച് സംസാരിക്കാം

"പതിനൊന്നും ഒന്‍പതും  വയസ്സുള്ള കുട്ടികള്‍ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തു"

"കൊല്ലത്ത് 8 വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച പൂജാരി അറസ്റ്റില്‍"

"15 വയസുകാരി അമ്മയായി, അയല്‍വാസിയായ 14 വയസുകാരനാണ് പിതാവെന്ന് പെണ്‍കുട്ടിയുടെ മൊഴി"

ഇതൊക്കെ ഈ അടുത്ത കാലങ്ങളില്‍ ദേശീയപത്രങ്ങളില്‍ ഇടം പിടിച്ച വാര്‍ത്തകളാണ്. അറിഞ്ഞോ അറിയാതെയോ നിസംഗതയോടെ ഈ വാര്‍ത്തകളെ നേരിടാന്‍ നാം പഠിച്ചിരിക്കുന്നു. കണ്ണോടിച്ചു കടന്നു പോകുന്ന ഈ വാര്‍ത്തകളില്‍ ആര്‍ക്കൊക്കെയോ നേരെ 4 വിരലുകള്‍ ചൂണ്ടുമ്പോഴും ഒരു വിരല്‍ നാമുള്‍പ്പെടുന്ന സമൂഹത്തിനു നേരെയാകുന്നത് കൊണ്ട് തന്നെയാണ് വാര്‍ത്തകള്‍ ഒരു പുതുമ അല്ലാതെയാകുന്നത്. ട്വിറ്റെറിലും ഫേസ്ബുക്കിലും ഹാഷ്ടാഗുകളും റീട്വീടുകളും മാത്രമായി ഒതുങ്ങപ്പെടേണ്ടതാണോ ഇത്തരം വാര്‍ത്തകള്‍?

കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം എപ്പോള്‍ തുടങ്ങണം എന്നതിനെക്കുറിച്ച് വിപുലമായ രീതിയില്‍ തന്നെ ഒരു ബോധവല്‍ക്കരണം ആവശ്യമായ സമൂഹമാണ്‌ ഇന്ത്യയിലേത്‌. വിദ്യാഭ്യാസത്തില്‍ മുന്നില്‍ നില്‍ക്കുന്നു എന്നഭിമാനിക്കുന്ന കേരളത്തിലേയും കാര്യങ്ങള്‍ വ്യത്യസ്തമല്ല എന്ന് തിരിച്ചറിയുമ്പോള്‍ ഒരു പൊളിച്ചെഴുതല്‍ അനിവാര്യമാകുകയാണ്. ഓരോ രക്ഷിതാവും കുട്ടികളെ വളര്‍ത്തുന്നതില്‍ അടിസ്ഥാനപരമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളില്‍ കുഞ്ഞുമക്കളോട് കാലാകാലങ്ങളില്‍ അവരുടെ പ്രായമനുസരിച്ച് പറഞ്ഞു കൊടുക്കേണ്ട ലൈംഗിക പാഠങ്ങളും ഉള്‍പ്പെടുന്നു. കുഞ്ഞു ജനിക്കുമ്പോള്‍ തന്നെ അവരെ ചേര്‍ക്കേണ്ട സ്കൂളില്‍ അഡ്മിഷന്‍ എടുക്കാന്‍ ഓടും മുന്‍പ് സ്വന്തം ശരീരത്തിനെ കുറിച്ച് ബോധമുണ്ടാക്കേണ്ടതിന്‍റെ ആവശ്യകത ഓരോ രക്ഷിതാവും അറിഞ്ഞിരിക്കേണ്ടതാണ്.


ഒരു കുഞ്ഞിന്‍റെ അമ്മയാകും മുന്‍പ് ഇതിനെക്കുറിച്ചൊക്കെ ഇത്രയും ആഴത്തില്‍ ചിന്തിച്ചിരുന്നോ എന്ന് സംശയം ആണ്. പക്ഷേ, ഇപ്പോള്‍ പലപ്പോഴും  കുഞ്ഞുങ്ങള്‍ക്കു നേരെയുള്ള  നോട്ടങ്ങള്‍ പോലും ആശങ്കയോടെയാണ് ഞാന്‍ നോക്കാറുള്ളത്. മൂത്ത മകനെ രണ്ടര വയസിലാണ്‌ ആദ്യമായി പ്ലേസ്കൂളില്‍ വിടുന്നത്. കുഞ്ഞിനു ഏതെങ്കിലും തരത്തിലുള്ള ഉപദ്രവം/ആവശ്യം ഉണ്ടായാല്‍ പറയാന്‍ പറ്റണം എന്നതായിരുന്നു ആ പ്രായം വരെ എവിടേയും വിടാതിരുന്നതിന്‍റെ പിന്നിലെ എന്‍റെ അതിബുദ്ധി. സ്വന്തം കുഞ്ഞുണ്ടായപ്പോള്‍ ആണ്  ഒരു ഫോബിയ അമ്മ (Phobia MOM ) ആണ് ഞാനെന്നു ഞാന്‍ തന്നെ തിരിച്ചറിഞ്ഞത്. ആ തിരിച്ചറിവിന് പിന്നില്‍ പലയിടങ്ങളില്‍ നിന്ന് കണ്ടതും കേട്ടതുമായ കഥകളുണ്ടായിരുന്നു - കുഞ്ഞുങ്ങള്‍ക്ക് നേരെയുള്ള ലൈംഗികവും അല്ലാത്തതുമായ ആക്രമണങ്ങളുടെ ഒരു നീണ്ട നിരക്കഥ! കേട്ടതില്‍ ഏറ്റവും വേദനിപ്പിച്ചത് കളിക്കൂട്ടുകാരിയുടെ കഥയാണ്. ആ കഥയാണ് സത്യത്തില്‍ കുഞ്ഞുങ്ങളോട്  എപ്പോഴാണ് അവരുടെ പ്രൈവറ്റ് പാര്‍ട്സ് ( private parts) നെക്കുറിച്ച് സംസാരിക്കേണ്ടത് എന്നതിനെപ്പറ്റി എനിക്ക് ബോധമുണ്ടാക്കിയത്.

വീട്ടിലെ ഇളയ കുട്ടിയായിരുന്നു അവള്‍. 7 വയസില്‍ അഞ്ചു വയസിന്‍റെ വലുപ്പം മാത്രം ഉണ്ടായിരുന്ന കുട്ടി. പെറ്റിക്കോട്ടിട്ട് ഓടിനടന്നിരുന്ന അവളോടാരും തന്നെ പറഞ്ഞിരുന്നില്ല അറിഞ്ഞുകൊണ്ട് പെണ്ണിടങ്ങളിലേക്ക് നീളാവുന്ന കയ്യുകളെ കുറിച്ച്. വീട്ടില്‍ വരുന്ന കുടുംബസുഹൃത്തുക്കളും, അയല്‍ക്കാരുമൊക്കെ അമ്മായിമാരും, മാമന്മാരും ഒക്കെയാകുന്ന നാട്ടിന്‍പുറത്തായിരുന്നു അവള്‍ വളര്‍ന്നതും. മുന്നറിയിപ്പില്ലാതെ വീട്ടില്‍ വന്നു കയറിയ സ്ഥലത്തെ പ്രമുഖ കുടുംബത്തിലെ ചെറുപ്പക്കാരന്‍ അവകാശം പോലെ മാറില്‍ പിടിച്ചു ഞെരിച്ചത് അവളെ വല്ലാതെ വേദനിപ്പിച്ചു. സംഭവിച്ചത് പാടില്ലാത്തത് ആണെന്ന്  അറിയാമായിരുന്നത് കൊണ്ടുതന്നെ അമ്മയോട് പറയാനുള്ള പേടിയില്‍ ഒരു ബുക്കില്‍ "ആ മാമന്‍ ചീത്തയാ, എന്നെ നെഞ്ചില്‍ പിടിച്ചു ഞെരിച്ചു" എന്നെഴുതിക്കൊടുത്ത മകളോട് അമ്മ പ്രതികരിച്ചത് ആരോടും പറയരുതെന്നും, നിനക്കിങ്ങനെ ഉള്ള കാര്യങ്ങള്‍ എഴുതാന്‍ ഉള്ള പ്രായമായിട്ടില്ല എന്നും, ഈ പ്രായത്തില്‍ വല്ല കുട്ടിക്കഥയും എഴുതാതെ ആളുകളെ കുറിച്ച് വൃത്തികേട് എഴുതുന്നോ എന്ന ശാസനയുമാണ്. മൂന്നു  പതിറ്റാണ്ടുകള്‍ക്ക് ഇപ്പുറവും ആ സംഭവത്തെക്കുറിച്ച് പറയുമ്പോള്‍ ശബ്ദം ഇടറാതെ അവള്‍ പറഞ്ഞു വെക്കുന്ന ഒരു കാര്യമുണ്ട് - "അന്ന് നശിച്ചു എനിക്കെന്‍റെ അമ്മയിലുള്ള വിശ്വാസവും എന്‍റെ നിഷ്കളങ്ക ബാല്യവും! പിന്നീടൊരിക്കലും ഞാനെന്‍റെ ശരീരത്തിലേക്കുള്ള കടന്നുകയറ്റങ്ങള്‍ അമ്മയോട് പറഞ്ഞില്ല, അങ്ങനെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല എന്ന് മനസിലാക്കിയത് കൊണ്ട്!"

പിന്നീടും വളരെ വര്‍ഷങ്ങള്‍ ആ ചെറുപ്പക്കാരന്‍ അവളുടെ വീട്ടില്‍ സ്ഥിര സന്ദര്‍ശകനായിരുന്നു, പക്ഷേ, ഒരിക്കല്‍പ്പോലും അയാള്‍ പിന്നെ അവളെ വീടിനു മുന്‍വശത്ത് കണ്ടില്ല, ടീനേജിന്‍റെ റിബല്‍ പരിവേഷം കിട്ടുന്നിടം വരെ. അന്ന് വെക്കേഷന് വീട്ടില്‍ എത്തിയ അയല്‍ക്കാരിയുടെ ക്ഷേമം അന്വേഷിക്കാന്‍ വന്ന ആളോട് അമ്മയുടെ മുന്നില്‍ വെച്ചുതന്നെ ഇനിയീ വീടിന്‍റെ പടി കയറിയാല്‍ അനന്തരഫലം മോശമായിരിക്കും എന്ന് പറയുന്നിടം വരെ ഒരു പൊട്ടന്‍ഷ്യല്‍ പെഡോഫൈലിനെ പേടിച്ചു ജീവിച്ച ആ 'കുട്ടി' എന്‍റെ ഉറക്കം ഒരുപാട് നാളുകള്‍ കളഞ്ഞിട്ടുണ്ട്. സ്വന്തം അമ്മയുടെ സപ്പോര്‍ട്ട് ഇല്ലാതെ ആ വീടിനുള്ളില്‍ ജീവിച്ചൊരു പെണ്‍കുട്ടി - എത്രമേല്‍ സങ്കടകരമായ ഒരവസ്ഥയാണത് എന്നോര്‍ത്തുനോക്കൂ. ആദ്യമായി അമ്മയാകാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ ജനിക്കാന്‍ പോകുന്ന കുഞ്ഞിന് ഏതു രീതിയിലുള്ള അനുഭവവും തുറന്നു പറയാനുള്ള വിശ്വാസം കൊടുക്കാന്‍ കഴിയണം എന്നത് ഒരു ആഗ്രഹവും പ്രാര്‍ത്ഥനയുമായിരുന്നു. ഏത് വിഷമാവസ്ഥയിലും അമ്മയോടോ അച്ഛനോടോ പറഞ്ഞാല്‍ കൂടെയുണ്ടാകും എന്നൊരു വിശ്വാസം. സ്വന്തം ശരീരത്തിനു മേല്‍ മറ്റാര്‍ക്കും അവകാശമില്ല എന്നും, അവനവന്‍റെ ശരീരത്തില്‍ അസുഖകരമായ രീതിയില്‍ സ്പര്‍ശിക്കുന്നവര്‍ ആരായാലും അവരോട് "NO" പറയാനുള്ള സ്വാതന്ത്ര്യം കുഞ്ഞിനുണ്ടെന്നും പറയണമെന്ന് കരുതിവെച്ചു, പങ്കാളിയേയും  ഈ കഥ പറഞ്ഞു കേള്‍പ്പിച്ചു സങ്കടപ്പെടുത്തി.

അങ്ങനെയാണ് രണ്ടു വയസു മുതല്‍ കുഞ്ഞിനോട് സ്വകാര്യ ഭാഗങ്ങളെ കുറിച്ച് പറയാന്‍ തുടങ്ങിയത്. ഇവിടെ പ്ലേസ്കൂള്‍ മുതല്‍ കുട്ടികളെ ഇത്തരം കാര്യങ്ങളെക്കുറിച്ച് ബോധമുള്ളവരാക്കാന്‍ ശ്രമിക്കുന്നു. സ്വകാര്യ ഭാഗങ്ങളില്‍ മറ്റാരെയും തൊടാന്‍ സമ്മതിക്കരുത് എന്നുള്ളതും, അച്ഛനോ അമ്മയോ പോലും സ്പര്‍ശിക്കുന്നത് കുളിപ്പിക്കുക, വൃത്തിയാക്കുക എന്നീ കാര്യങ്ങള്‍ക്ക് ആകണം എന്നതും, ഡോക്ടര്‍മാര്‍ അച്ഛന്റെയോ അമ്മയുടെയോ സാന്നിദ്ധ്യത്തില്‍ വേണം സ്വകാര്യഭാഗങ്ങള്‍ പരിശോധിക്കേണ്ടത് എന്നും, ഇഷ്ടമില്ലാത്ത ഏതു സ്പര്‍ശത്തിനെതിരെയും NO പറയാനുമൊക്കെ ഇവിടെ കുഞ്ഞുങ്ങളെ ചെറുപ്പം മുതലേ പറഞ്ഞു പഠിപ്പിക്കുന്നു. പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല ആണ്‍കുട്ടികള്‍ക്കും ഒരേപോലെ ബാധകമാണ് മേല്‍പ്പറഞ്ഞ കാര്യങ്ങള്‍. വായിച്ചും, കേട്ടും അറിഞ്ഞ കാര്യങ്ങളില്‍ കുട്ടിക്കാലത്തെ പീഡനങ്ങളില്‍ ആണ്‍കുട്ടിയെന്നോ പെണ്കുട്ടിയെന്നോ വ്യത്യാസം ഇല്ല എന്നതാണ് മനസിലായ ഒരു വസ്തുത.

ലൈംഗിക വിദ്യാഭ്യാസം നേടിയത് കൊണ്ട് മാത്രം കുട്ടികള്‍ക്ക് എതിരെയുള്ള പീഡനങ്ങള്‍ കുറയുമെന്നോ, ഇവിടെ പീഡനം നടക്കുന്നില്ല എന്നോ അര്‍ത്ഥമില്ല. പക്ഷേ, തുറന്നു സംസാരിക്കുന്നതിലൂടെ കുഞ്ഞുങ്ങള്‍ക്ക് നല്‍കാനാകുന്ന ആത്മവിശ്വാസം വളരെ വലുതാണ്. ചൂഷണം ചെയ്യപ്പെടാന്‍ അറിവില്ലായ്മ കൊണ്ട് നിന്നുകൊടുക്കേണ്ടി വരുന്നില്ല എന്നതു തന്നെ വലിയൊരു ആശ്വാസം അല്ലേ?

ഓരോ രക്ഷിതാവിനോടും പറയാനുള്ളത് നല്ലതോ ചീത്തയോ ആയ എന്ത് കാര്യവും കുഞ്ഞുങ്ങള്‍ക്ക് നിങ്ങളോട് തുറന്നു പറയാനുള്ള ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കുക. സ്വന്തം ശരീരത്തിനെക്കുറിച്ച് അറിയുന്നതും, അതിന്‍റെ ഉടമ താന്‍ മാത്രമാണെന്ന് അറിയുന്നതും ആത്മവിശ്വാസത്തിന്‍റെയും സ്വയം സ്നേഹിക്കുന്നതിന്‍റെയും ഒരു ഭാഗമാണ്. എതിര്‍ലിംഗത്തിലുള്ളവരെക്കുറിച്ച് ചെറിയ കുട്ടികളില്‍പ്പോലും എന്താണ് അവരെ തങ്ങളില്‍നിന്നു വ്യത്യസ്തര്‍ ആക്കുന്നതെന്നറിയാനുള്ള കൌതുകം ഉണ്ടാകും. ആരോഗ്യപരമായ രീതിയില്‍ അച്ഛനോ അമ്മയ്ക്കോ തന്നെ പ്രായമനുസരിച്ച് പറഞ്ഞു കൊടുക്കാവുന്നതാണ് ഇത്തരം അറിയാനുള്ള കൌതുകം. അച്ഛനില്‍ നിന്നോ അമ്മയില്‍ നിന്നോ "ഛീ..ഇമ്മാതിരി കാര്യങ്ങള്‍ സംസാരിക്കാന്‍ പാടില്ല" എന്നുള്ള പ്രതികരണമോ, കുട്ടി ചെയ്യുന്നത് വളരെ മോശമായ ഒരു കാര്യമാണെന്ന രീതിയിലുള്ള കുറ്റപ്പെടുത്തലോ ഉണ്ടാകുമ്പോള്‍ ആണ് മിക്ക കൌമാരക്കാരും മറ്റുള്ള വഴികളെ ആശ്രയിക്കുന്നത്. അത് മിക്കപ്പോഴും അവരെപ്പോലെ തന്നെ വ്യക്തമായ അറിവില്ലാത്ത സുഹൃത്തുക്കളോ, ഇന്നത്തെക്കാലത്ത് ആവശ്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ സമ്മാനിക്കുന്ന ഇന്‍റര്‍നെറ്റോ ആകാം.

ചെറുപ്പം മുതലേ സ്വന്തം ശരീരത്തിനെ കുറിച്ച്, അതിന്‍മേലുള്ള അവകാശങ്ങളെക്കുറിച്ച് ബോധമുള്ളവരായി കുഞ്ഞുങ്ങളെ വളര്‍ത്താന്‍ രക്ഷിതാക്കള്‍ എന്ന രീതിയില്‍ നാം ചെയ്യേണ്ടത് സ്വയം അവഗാഹം ഉണ്ടാക്കുക എന്നതാണ്.  ശിഥിലമാക്കപ്പെടുന്ന കുടുംബബന്ധങ്ങള്‍ മൂലം പലപ്പോഴും മുത്തശ്ശി-മുത്തശ്ശന്മാരോടൊപ്പം നില്‍ക്കേണ്ടി വരുന്നവര്‍, രണ്ടാനച്ഛന്‍/രണ്ടാനമ്മ എന്നിവരോടൊപ്പം ജീവിക്കേണ്ടി വരുന്നവര്‍, ഡേ-കെയറുകളിലും പ്ലേസ്കൂളുകളിലും സമയം ചിലവഴിക്കുന്നവര്‍ അങ്ങനെ പല രീതിയില്‍  ചൂഷകര്‍ക്ക് എക്സ്പോസ്ഡ്  ആകേണ്ടി വരുന്ന കുഞ്ഞുങ്ങളുള്ളത് കൊണ്ടാകാം ഇവിടെ കുട്ടികള്‍ക്ക് ഇത്തരത്തിലുള്ള ബോധവത്ക്കരണങ്ങള്‍ കൂടുതലായി നടക്കുന്നത്. ഇപ്പോള്‍ നാട്ടിലെ വാര്‍ത്തകളിലും ഇത്തരം കാര്യങ്ങള്‍ക്ക് പഞ്ഞമില്ലാത്തതിനാല്‍ എവിടെയാണ് നമ്മുടെ parenting മാറേണ്ടത് എന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്.

വികസിത രാജ്യങ്ങളില്‍ പൊതുവേ പ്രൈമറി തലത്തില്‍ തന്നെ കുട്ടികളെ സ്വകാര്യഭാഗങ്ങളുടെ പ്രാധാന്യം പഠിപ്പിക്കുകയും,  കുട്ടികള്‍ക്ക് അസുഖകരമായ അനുഭവങ്ങള്‍ ഉണ്ടായാല്‍ ഏതു രീതിയില്‍ അതിനെ വെളിപ്പെടുത്തണം എന്നത് കുഞ്ഞുങ്ങള്‍ക്ക് മനസിലാകുന്ന രീതിയില്‍ ബോധവല്‍ക്കരണം ചെയ്യുകയും ചെയ്യാറുണ്ട്. മിക്കപ്പോഴും ചെറിയ കുട്ടികളുടെ ശരീരത്തിന് നേരെയുണ്ടാകുന്ന കടന്നു കയറ്റങ്ങള്‍  ഏറ്റവും അടുത്ത ആളുകളില്‍ നിന്നോ (രക്ഷിതാക്കള്‍, ഗ്രാന്‍ഡ്‌ പേരന്റ്സ്‌ , കുടുംബ സുഹൃത്തുക്കള്‍) അല്ലെങ്കില്‍  ഉത്തരവാദിത്തപ്പെട്ട ആളുകളില്‍ നിന്നോ (അദ്ധ്യാപകര്‍, മതസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവര്‍, ഫോസ്റ്റര്‍ കെയര്‍ ആളുകള്‍ etc) ആകുന്നതിനാല്‍ ഇത്  പൊതുവേ കുട്ടികളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും, ആരെയാണ് ആശ്രയിക്കേണ്ടത് എന്നൊരു സംശയം വരുത്തുകയും ചെയ്യും. ഈ അവസ്ഥ ഒഴിവാക്കാന്‍ പല സ്കൂളിലും ഒരു നിയുക്ത അദ്ധ്യാപകസംഘം ഉണ്ടാകാറുണ്ട്. ചെറിയ കുട്ടികള്‍ക്ക്  ' ബഡ്ഡി ടെഡി  ബിയര്‍'  എന്നൊരു സൂത്രപ്പണി ഒപ്പിക്കുന്ന സ്കൂളുകളും ഉണ്ട്. മറ്റുള്ളവരോട് പറയാന്‍ മടി തോന്നുന്ന കാര്യങ്ങള്‍ കുട്ടികള്‍ക്ക് ഒരു പേപ്പറിലാക്കി ഈ റ്റെഡ്ഡി ബിയറിനുള്ളില്‍ ഇടാവുന്നതാണ്. അവിടെ നിന്നും കുട്ടികളുടെ സ്വകാര്യത സംരക്ഷിച്ചു കൊണ്ട് തന്നെ "child welfare" ഇത്തരം കേസുകള്‍ ഏറ്റെടുക്കുന്നു.

കുറച്ചു കൂടി മുതിര്‍ന്ന ക്ലാസ്സുകളില്‍ എത്തുമ്പോള്‍ കുട്ടികള്‍ക്ക് അവര്‍ക്കാവശ്യമായ തലത്തിലുള്ള  ലൈഗികവിദ്യാഭ്യാസം നല്‍കുന്നതിന് മിക്ക സ്കൂളുകളിലും ഒരു കൌണ്സിലിംഗ് ടീം തന്നെ രൂപപ്പെടുന്നു രക്ഷിതാക്കളുടെ  അറിവോടെയും അനുവാദത്തോടെയും കൌമാരപ്രായത്തിലേക്ക് എത്തുന്ന  ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും  (ഏതാണ്ട് ആറാം തരാം മുതല്‍) അവശ്യ യോഗ്യതയുള്ള അദ്ധ്യാപകരും അനദ്ധ്യാപകരും  ക്ലാസ്സുകള്‍ നടത്തും.

നാട്ടിലെ  മിക്ക ശിശുപീഡനങ്ങളിലും സംഭവിക്കാറുള്ളത് ഒരു വിപത്ത് നടന്നു കഴിയുമ്പോള്‍ അതിനെ ഏതു രീതിയില്‍ നേരിടണമെന്നോ, ആരെയാണ് ആശ്രയിക്കേണ്ടതെന്നോ, എവിടെ നിന്നാണ് ഒരു പ്രതിവിധി ഉണ്ടാകുക എന്നോ ഇരയാകപ്പെടുന്ന കുട്ടികള്‍ക്കോ, രക്ഷിതാക്കള്‍ക്കോ അറിയാതെ പോകുകയും, സാമൂഹ്യ-സാമ്പത്തിക- സാംസ്‌കാരിക ചട്ടവട്ടങ്ങളില്‍പ്പെട്ട്  പുറത്തു പറയാനാകാത്ത മാനസികച്ചുഴികളില്‍ കുഞ്ഞുങ്ങളകപ്പെടുകയുമാണ്. ഇത്തരം സന്ദര്‍ഭങ്ങള്‍ ഒഴിവാക്കാന്‍ ചെറിയ പ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക് ബോധവല്‍ക്കരണം നടത്തുക എന്നത് തന്നെയാണ് പ്രതിവിധി.

കുഞ്ഞിലേയുള്ള പീഡനങ്ങളില്‍ ഇളയച്ഛനും, പ്രൈമറി ക്ലാസ്സിലെ അദ്ധ്യാപകനും, മുത്തശ്ശനും, അയല്‍ക്കാരനും, പൂജാരിയും, അമ്മായിയും, അമ്മയുടെ രഹസ്യക്കാരനും, അടുക്കളപ്പണിക്കു വന്ന ചേച്ചിയും, വീട്ടിലെ സഹായിയായ കൌമാരക്കാരനുമൊക്കെ നിറഞ്ഞ കഥകള്‍ കേട്ടിട്ടുള്ളത് കൊണ്ടുതന്നെ 'ഇതൊക്കെ പണ്ടുമിവിടെ ഉണ്ടായിരുന്നു, ഇപ്പോള്‍ കൂടുതലായി പുറത്തേക്കറിയുന്നു എന്നേയുള്ളൂ' എന്ന വാദം ഒരു പരിധി വരെ സമ്മതിക്കാതെ വയ്യ. കാലം കലികാലം ആയതുകൊണ്ടല്ല..പണ്ടും അത്ര നല്ല കാലമൊന്നുമായിരുന്നില്ല, പക്ഷേ, തിരുത്താന്‍ കഴിയുന്നവ നമുക്ക് ഇനിയുള്ള തലമുറയ്ക്കായി ചെയ്യാന്‍ കഴിയും.

മുതിര്‍ന്ന ഒരാളുടെ ബലപ്രയോഗത്തിനെതിരെ ശബ്ദിക്കാനും,  സ്വന്തം ശരീരത്തിലേക്കുള്ള കടന്നു കയറ്റം തുറന്നു പറയാനും ഓരോ കുഞ്ഞിനും കഴിയട്ടെ. നമുക്ക് തുറന്ന ചെവികളുമായി അവരെ കേള്‍ക്കാം..വിശ്വസിക്കാം.. സ്വന്തം കുഞ്ഞിന്‍റെ വിശ്വാസത്തിനേക്കാള്‍ വലുതല്ല സമൂഹത്തിലെയോ, മറ്റിടങ്ങളിലേയോ ഒരു ബന്ധവും എന്ന തിരിച്ചറിവ് നമുക്ക് ഉണ്ടാക്കാനാകട്ടെ. നാളെയുടെ തലമുറയ്ക്ക് നല്ല രക്ഷിതാക്കള്‍ ആകാന്‍ നാമാദ്യം പഠിക്കണം - അവരെ വിശ്വസിക്കാന്‍, അവരെ ചൂഷണങ്ങളില്‍ നിന്നും  രക്ഷപെടാന്‍ പ്രാപ്തരാക്കാന്‍, അവര്‍ക്ക് ലൈംഗിക വിദ്യാഭ്യാസം കൊടുക്കാന്‍. നമുക്ക് പഠിക്കാം നല്ല അച്ഛനമ്മമാരാകാന്‍.



==========================================================================


                           (OurKids -ഔര്‍കിഡ്സ്‌  മാസിക - മേയ് -2017 കോളം )


Monday, July 3, 2017

ജീവിതത്തിലെ ആ വളവ്!

"A bend on your path is not the end!"

പണ്ടുപണ്ടൊരിക്കല്‍ എവിടെയോ വായിച്ചൊരു വാചകമാണ് മുകളിലത്തേത് - നമ്മുടെ നേര്‍രേഖയില്‍ക്കൂടി കടന്നു പോകുന്ന യാത്രകളിലെ ഒരു വളവ് യാത്രയുടെ അവസാനം അല്ല എന്ന്, അഥവാ ജീവിതപ്പാതയില്‍ പ്രതീക്ഷിക്കാതെ ഉണ്ടാകുന്ന ട്വിസ്റ്റുകളും ടേണുകളും ഒന്നും തന്നെ നമ്മുടെ ജീവിതത്തിന്‍റെ അന്ത്യം അല്ല.  ആ വളവിന് അപ്പുറത്തേക്ക് നോക്കിയാല്‍ മനോഹരമായ തുടര്‍പാത കാണാന്‍ കഴിയും. അവിടേക്ക് ഒന്ന് വിശ്രമിച്ചിട്ടോ, വിശ്രമിക്കാതെയോ പോകാം -പക്ഷേ, യാത്ര നിര്‍ത്തിക്കളയരുത്!

എന്താണിപ്പോ വലിയ ലോകത്തിലെ ചെറിയ ആള്‍ക്കാരുടെ കാര്യം താത്വികമായി ഒക്കെ അപഗ്രഥിച്ചു പറയുന്നത് എന്ന് നിങ്ങള്‍ക്ക് സംശയം ഉണ്ടായേക്കാം. കഴിഞ്ഞു പോയ മാസത്തില്‍ ഉണ്ടായ ഒരു സംഭവം ആണ്  മുകളില്‍പ്പറഞ്ഞ വാചകം വീണ്ടും എന്നെ ഓര്‍മ്മിപ്പിച്ചത്.  സംഭവം എന്താണെന്ന് പറയും മുന്‍പ് ഈ മോട്ടിവേഷണല്‍ വാചകം ഡയറിയില്‍ എഴുതി വച്ചിരുന്ന ഒരു കൌമാരക്കാരിയെക്കുറിച്ച് പറയാം.

എണ്‍പതുകളില്‍ ജനിച്ച ഏതൊരു സാധാരണ കുട്ടിയേയും പോലെ തന്നെയായിരുന്നു അവളുടേയും കുട്ടിക്കാലം. അയല്പക്കങ്ങളില്‍ ചാടിയോടി നടന്നിരുന്ന, ജ്യേഷ്ഠന്‍മാര്‍ക്കൊപ്പം അടികൂടി വളര്‍ന്നിരുന്ന, സ്കൂളിലെ ഉച്ചക്കഞ്ഞി കുടിച്ചു പഠിച്ചിരുന്ന ബാല്യം. വായനയായിരുന്നു ആകെക്കൂടി ഉണ്ടായിരുന്ന ആശ്വാസം, പലതില്‍ നിന്നും. വിദ്യാഭ്യാസമുള്ള അച്ഛനമ്മമാരുടെ മക്കള്‍ എന്നത് മാത്രമായിരുന്നു ചെറുപ്പത്തിലേ എവിടെയും ഉള്ള ഐഡന്റിറ്റി. കൈമറിഞ്ഞു വന്ന ബുക്കുകളും, പുതുമണമില്ലാത്ത ഉടുപ്പുകളും, സൌജന്യവിദ്യാഭ്യാസവും ഒക്കെ അന്നത്തെക്കാലത്ത് അത്ര പുത്തരിയും ആയിരുന്നില്ല. മുന്നോട്ടുള്ള ജീവിതത്തില്‍  കൂടെയുണ്ടാകാന്‍ പോകുന്ന  മൂലധനം  വിദ്യാഭ്യാസം മാത്രമാകും എന്നുറപ്പുള്ളത് കൊണ്ട് ബാക്കിയെല്ലാ കൊസ്രാക്കൊള്ളിത്തരത്തിനും കൂട്ടത്തില്‍ നന്നായിത്തന്നെ പഠിച്ചു. അന്നങ്ങനെ വാശിക്കു പഠിച്ചത് തന്നെയാണ് പില്‍ക്കാലത്ത് ജീവിതം രക്ഷപ്പെടുത്തിയതും. പക്ഷേ, അതിനിടയില്‍ എപ്പോളാണ് ഈ "ഇന്‍സ്പിരേഷണല്‍" വാചകത്തിന്‍റെ ആവശ്യം ജീവിതത്തില്‍ വന്നതെന്നു ചോദിച്ചാല്‍, ജീവിതത്തില്‍ നിന്നൊരാള്‍ പെട്ടെന്ന് അപ്രത്യക്ഷമായപ്പോഴാണ്.

ഓരോ കുട്ടികളുടെയും ജീവിതം ചുറ്റുന്നത് അച്ഛനമ്മമാര്‍ എന്ന അച്ചുതണ്ടിന് ചുറ്റുമാണെന്ന് തോന്നാറുണ്ട്. ഓരോ കുഞ്ഞിന്‍റെയും ജീവിതം രൂപപ്പെടുന്നത് അവരുടെ മൂശയിലാണ്. അച്ഛനമ്മമാരില്‍ ഒരാള്‍ ഇല്ലാതെയാകുമ്പോള്‍, അല്ലെങ്കില്‍ രണ്ടാളും ഇല്ലാതെയാകുമ്പോള്‍ ഓരോ കുഞ്ഞും ആകേണ്ടിയിരുന്ന രൂപത്തില്‍ നിന്ന് മറ്റേന്തോ ആയി മാറ്റപ്പെടുന്നു. പൂമ്പാറ്റയാകേണ്ട ആള്‍  ഒരുപക്ഷേ പൂത്തുമ്പിയായേക്കാം, അല്ലെങ്കില്‍ പുഴുവായി തന്നെ പ്യുപ്പക്കുള്ളില്‍ ഉറങ്ങാം, അതുമല്ലെങ്കില്‍ ഒരു കൊക്കൂണിനുള്ളില്‍ പോകാന്‍ ഭയന്ന് അങ്ങനെ തന്നെ ജീവിച്ചുമരിക്കാം.  രക്ഷിതാക്കളുടെ സാന്നിദ്ധ്യം ഓരോ കുഞ്ഞിലും എത്രമേല്‍ പ്രാധാന്യമുള്ളതാണെന്നു പറയാന്‍ പുഴുവിനേയും, പൂമ്പാറ്റയേയും ഒക്കെ പറഞ്ഞുവെന്നെയുള്ളൂ.  അങ്ങനെ ആ  പതിനാറുകാരിയുടെ ജീവിതം സ്വച്ഛശാന്തമായി കറങ്ങിക്കൊണ്ടിരുന്ന ഒരച്ചുതണ്ട് ഒരു സുപ്രഭാതം മുതല്‍ അവളുടെ ജീവിതത്തില്‍ ഇല്ലാതെയായി. ജീവിതത്തിന്‍റെ കഠിനതകള്‍ അറിഞ്ഞിരുന്നിട്ടു കൂടി, പെട്ടെന്നൊരു നാള്‍ അച്ഛന്‍ എന്ന ബലം അരികില്‍ ഇല്ലാതെയായപ്പോള്‍ ഒരു  കൌമാരക്കാരിക്ക് അത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.  പതിനാറിന്‍റെ പക്വതയ്ക്കും അപ്പുറമായിരുന്നു ആ സംഭവം. അന്ന് മാനസികനില തകര്‍ന്നു പോകുമോ എന്നും, ആത്മഹത്യ ചെയ്തുപോകുമോ എന്നുമൊക്കെ ആ പെണ്‍കുട്ടി ചിന്തിച്ചിട്ടുണ്ടാകണം. കൌണ്‍സിലിംഗ് എന്നുള്ള പ്രയോഗമൊക്കെ ഉപയോഗത്തില്‍ വന്നുതുടങ്ങുന്നതിനും മുന്നേയുള്ള കാലഘട്ടമാണെന്ന് കൂടി ഓര്‍ക്കുക.

അതൊരു വല്ലാത്ത വഴിത്തിരിവ് തന്നെയായിരുന്നു അവളുടെ ജീവിതത്തില്‍ - പരിണമിച്ചു  മറ്റെന്തോ ആകേണ്ടിയിരുന്നത് വഴി മാറിപ്പോയത് അപ്പോളാണ്. വര്‍ണ്ണശബളമായ പൂമ്പാറ്റയാകുമായിരുന്നു ഒരു പക്ഷേ, അന്ന് ജീവിതം വഴി മാറിയില്ലായിരുന്നുവെങ്കില്‍....  എന്നുകരുതി പുഴുവായിത്തന്നെയിരുന്നില്ല, കൊക്കൂണിലും ഒതുങ്ങിയില്ല - വ്യത്യസ്തമായ വര്‍ണത്തില്‍ മറ്റൊരു പൂമ്പാറ്റയോ   പൂത്തുമ്പിയോ ആയി എന്നുതന്നെ ഉറപ്പിച്ചു പറയാന്‍ കഴിയും അന്നത്തെ ആ പതിനാറുകാരിക്ക് ഇപ്പോള്‍! പക്ഷേ, അന്ന് ആ വളവ്, ഒരു വളവു മാത്രമാണെന്നും ഒരല്‍പം മുന്നോട്ട് പോയാല്‍ മനോഹരമായ മറ്റൊരു പാത ഉണ്ടെന്നും, ഒന്ന് വിശ്രമിക്കുന്നത് നല്ലതേ വരുത്തൂ എന്നും, ഇത് അവസാനം അല്ല എന്നും ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞ ചില  ബന്ധങ്ങള്‍ ഉണ്ടായിരുന്നു ജീവിതത്തില്‍. അമ്മയും, ജ്യേഷ്ഠന്‍മാരും മനസുകൊണ്ട്  ഒപ്പമുണ്ടായിരുന്നു എങ്കിലും ഏതൊരു കോളേജ് വിദ്യാര്‍ത്ഥിനിയേയും പോലെ പ്രായത്തിന്‍റെ കുഴപ്പം കൊണ്ട് പലതും അവരിലേക്ക് എത്തിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. അവിടെയാണ് ഒരു ജന്മത്തിലേക്ക് കൂടെക്കൂട്ടാവുന്ന പോലെ ചില സൌഹൃദങ്ങള്‍ താങ്ങായത്.  ഇപ്പോഴും ആ അഞ്ചുപേര്‍ കൂടെത്തന്നെയുണ്ട് ഒരു വിരല്‍ത്തുമ്പിനുമപ്പുറം.

ഇത്രയും മഹാഭാരതം പറഞ്ഞത് എന്തിനെയെങ്കിലും കുറിച്ച് വീമ്പിളക്കാനോ, കടന്നു വന്ന കഷ്ടപ്പാടുകളെക്കുറിച്ചൊരു പേജെഴുതി നൊസ്റ്റാള്‍ജിയ ഉണര്‍ത്താനോ അല്ല കേട്ടോ. മുകളില്‍ പറഞ്ഞതില്‍ ഞാന്‍ പറയാന്‍ ആഗ്രഹിച്ച ഒരേ ഒരു കാര്യമേ ഉള്ളൂ. ആത്മഹത്യാവാസനക്കും, ഭ്രാന്തന്‍ ചിന്തകള്‍ക്കും ഒക്കെ ഒരു നിമിഷമേ വേണ്ടൂ നമ്മളിലേക്ക് കടന്നു കയറാന്‍. ഓരോരോ അപ്രതീക്ഷിതവഴിത്തിരിവുകളില്‍ നമ്മളെത്തുമ്പോള്‍ അതുവെറും വളവാണെന്നും അവസാനമല്ല എന്നും പറയാന്‍ ഒരു കൂട്ടെങ്കിലും വേണം - അത് കൂട്ടുകാരനോ, കൂട്ടുകാരിയോ, ടീച്ചറോ ഒക്കെയാകാം. പലപ്പോഴും അച്ഛനമ്മമാരോട് പറയാന്‍ കഴിയാത്തവ കൂട്ടുകാരോട്, ചേച്ചിയോട്, ചേട്ടനോട്, പ്രിയപ്പെട്ട ഒരു അദ്ധ്യാപികയോട് പറയാന്‍ കഴിഞ്ഞേക്കും. ഇതെല്ലാം ഇപ്പോള്‍ പറയാന്‍ പ്രേരിപ്പിച്ചത് പ്ലസ്ടുവിന് ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടി, അവരുടെ സാമ്പത്തികസ്ഥിതിയെക്കുറിച്ച്  മാദ്ധ്യമങ്ങളില്‍ വന്നതില്‍ വിഷമിച്ച് ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്ത‍ വായിച്ചപ്പോഴാണ്. ഒരാളുടെ ദാരിദ്ര്യം/ ഒരാളുടെ വിജയം/പരാജയം/സന്തോഷം  അയാളുടെ സ്വകാര്യത മാത്രമാണെന്ന് സമ്മതിക്കുമ്പോള്‍ തന്നെ ആ കുട്ടി ചെയ്തത് അംഗീകരിക്കാന്‍ കഴിയുന്നില്ല. ഒരുപക്ഷേ, ഇത് ജീവിതത്തിലെ ഒരു  ബോറന്‍ വളവാണെന്നും അത് കഴിഞ്ഞാല്‍ അതിമനോഹരമായ നേര്‍വഴി ആണെന്നും അവളോട് പറയാന്‍ ആരെങ്കിലും ഉണ്ടായിരുന്നുവെങ്കില്‍ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചുപോയി!

ഉപദേശത്തിന്‍റെ അതിപ്രസരം ആയിത്തോന്നാമെങ്കിലും പഠിക്കുന്ന, വളരുന്ന കുഞ്ഞുങ്ങളോട് പറയാനുള്ളത് ഇത്ര തന്നെയാണ് - ഈ ജീവിതം മനോഹരമാണ്, എല്ലാ അര്‍ത്ഥത്തിലും! കയറ്റിറക്കങ്ങള്‍ ഉണ്ടാകാം, ഇരുട്ടും വെളിച്ചവും കടന്നു വരാം, മുള്ളുകളും റോസാപ്പൂക്കളും ഉണ്ടാകാം പക്ഷേ, ആത്യന്തികമായി ഈ ജീവിതം മനോഹരമാണ്, ജീവിച്ചു തന്നെ തീര്‍ക്കേണ്ട ഒന്ന്. ഓരോ സങ്കടവും സന്തോഷവും ഉണ്ടാകുമ്പോള്‍ ഓര്‍ക്കാം ഇതും കടന്നുപോകും, നാളെ പുതിയൊരു ദിവസം ആയിരിക്കും എന്ന്.

ജീവിതം എന്താണെന്ന് ഇപ്പോഴും നിര്‍വചിക്കാന്‍ അറിയില്ല, എങ്കിലും ഈ ചെറിയ മനുഷ്യത്തിയുടെ ചില ചെറിയ വട്ടുചിന്തകള്‍ പറഞ്ഞ് ഇത് നിര്‍ത്തിയേക്കാം;

എന്നെ സംബന്ധിച്ച് ജീവിതം നല്ല ഒരുത്സവം ആണ് - ഒരുപാടു വര്‍ണങ്ങള്‍ ചേര്‍ന്ന, വെടിക്കെട്ടുകള്‍ ചേര്‍ന്ന, ആനകളും അമ്പാരിയും ഉള്ള, പൊരിമണവും  പാട്ടുകളും കലര്‍ന്ന ഇടം. നമുക്ക് കൂടാം - കൂടാതെ മാറിയിരിക്കാം, ഓരോരുത്തര്‍ക്കും ഇഷ്ടമുള്ളത് പോലെ ചെയ്യാം.. കൂടിയാല്‍ നമുക്കും ആഘോഷങ്ങള്‍ കൂടെക്കൂട്ടാം. ജീവിതം ഒരു റോളര്‍കോസ്റ്റര്‍ പോലെയാണ് - ഉയരും, താഴും, പിന്നെയും ഉയരും..പിന്നെയും താഴും!
ജീവിതം ഒരു കൊടുക്കല്‍ വാങ്ങല്‍ ആണ് - കൊടുക്കുന്നത് തിരികെക്കിട്ടും, തിരികെ കൊടുക്കാന്‍ ആകുന്നതേ വാങ്ങാവൂ. ജീവിതം ഒരു നല്ല യാത്രയുമാണ് - ഒരു ലക്‌ഷ്യം ഉണ്ടാകണം, കൂടെ ഒത്തിരിപ്പേര്‍ യാത്ര ചെയ്യും. ഇടക്കിറങ്ങും, ഇടയ്ക്കു കയറും, ബ്രേക്ക്‌ഡൌണ്‍ ആകും, സ്പീഡ് കൂടും, ഡീസല്‍ തീരും.. അങ്ങനെ അങ്ങനെ നീളുന്ന ഒരു യാത്ര! ജീവിതം പുഞ്ചിരിക്കാന്‍ ഉള്ളതാണ് - കരയാന്‍ ആര്‍ക്കുമാകും അല്ലെങ്കില്‍ കരയാത്ത ആരും തന്നെ ഉണ്ടാകില്ല. ചിരിക്കാനും ആര്‍ക്കും ആകും.  പക്ഷേ, ചിരിക്കണോ കരയണോ എന്ന് നമ്മള്‍ തന്നെ തീരുമാനിക്കണം!

വളവുകള്‍ അവസാനമല്ല എന്ന് പറയുന്ന സുഹൃത്തുക്കള്‍ ഉണ്ടാകട്ടെ എന്നാശംസിച്ചു കൊണ്ട്, അങ്ങനെ ഒരു സുഹൃത്താകാന്‍ എനിക്ക് കഴിയട്ടെ എന്നാഗ്രഹിച്ചുകൊണ്ട്,

സ്നേഹപൂര്‍വ്വം

നിങ്ങളുടെ സ്വന്തം ചെറിയ മനുഷ്യത്തി
========================================================================

(ഇ-മഷി യിലെ  'വലിയ ലോകവും ചെറിയ മനുഷ്യരും ' കോളം -  2017 മെയ്‌ ലക്കത്തിലേക്കായി എഴുതിയത് )





Saturday, June 17, 2017

സ്ക്കൂളുകളില്‍ നിന്നും പുറത്താക്കപ്പെടുന്നവരുടെ അമ്മ

കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലില്‍  വന്ന വാര്‍ത്ത‍ വായിച്ചപ്പോള്‍ തല ചുറ്റുന്നതുപോലെ തോന്നി. കണ്ടു-മിണ്ടി-പരിചയമുള്ള ഒരിന്ത്യന്‍ അമ്മയുടെ ജയില്‍ വേഷത്തിലുള്ള ഫോട്ടോ ആയിരുന്നു അത്. "ടീനേജ് മകളെ ശാരീരികമായി ആക്രമിച്ച ഇന്ത്യന്‍ അമ്മ ജാമ്യത്തിലിറങ്ങി" എന്നായിരുന്നു വാര്‍ത്തയുടെ തലക്കെട്ട്. ആ മകളെയും അമ്മയേയും ഒന്നോ രണ്ടോ വട്ടം കണ്ടുപരിചയമുള്ളത് കൊണ്ടുതന്നെ വാര്‍ത്ത‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. പതിനഞ്ചുകാരിയായ പെണ്‍കുട്ടിയുടെ കയ്യില്‍ പൊള്ളിയ പാടു കണ്ട സ്കൂള്‍ കൌണ്‍സിലര്‍ ചോദ്യം ചെയ്തെന്നും, അമ്മ ചൂടു തവി കൊണ്ടു തല്ലുകയും മൊബൈല്‍ കൊണ്ടു നെറ്റിക്കു എറിയുകയും ചെയ്തുവെന്ന് മകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്‍റെ അടിസ്ഥാനത്തില്‍ സ്കൂളില്‍ നിന്ന് "Child Protective Services"ലേക്ക് കംപ്ലൈന്റ്റ്‌ പോയി എന്നുമാണ് വാര്‍ത്തയില്‍ തുടര്‍ന്നുള്ളത്. മകളുടെ പരാതിയിന്മേല്‍ പോലീസ് ലോക്കപ്പില്‍ ആയിരുന്ന അമ്മയെ അച്ഛന്‍ ജാമ്യത്തിലെടുത്തു, ഇപ്പോള്‍ ഒരേ മേല്‍ക്കൂരയ്ക്ക് കീഴില്‍ മൂന്നാളും ജീവിക്കുന്നു. വിധി വരും വരെ വാദിയും പ്രതിയും ആണവര്‍, അതുകൊണ്ടു തന്നെ അമ്മയ്ക്കും മകള്‍ക്കും അന്യോന്യം സംസാരിക്കാന്‍ നിയമപരമായി അനുവാദമില്ല.

ഇത് അമേരിക്കന്‍ പേരന്റിംഗിന്‍റെ  മറ്റൊരു മുഖമാണ്. അമേരിക്കയില്‍ മാത്രമല്ല പല വിദേശ രാജ്യങ്ങളിലും കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നത് (child abuse by the parent) ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. എന്നാല്‍ 'അടച്ചു വേവിക്കാത്ത കറിയും,അടിച്ചു വളര്‍ത്താത്ത കുഞ്ഞും', 'ഒന്നേയുള്ളേല്‍  ഉലക്കയ്ക്ക് അടിച്ചു വളര്‍ത്തണം' പോലുള്ള ചിന്തകള്‍ എന്തുകൊണ്ടോ ചിലരിലെങ്കിലും വല്ലാതെ വേരിറങ്ങിപ്പോയി  എന്നാണ് തോന്നുന്നത്.  ഇവിടുത്തെ ജീവിത സാഹചര്യങ്ങളും, സാംസ്കാരികമായ മാറ്റവും പലപ്പോഴും കുഞ്ഞുങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളെ മുന്‍വിധിയോടെ കാണാന്‍ നിയമ വ്യവസ്ഥയെ പ്രേരിപ്പിക്കും. തുടക്കത്തില്‍ പറഞ്ഞ കഥയിലെപ്പോലെ....! ആ അമ്മയേയും മകളേയും മറ്റിടങ്ങളില്‍ വെച്ച് കണ്ടപ്പോഴൊന്നും അമ്മയെ  ഒരു അതിക്രൂരയായ സ്ത്രീയായിട്ടോ,  സ്ഥിരം  ടീനേജ് പെണ്‍കുട്ടികളുടെ ഒരു കെയര്‍ലെസ്സ് മനോഭാവത്തിനുമപ്പുറം കുഴപ്പക്കാരിയായി മകളെയോ തോന്നിയിരുന്നില്ല. പക്ഷേ, മറ്റൊരു നിയമവ്യവസ്ഥയില്‍ ജീവിക്കുന്ന ഇന്നാട്ടില്‍ ആ അമ്മ ചെയ്ത തെറ്റ് തെളിയിക്കപ്പെട്ടാല്‍ ; അമ്മ ചൂടുള്ള വസ്തു കൊണ്ടു മകളെ പൊള്ളിച്ചതാണെന്നോ, അറിഞ്ഞുകൊണ്ട് ശാരീരികആക്രമണം നടത്താന്‍ ശ്രമിച്ചതാണെന്നോ തെളിഞ്ഞാല്‍ 5 വര്‍ഷം വരെ പോകാവുന്ന ജയില്‍ ശിക്ഷയാണ്ആ  അമ്മയെ കാത്തിരിക്കുന്നത്. രക്ഷാകര്‍ത്താവ് എന്ന രീതിയിലുള്ള പല അവകാശങ്ങളും ഉപേക്ഷിക്കേണ്ടിയും വരും.

തുറന്നു സമ്മതിക്കാമല്ലോ, പലപ്പോഴും കുഞ്ഞുങ്ങളെ ഒരു പ്രായം കഴിഞ്ഞാല്‍ വഴക്കുപറയാന്‍ പോലും പേടിയാണെന്ന് ഇവിടെ പല രക്ഷിതാക്കളും പറയാറുണ്ട്. കുട്ടികളുടെ ചിന്തയില്‍ എപ്പോഴാണ് അതൊരു അബ്യുസ് (abuse) ആയിത്തോന്നുക എന്ന് പറയാന്‍ ആകില്ലാലോ എന്ന്. കൌമാരത്തിന്റേതായ പ്രശ്നങ്ങള്‍ ലോകത്തില്‍ എല്ലായിടത്തും ഒരുപോലെതന്നെയാണ്.  അടിച്ചേല്‍പ്പിക്കുന്നതെന്നു തോന്നുന്ന വിലക്കുകളും, നിയമങ്ങളും എല്ലാ ടീനേജ് കുട്ടികള്‍ക്കും ഒരുപോലെ ചങ്ങലക്കുരുക്ക് ആയാണ് തോന്നാറ്. വീട്ടുകാരോട് അകല്‍ച്ചയും, കൂട്ടുകാരോട് അമിതമായ അടുപ്പവും ഇതിന്‍റെ ഭാഗം തന്നെ! ഇവിടെ നിയമം മൈനര്‍ ആയ കുട്ടികള്‍ക്കൊപ്പമേ നില്‍ക്കുള്ളൂ എന്നതിനാല്‍ കഴിയുന്നത്ര  രക്ഷിതാക്കള്‍ കുട്ടികളെ പ്രകോപിപ്പിക്കാതിരിക്കാന്‍ ശ്രമിക്കും. പക്ഷേ, സ്വയം വളര്‍ന്ന സാഹചര്യം കൊണ്ടു കുഞ്ഞുങ്ങളെ അളക്കാന്‍ ശ്രമിക്കുന്നവരുമുണ്ട്. അങ്ങനെ സംഭവിച്ചതാണോ ആദ്യം പറഞ്ഞ കഥയെന്നത് ഇപ്പോഴും ചോദ്യചിഹ്നമായി നില്കുന്നു.


                   അടുത്തിടെ തന്നെയാണ് ഇന്ത്യന്‍ വംശജനായ രണ്ടാം ക്ലാസുകാരനെ കാണാനില്ല എന്ന് അംബര്‍ അലര്‍ട്ട് വന്നത്. രാവിലെ സ്കൂളിലേയ്ക്ക് ഒരുങ്ങിയിറങ്ങിയ കുട്ടി സ്കൂളില്‍ എത്തിയില്ല എന്നുള്ളത് അറിഞ്ഞപ്പോഴേക്കും മണിക്കൂര്‍ ഒന്ന് കഴിഞ്ഞിരുന്നു. റേഡിയോ, ടെലിവിഷന്‍ ചാനലുകള്‍, ഓണ്‍ലൈന്‍ പേപ്പറുകള്‍ എല്ലാത്തിലും അലര്‍ട്ട്  മെസ്സേജുകള്‍. ഇവിടെ ആയതുകൊണ്ടാകും അധികം അപകടം  ഒന്നും കൂടാതെ  ആ 8 വയസുകാരനെ അലഞ്ഞു തിരിഞ്ഞു നടന്നയിടത്തു പോലീസുകാരുടെ കയ്യില്‍ത്തന്നെ കിട്ടിയത്. സ്കൂളില്‍ നിന്ന് കിട്ടിയ ഡിസിപ്ലിനറി പേപ്പര്‍ വീട്ടില്‍ കാട്ടാന്‍ മടിച്ചതാണ് ആ കുഞ്ഞിനെ സ്കൂള്‍ ബസ്സില്‍ കയറാതെ തെരുവിലൂടെ നടക്കാന്‍ പ്രേരിപ്പിച്ചത്. അവിടെയും പറഞ്ഞു കേട്ട  കഥയില്‍ ഇന്ത്യന്‍ പേരന്റിംഗിനെ കുറിച്ച് നല്ലതൊന്നും അല്ല കേട്ടത് എന്നതൊരു ദുഃഖസത്യം!


2 ദിവസമായി വാട്സപ്പില്‍ കറങ്ങി നടക്കുന്ന ഫോട്ടോകളിലൊന്ന് അച്ഛന്‍ കുഞ്ഞിനെ ക്രൂരമായി ബെല്‍റ്റ്‌ കൊണ്ട് തല്ലിയതിന്റെതാണ്.., കാണുന്ന മിക്കവരേയും സങ്കടത്തിന്‍റെ ഒരു ശ്വാസം മുട്ടലിലേയ്ക്ക് കൊണ്ടെത്തിക്കുന്ന ആ ചിത്രം എന്റെയുള്ളിലെ അമ്മയേയും ഒന്നിരുത്തി ചിന്തിപ്പിച്ചു. നമ്മളേക്കാള്‍ ആരോഗ്യം കുറഞ്ഞ ഒരാള്‍ ആയതുകൊണ്ട്‌ മാത്രം കുട്ടികളുടെ പുറത്തു കൈക്കരുത്ത് തീര്‍ക്കുന്നവര്‍ ആണോ അച്ഛനമ്മമാര്‍ എന്ന് ചിന്തിപ്പിക്കുന്ന ചിത്രം. ആറുവയസ്സാകാന്‍ പോകുന്ന മൂത്ത പുത്രന് ഇടയ്ക്കിടെ കൈ കൊണ്ടോരോ കൊട്ടൊക്കെ കൊടുക്കാറുള്ള ഒരു "guilty mom" ആണ് ഞാനും. പക്ഷേ,  ഇത് കണ്ടാല്‍ കുഞ്ഞുങ്ങള്‍ ഇല്ലാത്തവര്‍ക്കു പോലും നോവും. ആ ചിത്രം മനസ്സിനെ വല്ലാതെ ആഴത്തിലാണ് പൊള്ളിച്ചത്. എങ്ങനെ ഇങ്ങനെ അച്ഛനോ അമ്മയ്ക്കോ കുഞ്ഞുങ്ങളെ ശിക്ഷിക്കാനാകും എന്നത് വളരെയധികം വേദനിപ്പിക്കുമ്പോള്‍ തന്നെ ശിക്ഷിക്കുന്ന എല്ലാ അച്ഛനമ്മമാരും കുഴപ്പക്കാര്‍ ആണെന്ന തോന്നലിനേയും ഉള്‍ക്കൊള്ളാന്‍ കഴിയില്ല. പലപ്പോഴും നാം പ്രതീക്ഷിക്കുന്ന രീതിയില്‍ കുഞ്ഞുങ്ങള്‍ പെരുമാറാതെ വരുമ്പോള്‍, നിരാശയില്‍ നിന്നാണ് ഒന്നു തല്ലി നോക്കിയേക്കാം എന്ന് രക്ഷിതാക്കള്‍ കരുതുന്നത്.


മുകളില്‍ പറഞ്ഞ രണ്ടുദാഹരണങ്ങളും ഇവിടുത്തെ ആളുകളുടെ 2% പോലും  വരില്ല. കാരണം ഇവിടെ ജീവിക്കുന്നവരില്‍ മിക്ക ആളുകളും തന്നെ കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാണ്. അതിനെക്കാള്‍ കൂടുതല്‍ കുട്ടികള്‍ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധമുള്ളവരാണ്. നഴ്സറിക്ലാസില്‍ പോയിത്തുടങ്ങുമ്പോള്‍ത്തന്നെ ആദ്യം പഠിക്കുന്നത് അത്യാവശ്യസര്‍വീസായ  911 എങ്ങനെ വിളിക്കാമെന്നാണ്. പ്ലേ സ്കൂളില്‍ ചേര്‍ക്കാന്‍ കൊണ്ടുപോകുമ്പോള്‍ത്തന്നെ കുഞ്ഞുങ്ങളെ ശരീരപരിശോധന നടത്താറുണ്ട്, സംശയാസ്പദമായ തരത്തിലുള്ള എന്തെങ്കിലും ചതവോ മുറിവോ ഉണ്ടോയെന്ന് നോക്കി ഉറപ്പാക്കുകയാണ് ലക്‌ഷ്യം! ഇതിനെയൊക്കെ മുതലെടുക്കുന്ന വിദ്വാന്മാരും ഉണ്ട് കേട്ടോ. നാഴികയ്ക്ക് നാല്‍പ്പത് വട്ടം അച്ഛനെയും, അമ്മയേയും  "എന്നെ വഴക്ക് പറഞ്ഞാല്‍ ഞാനിപ്പോ 911 വിളിക്കും" എന്ന് ഭീഷണിപ്പെടുത്തുന്ന കുട്ടിക്കുറുമ്പുകള്‍ മുതല്‍ പ്രണയത്തിനോ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനോ തടസം നില്‍ക്കുന്ന അച്ഛനമ്മമാര്‍ക്കെതിരെ തെളിവുകളുണ്ടാക്കി പോലീസിനെ വിളിക്കുമെന്ന് പറയുന്ന അല്‍പ്പം കൂടിയ തരം വരെ.


അടുത്തിടെ അഞ്ചര വയസുകാരന്‍ മകനോടൊപ്പം ഇരുന്നു "ബെന്‍" എന്നൊരു സിനിമ കണ്ടു. ആ ചിത്രത്തിലെ ഏകദേശം സമപ്രായക്കാരനായ നായകകഥാപാത്രത്തെ ടീച്ചറും, അമ്മയും അടിക്കുന്നത് കണ്ട മകന്‍ എന്നോട് ചോദിച്ചത് അമ്മ പണ്ട് ടീച്ചര്‍ ആയിരുന്നപ്പോള്‍ കുട്ട്യോളെ ഇങ്ങനെ അടിക്കുമായിരുന്നോ എന്നാണ്. അമ്മ പഠിപ്പിച്ചിരുന്ന കുട്ടികള്‍ "വലിയ" കുട്ടികള്‍ ആയിരുന്നു എന്നും, അടിച്ചിരുന്നേല്‍ തിരിച്ചടി കിട്ടിയേനെ എന്നും തമാശയായി മറുപടി പറയുമ്പോഴും എന്‍റെ ചിന്ത ഞാനൊരു സ്കൂള്‍ ടീച്ചര്‍ ആയിരുന്നെങ്കില്‍ കുട്ടികളെ പഠിക്കാത്തതിനും, ഹോംവര്‍ക്ക് ചെയ്യാത്തതിനും അടിക്കുന്ന ആള്‍ തന്നെയാകുമായിരുന്നില്ലേ എന്നാണ്! ഒരുപക്ഷേ, ആകുമായിരുന്നിരിക്കണം..... കാരണം നമ്മുടെ സിസ്റ്റത്തില്‍, മനസ്സില്‍ ഒക്കെ ആ ബോധം വല്ലാതെ ഉറച്ചു പോയിരിക്കുന്നു. തന്നെക്കാള്‍ ബലം കുറഞ്ഞവരെ അടിച്ചോ ഭയപ്പെടുത്തിയോ കാര്യങ്ങള്‍ നേടാമെന്ന് നാമൊക്കെ ധരിച്ചു വശം കെട്ടിരിക്കുന്നു! എന്നുകരുതി ഇവിടെ സ്കൂളുകളില്‍ ഒട്ടുംതന്നെ 'ചൊല്ലും വിളിയും' ഇല്ലായെന്ന് കരുതണ്ട ഇവിടെ സ്കൂളുകളില്‍ പിന്തുടരുന്ന ശിക്ഷണ  രീതികളെക്കുറിച്ച് മറ്റൊരിക്കല്‍ പറയാം.

911 വിളിക്കുമെന്ന് ഭീഷണിപ്പെടുത്തിയ 9 വയസ്സുകാരനെ ഇന്ത്യയിലേക്കുള്ള തിരികെപ്പോക്കില്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ പാടെ "വിളിക്കെടാ നീയിപ്പോ 911" എന്ന് പറഞ്ഞ് ഒന്നുപൊട്ടിച്ച അച്ഛനെക്കുറിച്ചുള്ള കഥ തമാശയായി പറയുമ്പോള്‍ത്തന്നെ മറ്റൊരാളുടെ മേലുള്ള സ്വാതന്ത്ര്യം ഏതാണ് ശരിയായ രീതിയെന്ന്, എവിടെയാണ്, എങ്ങനെയാണ് അത്  പ്രയോഗിക്കേണ്ടത് എന്ന് അച്ഛനമ്മമാരും മക്കളും  പഠിക്കേണ്ടിയിരിക്കുന്നു. കഥകളില്‍ വായിക്കുംപോല്‍ എളുപ്പമല്ല കുട്ടികളെ മനസിലാക്കി അവരോടു കൂട്ടുകൂടി അമ്മയാകാന്‍...,അച്ഛനാകാനും. പണ്ട് ടോട്ടോച്ചാന്‍ വായിച്ചിഷ്ടപ്പെട്ട ചെറിയ പെണ്‍കുട്ടിയായിരുന്നു ഞാന്‍. അന്ന് എനിക്ക് ടോട്ടോയെ മനസിലാക്കാന്‍ കഴിഞ്ഞിരുന്നു, വളരുമ്പോള്‍ ഒരു കൊബായഷി മാസ്റ്റര്‍ ആകണം എന്നാഗ്രഹിച്ചിരുന്നു. ഇന്ന് മനസ്സിലാകുന്നു ടോട്ടോ ആകാന്‍ എളുപ്പമായിരുന്നു, ഒന്നാം ക്ലാസ്സില്‍ സ്കൂളില്‍ നിന്നും പുറത്താക്കപ്പെട്ട ആ കുസൃതിപ്പെങ്കുട്ടിയുടെ അമ്മയും അച്ഛനും ആകാനാണ് പ്രയാസം. നമുക്കെല്ലാവര്‍ക്കും കുഞ്ഞുങ്ങളുടെ നന്മയ്ക്ക് വേണ്ടി ടോട്ടോയുടെ അമ്മയാകാം - സ്കൂളുകളില്‍ നിന്നും പുറത്താക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ മനസ്സറിയുന്ന അമ്മ!



ഔര്‍ കിഡ്സ്‌  (ourkids) മാസിക 2017 ഏപ്രില്‍ ലക്കം

Thursday, May 25, 2017

അമേരിക്കയില്‍ നിന്നൊരമ്മ

ജീവിതം പലയിടങ്ങളില്‍ കൊണ്ട് കുരുക്കിയിടുമ്പോള്‍, നമുക്ക് പരിചിതമല്ലാത്ത, കേട്ടറിവുകള്‍ പോലുമില്ലാത്ത പല ഭൂമികയിലൂടെയും കടന്നു പോകേണ്ടി വരുമ്പോള്‍ ഇടയ്ക്ക് ഞാനൊരിത്തിരി നേരം ഇവിടുന്നു പറന്നു നാട്ടിലെത്താറുണ്ട് -മനസ്സുകൊണ്ട്! സമയനഷ്ടം, ധനനഷ്ടം ഒന്നുമില്ലാത്തത് കൊണ്ടുതന്നെ അതൊരു രസകരമായ തനിയാവര്‍ത്തനമാണ്, പലപ്പോഴും. ഏറ്റവും കൂടുതല്‍ അത്തരം മാനസയാത്രകള്‍ ഞാന്‍ ചെയ്തിട്ടുള്ളത് "പേരന്റിംഗ്" എന്ന റോളര്‍കോസ്റ്ററിലൂടെ കയറി ഇറങ്ങി തല കുത്തി മറിഞ്ഞു  നിവര്‍ന്നു ദേഹം മുഴുവന്‍ വേദനിച്ചു  താഴെയെത്തുമ്പോഴാണ്‌. കണ്ടു വളര്‍ന്ന ഇന്ത്യന്‍/കേരള പേരന്റിംഗ്  രീതികളില്‍ പലതും പറയാന്‍ പോലും രണ്ടു വട്ടം ആലോചിക്കേണ്ട ഇടമാണ് അമേരിക്ക. രണ്ടു കുട്ടികളുടെ അമ്മ ആണെങ്കിലും ഇപ്പോഴും ഞാനും അവര്‍ക്കൊപ്പം പിച്ച വെച്ചുനടന്നുകൊണ്ടിരിക്കുകയാണ്,  വിശാലമായ ഈ ലോകം എങ്ങനെയൊക്കെ കാണണം/കേള്‍ക്കണം/ആസ്വദിക്കണം/അനുഭവിക്കണം/പഠിക്കണം എന്ന്. ഓരോ ദിനവും ഓരോ പുതിയ പാഠങ്ങള്‍ ആണെന്ന് ഈ കോഴ്സിനു ചേരുമ്പോള്‍ മറ്റെല്ലാവരെയും പോലെ ഞാനും ഓര്‍ത്തിരുന്നില്ല എന്നതാണ് സത്യം!

കേരളത്തില്‍ ജനിച്ചു വളര്‍ന്ന ഒരാള്‍ക്ക് അമേരിക്ക പോലൊരു രാജ്യത്ത് കുട്ടികളെ പ്രസവിച്ചു വളര്‍ത്തുമ്പോള്‍ കടന്നു പോകേണ്ടി വരുന്ന ഒത്തിരിയൊത്തിരി മാനസിക - ശാരീരിക അവസ്ഥകളുണ്ട്. അപ്പോള്‍ ജനിച്ചുവീണ കുഞ്ഞിനെപ്പോലും ഒരു വ്യക്തിയായി കണക്കാക്കുന്ന  ഈ  രാജ്യത്ത് പെട്ടെന്ന്‍ കണ്ടുപിടിക്കാവുന്ന 'ഇന്ത്യന്‍ മോഡല്‍ ഹെലികോപ്ടര്‍' അമ്മമാര്‍ വളരെയധികമുണ്ട്. കുട്ടികളെ എല്ലാക്കാര്യത്തിനും പിന്നില്‍ നിന്നും മുന്നില്‍നിന്നും സൈഡില്‍ നിന്നുമൊക്കെ പുഷ് ചെയ്ത്, പൊക്കിപ്പറത്തി, കോക്പിറ്റില്‍ ഇരുന്നു ഗതി നിയന്ത്രിക്കുന്ന അമ്മമാര്‍ ആണ് നമ്മുടെ നാട്ടില്‍ കൂടുതല്‍. അവരിവിടെ വരുമ്പോളും മിക്കപ്പോഴും അങ്ങനെയൊക്കെ തന്നെയായിരിക്കും.  അതിന്‍റേതായ ഗുണങ്ങളും ദോഷങ്ങളും ഈ കുട്ടികള്‍ക്കുണ്ട്. പക്ഷേ, "There is NO approved rules in parenting" എന്ന ഗോള്‍ഡന്‍ റൂള്‍ പ്രകാരം എല്ലാ മാതാപിതാക്കളും മക്കളുടെ നല്ല ഭാവി കരുതിത്തന്നെയാണ്‌ എല്ലാ പാട്ടിലും, ഓട്ടത്തിലും, ചാട്ടത്തിലും ചെന്ന് ചാടുന്നതും ചിലപ്പോഴൊക്കെ അതൊരു പൂച്ച ചൂടുവെള്ളത്തില്‍ വീണ  അനുഭവം ആകുന്നതും. എല്ലാത്തിനെക്കുറിച്ചും പറയാന്‍ ഒരു ബുക്ക്‌ മതിയാകുമെന്ന് തോന്നുന്നില്ല എന്നുള്ളത് കൊണ്ട് തന്നെ ഏറ്റവും പ്രധാനമായി തോന്നുന്ന ചില വ്യത്യാസങ്ങള്‍ പറഞ്ഞുവെക്കാം.

ഇത് അമേരിക്കയിലെ ഇന്ത്യന്‍ പേരെന്റിംഗ് !

1. 'ഉറങ്ങാരാത്രികള്‍' -  ജനിക്കാന്‍ പോകുന്ന കുഞ്ഞിനു വേണ്ടിയൊരു പ്രത്യേക  മുറി(നഴ്സറി) ഒരുക്കുന്ന അമേരിക്കന്‍ രീതി  ഇന്ത്യന്‍ അച്ഛനമ്മമാരില്‍ ഇപ്പോഴുമത്രത്തോളം പ്രചാരത്തില്‍ വന്നിട്ടില്ല. കുഞ്ഞിനാവശ്യമായ എല്ലാ സൌകര്യങ്ങളും ചേര്‍ത്തൊരുക്കുന്ന നഴ്സറിറൂമുകള്‍ അമ്മമാര്‍ക്ക് ഒരു  പരിധി വരെ രാത്രികാലങ്ങളില്‍ ആവശ്യമായ വിശ്രമം നല്‍കുന്നതിനു സഹായിക്കാറുണ്ടെങ്കിലും കുഞ്ഞിനെ കൂടെക്കിടത്തി അമ്മച്ചൂട് നല്‍കി ഉറക്കാനാണ് അധികം ഇന്ത്യന്‍ അമ്മമാരും ഇഷ്ടപ്പെടുന്നത്. പുതിയ തരം പഠനങ്ങള്‍ അനുസരിച്ച് കോ-സ്ലീപിംഗ് കുഞ്ഞുങ്ങളുടെ മാനസിക ആരോഗ്യത്തിനെ പോസിടിവ് ആയി ബാധിക്കുന്നു എന്ന് പറയപ്പെടുന്നു. Parenting is sacrificing" എന്നൊരു അലിഖിത നിയമം ഇന്ത്യന്‍സംസ്കാരത്തിന്‍റെ ആത്മാവില്‍ ഉള്ളതായി പലപ്പോഴും തോന്നാം - അതിന്‍റെ ആദ്യപടിയാണ് ഈ ഉറക്കമൊഴിക്കല്‍!

2. 'മാമൂട്ടാം' - ആറു മാസം പ്രായം ആകുമ്പോള്‍ മുതല്‍, അതായത് നിവര്ന്നിരിക്കാനും സാധനങ്ങള്‍ കൈ കൊണ്ടെടുക്കാനും ആകുന്നിടം മുതല്‍ കുഞ്ഞുങ്ങളെ സ്വയം കഴിക്കാന്‍ പ്രേരിപ്പിക്കുന്ന വ്യവസ്ഥയാണ് ഇവിടെ കണ്ടുപോരുന്നത്. നാലു മാസം മുതല്‍ കട്ടിയാഹാരം കൊടുത്തു തുടങ്ങുകയും ആറു മാസത്തോടെ വിരലുകള്‍ കൂട്ടിച്ചേര്‍ത്ത് എടുക്കാവുന്ന തരം ഭക്ഷണം ഉള്‍പ്പെടുത്തുകയും ചെയ്യുന്നു. Finger Fooding എന്ന ഈ പ്രോസെസ്സ് കുഞ്ഞുങ്ങളുടെ മോട്ടോര്‍ സ്കില്‍സ് ഡെവലപ്പ് ചെയ്യാന്‍ സഹായിക്കാറുണ്ട്. ഇന്ത്യന്‍ കുഞ്ഞുങ്ങളില്‍ മിക്കവരും ഭക്ഷണം സ്വയം എടുത്തു കഴിക്കാന്‍ തുടങ്ങുന്നത് പ്ലേ സ്കൂളുകളിലോ, എലെമെന്‍റ്റി ക്ലാസുകളിലോ പോയിത്തുടങ്ങുമ്പോള്‍ ആണെന്നത് ഇപ്പോഴും ഒരു പോരായ്മയായി ഇവിടെയുള്ള ഡോക്ടര്‍മാര്‍ പറയാറുണ്ട്. നാമെപ്പോഴും കുഞ്ഞുങ്ങള്‍ക്ക് അമ്പിളിമാമനെയും കോക്കാച്ചിയേയും കാട്ടി വായിലേക്ക് വാരിയൂട്ടാന്‍ ഇഷ്ടപ്പെടുന്നവരാണ്. ഭക്ഷണരീതിയിലുള്ള വ്യത്യാസം ഒരു വലിയ ഘടകം ആകുമ്പോള്‍ തന്നെ ഇവിടെ വളരുന്ന ഇന്ത്യന്‍ കുട്ടികള്‍ക്ക് പലപ്പോഴും "വാരിയൂട്ടല്‍" സ്കൂള്‍ജീവിതത്തില്‍  ഒരു വലിയ കടമ്പ ആകാറുണ്ട്.

3. 'കളിക്കാന്‍ പഠിക്കാം' - ഇന്ത്യയില്‍ ഇപ്പോഴും സ്പോര്‍ട്സ് എന്നാല്‍ ക്രിക്കെറ്റ് അല്ലെങ്കില്‍ ഫുട്ബാള്‍ ആണ്. എന്നാലതിനെ ഒരു മുഖ്യ പഠന വിഷയമായി ആരും കണക്കിലെടുക്കും എന്ന് തോന്നുന്നുമില്ല. അമേരിക്കന്‍ സ്കൂള്‍ സിസ്റ്റത്തില്‍ ഇഷ്ടമായ പല കാര്യങ്ങളിലൊന്ന് കുട്ടികള്‍ക്ക് കായികപരമായി നല്‍കുന്ന അവസരങ്ങളാണ്. എല്ലാവിധത്തിലുള്ള സ്പോര്‍ട്സ്നേയും പ്രോത്സാഹിപ്പിക്കുന്ന തരക്കാരാണ് അമേരിക്കന്‍ രക്ഷിതാക്കള്‍, അതേ സമയം, പഠനമെന്ന നൂലാമാലയ്ക്ക് അപ്പുറം മാത്രമേ നമ്മള്‍ കളിയെ നിര്‍ത്താറുള്ളൂ. ഇവിടെയുള്ള ഇന്ത്യന്‍ രക്ഷിതാക്കളില്‍ മിക്കവാറും പേരും നല്ല വിദ്യാഭ്യാസയോഗ്യതയുള്ളവരാണ്. അഥവാ മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഒട്ടുമിക്ക ഇന്ത്യന്‍ രക്ഷിതാക്കളും മക്കളെ "വൈറ്റ് കോളര്‍" ജോലിക്ക് വേണ്ടിത്തന്നെയാണ് പഠിപ്പിക്കുന്നത്. എന്തുകൊണ്ടോ നമ്മുടെ മക്കള്‍ക്കിടയില്‍ ഒരു "സച്ചിന്‍", ഒരു "സാനിയ", ഒരു "ആനന്ദ്" ഉണ്ടെന്നു സമ്മതിക്കാന്‍ ഇപ്പോഴും നമ്മള്‍ പഠിച്ചിട്ടില്ല. എന്നാല്‍ ഇവിടെ കോളേജ് പഠനത്തിന് വെറും പുസ്തകപ്പുഴു ആയിട്ട് കാര്യവുമില്ല, അപ്പോഴെന്തു ചെയ്യും? അപ്പോഴാണ് നാട്ടിലെ കലാതിലകവും, കലാപ്രതിഭയും ഗ്രേസ് മാര്‍ക്ക്‌ വാങ്ങി MBBS നു അഡ്മിഷന്‍ എടുക്കുന്നതിനു തുല്യമായിക്കാണാവുന്ന കാര്യം ഇവിടെ നടക്കുക. കുട്ടികളെ ഒന്നോ രണ്ടോ സ്പോര്‍ട്സ് കാശു കൊടുത്തു തന്നെ പഠിപ്പിക്കും - കോളേജില്‍ ചേരാന്‍ വേണ്ടി മാത്രം.


4. 'ടൈം ടേബിള്‍' - ഇന്ത്യന്‍ രക്ഷിതാക്കള്‍ കുഞ്ഞുങ്ങളെ കുഞ്ഞുങ്ങളായിരിക്കാന്‍ കൂടുതലായി അനുവദിക്കുന്ന കൂട്ടത്തില്‍പ്പെട്ടവരാണ്. ഉണ്ണാനും, ഉറങ്ങാനും, കളിക്കാനും, കുളിക്കാനും അലാറം വെക്കാത്തവര്‍. ഒരല്‍പ്പനേരം കൂടുതല്‍ ഉറങ്ങിയതുകൊണ്ടോ, രാത്രി ബെഡ് ടൈം അല്‍പ്പം വൈകിയതുകൊണ്ടോ വലിയ വ്യതാസം ജീവിതത്തില്‍ ഉണ്ടാകും എന്ന് കരുതാത്ത അച്ഛനമ്മമാര്‍ ആണ് കൂടുതലും. പക്ഷേ, അമേരിക്കന്‍ ജീവിതം കുറച്ചേറെ  ചിട്ടവട്ടങ്ങളില്‍ക്കൂടിയാണ് പോകുക. ഉണ്ണാന്‍ ഉള്ള സമയത്ത് വന്നില്ലേല്‍ അടുത്ത ഭക്ഷണസമയത്ത് കഴിച്ചാല്‍ മതി എന്ന് പറയുന്ന രക്ഷിതാക്കളെ കണ്ടപ്പോള്‍ തോന്നി കുഞ്ഞുങ്ങള്‍ക്ക് ഇച്ചിരി ചിട്ടയൊക്കെ ഇല്ലേലും കുഴപ്പമില്ലാന്ന്. ഉറക്കത്തിന്‍റെ കാര്യവും അതുപോലെ തന്നെയാണ്, മിക്ക് ഇന്ത്യന്‍കുട്ടികളുടെയും ഉറക്കസമയം  അച്ഛനമ്മമാരോടൊപ്പം ആണ്. ഇത് ഒരേ സമയം ഗുണവും ദോഷവും ആയി മാറാറുണ്ട്.

5. 'ചൊല്ലും തല്ലും' - "ചൊല്ലിക്കൊട് തല്ലിക്കൊട് " എന്ന പഴഞ്ചൊല്ലിനെ അതുപോലെ നടപ്പാക്കിയ ആള്‍ക്കാരായിരുന്നു നമ്മുടെ രക്ഷിതാക്കള്‍. ഇപ്പോഴത്തെ Parenting Style അതല്ല എങ്കില്‍പ്പോലും ഇടയ്ക്കൊരു തല്ലു കൊടുത്താണ് മിക്ക ഇന്ത്യന്‍ രക്ഷിതാക്കളും കുട്ടികളെ വളര്‍ത്താറുള്ളത്. എന്നാല്‍ അമേരിക്കന്‍ രീതികള്‍ പ്രകാരം കുഞ്ഞുങ്ങളുടെ ശരീരം അവര്‍ക്ക്
 മാത്രം സ്വന്തമായ ഒന്നാണ്. മാതാപിതാക്കള്‍ക്കോ അദ്ധ്യാപകര്‍ക്കോ അവരുടെ ദേഹത്ത് അനാവശ്യമായി സ്പര്‍ശിക്കാനുള്ള അവകാശമില്ല. ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന "child abusing" കേസുകള്‍ കാണുമ്പോള്‍ അത്തരമൊരു നിയമം നിലവിലുള്ളത് വളരെ നല്ലതാണെന്ന് തോന്നും.  പലപ്പോഴും ആരോഗ്യകരമായ കുടുംബാന്തരീക്ഷത്തില്‍ ആകണമെന്നില്ല എല്ലാ  കുട്ടികളും. മദ്യവും മയക്കുമരുന്നും ഒക്കെ വലിയൊരു പങ്കു വഹിക്കുന്നുണ്ട് ബാലപീഡനങ്ങളില്‍. തല്ലി വളര്‍ത്തുന്നതിനെക്കുറിച്ച് ഒരു പ്രത്യേക ലേഖനം എഴുതാന്‍ മാത്രമുള്ളതിനാല്‍ തല്‍ക്കാലം ഇത്ര മാത്രം ഇവിടെ.

ഇങ്ങനെയൊക്കെ വ്യത്യാസങ്ങള്‍ കണ്ടെത്താമെങ്കിലും ഇവിടെയുള്ള ഇന്ത്യന്‍ രക്ഷിതാക്കളുടെ ഏറ്റവും വലിയ വെല്ലുവിളി രണ്ടു സംസ്കാരങ്ങളെ എങ്ങനെ ഫലപ്രദമായി അടുത്ത തലമുറയിലേക്ക് പകര്‍ന്നു കൊടുക്കാം എന്നതാണ്. പഴയതും, പുതിയതും, പാശ്ചാത്യവും പൌരസ്ത്യവും പോസ്റ്റ്‌ മോഡേണുമായ എല്ലാ രീതികളും കുഞ്ഞുങ്ങളുടെ മാനസികവും ശാരീരികവുമായ നല്ല വളര്‍ച്ചയ്ക്കാകട്ടെ.

2017 മാര്‍ച്ച്‌ ലക്കം -ഔര്‍കിഡ്സ്‌   മാഗസിന്‍ 




Sunday, April 30, 2017

കാല്‍നൂറ്റാണ്ടിനുമിപ്പുറം

25 കൊല്ലങ്ങള്‍ക്ക് മുന്‍പ്  ഞങ്ങള്‍ടെ നാട്ടിലുണ്ടായ  ഒരനുഭവം  ഇന്നും പ്രസക്തമാകുന്നതെങ്ങനെ  എന്ന് അടുത്തിടെ  വായിക്കുന്ന  വാര്‍ത്തകള്‍ ഓര്‍മ്മിപ്പിക്കുകയാണ്. 'നാവായിക്കുളം' എന്ന  ഞങ്ങളുടെ നാടൊരു സമത്വസുന്ദരനന്മ നാട്ടിന്‍പുറമായി എനിക്ക് തോന്നിയിരുന്നു എങ്കിലും, സത്യത്തില്‍  ആധുനികത  വണ്ടി പിടിച്ചെത്താത്ത  ഒരു പട്ടിക്കാടായിരുന്നു  സ്ഥലം!  ഒരു സാധാരണ നാട്ടിന്പുറത്തിനു വേണ്ട എല്ലാ  ചേരുവകകളും അവിടെയുണ്ടായിരുന്നു - ചെമ്മണ്ണ് പാത, നിരപ്പലകകള്‍  ഉള്ള കുഞ്ഞുകുഞ്ഞു കടകള്‍, രാവിലെയും  വൈകിട്ടും ഭക്തിഗാനങ്ങളാല്‍ ജീവിതം സംഗീത സാന്ദ്രമാക്കുന്ന രണ്ടമ്പലങ്ങള്‍, അമ്പലത്തിനു മുന്നില്‍ത്തന്നെ മുല്ലയുടെയും ജമന്തിയുടെയും മണവുമായി ഒരു കുഞ്ഞു പൂക്കട, വൈകുന്നേരങ്ങളില്‍ നിരപ്പലകക്കടകള്‍ക്ക് മുന്നില്‍ ചെസ്സും, ചീട്ടും, കളിയ്ക്കാന്‍ കൂടുന്ന  പ്രായവ്യത്യാസമില്ലാത്ത ആണുങ്ങള്‍.

                   കനകാംബരവും, കണ്മഷിയും ഉപയോഗിച്ച്  സുന്ദരിമാരാകാന്‍ ശ്രമിച്ചിരുന്ന   ഞങ്ങളുടെ ഇടയിലേക്ക്  വിടര്‍ന്ന കണ്ണുകളില്‍ ഐ ലൈനെര്‍ കൊണ്ട് മഷിയെഴുതി, ഷാമ്പൂ ചെയ്ത് വിടര്‍ത്തിയിട്ട മുടിയുമായി ഒരു സുന്ദരിപ്പെണ്ണ്‍ തിരുവനന്തപുരം എന്ന സിറ്റിയില്‍ നിന്നും വന്നുചേര്‍ന്നു. അവളെ ഞങ്ങള്‍ കളിയാക്കി  'പാര്‍വതി' എന്ന് വിളിച്ചു, അവള്‍ കേള്‍ക്കാതെ 'ഉണ്ടക്കണ്ണി' എന്നും. എന്നേക്കാള്‍ മുതിര്‍ന്ന ക്ലാസിലേക്കാണ് അവള്‍ വന്നതെങ്കിലും താമസം ഞങ്ങളുടെ വീടിനടുത്ത് ആയതിനാല്‍,  "ഓ, ആ പുതിയ സുന്ദരിക്കൊച്ച് ഞങ്ങടെ വീടിനടുത്താ" എന്നും "കണ്ണെഴുതാതെ കാണുമ്പോള്‍ ഇത്രയും ഭംഗിയൊന്നുമില്ലാട്ടാ" എന്നും "മൊത്തം മേക്കപ്പാ!" എന്നും സന്ദര്‍ഭം മാറുന്നതിനനുസരിച്ച് ഞാന്‍ പറഞ്ഞു പോന്നു. നാട്ടിലെ ഏതാണ്ടെല്ലാ ഹൈ സ്കൂള്‍ ചേട്ടന്മാരും "പാര്‍വതി" യുടെ വീടിനു മുന്നിലൂടെ യാത്രകള്‍ പതിവാക്കുകയും, അവളുടെ രണ്ടനിയന്മാരെ ആവശ്യത്തിനും അനാവശ്യത്തിനും സ്കൂളില്‍ കാണുമ്പോള്‍ 'അളിയാ' എന്ന് വിളിക്കാനും തുടങ്ങി.


 ഹൈ സ്കൂളിലെത്താന്‍ ഇനിയും രണ്ടു മൂന്നുകൊല്ലം കാത്തിരിക്കേണ്ടവരായിരുന്നു ഞാനും സുഹൃത്തുക്കളും. ലോക്കല്‍ സുന്ദരിക്കൂട്ടമായ  ഞങ്ങള്‍ക്ക്  ഇപ്പോള്‍ "ഐലൈനെര്‍" എന്ന മാന്ത്രിക സാധനം എങ്ങനെ വാങ്ങിക്കാം എന്നതൊരു ചിന്താവിഷയവും, ഉത്സവം വരുമ്പോള്‍ വളക്കടയില്‍ ഐ ലൈനെര്‍ ഉണ്ടാകുമോ എന്നതൊക്കെ വന്‍ ചര്‍ച്ചാവിഷയവുമായി. അസൂയ കലര്‍ന്ന ഒരിഷ്ടം ആ കണ്ണുകളോട് ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഉണ്ടായിരുന്നു എന്നതാണ് സത്യം.

ഒരു ദിവസം എനിക്ക്  നേരം പുലര്‍ന്നത്, 'രാവിലെ 7 മണിക്ക്ട്യൂഷന് പോയ ഞങ്ങളുടെ സ്വന്തം സുന്ദരിയെ ആരോ കയറിപ്പിടിച്ചു' എന്ന ചൂടന്‍ വാര്‍ത്തയിലാണ്. പല വായ്‌ മറിഞ്ഞു വന്ന വാര്‍ത്തയില്‍ അവിടെയും ഇവിടെയും തൊടാതെ അപ്പുറത്തമ്മ അമ്മയോട്  പറയുന്നത് ചായയോടൊപ്പം ഞാനും കേട്ടു  - "ആ കുട്ടിയെ പോകുംവഴി ആരോ മാറില്‍ പിടിക്കാന്‍ ശ്രമിച്ചത്രേ, ഇടവഴിയില്‍ വേറെ ആരുമുണ്ടായിരുന്നില്ല. കുട്ടി ആളെ തള്ളിയിട്ട് കരഞ്ഞുകൊണ്ട് തിരിച്ചോടി, ഭാഗ്യത്തിനു മറ്റൊന്നും സംഭവിച്ചില്ല - ആളെ കണ്ടാല്‍ അറിയാമെന്നൊക്കെ പറയുന്നുണ്ട്". നാട്ടിന്പുറത്തിനുള്ള ഗുണങ്ങളില്‍ ഒന്ന് എല്ലാവര്‍ക്കും എല്ലാവരെയും അറിയാമായിരിക്കും എന്നതാണ്. അന്ന് വൈകിട്ടിനുള്ളില്‍ തന്നെ നാട്ടിലെ അറിയപ്പെടുന്ന ഒരു വായിനോക്കിച്ചേട്ടനെ സംഭവസ്ഥലത്തു നിന്നോടിപ്പോയതായി കണ്ടു നാട്ടുകാരുടെ ആക്ഷന്‍ കൌണ്‍സില്‍ പൊക്കി. പരസ്യ വിചാരണ നടക്കുന്നിടത്ത് കുട്ടികള്‍ക്ക് പ്രവേശനം ഇല്ലായിരുന്നു എങ്കിലും മറ്റെന്തൊക്കെയോ ചെയ്തുകൊണ്ട് ഞങ്ങളും തിരക്കിട്ട് ആ ഭാഗത്ത്‌ കൂടിയൊക്കെ നടന്നു. വിചാരണയില്‍ ഒന്നും പ്രത്യേകിച്ച് സംഭവിച്ചില്ല, 'പ്രതി' പെണ്‍കുട്ടിയെ ഇഷ്ടമായതുകൊണ്ട് മിണ്ടാന്‍ ശ്രമിച്ചതാണെന്നും, പേടിക്കണ്ട എന്ന് പറയാന്‍ കൈ ഉയര്‍ത്തിയതാണ് എന്നുമൊക്കെയുള്ള ന്യായവാദങ്ങള്‍ക്കൊടുവില്‍ ഒരു "മാപ്പ്" പറഞ്ഞ് അങ്ങോര്‍ അങ്ങോരുടെ പാട്ടിനു പോയി. പാവം ഞങ്ങളുടെ സുന്ദരി കുറെയേറെ നാള്‍ സ്കൂളില്‍ വന്നതേയില്ല, പിന്നെ കാണുമ്പോഴൊക്കെ അനിയന്മാരില്‍ ആരെങ്കിലും ഒരാള്‍ എപ്പോഴും  ചേച്ചിയുടെ കൈ പിടിക്കുകയും, ആരെയും നോക്കാതെ തറയില്‍ മാത്രം തറഞ്ഞ ആ സുന്ദരമായ മിഴികളില്‍ പേടി കൂട്ടുകൂടുകയും ചെയ്തു.

ഇപ്പോള്‍ ഇതൊക്കെ ഓര്‍ത്തത്, അന്ന് ആ പെണ്‍കുട്ടിയെ  കയറിപ്പിടിക്കാന്‍ ശ്രമിച്ച ആളുടെ ബന്ധു പറഞ്ഞ ഒരു വാചകം ഇപ്പോഴും ഓര്‍ക്കുന്നു, "അവനവളുടെ പുറകിലാരുന്നുന്നേ, ഇവനെക്കണ്ടോണ്ട് അവളാ സൈഡിലേക്ക് മാറി നിന്നുകൊടുത്തു. അവളെ മറികടന്നു പോയതുകൊണ്ടല്ലേ അവനപ്പോള്‍ അവളോട്‌ മിണ്ടാന്‍ തോന്നിയതും, പിടിക്കാന്‍ തോന്നിയതും. ഇവളല്ലാതെ  ആരേലും പിന്നാലെ വരുന്ന ആണുങ്ങള്‍ക്ക് കടന്നു പോകാന്‍ വഴി മാറിക്കൊടുക്കോ! മാത്രോമല്ല അവളുടെ ആ മേക്കപ്പിട്ട കണ്ണുകൊണ്ടവനെ നോക്കുകേം. അവനെ കുറ്റം പറയാന്‍ പറ്റോ!" കൂടിനിന്ന 'അമ്മായിമാര്‍' തല കുലുക്കി സമ്മതിച്ച ആ പ്രസ്താവനയുടെ ആഴം/ അതിലെ സ്ത്രീ വിരുദ്ധത  എനിക്ക് അന്ന് മുഴുവനായി മനസിലായില്ല!

പക്ഷേ, അതോടെ കുറ്റം മുഴുവന്‍ മുടി പറപ്പിച്ച്, കണ്ണെഴുതി നടന്ന ആ പാവം പെണ്‍കുട്ടിക്കായി. ഇന്നും ഇപ്പോഴും ആലോചിക്കുമ്പോള്‍ എങ്ങനെയാണു പിന്നാലെ വന്ന ഒരാള്‍ക്ക് സൈഡ് ഒഴിഞ്ഞു കൊടുത്തത് "എന്നെ പീഡിപ്പിച്ചോളൂ " എന്ന സമ്മതപത്രം ആയതെന്നറിയില്ല. പക്ഷേ, കാല്‍നൂറ്റാണ്ടിനിപ്പുറവും പെണ്ണിന്‍റെ വസ്ത്രവും, സൗന്ദര്യവും, രാത്രി യാത്രയും, ജീന്‍സും, ആഘോഷങ്ങളും  ചിലര്‍ക്കെങ്കിലും പീഡിപ്പിക്കാനുള്ള സമ്മതപത്രമായി തുടരുന്നു എന്നത് ചിന്തിപ്പിക്കുന്നു. കാലം മാറിയിട്ടില്ല, നമ്മളൊക്കെ ഇപ്പോഴും അവിടെ തന്നെയാണ് ആ തൊണ്ണൂറുകളില്‍! തിരിച്ചറിഞ്ഞ് എന്ന് മാറുന്നുവോ അന്ന്, അന്ന് മാത്രമേ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ്  നാമെന്ന് അഭിമാനിക്കാനാവൂ.
താഴെയുള്ള വരികളില്‍ ഈ ചെറിയ കുറിപ്പ് നിര്‍ത്തുന്നു -
"എന്‍റെ വസ്ത്രത്തിന്‍റെ നീളത്തില്‍,
എന്‍റെ പ്രായത്തില്‍, എന്‍റെ ചമയങ്ങളില്‍,

എന്‍റെ യാത്രകളില്‍, എന്‍റെ ജോലിയിടങ്ങളില്‍
എന്‍റെ ബന്ധങ്ങളില്‍, എന്‍റെ പ്രണയങ്ങളില്‍
എന്നെ ആണാകാന്‍ നിര്‍ബന്ധിക്കരുത്….!
പെണ്ണുങ്ങള്‍ ജീവന്‍റെ/ജീവിതത്തിന്‍റെ താളമാണ്,
ഉപ്പാണ്, മധുരമാണ്, ജീവജലമാണ്...!"
എന്ന് സ്നേഹപൂര്‍വ്വം
ഒരു ചെറിയ മനുഷ്യത്തി!
===============================================================

ഇ-മഷി ഏപ്രില്‍ ലക്കം 2017 - http://emashi.in/apr-2017/column-aarsha.html
അഴിമുഖം http://www.azhimukham.com/offbeat-how-society-blame-women-for-sexual-assault-arsha/









Monday, April 17, 2017

എവിടെയാണ് നമ്മുടെ സ്വന്തം നാട്?

"ഞങ്ങളുടെ നാട്ടില്‍ നിന്നും പുറത്തുപോകൂ" എന്ന് പറഞ്ഞുകൊണ്ട്  തനിക്കുനേരെ  നീണ്ട  തോക്കിനു മുന്നില്‍ നില്‍ക്കുമ്പോള്‍ ശ്രീനിവാസ് കുച്ചിഭോട്ലയ്ക്ക് എന്താകും തോന്നിയിട്ടുണ്ടാകുക? കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മനസ്സില്‍ വല്ലാത്ത അസ്വസ്ഥത ഉളവാക്കുന്ന സംഭവങ്ങള്‍ ആണ് കേള്‍ക്കുന്നത്. ഫെബ്രുവരി അവസാനം അമേരിക്കയിലെ കാന്‍സാസ് സിറ്റിയില്‍ നടന്ന 'hate crime' വെടിവെയ്പ്പില്‍ ജീവന്‍ നഷ്‌ടമായത് ഒരു ഇന്ത്യക്കാരന് ആയിരുന്നു. മറ്റൊരു ഇന്ത്യന്‍ വംശജനും, രക്ഷിക്കാന്‍ ശ്രമിച്ച ഒരു അമേരിക്കക്കാരനും പരിക്കുകളോടെ ആശുപത്രിയിലാണ്. 
അമേരിക്ക എന്ന സ്വപ്നഭൂമിയില്‍ പഠനമികവിന്‍റെ അടിസ്ഥാനത്തില്‍ ജോലിക്ക് വന്ന ഏതൊരു രാജ്യക്കാരനേയും പോലെ ശ്രീനിവാസിനും സ്വപ്നങ്ങള്‍ ഉണ്ടായിരുന്നിരിക്കണം. സ്വപ്നേപി അദ്ദേഹം കരുതിയിരുന്നിരിക്കില്ല വികസിത രാജ്യങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന അമേരിക്കയില്‍ ആദ്യമായി കാണുന്ന ഒരാളുടെ തോക്കിന്‍ തുമ്പില്‍ തീരാനുള്ളതാണ് തന്‍റെ ജീവിതമെന്ന്, കൂട്ടുകാരനോടൊപ്പം ജീവിതത്തിന്‍റെ ഒരു സന്തോഷ നിമിഷം ആഘോഷിച്ചു കൊണ്ടിരിക്കുമ്പോള്‍ വെറുപ്പിന്‍റെ അങ്ങേ അറ്റത്തുനിന്നൊരു ബുള്ളറ്റ് തന്‍റെ ജീവനെടുക്കുമെന്ന്, വിവാഹത്തിന്‍റെ  അഞ്ചാം വര്ഷം ചെറുപ്പക്കാരിയായ ഭാര്യ , ബന്ധുക്കളാരുമടുത്തില്ലാത്ത ഒരിടത്ത് വെച്ച് വിധവയാകുമെന്ന്.... ജീവിതം എത്ര അനിശ്ചിതത്വം നിറഞ്ഞതാണെന്നും, ഈ വലിയ ലോകത്തിലെ കുഞ്ഞുകുഞ്ഞു അരിമണികളാണ് നമ്മളെന്നും! ഇല്ല ഇതൊന്നും തന്നെ ആ ചെറുപ്പക്കാരന്‍ 'ഒലാതെ' എന്ന സ്ഥലത്തെ ആ ചെറിയ ബാറിലേക്ക് കയറുമ്പോള്‍ ഓര്‍ത്തിട്ടുണ്ടാകില്ല..അദ്ദേഹമെന്നല്ല മറ്റൊരു രാജ്യത്ത് ജീവിക്കുന്നവര്‍ ആരും തന്നെ ഓര്‍ക്കുന്നുണ്ടാകില്ല. 
ഞാനിടയ്ക്ക്  ഇവിടെ അമേരിക്കയില്‍  ജനിച്ചു വളര്‍ന്ന കുട്ടികളെ കാണുമ്പോള്‍ ആലോചിക്കാറുണ്ട്, അവരെ സംബന്ധിച്ച് ഇതാണ് അവരുടെ രാജ്യം, ഇതാണ് അവരുടെ ഗൃഹാതുരത്വം, ഇതാണ് അവരുടെ ഓര്‍മ്മകള്‍ എന്നൊക്കെ. പക്ഷേ, കഴിഞ്ഞ പത്തിരുപത് ദിവസത്തിനുള്ളില്‍ അമേരിക്കയില്‍ നിന്നും  കേള്‍ക്കുന്ന ചില കഥകള്‍  പ്രസക്തമായ ഒരു ചോദ്യമാണ് തൊടുത്തു വിടുന്നത്. "ഏതാണ് നമ്മുടെ തട്ടകം" - അഥവാ "where do we belong!".
 ലോകം കൈപ്പിടിയില്‍ ഒതുന്നുങ്ങത്ര ചെറുതായിക്കൊണ്ടിരിക്കുമ്പോള്‍, രണ്ടു വ്യത്യസ്ത ഭൂഖണ്ഡങ്ങളില്‍ നടക്കുന്ന കാര്യങ്ങള്‍ ഒരു വിരല്‍ത്തുമ്പില്‍ അറിയുമ്പോള്‍, അച്ഛനുമമ്മയും മക്കളും പല രാജ്യങ്ങളിലെ പൌരത്വം സ്വീകരിച്ച് ഒരേ കൂരയ്ക്കു കീഴില്‍ ഒരുമിച്ചു താമസിക്കുമ്പോള്‍ ഏതാണ് ശരിക്കും നമ്മുടെ നാട്? എവിടെയാണ് നമ്മള്‍ നമ്മളാകുന്നത്? ഏത് അതിര്‍വരമ്പുകളാണ് നമ്മളെ ഒരു ഭൂമികയ്ക്ക് അപരിചിതരാക്കുന്നത്? ഭയപ്പെടുത്തുന്നതും, ആശങ്ക ജനിപ്പിക്കുന്നതുമായ ഇത്തരം ചിന്തകള്‍ക്ക് കൃത്യമായ ഉത്തരമില്ലെങ്കില്‍ക്കൂടി ജീവിതത്തിന്‍റെ നല്ലൊരു ഭാഗം മറ്റൊരു രാജ്യത്ത്, സംസ്കാരത്തില്‍, ജീവിത സാഹചര്യങ്ങളില്‍ ജീവിക്കേണ്ടി വരുന്നവര്‍ക്ക് ഇവിടം ഞങ്ങളുടേത് കൂടിയാണെന്ന് ഒരുറക്കെപ്പറച്ചില്‍ ആശ്വാസം നല്‍കിയേക്കും. 
കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പുകണ്ട ചിത്രമാണ് "My name is Khan, and I'm not a terrorist". ചിത്രത്തില്‍ ഷാരൂക് ഖാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ മതവിശ്വാസത്തിനോടുള്ള കുറച്ചു കുട്ടികളുടെ  വെറുപ്പാണ് വളര്‍ത്തുപുത്രന്‍റെ മരണത്തിനു കാരണമാകുന്നത്. ഭാര്യ പോലും നിങ്ങളുടെ മതമാണ്‌ മകന്‍റെ ജീവനെടുത്തത് എന്ന് കുറ്റപ്പെടുത്തുമ്പോള്‍ ഒരാളുടെ സത്വം പേരിനും,മതത്തിനും, ദേശത്തിനും അതീതമാണ് എന്ന് കാണിക്കാന്‍ ഖാന്‍ നടത്തുന്ന യാത്രയാണ്‌ ചിത്രത്തിന്‍റെ ആത്മാവ്. ജനിച്ചത് മറ്റൊരിടതാണ് എന്ന കാരണത്താല്‍ മാത്രം സ്വന്തമെന്നു പറയാന്‍ കഴിയാത്ത ഒരിടത്ത് സ്വപ്‌നങ്ങള്‍ സാധ്യമാക്കാന്‍ വേണ്ടി ജീവിക്കുന്നവരില്‍പ്പെട്ടവരാണ്  ഞാനുള്‍പ്പെടെ ഉള്ളവര്‍. അതുകൊണ്ട് തന്നെ ഏതു രീതിയിലാണ്‌ ഓരോ രാജ്യത്തേയും തങ്ങളുടെ ആത്മാവിലേക്ക് കൂട്ടിച്ചേര്‍ക്കേണ്ടതെന്നു സാരമായ സംശയവും ഇപ്പോഴുണ്ട്. 
ഇത്രയുമൊക്കെ ചിന്തകള്‍ ഇവിടുത്തെ ജീവിതം സമ്മാനിക്കുന്നു എന്ന് ഞാന്‍ ആവലാതിപ്പെടുമ്പോള്‍ത്തന്നെ  'ഇന്ത്യ' എന്ന ഞാന്‍ ജനിച്ചു വളര്‍ന്ന രാജ്യത്തില്‍ നിന്നു കേള്‍ക്കുന്ന ചില 'അവനവനിസ'ത്തെ കുറിച്ചുകൂടി പറയാതെ തരമില്ല! ഇന്ത്യന്‍ പൌരന്‍ ആയിരിക്കെത്തന്നെ സ്വന്തം അവകാശങ്ങളെ കുറിച്ചോ, വിശ്വാസങ്ങളെക്കുറിച്ചോ, താല്‍പര്യങ്ങളെക്കുറിച്ചോ   സംസാരിക്കേണ്ടി വന്നാല്‍ "മറ്റൊരു രാജ്യത്തേക്ക് പൊക്കോളൂ" എന്ന് കേള്‍ക്കേണ്ടി വരുന്നത് ഒട്ടും സുഖമുള്ള കാര്യമല്ല എന്ന് സങ്കടപ്പെടുന്ന കൂട്ടുകാരോട് കൂടെ സങ്കടപ്പെടാന്‍ മാത്രമേ കഴിയുന്നുള്ളൂ. എന്‍റെ ഇന്ത്യ അങ്ങനല്ല എന്ന് പറയണമെന്നുണ്ട് - എന്നാല്‍ അതേ ചിന്തയുടെ മറുമുഖങ്ങള്‍ മറ്റൊരു ഭൂഖണ്ടത്തിലിരുന്നു കാണുമ്പോള്‍ വീണ്ടും വീണ്ടും സങ്കടത്തിനൊപ്പം ചേരാനേ കഴിയുന്നുള്ളൂ.....
 ഈ കോളം 'ജനുവരി'യില്‍ എഴുതിത്തുടങ്ങുമ്പോള്‍ മനസില്‍ കരുതിയിരുന്നു,  ഒന്ന് ചിരിക്കാന്‍ പറ്റുന്ന എന്തെങ്കിലുമൊന്നു സമ്മാനിച്ചു വേണം ഓരോ മാസവും എഴുതി നിര്‍ത്താനെന്ന്‍! ഇന്നത്തെ ചിന്ത എവിടെക്കൊണ്ട് കെട്ടിയാലാണ് ആശ്വാസത്തിന്‍റെ ചിരി സമ്മാനിക്കാന്‍ ആകുക എന്നറിയില്ല. നമ്മുടെ മക്കളോട് പറഞ്ഞു പഠിപ്പിക്കാന്‍ ഒരു ചിന്ത പറഞ്ഞു നിര്‍ത്തുന്നു - "ജാതിയുടേയോ, നിറത്തിന്‍റെയോ, ദേശത്തിന്‍റെയോ പേരില്‍ ആരെയും വെറുക്കാതിരിക്കുക, സ്നേഹിക്കാന്‍ ആയില്ലെങ്കിലും!" ഭൂമിയ്ക്ക് പുറത്തും ജീവന്‍ കണ്ടുപിടിച്ച വാര്‍ത്തകള്‍ വരുമ്പോള്‍ രാജ്യത്തിന്‍റെ മതില്‍ക്കെട്ടുകള്‍, ഭൂഖണ്ഡങ്ങളുടെ അതിര്‍വരമ്പുകള്‍, കാണാത്ത ലോകങ്ങളുടെ ആചാരങ്ങള്‍ ഒക്കെ 3D യില്‍ നിന്നും മാറി പലപല മാനങ്ങളിലൂടെ സഞ്ചരിക്കേണ്ടിയിരിക്കുന്നു. നമ്മുടെ കുഞ്ഞുങ്ങള്‍ മറ്റൊരു ഗ്രഹത്തിനെയും ഭൂമിയെപ്പോല്‍ സ്നേഹിക്കട്ടെ!
 നാമെവിടെ ജീവിക്കുന്നുവോ അതാകട്ടെ നമ്മുടെ നാട്!നാമെവിടെ മരങ്ങള്‍ നടുന്നുവോ അതാകട്ടെ...., നാമേത് വെള്ളം കുടിക്കുന്നുവോ, ഏതു മഴ നനയുന്നുവോ, ഏതു വെയില്‍,കാറ്റ്, മഞ്ഞു കൊണ്ടു ജീവിക്കുന്നുവോ അതാകട്ടെ നമ്മുടെ സ്വന്തം! അതേ കാര്യങ്ങള്‍ ചെയ്യുന്ന അയല്‍ക്കാരനും ഇതവരുടെ സ്വന്തമാണെന്ന് നമുക്ക് ചിന്തിക്കാന്‍ കഴിയട്ടെ! കേരളത്തില്‍ ജോലി ചെയ്യുന്ന ബംഗാളിയും, ഗള്‍ഫില്‍ ജോലി ചെയ്യുന്ന മലയാളിയും, അമേരിക്കയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരനും ഒരേപോല്‍ സ്നേഹിക്കപ്പെടട്ടെ! 
അതിര്‍ത്തികളില്ലാത്ത ലോകം സൊപ്പനം കണ്ടുകൊണ്ട്,
ഒരു ചെറിയ മനുഷ്യത്തി!
===============================================================
ഇ-മഷി 2017 മാര്‍ച്ച്‌ ലക്കം