Tuesday, December 31, 2013

future of the past അഥവാ ഇന്നലെയുടെ ഭാവി

                                            (മലയാളി മാഗസിന്‍ -2013 നവംബര്‍ ലക്കം)

future of the past  അഥവാ ഇന്നലെയുടെ ഭാവി പിന്നെയും വ്യക്തമാക്കിയാല്‍ ഭൂതകാലത്തിന്‍റെ  നാളെകള്‍!   മനോഹരവും അതെ സമയം ദുരൂഹവും ആയ ഒരു പ്രയോഗം ആണത്. ഇന്നലെയുടെ ഏത് നാളെകളെ കുറിച്ചാണ് ഈ പ്രയോഗം നമ്മോടു പറയുന്നത്?  വളരെ അടുത്ത ഒരു സുഹൃത്തിന്റെ കുറിപ്പുകളില്‍ കണ്ട ഈ വാക്ക് എന്നെ വല്ലാതെ പിടിച്ചുലച്ചു എന്നതാണ് സത്യം. ഒത്തിരിയൊത്തിരി ചിന്തകളിലൂടെ കറങ്ങി ഞാനൊരു നിര്‍വചനം കണ്ടു പിടിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.  കണ്ടു മറന്ന ഉത്സവങ്ങള്‍ക്ക് ഇന്ന് ആ വര്‍ണ്ണ പൊലിമകള്‍ ഇല്ല , ആണ്ടിലൊരിക്കല്‍ കിട്ടുന്ന ഓണക്കോടിക്ക് ആ പുതുമയുടെ സന്തോഷം നല്‍കാനാകുന്നില്ല , വട്ടചെമ്പിലെ ബിരിയാണി മണങ്ങള്‍ പെരുന്നാളിനെ  കൊതിക്കൂട്ടിലാക്കുന്നില്ല ,മൈദ കുഴച്ച്  പശയാക്കി വെള്ളയും ചുവപ്പും കടലാസുകള്‍ ഒന്നിടവിട്ട് ഒട്ടിച്ചുണ്ടാക്കിയ നക്ഷത്രക്കുഞ്ഞുങ്ങളെ കാത്തിരിക്കുന്നില്ല ഇന്നാരും , വിഷുക്കൈ നീട്ടങ്ങളുടെ മണിക്കിലുക്കങ്ങള്‍ നമ്മുടെ കുഞ്ഞുങ്ങളില്‍ സന്തോഷത്തിന്‍റെ പൂത്തിരി കൊളുത്തുന്നുമില്ല . ശരിയാണ്, നമ്മില്‍ നിന്നൊക്കെ അടര്‍ന്നു തെറിച്ചു പോയ ഏതൊക്കെയോ ഇന്നലെകള്‍ക്ക് ഭാവി ഒരു ചോദ്യ ചിഹ്നം ആണ്. ഇപ്പറഞ്ഞത് ഒന്നിനെയും പഴയ രീതിയിലേക്ക് ആക്കാന്‍ കഴിയില്ലെന്ന സത്യം അംഗീകരിക്കുമ്പോള്‍ തന്നെ മറ്റു ചില ശീലങ്ങള്‍  നമ്മളെ നോക്കി പല്ലിളിച്ചു കാട്ടുന്നു.

വായിച്ചു വളരണം എന്ന ചൊല്ലിനെ  അതിന്‍റെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ സ്നേഹിച്ചവര്‍ക്കറിയാം നമ്മുടെയൊക്കെ ജീവിതത്തില്‍ ,വളര്‍ച്ചയില്‍ ബുക്കുകള്‍ക്കുണ്ടായിരുന്ന  സ്ഥാനം. മൂന്നു വയസിനു മുന്‍പുള്ള വിജയദശമി ദിനത്തില്‍ "ഹരിശ്രീനമഃ " നാവില്‍ കുറിച്ച് തുടങ്ങുന്ന ഒരു യാത്ര. കുഞ്ഞുവിരലുകള്‍ അരിയിലും മണലിലും മുറുക്കി എഴുതി പഠിച്ച "അ ആ ഇ ഈ " കള്‍. ഇന്നും ഓര്‍മ്മയില്‍ എവിടെയോ ജ്യെഷ്ഠന്മാരുടെ പാഠപുസ്തകത്തില്‍  കുഞ്ഞു വിരല്‍ ചൂണ്ടി കണ്ണുകളില്‍ കൌതുകത്തോടെ  "ഇജെന്‍റ്റാ " എന്ന് കൊഞ്ചി ചോദിക്കുന്ന ഒരു കുഞ്ഞനിയത്തി ഉണ്ട്.

 വായിക്കാന്‍ പഠിച്ചത് മുതല്‍ കാണുന്ന എല്ലാ തുണ്ട് പേപ്പറുകളും വാക്കുകളും  വിടാതെ വായിച്ചിരുന്നു.  കുറച്ചു വളര്‍ന്നപ്പോള്‍ ബാലരമയും പൂമ്പാറ്റയും ആയി ഇഷ്ട ബുക്കുകള്‍, അന്ന് പ്രചാരത്തില്‍ ഇത്രയധികം ബാലമാസികകള്‍ ഉണ്ടായിരുന്നുമില്ല.കൌമാരത്തിന്‍റെ കടന്നു കയറ്റങ്ങളില്‍ തുടര്‍ക്കഥകളിലൂടെ മനോരമ പോലുള്ള വാരികകളും  , കൌതുകത്തിന്‍റെ തുടര്‍ലോകത്തിന്‍റെ ആകാംക്ഷകള്‍ തന്ന് 'വനിത' യും ഒക്കെ വായനാ ലിസ്റ്റില്‍ കയറിപ്പറ്റി. ബോബനും മോളിയും,മനോരമ,മംഗളം എന്ന് വേണ്ട  ബുക്കുകള്‍ എല്ലാം ഒരേ പോലെ പ്രിയംകരം.. പണ്ടത്തെ കാലത്ത് ടെലിവിഷന്‍ അത്ര പ്രചാരത്തില്‍ അല്ലാത്തത് കൊണ്ട് ഈ പറഞ്ഞ വാരികകളിലെ തുടര്‍ നോവലുകള്‍ ആകാംക്ഷയോടെ കാത്തിരിക്കാനും, ഭാവനയിലൂടെ  കഥയ്ക്ക്‌ ട്വിസ്ടുകളും വഴിത്തിരിവുകളും കൊടുക്കാനും  പഠിപ്പിച്ചു.

കഴമ്പുള്ള വായനയിലൂടെ വിശാലമായ മറ്റൊരു ലോകവും കണ്മുന്നില്‍ വളരുന്നുണ്ടായിരുന്നു. "നല്ല ഭൂമി"യും ബഷീര്‍ കഥകളും,  ടോടോച്ചാനും മഹാഭാരതത്തിലേയും രാമായണത്തിലെയും അര്‍ത്ഥ തലങ്ങളും  ഒക്കെ പഠന വിഷയങ്ങള്‍ക്കൊപ്പം ഒരല്‍പം പോലും മുഷിപ്പിക്കാതെ കണ്മുന്നിലൂടെ  കടന്നു പോയി. എല്ലാ പുസ്തകങ്ങളും വാങ്ങി വായിക്കാന്‍ കഴിയാത്തത് കൊണ്ട് ഗ്രന്ഥശാലയിലെ നിത്യ സന്ദര്‍ശക ആയിരുന്നു ഞാന്‍ ,അന്നത്തെ മിക്കവാറും എല്ലാ കുട്ടികളേയും പോലെ.  സ്കൂള്‍ വിട്ടു വന്നു കഴിഞ്ഞാല്‍ ഒന്നര കിലോമീറ്റര്‍ ദൂരെയുള്ള വായനശാലയിലേക്ക് നടന്നു ചെന്നെത്തുമ്പോള്‍ അവര്‍ അടയ്ക്കാന്‍ ആകും. സമയം കഴിഞ്ഞാല്‍ ബുക്ക്‌  രജിസ്റ്ററില്‍ പതിപ്പിക്കാന്‍ പറ്റില്ല -അതൊഴിവാക്കാന്‍ ലൈബ്രറി യില്‍ പോകേണ്ട ദിവസങ്ങള്‍ സ്കൂള്‍ വിട്ടാല്‍ നേരെ അങ്ങോട്ടെക്കാണ് പോകുക. ഒരു ദിവസം കൊണ്ട് തീര്‍ക്കാന്‍ കഴിയുന്നത്ര വായിക്കുക അതായിരുന്നു അന്നത്തെ ഒരു മോട്ടോ. രണ്ടു ബുക്ക്‌ എടുത്താല്‍ രണ്ടോ മൂന്നോ ദിവസം കൊണ്ട് തീര്‍ത്തു  പുതിയ പുസ്തകങ്ങള്‍ എടുക്കുക. വായന എന്നത് ഒരു ഹരമായിരുന്ന കാലം. പഴയ ബുക്കുകളിലെ താളുകള്‍ മറിക്കുമ്പോള്‍ പൊങ്ങുന്ന പഴകിയ പേപ്പറിന്റെ മണം എന്നും ഒരു ഗൃഹാതുരതയാണ്.ഓരോ ബൂക്കിനും ഓരോ കഥ പറയാന്‍ ഉണ്ടാകും , അതിന്‍റെ പിറവിയെ കുറിച്ച്.

ചിന്തകള്‍ പഴഞ്ചന്‍ ആയിരുന്നത് കൊണ്ടോ വളര്‍ന്ന സാഹചര്യം അതായിരുന്നത് കൊണ്ടോ യാഥാസ്ഥിതിക മൂല്യങ്ങളില്‍  വിശ്വസിച്ചിരുന്നത് കൊണ്ടോ എന്നറിയില്ല പുസ്തകങ്ങള്‍ സൂക്ഷിച്ചിരുന്നത് ബഹുമാനവും ഭയവും ഇട കലര്‍ന്ന ഒരു വികാരത്തോട് കൂടിയായിരുന്നു. ഏറ്റവും വിശ്വസ്തരായ കൂട്ടുകാര്‍ , അതായിരുന്നു എനിക്ക് ബുക്കുകള്‍.  പുതിയ ബുക്കുകള്‍ക്ക് അധികം വില വരുമെന്നതിനാല്‍ എപ്പോഴും വില കുറഞ്ഞ പേപ്പര്‍ ബാക്ക് എടിഷന്‍സോ, പഴയ പുസ്തകങ്ങള്‍ വില്‍ക്കുന്നിടത്ത് നിന്ന് സെക്കന്റ്‌ ഹാന്‍ഡ്‌ പുസ്തകങ്ങളോ ആയിരുന്നു അന്നൊക്കെ വാങ്ങിയിരുന്നത്.സ്വന്തമായ പുസ്തകങ്ങള്‍ പൊതിഞ്ഞു സൂക്ഷിക്കും, പേരെഴുതി ചീത്തയാക്കാന്‍ പോലും മടിയാണ്. വായിച്ച ഭാഗം ഓര്‍ക്കാന്‍ ഒരു പേപ്പര്‍ കഷ്ണം താളുകള്‍ക്കിടയില്‍ സൂക്ഷിക്കും. മടക്കിയോ, വരച്ചോ ബുക്കുകള്‍ കേടാക്കുന്നത് കാണുന്നത് തന്നെ സങ്കടം തോന്നും . ആര്‍ക്കെങ്കിലും  വായിക്കാന്‍ കടം കൊടുത്താല്‍ ആദ്യം പറയുന്ന വാചകം  എത്ര താമസിച്ചാലും തിരികെ തരണം എന്നതാണ്, എന്നിട്ടും എന്നെ പറ്റിച്ച് കുറേപ്പേര്‍ എന്‍റെ  കൂട്ടുകാരെയും കൊണ്ട് കടന്നിട്ടുണ്ട്.

വലുതായി കഴിയുമ്പോള്‍ വെയ്ക്കുന്ന വീടിന്‍റെ  ഒരു മുറി മാത്രം അന്നേ ഉറപ്പിച്ചിരുന്നു- ഒരു വായനമുറിയും അതില്‍ കുറെ ബുക്സ് ഉള്ള ഒരു പേര്‍സണല്‍ ലൈബ്രറിയും . മനസിലെ ആ ഷെല്‍ഫില്‍ പല പ്രാവശ്യം ബുക്കുകള്‍ അടുക്കി മാറ്റി പൊടി  തട്ടി വെച്ചിട്ടുണ്ട് ഞാന്‍. ഒരു ഭാഗം മുഴുവന്‍ മഞ്ഞ്,ചെമ്മീന്‍,രണ്ടാമൂഴം മുതലായ ക്ലാസ്സിക്കുകള്‍. മറ്റൊരു ഭാഗത്ത്  വയലാറിന്റെയും,വൈലോപ്പിള്ളിയുടെയും കവിതകള്‍,  ഇനിയൊരു വശത്ത് കുറ്റാന്വേഷണ കഥകള്‍, ഇംഗ്ലീഷ് കൃതികള്‍ അങ്ങനെ അങ്ങനെ...

വളര്‍ന്നപ്പോളും വായന മറന്നില്ല, ബുക്കുകളേയും .യാത്രകളില്‍ ഒരു കൂട്ടായി ഒരു ബുക്ക്‌ എന്നും കയറിപ്പറ്റും ,വാങ്ങുന്ന ബുക്കുകളില്‍ അധികാരത്തോടെ പേരെഴുതി സൂക്ഷിക്കാന്‍ തുടങ്ങി.ബുക്കുകളുടെ  പഴയ പതിപ്പുകള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങുമ്പോള്‍ പോലും  ശീലം മാറാത്തത് കൊണ്ട് പൊതിഞ്ഞു സൂക്ഷിക്കാന്‍ ആഗ്രഹിച്ചു,ഭാവിയിലെ എന്റെ ലൈബ്രറിയിലേക്ക്. ജീവിതം തിരക്കുകളിലൂടെ  ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് പറിച്ചു നടാന്‍ തുടങ്ങിയപ്പോള്‍ ബുക്കുകള്‍ പല സ്ഥലത്തായി ചിതറാന്‍ തുടങ്ങി.

ഒന്നര വര്‍ഷം മുന്‍പ് ഇവിടേക്ക് വിമാനം കയറുമ്പോഴും കയ്യില്‍ രണ്ട് ബുക്ക്‌ ഉണ്ടായിരുന്നു.  മലയാളം ബുക്കുകള്‍ കിട്ടാനുള്ള പ്രായോഗിക ബുദ്ധിമുട്ട്, ലൈബ്രറിയില്‍ പോകണമെങ്കില്‍ പോലും കാറിനെ ആശ്രയിക്കേണ്ടി വരുന്നത് അങ്ങനെ പല  ഘടകങ്ങളാല്‍ വായന കുറയുന്നുവോ എന്ന സംശയം തോന്നി തുടങ്ങിയപ്പോളാണ് എന്നോളം അല്ലെങ്കില്‍ എന്നേക്കാള്‍ ബുക്കുകളെ ഇഷ്ടപ്പെടുന്ന, നല്ല രീതിയില്‍  വായിക്കുന്ന  ഒരു സുഹൃത്തിന്റെ കയ്യില്‍  "kindle " എന്ന ഉപകരണം കണ്ടത് . ഒരേ സമയം ഒന്നില്‍ കൂടുതല്‍ ബുക്കുകളെ കൂടെ കൊണ്ട് നടക്കാന്‍ സഹായിക്കുന്ന, വളരെ ലാഘവത്തോടെ ഉപയോഗിക്കാന്‍ കഴിയുന്ന, ഇരുന്നോ കിടന്നോ,നടന്നോ വായിക്കാന്‍  സൌകര്യമുള്ള , ഡിക്ഷനറിയുള്ള  ഒരു യന്ത്രം. ഞെട്ടല്‍ ആണ് ആദ്യം തോന്നിയത്, ഇത്രയും റൊമാന്റിക്‌ ആയ ജീവസുറ്റ ഒന്നിനെ എങ്ങനെ ഒരു ഇലക്ട്രോണിക് ഉപകരണത്തിന് പുന:സ്ഥാപിക്കാന്‍  കഴിയും??  പക്ഷെ  കടലാസ് ഉപയോഗിക്കാത്ത, സൂക്ഷിക്കാന്‍ അധികം സ്ഥലം വേണ്ടാത്ത, എവിടേക്കും  ഒരു എക്സ്ട്രാ ലഗ്ഗേജ് ആകാതെ തന്നെ കൊണ്ട് പോകാന്‍ കഴിയുന്ന ഈ വായനസഹായിയെ കുറിച്ച് സുഹൃത്ത് വാചാലന്‍ ആയപ്പോള്‍ ഗുണദോഷങ്ങളുടെ ഒരു പട്ടിക എടുത്താല്‍ ഗുണം കൂടുതലായിരിക്കും എന്ന് തോന്നിപ്പോയി.

അതെ, സ്വയം ശ്രമിച്ചപ്പോള്‍ സുഹൃത്തിന്‍റെ അവകാശ വാദങ്ങള്‍  സത്യം ആണെന്ന് മനസിലായി. വായനയ്ക്ക് ഇത്രയേറെ സൗകര്യം തരുന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങള്‍ . ഒട്ടുമിക്ക ബുക്കുകളും സോഫ്റ്റ്‌കോപ്പി ഉണ്ട്-മിക്ക ആനുകാലികങ്ങളും ഓണ്‍ലൈന്‍ പകര്‍പ്പുകള്‍ ഉണ്ട്.പക്ഷേ ,ഉള്ളിലെ ആ പഴയ പുസ്തകപ്രേമി മുഖം ചുളിച്ചു ചോദിക്കുന്നു - വായന എന്നത് കണ്ണുകളിലൂടെ കണ്ട് തലച്ചോറിലേക്ക് എത്തിപ്പെടുന്നത് മാത്രമോ ,അതോ കയ്യുകളാല്‍ സ്പര്‍ശിച്ച് ,മൂക്കിനാല്‍ മണം ആസ്വദിച്ച്,ഓരോ ഇതളുകളായി മറിച്ച് ആസ്വദിക്കേണ്ടുന്ന ഒന്നോ!
സൗകര്യം പ്രഥമം ആയി കണ്ട് e-reading ഞാനുള്‍പ്പെടുന്ന സമൂഹം  ഇഷ്ടപെട്ടാല്‍, ബുക്കുകളെ ഇഷ്ടപ്പെടുന്ന വായനയെ ഇഷ്ടപ്പെടുന്നവരൊക്കെ  ഇലക്ട്രോണിക് രൂപത്തിലേക്ക് വായന മാറ്റിയാല്‍ നമ്മുടെ പഴയ പുസ്തകങ്ങള്‍‍ക്കൊക്കെ എന്ത് സംഭവിക്കും?? വരും തലമുറയ്ക്ക് താളുകള്‍ മറിച്ച് പഴയ കടലാസിന്‍റെ  മൂക്കിലേക്ക് തുളയ്ക്കുന്ന മണം എന്താണ് എന്നെങ്കിലും അറിയാന്‍ കഴിയുമോ??? ഒരു ഗ്രന്ഥശാലയില്‍ ഷെല്‍ഫില്‍ നിന്നും ബുക്കുകള്‍ തിരഞ്ഞെടുക്കാന്‍ അവര്‍ മുതിരുമോ???? ഞാന്‍ സ്വപ്നം കണ്ടിരുന്ന എന്‍റെ ഹോം ലൈബ്രറിയുടെ രൂപം എന്താകും??? ഒരു പുതിയ പുസ്തകം നമുക്ക് സ്വന്തമാകുമ്പോള്‍, അതിനെ കയ്യില്‍ തിരുപ്പിടിക്കുമ്പോള്‍ ,അതിന്റെ പേജുകള്‍ മറിക്കുമ്പോള്‍ തോന്നിയിരുന്ന ആ അനുഭൂതി...... പറയൂ എന്ത് സംഭവിക്കും നമ്മുടെ ഇന്നലെകള്‍ക്ക്??? എന്താണ് future of our past?? !!!! 

Sunday, December 22, 2013

ആട്ടോ ഫോക്കസിലെ ചില ചിത്രങ്ങള്‍

വിരസമായൊരു ദിനത്തിന്‍റെ ചൂടോലും
 ബാല്‍ക്കണി വെയിലില്‍ ഈ സത്രത്തില്‍ -


കടലിരമ്പത്തിന്നാഴങ്ങളില്‍ നിന്നൊരു
നനുത്ത പാട്ട് കേള്‍ക്കുന്നുണ്ടോയെന്നും
കാണാക്കാഴ്ച്ചയുടെ അകം പുറങ്ങളില്‍
അക്കരെയൊരു ഇലയനങ്ങുന്നുണ്ടോ എന്നും
പൂക്കുമ്പോഴെങ്കിലും താരം ചെറുതായെങ്കിലും
ചിരിക്കുന്നുണ്ടോയെന്നും മാത്രം,അത് മാത്രം  
ക്രിസ്തുരാവിന്റെ നിറ വെളിച്ചത്തില്‍
ദൂരേയ്ക്ക് നോക്കി  ഞാനോര്‍ത്തു നില്‍ക്കേ  ...



കാണാ തീരത്തൊരു ചാകര തേടിപ്പോയ
കണവനെ കാത്തൊരു മുക്കുവപ്പെണ്ണാളും
പട്ടം പറക്കുന്നതിന്‍റെ എത്താചരടുകള്‍
കയ്യിലാണെങ്കിലും കണ്ണാലൊരു  കാണാ -
ചരടിന്‍ കൊളുത്തിടുന്ന   കള്ളക്കാമുകനും

പടര്‍ന്ന തണലിന്‍റെ പുതപ്പൊന്നു ചാര്‍ത്തി
നിറമെഴും വള വില്‍ക്കും കുഞ്ഞുപെണ്ണും
കയ്യില്‍ പിന്‍നഖം അമര്‍ത്തി മുടിയിഴ
തഴുകി ലജ്ജ പറയാതെ പറയുന്ന യുവതിയും

"സര്‍ സര്‍ബത്ത് "   വരണ്ടുണങ്ങിയ തൊണ്ട
ഞൊട്ടി നുണച്ചൊരു കൌമാര പൊടിമീശ
മുറിച്ച മാങ്ങയില്‍ പുരട്ടിയ ജീവിതത്തിന്‍റെ
ഉപ്പും മുളകും നീട്ടിയൊരു സുന്ദരി

തീരങ്ങളില്‍ 'കടലമ്മ കള്ളി' എന്ന് വിരലാല്‍
എഴുതി തിര നനയാതോടുന്ന കുട്ടികള്‍
 ഇവയൊന്നും ഞാനറിഞ്ഞു നോക്കിയതല്ല -
 ആട്ടോ  ഫോക്കസില്‍ അറിയാതെ വന്നു പെട്ടതാണ് !

ആര്‍ത്തലച്ചു വന്ന തിരകളുടെ ഉയരം കൂടിയത്
ആളോളം ഉയരത്തില്‍ കാലെഴുത്ത് മായ്ച്ചത്
ഓടി മറയും മുന്‍പേ  നിറമുള്ള വളകളുമൊപ്പം
അവളുമൊരു വളപ്പൊട്ടായ് ഒഴുകിയത്
പട്ടച്ചരടിനൊപ്പം അവനെയും വിട്ടൊരുവള്‍
എവിടെക്കെന്നില്ലാതെ ഓടിയകന്നത്

ഒരു കാലിഡോസ്കോപ്പില് എന്ന പോലെ
മാറി മറിഞ്ഞു കൊതിപ്പിച്ച   എല്ലാ ചിത്രങ്ങളും
എന്നെയും അതിന്‍റെ ഉള്ളിലേക്കെടുത്ത്  
ഒരൊറ്റ ഫ്രെയിം ആയി മാറിയത് -
ഒന്നാര്‍ക്കാന്‍ പോലും അനുവദിക്കാതെ
വെറുമൊരു പൂര്‍ണ്ണവിരാമത്തില്‍
ഒതുക്കിയത് - എത്ര പെട്ടെന്നാണ്!




(ഫോട്ടോ ഗൂഗിളില്‍ നിന്നും 2004 സുനാമി കാഴ്ചകള്‍ )
 

Wednesday, December 18, 2013

തിരുവാതിരയായ് സഖീ


 എന്‍റെ മുടിയിളക്കി വന്നൊരു കുറുമ്പ്
കാറ്റിനു  പരിഭവം  "മറന്നോ  നീ , സഖീ ?"
 
അമ്പല കുളങ്ങളില്‍ മേലാകെ കുളിര്‍പ്പിച്ച
തണുവോലും ധനുമാസ രാവുകളേ ,
ഇരുണ്ട മേഘത്തില്‍ ഒളിച്ചു കളിച്ചെന്നെ
ഇക്കിളി കൂട്ടിയ ശരത്ചന്ദ്ര ബിംബമേ ,

മടി പറഞ്ഞീറന്‍ മാറാതെ മുടിത്തുമ്പു-
രുമ്മിയുലച്ചെന്നെ ചൊടിപ്പിച്ച സഖിയേ ,
കണ്ണില്‍ കാണാതെ നിന്ന മുയല്‍ചെവിയന്മാരെ
കാട്ടിത്തന്നൊരു രാഗാര്‍ദ്രമാം പ്രണയമേ ,

ഇരുള്‍ മൂടിയ വഴികളില്‍ ആകെ അലസമായ്
പതികാലടി താളത്തില്‍ കുറുകിയ മഞ്ഞിലകളേ,
പാതിരാപ്പൂ ചൂടി , നെറ്റിയില്‍ നല്ചന്ദന കുറി
ചാര്‍ത്തി , കണ്ണെരിയിച്ചെഴുതിയ സ്വപ്നങ്ങളേ


നിങ്ങളുണ്ടോ ഇന്നുമെന്നെ കാത്തു കാത്താ നിലാ -
-ക്കാറ്റു മൂളുന്ന  ഇരുള്‍ വഴിയോരത്ത്?
ദശപുഷ്പം ചൂടീല്ല , കുമ്മി അടിച്ചീല ,
മനസിലീ രാവില്‍  ഞാന്‍ തുടിച്ചു കുളിക്കുന്നു !

 
 
 
(ഫോട്ടോ ഗൂഗിളില്‍ നിന്ന്)

Friday, December 13, 2013

മാമ്മത്ത് ഗുഹകളിലൂടെ

 (ഇന്‍ഫോ മലയാളി പേപ്പറില്‍ പ്രസിദ്ധീകരിച്ച യാത്രാ വിവരണം)

മാമ്മത്ത് ഗുഹകൾ -  ലോകത്തിലെ അറിയപ്പെടുന്നതിൽ ഏറ്റവും നീളം കൂടിയ ഗുഹാ  ശൃംഖല. പേരില് തന്നെ ഗാംഭീര്യം ഉള്ള ഈ ഗുഹകൾ കാണാൻ പോകുന്നതിനു മുന്പ് ഒരിക്കൽ പോലും ഗൂഗിളിൽ സെർച്ച്‌ ചെയ്തു നോക്കിയില്ല. തൃശ്ശൂർ പൂരത്തിന്റെ ഫോട്ടോ കണ്ടിട്ട്  നേരിൽ കാണുമ്പോൾ ഇത്രേ ഉള്ളോ കുടമാറ്റം എന്ന് ചോദിച്ച സുഹൃത്തിന്റെ അവസ്ഥ ഉണ്ടാകാതിരിക്കാൻ യാത്രയ്ക്ക് മുന്‍പ് കാതുകൾ മാത്രം തുറന്നു വെച്ച് കണ്ണുകളെ ഞാൻ അടച്ചു വെച്ചു, ഈ മനോഹര കാഴ്ച എന്റെ കണ്ണിലൂടെ മാത്രം കാണാൻ,അറിയാൻ.

 


തലേ ദിവസത്തെ 6 മണിക്കൂർ കാര് ഡ്രൈവിന്റെ ക്ഷീണം, മതി വരാത്ത ഉറക്കം  ഒന്നും എനിക്കോ കൂടെയുള്ളവർക്കോ രാവിലെ എഴുന്നേറ്റു റെഡി ആകാൻ തടസം ആയില്ല. തിരക്കുണ്ടാകും എന്ന് അറിഞ്ഞിരുന്നത് കൊണ്ട് ഒന്നര മണിക്കൂർ ഉള്ള കേവ് ടൂർ ഓണ്‍ലൈൻ ബുക്ക്‌ ചെയ്തിരുന്നു. 9.30 മണിക്കുള്ള ടൂറിനു 9 മണിക്ക് തന്നെ റിപ്പോർട്ട്‌ ചെയ്യണം. മോട്ടലിൽ നിന്നും അര മണിക്കൂർ യാത്രയെ ഉള്ളു, പക്ഷെ അപ്രതീക്ഷിതമായ ചില വളവു തിരിവുകൾ ഞങ്ങളെ കേവ് ടൂർ സംഘാടക സ്ഥലത്ത് എത്തിക്കാൻ കുറച്ചു വൈകി. ഓടിക്കിതച്ചു ചെല്ലുമ്പോഴേ കണ്ടു - ഏകദേശം  22-23 വയസു വരുന്ന മെലിഞ്ഞൊരു സുന്ദരി ഗുഹയിൽ പാലിക്കേണ്ട സുരക്ഷാ നിര്ദ്ദേശങ്ങളും, ക്രമീകരണങ്ങളും വിശദീകരിക്കുന്നു. ആദ്യഭാഗം നഷ്ടം ആയെങ്കിലും ഞങ്ങൾ എല്ലാവരും  കാര്യങ്ങൾ ശ്രദ്ധിച്ചു കേള്‍ക്കാൻ തുടങ്ങി. പല രൂപത്തിലും ഭാവത്തിലുമുള്ള കേവ് ടൂറുകൾ ലഭ്യമാണ് -സാഹസികത നിറഞ്ഞ വൈൽഡ്‌ കേവ് ടൂർ, മാമ്മത്ത് പാസ്സേജ് ടൂർ, ഫ്രോസ്സെൻ നയാഗ്ര ടൂർ, ഡിസ്ക്കവറി ടൂർ അങ്ങനെയനങ്ങനെ. ചെറിയ കുട്ടികൾ കൂട്ടത്തില്‍ ഉണ്ടായിരുന്നതിനാൽ  അധികം റിസ്ക്‌ ഇല്ലാത്തതും,ഒരുപാട് ദൈര്‍ഘ്യം ഇല്ലാത്തതുമായ ഫ്രോസ്സെൻ നയാഗ്ര ടൂർ ആണ് ഞങ്ങൾ തിരഞ്ഞെടുത്തിരുന്നത്.


സുന്ദരി പറഞ്ഞ കാര്യങ്ങളിൽ മനസിലായത് -തലയും കാലും സൂക്ഷിക്കുക, ചാടരുത്, ഓടരുത്, കൂട്ടം തെറ്റി പോകരുത്, ഭിത്തിയിൽ വെറുതെ പിടിക്കരുത് -കയ്യോ കാലോ ഉളുക്കിയാൽ ഏറ്റവും അടുത്തുള്ള ആശുപത്രി 24 മൈൽ അപ്പുറമാണെന്ന് കേട്ടതും ഞങ്ങൾ ഇട്ടിരിക്കുന്ന ഷൂസുകളിലെക്ക് പ്രാർഥനയോടെ നോക്കി , കൂട്ടത്തിലോരാളുടെ ചെരിപ്പിലേക്ക് സഹതാപത്തോടെയും.


WNS (white Nose syndrome - വൈറ്റ് നോസ് സിണ്ട്രോം )  എന്ന രോഗം പല ഗുഹകളിലെയും എന്നത് പോലെ മാമ്മത്ത് ഗുഹയിലെയും വവ്വാല്‍ വംശത്തിനെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അതിനാല്‍ തന്നെ ബാക്ക് പാക്കുകള്‍, ബാഗുകള്‍, ഭക്ഷണം,വെള്ളം അല്ലാതെയുള്ള പാനീയങ്ങള്‍ ഇവയൊക്കെ ഒഴിവാക്കാന്‍ നിര്‍ദേശം ഉണ്ടായി. ഒടുവിലായി സുന്ദരി തമാശ പറഞ്ഞു നിർത്തിയത് ഇങ്ങനെ "എന്റെ ശരീരം വെച്ച് നിങ്ങളെ ആരെയും പൊക്കാൻ  ആകാത്തതിനാൽ എല്ലാവരും അവനവനെ വീഴാതെ  സൂക്ഷിക്കുക".
      ഞങ്ങളുടെ ഗ്രൂപ്പിന് പോകാനുള്ള ബസ്‌ എത്തി , ഏകദേശം  നാല്‍പ്പതു പേരടങ്ങുന്ന സംഘം 2 ബസ്സുകളിലായി ടൂര്‍ തുടങ്ങുന്ന ഗുഹമുഖത്തെക്ക് യാത്രയായി. കുട്ടികളൊക്കെ കാടിന് നടുവിലൂടെയുള്ള ബസ്‌ യാത്രയില്‍ തന്നെ വല്ലാത്ത ആവേശത്തിലായി. ഏകദേശം പത്തു മിനിറ്റ് യാത്ര ചെയ്ത് ഞങ്ങള്‍ ഗുഹാ കവാടത്തില്‍ എത്തി. അവിടെ ഞങ്ങളെ കാത്ത് വിവരണം തന്ന സുന്ദരിയും(ജാനെറ്റ്), മറ്റൊരു സുന്ദരിയും(അലന്‍). ഇവര് രണ്ടാളും ആണത്രേ ഞങ്ങളെ  ഈ ഭീകരന്‍ ഗുഹ ചുറ്റി കാണിക്കുക. ഗുഹയിലേയ്ക്ക് തുറക്കുന്ന ഒരു വാതില്‍ ,അതിനുള്ളിലൂടെ അകത്തേക്ക് കയറിയാല്‍ താഴേക്കു പോകുന്ന പടികള്‍. ഒരാള്‍ക്ക്‌ കഷ്ടിച്ച് കടന്നു  പോകാവുന്ന പടികളുടെ ഒരു വശത്ത് സ്റ്റീല്‍ കൈപ്പിടികള്‍ ഉണ്ട്. മുഴുവന്‍ സംഘാംഗങ്ങളും ഓരോരുത്തരായി ഗുഹയിലേക്ക് പ്രവേശിച്ചു. ജാനെറ്റ് ഏറ്റവും മുന്നിലും, അലന്‍ ഏറ്റവും പിന്നിലും. രണ്ടാളുടെയും കയ്യില്‍ ഓരോ ടോര്‍ച്ച് ഉണ്ട്, ഗുഹയിലെ പല സ്ഥലങ്ങളിലായി വെച്ചിരിക്കുന്ന ലൈറ്റ് ആവശ്യമുള്ള വെളിച്ചം തരുന്നു.



 പുറത്തു അധികം ചൂടറിയിക്കാത്ത മഴയായിരുന്നു, ഗുഹയ്ക്കുള്ളില്‍ മഞ്ഞുകാലത്തിന്റെ തുടക്കത്തിലേത് പോലെ ഒരു സുഖമുള്ള തണുപ്പും. എല്ലാവരും കരുതിയിരുന്ന ജാക്കെറ്റ്‌, ചെവി മൂടുന്ന തൊപ്പിയൊക്കെ ധരിച്ചു,കുഞ്ഞുങ്ങളെ കൈകളില്‍ എടുത്തു നടക്കാന്‍ തുടങ്ങി.
  


ഒരു വശത്തെ കൈപ്പിടി പെട്ടെന്ന് തീരും, പിന്നെ മറുവശത്താകും പിടി -വളരെ സൂക്ഷിച്ചു മുന്‍പിലുള്ള ഓരോ പടിയും നോക്കി സാവധാനം ഞങ്ങള്‍ മുന്നോട്ടു നീങ്ങി. ഇടയ്ക്ക് ഭിത്തിയില്‍ ചിലന്തി പോലെ ഒരു ജീവി -ജാനറ്റ് പറഞ്ഞു അതാണ്‌ ഗുഹ ചീവിട് -നമ്മുടെ ചീവിടിന്റെ ഒരു സാമ്യവും ഇല്ലാത്ത ഒന്ന് . പുറത്ത് വെച്ച് കണ്ടാല്‍ എട്ടുകാലി ആണെന്ന് തന്നെ തെറ്റിദ്ധരിക്കും.  അങ്ങനെ മുന്നോട്ടു നീങ്ങുന്നതിനിടയില്‍ പടികള്‍ തീര്‍ന്നു നിരപ്പായ സ്ഥലത്തേക്ക് എത്തി -ഒരു പാസ്സേജ് . ഒരു ഭാഗം കുത്തനെയുള്ള കുഴി, താഴേക്കു നോക്കിയാലും മുകളിലേക്ക് നോക്കിയാലും ചെറുതായി തല കറങ്ങും. പിന്നെയും കുറച്ചു ദൂരം പടവുകള്‍ ഇറങ്ങുമ്പോള്‍ വെള്ളം മുകളില്‍ നിന്ന് താഴേക്ക്‌ കുറേശ്ശെ പതിക്കുന്ന ഒരിടം കാണാം -അവിടെ കല്ലുകളുടെ രൂപീകരണം അരുവികളുടെ കരയിലുള്ള പാറക്കൂട്ടങ്ങള്‍ പോലെയാണ്.


               ഈ ഗുഹ സമുച്ചയത്തിന്റെ ആകെ നീളം കണ്ടു പിടിക്കപ്പെട്ടിരിക്കുന്നത് 400 മൈല്‍ ആണ്. ഉള്ളിലുള്ള വിശാലമായ അറകളുംതുരങ്കങ്ങളും ചേര്‍ന്ന് ഇതിന്റെ മാമ്മത്ത് എന്നാ പേരിനെ അന്വര്‍ത്ഥമാക്കുന്നു. 1816 മുതല്‍ ഈ ഗുഹ സന്ദര്‍ശകരെ വരവേല്‍ക്കുന്നു -  പണ്ട് കാലത്ത് ഗുഹയ്ക്കുള്ളില്‍ വെളിച്ചത്തിനായി പലയിടങ്ങളിലും എണ്ണവിളക്കുകള്‍ ഉപയോഗിച്ചിരുന്നു.  വളരെ കാലങ്ങള്‍ക്ക് മുന്പ് തദ്ദേശീയരായ ജനങ്ങള്‍ ഗുഹയ്ക്കുള്ളില്‍ നിന്നും ധാതുക്കള്‍ ശേഖരിചിരുന്നതിനെ കുറിച്ച് ആര്‍ക്കിയോളജിക്കല്‍ വിഭാഗം രേഖകള്‍ നല്‍കുന്നു. മഞ്ഞുകാലത്ത് ഈ ഗുഹയ്ക്കുള്ളില്‍ പുറത്തെ തണുപ്പിനേക്കാള്‍ ഊഷ്മളമായ കാലാവസ്ഥയും, ചൂട് കാലത്ത് വളരെ ശീതളമായ കാലാവസ്ഥയും ആണ് -പ്രകൃതി ഒരുക്കിയിരിക്കുന്ന ഒരു എയര്‍ കണ്ടിഷനര്‍. ചൂട് കാലം തുടങ്ങുമ്പോള്‍ ഈ ഗുഹയിലെ സ്ഥിര താമസക്കാരായ വാവലുകള്‍ പുറത്തേക്കു ഇര തേടി പോകും -മാസങ്ങള്‍ നീളുന്ന ഇര തേടല്‍. തണുപ്പ കാലം തുടങ്ങുമ്പോള്‍ അവ തിരികെ എത്തി നിഷ്ക്രിയാവസ്ഥയില്‍  (ഹൈബെര്‍നേഷന്‍ ) ആകും. ഞങ്ങളുടെ സന്ദര്‍ശനം വേനല്‍ക്കാലത്ത് ആയതിനാല്‍ വവ്വാലുകളെ കാണാന്‍ കഴിഞ്ഞില്ല (ഗുഹ ചീവിടിനെ ഒഴികെ മറ്റൊന്നിനെയും കാണാന്‍ വേനല്‍ക്കാലത്ത് കഴിയില്ല).

  


ഇനിയോരല്‍പ്പം ഗുഹാ ചരിത്രം-മാമ്മത്ത് ഗുഹകളുടെ ഉത്ഭവം ഏകദേശം 10 മില്യണ്‍ വര്‍ഷങ്ങക്ക് മുമ്പാണെന്ന്  പറയപ്പെടുന്നു. 325 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്പ് ഇവിടെ ഉണ്ടായിരുന്ന ഒരു കടല്‍ ഏകദേശം 600 ഫീറ്റ്‌ ലൈംസ്റ്റോണ്‍ ഇവിടെ നിക്ഷേപിച്ചു എന്നും, അത് കാലാന്തരത്തില്‍  ഇത് വഴി ഒഴുകിയിരുന്ന ഒരു പുഴയിലെ സാന്‍ട് സ്റ്റോണ്‍ ധാതു അവശിഷ്ടങ്ങള്‍ എന്നിവയാല്‍ പൊതിയപ്പെട്ടു   രൂപാന്തരം സംഭവിച്ചാണ് ഈ ഗുഹകള്‍ നിര്‍മ്മിതമായത് എന്ന് ശാസ്ത്രപഠനം കുറിക്കുന്നു. പുഴയും സമുദ്രവും കാലാന്തരത്തില്‍  അപ്രത്യക്ഷമായി. 10 മില്യണ്‍ വര്‍ഷങ്ങള്‍ക്കു മുന്പ് ഈ ലൈംസ്റ്റോണ്‍ സാന്ഡ് സ്റ്റോണ്‍ കൂട്ടുകെട്ട് ഇന്ന് കാണുന്ന രൂപത്തിലേക്ക് എത്തിപ്പെടുകയും, ഇതിലെ വിള്ളലുകളും തുരങ്കങ്ങളും മഴവെള്ള സംഭരണം നടത്തുകയും ചെയ്തു. ഭൂ ഗര്‍ഭ അരുവികളും,ചാലുകളും കൊണ്ട് സമൃദ്ധമാണ് ഇവിടം.

 

നടപ്പ് തുടര്‍ന്ന് കുറച്ചു കൂടി വിശാലമായ -സ്ലേറ്റ്‌ കല്ലുകള്‍ അടുക്കിയുണ്ടാക്കിയത് പോലുള്ള ഒരു ഇടനാഴി കടന്നു ഞങ്ങള്‍ ചെന്നെത്തിയത് വിശാലമായ ഒരു തളത്തിലേക്കാണ് (അറ ) .  അവിടെ നിരത്തിയിട്ടിരുന്ന ബെഞ്ചുകളില്‍ ഞങ്ങള്‍ ഇരിപ്പുറപ്പിച്ചപ്പോള്‍ ജാനറ്റ് ഗുഹാ കഥകള്‍ പറയാന്‍ തുടങ്ങി.

ജീവജാലങ്ങള്‍ ഒന്നും അധികമായി ഈ ഗുഹയ്ക്കകത്ത് ഇല്ല, വാവലുകളും,കുറച്ചു എലികളും,മറ്റു കുറച്ചു ചെറിയ ജീവികളും ഒഴിച്ചാല്‍ ഗുഹയ്ക്കകത്ത് അധികം ആള്‍താമസം ഇല്ല. മഞ്ഞ് കാലത്താണ് ഇവരൊക്കെ ഇവിടെ സ്ഥിരമാകുക.  മുഴുവന്‍ ac ആയ ഒരു ഹാളില്‍ ഇരിക്കുന്നത് പോലെയായിരുന്നു അവിടെ ഞങ്ങള്‍ക്ക് അനുഭവപ്പെട്ടത്. ജാനറ്റ് ഗുഹാപാളികളെ കുറിച്ചും, ഓരോ കല്ലിന്റെ രൂപ മാറ്റങ്ങളെ കുറിച്ചും വിശദമായി പറഞ്ഞു. ഇത്തരം മേഖലകളില്‍ പഠിക്കുന്നവരും, വിദ്യാര്‍ത്ഥികളും വളരെയധികം താല്‍പ്പര്യത്തോടെ ഓരോ കാര്യങ്ങളെയും കുറിച്ച് ചോദിച്ചു മനസിലാക്കി കൊണ്ടിരുന്നു. ഗുഹയ്ക്കകത്തെ ശരിക്കുമുള്ള അന്ധകാരം മനസിലാക്കാന്‍ എല്ലാവരോടും മൊബൈല്‍, ക്യാമറ ഇവയൊക്കെ ഓഫ്‌ ആക്കാന്‍ പറഞ്ഞിട്ട് കണ്ണുകള്‍ ഇറുക്കി അടക്കാന്‍ ആവശ്യപ്പെട്ടു. മൂന്നു എണ്ണി കണ്ണ് തുറന്നത് കുറ്റാക്കൂരിരുട്ടിലെക്കാണ്,ലൈറ്റുകള്‍ അണച്ചിരിക്കുന്നു . സാധാരണ നമ്മള്‍ ഇരുട്ടില്‍ ആകുമ്പോള്‍  നമ്മുടെ കണ്ണ് അതിനോട്   സമരസപ്പെടും -ഏതെങ്കിലും ഭാഗത്ത്‌ നിന്നുള്ള നിഴലുകള്‍ എങ്കിലും കാണുന്ന വിധത്തില്‍. പക്ഷെ ഈ അനുഭവം ആദ്യം-കുറച്ചു നേരം കഴിഞ്ഞിട്ട് പോലും അടുത്ത് നില്‍ക്കുന്ന ആളിനെ കാണാന്‍ കഴിയാത്ത അവസ്ഥ ,നമ്മുടെ കൈ തപ്പി നോക്കേണ്ട അത്ര ഇരുട്ട് . ജാനെറ്റ് ഒരു ചെറിയ മെഴുകുതിരി കൊളുത്തി.ആ വെളിച്ചത്തിനോട് കണ്ണ് പൊരുത്തപ്പെട്ടപ്പോള്‍ മുന്നില്‍ തെളിഞ്ഞത് ഇത് വരെ കണ്ട ഗുഹയുടെ മറ്റൊരു ഭാവമായിരുന്നു. കൃത്രിമമല്ലാത്ത വെളിച്ചത്തിന്റെ നിഴലുകള്‍ ഗുഹാഭിത്തികളില്‍ മനോഹരമായ ചില ചിത്രങ്ങള്‍ സൃഷ്ടിച്ചു.

 

വെളിച്ചം തിരികെ എത്തി, ഞങ്ങള്‍ നടപ്പ് തുടര്‍ന്നു. പിന്നീടു കുറെ പടവുകള്‍ ,കുറച്ചു ഇടുങ്ങിയ പാതകള്‍, പിന്നെയും ചില  തുരങ്കങ്ങള്‍ ഒടുവില്‍ എത്തിപ്പെട്ടത് ഈ യാത്രയുടെ ഹൈലൈറ്റ് എന്ന് പറയപ്പെടുന്ന ഫ്രോസ്സന്‍ നയാഗ്ര ഭാഗത്തേക്കാണ് . ഫ്രോസ്സന്‍ നയാഗ്ര എന്നത് അതി മനോഹരമായ ചില രൂപാന്തരങ്ങളാണ് . ഫ്ലോ  സ്റ്റോണ്‍ എത്ര രൂപമാറ്റങ്ങള്‍ സംഭവിച്ചാണ് ഈ സുവര്‍ണ്ണ രൂപങ്ങള്‍ ആയതെന്നു നമ്മളെ അത്ഭുതപ്പെടുത്തും. (ഫ്ലോസ്റ്റോണ്‍ എന്നത് ഗുഹാ ഭിത്തിയിലൂടെ വെള്ളത്തിന്റെ താഴേക്കുള്ള ഒഴുക്ക് മൂലം ഷീറ്റായി രൂപപ്പെടുന്ന കാല്‍സൈറ്റ് ആണ് )



 മുകള്‍ഭാഗത്ത്‌ നിന്നും താഴേക്കു രൂപം കൊണ്ടിരിക്കുന്ന ഇവ ഓരോന്നും ഓരോ പരിചിത രൂപങ്ങളെ ഓര്‍മ്മിപ്പിക്കും എന്ന് ജാനെറ്റ് പറഞ്ഞിരുന്നു. പലര്‍ക്കും പലതുമായി തോന്നിയ രൂപങ്ങളില്‍ അമ്മയും കുഞ്ഞും , ഗുഹ മുഖം ,കരടി ഗണപതി (എന്റെ മാത്രം നോട്ടത്തില്‍) അങ്ങനെ പലതുമുണ്ടായിരുന്നു.... തല തിരിച്ചു വെച്ച ഐസ്ക്രീം കോണുകളെ പോലെയും പലതും കാണപ്പെട്ടു.ഒഴുകിയിറങ്ങുന്ന അരുവി, പകുതിയില്‍ വെച്ച് ഉരുകിയുറഞ്ഞത്‌ പോലെയാണ് ഇവയുടെ ഘടന .




അവിടെ ഗുഹയ്ക്കുള്ളില്‍ ഒരു ഗുഹ ഉണ്ട് -ചെറിയൊരു കുഴി പോലെ.  കുത്തനെയുള്ള ഇറക്കതിലേക്ക് ജാനെറ്റ് ഞങ്ങളോടൊപ്പം വന്നില്ല, എല്ലാവരും ഫോട്ടോസ് എടുക്കാനാണ് ആ സമയം ഉപയോഗിച്ചത്. ഗുഹയിലെ മിക്ക ചിത്രങ്ങളും പ്രകാശത്തിന്റെ കുറവ് മൂലവും, ഗ്രൂപ്പായി നീങ്ങുന്നതിന്റെ സ്വാതന്ത്ര്യ കുറവും കാരണം കണ്ടത്ര ഭംഗിയില്‍ ക്യാമറയില്‍ ഒതുങ്ങിയില്ല എന്നത് ഒരു സങ്കടമായി. ഫ്രോസന്‍ നയാഗ്ര കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഗുഹയുടെ മറു ഭാഗത്തെത്തി, ഒന്നരമണിക്കൂറില്‍ നടന്നു തീര്‍ത്തത് അത്ര അധികമല്ല എങ്കിലും കണ്ട കാഴ്ചകള്‍ വിസ്മയത്തിന്‍റെത്. വേനല്‍ക്കാലമായതിനാല്‍ ഗുഹയിലെ അന്തേവാസികളെ കാണാന്‍ ആയില്ല എന്ന പരിഭവം പറച്ചിലിന് മഞ്ഞുകാലത്ത് ഒരിക്കല്‍ കൂടി വരൂ എന്ന സ്നേഹക്ഷണം ജാനടിന്റെ വക.



ഇനിയുമൊരിക്കല്‍ കൂടി പോകാന്‍ അവസരം കിട്ടിയാല്‍ മറ്റൊരു മുഖവുമായി മാമ്മോത് കാത്തിരിക്കുമെന്ന സുഖത്തില്‍ ഞങ്ങള്‍ തിരികെ യാത്രയായി.

( നോര്‍ത്ത് അമേരിക്കയിലെ കെന്‍ടക്കി പ്രവിശ്യയിലാണ്  മാമ്മത്ത് കേവ്സ് നാഷണല്‍ പാര്‍ക്ക്‌ സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ നീളമേറിയ ഗുഹാ ശ്രിംഖല ആയ മാമ്മത്ത് ഗുഹകള്‍ രണ്ടും മൂന്നും സ്ഥാനം ഉള്ള ഗുഹകളുടെ കൂടി ചേര്‍ന്ന നീളത്തിനേക്കാള്‍ വലുതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്  http://www.nps.gov/maca/index.htm  http://www.mammothcave.com/ മറ്റൊരു ബ്ലോഗ്‌ വിവരണം  http://bobandlindasrvtravels.blogspot.com/2013/04/mammoth-cave-national-park-mammoth-cave.html)

പിന്കുറിപ്പ് : പല ചിത്രങ്ങളും വ്യക്തമല്ലാത്തതില്‍ ക്ഷമിക്കുക-  ഇരുട്ട്, ഫ്ലാഷ് ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യങ്ങള്‍ എന്നിവ പല വമ്പന്‍ ക്യാമറകളെയും ചതിച്ചു. ഒരു സാദാ ഡിജിറ്റല്‍ ക്യാമറ മാത്രമാണ് ഉള്ളില്‍ പല ഇടങ്ങളിലും വൃത്തിയായി ജോലി ചെയ്തത് :) . കോളാഷ് ആയി ഇട്ടത് കഴിയുന്നത്ര ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുക എന്ന ഉദ്ദേശത്തിലാണ്.
 

Wednesday, December 11, 2013

ഓര്‍മ്മകളില്‍ നീ



കാതില്‍ കുറുകുന്ന, വിറയ്ക്കുന്ന
കൈവിരലിന്റെ സ്പര്‍ശം ..
ഇടംകണ്ണിനു മുകളിലെ കറുത്ത
കുഞ്ഞു  മറുകിനു,നിന്‍റെ ചുണ്ടില്‍
നിന്നുതിര്‍ന്ന പുകയുടെ മണം...
കണ്ണാടിയില്‍ കാണുമ്പോള്‍ എന്നുള്ളില്‍
പ്രതിരൂപം പോലെ മായാതെ ഒരു "നീ"!!...

വാക്ക് , പൊള്ളിച്ചെടുത്ത ഹൃത്തടം
ഓര്‍മ്മ, നീറ്റുന്നൊരു നെഞ്ചകം
മറന്നു വെക്കാന്‍ ആകാത്ത എന്നിലെ നീ !!

ഉണരാന്‍ കൊതിക്കാതെ മഞ്ഞു കമ്പളം
പുതച്ചുറങ്ങുന്നു നനുത്ത ഓര്‍മ്മകള്‍.
പ്രിയം നിറച്ചോരാ ഇരുണ്ട രാവുകള്‍
പകലുറങ്ങാതെ പടി കടന്നെത്തുമ്പോള്‍,
പ്രണയമെന്നത് പറയാന്‍ മറന്ന ചില
പരിഭവങ്ങളാകുന്നു കാലമേ!

Saturday, November 30, 2013

അവസാന വാക്ക്


അവളുടെ പ്രതിരൂപം പോലെ
കണ്ണാടിയില്‍ ഇന്നൊരു നരച്ച പൊട്ട്
ഓര്‍മ്മയാണത്, തുടുത്തിരുന്ന ചില
കുങ്കുമ സന്ധ്യകളുടെ ഓര്‍മ്മ!

കിടക്കയില്‍ നിന്നെവിടുന്നോ  കിട്ടി
നര പൊട്ടിയടര്‍ന്നൊരു മുടിയിഴ
ഇളകിചിരിച്ച  പകല്‍ കാഴ്ചകളുടെ
ഇളിച്ചു കാട്ടുന്ന  വര്‍ണ്ണമാണത്!

കാലില്‍ കുടുങ്ങിയൊരു അഴിഞ്ഞു
-ലഞ്ഞ മഞ്ഞ സാരി തന്നിഴ നൂല്‍
കുടഞ്ഞെറിഞ്ഞു പുറത്തേക്കു പോകവേ
തെറിച്ചു  ചുണ്ടില്‍ നിന്നും "മൂദേവി"!!!

 

Thursday, November 28, 2013

'ആപ്പിള്‍' മധുരത്തിലൂടെ . . .

ഒരു തവണ വായിച്ചു -രണ്ടു തവണ വായിച്ചു.. ദാ ഞാനിപ്പോള്‍ മൂന്നാമത് തവണയും ഈ ആപ്പിളിനെ കടിച്ചു മുറിച്ചു കഴിച്ചിരിക്കുന്നു - ഇനി മധുരം മാത്രമാണോ,പുളിപ്പുണ്ടോ ഇടയ്ക്കൊന്നു കയ്ച്ചോ എന്നൊക്കെ മറ്റുള്ളവരോട് കൂടി പറയാം എന്നൊരു ശ്രമം  (ആദ്യ വായന കഴിഞ്ഞപ്പോള്‍ എഴുതാനിരുന്നു എഴുതിയില്ല. രണ്ടാം വായനയില്‍ എനിക്കിതിനൊരു ആസ്വാദനം എഴുതാനാകില്ല എന്ന് തോന്നി. മൂന്നാം വായനയില്‍ ഇനി ഉടനെ വായിക്കില്ല എന്ന് ഉറപ്പിച്ച് ഈ ആസ്വാദന കുറിപ്പ് എഴുതുന്നു -തീര്‍ത്തും ഒരു സാധാരണ വായനക്കാരിയുടെ ആസ്വാദനം :) )

 
"ആപ്പിള്‍"
സിയാഫ് അബ്ദുള്‍ഖാദിര്‍
കൃതി ബുക്സ് - വില 65 Rs 
                                              
15 കഥകള്‍ - 15 ജീവിതം -15 വ്യത്യസ്ത അനുഭവം അതാണ്‌ ശ്രീ.സിയാഫ് അബ്ദുള്‍ഖാദിര്‍ന്‍റെ ആദ്യ പുസ്തകം നമുക്ക് തരുന്നത്  . ആദ്യത്തെ രണ്ടു കഥകളായ 'ആപ്പിളും', 'ഒരു തവളയുടെ ചരിത്രത്തില്‍ നിന്നൊരേടും' പിന്നെ അവസാന കഥയായ 'മറവിയിലേക്ക് ഒരു ടിക്കെറ്റും' ബ്ലോഗിലൂടെയും മറ്റും വായിച്ചിരുന്നു. അദ്ദേഹത്തെ ഞാന്‍ ആദ്യമായി വായിച്ചത് ആപ്പിള്‍ ആണ് -അന്ന് ഞാന്‍ അതിശയിച്ചത് ചെറുപ്പകാലത്ത് റഷ്യന്‍ കഥകളുടെ വിവര്‍ത്തനം വായിച്ചപ്പോള്‍ തോന്നിയ ഒരു അനുഭവം ഈ കഥ വായിച്ചപ്പോള്‍ എനിക്കുണ്ടായി. ഇദ്ദേഹത്തിന്‍റെ ശൈലി അധികം കാണാത്തത്  ആണല്ലോ എന്ന് കരുതി - മിയ എന്ന പെണ്‍കുട്ടിയെ സ്കൂള്‍ കുട്ടികള്‍ക്ക് പോലും വായിക്കാന്‍ ഇഷ്ടമാകും എന്ന് തോന്നി. അതില്‍ നിന്ന് തവളയുടെ ചരിത്രത്തിലേക്ക് എത്തിയപ്പോള്‍ ഞാനാകെ കുഴങ്ങി - ഇത് നമ്മുടെ മുത്തശ്ശി കഥ അല്ലെ, ഇതെപ്പോ ഈ രീതിയില്‍ ആയി എന്ന്. അവസാനം വരെ എങ്ങോട്ടെക്കാണു പോകുന്നതെന്ന് ഒളിപ്പിച്ചു വെച്ച് ആ തവളച്ചാര്‍ നമ്മുടെ ഭൂതകാലത്തില്‍ നിന്ന് ദേ ഒരു ചാട്ടം -ഇന്നിലേക്ക്‌. അവിടെയാണ് ആ കഥ നമ്മളോട് സംവദിക്കുന്നത്!

'മറവിയിലേക്ക് ഒരു ടിക്കറ്റ്‌' സ്വന്തം അനുഭവം ആണോ എന്ന് തന്നെ തോന്നിപ്പോകും വിധത്തിലാണ്,അത്രയും സ്വാഭാവികതയോടെ ആണ് ഈ കഥവണ്ടിക്കാരന്‍ എഴുതിയിരിക്കുന്നത് - ഞാന്‍ ആദ്യം വായിച്ച രണ്ടില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ശൈലി . പക്ഷെ ഇത് ഒരു ഭാവനാത്മക കഥ എന്നതിലുപരി ഒരു അനുഭവ കഥയായി തോന്നിയതിനാല്‍ എനിക്ക് കൂടുതല്‍ ഇഷ്ടമായത് ഈ  കഥയാണ്.

'വൈകിയോടുന്ന വണ്ടി  ' , 'യൂത്തനെഷ്യ ' എന്നിവ നമ്മെ ചിന്തിപ്പിക്കും ഇത് സംഭവിച്ചതോ, സംഭവിക്കാന്‍ പോകുന്നതോ നമ്മള്‍ കണ്ടതോ എന്നൊക്കെ. പക്ഷെ ഈ രണ്ടു കഥയിലും എനിക്ക് അനുഭവിക്കാനായ പൊതുവായ കാര്യം രണ്ടിടത്തും മനപൂര്‍വമായ ഒരു ശ്രമം ഉണ്ട് -വായനക്കാരനു ന്യായാന്യായങ്ങള്‍ കണ്ടു പിടിക്കാന്‍. അത്തരം പഴുതുകളും വായനയുടെ ഭാവനയും ഇട്ടാണ് ഈ കഥകള്‍ രണ്ടും അവസാനിക്കുന്നത്.

'ഭൂതം' 'ദൈവത്തിന്‍റെ അമ്മ' 'തൃക്കാല്‍ സുവിശേഷം'  - ദൈവത്തിന്‍റെ അമ്മയായാലും അമ്മമാര്‍ എന്നും അമ്മമാര്‍ തന്നെയെന്നു ഒരു പറയാ പറച്ചില്‍ . ചില പെണ്ഭാവനകള്‍ -അതില്‍ വിജയിച്ചിരിക്കുന്നു എന്ന് പറയാതെ വയ്യ . ഉള്ളതില്‍ വെച്ച് എനിക്ക് അധികം ഇഷ്ടമാകാത്ത ഒരു വായന സമ്മാനിച്ച കഥയാണ് തൃക്കാല്‍ സുവിശേഷം  - കുറച്ചൊരു കയ്പ്പ് രസം ഇവിടെ :) .എന്നാല്‍ ഭൂതത്തിലേക്ക് എത്തുമ്പോള്‍ ഭാവനയും പ്രായോഗിക ജീവിതവും കൂടിക്കലരുന്നു - അവസാനിപ്പിച്ച രീതിയില്‍ 'ഭൂതം' എന്നെ ചിരിപ്പിച്ചു ,  - പക്ഷെ, ഒരേ ഒരു കാര്യം മാത്രം തോന്നി , കുറെ കാലത്തിനു ശേഷം ഈ കഥ വായിക്കുമ്പോള്‍ അവസാനത്തിനൊരു ആമുഖം കൊടുക്കേണ്ടി വരുമോ എന്ന്.

'സുഷിരക്കാഴ്ച്ചകള്‍' - ഒറ്റ പേജില്‍ ഒതുക്കിയ ഈ കഥ ഒരു കാര്യം നമ്മിലേക്ക് എത്തിക്കാന്‍ വലിച്ചു നീട്ടി പറയേണ്ട എന്നാണ് പഠിപ്പിക്കുന്നത് . മറ്റുള്ളവരുടെ ജീവിതത്തിലേക്ക് തുറന്നു കിടക്കുന്ന ഏതു സുഷിരത്തിന് പിന്നിലും ഒരു കണ്ണുണ്ട് എന്നൊരു ചിന്ത.

'കാസിനോ' -വായിച്ചു കഴിഞ്ഞു ഞാന്‍ തന്നെ കഥാകൃത്തിനോടു ചോദിച്ചു ,ഇതെവിടെ നടക്കുന്ന കഥ ആണെന്ന്. ഇതെവിടെയും നടക്കാം എന്ന ഉത്തരം പ്രതീക്ഷിച്ചു കൊണ്ട് തന്നെ. കഥകള്‍ വായിക്കുമ്പോള്‍ നമ്മള്‍ ജീവിക്കുന്ന സ്ഥലം കൂടി അതിനെ സ്വാധീനിക്കുന്നുണ്ടോ , ഉണ്ടെന്നു കാസിനോ വായിച്ചപ്പോള്‍ തോന്നി. അന്ത്യം പ്രതീക്ഷിച്ചത് പോലെ -പക്ഷേ അതിലേക്ക് എത്തിക്കുന്ന വഴികള്‍ !

എന്നെ അതിശയിപ്പിച്ച ഒരു കഥയാണ് ' ഗൃഹപാഠങ്ങള്‍' -തികച്ചും അപ്രതീക്ഷിതമായ അവസാനം , പക്ഷെ എന്ത് കൊണ്ട് അങ്ങനെ ഒരു കാര്യം എഴുതിയ ആളും കഥയിലെ കുട്ടിയും ചിന്തിച്ചു എന്നൊരു ചോദ്യചിഹ്നം  ബാക്കി - സത്യത്തില്‍ എന്നെ വളരെയേറെ ചിന്തിപ്പിച്ച ഒരു കഥയാണ് അത്. അമ്മ എന്ന കഥാപാത്രം ചെയ്യുന്നതില്‍ നിന്ന് നമുക്ക് കാണാന്‍ ആകാത്ത ഒരു ആംഗിള്‍ :(

'മനോരോഗിയുടെ ആല്‍ബം' - നമുക്കൊക്കെ അറിയുന്നുണ്ടാകും ഇങ്ങനെ വാച്ച് നോക്കുന്ന ചിലരെ. എഴുതിയ ആള്‍ക്ക് അങ്ങനെ ആരെയെങ്കിലും അറിയുമോ എന്ന് , അനുഭവം ഇല്ലാതെ എങ്ങനെ എഴുതി എന്ന് വായനക്കാര്‍ ചോദിക്കുമ്പോള്‍ ആ കഥ വിജയിക്കുന്നു. സ്വയം തോന്നാം -നമ്മള്‍ അതിലുണ്ടെന്നു :)

'ഗുരു അത്ര തന്നെ ലഘു' അത്ര ലഘു അല്ലെ അല്ല :). ചില പ്രയോഗങ്ങളുടെ മനോഹാരിത  ചില സങ്കല്പങ്ങള്‍  അത് ആണ് ഈ കഥയെ ലഘു അല്ലാതെ ആക്കുന്നത്. ഈ കഥയില്‍ നിന്ന് കൊണ്ട് 'ആറാമന്‍റെ മൊഴി ' ഒന്ന് കൂടി വായിക്കുമ്പോള്‍ പല മൊഴികളും കള്ളമായി മാറുന്നു. അതിലെ വിവരണ രീതി ഒരു പ്രത്യേക തരത്തിലാണ് അദ്ദേഹം ചെയ്തിരിക്കുന്നത്.

ഈ കഥകളിലൂടെ ഒക്കെ കടന്നു പോകുമ്പോള്‍ പണ്ട് പഠിക്കാന്‍ ഉണ്ടായിരുന്ന ഒരു ലേഖനം ഓര്‍ത്തു പോയി -കഥയെഴുത്തിന്‍റെ വിവിധ രീതികളെ കുറിച്ച് , സ്വയം നായകനായി കഥ പറയുന്നതും മറ്റൊരാളുടെ കഥ പറയുന്നതും അങ്ങനെ ഉള്ളതൊക്കെ ചേര്‍ന്ന് MT യുടെ ഒരു ലേഖനം ആണെന്നാണ് ഓര്‍മ്മ. ഈ കഥകളില്‍ പലതിനും പൊതുവായ ഒരു ശൈലി ഇല്ല -അല്ലെങ്കില്‍ ശ്രീ.സിയാഫ് ഈ രീതിയിലാണ്‌ എഴുതുക എന്ന് നമുക്ക് ഇതില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കുക ഇല്ല . അതാണ് അദ്ദേഹത്തിന്‍റെ പ്രത്യേകതയും. ആദ്യ രണ്ടു കഥകളില്‍ കാല്‍പ്പനികതയുടെ -സങ്കപ്പ ലോകത്തിന്‍റെ അതിയായ സ്വാധീനം ഉണ്ടെങ്കില്‍ മറ്റുള്ള കഥകള്‍ ആ ശൈലിയുടെ ഒരു സൂചന പോലും നല്‍കുന്നില്ല.

വായിക്കാത്ത കഥയെക്കുറിച്ച് ഉള്ളടക്കം മറ്റൊരാള്‍ പറഞ്ഞു കേള്‍ക്കുന്നത് ഇഷ്ടമില്ലാത്ത ആളായത് കൊണ്ട് കഴിവതും ഈ കഥകളുടെ ഉള്ളടക്കം പറയാതെ പറഞ്ഞാണ് ഈ കുറിപ്പ് തയ്യാറാക്കിയത് -  കുറിപ്പ് ദുരൂഹമായി തോന്നാം , പക്ഷെ കഥകള്‍ ദുരൂഹം അല്ല തന്നെ :).

ഈ കഥവണ്ടി ഇനിയും ഒരുപാട് ദൂരം മുന്നോട്ടേക്ക് പോകട്ടെ എന്നാണ് ആശംസ. ഒപ്പം സിയാഫിക്കയുടെ കഥകള്‍ നമുക്ക് പുസ്തക രൂപത്തില്‍  വായിക്കാന്‍ അവസരം തന്ന കൃതി ബൂക്സിനോട് നന്ദിയും .
(കഥാകൃത്തിന്‍റെ കയ്യൊപ്പോട് കൂടിയ ഒരു കോപ്പി കടല് കടന്നു എന്‍റെ അടുത്തേക്ക് എത്തിയപ്പോള്‍ സത്യം പറയാമല്ലോ ഈ ബുക്ക്‌ ഇറങ്ങുന്നതിനു ഒരു സഹായവും ചെയ്തില്ല എങ്കിലും ഞാനും കൂടി അതിന്‍റെ ഒരു ഭാഗം ആണെന്ന് തോന്നിപ്പോയി. ഒരു ബുദ്ധിമുട്ടും വിചാരിക്കാതെ ബൂക്കയച്ചു തന്നതിന് വീണ്ടും വീണ്ടും സിയാഫിക്കയോട് നന്ദി പറയാതെ വയ്യ )
========================================================================
ഈ കാണുന്ന ലിങ്കിലൂടെ പോയാല്‍ ആപ്പിള്‍ മേടിക്കാം :) http://www.indulekha.com/apple-stories-siyaf-abdhulkhadir

 

Tuesday, November 26, 2013

ദേഹാന്തര യാത്രകളിലൂടെ..

ചില യാത്രകള്‍ നമ്മളെ വല്ലാതെ കൊതിപ്പിക്കും! യാത്രകള്‍ ഇഷ്ടപ്പെടുന്ന ഒരാളെ അത് തീര്‍ച്ചയായും പ്രലോഭിപ്പിക്കും - "ദേഹാന്തര യാത്രകള്‍" പ്രലോഭനമായോ എന്നിലെ വായനക്കാരിക്ക് എന്ന് സംശയം, പക്ഷെ കൊതിപ്പിച്ചു -വല്ലാതെ!

വിഡ്ഢിമാന്‍  

കൃതി ബുക്സ്  

വില 95


പേര് കൊണ്ട് നമുക്ക് ഈ യാത്ര ദേഹ യാത്ര അല്ലാതെ ദേഹി യാത്ര ആണോ എന്നൊരു സംശയം തോന്നാം -പക്ഷെ, ഇതില്‍ നമ്മള്‍ യാത്ര ചെയ്യുന്നത് സത്യത്തില്‍ പല ദേഹങ്ങളിലൂടെയാണ് ,  ആ ദേഹങ്ങളിലെ ദേഹികളിലൂടെയാണ്.

ബ്ലോഗിലൂടെ എനിക്ക് വായിക്കാന്‍ കഴിയാതെ പോയ "വെടിക്കഥകള്‍" ആണ് "ദേഹന്തര യാത്രകള്‍" എന്ന പേരില്‍ ശ്രീ.മനോജ്‌ ബുക്ക്‌ ആക്കിയത് എന്നത് മാത്രമായിരുന്നു എനിക്ക് ഈ ബുക്ക്‌വായിക്കാന്‍ എടുക്കുമ്പോള്‍ ഉള്ള അറിവ്. സത്യം പറയാമല്ലോ -ഒട്ടൊരു മുന്‍വിധി ഉണ്ടായിരുന്നു -ഈ ബുക്കിന്‍റെ ഉള്ളടക്കത്തെ കുറിച്ച്, ശൈലിയെ കുറിച്ച്. തീര്‍ത്തും അപരിചിതമായ ഒരു എഴുത്തുകാരനെ വായിക്കുമ്പോള്‍ മുന്‍വിധികള്‍ ഉണ്ടാകേണ്ട കാര്യമേയില്ല -പക്ഷെ, ഞാന്‍ വായിച്ചിരുന്നില്ല എങ്കിലും വെടിക്കഥകളെ കുറിച്ചൊരു ഏകദേശ രൂപം മറ്റു ചില സുഹൃത്തുക്കള്‍ തന്നിരുന്നു. അത് കൊണ്ട് തന്നെ "ബി പ്രിപ്പയെര്ട് (be prepared ) " എന്നൊരു അറ്റിട്ട്യുടിലാണ് തുടങ്ങിയത്.

ശ്രീ.രവിവര്‍മ്മ തുടക്കത്തില്‍ പറഞ്ഞത് പോലെ ഇതൊരു നോവല്‍ രീതിയില്‍ ആദി മുതല്‍ അന്ത്യം വരെ വായിച്ചില്ലെങ്കിലും മനസിലാക്കാന്‍ ആകും - ഓരോ അദ്ധ്യായവും സ്വന്തമായ ഒരു നിലനില്‍പ്പുള്ള രീതിയിലാണ് കഥാകാരന്‍ ആവിഷ്കരിച്ചിരിക്കുന്നത് (ഇടയ്ക്ക് ചിലവ മാത്രമായി ഒന്നില്‍ കൂടുതല്‍ തവണ വായിച്ചു കഴിഞ്ഞു ഈ പത്തു ദിവസത്തിനിടയില്‍). പക്ഷെ, യാത്രയുടെ തുടക്കവും ഒടുക്കവും കൂടിയാകുമ്പോഴെ വായനയുടെ ശരിയായ സുഖം കിട്ടുകയുള്ളൂ. കുറെ നാളുകള്‍ കൂടി ഒറ്റയിരിപ്പിനു വായിച്ചു തീര്‍ത്ത ഒരു ബുക്കാണ്‌ ഈ യാത്ര. വായനയുടെ അവസാനം -ഞാനിത് വായിച്ചു  തുടങ്ങുമ്പോള്‍ തീരെ കരുതിയില്ല എന്‍റെ കണ്ണില്‍ ഒരു നനവുണ്ടാകും എന്ന്! പക്ഷെ, സുഖമുള്ള ഒരു വിങ്ങല്‍ -ഭാരമേറുന്ന ഹൃദയം-ഒത്തിരി നാളായി വായിച്ചു നെഞ്ചു വിങ്ങുന്ന ഒരു ബുക്ക്‌ വായിച്ചിട്ട്- അവസാന താളില്‍ എനിക്കാ ഭാരം തോന്നി.. ബ്ലോഗില്‍ ഇതിനെ വായിക്കാതിരുന്നത് നന്നായി എന്ന് തോന്നി!

കഥയില്‍ പറഞ്ഞു പോകുന്ന സ്ഥലങ്ങള്‍ കഥാകാരന്‍ കണ്ടിട്ടില്ല എന്നുള്ളത് എന്നെ അതിശയിപ്പിച്ചു - സങ്കല്പ്പത്തിലൂടെ  എങ്ങനെ അദ്ദേഹം ഇത്ര അബ്സ്ട്രാക്റ്റ് ആയി എഴുതി എന്നത്. പല യാത്രകളും പോയി കണ്ടു പരിചയിച്ചറിഞ്ഞ വഴികളിലൂടെ ആണെന്ന് തോന്നി - കൂടെ കൊണ്ട് പോയവരെയും മുഷിപ്പിക്കാതെ ,യാത്രയുടെ അലച്ചില്‍ അറിയിക്കാതെ അവസാനം വരെ എത്തിച്ചു.

വായിക്കാത്ത ഒരു ബുക്കിനെ കുറിച്ചോ, കാണാത്ത സിനിമയെ കുറിച്ചോ കഥാപരമായി  അഭിപ്രായങ്ങള്‍ കേള്‍ക്കുന്നത് എനിക്കിഷ്ടമല്ല -വായിക്കുമ്പോള്‍ ഉള്ള പുതുമ പോകും എന്നത് കൊണ്ട് തന്നെ :). അത് കൊണ്ട് എന്‍റെ ആസ്വാദനത്തിലും ഈ യാത്രയുടെ കഥ എന്ത് എന്നത് നിങ്ങള്‍ വായിച്ചു തന്നെ അറിയുക. എനിക്കുറപ്പാണ് പ്രാന്തി പപ്പി നിങ്ങളെ ചിന്തിപ്പിക്കും അതിശയിപ്പിക്കും. സില്‍വിയ നിങ്ങളെ ചിന്തിപ്പിക്കും, ആശയ കുഴപ്പത്തിലാക്കും.ചില കാട്ടുചെമ്പക ഗന്ധങ്ങള്‍ "അങ്ങനെ ചിന്തിക്കാന്‍ ആകുമോ" എന്ന് നിങ്ങളെ കുഴപ്പിക്കും (ഇപ്പോഴും അതിന്‍റെ പ്രായോഗികത എന്നെ കുഴയ്ക്കുന്നു!) രമേശിന്‍റെ  അമ്മയും,രമചേച്ചിയും ഒക്കെ അസ്വസ്ഥത സൃഷ്ടിക്കുന്ന യാഥാര്‍ത്ഥ്യമായി കണ്മുന്നില്‍ കാണും. മാത്യുസ്സേട്ടനും, റസിയയും നീറ്റല്‍ ആയി കൊണ്ടുനീറും . പല കല്‍പ്പനകളും മനോഹരമായ ചിത്രങ്ങള്‍ വരയ്ക്കും.

ഓരോ യാത്രയ്ക്കും അനിവാര്യമായ ഒരു തുടക്കം ഉണ്ട് -ഒടുക്കവും. നമ്മുടെ പല യാത്രകളും തുടങ്ങിയിടത്ത് തന്നെ ഒടുങ്ങണം എന്നില്ല -എന്നാലോ ആത്യന്തികമായി നമ്മളൊക്കെ  ആഗ്രഹിക്കുന്നത് തുടക്കവും ഒടുക്കവും ഒരിടത്ത് ആകണം എന്നാണ്, അതേത് യാത്ര ആയാലും. ഇവിടെ രമേശിന്‍റെ യാത്രയില്‍ തുടക്കം അദ്ദേഹം കരുതികൂട്ടി ചെയ്യുന്നതാണ്‌ - ഒടുക്കം ,അത് നിയോഗവും. അവിടേക്ക് എത്തിപ്പെടാതിരിക്കാന്‍ അദ്ദേഹത്തിന് ആകുമായിരുന്നില്ല എന്നതാണ് സത്യം.  നമ്മളുടെ കൂടെ കുറെയേറെപ്പേര്‍ കയറിയിറങ്ങി യാത്ര ചെയ്യുന്നു -ഒടുവില്‍ നമ്മള്‍ മാത്രം എവിടെ നിന്ന് പുറപ്പെട്ടോ അവിടേക്ക് തിരികെ എത്തുന്നു.

വായനയില്‍ എനിക്കേറ്റവും ഇഷ്ടമായ ഭാഗങ്ങളില്‍ ഒന്ന്  കിഷന്‍റെ  ചെറിയമ്മയുടെ ചില വാദമുഖങ്ങള്‍ ആണ്. സത്യത്തില്‍ കിഷന്‍റെ  ചെറിയമ്മ സംസാരിക്കുന്നിടത്ത് ഞാനൊരു പെണ്മനസ്‌ കണ്ടു - കഥാകാരനില്‍ നിന്ന് അത്തരമൊരു അവതരണ രീതി പ്രതീക്ഷിക്കാതിരുന്ന എന്നെ അത് അതിശയിപ്പിക്കുക തന്നെ ചെയ്തു.

കഥയില്‍ , അവതരിപ്പിച്ച രീതിയില്‍ V.D.മനോജ്‌ എന്ന വിഡിമാന്‍ ആദ്യ പുസ്തകത്തിന്‍റെ യാതൊരു പതറിച്ചയും ഇല്ലാത്ത രീതിയില്‍ ആണ് ദേഹാന്തര യാത്ര ഒരുക്കിയിരിക്കുന്നത് എന്ന് കാണാം. ഇതൊരു തുടക്കം മാത്രമെന്നും, ഇനിയും ഇനിയും ഒത്തിരി പുസ്തകങ്ങള്‍ അദ്ദേഹത്തിന്റേതായി നമുക്ക് കിട്ടുമെന്നും പ്രതീക്ഷിക്കുന്നു. ഈ കുറിപ്പിന്‍റെ തുടക്കത്തില്‍ പറഞ്ഞത് പോലെ ഈ ബുക്ക്‌ എന്നെ കൊതിപ്പിക്കുന്നു -ഇത്തരമൊരു വായന ഇനിയും ഇനിയും കിട്ടണം എന്നൊരു കൊതി !

 പുറംചട്ട മനോഹരമാണ് -വരാനിരിക്കുന്നതിനെ  കുറിച്ച് ഒരു മുന്നറിയിപ്പ് തരുന്ന ചിത്രം. ഉള്‍പ്പെജിലെ ചിത്രങ്ങളില്‍ ചിലതൊക്കെ വളരെ യോജിക്കുന്നതായി തോന്നി -പക്ഷെ ചിലവ എന്‍റെ വിഷയ വിവരമില്ലായ്മ കൊണ്ടാകാം അത്രയ്ക്ക് ചേര്‍ന്നതായോ എന്നൊരു സംശയം ഉണ്ട്. ബുക്കിനെ മൊത്തമായി വിലയിരുത്തുമ്പോള്‍  ചില അക്ഷര തെറ്റുകള്‍ കൂടി ഒഴിവാക്കാമായിരുന്നു എന്ന് തോന്നി :) കൃതി ബൂക്സിനോട് ശ്രീ.മനോജിനോപ്പം ഞങ്ങളും കടപ്പെട്ടിരിക്കുന്നു , ബ്ലോഗ്ഗര്‍ എന്ന ലേബലില്‍ ഒതുക്കാതെ വിഡിമാനെ വിശാലമായ മറ്റൊരു ലോകത്തേക്ക് എത്തിച്ചതിന് .

കയ്യില്‍ തൊട്ടു തലോടി മണത്തു ഒരു പുസ്തകം വായിക്കുന്ന സുഖം! ആഹാ... ഒരു കോപ്പി എനിക്കും അയച്ചു തരാമോ എന്ന് ചോദിച്ചപ്പോള്‍ തന്നെ ഇത്രയും ദൂരേക്ക് നാട്ടില്‍ നിന്നും അയക്കുന്നതില്‍ ഒരു മടിയും വിചാരിക്കാതെ ഈ    പുസ്തകം 'ആപ്പിള്‍' നൊപ്പം   എനിക്ക് എത്തിച്ചു തന്ന സിയാഫിക്കയ്ക് കൂടി നന്ദി പറയാതെ ഈ വായന സാര്‍ത്ഥകം ആകുന്നില്ല :) .

(വായിച്ചു തീര്‍ന്നു ആദ്യം തോന്നിയത് "അപ്പൊ തന്നെ ഈ തോന്നിയ വികാര വിചാരങ്ങള്‍ എഴുതിയ ആളെ അറിയിക്കണം" എന്നാണ്. ബുക്കില്‍ പരതി എഴുതിയ ആളുടെ നമ്പര്‍  -ബുദ്ധിമാന്‍! ഫോണ്‍ നമ്പര്‍ വെച്ചിട്ടില്ല -അതോണ്ട് അന്ന് അര്‍ദ്ധരാത്രിക്ക് ഒരു ISD വിളിയില്‍ നിന്ന് അദ്ദേഹം രക്ഷപെട്ടു. )

 

Monday, November 25, 2013

വെറും വെറുതെ ....

വെറും വെറുതെ ....
=================

മഞ്ഞുരുകിയുറയുന്നത് പോലെ
ഏകാന്തത എന്നിലലിഞ്ഞമരുമ്പോള്‍
ബന്ധങ്ങളുടെ ബന്ധന നൂലില്‍
അപരിചിതത്വത്തിന്റെ എട്ടുകാലി
പ്രലോഭനത്തിന്‍റെ തിളങ്ങുന്ന വല നെയ്ത്
കണ്ണുരുട്ടി ഓടിക്കളിക്കുമ്പോള്‍ ,
പ്രണയം എങ്കിലും ഉണ്ടായിരുന്നെങ്കില്‍ ...
ഇന്നിവിടെ വെറുമൊരു കൂട്ടിനായി മാത്രം !!!

ഇരുളിന്‍റെ ആഴങ്ങളില്‍ നിന്നൊരു
കുഞ്ഞുപൂവ് അമ്മേയെന്നു വിളിക്കുമ്പോള്‍
മറവിയുടെ മേല്‍പ്പാലത്തില്‍ കുറുകെ
അച്ഛനമ്മ മൌനത്തിന്‍ വിളക്ക് കാലാകുമ്പോള്‍ ‍ ‍
ഗോലികളിയുടെ ഒറ്റയിരട്ടകളില്‍ 'നീയാദ്യം
ഞാനാദ്യം' എന്ന് ബാല്യം ചിണുങ്ങുമ്പോള്‍
ഒരു മൌനമെങ്കിലും ഉണ്ടായിരുന്നെങ്കില്‍
ഇന്നിവിടെ വെറുമൊരു കൂട്ടിനായി മാത്രം !!!

Thursday, November 7, 2013

മഴയിതള്‍പ്പൂവുകള്‍

( eമഷി വാര്‍ഷികപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത് (2013) )


" നോക്ക് അഭീ, എന്നെ എന്‍റെ  വഴിക്ക് വിട്ടേക്കൂ പ്ലീസ്‌...!! എന്‍റെ  വട്ടുകളെ മനസിലാക്കാന്‍ നിനക്ക് ഒരിക്കലും കഴിയില്ല. മഴയെ കുറിച്ച് നിനക്ക് പറയാനാ മഴത്തുള്ളികളും, മഴക്കുരുവികളും, മഴക്കാറും മാത്രമേ ഉള്ളുവെങ്കില്‍ എനിക്ക് ‍ മഴയിതള്‍പ്പൂവുകള്‍ കൂടിയുണ്ട്. അതിനു മഴയുടെ നിറമാണ്, മഴയുടെ മണമാണ്.. ഒരുപക്ഷെ എനിക്ക് മാത്രമേ അതിനെ അറിയാന്‍ കഴിയുന്നുണ്ടാകുള്ളൂ." 

ആരോടോ ഉള്ള വാശി പോലെ അവളത് പറഞ്ഞു നിര്‍ത്തുന്നത് വരെ ഞാനവളെ തന്നെ നോക്കിയിരിക്കും, എപ്പോഴും ഞാന്‍ ചെയ്യാറുള്ളത് പോലെ. അവള്‍ -നിത എന്നാ നിവേദിതാ ദാസ്‌ -എപ്പോഴത്തെയും പോലെ എന്നെ തോല്‍പ്പിച്ച സന്തോഷത്തില്‍ വിയര്‍ത്ത മൂക്കിന്‍ തുമ്പ് അമര്‍ത്തി തുടയ്ക്കുമ്പോള്‍ എന്‍റെ ചുണ്ടുകള്‍ ചിരിയ്ക്കും ചിരിയില്ലായ്മയ്ക്കും ഇടയിലെ നേര്‍ രേഖയായിരിക്കും . എന്‍റെയാ  ഭാവം അവളെ ദേഷ്യം പിടിപ്പിക്കും എന്നറിഞ്ഞു കൊണ്ട് തന്നെ ഞാനത് മാറ്റാറില്ല. 
                    
           കോളേജിലെ ഏതോ പ്രോഗ്രാമില്‍ കവിത അവതരിപ്പിക്കവേയാണ് ഞാനവളെ ആദ്യമായി ശ്രദ്ധിക്കുന്നത്. നഷ്ടസ്വപ്നത്തിനെ കുറിച്ച് ചൊല്ലിയ ആ കവിത നല്ലതാണെന്ന് പറഞ്ഞാണു ഞാനവളെ പരിചയപ്പെട്ടത്.

"ഹലോ നിവേദിത, ഞാന്‍ അഭിജിത്ത് സെക്കണ്ട്  ഇയര്‍ ഫിസിക്സ്. കവിത നന്നായിരുന്നു, എന്താ ഈ കവിത എന്നാല്‍ സങ്കടം മാത്രമാണോ? " 

ഞങ്ങളുടെ ആദ്യത്തെ വാഗ്വാദം അവിടെ തുടങ്ങി -സൌഹൃദവും.

                  ഔപചാരികതകള്‍ അനൌപചാരികതയിലേക്ക് വഴി മാറിയപ്പോള്‍ ഞങ്ങള്‍ക്കിടയിലെ വാഗ്വാദം അവളും എന്‍റെ  മൌനവും തമ്മിലായി. നഷ്ടപ്പെടുത്താനാവാത്ത ബന്ധമായി തീരുമ്പോഴും ഞങ്ങള്‍ക്കിടയില്‍ നിറഞ്ഞു നിന്നത് പിണക്കങ്ങളും , കുറുമ്പുകളും  ഒടുവിലെന്‍റെ  തോല്‍വിയുമായിരുന്നു.

" സ്വന്തമായൊന്നുമില്ലാത്തവര്‍ക്ക്  നഷ്ടങ്ങളെ കുറിച്ച് പറയാന്‍ അവകാശമില്ല അഭീ..നഷ്ടങ്ങള്‍ സ്വന്തമായുള്ളവരോ, അവരെന്തു ചെയ്യും???  എകാന്തത നല്ലതാണ് , ഒറ്റപെടല്‍ വേദനയും അല്ലേടാ? " 

എന്നെ ഉത്തരം മുട്ടിക്കുന്ന ഇത്തരം ചോദ്യങ്ങളുടെ കലവറ ആയിരുന്നവള്‍.

അവളുടെ നഷ്ടങ്ങളില്‍ ബാല്യകാലവും വളപ്പൊട്ടുകളും, അനുഭവിക്കാത്ത വികാരമായ വാത്സല്യവും, അനുഭവിച്ചറിഞ്ഞ കയ്പ്പുനീരായ ഒറ്റപ്പെടലും നിറയുമ്പോള്‍ ഞാനവളെ മാറ്റാനായി മാത്രം  അവള്‍ക്കിഷ്ടപ്പെടാത്ത ചോദ്യങ്ങള്‍ തിരയാറുണ്ടായിരുന്നു. നഷ്ടങ്ങളെ കുറിച്ച് മറന്നു അവള്‍ വാശിയോടെ എന്നെ  എതിര്‍ക്കുമ്പോള്‍ എന്റെയുള്ളിലെ സൗഹൃദം ചിരിയോടെ ചോദിക്കുമായിരുന്നു , തോല്‍ക്കുന്നതാരാണ് അഭീ എന്ന് !

     "എടാ, ഞാനൊരു കുഞ്ഞിനെ ദത്തെടുക്കും, എനിക്ക് മാത്രം സ്നേഹിക്കാനായി. ഇപ്പോഴല്ല, എനിക്കൊരു ജോലി കിട്ടി, സ്വന്തമായി ഒരു നില നില്‍പ്പുണ്ടാകുമ്പോള്‍. ഒരു പെണ്‍കുഞ്ഞിനെ........ അല്ലെങ്കില്‍ വേണ്ട മറ്റൊരു നിത -അത് വേണ്ട അല്ലെ അഭീ ? " 

അവള്‍ തന്നെ ചോദ്യവും അവള്‍ തന്നെ ഉത്തരവും പറഞ്ഞിരുന്ന ഈ നിമിഷങ്ങളെ ഞാനൊരുപാട് വെറുത്തിരുന്നു. അനാഥത്വവും ഒറ്റപെടലും അറിയാതിരുന്ന എനിക്ക് അവളോട്‌ തോന്നിയ ആദ്യവികാരങ്ങളില്‍ ഒന്നു സഹതാപമായിരുന്നു എന്ന്  ഞാനൊരിക്കലും പറഞ്ഞിരുന്നില്ല കാരണം ,

" നോക്ക് , അഭീ ഐ ആം ആന്‍ ഓര്‍ഫന്‍, കരുണാലയത്തിലാണ് താമസിക്കുന്നത്.ഇപ്പോള്‍ പഠിക്കുന്നത് ഏതോ  ഒരു നല്ല മനുഷ്യന്‍റെ സ്പോണ്‍സര്‍ഷിപ്‌ കാരണം. No more questions about it, cos I dont like it.പിന്നെ സിമ്പതിയും വേണ്ട - because  I simply hate it "

സൌഹൃദത്തിന്‍റെ  രണ്ടാം നാള്‍ മുഖത്തടിച്ചത് പോലെ പറഞ്ഞ ഈ വാചകങ്ങളെയും അത് പറയുമ്പോഴുള്ള നിന്‍റെ മുഖഭാവത്തെയും ഞാന്‍ മറന്നിരുന്നില്ല , ഒരിക്കലും.

എനിക്ക് യോജിക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും അവളുടെ വട്ടുകള്‍ കേള്‍ക്കാന്‍ എനിക്കിഷ്ടമായിരുന്നു. ഞങ്ങളുടെ സംസാരത്തില്‍ ഒരിക്കലെങ്ങോ വഴി തെറ്റിയെത്തിയ പ്രണയത്തിനെ കുറിച്ചവള്‍  പറഞ്ഞു 

" നോക്ക് അഭീ, നിന്‍റെ  പ്രണയമല്ല, എന്‍റെ  പ്രണയം.നിന്‍റെ പ്രണയത്തിന്റെ പൂര്‍ണ്ണത സ്വന്തമാക്കലില്‍ ആണെങ്കില്‍ എന്നെ സംബന്ധിച്ച് പ്രണയം എന്നത് സ്വന്തമാക്കല്‍ മാത്രമല്ല, ചിലപ്പോഴൊക്കെ നഷ്ടമാക്കല്‍  കൂടിയാണ് . സ്നേഹിക്കാനറിയണം എങ്കില്‍ ത്യജിക്കാന്‍ കൂടി അറിയണം. പിന്നെ ഇപ്പോള്‍ ഈ പ്രണയമെന്നത് ഒരുതരം ഉട്ടോപ്യന്‍ സിദ്ധാന്തം അല്ലേടാ  ? "

പറഞ്ഞു സമര്‍ത്ഥിച്ചു  കാര്യം നേടിയ സന്തോഷത്തില്‍ അവള്‍ ചിരിച്ചപ്പോള്‍, വിയോജിപ്പിനെ മറച്ചു ഞാനപ്പോഴും ചിരിക്കും ചിരിയില്ലായ്മയ്ക്കും ഇടയിലായിരുന്നു.  എന്നെ കുറിച്ചുള്ള നിന്‍റെ  വികാരമെന്തെന്നു ഒരിക്കലും ചോദിച്ചിരുന്നില്ലെങ്കിലും  ഒരുപാടിഷ്ടം ആണെന്ന് അറിയാമായിരുന്നു. ഏതു തരം ഇഷ്ടമെന്ന ചോദ്യം പലപ്പോഴും എന്‍റെയുള്ളില്‍ മാത്രമൊതുങ്ങിയത്  ഒരു പക്ഷെ, എന്‍റെ ഇഷ്ടത്തിന് നീയിഷ്ടപ്പെടാത്ത പ്രണയത്തിന്‍റെ മുഖച്ഛായ ഉണ്ടെന്നു  നീ പറയും എന്ന് ഭയന്നിട്ടാണോ നിതാ ?അറിയില്ല , ഒരു പാടിഷ്ടമായിരുന്നു എന്ന് മാത്രം അറിയാം.

ഒരിക്കല്‍ നീ പറഞ്ഞു,

 "സ്നേഹിക്കപ്പെടാന്‍ എനിക്കെന്തു കൊതിയാണെന്നോ -എത്ര നല്ല വികാരമാണത്. പക്ഷെ, സ്നേഹം എന്നും ദു:ഖമാണ് സ്നേഹിക്കുന്നതും സ്നേഹിക്കപ്പെടുന്നതും അറിഞ്ഞു കൊണ്ട് ചെയ്യുന്ന തെറ്റും. നീ യോജിക്കില്ലെന്നറിയാം  അഭീ, പക്ഷെ ,അതങ്ങനെയാണ്. സ്നേഹം  ഒരിക്കലും ഒരു ഭാരമാകാന്‍ പാടില്ല, സ്നേഹിക്കുന്നയാള്‍ക്കും സ്നേഹിക്കപ്പെടുന്നയാള്‍ക്കും...... "

പറഞ്ഞു വന്നതിനെ പകുതിക്ക് നിര്‍ത്തി ഒരു പൊട്ടിച്ചിരിയോടെ നീ മറ്റൊന്നിലേക്കു കടന്നു.


പിരിയുന്നതിനു മുപുള്ള ദിവസങ്ങള്‍ക്കിടയില്‍ നമുക്കിടയില്‍ ക്ഷണിക്കപ്പെടാത്ത അതിഥിയായി മൌനം നിറഞ്ഞപ്പോള്‍ ഞാനോര്‍ത്തത് ഈ ഭാവം എനിക്കും നിനക്കും അപരിചിതം ആണല്ലോ എന്നായിരുന്നു. ഇനിയുമെന്തോ പറയാന്‍ ബാക്കിയുള്ളത് പോലെ നീ ഒരു അര്‍ദ്ധവിരാമത്തില്‍ സംസാരം നിര്‍ത്തി എന്നെ നോക്കിയിരിക്കുകയായിരുന്നു.പറയുവാന്‍ എന്തോ ബാക്കിയുണ്ടായിരുന്നിട്ടും നീയത് പൂര്‍ണ്ണമാക്കിയില്ല.അപ്പോള്‍ മാത്രം എനിക്ക് ചൊടിപ്പോടെ പറയേണ്ടി വന്നു

" നിതാ, നീയൊരിക്കലും നിന്‍റെ  മനസിന്റെ ശരിക്കുള്ള വികാരം പ്രകടിപ്പിക്കുന്നതേയില്ല. എന്നോട് പോലും , നീയെന്തിനാ മുഖമൂടി അണിയുന്നത്. എന്താ നിനക്ക് പറയാനുള്ളത് എന്ന് തുറന്നു പറഞ്ഞു കൂടെ നിനക്ക് ? "

കുറ്റപ്പെടുത്തലിന്‍റെ  മൂര്‍ച്ച എന്‍റെ  വാക്കുകളില്‍ ഉണ്ടായിരുന്നിട്ട് കൂടി സ്വതവേയുള്ള വഴക്കിടല്‍ പ്രതീക്ഷിച്ചു നിന്ന എന്നെ നോക്കി, എതിര്‍ക്കാന്‍ മറന്നത് പോലെ നീ ചിരിക്കുക മാത്രം ചെയ്തു.
ഒടുവില്‍, ഒരു മഴച്ചാര്‍ത്തിനിടയില്‍ ഈ വരാന്തകളോട് വിട പറഞ്ഞിറങ്ങുമ്പോഴും കുറുമ്പ്  നിറഞ്ഞ യാത്രാമൊഴി ഇനിയും കാണാം എന്നായിരുന്നില്ല ...

" അഭീ, ഇനിയൊരിക്കലും നമ്മള്‍ കാണരുത്, എനിക്ക് നിന്നിലെ നിന്നെ അറിയില്ല ,നിനക്ക് എന്നിലെ എന്നെയും. ഇനിയൊരിക്കല്‍ കാണുമ്പോള്‍  തീര്‍ത്തും അപരിചിതരായി നടന്നു നീങ്ങണം നമുക്ക് , മറവിയ്ക്കു പോലും ഓര്‍മ്മ ഇല്ലാത്ത അപരിചിതര്‍ ...! "

ഒരുപാട് മനസിലാക്കി കഴിഞ്ഞുവെന്നു വിചാരിച്ചിരുന്നിട്ടും ഒരു തരി പോലും മനസിലാക്കിയിരുന്നില്ലെന്നു ,നീയൊരിക്കലും നിന്നെ മനസിലാക്കാന്‍ എന്നെ അനുവദിച്ചിരുന്നില്ലെന്ന്  ഞാന്‍ അറിഞ്ഞതപ്പോഴാണ് . അതിനു ശേഷമെത്ര പൂവലും,പടര്‍പ്പും കൊഴിഞ്ഞു. എന്തൊക്കെയോ സ്വന്തമാക്കാനുള്ള വ്യഗ്രതയില്‍ ജീവിതം ഈയാം പാറ്റകളെ പോലെ, പകല്‍ കിനാവുകളെ പോലെ പൊഴിഞ്ഞടങ്ങുക ആയിരുന്നു. നീ പറഞ്ഞത് പോലെ നിന്നെയൊരിക്കലും കണ്ടു പിടിക്കാന്‍ ശ്രമിച്ചില്ല , കോണ്ടാക്റ്റ് ചെയ്യാന്‍ ശ്രമിച്ചില്ല , ഒരു പക്ഷെ കുറെയേറെ നാളുകളായി ഓര്‍ക്കാനും. ഇന്നലെ വരെ നമുക്കിടയിലെ വാഗ്ദാനം പാലിക്കപ്പെട്ടു നിതാ , പക്ഷെ, ഇന്ന് ഇവിടെ ഈ ഹോസ്പിറ്റലില്‍ വെച്ച് ഞാനെന്തൊക്കെയാണ് ഓര്‍ക്കുന്നത്.

നിന്‍റെ കൈപ്പടയില്‍ എഴുതിയ ഈ കുറിപ്പിന്‍റെ  അര്‍ത്ഥമെന്താണ് നിത, നിന്‍റെ  വട്ടുകളെ മനസിലാക്കാന്‍ എനിക്ക് ഒരിക്കലും  കഴിഞ്ഞിരുന്നില്ലല്ലോ അല്ലെ?

'എന്‍റെ  പ്രിയ  അഭിയ്ക്ക്, ഒരുപാടെഴുതുന്നില്ല ,പറയാതെ പോയതും അറിയാതെ പോയതും ഇനിയൊരിക്കല്‍ പറഞ്ഞു തീര്‍ക്കാമെന്ന പ്രതീക്ഷയില്‍ .... വിട!!!  ,

                              with the secret temptations of an impossible love, yours own nitha. '

എന്‍റെ  അഡ്രസ്‌ എഴുതിയ ഈ കുറിപ്പ് പോലിസുകാരനെന്നെ ഏല്‍പ്പിക്കുമ്പോള്‍ പോലും അത് നിന്‍റെത് ആകുമെന്ന് ഞാന്‍ കരുതിയില്ല.
മേല്‍വിലാസത്തിലെ കൈപ്പട ഏറെ പരിചയമുള്ളതായിട്ടും ഞാന്‍ തിരിച്ചറിയുന്നില്ല എന്ന് എന്നെ തന്നെ ബോധിപ്പിക്കുകയായിരുന്നു. പക്ഷെ, എനിക്ക് മനസിലാകാത്ത നിന്‍റെയീ വാക്കുകള്‍ -നിന്നോടുള്ള എന്റെ വാഗ്ദാനം എനിക്ക് പാലിക്കാന്‍ ആകുന്നില്ലല്ലോ നിതാ.

" എക്സ്ക്യുസ് മി  മിസ്ടര്‍ അഭിജിത്ത് , ഒന്ന് വരൂ " 

ചിന്തകളില്‍ നിന്ന് ഉണര്‍ന്ന അഭിജിത്ത് യാന്ത്രികമായി ആ പോലീസുകാരനോടൊപ്പം നീങ്ങി.മോര്‍ച്ചറിയിലെ തണുപ്പ് ശരീരത്തിനെ പൊതിയുമ്പോഴും തനിക്കു വിയര്‍ക്കുന്നത് അയാള്‍ തിരിച്ചറിഞ്ഞു.

" ഇതാ ഈ ബോഡിയില്‍ നിന്നാണ് ഈ എഴുത്ത് കിട്ടിയത് . താങ്കള്‍ക്ക് ഈ ബോഡി ആരുടേതാണെന്ന് തിരിച്ചറിയാന്‍ ആകുന്നുണ്ടോ? പാറക്കൂട്ടത്തിനിടയില്‍ കുടുങ്ങി കിടക്കുക ആയിരുന്നു , രണ്ടു മൂന്നു ദിവസം ആയി , മീനൊക്കെ കൊത്തിയിട്ടാ കിട്ടിയത് " 

പുറത്തെ മഴയുടെ നനുത്ത താളത്തില്‍ കൂടി കടന്നു വന്ന  ചോദ്യം.  -

" സോറി സര്‍ ഞാനിവരെ അറിയില്ല ! "

പിന്തിരിഞ്ഞു നടക്കവേ അഭിജിത്ത് മഴതുള്ളിയോടു പറഞ്ഞു ,

" നിതാ, നീയോരുപാടിഷ്ടപ്പെട്ടിരുന്ന മഴ ഇപ്പോഴും പെയ്യുന്നു. നമ്മള്‍ വേര്‍പിരിഞ്ഞ ദിവസം നീ പറഞ്ഞതോര്‍മ്മയുണ്ടോ?? ആ വാഗ്ദാനം ഞാന്‍ പാലിച്ചിരിക്കുന്നു -തമ്മില്‍ കണ്ടിട്ടും  തിരിച്ചറിയാതെ പോകാന്‍ എനിക്ക് കഴിഞ്ഞിരിക്കുന്നു. നിന്‍റെ കണ്ണില്‍ എന്നോടുള്ള പരിചയം എനിക്ക് കാണാനും കഴിഞ്ഞില്ല ... കാരണം... !! "

ആ വാചകം പൂര്‍ത്തിയാക്കാന്‍ അയ്യാള്‍ക്ക് കഴിഞ്ഞില്ലെങ്കിലും മഴയിതള്‍പ്പൂക്കളുടെ മണവും ,നിറവും കണ്ണുനീരിന്‍റെ  രുചിയിലലിഞ്ഞയാള്‍ മനസിലാക്കാന്‍ തുടങ്ങി.


 

Friday, October 18, 2013

ഓര്‍മ്മകളില്‍ ചില അക്ഷരക്കൂട്ടുകള്‍

മിക്ക  ഓര്‍മ്മകളും ഓരോ നനുത്ത പുഞ്ചിരിയാണ്,  പിന്നീടു അതിനെ കുറിച്ച്ചി ന്തിക്കുമ്പോള്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു കുഞ്ഞിപ്പെണ്ണ്‍, വിളക്ക് വെട്ടത്തില്‍ പഠിക്കുന്ന ചേട്ടന്മാരുടെ രണ്ടാം ക്ലാസ് പുസ്തകത്തിലെ  "ക "  നോക്കി കൊഞ്ചി ചിണുങ്ങി  "ഇജെന്റ്റാ? " . അങ്ങനെ അവരെഴുതി കൊടുത്ത "ക" നോക്കി  തൊപ്പിക്കാരനെ ആണ് ആദ്യം അവള്‍ വരയ്ക്കാന്‍ പഠിച്ചത് , എഴുത്ത് എന്നാല്‍ അതാണെന്ന് അന്നറിഞ്ഞിരുന്നില്ല. ചേട്ടന്മാര്‍ എഴുതി തന്ന ഭംഗിയുള്ള വലിയ "ക"യ്ക്ക് മുകളിലൂടെ രണ്ടു മൂന്നാവര്‍ത്തി വരയ്ക്കുമ്പോഴേക്കും മടുക്കും ആ കുഞ്ഞിക്ക്. പിന്നെ ഒക്കെയും കയ്യോണ്ട് അമര്‍ത്തി അമര്‍ത്തി തുടച്ചിട്ട് സ്വന്തമായി ഒരു "ക"അങ്ങട് വരയ്ക്കും -നല്ല ശേലില്‍, ആര്‍ക്ക് കണ്ടാലും മനസിലാകില്ല അത് "ക" ആണെന്ന് :). ഈ സ്മൈലി പോലെ അതിലൊരു രണ്ടു കുത്തും ഒരു വളഞ്ഞ വരയും ഉണ്ടാകും - "ചിയ്ക്കണ തൊപ്പിച്ചന്‍ !"

അക്കൊല്ലത്തെ വിദ്യാരംഭത്തിനു എഴുത്തിനിരുത്തി, അച്ഛന്‍ തന്നെയായിരുന്നു ആദ്യ ഗുരു - നാവില്‍ ഇക്കിളി കൂട്ടി എഴുതിയ  "ഹരിശ്രീ " , ഉച്ചത്തില്‍ പറഞ്ഞപ്പോള്‍ ആ വായാടിക്കുഞ്ഞി വേഗം ചോദിച്ചു  "അപ്പൊ മദുശ്രീ എബ്ടെ ച്ചാ ? " (അച്ഛന്‍റെ രണ്ടനിയന്മാരാണ് ഹരിയും, മധുവും !! ). ആ ചോദ്യം കാലങ്ങളോളം ഈ കുഞ്ഞിപ്പെണ്ണിനെ പിന്തുടര്‍ന്നിട്ടുണ്ട് , അപ്പോഴൊക്കെ വീറോടെ വാശിയോടെ എതിര്‍ത്തു -
അങ്ങനെയൊന്നും ഒരു കുഞ്ഞിക്കൊച്ചും ചോദിക്കൂല്ല  , ഇതെന്നെ മനപൂര്‍വം കളിയാക്കാന്‍ ചേട്ടായീസ് ഉണ്ടാക്കിയ ഒരു കഥയാണെന്ന്. പക്ഷെ, അമ്മായിടെ ഇളയ മകളെ എഴുത്തിനിരുത്തിയപ്പോള്‍ നേരിട്ടനുഭവം -

"അപ്പൊ മദുമാമ എബ്ടെ ? ".  അതോടെ ഞാന്‍ ആ കഥ സമ്മതിച്ചു കൊടുത്തു.

വിദ്യ ആരംഭിച്ചെങ്കിലും വീട്ടിലന്നെ ഇങ്ങനെ തെക്ക് വടക്ക് നടക്കുന്ന എന്നെ വിഷമിപ്പിക്കാനായിട്ട് ചേട്ടായീസ് മൂന്നാം ക്ലാസ്സിലേക്ക്  ആയി -എന്നുച്ചാ അവര്‍ക്ക് രാവിലെ മുതല്‍ വൈകുന്നേരം വരെ ഉസ്കൂളില്‍ പോകണം. കഴിഞ്ഞില്ലേ എന്‍റെ കഥ - ഒന്നാമതെ എനിക്ക് അവരില്ലാതെ ബോറടിക്കും -പിന്നെ ഈ രണ്ടാളുടേയും ഒടുക്കത്തെ പൊങ്ങച്ചവും :p . അങ്ങനെ വീട്ടില്‍  അടിയന്തിരാവസ്ഥയ്ക്ക് തുടക്കമിട്ട എന്നെ പിറ്റേന്ന് തന്നെ അമ്മ അങ്കനവാടിയില്‍ കൊണ്ടാക്കി . ചേട്ടായീസ് പഠിച്ചു പോകുന്ന എല്ലായിടത്തും ഞാന്‍ ഹാജര്‍ വെക്കുമ്പോള്‍ സാധാരണ ഗതിയില്‍ തന്നെ ഒരു സ്വാഗതം ഉണ്ടാകും എനിക്ക് - "അറീല്ലെ നമ്മുടെയാ ഇരട്ട കുട്ട്യോളില്ലേ ,അവരുടെ അനിയത്തിക്കുട്ടിയാ " ,പിന്നെ എന്‍റെ തീരെ അടങ്ങിയൊതുങ്ങി ഇരിക്കാത്ത സ്വഭാവം കാരണം മിക്കവരും ആ വര്‍ഷം  കഴിയുമ്പോള്‍ ഈ പറഞ്ഞ വാചകത്തിന്‍റെ കൂടെ ഒരു വാല്‍ക്കഷ്ണം ചേര്‍ക്കും - "അവന്മാരെ പോലെ പാവോന്നും അല്ലാട്ടോ, എന്നാലും ആള് മിടുക്കിയാ" , അതെന്നെ ആശ്വസിപ്പിക്കാന്‍ ,ആദ്യഭാഗം സത്യമായ ഫീട്ബാക്കും !

അങ്കനവാടിയിലെ സുജാത ടീച്ചര്‍ പക്ഷെ അന്നുമിന്നും എന്‍റെ ഫേവറിറ്റ് ആണ്, ടീച്ചര്‍ക്കുമതെ : ) . മൂടി തുറക്കുമ്പോള്‍ തന്നെ മണത്താല്‍ വായില്‍ കപ്പലോട്ടാവുന്ന മഞ്ഞ ഉപ്പുമാവ് എത്രയാ തന്നിരിക്കുന്നേ  ടീച്ചര്‍..  ഞാനെത്രയോ പ്രാവശ്യം പല രീതികളില്‍ പല പൊടികള്‍ വെച്ച്  ആ ഉപ്പ്മാവ് ഉണ്ടാക്കാന്‍ നോക്കി -പക്ഷെ  ഇന്ന് വരെ ആ മണവും രുചിയും കിട്ടിയിട്ടില്ല .(അത് ചോളപ്പൊടിയാണ് എന്നാരോ പറഞ്ഞത് ഓര്‍ക്കുന്നു ). നുറുക്ക് ഗോതമ്പിന്‍റെ ഉപ്പ്മാവും കിട്ടുമായിരുന്നു ,തേങ്ങ ചിരകിയിട്ടിട്ട് (ഇതിനു മാത്രമാണോ അങ്കനവാടിയില്‍ പോയതെന്ന് ചോദിക്കണ്ട -അന്നത്തെ കാര്യങ്ങളില്‍ എനിക്കീ മണങ്ങളും ,രുചികളും ,സുജാത ടീച്ചറിന്‍റെ മടിയില്‍ കിടന്നു ഉറങ്ങിയതും മാത്രേ ഓര്‍മ്മയുള്ളൂ ).

ഋതുക്കളും, ദിവസങ്ങളും മാറി വന്നപ്പോള്‍ കാലം ഒരുപാട് ദൂരേക്ക് നീങ്ങിയപ്പോള്‍ പഴയ കുഞ്ഞിപ്പെണ്ണിന്‍റെ മകന്‍ കുഞ്ഞ് കണ്ണുകളില്‍ കൌതുകം കാട്ടി ഓരോന്ന് ചൂണ്ടി "ഇറ്റ്‌ ന്‍റ്റാ " ന്നും "വാട്ട്സ്സാറ്റ് " എന്നും ചോദിയ്ക്കാന്‍ തുടങ്ങി. കഴിഞ്ഞ വിജയദശമി ദിനം എന്നെ സംബന്ധിച്ച് വളരെ സന്തോഷം നല്‍കിയ ഒന്നായിരുന്നു - എന്‍റെ മകന്‍റെ വിദ്യാരംഭം. ജീവിതത്തില്‍ പല സന്ദര്‍ഭങ്ങളും ഒരിക്കല്‍ മാത്രമേ ഉണ്ടാകൂ - എന്‍റെ മകന്‍റെ ജീവിതത്തിലെ അങ്ങനെയുള്ള ഒരു അനന്യ സാധാരണമായ ( unique )ദിവസം ആയിരുന്നു 14/10/2013. എന്‍റെ അച്ഛന്‍ എന്നെ അക്ഷരം എഴുതിച്ചത് പോലെ , എന്‍റെ ഭര്‍ത്താവിന്‍റെ അച്ഛന്‍ അദ്ദേഹത്തിനു ആദ്യ ഗുരുവായത് പോലെ ഞങ്ങളുടെ മകന്‍  താത്വികിന്  അവന്‍റെ അച്ഛന്‍ ആദ്യ അക്ഷരങ്ങള്‍ നാവില്‍ പകര്‍ന്നു... ഒന്ന് പകച്ചെങ്കിലും ,ഒന്നും മനസിലായില്ലെങ്കിലും ഈ പുതിയ കാര്യങ്ങളൊക്കെ ആസ്വദിച്ച്  ,വലത്തേ കൈ കൊണ്ട് എഴുതുമ്പോള്‍ തന്നെ ഇടത്തേ കൈ കൊണ്ട് അരി വാരി കളിച്ച് അവനും ആകുന്ന രീതിയില്‍ ഉഷാറാക്കി .

ഇത് വായിക്കുന്ന എല്ലാവരുടെയും അനുഗ്രഹം ,ആശീര്‍വാദം , സ്നേഹം ഒക്കെ ആദ്യാക്ഷരം കുറിച്ച എന്‍റെ കുഞ്ഞിനോടൊപ്പം ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു .

(തെറ്റിലൂടെയേ  ശരികളിലെക്ക് എത്തൂ  അല്ലെങ്കില്‍ - മായ്ച്ചെഴുതിയാണ് , തിരുത്തലുകളിലൂടെയാണ്  അക്ഷരത്തെറ്റില്ലാതെ എഴുതാനാകുക  എന്ന പാഠവും അന്ന് തന്നെ  അവനെ ഞാന്‍ പഠിപ്പിച്ചു - ഇടയ്ക്കുള്ള "ഉ" വിഴുങ്ങിയിട്ട്! :( )


Saturday, October 5, 2013

പെണ്‍വായന - രാമായണം

കടന്നു വന്ന ഇന്നലെകളില്‍
വരിയറിയാതെ
മനമറിയാതെ സ്വയമറിയാതെ
ആമരാമരാ  പറഞ്ഞു
പഠിച്ചതൊക്കെയും
രാമായണ പൊരുളോ ....

അറിഞ്ഞീല രാവണാ നീ തൊടുക്കും
മോഹത്തിനമ്പവന്‍റെ മാനം തുളച്ച് -
അറിയാത്ത കടലില്‍ കലക്കുമെന്ന്‍!

ആഞ്ജനേയനവന്‍ വന്നു
കോട്ട കൊത്തളം വാലിനാ-
ലെരിച്ചതും ,പ്രേയസി
മര്‍ക്കട വീരനെ മകനാക്കിയതും
ധര്മ്മിഷ്ഠനെന്നവനെ
ചോദിച്ചതും ചരിത്രം

പങ്കു ചോദിക്കാതെ
പകുത്തെടുക്കാതെ
പാതിമെയ്യോടൊപ്പം
പ്രാണന്‍ രണ്ടു കൊടുത്തതും നീ

മര്യാദാ രാമന്‍ ഉത്തമ പുരുഷന്‍
വേട്ട പെണ്ണിനെ കാട്ടില്‍ വിട്ടു
വന്ന് അഗ്നി തൊട്ടു  പരി -
ശുദ്ധയായ്   ബോധിപ്പിക്കാന്‍.. (ആരെയോ)

രാജ്യം കാത്തോ, താതവചനം കാത്തോ
കൂടെപ്പോന്ന പെണ്ണൊരുത്തിയെ കാത്തോ
അറിയില്ല രഘുരാമാ , ഞാനീ രാമ
അയനത്തിലെങ്ങും കാണ്മതില്ല
നീ കാത്ത സൂക്തങ്ങള്‍ !!








 

Friday, September 27, 2013

കാത്തു വെച്ചില്ല!

കടല്‍ കടന്നു
മല നടന്നു
പന്തം കൊളുത്തി
പോകുക മകനെ

പുഴ കാണുക
ചുഴി കാണുക
പഞ്ചാര പൊഴിയുന്ന
മണല്‍ത്തിട്ട  കാണുക

പൂ മണക്കുക
കായ് പറിക്കുക
കിളിയോടൊപ്പം
കവി പാടിയ പോലൊരു
എതിര്പാട്ട് പാടുക

അറിയാം-
ചെടിയെ കുറിച്ചെഴുതി
പൂക്കളെ കുറിച്ചെഴുതി
തടുത്തിട്ടും എത്തുന്ന
വസന്തങ്ങളെ കുറിച്ചെഴുതി
ഒരു കുഞ്ഞു വിത്താ
മണ്ണില്‍ നട്ടില്ല !

പുഴയെഴുതി, മഴയെഴുതി
തിളങ്ങുന്ന തണ്ണീരിന്‍
കിണറിനെയെഴുതി .
കാത്തു വെച്ചില്ലൊരു
കുഞ്ഞിക്കുടം പോലും
കാലം തെറ്റിയെങ്കിലും
പെയ്യുമാ മഴ കൂട്ടി വെയ്ക്കാന്‍ !

മലയെഴുതി മണലെഴുതി
കരിമ്പാറ കെട്ടുകളെഴുതി
വയല്‍വരമ്പോടിയ
കഥകളെഴുതി ഞാന്‍,
മകനൊരു കഥയ്ക്കുള്ള
കടലാസ് കരുതിയില്ല .

ഒരു മണം നല്‍കാന്‍
ഒരു പൂ കാത്തു വെച്ചില്ല
ദാഹമെന്നോതുമ്പോള്‍
നല്‍കാനൊരിറ്റു ജലം
ഒരു കളിവീടിനോരല്‍പ്പം
മണലും കുഞ്ഞു തിട്ടയും
ചാടിക്കടക്കാനൊരു വയല്‍
വരമ്പീറന്‍ , കരുതീലയെങ്കിലും
പോയ്‌ വരികെന്റെ മകനെ
എന്നെ ഞാനാക്കും മണ്ണില്‍ .

Sunday, September 22, 2013

ചില ചിറകടിയൊച്ചകള്‍

പറന്നു പൊങ്ങുന്നതിന് മുന്പ് ആ കഴുകന്‍
ഒരിക്കല്‍ കൂടി എന്നെ നോക്കിയിരുന്നു
ഒരിക്കലും തിരയടങ്ങാത്ത പ്രലോഭനത്തിന്‍റെ
അതേ വലിയ കണ്ണുകള്‍ കൊണ്ട്
അവ തീക്ഷ്ണവും ശകതവുമായിരുന്നു-
പേടിപ്പിക്കുന്ന രീതിയില്‍ കൂര്‍ത്തതും.
നീ കാണാത്ത ആകാശങ്ങള്‍ കാട്ടിത്തരാം
എന്നൊരു വീണ്‍വാക്ക്  അതിന്‍റെ പിളര്‍ന്ന
ചുമന്ന കൊക്കുകളില്‍ ഇരുന്നു വിറച്ചിരുന്നു.

ശാന്തമായൊരു പ്രലോഭനം എന്നിലേക്ക്
കൂടെ  വന്നൊരു വെള്ളരിപ്രാവിന്‍റെ
പകുതിയടഞ്ഞ ,ഓരോ കുറുകലിനും
ചിമ്മുന്ന   വിളര്‍ത്ത കണ്ണുകളിലൂടെ
നീ കേള്‍ക്കാത്ത മേഘ മല്‍ഹാറുകള്‍
കുറുകലിലൂടെ കേള്‍പ്പിക്കാം എന്ന
വരണ്ട  പ്രലോഭനം ഒച്ചയില്ലാതെ .

കാറ്റിലെവിടെയോ ഒരു മന്ത്രണം പോലെ
രമ്യമായൊരു ഇലയനങ്ങുന്നത് പോലെ
പുതു മഴ പെയ്തൊഴിയുന്നത് പോലെ
നനുത്താര്‍ദ്രമായ് ഒരു പ്രലോഭനം
ഇനിയുമിനിയുമെന്ന പ്രലോഭനം
നിറക്കൂട്ടുകള്‍ വാരിച്ചാര്‍ത്തിയ
ശലഭച്ചിറകിലെ  കറുപ്പും വെളുപ്പും
പുള്ളികളായി , വരകളായി
ഓരോ ചിറകടിയൊച്ചയിലും  ഇനിയും
ഇനിയുമെന്ന നനുത്ത പ്രലോഭനമായി
എവിടെയേതോ കാലത്തില്‍ ചില
മഹാസമുദ്രങ്ങള്‍ തിരയൂറ്റം കൊള്ളാന്‍
ചില വന്‍കരകള്‍ പങ്കെനിക്കെനിക്കെന്നു
ഭൂമിയെ മരങ്ങളെ പകുത്തെടുത്തീടാന്‍
ഒരു കാറ്റല പോലെ ചില കുഞ്ഞു ചിറകടി-
യൊച്ചകള്‍ , ആഴ്ന്നിറങ്ങുന്ന ശലഭായനങ്ങള്‍ !
 

Wednesday, September 18, 2013

ഓണ ഓര്‍മ്മ - പത്താം വാര്‍ഷികം

 
 ഉത്രാട പാച്ചില്‍ കഴിഞ്ഞു, തിരുവോണം ഉണ്ടു, പതിറ്റാണ്ടായി കയ്യില്‍ വെച്ചിരുന്ന അവിട്ടവും ചതയവും കന്നി മാസത്തിനു വിട്ടു കൊടുത്ത് ചിങ്ങം വിട വാങ്ങി, അടുത്ത കൊല്ലം വരാമെന്ന വാക്കും തന്ന് .  ... ഓണമെന്ന ഗൃഹാതുരത എല്ലാ മലയാളിയുടെയും ദൌര്‍ബല്യമാണ് എന്ന് പറയാതെ വയ്യ.  ലോകത്തിന്‍റെ ഏതു കോണില്‍ ആയാലും അന്നേ  ദിവസം മലയാളി ,മനസു കൊണ്ട് ആ ഓണക്കുട്ടി ആയിപ്പോകും എന്നാണ് എനിക്ക് തോന്നുന്നത് . ചെറുപ്പകാലത്തെ  ഒത്തിരി നല്ല ഓര്‍മ്മകളുണ്ട്, എങ്കിലും ഈ ഓണ ഓര്‍മ്മ സുഹൃത്തുക്കളോടൊത്ത് ആഘോഷിച്ച അത്ര പഴയതല്ലാത്ത ഒരു ഓണക്കാലത്തിന്‍റെത് ആണ്.

വര്ഷം 2003  -എഞ്ചിനീയറിംഗ് കോളേജിലെ ഔദ്യോഗിക സീനിയര്‍സ് ആയി ഞങ്ങള്‍ അവരോധിക്കപ്പെട്ടു കഴിഞ്ഞു വന്ന ആദ്യ ആഘോഷം ഓണാഘോഷം ആയിരുന്നു. അതിനു മുന്നുള്ള കൊല്ലങ്ങളിലോ ശേഷമുള്ള കൊല്ലങ്ങളിലോ ഇത്രയും വിപുലമായി അവിടെ ഓണാഘോഷം നടന്നിട്ടുണ്ടോ  എന്ന് എനിക്ക് സംശയം ഉണ്ട്. അക്കൊല്ലം എന്തായാലും ഞങ്ങള്‍ അടിച്ചു പൊളിക്കാന്‍ തന്നെ തീരുമാനിച്ചു. പറയുമ്പോ റാഗ്ഗിംഗ് ഒന്നുമില്ല എന്നൊക്കെയാണ് പറച്ചില്‍ എങ്കിലും അവിടെ സീനിയര്‍സ് മാത്രമേ സാരി ഉടുക്കാവൂ എന്നൊരു അലിഖിത നിയമം ഉണ്ടായിരുന്നു- അത് തെറ്റിച്ച് അതിനു മുന്നെയൊരു പ്രാവശ്യം ഞങ്ങള്‍ കേരളപ്പിറവി സാരിയുടുത്ത് ആഘോഷിച്ചതിനു ചേച്ചിമാര്‍  ചെറുതായി കുടഞ്ഞതിനാല്‍ പിന്നീട് ആ കടുംകൈയ്ക്ക്  മുതിര്‍ന്നില്ല ഞങ്ങള്‍  സീനിയേര്‍സ് ആകും വരെ.

ആ ഓണാഘോഷം ആയിരുന്നു ഞങ്ങളുടെ സാരി സ്വപ്നങ്ങള്‍ പേടിയില്ലാതെ സഫലമാക്കിയത് .വെറുതെ എല്ലാ പരിപാടിയും കണ്ടു ചുറ്റിയടിച്ചു നടക്കുക എന്ന ചിന്ത ഉണ്ടായിരുന്നതിനാല്‍ ആരും തന്നെ ഭാരവാഹികളുടെ കൂട്ടത്തില്‍ കൂടിയില്ല.. ജൂനിയര്‍ പിള്ളേരില്‍ ഒരു വെളുത്തു തുടുത്ത ഗുണ്ടുമണി ഉണ്ടായിരുന്നു - നല്ല പൊക്കമൊക്കെ ആയിട്ട്, ആ ശരീരത്തിന് ചേരാത്ത നിഷ്കളങ്കമായ മുഖവുമായി ഒരു പയ്യന്‍. അവന്‍റെ ശരിക്കുള്ള പേരോര്‍മ്മയില്ല , എല്ലാരും കളിയായി അവനെ "വോള്‍വോ" എന്നാണ് വിളിച്ചിരുന്നത്. ആ കുട്ടിയായിരുന്നു അക്കൊല്ലത്തെ മാവേലി  . ഓരോ ക്ലാസ്സിനും  പൂക്കള മത്സരം - നിരനിരയായിട്ട ഭംഗിയുള്ള പൂക്കളങ്ങള്‍ കണ്ട് , ഒന്നാം സമ്മാനം കിട്ടിയതിന് അടുത്തിരുന്നത് നമ്മുടെ പൂക്കളം ആണെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ ഫോട്ടോ ഒക്കെ എടുത്ത് അങ്ങനെ കണ്ടു കണ്ടു നടന്നപ്പോഴാണ് ഒരു ഇനത്തിലും പങ്കെടുക്കാതിരുന്നാല്‍ മോശമായി പോകില്ലേ ഏന് ഞങ്ങളുടെ ഗാങ്ങിനു തോന്നിയത് . പറയുമ്പോള്‍ സീനിയര്‍സ് ആണല്ലോ , അപ്പോള്‍ ജൂനിയര്‍സിന് ചെറിയൊരു പുച്ഛം തോന്നാനും മതി.

മാനം രക്ഷിക്കുക എന്നത് അത്യന്താപേക്ഷിതം ആയ ഘട്ടത്തില്‍ ഞങ്ങള്‍ പങ്കെടുക്കാന്‍ പറ്റുന്ന മത്സരങ്ങള്‍ തപ്പി നടക്കാന്‍ തുടങ്ങി. അടുത്ത മത്സരം വെള്ളം കുടി മത്സരം ആണ് -തീറ്റ മത്സരവും ഉണ്ട്, പക്ഷെ തിന്നേണ്ടത് കയ്പ്പക്ക (പാവക്ക) ആണെന്ന് കേട്ടപ്പോള്‍ ഞാന്‍ ഉറപ്പിച്ചു വെള്ളം കുടി തന്നെ ഭേദം - എന്തൊക്കെയായാലും പച്ചവെള്ളം അല്ലെ? കുടിക്കാം ... അങ്ങനെ ഞങ്ങളുടെ ഗാങ്ങിന്റെ അനുഗ്രഹാശിസുകളോടെ ഞാനും എന്‍റെ സുഹൃത്ത് സിത്തുവും  മത്സരത്തില്‍ ചേര്‍ന്നു. മുന്നില്‍ നിരത്തി വെച്ചിരിക്കുന്നു 5 ഗ്ലാസ് വെള്ളം - ചെറിയ സ്റ്റീല്‍ ഗ്ലാസ് കണ്ടപ്പോഴേ മനസില്‍ പുച്ഛം ആയി. ശേ, മോശം മോശം ഇതൊക്കെയാണോ ഒരു മത്സരം ! ആദ്യ റൌണ്ട് നിശ്ചിത സമയത്തില്‍ ആ അഞ്ചു ഗ്ലാസ്‌ വെള്ളവും മുഴുവന്‍ കുടിക്കണം. ഒരു മിനിട്ടോ മറ്റോ ആണ് സമയം -കുടിച്ചു തുടങ്ങിയപ്പോഴല്ലേ മനസിലായത് ഒരു മിനിറ്റില്‍ ആ അഞ്ച് ഗ്ലാസ്‌ വെള്ളം പുറത്തു പോകാതെ, ബാക്കി വെക്കാതെ കുടിക്കുക എന്നത് അത്ര ഈസി അല്ല. നാല് ഗ്ലാസ്‌ കുടിച്ചു ഞാനും സുഹൃത്തും അടുത്ത റൌണ്ടില്‍ എത്തി. അപ്പോള്‍ ഗ്ലാസ്സിന്‍റെ എണ്ണം കൂടി, സമയം കുറഞ്ഞു.

വളരെ കഷ്ടപ്പെട്ട് മൂന്നര  ഗ്ലാസ്‌ കൂടി കുടിച്ചു. പലരും വെള്ളം കുടിച്ചു മാറിയിരുന്നു ചര്ദ്ദിക്കാന്‍ തുടങ്ങി . ആ റൌണ്ടില്‍ സിത്തു ഔട്ടായി - മറ്റുള്ളവരും പതുക്കെ ഔട്ട്‌ - ഞാനും മറ്റൊരു കുട്ടിയും മാത്രം മത്സര വേദിയില്‍. നോക്കുമ്പോള്‍ എന്‍റെ എതിര്‍വശത്ത് ഉള്ളത് ഫസ്റ്റ് ഇയറിലെ ഒരു നരുന്ത് കൊച്ച്. ഈ റാഗിങ്ങ് ഇല്ലാത്തതിന്റെ ഒരു ഭാഗം ആണ് ആദ്യ വര്‍ഷ വിദ്യാര്‍ത്ഥികളെ സീനിയര്‍ കുട്ടികള്‍ ഒരു തരത്തിലും പരിചയപ്പെടാതിരിക്കുക  എന്നത്. അപ്പോള്‍ ചുരുക്കത്തില്‍ ഞങ്ങളുടെയും, ഞങ്ങളുടെ ജൂനിയര്‍സിന്‍റെയും , മെഗാ ജൂനിയര്‍സിന്‍റെയും ഒക്കെ ഒരു പൊതു ശത്രു ആണ് എനിക്കെതിരെ. വര്‍ഗശത്രുവിനെ മത്സരത്തില്‍ കയ്യില്‍ കിട്ടിയാല്‍ ആരേലും വെറുതെ വിടുമോ? പാകിസ്ഥാന്‍കാര്‍ ഇന്ത്യയില്‍ വന്നു ക്രിക്കറ്റ്‌ കളിച്ചാല്‍ ഉള്ളത് പോലെ , ഗ്രൌണ്ട് സപ്പോര്‍ട്ട് മുഴുവന്‍ എനിക്ക്  . തോറ്റാല്‍ ഞാന്‍ ആ വഴി വീട്ടില്‍ പോയാല്‍ മതി - ഇപ്പോള്‍ സിന്ദാബാദ്‌ വിളിക്കുന്ന ഈ ആള്‍ക്കാരൊക്കെ എന്നെ ഓടിച്ചിട്ട് അടിക്കും എന്നുറപ്പ്.

സത്യം പറയാമല്ലോ 10  ഗ്ലാസ്‌ വെള്ളം അടുപ്പിച്ചു കുടിച്ചാല്‍ ചര്ദ്ദിക്കാന്‍ വരുമെന്നും തല പെരുക്കുമെന്നും ഒക്കെ അന്നാ ഞാന്‍ അറിയുന്നെ. കളഞ്ഞിട്ടു പോകാനും വയ്യ .ആ കൊച്ചാണേല്‍ ഇതൊക്കെ എത്ര കണ്ടതാ എന്ന ഭാവത്തിലും. എന്തായാലും തോല്‍ക്കുന്നേല്‍ പൊരുതി തോക്കാന്‍ തീരുമാനിച്ച് ഞാന്‍ അടുത്ത റൌണ്ടിലേക്ക് നോക്കി . ദേ പിന്നേം 5 ഗ്ലാസ്‌ വെള്ളം. കണ്ടപ്പോള്‍ തന്നെ തല പെരുത്തു , ഇപ്പൊ ചര്‍ദ്ദിക്കും എന്ന അവസ്ഥയില്‍ ഞാന്‍ ആദ്യ ഗ്ലാസ്‌ എടുത്തു. ഓരോ ഇറക്കായി പതുക്കെ പതുക്കെ കുടിക്കാന്‍ തുടങ്ങി. എതിരാളി ഒരു ഗ്ലാസ്‌ ഫിനിഷ് ചെയ്ത് അടുത്ത ഗ്ലാസ്‌ എടുത്തു. അത് കണ്ടപ്പോഴേ ഞാന്‍ ഉറപ്പിച്ചു - തോല്‍വി തന്നെ. രണ്ടാമത്തെ ഗ്ലാസ്‌ ഞാന്‍ എടുക്കുമ്പോള്‍ അവള്‍ മൂന്നാമത്തെ ഗ്ലാസ്‌ തുടങ്ങി - പക്ഷെ പെട്ടെന്നൊരു ശബ്ദം. നോക്കുമ്പോള്‍ എന്താ, എത്രേം വേഗം കുടിക്കുക എന്ന ഉദ്ദേശത്തില്‍ ആക്രാന്തം മൂത്ത്  ഈ വെള്ളമെല്ലാം കുടിക്കാന്‍ നോക്കിയ  പുള്ളിക്കാരി ചര്‍ദ്ദിച്ചു. അപ്പൊ മിസ്‌.ജൂനിയറിന്റെ കണക്കില്‍ രണ്ടു ഗ്ലാസ്‌ , ഞാന്‍ മൂന്നാമത്തെ ഗ്ലാസ് തുടങ്ങുക എങ്കിലും ചെയ്താല്‍ ജയിക്കാം. തീരാന്‍ 5 സെക്കന്റ്  ബാക്കിയുള്ളപ്പോള്‍ ഞാന്‍ ഒരു കവിള്‍ വെള്ളം കുടിച്ചു - എന്‍റെ മൂന്നാമത്തെ ഗ്ലാസ്‌!

അങ്ങനെ ജീവിതത്തില്‍ ആദ്യമായും അവസാനമായും (ഇത് വരെ) ഒരു വെള്ളം കുടി മത്സരത്തില്‍ ഞാന്‍ ഒന്നാമതായി. കയ്യടിയൊക്കെ അവിടെ ഗംഭീരമായി നടക്കുന്നു - ജൂനിയര്‍സ്  എന്‍റെ പേരില്‍ ആര്‍പ്പോ ഇറ്രോ ഒക്കെ വിളിക്കുന്നു , ഞാന്‍ പതുക്കെ  കയ്യൊക്കെ കാട്ടി, സുരേഷ്ചി ഗോപി പോകും പോലെ  ഒരു ചിരിയൊക്കെ ചിരിച്ച് നടന്നു അപ്പുറത്തെ തൂണിന്റെ മറവില്‍ പോയി - തല കുമ്പിട്ടതെ ഉള്ളൂ   ദേ പോരണു കുടിച്ച വെള്ളം മുഴുവന്‍ പുറത്തേക്ക്. അങ്ങനെ വെള്ളത്തില്‍ വീഴാതെ തന്നെ ഏതാണ്ട് ആ അവസ്ഥ എനിക്ക് അനുഭവിക്കാനായി.
പിന്കുറിപ്പ്: ഇത്രയും കഷ്ടപ്പെട്ട് ജയിച്ചിട്ട് കപ്പൊന്നും കിട്ടിയില്ല ട്ടോ. പഴയ ഭാരവാഹികള്‍ ആരെങ്കിലും ഇത് വായിക്കുന്നുണ്ടെങ്കില്‍ അവരുടെ ശ്രദ്ധയ്ക്ക് !!



Friday, September 13, 2013

സ്മൃതിപുഷ്പം

മനസ്സിലെ ചിത്രം മങ്ങി തുടങ്ങിയെന്നോ.. ?
കാലപ്പഴക്കം കൊണ്ടല്ല ,തീര്‍ച്ച!...

ഇതോരുത്സവ ലഹരിയായിരിക്കാം
കൊടിയേറ്റ - ഇറക്കങ്ങള്‍ക്കിടയില്‍
നനവാര്‍ന്ന സുഖദമാം സ്പര്‍ശമായ്‌
മനസ്സിലുയരുന്ന കേളി കൊട്ടാകാം.

വിളവെടുപ്പ് കഴിഞ്ഞാല്‍ നിലമുണങ്ങും ,
ഒപ്പം കൊയ്ത്തുകാരന്റെ മനസ്സും.
വിള കരിഞ്ഞാലും നിലമുണങ്ങും ,
മനസിനും കരിവ് തട്ടും .
കരിഞ്ഞുണങ്ങിയതോ ,തളര്‍ന്നുറങ്ങിയതോ
മനസ്സേ, മൌനമായ് ചൊല്ക നീ !

അര്‍ത്ഥമില്ലാത്ത വാക്കുകള്‍ക്ക്,
കൂട്ടിയിണക്കി വാക്യങ്ങള്‍ തീര്‍ത്ത പാഴ്മനസിനു ,
പിന്നെ, മഴത്തുള്ളിയോടൊപ്പം പെയ്തിറങ്ങിയ
ഒരുത്സവലഹരിയുടെ കുടമാറ്റത്തിന് .....
ഓര്‍മ്മയ്ക്കായി മാത്രമിന്നൊരു നറുപുഷ്പം ,
ഒരിയ്ക്കലും,വാടാത്ത കൊഴിയാത്ത
സ്മൃതിപുഷ്പം !!