Monday, December 13, 2010

തണുത്ത ശരണം വിളികളും പിന്നൊരു കരോളും

        ബാല്യകാലം എന്നും നമുക്ക് നല്ല ഓര്‍മ്മകള്‍ ആണ്. എത്ര കഷ്ടപ്പെടേണ്ടി വന്ന കാലമായിരുന്നാല്‍ പോലും വളര്‍ന്നു കഴിഞ്ഞു അതിനെ കുറിച്ച് ആലോചിക്കുമ്പോള്‍ ഗൃഹാതുരത്വം ആണ് എല്ലാവര്ക്കും തോന്നുക. എന്‍റെ അവസ്ഥയും അത് തന്നെ.... സാമ്പത്തികമായി ഓര്‍മ്മകള്‍ക്ക് സ്വര്‍ണ വര്‍ണ്ണം ഒന്നുമില്ലെങ്കിലും, ഞാനും ഏട്ടന്മാരുമായി കളിച്ചു വളര്‍ന്ന ആ കാലഘട്ടം തന്നെ എന്‍റെ "golden era ". ഇനിയൊരിക്കലും തിരികെ കിട്ടില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ നിരാശപ്പെടുന്ന , ഇപ്പോളത്തെ കുട്ടികള്‍ ഇതൊന്നും അറിയുന്നില്ലല്ലോ എന്ന് സങ്കടപ്പെടുന്ന ഒരു ടിപ്പിക്കല്‍ middle aged ആണ് ഞാന്‍.ഒരു പക്ഷെ ഇന്നത്തെ കുട്ടികള്‍ നമ്മുടെതിനെക്കാള്‍ ആസ്വദിക്കുന്നുണ്ടാകാം, അവരുടെ കണ്ണില്‍ നമ്മളാകും നിരാശപ്പെടെണ്ടവര്‍.. നിരവധി ചാനലുകള്‍ ഇല്ലാതിരുന്ന ,കമ്പ്യൂട്ടറും , ഇന്‍റര്‍‍നെറ്റും,ഗെയിംസും  ഇല്ലാതിരുന്ന ഒരു കാലം ഒരു പക്ഷെ അവര്‍ക്ക് ചിന്തിക്കാന്‍ പറ്റുന്നുണ്ടാകില്ല .

      അങ്ങനെ ഉള്ള ഒരു ബാല്യത്തിനെ കുറിച്ചാണ് ഈ ഓര്‍മ്മ. ഡല്‍ഹിയിലെ തണുത്ത ദിവസങ്ങളില്‍ ഓഫീസ് ജീവിതം വിരസമായി കഴിയവേ ഒരു സഹപ്രവര്‍ത്തക പറഞ്ഞു

"ഡിസംബര്‍ എന്നാല്‍ എനിക്ക് സ്വെറ്ററും ,ബ്ലാങ്കറ്റും ,തണുത്ത് മരച്ച ദിനരാത്രങ്ങളും ആണ്.കുട്ടിക്കാലത്ത്‌ വിന്റെര്‍ ഹോളിഡേയ്സ്  എങ്കിലും ഉണ്ടായിരുന്നു,ഇപ്പോള്‍ അതും ഇല്ല " .

അപ്പൊ ക്രിസ്തുമസോ എന്ന എന്‍റെ ചോദ്യത്തിനെ ആ നോര്‍ത്ത് ഇന്ത്യന്‍ സുഹൃത്ത് അമ്പരപ്പില്‍ വിടര്‍ന്ന കണ്ണുകളോടെയാണ് നേരിട്ടത്.

" ക്രിസ്തുമസോ? ആ ദിവസം വിന്റെര്‍ ഹോളിഡേയ്സ്നു ഉള്ളില്‍ ഉള്ള ദിവസം അല്ലെ., അവധി തന്നെ. മറ്റെന്തു വിശേഷം? "

ആ ചോദ്യം എന്നെ കൂട്ടി കൊണ്ട് പോയത് വൃശ്ചികത്തിന്റെ കുളിരിലേക്കാണ്.
 
      ശരണം വിളികള്‍ ഉയരുന്ന തണുത്ത പ്രഭാതങ്ങളിലേക്ക് , എവിടെ നോക്കിയാലും സ്വാമിമാര്‍ മാത്രം. ആണ്‍കുട്ടികള്‍ അധ്യാപകരുടെ അടികളില്‍ നിന്നും മാലയിട്ട കാരണത്താല്‍ രക്ഷപെടുന്നത് കാണുമ്പോള്‍,

"എന്‍റെ അയ്യപ്പസ്വാമീ ഞങ്ങളെയും  കൂടി അങ്ങോട്ടേക്ക് വിളിച്ചൂടെ "

എന്നറിയാതെ വിളിച്ചു പോകും. രാത്രി ആയാല്‍ തൊട്ടടുത്ത അമ്പലത്തില്‍ കെട്ടു നിറക്കല്‍ തുടങ്ങും. ഞങ്ങള്‍ കുട്ടി പട്ടാളം നേരത്തെ കൂട്ടി ഇടം പിടിച്ചിട്ടുണ്ടാകും, മലരിനും,പഴത്തിനും പിന്നെ പ്രസാദമായ പായസത്തിനും വേണ്ടി . എന്‍റെ മറ്റോരു അട്രാക്ഷന്‍  ഭജന ആയിരുന്നു.
ഭജന പാടുന്നവര്‍  ആയിരുന്നു അന്നത്തെ ഹീറോസ്.ഞങ്ങളുടെ ജോലി ആണ് പാട്ടിനിടയിലെ കൂട്ട ശരണം വിളി (കോറസ് എന്ന് പറയാം )." കല്ലും മുള്ളും കാലുക്ക്‌ മെത്ത,സ്വാമിയേ അയ്യപ്പോ ......". പലപ്പോഴും രഹസ്യമായി "പാലും പഴവും സ്വാമിക്ക്" എന്നതിനെ "പാലും പഴവും പോറ്റിയ്ക്ക് " എന്ന് പാടാറുണ്ടായിരുന്നു ഞങ്ങള്‍.എല്ലാം തീര്‍ന്നിട്ടെ വീട്ടില്‍ ഹാജര്‍ വെയ്ക്കൂ.

      മണ്ഡല കാലം തുടങ്ങി കഴിഞ്ഞിട്ടാകും ഡിസംബര്‍  എത്തുക, അപ്പോളത്തെ ഡിമാണ്ട് സ്റ്റാര്‍ വേണം എന്നതാണ്. ചുമന്നതും മഞ്ഞയും നിറയെ കുത്തുകള്‍ ഉള്ളതുമായ നക്ഷത്രങ്ങള്‍. ലൈറ്റ് ഇടുന്ന പരിപാടി ചേട്ടന്മാരുടെ വക. കത്തി അണയുന്ന ലൈറ്റ് സംവിധാനം ഉണ്ടാക്കി ചേട്ടന്മാര്‍ ചുറ്റുവട്ടത്തെ കേമന്മാര്‍ ആകും. ചിലപ്പോള്‍ ഒന്നില്‍ കൂടുതല്‍ നക്ഷത്രങ്ങള്‍ ഉണ്ടാകും മുറ്റത്തെ വേപ്പ് മരത്തില്‍ ,കഴിഞ്ഞ കൊല്ലങ്ങളിലേതു എടുത്തു വെച്ചത്. പിന്നെ സ്കൂളില്‍ കൂട്ടുകാരോടൊക്കെ നമ്മുടെ സ്റ്റാറിനെ പറ്റിയുള്ള വീമ്പു പറച്ചിലിനും മുടക്കം വരുത്താറില്ല. ഞങ്ങളുടെ ഗ്രാമത്തില്‍ ഹിന്ദുക്കളും മുസ്ലിങ്ങളും ആണ് ക്രിസ്ത്യാനികളെക്കാള്‍ അധികം ഉണ്ടായിരുന്നത്. എങ്കിലും നക്ഷത്രങ്ങള്‍ മിക്കവാറും എല്ലായിടത്തും കാണാറുണ്ട്. ഇപ്പോളും അങ്ങനെ തന്നെയാണോ എന്നറിയില്ല . ഈ മേളപ്പെരുക്കത്തിനു ഇടയില്‍ ക്രിസ്മസ് പരീക്ഷ കഴിയും.


     ഇത് വരെയുള്ള ഓര്‍മ്മയുടെ ലൊക്കേഷന്‍ തിരുവനന്തപുരം ജില്ലയില നാവായിക്കുളം എന്ന ഒരു കൊച്ചു ഗ്രാമത്തില്‍ ആയിരുന്നെങ്കില്‍, ക്രിസ്തുമസിന്റെ മുഴുവന്‍ ആഘോഷവും കൊടിയിറങ്ങുന്നത് അച്ഛന്റെ നാട്ടില്‍ ആണ്...ചങ്ങനാശ്ശേരിയിലെ അമരപുരം എന്ന മറ്റൊരു ചെറിയ ഗ്രാമത്തില്‍. ഓരോ പരീക്ഷകളും കടന്നു വരുന്നത്, ഇത് കഴിഞ്ഞു കിട്ടിയാല്‍ വെക്കേഷന്‍ ഉണ്ടെന്നതും,അപ്പോള്‍ അച്ഛന്‍വീട്ടില്‍ പോകാമെന്നതുമായ ആകര്‍ഷണത്തിലാണ് .
 
     നാവായിക്കുളം പോലെ ആയിരുന്നില്ല അമര, റബ്ബര്‍ മരങ്ങള്‍ നിറഞ്ഞ,ഒരുപാട് പള്ളികള്‍ ഉള്ള ഒരു കുഞ്ഞി ഗ്രാമം. തറവാട് ഒരു ചരിഞ്ഞ പ്രതലത്തിലാണ്, ഉരുണ്ടു പോയാല്‍ ചെന്നെത്തുക താഴത്തെ "മമ്മിയുടെ" വീട്ടിലാണ്. ആ വീട്ടിലെ റോസമ്മ അമ്മയെ ഞങ്ങള്‍ എല്ലാരും മമ്മി എന്നാണു വിളിച്ചിരുന്നത്,ഒരു പക്ഷെ ആ ഗ്രാമത്തില്‍ ആദ്യമായി "മമ്മി" എന്നുള്ള പരിഷ്കാര വിളി കടന്നെത്തിയത് ആ വീട്ടില്‍ ആയിരുന്നിരിക്കാം. എന്തായാലും ഞാന്‍ ഉള്‍പ്പെടുന്ന കുട്ടി പട്ടാളത്തിന് ആ മമ്മിയുടെ ചെറുമക്കള്‍ ആകാനുള്ള പ്രായം ഉണ്ടായിരുന്നു.ക്രിസ്തുമസിനു ഒരാഴ്ച മുന്‍പേ തന്നെ അച്ഛന്‍ പെങ്ങളെ സോപ്പ് ഇടാന്‍ തുടങ്ങും ഞാന്‍, പ്ലം കേക്കിനു വേണ്ടി. അന്ന് അത്തരം കേക്ക് ആയിരുന്നു എല്ലായിടത്തും, ബ്രൌണ്‍ കളറില്‍ ഇടയ്ക്കിടെ പല നിരത്തിലെ ചെറി കഷ്ണങ്ങളും ആയി. ഐസിംഗ് ഉള്ള കേക്ക് വലിയൊരു ആഡംബരം ആയിരുന്ന കാലം, ഇതെങ്കിലും  ഒന്ന് ഒപ്പിച്ചെടുക്കാന്‍ കഠിന പ്രയത്നം തന്നെ വേണം.
 
     നാവായിക്കുളത്ത് ഇല്ലാതിരുന്ന മറ്റൊരു കാര്യം കാരോള്‍ സംഘങ്ങള്‍ ആണ്. ഒരാഴ്ച മുന്നേ തുടങ്ങും ക്ലബ്ബുകളുടെ വകയായുള്ള കരോള്‍ റോന്തുകള്‍,പിരിവും. രാത്രി ആയാല്‍ കാത്തിരിപ്പാണ് ഇന്ന് ഏതു ക്ലബ്ബുകാരാ വരുക, ഏതു പാട്ടാ പാടുക..അങ്ങനെ അങ്ങനെ. ക്രിസ്തുമസിനു തലേ ദിവസം ആണ് പള്ളികളിലെ സംഘങ്ങള്‍ വരുക.പക്ഷെ ഞങ്ങളുടെ പ്രദേശത്ത് മറ്റൊരു കരോള്‍ കൂടി എല്ലായിടത്തും എത്തുമായിരുന്നു, ചുറ്റുവട്ടത്തെ 7 -8 വീടുകളില്‍ മാത്രം, അതിനു പേര് കുട്ടിക്കരോള്‍ എന്നാണ്. സംഘാംഗങ്ങള്‍ ഞാനും അയല്‍പക്കത്തെ കൂട്ടാളീസും തന്നെ. സാന്താ ക്ലോസ്സിന്റെ മുഖം മൂടികള്‍ കിട്ടും 5 രൂപയ്ക്ക്. അതൊരെണ്ണം വാങ്ങിയാല്‍ പിന്നെ ബാക്കി ഒക്കെ സ്വയം പരിശ്രമം തന്നെ. അമ്മയുടെയോ അമ്മായിമാരുടെയോ അല്ലെങ്കില്‍ സ്വന്തമോ ആയ ഒരു ചുവന്ന മാക്സി ഒപ്പിക്കുക, ആവശ്യത്തിനു പാട്ടകളും കുപ്പികളും (ഡ്രം സെറ്റ്) മുറ്റത്തും പറമ്പിലും നിന്നും എടുക്കുക...ഞങ്ങളുടെ കരോള്‍ സംഘം റെഡി .

    പാട്ടുകള്‍ അധികം ഒന്നുമുണ്ടാകില്ല. ഒന്നോ രണ്ടോ, അതും മുഴുവന്‍ അറിയുന്നുണ്ടാകില്ല.ഒരു പാട്ടിന്‍റെ  വരികള്‍ തുടങ്ങുന്നത് "പാടീടാം നാഥന്റെ ഗീതങ്ങള്‍ ആമോദ സന്തോഷത്താല്‍ " എന്നായിരുന്നു...,അപ്പോഴത്തെ ഹിറ്റ്‌ ഹിന്ദി ഗാനം "ഏക്‌ ദോ തീന്‍ " ന്‍റെ ട്യൂണില്‍,എവിടെ നിന്നും കിട്ടിയതാണെന്ന് അറിയില്ല,ആ പാട്ട് വന്‍ ഹിറ്റ്‌ ആയിരുന്നു ഞങ്ങളുടെ കരോളില്‍. എന്തായാലും എല്ലാം ഒരു തരത്തില്‍ ഒപ്പിച്ച്  വീട് വീടായി കയറി ഇറങ്ങും ഞങ്ങള്‍ .. പാട്ട് നന്നായോ നന്നായില്ലയോ എന്നുള്ളതല്ലായിരുന്നു പ്രധാനം, എല്ലായിടത്ത് നിന്നും കിട്ടുന്ന "പോക്കറ്റ്‌ മണികള്‍ " ആയിരുന്നു ഞങ്ങളെ കൊണ്ട് ഈ കടും കൈ ചെയ്യിച്ചിരുന്നത്.... പിറ്റേ ദിവസത്തെ ഞങ്ങളുടെ ക്രിസ്തുമസിനു വേണ്ടി വരുന്ന മിട്ടായികള്‍ ഈ വഴിക്ക് ഒത്തു പോരും.


   ക്രിസ്തുമസിനു രാവിലെ തന്നെ മമ്മിയുടെ വീട്ടില്‍ നിന്നും പാലപ്പവും ചിക്കനും എത്തും,പിന്നെ കുശാല്‍. ഉച്ചക്ക് കേക്ക് മുറിക്കും.എനിക്ക് ഇപ്പോളും അറിയില്ല, എന്തിനാ ഞങ്ങള്‍ ക്രിസ്തുമസിനു ഉച്ചക്ക് കേക്ക് മുറിച്ചിരുന്നത് എന്ന്,പക്ഷെ അതെല്ലാ വര്‍ഷവും ഉള്ള ഒരു ചടങ്ങായിരുന്നു. അതോടെ കഴിഞ്ഞു ക്രിസ്തുമസ് ആഘോഷം... ഇനി അടുത്ത വര്‍ഷം  എന്ന് പറഞ്ഞു സാന്താക്ലോസ്സിന്‍റെ  മുഖം മൂടി പെട്ടിയില്‍ വെയ്ക്കുമ്പോള്‍ അടുത്ത കരോളിനെ കുറിച്ചാകും ഞങ്ങളുടെ ചിന്ത... ഇനിയും എത്ര നാള്‍..... 

 ഇപ്പോളുള്ള കുട്ടികള്‍ കരോള്‍ സംഘം ഉണ്ടാക്കുന്നുണ്ടോ എന്നറിയില്ല...എന്തായാലും അവര്‍ ക്രിസ്തുമസ് ആഘോഷിക്കുന്നുണ്ടാകും അല്ലെ??





Friday, December 3, 2010

വരികെന്‍റെ പ്രിയനേ


 
നിഴലായതും നീ,നിറവായതും നീ
നിറമാര്‍ന്ന കണ്ണിലെ കനവായതും നീ...
മഴയായ് പൊഴിഞ്ഞതും,വെയിലായ് മറഞ്ഞതും
മഞ്ഞില്‍ നിറഞ്ഞെന്നില്‍ അലിഞ്ഞതും നീ.
കനവില്‍ വരികെന്‍റെ പ്രിയനേ നമുക്കീ-
ഇരുളിന്‍ കരിമ്പടം പുതച്ചിടാം.
പ്രണയം മണക്കുന്ന തണുത്ത രാവില്‍
വിറയാര്‍ന്ന വിരലിന്‍ ചൂട് തേടാം.
പടര്‍ന്നൊഴുകിയുരുകുന്ന സ്വേദകണങ്ങളെ
നുണയാം ചുണ്ടിലെ വീഞ്ഞിന്‍ ലഹരിയായ് .
പതഞ്ഞു പൊങ്ങും പാല്‍ നിലാവെന്നില്‍
അലിഞ്ഞു തീരും മുന്നേ,

കനവില്‍ വരികെന്‍റെ പ്രിയനേ നമുക്കീ-
ഇരുളിന്‍ കരിമ്പടം പുതച്ചിടാം