Monday, December 31, 2018

ഒരു കേക്കുണ്ടാക്കിയ കഥ

  • നല്ലതുപോലെ മയമാക്കിയ വെണ്ണ എണ്ണി പത്ത് സ്പൂണ്‍ ഒഴിച്ചപ്പോള്‍ അവളോര്‍ത്തു - "കൊളസ്ട്രോള്‍ ആണല്ലോ ദൈവമേ! സാരമില്ല ഇന്നൊരു ദിവസത്തേക്കല്ലേ, ഇന്നല്ലെങ്കില്‍ പിന്നെയെന്നാണ് അയ്യാള്‍ക്ക് പ്രിയപ്പെട്ടത്  ഉണ്ടാക്കുക!" സ്വയമാശ്വസിച്ചുകൊണ്ട് മൂന്ന്‍ മുട്ടയും രണ്ടരകപ്പ് പഞ്ചസാരയും കൂടിച്ചേര്‍ത്ത് പതുക്കെ അവളാ കൂട്ട്  പതം വരുത്താന്‍ തുടങ്ങി. പുറകില്‍ നിന്നൊഴുകിവരുന്ന പാട്ടിന്‍റെ ഈരടികള്‍, 
  • "പാതിയടഞ്ഞൊരെന്‍  മിഴിയിതൾത്തുമ്പിന്മേല്‍ 
  • മണിച്ചുണ്ട് ചേർക്കുവാന്‍ വരുന്നതാരേ.... 
  • പാര്‍വണ ചന്ദ്രനായ് പതുങ്ങി നിന്നെന്‍ മാറില് 
  •  പനിനീര് പെയ്യുവാന്‍ വരുന്നതാരേ..."
  • പതിയേ വരികളുടെ കൂടെ മൂളുമ്പോള്‍ അവളുടെ മേല്‍ച്ചുണ്ടിന്‍റെ മറുകിനുമുകളില്‍ വിയര്‍പ്പ് പൊടിഞ്ഞു. ഇടംകയ്യുടെ പുറം കൊണ്ട് വിയര്‍പ്പൊപ്പി വേണ്ടത്ര  കൊക്കോപ്പൊടിയും ബേക്കിംഗ് സോഡയും മൈദയും അളന്നുതൂക്കി 2/3 കപ്പ് എണ്ണയും ഒരു നുള്ള് ഉപ്പും ചേര്‍ത്തിളക്കി ചൂണ്ടുവിരലിനറ്റം കൊണ്ടൊരു ലേശം തൊട്ടവള്‍ വായില്‍ വെച്ചു. മുട്ടയുടെ മണം മറയ്ക്കാന്‍ ഒരല്‍പം വാനിലനീര് ചേര്‍ക്കുന്ന പതിവുണ്ട് അവള്‍ക്ക്. മറക്കാതെ അതും ചേര്‍ത്ത് ഹൃദയത്തിന്‍റെ ആകൃതിയിലുള്ള കേക്കുണ്ടാക്കുന്ന പാത്രത്തിലേക്ക് ഒഴിച്ച് ഓവനിലേക്ക് വെക്കുമ്പോള്‍ അവള്‍ ഓര്‍ത്തു 40 മിനിറ്റ് സമയമുണ്ട്, ഒന്നോടിക്കുളിച്ചു വന്നേക്കാം. 
  • കുളിമുറിയിലേക്ക് കയറുംമുന്‍പ് 'വേഗം വരണേ' എന്നൊരു മെസ്സേജ് 'Hubby Dear' എന്ന് സേവ് ചെയ്ത നമ്പറിലെ വാട്സാപ്പിലേക്ക് അയച്ചു,  തറവാട് ഗ്രൂപ്പില്‍ വന്ന എല്ലാ ആനിവേര്‍സറി സന്ദേശങ്ങള്‍ക്കും ചേര്‍ത്തൊരു love സ്മൈലി കൊടുക്കാനും മറന്നില്ല അവള്‍. 
  • ചന്ദനമണമുള്ള 'musk' ന്‍റെ പുതിയ ലിമിറ്റഡ് എഡിഷന്‍ പെര്‍ഫ്യും - അയാളുടെ വാര്‍ഷിക സമ്മാനം - നീണ്ട വിരലുകളുടെ തുമ്പിലൊരു തുള്ളി എടുത്തവള്‍ ചെവിയുടെ പുറകില്‍ തടവി. അയാള്‍ക്ക്ഏറ്റവും ഇഷ്ടമുള്ള വാടാമുല്ല നിറത്തില്‍ ഇളംനീല കരയുള്ള സാരി ഉടുത്തുകൊണ്ടിരിക്കുമ്പോഴാണ്  ഓവനില്‍ നിന്നുള്ള ടൈമര്‍ വന്നത്. കേക്കിന്‍റെ ചൂടാറും മുന്‍പ് മധുരമുള്ള പാലോ, ഓറഞ്ച് നീരോ കേക്കിനുമുകളില്‍ ഒഴിച്ചുവെക്കണം - അതവളുടെ കേക്കിന്റെ സീക്രട്ട് റെസിപിയാണ്, ഉണ്ടാക്കി എത്രനേരം കഴിഞ്ഞാലും കേക്കിന്‍റെ മൃദുത്വം പോകാതിരിക്കാനുള്ള സൂത്രപ്പണി. 
  • കേക്കിലൊന്ന് പതുക്കെ അമര്‍ത്തി രുചിയുടെ അളവൊന്ന് മനസില്‍ കണക്ക്കൂട്ടി അവള്‍ . പിന്നെ ഒരു കപ്പ് പാലില്‍ 2 സ്പൂണ്‍ ഹണി ഒഴിച്ച് കലക്കി മധുരമുണ്ടെന്ന് ഉറപ്പിച്ചതിനുശേഷം മാത്രം അവള്‍ മെഡിസിന്‍ കാബിനറ്റ്‌ തുറന്ന് ചുമയുടെ മരുന്നിന്‍റെ കുപ്പിയില്‍ സൂക്ഷിച്ചിരുന്ന ആ നിറമില്ലാത്ത ദ്രാവകം - വിഷങ്ങളുടെ രാജ്ഞി- 'വത്സനാഭം' എടുത്തു.  ഒരു സ്പൂണ്‍ നിറയെ എടുത്ത് പാല്ക്കൂട്ടില്‍ കലക്കി അയാള്‍ക്കിഷ്ടമുള്ള ചോക്ലേറ്റ് കേക്കിന്‍റെ മുകളിലായി എല്ലായിടത്തും പരക്കുന്ന രീതിയിലൊഴിച്ച് വീണ്ടുമതേ പാട്ട്,  'മഴയുള്ള രാത്രിയില്‍ മനസിന്‍റെ.....' കേട്ടുകൊണ്ട് അവള്‍ അയാള്‍ക്കായി കാത്തിരുന്നു. 
  • (#Randomword2Story കേക്ക് )

Monday, December 17, 2018

വിചിത്രം ആഹാരം

ചോറ് കാണുമ്പോള്‍ മുഖം തിരിക്കുകയും ബര്‍ഗര്‍ കാണുമ്പോള്‍ വാ പൊളിക്കുകയും ചെയ്യുന്ന ഒരു കുഞ്ഞിനെ അറിയുന്ന ആളാണോ നിങ്ങള്‍? അല്ലെങ്കില്‍ എവിടേക്ക് പോയാലും പോകുന്നിടത്ത് ഉണ്ടായില്ലെങ്കിലോ എന്ന ആശങ്കയില്‍ ദോശ മാവ് അരച്ച് പൊതികെട്ടി കൊണ്ടുപോകുന്നവര്‍? എങ്കില്‍ ഇത്തവണത്തെ വായന നിങ്ങള്‍ക്കുള്ളതാണ്. കുഞ്ഞുങ്ങളിലെ ഭക്ഷണശീലം അതാകട്ടെ നമ്മുടെ ഇത്തവണത്തെ വിഷയം - വിചിത്രവും കൌതുകപരവുമായ പല പല ഭക്ഷണശീലങ്ങള്‍ ഉള്ളവരാണ് കുഞ്ഞുങ്ങള്‍. ഒരു വയസുമുതല്‍ ഏകദേശം 18 വയസു വരെയുമുള്ള കുട്ടികളുടെ മാതാപിതാക്കളെ എടുത്താല്‍ ആഹാരക്കാര്യത്തില്‍ കുഞ്ഞുങ്ങള്‍ക്കുള്ള മടിയെക്കുറിച്ച് ഏതാണ്ടൊരേ ശബ്ദത്തില്‍ പറഞ്ഞേക്കും. കഴിക്കാന്‍ മടിക്കുന്ന ബാല്യം എന്നും അച്ഛനമ്മമാര്‍ക്കൊരു തലവേദന തന്നെയാണ്. എന്നാലോ നൂറില്‍ തൊണ്ണൂറു കുട്ടികള്‍ക്കും വീട്ടുഭക്ഷണത്തേക്കാള്‍ ഇഷ്ടമുള്ള ഒരു 'കടപ്പലഹാരം' ഉണ്ടാകുകയും ചെയ്യും. എന്തുകൊണ്ടാണ് അങ്ങനെ എന്നതൊരു ചോദ്യച്ചിഹ്നം തന്നെയാണേ! മിക്കപ്പോഴും കുട്ടികളിൽ കണ്ടു വരുന്ന ശീലം നേരത്തിന് ഭക്ഷണം കഴിക്കാന്‍ മടി, ജങ്ക് ഫുഡിനോട്‌ അമിതമായ പ്രതിപത്തി, ഏതുനേരവും മധുരത്തിനോട് പ്രിയം എന്നൊക്കെയാണ്. ശീലിപ്പിക്കുന്നതാണ് കുഞ്ഞുങ്ങള്‍ പിന്തുടരുന്നത് എന്ന് പറഞ്ഞുകേള്‍ക്കാറുണ്ടെങ്കിലും അനുഭവത്തില്‍ തോന്നിയിട്ടുള്ളത് കുട്ടികള്‍ക്ക് വിശപ്പുണ്ടെങ്കില്‍ അവരെല്ലാത്തരം ഭക്ഷണവും കഴിക്കുമെന്നാണ്. വേറെ ഭക്ഷണം ലഭിക്കാനുള്ള സൌകര്യവും, വിശപ്പില്ലായ്മയുമാണ് മിക്കവാറും കുട്ടികളെക്കൊണ്ട് 'NO' പറയിക്കുന്ന പ്രധാനഘടകം.

കുട്ടികളും ഭക്ഷണവും എന്ന കാര്യത്തിൽ എനിക്ക് ആ 'സ്വന്തം അനുഭവം' നല്‍കിയ രണ്ടാശാന്മാരുടെ ഭക്ഷണശീലങ്ങള്‍ ഞാന്‍ പറയാം - അതിനോട് ചേര്‍ത്തുവെക്കേണ്ടവ നിങ്ങളും പറയൂ.
എന്‍റെ ഏഴുവയസുകാരനോട് ചോദിച്ചാല്‍ ഏറ്റവും ഇഷ്ടമുള്ള ജങ്ക് ഫുഡ്‌ മാക് & ചീസ് ആണ്ന്ന് പറയും, എന്നാല്‍ അമ്മയുണ്ടാക്കുന്ന ഭക്ഷണത്തില്‍ ദോശയാണ് ഏറ്റവും ഇഷ്ടമെന്ന കാര്യവും കൂടെച്ചേര്‍ക്കും, എനിക്കൊരു ആശ്വാസത്തിന്!. എല്ലാ കുട്ടീസിനെയും പോലെ ' I hate broccoli' ടീമാണ് ആശാനും. ഞാന്‍ ഉണ്ടാക്കുന്നതില്‍ ചപ്പാത്തിയില്‍ മുട്ട ചിക്കിയത് വെച്ചുണ്ടാക്കുന്ന റോള്‍ സ്കൂളില്‍ കൊണ്ടുപോയി കഴിക്കാന്‍ അവനധികമിഷ്ടമല്ല, ഒരിക്കല്‍ ഉപ്പ് കൂടിപ്പോയതാണ് പ്രധാന കാരണം! 

രണ്ട് ദോശക്കുട്ടികള്‍ with പഴംപൊരി



ഏതു പാതിരാത്രിക്കും നട്ടുച്ചക്കും ചീസ് ഉള്ളില്‍ വെച്ച ദോശ കഴിക്കും,പാല്‍ കുറുക്കി 

ഉണ്ടാക്കുന്ന പേട പോലുള്ള മധുരപലഹാരം ആവോളം അകത്താക്കും,ചിക്കനും മീനും ഉണ്ടാക്കുന്ന മണം (അവനിഷ്ടമുള്ള ബേക്ട് രീതിയില്‍) വരുമ്പോള്‍ത്തന്നെ അടുക്കളയില്‍ വന്നു മൂക്കുവിടര്‍ത്തി കൊതിയോടെ ഉള്ളിലേക്കെടുക്കും, പഴംപൊരി അഥവാ ഏത്തക്കാപ്പം ആണ് ഏറ്റവും ഇഷ്ടമുള്ള നാലുമണിപ്പലഹാരം, പിന്നെ ഉണ്ണിയപ്പവും. ഒരു മൂന്നര വയസുമുതല്‍ തന്നെ ഇലയില്‍ വിളമ്പുന്ന സദ്യ ഒരു വീക്നെസ് ആണ് -  ഇലയില്‍ കൊടുത്താല്‍ ഒറ്റക്ക് ചമ്രം പടിഞ്ഞിരുന്ന് അതില്‍ വിളമ്പുന്ന എല്ലാ കറികളും കൂട്ടി നല്ല വെടിപ്പായി ഉണ്ണും, ഇന്നാട്ടില്‍ ഇലയിലെ സദ്യ ഒരു ലക്ഷ്വറി ആയതുകൊണ്ട് വര്‍ഷത്തില്‍ 5-6 തവണയൊക്കെയെ ആശാന് അത് കിട്ടാറുള്ളൂ. 

സദ്യക്കൊതിയന്മാര്‍!


എന്നാല്‍ ഇങ്ങനെ ഒക്കെ ആണെങ്കിലും വളരെ രസകരമായ ഒരു 'വിചിത്ര'ശീലം ഭക്ഷണകാര്യത്തില്‍ അവനുള്ളതായി എനിക്ക് തോന്നിയിട്ടുള്ളത് മറ്റൊന്നാണ്. ചോറിന്‍റെ നിറം മാറിയാല്‍ പിന്നെ ആള്‍ അത് കഴിക്കില്ല - ബിരിയാണി, നെയ്ച്ചോര്‍,ഫ്രൈഡ്റൈസ് ഇതൊന്നും ആ ഭാഗത്തേക്ക് അവന്‍ അടുപ്പിക്കാറില്ല!
എന്നാല്‍ നല്ലോണം വെന്ത ചോര്‍ വെറും തൈരും ഉപ്പും കൂട്ടിയോ, പരിപ്പ് കൂട്ടിയോ അല്ലെങ്കില്‍ കഞ്ഞിയായോ ആണെങ്കില്‍ ഏമ്പക്കം വിടുംവരെ കഴിക്കുകയും ചെയ്യും. വലിയ ശല്യമില്ലാത്ത 'വിചിത്ര' ശീലം ആയതുകൊണ്ട് ഞാനതത്ര മൈന്‍ഡ് ചെയ്യാറുമില്ല. ബിരിയാണി ഭ്രാന്തന്മാരായ ഞാനും ഭര്‍ത്താവും എവിടെയെങ്കിലും പോയിട്ട് ഭക്ഷണം കഴിക്കാന്‍ കേറുമ്പോള്‍ 'ഇവനിനി പച്ചച്ചോര്‍ ചോദിക്കണമല്ലോ കര്‍ത്താവേ' എന്ന് വിളിച്ചാണ് കേറുന്നത് എന്നുള്ള ഒരൊറ്റ പ്രശ്നം ഒഴിച്ചാല്‍ ഞങ്ങളും ഹാപ്പി അവനും ഹാപ്പി. 
രണ്ടു വയസുകാരന് ഇഷ്ടവും ഇഷ്ടക്കേടും ഒന്നും കൃത്യമായി തുടങ്ങിയിട്ടില്ലെങ്കിലും കണ്ടിടത്തോളം ആളൊരു 'ഹാപ്പി ഗോ ഫുഡി' ആണ്. മിക്കതും ശ്രമിച്ചുനോക്കാന്‍ ഇഷ്ടം, കഴിച്ച് ഇഷ്ടായാല്‍ വയറു നിറയും വരെ അതേ സാധനം കഴിക്കാന്‍ ഇഷ്ടം - അങ്ങനെ ഭാവിയില്‍ ഞങ്ങള്‍ക്കൊരു മുതല്‍ക്കൂട്ടായി വളരുന്നുണ്ട് അദ്ദേഹം  . മൂത്തയാള്‍ക്ക് ഇപ്പോഴുമെരിവ് അത്ര പഥ്യമല്ല എന്നതിന്‍റെ മൂലകാരണം കുറെയേറെ നാള്‍ - 'വാവയ്ക്ക് എരിയും' എന്ന വര്‍ണ്യത്തില്‍ ആശങ്കയില്‍ ഞാന്‍ കുഴച്ചുകൊടുത്ത തൈരും, നെയ്യും, പരിപ്പുമാണെന്ന തിരിച്ചറിവില്‍ ഇളയ ആളിന് ഒരു ഭക്ഷണത്തിനും 'നോ' പറഞ്ഞില്ല. ഞങ്ങൾ കഴിക്കുമ്പോൾ എന്ത് ചോദിച്ചുവന്നാലും കൊടുത്തു എരിഞ്ഞപ്പോള്‍ അവന്‍ തന്നെ നിര്‍ത്തി - പിന്നെ ചോദിച്ചുകൊണ്ട് വന്നില്ല 🤗😋എരിവിനുമപ്പുറത്തെ കറിക്കൂട്ടുകളുടെ സ്വാദിലേക്ക് അവന്‍ ആസ്വദിക്കാനായി വരുന്നതേയുള്ളൂ, പക്ഷേ എനിക്ക് നല്ല പ്രതീക്ഷയുണ്ട് ഈ ബിരിയാണിയില്‍. 😂


ഇവിടെ സ്കൂളില്‍ നിന്നൊക്കെ എപ്പോഴും ക്ലാസ് നോട്ടീസ് വരും - നട്സ് അലര്‍ജി ഉള്ള കുഞ്ഞുങ്ങളുണ്ട്, അതുകൊണ്ട് ഒരുതരത്തിലുള്ള നട്ട് വിഭവങ്ങളും കൊടുത്തയക്കരുത് എന്ന്. സ്കൂളിലേക്ക് എല്ലാവര്‍ക്കും വേണ്ടി കൊടുത്തു വിടുന്ന സ്നാക്കൊക്കെ നോക്കി വെക്കണം,പിന്നെ കുഞ്ഞനെഓര്‍മ്മിപ്പിക്കണം ഉച്ചക്ക് അവന്‍റെ ബോക്സിലുള്ള ആഹാരം ഷെയര്‍ ചെയ്യരുത് എന്നൊക്കെ. പക്ഷേ, അടുത്ത ഒരു സുഹൃത്തിന്‍റെ മകന് ഉള്ള ബദാമിന്റെ അലര്‍ജി എഫെക്ട്സ് നേരില്‍ക്കാണും വരെ എനിക്ക് ആക്കാര്യം വലിയ ഗൗരവമുള്ളതായി തോന്നിയിരുന്നില്ല. അമ്പലത്തില്‍ വെച്ചുകഴിച്ച മധുരപലഹാരത്തില്‍ ബദാമിന്റെ ഒരംശം ഉണ്ടായിരുന്നു എന്ന കാരണത്താല്‍ മിനിട്ടുകള്‍ക്കുള്ളില്‍ മുഖം മുഴുവന്‍ നീരുവന്നതുപോലെ വീങ്ങി, ശ്വാസം കിട്ടാതെ ബുദ്ധിമുട്ടിയ കുഞ്ഞിനെക്കണ്ടപ്പോള്‍ ആണ് അതിന്‍റെ അപകടകരമായ വശം മനസിലായത്. ഇപ്പോള്‍ എവിടെപ്പോകുമ്പോഴും അലര്‍ജിയ്ക്കുള്ള ഇന്‍ജെക്ഷന്‍ കയ്യില്‍ വെച്ചാണ്‌ അവര്‍ നടക്കുക. കടല/കപ്പലണ്ടി/കശുവണ്ടി/ബദാം അലര്‍ജി ഇവിടെ  കുട്ടികളില്‍ വളരെ സാധാരണയാണ്. ലാക്ടോസ് ഇന്ടോളരന്‍സ് അഥവാ പാലോ പാലുത്പ്പന്നങ്ങളോ കൊണ്ടുള്ള അസ്വസ്ഥതയാണ് മറ്റൊരു വില്ലന്‍. കേക്കും ബിസ്കറ്റും ബ്രെഡുമൊക്കെ മുഖ്യ ഭക്ഷണമായിക്കിട്ടുന്ന നാട്ടില്‍  മുട്ടയുടെ മഞ്ഞക്കുരു കഴിച്ചാല്‍ ചൊറിഞ്ഞു തടിക്കുന്ന കുട്ടികളുടെ കാര്യം ആലോചിച്ചുനോക്കിയേ. ചെറിയ കുട്ടികള്‍ക്ക് ഭക്ഷണം കൊടുത്തു തുടങ്ങുമ്പോള്‍ എപ്പോഴും ഓരോരോ രുചിയായി കൊടുക്കണം എന്ന് നമ്മുടെ കാര്‍ന്നോന്മാര്‍ പറഞ്ഞുവെച്ചേക്കുന്നതും മറ്റൊന്നല്ല. ഒന്നിൽക്കൂടുതല്‍ പുതിയ സാധനങ്ങള്‍ ഒരേസമയം കൊടുത്താല്‍ കുട്ടിക്ക് എന്തിന്‍റെ അലര്‍ജിയാണ് ഉണ്ടായത് എന്ന് കണ്ടുപിടിക്കാന്‍ പ്രയാസം ആകും. ആദ്യമായി കട്ടിയാഹാരം കഴിച്ചുതുടങ്ങുന്ന കുഞ്ഞുങ്ങള്‍ക്ക് എപ്പോഴും പുതിയ ആഹാരരുചികള്‍  രണ്ടു ദിവസത്തെ വ്യത്യാസത്തില്‍ വേണം കൊടുത്തു നോക്കാന്‍. ഒരേ രുചി കുഞ്ഞിലേക്ക് രേജിസ്റെര്‍ ചെയ്യാനും, കുഞ്ഞിന് ഏതെങ്കിലും തരത്തിലുള്ള അലെര്‍ജി ഉണ്ടെങ്കില്‍ മനസ്സിലാക്കാനും അത് തന്നെയാണ് ഏറ്റവും നല്ല വഴി. 

ഇഷ്ടമല്ലാത്ത ഭക്ഷണങ്ങള്‍ പോലും കുഞ്ഞുങ്ങള്‍ക്ക് ശീലമാക്കാനുള്ള എളുപ്പവഴി ചെറിയ അളവില്‍ ആണെങ്കില്‍ പോലും അത് ഒരു നോര്‍മല്‍ റുട്ടീന്‍ ആക്കുക എന്നതാണ്. കുറച്ചൊക്കെ കാര്യങ്ങള്‍ മനസിലാക്കാന്‍ ആയ കുട്ടി ആണെങ്കില്‍ ആ ഭക്ഷണത്തിന്‍റെ ഗുണഗണങ്ങള്‍ പറഞ്ഞുകൊടുക്കുന്നതും ഏതൊക്കെ രീതിയില്‍ അത് കുട്ടിയെ സ്മാര്‍ട്ട്‌ & സ്ട്രോങ്ങ്‌ ആകാന്‍ സഹായിക്കും എന്നുമൊക്കെ കഥകള്‍ പറയാം. ഒരു ഭക്ഷണവും കൂടുതലായി നിര്‍ബന്ധിച്ചുകഴിപ്പിക്കരുത് എന്നത് പ്രത്യേകം ഓര്‍ക്കുക. നമുക്ക് ഇഷ്ടങ്ങള്‍ / അനിഷ്ടങ്ങള്‍ ഉള്ളതുപോലെ കുഞ്ഞുങ്ങള്‍ക്കും ഉണ്ടാകും. മൂന്നു നേരം ഭക്ഷണം അടിച്ചു കഴിപ്പിക്കണമെന്ന ചിന്തയിലും ഫലവത്താകുക വിശപ്പ്‌ എന്നത് അറിഞ്ഞ് കുഞ്ഞ് സ്വാദോടെ ഭക്ഷണം കഴിക്കുന്നത് ആകും ( ആറു മാസത്തില്‍ താഴെയുള്ള കുഞ്ഞുങ്ങളുടെ കാര്യത്തില്‍ വിശപ്പ് അറിയാന്‍ ആകണമെന്നില്ല - കട്ടിയാഹാരം കഴിക്കുന്ന പ്രായത്തിലുള്ള  കുഞ്ഞുങ്ങളുടെ കാര്യമാണ് ആഹാരകാര്യത്തില്‍ നിര്‍ബന്ധിക്കരുത് എന്നുള്ളത്). ഒരു നേരം ഭക്ഷണം കഴിച്ചില്ലെങ്കില്‍ ഒന്നും സംഭവിക്കില്ല എന്നുള്ളത്  അമ്മമാര്‍ക്ക് പൊതുവേ അന്ഗീകരിക്കാന്‍ മടിയുള്ള കാര്യമാണ് - പക്ഷേ, ഉള്ളിലേക്ക് എടുത്ത ഊര്‍ജ്ജം ശരീരം ചിലവാക്കുന്നില്ല എങ്കില്‍ കുഞ്ഞുങ്ങള്‍ക്ക് വിശപ്പുണ്ടാകില്ല എന്നുള്ളതും, റിസര്‍വ് ചെയ്തു വെച്ചിരിക്കുന്ന കൊഴുപ്പ് അവരുടെ ഊര്‍ജ്ജത്തിന്‍റെ ബാറ്ററി ആയി പ്രവര്‍ത്തിക്കും എന്നും നാമറിയണം. അപ്പോള്‍ ചെയ്യാനാകുക കുട്ടികളില്‍ നല്ല ഭക്ഷണശീലം വളര്‍ത്താന്‍ അവരെ കായികമായി അദ്ധ്വാനം ചെയ്യിക്കാന്‍ കൂടി നമ്മള്‍ ഓര്‍ക്കുക. ഭക്ഷണത്തിന്‍റെ മൂല്യം അറിയിക്കുക എന്നത് കുട്ടികളില്‍ ആഹാരം പാഴാക്കിക്കളയുന്ന ശീലമില്ലാതെ ആക്കാനും സഹായിക്കും. 

നിങ്ങള്‍ക്കറിയാവുന്ന ആഹാരശീലങ്ങളും അലര്‍ജി വിവരങ്ങള്‍, ഒഴിവാക്കേണ്ട ഭക്ഷണരീതികള്‍ / ഭക്ഷണശീലങ്ങളും ഒക്കെ ഞങ്ങളേയും അറിയിക്കുമല്ലോ? 'അമേരിക്കന്‍ മോ'മില്‍ക്കൂടി നിങ്ങള്‍ വായിക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ കൂടി അറിയിച്ചാല്‍ സന്തോഷം. Contact: Aarsha@gmail.com or  Editor@poppees.com 

                                                                    (OurKids September 2018)

Tuesday, December 11, 2018

നന്ദി ചൊല്ലാനും ഒരു ദിനം

അമ്മമാര്‍ക്കും അച്ഛന്മാര്‍ക്കും പ്രണയത്തിനും ഒക്കെ ഓരോരോ ദിനമുണ്ടാകുമ്പോള്‍ നന്ദി ചൊല്ലാനും ഒരു ദിവസം ഉണ്ടാകുന്നത് നല്ല കാര്യമാണ് അല്ലേ? അങ്ങനെ ഒരു ദിവസം ഉണ്ടെന്നറിഞ്ഞത് ഇവിടെ അമേരിക്കയില്‍ എത്തിയതിനു ശേഷമാണ്. കാനഡയില്‍ ഒക്ടോബറിലെ
രണ്ടാമത്തെ ശനിയാഴ്ച്ചയും, അമേരിക്കയില്‍ നാലാമത്തെ വ്യാഴാഴ്ചയും  കുടുംബങ്ങള്‍ ആഘോഷിക്കുന്ന സ്പെഷ്യല്‍ ദിവസമാണ് താങ്ക്സ്ഗിവിംഗ്.
പണ്ട് സൂചിപ്പിച്ചതുപോലെ കുട്ടികളുടെ ഏറ്റവും ഇഷ്ടപ്പെട്ട മാസങ്ങളും ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള  അമേരിക്കന്‍പൂരക്കാലം തന്നെയാണ്. കഴിഞ്ഞ മാസം ആത്മാക്കളുടെ മാസമായിരുന്നു - കുട്ടികളും മുതിര്‍ന്നവരും പലതരം രസകരമായ വേഷങ്ങള്‍ കെട്ടി എല്ലാ വാതില്‍പ്പടിയിലും ചെന്ന് 'ട്രിക്ക് or ട്രീറ്റ്‌ ' ചോദിക്കുന്ന ഹാലോവീന്‍ ദിവസം. പലപ്പോഴും തോന്നാറുണ്ട് ആഘോഷങ്ങള്‍ അഥവാ ഉത്സവങ്ങള്‍ എല്ലാംതന്നെ  രാജ്യങ്ങള്‍ക്ക് അനുസരിച്ച് പേരും ഭാവവും മാറുന്നുവെന്നേയുള്ളൂ എന്ന്. ഇവയെല്ലാം ആത്യന്തികമായി മനുഷ്യചരിത്രത്തിനോടും ജീവിതത്തിനോടും, ബന്ധങ്ങളോടും ഇഴുകിച്ചേര്‍ന്ന് കിടക്കുന്നവയാണ്. ഹാലോവീനും നമ്മുടെ വാവുബലിയും അപ്പുറോം ഇപ്പുറോം നില്‍ക്കുന്ന രണ്ട് ആഘോഷങ്ങള്‍ ആണെന്ന് ചിന്തിപ്പിച്ചത് ഹാലോവീന്‍ ദിവസത്തിന് തലേന്ന് സെമിത്തേരി വൃത്തിയാക്കി എല്ലാ കല്ലറയും ഭംഗിയാക്കുന്ന ഒരുകൂട്ടം ആളുകളെ കണ്ടപ്പോഴാണ്.

ഈ മാസത്തെ ആഘോഷം വിളവെടുപ്പിന്‍റെ ഉത്സവമാണ് - അഥവാ നമ്മുടെ ഓണമാണ് പേരുമാറി ഇവിടെ എത്തിയിരിക്കുന്ന Thanksgiving  എന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ കരുതിയേക്കും എനിക്ക് എന്തോ കുഴപ്പമുണ്ടെന്ന്. പക്ഷേ, സംഭവം ഒന്നാലോചിച്ചു നോക്കിയാല്‍ എവിടെയോ എന്തോ ഒരു ബന്ധമുണ്ടെന്നു നിങ്ങള്‍ക്കും മനസിലാകും. ഓണത്തിന്‍റെയും ഇവിടുത്തെ താങ്ക്സ്ഗിവിംഗ് ദിവസത്തിന്റെയും കഥ മാറ്റിവെച്ചാല്‍ രണ്ടിടത്തും കുടുംബസംഗമം ആണ് പ്രധാനം.  എവിടെ ആയിരുന്നാലും തിരുവോണത്തിന് സ്വന്തം വീട്ടില്‍ എല്ലാവരോടും ഒരുമിച്ചിരുന്ന് ഓണസദ്യ ഉണ്ണാന്‍ കൊതിക്കുന്ന ഒരു ശരാശരി മലയാളിക്ക്, താങ്ക്സ്ഗിവിംഗ് ദിവസത്തില്‍ കുടുംബവുമായി ടര്‍ക്കി ഡിന്നര്‍ കഴിക്കാന്‍ ആഗ്രഹിക്കുന്ന ഇവിടെയുള്ളവരെ നല്ലതുപോലെ മനസിലാകും. രണ്ടും വിളവെടുപ്പിന്‍റെ ഉത്സവങ്ങളാണ്. നാട്ടില്‍ കള്ളക്കര്‍കിടകം കഴിയുമ്പോള്‍ പഞ്ഞമാസത്തിന്‍റെ ദുരിതങ്ങളില്‍ നിന്ന് കരകയറി പുത്തനുടുപ്പ്  ധരിച്ച്  പുതിയതായി കൊയ്തെടുത്ത നെല്ലുകൊണ്ടുണ്ടാക്കിയ ഓണമുണ്ട് അടുത്ത കൊല്ലത്തെ ഓണത്തിന് വേണ്ടി കാത്തിരുന്ന നമ്മളും, ഏതാണ്ടെല്ലാ കൃഷിയും വിളവെടുത്ത് കഴിഞ്ഞ് സുഭിക്ഷമായൊരു അത്താഴം Thanksgiving ദിനത്തില്‍ കഴിച്ച് ശൈത്യകാലത്തിന്‍റെ കരിമ്പടം പുതയ്ക്കാന്‍ ഒരുങ്ങുന്ന ഇവരും ഒരുപോലെ തന്നെ! രണ്ടിടത്തും കാണാം സാംസ്‌കാരിക പൈതൃകങ്ങളുടെ പിന്തുടര്‍ച്ച.


ജനിച്ചു വളര്‍ന്നയിടത്തല്ലാതെ മറ്റൊരു ഭൂമികയില്‍ വ്യത്യസ്തമായ ഒരു ഇന്നലെയുമായി കഴിയുന്നത് കൊണ്ടാണോ എന്നറിയില്ല പലപ്പോഴും ആഘോഷങ്ങളിലെ സമാനതകള്‍ വളരെ സന്തോഷിപ്പിക്കാറുണ്ട്. എല്ലാ ആഘോഷങ്ങളും കുട്ടികളുടെ ഓര്‍മകളിലേക്ക് നമ്മള്‍ ചേര്‍ക്കുന്ന ഫിക്സ്ഡ് ഡെപ്പോസിറ്റുകളാണ്. അതുകൊണ്ട് തന്നെ കുട്ടികള്‍ക്ക് അവര്‍ ജീവിക്കുന്ന രാജ്യത്തിന്‍റെ പൊതുവായ ആത്മാവ് നഷ്ടമാകരുത് എന്ന നിര്‍ബന്ധബുദ്ധിയാല്‍ എല്ലാ ആഘോഷങ്ങളും കഴിയുന്നത്ര നമ്മുടേതാക്കാറുണ്ട്. മൂത്ത മോന് വിശേഷ ദിവസങ്ങളൊക്കെ തിരിച്ചറിഞ്ഞ് ചോദിയ്ക്കാന്‍ തുടങ്ങിയ കാലം മുതല്‍  ഞങ്ങളും ഈ നന്ദിപറച്ചില്‍ ദിനം വീട്ടിലെ ഒരു ആഘോഷം ആക്കാന്‍ തുടങ്ങി. മൂന്നുകൊല്ലം മുന്‍പ് നമ്മളിക്കൊല്ലം ടര്‍ക്കിയെ നിര്‍ത്തിപ്പൊരിക്കോ കിടത്തിപ്പൊരിക്കോ എന്ന് പ്ലേസ്കൂളില്‍ നിന്ന് വന്നു ചോദിച്ച ദിവസം ഞാനൊരിക്കലും മറക്കില്ല. അന്ന് മനസിലാക്കിയ മറ്റൊരു കാര്യം എത്രമേല്‍ തിരക്കിലായാലും ജനങ്ങള്‍ അവരവരുടെ സാംസ്കാരികത്തനിമ നിലനിര്‍ത്താന്‍ നോക്കും എന്നതാണ്. മാത്രവുമല്ല ഇവിടെ ജീവിക്കുന്ന കുട്ടികള്‍ എല്ലാവരും നവംബര്‍ എന്നത് താങ്ക്സ്ഗിവിംഗ്, ടര്‍ക്കി ഡിന്നര്‍, മത്തങ്ങാമധുരമുള്ള PumpkinPie എന്നതിനോട് ചേര്‍ത്തുകെട്ടിയാണ് ഓര്‍ക്കുക. ഈ മാസം മിക്ക ചെറിയ കുട്ടികളും ടര്‍ക്കി ചിത്രത്തെ കളര്‍ അടിക്കും, ഏതാണ്ടെല്ലാ കുഞ്ഞുങ്ങളും അവര്‍ എന്തിനൊക്കെയാണ് thankful ആയിരിക്കുന്നത് എന്ന് സ്കൂളില്‍ നിന്ന് എഴുതികൊണ്ട് വരും. രക്ഷാകര്‍ത്താക്കളെ സന്തോഷിപ്പിക്കാനുള്ള എല്ലാ ചേരുവകളും ഒത്തുചേര്‍ന്ന ഈ കുറിപ്പുകള്‍ ഞങ്ങള്‍ രണ്ടാളും എല്ലാ വര്‍ഷവും കാത്തിരിക്കുന്ന ഒരു സംഭവം ആണ്.

ഇനി കുറച്ചു ചരിത്രം പറയാം - ഈ നന്ദി പറച്ചിലിന്‍റെ ചരിത്രം.

നവംബറിലെ നാലാമത്തെ വ്യാഴാഴ്ചയാണ് അമേരിക്കക്കാര്‍ താങ്ക്സ്ഗിവിംഗ് ദിവസമായി ആഘോഷിക്കാറുള്ളത്. 1621 ല്‍ യുറോപ്പില്‍ നിന്നും പലായനം ചെയ്ത ഒരുകൂട്ടം ആളുകള്‍ (പില്‍ഗ്രിംസ്) അമേരിക്കയില്‍ എത്തിച്ചേര്‍ന്നു. പ്രതികൂല കാലാവസ്ഥയും ദീര്‍ഘമായ യാത്രയും അവരില്‍ പലരെയും അവശരും രോഗിയുമാക്കിയിരുന്നു. അന്ന് ഇവിടെയുണ്ടായിരുന്ന അമേരിക്കന്‍ ഗോത്രവര്‍ഗക്കാര്‍ക്ക് (റെഡ് ഇന്ത്യന്‍സ്) പലര്‍ക്കും ഇത്തരത്തില്‍ എത്തിപ്പെട്ട യുറോപ്പുകാരെ സ്വീകരിക്കാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. എന്നാല്‍ ഒരു ചെറിയ വിഭാഗം തദ്ദേശീയര്‍ ഇവിടെ അഭയാര്‍ത്ഥികളായി എത്തിയവരെ രോഗങ്ങളില്‍ നിന്ന് മുക്തി നേടാനും, കൃഷി ചെയ്യാനുമൊക്കെ സഹായിച്ചുവെന്നും ആദ്യ വിളവെടുപ്പിനു ശേഷം തങ്ങളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന റെഡ്ഇന്ത്യക്കാര്‍ക്ക് പില്‍ഗ്രിംസ് നന്ദിസൂചകമായി ഒരു സദ്യ നല്‍കിയെന്നും ആ ആഘോഷ-തീറ്റ-വിരുന്ന് മൂന്നു ദിവസം നീണ്ടു നിന്നു എന്നുമാണ് കഥ. അന്നത്തെ നന്ദി ചൊല്ലലിന്‍റെ ഓര്‍മ  നിലനിര്‍ത്താനാണ് കുറേയേറെ നാള്‍ അമേരിക്കയില്‍ താങ്ക്സ്ഗിവിംഗ്  ആഘോഷിച്ചിരുന്നത്. പലപ്പോഴും രാജ്യത്തിന്‍റെ പലയിടങ്ങളില്‍ പല സമയത്ത് ആഘോഷിച്ചിരുന്ന ഈ ഉത്സവത്തിനെ ദേശീയ ഉത്സവമായി പ്രഖ്യാപിച്ചത് പ്രസിഡന്റ് എബ്രഹാം ലിങ്കന്‍ ആണ്. 1863 ല്‍ അമേരിക്കന്‍ ആഭ്യന്തര കലാപ വേളയില്‍ ശ്രീ.അബ്രഹാം ലിങ്കന്‍ നവംബറിലെ നാലാമത്തെ വ്യാഴാഴ്ച വിളവെടുപ്പിന്‍റെ ഉത്സവമായി കണക്കിലെടുത്ത് ദൈവത്തിന് ശക്തികള്‍ക്ക് പ്രകൃതിക്ക് നന്ദി  പറയുന്ന  ദിനമായി ആഘോഷിക്കാന്‍ നിര്‍ദ്ദേശിക്കുകയും, കുടുംബങ്ങള്‍ ഒത്തുകൂടി ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്ന ഒരു ദിവസമെന്ന രീതിയിലേക്ക് താങ്ക്സ്ഗിവിംഗ് മാറുകയും ചെയ്തു.


താങ്ക്സ് ഗിവിംഗ് ആഘോഷങ്ങളിലെ ഒരു  പ്രധാന ആകര്‍ഷണം ടര്‍ക്കി ഡിന്നറും മത്തങ്ങ കൊണ്ടുള്ള മധുരമായ PumpkinPie യുമാണ്‌. കല്യാണം കഴിഞ്ഞതിനു ശേഷമുള്ള ആദ്യത്തെ Thanksgiving വളരെ പ്രധാനമാണ് - നമ്മുടെ ആദ്യ ഓണം പോലെ. തറവാട് വീടുകളില്‍ നടക്കുന്ന അത്താഴവിരുന്നില്‍ ടര്‍ക്കി മുറിക്കുക എന്ന ചുമതല വളരെയധികം ബഹുമാനം അര്‍ഹിക്കുന്ന ഒന്നാണ്. കോഴിയെ നിറച്ചുപൊരിക്കുന്നത് പോലെ ഒരു മുഴുവന്‍ ടര്‍ക്കിയെ മുട്ടയും മസാലയും ഒക്കെ ചേര്‍ത്ത് നിറച്ചുപൊരിച്ച് എടുക്കുന്നു. ഉരുളക്കിഴങ്ങ് പുഴുങ്ങിയുടച്ചത്, മധുരക്കിഴങ്ങ്, ബ്രസ്സല്‍ സ്പ്രൌട്സ് (കുഞ്ഞു കാബേജ് പോലെയുള്ള പച്ചക്കറി), ക്യാരറ്റ്, ക്രാന്ബെറി സോസ്, ചോളം, വിവിധ തരം മത്തങ്ങകള്‍ ഇതൊക്കെ ഒരു പരമ്പരാഗത സദ്യവട്ടത്തില്‍ ഉള്‍പ്പെടും. വീട്ടിലെ മുതിര്‍ന്നവര്‍ മറ്റു കുടുംബാംഗങ്ങള്‍ക്ക്  ഈ ജീവിതത്തിന്, സദ്യയ്ക്ക് ഒക്കെ നന്ദി പറയുന്ന പ്രാര്‍ത്ഥന ചൊല്ലിക്കൊടുത്തുകൊണ്ട്  അത്താഴവിരുന്നു തുടങ്ങുന്നു. സദ്യയ്ക്കൊരു പായസമില്ലാതെ സുഖമാവില്ല എന്ന് നമുക്ക് തോന്നുംപോലെ താങ്ക്സ്ഗിവിംഗ് അത്താഴത്തിനു 'പൈ' ഇല്ലാതെ ചിന്തിക്കാനാകില്ല ഇവര്‍ക്ക്. പലതരത്തിലുള്ള പഴവര്‍ഗങ്ങള്‍ കൊണ്ടുണ്ടാക്കിയ "പൈ" ലഭ്യമാണ് - ആപ്പിള്‍ പൈ, ബെറി പൈ, നാരങ്ങ പൈ, എന്തിന് തേങ്ങാപൈ വരെ! പക്ഷേ, ഒക്ടോബര്‍ നവംബര്‍ മാസങ്ങള്‍ ഇവിടുത്തുകാര്‍ക്ക്  മത്തങ്ങയുമായി വളരെ ബന്ധപ്പെട്ടുകിടക്കുന്നതിനാല്‍  ടര്‍ക്കി സദ്യക്കൊപ്പം മത്തങ്ങാമധുരവും കൂടിയായാല്‍ അത്താഴവിരുന്ന് സുഭിക്ഷം!


കഴിഞ്ഞ കൊല്ലം മുതല്‍ വല്ല്യേട്ടനോടും കുടുംബത്തോടും ഒപ്പമാണ് ഞങ്ങളുടെ നന്ദിപറച്ചില്‍ ദിനം - രണ്ടു വീട്ടിലേയും മക്കള്‍ ഒക്ടോബര്‍ ആകുമ്പോഴേ കാത്തിരിക്കാന്‍ തുടങ്ങും - ആ ദിവസത്തെ ആഘോഷിക്കാന്‍! അതുകൊണ്ടുതന്നെ ഇവിടെ വീട്ടിലുമുണ്ട് ഒരു കുഞ്ഞു ടര്‍ക്കി സദ്യ - നിര്‍ത്തിപ്പൊരിക്കാനും തക്ക ധൈര്യം ഇല്ലാത്തത് കൊണ്ട് നമ്മളെക്കൊണ്ട് എന്തെങ്കിലുമൊക്കെ ചെയ്യാന്‍ പറ്റുമെന്ന്‍ തോന്നുന്ന കുറച്ചു ഭാഗങ്ങള്‍ മുറിച്ചുമേടിക്കല്‍ ആണ് പതിവ്. ഒരു മുഴുവന്‍ ടര്‍ക്കിയെന്നാല്‍ ഒരൊന്നൊന്നര ടര്‍ക്കിയാണെന്ന് കൂടി ഓര്‍ക്കണേ - തിന്നുതീര്‍ക്കാന്‍ അത്യാവശ്യം നല്ല എണ്ണം കുടുംബക്കാര്‍ വേണ്ടിവരും.  ആ പൈ ഒഴികെയുള്ളതൊക്കെ ഉണ്ടാക്കാന്‍ നോക്കും. മത്തങ്ങാപൈ അതിന്‍റെ തനതായ രുചിയില്‍ ഉണ്ടാക്കുന്ന ഒരിടത്ത് നിന്ന് വാങ്ങുകയും ചെയ്യും. പിന്നെ ഇന്നലെകള്‍ക്കും, ഇന്നിനും, വരാന്‍ പോകുന്ന നാളെകള്‍ക്കും പുഞ്ചിരികള്‍ക്കും വീഴ്ചയുടെ അപ്പുറമുള്ള കയറ്റങ്ങള്‍ക്കും ഇരുളിന് ശേഷമുള്ള വെളിച്ചത്തിനും മഴക്കും മഞ്ഞിനും ഒക്കെ നന്ദി പറഞ്ഞുകൊണ്ട് ഈ ആഘോഷത്തിനെ ഓര്‍മകളിലേക്ക് ചേര്‍ക്കും!

രണ്ടു കൊല്ലം മുന്നത്തെ thanksgiving സദ്യ 



 വാല്‍ക്കഷ്ണം : ടര്‍ക്കി നിര്‍ത്തിപ്പൊരിച്ചത് എന്നൊക്കെ കേട്ട് നാക്കില്‍ വെള്ളമൂറിയിരിക്കുന്നവരോട് "ഓ, നമ്മുടെ ബീഫ് ഉലര്ത്തിയതിന്റെ  അത്രയൊന്നും ഇല്ലാന്നേ "


                                                                  (OurKids 2018 November)

Monday, November 12, 2018

കുടമാറുന്ന പ്രകൃതിയും മിട്ടായിക്കുട്ടികളും

ഒരിക്കലുമാരും കടന്നുപോകാന്‍ ആഗ്രഹിക്കാത്ത വെള്ളത്തിന്‍റെ വഴികളിലൂടെ കേരളം കടന്നുപോയിട്ട് ഒരു മാസം ആകുന്നു. ഓണമാഘോഷിക്കാതെ പോയ ഒരു ജനതയിലെ കുഞ്ഞുങ്ങളെക്കുറിച്ചാണ് ഇതെഴുതുമ്പോള്‍ ഞാന്‍ ആലോചിക്കുന്നത്. ഈ  കോളത്തില്‍  എപ്പോഴുമെപ്പോഴും പറയാറുള്ളതുപോലെ ആഘോഷങ്ങളും ഉത്സവങ്ങളും പെരുന്നാളുകളും ഒക്കെ ശരിക്കും കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയാണ് നമ്മള്‍ ജീവിതത്തില്‍ ഉള്‍പ്പെടുത്തുന്നത്. അവരുടെ ഒരു ജീവിതകാലത്തിലേക്ക് എടുത്തുവെക്കാനുള്ള ഓര്‍മ്മകള്‍ ചേര്‍ത്തുകൊടുക്കുക എന്നത് മാത്രമേ നമ്മള്‍ ചെയ്യേണ്ട കടമയുള്ളൂ.

ഇവിടിപ്പോള്‍ ഉത്സവങ്ങളുടെ കാലമാണ്..ഓരോരോ തരം പൂരങ്ങളും വേലകളും കൊടിയേറുന്ന കാലമാണ് ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള  അമേരിക്കന്‍പൂരക്കാലം - കുട്ടികളുടെ ഏറ്റവും പ്രിയപ്പെട്ട മാസങ്ങള്‍.  ഈ മാസം ആത്മാക്കളുടെ മാസമായിരുന്നു. കുട്ടികളും മുതിര്‍ന്നവരും പലതരം വേഷങ്ങള്‍ കെട്ടി എല്ലാ വാതില്പ്പടിയിലും ചെന്ന് 'ട്രിക്ക് or ട്രീറ്റ്‌ ' ചോദിക്കുന്ന ഹാലോവീന്‍ ദിവസം. പലപ്പോഴും തോന്നാറുണ്ട് ആഘോഷങ്ങള്‍ക്ക് അഥവാ ഉത്സവങ്ങള്‍ രാജ്യങ്ങള്‍ക്ക് അനുസരിച്ച് പേരും ഭാവവും മാറുന്നുവെന്നെയുള്ളൂ എന്ന്. ഇവയെല്ലാം ആത്യന്തികമായി മനുഷ്യചരിത്രത്തിനോടും ജീവിതത്തിനോടും, ബന്ധങ്ങളോടും ഇഴുകിച്ചേര്‍ന്ന് കിടക്കുന്നവയാണ്. ഹാലോവീനും നമ്മുടെ വാവുബലിയും അപ്പുറോം ഇപ്പുറോം നില്‍ക്കുന്ന രണ്ട് ആഘോഷങ്ങള്‍ ആണെന്ന് ചിന്തിപ്പിച്ചത് കഴിഞ്ഞ വര്‍ഷത്തെ ഹാലോവീന്‍ ദിവസത്തിന് തലേന്ന് സെമിത്തേരി വൃത്തിയാക്കി എല്ലാ കല്ലറയും ഭംഗിയാക്കുന്ന ഒരുകൂട്ടം ആളുകളെ കണ്ടപ്പോഴാണ്. ഇവിടെയുള്ള സെമിത്തേരികള്‍ കാണാന്‍ ഒരു പ്രത്യേക ഭംഗിയുണ്ടാകാറുണ്ട്, ഒരുതരം ഒറ്റപ്പെട്ട വിഷാദത്തിന്‍റെ പുതപ്പണിഞ്ഞ ഭംഗി. ഓര്‍മ്മദിവസങ്ങളിലും വിശേഷദിവസങ്ങളിലുമൊക്കെ അവിടം പൂക്കളും ഇലകളും കൊടികളും കൊണ്ടൊക്കെ മനോഹരമായി അലങ്കരിക്കും. അത്തരത്തില്‍ അലങ്കരിക്കുന്ന ഒരു ദിവസം കൂടിയാണ് ഹാലോവീന്‍.

പൊതുവേ ക്രിസ്ത്യാനികളുടെ വിശ്വാസപ്രകാരമുള്ള ആഘോഷമാണ് ഹാലോവീന്‍ എങ്കിലും കുട്ടികളാണ് ഇതിന്‍റെ മുഖ്യ ഉപഭോക്താക്കള്‍ എന്നതിനാല്‍ മതപരമായ പ്രധാന്യമൊഴിവാക്കി സാമൂഹികമാറ്റങ്ങളോടെ ഇവിടെ എല്ലാ വിഭാഗത്തിലെയും ജനങ്ങള്‍(കുട്ടികള്‍) ഹാലോവീന്‍ ആഘോഷിക്കുന്നു. സകല വിശുദ്ധന്മാരുടെയും മരണപ്പെട്ടവരുടെയും ആത്മാക്കളുടെയും ദിനം -  അഥവാ AllHallotide എന്ന ആഘോഷത്തിന്‍റെ തുടക്കമാണ്‌ ഹാലോവീന്‍ ആയി ആഘോഷിക്കപ്പെടുന്നത്.
AllHallotide  (ഓള്‍ഹാലോടൈട്) ആഘോഷിക്കുന്ന ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 2 വരെയുള്ള ദിവസങ്ങളില്‍  ഒരു ദിവസം ഹാലോവീന്‍ വൈകുന്നേരം ആയും, ഒരു ദിനം വിശുദ്ധന്മാര്‍ക്കായും, ഒരു ദിവസം വീരചരമം പ്രാപിച്ചതും അല്ലാത്തതുമായ ആത്മാക്കള്‍ക്ക് വേണ്ടിയുമാണ് നീക്കിവെച്ചിരിക്കുന്നത്.

ഇമ്മാതിരി കഥകള്‍ ഒന്നും കുട്ടികള്‍ക്ക് ബാധകമല്ല എന്നത് വേറെ വിഷയം. അവര്‍ക്കെന്തൂട്ട്‌ ആത്മാവ്, വിശുദ്ധന്‍, വീരചരമം? അവര്‍ക്കിത് മിട്ടായിപ്പെരുമഴകളുടെ കാലമാണ്. ഇഷ്ടമുള്ള സൂപ്പര്‍ഹീറോസിന്‍റെ വേഷം കെട്ടാനുള്ള ദിവസം,  സകല കൂട്ടുകാര്‍ക്കുമൊപ്പം വൈകുന്നേരം മുതല്‍ ഇരുട്ടും വരെ അയല്‍പക്കങ്ങളില്‍ അലഞ്ഞുതിരിഞ്ഞു നടക്കാനുള്ള ദിവസ്സം, പോകുന്നിടങ്ങളില്‍ നിന്നെല്ലാം പല വര്‍ണത്തിലും രുചിയിലുമുള്ള മിട്ടായിപ്പൊതികളെ ആസ്വദിക്കാനുള്ള ദിനം.  വീടുകളൊക്കെ ഭാര്‍ഗവിനിലയങ്ങളായി മാറുന്ന സമയം കൂടിയാണത്. സ്കൂളുകള്‍, ഓഫീസുകള്‍, പള്ളികള്‍ അങ്ങനെ എല്ലായിടത്തും ഈ ഒരു പ്രേതസാന്നിധ്യ-അലങ്കാരങ്ങള്‍ കാണാന്‍ കഴിയും.

ഏതൊക്കെ തരത്തില്‍ വീടിനെ പ്രേതാലയം ആക്കാം എന്നതാണ് ഒക്ടോബര്‍ തുടങ്ങുമ്പോഴേ പുത്രന്‍റെ ആലോചന. കഴിഞ്ഞ കൊല്ലം വരെ താമസിച്ചിരുന്ന അപാര്ട്ടുമെന്റിന് വലിയൊരു ഗ്ലാസ്‌ വാതില്‍ ഉണ്ടായിരുന്നു. ഒക്ടോബര്‍ ഒന്നിന് തന്നെ ആ ഗ്ലാസ്സിനെ മറച്ചുകൊണ്ട് ഒരു വലിയ പോസ്റ്റര്‍ വരും -വവ്വാലുകള്‍ പറക്കുന്ന രാക്ഷസക്കോട്ടയോ, ഒറ്റപെട്ടുനില്‍ക്കുന്ന വലിയ മരവും ചന്ദ്രനും മൂങ്ങയുമോ, നിങ്ങളെത്തന്നെ സൂക്ഷിച്ചുനോക്കുന്ന ഡ്രാക്കുളയോ ഒക്കെയാകാം വാതിലിലെ പോസ്റ്റര്‍. മുന്നിലുള്ള ചെറിയ മുറ്റത്തിന്റെ രണ്ടുവശവുമുള്ള കുറ്റിച്ചെടികളില്‍ ചിലന്തിവലകള്‍ സ്ഥാനം പിടിക്കും, വലിയ വലിയ തിളങ്ങുന്ന കണ്ണുകളുള്ള കറുത്തതും തവിട്ടുനിറവുമുള്ള ഭീമാകാരന്മാരായ ചിലന്തികളും ആളുകള്‍ അടുത്തുകൂടെപ്പോയാല്‍ ശബ്ദം ഉണ്ടാക്കുന്ന എലികളും അസ്ഥികൂടങ്ങളും ഒക്കെ അവിടവിടെ ആയി പ്രത്യക്ഷപ്പെടും. പിന്നെ കാത്തിരിപ്പാണ് ഒക്ടോബര്‍ 30 -31 തീയതികളിലായി വേഷം കെട്ടി സ്കൂളിലും, തെരുവുകളിലും ഒക്കെ കൂട്ടുകാര്‍ക്കൊപ്പം ട്രിക്ക് or ട്രീറ്റിന് പോകാന്‍. ഒക്ടോബര്‍ അവസാന വാരം ആകുമ്പോഴേക്കും എല്ലായിടങ്ങളിലും മത്തങ്ങാദീപങ്ങള്‍  തെളിയാന്‍ തുടങ്ങും - ജാക്ക്ഓ ലാന്‍റെന്‍ അഥവാ മത്തങ്ങക്ക് കണ്ണുകളും വായും ഒക്കെ ചെത്തിയുണ്ടാക്കി അതിനുള്ളില്‍ വിളക്ക് കത്തിച്ചുവെച്ച് ഉണ്ടാക്കുന്ന രൂപങ്ങള്‍.


വീട്ടിലേക്കുള്ള മത്തങ്ങകള്‍ വാങ്ങാന്‍ പോകലും ഒരു കലാപരിപാടിയാണ്. മത്തങ്ങാപറിക്കല്‍- മത്തങ്ങാ പറക്കല്‍ - Pumpkin Picking കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ രസകരമായ ഒരു സംഗതിയായത് കൊണ്ട് ഞങ്ങള്‍ക്കും ഉത്സാഹമാണ് പോകാന്‍. നേരത്തെ കാലത്തേ പോയാല്‍ കണ്ണെത്താദൂരം പരന്നുകിടക്കുന്ന മത്തങ്ങാപ്പാടങ്ങളും അതിലൊക്കെ ഉരുണ്ടുവിളഞ്ഞു പഴുത്തുകിടക്കുന്ന മത്തങ്ങകളും കാണാം. ആള്‍ക്കാരൊക്കെ പറിച്ചുകഴിഞ്ഞാണ് ആ ഭാഗത്തേക്ക് പോകുന്നതെങ്കില്‍ തരിശായ പാടത്ത് അവിടെയുമിവിടെയും കിടക്കുന്ന ശുഷ്കമായ മത്തങ്ങകള്‍ മാത്രേ കാണാന്‍ കിട്ടൂ. മിക്കപ്പോഴും മത്തങ്ങാപറിക്കലിനൊപ്പം ആപ്പിള്‍ പറിക്കലോ പെയര്‍ പറിക്കലോ ഒക്കെക്കൂടി ഞങ്ങള്‍ കൂട്ടിക്കെട്ടും. വാങ്ങിവരുന്ന മത്തങ്ങയെ കണ്ണും വായും വെട്ടിയുണ്ടാക്കി ഒരു പേടിപ്പിക്കുന്ന മുഖം ആക്കല്‍ ആണ് അടുത്ത ചടങ്ങ്. സാധാരണ ഗതിയില്‍ അച്ഛനും മോനും അവരുടെ എല്ലാ കലാപരമായ കഴിവുകളും പുറത്തെടുക്കുന്നത് ഈ മത്തങ്ങയിലാണ്.  ആദ്യത്തെപ്പണി മത്തങ്ങയുടെ ഞെട്ടിന്‍റെ ഭാഗം അകത്തേക്ക്  മുറിച്ച് ഉള്ളിലുള്ള മാംസളമായ ഭാഗവും കുരുവും ഒക്കെ പുറത്തേക്ക് എത്തിക്കലാണ്. വലിയ പണിയൊന്നും ഇല്ല അതിന് - പക്ഷേ, അതുകഴിഞ്ഞുള്ള പരിസരം വൃത്തിയാക്കല്‍ നല്ല പണിയാണ്. പിന്നീട് അത്യാവശ്യം നല്ല മൂര്‍ച്ചയുള്ള കത്തി കൊണ്ട് ത്രികോണാകൃതിയില്‍ കണ്ണും, നീളത്തില്‍ മുറിച്ചു വായും പല്ലുകളും ഉണ്ടാക്കുന്നു. ഇതിനുള്ളില്‍ വിളക്ക് കത്തിച്ചു മുകളിലത്തെ ഭാഗം വീണ്ടും അടച്ചു വെച്ചുകഴിഞ്ഞാല്‍ നമ്മുടെ മത്തങ്ങാവിളക്ക് ആയി.
JACK-O-LANTERN 

My Baahubali 

Little Robo


സ്കൂളുകളിലും ഓഫീസിലും ഒക്കെ ഹാലോവീന്‍ ദിനത്തില്‍ പല പല രീതിയില്‍ വേഷം കെട്ടിയ ആളുകള്‍ വരുന്നതും ഹാലോവീന്‍ തീമായ പാര്‍ട്ടികളും ഭക്ഷണപദാര്‍ത്ഥങ്ങളും ഒക്കെയായി ആത്മാക്കളുടെ ഉത്സവത്തിനെ നല്ല അടിച്ചുപൊളിച്ചു ആഘോഷിക്കുന്നതും ഒക്കെ കാണാന്‍ തന്നെ നല്ലൊരു ചന്തമാണ്. ഹാലോവീന്‍ കഴിയുന്നതോടെ ഔദ്യോഗികമായി ഇവിടെ വിന്‍റെര്‍നെ വരവേല്‍ക്കാന്‍ ആള്‍ക്കാര്‍ ഒരുങ്ങും. പ്രകൃതിയെ ചന്തം കൂട്ടിനിന്നിരുന്ന നിറം മാറിയ ഇലകളൊക്കെ കൊഴിഞ്ഞുപോകും - മുഴുവന്‍ പൂത്തുലഞ്ഞതുപോലെ  മഞ്ഞ, ഓറഞ്ച്, ചുമപ്പ്, തവിട്ടുനിറങ്ങളില്‍ ഇലകളുമായി തൃശൂര്‍പൂരത്തിലെ കുടമാറ്റം അനുസ്മരിപ്പിക്കുന്നത് പോലെ നിന്ന മരങ്ങളൊക്കെയും ഇലകള്‍ കൊഴിഞ്ഞ് വെറും ഞരമ്പുകള്‍ മാത്രമാകും. പിന്നെ നീണ്ട 4-5 മാസം ഇവിടെയൊക്കെ ഉണങ്ങിവരണ്ടു നില്‍കുന്ന മരങ്ങളാകും. പ്രകൃതിയുടെ ആത്മാവ് നീണ്ടൊരു  വിശ്രമത്തിനായിപ്പോകും മുന്‍പ് എല്ലാ നിറങ്ങളെയും വെളിച്ചത്തേയും  ആഘോഷിക്കുന്ന ഒരു ദിവസമാണ് ഹാലോവീന്‍ എന്നും പറയാം.കഥകളും കാരണവും എന്തുതന്നെയായാലും എന്‍റെ ഏഴര വയസുകാരന്‍റെ ഏറ്റവും ഇഷ്ടമുള്ള ഉത്സവം  ഹാലോവീന്‍ ആണ് - കണക്കില്ലാതെ കിട്ടുന്ന മിട്ടായികളാണോ ഇഷ്ടവേഷം കെട്ടാന്‍ ആകുന്നതാണോ ഇതിന്‍റെ പിന്നിലുള്ളത് എന്ന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. കഴിഞ്ഞ കൊല്ലത്തെ ബാഹുബലി ഇക്കൊല്ലം ഓടിക്കാന്‍ പറ്റില്ല, ഞങ്ങള്‍ എന്തായാലും പോയി ഇക്കൊല്ലത്തെ 'ബ്ലാക്ക്‌ പാന്തര്‍' കോസ്റ്റ്യും  ഉണ്ടാക്കട്ടെ.






                                           (OurKids October 2018 Edition)










Sunday, October 14, 2018

ഓര്‍ത്തുവെക്കാന്‍ പത്ത് കല്‍പ്പനകള്‍

കണ്ടും കേട്ടും അനുഭവിച്ചും ഞാന്‍ മനസിലാക്കിക്കൊണ്ടിരിക്കുന്ന പേരെന്റിംഗിനെക്കുറിച്ചാണ് എപ്പോഴും ഇവിടെ പറയാറുള്ളത്. ഏഴും രണ്ടും വയസുള്ള മക്കള്‍ ഓരോര ദിവസവും ഓരോ കാര്യം ഓരോ രീതിയില്‍ പഠിപ്പിക്കാറുമുണ്ട്. ഓരോ കുട്ടിയും ഓരോ രീതിയില്‍ വ്യത്യസ്തര്‍ ആയിരിക്കുമ്പോള്‍ തന്നെ എല്ലാ കുഞ്ഞുങ്ങള്‍ക്കും പൊതുവായി ഉള്ള ചില കാര്യങ്ങള്‍ ഇവരോട് ഇടപഴകുമ്പോള്‍ തോന്നുകയും ചെയ്യും. ഇടയ്ക്കിടെ കുഞ്ഞുങ്ങളുടെ സൈക്കോളജി കൈകാര്യം ചെയ്യുന്നവരോട് സംസാരിക്കുമ്പോള്‍ ഈക്കാര്യം അവര്‍ പറയാറുമുണ്ട്. എന്തുകൊണ്ടോ മറ്റുള്ളവരുടെ കുഞ്ഞുങ്ങളെ മനസിലാക്കുംപോലെ നമ്മള്‍ നമ്മുടെ കുട്ടികളെ മനസിലാക്കാന്‍ ശ്രമിക്കാറില്ല എന്ന് തോന്നുന്നു. സ്വന്തം കുട്ടി ചെയ്യുന്ന കുഞ്ഞുകുറുമ്പിന് പോലും നാഗവല്ലി മോഡിലേക്ക് ആകുന്ന അമ്മമാരെയും  (ഞാനുള്‍പ്പെടെ ഉള്ള അമ്മമാര്‍!) ചാക്കോ മാഷുമാരാകുന്ന അച്ഛന്മാരേയും കാണാറുണ്ട് . എന്നാല്‍ അതെ കാര്യം മറ്റൊരു കുട്ടി ചെയ്യുമ്പോള്‍ പറഞ്ഞു തിരുത്താനോ, സാഹചര്യത്തിന് അനുസരിച്ച് കൊഞ്ചിക്കാനോ, ആ ചെയ്ത കാര്യത്തിനെ വാത്സല്യത്തോടെ ആസ്വദിക്കാനോ പലപ്പോഴും അവര്‍ തയ്യാറാകുകയും ചെയ്യും. ഇതിന് പുറകില്‍ ഒരുപാട് കാരണങ്ങള്‍ ഉണ്ടാകാം - എന്നാല്‍ ഏറ്റവും പ്രധാനം എന്‍റെ കുട്ടി അങ്ങനെ ചെയ്യില്ല എന്നോ / എന്‍റെ കുട്ടി അങ്ങനെ ചെയ്യാന്‍ പാടില്ല എന്നോ രക്ഷിതാക്കളില്‍ ഉറച്ചുപോകുന്ന ഒരു വിചാരമാണ്. കുട്ടി എന്നത് ഒരു വ്യക്തി ആണെന്നും  അവര്‍ക്ക് അവരുടേതായ സ്വഭാവ സവിശേഷതകള്‍ ഉണ്ടെന്നും മനസിലാക്കാത്തിടത്തോളം കാലം കുട്ടികളെ അംഗീകരിക്കാന്‍ നമുക്ക് ബുദ്ധിമുട്ട് തോന്നാം. ഇത്തവണത്തെ നമ്മുടെ പത്തു കല്‍പ്പനകള്‍ കുട്ടികളുടെ മനശാസ്ത്രം പഠിച്ചവരില്‍ നിന്നുള്ള ചില 'ടിപ്സ് and ട്രിക്ക്സ് ' ആണ് - ഏഴുവയസുകാരനെ കൂടെ നടത്താന്‍ ഞാന്‍ കുഴങ്ങിയ ചില കാര്യങ്ങള്‍ക്ക് എനിക്ക് സഹായം കിട്ടിയത് ഇതില്‍ നിന്നാണ്.  ഒരുപക്ഷേ, ഇതുവായിക്കുന്നവരില്‍ ഒരാള്‍ക്ക് ഈ പത്തു കാര്യങ്ങളിലൊന്ന് ആശ്വാസമായിത്തോന്നിയാലോ എന്ന ചിന്തയില്‍ പങ്കുവെക്കുന്നു.

1. Its O.K for a child to be mad at you - കുഞ്ഞുങ്ങള്‍ക്കും  നാഗവല്ലി / ചാക്കോമാഷ് ആകാം: 

ഇത് വായിച്ചപ്പോള്‍ ഉള്ളൊന്നു കാളിയില്ലേ ?? എനിക്കറിയാം - കാരണം നമുക്ക് ആ കാര്യം സങ്കല്‍പ്പിക്കാന്‍ കുറച്ചു പ്രയാസമാണ്. മക്കള്‍ എത്ര ചെറിയവരോ വലിയവരോ ആകട്ടെ നമ്മളെ വഴക്ക് പറയുന്ന, നമ്മളോട് ദേഷ്യപ്പെടുന്ന അവസ്ഥ ചിന്തിക്കാന്‍ തന്നെ വിഷമമാണ് അല്ലേ. പക്ഷേ, കുഞ്ഞുങ്ങള്‍ വ്യക്തികള്‍ ആണെന്ന് മനസിലാക്കാനുള്ള ഏറ്റവും നല്ല വഴി അവരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ സമ്മതിക്കുക എന്നതാണ്. നമുക്ക് അവരെ വഴക്ക് പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെങ്കില്‍ അവര്‍ക്ക് നമ്മളോടും അതേ വികാരം പ്രകടിപ്പിക്കാന്‍ സ്വാതന്ത്ര്യം ഉണ്ടെന്നുള്ള ഒരു ബോധം കുട്ടികളില്‍ ഉണ്ടാകുന്നത് അവരില്‍ക്കൂടുതല്‍ EQ ഉണ്ടാകാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. തോല്‍ക്കാന്‍ പഠിപ്പിക്കുന്നതും, ദേഷ്യവും നിരാശയും കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതും ഒക്കെ മുന്നോട്ടുള്ള പരിശീലനങ്ങളാകാം. ജീവിതത്തിലെ കയറ്റവും ഇറക്കവും മനസ്സിലാക്കാന്‍ കുട്ടികളെ പ്രാപ്തരാക്കാന്‍ ഈ തിരിച്ചറിവുകള്‍ക്കാകും. 

2.  കുട്ടികളെ ബഹുമാനിക്കാം - Give Respect, Take Respect:

കുഞ്ഞുങ്ങളെ സ്നേഹിക്കുന്നതിനൊപ്പം തന്നെ ചെയ്യാവുന്ന കാര്യമാണ് അവര്‍ക്ക് ബഹുമാനം കൊടുക്കുക എന്നുള്ളത്. കുറ്റങ്ങളും കുറവും പറഞ്ഞു കളിയാക്കുക, അടിക്കുക തുടങ്ങിയ  പ്രവര്‍ത്തികള്‍ ചെയ്താല്‍ ഗുണത്തെക്കാള്‍ ദോഷമാണ് ചെയ്യുക. കുട്ടികള്‍ എല്ലാക്കാര്യവും അനുകരിക്കാന്‍ ഇഷ്ടമുള്ളവരാണ്. കാണുന്നതെന്തും മറ്റുള്ളവരില്‍ പരീക്ഷിച്ചു നോക്കാനുള്ള പ്രവണത ഉള്ളവര്‍. മറ്റു കുട്ടികളെ അടിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്ന കുഞ്ഞുങ്ങളെ ശ്രദ്ധിച്ചാല്‍ അവര്‍ക്ക് പങ്കുവയ്ക്കാന്‍ അടിയുടെ കഥകള്‍ ഉണ്ടാകാം. അച്ഛനും അമ്മയ്ക്കും ദേഷ്യം  വരാന്‍ പാടില്ല എന്നല്ല, അങ്ങനെ വരുന്ന സന്ദര്‍ഭത്തില്‍ ഒന്ന് മാറിനിന്നു തിരിച്ചുവരുന്നത് കൂടുതല്‍ തെളിഞ്ഞ ചിന്തയോടെ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സഹായിച്ചേക്കും.  ഇങ്ങനെയൊക്കെ പറയുമെങ്കിലും മിക്കപ്പോഴും അത് സാധിക്കാറില്ല എന്നുള്ള എന്നെപ്പോലെയുള്ളവര്‍ക്ക് ആ പൊട്ടിത്തെറി കഴിഞ്ഞു കുഞ്ഞുങ്ങളോട് സ്വന്തം ദൌര്‍ബല്യം തുറന്നു പറയുക എന്നതാണ് ചെയ്യാവുന്ന പ്രതിവിധി! 

3. ഫലപ്രദമായ നിര്‍ദ്ദേശങ്ങള്‍ -  Effective  Instructions: 

കുട്ടികളോട് നിര്‍ദേശങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്ന അമ്മയോ അച്ഛനോ ആണോ നിങ്ങള്‍? എങ്കില്‍ അറിയാതെ എങ്കിലും നിങ്ങളെ അവഗണിക്കാന്‍ കുഞ്ഞുങ്ങളെ പഠിപ്പിക്കുകയാണ് നിങ്ങള്‍ ചെയ്യുന്നത്. നിര്‍ദേശങ്ങള്‍ കൊടുത്തിട്ട് കുഞ്ഞുങ്ങള്‍ക്ക് പ്രതികരിക്കാന്‍ ഉള്ള സമയം കൊടുക്കുക എന്നതാണ് കൂടുതല്‍ ഫലപ്രദമായ രീതി. 

4. പ്രതീക്ഷിക്കാവുന്ന അനന്തരഫലങ്ങള്‍ക്ക് പ്രാപ്തരാക്കുക - Natural Consequences :

വളരെയധികം ശ്രമകരവും എന്നാല്‍ നടപ്പിലാക്കിയാല്‍ ഫലപ്രദവുമായ ഒരു നിര്‍ദേശമാണ് ഇത്. പക്ഷേ ഒരിക്കല്‍ അനുഭവം ഉണ്ടായാല്‍ അതൊരു ജീവിതകാലത്തേക്ക് കുട്ടികള്‍ കൂടെ കൂട്ടുകയും ചെയ്യും. പലപ്പോഴും 'അരുതു'കള്‍ കൊണ്ട് വിലക്കിട്ടാണ് കുഞ്ഞുങ്ങള്‍ വളരുക. അപകടകരമല്ലാത്ത അതിരുകളെ  അവര്‍ ചെയ്തു പഠിച്ചാല്‍, പ്രതിസന്ധികളെ തരണം ചെയ്യാനുള്ള സ്വാഭാവിക കഴിവ് വന്നുചെരുമെന്നു പഠനങ്ങള്‍ പറയുന്നു.  മുറി ക്ലീന്‍ ചെയ്തില്ലെങ്കില്‍ വീഡിയോ ഗെയിം തരില്ല എന്ന് പറയുന്നതിന് പകരം, ക്ലീന്‍ അല്ലാത്ത റൂമിലെ ബുദ്ധിമുട്ടുകള്‍ മകനെ /മകളെ പ്രായോഗികതലത്തില്‍ അറിയിച്ചു കൊടുക്കുന്നത് അടുത്ത തവണ മുറി വൃത്തിയാക്കാന്‍ കൂടുതല്‍ ഫലപ്രദം ആകുമെന്ന് സാരം. 

5. ഉത്തരങ്ങള്‍/പ്രതിവിധികള്‍  ഒരുമിച്ചു കണ്ടെത്തുക - Solve it together  : 

പലപ്പോഴും പ്രശ്നക്കാരന്‍/ പ്രശ്നക്കാരി ആയിട്ടുള്ള ഒരു കുഞ്ഞിനു പുറകില്‍ അതിലേക്കെത്തിക്കുന്ന ഒന്നോ അതില്‍ കൂടുതലോ കാരണങ്ങള്‍ ഉണ്ടാകാം. കുട്ടിയല്ല പ്രശ്നമെന്നും , കുട്ടിക്ക് പറയാനുള്ളതാണ് പ്രശ്നകാരണം എന്നും അത്  എന്താണെന്നും കണ്ടുപിടിച്ചാല്‍ മിക്കപ്പോഴും പ്രതിവിധി മുന്നില്‍ തന്നെയുണ്ടാകും. മാത്രവുമല്ല ഒരുമിച്ചു സംസാരിച്ചു പരിഹരിക്കുന്നതിലൂടെ പലപ്പോഴും മാതാപിതാക്കളിലുള്ള വിശ്വാസവും വര്‍ദ്ധിക്കുന്നു. കുഴപ്പങ്ങളില്‍ ചെന്ന് ചാടിയാലും പരിഹാരം കണ്ടെത്താന്‍ ഉള്ള ഒരു സപ്പോര്‍ട്ട് സിസ്റ്റം കൂടെയുണ്ടെന്നത് ആത്മവിശ്വാസമുള്ള ഒരു തലമുറയെ വളര്‍ന്നുവരാന്‍ സഹായിക്കും. 

6. പുകഴ്ത്താന്‍ മടിക്കരുത് : 

ഇന്നത്തെ തലമുറയിലെ മിക്ക മാതാപിതാക്കളും മക്കളെ പുകഴ്ത്തുന്നതില്‍ പിശുക്ക് കാണിക്കാത്തവരാണ്. അധികമായാല്‍ അമൃതും വിഷമാണെന്ന രീതിയില്‍ പോകാതെ ശ്രദ്ധിക്കണം എന്നുളളത് ഒഴിച്ചാല്‍ നല്ല വാക്കുകള്‍ കുഞ്ഞുങ്ങളെ വളരെയധികം സന്തോഷിപ്പിക്കും. മറ്റുള്ളവര്‍ക്ക് മുന്‍പില്‍  വെച്ച് കുട്ടികളുടെ കുറ്റങ്ങള്‍ പറയരുത് എന്നുളളത് ഒരു അലിഖിതനിയമം ആക്കുന്നതോടൊപ്പം അര്‍ഹിക്കുന്ന അഭിനന്ദനങ്ങള്‍ അവര്‍ക്ക് നല്കാന്‍ മടിക്കരുത് എന്നും ഒരു നിയമമാക്കുക.

7. അച്ചടക്കം എന്നത് ഒരു ശീലമാകണം : 

പലപ്പോഴും പല കുടുംബങ്ങളിലും അവരുടേതായ രീതിയിലാകും അച്ചടക്ക നടപടികള്‍ പിന്തുടരുക. നിങ്ങളുടെ കുടുംബത്തിനു യോജിച്ച രീതിയില്‍ ഏത് നിയമങ്ങളും കുട്ടികള്‍ക്ക് /നിങ്ങള്‍ക്കും തിരഞ്ഞെടുക്കാം. പക്ഷേ, എന്തും സ്ഥിരമായ രീതിയില്‍ ആകണം. ഒരേ കുറ്റത്തിന് രണ്ടു രീതിയില്‍ പ്രതികരിക്കുന്നത് കുഞ്ഞുങ്ങളെ വളരെയധികം ചിന്താകുഴപ്പത്തില്‍ ആക്കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. 

8. വികൃതിക്കുട്ടികളെ ശ്രദ്ധിക്കാം : 

പലപ്പോഴും കുട്ടികള്‍ വികൃതി കാണിക്കുകയോ കുസൃതി കാണിക്കുകയോ ചെയ്യുന്നത് അച്ഛനമ്മമാരുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ ആകും. കുസൃതി കാണിക്കുന്ന കുട്ടിയെ വഴക്കു പറയുന്ന അച്ഛനമ്മമാരോട് പറയാനുള്ളത്, അവര്‍  അവരെ ശ്രദ്ധിക്കൂ എന്ന് ഏറ്റവും മനോഹരമായി നിങ്ങളോട് പറയുകയാണ് ഓരോ കുബുദ്ധികളിലൂടെ. താഴെയിട്ടു പൊട്ടിക്കുന്ന പൂച്ചട്ടി മുതല്‍ അടുത്തിരിക്കുന്ന കുട്ടിയെ മാന്തുന്നത് വരെ - അവര്‍ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. അവരെ കേട്ടുനോക്കൂ, കൂടുതല്‍ മനസിലാക്കാനാകും.

9. നിയമങ്ങള്‍ ശിക്ഷാനടപടികള്‍ ആകരുത്, ജീവിത ശീലങ്ങള്‍ ആകണം - 

ഒരിക്കലും കുട്ടികളെ ശിക്ഷിക്കാന്‍ വേണ്ടി അച്ചടക്കം പഠിപ്പിക്കരുത്.  ജീവിതത്തിലേക്കുള്ള നല്ല പാഠങ്ങള്‍ ശീലമാക്കാന്‍ വേണ്ടിയാകാം ഏതു രീതിയിലുള്ള നിയമവും കുട്ടികളോട് പറയുന്നത്.  ശിക്ഷയായി അടിച്ചേല്‍പ്പിക്കപ്പെടുന്ന നല്ല ശീലങ്ങള്‍ പൊതുവേ കുട്ടികളെ റിബല്‍ ആക്കുകയും ആ ശീലങ്ങളെ ധിക്കരിച്ചു കാണിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

10. തന്നോളമായാല്‍ താനെന്ന് വിളിക്കാം - 

അടക്കയായാല്‍ മടിയില്‍ വെക്കാമെന്നും അടക്കമരമായാല്‍ അതിനു നിര്‍വാഹമില്ല എന്നും പണ്ടുള്ളവര്‍ പറഞ്ഞുകേട്ടത് തന്നെയാണ് ഈ പറച്ചില്‍. കൌമാരക്കാരെ കേള്‍ക്കാം, അവരുടെ വാക്കുകള്‍ക്ക്/ അഭിപ്രായങ്ങള്‍ക്ക്  അര്‍ഹിക്കുന്ന പ്രാധാന്യം കൊടുക്കാം. 18 വയസാകുന്ന കുട്ടിക്ക് വോട്ടവകാശം മാത്രമല്ല കിട്ടുന്നത്  ഉത്തരവാദിത്തങ്ങളും അവകാശങ്ങളും അച്ഛനമ്മമാരോടുള്ള അടുപ്പവും ഒക്കെ തീരുമാനിക്കപ്പെടുന്ന കാലമാണ് അത്. വീട്ടില്‍ നിന്ന് കിട്ടുന്ന അംഗീകാരം എപ്പോഴും കുട്ടികളെ കൂടുതല്‍ ഉത്തരവാദിത്തമുള്ള പൌരന്മാര്‍ ആകാന്‍ സഹായിക്കും. 

 ഈ പത്തു കല്‍പ്പനകള്‍ അനുസരിച്ച് ജീവിക്കാന്‍ പറ്റണമെന്നില്ല, പറ്റായ്കയുമില്ല. ഈ പറഞ്ഞവയെല്ലാം എല്ലാ കുട്ടികള്‍ക്കും, അച്ഛനമ്മമാര്‍ക്കും ബാധകം ആകണമെന്നുമില്ല.എങ്കിലും ഏതെങ്കിലും വഴിത്തിരിവുകളില്‍ ഇതില്‍ ഏതെങ്കിലും ഒന്ന് നമ്മുടെ രക്ഷയ്ക്ക് എത്താം. 

(വിവരങ്ങള്‍ക്ക് കടപ്പാട് :  Research conducted by VeryWellFamily Organization)


(Published in Ourkids - 2018July Edition) 


Sunday, September 16, 2018

സന്തോഷത്തിന്‍റെ ചെക്ക്ബോക്സുകള്‍

എപ്പോഴത്തെയും പോലെ എന്‍റെ ചോദ്യോത്തരചിന്താശകലങ്ങള്‍ ഒക്കെയും മൂത്ത മകനുമായി ബന്ധപ്പെട്ടുകിടക്കുന്നു. അടുത്തിടെ ആശാനുമായി ഉണ്ടായ രസകരമായ ഒരു ചര്‍ച്ചയാണ് നമ്മുടെ ഇത്തവണത്തെ ടോപ്പിക്.
എങ്ങനെയെങ്കിലും ഒന്ന് വലുതായാല്‍ മതിയെന്നു ചിന്തിച്ചിരുന്ന  ബാല്യകാലത്തില്‍ നിന്ന് വലുതായിക്കഴിഞ്ഞപ്പോള്‍ മനസിലായ ഏറ്റവും പ്രധാനകാര്യം വലുതാവുംതോറും സമയം കുറഞ്ഞുകൊണ്ടേ ഇരിക്കും എന്നാണ്. അങ്ങനെ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് തിരക്കിട്ടോടുന്ന എല്ലാ അച്ഛനമ്മമാരും കടന്നുപോകുന്ന സാഹചര്യങ്ങളിലൂടെ ഞങ്ങളും കഴിഞ്ഞ രണ്ടുമാസമായി ഓടിയോടിക്കടന്നു പോകുന്നു. ജോലി മാറ്റം, വീട് മാറ്റം, നാട്ടില്‍ നിന്ന് എത്തിയ കൂട്ടക്കാര്‍ അങ്ങനെ മൊത്തത്തില്‍ ജഗപൊഗാന്നു പോകുന്നതിനിടയില്‍ സ്വാഭാവികമായും കുഞ്ഞുങ്ങളോടൊപ്പം ചിലവഴിക്കുന്ന സമയം കുറയുന്നതായി തോന്നിയപ്പോള്‍ മനപൂര്‍വം സൃഷ്ടിച്ചതാണ് ഇടയ്ക്കിടെ ചെക്കനെ പിടിച്ചിരുത്തി ചുമ്മാ ചോദ്യം ചോദിക്കല്‍. രാവിലെ സമ്മര്‍ ക്യാമ്പിലേക്ക് വിടുന്ന വഴിയിലോ, വൈകുന്നേരം  വീട്ടിലേക്കുള്ള തിരിച്ചു വരവിലോ അതുമല്ലെങ്കില്‍ ഒരു അടിപിടി സെഷന്‍ കഴിഞ്ഞതിനു ശേഷമോ ഒക്കെയാകും ആ ചര്‍ച്ചാവേദി.

അങ്ങനെയൊരു ദിവസം, തലേന്നത്തെ രാത്രിയിലെ  'mom-handling' അത്ര ശരിയായില്ല എന്നെനിക്ക് തന്നെ തോന്നിയതിനാല്‍ നാഗവല്ലിയില്‍ നിന്നും പഴയ ഗംഗയായി കുഞ്ഞനോട് സംസാരിക്കുകയായിരുന്നു ഞാന്‍.  ഇടയ്ക്കിടെ ആശാനെ ഓര്‍മ്മിപ്പിക്കാറുള്ളത് പോലെ വഴക്ക് പറയുന്ന സമയത്തും  അമ്മയ്ക്കും അച്ഛനും മോനേ ഒത്തിരി ഇഷ്ടമാണ് എന്ന തിയറി പല രൂപത്തില്‍ പറഞ്ഞുകൊടുത്തുകൊണ്ടിരിക്കുന്നു , ഇപ്പോഴത്തെ ഏഴുവയസുകാരന്‍റെ  തിയറി അനുസരിച്ച് സ്നേഹമുള്ളവര്‍ വഴക്ക് പറയില്ല, സ്നേഹം തോന്നാത്ത സമയത്താണ് അച്ഛനുമമ്മയും അവനെ വഴക്കു പറയുകയോ , ടൈം ഔട്ട്‌ പോലുള്ള പണിഷ്മെന്റ് കൊടുക്കുയോ ചെയ്യുന്നത്. ഒരുതരത്തില്‍ ചിന്തിച്ചാല്‍ അത് ശരിയുമാണ്‌, സ്നേഹത്തിനെക്കാള്‍ അവരോടൊ മറ്റാരോടെങ്കിലുമോ ഉള്ള ദേഷ്യം അല്ലെങ്കില്‍ നമ്മുടെ വാശി അല്ലെങ്കില്‍ ഈഗോ മുകളിലെത്തുമ്പോള്‍ ആണല്ലോ മിക്കപ്പോഴും കുഞ്ഞുങ്ങള്‍ക്ക് വഴക്ക്, അടി, ഇടി, ശിക്ഷാനടപടി ഒക്കെ ഉണ്ടാകാറുള്ളത്.  അപ്പോള്‍ പൂര്‍ണമായും ആ വാദഗതി തള്ളാനും കഴിയില്ല. എന്നാല്‍ അതിനെ മൊത്തമായും അംഗീകരിക്കാനും വയ്യ. അങ്ങനെ അതിന് രണ്ടിനുമിടയില്‍ ഉള്ള ഒരു നൂല്‍പ്പാലത്തിലൂടെ ആടിയാടി ഞങ്ങളിങ്ങനെ പോകുവാന്നെ.

വഴക്ക് പറഞ്ഞുകഴിഞ്ഞാല്‍ പിന്നെ ചേര്‍ത്തുപിടിക്കുന്നത് കുതറിച്ചുവിട്ടു പോകലും, കൊടുക്കുന്ന ഉമ്മയൊക്കെ കയ്യിലെടുത്ത് ദൂരേക്ക് എറിഞ്ഞു കളയലുമൊക്കെ പതിവാണിവിടെ. എന്നാലും പിന്നാലെ കൂടും ആ മൂഡോക്കെ ഒന്ന് മാറി ആള് നല്ല ഉഷാറാകാന്‍ പിന്നാലെ കൂടല്‍ തന്നെയാണ് നല്ല വഴി എന്ന് മനസിലാക്കിയതുകൊണ്ട്. ചൂടുപിടിച്ചു നില്‍ക്കുന്ന അന്തരീക്ഷം ഒന്ന് തണുപ്പിക്കാന്‍ രാവിലെ തന്നെ ആശാനെ ചേര്‍ത്തുപിടിച്ചു കൊഞ്ചിക്കല്‍ പ്രക്രിയ  തുടങ്ങി. കുതറിമാറാന്‍ ആവുന്നത്ര ശ്രമിക്കുന്നതിനിടയില്‍ പിടിച്ചിരുത്താനായി അമ്മക്കൊരു സ്വകാര്യം പറയാനുണ്ട് ആരോടും പറയരുത് എന്ന് പറഞ്ഞപ്പോഴേക്കും 'ക്യുരിയസ്' ആയിട്ടെത്തിക്കഴിഞ്ഞു. എന്താണ് അമ്മക്ക് പറയാനുള്ള സ്വകാര്യം എന്ന ഭാവത്തില്‍. താത്വിക് എന്ന പേരുകാരനെ വീട്ടില്‍ വിളിക്കുന്നത് താച്ചു എന്നാണ് , സമയവും സന്ദര്‍ഭവും അനുസരിച്ച് അത് 'എടാ താച്ചു'വും, താച്ചപ്പനും താച്ചുണ്ണിയുമൊക്കെ ആകും.

എന്‍റെ ചോദ്യം :  'താച്ചൂനറിയോ ആര്‍ക്കാ താച്ചൂനെ ഏറ്റവും ഇഷ്ടമെന്ന് ?' (മനസ്സിലെ പ്ലാന്‍, കുഞ്ഞിപ്പോ കൌതുകക്കുട്ടിയായി തിരികെച്ചോദിക്കും 'ആര്‍ക്കാ .. ?' അപ്പോ പറയണം അമ്മക്കാണെന്ന് - ഇന്നലത്തെ ആ കേടങ്ങ്‌ മാറ്റുകയും ചെയ്യാം, ചുളുവില്‍ അച്ഛനെതിരെ ഒരു ഗോളടിക്കുകയും ആകാം)

താച്ചു : ഒരു സംശയത്തിനും ഇട കൊടുക്കാത്ത അത്രയും ഉറച്ച ശബ്ദത്തില്‍       'ങാ അറിയാം - ബേബിക്കുട്ടിക്ക്' !!!

ഞാന്‍ ചിരിക്കണോ കരയണോ എന്നറിയാതെ നില്‍ക്കുന്നു. അല്ല എന്‍റെ തെറ്റാണ്, എന്‍റെ മാത്രം തെറ്റാണ്. രണ്ടു വയസുകാരന്‍ അനിയന്‍ബേബി കഴിഞ്ഞാല്‍ ആര്‍ക്കാണ് താച്ചുനെ ഏറ്റവും ഇഷ്ടം എന്നായിരുന്നു ചോദ്യം ഫ്രെയിം ചെയ്യേണ്ടിയിരുന്നത്. എന്‍റെ പിഴ എന്‍റെ പിഴ എന്‍റെ വലിയ പിഴ എന്നോര്‍ത്ത് ഞാന്‍ നേരത്തെ കരുതിയിരുന്ന ഉത്തരം ഗോളിയേ ഇല്ലാത്ത സ്വന്തം  പോസ്ടിലേക്ക് നീട്ടിയെറിഞ്ഞു - 'താച്ചൂനെ ഏറ്റോം ഇഷ്ടം അമ്മക്കാണ് ട്ടാ '.

അപ്പോള്‍ താച്ചു വീണ്ടും 'അല്ല ബേബിക്കാണ് ബേബിക്കാണ് എന്നെ ഏറ്റവും ഇഷ്ട'മെന്ന് വളരെ വളരെ ഗൌരവശബ്ദത്തില്‍ പറഞ്ഞപ്പോള്‍ എന്തായിരിക്കും ആ കുഞ്ഞുമനസ്സിലെ കാര്യമെന്നൊന്ന് ചോദിച്ചേക്കാം എന്ന് കരുതി.  അവന്‍ പറഞ്ഞ മറുപടികള്‍ എന്നെ ഇരുത്തിചിന്തിപ്പിക്കുകയും ചെയ്തു. നിങ്ങള്‍ക്കും ഇടക്ക് ഇങ്ങനെ ഓരോ ചോദ്യം കുഞ്ഞുങ്ങളോട് ചോദിച്ചാല്‍ അന്നത്തേക്ക് ചിന്തിക്കാന്‍ ഉള്ള വകുപ്പാകും.

അനിയനാണ് ഏറ്റവും ഇഷ്ടം എന്നതിന്‍റെ കാരണങ്ങള്‍ ഏഴു വയസുകാരന്‍ നിരത്തിയത് -

Tt Brothers 







1. ബേബി എന്നോടൊപ്പം പില്ലോ ഫൈറ്റ് കളിക്കും.

2. ബേബി എന്നോടൊപ്പം സോക്കര്‍ കളിക്കും.

3. ബേബി എന്നെ ടിക്കിള്‍ ചെയ്യും.

4. ബേബി എന്‍റെ കൂടെ സില്ലി ആയിട്ട് ബെഡില്‍ ചാടും.

5. ബേബി എന്‍റെ കൂടെ ആന കളിക്കും.














 പിന്നേം ലിസ്റ്റ് ഗോ ഓണ്‍ ആണ്. കണ്ണും തള്ളി ഇരിക്കുന്ന എന്നെ നിങ്ങള്‍ക്ക് കാണുന്നുണ്ടോ? ഞാനെന്നെ ഒന്ന് വിശകലനം ചെയ്ത് നോക്കി, ശരിയാണ്..വളരെ ശരിയാണ് -

  'പില്ലോഫൈറ്റ്' - രാത്രി ഉറങ്ങാന്‍ ആകുന്ന സമയത്ത് കിടക്കയൊക്കെ കുടഞ്ഞു വിരിച്ചു കഴിയുമ്പോള്‍ മാത്രം പൊട്ടിപ്പുറപ്പെടുന്ന ഈ കളിയില്‍ ബെഡ്ഡില്‍ നിന്ന് താഴത്ത് തലയിണ എടുത്തിടുന്നതിന് രണ്ടിനും ചീത്ത കൊടുക്കാറാണ് പതിവ്!

'സോക്കര്‍' അഥവാ പന്തുതട്ടിക്കളി - എന്‍റെ അടുക്കളനേരങ്ങള്‍ക്കിടയില്‍ ആ പരിസരഭാഗങ്ങളില്‍ വന്നുനിന്നുള്ള പന്തുതട്ടലുകളില്‍ താഴെ വീണു പൊട്ടാന്‍ സാദ്ധ്യതയുള്ള സാധനങ്ങളുടെ ലിസ്റ്റും, എണ്ണയും കത്തിയും ഉള്‍പ്പെടെയുള്ള മാരകയുധങ്ങളുടെ സാന്നിധ്യവും കാരണം പേടികൊണ്ട്  വീടിനകത്ത് പന്തുകളി പാടില്ല എന്ന നിയമം പാസാക്കിയ അതിക്രൂരയായ അമ്മയാണ് ഞാന്‍!

ടിക്കിള്‍ അഥവാ ഇക്കിളി - എന്‍റെ ഓര്‍മയില്‍ ഞാന്‍ ഇക്കിളിപ്പെടുത്താന്‍ ചെല്ലുമ്പോഴൊക്കെ അവനെന്നെ ഓടിച്ചിട്ടുള്ളതായാണ് ഓര്‍മ. പിന്നെ ഇതെങ്ങനെ ലിസ്റ്റില്‍ കയറിപ്പറ്റി എന്നറിയില്ല.

ബെഡ്ഡില്‍ചാട്ടം - 'ആഗ്രഹിക്കുന്നതിനൊക്കെ ഒരു പരിധി ഇല്ലേ മോനേ' എന്ന് ഒത്തിരിയൊത്തിരി കാര്യങ്ങള്‍ ചെയ്യണം എന്ന്സ്വപ്നം കാണുന്ന കുഞ്ഞിനോട് എങ്ങനെ ചോദിക്കുമെന്ന് കരുതിയാണ്! അല്ലെങ്കില്‍ 70 കിലോയുള്ള ഞാന്‍ ബെഡ്ഡില്‍ ചാടാതിരിക്കുന്നതാണ് എല്ലാവരുടെയും ആരോഗ്യത്തിന് നല്ലത് എന്ന് അവന്‍ ആലോചിക്കത്തില്ലാരുന്നോ!!

ആന കളി - ഇതിപ്പോ നിങ്ങള്‍ കരുതുന്നുണ്ടാകും ഈ സ്ത്രീക്ക് ഇച്ചിരി നേരം ആ കൊച്ചിനോട് ആന കളിച്ചാല്‍ എന്താന്ന്! അവനെ പുറത്തു കയറ്റിയുള്ള ആന കളി എനിക്കും ഇഷ്ടമാണ് നാട്ടുകാരേ, പക്ഷേ അവന്‍ ആനയാകണം എന്ന് പറയുമ്പോഴാണ് ആ കളി എന്‍റെ പരിധിക്ക് പുറത്താകുന്നത്. പറയൂ ഞാന്‍  എങ്ങനെ രണ്ടു വയസുള്ള ബേബി കളിക്കുംപോലെ അവന്‍റെ പുറത്തുകയറി ആന കളിക്കും?



അങ്ങനെയങ്ങനെ അവനെനിക്ക് with evidence തെളിയിച്ചുതന്നു ബേബിക്കാണ് അവനെ ഏറ്റവും ഇഷ്ടമെന്ന്. എന്തായാലും വീടിനകത്ത് സ്വീകരണമുറിയില്‍ കുഞ്ഞുങ്ങള്‍ക്കൊപ്പം പന്തുകളിച്ചുകൊണ്ടാണ് ഞാനെന്‍റെ ദിവസം അവസാനിപ്പിച്ചത് - ചിരിച്ചു സന്തോഷിച്ചു .....  പൊട്ടുന്ന സാധനങ്ങള്‍ ഒന്നും കൈവാക്കിനില്ല എന്ന് ഉറപ്പിച്ചിട്ടും അവസാനത്തെ അടി ടേബിള്‍ ലാമ്പില്‍ കൊണ്ടതോടെ കളി അവസാനിപ്പിക്കേണ്ടിയും വന്നു. എന്നാലും പറയുന്നു, ഇടയ്ക്കിടെ മക്കളോട് ഇങ്ങനെ ചോദിക്കുന്നത് നല്ലതാണുന്നേ. നമ്മള്‍ കാണാത്ത, കേള്‍ക്കാത്ത, ശ്രദ്ധിക്കാത്ത, അറിയാത്ത കുഞ്ഞുകുഞ്ഞു കാര്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരാണ് അവരെന്ന് നമുക്ക് മനസിലാകാന്‍ ഏറ്റവും എളുപ്പവഴി അതാണ്. അവരോട്  സംസാരിക്കുക, പിന്നെ അവര്‍ക്ക്  സന്തോഷം ആകുമെങ്കില്‍ കട്ടിലിലെ തലയിണ ഒന്ന് താഴെ വീണാലും കുഴപ്പമില്ല എന്ന് കരുതുക. കുഞ്ഞുങ്ങളുടെ ചെക്ക്‌ലിസ്റ്റിലെ 'ഹാപ്പിനെസ്സ്' ടിക്ക് ചെയ്യാന്‍ നമുക്കാ തലയിണ താഴെയിടാം.


കുറുമ്പിന്‍റെ കൂടുകള്‍ - അടുത്തത് എന്തുചെയ്യാം എന്ന ചിന്തയില്‍!


                                                     ( OurKids മാസിക 2018 ജൂണ്‍ ലക്കം)

Monday, July 30, 2018

ശ്ശ് ശ്..... പതുക്കെ, അവര്‍ കേള്‍ക്കുന്നുണ്ട്!

ഒരു കുസൃതിച്ചിന്തയില്‍ നിന്ന് തുടങ്ങാം - അതുവരെയറിയാതെയിരുന്ന ഒരു  CCTV ക്യാമറയോ, ഒരു റെക്കോര്‍ഡിംഗ് ഉപകരണമോ നിങ്ങളുടെ വീട്ടില്‍ ഉണ്ടെന്നു പെട്ടെന്ന് അറിഞ്ഞുകഴിഞ്ഞാല്‍ എങ്ങനെയാകും നിങ്ങളുടെ പ്രതികരണം? സാധാരണ മനുഷ്യന്മാര്‍ക്കൊക്കെ ഒരു ചെറിയ ഹാര്‍ട്ട്‌ അറ്റാക്ക് വരാന്‍ ഈ ചിന്ത തന്നെ ധാരാളം. എങ്കില്‍ ആ വീഡിയോ, ആഡിയോ പകര്‍ത്തിയെടുക്കുന്ന ഉപകരണം ഒരു ദിവസത്തിന്‍റെ  24 മണിക്കൂറും നിങ്ങളുടെ പിന്നാലെ കൂടുന്ന ഒന്നാണെങ്കിലോ?  വീണ്ടും വീണ്ടും 'അപായമണി' മുഴങ്ങുന്നത് എനിക്ക് കേള്‍ക്കാം. 24/7 നിങ്ങളുടെ വീടുകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആ യന്ത്രങ്ങളുടെ പേരാണ് കുട്ടികള്‍! വായില്‍ നിന്ന് വീഴുന്ന ഓരോ വാക്കും, നമ്മള്‍ ചെയ്യുന്ന ഓരോ പ്രവര്‍ത്തിയും ഒന്നുപോലും വിട്ടുപോകാതെ ഒപ്പിയെടുക്കുകയും മിക്കവയും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നവര്‍.

The three musketeers 


 ഒന്നാം ക്ലാസില്‍ പഠിക്കുന്ന മകന്‍റെ പ്രിയപ്പെട്ട കൂട്ടുകാര്‍ അവന്‍റെ ടേബിള്‍മേട്സ് ആണ്. അവരുടെ 'ഫോര്‍ ദി പീപ്പിള്‍' ആര്‍മിയില്‍ മൂന്ന് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും. ഈ മൂന്നെണ്ണം ആണ് തക്കിട തരികിട പരിപാടികളിലെ മോന്‍റെ കൂട്ട്. ഒരു ദിവസം സ്കൂളില്‍ നിന്ന് വന്ന വിശേഷങ്ങള്‍ പറയുന്ന കൂട്ടത്തില്‍ വളരെ ലാഘവത്തോടെ മകന്‍ പറഞ്ഞു, അമ്മാ അമ്മക്ക് അറിയോ അമാന്‍ പറയുവാ അവന്‍റെ അച്ഛന്‍ മീന്‍ (mean) ആണെന്ന്. You are mean എന്ന് ഇവിടെ പൊതുവേ അത്ര നന്നായി പെരുമാറാത്ത കുട്ടികളോടൊക്കെ പറയാറുള്ളതാണ്.  ചെറുതായി ഒന്ന് ഞെട്ടിയെങ്കിലും ഇവനെന്ത് തിരികെ പറഞ്ഞിട്ടുണ്ടാകും എന്നോര്‍ത്ത് ഞാന്‍ കൌതുകം കാട്ടിച്ചോദിച്ചു 'ആഹാ കൊള്ളാംലോ, എന്നിട്ട് നീയെന്തു പറഞ്ഞു?' അപ്പോഴത്തെ കുഞ്ഞിന്‍റെ മറുപടിയാണ്‌ മറുപടി - 'ഓ! ഞാന്‍ പറഞ്ഞു അതൊന്നും സാരമില്ല , എന്‍റെ അച്ഛനും മീന്‍ (mean) ആണെന്ന്.'  ചിരിക്കുകയല്ലാതെ എന്ത് ചെയ്യും? എങ്കിലും എന്‍റെ മുഖത്തെ ചമ്മിയ ചിരിഭാവം കണ്ടാകണം അവന്‍ കൂട്ടിച്ചേര്‍ത്തു 'ഞാനവനെ ആശ്വസിപ്പിക്കാന്‍ പറഞ്ഞതാണ്‌ അമ്മാ '. അന്നത്തെ ഞങ്ങളുടെ അത്താഴസമയത്തെ വിഷയം ഇതായിരുന്നു 'മീനാ'യ അച്ഛനമ്മമാര്‍.  മകനും അച്ഛനും പൊതുവേ കൂട്ടുകാരാണ് വീട്ടില്‍, അതുകൊണ്ടുതന്നെ അച്ഛനെ മീനാക്കിയ മകനെയും ഇരയായ അച്ഛനേയും കളിയാക്കി ആ സംഭാഷണം അങ്ങ് മറഞ്ഞുപോയി.

വീണ്ടും രണ്ടുമൂന്നാഴ്ച കഴിഞ്ഞാണ് ആ ചര്‍ച്ചക്കൊരു തുടര്‍ച്ച ഉണ്ടായത്. അമാന്‍റെ അമ്മ എന്‍റെ സുഹൃത്താണ്‌ , മക്കള്‍ അടുത്ത കൂട്ടുകാരായത് കൊണ്ടുണ്ടായ സൗഹൃദം. വല്ലപ്പോഴും സ്കൂളില്‍ പരിപാടികള്‍ക്ക് കാണുക, എടുക്കുന്ന ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുക അങ്ങനെയുള്ള വളരെ വളരെ സാധാരണ ഗതിയിലുള്ള ഒരു സൗഹൃദം. ജോലി ചെയ്യുന്നതിനിടയിലും മക്കളുടെ സ്കൂള്‍ പരിപാടികള്‍ക്ക് വോളന്ടിയര്‍ ചെയ്യാന്‍ വരുന്ന, കുട്ടികള്‍ക്ക് വേണ്ടി സമയം ചിലവഴിക്കുന്ന ആ സ്ത്രീയോട് എനിക്ക് മതിപ്പുകലര്‍ന്ന ഒരു സ്നേഹമാണ്. പതിവുപോലെ സ്കൂളില്‍ നിന്നുവന്നുകഴിഞ്ഞുള്ള കഥക്കൂമ്പാരം അഴിക്കുന്ന കൂട്ടത്തില്‍ മകന്‍ പെട്ടെന്ന് സങ്കടഭാവത്തില്‍ പറഞ്ഞു, ' അമ്മാ അമാനിന്‍റെ അച്ഛന്‍ ശരിക്കും മീനാണ്' ശബ്ദത്തില്‍ പഴയ തമാശയില്ലാത്തത് കൊണ്ട് ഞാനും ഗൗരവത്തില്‍ തന്നെ എന്തുകൊണ്ടാണ് അവന്‍ അങ്ങനെ പറയുന്നത് എന്ന് ചോദിച്ചു. അമാനിന്റെ അച്ഛന്‍ അയാളുടെ ഭാര്യയെ, അതായത് അമാന്റെ  അമ്മയെ ഒരു വേലക്കാരിയെപ്പോലെയാണ് പരിഗണിക്കുന്നതെന്നും മിക്ക ദിവസങ്ങളിലും അമ്മയോട് ആക്രോശിക്കാറുണ്ടെന്നും അച്ഛനൊരു മോശം മനുഷ്യനാണെന്നും ഒക്കെ ആ കുട്ടി മകനോട് പറഞ്ഞിരിക്കുന്നു. വിഷയം അല്പം സീരിയസായതുകൊണ്ട്/ പ്രാധാന്യമുള്ളതുകൊണ്ട് തന്നെ മകനോട് ആ വിഷയത്തില്‍ അഭിപ്രായം ഒന്നും പറയരുതെന്നും അമാന്‍ പറയുന്നത് കേള്‍ക്കാന്‍ ശ്രമിക്കാം അതില്‍ തെറ്റില്ല എന്നുമൊക്കെ കഴിയുന്ന രീതിയില്‍ പറഞ്ഞുമനസിലാക്കാന്‍ ശ്രമിച്ചു. ഒരു ഏഴു വയസുകാരന് അതില്‍ എന്തൊക്കെ കാര്യങ്ങള്‍ മനസിലാകുമെന്നു അറിയില്ല, എങ്കിലും ചില സന്ദര്‍ഭങ്ങളില്‍ നമുക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനാകില്ല - നമ്മുടെ കയ്യില്‍ ഒരു പ്രതിവിധി ഉണ്ടാകണമെന്നില്ല, അവരെ കേള്‍ക്കുക എന്നല്ലാതെ എന്നത് അവനോട് പറയണം എന്ന് തോന്നി.  മറ്റുള്ളവരെ കേള്‍ക്കുക എന്നത് വളരെ നല്ല ഒരു സ്വഭാവം ആണെന്നും, നല്ല സുഹൃത്താകുക എന്നതിന്‍റെ  ആദ്യപടിയാണ് എന്നും ഒരുപക്ഷേ അവന്‍ തിരിച്ചറിയുകയാകാം.

        പറഞ്ഞു വന്ന വിഷയത്തിലേക്ക് തിരികെപ്പോകാം - മറ്റൊരു വീട്ടിലെ, വളരെയധികം സ്വകാര്യമായ ചില കാര്യങ്ങള്‍ ഞങ്ങളുടെ വീട്ടിലെ തീന്മേശയില്‍ എത്തിപ്പെട്ട വിധമാണ് ഇവിടുത്തെ  കീപോയിന്റ്. ഭാര്യയെ മോശം ഭാഷയില്‍ വഴക്ക് പറയുമ്പോഴോ, ഒരു വീട്ടുജോലിക്കാരിയെപ്പോലെ കണക്കാക്കുമ്പോഴോ രണ്ടു ജോടി കുഞ്ഞുചെവികള്‍  അവിടെ ഉണ്ടെന്നുള്ള കാര്യം അവര്‍ ഓര്‍ത്തുകാണില്ല -  (വീട്ടില്‍ ജോലിക്ക് വരുന്നവര്‍ മോശം വിഭാഗക്കാര്‍ ആണെന്നല്ല, പക്ഷേ പങ്കാളിയോട്  ആ രീതിയില്‍ പെരുമാറുന്നത് മോശം പ്രവണത തന്നെയാണ്). ഈ അനുഭവത്തിലൂടെ കടന്നുപോകുന്ന അഞ്ചും ഏഴും വയസുള്ള രണ്ട് ആണ്‍കുട്ടികള്‍ക്ക് ഇപ്പോള്‍ അവരുടെ അച്ഛന്‍ 'മീന്‍' ആണെന്ന് തോന്നുന്നുണ്ട്, അതവര്‍ അവര്‍ക്ക് അടുപ്പമുള്ള സുഹൃത്തുക്കളോട് പറയുന്നുമുണ്ട്. പക്ഷേ, കുറെയേറെ നാളുകള്‍ കഴിയുമ്പോള്‍ ആ രണ്ടാണ്കുട്ടികളും ഇതേ രീതിയില്‍ കണ്ടിഷന്‍ ചെയ്യപ്പെടില്ലേ എന്ന് ആശങ്ക വീര്‍പ്പുമുട്ടിക്കുന്നു. സ്ത്രീകളെന്നാല്‍ രണ്ടാം തരമാണെന്നോ, ജീവിതപങ്കാളിയെന്നാല്‍ അടിമയാണെന്നോ ഒക്കെയുള്ള ഒരു ചിന്ത ആ രണ്ടു കുട്ടികളിലും ബോധപൂര്‍വം അല്ലാതെ സൃഷ്ടിക്കപ്പെടുന്നുണ്ടോ എന്ന സംശയം. ഒരുപക്ഷേ, ആ അമ്മ അനുവദിച്ചുകൊടുത്തിട്ടാകാം , അവര്‍ പിന്തുടര്‍ന്ന് വരുന്ന സംസ്കാരം ആ രീതിയിലാകാം ഏതുരീതിയിലാണെങ്കിലും ശരി മക്കളില്‍ ഈ അനുഭവങ്ങള്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍, ചിന്തകള്‍, ആശങ്കകള്‍, അരക്ഷിതാവസ്ഥ ഇതൊന്നും ആ മാതാപിതാക്കള്‍ അറിയുന്നില്ല എന്നുതോന്നി.

എത്ര ചെറിയ കുഞ്ഞും നമ്മളെ കേള്‍ക്കുന്നുണ്ട്, കാണുന്നുണ്ട്. സുഹൃത്തുക്കളോട്  /പരിചയക്കാരോട്/ ബന്ധുക്കളോട് അതുമല്ലെങ്കില്‍ ശത്രുക്കളോട് ആയാലും  കള്ളം പറയുന്ന മുതിര്‍ന്നവരെ കണ്ടുവളരുന്ന  കുഞ്ഞുങ്ങളോട്  സത്യം മാത്രമേ പറയാവൂ എന്ന് നിര്‍ബന്ധിക്കുന്നതിലെ അനൌചിത്യം ആലോചിച്ചുനോക്കൂ. ഉപദേശിക്കും മുന്‍പ് നമുക്ക് അതില്‍ മാതൃക ആകാന്‍ കഴിയുന്നുണ്ടോ എന്ന് ചിന്തിച്ചാല്‍ തന്നെ പലപ്പോഴും ജീവിതത്തിലെ മോശം തീരുമാനങ്ങള്‍ നമുക്ക് മാറ്റാന്‍ കഴിഞ്ഞേക്കും.

"Do you think its fair? " Cousins on a serious talk 


 മുതിര്‍ന്നവര്‍ക്ക് മാത്രമായി സംസാരിക്കാന്‍ ഒരിടം ഉണ്ടാക്കുക ഇന്നത്തെ അണുകുടുംബത്തില്‍ ബുദ്ധിമുട്ട് തന്നെയാണ്. എന്നാല്‍ ഒരല്‍പം ചിന്തിച്ചു പ്രവര്‍ത്തിച്ചാല്‍ പല അസുഖകരമായ സത്യങ്ങളും കുഞ്ഞുങ്ങളുടെ ചെവിയില്‍ എത്താതെ ശ്രദ്ധിക്കാം. ജീവിതത്തിലെ കയ്പ്പും ചവര്‍പ്പും കുട്ടികള്‍ അറിയരുതെന്നല്ല ഈ അസുഖകരമായ സത്യങ്ങള്‍ ഒഴിവാക്കുക എന്ന് പറഞ്ഞതിന്റെ അര്‍ത്ഥം. പലപ്പോഴും മുതിര്‍ന്നവരുടെ ഈഗോ പ്രശ്നങ്ങള്‍ കുട്ടികള്‍ക്ക് മുകളില്‍ അടിച്ചേല്‍പ്പിക്കുന്ന സന്ദര്‍ഭങ്ങള്‍ക്ക്‌ സാക്ഷിയാകാറുണ്ട്. അപ്പോഴൊക്കെ തോന്നാറുള്ളത് സ്നേഹിക്കാന്‍ മാത്രം അറിയുന്ന കുഞ്ഞുങ്ങളുടെ മനസില്‍ എന്തിനാണ് നമ്മള്‍ വെറുപ്പും, വിദ്വേഷവും നിറക്കുന്നത് എന്നാണ്. എല്ലാവരേയും സ്നേഹിക്കാന്‍ കഴിയണം എന്നില്ല, എല്ലായ്പ്പോഴും പോസിറ്റീവ് ചിന്തകള്‍ മാത്രം ആകണം എന്നുമില്ല പക്ഷേ അങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതിലൂടെ നാളെയുടെ തലമുറയ്ക്ക്  കൂടുതല്‍ വിശാലമായ ലോകം കെട്ടിപ്പടുക്കാന്‍ കഴിഞ്ഞാലോ??? സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്നതിനൊപ്പം മനുഷ്യനാകാനും ജീവിതത്തിലെ കുഞ്ഞുകാര്യങ്ങളില്‍ സന്തോഷം കണ്ടെത്താനും പഠിക്കുന്നത് മനസിന്‌ ആരോഗ്യമുള്ള ഒരു തലമുറയെ വളര്‍ത്തിയെടുക്കാന്‍ തീര്‍ച്ചയായും സഹായിക്കും.


What are they talking? 

കാതുകള്‍ കൂര്‍പ്പിച്ച് കൌതുകം കണ്ണില്‍ നിറച്ചു നമ്മളെ പ്രതീക്ഷയോടെ പിന്തുടരുന്ന ഒരു കുഞ്ഞുമനസ് എപ്പോഴും കൂടെയുണ്ടെന്ന് - നമ്മുടെ സ്വന്തം cctv  ക്യാമറകള്‍ നമ്മളോടൊപ്പം തന്നെയുണ്ടെന്ന് ഓര്‍മ്മിപ്പിക്കാന്‍ ഈ കുറിപ്പിന് കഴിഞ്ഞെങ്കില്‍ ഇന്നത്തെ സന്തോഷത്തിലേക്കായി.

വാലറ്റം : കഥയൊക്കെ കേട്ടുകഴിഞ്ഞ് ആശങ്കയോടെ എന്നാല്‍ അത് പുറത്ത്  പ്രകടമാകാത്ത തരത്തില്‍ മകനോട് ചോദിച്ചു 'ഇവിടുത്തെ അച്ഛന്‍ അമ്മയെ എങ്ങനെ ട്രീറ്റ്‌ ചെയ്യുന്നു എന്നാണ് നിന്‍റെ അഭിപ്രായം? ' മകന്‍റെ മറുപടി സന്തോഷിപ്പിച്ചു, കണ്ണ് നനയിച്ചു, അഹങ്കരിപ്പിച്ചു - അതിങ്ങനെ ആയിരുന്നു "He treats you like a friend , a real good friend" - അച്ഛന്‍റെ ഏറ്റവും നല്ല സുഹൃത്താണ്‌ അമ്മ (തിരിച്ചും)  എന്ന ബോധം അവനിലെങ്ങനെയോ ഉണ്ടാക്കി എടുക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞതാണ് അവന് നാളേക്ക് വേണ്ടിയുള്ള മൂലധനം!




My boys T & t  with their cousin Tuttus) 
           ( Article Published on OURKIDS -2018 May Edition)

Wednesday, May 23, 2018

ഒന്നാമനും രണ്ടാമനും തമ്മില്‍

ഭാര്യ, ഭര്‍ത്താവ് എന്ന രണ്ടാള്‍ക്കിടയിലേക്ക് ഒരു കുഞ്ഞു കടന്നു വരുന്നതുപോലെയല്ല അച്ഛന്‍,അമ്മ,കുഞ്ഞ് എന്ന ത്രികോണത്തിലേക്ക് നാലാമതൊരാള്‍ കടന്നുവരുന്നത്. പലപ്പോഴും പേരന്‍റിംഗ് ഗ്രൂപ്പുകളിലെ വിഷമപ്പോസ്റ്റുകളില്‍ ഇളയ ആള്‍ എത്തിയപ്പോള്‍ ഉള്ള മൂത്ത കുഞ്ഞിന്‍റെ പിടിവാശി, അകാരണമായ വഴക്കുകള്‍, അമ്മയില്‍ നിന്നുപോലും അകന്നുപോകുന്ന സാഹചര്യം ഒക്കെക്കാണാം. രണ്ടാമത്തെയാളുടെ വരവ് എങ്ങനെ സുഖകരമാക്കാം എന്നതിനുള്ള പരീക്ഷിച്ചു വിജയിച്ച ചില നുറുങ്ങുകളും ഇവിടെ ഞങ്ങള്‍ക്കുണ്ടായ ചില അനുഭവങ്ങളുമാണ് ഇത്തവണ.

മൂത്തയാള്‍ ജനിച്ചത് നാട്ടിലും രണ്ടാമന്‍ ഇവിടെയും - ആ രണ്ടനുഭവത്തില്‍ അജഗജാന്തരവ്യത്യാസവുമുണ്ട്. പ്രസവസമയത്ത് നാട്ടില്‍നിന്ന് ആര്‍ക്കും വരാന്‍ കഴിയുന്ന സാഹചര്യം അല്ലാതിരുന്നിട്ട് കൂടി പ്രസവം ഇവിടെത്തന്നെ മതി എന്ന് തീരുമാനിച്ചത് ഇവിടുത്തെ ആശുപത്രികള്‍ നല്‍കുന്ന നല്ല കാര്യങ്ങള്‍ കണക്കിലെടുത്താണ്. ഡോക്ടര്‍മാരും നഴ്സുമാരും ഒക്കെ നമ്മളോട് പെരുമാറുന്ന രീതി തന്നെ നമ്മളെ ആകെ ആശയക്കുഴപ്പത്തില്‍ ആക്കും. ഇതിപ്പോ ആശുപത്രിയില്‍ തന്നെയാണോ അതോ ഫൈവ് സ്റ്റാര്‍ ഹോട്ടലിലാണോ ഉള്ളതെന്ന് വര്‍ണ്യത്തില്‍ ആശങ്ക തോന്നുന്നിടങ്ങളാണ് ഇവിടെയുള്ള മിക്ക ആശുപത്രികളും. നാട്ടിലെ ഇന്ഫ്രാസ്ട്രക്ച്ചറിനെ ഒരു വികസിത രാജ്യത്തിരുന്നുകൊണ്ട് കുറ്റം പറയുന്നതായി കരുതരുത് - കെട്ടിടം എങ്ങനെ ആയാലും അതിനുള്ളില്‍ നിന്ന് കിട്ടുന്ന അനുഭവം നന്നായാല്‍ പരിമിതികളെ ഒരുപരിധി വരെ മറികടക്കാനാകും എന്നാണ് തോന്നല്‍.  ആദ്യത്തെ പ്രസവസമയത്ത് എന്‍റെ ഏറ്റവും വലിയ പ്രശ്നം  ഒരു വിവരവും തുറന്നുപറയാത്ത എന്‍റെ ഗൈനക്കോളജിസ്റ്റ് ആയിരുന്നു. ജോലിസ്ഥലത്ത് നിന്ന് എട്ടാം മാസത്തിലാണ് നാട്ടില്‍ എത്തിയത് എന്നതിനാലും, ചില കോമ്പ്ലിക്കേഷനുകള്‍ ഉണ്ടായിരുന്നതിനാലും വേഗത്തില്‍  പോകാനും വരാനും സൌകര്യമുള്ള ഒരു ആശുപത്രിയാണ് തിരഞ്ഞെടുത്തത്.  ഇഷ്ടമില്ലാതിരുന്നിട്ടും ആ ഡോക്ടറുടെ അടുത്തുനിന്നു മാറാതിരിക്കാന്‍ ഒരു കാരണം അദ്ദേഹത്തിന്‍റെ പ്രവൃത്തിപരിചയവും പിന്നെ ആശുപത്രിയുടെ സൌകര്യങ്ങളുമായിരുന്നു. എങ്കില്‍ക്കൂടി ആദ്യപ്രസവം ഒരു സുഖമുള്ള ഓര്‍മ്മയേ അല്ല എനിക്ക്.

രണ്ടാമത്തെ കുഞ്ഞിനെക്കുറിച്ചു ആലോചിച്ചുതുടങ്ങിയപ്പോള്‍ ആദ്യം ചെയ്തത് ഡോക്ടര്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കലാണ്. ഗര്‍ഭം ഒരു രോഗാവസ്ഥയായി കാണാത്ത, ഗര്‍ഭിണിയെ അനാവശ്യകാര്യങ്ങള്‍ പറഞ്ഞു ചീത്ത പറയാത്ത ഒരു ഡോക്ടറെ അന്വേഷിച്ചുള്ള ഞങ്ങളുടെ യാത്ര അവസാനിച്ചത് ചിരി ഒരു ട്രേഡ്മാര്‍ക്കാക്കിയ കാണുമ്പോഴേ കെട്ടിപ്പിടിക്കുന്ന എന്നെയും ഭര്‍ത്താവിനെയും മകനെയും 'you guys are the best ' എന്ന് തോന്നിപ്പിക്കുന്ന ഡോക്ടര്‍ വാന്ഫോസ്സനില്‍. ആ തിരഞ്ഞെടുപ്പ് ഞങ്ങള്‍ ചെയ്ത ഒരുപാട് നല്ല കാര്യങ്ങളുടെ തുടക്കമായിരുന്നു എന്ന് രണ്ടുവര്‍ഷത്തിനുശേഷം തിരിഞ്ഞുനോക്കുമ്പോള്‍ നിസംശയം പറയാം!

രണ്ടാമതൊരാളെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയപ്പോള്‍ സ്വാഭാവികമായും ആശങ്കകള്‍ ഉണ്ടായിരുന്നു. മൂത്ത മകന് നാല് വയസ് ആകാനായ സമയം, ജീവിതമെന്നത് അവനുചുറ്റിലുമാണ്. ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും കുട്ടിയിലാകുന്ന പക്കാ അണുകുടുംബമായിരുന്നു ഞങ്ങള്‍. അതുകൊണ്ടുതന്നെ അവന് ഒരനുജത്തി / അനുജന്‍ എന്നതിനെക്കുറിച്ചുള്ള ചിന്ത എന്താണ് എന്നറിയണം എന്നുണ്ടായിരുന്നു. എങ്ങനെയാണു ഒരു നാലുവയസുകാരന് ഒരാളെക്കൂടി വീട്ടില്‍ വേണമോ എന്നറിയാനുള്ള എളുപ്പവഴി? അത് സത്യത്തില്‍ എളുപ്പം തന്നെയാണ് - ആ ആളോട് തന്നെ ചോദിക്കുക. അങ്ങനെ ചോദിക്കാനിരുന്ന ഞങ്ങളോട്, നാലാം പിറന്നാളിന് ഒരു മീനിനെ വളര്‍ത്താന്‍ ആവശ്യപ്പെട്ടതോടൊപ്പം അഞ്ചാം പിറന്നാളിന് സമ്മാനമായി ബേബി മതിയെന്ന് പറഞ്ഞ് ആശാന്‍ ഞെട്ടിച്ചു. വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത കിടാങ്ങള്‍ ചിലപ്പോഴൊക്കെ ദീര്‍ഘദര്‍ശനം ചെയ്യുന്ന ദൈവഞ്ജര്‍ തന്നെയാണെന്ന് മനസിലായത് മോന് കൃത്യം അഞ്ചു വയസു തികഞ്ഞതിന്‍റെ പിറ്റേന്ന് ആശാനുകൂട്ടായി രണ്ടാമന്‍ ഇങ്ങോട് എത്തിയപ്പോഴാണ് - ഒരു പിറന്നാള്‍ സമ്മാനം തന്നെ!







ഗര്‍ഭിണി ആണെന്ന് ഉറപ്പിച്ചപ്പോള്‍ മകനോട് അതാദ്യമായി പറഞ്ഞപ്പോള്‍ കൂട്ടത്തില്‍ പറഞ്ഞിരുന്നു 'മോന്‍റെ സ്വന്തമാണ് ബേബി. അമ്മയുടെ വയറ്റിലാണ് ആദ്യം കുഞ്ഞാവ. ഇപ്പോള്‍ ബേബി ഒരു കുഞ്ഞു 'ലെഗോ'യുടെ അത്രയേ ഉള്ളൂ. കുറച്ചു നാള്‍ അമ്മയുടെ വയറ്റില്‍ത്തന്നെ കിടന്ന് കുഞ്ഞാവ കുറേശ്ശെ വളരും - അമ്മ കഴിക്കുന്ന നല്ല ഭക്ഷണമൊക്കെ കഴിച്ച്  നല്ല ആരോഗ്യത്തോടെ വളരും. അങ്ങനെ വളര്‍ന്നു വളര്‍ന്നു ഒരു കുഞ്ഞു റ്റെഡി ബിയറിന്റെ അത്ര ആകുമ്പോള്‍ ബേബി പുറത്തുവരും. പക്ഷേ വാവ പുറത്തുവരും മുന്‍പ് തന്നെ നമുക്ക് കുഞ്ഞാവയെ ഇടയ്ക്കിടെ ഡോക്ടറാന്റി  കാണിച്ചു തരും, പിന്നെ ബേബി വന്നുകഴിഞ്ഞാല്‍ കുറെയേറെ പണിയുണ്ടാകും. അപ്പോ അച്ഛനും അമ്മയ്ക്കും മോന്‍റെ സഹായമില്ലാതെ ഒരു കാര്യവും ചെയ്യാന്‍ പറ്റില്ല -എല്ലാത്തിനും ബിഗ്‌ ബ്രദര്‍ സഹായിക്കുന്നുണ്ടോന്നു കുഞ്ഞാവയും നോക്കും. ' ഇതൊക്കെ ഗര്‍ഭത്തിന്‍റെ പല കാലങ്ങളിലായി ഞങ്ങള്‍ മകനോട് പറഞ്ഞ കാര്യങ്ങളാണ്. നാല് വയസുകാരന് അതൊക്കെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളാകുകയും ചെയ്തു.  അതിലെ ഏറ്റവും പ്രധാന വാചകം ബേബി അവന്‍റെ ആണെന്നത് ആയിരുന്നു - അവനു വേണ്ടിയാണു ബേബി വരുന്നത്  എന്നത് അവനെ സംബന്ധിച്ച് അന്നുവരെയുണ്ടായിരുന്ന ഉത്തരവാദിത്തങ്ങളില്‍ ഏറ്റവും വലുതായിരുന്നു. എന്‍റെ വയറ്റില്‍ അവന്‍റെ കുഞ്ഞാവ ഉണ്ടെന്നു അറിഞ്ഞ അന്നുമുതല്‍ ആശാന്‍ എന്റെയും കൂടി രക്ഷാധികാരി ആയി. സമയത്തിന് എന്നെ ഭക്ഷണം കഴിപ്പിക്കുക, അവസാന മാസത്തിലെ പ്രമേഹമെന്ന വില്ലനെ തുരത്താന്‍ ഇന്‍സുലിന്‍ കുത്താന്‍ കൃത്യമായി ഓര്‍മിപ്പിക്കുക, എല്ലാ ദിവസവും ഷുഗര്‍ പരിശോധിക്കാന്‍ കൂട്ടിരിക്കുക, അത്താഴം കഴിഞ്ഞ് വരാന്തയിലൂടെ നടക്കുക അങ്ങനെയങ്ങനെ ഗര്‍ഭകാലം ശരിക്കും ഞാനും മോനും കൂടിയാണ് ആസ്വദിച്ചത്.

എല്ലാ ഡോക്ടര്‍ വിസിറ്റും മോനും കൂടി വരാന്‍ പാകത്തിനാക്കി എടുത്തത് ആ കുഞ്ഞുമിടിപ്പുകള്‍ കേള്‍ക്കുമ്പോള്‍ അവന്‍റെ മുഖത്തുണ്ടാകുന്ന അതിശയവും കൌതുകവും കലര്‍ന്ന സ്നേഹം കാണാന്‍ കൂടി വേണ്ടിയായിരുന്നു. അഞ്ചാം മാസത്തിലുള്ള സ്കാനിങ്ങില്‍ ജനിക്കാന്‍ പോകുന്ന കുഞ്ഞ് ആണാണോ പെണ്ണാണോ എന്നറിയും എന്നതിനാല്‍ അവനെയും അതിന് തയാറാക്കിയിരുന്നു. ആണായാലും പെണ്ണായാലും നമുക്ക് ഒരുപോലെ ആണെന്നും രണ്ടായാലും അവന്‍ ജ്യേഷ്ഠനാകും എന്നത് ആണ് പ്രധാനം എന്നുമൊക്കെ തരംപോലെ പറഞ്ഞത് അഞ്ചുമാസം കൊണ്ട് അവനും എല്ലാവരോടും പറയാന്‍ തുടങ്ങിയിരുന്നു. അങ്ങനെ കാത്തിരുന്ന ദിവസത്തിനൊടുവില്‍ അമ്മയുടെ വയറ്റിലെ കുഞ്ഞുവാവയെ സ്കാനിംഗ്‌ റൂമിനുള്ളിലെ വലിയ സ്ക്രീനില്‍ കണ്ടപ്പോള്‍ സന്തോഷം കൊണ്ടവന്‍ തുള്ളിച്ചാടിയില്ല എന്നേയുള്ളൂ. കണ്ണും മൂക്കും കയ്യും കാലുമൊക്കെ സ്ക്രീനില്‍ നഴ്സ് തൊട്ടുകാണിക്കുന്നതിന് അനുസരിച്ച് അവനും പറഞ്ഞു. ഒടുവില്‍ 'you are getting a baby brother' എന്ന് പറഞ്ഞപ്പോള്‍ അഞ്ചുമാസത്തെ ഞങ്ങളുടെ കൌണ്‍സിലിംഗ് കാറ്റില്‍പ്പറത്തിക്കൊണ്ട് കൈകള്‍ വായുവിലേക്ക് വീശിയുയര്‍ത്തി അവന്‍ നിസംശയം പ്രഖ്യാപിച്ചു - "I knew it!". സ്ക്രീനില്‍ നല്ല വലുപ്പത്തില്‍ കണ്ട കുഞ്ഞിനെ ഇപ്പോ കയ്യില്‍ കിട്ടും എന്ന് കരുതി അന്ന് സ്കാനിംഗ്‌ റൂമില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ "ബേബി എവിടെ, ബേബിയെ ത്താ " എന്ന് പൊട്ടിക്കരഞ്ഞ ചേട്ടന്‍റെ കഥ അനുജന് പറഞ്ഞുകൊടുക്കാന്‍ കാത്തിരിക്കുകയാണ് ഇപ്പോള്‍ ഞാന്‍.




ഈ പറഞ്ഞതൊക്കെ വലിയ വലിയ കാര്യങ്ങള്‍ ഒന്നുമല്ല എങ്കിലും 3, 4, 5 വയസ്സൊക്കെയുള്ള കുട്ടികള്‍ക്ക് സുപ്രധാനകാര്യങ്ങളില്‍ പ്രാധാന്യം കിട്ടുന്നതും, വീട്ടിലേക്ക് വരുന്ന ആള്‍ തനിക്ക് പകരമായിട്ടല്ല വരുന്നത്, ആ ആള്‍ വന്നാലും സ്വന്തം പ്രാധാന്യം കുറയുന്നില്ല എന്നുമൊക്കെ ഉറപ്പിക്കാന്‍ ഇത്തരം കുഞ്ഞുകാര്യങ്ങള്‍ സഹായിക്കും എന്നാണ് അനുഭവം.

ബേബിക്ക് വേണ്ടി വാങ്ങിവെച്ച സാധനങ്ങളിലൊക്കെ 'വല്യേട്ടന്' തിരഞ്ഞെടുക്കാന്‍ ഓപ്ഷന്‍ കൊടുത്തതായിരുന്നു അടുത്ത സൂത്രപ്പണി. വിരിക്കാനുള്ള ബ്ലാങ്കറ്റ് മുതല്‍ ആദ്യമായി കുഞ്ഞിനു കൊടുക്കേണ്ട കളിപ്പാട്ടം വരെ  ചേട്ടന്‍റെ വകയാക്കാന്‍ ഒരു ശ്രമം. ആ കൂട്ടത്തില്‍ അവനറിയാതെ ചില കുഞ്ഞുകുഞ്ഞു സമ്മാനങ്ങള്‍ (പെന്‍സില്‍, കളറിംഗ് ബുക്ക്‌, ചെറിയ ചില കളിപ്പാട്ടങ്ങള്‍) അങ്ങനെ വലിയ വിലയില്ലാത്തവ നോക്കി അവനുവേണ്ടിയും വാങ്ങി ഒളിപ്പിച്ചു വച്ചിരുന്നു. കുഞ്ഞുണ്ടായ ആദ്യദിനങ്ങളിലൊക്കെ എപ്പോഴും വീട്ടില്‍ സന്ദര്‍ശകര്‍ ആകും. അവരൊക്കെ കൊണ്ടുവരുന്ന സമ്മാനപ്പൊതികള്‍ ആകാംക്ഷയോടെ ഓടിപ്പോയി തുറക്കുന്ന മൂത്തയാള്‍ക്ക് എല്ലാ സമ്മാനവും പുതിയ ആള്‍ക്കല്ല തനിക്കുമുണ്ട് കൂട്ടത്തില്‍ എന്ന് കാണുമ്പോഴുള്ള സന്തോഷം ഒരു ഉറപ്പിക്കല്‍ കൂടിയാണ്.  ഇവിടെയൊക്കെ സുഹൃത്തുക്കളും കാണാന്‍ വരുന്നവരും ഇത്തരം കാര്യങ്ങള്‍  അറിഞ്ഞുപെരുമാറുന്നവര്‍ ആയതുകൊണ്ട് മിക്ക പൊതിയിലും മൂത്തവനും ഉണ്ടാകും എന്തെങ്കിലുമൊക്കെ. അല്ലാത്ത പൊതികള്‍ അവനെടുക്കുമ്പോള്‍ തന്നെ നേരത്തെ കരുതിയ  കുഞ്ഞുസമ്മാനങ്ങളിലൊന്ന് ആ സമ്മാനപ്പൊതികളുടെ കൂട്ടത്തിലേക്ക് എത്തിക്കാന്‍ 'അച്ഛന്‍' ശ്രദ്ധിച്ചിരുന്നു.



ഒന്‍പതാം മാസം ആകുമ്പോള്‍ ഇവിടെ 'ഭാവി അച്ഛനമ്മമാര്‍' ഒരു ക്ലാസിനു പോകണം - പ്രസവക്ലാസുകള്‍. ഭര്‍ത്താവിനും പ്രവേശനമുള്ള പ്രസവമുറികള്‍ ആയതിനാലും ഇവിടെ പലപ്പോഴും മറ്റാരും സഹായതിനുണ്ടാകാത്തതിനാലും പ്രസവസമയത്ത് എന്തൊക്കെ ചെയ്യണം, എന്തൊക്കെ ചെയ്യരുത് എന്തൊക്കെ പ്രതീക്ഷിക്കാം എങ്ങനെ ശ്വാസം വിടാം എങ്ങനെ പുഷ് ചെയ്യാം ആ സമയത്ത് കൂടെയുള്ള ആള്‍ എന്ത് ചെയ്യണം വേദന കുറയ്ക്കാന്‍ എങ്ങനെ സഹായിക്കാം ഇതൊക്കെയാണ് പ്രധാനപോയിന്റുകള്‍. ആദ്യപ്രസവത്തിന് മാത്രമേ സാധാരണ ആളുകള്‍ ഇത് ചെയ്യാറുള്ളൂ. നമുക്ക് ആദ്യത്തെ പ്രാവശ്യം ഇമ്മാതിരി ക്ലാസുകള്‍ കിട്ടാത്തതിനാലും ആദ്യത്തേത് സര്‍ജറി ആയിരുന്നതിനാലും ഈ ക്ലാസ് കളയാന്‍ തോന്നിയില്ല. ചെന്നപ്പോള്‍ ഞങ്ങള്‍ മാത്രമാണ് രണ്ടാമതും അച്ഛനമ്മമാര്‍ ആകുന്നവര്‍. ബാക്കിയൊക്കെ കന്നിപ്രസവവുമായി വന്ന കുറച്ചു ചെറുപ്പക്കാര്‍. കല്യാണം കഴിച്ചവരും അല്ലാത്തവരും ഒക്കെയായി നല്ല ജഗപൊഹ മേളം. അതോടൊപ്പം ഞങ്ങള്‍ മറ്റൊരു ക്ലാസ് കൂടിയെടുത്തു - മകന് വേണ്ടി ഒരു 'ബിഗ്‌ ബ്രദര്‍' ക്ലാസ്സ്‌. ആ ക്ലാസ്സില്‍ കുഞ്ഞ് ജനിച്ചാല്‍ ഉടനെ എങ്ങനെ ആകുമെന്നും, അവരോടൊപ്പം കളിയ്ക്കാന്‍ എപ്പോഴാകുമെന്നും, കുഞ്ഞുങ്ങള്‍ കരയുമ്പോള്‍ എങ്ങനെ ആകുമെന്നും ഒക്കെ ചെറിയ ചെറിയ വീഡിയോ ക്ളിപ്പുകളിലൂടെയും, കളികളിലൂടെയും ഭാവി ചേട്ടന്മാര്‍/ചേച്ചിമാര്‍ പഠിക്കും. ജനിക്കുന്ന കുഞ്ഞിന്‍റെ വലുപ്പത്തിലുള്ള പാവക്കുട്ടിക്ക് ഡയപ്പര്‍ കെട്ടിക്കുക, വരുന്ന അനുജന്‍/അനുജത്തിക്ക് കാട്ടിക്കൊടുക്കാന്‍ മൂത്തയാളുടെ വക സര്‍ട്ടിഫിക്കേറ്റും, സ്ടാമ്പുകളും ഉണ്ടാക്കുക, എങ്ങനെ നല്ല ഒരു ഡയപ്പര്‍ ഹെല്‍പ്പര്‍ ആകാമെന്ന്  പഠിക്കുക ഒക്കെയായി രസകരമായ രണ്ടു മണിക്കൂറുകള്‍. കൂട്ടത്തില്‍ മൂത്ത കുട്ടികള്‍ക്ക് ഒരാള്‍ കൂടി കുടുംബത്തില്‍ വരുമ്പോള്‍ ഉണ്ടായേക്കാവുന്ന ആശങ്കകള്‍, അവരുടേതായ കുഞ്ഞു സംശയങ്ങള്‍ ഒക്കെ കുഞ്ഞുങ്ങളുടെ സൈക്കോളജി അറിയുന്നവര്‍ വിശദീകരിക്കും.   

പ്രസവത്തിനായി ആശുപത്രിയിലേക്ക് പോകുന്നത് മകന്‍റെ അഞ്ചാം പിറന്നാളിന് പിറ്റേന്നാണ്. അപ്പോഴും അവന്‍ പറഞ്ഞു - I knew that baby will be coming today, because he is my birthday gift ' . നേരത്തെ ഒരുക്കിവെച്ചിരുന്ന ബാഗില്‍ അവന്‍റെ  വലിയൊരു ഫോട്ടോ എടുത്തു വെച്ചിട്ട് ആശാന്‍ പറഞ്ഞിരുന്നു, ഇത് റൂമില്‍ വെക്കണം, ബേബി അഥവാ ഞാനില്ലാത്ത സമയത്താണ് വരുന്നത് എങ്കില്‍ ആദ്യം കാണിക്കാന്‍ വേണമല്ലോ. റൂമിലെത്തിയ ഉടനെ അവന്‍ ആദ്യം ചെയ്തത് ആ ഫോട്ടോ എടുത്ത് എല്ലാവര്‍ക്കും കാണാന്‍ പാകത്തിന് കിടക്കയ്ക്ക് അടുത്തായി വെച്ചു. പറഞ്ഞതുപോലെ കുഞ്ഞു ജനിച്ചുകഴിഞ്ഞപ്പോള്‍ അവന്‍റെ മടിയില്‍ വെച്ചുകൊടുക്കുകയും കുഞ്ഞാവ കൊണ്ടുവന്ന ഗിഫ്റ്റ് ആയിട്ട് ഒരു സമ്മാനം കൊടുക്കുകയും ചെയ്തപ്പോള്‍ മകനുണ്ടായ സന്തോഷത്തിന് അളവുകള്‍ ഉണ്ടായിരുന്നില്ല.

കുഞ്ഞാവ വന്നുകഴിഞ്ഞാല്‍ അമ്മയുടെ അടുത്ത് കുറച്ചുദിവസം കിടക്കാന്‍ പറ്റണമെന്നില്ല, അമ്മയ്ക്ക്  മുറിവുകള്‍ ഉള്ളത് കൊണ്ട് മോനും അടുത്തുകിടന്നാല്‍  നേരെ ഉറങ്ങാന്‍ പറ്റില്ല. പക്ഷേ, അച്ഛന്‍ എപ്പോഴും മോന്‍റെ കൂടെ ഉണ്ടാകും. ഹോസ്പിറ്റലില്‍ രാത്രി കുഞ്ഞുങ്ങളെ നിര്‍ത്തില്ല, അച്ഛനും മോനും കൂടി രാത്രി വീട്ടില്‍പോയി സുഖമായി ഉറങ്ങിയിട്ട് വന്നാല്‍ മതിയെന്ന് പറഞ്ഞപ്പോള്‍ സങ്കടത്തോടെ ആണെങ്കിലും അവന്‍ സമ്മതിച്ചത് കാര്യങ്ങള്‍ മനസിലായത് കൊണ്ടാണെന്ന് തന്നെ കരുതുന്നു. ഉറപ്പാക്കിയ ഒരു കാര്യം സര്‍ജറി സമയത്തൊഴികെ ബാക്കിയെല്ലാ സമയവും മകനോടൊപ്പം അവന്‍റെ അച്ഛനുണ്ടായിരുന്നു, അല്ലെങ്കില്‍ അവന്‍ ആശുപത്രിയില്‍ ഞങ്ങള്‍ക്കൊപ്പമായിരുന്നു എന്നതാണ്. പെട്ടെന്നൊരാള്‍ വരുമ്പോള്‍ അച്ഛന്‍റെയും അമ്മയുടെയും മുഴുവന്‍ ശ്രദ്ധ ആ ആളിലേക്ക് പോകുന്നത് മൂത്ത കുഞ്ഞുങ്ങളെ പലപ്പോഴും പ്രതിരോധത്തിലാക്കാറുണ്ട്. പെട്ടെന്ന് മറ്റൊരാള്‍ക്കൊപ്പം ഉറങ്ങേണ്ടി വരുന്നതും, ആവശ്യങ്ങള്‍ നോക്കാന്‍ അമ്മ വരുന്നില്ല എന്നതുമൊക്കെ കുഞ്ഞുമനസുകളെ മുറിവേല്‍പ്പിക്കുന്ന കാര്യങ്ങളാണ്.




ഇങ്ങനെയൊക്കെ കഥയെഴുതുമ്പോള്‍  ഇപ്പോള്‍ രണ്ടും ഏഴും വയസായ ഒന്നാമനും രണ്ടാമനും തമ്മിലുള്ള അടിപിടിപൂരങ്ങള്‍ ഇവിടെത്തുടങ്ങിക്കഴിഞ്ഞു. ഒന്നാമന്‍ വായിക്കുന്ന ബുക്ക്‌ തന്നെ വേണമെന്ന് പിടിച്ചുവലിക്കുന്ന രണ്ടാമനും, വരച്ചുകൊണ്ടിരിക്കുന്ന പേപ്പറിനെ രണ്ടാമനില്‍ നിന്ന് രക്ഷിക്കാന്‍ അലറിക്കൊണ്ട് ഓടുന്ന ഒന്നാമനും അങ്ങനെയങ്ങനെ ടോം and ജെറി തുടരുന്നു ....

May 2018 OurKids 

Sunday, April 22, 2018

മുലയൂട്ടാം മടിക്കാതെ

പ്രബുദ്ധകേരളത്തിനെ ഞെട്ടിക്കുന്ന മുഖച്ചിത്രവുമായാണ് കേരളത്തിലെ ഒരു പ്രമുഖ വനിതാമാസിക കഴിഞ്ഞ മാസം വിതരണത്തിനെത്തിയത്. 'കേരളമേ തുറിച്ചുനോക്കരുത്' എന്ന അടിക്കുറിപ്പോടെ ചിത്രീകരിച്ച മുഖച്ചിത്രത്തില്‍ സുന്ദരിയായ മോഡല്‍ സങ്കോചമില്ലാതെ കുഞ്ഞിനു മുല കൊടുത്തു. ആ അടിക്കുറിപ്പും , അമ്മയല്ലാത്ത മോഡലും,  പാലില്ലാത്ത മുലഞെട്ട് വായില്‍ വെക്കേണ്ടി വന്ന കുഞ്ഞും, കുഞ്ഞിന്‍റെ രക്ഷകര്‍ത്താക്കളും, മോഡലിന്‍റെ നെറ്റിയിലെ സിന്ദൂരവും ഒക്കെ ചര്‍ച്ചാവിഷയമായ സ്ഥിതിക്ക് നമുക്ക് ഇന്നിത്തിരി മുലപ്പാല്‍ വിഷയം പറയാം.


ആദ്യത്തെ കുഞ്ഞ് ജനിച്ചത് കേരളത്തിലാണ് - അവന് ഒരു വയസാകുംവരെ നാട്ടില്‍ത്തന്നെയായിരുന്നു. തിരുവനന്തപുരത്തും പാലക്കാടുമായി സ്ഥിതി ചെയ്യുന്ന രണ്ടു വീടുകള്‍ക്കുമിടയില്‍ കുഞ്ഞിന്‍റെ മൂന്നാം മാസം മുതല്‍ ട്രെയിനില്‍ ഷട്ടിലടിയും, ജോലി സംബന്ധമായി തിരുവനന്തപുരം-ഡല്‍ഹി യാത്രകളും വളരെ സാധാരണമായിരുന്ന പത്തു പതിനാലു മാസം.  ട്രെയിനിലും, ബസിലും, ഡല്‍ഹിയിലെ ഓഫീസില്‍ കാന്റീനിന്റെ തൊട്ടടുത്ത  വിശ്രമമുറിയിലും വലിയൊരു ടെക്സ്റൈല്‍ഷോപ്പിന്‍റെ ട്രയല്‍ റൂമിലും   ഒക്കെ ഇരുന്നു കുഞ്ഞിനു പാല്‍ കൊടുത്തിട്ടുണ്ട്. അന്ന് ബ്രെസ്റ്റ്പമ്പുകളെക്കുറിച്ച് അറിവില്ലാതിരുന്നതിനാല്‍ എടുത്തുവെച്ചു കുപ്പിയില്‍ കൊടുക്കാനൊന്നും സാഹചര്യമുണ്ടായിരുന്നില്ല. ആറുമാസം വരെ മുലപ്പാല്‍ മാത്രമേ കൊടുക്കൂ എന്നൊരു നിര്‍ബന്ധബുദ്ധിയും ഉണ്ടായിരുന്നത് കൊണ്ട് പാലുകൊടുക്കുക എന്നത് മാത്രമായിരുന്നു ഒരേയൊരു പോംവഴി. ഇപ്പോഴാലോചിക്കുമ്പോള്‍ ആരെങ്കിലും കാണുമോ എന്നൊക്കെ ഞാന്‍ ചിന്തിച്ചിരുന്നോ എന്നറിയില്ല , എന്ന് കരുതി 'ഒളിച്ചുനോട്ടം പോലത്തെ തുറിച്ചുനോട്ടങ്ങള്‍' ഉണ്ടായിട്ടില്ല എന്നും പറയാനാകില്ല. ട്രെയിന്‍ യാത്രയില്‍ റിസര്‍വ് ചെയ്ത മുകളിലെ ബര്‍ത്തില്‍ സ്വസ്ഥമായിരുന്നു പാല്‍ കൊടുക്കാനൊരുങ്ങിയപ്പോള്‍ ഒളികണ്ണിട്ടു നോക്കാന്‍ ശ്രമിച്ചത് ഒരാണാള്‍ തന്നെയായിരുന്നു. അയാളുടെ കണ്ണുകളിലേക്ക് തന്നെനോക്കി ഒരേയൊരു വട്ടമേ പുച്ഛച്ചിരി ചിരിക്കേണ്ടി വന്നുള്ളൂ. തിരക്കിട്ടുകയറിയത് പോലെതന്നെ അദ്ദേഹം താഴത്തെ ഇരിപ്പിടത്തിലേക്ക് തിരികെപ്പോയി. ജോലിസ്ഥലത്തെ കാന്റീനിനു അടുത്തുള്ള വിശ്രമമുറിയില്‍ വിയര്‍പ്പും ചൂടും സഹിച്ചു കുഞ്ഞിനു പാലുകൊടുക്കേണ്ടി വന്നത് പ്രസവാവധിയുടെ പേപ്പറുകള്‍ ശരിയാക്കാനായി പോയപ്പോളായിരുന്നു. അവിടേക്ക് കയറിവന്ന കുറച്ചു പ്രായമായ സ്ത്രീകള്‍ക്ക് ഈ കാഴ്ച അത്ര സ്വാഗതാര്‍ഹം ആയിരുന്നില്ല. പക്ഷേ, എതിര്‍പ്പ് മുഖത്തില്‍ മാത്രം പ്രകടിപ്പിച്ച് അവരില്‍ പലരും അവിടെയൊക്കെ തന്നെ ഉച്ചയൂണ് കഴിഞ്ഞുള്ള വിശ്രമസമയം ചിലവഴിച്ചു. ഞാനും കുഞ്ഞും അവരുടെ സ്ഥിരം സ്ഥലം തട്ടിയെടുത്തതിന്‍റെ ദേഷ്യം ആയിരുന്നോ എന്നറിയുകയുമില്ല കേട്ടോ. പക്ഷേ, അതിലൊരാള്‍ മറ്റൊരാളോട് ഇതൊക്കെ ബാത്‌റൂമില്‍ ചെയ്തൂടെ എന്ന് കുശുകുശുക്കുന്നത് കേട്ടിരുന്നു, പറഞ്ഞത് എന്നോട് അല്ലാത്തതിനാലും ആവശ്യമില്ലാത്ത ചര്‍ച്ച ചെയ്ത് പതിയെ ഉറക്കം പിടിക്കുന്ന കുഞ്ഞിനെ ഉണര്‍ത്താന്‍ താല്പര്യം ഇല്ലാതിരുന്നതിനാലും ഞാനതിനുചെവി കൊടുത്തില്ല. ഇപ്പോഴത്തെ സാഹചര്യം ആയിരുന്നേല്‍ ഞാനെപ്പോഴേ ഇതൊക്കെ ഫേസ്ബുക്കില്‍ പോസ്ടാക്കിയേനെ, ഒരു ഹാഷ്ടാഗ് കാമ്പൈനും തുടങ്ങിയേനെ.

ഇനി രണ്ടാമന്‍റെ കാര്യം. ഇളയ ആള്‍ ജനിച്ചത് ഇവിടെ അമേരിക്കയിലാണ്.

ഇവിടത്തെ രീതികള്‍ നാട്ടിലേത് പോലെ അല്ലാതിരുന്നതിനാലും ആദ്യത്തേതിന്‍റെ ഒരു അനുഭവസമ്പത്ത് ഉള്ളതിനാലും കുറച്ചൊക്കെ മുന്നൊരുക്കങ്ങള്‍ നടത്തിയ സമയത്ത് മറക്കാതെ വാങ്ങിവെച്ച രണ്ടു കാര്യങ്ങള്‍ ഡയപ്പര്‍ ബാഗും, ബ്രെസ്റ്റ് പമ്പും ആയിരുന്നു. ഡയപ്പര്‍ ബാഗില്‍ പാല്‍ക്കുപ്പി വെക്കാന്‍ ഒരു ബാഗ്‌, ഡയപ്പര്‍ മാറ്റാന്‍ കുഞ്ഞിനെ കിടത്താന്‍  ഒരു ഷീറ്റ് ഡയപ്പറുകളും തുടക്കാനുള്ള ടിഷ്യൂ വെക്കാനൊരു ചെറിയ ബാഗും ഒക്കെ ഉള്ള കൂട്ടത്തില്‍ കഴുത്തിലൂടെ ഇടാന്‍ പാകത്തിന് ഒരു തുണി കൂടി ഉണ്ടായിരുന്നു. ഏപ്രണ്‍ പോലൊരു മറത്തുണി കഴുത്ത്  മുതല്‍ അരയ്ക്ക് താഴെ വരെ - കുഞ്ഞിന് പാല്‍ കൊടുക്കുമ്പോള്‍  അതിങ്ങനെ കഴുത്തില്‍ക്കൂടി ഇടാം. വാവട്ടത്തില്‍ ഒരു കുഞ്ഞുകമ്പി കഴുത്തിന്‍റെ ഭാഗത്ത് ഉള്ളതുകൊണ്ട് മുകള്‍ഭാഗം തുറന്നത് പോലെയാണ്. കുഞ്ഞിന് കാറ്റും കൊള്ളും, ശ്വാസവും മുട്ടില്ല സ്വകാര്യതയ്ക്ക് സ്വകാര്യതയും ആകും. ഇതുപയോഗിച്ചും ഉപയോഗിക്കാതെയും ഒക്കെ ഞാന്‍ ചെറിയവന് പാല് കൊടുത്തിട്ടുണ്ട്. ആരും കാര്യമായി അങ്ങനെ ഒളിഞ്ഞോ, തുറന്നോ, തുറിച്ചോ നോക്കിയിട്ടില്ല. എന്ന് കരുതി മാസികയിലെ മുഖച്ചിത്രം പോലെ പാലുകൊടുത്താല്‍ കൌതുകം കൊണ്ട് ആരെങ്കിലും നോക്കില്ല എന്ന് പറയാനും പറ്റില്ല. ഈ വര്‍ദ്ധിച്ച കൌതുകത്തിന് അങ്ങനെ ദേശഭേദ കാലങ്ങളൊന്നും ഇല്ല എന്ന് തന്നെയാണ് ഇതുവരെയുള്ള അനുഭവം. ഉദാഹരണത്തിന്  ഇവിടെ പലയിടങ്ങളിലും ലിഖിതമോ അലിഖിതമോ ആയ വസ്ത്രധാരണരീതികളുണ്ട്. അങ്ങനെയുള്ള ചിലയിടങ്ങളില്‍ എങ്കിലും ഭാരതീയരീതിയില്‍ വസ്ത്രം ധരിച്ച ആള്‍ക്കാരെ മറ്റുള്ളവര്‍ കൌതുകത്തോടെ നോക്കുന്നതും വന്നു സംസാരിക്കുന്നതും കാണാം. ഒരുപക്ഷേ, തുറന്ന മാറിടത്തോടെ ഒരു പൊതു ഇടത്തിരുന്നു പാലുകൊടുത്താല്‍ ഇവിടെയും കൌതുക നോട്ടങ്ങള്‍ ഉണ്ടായേക്കാം, ഇല്ലാതെയുമിരിക്കാം.

ഇവിടേക്ക് വരാന്‍ ആറുവര്‍ഷം മുന്‍പ് നാട്ടില്‍ നിന്ന് വണ്ടി കയറുമ്പോള്‍ കരുതിയിരുന്നത് ഇംഗ്ലീഷ് സിനിമകളില്‍ കാണുമ്പോലെ മുക്കിനുമുക്കിനു ഫ്രഞ്ച് കിസ്സടിക്കുന്നവര്‍ ഉണ്ടാകുമല്ലോ എന്നായിരുന്നു (അതെന്റെയൊരു കൌതുകം ആയിട്ടോ, അതെങ്ങനെ കൈകാര്യം ചെയ്യും എന്ന അങ്കലാപ്പ്  ആയിട്ടോ കരുതാം കേട്ടോ). അങ്ങനെയൊരു ഇന്റിമേറ്റ്‌ രംഗം കണ്ടാല്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന ബോധമൊക്കെ ഇപ്പോഴാണ്‌ ഉണ്ടായത് എങ്കിലും നിരാശാബോധത്തോടെ പറയട്ടേ മരുന്നിന് പോലും അമ്മാതിരി ഒരു കാഴ്ച എനിക്ക് ആദ്യവര്‍ഷങ്ങളില്‍  കാണാന്‍ കഴിഞ്ഞില്ല. പിന്നീടെപ്പോഴോ ആ കൌതുകം എന്നില്‍ നിന്ന് മാഞ്ഞുപോയി എന്ന് തോന്നുന്നു. ഇപ്പോഴിപ്പോള്‍ അങ്ങനെ ഒന്ന് മനസ് രജിസ്ടര്‍ ചെയ്യുന്നില്ല, വ്യക്തി എന്ന നിലയില്‍ വളരുന്നതാകാം കാരണം. അപ്പോള്‍ പറയാന്‍ ഉദ്ദേശിച്ചത് ഇത്രയേ ഉള്ളൂ നമ്മുടെ ബോധപൂര്‍വമായ നോട്ടം മാറ്റിയാല്‍ തന്നെ പല കാര്യങ്ങളും കാണുന്ന രീതി മാറിയേക്കും. ചിലപ്പോള്‍ കൂടുതല്‍ വ്യക്തമായും  കൃത്യമായും കാണാന്‍ കഴിഞ്ഞേക്കും.

കഴിഞ്ഞ മാസമാണ് ഇവിടെ മില്‍വാക്കിയില്‍ ഗവര്‍ണര്‍  സ്ഥാനത്തേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി കെല്‍ഡാ റോയ്സ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി തയാറാക്കിയ വിഡിയോയില്‍ കുഞ്ഞിന് പാലൂട്ടുന്നത് പ്രദര്‍ശനത്തിന് എത്തിയത്. കെല്‍ഡാ  അതിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. വീഡിയോ എടുത്തുകൊണ്ടിരുന്ന സമയത്ത് ഇളയ കുഞ്ഞ് കരയാന്‍ തുടങ്ങി.മുലപ്പാല്‍ മാത്രം കുടിക്കുന്നത്ര ചെറിയ കുഞ്ഞായത് കൊണ്ടുതന്നെ ഭര്‍ത്താവിനുകുഞ്ഞിനെ ആശ്വസിപ്പിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. കുഞ്ഞിനേയും കൊണ്ട് ഭര്‍ത്താവ് അടുത്തേക്ക് വന്നപ്പോള്‍ പറഞ്ഞുകൊണ്ടിരുന്ന കാര്യം നിര്‍ത്താതെ തന്നെ ഞാന്‍ കുഞ്ഞിനെ വാങ്ങുകയും പാലൂട്ടാന്‍ തുടങ്ങുകയും ചെയ്തു, കാരണം അത് ഞങ്ങളെ രണ്ടാളേയും സംബന്ധിച്ച് ഏറ്റവും സ്വാഭാവികമായ കാര്യമാണ്. പിന്നീട് വീഡിയോ കണ്ടപ്പോഴാണ് ഇത്  മുറിച്ചുമാറ്റിയിട്ടില്ല എന്ന് ശ്രദ്ധിക്കുന്നത്. ആലോചിച്ചപ്പോള്‍ തോന്നി എന്‍റെ കുഞ്ഞിനു ഭക്ഷണം കൊടുക്കുക എന്ന വളരെ സ്വാഭാവികമായ പ്രക്രിയ ചെയ്യുന്നത് എന്തിന് മാറ്റണം. അമ്മയായിരിക്കുക എന്നത് സ്വന്തം സ്വത്വമാണ്, അതില്‍ നിന്നുകൊണ്ട് തന്നെ തനിക്ക് ഗവര്‍ണര്‍ ആയും ജോലി ചെയ്യാന്‍ കഴിയുമെന്ന വലിയ ആശയം ആ വീഡിയോ പങ്കുവെക്കുന്നത് പോലെ തോന്നിയത് കൊണ്ട് അത്‌കൂടി ചേര്‍ത്താണ് ഇപ്പോള്‍ കെല്‍ഡാ റോയ്സിന്‍റെ വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. ഇതും രാഷ്ട്രീയപരമായ ഗിമിക് ആണെന്ന് പലരും പറയുന്നുണ്ടെങ്കിലും അതിലൂടെ പറയാനുദ്ദേശിക്കുന്ന ആശയം എല്ലായിടത്തും ഒന്നുതന്നെ.
(കെല്‍ഡയുടെ വീഡിയോ ഇവിടെക്കാണാം
 https://www.cnn.com/videos/politics/2018/03/09/breastfeed-campaign-ad-kelda-roys-zw-orig.cnn)


ഇത്രയും കഥയെഴുതിയപ്പോള്‍ ശരിക്കും പറയേണ്ടിയിരുന്ന കാര്യം വിട്ടുപോയി. എങ്ങനെ കൊടുക്കണം എന്ന് നിങ്ങള്‍ തീരുമാനിച്ചോളൂ പക്ഷേ, മുലപ്പാല്‍ കുഞ്ഞിന്‍റെ അവകാശമാണ്. അത് നിഷേധിക്കാന്‍ ആര്‍ക്കും അധികാരമില്ല. എങ്ങനെ എപ്പോള്‍ എവിടെവെച്ച് എന്നത് അമ്മയുടേയും കുഞ്ഞിന്‍റെയും മാത്രം സൌകര്യത്തിനെ ആസ്പദം ആക്കിയായിരിക്കണം. കുഞ്ഞു വിശന്നു കരയുമ്പോള്‍ നെയ്യപ്പം തട്ടിപ്പറിക്കുന്ന കാക്കയമ്മയുടെ മനസ് മനസിലാകുന്ന എല്ലാവര്‍ക്കും മുലപ്പാല്‍ കൊടുക്കുന്ന അമ്മയേയും മനസിലാകും എന്നാണ് എന്‍റെ വിശ്വാസം. അങ്ങനെ പാലുകൊടുക്കാന്‍ ഒരുങ്ങുന്ന അമ്മയ്ക്ക് നമ്മളായി അസൌകര്യം ഉണ്ടാക്കാതിരുന്നാല്‍ മതി. ഫീഡിംഗ് റൂമുകള്‍ എന്നത് ഇപ്പോഴും വലിയ ഷോപ്പിംഗ്‌ മാളുകളിലും നഗരങ്ങളിലും മാത്രം ലഭ്യമായ നാട്ടില്‍, എല്ലായിടത്തും മൂത്രപ്പുരകള്‍ ഇല്ലാത്ത നാട്ടില്‍ പാലുകൊടുക്കാന്‍ മാത്രമായി ഒരിടം വേണം എന്നാവശ്യപ്പെടുന്നതും അത്യാഗ്രഹമാണ്. ഒന്നുംവേണ്ട - അമ്മയും കുഞ്ഞും അവരുടെ സൌകര്യമനുസരിച്ച് പാല് കുടിക്കുകയും, കൊടുക്കുകയും ചെയ്യുമ്പോള്‍ അതിലേക്കുകൂടി കടന്നു കയറാതിരുന്നാല്‍ മതി.

 അമ്മയ്ക്ക് മറ്റാരോഗ്യപ്രശ്നങ്ങള്‍ ഒന്നുമില്ലെങ്കില്‍ ഒരു കുഞ്ഞുജനിച്ചു ആറു മാസം ആകുന്നതുവരെ മുലപ്പാല്‍ തന്നെയാകണം കുട്ടിയുടെ ആഹാരം.  അതുകഴിഞ്ഞു കട്ടിയാഹാരം കൊടുത്തു തുടങ്ങാമെങ്കിലും 18 മാസം വരെയെങ്കിലും മുലപ്പാല്‍ കുടിക്കുന്നത് കുട്ടികളുടെ ആരോഗ്യത്തിന് നല്ലത്. മൃഗങ്ങളുടെ പാല്‍ ഒരു വയസിന് ശേഷം മാത്രം കൊടുത്തു തുടങ്ങുക. കുട്ടികളിലെ ദഹനവ്യവസ്ഥപ്രകാരം ഒരു വയസിനുശേഷമാണു പശുവിന്‍പാല്‍ പോലുള്ളവ ദഹിക്കാന്‍ എളുപ്പം. ജോലിക്ക് പോകുന്ന അമ്മമാര്‍ക്ക് ആറുമാസം മുലപ്പാല്‍ കൊടുക്കുക എന്നത് എളുപ്പമല്ല - പക്ഷേ മുലപ്പാല്‍ പിഴിഞ്ഞ് സൂക്ഷിക്കാന്‍ സഹായിക്കുന്ന ബ്രെസ്റ്റ് പമ്പുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. കൈ കൊണ്ട് പ്രവര്‍ത്തിപ്പിക്കുന്നവയും വൈദ്യുതി കൊണ്ട് പ്രവര്‍ത്തിക്കുന്നവയും കിട്ടും. മുലപ്പാല്‍ പിഴിഞ്ഞ് ഫ്രീസറില്‍ സൂക്ഷിക്കാന്‍ പാകമായ കുപ്പികളും, സീല്‍ഡ്‌ കവറുകളും ലഭ്യമാണ്. ഇങ്ങനെ ചെയ്യുന്നത് കൊണ്ടുള്ള മറ്റൊരു ഗുണം കുഞ്ഞിന് പാല്‍ കൊടുക്കാന്‍ അമ്മ തന്നെ വേണമെന്ന് നിര്‍ബന്ധമില്ല എന്നാണ്. കുപ്പിയിലാക്കിവെച്ചാല്‍  രാത്രിയില്‍ ഉണര്‍ന്നു കരയുന്ന കുഞ്ഞിനുള്ള മുലപ്പാല്‍ അച്ഛനും കൊടുക്കാമല്ലോ. ഇതുവരെ ശ്രമിച്ചുനോക്കിയിട്ടില്ലാത്തവര്‍ ബ്രെസ്റ്റ് പമ്പുകള്‍ എന്ന മാജിക്കല്‍ യന്ത്രം വാങ്ങിനോക്കൂ, നിരാശരാകില്ല. പ്രമുഖ മാസികയുടെ വിപണനതന്ത്രം ആയിരുന്നെങ്കില്‍ കൂടി ആ മുഖച്ചിത്രം ഒരു ചര്‍ച്ച കൊണ്ടുവന്നുവെങ്കില്‍ കുഞ്ഞുങ്ങള്‍ക്ക് പാല് കുടിക്കുക എന്നത് / പാല് കൊടുക്കുക എന്നത് ജൈവപരമായ ഒരു കാര്യം മാത്രമാണെന്ന് മാസികയെ എതിര്‍ത്തവരും അനുകൂലിച്ചവരും പറഞ്ഞുവെച്ചത് നല്ല കാര്യം തന്നെയാണ്. എല്ലാ വിപ്ലവങ്ങളും തുടങ്ങുന്നത് ഇങ്ങനെ തന്നെയാണ് , അനുകൂല പ്രതികൂല പ്രതികരണങ്ങളിലൂടെ - മടിയില്ലാതെ മുലയൂട്ടല്‍ എന്നതൊരു വിപ്ലവം ആണെങ്കില്‍!




OurKids മാസിക ഏപ്രില്‍ ലക്കം 2018 
































Monday, March 19, 2018

മകൻ പഠിപ്പിക്കുന്ന പാഠങ്ങൾ



ഈ അടുത്ത കാലത്ത് ഗൂഗിള്‍ പ്ലസില്‍ പൊങ്ങിവന്ന ഒരു 'ലാസ്റ്റ് ഇയര്‍ ദിസ്‌ ടൈം ' ചിത്രമാണ് ഇത്തവണത്തെ കുറിപ്പിന് ആധാരം. മോന്‍റെ സ്കൂളില്‍ കഴിഞ്ഞ വര്‍ഷത്തെ നൂറാം ദിനാഘോഷത്തിന്‍റെ ചിത്രമാണ്‌ ഇവന്മാര്‍ പൊക്കിക്കൊണ്ടു വന്ന് 'ഓര്‍മ്മയുണ്ടോ ഈ മുഖം' എന്ന് ചോദിച്ചത്. നടന്ന ആഘോഷം എന്ന് പറയാനാകില്ല, നടക്കേണ്ടിയിരുന്ന ആഘോഷം എന്ന് പറയണം - മാത്രവുമല്ല എനിക്കും കൊച്ചിന്‍റെ അച്ഛനും കൊച്ച് മറന്നാലും ആ മുഖം മറക്കാനാകും എന്നും തോന്നുന്നില്ല.

ആ നീണ്ട കഥ പറയും മുന്‍പ് നിങ്ങളോട് , ഈ ലേഖനം വായിക്കുന്ന അച്ഛനമ്മമാരോട് ഉള്ള ചോദ്യം - കുഞ്ഞുങ്ങളുടെ കുഞ്ഞു ജീവിതത്തിലുണ്ടാകുന്ന കുഞ്ഞുകുഞ്ഞു പ്രശ്നങ്ങളെ, അപ്രതീക്ഷിത വഴിത്തിരിവുകളെ എങ്ങനെയാണു അവര്‍ നേരിടുന്നത്? എങ്ങനെയാണു നിങ്ങളവരെ അതിനു പ്രാപ്തരാക്കുന്നത്?എങ്ങനെയാണു നിങ്ങളവരെ തോല്‍ക്കാനും,അമളികള്‍ കൈകാര്യം ചെയ്യാനും പഠിപ്പിക്കുന്നത്? - ചോദ്യം വായിച്ചുള്ള ചിന്താനിമിഷം കഴിഞ്ഞെങ്കില്‍ തുടര്‍ന്ന് വായിക്കാം.

കഴിഞ്ഞ സ്കൂള്‍ വര്‍ഷത്തിന്‍റെ നൂറാം ദിവസം. മൂത്ത മകന്‍ കിന്റെര്‍ഗാര്ട്ടനിലാണ്. ഇളയ ആള്‍ക്ക് ഒരു 9 മാസം പ്രായം ആയിട്ടുണ്ടാകും. ശൈത്യകാലമാണ്, ഭര്‍ത്താവ് കുറച്ചു ദൂരെയുള്ള സ്ഥലത്താണ് ജോലി എന്നതിനാല്‍ അതിരാവിലെ തന്നെ പോകും. ഇളയ ആളെയും കൊണ്ട് മഞ്ഞത്ത് പോയി കാത്തുനില്‍ക്കാനുള്ള വിഷമം കാരണം മോനെ രാവിലെ അടുത്ത വീട്ടിലെ കുട്ടികള്‍ക്ക് ഒപ്പമാണ് ബസ് പോയിന്റിലേക്ക് വിടുന്നത്. കെട്ടിടത്തിന്‍റെ പ്രധാന വാതിലിന് അകത്ത് നിന്നാല്‍ കുട്ടികള്‍ ബസില്‍ കയറുന്നത് തണുപ്പടിക്കാതെ കാണുകയും ചെയ്യാം. രാവിലെ യുദ്ധകാലാടിസ്ഥാനത്തില്‍ ആണ് വീട്ടിലെ കാര്യങ്ങള്‍ നീങ്ങുക - ഏതൊരു സ്കൂള്‍കുട്ടിയുടേയും വീട്ടിലെ അതേ അന്തരീക്ഷം. എല്ലുകുളിരുന്ന

തണുപ്പത്ത് മൂടിപ്പുതച്ചുറങ്ങുന്ന അഞ്ചരവയസുകാരനെ കാണുമ്പോള്‍ വിളിച്ചുണര്‍ത്താനല്ല അവന്‍റെ കൂടെ കെട്ടിപ്പിടിച്ചുകിടന്നുറങ്ങാനാണ് എനിക്കെപ്പോഴും തോന്നുക. പക്ഷേ മഞ്ഞുവീഴ്ച ഭീകരം ആയാല്‍പ്പോലും ചിലപ്പോ അവധി കിട്ടാത്ത നാട്ടില്‍ ആറുമാസം എല്ലാദിവസവും തണുപ്പ് പ്രമാണിച്ച് മൂടിപ്പുതച്ചുറങ്ങിയാല്‍ കുഞ്ഞ് ഹോംസ്കൂള്‍ ചെയ്യുന്നതാകും ഭേദം. ഇമ്മാതിരി അലുക്കുലുത്ത് ചിന്തകള്‍ അലട്ടുന്നത് കൊണ്ടുതന്നെ അലോസരപ്പെടുത്തിയാണെങ്കിലും അവനെ കുത്തിപ്പൊക്കും.


അങ്ങനെ ഒരു സുഖദ സുന്ദര ശീതള സുപ്രഭാതത്തില്‍ അഞ്ചുമിനിറ്റ്, രണ്ടുമിനിറ്റ്‌, ഒരു മിനിറ്റ് , സീറോ മിനിറ്റ് സ്നൂസിംഗ് കഴിഞ്ഞ് ആശാനെ ഉണര്‍ത്തിക്കൊണ്ടുവന്നു തയ്യാറാക്കുമ്പോള്‍ ആണ് കഴിഞ്ഞ ആഴ്ച സ്കൂളില്‍ നിന്നും ഒരു കുറിപ്പ് തന്നുവിട്ടത് ഓര്‍ത്തത്. ഉസ്കൂള്‍ തുറന്ന് നൂറാം ദിവസത്തിനെ ആഘോഷിക്കാന്‍ തിങ്കളാഴ്ച എല്ലാവരോടും വയസായവരെപ്പോലെ ഒരുങ്ങിവരാന്‍ പറഞ്ഞുള്ള കുറിപ്പ്. അറിയിപ്പ് കിട്ടിയപ്പോള്‍ തന്നെ തന്നെ ആശാന്‍ പറഞ്ഞിരുന്നു 'താടിയുള്ള അപ്പൂപ്പ' ആയാല്‍ മതീന്ന്. തലേ ദിവസം ഓര്‍ത്തതുമില്ല എല്ലാം എടുത്തു വെക്കാന്‍. വേഗം തന്നെ ഒരു ചെക്ക്‌ ഷര്‍ട്ടും, ലൂസ് ജീന്‍സ് പാന്റും ഇടീച്ചു, ഇന്സേര്ട്ട് ചെയ്ത് കുട്ടപ്പനാക്കി. ഇനിയിപ്പോ താടി ഒപ്പിക്കണം. ഭാഗ്യത്തിന് ഫേസ് പെയിന്റിംഗിന് ഉപയോഗിച്ച ഒരു വെളുത്ത ചോക്ക് കിട്ടി. അതുകൊണ്ടൊരു ഒപ്പിക്കല്‍ ബുള്‍ഗാനും വരച്ച്, മുടിയും ലേശായിട്ടൊന്നു നരപ്പിച്ചപ്പോള്‍ ആളൊരു ചുള്ളന്‍ അപ്പൂപ്പന്‍ ആയി. ഈ അലങ്കാരപ്പണിയൊക്കെ കഴിഞ്ഞപ്പോഴേക്കും ബസ് വരാനുള്ള സമയമായി. അപ്പുറത്തെ വീട്ടിലെ കുട്ടി വാതിലില്‍ മുട്ടുന്നുമുണ്ട്. വരാന്തയിലേക്കിറങ്ങിയപ്പോള്‍ തന്നെ, മുതിര്‍ന്ന ക്ലാസ്സില്‍ പഠിക്കുന്ന ആ കുട്ടി മോനോട് 'your costume is awesome' എന്നൊക്കെ പറഞ്ഞത് കേട്ട് സന്തോഷിച്ച് ഞങ്ങള്‍ പ്രധാന വാതിലിന് അടുത്തെത്തി, ഉമ്മയൊക്കെ തന്ന് കയ്യുംവീശി ആശാന്‍ അവര്‍ക്കൊപ്പം പുറത്തേക്ക് പോയി. വൈകിയാണ് വീടിന് പുറത്തേക്ക് എത്തിയത് എന്നത് കൊണ്ട് മോന്‍റെ പ്രായത്തിലുള്ള കുട്ടികളുടെ അമ്മമാരെയൊന്നും ഞാന്‍ കണ്ടതുമില്ല, ബസ് പോകുന്നത് വരെ വാതിലിന് അടുത്ത് നിന്നിട്ട് തിരികെ അകത്തെ വരാന്തയിലൂടെ വീട്ടിലേക്ക് നടക്കുമ്പോള്‍ മോന്‍റെ ക്ലാസ്സില്‍ തന്നെ പഠിക്കുന്ന ഒരു കുട്ടിയുടെ അമ്മ അകത്തേക്ക് വന്നു. "ഇന്ന് എന്തുപറ്റി ലേറ്റായിപ്പോയോ എണീക്കാന്‍? താത്വിക് വരുമ്പോളേക്കും ബസ് വന്നല്ലോ" എന്നൊരു കുശലവും എന്നോട് ചോദിച്ചു. രാവിലത്തെ എക്സ്ട്രാ മേക്കപ്പ് കാരണമാണ് ലേറ്റ് ആയത് എന്നും, അവിടുത്തെ മോന്‍ എന്ത് വേഷമാ കെട്ടിയത് എന്നും ഞാന്‍ ചോദിച്ചത് കേട്ട് ആളെന്നെ ഒന്ന് സൂക്ഷിച്ചുനോക്കി. എന്നിട്ട് ആശ്വസിപ്പിക്കുന്ന തരം മൃദു സ്വരത്തില്‍ പറഞ്ഞു..., "ആര്‍ഷാ, 100th ദിവസം അടുത്ത തിങ്കളാഴ്ചയാണ്. ഇന്നാണെന്ന് കരുതി അല്ലേ?"


മുതിര്‍ന്നതിനു ശേഷം എപ്പോഴെങ്കിലും നിങ്ങള്‍ക്ക് 'ഗൃഹപാഠം മറന്ന ഫീല്‍' അല്ലെങ്കില്‍ 'റെക്കോര്‍ഡ്‌ സബ്മിഷന്‍ ഡേറ്റ് മറന്ന അവസ്ഥ' ഉണ്ടായിട്ടുണ്ടോ? അങ്ങനെ ഒരു തിരയിളക്കം എനിക്ക് വയറില്‍ നിന്നും പൊങ്ങിവന്നു. എന്‍റെ ആദ്യത്തെ പ്രതികരണം 'അയ്യോ' എന്നായിരുന്നു, പിന്നെ അവര്‍ക്ക് തെറ്റിയതാകാം എന്നൊരു സംശയം. ഉറപ്പിക്കാന്‍ വീട്ടിലേക്ക് ഓടുമ്പോള്‍ പിന്നില്‍ നിന്നും കേട്ടു " താത്വിക് ലൈനില്‍ എത്തിയിട്ട് ആണ് ബാക്കിയുള്ളവരെ കണ്ടത്. e understood, but he was cool - donot worry". വീട്ടിലെ പേപ്പര്‍ കൂട്ടത്തില്‍ നിന്നും ആ അറിയിപ്പ് കണ്ടെടുത്തപ്പോള്‍ ശരിയാണ് അടുത്ത തിങ്കളാഴ്ച ആണ്. ഉറക്കപ്പിച്ചിലെ അബോധമനസ് 'തിങ്കളാഴ്ച' മാത്രം രജിസ്റെര്‍ ചെയ്തു, ഏതു തിങ്കളാഴ്ച എന്ന് ഉറപ്പിച്ചുമില്ല! എല്ലാ ആഴ്ചയും തിങ്കളാഴ്ച ഉണ്ടല്ലോ. സ്കൂളിലെ എല്ലാ കുട്ടികള്‍ക്കും മുന്നില്‍ വേഷം കെട്ടിലൂടെ അപഹാസ്യനായേക്കാവുന്ന കുഞ്ഞിനെ ഓര്‍ത്ത് സങ്കടവും, എന്നോട് അതികഠിനമായ ദേഷ്യവും തോന്നി! പക്ഷേ, പറഞ്ഞിട്ടെന്തു കാര്യം - കൈവിട്ടു പോയില്ലേ.... സ്കൂള്‍ ബസിപ്പോള്‍ സ്കൂളില്‍ എത്തും, ഏതു നിമിഷവും അവര്‍ ക്ലാസ്സിലേക്കും എത്തും. നടന്നുപോകാവുന്ന ദൂരമേ ഉള്ളൂ സ്കൂളിലേക്ക് എങ്കിലും ചെറിയ കുഞ്ഞിനേയും കൊണ്ട് മഞ്ഞത്ത് നടക്കുക സാദ്ധ്യമായ കാര്യമല്ല. ബസില്‍ കയറുന്നതിന് മുന്‍പ് അബദ്ധം അറിഞ്ഞിട്ടും തിരികെപ്പോരാതെ ബസില്‍ കയറിപ്പോയത് ഒരുപക്ഷേ, തിരിച്ചു വന്നാല്‍ ഞാന്‍ ചീത്ത പറഞ്ഞേക്കുമോ എന്ന് പേടിച്ചാകാം എന്നോര്‍ത്തപ്പോള്‍ എനിക്ക് കരച്ചിലും വന്നു.


സ്കൂളിലേക്ക് നേരിട്ട് ടീച്ചറിനെ വിളിക്കാന്‍ സംവിധാനം ഇല്ല. ശരണം ഇ-മെയില്‍ അയക്കലാണ്. കാര്യകാരണസഹിതം ഒരു മെയില്‍ ടീച്ചറിന് അയച്ചു. മകന്‍റെ കുറ്റമല്ല - രക്ഷിതാക്കളായ ഞങ്ങളുടെ മാത്രം തിരക്ക് കൊണ്ട് വന്നുപെട്ട ഒരു 'തിരിമറി' ആണെന്നും, ഈ ഒരു അമളി സാഹചര്യം കുട്ടിയെ വിഷമിപ്പിച്ചേക്കാം, ഒന്ന് ശ്രദ്ധിച്ചേക്കണേ എന്നും അവന്‍ ബുദ്ധിമുട്ട് പറയുകയോ, പ്രകടിപ്പിക്കുകയോ ആണെങ്കില്‍ ഒരു മണിക്കൂറിനുള്ളില്‍ ഞാന്‍ വന്നു തിരികെ കൊണ്ടുവരാം എന്നുമൊക്കെ നീട്ടി നീട്ടി രാമായണം പോലെ ഒരു മെയില്‍ അയച്ചിട്ട് ഞാന്‍ കമ്പ്യുട്ടറിനു മുന്നില്‍ തപസ് തുടങ്ങി. കാര്യം നിസാരമാണ് - പക്ഷേ കിന്റെര്‍ഗാര്ടന്‍കാരന് അതൊരു വലിയ കാര്യം തന്നെയാണല്ലോ. ചില 'അപ്രതീക്ഷിത' സന്ദര്‍ഭങ്ങളെക്കുറിച്ചൊക്കെ പറഞ്ഞു കൊടുത്തിട്ടുണ്ടെങ്കിലും ഇമ്മാതിരി ഒന്ന് നമ്മള്‍ പ്രതീക്ഷിക്കാത്തതിനാല്‍ എങ്ങനെയാകും അവന്‍റെ പ്രതികരണം എന്നുമറിയില്ല. അരമണിക്കൂറിനുള്ളില്‍ ടീച്ചറുടെ മറുപടി വന്നു. 'Nothing to worry - he is handling it well '. അത്രയും ആശ്വാസം ആയി - ആള്‍ കരയുന്നില്ല എന്ന് മനസിലായല്ലോ!


അന്നത്തെ ദിവസത്തിന് നീളം വളരെ കൂടുതലായിരുന്നു. സ്കൂള്‍ വിട്ടുവന്ന മോനെ കെട്ടിപ്പിടിച്ചും ഉമ്മകൊടുത്തും ഞാനെന്‍റെ "I am so sorry"പ്രകടിപ്പിച്ചപ്പോള്‍ അവനെന്നെ ഞെട്ടിച്ചുകൊണ്ട് പറഞ്ഞു - "oh! that's OK ammaa. എനിക്ക് ബസില്‍ കേറുമ്പോള്‍ തന്നെ മനസിലായി. അതുകൊണ്ട് ക്ലാസ്സില്‍ ചെന്നപ്പോഴേ ഞാന്‍ ടീച്ചറിനോട് പറഞ്ഞു, അമ്മക്കും എനിക്കും ഡേറ്റ് മാറിപ്പോയി. I need to wash my face. എന്നിട്ട് ഞാന്‍ വാഷ്‌റൂമില്‍ പോയി മുഖത്തെ താടി കഴുകി, മുടിയും നനച്ചു, ഉടുപ്പ് പുറത്തുമിട്ടപ്പോള്‍ I was back to a kid അമ്മാ, സോ സിമ്പിള്‍!" ആരും കളിയാക്കിയില്ലേ എന്ന് ചോദിച്ചപ്പോള്‍ അവന്‍റെ മറുപടി ഇങ്ങനെ - "എല്ലാരും ചിരിച്ചു, ഞാനും കൂടെ ചിരിച്ചു- it was so funny - cos അവരൊക്കെ കുട്ടികളും ഞാന്‍ അപ്പൂപ്പയും അല്ലേ, അപ്പോപ്പിന്നെ നമ്മള്‍ ചിരിക്കില്ലേ! പിന്നെ ഒരു കുട്ടി അയ്യേ അപ്പൂപ്പന്‍ ന്ന് പറഞ്ഞപ്പോള്‍ ടീച്ചര്‍ പറഞ്ഞു ഫ്രണ്ട് നോടും അപ്പൂപ്പനോടും mean ആകാന്‍ പാടില്ലാന്ന് and she said sorry to me. ഞാന്‍ ഇട്സ് ഓക്കേ ന്നും പറഞ്ഞു."


അപ്പോള്‍ ഈ അമ്മക്ക് ആ ടീച്ചര്‍ പറഞ്ഞത് തന്നെയേ പറയാനുണ്ടായിരുന്നുള്ളൂ, "you are a brave cool boy!" അമ്മയോ അച്ഛനോ ആയിരുന്നേല്‍ ഒരുപക്ഷേ കരഞ്ഞേനെ എന്നും, upset ആയേനെ എന്നും പറഞ്ഞപ്പോള്‍ അവന്‍ ആശ്ചര്യത്തോടെ പറഞ്ഞു - "you are joking - I know you wont be upset, because its just a dressup - what to worry in that?!" എവിടെ നിന്നാണ് ഈ ബോധം കിട്ടിയതെന്ന് അറിയില്ല, പക്ഷേ അന്ന് ഞങ്ങള്‍ക്ക് തോന്നിയത് ആ അബദ്ധം നന്നായി എന്നാണ്. ആരുടേയും സഹായമില്ലാതെ അവന്‍ തന്നെ ഒരു മാര്‍ഗം കണ്ടുപിടിച്ചു, വളരെ നല്ല രീതിയില്‍ ആ സന്ദര്‍ഭം കൈകാര്യം ചെയ്യുകയും ചെയ്തു. ടീച്ചറുടെ വക ഒരു നീണ്ട മെയിലും കിട്ടി സ്കൂളിലുണ്ടായ കാര്യങ്ങള്‍ , മോന്‍ പറഞ്ഞവ തന്നെ വിശദമാക്കിക്കൊണ്ടും അവനെ അഭിനന്ദിച്ചുകൊണ്ടും.



ഇവിടെ സ്കൂളുകളിലും, കരാട്ടെ ക്ലാസിലുമൊക്കെ ഇടയ്ക്കിടെ പറയുന്നതാണ് 'ഇഗ്നോര്‍ ഗ്രേസ്ഫുളി (Ignore Gracefully)' - ബുള്ളിയിംഗ് അഥവാ കളിയാക്കലുകള്‍ക്ക് വളരെയധികം നെഗറ്റീവ് ഇമ്പാക്റ്റ് ഉള്ളയിടമാണ് അമേരിക്ക എന്നതിനാലാകാം കുഞ്ഞിലേ മുതലേ സ്കൂളുകളില്‍ ഇതൊക്കെ പറയുന്നത്. റേസിസം ഇല്ലാതെ ആക്കാന്‍, ലിംഗസമത്വം ഉറപ്പിക്കാന്‍ ഒക്കെയുള്ള ബോധപൂര്‍വമായ ശ്രമങ്ങളുടെ ഭാഗമാണ് ഇത്. നമ്മുടെ നാട്ടിലും ഈപ്പറഞ്ഞ ബുള്ളിയിംഗ് നല്ല രീതിയില്‍ സ്കൂളുകളില്‍ നടക്കാറുണ്ട്. ഭാഗ്യത്തിനോ ദൌര്‍ഭാഗ്യത്തിനോ മറ്റനവധി പ്രശ്നങ്ങള്‍ക്കിടയില്‍ 'ഇരുണ്ട നിറം, അമിതവണ്ണം,മെലിഞ്ഞിരിക്കല്‍, ദാരിദ്ര്യം ' മുതലായ കളിയാക്കലുകളെ ആരും കാര്യമാക്കാതെ വിടുകയും ചെയ്യും. പക്ഷേ, അത് കുഞ്ഞുമനസുകളില്‍ ഏല്‍പ്പിക്കുന്ന ആഘാതം വളരെ വലുതാണ്. അതിനെക്കുറിച്ച് അന്നത്തെ കുട്ടികളായിരുന്ന ഇന്നത്തെ മുതിര്‍ന്നവര്‍ പറയുമ്പോള്‍ മനസിലാക്കേണ്ടത് അവരുടെ മനസ്സില്‍ ഇപ്പോഴും ആ വിഷമഘട്ടത്തിന്‍റെ ഓര്‍മ്മകള്‍ ഉണ്ടെന്നാണ്. പല സ്കൂളുകളിലും കൌണ്‍സിലര്‍മാരെയും സൈക്കോളജി അറിയുന്നവരേയും നിയമിക്കേണ്ട ആവശ്യകതയും ഇത് തന്നെയാണ്. ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് പോലും കുഞ്ഞുങ്ങളുടെ മനസ്സില്‍ വലിയ സ്വാധീനമുണ്ടാക്കാന്‍ കഴിയും.


അപ്പോള്‍ പറഞ്ഞു കാട് കയറി എങ്കിലും പറയാന്‍ ഉദ്ദേശിച്ച കാര്യം ഇതാണ്, നമുക്ക് കുഞ്ഞുങ്ങളെ ഇടക്കൊക്കെ തോല്‍ക്കാന്‍ പഠിപ്പിക്കാം - കളികളില്‍, പന്തയങ്ങളില്‍,മത്സരങ്ങളില്‍... ഇടക്കൊക്കെ അവര്‍ക്ക് കൈകാര്യം ചെയ്യാനാകുന്ന കുഞ്ഞുകുഞ്ഞു സന്ദര്‍ഭങ്ങള്‍ ഉണ്ടാക്കിക്കൊടുക്കാം. എല്ലാം മൈക്രോമാനേജ്മെന്റ്റ് ചെയ്യാതെ, അവരതിനെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് നോക്കാം. ആവശ്യമെങ്കില്‍ മാത്രം നമ്മുടെ അഭിപ്രായങ്ങളോ, ഉപദേശങ്ങളോ അത്തരം കാര്യങ്ങളില്‍ കൊടുക്കാം.നാലോ അഞ്ചോ പതിനാറോ വയസാകട്ടെ അവര്‍ക്ക് അവരുടേതായ രീതിയില്‍ ഒരു പ്രോബ്ലംസോള്‍വിംഗ് കഴിവുണ്ടാക്കാം. എല്ലാം അവര്‍ക്ക് തോന്നിയത് പോലെ ചെയ്യട്ടെ എന്നല്ല -പക്ഷേ, അവരെ കേട്ടാല്‍ ചിലപ്പോള്‍ നമ്മളെ അമ്പരപ്പിക്കുന്ന കാഴ്ച്ചപ്പാടുകള്‍ അവര്‍ക്കുണ്ടാകാം, അവരുടെ വഴി കൂടുതല്‍ എളുപ്പവും സുതാര്യവുമാകാം. 'ബുള്ളിയിംഗ്' നേരിടാന്‍ അവരെ പഠിപ്പിക്കാം. എന്തിലും ഏതിലും അസഹിഷ്ണുത വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ചിരിച്ചുകളയേണ്ടവയെ ചിരിച്ചുതന്നെ തള്ളാന്‍ കുഞ്ഞുങ്ങള്‍ക്ക് ഒരവസരം കൊടുത്തൂടെ നമുക്ക്? 'Let them learn to Ignore Gracefully'!

ഇതാണാ ചുള്ളന്‍ അപ്പൂപ്പന്‍ 

(ഔര്‍ കിഡ്സ്‌ മാസിക മാര്‍ച്ച്‌ ലക്കം 2018)