Monday, December 31, 2018

ഒരു കേക്കുണ്ടാക്കിയ കഥ

  • നല്ലതുപോലെ മയമാക്കിയ വെണ്ണ എണ്ണി പത്ത് സ്പൂണ്‍ ഒഴിച്ചപ്പോള്‍ അവളോര്‍ത്തു - "കൊളസ്ട്രോള്‍ ആണല്ലോ ദൈവമേ! സാരമില്ല ഇന്നൊരു ദിവസത്തേക്കല്ലേ, ഇന്നല്ലെങ്കില്‍ പിന്നെയെന്നാണ് അയ്യാള്‍ക്ക് പ്രിയപ്പെട്ടത്  ഉണ്ടാക്കുക!" സ്വയമാശ്വസിച്ചുകൊണ്ട് മൂന്ന്‍ മുട്ടയും രണ്ടരകപ്പ് പഞ്ചസാരയും കൂടിച്ചേര്‍ത്ത് പതുക്കെ അവളാ കൂട്ട്  പതം വരുത്താന്‍ തുടങ്ങി. പുറകില്‍ നിന്നൊഴുകിവരുന്ന പാട്ടിന്‍റെ ഈരടികള്‍, 
  • "പാതിയടഞ്ഞൊരെന്‍  മിഴിയിതൾത്തുമ്പിന്മേല്‍ 
  • മണിച്ചുണ്ട് ചേർക്കുവാന്‍ വരുന്നതാരേ.... 
  • പാര്‍വണ ചന്ദ്രനായ് പതുങ്ങി നിന്നെന്‍ മാറില് 
  •  പനിനീര് പെയ്യുവാന്‍ വരുന്നതാരേ..."
  • പതിയേ വരികളുടെ കൂടെ മൂളുമ്പോള്‍ അവളുടെ മേല്‍ച്ചുണ്ടിന്‍റെ മറുകിനുമുകളില്‍ വിയര്‍പ്പ് പൊടിഞ്ഞു. ഇടംകയ്യുടെ പുറം കൊണ്ട് വിയര്‍പ്പൊപ്പി വേണ്ടത്ര  കൊക്കോപ്പൊടിയും ബേക്കിംഗ് സോഡയും മൈദയും അളന്നുതൂക്കി 2/3 കപ്പ് എണ്ണയും ഒരു നുള്ള് ഉപ്പും ചേര്‍ത്തിളക്കി ചൂണ്ടുവിരലിനറ്റം കൊണ്ടൊരു ലേശം തൊട്ടവള്‍ വായില്‍ വെച്ചു. മുട്ടയുടെ മണം മറയ്ക്കാന്‍ ഒരല്‍പം വാനിലനീര് ചേര്‍ക്കുന്ന പതിവുണ്ട് അവള്‍ക്ക്. മറക്കാതെ അതും ചേര്‍ത്ത് ഹൃദയത്തിന്‍റെ ആകൃതിയിലുള്ള കേക്കുണ്ടാക്കുന്ന പാത്രത്തിലേക്ക് ഒഴിച്ച് ഓവനിലേക്ക് വെക്കുമ്പോള്‍ അവള്‍ ഓര്‍ത്തു 40 മിനിറ്റ് സമയമുണ്ട്, ഒന്നോടിക്കുളിച്ചു വന്നേക്കാം. 
  • കുളിമുറിയിലേക്ക് കയറുംമുന്‍പ് 'വേഗം വരണേ' എന്നൊരു മെസ്സേജ് 'Hubby Dear' എന്ന് സേവ് ചെയ്ത നമ്പറിലെ വാട്സാപ്പിലേക്ക് അയച്ചു,  തറവാട് ഗ്രൂപ്പില്‍ വന്ന എല്ലാ ആനിവേര്‍സറി സന്ദേശങ്ങള്‍ക്കും ചേര്‍ത്തൊരു love സ്മൈലി കൊടുക്കാനും മറന്നില്ല അവള്‍. 
  • ചന്ദനമണമുള്ള 'musk' ന്‍റെ പുതിയ ലിമിറ്റഡ് എഡിഷന്‍ പെര്‍ഫ്യും - അയാളുടെ വാര്‍ഷിക സമ്മാനം - നീണ്ട വിരലുകളുടെ തുമ്പിലൊരു തുള്ളി എടുത്തവള്‍ ചെവിയുടെ പുറകില്‍ തടവി. അയാള്‍ക്ക്ഏറ്റവും ഇഷ്ടമുള്ള വാടാമുല്ല നിറത്തില്‍ ഇളംനീല കരയുള്ള സാരി ഉടുത്തുകൊണ്ടിരിക്കുമ്പോഴാണ്  ഓവനില്‍ നിന്നുള്ള ടൈമര്‍ വന്നത്. കേക്കിന്‍റെ ചൂടാറും മുന്‍പ് മധുരമുള്ള പാലോ, ഓറഞ്ച് നീരോ കേക്കിനുമുകളില്‍ ഒഴിച്ചുവെക്കണം - അതവളുടെ കേക്കിന്റെ സീക്രട്ട് റെസിപിയാണ്, ഉണ്ടാക്കി എത്രനേരം കഴിഞ്ഞാലും കേക്കിന്‍റെ മൃദുത്വം പോകാതിരിക്കാനുള്ള സൂത്രപ്പണി. 
  • കേക്കിലൊന്ന് പതുക്കെ അമര്‍ത്തി രുചിയുടെ അളവൊന്ന് മനസില്‍ കണക്ക്കൂട്ടി അവള്‍ . പിന്നെ ഒരു കപ്പ് പാലില്‍ 2 സ്പൂണ്‍ ഹണി ഒഴിച്ച് കലക്കി മധുരമുണ്ടെന്ന് ഉറപ്പിച്ചതിനുശേഷം മാത്രം അവള്‍ മെഡിസിന്‍ കാബിനറ്റ്‌ തുറന്ന് ചുമയുടെ മരുന്നിന്‍റെ കുപ്പിയില്‍ സൂക്ഷിച്ചിരുന്ന ആ നിറമില്ലാത്ത ദ്രാവകം - വിഷങ്ങളുടെ രാജ്ഞി- 'വത്സനാഭം' എടുത്തു.  ഒരു സ്പൂണ്‍ നിറയെ എടുത്ത് പാല്ക്കൂട്ടില്‍ കലക്കി അയാള്‍ക്കിഷ്ടമുള്ള ചോക്ലേറ്റ് കേക്കിന്‍റെ മുകളിലായി എല്ലായിടത്തും പരക്കുന്ന രീതിയിലൊഴിച്ച് വീണ്ടുമതേ പാട്ട്,  'മഴയുള്ള രാത്രിയില്‍ മനസിന്‍റെ.....' കേട്ടുകൊണ്ട് അവള്‍ അയാള്‍ക്കായി കാത്തിരുന്നു. 
  • (#Randomword2Story കേക്ക് )

Monday, December 17, 2018

വിചിത്രം ആഹാരം

ചോറ് കാണുമ്പോള്‍ മുഖം തിരിക്കുകയും ബര്‍ഗര്‍ കാണുമ്പോള്‍ വാ പൊളിക്കുകയും ചെയ്യുന്ന ഒരു കുഞ്ഞിനെ അറിയുന്ന ആളാണോ നിങ്ങള്‍? അല്ലെങ്കില്‍ എവിടേക്ക് പോയാലും പോകുന്നിടത്ത് ഉണ്ടായില്ലെങ്കിലോ എന്ന ആശങ്കയില്‍ ദോശ മാവ് അരച്ച് പൊതികെട്ടി കൊണ്ടുപോകുന്നവര്‍? എങ്കില്‍ ഇത്തവണത്തെ വായന നിങ്ങള്‍ക്കുള്ളതാണ്. കുഞ്ഞുങ്ങളിലെ ഭക്ഷണശീലം അതാകട്ടെ നമ്മുടെ ഇത്തവണത്തെ വിഷയം - വിചിത്രവും കൌതുകപരവുമായ പല പല ഭക്ഷണശീലങ്ങള്‍ ഉള്ളവരാണ് കുഞ്ഞുങ്ങള്‍. ഒരു വയസുമുതല്‍ ഏകദേശം 18 വയസു വരെയുമുള്ള കുട്ടികളുടെ മാതാപിതാക്കളെ എടുത്താല്‍ ആഹാരക്കാര്യത്തില്‍ കുഞ്ഞുങ്ങള്‍ക്കുള്ള മടിയെക്കുറിച്ച് ഏതാണ്ടൊരേ ശബ്ദത്തില്‍ പറഞ്ഞേക്കും. കഴിക്കാന്‍ മടിക്കുന്ന ബാല്യം എന്നും അച്ഛനമ്മമാര്‍ക്കൊരു തലവേദന തന്നെയാണ്. എന്നാലോ നൂറില്‍ തൊണ്ണൂറു കുട്ടികള്‍ക്കും വീട്ടുഭക്ഷണത്തേക്കാള്‍ ഇഷ്ടമുള്ള ഒരു 'കടപ്പലഹാരം' ഉണ്ടാകുകയും ചെയ്യും. എന്തുകൊണ്ടാണ് അങ്ങനെ എന്നതൊരു ചോദ്യച്ചിഹ്നം തന്നെയാണേ! മിക്കപ്പോഴും കുട്ടികളിൽ കണ്ടു വരുന്ന ശീലം നേരത്തിന് ഭക്ഷണം കഴിക്കാന്‍ മടി, ജങ്ക് ഫുഡിനോട്‌ അമിതമായ പ്രതിപത്തി, ഏതുനേരവും മധുരത്തിനോട് പ്രിയം എന്നൊക്കെയാണ്. ശീലിപ്പിക്കുന്നതാണ് കുഞ്ഞുങ്ങള്‍ പിന്തുടരുന്നത് എന്ന് പറഞ്ഞുകേള്‍ക്കാറുണ്ടെങ്കിലും അനുഭവത്തില്‍ തോന്നിയിട്ടുള്ളത് കുട്ടികള്‍ക്ക് വിശപ്പുണ്ടെങ്കില്‍ അവരെല്ലാത്തരം ഭക്ഷണവും കഴിക്കുമെന്നാണ്. വേറെ ഭക്ഷണം ലഭിക്കാനുള്ള സൌകര്യവും, വിശപ്പില്ലായ്മയുമാണ് മിക്കവാറും കുട്ടികളെക്കൊണ്ട് 'NO' പറയിക്കുന്ന പ്രധാനഘടകം.

കുട്ടികളും ഭക്ഷണവും എന്ന കാര്യത്തിൽ എനിക്ക് ആ 'സ്വന്തം അനുഭവം' നല്‍കിയ രണ്ടാശാന്മാരുടെ ഭക്ഷണശീലങ്ങള്‍ ഞാന്‍ പറയാം - അതിനോട് ചേര്‍ത്തുവെക്കേണ്ടവ നിങ്ങളും പറയൂ.
എന്‍റെ ഏഴുവയസുകാരനോട് ചോദിച്ചാല്‍ ഏറ്റവും ഇഷ്ടമുള്ള ജങ്ക് ഫുഡ്‌ മാക് & ചീസ് ആണ്ന്ന് പറയും, എന്നാല്‍ അമ്മയുണ്ടാക്കുന്ന ഭക്ഷണത്തില്‍ ദോശയാണ് ഏറ്റവും ഇഷ്ടമെന്ന കാര്യവും കൂടെച്ചേര്‍ക്കും, എനിക്കൊരു ആശ്വാസത്തിന്!. എല്ലാ കുട്ടീസിനെയും പോലെ ' I hate broccoli' ടീമാണ് ആശാനും. ഞാന്‍ ഉണ്ടാക്കുന്നതില്‍ ചപ്പാത്തിയില്‍ മുട്ട ചിക്കിയത് വെച്ചുണ്ടാക്കുന്ന റോള്‍ സ്കൂളില്‍ കൊണ്ടുപോയി കഴിക്കാന്‍ അവനധികമിഷ്ടമല്ല, ഒരിക്കല്‍ ഉപ്പ് കൂടിപ്പോയതാണ് പ്രധാന കാരണം! 

രണ്ട് ദോശക്കുട്ടികള്‍ with പഴംപൊരി



ഏതു പാതിരാത്രിക്കും നട്ടുച്ചക്കും ചീസ് ഉള്ളില്‍ വെച്ച ദോശ കഴിക്കും,പാല്‍ കുറുക്കി 

ഉണ്ടാക്കുന്ന പേട പോലുള്ള മധുരപലഹാരം ആവോളം അകത്താക്കും,ചിക്കനും മീനും ഉണ്ടാക്കുന്ന മണം (അവനിഷ്ടമുള്ള ബേക്ട് രീതിയില്‍) വരുമ്പോള്‍ത്തന്നെ അടുക്കളയില്‍ വന്നു മൂക്കുവിടര്‍ത്തി കൊതിയോടെ ഉള്ളിലേക്കെടുക്കും, പഴംപൊരി അഥവാ ഏത്തക്കാപ്പം ആണ് ഏറ്റവും ഇഷ്ടമുള്ള നാലുമണിപ്പലഹാരം, പിന്നെ ഉണ്ണിയപ്പവും. ഒരു മൂന്നര വയസുമുതല്‍ തന്നെ ഇലയില്‍ വിളമ്പുന്ന സദ്യ ഒരു വീക്നെസ് ആണ് -  ഇലയില്‍ കൊടുത്താല്‍ ഒറ്റക്ക് ചമ്രം പടിഞ്ഞിരുന്ന് അതില്‍ വിളമ്പുന്ന എല്ലാ കറികളും കൂട്ടി നല്ല വെടിപ്പായി ഉണ്ണും, ഇന്നാട്ടില്‍ ഇലയിലെ സദ്യ ഒരു ലക്ഷ്വറി ആയതുകൊണ്ട് വര്‍ഷത്തില്‍ 5-6 തവണയൊക്കെയെ ആശാന് അത് കിട്ടാറുള്ളൂ. 

സദ്യക്കൊതിയന്മാര്‍!


എന്നാല്‍ ഇങ്ങനെ ഒക്കെ ആണെങ്കിലും വളരെ രസകരമായ ഒരു 'വിചിത്ര'ശീലം ഭക്ഷണകാര്യത്തില്‍ അവനുള്ളതായി എനിക്ക് തോന്നിയിട്ടുള്ളത് മറ്റൊന്നാണ്. ചോറിന്‍റെ നിറം മാറിയാല്‍ പിന്നെ ആള്‍ അത് കഴിക്കില്ല - ബിരിയാണി, നെയ്ച്ചോര്‍,ഫ്രൈഡ്റൈസ് ഇതൊന്നും ആ ഭാഗത്തേക്ക് അവന്‍ അടുപ്പിക്കാറില്ല!
എന്നാല്‍ നല്ലോണം വെന്ത ചോര്‍ വെറും തൈരും ഉപ്പും കൂട്ടിയോ, പരിപ്പ് കൂട്ടിയോ അല്ലെങ്കില്‍ കഞ്ഞിയായോ ആണെങ്കില്‍ ഏമ്പക്കം വിടുംവരെ കഴിക്കുകയും ചെയ്യും. വലിയ ശല്യമില്ലാത്ത 'വിചിത്ര' ശീലം ആയതുകൊണ്ട് ഞാനതത്ര മൈന്‍ഡ് ചെയ്യാറുമില്ല. ബിരിയാണി ഭ്രാന്തന്മാരായ ഞാനും ഭര്‍ത്താവും എവിടെയെങ്കിലും പോയിട്ട് ഭക്ഷണം കഴിക്കാന്‍ കേറുമ്പോള്‍ 'ഇവനിനി പച്ചച്ചോര്‍ ചോദിക്കണമല്ലോ കര്‍ത്താവേ' എന്ന് വിളിച്ചാണ് കേറുന്നത് എന്നുള്ള ഒരൊറ്റ പ്രശ്നം ഒഴിച്ചാല്‍ ഞങ്ങളും ഹാപ്പി അവനും ഹാപ്പി. 
രണ്ടു വയസുകാരന് ഇഷ്ടവും ഇഷ്ടക്കേടും ഒന്നും കൃത്യമായി തുടങ്ങിയിട്ടില്ലെങ്കിലും കണ്ടിടത്തോളം ആളൊരു 'ഹാപ്പി ഗോ ഫുഡി' ആണ്. മിക്കതും ശ്രമിച്ചുനോക്കാന്‍ ഇഷ്ടം, കഴിച്ച് ഇഷ്ടായാല്‍ വയറു നിറയും വരെ അതേ സാധനം കഴിക്കാന്‍ ഇഷ്ടം - അങ്ങനെ ഭാവിയില്‍ ഞങ്ങള്‍ക്കൊരു മുതല്‍ക്കൂട്ടായി വളരുന്നുണ്ട് അദ്ദേഹം  . മൂത്തയാള്‍ക്ക് ഇപ്പോഴുമെരിവ് അത്ര പഥ്യമല്ല എന്നതിന്‍റെ മൂലകാരണം കുറെയേറെ നാള്‍ - 'വാവയ്ക്ക് എരിയും' എന്ന വര്‍ണ്യത്തില്‍ ആശങ്കയില്‍ ഞാന്‍ കുഴച്ചുകൊടുത്ത തൈരും, നെയ്യും, പരിപ്പുമാണെന്ന തിരിച്ചറിവില്‍ ഇളയ ആളിന് ഒരു ഭക്ഷണത്തിനും 'നോ' പറഞ്ഞില്ല. ഞങ്ങൾ കഴിക്കുമ്പോൾ എന്ത് ചോദിച്ചുവന്നാലും കൊടുത്തു എരിഞ്ഞപ്പോള്‍ അവന്‍ തന്നെ നിര്‍ത്തി - പിന്നെ ചോദിച്ചുകൊണ്ട് വന്നില്ല 🤗😋എരിവിനുമപ്പുറത്തെ കറിക്കൂട്ടുകളുടെ സ്വാദിലേക്ക് അവന്‍ ആസ്വദിക്കാനായി വരുന്നതേയുള്ളൂ, പക്ഷേ എനിക്ക് നല്ല പ്രതീക്ഷയുണ്ട് ഈ ബിരിയാണിയില്‍. 😂


ഇവിടെ സ്കൂളില്‍ നിന്നൊക്കെ എപ്പോഴും ക്ലാസ് നോട്ടീസ് വരും - നട്സ് അലര്‍ജി ഉള്ള കുഞ്ഞുങ്ങളുണ്ട്, അതുകൊണ്ട് ഒരുതരത്തിലുള്ള നട്ട് വിഭവങ്ങളും കൊടുത്തയക്കരുത് എന്ന്. സ്കൂളിലേക്ക് എല്ലാവര്‍ക്കും വേണ്ടി കൊടുത്തു വിടുന്ന സ്നാക്കൊക്കെ നോക്കി വെക്കണം,പിന്നെ കുഞ്ഞനെഓര്‍മ്മിപ്പിക്കണം ഉച്ചക്ക് അവന്‍റെ ബോക്സിലുള്ള ആഹാരം ഷെയര്‍ ചെയ്യരുത് എന്നൊക്കെ. പക്ഷേ, അടുത്ത ഒരു സുഹൃത്തിന്‍റെ മകന് ഉള്ള ബദാമിന്റെ അലര്‍ജി എഫെക്ട്സ് നേരില്‍ക്കാണും വരെ എനിക്ക് ആക്കാര്യം വലിയ ഗൗരവമുള്ളതായി തോന്നിയിരുന്നില്ല. അമ്പലത്തില്‍ വെച്ചുകഴിച്ച മധുരപലഹാരത്തില്‍ ബദാമിന്റെ ഒരംശം ഉണ്ടായിരുന്നു എന്ന കാരണത്താല്‍ മിനിട്ടുകള്‍ക്കുള്ളില്‍ മുഖം മുഴുവന്‍ നീരുവന്നതുപോലെ വീങ്ങി, ശ്വാസം കിട്ടാതെ ബുദ്ധിമുട്ടിയ കുഞ്ഞിനെക്കണ്ടപ്പോള്‍ ആണ് അതിന്‍റെ അപകടകരമായ വശം മനസിലായത്. ഇപ്പോള്‍ എവിടെപ്പോകുമ്പോഴും അലര്‍ജിയ്ക്കുള്ള ഇന്‍ജെക്ഷന്‍ കയ്യില്‍ വെച്ചാണ്‌ അവര്‍ നടക്കുക. കടല/കപ്പലണ്ടി/കശുവണ്ടി/ബദാം അലര്‍ജി ഇവിടെ  കുട്ടികളില്‍ വളരെ സാധാരണയാണ്. ലാക്ടോസ് ഇന്ടോളരന്‍സ് അഥവാ പാലോ പാലുത്പ്പന്നങ്ങളോ കൊണ്ടുള്ള അസ്വസ്ഥതയാണ് മറ്റൊരു വില്ലന്‍. കേക്കും ബിസ്കറ്റും ബ്രെഡുമൊക്കെ മുഖ്യ ഭക്ഷണമായിക്കിട്ടുന്ന നാട്ടില്‍  മുട്ടയുടെ മഞ്ഞക്കുരു കഴിച്ചാല്‍ ചൊറിഞ്ഞു തടിക്കുന്ന കുട്ടികളുടെ കാര്യം ആലോചിച്ചുനോക്കിയേ. ചെറിയ കുട്ടികള്‍ക്ക് ഭക്ഷണം കൊടുത്തു തുടങ്ങുമ്പോള്‍ എപ്പോഴും ഓരോരോ രുചിയായി കൊടുക്കണം എന്ന് നമ്മുടെ കാര്‍ന്നോന്മാര്‍ പറഞ്ഞുവെച്ചേക്കുന്നതും മറ്റൊന്നല്ല. ഒന്നിൽക്കൂടുതല്‍ പുതിയ സാധനങ്ങള്‍ ഒരേസമയം കൊടുത്താല്‍ കുട്ടിക്ക് എന്തിന്‍റെ അലര്‍ജിയാണ് ഉണ്ടായത് എന്ന് കണ്ടുപിടിക്കാന്‍ പ്രയാസം ആകും. ആദ്യമായി കട്ടിയാഹാരം കഴിച്ചുതുടങ്ങുന്ന കുഞ്ഞുങ്ങള്‍ക്ക് എപ്പോഴും പുതിയ ആഹാരരുചികള്‍  രണ്ടു ദിവസത്തെ വ്യത്യാസത്തില്‍ വേണം കൊടുത്തു നോക്കാന്‍. ഒരേ രുചി കുഞ്ഞിലേക്ക് രേജിസ്റെര്‍ ചെയ്യാനും, കുഞ്ഞിന് ഏതെങ്കിലും തരത്തിലുള്ള അലെര്‍ജി ഉണ്ടെങ്കില്‍ മനസ്സിലാക്കാനും അത് തന്നെയാണ് ഏറ്റവും നല്ല വഴി. 

ഇഷ്ടമല്ലാത്ത ഭക്ഷണങ്ങള്‍ പോലും കുഞ്ഞുങ്ങള്‍ക്ക് ശീലമാക്കാനുള്ള എളുപ്പവഴി ചെറിയ അളവില്‍ ആണെങ്കില്‍ പോലും അത് ഒരു നോര്‍മല്‍ റുട്ടീന്‍ ആക്കുക എന്നതാണ്. കുറച്ചൊക്കെ കാര്യങ്ങള്‍ മനസിലാക്കാന്‍ ആയ കുട്ടി ആണെങ്കില്‍ ആ ഭക്ഷണത്തിന്‍റെ ഗുണഗണങ്ങള്‍ പറഞ്ഞുകൊടുക്കുന്നതും ഏതൊക്കെ രീതിയില്‍ അത് കുട്ടിയെ സ്മാര്‍ട്ട്‌ & സ്ട്രോങ്ങ്‌ ആകാന്‍ സഹായിക്കും എന്നുമൊക്കെ കഥകള്‍ പറയാം. ഒരു ഭക്ഷണവും കൂടുതലായി നിര്‍ബന്ധിച്ചുകഴിപ്പിക്കരുത് എന്നത് പ്രത്യേകം ഓര്‍ക്കുക. നമുക്ക് ഇഷ്ടങ്ങള്‍ / അനിഷ്ടങ്ങള്‍ ഉള്ളതുപോലെ കുഞ്ഞുങ്ങള്‍ക്കും ഉണ്ടാകും. മൂന്നു നേരം ഭക്ഷണം അടിച്ചു കഴിപ്പിക്കണമെന്ന ചിന്തയിലും ഫലവത്താകുക വിശപ്പ്‌ എന്നത് അറിഞ്ഞ് കുഞ്ഞ് സ്വാദോടെ ഭക്ഷണം കഴിക്കുന്നത് ആകും ( ആറു മാസത്തില്‍ താഴെയുള്ള കുഞ്ഞുങ്ങളുടെ കാര്യത്തില്‍ വിശപ്പ് അറിയാന്‍ ആകണമെന്നില്ല - കട്ടിയാഹാരം കഴിക്കുന്ന പ്രായത്തിലുള്ള  കുഞ്ഞുങ്ങളുടെ കാര്യമാണ് ആഹാരകാര്യത്തില്‍ നിര്‍ബന്ധിക്കരുത് എന്നുള്ളത്). ഒരു നേരം ഭക്ഷണം കഴിച്ചില്ലെങ്കില്‍ ഒന്നും സംഭവിക്കില്ല എന്നുള്ളത്  അമ്മമാര്‍ക്ക് പൊതുവേ അന്ഗീകരിക്കാന്‍ മടിയുള്ള കാര്യമാണ് - പക്ഷേ, ഉള്ളിലേക്ക് എടുത്ത ഊര്‍ജ്ജം ശരീരം ചിലവാക്കുന്നില്ല എങ്കില്‍ കുഞ്ഞുങ്ങള്‍ക്ക് വിശപ്പുണ്ടാകില്ല എന്നുള്ളതും, റിസര്‍വ് ചെയ്തു വെച്ചിരിക്കുന്ന കൊഴുപ്പ് അവരുടെ ഊര്‍ജ്ജത്തിന്‍റെ ബാറ്ററി ആയി പ്രവര്‍ത്തിക്കും എന്നും നാമറിയണം. അപ്പോള്‍ ചെയ്യാനാകുക കുട്ടികളില്‍ നല്ല ഭക്ഷണശീലം വളര്‍ത്താന്‍ അവരെ കായികമായി അദ്ധ്വാനം ചെയ്യിക്കാന്‍ കൂടി നമ്മള്‍ ഓര്‍ക്കുക. ഭക്ഷണത്തിന്‍റെ മൂല്യം അറിയിക്കുക എന്നത് കുട്ടികളില്‍ ആഹാരം പാഴാക്കിക്കളയുന്ന ശീലമില്ലാതെ ആക്കാനും സഹായിക്കും. 

നിങ്ങള്‍ക്കറിയാവുന്ന ആഹാരശീലങ്ങളും അലര്‍ജി വിവരങ്ങള്‍, ഒഴിവാക്കേണ്ട ഭക്ഷണരീതികള്‍ / ഭക്ഷണശീലങ്ങളും ഒക്കെ ഞങ്ങളേയും അറിയിക്കുമല്ലോ? 'അമേരിക്കന്‍ മോ'മില്‍ക്കൂടി നിങ്ങള്‍ വായിക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ കൂടി അറിയിച്ചാല്‍ സന്തോഷം. Contact: Aarsha@gmail.com or  Editor@poppees.com 

                                                                    (OurKids September 2018)

Tuesday, December 11, 2018

നന്ദി ചൊല്ലാനും ഒരു ദിനം

അമ്മമാര്‍ക്കും അച്ഛന്മാര്‍ക്കും പ്രണയത്തിനും ഒക്കെ ഓരോരോ ദിനമുണ്ടാകുമ്പോള്‍ നന്ദി ചൊല്ലാനും ഒരു ദിവസം ഉണ്ടാകുന്നത് നല്ല കാര്യമാണ് അല്ലേ? അങ്ങനെ ഒരു ദിവസം ഉണ്ടെന്നറിഞ്ഞത് ഇവിടെ അമേരിക്കയില്‍ എത്തിയതിനു ശേഷമാണ്. കാനഡയില്‍ ഒക്ടോബറിലെ
രണ്ടാമത്തെ ശനിയാഴ്ച്ചയും, അമേരിക്കയില്‍ നാലാമത്തെ വ്യാഴാഴ്ചയും  കുടുംബങ്ങള്‍ ആഘോഷിക്കുന്ന സ്പെഷ്യല്‍ ദിവസമാണ് താങ്ക്സ്ഗിവിംഗ്.
പണ്ട് സൂചിപ്പിച്ചതുപോലെ കുട്ടികളുടെ ഏറ്റവും ഇഷ്ടപ്പെട്ട മാസങ്ങളും ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള  അമേരിക്കന്‍പൂരക്കാലം തന്നെയാണ്. കഴിഞ്ഞ മാസം ആത്മാക്കളുടെ മാസമായിരുന്നു - കുട്ടികളും മുതിര്‍ന്നവരും പലതരം രസകരമായ വേഷങ്ങള്‍ കെട്ടി എല്ലാ വാതില്‍പ്പടിയിലും ചെന്ന് 'ട്രിക്ക് or ട്രീറ്റ്‌ ' ചോദിക്കുന്ന ഹാലോവീന്‍ ദിവസം. പലപ്പോഴും തോന്നാറുണ്ട് ആഘോഷങ്ങള്‍ അഥവാ ഉത്സവങ്ങള്‍ എല്ലാംതന്നെ  രാജ്യങ്ങള്‍ക്ക് അനുസരിച്ച് പേരും ഭാവവും മാറുന്നുവെന്നേയുള്ളൂ എന്ന്. ഇവയെല്ലാം ആത്യന്തികമായി മനുഷ്യചരിത്രത്തിനോടും ജീവിതത്തിനോടും, ബന്ധങ്ങളോടും ഇഴുകിച്ചേര്‍ന്ന് കിടക്കുന്നവയാണ്. ഹാലോവീനും നമ്മുടെ വാവുബലിയും അപ്പുറോം ഇപ്പുറോം നില്‍ക്കുന്ന രണ്ട് ആഘോഷങ്ങള്‍ ആണെന്ന് ചിന്തിപ്പിച്ചത് ഹാലോവീന്‍ ദിവസത്തിന് തലേന്ന് സെമിത്തേരി വൃത്തിയാക്കി എല്ലാ കല്ലറയും ഭംഗിയാക്കുന്ന ഒരുകൂട്ടം ആളുകളെ കണ്ടപ്പോഴാണ്.

ഈ മാസത്തെ ആഘോഷം വിളവെടുപ്പിന്‍റെ ഉത്സവമാണ് - അഥവാ നമ്മുടെ ഓണമാണ് പേരുമാറി ഇവിടെ എത്തിയിരിക്കുന്ന Thanksgiving  എന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ കരുതിയേക്കും എനിക്ക് എന്തോ കുഴപ്പമുണ്ടെന്ന്. പക്ഷേ, സംഭവം ഒന്നാലോചിച്ചു നോക്കിയാല്‍ എവിടെയോ എന്തോ ഒരു ബന്ധമുണ്ടെന്നു നിങ്ങള്‍ക്കും മനസിലാകും. ഓണത്തിന്‍റെയും ഇവിടുത്തെ താങ്ക്സ്ഗിവിംഗ് ദിവസത്തിന്റെയും കഥ മാറ്റിവെച്ചാല്‍ രണ്ടിടത്തും കുടുംബസംഗമം ആണ് പ്രധാനം.  എവിടെ ആയിരുന്നാലും തിരുവോണത്തിന് സ്വന്തം വീട്ടില്‍ എല്ലാവരോടും ഒരുമിച്ചിരുന്ന് ഓണസദ്യ ഉണ്ണാന്‍ കൊതിക്കുന്ന ഒരു ശരാശരി മലയാളിക്ക്, താങ്ക്സ്ഗിവിംഗ് ദിവസത്തില്‍ കുടുംബവുമായി ടര്‍ക്കി ഡിന്നര്‍ കഴിക്കാന്‍ ആഗ്രഹിക്കുന്ന ഇവിടെയുള്ളവരെ നല്ലതുപോലെ മനസിലാകും. രണ്ടും വിളവെടുപ്പിന്‍റെ ഉത്സവങ്ങളാണ്. നാട്ടില്‍ കള്ളക്കര്‍കിടകം കഴിയുമ്പോള്‍ പഞ്ഞമാസത്തിന്‍റെ ദുരിതങ്ങളില്‍ നിന്ന് കരകയറി പുത്തനുടുപ്പ്  ധരിച്ച്  പുതിയതായി കൊയ്തെടുത്ത നെല്ലുകൊണ്ടുണ്ടാക്കിയ ഓണമുണ്ട് അടുത്ത കൊല്ലത്തെ ഓണത്തിന് വേണ്ടി കാത്തിരുന്ന നമ്മളും, ഏതാണ്ടെല്ലാ കൃഷിയും വിളവെടുത്ത് കഴിഞ്ഞ് സുഭിക്ഷമായൊരു അത്താഴം Thanksgiving ദിനത്തില്‍ കഴിച്ച് ശൈത്യകാലത്തിന്‍റെ കരിമ്പടം പുതയ്ക്കാന്‍ ഒരുങ്ങുന്ന ഇവരും ഒരുപോലെ തന്നെ! രണ്ടിടത്തും കാണാം സാംസ്‌കാരിക പൈതൃകങ്ങളുടെ പിന്തുടര്‍ച്ച.


ജനിച്ചു വളര്‍ന്നയിടത്തല്ലാതെ മറ്റൊരു ഭൂമികയില്‍ വ്യത്യസ്തമായ ഒരു ഇന്നലെയുമായി കഴിയുന്നത് കൊണ്ടാണോ എന്നറിയില്ല പലപ്പോഴും ആഘോഷങ്ങളിലെ സമാനതകള്‍ വളരെ സന്തോഷിപ്പിക്കാറുണ്ട്. എല്ലാ ആഘോഷങ്ങളും കുട്ടികളുടെ ഓര്‍മകളിലേക്ക് നമ്മള്‍ ചേര്‍ക്കുന്ന ഫിക്സ്ഡ് ഡെപ്പോസിറ്റുകളാണ്. അതുകൊണ്ട് തന്നെ കുട്ടികള്‍ക്ക് അവര്‍ ജീവിക്കുന്ന രാജ്യത്തിന്‍റെ പൊതുവായ ആത്മാവ് നഷ്ടമാകരുത് എന്ന നിര്‍ബന്ധബുദ്ധിയാല്‍ എല്ലാ ആഘോഷങ്ങളും കഴിയുന്നത്ര നമ്മുടേതാക്കാറുണ്ട്. മൂത്ത മോന് വിശേഷ ദിവസങ്ങളൊക്കെ തിരിച്ചറിഞ്ഞ് ചോദിയ്ക്കാന്‍ തുടങ്ങിയ കാലം മുതല്‍  ഞങ്ങളും ഈ നന്ദിപറച്ചില്‍ ദിനം വീട്ടിലെ ഒരു ആഘോഷം ആക്കാന്‍ തുടങ്ങി. മൂന്നുകൊല്ലം മുന്‍പ് നമ്മളിക്കൊല്ലം ടര്‍ക്കിയെ നിര്‍ത്തിപ്പൊരിക്കോ കിടത്തിപ്പൊരിക്കോ എന്ന് പ്ലേസ്കൂളില്‍ നിന്ന് വന്നു ചോദിച്ച ദിവസം ഞാനൊരിക്കലും മറക്കില്ല. അന്ന് മനസിലാക്കിയ മറ്റൊരു കാര്യം എത്രമേല്‍ തിരക്കിലായാലും ജനങ്ങള്‍ അവരവരുടെ സാംസ്കാരികത്തനിമ നിലനിര്‍ത്താന്‍ നോക്കും എന്നതാണ്. മാത്രവുമല്ല ഇവിടെ ജീവിക്കുന്ന കുട്ടികള്‍ എല്ലാവരും നവംബര്‍ എന്നത് താങ്ക്സ്ഗിവിംഗ്, ടര്‍ക്കി ഡിന്നര്‍, മത്തങ്ങാമധുരമുള്ള PumpkinPie എന്നതിനോട് ചേര്‍ത്തുകെട്ടിയാണ് ഓര്‍ക്കുക. ഈ മാസം മിക്ക ചെറിയ കുട്ടികളും ടര്‍ക്കി ചിത്രത്തെ കളര്‍ അടിക്കും, ഏതാണ്ടെല്ലാ കുഞ്ഞുങ്ങളും അവര്‍ എന്തിനൊക്കെയാണ് thankful ആയിരിക്കുന്നത് എന്ന് സ്കൂളില്‍ നിന്ന് എഴുതികൊണ്ട് വരും. രക്ഷാകര്‍ത്താക്കളെ സന്തോഷിപ്പിക്കാനുള്ള എല്ലാ ചേരുവകളും ഒത്തുചേര്‍ന്ന ഈ കുറിപ്പുകള്‍ ഞങ്ങള്‍ രണ്ടാളും എല്ലാ വര്‍ഷവും കാത്തിരിക്കുന്ന ഒരു സംഭവം ആണ്.

ഇനി കുറച്ചു ചരിത്രം പറയാം - ഈ നന്ദി പറച്ചിലിന്‍റെ ചരിത്രം.

നവംബറിലെ നാലാമത്തെ വ്യാഴാഴ്ചയാണ് അമേരിക്കക്കാര്‍ താങ്ക്സ്ഗിവിംഗ് ദിവസമായി ആഘോഷിക്കാറുള്ളത്. 1621 ല്‍ യുറോപ്പില്‍ നിന്നും പലായനം ചെയ്ത ഒരുകൂട്ടം ആളുകള്‍ (പില്‍ഗ്രിംസ്) അമേരിക്കയില്‍ എത്തിച്ചേര്‍ന്നു. പ്രതികൂല കാലാവസ്ഥയും ദീര്‍ഘമായ യാത്രയും അവരില്‍ പലരെയും അവശരും രോഗിയുമാക്കിയിരുന്നു. അന്ന് ഇവിടെയുണ്ടായിരുന്ന അമേരിക്കന്‍ ഗോത്രവര്‍ഗക്കാര്‍ക്ക് (റെഡ് ഇന്ത്യന്‍സ്) പലര്‍ക്കും ഇത്തരത്തില്‍ എത്തിപ്പെട്ട യുറോപ്പുകാരെ സ്വീകരിക്കാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. എന്നാല്‍ ഒരു ചെറിയ വിഭാഗം തദ്ദേശീയര്‍ ഇവിടെ അഭയാര്‍ത്ഥികളായി എത്തിയവരെ രോഗങ്ങളില്‍ നിന്ന് മുക്തി നേടാനും, കൃഷി ചെയ്യാനുമൊക്കെ സഹായിച്ചുവെന്നും ആദ്യ വിളവെടുപ്പിനു ശേഷം തങ്ങളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന റെഡ്ഇന്ത്യക്കാര്‍ക്ക് പില്‍ഗ്രിംസ് നന്ദിസൂചകമായി ഒരു സദ്യ നല്‍കിയെന്നും ആ ആഘോഷ-തീറ്റ-വിരുന്ന് മൂന്നു ദിവസം നീണ്ടു നിന്നു എന്നുമാണ് കഥ. അന്നത്തെ നന്ദി ചൊല്ലലിന്‍റെ ഓര്‍മ  നിലനിര്‍ത്താനാണ് കുറേയേറെ നാള്‍ അമേരിക്കയില്‍ താങ്ക്സ്ഗിവിംഗ്  ആഘോഷിച്ചിരുന്നത്. പലപ്പോഴും രാജ്യത്തിന്‍റെ പലയിടങ്ങളില്‍ പല സമയത്ത് ആഘോഷിച്ചിരുന്ന ഈ ഉത്സവത്തിനെ ദേശീയ ഉത്സവമായി പ്രഖ്യാപിച്ചത് പ്രസിഡന്റ് എബ്രഹാം ലിങ്കന്‍ ആണ്. 1863 ല്‍ അമേരിക്കന്‍ ആഭ്യന്തര കലാപ വേളയില്‍ ശ്രീ.അബ്രഹാം ലിങ്കന്‍ നവംബറിലെ നാലാമത്തെ വ്യാഴാഴ്ച വിളവെടുപ്പിന്‍റെ ഉത്സവമായി കണക്കിലെടുത്ത് ദൈവത്തിന് ശക്തികള്‍ക്ക് പ്രകൃതിക്ക് നന്ദി  പറയുന്ന  ദിനമായി ആഘോഷിക്കാന്‍ നിര്‍ദ്ദേശിക്കുകയും, കുടുംബങ്ങള്‍ ഒത്തുകൂടി ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്ന ഒരു ദിവസമെന്ന രീതിയിലേക്ക് താങ്ക്സ്ഗിവിംഗ് മാറുകയും ചെയ്തു.


താങ്ക്സ് ഗിവിംഗ് ആഘോഷങ്ങളിലെ ഒരു  പ്രധാന ആകര്‍ഷണം ടര്‍ക്കി ഡിന്നറും മത്തങ്ങ കൊണ്ടുള്ള മധുരമായ PumpkinPie യുമാണ്‌. കല്യാണം കഴിഞ്ഞതിനു ശേഷമുള്ള ആദ്യത്തെ Thanksgiving വളരെ പ്രധാനമാണ് - നമ്മുടെ ആദ്യ ഓണം പോലെ. തറവാട് വീടുകളില്‍ നടക്കുന്ന അത്താഴവിരുന്നില്‍ ടര്‍ക്കി മുറിക്കുക എന്ന ചുമതല വളരെയധികം ബഹുമാനം അര്‍ഹിക്കുന്ന ഒന്നാണ്. കോഴിയെ നിറച്ചുപൊരിക്കുന്നത് പോലെ ഒരു മുഴുവന്‍ ടര്‍ക്കിയെ മുട്ടയും മസാലയും ഒക്കെ ചേര്‍ത്ത് നിറച്ചുപൊരിച്ച് എടുക്കുന്നു. ഉരുളക്കിഴങ്ങ് പുഴുങ്ങിയുടച്ചത്, മധുരക്കിഴങ്ങ്, ബ്രസ്സല്‍ സ്പ്രൌട്സ് (കുഞ്ഞു കാബേജ് പോലെയുള്ള പച്ചക്കറി), ക്യാരറ്റ്, ക്രാന്ബെറി സോസ്, ചോളം, വിവിധ തരം മത്തങ്ങകള്‍ ഇതൊക്കെ ഒരു പരമ്പരാഗത സദ്യവട്ടത്തില്‍ ഉള്‍പ്പെടും. വീട്ടിലെ മുതിര്‍ന്നവര്‍ മറ്റു കുടുംബാംഗങ്ങള്‍ക്ക്  ഈ ജീവിതത്തിന്, സദ്യയ്ക്ക് ഒക്കെ നന്ദി പറയുന്ന പ്രാര്‍ത്ഥന ചൊല്ലിക്കൊടുത്തുകൊണ്ട്  അത്താഴവിരുന്നു തുടങ്ങുന്നു. സദ്യയ്ക്കൊരു പായസമില്ലാതെ സുഖമാവില്ല എന്ന് നമുക്ക് തോന്നുംപോലെ താങ്ക്സ്ഗിവിംഗ് അത്താഴത്തിനു 'പൈ' ഇല്ലാതെ ചിന്തിക്കാനാകില്ല ഇവര്‍ക്ക്. പലതരത്തിലുള്ള പഴവര്‍ഗങ്ങള്‍ കൊണ്ടുണ്ടാക്കിയ "പൈ" ലഭ്യമാണ് - ആപ്പിള്‍ പൈ, ബെറി പൈ, നാരങ്ങ പൈ, എന്തിന് തേങ്ങാപൈ വരെ! പക്ഷേ, ഒക്ടോബര്‍ നവംബര്‍ മാസങ്ങള്‍ ഇവിടുത്തുകാര്‍ക്ക്  മത്തങ്ങയുമായി വളരെ ബന്ധപ്പെട്ടുകിടക്കുന്നതിനാല്‍  ടര്‍ക്കി സദ്യക്കൊപ്പം മത്തങ്ങാമധുരവും കൂടിയായാല്‍ അത്താഴവിരുന്ന് സുഭിക്ഷം!


കഴിഞ്ഞ കൊല്ലം മുതല്‍ വല്ല്യേട്ടനോടും കുടുംബത്തോടും ഒപ്പമാണ് ഞങ്ങളുടെ നന്ദിപറച്ചില്‍ ദിനം - രണ്ടു വീട്ടിലേയും മക്കള്‍ ഒക്ടോബര്‍ ആകുമ്പോഴേ കാത്തിരിക്കാന്‍ തുടങ്ങും - ആ ദിവസത്തെ ആഘോഷിക്കാന്‍! അതുകൊണ്ടുതന്നെ ഇവിടെ വീട്ടിലുമുണ്ട് ഒരു കുഞ്ഞു ടര്‍ക്കി സദ്യ - നിര്‍ത്തിപ്പൊരിക്കാനും തക്ക ധൈര്യം ഇല്ലാത്തത് കൊണ്ട് നമ്മളെക്കൊണ്ട് എന്തെങ്കിലുമൊക്കെ ചെയ്യാന്‍ പറ്റുമെന്ന്‍ തോന്നുന്ന കുറച്ചു ഭാഗങ്ങള്‍ മുറിച്ചുമേടിക്കല്‍ ആണ് പതിവ്. ഒരു മുഴുവന്‍ ടര്‍ക്കിയെന്നാല്‍ ഒരൊന്നൊന്നര ടര്‍ക്കിയാണെന്ന് കൂടി ഓര്‍ക്കണേ - തിന്നുതീര്‍ക്കാന്‍ അത്യാവശ്യം നല്ല എണ്ണം കുടുംബക്കാര്‍ വേണ്ടിവരും.  ആ പൈ ഒഴികെയുള്ളതൊക്കെ ഉണ്ടാക്കാന്‍ നോക്കും. മത്തങ്ങാപൈ അതിന്‍റെ തനതായ രുചിയില്‍ ഉണ്ടാക്കുന്ന ഒരിടത്ത് നിന്ന് വാങ്ങുകയും ചെയ്യും. പിന്നെ ഇന്നലെകള്‍ക്കും, ഇന്നിനും, വരാന്‍ പോകുന്ന നാളെകള്‍ക്കും പുഞ്ചിരികള്‍ക്കും വീഴ്ചയുടെ അപ്പുറമുള്ള കയറ്റങ്ങള്‍ക്കും ഇരുളിന് ശേഷമുള്ള വെളിച്ചത്തിനും മഴക്കും മഞ്ഞിനും ഒക്കെ നന്ദി പറഞ്ഞുകൊണ്ട് ഈ ആഘോഷത്തിനെ ഓര്‍മകളിലേക്ക് ചേര്‍ക്കും!

രണ്ടു കൊല്ലം മുന്നത്തെ thanksgiving സദ്യ 



 വാല്‍ക്കഷ്ണം : ടര്‍ക്കി നിര്‍ത്തിപ്പൊരിച്ചത് എന്നൊക്കെ കേട്ട് നാക്കില്‍ വെള്ളമൂറിയിരിക്കുന്നവരോട് "ഓ, നമ്മുടെ ബീഫ് ഉലര്ത്തിയതിന്റെ  അത്രയൊന്നും ഇല്ലാന്നേ "


                                                                  (OurKids 2018 November)