Wednesday, June 23, 2010

അച്ഛന്മാര്‍ക്കായി ഒരു ദിവസം.....


ഇതിനെ ഒരു കഥയായി എഴുതണോ എന്നാലോചിച്ചു, സാഹിത്യം വേണ്ട എന്ന് മനസ് പറഞ്ഞു. ഇത് എന്റെ അച്ഛന് വേണ്ടി ഒരു ഓര്‍മ്മക്കുറിപ്പ് അല്ല,അച്ഛനെ കുറിച്ചുള്ള എന്റെ ഓര്‍മ്മകളാണ് ,അടുക്കും ചിട്ടയും ഇല്ലാതെ ചിതറിത്തെറിച്ച ഓര്‍മ്മകള്‍...
അച്ഛന്‍ ഒരിക്കലും കഥ പറഞ്ഞുറക്കിയതായൊന്നും ഓര്‍മ്മയില്ല, പക്ഷേ, എന്നെ ആദ്യമായി അക്ഷരങ്ങളുടെ ലോകത്തിലേക്ക്‌ എത്തിച്ചത് അച്ഛനാണ്... ആദ്യമായി, രാമായണം വായിച്ചപ്പോള്‍ "ആത്മഹത്യ " എന്ന വാക്കിന്റെ അര്‍ത്ഥം അറിയാതെ കുഴങ്ങിപ്പോയി ഞാന്‍, അച്ഛന്‍ വരാന്‍ കാത്തിരുന്ന് ആ വാക്കിന്റെ അര്‍ഥം കണ്ടെത്തിയപ്പോള്‍ എനിക്കാകെ നിരാശയായി. കാണാനും കേള്‍ക്കാനും ഒരു പോലെ ഭംഗിയുള്ള ആ വാക്കിന്റെ അര്‍ത്ഥം "തന്നത്താനെ മരിക്കുക" എന്നാണത്രേ. അച്ഛന്‍ കൊണ്ട് തന്ന ആ സചിത്ര പുസ്തകത്തിലെ ചുമന്ന സാരിയുടുത്ത സീത, എന്തിനാ ലക്ഷമണനോട് അങ്ങനെ പറഞ്ഞതെന്ന് എനിക്ക് മനസിലായതേയില്ല, അതിനുശേഷംഒരു രണ്ടാം ക്ലാസ്സുകാരിയുടെ ജീവിതത്തിലേക്ക് pearl .s . buck ന്റെ "നല്ല ഭൂമി" അവതരിപ്പിച്ചതും അച്ഛന്‍.
നല്ല ശബ്ദത്തില്‍ പഴയ പാട്ടുകള്‍ പാടിയിരുന്ന അച്ഛന് യേശുദാസിന്റെ ച്ഛായ ഉണ്ടെന്ന ഒറ്റ കാരണത്താല്‍ (അത് പോലെ ഒരു താടി അച്ഛനും ഉണ്ടേ ..) കൂട്ടുകാരോട് "എന്റെ അച്ഛനും ദാസേട്ടനും കൂട്ടുകാരാണെന്നു" ആ പഴയ ഫ്രോക്കുകാരി വീമ്പിളക്കിയിരുന്നു  . അച്ഛന്റെ ഇഷ്ട നടി K R വിജയ ആയിരുന്നു, പിന്നെ ശ്രീവിദ്യാമ്മയും. രണ്ടു പേരോടും എനിക്കും ഒരു നൊസ്റ്റാല്‍ജിക്ക് ഇഷ്ടം ഉണ്ട്, ഇപ്പോളും. ഇഷ്ട നടന്‍ 'the legend'- BIG B . അച്ഛനോടും അമ്മയോടും ഏട്ടന്മാരോടും ഒപ്പം നാട്ടിലെ പഴയ തിയേറ്ററില്‍ രണ്ടാഴ്ചയില്‍ ഒരിക്കല്‍ സിനിമ കാണാന്‍ പോകുമായിരുന്നു. തമിഴ് പടവും മലയാളം പടവും ഇംഗ്ലീഷ് ഇടി പടങ്ങളും വന്നിരുന്ന ആ കൊട്ടകയില്‍ കണ്ട ആദ്യത്തെ ഹൌസ്ഫുള്‍ ചിത്രമാണ് വടക്കന്‍ വീരഗാഥ. ഓര്‍മ്മയില്‍ ഇന്നും നില്‍ക്കുന്ന ചിത്രങ്ങള്‍ തിരുവിളയാടലും, 3D മൈ ഡിയര്‍ കുട്ടിച്ചാത്തനും,ജ്ഞാനസുന്ദരിയും ആണ്. ഏട്ടന്മാരോടൊപ്പം ജാക്കി ചാന്‍ പടങ്ങള്‍ കാണാന്‍ എന്നെയും അഛന്‍ വിടുമായിരുന്നു. 6 വയസുള്ള ഞാനും, 11 വയസുള്ള ഏട്ടന്മാരും, ഏട്ടന്മാരുടെ കൂട്ടുകാരും...അങ്ങനെ ഒരു കുട്ടിപ്പട്ടാളം ഉണ്ടാകും ആ യാത്രയില്‍.
ബാല്യകാല ഓര്‍മകളില്‍, അച്ഛനോടും ഏട്ടന്മാരോടും ഒത്തു ക്രിക്കറ്റും ഫുട്ബാളും കണ്ട നാളുകള്‍.. അമ്മയെ ക്രിക്കറ്റ്‌ കളി പഠിപ്പിക്കാന്‍ പാട് പെട്ട് മടുത്തു മതിയാക്കി ഞങ്ങള്‍ ഇരിക്കുമ്പോള്‍ "ഇനി ആരാ ബാറ്റു ചെയ്യുന്നേ" എന്ന ചോദ്യവുമായി അമ്മയെത്തും, ലോക കപ്പു ഫുട്ബോളിനിടയില്‍ !!!! രാത്രികാലങ്ങളില്‍ ഉറക്കമിളച്ചു ഫുട്ബാള്‍ കണ്ടിരുന്ന അച്ഛനോട് അമ്മ ചോദിക്കുമായിരുന്നു, "ഇത്ര കഷ്ടപ്പെട്ട് ഈ കുന്തം കാണണോ !!!" പക്ഷെ ആ ദിവസങ്ങളിലാണ് ഞാന്‍ ഫുട്ബോള്‍ എന്താണെന്നു അറിഞ്ഞത്. ഇന്ന് ഫുട്ബാള്‍ ആരാധകനായ ഭര്‍ത്താവും ഒത്ത് രാത്രികാലങ്ങളില്‍ ജെര്‍മനിക്കും ഹോല്ലണ്ടിനും അര്‍ജെന്റീനക്കും വേണ്ടി ഉറക്കമൊഴിഞ്ഞു ഇരിക്കുമ്പോള്‍ ഞാന്‍ ഓര്‍ക്കും ആ പഴയ black & white കാലങ്ങള്‍...
പണ്ട് മുതലേ രാത്രി പഠിച്ചായിരുന്നു ശീലം, ആ ശീലം ഉണ്ടാക്കിയത് അച്ഛനും. ഞാന്‍ പഠിക്കുമ്പോള്‍ അഛന്‍ ഏതെങ്കിലും ബുക്കുമായി അപ്പുറത്തെ ഹാളില്‍ ഉണ്ടാകും, ഇടയ്ക്കിടെ കട്ടന്‍ കാപ്പിയുമായി വന്നു പഠിത്തം ഉഷാറാക്കും അഛന്‍. ഞാന്‍ പഠിക്കാത്ത ദിവസങ്ങളിലും അഛന്‍ ബുക്കുമായി പുലരുവോളം ഇരിക്കും, ഓഷോ,ദാസ്തെസ്വ്കി,സംസ്കൃതഭാരതം ..... ഒന്നും മനസിലായിരുന്നില്ല അന്ന് (ഇന്നും !!!)
നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഉപജില്ല യുവജനോത്സവത്തിനു കവിതാ പാരായണ മത്സരം, രാവിലെ വല്ലാത്തൊരു സന്തോഷം, പോകാന്‍ ഒരുങ്ങുമ്പോള്‍ കുളിക്കിടയില്‍ മൂളിയത് എന്താണെന്നു എനിക്കിന്നും അറിയില്ല, പക്ഷെ അഛന്‍ പറഞ്ഞു അത് ത്യാഗരാജ സ്വാമികളുടെ ഏതോ കീര്‍ത്തനം ആണത്രേ. അന്നത്തെ യാത്രയില്‍ ടീച്ചറിനോടും കൂട്ടുകാരോടും സംസാരിച്ചത് അതിനെ കുറിച്ച് മാത്രമായിരുന്നു.....!
രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടം ഭാവം വല്ലാതെ ഉണ്ടായിരുന്നത്, ഒരു പക്ഷെ അച്ഛന്റെ ഉള്ളിലെ നക്സല്‍ അനുഭാവം കാരണമാകാം, അതിനാല്‍ തന്നെ അഛന്‍ ഹീറോ ആയിരുന്നു ഞങ്ങള്‍ക്ക്. എന്നെയും ചേട്ടന്മാരെയും അടുത്തിരുത്തി അഛന്‍ ലോക കാര്യങ്ങളെ കുറിച്ച് പറയുമായിരുന്നു , പലതും മനസിലാകില്ല, മനസിലാകുന്നതൊക്കെ അന്ന് തന്നെ കൂട്ടുകാരുടെ മുന്‍പില്‍ വിളമ്പി ആളാകുകയും ചെയ്യും...പക്ഷെ, എനിക്ക് ഇന്നുറപ്പിച്ചു പറയാന്‍ കഴിയും ഞാന്‍ ഇന്നെന്താണോ എന്റെ ചിന്തകള്‍ എന്താണോ അത് എന്നില്‍ ഉദിപ്പിച്ചത് അച്ഛനാണ്.
അമ്മയും, അച്ഛനും നല്കുന്നതൊന്നിനും ഒന്നും പകരം വെക്കാനാകില്ല. എങ്കിലും ഏതോ ഒരു കോണില്‍ ഇരുന്നു അഛന്‍ ഈ കുറിപ്പ് വായിച്ചു, താടി ഉഴിഞ്ഞു ചിരിക്കുന്നുണ്ടാകും എന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഓര്‍മ്മകള്‍ അച്ഛനെ കുറിച്ചാകുമ്പോള്‍, ഇപ്പോള്‍ ഞാന്‍ അഛന്‍ എന്ന് വിളിക്കുന്ന , എന്റെ ഭര്‍ത്താവിന്റെ അച്ഛനെ കുറിച്ച് കൂടി ഓര്‍മിക്കാതെ വയ്യ. ഈ അച്ഛനും ഫുട്ബോളിനെയും, ക്രിക്കെറ്റിനെയും സംഗീതത്തെയും ഇഷ്ടപ്പെടുന്നു. എന്റെ ഭര്‍ത്താവിന്റെ എല്ലാ നല്ല ഗുണങ്ങളും, അച്ഛന്റെ ഗുണങ്ങള്‍ ആണെന്ന് ഞാന്‍ പറയും  . ഈ അച്ഛനും എന്നെ ചെറിയ കുട്ടിയായി കാണുന്നു, കളിയാക്കുന്നു, ആവശ്യത്തിനു നല്ലത് പോലെ ചീത്തയും പറയുന്നു...He is the best husband, I've ever come through..., he is best as a father.... but he is better than the best as a father-in-law. എന്റെ അച്ഛന്റെ പ്രാര്‍ത്ഥനയാകാം എനിക്ക് ഇങ്ങനെ ഒരു അച്ഛനെ കിട്ടിയത്... ,ജന്മം കൊണ്ട് കിട്ടിയ അച്ഛനും കര്‍മം കൊണ്ട് കിട്ടിയ അച്ഛനും ...... Happy Father's Day to Both Of them & all the fathers out there