Monday, January 22, 2018

ഞാനും ഒരു ജിമിക്കിക്കമ്മലും!

ചില നേരങ്ങളിൽ മറ്റുള്ളവരിൽ നിന്ന് കേൾക്കുന്ന അത്രമേൽ പ്രത്യേകത ഒന്നും  ഇല്ലാത്ത ചില വാക്കുകൾ, വാചകങ്ങൾ വർഷങ്ങൾക്ക് ശേഷവും  ഓർത്തുവെക്കുന്ന ഒരു ഭ്രാന്തൻ സ്വഭാവമുണ്ടെനിക്ക്. പലപ്പോഴും പറഞ്ഞവരും കൂടെ കേട്ടവരുമൊക്കെ മറന്നുപോയിട്ടുണ്ടാകും, അങ്ങനെയൊന്നു കാര്യം നടന്നുവെന്നത് തന്നെ. പണ്ടുപണ്ടൊരു സ്‌കൂൾ യുവജനോത്സവസമയത്ത് നടന്നൊരു കഥയാണ് ഇപ്പോൾ ഞാൻ പറയാൻ പോകുന്നത് - അന്ന് രണ്ടു പേർ പറഞ്ഞ രണ്ടു വ്യത്യസ്ത വാചകങ്ങൾ..ഇന്നും ഓർമ്മയിൽ സൂക്ഷിക്കുന്ന വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കുന്ന രണ്ടുവാചകങ്ങൾ!

മൂക്കില്ലാരാജ്യത്തെ മുറിമൂക്കുള്ള രാജാവായിരുന്നു  സ്‌കൂൾക്കുട്ടിയായിരുന്നപ്പോൾ - പഠിക്കുമെന്ന ഒറ്റക്കാരണം കൊണ്ട് എല്ലായിടത്തും വിലസിനടന്നിരുന്ന ഞാൻ, കലാപരമായ കഴിവുകൾ അധികമൊന്നും ഇല്ലെങ്കിലും തൊലിക്കട്ടി മാത്രം കൊണ്ട് ഒട്ടുമിക്ക  പരിപാടികളിലും കൊണ്ട്  തല വെക്കുമായിരുന്നു... പദ്യപാരായണം മുതൽ ലളിതഗാനം വരെ, നാടോടിനൃത്തം മുതൽ മോണോ ആക്ട് വരെ...എന്തിനു പറയുന്നു ആളെക്കിട്ടിയില്ലെങ്കിൽ സംഘഗാനം വരെ ഒറ്റയ്ക്ക് പാടുന്ന ടൈപ്പായിരുന്നു ഞാൻ. പിന്നെ കുറേയേറെക്കാലം കഴിഞ്ഞു ബോധം വെച്ചപ്പോഴാണ് പണ്ട് പാട്ടുപാടി ആൾക്കാരെ ദ്രോഹിച്ചതിന്റെ ആഴമൊക്കെ മനസിലായത്. കൊച്ചുകുഞ്ഞിന്റെ വികൃതികളായിക്കണ്ട്  എല്ലാവരും എന്നോട് ക്ഷമിച്ചിട്ടുണ്ടാകും എന്ന് ആശ്വസിക്കാം. 

അങ്ങനെയുള്ള ഒരു സ്‌കൂൾകലോത്സവകാലം. ആകെമൊത്തം ടോട്ടൽ രണ്ടു ദിവസവും കൂടി 15-17 ഇനങ്ങൾക്ക് പേര് കൊടുത്തിട്ടുണ്ട്. മാത്രവുമല്ല മറ്റു ചിലരെ സഹായിക്കാമെന്നും ഏറ്റിട്ടുണ്ട്. ജഗ-പൊഗ മട്ടിൽ അങ്ങോളം ഇങ്ങോളം ഓടിനടക്കുകയാണ് ഞാനും കൂട്ടുകാരുമൊക്കെ. അങ്ങനെ ആശയപരവും,സാങ്കേതികപരവുമായ  സഹായം ചെയ്തുകൊടുക്കാമെന്ന് ഏറ്റിരുന്ന ഒരു ഐറ്റം ആയിരുന്നു ഫാൻസി ഡ്രസ്സ് മത്സരം. മത്സരാർത്ഥി ചേട്ടന്മാരുടെ സുഹൃത്തിന്റെ അനിയത്തിയാണ് - തല്ക്കാലം നമുക്കവളെ ഹസീന എന്ന് വിളിക്കാം. ചേട്ടന്മാരുടെ സുഹൃത്ത് സുന്ദരിയായ പെൺസുഹൃത്ത് ആയതുകൊണ്ടാണോ എന്നറിയില്ല രണ്ടാളുടെ വകയും റെക്കമെന്റേഷൻ ഉണ്ട് സഹായിച്ചുകൊടുക്കണം എന്ന്. ആറാം ക്ലാസ്സിൽ പഠിക്കുന്ന ഞാനാണ് ട്ടാ  എട്ടാം ക്ലാസുകാരിയായ മത്സരാർത്ഥിയെ  സഹായിക്കാൻ പോകുന്നത്. ആ കൊച്ചാണേൽ പ്രച്ഛന്നവേഷ മത്സരത്തിന് മുൻപുള്ള ഏതോ ഡാൻസിനുണ്ട്. അത് കഴിഞ്ഞിട്ട് വേണം 'ഭാരതമാതാവ്' ആകാൻ. ഐഡിയ ഒക്കെ പറഞ്ഞുകൊടുത്തു, ഡ്രസ്സ് അവര് തന്നെ കൊണ്ട് വന്നിട്ടുണ്ട്, ദേശീയ പതാക ഒപ്പിച്ചുകൊടുത്തു. ഇനി ചെയ്യാനുള്ളത് ആ കുട്ടിയുടെ മത്സരത്തിന്റെ സമയം വരുമ്പോൾ രണ്ടു വാചകം ഭാരതാംബയെക്കുറിച്ചു പറഞ്ഞു ദേശസ്നേഹം നല്ലോണം ചാലിച്ച് രണ്ടു 'ഭാരതമാതാ കീജയ്‌ ' മൈക്കിലൂടെ വിളിക്കണം. പരിപാടി തുടങ്ങാറാവുമ്പോൾ എന്നെ വിളിച്ചാൽ മതിയെന്ന് പറഞ്ഞിട്ട് ഞാൻ സ്റ്റേജിനു ഏറ്റവും അടുത്തുള്ള ക്ലാസ്സിലേക്ക് അടുത്ത ഐറ്റത്തിന് ഒരുങ്ങാൻ വേണ്ടി പോയി. തൊട്ടപ്പുറത്തെ മുറിയിൽ തന്നെ ഹസീനയും, എനിക്കറിയുന്ന അവളുടെ  ചേച്ചിയും ഉണ്ട്. ഹസീന ഒരുങ്ങിത്തീർന്നപ്പോഴേക്കും സ്റ്റേജിൽ പ്രശ്ചന്നവേഷമത്സരം തുടങ്ങിക്കഴിഞ്ഞു. ഓടിയിറങ്ങാൻ തുടങ്ങുമ്പോഴാണ് കാണുന്നത് ഭാരതമാതാവിൻ്റെ കാതിലെ കമ്മൽ മാറ്റിയിട്ടില്ല. ഹസീനയുടെ ചേച്ചി വേഗം അതഴിച്ചു,  ഞങ്ങൾ രണ്ടാളും ഒരേസമയം രണ്ടുവശത്തും  മാതാവിന്റെ കമ്മലിട്ടു കൊടുക്കുന്നു, നേരാംവണ്ണം മുറുക്കും മുൻപുതന്നെ അവളുടെ പേരുവിളിക്കുന്നത് കേട്ട് ഭാരതമാതാവിനെ  ഞങ്ങൾ രണ്ടാളും കൂടി രണ്ടുചെവിയിലും തൂക്കിയെടുത്തോണ്ട് സ്റ്റേജിനു നേർക്ക് ഓടുന്നു..അങ്ങനെ ആകെ ബഹളമയം! 

എങ്ങനെയൊക്കെയോ ഭാരതാംബയെ സ്റ്റേജിൽ കയറ്റി, വെപ്രാളത്തിൽ അനൗൺസ്മെന്റിനു തന്ന മൈക്ക് ഓണാക്കാതെ ഇൻട്രൊഡക്ഷൻ ഒക്കെപ്പറഞ്ഞു, തീരാനായപ്പോൾ ആരോ മൈക്ക് ഓണാക്കി - അതറിയാതെ അവസാനത്തെ 'വന്ദേമാതരം' മൈക്ക് ഇല്ലേലും ആള്ക്കാര് കേൾക്കണം എന്ന ഉദ്ദേശത്തിൽ  തൊണ്ട പൊട്ടുമാറുച്ചത്തിൽ വിളിച്ച എന്നെ ബാക്ക്‌സ്റ്റേജിൽ നിന്ന എല്ലാവരും 'ഇവളിതെന്ത് ഭാവിച്ചാ!' എന്നപോലെ നോക്കുമ്പോൾ 'ഞാനല്ല, മൈക്കാ ..മൈക്കാ എന്നെ ചതിച്ചത്' എന്ന ഭാവത്തിൽ ഞാൻ പതുക്കെ ബാക്ക് സ്റ്റേജിൽ നിന്ന് വലിഞ്ഞു. വീണ്ടും പഴയ റൂമിലെത്തി മേക്കപ്പ് - അഥവാ കരി വരയ്ക്കൽ - തുടർന്നു. 

ഹസീനയും ചേച്ചിയും അതേ റൂമിൽ വന്നു 'ഭാരത'സാരി മാറുകയാണ്. കൂട്ടത്തിൽ ' നല്ല കൈയടിയുണ്ടായിരുന്നു, ആളുകൾക്ക് ഇഷ്ടായിന്നു തോന്നുന്നു, വന്ദേമാതരം കലക്കി' ഇമ്മാതിരി കമന്ററിയുമുണ്ട്. പെട്ടെന്നാണ് ഹസീന ചേച്ചിയോട് "ഇത്താത്താ എന്റെ കമ്മലെവിടെ?" എന്ന് ചോദിക്കുന്നത്. "അത് ആർഷയുടെ കയ്യിലാന്ന്" ചേച്ചി പറയുന്നത് കേട്ട ഞാൻ എന്റെ കയ്യിലോ എന്ന് വാ പൊളിച്ച്  സ്വന്തം കയ്യിലേക്ക് നോക്കി - ശൂന്യം!  അതേത് കമ്മൽ എന്ന് ഓർക്കാൻ തന്നെ ഞാനൊരു മിനിറ്റ് സമയമെടുത്തു...  ഓർക്കുന്നുവോ, ഇച്ചിരി നേരം മുന്നേ ഭാരതമാതാവിന്റെ കമ്മലിടാൻ വേണ്ടി ഹസീനയുടെ രണ്ടുവശത്തും നിന്ന് ഞാനും അവളുടെ ചേച്ചിയും കൂടി ഒരു സെക്കന്റിന്റെ ഒരു ഫ്രാക്ഷനിൽ കമ്മലഴിക്കുകയും, ഇടുകയും, സ്റ്റേജിലേക്ക് ഓടുകയും ഒക്കെ ചെയ്തത്???  ഇതിനിടയിൽ ആദ്യം ഊരിയ സ്വർണ്ണക്കമ്മൽ ചേച്ചി എന്റെ കയ്യിൽ തന്നിരുന്നു എന്നൊരു അവ്യക്ത ഓർമ്മ മാത്രമേ എനിക്കുള്ളൂ..അതിനുശേഷം അത് ഞാൻ എവിടെയെങ്കിലും വെച്ചതോ, ആരുടെയെങ്കിലും കയ്യിൽ കൊടുത്തതോ ഒന്നും ഓർമ്മയില്ല! എന്തിന് - ഈ ചോദ്യം വരുംവരെ ആ കമ്മൽ എന്റെ കയ്യിലുണ്ടായിരുന്നു എന്നുപോലും എനിക്ക് ഓർമയുണ്ടായിരുന്നില്ല. നാട്ടിൻപുറത്തെ ഗവണ്മെന്റ് സ്‌കൂളിൽ പഠിക്കുന്ന ഒരു കുട്ടിക്ക് സ്വർണക്കമ്മൽ-അതെത്ര ചെറുതാണെങ്കിലും- അത്രമേൽ വലുതാണ് കുട്ടിക്ക് മാത്രല്ലാ നാട്ടുകാർക്കും! ഹസീനയുടെ കമ്മൽ കാണാനില്ല എന്നതറിഞ്ഞു വന്ന കുറച്ചു അദ്ധ്യാപകരും കുട്ടികളും രക്ഷകർത്താക്കളും ഒക്കെ ആ മുറിയും, മത്സരത്തിന് മുൻപ് അവർ ഒരുങ്ങാൻ നിന്ന മുറിയും സ്റ്റേജിന്റെ പുറകിലും ഒക്കെ തപ്പാൻ തുടങ്ങി. ഞാനാണേൽ ഇപ്പോൾ കരയും എന്ന മട്ടിൽ, ആരേലും തൊട്ടാൽ മതി താഴെവീഴാൻ റെഡി ആയി നിൽക്കുവാ. കമ്മൽ പോയതറിഞ്ഞാൽ ഉമ്മ അടിച്ചു സുയിപ്പാക്കുമല്ലോ എന്നോർത്തു ഹസീനയും,  എന്റെയല്ല കമ്മൽ എങ്കിലും പോയവഴിയിൽ എവിടെയെങ്കിലുംഞാൻ ഉണ്ടായാൽ മതി ആദ്യം അടിച്ചിട്ട് മാത്രം ചോദ്യം ചോദിയ്ക്കാൻ പോകുന്ന അമ്മയെ ഓർത്തു ഞാനും കരച്ചിലിന്റെ വക്കത്താണ്. ചേട്ടന്മാരെ കണ്ടു കാര്യം പറഞ്ഞേക്കാം അല്ലെങ്കിൽ വീട്ടിൽ ചെല്ലുമ്പോൾ സപ്പോർട്ട് തരാതെ രണ്ടാളും മുങ്ങുമെന്ന് ഉറപ്പുള്ളതുകൊണ്ട് ഞാൻ പതുക്കെ തിരച്ചിൽ നിർത്തി റൂമിനു പുറത്തേക്ക് ഇറങ്ങുമ്പോൾ അഞ്ചാം ക്ലാസ്സിൽ മലയാളം പഠിപ്പിച്ച സാർ എന്നെ വിളിച്ചുകൊണ്ട് മുറിയിലേക്ക് കയറിവന്നു. 

'എന്താ സാറേ' എന്ന് ചോദിച്ചടുത്തേക്ക് ചെന്ന എന്നെ പതുക്കെ തോളിൽ പിടിച്ചു അടുത്തേക്കുനിർത്തി സർ ചോദിച്ചു "നീയെവിടെയാ ആ കമ്മൽ വെച്ചിരിക്കുന്നേ? ഇങ്ങെടുത്തേ". അന്ന് കണ്ണിലിരുട്ട് കയറിയതുപോലെ പിന്നൊരിക്കലും നിന്നിട്ടില്ല... ദേഹമൊക്കെ തളരുന്നത് പോലെ തോന്നി. ക്ഷീണിച്ച ശബ്ദത്തിൽ "ഞാനെടുത്തിട്ടില്ല സാറേ ..സത്യായിട്ടും ഞാനെടുത്തിട്ടില്ല" എന്ന് പറഞ്ഞ എന്റെ വിറച്ച ശബ്ദത്തിനെ എനിക്കുപോലും വിശ്വസിക്കാൻ തോന്നില്ല..അത്രമേൽ പതറി, തൊണ്ട വരണ്ട്, ശബ്ദം പുറത്തേക്ക് വരാതെ പറഞ്ഞൊപ്പിച്ചതിനെ അദ്ദേഹം തലയൊന്നു കുലുക്കി ചിരിച്ചു കുടഞ്ഞു കളഞ്ഞു! വീണ്ടും ഗുഹയിൽ നിന്നെന്നപോലെ ഞാൻ സാറിന്റെ ശബ്ദം കേട്ടു "അത് കള! നീയെവിടാ വെച്ചേന്നു പറഞ്ഞോ, നിനക്കൊരു കുഴപ്പോം വരില്ല" വീണ്ടും വയറു കാളുന്നത് പോലെ തോന്നിയെനിക്ക്...അടുത്തത് ദേശീയ ഗാന മത്സരമാണ്, അത് തീർന്നാൽ കഴിഞ്ഞകൊല്ലത്തെ ഓരോ വർഷത്തെയും കൂടുതൽ മാർക്ക് മേടിച്ച കുട്ടികൾക്കുള്ള സമ്മാനം. അഞ്ചാംക്ലാസ്സിലെ ഒന്നാം സ്ഥാനക്കാരിയാണ്...പേര് വിളിക്കുമ്പോൾ ആളുകൾക്കിടയിലൂടെ നടന്ന് സ്റ്റേജിൽ കയറി ഹെഡ്മിസ്ട്രസ്സിന്റെ കയ്യിൽ നിന്ന് സമ്മാനപുസ്തകോം സർട്ടിഫിക്കറ്റും വാങ്ങേണ്ട ആളാണ് - ചെറുതല്ലാത്ത ആൾക്കൂട്ടം പുറകിൽ നിൽക്കെ വരണ്ടുവിളറി രക്തമില്ലാത്ത മുഖവുമായി തലയുയർത്തിയാണെങ്കിലും ദയനീയമായി സാറിനെ നോക്കിനിൽക്കുന്നത്. 

നിറം മങ്ങിയ മെറൂൺ യൂണിഫോം പാവാടയുടെ അറ്റം കൈകൾ കൊണ്ട് തെരുപ്പിടിച്ചു നിൽക്കെ, എണ്ണ കുനിഞ്ഞ മുഖത്തിലേക്ക് വിയർപ്പിറ്റി വീഴവേ ആ 12 വയസുകാരി ഓർത്തത് എന്തുകൊണ്ടാകും സാറിന് ഞാനത് മോഷ്ടിച്ചിട്ടുണ്ടാകും എന്ന് തോന്നിയത് എന്നാണ്. സ്‌കൂളിൽ എല്ലാവർക്കും അറിയാം അമ്മയെ, അച്ഛനെ, ചേട്ടന്മാരെ, എന്നെ! ദാരിദ്ര്യത്തിന്റെ മേൽത്തഴമ്പുകളാവോളം ഉണ്ടെങ്കിലും എന്റെ ക്‌ളാസ്സിലെ ഏറ്റവും മിടുക്കിയാണ് ഞാൻ..സ്കോളര്ഷിപ്പുള്ള കുട്ടി, ക്‌ളാസ് ലീഡർ, എല്ലാകാര്യത്തിലും മുൻപന്തിയിൽ ഓടുന്ന ആവേശക്കാരി! എന്നിട്ടും ഒരു കമ്മൽ കാണാനില്ല എന്നറിഞ്ഞപ്പോൾ സ്വർണക്കമ്മൽ ഇല്ലാത്ത ഞാനത് എടുത്തിരിക്കാമെന്നു എന്റെ അദ്ധ്യാപകന് തോന്നിയെങ്കിൽ എന്താകാം കാരണം! വീണ്ടും വീണ്ടും തൊണ്ടയിൽ വാക്കുകൾ തിക്കുമുട്ടിയത് "ഞാനല്ല...., ഞാനെടുക്കില്ല സാർ " എന്നാണ്.  ഹസീനയുടെ ചേച്ചി ദൂരെ നിന്ന് എന്നെ വിളിച്ചത് കേട്ട് സാർ എന്നോട് പൊക്കോളാൻ കൈകാട്ടി, കൂട്ടത്തിൽ "ഇപ്പോൾ നീ പൊക്കോ ഇത് കഴിയട്ടെ " എന്നും പറഞ്ഞു. 

ഹസീനയുടെ ചേച്ചിയുടെ അടുത്തേക്ക് ദുർബലമായ കാലുകളെ വലിച്ചുവെച്ചു നടന്നു.. "ചേച്ചിയും ഞാൻ കള്ളിയാണെന്നു കരുതുന്നുണ്ടാകുമോ! എല്ലാരും സാറിനെപ്പോലെ ചിന്തിക്കുമോ..ആരും എന്നെ വിശ്വസിക്കില്ലേ..!!? " ചിന്ത ഇത്രയുമായപ്പോൾ കണ്ണ് നിറഞ്ഞൊഴുകാൻ തുടങ്ങി, അടുത്തെത്തിയ ചേച്ചിയുടെ കൈ പിടിച്ചു പറഞ്ഞു - "ഞാൻ എടുത്തിട്ടില്ല ഹസീനയുടെ കമ്മൽ, പക്ഷേ എന്റെ തെറ്റാണ് എനിക്കോർമ്മയില്ല അതിനെന്തു പറ്റിയെന്ന്". ചേച്ചി എന്റെ കയ്യിലൊന്നമർത്തി, എന്നെക്കൂട്ടി മുന്നോട്ട് നടക്കുമ്പോൾ ഒരു സാധാരണ കാര്യം പറയുംപോലെ പറഞ്ഞു "നിനക്കെന്താ! നീയത് എടുക്കില്ലാന്നു എനിക്കറിയില്ലേ? ബാ നമുക്ക് തപ്പാം". ദൈവം ഉണ്ടെന്നും അവർ നമുക്കിടയിലാണെന്നും ഒരാറാം ക്ലാസ്സുകാരി ഉറപ്പിച്ച ദിവസമാണന്ന്. സത്യത്തിൽ അന്ന് ചേച്ചി എന്നോട് കാണിച്ച ആ വിശ്വാസം എൻ്റെ ആത്മവിശ്വാസത്തെയാണ് രക്ഷിച്ചത്, അന്ന് ഹസീനയോ ചേച്ചിയോ എന്നെ അവിശ്വസിച്ചിരുന്നു എങ്കിൽ ഞാൻ തകർന്നുപോയേനെ! ഗ്രീൻറൂമിൽ നിന്ന് സ്റ്റേജിലേക്ക് ഹസീനയെ ചെവിയിൽത്തൂക്കി ഓടിയ വഴിയിൽ എന്റെ കയ്യിൽനിന്നു തെറിച്ചുവീണ ഒരുജോഡി ജിമിക്കിക്കമ്മൽ, അവിടെ ആ ചെമ്മണ്ണിൽ പുതഞ്ഞുകിടന്നിരുന്നു. തിരച്ചിൽകൂട്ടത്തിൽ ഉണ്ടായിരുന്ന ഗംഗടീച്ചറിന് കിട്ടിയ ആ കമ്മലിന് എന്റെ ജീവനോളം വിലയുണ്ടായിരുന്നുവെന്ന് ഇന്ന് 23 കൊല്ലങ്ങൾക്കിപ്പുറം ഇരുന്നു ചിന്തിക്കുമ്പോൾ, അദ്ധ്യാപക-വിദ്യാർത്ഥി കഥകൾ കേൾക്കുമ്പോൾ തോന്നുന്നു. 

കുഞ്ഞുങ്ങളിൽ കുറ്റം  ആരോപിക്കാൻ എളുപ്പമാണ്, ആത്മവിശ്വാസം തകർക്കാനും...പക്ഷേ, ചില നേരങ്ങളിൽ നമ്മളറിയാതെ നീട്ടുന്ന വിരൽത്തുമ്പിൽ ആകും മറ്റൊരാളുടെ ജീവനുണ്ടാകുക. കുട്ടികൾക്ക് നേരെ വിരൽ ചൂണ്ടും മുൻപ് ഒന്നാലോചിച്ചാൽ കുഴിയിലേക്ക് താഴ്ന്നുപോകും മുൻപ് അവർക്കുനേരെ നീട്ടപ്പെടുന്ന  ഒരു വിരലാകാൻ  കഴിഞ്ഞേക്കാം. ഇത് അദ്ധ്യാപകരോട് മാത്രമല്ല അച്ഛനമ്മമാരോടും കൂടിയാണ്. ആ സാറിനെ ഞാൻ പിന്നെയും കണ്ടിട്ടുണ്ട്, ഒരിക്കൽപ്പോലും അതിനുശേഷം അദ്ദേഹം ഈ വിഷയത്തെക്കുറിച്ചു പറയുകയുണ്ടായിട്ടില്ല, ഇന്നദ്ദേഹമോ ഹസീനയുടെ ചേച്ചിയോ  അതോർക്കുന്നുണ്ടാകില്ല എന്നെനിക്കുറപ്പുമാണ്. പക്ഷേ, ഞാനിന്നും അതോർക്കുന്നു... രണ്ടു പേരും പറഞ്ഞ ജീവന്റെ വിലയുള്ള രണ്ടു വാചകങ്ങളും! 



(vayanaonline November 2017)

Monday, January 1, 2018

'ഒരമ്മയും ഒരച്ഛനും പിന്നൊരു കൂട്ടം ആളോളും'

കഴിഞ്ഞ ലക്കത്തില്‍ പറഞ്ഞു നിര്‍ത്തിയതില്‍ നിന്ന് തുടങ്ങാമല്ലേ ഇപ്പ്രാവശ്യം? കുഞ്ഞുങ്ങളുടെ കണ്ണിലെ പൂത്തിരികള്‍ - അത് തെളിയിക്കാനും അണയ്ക്കാനും കഴിവുള്ള രണ്ടു വിഭാഗമാണ് രക്ഷിതാക്കളും അദ്ധ്യാപകരും. ഈ കുറിപ്പ് എഴുതുമ്പോള്‍ പോലും കൊല്ലത്തൊരു കുഞ്ഞിന്‍റെ കണ്ണിലെ പൂത്തിരി അണഞ്ഞ വിഷയം ഫേസ്ബുക്ക് സ്ക്രീനില്‍ സ്ക്രോള്‍ ചെയ്തു നീങ്ങുകയാണ്. ഒരുപാടു തവണ വായിച്ചും പറഞ്ഞും കടന്നുപോയ വിഷയം ആണെങ്കിലും വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കാന്‍ തോന്നുന്നത് അതുകൊണ്ടാണ്. കുഞ്ഞുങ്ങള്‍ക്ക് ആത്മവിശ്വാസം ഉണ്ടാകാനുള്ള ഏറ്റവും നല്ലയിടം വീടുകളാണ്, രണ്ടാമത് സ്കൂളുകളും. എന്തൊക്കെ തരത്തിലുള്ള പ്രകോപനങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും ജീവനൊടുക്കാന്‍ പാടില്ലായിരുന്നു എന്ന തോന്നല്‍ ആ കുഞ്ഞിനു കൊടുക്കാന്‍ കഴിയാതിരുന്ന ഓരോരുത്തരും അതില്‍ പങ്കാളിയാണ്..സ്കൂളും, ബന്ധുക്കളും, സമൂഹവും ഒക്കെ. പക്ഷേ, ഓരോരുത്തരുടെയും പങ്കു വ്യത്യസ്തമാണുതാനും.

ആ ഒരു പോയിന്റില്‍ നിന്നാകട്ടെ നമ്മുടെ ഇന്നത്തെ വിഷയം. കഴിഞ്ഞ ലക്കത്തില്‍ ഞാന്‍ പറയാമെന്ന് ഏറ്റിരുന്ന രണ്ടാമത്തെ അമ്മയുടെ കഥ.
ഒന്നര രണ്ടു  വയസുള്ള ചെറിയ കുട്ടിയുടെ അമ്മയാണ് ഈ കഥ പറയുന്നത്. ജോലിസംബന്ധമായി ദൂരെയൊരു നഗരത്തിലെ ഫ്ലാറ്റില്‍ താമസിക്കുന്ന അച്ഛനും,അമ്മയും,ചെറിയ കുട്ടിയും അടങ്ങുന്ന അണുകുടുംബം. നേരെ എതിരെയുള്ള ഫ്ലാറ്റില്‍ താമസിക്കുന്നത് ജോലിക്ക് പോകാന്‍ തക്ക മുതിര്‍ന്ന മക്കളുള്ള ഒരു കുടുംബമാണ്. സ്വാഭാവികമായും പകല്‍സമയങ്ങളിലെ വിരസതയില്‍ ഈ രണ്ടു വയസുകാരി ഒരു  ആശ്വാസം ആണ് അപ്പുറത്തെ വീട്ടിലെ അമ്മൂമ്മക്ക്. ചെറിയ കുഞ്ഞിന്‍റെ ചെറുപ്പക്കാരിയായ അമ്മയ്ക്ക്  ആണെങ്കിലോ ഇങ്ങനെ വിശ്വസിക്കാവുന്ന തരത്തില്‍ ഒരു അയല്‍ക്കാരി അമ്മൂമ്മയെ കുഞ്ഞിനു കിട്ടിയതില്‍ വളരെ ആശ്വാസവും. പകലുകളില്‍ ഇടക്കൊക്കെ  ഒരോട്ടക്കുളി കുളിക്കാന്‍ സമയം കിട്ടാന്‍ അമ്മ കുഞ്ഞിനെ അങ്ങോട് കൊടുക്കുകയോ, വീട്ടുജോലി തീര്‍ന്നുള്ള ഇടവേളകളില്‍ അമ്മൂമ്മ കുഞ്ഞിനെ ഇങ്ങോട് വന്നു എടുക്കുകയോ ഒക്കെ ചെയ്യും. അമ്മൂമ്മക്ക് കുഞ്ഞിനോട് സ്വന്തം പേരക്കുട്ടിയോട്‌ എന്നപോലെ സ്നേഹവും ആണ്. ഇനിയാണ് ചെറുതെങ്കിലും അല്പം കാര്യത്തിലുള്ള പ്രശ്നം പൊങ്ങി വരുന്നത്.

സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുന്ന കുഞ്ഞിനെ കരയാതെ ഇരുത്താന്‍ അമ്മൂമ്മ ആദ്യം ചെയ്യുന്നത് ടെലിവിഷനില്‍ നഴ്സറിപ്പാട്ടുകള്‍ വെച്ചുകൊടുക്കലാണ്. കൂട്ടത്തില്‍ സ്നേഹം കാട്ടാന്‍ ചോക്ലേറ്റും കൊടുക്കും. അതുകൊണ്ടുതന്നെ കുഞ്ഞിനു അവിടേക്ക് പോകാന്‍ വളരെ ഇഷ്ടവുമാണ്. അമ്മയുടെ പ്രശ്നം കുഞ്ഞിനെ അധികം TV  കാണിക്കാനോ, ദിവസവും ചോക്ലേറ്റ് പോലുള്ള മധുരം കൊടുക്കണോ ഇഷ്ടമല്ല എന്നുള്ളതുമാണ്. കൈക്കുഞ്ഞിനേയും കൊണ്ട്അവിടേക്ക് മാറിവന്ന സമയങ്ങളില്‍ ഈ അമ്മൂമ്മ വളരെ വലിയൊരു ആശ്വാസം ആയിരുന്നതിനാല്‍ ആളിനെ വിഷമിപ്പിക്കുന്ന രീതിയില്‍ എന്തെങ്കിലും പറയാനോ, കുഞ്ഞിനെ അങ്ങോട്ടേക്ക് വിടണ്ട എന്ന് വെക്കാനോ കഴിയുന്നില്ല. ഒന്നുരണ്ടു പ്രാവശ്യം സൌമ്യമായി  മധുരം കൊടുക്കണ്ട എന്നും, TV അധികം കാട്ടണ്ട എന്നുമൊക്കെ പറഞ്ഞെങ്കിലും അതൊന്നും ഫലിക്കുന്നില്ല, കാണുമ്പോള്‍ ഇതൊക്കെ തന്നെയാണ് അവസ്ഥ എന്നും, ചോദിക്കുമ്പോള്‍ കുഞ്ഞു കരഞ്ഞത് കൊണ്ടും ചോദിച്ചത് കൊണ്ടുമാണ് മധുരം കൊടുത്തത് എന്നുമാണ് അമ്മൂമ്മയുടെ മറുപടി. എങ്ങനെയാണു ഈ അവസ്ഥ കൈകാര്യം ചെയ്യേണ്ടത് എന്നായിരുന്നു ആ അമ്മയുടെ വിഷമാവസ്ഥയിലുള്ള പോസ്റ്റ്‌.  ഈ കുറിപ്പ് വായിക്കുന്ന എല്ലാവരുടെയും മുഖത്ത് പല രീതിയിലുള്ള ചെറുപുഞ്ചിരികള്‍ വിരിയുന്നത് എനിക്ക് കാണാം. കാര്യം വളരെ നിസാരം തന്നെയാണ്, പക്ഷേ, മുതിര്‍ന്ന ബന്ധുക്കളൊന്നും അടുത്തില്ലാത്ത അയല്‍പ്പക്കക്കാരില്‍ വളരെയധികം ആശ്രയിക്കുന്ന ചെറുപ്പക്കാരിയായ അമ്മയ്ക്ക് ഉറക്കം പോകാന്‍ ഇതൊക്കെ തന്നെ ധാരാളം അല്ലേ?

പല തരത്തിലുള്ള മറുപടികളില്‍ നിന്ന് ആ അമ്മ ഉചിതമായ ഒന്ന് തിരഞ്ഞെടുത്തു കാണുമെന്നു നിങ്ങളെപ്പോലെ തന്നെ ഞാനും പ്രതീക്ഷിക്കുന്നു. പക്ഷേ, ചോദ്യം ഇപ്പോള്‍ നിങ്ങളോടാണ്‌ - നിങ്ങളായിരുന്നു ആ അമ്മയുടെ സ്ഥാനത്ത് എങ്കില്‍ എന്തുചെയ്തേനെ? ഇവിടെയാണ് ഒരു കുഞ്ഞിനെ രൂപപ്പെടുത്തുന്നതില്‍ അച്ഛനുമമ്മയ്ക്കും ശേഷം ആര്‍ക്കൊക്കെ എത്രത്തോളം പങ്കുണ്ടെന്ന് ചിന്തിക്കേണ്ടി വരുന്നത്. പഴയൊരു ആഫ്രിക്കന്‍ പഴമൊഴി ഉണ്ട് "It Takes A Village To Raise A Child". എത്രമേല്‍ സത്യമായ, ശ്രദ്ധേയമായ കാര്യമാണത്  അല്ലേ?

ഒരു കുഞ്ഞിന്‍റെ ജനനം മുതല്‍ ആ കുട്ടി ഒരു ഉത്തരവാദിത്തമുള്ള മനുഷ്യനായിത്തീരും വരെ എത്രപേരുടെ സ്നേഹവും, അദ്ധ്വാനവും, ചിന്തയും കൂടിക്കുഴഞ്ഞുണ്ടാകുന്ന പാതയിലൂടെയാണ് ആ കുട്ടി നടന്നു പോകേണ്ടത്? കുഞ്ഞുങ്ങള്‍ എപ്പോഴുമൊരു സ്പോഞ്ച്/ ഒപ്പുകടലാസ്  പോലെയാണ് - വളരെപ്പെട്ടെന്നു അവര്‍ക്കുചുറ്റിലുമുള്ള എന്തിനേയും ഒപ്പിയെടുക്കും. ഉള്ളിലേക്ക് ഏറ്റുന്നവയില്‍ നല്ലതോ, ചീത്തയോ, കള്ളമോ  സത്യമോ എന്നൊന്നുമുള്ള വേര്‍തിരിവുകള്‍ അവര്‍ക്കില്ല. കാണുന്നത് -  കേള്‍ക്കുന്നത് അപ്പാടെ ഉള്ളിലേക്ക് എടുക്കുക എന്നതാണ് ഒരു പ്രായം വരെ കുട്ടികള്‍ എല്ലാവരും ചെയ്യുന്ന ഒരു കാര്യം. അതുകൊണ്ടാണ് കുഞ്ഞുങ്ങള്‍ അച്ഛനുമമ്മയും കളിക്കുന്നതും, സ്കൂള്‍ കളിക്കുന്നതും ഒക്കെ. അവരുടെ ആദ്യ സാമ്രാജ്യങ്ങളാണ് ഈ രണ്ടിടവും.


രണ്ടാമതൊരു കുഞ്ഞുണ്ടായപ്പോള്‍, അതും മകനാണ് എന്നറിഞ്ഞപ്പോള്‍ പലരും പറഞ്ഞ ഒരു കാര്യം മൂത്തയാളുടെ സാധനങ്ങള്‍ ഒക്കെ ഇളയ ആള്‍ക്കുപയോഗിക്കാമല്ലോ എന്നായിരുന്നു. ഇപ്പോള്‍ കുഞ്ഞന്‍റെ പതിനെട്ടാം മാസത്തില്‍ രണ്ടാളെയും നോക്കുമ്പോള്‍ ഞങ്ങള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്ന കാര്യം ജ്യേഷ്ഠന്‍റെ സാധനങ്ങള്‍ പങ്കുവെച്ചെടുക്കുന്നതിനെക്കാള്‍ കൂടുതല്‍ അനിയന്‍ സ്വന്തമാക്കിയത് മൂത്തയാളുടെ സ്വഭാവവും, പെരുമാറ്റ രീതികളുമാണ്. ചേട്ടനെപ്പോലെ സോഫയില്‍ വലിഞ്ഞുകയറി തല കീഴായി കിടക്കുക, സോക്ക്സ് എടുത്തു മുകളിലേക്ക് പൊക്കിയെറിയുക എന്തിനധികം - അവന്‍റെ 'അമ്മാ' എന്ന വിളിയുടെ ഈണം പോലും മൂത്തവന്‍റെ കോപ്പിയടിയാണ്. സ്വാഭാവികമായും മൂത്ത പുത്രന്‍, ആറരവയസുകാരന്‍ എന്തെങ്കിലും സാധനം കിട്ടാനോ സഹായത്തിനോ ഒക്കെയാണ് കൂടുതല്‍ സമയം എന്നെ "അമ്മാ" എന്ന് നീട്ടി വിളിക്കാറ്. അതുകൊണ്ട് കുഞ്ഞനും വിളി അങ്ങനെയാണ്, ഉച്ചത്തില്‍ നീട്ടി എന്തോ അത്യാവശ്യകാര്യം പറഞ്ഞു തീര്‍ക്കാനുള്ളപോലെ!  ഇതാരും പറഞ്ഞു പഠിപ്പിച്ചതല്ല, കുഞ്ഞു കണ്ട കാര്യത്തില്‍ നിന്നും, വളരുന്ന ചുറ്റുപാടില്‍ നിന്നും കുഞ്ഞു തന്നെ വികസിപ്പിച്ചെടുത്തതാണ്. അതുകൊണ്ടുതന്നെ ഒന്നര വയസുകാരനിലേക്ക് എന്തൊക്കെയാണ് കടന്നു ചെല്ലുന്നത് എന്ന് ഞങ്ങള്‍ വളരെയധികം ശ്രദ്ധിക്കാറുണ്ട് - അത് എളുപ്പവുമാണ്. ഇതേ ശ്രദ്ധ ആറരവയസുകാരനും കൊടുക്കാറുണ്ട്. പക്ഷേ, ചില വാക്കുകള്‍ ചീത്ത വാക്കുകള്‍ ആണെന്ന്  പറഞ്ഞുകൊടുക്കേണ്ടി വരുന്നത്, അത്രമേല്‍ മനോഹരമായ പ്രയോഗമല്ല നമുക്കത് ഉപയോഗിക്കണ്ട എന്നു പറഞ്ഞുകൊടുക്കാന്‍ തുടങ്ങിയത് അവന്‍റെ ലോകം വീട്ടില്‍ നിന്ന് സ്കൂളിലേക്ക് വളരാന്‍ തുടങ്ങിയപ്പോള്‍ ആണ്. അവന്‍റെ സ്വഭാവം രൂപപ്പെടുത്തുന്നതില്‍ അച്ഛനമ്മമാര്‍ മാത്രമല്ലാതെ അദ്ധ്യാപകരും, കൂട്ടുകാരും, ബസ് ഡ്രൈവറും ഒക്കെ ചേര്‍ന്ന ഒരു സമൂഹമാകാന്‍ തുടങ്ങിയതുമുതല്‍.

കൊല്ലത്ത് പത്താംക്ലാസ്സില്‍ പഠിച്ചിരുന്ന പെണ്‍കുട്ടി അദ്ധ്യാപികയുടെ ശിക്ഷണനടപടികളില്‍ മനം നൊന്ത് ആത്മഹത്യ ചെയ്തു എന്ന് പത്രവാര്‍ത്ത - എന്തുകൊണ്ട്? എന്തുകൊണ്ട് ആ കുട്ടിക്ക് സ്കൂളില്‍ ഒരു പ്രശ്നം ഉണ്ടായാല്‍ അതിലെ ശരിതെറ്റുകള്‍ കൂട്ടുകാരോടോ, കുടുംബത്തിനോടോ ചര്‍ച്ച ചെയ്താല്‍ തീരും എന്ന് തോന്നിയില്ല. എന്തുകൊണ്ട് അത്തരമൊരു മനസിലേക്ക് ആ കുട്ടിയെ വളര്‍ത്തിയെടുക്കാന്‍ ഞാനും നിങ്ങളും ഉള്‍പ്പെടുന്ന സമൂഹത്തിനോ ആ കുട്ടിയുടെ രക്ഷിതാക്കളും, അദ്ധ്യാപകരും, കൂട്ടുകാരും, ബന്ധുക്കളും  ചേര്‍ന്ന ഒരു ക്ലോസ് സര്‍ക്കിളിനോ കഴിഞ്ഞില്ള? ചോദ്യമാണ്....വളരെ വളരെ ആലോചിച്ചു മാത്രം ഉത്തരം പറയേണ്ട, പ്രതിവിധി കണ്ടെത്തേണ്ട ചോദ്യം.

ഇനിയാണ് നമ്മള്‍ നമ്മുടെ ആദ്യകഥയിലേക്ക് തിരികെപ്പോകേണ്ടത്. രണ്ടു വയസുകാരിയുടെ ലോകം അച്ഛനില്‍ നിന്നും അമ്മയില്‍ നിന്നും വളര്‍ന്നു അടുത്ത വീട്ടിലെ അമ്മൂമ്മയിലേക്ക് എത്തിനില്‍ക്കുമ്പോള്‍ ആ കുഞ്ഞിന്‍റെ സ്വഭാവ രൂപീകരണത്തില്‍, ജീവിതചര്യകളില്‍ മാറ്റങ്ങള്‍ ഉണ്ടാകാന്‍ തക്കരീതിയില്‍ മറ്റൊരാളുടെ സാമീപ്യം ഉണ്ടാകുമ്പോള്‍ രക്ഷിതാക്കള്‍ തന്നെയാണ് തീരുമാനിക്കേണ്ടത് - എത്രത്തോളം പ്രാധാന്യം ആ അയല്ക്കാരി അമ്മൂമ്മക്ക് കുഞ്ഞിനെ രൂപപ്പെടുത്തുന്നതില്‍ ഉണ്ട് എന്നുള്ളത്. ഓരോ കുടുംബവും അവരവര്‍ക്ക് യോജിച്ച രീതിയില്‍, സൌകര്യപ്രദമായ രീതിയില്‍ ആണ് കുഞ്ഞുങ്ങളെ വളര്‍ത്തുക. ചില രക്ഷിതാക്കള്‍ അവര്‍ക്ക്   അവരുടേതായ സമയം ലഭിക്കാന്‍ കുഞ്ഞിനു സ്ക്രീന്‍ ടൈം കൊടുക്കുന്നുണ്ടാകാം, ജോലിയുടേയും ജീവിതത്തിന്റേയും താളത്തില്‍ പലപ്പോഴും ടിന്‍-ഫുഡ്‌ ആശ്രയിക്കേണ്ടി വരുന്നുണ്ടാകാം, സമ്മാനങ്ങള്‍ കൊടുത്തു മാത്രം കുഞ്ഞിനെ അനുനയിപ്പിക്കേണ്ട അവസ്ഥകള്‍ ഉണ്ടാകാം.  ഇനി എന്‍റെ വ്യക്തിപരമായ അഭിപ്രായത്തില്‍ എന്‍റെ കുഞ്ഞായിരുന്നു എങ്കില്‍ രണ്ടുവയസുകാരി ദിവസവും ചോക്ലേറ്റ് കഴിക്കുന്നതിനും, അല്‍പസമയത്തേക്ക് ആണെങ്കില്‍ കൂടി ടെലിവിഷന്‍ കാണുന്നതിനും എനിക്ക് വ്യക്തമായ അഭിപ്രായം ഉണ്ട്. ഞങ്ങള്‍ വീട്ടില്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്ന രണ്ടുകാര്യങ്ങള്‍ ദിനവുമെന്ന കണക്കില്‍ അടുത്ത വീട്ടില്‍ നിന്ന് കുഞ്ഞിനു കിട്ടുകയാണെങ്കില്‍ അതിനെക്കുറിച്ച് നല്ല രീതിയില്‍ അയല്‍ക്കാരിയെ പറഞ്ഞു മനസിലാക്കിക്കാന്‍ ശ്രമിക്കും. അത് ഫലിച്ചില്ല എങ്കില്‍ കുഞ്ഞ് ഒറ്റയ്ക്ക് ആ വീട്ടിലേക്ക് പോകുന്ന സാഹചര്യം കുറയ്ക്കും. ശക്തമായ ഭാഷയില്‍ വിയോജിപ്പ്‌ പറയേണ്ടി വന്നാല്‍ പറയുകയും ചെയ്യും, കാരണം ഒരുപക്ഷേ ഈക്കാര്യത്തില്‍ അയല്‍ക്കാരുടെ പ്രീതി ഓര്‍ത്ത് ഞാന്‍ പറയാതെ പോകുന്ന ഒരു "NO" എന്നെ പില്‍ക്കാലത്ത് വല്ലാതെ വിഷമിപ്പിച്ചേക്കാം.

ഇത് ആകണമെന്നില്ല എല്ലാവരുടേയും അഭിപ്രായം, രീതി. പക്ഷേ, എന്‍റെ കുഞ്ഞിനു മേല്‍ സമൂഹത്തിന്‍റെ പങ്ക് എത്തരത്തില്‍ ആകണമെന്ന്, സമൂഹത്തിന്‍റെ ഓരോ പ്രവര്‍ത്തിയുടേയും പരിണിതഫലം കുഞ്ഞിനെ എത്തരത്തില്‍ ബാധിക്കണമെന്നുള്ളതില്‍, ഇപ്പോഴത്തെ ചിന്ത ഇങ്ങനെയാണ്.  കൊല്ലത്തെ പെണ്കുഞ്ഞൊരു വേദനയാണ്...ആ വേദന നമ്മളെക്കൊണ്ട് ചിന്തിപ്പിക്കുമെങ്കില്‍ കുഞ്ഞുങ്ങളെ വളര്‍ത്താന്‍ നമ്മളോടൊപ്പം നില്‍ക്കേണ്ട ആ വില്ലേജിനെക്കുറിച്ച്, സമൂഹത്തിനെക്കുറിച്ച്, സമൂഹത്തിന്‍റെ പങ്കില്‍  എന്തൊക്കെക്കൊള്ളണം എന്തൊക്കെ തള്ളണം എന്നതിനെക്കുറിച്ച് നമുക്ക് മക്കളോടൊപ്പം ഇരുന്നു ചിന്തിക്കാം!







(2017 - നവംബര്‍ ലക്കം OurKids Magazine)