Monday, January 10, 2011

മഴയിലെ പ്രണയം.....

ഈ മഴയില്‍ ഞാനെന്റെ പ്രണയം കാണുന്നു!!

ഇന്നിനെ മറന്നിട്ടിന്നലെയെ സ്നേഹിച്ച-
ഒരുള്‍ത്തുടിപ്പില്‍ എന്നേയുണര്ത്തിയോരെന്‍ പ്രണയം
മറവി തന്‍ ചില്ല് കൂടിനുമപ്പുറത്തേക്ക്,ഞാനൊരു
പാതിരാക്കനവായി വലിച്ച്ചെറിഞ്ഞോരെന്‍   പ്രണയം.
എന്നിലെക്കരിച്ച്ചിറങ്ങുമീ മഴക്കുളിരില്‍
എന്റെ കാമുകന്റെ കരസ്പര്‍ശം തണുക്കുന്നു.
സ്ഫടികമോലുമീ മഴത്തുള്ളിയില്‍
ഞാനവന്റെ കണ്ണട ചില്ല് കാണുന്നു.
ഈ മഴയുടെ താളത്തിന് പോലും-
അവന്റെ ചിരിയുടെ മുഴക്കം!!
പുതുമണ്ണിന്റെ സുഗന്ധം -
അവന്റെ ഗന്ധമായ് എന്നിലുണരുന്നു..
അന്നവന്റെ ആദ്യ ചുംബനം പോലെ,
എന്റെ നെറുകയിലൊരു മഴത്തുള്ളി.
എല്ലാമന്നിന്റെ തനിയാവര്‍ത്തനങ്ങള്‍ -
ഇല്ല-ഒരു മാറ്റമുണ്ടന്നിനുമിന്നിനും,
അന്നുണ്ടായിരുന്നവനെന്റെ ചാരെ-
ഇന്നെന്റെ ചാരെയീ മഴ മാത്രം.
അരികിലില്ലെന്ന സത്യം മറന്നിട്ട-
-വനിലലിയട്ടെ ഞാനീ മഴയ്ക്കൊപ്പം..

അതെ, ഇന്നീ മഴയില്‍ -
 ഞാനെന്റെ  പ്രണയം കാണുന്നു !!!!

Friday, January 7, 2011

ഓര്‍മ്മയുടെ നിറം ??

ഓര്‍മ്മകള്‍ക്ക് നിറമുണ്ടെങ്കില്‍
എന്റെ ഓര്‍മ്മകള്‍ പീതമായിരിക്കും
നേര്‍ത്തു നേര്‍ത്തലിയുന്ന മഞ്ഞിന്റെ
അലിഞ്ഞമരുന്ന വിഷാദത്തിന്റെ മഞ്ഞ!!

ഒരേ സമയം ശാന്തവും
ഗഹനവുമായ ആഴങ്ങളില്‍,
കടും വര്‍ണ്ണങ്ങളുടെ ശബളിമയില്‍
ചായക്കൂടിനു പുറത്തു തൂകിപ്പോയ മഞ്ഞ!!!

നിറഭേദങ്ങളുടെ ഏറ്റക്കുറച്ചിലില്‍
തട്ടി തൂത്തെറിഞ്ഞ പാഴ്വര്‍ണ്ണം
സമന്വയങ്ങള്‍ക്ക് പുതിയ അര്‍ത്ഥ-
തലങ്ങള്‍ നല്‍കുന്ന നിറപ്പോലിമ.

 കണ്ടു മുട്ടലുകള്‍ക്കും,വാഗ്ദാനങ്ങള്‍ക്കും
ഒടുവിലായൊരു വേര്‍പിരിയലിനും
മൂക സാക്ഷിയായ് നിന്ന -
നിഴല്ച്ചന്തമീ മഞ്ഞ !!!

പുനര്ജ്ജനികള്‍ക്കായി അകക്കണ്ണ്
തുറക്കുമെന്നുള്ളില്‍ ജനനവും മഞ്ഞ...
ജനി മൃതികള്‍ക്കിടയിലെ പാഴ്പ്പായല-
-ടരുകള്‍ പതിഞ്ഞോരീ ജീവിതഭിത്തിയും മഞ്ഞ !!!!!

ഉള്ളിലെ നിശൂന്ന്യതയ്ക്കും,അതിനുള്ളിലെ-
-യന്ധകാരത്തിനും ഞാന്‍ കല്‍പ്പിച്ചു നല്കിയതും മഞ്ഞ......!!!!!!

Monday, December 13, 2010

തണുത്ത ശരണം വിളികളും പിന്നൊരു കരോളും

        ബാല്യകാലം എന്നും നമുക്ക് നല്ല ഓര്‍മ്മകള്‍ ആണ്. എത്ര കഷ്ടപ്പെടേണ്ടി വന്ന കാലമായിരുന്നാല്‍ പോലും വളര്‍ന്നു കഴിഞ്ഞു അതിനെ കുറിച്ച് ആലോചിക്കുമ്പോള്‍ ഗൃഹാതുരത്വം ആണ് എല്ലാവര്ക്കും തോന്നുക. എന്‍റെ അവസ്ഥയും അത് തന്നെ.... സാമ്പത്തികമായി ഓര്‍മ്മകള്‍ക്ക് സ്വര്‍ണ വര്‍ണ്ണം ഒന്നുമില്ലെങ്കിലും, ഞാനും ഏട്ടന്മാരുമായി കളിച്ചു വളര്‍ന്ന ആ കാലഘട്ടം തന്നെ എന്‍റെ "golden era ". ഇനിയൊരിക്കലും തിരികെ കിട്ടില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ നിരാശപ്പെടുന്ന , ഇപ്പോളത്തെ കുട്ടികള്‍ ഇതൊന്നും അറിയുന്നില്ലല്ലോ എന്ന് സങ്കടപ്പെടുന്ന ഒരു ടിപ്പിക്കല്‍ middle aged ആണ് ഞാന്‍.ഒരു പക്ഷെ ഇന്നത്തെ കുട്ടികള്‍ നമ്മുടെതിനെക്കാള്‍ ആസ്വദിക്കുന്നുണ്ടാകാം, അവരുടെ കണ്ണില്‍ നമ്മളാകും നിരാശപ്പെഡേന്‍ടവര്‍.. നിരവധി ചാനലുകള്‍ ഇല്ലാതിരുന്ന ,കമ്പ്യൂട്ടറും , ഇന്റര്‍നെറ്റും,ഗെയിംസ്ഉം ഇല്ലാതിരുന്ന ഒരു കാലം ഒരു പക്ഷെ അവര്‍ക്ക് ചിന്തിക്കാന്‍ പറ്റുന്നുണ്ടാകില്ല .

      അങ്ങനെ ഉള്ള ഒരു ബാല്യത്തിനെ കുറിച്ചാണ് ഈ ഓര്‍മ്മ. ഡല്‍ഹിയിലെ തണുത്ത ദിവസങ്ങളില്‍ ഓഫീസ് ജീവിതം വിരസമായി കഴിയവേ ഒരു സഹപ്രവര്‍ത്തക പറഞ്ഞു "ഡിസംബര്‍ എന്നാല്‍ എനിക്ക് സ്വെറ്റെരും,ബ്ലാന്കെടും,തണുത്ത് മരച്ച ദിനരാത്രങ്ങളും ആണ്.... ,കുട്ടിക്കാലത്ത്‌ വിന്റെര്‍ ഹോളിടയ്സ് എങ്കിലും ഉണ്ടായിരുന്നു,ഇപ്പോള്‍ അതും ഇല്ല " . അപ്പൊ ക്രിസ്തുമസോ എന്ന എന്‍റെ ചോദ്യത്തിനെ ആ നോര്‍ത്ത് ഇന്ത്യന്‍ സുഹൃത്ത് അമ്പരപ്പില്‍ വിടര്‍ന്ന കണ്ണുകളോടെയാണ് നേരിട്ടത്." ക്രിസ്തുമസോ???ആ ദിവസം വിന്റെര്‍ ഹോളിടയ്സ് നു ഉള്ളില്‍ ഉള്ള ദിവസം അല്ലെ., അവധി തന്നെ. മറ്റെന്തു വിശേഷം? " ആ ചോദ്യം എന്നെ കൂട്ടി കൊണ്ട് പോയത് വൃശ്ചികത്തിന്റെ കുളിരിലേക്കാണ്.
 
      ശരണം വിളികള്‍ ഉയരുന്ന തണുത്ത പ്രഭാതങ്ങളിലെക്ക് , എവിടെ നോക്കിയാലും സ്വാമിമാര്‍ മാത്രം. ആണ്‍കുട്ടികള്‍ അധ്യാപകരുടെ അടികളില്‍ നിന്നും മാലയിട്ട കാരണത്താല്‍ രക്ഷപെടുന്നത് കാണുമ്പോള്‍ "എന്‍റെ അയ്യപ്പസ്വാമീ ഞങ്ങളെയും  കൂടി അങ്ങോട്ടേക്ക് വിളിച്ചൂടെ " എന്നറിയാതെ വിളിച്ചു പോകും. രാത്രി ആയാല്‍ തൊട്ടടുത്ത അമ്പലത്തില്‍ കെട്ടു നിറക്കല്‍ തുടങ്ങും. ഞങ്ങള്‍ കുട്ടി പട്ടാളം നേരത്തെ കൂട്ടി ഇടം പിടിച്ചിട്ടുണ്ടാകും, മലരിനും,പഴത്തിനും പിന്നെ പ്രസാദമായ പായസത്തിനും വേണ്ടി . എന്‍റെ മറൊരു attraction ഭജന ആയിരുന്നു.
ഭജന പാടുന്നവര്‍  ആയിരുന്നു അന്നത്തെ ഹീറോസ്.ഞങ്ങളുടെ ജോലി ആണ് പാട്ടിനിടയിലെ കൂട്ട ശരണം വിളി (കോറസ് എന്ന് പറയാം )." കല്ലും മുള്ളും കാലുക്ക്‌ മെത്ത,സ്വാമിയേ അയ്യപ്പോ ......". പലപ്പോഴും രഹസ്യമായി "പാലും പഴവും സ്വാമിക്ക്" എന്നതിനെ "പാലും പഴവും പോറ്റിയ്ക്ക് " എന്ന് പാടാറുണ്ടായിരുന്നു ഞങ്ങള്‍.എല്ലാം തീര്‍ന്നിട്ടെ വീട്ടില്‍ ഹാജര്‍ വെയ്ക്കൂ.

      മണ്ഡല കാലം തുടങ്ങി കഴിഞ്ഞിട്ടാകും ഡിസംബര്‍  എത്തുക, അപ്പോളത്തെ ഡിമാണ്ട് സ്റ്റാര്‍ വേണം എന്നതാണ്. ചുമന്നതും മഞ്ഞയും നിറയെ കുത്തുകള്‍ ഉള്ളതുമായ നക്ഷത്രങ്ങള്‍. ലൈറ്റ് ഇടുന്ന പരിപാടി ചേട്ടന്മാരുടെ വക. കത്തി അണയുന്ന ലൈറ്റ് സംവിധാനം ഉണ്ടാക്കി ചേട്ടന്മാര്‍ ചുറ്റുവട്ടത്തെ കേമന്മാര്‍ ആകും. ചിലപ്പോള്‍ ഒന്നില്‍ കൂടുതല്‍ നക്ഷത്രങ്ങള്‍ ഉണ്ടാകും മുറ്റത്തെ വേപ്പ് മരത്തില്‍ ,കഴിഞ്ഞ കൊല്ലങ്ങളിലേതു എടുത്തു വെച്ചത്. പിന്നെ സ്കൂളില്‍ കൂട്ടുകാരോടൊക്കെ നമ്മുടെ സ്റ്റാറിനെ പറ്റിയുള്ള വീമ്പു പറച്ചിലിനും മുടക്കം വരുത്താറില്ല. ഞങ്ങളുടെ ഗ്രാമത്തില്‍ ഹിന്ദുക്കളും മുസ്ലിങ്ങളും ആണ് ക്രിസ്ത്യാനികളെക്കാള്‍ അധികം ഉണ്ടായിരുന്നത്. എങ്കിലും നക്ഷത്രങ്ങള്‍ മിക്കവാറും എല്ലായിടത്തും കാണാറുണ്ട്. ഇപ്പോളും അങ്ങനെ തന്നെയാണോ എന്നറീല. ഈ മേളപ്പെരുക്കത്തിനു ഇടയില്‍ ക്രിസ്മസ് പരീക്ഷ കഴിയും.


     ഇത് വരെയുള്ള ഓര്‍മ്മയുടെ ലൊക്കേഷന്‍ തിരുവനന്തപുരം ജില്ലയില നാവായിക്കുളം എന്നാ ഒരു കൊച്ചു ഗ്രാമത്തില്‍ ആയിരുന്നെങ്കില്‍, ക്രിസ്തുമസിന്റെ മുഴുവന്‍ ആഘോഷവും കൊടിയിറങ്ങുന്നത് അച്ഛന്റെ നാട്ടില്‍ ആണ്...ചങ്ങനാശ്ശേരിയിലെ അമരപുരം എന്ന മറ്റൊരു ചെറിയ ഗ്രാമത്തില്‍. ഓരോ പരീക്ഷകളും കടന്നു വരുന്നത്, ഇത് കഴിഞ്ഞു കിട്ടിയാല്‍ വെക്കേഷന്‍ ഉണ്ടെന്നതും,അപ്പോള്‍ അച്ഛന്‍വീട്ടില്‍ പൊകാമെന്നതുമായ ആകര്‍ഷണത്തിലാണ് .
 
     നാവായിക്കുളം പോലെ ആയിരുന്നില്ല അമര, റബ്ബര്‍ മരങ്ങള്‍ നിറഞ്ഞ,ഒരുപാട് പള്ളികള്‍ ഉള്ള ഒരു കുഞ്ഞി ഗ്രാമം. തറവാട് ഒരു ചരിഞ്ഞ പ്രതലത്തിലാണ്, ഉരുണ്ടു പോയാല്‍ ചെന്നെത്തുക താഴത്തെ "മമ്മിയുടെ" വീട്ടിലാണ്. ആ വീട്ടിലെ റോസമ്മ അമ്മയെ ഞങ്ങള്‍ എല്ലാരും മമ്മി എന്നാണു വിളിച്ചിരുന്നത്,ഒരു പക്ഷെ ആ ഗ്രാമത്തില്‍ ആദ്യമായി "മമ്മി" എന്നുള്ള പരിഷ്കാര വിളി കടന്നെത്തിയത് ആ വീട്ടില്‍ ആയിരുന്നിരിക്കാം. എന്തായാലും ഞാന്‍ ഉള്‍പ്പെടുന്ന കുട്ടി പട്ടാളത്തിന് ആ മമ്മിയുടെ ചെറുമക്കള്‍ ആകാനുള്ള പ്രായം ഉണ്ടായിരുന്നു.ക്രിസ്തുമസിനു ഒരാഴ്ച മുന്‍പേ തന്നെ അച്ഛന്‍ പെങ്ങളെ സോപ്പ് ഇടാന്‍ തുടങ്ങും ഞാന്‍, പ്ലം കേക്കിനു വേണ്ടി. അന്ന് അത്തരം കേക്ക് ആയിരുന്നു എല്ലായിടത്തും, ബ്രൌണ്‍ കളറില്‍ ഇടയ്ക്കിടെ പല നിരത്തിലെ ചെറി കഷ്ണങ്ങളും ആയി. ഐസിംഗ് ഉള്ള കേക്ക് വലിയൊരു ആഡംബരം ആയിരുന്ന കാലം, ഇതെങ്കിലും  ഒന്ന് ഒപ്പിച്ചെടുക്കാന്‍ കഠിന പ്രയത്നം തന്നെ വേണം.
 
     നാവായിക്കുളത്ത് ഇല്ലാതിരുന്ന മറ്റൊരു കാര്യം കാരോള്‍ സംഘങ്ങള്‍ ആണ്. ഒരാഴ്ച മുന്നേ തുടങ്ങും ക്ലബ്ബുകളുടെ വകയായുള്ള കരോള്‍ റോന്തുകള്‍,പിരിവും.. രാത്രി ആയാല്‍ കാത്തിരിപ്പാണ് ഇന്ന് ഏതു ക്ലബ്ബുകാരാ വരുക, ഏതു പാട്ടാ പാടുക..അങ്ങനെ അങ്ങനെ. ക്രിസ്തുമസിനു തലേ ദിവസം ആണ് പള്ളികളിലെ സംഘങ്ങള്‍ വരുക.പക്ഷെ ഞങ്ങളുടെ പ്രദേശത്ത് മറ്റൊരു കരോള്‍ കൂടി എല്ലായിടത്തും എത്തുമായിരുന്നു, ചുറ്റുവട്ടത്തെ 7 -8 വീടുകളില്‍ മാത്രം, അതിനു പേര് കുട്ടിക്കരോള്‍ എന്നാണ്. സംഘാംഗങ്ങള്‍ ഞാനും അയല്‍പക്കത്തെ കൂട്ടാളീസും തന്നെ. സാന്താ ക്ലോസ്സിന്റെ മുഖം മൂടികള്‍ കിട്ടും 5 രൂപയ്ക്ക്. അതൊരെണ്ണം വാങ്ങിയാല്‍ പിന്നെ ബാക്കി ഒക്കെ സ്വയം പരിശ്രമം തന്നെ. അമ്മയുടെയോ അമ്മായിമാരുടെയോ അല്ലെങ്ങില്‍ സ്വന്തമോ ആയ ഒരു ചുവന്ന മാക്സി ഒപ്പിക്കുക, ആവശ്യത്തിനു പാട്ടകളും കുപ്പികളും (ഡ്രം സെറ്റ്) മുറ്റത്തും പറമ്പിലും നിന്നും എടുക്കുക...ഞങ്ങളുടെ കരോള്‍ സംഘം റെടി.

    പാട്ടുകള്‍ അധികം ഒന്നുമുണ്ടാകില്ല. ഒന്നോ രണ്ടോ, അതും മുഴുവന്‍ അറിയുന്നുണ്ടാകില്ല.ഒരു പാട്ടിന്റെ വരികള്‍ തുടങ്ങുന്നത് "പാടീടാം നാഥന്റെ ഗീതങ്ങള്‍ ആമോദ സന്തോഷത്താല്‍ " എന്നായിരുന്നു...,അപ്പോഴത്തെ ഹിറ്റ്‌ ഹിന്ദി ഗാനം "ഏക്‌ ദോ തീന്‍ " ന്റെ ടൂണില്‍,എവിടെ നിന്നും കിട്ടിയതാണെന്ന് അറിയില്ല,ആ പാട്ട് വന്‍ ഹിറ്റ്‌ ആയിരുന്നു ഞങ്ങളുടെ കരോളില്‍. എന്തായാലും എല്ലാം ഒരു തരത്തില്‍ ഒപ്പിച് വീട് വീടായി കയറി ഇറങ്ങും ഞങ്ങള്‍ .. പാട്ട് നന്നായോ നന്നായില്ലയോ എന്നുള്ളതല്ലായിരുന്നു പ്രധാനം, എല്ലായിടത്ത് നിന്നും കിട്ടുന്ന "പോക്കറ്റ്‌ മണികള്‍ " ആയിരുന്നു ഞങ്ങളെ കൊണ്ട് ഈ കടും കൈ ചെയ്യിച്ചിരുന്നത്.... പിറ്റേ ദിവസത്തെ ഞങ്ങളുടെ ക്രിസ്തുമസിനു വേണ്ടി വരുന്ന മിട്ടായികള്‍ ഈ വഴിക്ക് ഒത്തു പോരും.


   ക്രിസ്തുമസിനു രാവിലെ തന്നെ മമ്മിയുടെ വീട്ടില്‍ നിന്നും പാലപ്പവും ചിക്കനും എത്തും,പിന്നെ കുശാല്‍. ഉച്ചക്ക് കേക്ക് മുറിക്കും.എനിക്ക് ഇപ്പോളും അറിയില്ല, എന്തിനാ ഞങ്ങള്‍ ക്രിസ്തുമസിനു ഉച്ചക്ക് കേക്ക് മുറിച്ചിരുന്നത് എന്ന്,പക്ഷെ അതെല്ലാ വര്‍ഷവും ഉള്ള ഒരു ചടങ്ങായിരുന്നു. അതോടെ കഴിഞ്ഞു ക്രിസ്തുമസ് ആഘോഷം... ഇനി അടുത്ത വര്ഷം എന്ന് പറഞ്ഞു സാന്താക്ലോസ്സിന്റെ മുഖം മൂടി പെട്ടിയില്‍ വെയ്ക്കുമ്പോള്‍ അടുത്ത കരോളിനെ കുറിച്ചാകും ഞങ്ങളുടെ ചിന്ത... ഇനിയും എത്ര നാള്‍..... 

 ഇപ്പോളുള്ള കുട്ടികള്‍ കരോള്‍ സംഘം ഉണ്ടാക്കുന്നുണ്ടോ എന്നറിയില്ല...എന്തായാലും അവര്‍ ക്രിസ്തുമസ് ആഘോഷിക്കുന്നുണ്ടാകും അല്ലെ??





Friday, December 3, 2010

വരികെന്‍റെ പ്രിയനേ


 
നിഴലായതും നീ,നിറവായതും നീ
നിറമാര്‍ന്ന കണ്ണിലെ കനവായതും നീ...
മഴയായ് പൊഴിഞ്ഞതും,വെയിലായ് മറഞ്ഞതും
മഞ്ഞില്‍ നിറഞ്ഞെന്നില്‍ അലിഞ്ഞതും നീ.
കനവില്‍ വരികെന്‍റെ പ്രിയനേ നമുക്കീ-
ഇരുളിന്‍ കരിമ്പടം പുതച്ചിടാം.
പ്രണയം മണക്കുന്ന തണുത്ത രാവില്‍
വിറയാര്‍ന്ന വിരലിന്‍ ചൂട് തേടാം.
പടര്‍ന്നൊഴുകിയുരുകുന്ന സ്വേദകണങ്ങളെ
നുണയാം ചുണ്ടിലെ വീഞ്ഞിന്‍ ലഹരിയായ് .
പതഞ്ഞു പൊങ്ങും പാല്‍ നിലാവെന്നില്‍
അലിഞ്ഞു തീരും മുന്നേ,

കനവില്‍ വരികെന്‍റെ പ്രിയനേ നമുക്കീ-
ഇരുളിന്‍ കരിമ്പടം പുതച്ചിടാം

Monday, July 19, 2010

വേശ്യാമ്മ

തൊട്ട വിരലില്‍ കാമത്തിന്‍ ചൂട് വിരിഞ്ഞില്ല,

വിശന്നുറങ്ങിയോരെന്‍ കുഞ്ഞിന്‍റെ കണ്ണീര്‍ചൂട് മാത്രം..
മുഷിഞ്ഞ നോട്ടെന്‍റെ മടിക്കുത്തഴിക്കവേ ,
ഉണര്‍ന്നതെന്നിലെ സ്ത്രീത്വമല്ല, പാലൂറും-
അമൃതമാം മാതൃത്വം ....
എറിയുന്ന കല്ലിലും അവര്‍(ആരും) കാണാതെ

പൊതിയുന്നു,"എവിടെ എത്തണം രാത്രിയില്‍??"
നിലാവ് കണ്ടാല്‍ വെറുപ്പാണെനിക്കു,

അതെന്‍റെ കുഞ്ഞിനു വിശക്കും വെളിച്ചം..
മകളായി ജനിച്ചു,വളര്‍ന്നു പെങ്ങളായ്‌....
ഒടുങ്ങേണമെനിക്കു അമ്മയായ് മാത്രം.

Sunday, July 11, 2010

Bye Bye..... meet u in 2014.....

ആദ്യമേ ക്ഷമ പറയട്ടെ (1 ) ഈ കുറിപ്പ് വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ തയ്യാറാക്കിയതാണ് …… (2 ) ഈ കുറിപ്പ് ഒരു ഫുട്ബാള്‍ ഭ്രാന്തന്‍ ആയ ആരാധകന്‍റെതാണ്, വിയോജിപ്പുള്ളവര്‍ സദയം ക്ഷമിക്കുക …..

വിട :

വുവുസേലക്കും ജബുലാനിക്കും......കാല്‍പ്പന്തുകളിയുടെ  ഉറക്കമില്ലാത്ത കാല്പനികരാവുകള്‍ക്ക്.....കൂട്ടലുകളുടെയും കിഴിക്കലുകളുടെയും  ചൂതാട്ടദിനങ്ങള്‍ക്ക്…… തന്ത്രങ്ങളുടെയും കുതന്ത്രങ്ങളുടെയും ചിന്തകള്‍ക്ക്……വാക്പോരാട്ടങ്ങളുടെ നിലക്കാത്ത ഊര്‍ജപ്രവാഹത്തിനു……. ബുദ്ധിയില്‍ ഫുട്ബോള്‍ മാത്രം തെളിഞ്ഞ ദിനരാത്രങ്ങള്‍ക്ക്….. ഫുട്ബോള്‍ മാത്രം സംസാരിച്ചിരുന്ന സൌഹൃദസംഭാഷണങ്ങള്‍ക്ക്……

അഭിനന്ദനങ്ങള്‍ :

വംശവെറിയുടെ പതനം വിളിച്ചോതിയ സൌത്ത് ആഫ്രിക്കാന്‍ അധികാരികള്‍ക്ക്…..ആഫ്രിക്കയ്ക്ക് ആ അവസരം നല്‍കിയ FIFA അധികാരികള്‍ക്ക്…….യന്ത്രങ്ങളുടെ ശരിയെക്കാള്‍ മനുഷ്യന്‍റെ തെറ്റുകള്‍ ആണ് നല്ലതെന്ന് പറയുന്ന ഫുട്ബോള്‍ മനസ്സിന്…… കറുത്തവന്‍റെ അഭിമാനം വാനോളം ഉയര്‍ത്തിയ ഖാനയുടെ പോരാട്ടവീര്യത്തിനു…..

നന്ദി :

ആവേശാഗ്നി അണയാതെ കാത്ത ഉറ്റസുഹൃത്തുക്കള്‍ക്കും പ്രിയെപ്പെട്ട അനിയനും കാല്‍പ്പന്തുകളിയുടെ സൌന്ദര്യം പഠിപ്പിച്ചു തന്ന പ്രിയപ്പെട്ട അച്ഛന്…… കാല്‍പ്പന്തുകളിയുടെ മാസ്മരികനിമിഷങ്ങളെ കണ്മുന്നിലെതിച്ച ESPN/Star സ്പോര്‍ട്സിനു ….. വിശകലനങ്ങളുമായി കളം നിറഞ്ഞ കളിയെഴുതുകാര്‍ക്ക് ……എല്ലാറ്റിനും ഉപരി, മോറല്‍ സപ്പോര്‍ട്ടുമായി ഉറക്കമിളച്ചിരുന്ന പ്രിയതമക്ക്…….

ഓര്‍മ്മകള്‍:

വിങ്ങിക്കരയുന്ന ഗ്യാന്‍…….കൊച്ചുകുട്ടിയെ പോലെ തുള്ളിചാടിയ Suares…… Hand of “Devil / God” by Suarez….. നിസ്സഹായനായ പ്രജാപതി Maradonna….. പരുക്കിനെ തോല്‍പ്പിച്ച രാജ്യസ്നേഹവുമായി Drogbe, Forlan…. കളിക്കളത്തിനു നടുവില്‍ തോല്‍വിയിലും തല ഉയര്‍ത്തിപ്പിടിച്ചു ഏകനായ പടനായകന്‍ , Schwarznieger…..ഷര്‍ട്ട്‌ ഊരി നിര്‍ത്താതെ ഓടിയ Iniyesta…… തല കുനിച്ചു മടങ്ങിയ Messi, Christiano, Rooney…… ചരിത്രം England നു കൊടുത്ത സമ്മാനം‘നിഷേധിക്കപ്പെട്ട ഗോള്‍’……

അങ്ങിനെ ഒത്തിരി ഒത്തിരി ഓര്‍മകള്‍ക്കും നന്ദി പറച്ച്ചിലുകള്‍ക്കും അഭിനന്ദനവര്‍ഷങ്ങള്‍ക്കും
വിട പറചിലുകള്‍ക്കും അവസരമൊരുക്കി ഒരു World Cup കൂടി കടന്നു പോകുന്നു…… ഇനി നീണ്ട നാല് വര്‍ഷങ്ങള്‍…… ഇപ്പോള്‍ ഒരു ശൂന്യത, ഒരു മാസം നീണ്ട  തിരക്ക് പിടിച്ച ജീവിതത്തിന്‍റെ ഒടുക്കം……..

അതെ,അതാണ്‌ ഫുട്ബോള്‍….. ക്രിക്കെടിനുള്ള dignity മനപൂര്‍വം അവകാശപ്പെടാത്ത ഗെയിം…എന്നാല്‍ ടീം ഗെയിംന്‍റെ,സൌഹൃദത്തിന്‍റെ എല്ലാ അനന്ത സാധ്യതകളും ലോകത്തിനു കാണിച്ചു തരുന്ന വശ്യമനോഹരമായ ഗെയിം….. പാവപ്പെട്ടവരുടെ വയറിനെ പോലും മറക്കാന്‍ അവരെ പ്രേരിപ്പിക്കുന്ന ചാലകശക്തി……. സമ്പന്നന്‍റെ ധാര്‍ഷ്ട്യത്തിനു പാവപ്പെട്ടവന്‍റെ മറുപടി…… ഈ ഭൂമിയേക്കാളും വലിയ ഒരു ‘goal’മായി(ഗോളം) സ്വയം പരിണമിക്കുന്ന വന്യമായ സൌന്ദര്യം….. അതെ, Football,അത് ഒരു കലയാണ്‌,സംഗീതത്തിനും നൃത്തത്തിനും ഒപ്പം നില്‍ക്കുന്ന മനോഹരമായ കലാകാവ്യം…..ഇനി വീണ്ടും കാത്തിരിപ്പിന്‍റെ 4 വര്‍ഷങ്ങള്‍……പക്ഷെ ഞങ്ങള്‍ക്ക് സങ്കടമില്ല കാത്തിരിക്കാന്‍, കാരണം, “Football”, ഞങ്ങള്‍ക്കറിയാം ഇനിയും നീ വരുന്നത് ഞങ്ങളെ കൂടുതല്‍ കൂടുതല്‍ ആനന്ദിപ്പിക്കാന്‍ വേണ്ടി ആണെന്നു……
Meet u in 2014, in Brazil…… Bye till then….. And, Dears ,together, we will be back again…..

NB : ഇതിലെ ഫുട്ബോള്‍ ഭ്രാന്തനായ narrator എന്‍റെ ഭര്‍ത്താവാണ് Mr.Abhilash.P.K :)

Wednesday, July 7, 2010

ഒരു സ്വപ്നം ഓര്‍മ്മിപ്പിച്ചത്

ഇന്നലെ രാത്രി ഞാന്‍ കണ്ട സ്വപ്നത്തില്‍ എന്നോടൊപ്പം ഒന്ന് മുതല്‍ പത്തു വരെ പഠിച്ച,ഒടുവില്‍ ഒരു സുപ്രഭാതത്തില്‍ ബൈക്ക് അപകടത്തിന്റെ രൂപത്തില്‍ ഞങ്ങളോട് യാത്ര പറഞ്ഞു പോയ എന്റെ ഒരു സുഹൃത്തിനെ കണ്ടു.... റെനി . അവനെ കുറിച്ച് ഒന്നും ഓര്‍ക്കാതെ ഇരുന്നിട്ടും എന്തു കൊണ്ടാണു ഞാന്‍ അവനെ സ്വപ്നം കണ്ടതെന്ന് എത്ര ഓര്‍ത്തിട്ടും മനസിലായില്ല.. ആ സ്വപ്നവും വളരെ വിചിത്രമായി തോന്നി.. ആരൊക്കെയോ കൂടി ഞാന്‍ എവിടെക്കോ പോകുന്നു, അവിടെ ദൂരത്തുള്ള ഒരു ചാര് പലകയില്‍ ഇരുന്നിരുന്ന റെനി, മുഖം പൊക്കി എന്നെ നോക്കി ചിരിച്ചു കൊണ്ട് ഒരു ബോര്‍ഡ് ഉയര്‍ത്തി കാണിച്ചു.. അതില്‍ വലിയ അക്ഷരങ്ങളില്‍ "NEXT " എന്നെഴുതിയിരുന്നു... ആ സ്വപ്നം convey ചെയ്തത് എന്ത് തന്നെയായാലും ശരി, രാവിലെ മുതല്‍ ഓര്‍മ്മകളില്‍ പകുതി വഴിയില്‍ യാത്ര ചോദിച്ചു പിരിഞ്ഞു പോയ ചിലരാണ്.. ചാള്‍സ്, റെനി,ജ്ഞാനം,ഷാന്‍ടി .

ഡ്യു ബോണ്‍ ചാള്‍സ് ഡിക്സന്‍, ഓര്‍മ്മയില്‍ നിന്നും ആദ്യം വിട പറഞ്ഞത് അവനാണ്... എന്‍റെ പ്രീ-ഡിഗ്രി ക്ലാസ്സ്‌മേറ്റ്‌. കൊല്ലം ഫാത്തിമ മാതാ കോളേജിലെ എന്‍റെ സഹപാഠി... നൂറില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടായിരുന്ന ആ ക്ലാസ്സില്‍ ആദ്യ വര്‍ഷത്തില്‍ തന്നെ മിക്കവാറും എല്ലാരോടും സൗഹൃദം സൃഷ്ടിക്കാന്‍ കഴിഞ്ഞ ഒരാള്‍ ഞാന്‍ ആയിരുന്നു, പക്ഷെ എല്ലാവരുടെയും പേരോര്‍ക്കുക കുഴക്കുന്ന പണിയും. ആകെ 21 പെണ്‍കുട്ടികളെ ക്ലാസ്സിലുണ്ടായിരുന്നുള്ളൂ,ബാക്കി ഒക്കെ പയ്യന്‍സ്. പക്ഷെ ചാള്‍സ് ന്‍റെ പേര്,കടിച്ചാല്‍ പൊട്ടാത്ത ആ പേരിന്‍റെ പ്രത്യേകത കൊണ്ട് തന്നെ മനസ്സില്‍ നിന്നു. അന്ന് ഇ-മെയിലും ,മൊബൈലും കേട്ടുകേള്‍വി പോലുമില്ലാത്ത എഴുത്തുകളും,ഗ്രീടിംഗ് കാര്‍ഡുകളും ജീവിച്ചിരുന്ന കാലമായിരുന്നു. ആദ്യ വര്‍ഷത്തെ ക്രിസ്മസ് വെക്കേഷന്‍, കോളേജ് അടയ്ക്കുന്ന ദിവസം കൂട്ടുകാരോട് സംസാരിച്ചു നില്‍ക്കെ ചാള്‍സ് അടുത്തേക്ക് വന്നു. കയ്യില്‍ ഇരുന്ന കാര്‍ഡ്‌ കണ്ടു ഞാന്‍ തമാശയ്ക്ക് ചോദിച്ചു," ആഹ എനിക്ക് കാര്‍ഡ്‌ ഒക്കെ കൊണ്ടാണല്ലോ വരവ്, ". എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് അവന്‍ ആ x 'mas കാര്‍ഡ്‌ എനിക്ക് സമ്മാനിച്ചു....
അവന്‍ എന്‍റെ അത്ര അടുത്ത സുഹൃത്ത് അല്ലായിരുന്നു.... പക്ഷെ, ആ കാര്‍ഡ്‌ ഞങ്ങളെ നല്ല സുഹൃത്തുക്കളാക്കി.. അടുത്ത വര്ഷം ആ കാര്‍ഡിന്‍റെ കടം ഞാന്‍ വീട്ടി.. "this may be our last x'mas here ..... happy x'mas" അവന്‍റെ കയ്യില്‍ dec 21 ,1999 കൊടുത്ത കാര്‍ഡില്‍ ഞാന്‍ അങ്ങനെ എഴുതിയിരുന്നു ,കഴിയാന്‍ പോകുന്ന കലാലയ ജീവിതത്തിന്‍റെ സിംബോളിക് വാചകങ്ങള്‍ ആയി... 26 നു രാവിലെ എന്‍റെ ബെസ്റ്റ് ഫ്രണ്ട് റിനു എന്നെ വിളിച്ചു പറഞ്ഞു, "22 നു നടന്ന ഒരു ആക്സിഡെന്‍ടില്‍ ചാള്‍സും ഉള്‍പ്പെട്ടിരുന്നു , ഇന്ന് രാവിലെ അവന്‍ നമ്മളെയൊക്കെ വിട്ടു പോയി ".

വിശ്വസിക്കാനാകാതെ റിസീവറും പിടിച്ചു നിന്ന എന്നോട് അവള്‍ പറഞ്ഞു, "ഉച്ചക്കാണ് അടക്കം , നീ വേഗം ഇവിടേയ്ക്ക് വാ.... "ഒരു മാസത്തിനു ശേഷം jan 26 ,അവന്‍റെ ഓര്‍മ്മ ദിവസം വന്നു, പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ എല്ലാരും വരണമെന്ന് കോളേജില്‍ നിന്നും പറഞ്ഞിട്ടും ഞാന്‍ പോയില്ല.അവധി ദിവസം കഴിഞ്ഞ പിറ്റേ ദിവസം കോളേജില്‍ എത്തിയ എന്നോട് റിനാട്ടാസ് എന്ന സുഹൃത്താണ് പറഞ്ഞത്, "ചാള്‍സിന്റെ പപ്പയും മമ്മിയും ആര്‍ഷ എന്ന കുട്ടിയെ അന്വേഷിച്ചു, ഒന്ന് വീട് വരെ വരണം എന്ന് പറഞ്ഞു".
മരണത്തിനു പോകാന്‍ കഴിയാതിരുന്ന സുഹൃത്തുകളേയും കൂട്ടി ഞാന്‍ ഒരിക്കല്‍ കൂടി ചാള്‍സിന്റെ വീട്ടിലേക്കു പോയി. വളരെ ചെറിയ ഒരു അനുജത്തി അവനുണ്ട് എന്നറിയാമായിരുന്നു. ഞങ്ങള്‍ അവിടെ എത്തുമ്പോഴും അവന്‍റെ അമ്മ നോര്‍മല്‍ സ്റ്റെജിലേക്ക് എത്തിയിരുന്നില്ല.ഞങ്ങളെ കണ്ട അവന്‍റെ ചെറിയമ്മയും അങ്കിളും വിതുമ്പി കരഞ്ഞു, പപ്പാ എല്ലാര്‍ക്കും ചെയര്‍ എടുത്തു തന്നു ഇരിക്കാന്‍ പറഞ്ഞു.

അകത്തു നിന്നും വന്ന അവന്‍റെ മമ്മി ഭാവ ഭേദം ഇല്ലാതെ ഞങ്ങളെ നോക്കി. ചെറിയമ്മയോട് ഇവര്‍ക്ക് കുടിക്കാന്‍ കൊടുക്കാന്‍ പറഞ്ഞു,നാരങ്ങ വെള്ളത്തിന്‍റെ കണ്ണാടിഗ്ലാസ്‌ ഓരോരുത്തര്‍ക്കും തരുമ്പോള്‍ ആ അമ്മ വിതുമ്പി "ഈ ഗ്ലാസ്സൊക്കെ അവന്‍, കൂട്ടുകാര്‍ വരുമ്പോള്‍ എടുക്കാന്‍ വെച്ചിരുന്നതാ...." അവിടെ ചാള്‍സിന്‍റെ ഒരു വലിയ ഫോടോ വെച്ച്, മെഴുകുതിരി കത്തിച്ചിരുന്നു.. ഓരോരുത്തരായി വിതുമ്പാന്‍ തുടങ്ങിയപ്പോള്‍ പപ്പാ ഞങ്ങളുടെ പേരുകള്‍ ചോദിക്കാന്‍ തുടങ്ങി. സോഫയില്‍ അവസാനം ഇരുന്ന ഞാന്‍ പേര് പറഞ്ഞപ്പോള്‍ ആ അമ്മ ഓടി വന്നെന്‍റെ കയ്യ് പിടിച്ചു, മുഖത്തേക്ക് തുറിച്ചു നോക്കി, പിന്നെ അകത്തെ മുറിയിലേക്ക് ഓടി മറഞ്ഞു... ഒന്നും മനസിലാകാതെ ഞങ്ങള്‍ അപ്പോളും വിതുമ്പി. അലമുറയിട്ടു കരഞ്ഞു തിരികെ വന്ന അവന്‍റെ മമ്മിയുടെ കയ്യില്‍ ഒരു കാര്‍ഡ്‌ ഉണ്ടായിരുന്നു.... എന്‍റെ കയ്യില്‍ അതേല്പ്പിച്ചു മമ്മി പറഞ്ഞു, "എന്‍റെ കുഞ്ഞിന്‍റെതാ, മോള്‍ക്കുള്ളത് ..ഞാന്‍ പൊട്ടിച്ചു നോക്കി, മോള് ക്ഷമിക്കണം...." അമ്മയുടെ കണ്ണീരു വീണു കുതിര്‍ന്ന ആ കാര്‍ഡ്‌ തുറന്നിട്ടും മങ്ങി മങ്ങി കാണുന്ന അക്ഷരങ്ങള്‍ എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല.... എന്‍റെ കയ്യിലിരുന്നു വിറച്ച ആ കാര്‍ഡില്‍ "this is not our last x'mas... we'l keep in touch after this life... here is my address and my phone num.........................."21.12.1999