Sunday, April 22, 2018

മുലയൂട്ടാം മടിക്കാതെ

പ്രബുദ്ധകേരളത്തിനെ ഞെട്ടിക്കുന്ന മുഖച്ചിത്രവുമായാണ് കേരളത്തിലെ ഒരു പ്രമുഖ വനിതാമാസിക കഴിഞ്ഞ മാസം വിതരണത്തിനെത്തിയത്. 'കേരളമേ തുറിച്ചുനോക്കരുത്' എന്ന അടിക്കുറിപ്പോടെ ചിത്രീകരിച്ച മുഖച്ചിത്രത്തില്‍ സുന്ദരിയായ മോഡല്‍ സങ്കോചമില്ലാതെ കുഞ്ഞിനു മുല കൊടുത്തു. ആ അടിക്കുറിപ്പും , അമ്മയല്ലാത്ത മോഡലും,  പാലില്ലാത്ത മുലഞെട്ട് വായില്‍ വെക്കേണ്ടി വന്ന കുഞ്ഞും, കുഞ്ഞിന്‍റെ രക്ഷകര്‍ത്താക്കളും, മോഡലിന്‍റെ നെറ്റിയിലെ സിന്ദൂരവും ഒക്കെ ചര്‍ച്ചാവിഷയമായ സ്ഥിതിക്ക് നമുക്ക് ഇന്നിത്തിരി മുലപ്പാല്‍ വിഷയം പറയാം.


ആദ്യത്തെ കുഞ്ഞ് ജനിച്ചത് കേരളത്തിലാണ് - അവന് ഒരു വയസാകുംവരെ നാട്ടില്‍ത്തന്നെയായിരുന്നു. തിരുവനന്തപുരത്തും പാലക്കാടുമായി സ്ഥിതി ചെയ്യുന്ന രണ്ടു വീടുകള്‍ക്കുമിടയില്‍ കുഞ്ഞിന്‍റെ മൂന്നാം മാസം മുതല്‍ ട്രെയിനില്‍ ഷട്ടിലടിയും, ജോലി സംബന്ധമായി തിരുവനന്തപുരം-ഡല്‍ഹി യാത്രകളും വളരെ സാധാരണമായിരുന്ന പത്തു പതിനാലു മാസം.  ട്രെയിനിലും, ബസിലും, ഡല്‍ഹിയിലെ ഓഫീസില്‍ കാന്റീനിന്റെ തൊട്ടടുത്ത  വിശ്രമമുറിയിലും വലിയൊരു ടെക്സ്റൈല്‍ഷോപ്പിന്‍റെ ട്രയല്‍ റൂമിലും   ഒക്കെ ഇരുന്നു കുഞ്ഞിനു പാല്‍ കൊടുത്തിട്ടുണ്ട്. അന്ന് ബ്രെസ്റ്റ്പമ്പുകളെക്കുറിച്ച് അറിവില്ലാതിരുന്നതിനാല്‍ എടുത്തുവെച്ചു കുപ്പിയില്‍ കൊടുക്കാനൊന്നും സാഹചര്യമുണ്ടായിരുന്നില്ല. ആറുമാസം വരെ മുലപ്പാല്‍ മാത്രമേ കൊടുക്കൂ എന്നൊരു നിര്‍ബന്ധബുദ്ധിയും ഉണ്ടായിരുന്നത് കൊണ്ട് പാലുകൊടുക്കുക എന്നത് മാത്രമായിരുന്നു ഒരേയൊരു പോംവഴി. ഇപ്പോഴാലോചിക്കുമ്പോള്‍ ആരെങ്കിലും കാണുമോ എന്നൊക്കെ ഞാന്‍ ചിന്തിച്ചിരുന്നോ എന്നറിയില്ല , എന്ന് കരുതി 'ഒളിച്ചുനോട്ടം പോലത്തെ തുറിച്ചുനോട്ടങ്ങള്‍' ഉണ്ടായിട്ടില്ല എന്നും പറയാനാകില്ല. ട്രെയിന്‍ യാത്രയില്‍ റിസര്‍വ് ചെയ്ത മുകളിലെ ബര്‍ത്തില്‍ സ്വസ്ഥമായിരുന്നു പാല്‍ കൊടുക്കാനൊരുങ്ങിയപ്പോള്‍ ഒളികണ്ണിട്ടു നോക്കാന്‍ ശ്രമിച്ചത് ഒരാണാള്‍ തന്നെയായിരുന്നു. അയാളുടെ കണ്ണുകളിലേക്ക് തന്നെനോക്കി ഒരേയൊരു വട്ടമേ പുച്ഛച്ചിരി ചിരിക്കേണ്ടി വന്നുള്ളൂ. തിരക്കിട്ടുകയറിയത് പോലെതന്നെ അദ്ദേഹം താഴത്തെ ഇരിപ്പിടത്തിലേക്ക് തിരികെപ്പോയി. ജോലിസ്ഥലത്തെ കാന്റീനിനു അടുത്തുള്ള വിശ്രമമുറിയില്‍ വിയര്‍പ്പും ചൂടും സഹിച്ചു കുഞ്ഞിനു പാലുകൊടുക്കേണ്ടി വന്നത് പ്രസവാവധിയുടെ പേപ്പറുകള്‍ ശരിയാക്കാനായി പോയപ്പോളായിരുന്നു. അവിടേക്ക് കയറിവന്ന കുറച്ചു പ്രായമായ സ്ത്രീകള്‍ക്ക് ഈ കാഴ്ച അത്ര സ്വാഗതാര്‍ഹം ആയിരുന്നില്ല. പക്ഷേ, എതിര്‍പ്പ് മുഖത്തില്‍ മാത്രം പ്രകടിപ്പിച്ച് അവരില്‍ പലരും അവിടെയൊക്കെ തന്നെ ഉച്ചയൂണ് കഴിഞ്ഞുള്ള വിശ്രമസമയം ചിലവഴിച്ചു. ഞാനും കുഞ്ഞും അവരുടെ സ്ഥിരം സ്ഥലം തട്ടിയെടുത്തതിന്‍റെ ദേഷ്യം ആയിരുന്നോ എന്നറിയുകയുമില്ല കേട്ടോ. പക്ഷേ, അതിലൊരാള്‍ മറ്റൊരാളോട് ഇതൊക്കെ ബാത്‌റൂമില്‍ ചെയ്തൂടെ എന്ന് കുശുകുശുക്കുന്നത് കേട്ടിരുന്നു, പറഞ്ഞത് എന്നോട് അല്ലാത്തതിനാലും ആവശ്യമില്ലാത്ത ചര്‍ച്ച ചെയ്ത് പതിയെ ഉറക്കം പിടിക്കുന്ന കുഞ്ഞിനെ ഉണര്‍ത്താന്‍ താല്പര്യം ഇല്ലാതിരുന്നതിനാലും ഞാനതിനുചെവി കൊടുത്തില്ല. ഇപ്പോഴത്തെ സാഹചര്യം ആയിരുന്നേല്‍ ഞാനെപ്പോഴേ ഇതൊക്കെ ഫേസ്ബുക്കില്‍ പോസ്ടാക്കിയേനെ, ഒരു ഹാഷ്ടാഗ് കാമ്പൈനും തുടങ്ങിയേനെ.

ഇനി രണ്ടാമന്‍റെ കാര്യം. ഇളയ ആള്‍ ജനിച്ചത് ഇവിടെ അമേരിക്കയിലാണ്.

ഇവിടത്തെ രീതികള്‍ നാട്ടിലേത് പോലെ അല്ലാതിരുന്നതിനാലും ആദ്യത്തേതിന്‍റെ ഒരു അനുഭവസമ്പത്ത് ഉള്ളതിനാലും കുറച്ചൊക്കെ മുന്നൊരുക്കങ്ങള്‍ നടത്തിയ സമയത്ത് മറക്കാതെ വാങ്ങിവെച്ച രണ്ടു കാര്യങ്ങള്‍ ഡയപ്പര്‍ ബാഗും, ബ്രെസ്റ്റ് പമ്പും ആയിരുന്നു. ഡയപ്പര്‍ ബാഗില്‍ പാല്‍ക്കുപ്പി വെക്കാന്‍ ഒരു ബാഗ്‌, ഡയപ്പര്‍ മാറ്റാന്‍ കുഞ്ഞിനെ കിടത്താന്‍  ഒരു ഷീറ്റ് ഡയപ്പറുകളും തുടക്കാനുള്ള ടിഷ്യൂ വെക്കാനൊരു ചെറിയ ബാഗും ഒക്കെ ഉള്ള കൂട്ടത്തില്‍ കഴുത്തിലൂടെ ഇടാന്‍ പാകത്തിന് ഒരു തുണി കൂടി ഉണ്ടായിരുന്നു. ഏപ്രണ്‍ പോലൊരു മറത്തുണി കഴുത്ത്  മുതല്‍ അരയ്ക്ക് താഴെ വരെ - കുഞ്ഞിന് പാല്‍ കൊടുക്കുമ്പോള്‍  അതിങ്ങനെ കഴുത്തില്‍ക്കൂടി ഇടാം. വാവട്ടത്തില്‍ ഒരു കുഞ്ഞുകമ്പി കഴുത്തിന്‍റെ ഭാഗത്ത് ഉള്ളതുകൊണ്ട് മുകള്‍ഭാഗം തുറന്നത് പോലെയാണ്. കുഞ്ഞിന് കാറ്റും കൊള്ളും, ശ്വാസവും മുട്ടില്ല സ്വകാര്യതയ്ക്ക് സ്വകാര്യതയും ആകും. ഇതുപയോഗിച്ചും ഉപയോഗിക്കാതെയും ഒക്കെ ഞാന്‍ ചെറിയവന് പാല് കൊടുത്തിട്ടുണ്ട്. ആരും കാര്യമായി അങ്ങനെ ഒളിഞ്ഞോ, തുറന്നോ, തുറിച്ചോ നോക്കിയിട്ടില്ല. എന്ന് കരുതി മാസികയിലെ മുഖച്ചിത്രം പോലെ പാലുകൊടുത്താല്‍ കൌതുകം കൊണ്ട് ആരെങ്കിലും നോക്കില്ല എന്ന് പറയാനും പറ്റില്ല. ഈ വര്‍ദ്ധിച്ച കൌതുകത്തിന് അങ്ങനെ ദേശഭേദ കാലങ്ങളൊന്നും ഇല്ല എന്ന് തന്നെയാണ് ഇതുവരെയുള്ള അനുഭവം. ഉദാഹരണത്തിന്  ഇവിടെ പലയിടങ്ങളിലും ലിഖിതമോ അലിഖിതമോ ആയ വസ്ത്രധാരണരീതികളുണ്ട്. അങ്ങനെയുള്ള ചിലയിടങ്ങളില്‍ എങ്കിലും ഭാരതീയരീതിയില്‍ വസ്ത്രം ധരിച്ച ആള്‍ക്കാരെ മറ്റുള്ളവര്‍ കൌതുകത്തോടെ നോക്കുന്നതും വന്നു സംസാരിക്കുന്നതും കാണാം. ഒരുപക്ഷേ, തുറന്ന മാറിടത്തോടെ ഒരു പൊതു ഇടത്തിരുന്നു പാലുകൊടുത്താല്‍ ഇവിടെയും കൌതുക നോട്ടങ്ങള്‍ ഉണ്ടായേക്കാം, ഇല്ലാതെയുമിരിക്കാം.

ഇവിടേക്ക് വരാന്‍ ആറുവര്‍ഷം മുന്‍പ് നാട്ടില്‍ നിന്ന് വണ്ടി കയറുമ്പോള്‍ കരുതിയിരുന്നത് ഇംഗ്ലീഷ് സിനിമകളില്‍ കാണുമ്പോലെ മുക്കിനുമുക്കിനു ഫ്രഞ്ച് കിസ്സടിക്കുന്നവര്‍ ഉണ്ടാകുമല്ലോ എന്നായിരുന്നു (അതെന്റെയൊരു കൌതുകം ആയിട്ടോ, അതെങ്ങനെ കൈകാര്യം ചെയ്യും എന്ന അങ്കലാപ്പ്  ആയിട്ടോ കരുതാം കേട്ടോ). അങ്ങനെയൊരു ഇന്റിമേറ്റ്‌ രംഗം കണ്ടാല്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന ബോധമൊക്കെ ഇപ്പോഴാണ്‌ ഉണ്ടായത് എങ്കിലും നിരാശാബോധത്തോടെ പറയട്ടേ മരുന്നിന് പോലും അമ്മാതിരി ഒരു കാഴ്ച എനിക്ക് ആദ്യവര്‍ഷങ്ങളില്‍  കാണാന്‍ കഴിഞ്ഞില്ല. പിന്നീടെപ്പോഴോ ആ കൌതുകം എന്നില്‍ നിന്ന് മാഞ്ഞുപോയി എന്ന് തോന്നുന്നു. ഇപ്പോഴിപ്പോള്‍ അങ്ങനെ ഒന്ന് മനസ് രജിസ്ടര്‍ ചെയ്യുന്നില്ല, വ്യക്തി എന്ന നിലയില്‍ വളരുന്നതാകാം കാരണം. അപ്പോള്‍ പറയാന്‍ ഉദ്ദേശിച്ചത് ഇത്രയേ ഉള്ളൂ നമ്മുടെ ബോധപൂര്‍വമായ നോട്ടം മാറ്റിയാല്‍ തന്നെ പല കാര്യങ്ങളും കാണുന്ന രീതി മാറിയേക്കും. ചിലപ്പോള്‍ കൂടുതല്‍ വ്യക്തമായും  കൃത്യമായും കാണാന്‍ കഴിഞ്ഞേക്കും.

കഴിഞ്ഞ മാസമാണ് ഇവിടെ മില്‍വാക്കിയില്‍ ഗവര്‍ണര്‍  സ്ഥാനത്തേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി കെല്‍ഡാ റോയ്സ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി തയാറാക്കിയ വിഡിയോയില്‍ കുഞ്ഞിന് പാലൂട്ടുന്നത് പ്രദര്‍ശനത്തിന് എത്തിയത്. കെല്‍ഡാ  അതിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. വീഡിയോ എടുത്തുകൊണ്ടിരുന്ന സമയത്ത് ഇളയ കുഞ്ഞ് കരയാന്‍ തുടങ്ങി.മുലപ്പാല്‍ മാത്രം കുടിക്കുന്നത്ര ചെറിയ കുഞ്ഞായത് കൊണ്ടുതന്നെ ഭര്‍ത്താവിനുകുഞ്ഞിനെ ആശ്വസിപ്പിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. കുഞ്ഞിനേയും കൊണ്ട് ഭര്‍ത്താവ് അടുത്തേക്ക് വന്നപ്പോള്‍ പറഞ്ഞുകൊണ്ടിരുന്ന കാര്യം നിര്‍ത്താതെ തന്നെ ഞാന്‍ കുഞ്ഞിനെ വാങ്ങുകയും പാലൂട്ടാന്‍ തുടങ്ങുകയും ചെയ്തു, കാരണം അത് ഞങ്ങളെ രണ്ടാളേയും സംബന്ധിച്ച് ഏറ്റവും സ്വാഭാവികമായ കാര്യമാണ്. പിന്നീട് വീഡിയോ കണ്ടപ്പോഴാണ് ഇത്  മുറിച്ചുമാറ്റിയിട്ടില്ല എന്ന് ശ്രദ്ധിക്കുന്നത്. ആലോചിച്ചപ്പോള്‍ തോന്നി എന്‍റെ കുഞ്ഞിനു ഭക്ഷണം കൊടുക്കുക എന്ന വളരെ സ്വാഭാവികമായ പ്രക്രിയ ചെയ്യുന്നത് എന്തിന് മാറ്റണം. അമ്മയായിരിക്കുക എന്നത് സ്വന്തം സ്വത്വമാണ്, അതില്‍ നിന്നുകൊണ്ട് തന്നെ തനിക്ക് ഗവര്‍ണര്‍ ആയും ജോലി ചെയ്യാന്‍ കഴിയുമെന്ന വലിയ ആശയം ആ വീഡിയോ പങ്കുവെക്കുന്നത് പോലെ തോന്നിയത് കൊണ്ട് അത്‌കൂടി ചേര്‍ത്താണ് ഇപ്പോള്‍ കെല്‍ഡാ റോയ്സിന്‍റെ വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. ഇതും രാഷ്ട്രീയപരമായ ഗിമിക് ആണെന്ന് പലരും പറയുന്നുണ്ടെങ്കിലും അതിലൂടെ പറയാനുദ്ദേശിക്കുന്ന ആശയം എല്ലായിടത്തും ഒന്നുതന്നെ.
(കെല്‍ഡയുടെ വീഡിയോ ഇവിടെക്കാണാം
 https://www.cnn.com/videos/politics/2018/03/09/breastfeed-campaign-ad-kelda-roys-zw-orig.cnn)


ഇത്രയും കഥയെഴുതിയപ്പോള്‍ ശരിക്കും പറയേണ്ടിയിരുന്ന കാര്യം വിട്ടുപോയി. എങ്ങനെ കൊടുക്കണം എന്ന് നിങ്ങള്‍ തീരുമാനിച്ചോളൂ പക്ഷേ, മുലപ്പാല്‍ കുഞ്ഞിന്‍റെ അവകാശമാണ്. അത് നിഷേധിക്കാന്‍ ആര്‍ക്കും അധികാരമില്ല. എങ്ങനെ എപ്പോള്‍ എവിടെവെച്ച് എന്നത് അമ്മയുടേയും കുഞ്ഞിന്‍റെയും മാത്രം സൌകര്യത്തിനെ ആസ്പദം ആക്കിയായിരിക്കണം. കുഞ്ഞു വിശന്നു കരയുമ്പോള്‍ നെയ്യപ്പം തട്ടിപ്പറിക്കുന്ന കാക്കയമ്മയുടെ മനസ് മനസിലാകുന്ന എല്ലാവര്‍ക്കും മുലപ്പാല്‍ കൊടുക്കുന്ന അമ്മയേയും മനസിലാകും എന്നാണ് എന്‍റെ വിശ്വാസം. അങ്ങനെ പാലുകൊടുക്കാന്‍ ഒരുങ്ങുന്ന അമ്മയ്ക്ക് നമ്മളായി അസൌകര്യം ഉണ്ടാക്കാതിരുന്നാല്‍ മതി. ഫീഡിംഗ് റൂമുകള്‍ എന്നത് ഇപ്പോഴും വലിയ ഷോപ്പിംഗ്‌ മാളുകളിലും നഗരങ്ങളിലും മാത്രം ലഭ്യമായ നാട്ടില്‍, എല്ലായിടത്തും മൂത്രപ്പുരകള്‍ ഇല്ലാത്ത നാട്ടില്‍ പാലുകൊടുക്കാന്‍ മാത്രമായി ഒരിടം വേണം എന്നാവശ്യപ്പെടുന്നതും അത്യാഗ്രഹമാണ്. ഒന്നുംവേണ്ട - അമ്മയും കുഞ്ഞും അവരുടെ സൌകര്യമനുസരിച്ച് പാല് കുടിക്കുകയും, കൊടുക്കുകയും ചെയ്യുമ്പോള്‍ അതിലേക്കുകൂടി കടന്നു കയറാതിരുന്നാല്‍ മതി.

 അമ്മയ്ക്ക് മറ്റാരോഗ്യപ്രശ്നങ്ങള്‍ ഒന്നുമില്ലെങ്കില്‍ ഒരു കുഞ്ഞുജനിച്ചു ആറു മാസം ആകുന്നതുവരെ മുലപ്പാല്‍ തന്നെയാകണം കുട്ടിയുടെ ആഹാരം.  അതുകഴിഞ്ഞു കട്ടിയാഹാരം കൊടുത്തു തുടങ്ങാമെങ്കിലും 18 മാസം വരെയെങ്കിലും മുലപ്പാല്‍ കുടിക്കുന്നത് കുട്ടികളുടെ ആരോഗ്യത്തിന് നല്ലത്. മൃഗങ്ങളുടെ പാല്‍ ഒരു വയസിന് ശേഷം മാത്രം കൊടുത്തു തുടങ്ങുക. കുട്ടികളിലെ ദഹനവ്യവസ്ഥപ്രകാരം ഒരു വയസിനുശേഷമാണു പശുവിന്‍പാല്‍ പോലുള്ളവ ദഹിക്കാന്‍ എളുപ്പം. ജോലിക്ക് പോകുന്ന അമ്മമാര്‍ക്ക് ആറുമാസം മുലപ്പാല്‍ കൊടുക്കുക എന്നത് എളുപ്പമല്ല - പക്ഷേ മുലപ്പാല്‍ പിഴിഞ്ഞ് സൂക്ഷിക്കാന്‍ സഹായിക്കുന്ന ബ്രെസ്റ്റ് പമ്പുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. കൈ കൊണ്ട് പ്രവര്‍ത്തിപ്പിക്കുന്നവയും വൈദ്യുതി കൊണ്ട് പ്രവര്‍ത്തിക്കുന്നവയും കിട്ടും. മുലപ്പാല്‍ പിഴിഞ്ഞ് ഫ്രീസറില്‍ സൂക്ഷിക്കാന്‍ പാകമായ കുപ്പികളും, സീല്‍ഡ്‌ കവറുകളും ലഭ്യമാണ്. ഇങ്ങനെ ചെയ്യുന്നത് കൊണ്ടുള്ള മറ്റൊരു ഗുണം കുഞ്ഞിന് പാല്‍ കൊടുക്കാന്‍ അമ്മ തന്നെ വേണമെന്ന് നിര്‍ബന്ധമില്ല എന്നാണ്. കുപ്പിയിലാക്കിവെച്ചാല്‍  രാത്രിയില്‍ ഉണര്‍ന്നു കരയുന്ന കുഞ്ഞിനുള്ള മുലപ്പാല്‍ അച്ഛനും കൊടുക്കാമല്ലോ. ഇതുവരെ ശ്രമിച്ചുനോക്കിയിട്ടില്ലാത്തവര്‍ ബ്രെസ്റ്റ് പമ്പുകള്‍ എന്ന മാജിക്കല്‍ യന്ത്രം വാങ്ങിനോക്കൂ, നിരാശരാകില്ല. പ്രമുഖ മാസികയുടെ വിപണനതന്ത്രം ആയിരുന്നെങ്കില്‍ കൂടി ആ മുഖച്ചിത്രം ഒരു ചര്‍ച്ച കൊണ്ടുവന്നുവെങ്കില്‍ കുഞ്ഞുങ്ങള്‍ക്ക് പാല് കുടിക്കുക എന്നത് / പാല് കൊടുക്കുക എന്നത് ജൈവപരമായ ഒരു കാര്യം മാത്രമാണെന്ന് മാസികയെ എതിര്‍ത്തവരും അനുകൂലിച്ചവരും പറഞ്ഞുവെച്ചത് നല്ല കാര്യം തന്നെയാണ്. എല്ലാ വിപ്ലവങ്ങളും തുടങ്ങുന്നത് ഇങ്ങനെ തന്നെയാണ് , അനുകൂല പ്രതികൂല പ്രതികരണങ്ങളിലൂടെ - മടിയില്ലാതെ മുലയൂട്ടല്‍ എന്നതൊരു വിപ്ലവം ആണെങ്കില്‍!




OurKids മാസിക ഏപ്രില്‍ ലക്കം 2018