Friday, September 26, 2014

ഗാസയില്‍ നിന്ന് ,സ്വപ്‌നങ്ങള്‍ കണ്ടൊരു പെണ്‍കുട്ടി.

മനോഹരങ്ങളായ നാളെകളെ കണ്ടിരുന്നു
ഞാനും -ഇന്നിന്‍റെ രാമയക്കങ്ങളില്‍ !

നാണം മുഖം കുനിച്ചൊരു പ്രണയ-
സമ്മത പതിനെട്ടുകാരിയെ,
അറിവെന്നതറിയാമെനിക്കെന്നു
അഹങ്കരിക്കുമൊരു കറുത്ത തൊപ്പിയെ,
വിയര്‍പ്പ് ചാലിച്ച് സുഗന്ധമേറ്റിയ
മാസാദ്യശമ്പള പൊതികളെ,
ചിരികളും കണ്ണീരും ആശംസയോതുമ്പോള്‍
 അരികിലെത്തും മണിമാരനെ !


ഇന്ന് -ഉറക്കമെന്നത് ഉണര്‍വ്എന്നത്
ഒരു കിനാവിന്‍റെ പകുതിയാണെനിക്ക്
എഴുതി വെക്കുന്നതെന്‍ സ്വപ്നങ്ങളല്ല -
ഇന്നന്തി വരേക്കെന്നെ കാത്തു വെച്ചതിനു ,
നാളെ പുലരുമെന്നൊരു പ്രതീക്ഷ  തന്നതിന്,
പാതി വഴിയില്‍ പറയാതെ അറിയാതെ
പിരിഞ്ഞു പോകുന്നവരുടെ കണ്ണീരിനോപ്പം
നന്ദി മാത്രം കുറിച്ച് വെക്കുന്നു.


എനിക്ക് തന്നെ എഴുതുന്നു ഞാന്‍
'നിനക്ക് സുഖമല്ലേ ' എന്നൊരു ലിഖിതം!
എന്നോട് തന്നെ ചോദിക്കുന്നു ഞാന്‍
'നീ ഉണ്ടോ ജീവനോടിപ്പോഴും '
ഇന്നലെ കളി പറഞ്ഞൊരു കുഞ്ഞനുജത്തി
ഇവിടെയുണ്ടെന്നരികില്‍ ചില്ല് കഷ്ണങ്ങളായി....
അടുത്ത ജനലിനോരം കണ്ടൊരു മുത്തശ്ശി
ഇനി വരില്ലെന്നോതി പറന്നൊരു യന്ത്രപ്പക്ഷി...


നാളെ പുലര്‍ച്ചയില്‍ ഞാനുണ്ടാകാം
വീണ്ടുമൊരു കത്തെഴുതാന്‍ ,
ഇന്നലെ രാത്രി ഞാനുറങ്ങിയെന്നു
എന്നോട് തന്നെ പറയുവാന്‍.
ഒരു പുലരി കൂടി എനിക്ക് വേണ്ടി
ചുമന്നു തുടുത്തുദിച്ചെന്നു കാണാന്‍
കാതോരം പൊട്ടിത്തെറിക്കുന്നത് എന്‍റെ
തന്നെ ചുവപ്പ്  ചോരയല്ലെന്നറിയാന്‍
മോഹമെന്നത് തിരുത്തി എഴുതി
ജീവിതമെന്ന് പറഞ്ഞു പഠിക്കാന്‍
ഞാനിവിടെ ജീവിച്ചിരുന്നു എന്ന്
ദൂരെ ദൂരെ ആരോ അറിയാന്‍ ,
ഓരോ പകലിലും ഓരോ ഇരവിലും
എഴുതുകയാണ് ഞാന്‍ "സുഖമാണിവിടെ " !

Thursday, September 18, 2014

കല്യാണം വരവായി

ഈ തുലാമഴയെ കൊണ്ട് തോറ്റൂ.. ഇതിനൊന്നു തോര്‍ന്നൂടെ .. എത്ര നേരായി ഇങ്ങനെ തകര്‍ത്തു പെയ്യുന്നു ..പാവം കൊച്ചേട്ടന്‍ ഇതിപ്പോ മൂന്നാം തവണയാ ആ പന്തലിന്‍റെ കാല് നാട്ടുന്നത്.നാശം മഴയേ .. ഹരിതയുടെ ചിന്തകളെ തകര്‍ത്ത് കൊണ്ട് ചിറ്റയുടെ ചോദ്യമെത്തി.


"ആരോടാ കുട്ടീ  നീയോറ്റക്ക് നിന്ന് പിറു പിറുക്കണേ ? ആരൊക്കെയാ നിന്നെ കാണാന്‍ വന്നിരിക്കുന്നത് എന്ന് നീ കണ്ടോ? , അല്ല നീയിപ്പോഴും ചുരിദാറിലാ? " 
ചുണ്ടില്‍ ഫിറ്റ്‌ ചെയ്ത കൃത്രിമ പുഞ്ചിരിയുമായി തിരിയുമ്പോള്‍ ഹരിതയ്ക്ക് ഉള്ളില്‍ ദേഷ്യം ആണ് വന്നത്. നാളേയ്ക്കുള്ള കല്യാണത്തിന് എന്തിനാണപ്പാ ഇത്രേം നേരത്തെ ആള്‍ക്കാര്‍ വരുന്നത് . അവര്‍ക്ക് വേണ്ടി ഒരുങ്ങി നില്‍ക്കാനല്ലേ വൈകിട്ട് ഒരു ചടങ്ങ് വെച്ചിരിക്കുന്നത് . ബ്യുട്ടിഷന്‍ വരാതെ താന്‍  ഇനി സാരി വലിച്ചു ചുറ്റി നില്‍ക്കണോ എന്നോര്‍ത്തപ്പോള്‍ അവള്‍ക്ക് വീണ്ടും അരിശം കയറി.  കട്ടിലില്‍ വിടര്‍ത്തിയിട്ടു സാരി കാണിക്കുകയാണ് അമ്മായിയും ചിറ്റയും കൂടി വന്ന ആളുകളെ. ഇത്ര നാള്‍ ആരെയും ഈ വഴി ഒന്ന് കണ്ടില്ലല്ലോ എന്ന് ചോദിക്കണം എന്നും അവള്‍ക്ക് തോന്നി.. തോന്നലുകള്‍ കൂട് പൊട്ടിച്ചു ചുണ്ടിലേക്ക്‌ തെറിക്കും എന്ന് വന്ന നിമിഷത്തിലാണ് അവളോടായി ആരോ ചോദിച്ചത്


ചെക്കന്‍ സിന്ഗപ്പൂര്‍ ആണല്ലേ, അപ്പോള്‍ ഹരിതയ്ക്കും പോകാമല്ലോ അവിടേക്കൊക്കെ
. നമ്മളെയൊക്കെ മറക്കോ വല്യ പത്രാസില്‍ ആകുമ്പോള്‍ ?


പിന്നിലുയര്‍ന്ന കൂട്ടച്ചിരിയില്‍ ചുണ്ടിനെ ഒന്ന് വളച്ചു പങ്കു ചേര്‍ന്നുന്നു വരുത്തി അവള്‍ അവിടെ നിന്ന് പുറത്തേക്കിറങ്ങി . നീരസം വരുന്നത് പ്രതിഫലിപ്പിക്കാനെന്ന പോലെ മേല്‍ച്ചുണ്ടിനു മുകളില്‍ പൊടിഞ്ഞ വിയര്‍പ്പ് തുള്ളികളെ അവളിടം കൈ കൊണ്ട് തൂക്കുമ്പോള്‍ ഓര്‍ത്തു -ഈശ്വരാ ഈ സീക്രെട്ട് എങ്ങാനും ആ കെട്ടാന്‍ പോകുന്ന കോന്തന്‍ അറിഞ്ഞാല്‍ തീര്‍ന്നു.
തൊടിയിലെ താഴത്തെ പേരയില്‍ ഒരു പേരയ്ക്ക താനിന്നലെ കണ്ടു വെച്ചിരുന്നത് പഴുത്തുവോ എന്ന് നോക്കാം എന്ന് കരുതിയാണ് അങ്ങോടെക്ക് നടന്നത് . എത്താക്കൊമ്പത്ത് പെരുവിരലില്‍ പൊങ്ങി പറിക്കാന്‍ ശ്രമിക്കുമ്പോള്‍ പിന്നില്‍ അമ്മയെത്തിയത് സ്നേഹത്തിന്‍റെ ശബ്ദം തൊട്ടപ്പോളാണ് അറിഞ്ഞത്


"കുഞ്ഞീ, വീഴണ്ട മോളെ. നിനക്കത് വേണേല്‍ കണ്ണനോടോ ഉണ്ണിയോടോ പറയൂ.  ഇനി ഉരുണ്ടു പിരണ്ടു വീഴുകയോ മറ്റോ ആയാല്‍  വെറുതെ ദേഹം കേടാകും."



"കിട്ടാത്ത കായ കേറിപ്പറിക്കാമല്ലോ അമ്മേ " 
"പതിയെ പറയു കുഞ്ഞി 
 അവിടാരും കേള്‍ക്കണ്ട  "


കു-സൃതി അമ്മയ്ക്ക് ഇഷ്ടാ"യി ല്ല എന്ന് മനസിലായപ്പോള്‍ വീണ്ടും  ചൊടിക്കാനാണ് തോന്നിയത് -അപ്പോളിനി മരത്തില്‍ കയറാനും തനിക്ക് അനുവാദം വേണോ! ഈ അമ്മയോടും ചേട്ടന്മാരോടും എത്ര വട്ടം പറഞ്ഞു കല്യാണം തനിക്കു വേണ്ടേ വേണ്ടാന്ന്. അതും ഒരിക്കലും കാണാത്ത ഒരാളെ. പോരാഞ്ഞു എന്നെ ഈ നാട്ടില്‍ നിന്നും അമ്മയില്‍ നിന്നും ഒക്കെ ദൂരെ കൊണ്ട് പോകുന്ന ഒരാളെ. അച്ഛനില്ലാത്ത വീട്ടില്‍ അ ച്ഛന്റെ സ്ഥാനമാണ് മുരളി വല്യച്ഛന് എന്ന ന്യായത്തില്‍ അമ്മ ഇതിനു സമ്മതം മൂളി. പുറത്ത് പോയാല്‍ പരിചയമില്ലാത്ത ഒരാളോടും മിണ്ടരുത് എന്ന് ആധി പിടിക്കുന്ന അമ്മ ഒട്ടും പരിചയമില്ലാത്ത ഒരാളോടൊപ്പം എങ്ങനെ താനീ  ജീവിതം മൊത്തം കഴിയും എന്ന് ആലോചിച്ചില്ലാലോ . കൊച്ചേട്ടനും വല്യേട്ടനും ഒക്കെ തമാശ - തന്‍റെ വീര്‍പ്പുമുട്ടല്‍ ആരോട് പറയാന്‍. എങ്ങനെ എങ്കിലും ഉത്തരവാദിത്തം ഒഴിവാക്കാന്‍ ആകും മുരളി വല്യച്ഛന്‍ ഇത്ര പെട്റെനീ ആലോചനയുമായി വന്നത്. കൂട്ടുകാരികള്‍ പോലും ഒക്കെ തന്‍റെ തോന്നലാണെന്ന് പറയുന്നു. ഉള്ളിലെ ചിറകടിയൊച്ചകള്‍ തനിക്ക് മാത്രം തോന്നുന്നതാണോ?
************************************************************************


രാത്രി വൈകി ആളൊഴിഞ്ഞപ്പോള്‍ ഹരിതയ്ക്ക് ഉറങ്ങാന്‍ ഭയമായി -നാളെ , ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം. ഉറങ്ങിയാല്‍ നാളെയായി പോകുമല്ലോ എന്നോര്‍ത്ത് അവള്‍ കണ്ണ് മിഴിച്ചു കിടന്നു..
നട്ടു നനച്ചു വളര്‍ത്തിയ മുല്ലയും റോസയും കാണാതെ, ഓമനിച്ചു വളര്‍ത്തുന്ന കുറിഞ്ഞിക്ക് ചോറ് കൊടുക്കാതെ, വല്യേട്ടനും കൊച്ചേട്ടനും നീട്ടുന്ന വല്യുരുള കിട്ടാതെ താന്‍ എങ്ങനെ ജീവിക്കും? അമ്മയുടെ കാച്ചെണ്ണയുടെയും ഭസ്മത്തിന്റെയും  നേര്‍ത്ത ഗന്ധമുള്ള സാരിത്തലപ്പില്‍ മുഖം പൂഴ്ത്താതെ എങ്ങനെ ഉറങ്ങും?  ... .... അലാറം ഒച്ചയില്‍ അടിച്ചു , ചാടി എണീല്‍ക്കുമ്പോള്‍ അരികില്‍ അമ്മ ഇരിക്കുന്നുണ്ട് - ഈറന്‍ മാറാത്ത ചന്ദനമുഖത്തോടെ.
"എനിക്കെവിടെം പോണ്ടമ്മേ , നമുക്ക് നമ്മള്‍ മൂന്നാളും മതി " ഹരിത ചിണുങ്ങി .
കരഞ്ഞത് പോലെ തോന്നിയ അമ്മയുടെ കണ്ണുകള്‍ എന്തൊക്കെയോ പറയാതെ പറഞ്ഞു. പക്ഷെ, പുറത്തേക്കു വന്നത്
"മോള് വേഗം റെഡി ആയിക്കോളൂ. ബ്യുട്ടിഷന്‍ പുറപ്പെട്ടു " എന്നാണ്. പിന്‍വിളി പോലെ അമ്മയുടെ സാരിത്തുമ്പ് പിടിക്കാന്‍ നോക്കിയെങ്കിലും കിട്ടിയില്ല.


കല്യാണസ്ഥലത്തേക്ക് ഇറങ്ങും മുന്‍പ് വീടിനെയും ചെടികളെയും എല്ലാത്തിനെയും ഒന്ന് കൂടി നോക്കി , കണ്ണില്‍ പൊടിഞ്ഞത് കണ്മഷി നീറ്റല്‍ ആണെന്ന്
ആളുകള്‍ കരുതിക്കൊട്ടെയെന്നു മുഖം കുനിച്ചു ......
കെട്ടിമേളം ഉയര്‍ന്നപ്പോള്‍ അവളൊരു പുതിയ പെണ്ണായി
***********************************************************************
കല്യാണപ്പിറ്റെന്നു വിരുന്നിനെത്തിയ ഹരിതയെ കണ്ടു കുറിഞ്ഞിയും ചെടികളും ഊറിചിരിച്ചു  ,അമ്പരന്നു, സന്തോഷം കൊണ്ട് തലയാട്ടി . സിന്ഗപ്പൂര്‍ ഭര്‍ത്താവിന്‍റെ കയ്യില്‍ തൂങ്ങി അകത്തേക്ക് പോയ ഹരിതയില്‍ കണ്ട ഭാവം അവര്‍ക്ക് അറിയാമായിരുന്നു - അവളൊരു ഭാര്യയായി.



(2014 August Edition Malayali Magazine)