Tuesday, April 5, 2016

പിറുപിറുപ്പ്


ഉള്ളുരുക്കിയ ചില തോന്നലുകളുടെ
നനുത്ത മൂടുപടം അഴിച്ചെടുക്കാന്‍ ,

വഴിവേനലില്‍ കാണാതെ അറിയാതെ
അലിയുന്ന മഞ്ഞിന്‍റെ തണുപ്പാകാന്‍,

പൊട്ടിയ വളപ്പാട് കയ്യിലൊതുക്കി
ഈ നീറ്റലും മധുരമെന്നോതുവാന്‍,

മുന്നൊരുക്കങ്ങളില്‍ മാത്രം ഒതുങ്ങിയ
നാടകത്തിന്‍റെ (ശുഭ) അന്ത്യമറിയാന്‍, 

ചില പ്രതിച്ഛായകളില്‍ പഴകി
പതിഞ്ഞ കാലടികള്‍ തേടാന്‍,

കാതിലുലഞ്ഞു പോകും കാറ്റിനെ
ഒരു കൈവിരല്‍ പാടായ് കരുതാന്‍,

ആരുമാരും കയറിവരാത്ത പടി-
-പ്പുരകളിലെ ഇരുട്ടില്‍ നോക്കിയിരിക്കാന്‍,

വെണ്മയറ്റ ചിരിയില്‍ , ഇന്ദ്രജാലങ്ങള്‍
തീര്‍ത്തിരുന്ന പുളകമെവിടെയെന്ന്,

വിറയാര്‍ന്ന വിരലുകള്‍ ഇന്നും
ഓര്‍മ്മകളില്‍ വിറയ്ക്കുന്നതിനു,

ഒരിക്കല്‍ കൂടി , ഒരേ ഒരിക്കല്‍ കൂടി
നീ നീയാകാന്‍ -ഞാന്‍ ഞാനാകാന്‍ 

ഏത് മന്ത്രജാലമാണ് കാലമേ
നീ കാത്തു വെച്ചിരിക്കുന്നത് ?