Friday, February 16, 2018

ഒരമ്മയുടെ കുമ്പസാരക്കുറിപ്പുകള്‍!


ഇത്തവണത്തെ ലേഖനത്തിന് 'ഒരു മോശം അമ്മയുടെ കുറ്റസമ്മതം' (confessions of a badmom) എന്നോ മറ്റോ പേരിടണമെന്ന് ഓര്‍ത്തുകൊണ്ട് തുടങ്ങട്ടെ... പലപ്പോഴും പേരന്റിങ്ങിനെ കുറിച്ചുള്ള പല ലേഖനങ്ങളും വായിക്കുമ്പോള്‍ എനിക്ക് തന്നെ തോന്നാറുണ്ട് "ശ്യോ! ആ അമ്മയും അച്ഛനും എത്ര സൂപ്പറാ.... മക്കളെ ഇത്രമേല്‍ മനസിലാക്കി പെരുമാറുന്ന, രക്ഷാകര്‍ത്താവ് ആകാന്‍ വേണ്ടി മാത്രം ജനിച്ച മനുഷ്യന്മാര്‍! " പക്ഷേ, ഒരു വിവാഹമോചിത(ന്‍) ആയ മാര്യേജ് കൌണ്‍സിലര്‍നെ പോലെയോ, പത്താം ക്ലാസ് തോറ്റിട്ടും മറ്റുള്ളവരോട് നന്നായി പഠിക്കണം എന്നുപദേശിക്കുന്ന ആളെപ്പോലെയോ ഒക്കെയാണ് പ്രശ്നപരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്ന മനുഷ്യരും എന്ന് കാലക്രമേണ എനിക്ക് മനസിലായി. തോറ്റ ഒരാളോട് ചോദിച്ചു നോക്കിയാലാകും ഒരുപക്ഷേ, നിങ്ങള്‍ക്ക് വിജയത്തിലേക്കുള്ള ഏറ്റവും നല്ല വഴി മനസിലാകുക എന്നൊരു പഴംചൊല്ലെവിടെയോ കേട്ടിട്ടുമുണ്ട്. എന്തായാലും മക്കളെക്കുറിച്ചുള്ള പുഞ്ചിരിക്കഥകളും ഉദാഹരണങ്ങളുമൊക്കെ ഇടയ്ക്കും മുറക്കുമീ എഴുത്തില്‍ കേറ്റുമ്പോള്‍ ഞാന്‍ മനപൂര്‍വം വിടാറുള്ള ചില ഭാഗങ്ങളുണ്ട്. അത്തരം രണ്ടു സന്ദര്‍ഭങ്ങള്‍ ആണ് ഇന്നത്തെ 'അമേരിക്കന്‍ മോം' , ഇനിയൊരു ചാന്‍സ് കിട്ടിയാല്‍ ഞാന്‍ മറ്റൊരു രീതിയില്‍ കൈകാര്യം ചെയ്യുമായിരുന്ന രണ്ടു സന്ദര്‍ഭങ്ങള്‍.

മൂത്ത മകന് 5 വയസ് കൃത്യം തികഞ്ഞ് പിറ്റേന്നാണ് രണ്ടാമത്തെ മകന്‍ ജനിക്കുന്നത്. മറ്റൊരു രാജ്യം - നാട്ടില്‍ നിന്നും ആര്‍ക്കും വരാന്‍ പറ്റാഞ്ഞതിനാല്‍ വീട്ടില്‍ ഞങ്ങള്‍ മാത്രം. മോന് ഒറ്റപ്പെട്ട തോന്നലോ, വിഷമമോ ഒന്നും ഉണ്ടാകരുത് എന്ന് കരുതിത്തന്നെ വളരെയധികം മുന്‍കരുതലുകള്‍ എടുത്തിരുന്നു. പക്ഷേ, ഭര്‍ത്താവ് ഓഫീസില്‍ പോകാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ എല്ലാംകൂടി എന്നെക്കൊണ്ട് കൂട്ടിയാല്‍ കൂടാത്ത ഒരു അവസ്ഥ ചെറുതായി അനുഭവപ്പെടാന്‍ തുടങ്ങി. ഇടയ്ക്കിടെ ആ 'നാഗവല്ലി' എന്നില്‍ തലപൊക്കും. കിന്റെര്‍ഗര്ട്ടന്‍കാരന്‍ പോകും മുന്നേ അച്ഛന്‍ പോകും, മകന്‍ സ്കൂളില്‍ നിന്ന് വന്നുകഴിഞ്ഞിട്ടേ ഓഫീസില്‍ നിന്നും അച്ഛന്‍ എത്തൂ. സര്‍ജറി കഴിഞ്ഞതിന്‍റെ ക്ഷീണം, ഉറക്കമില്ലായ്മ, ബേബി ബ്ലൂസ് ഒക്കെ കാരണം ആയിട്ടുണ്ടാകണം ഇനി പറയുന്ന രണ്ടു സംഭവങ്ങള്‍ക്കും. ആദ്യം ഒരു കഥ പറയാം - നിങ്ങളൊക്കെ കേട്ടിട്ടുള്ള കഥയാണ്‌ - ഒരു അച്ഛന്‍റെയും മകന്‍റെയും കഥ. കാറില്‍ കോമ്പസ് കൊണ്ട് പോറിയ  മകനെ അച്ഛന്‍ അടിച്ചു കൈ ഒടിക്കുന്നു, പിന്നീട് കാറില്‍ പോറിയിട്ട വരികള്‍ 'I love my Dad' എന്നാണെന്ന് കാണുമ്പോള്‍ കുറ്റബോധം കൊണ്ട് നീറുകയും ചെയ്യുന്ന ഒരച്ഛന്റെ കഥ വാട്സാപ്പില്‍ കുറെയേറെ റൌണ്ട്സ് ഓടിയതാണല്ലോ. ഈ കഥ വായിച്ചിട്ടും ഇമ്മാതിരി തന്നെയൊരു അനുഭവം വന്നപ്പോള്‍  ഞാനും ഏതാണ്ട് ആ അച്ഛനെപ്പോലെയാണ് പെരുമാറിയത്. അടിയും കൈ ഒടിയലും ഉണ്ടായില്ല എന്ന് മാത്രം.

മേയ് മാസത്തില്‍ അമ്മമാരുടെ ദിവസത്തിന് അടുത്തായിട്ടാണ് എന്‍റെ ജന്മദിനവും. അതുകൊണ്ട് മിക്കവാറും വര്‍ഷവും സ്കൂളില്‍ നിന്നുള്ള 'mother's ഡേ' കാര്‍ഡും കുട്ടികള്‍ തന്നെയുണ്ടാക്കുന്ന സമ്മാനങ്ങളുമൊക്കെ ജന്മദിനസമ്മാനം പോലെ കിട്ടും. ചെറുതല്ലാത്ത സന്തോഷങ്ങള്‍ ആ സാധനങ്ങളൊക്കെ തരുമെന്ന് മാത്രമല്ല മോന്‍റെ വക എന്തേലും എക്സ്ട്രാ കാര്‍ഡോ എഴുത്തോ ഒക്കെ ഉണ്ടാകാറുമുണ്ട്. ഒരു ദിവസം സ്കൂള്‍ വിട്ടുവന്നിട്ട് കാര്യമായ എന്തോ പണിയിലാണ് കുഞ്ഞന്‍. പല പ്രാവശ്യം പറഞ്ഞിട്ടും ഭക്ഷണം കഴിക്കാന്‍ വരാത്തതിനോ, ഉടുപ്പ് മാറാത്തതിനോ, ഉറങ്ങാന്‍ പോകാത്തതിനോ എന്തിനാണെന്ന് ഓര്‍മ്മയില്ലാത്ത എന്തോ നിസാരകാര്യത്തിനു ഞാന്‍ വല്ലാതെ ചീത്ത പറയുന്നുമുണ്ട്. ചെറിയവന്‍ ഉണരും മുന്‍പേ പണി തീര്‍ക്കാനുള്ള വ്യഗ്രതയില്‍ ആകണം വഴക്കിന്‍റെ കാഠിന്യം കൂടിക്കൂടി വന്നു. മോന്‍ ഒന്നും പറയുന്നുമില്ല.... ഒടുവില്‍  വഴക്ക് പറച്ചിലിന്‍റെ പാരമ്യത്തില്‍ കൊടുംകാറ്റു പോലെ മോന്‍റെ അടുത്തേക്കെത്തി വരച്ചുകൊണ്ടിരുന്ന പേപ്പര്‍ വലിച്ചെടുത്ത് ചുരുട്ടിയെറിയുന്ന ഞാന്‍, പിടിച്ചെഴുന്നേല്‍പ്പിച്ചപ്പോള്‍ കരഞ്ഞുകൊണ്ട് അകത്തേക്ക് പോകുന്ന മകനില്‍ ആ സീന്‍ അവസാനിക്കുന്നു. കൊച്ചുങ്ങളുടെ അച്ഛന്‍ ഓഫീസില്‍ നിന്നും വന്നു കഴിഞ്ഞു സ്ഥിരം ഉള്ളതുപോലെ അന്നത്തെ സംഭവ വികാസങ്ങള്‍ വിശദീകരിക്കുമ്പോള്‍ മാത്രമാണ് പിന്നീട് ആ പേപ്പറിനെക്കുറിച്ച് ഓര്‍ക്കുന്നത്. ഓടിയെന്നോണമാണ് ടീപ്പോയുടെ  അടിയില്‍ പോയി നോക്കിയത്. ഒരൊറ്റ പ്രാവശ്യമേ ചുരുട്ടിയുള്ളൂ എങ്കിലും ആ പേപ്പര്‍  ആകെ ചുളിഞ്ഞു നാശമായതുപോലെ തോന്നി എനിക്ക്. തുറന്നുനോക്കിയപ്പോള്‍  കണ്ണീര്‍ നിറഞ്ഞു വായിക്കാന്‍ ബുദ്ധിമുട്ടിച്ച ആ വാചകങ്ങള്‍  നിങ്ങള്‍ ഊഹിച്ചത് പോലെ "mom you are the best - happy bir....." എന്ന എഴുതി മുഴുമിക്കാത്ത ആശംസ ആയിരുന്നു. കൂടെ ഒരമ്മയുടേയും മക്കളുടേയും ചിത്രവും. പിന്നില്‍ വന്നു നിന്ന് വായിച്ച ഭര്‍ത്താവ് ഇത്ര മാത്രമേ പറഞ്ഞുള്ളൂ "നിനക്കിത് ആവശ്യാ" !!!

My Treasure!


രണ്ടാമത്തെ സംഭവവും ഏതാണ്ട് അതേ കാലഘട്ടം തന്നെയാണ്. ചെറിയ ആള്‍ക്ക് 7-8  മാസം പ്രായം.മൂത്തയാള്‍ക്ക് ഒന്നാം ക്ലാസ്സിലേക്ക് സ്ഥാനക്കയറ്റം കിട്ടിയിരിക്കുകയാണ്. ശൈത്യകാലത്തിന്‍റെ തുടക്കം. വൈകുന്നേരങ്ങളില്‍ ബസ് പോയിന്റിലേക്ക് ചെറിയ ആളെയും കൊണ്ട് പോകാനുള്ള ബുദ്ധിമുട്ട്  കാരണം കുഞ്ഞനെ അടുത്തുള്ള കുട്ടികള്‍ക്കൊപ്പം വരാന്‍ ചട്ടം കെട്ടി. കോമ്പ്ലെക്സിനുള്ളില്‍ ഞങ്ങളുടെ കെട്ടിടത്തിന് തൊട്ടടുത്ത് തന്നെയാണ് സ്കൂള്‍ ബസ് കുട്ടികളെ ഇറക്കുക. അതുകൊണ്ട് തന്നെ  ഒരു മിനിറ്റ് പോലും വേണ്ട കെട്ടിടത്തിന് അകത്തെത്താന്‍. അകത്തുകേറാനുള്ള വാതില്‍ തുറക്കാന്‍ 10 വീടുകളുള്ള കെട്ടിടത്തിന്‍റെ ആവശ്യമുള്ള ഡോര്‍നമ്പര്‍ ഞെക്കുക, വീടിനകത്ത് നിന്ന് നമുക്ക് പ്രധാന വാതില്‍ തുറക്കാം. അതാണ്‌ ഇവിടുത്തെ രീതി. അന്ന് വൈകുന്നേരം ബസ്സെത്തുന്ന സമയത്ത് ബെല്‍ കേട്ട് വാതില്‍ തുറക്കാന്‍ ഉള്ള ബട്ടന്‍ അമര്‍ത്തുമ്പോള്‍ തന്നെ അടുത്ത വാതിലിലെയും, അതിനടുത്ത വാതിലിലെയും ബെല്‍ശബ്ദം കേട്ടു, വീടിനുള്ളിലേക്ക് കയറിവന്ന മോന്‍ അത്യുത്സാഹത്തോടെ പറഞ്ഞു "അമ്മാ you know something? ഞാന്‍ 101 മുതല്‍ 110  വരെയുള്ള ബെല്‍ ഞെക്കി. നല്ല രസാരുന്നു!" നിര്‍ഭാഗ്യവശാല്‍ അരസികയായ അമ്മക്ക് കുഞ്ഞിന്‍റെ അത്രയും രസമോ സന്തോഷമോ ആ കേട്ട വാര്‍ത്ത‍ നല്‍കിയില്ല. മാത്രവുമല്ല ആവശ്യമില്ലാത്ത ദേഷ്യം (ആ വാതിലിനു പുറകിലുള്ളവര്‍ എന്ത് വിചാരിച്ചു കാണും  എന്ന വേണ്ടാചിന്ത) തോന്നുകയും ചെയ്തു. അമ്മ ചിരിക്കുമെന്നോ അനുമോദിക്കുമെന്നോ കരുതി നിന്ന കുഞ്ഞിനു ദേഷ്യം കൊണ്ട് മുഖം മുറുകുന്ന അമ്മയെയാണ് കാണാന്‍ കഴിഞ്ഞത്, ചിരി മാഞ്ഞ് കണ്ണ് നിറഞ്ഞ്  ചീത്ത കേട്ട കുഞ്ഞിന് എന്തിനാ ഇത്രയും  ചീത്ത കേള്‍ക്കുന്നത് എന്ന് മനസിലായിട്ടും ഉണ്ടാകില്ല. അവിടം കൊണ്ടും നിര്‍ത്താതെ എല്ലാവരോടും 'സോറി' പറയിപ്പിക്കാന്‍ അമ്മ അവനെയും കൊണ്ട് 101 ന്‍റെ വാതിലിന് അടുത്തേക്ക് നടന്നു. ആദ്യത്തെ ഡോര്‍ തുറന്നിറങ്ങിയ ആളിനോട് മാപ്പ്  പറയാന്‍ നിര്‍ബന്ധിക്കുമ്പോള്‍ ആകണം കുഞ്ഞിനു തന്‍ എന്തോ വലിയ തെറ്റ് ചെയ്തു എന്ന് തോന്നിയിട്ടുണ്ടാകുക. കരഞ്ഞുകൊണ്ട് സോറി പറയാന്‍ തുടങ്ങിയ കുഞ്ഞിനേയും എന്നെയും മാറിമാറി നോക്കുന്ന അയല്‍ക്കാരിയെ കണ്ടപ്പോഴാണ് സത്യത്തില്‍ എനിക്ക് ബോധോദയം ഉണ്ടായത്. അഞ്ചര വയസുള്ള കുഞ്ഞിന്‍റെ നിര്‍ദോഷമായ ഒരു തമാശക്ക് എന്തൊരു ട്രാജിക് അന്ത്യമാണ് ഈ ദുഷ്ടത്തി അമ്മ ഉണ്ടാക്കിയത്!

കുറച്ചു പുകപടലങ്ങളും കണ്ണീരൊഴുക്കും ഉണ്ടായെങ്കിലും  ആദ്യത്തെ സംഭവത്തിന്‍റെ അത്രയും നേരമെടുത്തില്ല എനിക്ക് സ്വബോധം തിരികെ കിട്ടാന്‍.  ഇപ്പോഴോര്‍ക്കുമ്പോള്‍ എന്നെ ഓര്‍ത്ത് പുശ്ചവും , കുഞ്ഞിനെ ഓര്‍ത്ത് സഹതാപവും , മൊത്തം സംഭവങ്ങളെ ഓര്‍ത്ത് ചിരിയും വരുമെങ്കിലും തിരികെ പോകാനായാല്‍ ഞാന്‍ ഉറപ്പായും വ്യത്യസ്തമായിട്ടായിരിക്കും ആ രണ്ടു കാര്യങ്ങളും കൈകാര്യം ചെയ്യുക. കുറച്ചുകൂടി കുഞ്ഞിനൊപ്പം ആ നിമിഷങ്ങള്‍ ആസ്വദിക്കാന്‍ ശ്രമിക്കും..... ഇതെഴുതുമ്പോള്‍ പെട്ടെന്ന് തോന്നുന്ന ഒരു കാര്യം ഏറ്റവുമടുത്ത ദിവസങ്ങളില്‍ ഒന്നില്‍ കുഞ്ഞനൊപ്പം എല്ലാ വാതിലിലേയും ബെല്ലൊരു പ്രാവശ്യം അമര്‍ത്തിയിട്ട് ഒളിച്ചാലോ എന്നാണ്! നിങ്ങളിനി പത്രത്തില്‍ ബെല്ലടി ശല്യം അമ്മയും മകനും അറസ്റ്റില്‍ എന്നെങ്ങാനും കണ്ടാല്‍ ഉറപ്പിച്ചോളുക അത് ഞങ്ങളാണ്!

ഈ രണ്ടു സംഭവങ്ങളും ഇങ്ങനെ തുറന്നെഴുതി മോശം അമ്മയാണ് ഞാനെന്നു സമ്മതിക്കുന്നത് എന്തിനാണെന്നോ - I believe there is no good parenting or bad parenting , there is only parenting. കുഞ്ഞുങ്ങളുടെ നന്മ, സന്തോഷം ഒക്കെത്തന്നെയാണ് സാധാരണ ഗതിയില്‍ എല്ലാ അച്ഛനമ്മമാരും ആഗ്രഹിക്കുക. എന്നാലും ഇടയ്ക്കിടെ ഇങ്ങനെ നിയന്ത്രണം വിട്ടുപോകുന്ന, നമ്മളറിയാതെ തന്നെ മറ്റെന്തൊക്കെയോ സംഭവിച്ചു പോകുന്ന, കുഞ്ഞുങ്ങള്‍ ചിന്തിക്കുന്നതിന്‍റെ അരികു ചേര്‍ന്നുപോലും നടക്കാന്‍ കഴിയാതിരുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടായേക്കാം. അങ്ങനെ നിങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ഒറ്റക്കല്ല എന്ന് പറയാനാണീ എഴുത്ത്. എന്‍റെ മകന്‍ ഇടയ്ക്കിടെ പറയുന്ന ഒരു വാചകമുണ്ട് - "I DONOT like when you guys scold me.... I'm sad when you scold me. So DONOT scold me even if im bad/wrong/misbehave" ഇത് കേള്‍ക്കുമ്പോള്‍ ഒക്കെ ഞങ്ങള്‍ക്ക് തോന്നും "ഹമ്പടാ കേമാ നീയാള് കൊള്ലാംലോ" , അവനിഷ്ടല്ലാത്തത് കൊണ്ട് അവന്‍ തെറ്റ് ചെയ്താലും ചീത്തക്കുട്ടിയായാലും വഴക്ക് പറയാന്‍ പാടില്ലാത്രേ. ഒരുപക്ഷേ എല്ലാ കുട്ടികള്‍ക്കും ഇതാകാം ആഗ്രഹം, അച്ഛനുമമ്മയും വഴക്ക് പറയുമ്പോള്‍ ലോകം മുഴുവന്‍ ഇടിഞ്ഞുപൊളിഞ്ഞു വീഴുന്നതായി തോന്നുന്നുണ്ടാകാം, അവരെ ആര്‍ക്കും ഇഷ്ടമല്ല എന്ന് തോന്നുന്നുണ്ടാകാം... പക്ഷേ, പക്ഷേ...വഴക്ക് പറയാതെ എങ്ങനെ മോശം സ്വഭാവങ്ങള്‍ മാറ്റും? എങ്ങനെ നല്ല കുട്ടികള്‍ ആക്കും? അപ്പോപ്പിന്നെ എന്താ ചെയ്ക? വഴക്ക് പറയേണ്ടി വന്നാലും ആ നിമിഷം കഴിയുമ്പോള്‍ പൂണ്ടടക്കം കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കുക, അവര്‍ പിണങ്ങും..പരിഭവിക്കും,എന്നാലും വഴക്ക് പറഞ്ഞില്ലേ എന്ന് ചിണുങ്ങും..ഒരു സ്നേഹോമില്ല എന്ന് ദേഷ്യപ്പെടും - സാരമില്ലാന്നേ! അവരുടെ സങ്കടം കൊണ്ടല്ലേ. ആ സമയത്ത് ഒരുമ്മ കൂടി കൊടുത്തിട്ട് അവരോട്  എന്തിനാണ് വഴക്ക് പറഞ്ഞതെന്നും ശരിക്കും ആ സമയത്ത് എങ്ങനെ ആയിരുന്നു ചെയ്യേണ്ടിയിരുന്നത് എന്നുമൊക്കെ ശാന്തമായി പറഞ്ഞാല്‍ മതി. ഒന്ന് രണ്ടുദിവസമൊക്കെ വളരെ നല്ല കുട്ടികളായി നടക്കാന്‍ അത്രയും ധാരാളം. അങ്ങനെ അങ്ങനെ ആവര്‍ത്തനങ്ങളിലൂടെ അവര്‍ക്കൊരു ബോധംവരും ശരിതെറ്റുകളെക്കുറിച്ച് - സ്നേഹമുണ്ടെങ്കിലും വഴക്ക് പറയേണ്ടി വരുന്ന നിമിഷങ്ങളെക്കുറിച്ച്, സാധ്യമെങ്കിലും ചെയ്തുകൂടാത്ത കാര്യങ്ങളെക്കുറിച്ച്....

അപ്പോ നേരത്തെ പറഞ്ഞത് മറക്കണ്ട - അയല്ക്കാര്‍ തല്ലി അമ്മയും മകനും ആശുപത്രിയില്‍ എന്ന് വാര്‍ത്ത‍ കേട്ടാലും അത് ഞങ്ങളായിരിക്കും!

         (2018 February Our Kids Edition - American MOM)