Wednesday, October 19, 2016

ഓണത്തിനെന്നും ബാല്യം

ഓര്‍മ്മകളില്‍  ഓണത്തിനെന്നും  ബാല്യമാണ്  - ഓണമെന്നാല്‍ സന്തോഷം മാത്രമാകുന്നത്  കുട്ടികള്‍ക്കായത് കൊണ്ടാകാം അങ്ങനെ. എന്‍റെ ബാല്യത്തിനും   മകന്‍റെ  ബാല്യത്തിനും  ഇടയില്‍  ഓടിപ്പോയ ചില ഓണങ്ങള്‍  ഓര്‍മ്മയില്‍ പോലുമില്ല എന്നോര്‍ക്കുമ്പോള്‍  ഓണമെന്നത്  ബാല്യമാകുന്നു - ഓര്‍മയില്‍ ഓണമൊരു കുഞ്ഞിച്ചിരി  ആകുന്നു.

മകനുണ്ടായതിനു ശേഷമുള്ള  ഓരോ  ആഘോഷവും  അവനു വേണ്ടിയാണ്,  അവന്റെ ജീവിതത്തിന്‍റെ നിറങ്ങള്‍ / ഓര്‍മയുടെ  ബാല്യങ്ങള്‍  ഈ ഓരോ ആഘോഷത്തിലുമാണെന്ന് അനുഭവത്തിലൂടെ പഠിച്ചത്  കൊണ്ട്. ഓണവും വിഷുവും ക്രിസ്തുമസും പെരുന്നാളും ഹലോവീനും താങ്ക്സ് ഗിവിങ്ങുമൊക്കെ ഒക്കുംപോല്‍ ഒരുക്കുമ്പോള്‍  ഞാനോര്‍ക്കും  പകര്‍ന്നു  പോകുന്നത് മറ്റൊരു തലമുറയിലേക്കുള്ള  സന്തോഷമാണെന്ന്.

.2000 ത്തിനു ശേഷമുള്ള  മിക്ക  ഓണങ്ങളും  പൂരാടത്തിന് വീട്ടിലെത്തി ചതയത്തിനു കോളേജിലേക്ക്   അല്ലെങ്കില്‍ ജോലിസ്ഥലത്തേക്ക് ഉള്ള ഓട്ടത്തില്‍ കഴിഞ്ഞുപോയിരുന്നു. അമേരിക്കന്‍ പ്രവാസിയായതിനു ശേഷമുള്ള  അഞ്ചാമത്തെ  ഓണമാണ് ഇത്തവണ വരുന്നത്. ഇതിനിടയില്‍ ഒരിക്കല്‍  മാത്രം നാട്ടില്‍ ഓണം ആഘോഷിക്കാന്‍ കഴിഞ്ഞു - 2014 ല്‍. അതിനു മുന്‍പുള്ള മൂന്നു ഓണങ്ങളും അമേരിക്കന്‍ ഓണങ്ങള്‍ - ഉള്ളത് കൊണ്ട് ഓണം പോലെ ചില ഓണങ്ങള്‍ ആയിരുന്നു. മോന്‍റെ ഓര്‍മയിലേക്ക്  കൂട്ടിവെക്കാന്‍  നാട്ടിലെ  ഓണം കൂടണമെന്ന അത്യാഗ്രഹത്തില്‍ തുള്ളിച്ചാടിയാണ് 'അത്തം' തുടങ്ങുന്നതിനു മുന്‍പ് നാട്ടിലേക്ക് പറന്നത്. അമേരിക്കയിലെ അപാര്ട്ട്മെന്റ്റ് ഓണമൊരുക്കലില്‍ ഞാനേറ്റവും  കൂടുതല്‍ മിസ്‌ ചെയ്തത് ഓണപ്പൂക്കളങ്ങള്‍ ആയിരുന്നു. ചാണകം മെഴുകിയില്ലെങ്കിലും വെള്ളം തളിച്ചില്ലെങ്കിലും  കാര്‍പ്പെറ്റിലോ , പാറ്റിയോയിലോ   ഒന്ന്  പൂവിടാന്‍ കൊതിച്ച  ഓണങ്ങളാണ് കഴിഞ്ഞു പോയത്.

'ഉത്രം പത്തിന് ഉത്രാടം,
അത്തം പത്തിന് തിരുവോണം'

എന്നൊക്കെ  പാട്ടും പാടി  ഉത്രത്തിനും രണ്ടു ദിവസം  മുന്‍പേ നാട്ടില്‍ ലാന്‍ഡ്‌  ചെയ്ത  ഞാന്‍ മോനോട് അത്തം, പൂക്കളം, പൂക്കള്‍  എന്നിവയെക്കുറിച്ചൊക്കെ  കുറേക്കഥകള്‍  അത്യാവശ്യം ഡ്രാമ+ മസാല ചേര്‍ത്തവതരിപ്പിച്ച്, മൂന്നര വയസുകാരന്‍റെ മനസ്സില്‍  അത്തപ്പൂക്കളം എന്നതിങ്ങനെ പല കളര്‍ ഇല്യുമിനേഷന്‍ ബള്‍ബുള്ള  ബോര്‍ഡ് പോലെ പ്രകാശിപ്പിച്ചു. കുഞ്ഞാനും  ഞാനും  അത്തം ഒന്നെത്താന്‍  കാത്തിരിക്കാന്‍  തുടങ്ങി. അമ്മയുടെ കുട്ടിക്കാല പൂപറിക്കല്‍ കോമ്പെറ്റിഷന്‍ കഥകള്‍ കേട്ട്  ഒരു സീക്രട്ട് മിഷനില്‍ പങ്കാളിയാകുന്ന മാനസിക അവസ്ഥയില്‍  കുഞ്ഞും ആകെ  ത്രില്ലില്‍. അങ്ങനെ  കാത്തു  കാത്തിരുന്ന് ഉത്രം ആയി - നാളെയാണ് ആ സുദിനം, ഓണമെത്തി  എന്ന്  നാട് വിളിച്ചു പറയുന്ന ദിനം, പൂക്കളത്തിന്‍റെ ആദ്യ  ദിനം - അത്തം.

അത്തം ദിവസം  6 മണിക്ക് തന്നെ  ഞാനും  മോനും  എഴുന്നേറ്റു, അതിലും നേരത്തെ  എഴുന്നേറ്റാല്‍ കുഞ്ഞിനു  ബുദ്ധിമുട്ടാകുമല്ലോ  എന്നോര്‍ത്തിട്ടാ, അല്ലാതെ  എനിക്ക്  രാവിലെ എണീല്‍ക്കാന്‍  മടിയായിട്ടൊന്നുമല്ല കേട്ടോ. തലേന്ന്  അമ്മമ്മ  കൊണ്ട് വെച്ച ചാണകം കുഞ്ഞിന് മനസിലാകുന്ന  ഭാഷയില്‍ പറഞ്ഞു കൊടുത്തപ്പോള്‍ 'കൌവ്വിന്‍റെ പൂപ്പി' ആയി, ങാ! എന്തേലും  ആകട്ട്‌ അറ്റ്ലീസ്റ്റ് കുട്ടി  ചാണകം  ഇങ്ങനെ  ലൈവ് ആയി കണ്ടല്ലോ  എന്നോര്‍ത്ത്  ഞാന്‍  സമാധാനിച്ചു. മുറ്റത്തിന് അരികില്‍  ഒരു  സ്ഥലത്തായി ചാണകപ്പൊതി നിക്ഷേപിച്ചിട്ട്, ഞാനും  മകനും  കൂടി പൂ പറിക്കാന്‍ ഇറങ്ങി.

ആദ്യ ദിവസത്തെ  പൂക്കളത്തിനു ഒരു തട്ട് മതി, ഒരു കളര്‍ പൂവും - നല്ല വെളുവെളുങ്ങനെ വെളുത്ത  കാശിത്തുമ്പ! മുറ്റത്തിന് മുന്‍പിലെ ചെറിയ ചാല്‍വഴിക്ക് അപ്പുറം ആളില്ലാത്തൊരു പറമ്പാണ്, അതിനുമപ്പുറം പശുവും, പാലും, ചാണകവും  ഉള്ള  മീനമ്മയുടെ വീടും. ആളില്ലാ  പറമ്പ് ഏതോ ഗള്‍ഫുകാരന്‍റെ സ്വന്തം, പക്ഷേ ഇതുവരെ ആളീ വഴി വന്നിട്ടില്ല. നാല് കൊല്ലം കൂടുമ്പോള്‍ അദ്ദേഹത്തിന്‍റെ ബന്ധു, ഒരമ്മാവന്‍ - വന്നു കമ്പിവേലി കെട്ടിപ്പോകും. കുറ്റം പറയരുതല്ലോ നാല് കൊല്ലത്തില്‍ കൂടുതല്‍ ഒരു നാട്ടിമ്പുറ  കമ്പിവേലിക്ക് ആയുസ് ഇപ്പോഴുമില്ല.  മീനമ്മയുടെ വീട്ടില്‍ നിന്നുള്ള  പാല്‍ യാത്രകളും, ഇവിടെ അമ്മയുടെ വകയായുള്ള അടുക്കള  സ്പെഷ്യല്‍ യാത്രകളും ചുറ്റുവട്ടത്തെ മറ്റു  വീടുകളില്‍ നിന്നും  മീനമ്മയുടെ  വീട്ടിലേക്കുള്ള അയല്‍ക്കൂട്ട യാത്രകളും കൂടിയാകുമ്പോള്‍  കമ്പിവേലി അവിടവിടെ ആദ്യം ഒന്ന് വളയും, പിന്നെ പൊളിയും. എല്ലാ  നാലുകൊല്ലത്തിലും ഒരു സുപ്രഭാതം ഈ അയല്‍ക്കാര്‍ക്കൊക്കെ ആ  അമ്മാവന്‍റെ വായില്‍ നിന്നുള്ള "ചൂടന്‍" കൌസല്ല്യാ സുപ്രജാ  കേള്‍ക്കലാണ്. പക്ഷേ, ആ പറമ്പ് പാമ്പുകളുടെ വിഹാര കേന്ദ്രമാകാതെ, കാട് പിടിക്കാതെ നോക്കുന്നത് ഈ 'കാല്‍നട'യാത്രക്കാര്‍  ആയത് കൊണ്ട് പൂര്‍ണമായും ഇവരെ തള്ളിപ്പറയാന്‍ അമ്മാവന് കഴിയുകയും ഇല്ല.അങ്ങനെ  ഒരു വിന്‍-വിന്‍ സിറ്റുവേഷനില്‍ കഴിയുന്ന  ആ പറമ്പാണ് എന്റേം കുഞ്ഞന്റേം ആകര്‍ഷണ കേന്ദ്രം. അവിടെ നിറയെ  വെളുവെളുത്ത് തുമ്പകള്‍, മഞ്ഞക്കുണുക്കിട്ട് മുക്കുറ്റികള്‍, നീല മിഴിയെഴുതി ശംഖു പുഷ്പങ്ങള്‍, കോളാമ്പി പൂക്കള്‍, തൊട്ടാവാടികള്‍ അങ്ങനെയങ്ങനെ ഒരു  പൂന്തോട്ടം തന്നെ  ഞങ്ങളെ കാത്തിരിക്കുന്നുണ്ട്.

ആറുമണിക്ക് പുറത്തിറങ്ങിയപ്പോള്‍ നല്ലൊരു സുഖകരമായ കാറ്റു വീശുന്നു, ഒത്തിരി  നാള് കൂടിയാണ് ഈ സമയത്തൊരു നാടന്‍  പ്രഭാതം  കാണുന്നത്. ആകാശത്തിനിപ്പോഴും ഒരു  ചുവപ്പിന്‍റെ ഒരു നേരിയ പാടയുണ്ട്, റോഡിനക്കരെ അമ്പലത്തില്‍ നിന്ന് ദാസേട്ടന്‍റെ ശബ്ദം 'ചന്ദന ചര്‍ച്ചിത നീല കളേബരം' ഒഴുകിയെത്തുന്നത് ശടപടെന്നു എന്നെയും മോനൊപ്പം കുട്ടിയാക്കി. വേഗം പോയാലെ  നല്ല  തുമ്പപ്പൂ  കിട്ടുള്ളൂ എന്ന് ധൃതി  കൂട്ടി  ആളില്ലാപ്പറമ്പിലേക്ക് കമ്പി വളഞ്ഞു കിടന്ന  ഭാഗത്ത്‌ കൂടി ഞങ്ങള്‍  നൂണ്ടു  കയറി.

"തുമ്പപ്പൂ  പറിക്കാന്‍  ഒരു  പ്രത്യേക രീതിയുണ്ട്, തുമ്പപ്പൂ കൂടയില്‍ ഒതുക്കുന്നതിനും. തീരെച്ചെറിയ ചെടിയും പൂക്കളും ആയത് കൊണ്ട്  സൂക്ഷിച്ചു  പറിക്കണം, അല്ലെങ്കില്‍  നാളേക്കുള്ള മൊട്ടും  കൂടിയാകും കയ്യില്‍ പോരുക. കുറേപ്പറിച്ചാലും കൂട നിറയില്ല, മാത്രവുമല്ല കുഞ്ഞുകുഞ്ഞു പൂക്കള്‍ ആയതുകൊണ്ട് പൂക്കളത്തിലേക്ക് തുമ്പപ്പൂ ചൊരിയലാണ് പതിവ്. കൂട കുറച്ചു നിറയുമ്പോള്‍ കയ്യിലെ  പൂക്കൂട ഒന്ന് കറക്കണം, അപ്പോള്‍ പൂ കേടാകാതെ തന്നെ ഒന്നമരും. പൂക്കൂടയില്‍ സ്ഥലവും കിട്ടും " ഇങ്ങനെ  പൂപറിക്കലിന്റെ വിവിധ  വശങ്ങള്‍ മോനോട്  അവലോകിച്ചുകൊണ്ട്  ഞങ്ങള്‍ കുറേശെ പൂ പറിക്കാന്‍  തുടങ്ങി - പൂക്കൂടയായി തല്‍ക്കാലം ഒരു പഴക്കൊട്ട (ഫ്രൂട്ട് ബാസ്കറ്റ്) കയ്യിലെടുത്തിട്ടുണ്ട്. കുറേനേരത്തെ മഞ്ഞു കൊള്ളലിനും, കൊതുക് കടിയ്ക്കും നേരം ഒരു വലിയ വട്ടം  പൂവിടാനുള്ള തുമ്പപ്പൂവുമായി ഞങ്ങള്‍ തിരികെ എത്തി.

മുറ്റത്തിനൊരരികില്‍ തിട്ടയില്‍ വെറും മണ്ണില്‍ കമ്പ് കൊണ്ടൊരു ചെറിയ  വട്ടം വരച്ച്  ചാണകം മെഴുകി, ഒത്ത നടുക്കൊരുണ്ട ചാണകവും വെച്ച് കളം  ശരിയാക്കി. കൈ കൊണ്ടുള്ള ചാണകപ്പരത്തല്‍  മോന്  ചെറിയൊരു "അയ്യേ, പുപ്പൂ " ഫീല്‍  ഉണ്ടാക്കിയെങ്കിലും  എനിക്ക് വല്ലാത്ത സന്തോഷം തോന്നി. വെറും തറയില്‍ കുടഞ്ഞിട്ട പൂക്കളില്‍  നിന്നും വെള്ളയ്ക്കൊപ്പം നിറങ്ങളും ചിരിച്ചു, കൂടെയുണ്ടായിരുന്ന കൌതുകക്കുട്ടി ആ നേരം കൊണ്ട് ഞാന്‍ കാണാതെ കുറച്ചു  മഞ്ഞപ്പൂവും, തൊട്ടാവാടിപ്പൂവും കൂടി പറിച്ചു കൂടയില്‍ ഇട്ടിരുന്നു. അവനെ  നിരാശപ്പെടുത്തണ്ട  എന്ന് കരുതി  ഒന്നാം പൂവാണേലും, ഒരു കളര്‍  മതിയെങ്കിലും ഇന്ന് എല്ലാമിടാം  എന്ന് തീരുമാനിച്ചു.

"ഓണത്തിന് നമ്മളെ  കാണാന്‍ മാവേലിയപ്പൂപ്പ വരും - അപ്പോള്‍ നമ്മള്‍ അപ്പൂപ്പയെ വെല്‍ക്കം ചെയ്യാനാണ് ട്ടാ  ഈ പൂക്കളൊക്കെ ഇങ്ങനെ  ഒരുക്കുന്നെ, അപ്പൂപ്പ നോക്കും ആരൊക്കെയാ  എന്നെ സ്വീകരിക്കാന്‍ ഒരുങ്ങിയിട്ടുള്ളതെന്ന്".
ഓണം എന്നതിനെക്കുറിച്ച്, ഒരു നല്ല കഥപോലെ കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്ന  പ്രായമല്ലേ -കുഞ്ഞിക്കണ്ണുകള്‍ കൌതുകത്തില്‍ വീണ്ടും മിഴിഞ്ഞു.

"ഇബ്ടെയെത്തുമ്പോ അപ്പൂപ്പയ്ക്ക് സന്തോഷാകും അല്ലേമ്മാ?",
"നമ്മള്‍ പൂവിങ്ങനെ  കൂട്ടിയാല്‍ മത്യോമ്മാ ?",
"ഇന്ന് വരോമ്മാ മാവേലിയപ്പൂപ്പ ?"

അങ്ങനെ  ചോദ്യോത്തരങ്ങളിലൂടെ  ഞങ്ങള്‍  പൂവിടല്‍ പൂര്‍ത്തിയാക്കി. നിരയൊപ്പിച്ചു മുക്കുറ്റിപ്പൂവും, തൊട്ടാവാടിപ്പൂവും, തമ്മിലൊട്ടി തുമ്പപ്പൂക്കളും, നീലച്ച ചില ശംഖുപുഷ്പങ്ങളും  പിന്നെ മോടി കൂട്ടാന്‍ നടുവിലെ ചാണകഉരുളയില്‍ ഒരു ചുമന്ന ചെമ്പരത്തിപ്പൂവും കൂടിയായപ്പോള്‍ ഞങ്ങടെ കുഞ്ഞുപൂക്കളവും ചന്തക്കുട്ടിയായി  ചിരിച്ചു.

വീണ്ടും വീണ്ടും  പൂക്കളച്ചന്തം നോക്കിയാസ്വദിച്ച്, ചെമ്പരത്തിപ്പൂവിലേയ്ക്ക്  വലിഞ്ഞു  കയറാന്‍ ശ്രമിക്കുന്ന ഒരു കള്ളക്കട്ടുറുമ്പിനെ കയ്യിലിരുന്ന  പ്ലാവിലയുടെ തണ്ട് കൊണ്ട് വഴി തെറ്റിച്ചു വിടാന്‍ നോക്കുന്ന കുഞ്ഞനെ  നോക്കി ഒരു ചായയുടെ സുഖത്തില്‍  പൂമുഖത്തിരിക്കുമ്പോഴാണ് തൊട്ടപ്പുറത്തെ വീട്ടിലെ കുട്ടികള്‍ സ്കൂളില്‍ പോകാനുള്ള ഒരുക്കത്തില്‍ ആ വഴി വന്നത്. നേരത്തെ പറഞ്ഞ  ആളില്ലാപ്പറമ്പിനും, വീടിനും ഇടയിലുള്ള ഇടവഴി ആറു വീടുകളുടെ  പൊതുവഴി കൂടിയാണ്. താഴെ തിരക്കിന്‍റെ റോഡുകളിലേയ്ക്ക് ഞങ്ങളെ എത്തിക്കുന്ന കൈവഴിയാണ് ആ "Z" പോലെ വളഞ്ഞ ചെമ്മണ്‍വഴി. എന്‍റെ കളിക്കൂട്ടുകാരിയുടെ  മക്കളാണ്, അവധിക്ക് എത്തിയിട്ട് രണ്ടാളേം കണ്ടില്ലാരുന്നു, അതുകൊണ്ട് തന്നെ ഒരു നിമിഷം അവിടെ വഴിയില്‍  നിന്നൊരു  കുശലം പറയാന്‍ ആ  മൂന്നാം ക്ലാസ്, ഏഴാം ക്ലാസ് കുട്ടീസുകള്‍  തയ്യാറായി.


"വല്യേ  കുട്ടികളായല്ലോ  രണ്ടാളും! ഇന്നേതാ പരീക്ഷ ? "

"ഇല്ലാ മാമീ, ഓണപ്പരീക്ഷ  ഓണം കഴ്ഞ്ഞിട്ടെള്ളൂ  ഇക്കൊല്ലം"

 കൂട്ടത്തിലെ മുതിര്‍ന്നവള്‍ ഉത്തരം  പറയുമ്പോഴേക്കും കുഞ്ഞന്റെയും, പൂവിന്റേയും പ്രലോഭനത്തില്‍ ഇളയ ആള് ചാടിയിങ്ങു മുറ്റത്തെത്തി.
(നാട്ടിന്‍പുറത്ത് വീടിനടുത്തുള്ളവരൊക്കെയും  മാമിയും, മാമനും, അമ്മമ്മയും, അപ്പൂപ്പനും ഒക്കെയാണ് ഇപ്പോഴും.)
വിളിയിലെ സ്നേഹം ആസ്വദിച്ച് ഞാന്‍, അവരുടെ പൂക്കളവിശേഷം ചോദിക്കാമെന്നോര്‍ത്തു -
'രണ്ടു  കുട്ട്യോള്‍ ഉള്ളതല്ലേ, എന്തായാലും കളം നമ്മുടെതിനേക്കാള്‍   വലുതാകും (അസൂയ), കുറെ പൂ  കിട്ടിയും കാണും, ഇന്നലെ  വന്നു പറിച്ചു പോയിട്ടുണ്ടാകും, അതാകും  ഞങ്ങള്‍  കാണാഞ്ഞത്, അതോ  ഇനി വേറെ ആളില്ലാപ്പറമ്പ്‌ ഉണ്ടോ ആവോ അടുത്തെങ്ങാനും, കൂടുതല്‍  നിറങ്ങളില്‍ പൂക്കുന്ന പറമ്പുകള്‍(ഈശ്വരാ!) ...എന്നാലിനി  നാളെ  അവിടെപ്പോയാലോ!' - ചിന്ത  അത്രയും എത്തിയപ്പോള്‍ എനിക്ക് തന്നെ ചിരി വന്നു. കൂട്ടുകാരോട് വാശി വെച്ച് പൂ  പറിച്ചിരുന്ന, വലിയ പൂക്കളം  ഇടാന്‍ മത്സരിച്ചിരുന്ന പഴയ ഓണക്കുറുമ്പി മനസ്സില്‍ ഇപ്പോഴും ഉണ്ട്, ജീവനോടെ!

"നിങ്ങളിന്നലെ പൂ പറിച്ചു  പോയോ? അതോ വീട്ടിനു തന്നെ എടുത്തോ ഇന്നത്തേത്?"

കുട്ടിപ്പൂക്കളത്തിന് മുന്നില്‍ മോനോടൊപ്പം കുത്തിയിരുന്നു ഉറുമ്പിനെ നോക്കുകയായിരുന്ന ഇളയവള്‍ പൊന്നു അതിശയത്തില്‍ എന്നെ നോക്കി,

"അതിനു  ഞങ്ങള്‍  പൂവിട്ടില്ലല്ലോ  മാമീ "

ഇത്തവണ  ഞാനാണ്  അതിശയിച്ചത്. ഇവര്‍ക്കിത്തവണ ഓണമില്ലേ?, ചോദിച്ചത്  അബദ്ധമായോ എന്ന് ശങ്കിച്ച്  ഞാന്‍  വേഗം  അമ്മയെ നോക്കി.പക്ഷേ, അപ്പോഴേക്കും മറുപടി മൂത്തയാളില്‍ നിന്നും വന്നു

"പൂ പറിക്കാന്‍  രാവിലെ എണീക്കണ്ടേ മാമീ, ഞങ്ങള്‍ക്ക് 8  മണിക്ക് ട്യുഷന്‍ സെന്ററില്‍  ക്ലാസ് തുടങ്ങും, പൊന്നൂ വേഗം  വാ  ഇന്ന്  നമ്മള്‍ ലേറ്റ് ആകുമേ! "

നിറവും, പൂവും, കുഞ്ഞുകൂട്ടും വിട്ട് മനസില്ലാ മനസോടെ ഒരു ജോഡി കൌതുകക്കണ്ണുകള്‍ ചേച്ചിയുടെ  കൈയും പിടിച്ചു  നടന്നു  മറഞ്ഞപ്പോള്‍ ഞാന്‍ അതിശയത്തില്‍ അമ്മയോട് ചോദിച്ചു

"അതെന്താമ്മാ  അവരൊന്നും  പൂക്കളം  ഇടാറില്ലേ  ഇപ്പോള്‍? "

"ആര്‍ക്കാപ്പോ  അതിനൊക്കെ  നേരം? പണ്ടൊക്കെ  കുട്ടികളായിരുന്നു ചെയ്യുന്നേ, ഇപ്പോള്‍ അവര്‍ക്കും  നേരോമില്ലാ, താല്പര്യോമില്ലാ, നിന്‍റെ ഉത്സാഹം  കണ്ടപ്പോള്‍ വെറുതെ നിരാശപ്പെടണ്ടാന്നു കരുതി ഇന്നലെ പറഞ്ഞില്ലാന്നെ ഉള്ളൂ."

ഒഴിഞ്ഞ  ചായക്കപ്പുമായി അകത്തേക്ക് പോകവേ അമ്മ പറഞ്ഞു..
നേര്‍ത്ത് കേട്ട  വാക്കുകള്‍ അങ്ങനെ തന്നെയാണ് എന്ന് വിശ്വസിക്കാന്‍   എനിക്കിഷ്ടമായില്ല, പക്ഷേ, പിന്നീടുള്ള പത്തു ദിവസങ്ങളില്‍ ഞാനും മോനും മാത്രമേ ഉണ്ടായിരുന്നുള്ളൂ പൂ പറിക്കാന്‍, ആ ചുറ്റുവട്ടത്തെ ആറു വീടുകളില്‍  ഞങ്ങളുടെ  വീടിനു മുന്നില്‍ മാത്രം മുക്കുറ്റിയും, കോളാമ്പിയും, തെച്ചിപ്പൂവും ഒക്കെ ചിരിച്ചു. ആവശ്യത്തില്‍ കൂടുതല്‍ പൂത്തു മരിച്ചു ആളില്ലാപ്പറമ്പിലെ ആര്‍ക്കും വേണ്ടാപ്പൂക്കള്‍! അങ്ങനെയങ്ങനെ എനിക്ക് മനസിലായി ഇപ്പോള്‍ ആരും പറമ്പില്‍ നിന്ന്  പൂ പറിച്ചു പൂക്കളം ഇടാറില്ല..ആര്‍ക്കും പൂ പറിക്കാന്‍  വാശിയുമില്ല. കുഞ്ഞന്‍സ്‌ സന്തോഷിച്ചു  ഞങ്ങളുടെ വീട്ടില്‍ മാത്രം മാവേലിയപ്പൂപ്പ  വരുമല്ലോ  എന്നോര്‍ത്ത്.

               (2014 Onam - My Son Thaathwik & nephew Aushin with naadan pookkalam ;) )


നാട്ടില്‍   ഓണമെന്നത്  സ്കൂളടച്ചു കഴിഞ്ഞുള്ള ദിവസങ്ങളിലെ ടെലിവിഷന്‍- സിനിമാ മാരത്തോണ്‍ ആണ്, യാത്രകളാണ്, സദ്യകളാണ്. പക്ഷേ, ഓണത്തിന്  മുന്നേ  ഓണം വരവേല്‍ക്കാന്‍ ആര്‍ക്കും സമയമില്ല, അതിനോടൊരു  ഇഷ്ടവുമില്ല. എന്‍റെ  ബാല്യമല്ല  ഇന്നിന്‍റെ ബാല്യം. നാട്ടില്‍ നിന്ന് മാറി നിന്നത് കൊണ്ടാണ്  മകന് എന്‍റെ  ബാല്യം  കൊടുക്കാന്‍ ആകാത്തത് എന്ന വിഷമം എനിക്ക് എന്തായാലും  ആ ഓണത്തോടെ മാറിക്കിട്ടി. മാത്രവുമല്ല, എന്‍റെ ഓര്‍മ്മകള്‍ അവനു കൊടുക്കാന്‍ ആകില്ലയെന്നും, അവനു വേണ്ടി ഓര്‍മ്മകള്‍ കൂടുതല്‍ മനോഹരമായി ഉണ്ടാക്കാന്‍ എവിടെ എന്നതല്ല, എന്ത് ചെയ്യുന്നു എന്നതാണ്‌ പ്രധാനമെന്നും  മനസിലായി.


പിന്നീട് വന്ന ഓണത്തിന് നാലര വയസുകാരന്‍ പൂവിട്ടില്ല, പക്ഷേ തിരുവോണത്തിന് അവന്‍ ഇലയില്‍ സദ്യ കഴിച്ചു, പുത്തന്‍ ഉടുപ്പിട്ടു, മൂന്നാമോണത്തിന് മലയാളി കൂട്ടായ്മയുടെ ഓണത്തില്‍ മാവേലിയപ്പൂപ്പയെ കണ്ടു, പുലികളി കണ്ടു, കൈകൊട്ടിക്കളി കണ്ടു, ചെണ്ടമേളം കേട്ടു, ഗംഭീരന്‍ പൂക്കളം കണ്ടു, വീണ്ടും ഓണമുണ്ടു, പായസം കുടിച്ചു....! അവന്‍റെ ഓര്‍മ്മയുടെ  കാലിഡോസ്കോപ്പിലെക്ക് അവനൊരു മനോഹര ഓണം ചേര്‍ത്തു വെച്ചു. എനിക്കുറപ്പാണ് ആ ഓര്‍മ്മയ്ക്ക്‌ എന്നുമെന്നും  അവനെ കുട്ടിയാക്കാന്‍ ആകും - ഓണം  കാത്തിരിക്കുന്ന ഒരു കുട്ടി!


(2016 American Onam - Thaathwik with his "maveli naadu"  group song team on stage )