Wednesday, April 16, 2014

വീണ്ടുമൊരു വിഷുപ്പുലരി



കാലങ്ങള്‍ക്ക് മറവി ബാധിച്ചിട്ടും
എന്നിലേക്കെത്തുന്നൊരു വിഷുപ്പുലരി
ഇരുളും വെളിച്ചവും അളവുകോലാക്കി
ചിരിയും കരച്ചിലും തുല്യമാക്കീടട്ടെ വേഗം 
സ്നേഹം കണി കണ്ടുണരുവാന്‍ വേണ്ടി
ഹൃദയ ദര്‍പ്പണം കണിയായ് വെച്ചു ഞാന്‍
ദുഃഖമെന്ന നാണയപ്പകുതിയെ ചിരി-
-പ്പകുതിയാല്‍ മറച്ചു വെച്ചിന്നു ഞാന്‍
ഇഷ്ടദൈവം-കണിവെള്ളരി- പിന്നെ
സമ്പല്‍സമൃദ്ധിയ്ക്ക് പൊന്നിന്‍കണങ്ങളും -
ഇല്ലയെന്‍റെ കണിക്കൂട്ടത്തിലൊന്നിലും
ഇല്ല പ്രാചീന വിഷുക്കണിപ്പതിവുകള്‍!

വിത്തും കൈക്കോട്ടും പാടി എന്നെയും
തുയിലുണര്‍ത്തീടുമിപ്പോള്‍  വിഷുപ്പക്ഷി,
മിഴികളിറുക്കിയടച്ചിരിക്കുന്നു ഞാന്‍-
കണ്ണ് പൊത്തുവാന്‍ കരങ്ങളില്ലല്ലോ !
വലംകയ്യില്‍ വീഴും  കൈനീട്ടപ്പൊരുളിനെ
ഇടംകൈയ്യറിയാതെ കാത്തു സൂക്ഷിക്കണം

സ്വര്‍ണവര്‍ണ്ണമാം സ്നേഹപ്പൂവുകള്‍
ഹൃദയദര്‍പ്പണേ പ്രതിഫലിക്കുമ്പോള്‍ ,
കണ്‍ തുറക്കട്ടെ ഞാനെന്‍ കണി കാണുവാന്‍ -
ജീവിത കാരണോര്‍ നീട്ടി നില്‍ക്കുമാ
കള്ളനാണയത്തുട്ടൊന്നു വാങ്ങുവാന്‍!