Saturday, November 30, 2013

അവസാന വാക്ക്


അവളുടെ പ്രതിരൂപം പോലെ
കണ്ണാടിയില്‍ ഇന്നൊരു നരച്ച പൊട്ട്
ഓര്‍മ്മയാണത്, തുടുത്തിരുന്ന ചില
കുങ്കുമ സന്ധ്യകളുടെ ഓര്‍മ്മ!

കിടക്കയില്‍ നിന്നെവിടുന്നോ  കിട്ടി
നര പൊട്ടിയടര്‍ന്നൊരു മുടിയിഴ
ഇളകിചിരിച്ച  പകല്‍ കാഴ്ചകളുടെ
ഇളിച്ചു കാട്ടുന്ന  വര്‍ണ്ണമാണത്!

കാലില്‍ കുടുങ്ങിയൊരു അഴിഞ്ഞു
-ലഞ്ഞ മഞ്ഞ സാരി തന്നിഴ നൂല്‍
കുടഞ്ഞെറിഞ്ഞു പുറത്തേക്കു പോകവേ
തെറിച്ചു  ചുണ്ടില്‍ നിന്നും "മൂദേവി"!!!

 

Thursday, November 28, 2013

'ആപ്പിള്‍' മധുരത്തിലൂടെ . . .

ഒരു തവണ വായിച്ചു -രണ്ടു തവണ വായിച്ചു.. ദാ ഞാനിപ്പോള്‍ മൂന്നാമത് തവണയും ഈ ആപ്പിളിനെ കടിച്ചു മുറിച്ചു കഴിച്ചിരിക്കുന്നു - ഇനി മധുരം മാത്രമാണോ,പുളിപ്പുണ്ടോ ഇടയ്ക്കൊന്നു കയ്ച്ചോ എന്നൊക്കെ മറ്റുള്ളവരോട് കൂടി പറയാം എന്നൊരു ശ്രമം  (ആദ്യ വായന കഴിഞ്ഞപ്പോള്‍ എഴുതാനിരുന്നു എഴുതിയില്ല. രണ്ടാം വായനയില്‍ എനിക്കിതിനൊരു ആസ്വാദനം എഴുതാനാകില്ല എന്ന് തോന്നി. മൂന്നാം വായനയില്‍ ഇനി ഉടനെ വായിക്കില്ല എന്ന് ഉറപ്പിച്ച് ഈ ആസ്വാദന കുറിപ്പ് എഴുതുന്നു -തീര്‍ത്തും ഒരു സാധാരണ വായനക്കാരിയുടെ ആസ്വാദനം :) )

 
"ആപ്പിള്‍"
സിയാഫ് അബ്ദുള്‍ഖാദിര്‍
കൃതി ബുക്സ് - വില 65 Rs 
                                              
15 കഥകള്‍ - 15 ജീവിതം -15 വ്യത്യസ്ത അനുഭവം അതാണ്‌ ശ്രീ.സിയാഫ് അബ്ദുള്‍ഖാദിര്‍ന്‍റെ ആദ്യ പുസ്തകം നമുക്ക് തരുന്നത്  . ആദ്യത്തെ രണ്ടു കഥകളായ 'ആപ്പിളും', 'ഒരു തവളയുടെ ചരിത്രത്തില്‍ നിന്നൊരേടും' പിന്നെ അവസാന കഥയായ 'മറവിയിലേക്ക് ഒരു ടിക്കെറ്റും' ബ്ലോഗിലൂടെയും മറ്റും വായിച്ചിരുന്നു. അദ്ദേഹത്തെ ഞാന്‍ ആദ്യമായി വായിച്ചത് ആപ്പിള്‍ ആണ് -അന്ന് ഞാന്‍ അതിശയിച്ചത് ചെറുപ്പകാലത്ത് റഷ്യന്‍ കഥകളുടെ വിവര്‍ത്തനം വായിച്ചപ്പോള്‍ തോന്നിയ ഒരു അനുഭവം ഈ കഥ വായിച്ചപ്പോള്‍ എനിക്കുണ്ടായി. ഇദ്ദേഹത്തിന്‍റെ ശൈലി അധികം കാണാത്തത്  ആണല്ലോ എന്ന് കരുതി - മിയ എന്ന പെണ്‍കുട്ടിയെ സ്കൂള്‍ കുട്ടികള്‍ക്ക് പോലും വായിക്കാന്‍ ഇഷ്ടമാകും എന്ന് തോന്നി. അതില്‍ നിന്ന് തവളയുടെ ചരിത്രത്തിലേക്ക് എത്തിയപ്പോള്‍ ഞാനാകെ കുഴങ്ങി - ഇത് നമ്മുടെ മുത്തശ്ശി കഥ അല്ലെ, ഇതെപ്പോ ഈ രീതിയില്‍ ആയി എന്ന്. അവസാനം വരെ എങ്ങോട്ടെക്കാണു പോകുന്നതെന്ന് ഒളിപ്പിച്ചു വെച്ച് ആ തവളച്ചാര്‍ നമ്മുടെ ഭൂതകാലത്തില്‍ നിന്ന് ദേ ഒരു ചാട്ടം -ഇന്നിലേക്ക്‌. അവിടെയാണ് ആ കഥ നമ്മളോട് സംവദിക്കുന്നത്!

'മറവിയിലേക്ക് ഒരു ടിക്കറ്റ്‌' സ്വന്തം അനുഭവം ആണോ എന്ന് തന്നെ തോന്നിപ്പോകും വിധത്തിലാണ്,അത്രയും സ്വാഭാവികതയോടെ ആണ് ഈ കഥവണ്ടിക്കാരന്‍ എഴുതിയിരിക്കുന്നത് - ഞാന്‍ ആദ്യം വായിച്ച രണ്ടില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ശൈലി . പക്ഷെ ഇത് ഒരു ഭാവനാത്മക കഥ എന്നതിലുപരി ഒരു അനുഭവ കഥയായി തോന്നിയതിനാല്‍ എനിക്ക് കൂടുതല്‍ ഇഷ്ടമായത് ഈ  കഥയാണ്.

'വൈകിയോടുന്ന വണ്ടി  ' , 'യൂത്തനെഷ്യ ' എന്നിവ നമ്മെ ചിന്തിപ്പിക്കും ഇത് സംഭവിച്ചതോ, സംഭവിക്കാന്‍ പോകുന്നതോ നമ്മള്‍ കണ്ടതോ എന്നൊക്കെ. പക്ഷെ ഈ രണ്ടു കഥയിലും എനിക്ക് അനുഭവിക്കാനായ പൊതുവായ കാര്യം രണ്ടിടത്തും മനപൂര്‍വമായ ഒരു ശ്രമം ഉണ്ട് -വായനക്കാരനു ന്യായാന്യായങ്ങള്‍ കണ്ടു പിടിക്കാന്‍. അത്തരം പഴുതുകളും വായനയുടെ ഭാവനയും ഇട്ടാണ് ഈ കഥകള്‍ രണ്ടും അവസാനിക്കുന്നത്.

'ഭൂതം' 'ദൈവത്തിന്‍റെ അമ്മ' 'തൃക്കാല്‍ സുവിശേഷം'  - ദൈവത്തിന്‍റെ അമ്മയായാലും അമ്മമാര്‍ എന്നും അമ്മമാര്‍ തന്നെയെന്നു ഒരു പറയാ പറച്ചില്‍ . ചില പെണ്ഭാവനകള്‍ -അതില്‍ വിജയിച്ചിരിക്കുന്നു എന്ന് പറയാതെ വയ്യ . ഉള്ളതില്‍ വെച്ച് എനിക്ക് അധികം ഇഷ്ടമാകാത്ത ഒരു വായന സമ്മാനിച്ച കഥയാണ് തൃക്കാല്‍ സുവിശേഷം  - കുറച്ചൊരു കയ്പ്പ് രസം ഇവിടെ :) .എന്നാല്‍ ഭൂതത്തിലേക്ക് എത്തുമ്പോള്‍ ഭാവനയും പ്രായോഗിക ജീവിതവും കൂടിക്കലരുന്നു - അവസാനിപ്പിച്ച രീതിയില്‍ 'ഭൂതം' എന്നെ ചിരിപ്പിച്ചു ,  - പക്ഷെ, ഒരേ ഒരു കാര്യം മാത്രം തോന്നി , കുറെ കാലത്തിനു ശേഷം ഈ കഥ വായിക്കുമ്പോള്‍ അവസാനത്തിനൊരു ആമുഖം കൊടുക്കേണ്ടി വരുമോ എന്ന്.

'സുഷിരക്കാഴ്ച്ചകള്‍' - ഒറ്റ പേജില്‍ ഒതുക്കിയ ഈ കഥ ഒരു കാര്യം നമ്മിലേക്ക് എത്തിക്കാന്‍ വലിച്ചു നീട്ടി പറയേണ്ട എന്നാണ് പഠിപ്പിക്കുന്നത് . മറ്റുള്ളവരുടെ ജീവിതത്തിലേക്ക് തുറന്നു കിടക്കുന്ന ഏതു സുഷിരത്തിന് പിന്നിലും ഒരു കണ്ണുണ്ട് എന്നൊരു ചിന്ത.

'കാസിനോ' -വായിച്ചു കഴിഞ്ഞു ഞാന്‍ തന്നെ കഥാകൃത്തിനോടു ചോദിച്ചു ,ഇതെവിടെ നടക്കുന്ന കഥ ആണെന്ന്. ഇതെവിടെയും നടക്കാം എന്ന ഉത്തരം പ്രതീക്ഷിച്ചു കൊണ്ട് തന്നെ. കഥകള്‍ വായിക്കുമ്പോള്‍ നമ്മള്‍ ജീവിക്കുന്ന സ്ഥലം കൂടി അതിനെ സ്വാധീനിക്കുന്നുണ്ടോ , ഉണ്ടെന്നു കാസിനോ വായിച്ചപ്പോള്‍ തോന്നി. അന്ത്യം പ്രതീക്ഷിച്ചത് പോലെ -പക്ഷേ അതിലേക്ക് എത്തിക്കുന്ന വഴികള്‍ !

എന്നെ അതിശയിപ്പിച്ച ഒരു കഥയാണ് ' ഗൃഹപാഠങ്ങള്‍' -തികച്ചും അപ്രതീക്ഷിതമായ അവസാനം , പക്ഷെ എന്ത് കൊണ്ട് അങ്ങനെ ഒരു കാര്യം എഴുതിയ ആളും കഥയിലെ കുട്ടിയും ചിന്തിച്ചു എന്നൊരു ചോദ്യചിഹ്നം  ബാക്കി - സത്യത്തില്‍ എന്നെ വളരെയേറെ ചിന്തിപ്പിച്ച ഒരു കഥയാണ് അത്. അമ്മ എന്ന കഥാപാത്രം ചെയ്യുന്നതില്‍ നിന്ന് നമുക്ക് കാണാന്‍ ആകാത്ത ഒരു ആംഗിള്‍ :(

'മനോരോഗിയുടെ ആല്‍ബം' - നമുക്കൊക്കെ അറിയുന്നുണ്ടാകും ഇങ്ങനെ വാച്ച് നോക്കുന്ന ചിലരെ. എഴുതിയ ആള്‍ക്ക് അങ്ങനെ ആരെയെങ്കിലും അറിയുമോ എന്ന് , അനുഭവം ഇല്ലാതെ എങ്ങനെ എഴുതി എന്ന് വായനക്കാര്‍ ചോദിക്കുമ്പോള്‍ ആ കഥ വിജയിക്കുന്നു. സ്വയം തോന്നാം -നമ്മള്‍ അതിലുണ്ടെന്നു :)

'ഗുരു അത്ര തന്നെ ലഘു' അത്ര ലഘു അല്ലെ അല്ല :). ചില പ്രയോഗങ്ങളുടെ മനോഹാരിത  ചില സങ്കല്പങ്ങള്‍  അത് ആണ് ഈ കഥയെ ലഘു അല്ലാതെ ആക്കുന്നത്. ഈ കഥയില്‍ നിന്ന് കൊണ്ട് 'ആറാമന്‍റെ മൊഴി ' ഒന്ന് കൂടി വായിക്കുമ്പോള്‍ പല മൊഴികളും കള്ളമായി മാറുന്നു. അതിലെ വിവരണ രീതി ഒരു പ്രത്യേക തരത്തിലാണ് അദ്ദേഹം ചെയ്തിരിക്കുന്നത്.

ഈ കഥകളിലൂടെ ഒക്കെ കടന്നു പോകുമ്പോള്‍ പണ്ട് പഠിക്കാന്‍ ഉണ്ടായിരുന്ന ഒരു ലേഖനം ഓര്‍ത്തു പോയി -കഥയെഴുത്തിന്‍റെ വിവിധ രീതികളെ കുറിച്ച് , സ്വയം നായകനായി കഥ പറയുന്നതും മറ്റൊരാളുടെ കഥ പറയുന്നതും അങ്ങനെ ഉള്ളതൊക്കെ ചേര്‍ന്ന് MT യുടെ ഒരു ലേഖനം ആണെന്നാണ് ഓര്‍മ്മ. ഈ കഥകളില്‍ പലതിനും പൊതുവായ ഒരു ശൈലി ഇല്ല -അല്ലെങ്കില്‍ ശ്രീ.സിയാഫ് ഈ രീതിയിലാണ്‌ എഴുതുക എന്ന് നമുക്ക് ഇതില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കുക ഇല്ല . അതാണ് അദ്ദേഹത്തിന്‍റെ പ്രത്യേകതയും. ആദ്യ രണ്ടു കഥകളില്‍ കാല്‍പ്പനികതയുടെ -സങ്കപ്പ ലോകത്തിന്‍റെ അതിയായ സ്വാധീനം ഉണ്ടെങ്കില്‍ മറ്റുള്ള കഥകള്‍ ആ ശൈലിയുടെ ഒരു സൂചന പോലും നല്‍കുന്നില്ല.

വായിക്കാത്ത കഥയെക്കുറിച്ച് ഉള്ളടക്കം മറ്റൊരാള്‍ പറഞ്ഞു കേള്‍ക്കുന്നത് ഇഷ്ടമില്ലാത്ത ആളായത് കൊണ്ട് കഴിവതും ഈ കഥകളുടെ ഉള്ളടക്കം പറയാതെ പറഞ്ഞാണ് ഈ കുറിപ്പ് തയ്യാറാക്കിയത് -  കുറിപ്പ് ദുരൂഹമായി തോന്നാം , പക്ഷെ കഥകള്‍ ദുരൂഹം അല്ല തന്നെ :).

ഈ കഥവണ്ടി ഇനിയും ഒരുപാട് ദൂരം മുന്നോട്ടേക്ക് പോകട്ടെ എന്നാണ് ആശംസ. ഒപ്പം സിയാഫിക്കയുടെ കഥകള്‍ നമുക്ക് പുസ്തക രൂപത്തില്‍  വായിക്കാന്‍ അവസരം തന്ന കൃതി ബൂക്സിനോട് നന്ദിയും .
(കഥാകൃത്തിന്‍റെ കയ്യൊപ്പോട് കൂടിയ ഒരു കോപ്പി കടല് കടന്നു എന്‍റെ അടുത്തേക്ക് എത്തിയപ്പോള്‍ സത്യം പറയാമല്ലോ ഈ ബുക്ക്‌ ഇറങ്ങുന്നതിനു ഒരു സഹായവും ചെയ്തില്ല എങ്കിലും ഞാനും കൂടി അതിന്‍റെ ഒരു ഭാഗം ആണെന്ന് തോന്നിപ്പോയി. ഒരു ബുദ്ധിമുട്ടും വിചാരിക്കാതെ ബൂക്കയച്ചു തന്നതിന് വീണ്ടും വീണ്ടും സിയാഫിക്കയോട് നന്ദി പറയാതെ വയ്യ )
========================================================================
ഈ കാണുന്ന ലിങ്കിലൂടെ പോയാല്‍ ആപ്പിള്‍ മേടിക്കാം :) http://www.indulekha.com/apple-stories-siyaf-abdhulkhadir

 

Tuesday, November 26, 2013

ദേഹാന്തര യാത്രകളിലൂടെ..

ചില യാത്രകള്‍ നമ്മളെ വല്ലാതെ കൊതിപ്പിക്കും! യാത്രകള്‍ ഇഷ്ടപ്പെടുന്ന ഒരാളെ അത് തീര്‍ച്ചയായും പ്രലോഭിപ്പിക്കും - "ദേഹാന്തര യാത്രകള്‍" പ്രലോഭനമായോ എന്നിലെ വായനക്കാരിക്ക് എന്ന് സംശയം, പക്ഷെ കൊതിപ്പിച്ചു -വല്ലാതെ!

വിഡ്ഢിമാന്‍  

കൃതി ബുക്സ്  

വില 95


പേര് കൊണ്ട് നമുക്ക് ഈ യാത്ര ദേഹ യാത്ര അല്ലാതെ ദേഹി യാത്ര ആണോ എന്നൊരു സംശയം തോന്നാം -പക്ഷെ, ഇതില്‍ നമ്മള്‍ യാത്ര ചെയ്യുന്നത് സത്യത്തില്‍ പല ദേഹങ്ങളിലൂടെയാണ് ,  ആ ദേഹങ്ങളിലെ ദേഹികളിലൂടെയാണ്.

ബ്ലോഗിലൂടെ എനിക്ക് വായിക്കാന്‍ കഴിയാതെ പോയ "വെടിക്കഥകള്‍" ആണ് "ദേഹന്തര യാത്രകള്‍" എന്ന പേരില്‍ ശ്രീ.മനോജ്‌ ബുക്ക്‌ ആക്കിയത് എന്നത് മാത്രമായിരുന്നു എനിക്ക് ഈ ബുക്ക്‌വായിക്കാന്‍ എടുക്കുമ്പോള്‍ ഉള്ള അറിവ്. സത്യം പറയാമല്ലോ -ഒട്ടൊരു മുന്‍വിധി ഉണ്ടായിരുന്നു -ഈ ബുക്കിന്‍റെ ഉള്ളടക്കത്തെ കുറിച്ച്, ശൈലിയെ കുറിച്ച്. തീര്‍ത്തും അപരിചിതമായ ഒരു എഴുത്തുകാരനെ വായിക്കുമ്പോള്‍ മുന്‍വിധികള്‍ ഉണ്ടാകേണ്ട കാര്യമേയില്ല -പക്ഷെ, ഞാന്‍ വായിച്ചിരുന്നില്ല എങ്കിലും വെടിക്കഥകളെ കുറിച്ചൊരു ഏകദേശ രൂപം മറ്റു ചില സുഹൃത്തുക്കള്‍ തന്നിരുന്നു. അത് കൊണ്ട് തന്നെ "ബി പ്രിപ്പയെര്ട് (be prepared ) " എന്നൊരു അറ്റിട്ട്യുടിലാണ് തുടങ്ങിയത്.

ശ്രീ.രവിവര്‍മ്മ തുടക്കത്തില്‍ പറഞ്ഞത് പോലെ ഇതൊരു നോവല്‍ രീതിയില്‍ ആദി മുതല്‍ അന്ത്യം വരെ വായിച്ചില്ലെങ്കിലും മനസിലാക്കാന്‍ ആകും - ഓരോ അദ്ധ്യായവും സ്വന്തമായ ഒരു നിലനില്‍പ്പുള്ള രീതിയിലാണ് കഥാകാരന്‍ ആവിഷ്കരിച്ചിരിക്കുന്നത് (ഇടയ്ക്ക് ചിലവ മാത്രമായി ഒന്നില്‍ കൂടുതല്‍ തവണ വായിച്ചു കഴിഞ്ഞു ഈ പത്തു ദിവസത്തിനിടയില്‍). പക്ഷെ, യാത്രയുടെ തുടക്കവും ഒടുക്കവും കൂടിയാകുമ്പോഴെ വായനയുടെ ശരിയായ സുഖം കിട്ടുകയുള്ളൂ. കുറെ നാളുകള്‍ കൂടി ഒറ്റയിരിപ്പിനു വായിച്ചു തീര്‍ത്ത ഒരു ബുക്കാണ്‌ ഈ യാത്ര. വായനയുടെ അവസാനം -ഞാനിത് വായിച്ചു  തുടങ്ങുമ്പോള്‍ തീരെ കരുതിയില്ല എന്‍റെ കണ്ണില്‍ ഒരു നനവുണ്ടാകും എന്ന്! പക്ഷെ, സുഖമുള്ള ഒരു വിങ്ങല്‍ -ഭാരമേറുന്ന ഹൃദയം-ഒത്തിരി നാളായി വായിച്ചു നെഞ്ചു വിങ്ങുന്ന ഒരു ബുക്ക്‌ വായിച്ചിട്ട്- അവസാന താളില്‍ എനിക്കാ ഭാരം തോന്നി.. ബ്ലോഗില്‍ ഇതിനെ വായിക്കാതിരുന്നത് നന്നായി എന്ന് തോന്നി!

കഥയില്‍ പറഞ്ഞു പോകുന്ന സ്ഥലങ്ങള്‍ കഥാകാരന്‍ കണ്ടിട്ടില്ല എന്നുള്ളത് എന്നെ അതിശയിപ്പിച്ചു - സങ്കല്പ്പത്തിലൂടെ  എങ്ങനെ അദ്ദേഹം ഇത്ര അബ്സ്ട്രാക്റ്റ് ആയി എഴുതി എന്നത്. പല യാത്രകളും പോയി കണ്ടു പരിചയിച്ചറിഞ്ഞ വഴികളിലൂടെ ആണെന്ന് തോന്നി - കൂടെ കൊണ്ട് പോയവരെയും മുഷിപ്പിക്കാതെ ,യാത്രയുടെ അലച്ചില്‍ അറിയിക്കാതെ അവസാനം വരെ എത്തിച്ചു.

വായിക്കാത്ത ഒരു ബുക്കിനെ കുറിച്ചോ, കാണാത്ത സിനിമയെ കുറിച്ചോ കഥാപരമായി  അഭിപ്രായങ്ങള്‍ കേള്‍ക്കുന്നത് എനിക്കിഷ്ടമല്ല -വായിക്കുമ്പോള്‍ ഉള്ള പുതുമ പോകും എന്നത് കൊണ്ട് തന്നെ :). അത് കൊണ്ട് എന്‍റെ ആസ്വാദനത്തിലും ഈ യാത്രയുടെ കഥ എന്ത് എന്നത് നിങ്ങള്‍ വായിച്ചു തന്നെ അറിയുക. എനിക്കുറപ്പാണ് പ്രാന്തി പപ്പി നിങ്ങളെ ചിന്തിപ്പിക്കും അതിശയിപ്പിക്കും. സില്‍വിയ നിങ്ങളെ ചിന്തിപ്പിക്കും, ആശയ കുഴപ്പത്തിലാക്കും.ചില കാട്ടുചെമ്പക ഗന്ധങ്ങള്‍ "അങ്ങനെ ചിന്തിക്കാന്‍ ആകുമോ" എന്ന് നിങ്ങളെ കുഴപ്പിക്കും (ഇപ്പോഴും അതിന്‍റെ പ്രായോഗികത എന്നെ കുഴയ്ക്കുന്നു!) രമേശിന്‍റെ  അമ്മയും,രമചേച്ചിയും ഒക്കെ അസ്വസ്ഥത സൃഷ്ടിക്കുന്ന യാഥാര്‍ത്ഥ്യമായി കണ്മുന്നില്‍ കാണും. മാത്യുസ്സേട്ടനും, റസിയയും നീറ്റല്‍ ആയി കൊണ്ടുനീറും . പല കല്‍പ്പനകളും മനോഹരമായ ചിത്രങ്ങള്‍ വരയ്ക്കും.

ഓരോ യാത്രയ്ക്കും അനിവാര്യമായ ഒരു തുടക്കം ഉണ്ട് -ഒടുക്കവും. നമ്മുടെ പല യാത്രകളും തുടങ്ങിയിടത്ത് തന്നെ ഒടുങ്ങണം എന്നില്ല -എന്നാലോ ആത്യന്തികമായി നമ്മളൊക്കെ  ആഗ്രഹിക്കുന്നത് തുടക്കവും ഒടുക്കവും ഒരിടത്ത് ആകണം എന്നാണ്, അതേത് യാത്ര ആയാലും. ഇവിടെ രമേശിന്‍റെ യാത്രയില്‍ തുടക്കം അദ്ദേഹം കരുതികൂട്ടി ചെയ്യുന്നതാണ്‌ - ഒടുക്കം ,അത് നിയോഗവും. അവിടേക്ക് എത്തിപ്പെടാതിരിക്കാന്‍ അദ്ദേഹത്തിന് ആകുമായിരുന്നില്ല എന്നതാണ് സത്യം.  നമ്മളുടെ കൂടെ കുറെയേറെപ്പേര്‍ കയറിയിറങ്ങി യാത്ര ചെയ്യുന്നു -ഒടുവില്‍ നമ്മള്‍ മാത്രം എവിടെ നിന്ന് പുറപ്പെട്ടോ അവിടേക്ക് തിരികെ എത്തുന്നു.

വായനയില്‍ എനിക്കേറ്റവും ഇഷ്ടമായ ഭാഗങ്ങളില്‍ ഒന്ന്  കിഷന്‍റെ  ചെറിയമ്മയുടെ ചില വാദമുഖങ്ങള്‍ ആണ്. സത്യത്തില്‍ കിഷന്‍റെ  ചെറിയമ്മ സംസാരിക്കുന്നിടത്ത് ഞാനൊരു പെണ്മനസ്‌ കണ്ടു - കഥാകാരനില്‍ നിന്ന് അത്തരമൊരു അവതരണ രീതി പ്രതീക്ഷിക്കാതിരുന്ന എന്നെ അത് അതിശയിപ്പിക്കുക തന്നെ ചെയ്തു.

കഥയില്‍ , അവതരിപ്പിച്ച രീതിയില്‍ V.D.മനോജ്‌ എന്ന വിഡിമാന്‍ ആദ്യ പുസ്തകത്തിന്‍റെ യാതൊരു പതറിച്ചയും ഇല്ലാത്ത രീതിയില്‍ ആണ് ദേഹാന്തര യാത്ര ഒരുക്കിയിരിക്കുന്നത് എന്ന് കാണാം. ഇതൊരു തുടക്കം മാത്രമെന്നും, ഇനിയും ഇനിയും ഒത്തിരി പുസ്തകങ്ങള്‍ അദ്ദേഹത്തിന്റേതായി നമുക്ക് കിട്ടുമെന്നും പ്രതീക്ഷിക്കുന്നു. ഈ കുറിപ്പിന്‍റെ തുടക്കത്തില്‍ പറഞ്ഞത് പോലെ ഈ ബുക്ക്‌ എന്നെ കൊതിപ്പിക്കുന്നു -ഇത്തരമൊരു വായന ഇനിയും ഇനിയും കിട്ടണം എന്നൊരു കൊതി !

 പുറംചട്ട മനോഹരമാണ് -വരാനിരിക്കുന്നതിനെ  കുറിച്ച് ഒരു മുന്നറിയിപ്പ് തരുന്ന ചിത്രം. ഉള്‍പ്പെജിലെ ചിത്രങ്ങളില്‍ ചിലതൊക്കെ വളരെ യോജിക്കുന്നതായി തോന്നി -പക്ഷെ ചിലവ എന്‍റെ വിഷയ വിവരമില്ലായ്മ കൊണ്ടാകാം അത്രയ്ക്ക് ചേര്‍ന്നതായോ എന്നൊരു സംശയം ഉണ്ട്. ബുക്കിനെ മൊത്തമായി വിലയിരുത്തുമ്പോള്‍  ചില അക്ഷര തെറ്റുകള്‍ കൂടി ഒഴിവാക്കാമായിരുന്നു എന്ന് തോന്നി :) കൃതി ബൂക്സിനോട് ശ്രീ.മനോജിനോപ്പം ഞങ്ങളും കടപ്പെട്ടിരിക്കുന്നു , ബ്ലോഗ്ഗര്‍ എന്ന ലേബലില്‍ ഒതുക്കാതെ വിഡിമാനെ വിശാലമായ മറ്റൊരു ലോകത്തേക്ക് എത്തിച്ചതിന് .

കയ്യില്‍ തൊട്ടു തലോടി മണത്തു ഒരു പുസ്തകം വായിക്കുന്ന സുഖം! ആഹാ... ഒരു കോപ്പി എനിക്കും അയച്ചു തരാമോ എന്ന് ചോദിച്ചപ്പോള്‍ തന്നെ ഇത്രയും ദൂരേക്ക് നാട്ടില്‍ നിന്നും അയക്കുന്നതില്‍ ഒരു മടിയും വിചാരിക്കാതെ ഈ    പുസ്തകം 'ആപ്പിള്‍' നൊപ്പം   എനിക്ക് എത്തിച്ചു തന്ന സിയാഫിക്കയ്ക് കൂടി നന്ദി പറയാതെ ഈ വായന സാര്‍ത്ഥകം ആകുന്നില്ല :) .

(വായിച്ചു തീര്‍ന്നു ആദ്യം തോന്നിയത് "അപ്പൊ തന്നെ ഈ തോന്നിയ വികാര വിചാരങ്ങള്‍ എഴുതിയ ആളെ അറിയിക്കണം" എന്നാണ്. ബുക്കില്‍ പരതി എഴുതിയ ആളുടെ നമ്പര്‍  -ബുദ്ധിമാന്‍! ഫോണ്‍ നമ്പര്‍ വെച്ചിട്ടില്ല -അതോണ്ട് അന്ന് അര്‍ദ്ധരാത്രിക്ക് ഒരു ISD വിളിയില്‍ നിന്ന് അദ്ദേഹം രക്ഷപെട്ടു. )

 

Monday, November 25, 2013

വെറും വെറുതെ ....

വെറും വെറുതെ ....
=================

മഞ്ഞുരുകിയുറയുന്നത് പോലെ
ഏകാന്തത എന്നിലലിഞ്ഞമരുമ്പോള്‍
ബന്ധങ്ങളുടെ ബന്ധന നൂലില്‍
അപരിചിതത്വത്തിന്റെ എട്ടുകാലി
പ്രലോഭനത്തിന്‍റെ തിളങ്ങുന്ന വല നെയ്ത്
കണ്ണുരുട്ടി ഓടിക്കളിക്കുമ്പോള്‍ ,
പ്രണയം എങ്കിലും ഉണ്ടായിരുന്നെങ്കില്‍ ...
ഇന്നിവിടെ വെറുമൊരു കൂട്ടിനായി മാത്രം !!!

ഇരുളിന്‍റെ ആഴങ്ങളില്‍ നിന്നൊരു
കുഞ്ഞുപൂവ് അമ്മേയെന്നു വിളിക്കുമ്പോള്‍
മറവിയുടെ മേല്‍പ്പാലത്തില്‍ കുറുകെ
അച്ഛനമ്മ മൌനത്തിന്‍ വിളക്ക് കാലാകുമ്പോള്‍ ‍ ‍
ഗോലികളിയുടെ ഒറ്റയിരട്ടകളില്‍ 'നീയാദ്യം
ഞാനാദ്യം' എന്ന് ബാല്യം ചിണുങ്ങുമ്പോള്‍
ഒരു മൌനമെങ്കിലും ഉണ്ടായിരുന്നെങ്കില്‍
ഇന്നിവിടെ വെറുമൊരു കൂട്ടിനായി മാത്രം !!!

Thursday, November 7, 2013

മഴയിതള്‍പ്പൂവുകള്‍

( eമഷി വാര്‍ഷികപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത് (2013) )


" നോക്ക് അഭീ, എന്നെ എന്‍റെ  വഴിക്ക് വിട്ടേക്കൂ പ്ലീസ്‌...!! എന്‍റെ  വട്ടുകളെ മനസിലാക്കാന്‍ നിനക്ക് ഒരിക്കലും കഴിയില്ല. മഴയെ കുറിച്ച് നിനക്ക് പറയാനാ മഴത്തുള്ളികളും, മഴക്കുരുവികളും, മഴക്കാറും മാത്രമേ ഉള്ളുവെങ്കില്‍ എനിക്ക് ‍ മഴയിതള്‍പ്പൂവുകള്‍ കൂടിയുണ്ട്. അതിനു മഴയുടെ നിറമാണ്, മഴയുടെ മണമാണ്.. ഒരുപക്ഷെ എനിക്ക് മാത്രമേ അതിനെ അറിയാന്‍ കഴിയുന്നുണ്ടാകുള്ളൂ." 

ആരോടോ ഉള്ള വാശി പോലെ അവളത് പറഞ്ഞു നിര്‍ത്തുന്നത് വരെ ഞാനവളെ തന്നെ നോക്കിയിരിക്കും, എപ്പോഴും ഞാന്‍ ചെയ്യാറുള്ളത് പോലെ. അവള്‍ -നിത എന്നാ നിവേദിതാ ദാസ്‌ -എപ്പോഴത്തെയും പോലെ എന്നെ തോല്‍പ്പിച്ച സന്തോഷത്തില്‍ വിയര്‍ത്ത മൂക്കിന്‍ തുമ്പ് അമര്‍ത്തി തുടയ്ക്കുമ്പോള്‍ എന്‍റെ ചുണ്ടുകള്‍ ചിരിയ്ക്കും ചിരിയില്ലായ്മയ്ക്കും ഇടയിലെ നേര്‍ രേഖയായിരിക്കും . എന്‍റെയാ  ഭാവം അവളെ ദേഷ്യം പിടിപ്പിക്കും എന്നറിഞ്ഞു കൊണ്ട് തന്നെ ഞാനത് മാറ്റാറില്ല. 
                    
           കോളേജിലെ ഏതോ പ്രോഗ്രാമില്‍ കവിത അവതരിപ്പിക്കവേയാണ് ഞാനവളെ ആദ്യമായി ശ്രദ്ധിക്കുന്നത്. നഷ്ടസ്വപ്നത്തിനെ കുറിച്ച് ചൊല്ലിയ ആ കവിത നല്ലതാണെന്ന് പറഞ്ഞാണു ഞാനവളെ പരിചയപ്പെട്ടത്.

"ഹലോ നിവേദിത, ഞാന്‍ അഭിജിത്ത് സെക്കണ്ട്  ഇയര്‍ ഫിസിക്സ്. കവിത നന്നായിരുന്നു, എന്താ ഈ കവിത എന്നാല്‍ സങ്കടം മാത്രമാണോ? " 

ഞങ്ങളുടെ ആദ്യത്തെ വാഗ്വാദം അവിടെ തുടങ്ങി -സൌഹൃദവും.

                  ഔപചാരികതകള്‍ അനൌപചാരികതയിലേക്ക് വഴി മാറിയപ്പോള്‍ ഞങ്ങള്‍ക്കിടയിലെ വാഗ്വാദം അവളും എന്‍റെ  മൌനവും തമ്മിലായി. നഷ്ടപ്പെടുത്താനാവാത്ത ബന്ധമായി തീരുമ്പോഴും ഞങ്ങള്‍ക്കിടയില്‍ നിറഞ്ഞു നിന്നത് പിണക്കങ്ങളും , കുറുമ്പുകളും  ഒടുവിലെന്‍റെ  തോല്‍വിയുമായിരുന്നു.

" സ്വന്തമായൊന്നുമില്ലാത്തവര്‍ക്ക്  നഷ്ടങ്ങളെ കുറിച്ച് പറയാന്‍ അവകാശമില്ല അഭീ..നഷ്ടങ്ങള്‍ സ്വന്തമായുള്ളവരോ, അവരെന്തു ചെയ്യും???  എകാന്തത നല്ലതാണ് , ഒറ്റപെടല്‍ വേദനയും അല്ലേടാ? " 

എന്നെ ഉത്തരം മുട്ടിക്കുന്ന ഇത്തരം ചോദ്യങ്ങളുടെ കലവറ ആയിരുന്നവള്‍.

അവളുടെ നഷ്ടങ്ങളില്‍ ബാല്യകാലവും വളപ്പൊട്ടുകളും, അനുഭവിക്കാത്ത വികാരമായ വാത്സല്യവും, അനുഭവിച്ചറിഞ്ഞ കയ്പ്പുനീരായ ഒറ്റപ്പെടലും നിറയുമ്പോള്‍ ഞാനവളെ മാറ്റാനായി മാത്രം  അവള്‍ക്കിഷ്ടപ്പെടാത്ത ചോദ്യങ്ങള്‍ തിരയാറുണ്ടായിരുന്നു. നഷ്ടങ്ങളെ കുറിച്ച് മറന്നു അവള്‍ വാശിയോടെ എന്നെ  എതിര്‍ക്കുമ്പോള്‍ എന്റെയുള്ളിലെ സൗഹൃദം ചിരിയോടെ ചോദിക്കുമായിരുന്നു , തോല്‍ക്കുന്നതാരാണ് അഭീ എന്ന് !

     "എടാ, ഞാനൊരു കുഞ്ഞിനെ ദത്തെടുക്കും, എനിക്ക് മാത്രം സ്നേഹിക്കാനായി. ഇപ്പോഴല്ല, എനിക്കൊരു ജോലി കിട്ടി, സ്വന്തമായി ഒരു നില നില്‍പ്പുണ്ടാകുമ്പോള്‍. ഒരു പെണ്‍കുഞ്ഞിനെ........ അല്ലെങ്കില്‍ വേണ്ട മറ്റൊരു നിത -അത് വേണ്ട അല്ലെ അഭീ ? " 

അവള്‍ തന്നെ ചോദ്യവും അവള്‍ തന്നെ ഉത്തരവും പറഞ്ഞിരുന്ന ഈ നിമിഷങ്ങളെ ഞാനൊരുപാട് വെറുത്തിരുന്നു. അനാഥത്വവും ഒറ്റപെടലും അറിയാതിരുന്ന എനിക്ക് അവളോട്‌ തോന്നിയ ആദ്യവികാരങ്ങളില്‍ ഒന്നു സഹതാപമായിരുന്നു എന്ന്  ഞാനൊരിക്കലും പറഞ്ഞിരുന്നില്ല കാരണം ,

" നോക്ക് , അഭീ ഐ ആം ആന്‍ ഓര്‍ഫന്‍, കരുണാലയത്തിലാണ് താമസിക്കുന്നത്.ഇപ്പോള്‍ പഠിക്കുന്നത് ഏതോ  ഒരു നല്ല മനുഷ്യന്‍റെ സ്പോണ്‍സര്‍ഷിപ്‌ കാരണം. No more questions about it, cos I dont like it.പിന്നെ സിമ്പതിയും വേണ്ട - because  I simply hate it "

സൌഹൃദത്തിന്‍റെ  രണ്ടാം നാള്‍ മുഖത്തടിച്ചത് പോലെ പറഞ്ഞ ഈ വാചകങ്ങളെയും അത് പറയുമ്പോഴുള്ള നിന്‍റെ മുഖഭാവത്തെയും ഞാന്‍ മറന്നിരുന്നില്ല , ഒരിക്കലും.

എനിക്ക് യോജിക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും അവളുടെ വട്ടുകള്‍ കേള്‍ക്കാന്‍ എനിക്കിഷ്ടമായിരുന്നു. ഞങ്ങളുടെ സംസാരത്തില്‍ ഒരിക്കലെങ്ങോ വഴി തെറ്റിയെത്തിയ പ്രണയത്തിനെ കുറിച്ചവള്‍  പറഞ്ഞു 

" നോക്ക് അഭീ, നിന്‍റെ  പ്രണയമല്ല, എന്‍റെ  പ്രണയം.നിന്‍റെ പ്രണയത്തിന്റെ പൂര്‍ണ്ണത സ്വന്തമാക്കലില്‍ ആണെങ്കില്‍ എന്നെ സംബന്ധിച്ച് പ്രണയം എന്നത് സ്വന്തമാക്കല്‍ മാത്രമല്ല, ചിലപ്പോഴൊക്കെ നഷ്ടമാക്കല്‍  കൂടിയാണ് . സ്നേഹിക്കാനറിയണം എങ്കില്‍ ത്യജിക്കാന്‍ കൂടി അറിയണം. പിന്നെ ഇപ്പോള്‍ ഈ പ്രണയമെന്നത് ഒരുതരം ഉട്ടോപ്യന്‍ സിദ്ധാന്തം അല്ലേടാ  ? "

പറഞ്ഞു സമര്‍ത്ഥിച്ചു  കാര്യം നേടിയ സന്തോഷത്തില്‍ അവള്‍ ചിരിച്ചപ്പോള്‍, വിയോജിപ്പിനെ മറച്ചു ഞാനപ്പോഴും ചിരിക്കും ചിരിയില്ലായ്മയ്ക്കും ഇടയിലായിരുന്നു.  എന്നെ കുറിച്ചുള്ള നിന്‍റെ  വികാരമെന്തെന്നു ഒരിക്കലും ചോദിച്ചിരുന്നില്ലെങ്കിലും  ഒരുപാടിഷ്ടം ആണെന്ന് അറിയാമായിരുന്നു. ഏതു തരം ഇഷ്ടമെന്ന ചോദ്യം പലപ്പോഴും എന്‍റെയുള്ളില്‍ മാത്രമൊതുങ്ങിയത്  ഒരു പക്ഷെ, എന്‍റെ ഇഷ്ടത്തിന് നീയിഷ്ടപ്പെടാത്ത പ്രണയത്തിന്‍റെ മുഖച്ഛായ ഉണ്ടെന്നു  നീ പറയും എന്ന് ഭയന്നിട്ടാണോ നിതാ ?അറിയില്ല , ഒരു പാടിഷ്ടമായിരുന്നു എന്ന് മാത്രം അറിയാം.

ഒരിക്കല്‍ നീ പറഞ്ഞു,

 "സ്നേഹിക്കപ്പെടാന്‍ എനിക്കെന്തു കൊതിയാണെന്നോ -എത്ര നല്ല വികാരമാണത്. പക്ഷെ, സ്നേഹം എന്നും ദു:ഖമാണ് സ്നേഹിക്കുന്നതും സ്നേഹിക്കപ്പെടുന്നതും അറിഞ്ഞു കൊണ്ട് ചെയ്യുന്ന തെറ്റും. നീ യോജിക്കില്ലെന്നറിയാം  അഭീ, പക്ഷെ ,അതങ്ങനെയാണ്. സ്നേഹം  ഒരിക്കലും ഒരു ഭാരമാകാന്‍ പാടില്ല, സ്നേഹിക്കുന്നയാള്‍ക്കും സ്നേഹിക്കപ്പെടുന്നയാള്‍ക്കും...... "

പറഞ്ഞു വന്നതിനെ പകുതിക്ക് നിര്‍ത്തി ഒരു പൊട്ടിച്ചിരിയോടെ നീ മറ്റൊന്നിലേക്കു കടന്നു.


പിരിയുന്നതിനു മുപുള്ള ദിവസങ്ങള്‍ക്കിടയില്‍ നമുക്കിടയില്‍ ക്ഷണിക്കപ്പെടാത്ത അതിഥിയായി മൌനം നിറഞ്ഞപ്പോള്‍ ഞാനോര്‍ത്തത് ഈ ഭാവം എനിക്കും നിനക്കും അപരിചിതം ആണല്ലോ എന്നായിരുന്നു. ഇനിയുമെന്തോ പറയാന്‍ ബാക്കിയുള്ളത് പോലെ നീ ഒരു അര്‍ദ്ധവിരാമത്തില്‍ സംസാരം നിര്‍ത്തി എന്നെ നോക്കിയിരിക്കുകയായിരുന്നു.പറയുവാന്‍ എന്തോ ബാക്കിയുണ്ടായിരുന്നിട്ടും നീയത് പൂര്‍ണ്ണമാക്കിയില്ല.അപ്പോള്‍ മാത്രം എനിക്ക് ചൊടിപ്പോടെ പറയേണ്ടി വന്നു

" നിതാ, നീയൊരിക്കലും നിന്‍റെ  മനസിന്റെ ശരിക്കുള്ള വികാരം പ്രകടിപ്പിക്കുന്നതേയില്ല. എന്നോട് പോലും , നീയെന്തിനാ മുഖമൂടി അണിയുന്നത്. എന്താ നിനക്ക് പറയാനുള്ളത് എന്ന് തുറന്നു പറഞ്ഞു കൂടെ നിനക്ക് ? "

കുറ്റപ്പെടുത്തലിന്‍റെ  മൂര്‍ച്ച എന്‍റെ  വാക്കുകളില്‍ ഉണ്ടായിരുന്നിട്ട് കൂടി സ്വതവേയുള്ള വഴക്കിടല്‍ പ്രതീക്ഷിച്ചു നിന്ന എന്നെ നോക്കി, എതിര്‍ക്കാന്‍ മറന്നത് പോലെ നീ ചിരിക്കുക മാത്രം ചെയ്തു.
ഒടുവില്‍, ഒരു മഴച്ചാര്‍ത്തിനിടയില്‍ ഈ വരാന്തകളോട് വിട പറഞ്ഞിറങ്ങുമ്പോഴും കുറുമ്പ്  നിറഞ്ഞ യാത്രാമൊഴി ഇനിയും കാണാം എന്നായിരുന്നില്ല ...

" അഭീ, ഇനിയൊരിക്കലും നമ്മള്‍ കാണരുത്, എനിക്ക് നിന്നിലെ നിന്നെ അറിയില്ല ,നിനക്ക് എന്നിലെ എന്നെയും. ഇനിയൊരിക്കല്‍ കാണുമ്പോള്‍  തീര്‍ത്തും അപരിചിതരായി നടന്നു നീങ്ങണം നമുക്ക് , മറവിയ്ക്കു പോലും ഓര്‍മ്മ ഇല്ലാത്ത അപരിചിതര്‍ ...! "

ഒരുപാട് മനസിലാക്കി കഴിഞ്ഞുവെന്നു വിചാരിച്ചിരുന്നിട്ടും ഒരു തരി പോലും മനസിലാക്കിയിരുന്നില്ലെന്നു ,നീയൊരിക്കലും നിന്നെ മനസിലാക്കാന്‍ എന്നെ അനുവദിച്ചിരുന്നില്ലെന്ന്  ഞാന്‍ അറിഞ്ഞതപ്പോഴാണ് . അതിനു ശേഷമെത്ര പൂവലും,പടര്‍പ്പും കൊഴിഞ്ഞു. എന്തൊക്കെയോ സ്വന്തമാക്കാനുള്ള വ്യഗ്രതയില്‍ ജീവിതം ഈയാം പാറ്റകളെ പോലെ, പകല്‍ കിനാവുകളെ പോലെ പൊഴിഞ്ഞടങ്ങുക ആയിരുന്നു. നീ പറഞ്ഞത് പോലെ നിന്നെയൊരിക്കലും കണ്ടു പിടിക്കാന്‍ ശ്രമിച്ചില്ല , കോണ്ടാക്റ്റ് ചെയ്യാന്‍ ശ്രമിച്ചില്ല , ഒരു പക്ഷെ കുറെയേറെ നാളുകളായി ഓര്‍ക്കാനും. ഇന്നലെ വരെ നമുക്കിടയിലെ വാഗ്ദാനം പാലിക്കപ്പെട്ടു നിതാ , പക്ഷെ, ഇന്ന് ഇവിടെ ഈ ഹോസ്പിറ്റലില്‍ വെച്ച് ഞാനെന്തൊക്കെയാണ് ഓര്‍ക്കുന്നത്.

നിന്‍റെ കൈപ്പടയില്‍ എഴുതിയ ഈ കുറിപ്പിന്‍റെ  അര്‍ത്ഥമെന്താണ് നിത, നിന്‍റെ  വട്ടുകളെ മനസിലാക്കാന്‍ എനിക്ക് ഒരിക്കലും  കഴിഞ്ഞിരുന്നില്ലല്ലോ അല്ലെ?

'എന്‍റെ  പ്രിയ  അഭിയ്ക്ക്, ഒരുപാടെഴുതുന്നില്ല ,പറയാതെ പോയതും അറിയാതെ പോയതും ഇനിയൊരിക്കല്‍ പറഞ്ഞു തീര്‍ക്കാമെന്ന പ്രതീക്ഷയില്‍ .... വിട!!!  ,

                              with the secret temptations of an impossible love, yours own nitha. '

എന്‍റെ  അഡ്രസ്‌ എഴുതിയ ഈ കുറിപ്പ് പോലിസുകാരനെന്നെ ഏല്‍പ്പിക്കുമ്പോള്‍ പോലും അത് നിന്‍റെത് ആകുമെന്ന് ഞാന്‍ കരുതിയില്ല.
മേല്‍വിലാസത്തിലെ കൈപ്പട ഏറെ പരിചയമുള്ളതായിട്ടും ഞാന്‍ തിരിച്ചറിയുന്നില്ല എന്ന് എന്നെ തന്നെ ബോധിപ്പിക്കുകയായിരുന്നു. പക്ഷെ, എനിക്ക് മനസിലാകാത്ത നിന്‍റെയീ വാക്കുകള്‍ -നിന്നോടുള്ള എന്റെ വാഗ്ദാനം എനിക്ക് പാലിക്കാന്‍ ആകുന്നില്ലല്ലോ നിതാ.

" എക്സ്ക്യുസ് മി  മിസ്ടര്‍ അഭിജിത്ത് , ഒന്ന് വരൂ " 

ചിന്തകളില്‍ നിന്ന് ഉണര്‍ന്ന അഭിജിത്ത് യാന്ത്രികമായി ആ പോലീസുകാരനോടൊപ്പം നീങ്ങി.മോര്‍ച്ചറിയിലെ തണുപ്പ് ശരീരത്തിനെ പൊതിയുമ്പോഴും തനിക്കു വിയര്‍ക്കുന്നത് അയാള്‍ തിരിച്ചറിഞ്ഞു.

" ഇതാ ഈ ബോഡിയില്‍ നിന്നാണ് ഈ എഴുത്ത് കിട്ടിയത് . താങ്കള്‍ക്ക് ഈ ബോഡി ആരുടേതാണെന്ന് തിരിച്ചറിയാന്‍ ആകുന്നുണ്ടോ? പാറക്കൂട്ടത്തിനിടയില്‍ കുടുങ്ങി കിടക്കുക ആയിരുന്നു , രണ്ടു മൂന്നു ദിവസം ആയി , മീനൊക്കെ കൊത്തിയിട്ടാ കിട്ടിയത് " 

പുറത്തെ മഴയുടെ നനുത്ത താളത്തില്‍ കൂടി കടന്നു വന്ന  ചോദ്യം.  -

" സോറി സര്‍ ഞാനിവരെ അറിയില്ല ! "

പിന്തിരിഞ്ഞു നടക്കവേ അഭിജിത്ത് മഴതുള്ളിയോടു പറഞ്ഞു ,

" നിതാ, നീയോരുപാടിഷ്ടപ്പെട്ടിരുന്ന മഴ ഇപ്പോഴും പെയ്യുന്നു. നമ്മള്‍ വേര്‍പിരിഞ്ഞ ദിവസം നീ പറഞ്ഞതോര്‍മ്മയുണ്ടോ?? ആ വാഗ്ദാനം ഞാന്‍ പാലിച്ചിരിക്കുന്നു -തമ്മില്‍ കണ്ടിട്ടും  തിരിച്ചറിയാതെ പോകാന്‍ എനിക്ക് കഴിഞ്ഞിരിക്കുന്നു. നിന്‍റെ കണ്ണില്‍ എന്നോടുള്ള പരിചയം എനിക്ക് കാണാനും കഴിഞ്ഞില്ല ... കാരണം... !! "

ആ വാചകം പൂര്‍ത്തിയാക്കാന്‍ അയ്യാള്‍ക്ക് കഴിഞ്ഞില്ലെങ്കിലും മഴയിതള്‍പ്പൂക്കളുടെ മണവും ,നിറവും കണ്ണുനീരിന്‍റെ  രുചിയിലലിഞ്ഞയാള്‍ മനസിലാക്കാന്‍ തുടങ്ങി.