Tuesday, March 3, 2020

"പൂ പറിക്കാന്‍ പോരുമോ, പോരുമോ തുള്ളിമഞ്ഞു നുള്ളുവാന്‍ പോരുമോ"

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വർഷം 1995 അവസാനം

അതുവരെയുള്ള എല്ലാ അലുക്കുലുത്ത് പരിപാടികളിലും പങ്കെടുത്തിരുന്നുവെങ്കിലും നാടകമെന്ന പരിപാടി യുറീക്കാ പരീക്ഷാസമയങ്ങളിലും പൊതു താല്പര്യാർത്ഥമായുള്ള തെരുവുനാടകങ്ങളിലും ഒതുങ്ങിനിന്നിരുന്നു. എട്ടാം ക്ലാസിലാണ് ആദ്യമായി ഒരു നാടകത്തിൽ സ്‌കൂൾ യുവജനോത്സവത്തിൽ പങ്കെടുക്കുന്നത്. സ്‌കൂളിലെ നാടകമെന്ന കലാപരിപാടിയോർക്കുമ്പോൾ തന്നെ ഓർമ വരുന്ന പേരാണ് മനീഷ്.കെ.പി. രണ്ടുകൊല്ലം സീനിയറായ പഠിച്ച കേപ്പി ആയിരുന്നു അഞ്ചാം ക്ലാസ് മുതൽ ഞങ്ങൾ കാണുന്ന നല്ല നടൻ. തീൻമേശയിലെ ദുരന്തം എന്ന രണ്ടു കഥാപാത്രങ്ങൾ മാത്രം വരുന്ന നാടകം കണ്ടുകണ്ടുമടുത്തിരുന്നു എങ്കിലും മനീഷ് കേപ്പി എന്ന നടന് അതൊക്കെ മറികടക്കാൻ കഴിഞ്ഞിരുന്നു. അഞ്ചു മുതൽ ഏഴാം ക്ലാസ് വരെയും കണ്ടിരുന്ന നാടകങ്ങളൊക്കെ ആൺകുട്ടികൾ മാത്രമുള്ള നാടകങ്ങളായിരുന്നു. UP വിഭാഗത്തിൽ പൊതുവേ ഉണ്ടാകാറില്ല, ഹൈ സ്‌കൂൾ വിഭാഗത്തിൽ മൂന്നോ നാലോ ഉണ്ടായാലും എല്ലാം ചേട്ടന്മാർ അടക്കിവാഴുന്നതാണ് കണ്ടിരുന്നത്. പേരിനുപോലും ഒരു പെണ്ണില്ലാതിരുന്ന സ്‌കൂൾ നാടകങ്ങൾ!

അങ്ങനെയിരിക്കെയാണ് എട്ടാം ക്ലാസിൽ എത്തിയപ്പോൾ എന്നോടും സുഹൃത്ത് മഞ്ചുവിനോടും നമ്മുടെ സ്ക്കൂൾ ഹീറോ കേപ്പി നാടകത്തിലേക്ക് കൂടുന്നോ എന്ന് ചോദിക്കുന്നത് - സമ്മതം മൂളാൻ ഒട്ടും ആലോചിക്കേണ്ടിവന്നില്ല. നാവായിക്കുളം സ്‌കൂളിലെ ആദ്യത്തെ മിക്സഡ് നാടകമായിരുന്നു അത്. 'ഉത്കണ്ഠാകുലകുമാരൻ' എന്ന മകൻറെ അമ്മയായി ഞാനും, കേരളത്തിലെത്തുന്ന മദാമ്മയായി സുഹൃത്തും വന്ന 'സൂപ്പർ മാർക്കറ്റ്' എന്ന നാടകം - അമേരിക്കയെന്ന ഭീകര സാമ്രാജ്യത്ത -മുതലാളിത്ത രാജ്യത്തിന്റെയും ഉപഭോഗ സംസ്കാരത്തിന്റെയും ഒക്കെ കഥ പറഞ്ഞ നാടകമായിരുന്നേ  തമ്പി, അജയൻ, സുനി, കേപ്പി ഒക്കെയുണ്ടായിരുന്ന നാടകത്തിലെ ബാക്കിയുള്ളവരെയൊന്നും ഓർമ്മയില്ല. പഠിപ്പിക്കാൻ വന്നിരുന്ന നാടകക്കാരൻ ചേട്ടന്റേയും പേരിപ്പോൾ കൃത്യമായി ഓർക്കുന്നില്ല. പരിശീലനമൊക്കെ സ്‌കൂൾ സമയം കഴിഞ്ഞായിരുന്നു.

ഒടുവിൽ യുവജനോത്സവത്തിന് മുന്നോടിയായി പരിപാടികളുടെ സെലക്ഷൻ നടക്കുന്ന ദിവസം നാടകം സെലക്ഷൻ കമ്മിറ്റിക്ക് മുന്നിൽ അവതരിപ്പിക്കാൻ വന്ന ഞങ്ങളോട് നാടകത്തിന്റെ ചുക്കാൻ പിടിച്ചിരുന്ന മലയാളം സാറും, ഹെഡ്മിസ്ട്രെസ്സും ഒരേ സ്വരത്തിൽ പറഞ്ഞു - "ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചുള്ള നാടകം, അതിവിടെ നടത്താമെന്നു നിങ്ങൾ കരുതണ്ട! " . നാവായിക്കുളം പോലെയൊരു സുന്ദര ഗ്രാമത്തിൽ അത് അതിശയകരവുമായിരുന്നില്ല. കരഞ്ഞും കാലുപിടിച്ചും സ്റ്റേജിൽ ഒന്ന് കയറാനുള്ള സെലക്ഷൻ കിട്ടാൻ വേണ്ടി അക്ഷരാർത്ഥത്തിൽ യാചിക്കേണ്ടി വന്നു കേപ്പിക്ക്. സ്ക്കൂൾ തലം കഴിഞ്ഞ് റവന്യു ജില്ലാ വരെയാണ് മിക്കപ്പോഴും നാവായിക്കുളം സ്‌കൂൾ നാടകത്തിന് പോകാറുള്ളത് -അതിനപ്പുറം സ്റ്റേറ്റിലേക്കൊന്നും പോകാൻ പറ്റാറേയില്ല. കേപ്പിയുടെ വാദവും അതായിരുന്നു, എപ്പോഴും ജില്ലാതലത്തിൽ സമ്മാനം കിട്ടുന്ന ടീമുകൾ മിക്സഡ് ടീമുകളാണ്. പിന്നെന്തുകൊണ്ടാണ് നമ്മളത് ചെയ്യാത്തത് , എന്താണ് ഞങ്ങളെ മിക്സഡ് ടീമിന് സമ്മതിക്കാത്തത്! വിഷയം വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങൾ വഴി കൈവിട്ടുപോയേക്കുമോ എന്നൊക്കെ തോന്നിയാകണം തുളസിസർ HM നെ പറഞ്ഞു സമ്മതിപ്പിച്ചു - ഞങ്ങൾ നാടകം തട്ടേൽ കയറ്റി! അക്കൊല്ലം റവന്യു ജില്ലയിൽ ഒന്നാം സമ്മാനവും, മികച്ച നടനും, മികച്ച നടിയും നേടി സ്‌കൂളിലേക്ക് ആദ്യമായി അങ്ങനെയൊരു ട്രോഫിയും കൊണ്ടുപോയ ജാഥയിൽ കീജയ് വിളിച്ചതിലൊരെണ്ണം നമ്മുടെ സാറിനായിരുന്നു! ജില്ലാതലത്തിൽ അരിഷ്ടിച്ചു പിരിഷ്ടിച്ചു ഫണ്ടുമില്ലാതെ പോയ ഞങ്ങളുടെ ടീമിന് ബി ഗ്രേഡ് ഒന്നാം സമ്മാനം പോലായിരുന്നു, സഹനടി സ്ഥാനം മികച്ച നടിക്ക് തുല്യവും.

നാടകത്തിനെക്കുറിച്ചുള്ള കുറേയേറെ നല്ല ഓർമകളുണ്ട് - വളരെ unique ആയ ഓർമ്മകൾ. പിന്നീടൊരിക്കലും കിട്ടാഞ്ഞ അനുഭവങ്ങൾ! നാടകത്തിലൊരിടത്ത് കൈകോർത്തു പിടിച്ച്‌ ഞങ്ങൾ പാടണം
"പൂ പറിക്കാൻ പോരുന്നോ പോരുന്നോ
അതിരാവിലെ ..
പൂ പറിക്കാൻ ആരെ നിങ്ങൾക്കാവശ്യം അതിരാവിലെ.."

ആ ഭാഗം ആദ്യമായി റിഹേഴ്സൽ ചെയ്യാനൊരുങ്ങുമ്പോൾ എൻ്റെ അമ്മ അവിടെ ഒരരികിലിരിപ്പുണ്ട് - അമ്മയെ ഇടംകണ്ണിട്ട് നോക്കിക്കൊണ്ട് നിൽക്കുകയാണ് പത്താം ക്ലാസുകാരൻ അജയൻ, എന്ത്‌ചെയ്താൽ ആശാൻ എൻ്റെ കയ്യിൽ പിടിക്കുന്നില്ല. അമ്മ ചീത്ത പറയുമോ എന്ന് പേടിച്ചുനിൽക്കുവാണേ, പെങ്കൊച്ചിന്റെ കൈ പിടിച്ചാൽ എന്ത് സംഭവിക്കും എന്നറിയില്ലാലോ. ഇത് പറഞ്ഞാശാനെ പിന്നീട് കുറേനാൾ കളിയാക്കിയിട്ടുമുണ്ട്. അക്കൊല്ലം കഴിഞ്ഞു പഠിത്തം നിർത്തിയ അജയനെ പിന്നെ കുറേവർഷങ്ങൾ കണ്ടിട്ടില്ല. ഒത്തിരി നാളുകൾക്ക് ശേഷം ഒരുത്സവകാലത്ത് കണ്ടപ്പോൾ ഞാൻ ചോദിച്ചതും അതാണ് -
"അജയനോർമയുണ്ടോ എൻ്റെ കൈ പിടിച്ചത്" . പ്രതീക്ഷിച്ചത് പോലെതന്നെ വിളറിവെളുത്ത് അജയൻ പറഞ്ഞു, "ശോ നീ പതുക്കെപ്പറ നാട്ടാര് കേട്ടാൽ എൻറെ കാര്യം തീർന്നു! " ഇപ്പോളെവിടെയാണോ ആശാൻ!

അന്നത്തെ ആ പൂ പറിക്കാൻ പോകണ പാട്ട് ഓണസമയത്തൊക്കെ ഞങ്ങൾ പിള്ളേര് കളിക്കുന്ന ഒരു കളിയായിരുന്നു. പിന്നീടൊരിക്കൽ അതിന്റെ വേറൊരു വേർഷൻ ഞാൻ ഒരു സിനിമയിൽ കേട്ടു. ഇപ്പോഴും കണ്ടിട്ടില്ലാത്ത സിനിമ - എല്ലാ പാട്ടുകളും ഇഷ്ടമുള്ള സിനിമ... നന്ദിതാദാസ് എന്ന സുന്ദരിയുള്ള സിനിമ - "കണ്ണകി" !
"പൂ പറിക്കാന്‍ പോരുമോ, പോരുമോ
തുള്ളിമഞ്ഞു നുള്ളുവാന്‍ പോരുമോ
ചാന്തുപൊട്ടുമായി, കളിച്ചിന്തുപാട്ടുമായി....!"
https://www.youtube.com/watch?v=MOJjgJp5248
----------------------------------------------------------------------------------------------------------------------------------
#HundredDaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച്‌ - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ 

8 comments:

  1. ഇത് കുട്ടിക്കാലത്തു ഞങ്ങളും കളിച്ചിരുന്ന കളിയുടെ പാട്ടാണ്. രണ്ടു സെക്ഷൻ ആയി തിരിഞ്ഞു എന്നിട്ടു പാടും " പൂ പറിക്കാൻ പോരുന്നോ പോരുന്നോ അതിരാവിലെ ... " ഈ എഴുത്ത് എന്നെയും ചില ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയി .

    ReplyDelete
  2. പരിധിയില്ലാെതെ ഒഴുകുകയാണ് സുന്ദരൻ ഓർമ്മകൾ ..
    നാടകവും പാട്ടും. സൂപ്പർ

    സത്യം പറ, വായിക്കുന്നവെരെ കൊണ്ട് ഓർമ്മിപ്പിക്കാനേല്ലേ ഇതൊക്കെ. ?
    സ്വന്തമായി എഴുതി സംവിധാനം ചെയ്ത് നാലാളേം കൊണ്ട് സ്റ്റേജീ കയറിയ ഒരു ഒമ്പതാം ക്ലാസുകാരെനെ പിന്നേം കണ്ടൂ ട്ടാ..

    ReplyDelete
  3. കുട്ടിക്കാലത്തു ഈ pattullatകളി കളിച്ചിട്ടുണ്ട് ഞങ്ങളും ❤️
    നാടകാഭിനയം നല്ലൊരു നൊസ്റ്റാൾജിയ ആണല്ലോ..ജില്ലാ തലത്തിലെ ആ മികച്ച സഹനടി ആർഷ ആയിരുന്നിരിക്കും അല്ലേ. ❤️
    കണ്ണകിയിലെ ആ പാട്ടും കേൾക്കാൻ നല്ല സുഖം..😊

    ReplyDelete
  4. 'ആരവളെ കൊണ്ടരാൻ കൊണ്ടരമ്പടി  രാവിലെ '...
    എനിക്കും ഈ പാട്ടുപാടി ഒപ്പം കളിച്ച എന്റെ കളിക്കൂട്ടുകാരികളെ ഓർമ്മവന്നൂട്ടാ ...

    ReplyDelete
  5. ഈ കളി എത്ര കളിച്ചിട്ടുണ്ട് സ്കൂളിലും , പിന്നെ ഓണാവധിക്കും ... ഈ പാട്ടോർമ കലക്കി . Best actress.!!!

    ReplyDelete
  6. നാവായിക്കുളം എന്ന് വെറുതെ സെർച്ച് ചെയ്തപ്പോൾ ഈ പേജിൽ എത്തിപെട്ടതാ .. 'സൂപ്പർ മാർക്കറ്റ്' നാടകം "താഴെ സ്‌കൂളിൽ" കളിച്ച സമയം ഞങ്ങൾ "മേലെ സ്‌കൂളിൽ" (LPS) നാലാം ക്ലാസ്സിൽ ആയിരുന്നു (1995 അവസാനം). വീടിനടുത്തുള്ള അജിത് അണ്ണൻ (നന്നായി ക്രിക്കറ്റ് കളിച്ചിരുന്ന, ഞങ്ങളുടെ ആ കാലത്തെ ഹീറോ :) ) അതിൽ അഭിനയിച്ചിരുന്നു. മദാമ്മ ആയി ഒരു ചേച്ചി അഭിനയിച്ചതും, തിരുവാതിരക്കളി നാടകത്തിൽ ഉണ്ടായിരുന്നതും ഇപ്പൊ ഓർക്കുന്നു. തുളസി സാർ എന്ന് പറഞ്ഞത് താടി വച്ച, നരേന്ദ്ര പ്രസാദിന്റെ ഛായ ഉള്ള സാർ ആയിരുന്നോ (ഹൈ സ്‌കൂൾ ക്‌ളാസുകളിൽ മലയാളം പഠിപ്പിച്ചിരുന്നു ) ?

    മനീഷ് കെ.പി എന്ന ചേട്ടനെ ഓർക്കുന്നു . പുള്ളി പിന്നീട് ചാത്തന്നൂർ കോളേജിലും പോപ്പുലർ ആയിരുന്നെന്നു അവിടെ പഠിച്ച ചിലർ പറഞ്ഞു കേട്ടിട്ടുണ്ട്.

    പഴയ ഓർമ്മകളിലേക്ക് കൊണ്ട് പോയതിനു നന്ദി :)

    ReplyDelete
    Replies
    1. അപ്പൊ എന്നെ ഓർമയില്ലേ ? :D അതെ തുളസിസർ അത് തന്നെ. മദാമ്മ ആയത് ,മഞ്ജു ആണ്. അജിതിനേം ഓർമയുണ്ട് - അജിത്തായിരുന്നു ഞങ്ങടെ പാട്ടുകാരൻ. പിന്നെ തമ്പി. കെ പി ഞങ്ങടെ മുത്തായിരുന്നു :)

      Delete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)