Sunday, March 29, 2020

"തിരുനാമകീർത്തനം പാടുവാനല്ലെങ്കിൽ നാവെനിക്കെന്തിന് നാഥാ "

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വർഷം 2000 -2001
എൻജിനീയറിങ് കോളേജ് ഹോസ്റ്റൽ തന്നെ പശ്ചാത്തലം - ആദ്യവർഷമായത് കൊണ്ട് എല്ലാവരെയും കോളേജിൽ നിന്ന് ദൂരെയൊരു ഫ്ലാറ്റ് സെറ്റപ്പുള്ള വീട്ടിൽ താമസിപ്പിച്ചിരിക്കുകയാണ്. മൂന്നുനാലു മാസം പെരുമൺ എൻജിനീയറിങ് കോളേജിൽ പോയി തല കാണിച്ചിട്ടാണ് ഞാൻ ഇവിടേക്ക് എത്തിച്ചേർന്നിരിക്കുന്നേ. പുതുതായി തുടങ്ങിയ IT ബ്രാഞ്ചിലേക്ക് മിക്കവരും വന്നെത്തിയിരിക്കുന്നത് അങ്ങനെ തന്നെ - മറ്റേതൊക്കെയോ കോളേജുകളിൽ അഡ്മിഷൻ കിട്ടി ആദ്യത്തെ രണ്ടുമൂന്നു മാസം കഴിഞ്ഞപ്പോൾ ഹയർ ഓപ്‌ഷൻ എന്നൊരു കീറാമുട്ടി പൂരിപ്പിച്ചതിന്റെ ഫലം. അക്കൊല്ലത്തെ എൻട്രൻസ് പിള്ളേരൊക്കെ നിലാവത്ത് അഴിച്ചുവിട്ട കോഴികളെപ്പോലെ ആയിരുന്നു ഓപ്‌ഷനുകൾ എടുത്തതെന്ന് സമാനുഭവസ്ഥരോട് സംസാരിച്ചപ്പോൾ തോന്നിയിട്ടുമുണ്ട്.

ഹോസ്റ്റലിൽ വൈകുന്നേരം ആറര മണിക്ക് റോൾകോൾ ഉണ്ട് - എല്ലാവരേം നിരത്തിനിർത്തി ഒരു പേരുവിളി. ജൂനിയർ ഹോസ്റ്റൽ ആയതുകൊണ്ടുതന്നെ ആറുമണിക്ക് മുന്നേ ഹോസ്റ്റലിനുള്ളിൽ എത്തിയില്ലെങ്കിൽ തീർന്നു കാര്യം. അന്നത്തെ ഹോസ്റ്റൽ വാർഡൻ അജിത (അതോ അനിതയോ ) എന്നൊരു കണ്ണൂരുകാരി മിസ്സായിരുന്നു ചെറുപ്പക്കാരിയെങ്കിലും കർക്കശക്കാരിയായ വാർഡൻ ആയിരുന്നു അഞ്ച് ആങ്ങളമാരുടെ പുന്നാരപ്പെങ്ങളായ ഈ കക്ഷി. എല്ലാവരുടെയും തലയെണ്ണിക്കഴിഞ്ഞാൽ പിന്നെ കഴിക്കാൻ പോകാൻ ആകുന്ന സമയം വരെയുള്ള സമയത്തൊക്കെ ചുറ്റിക്കറങ്ങിനടക്കുക ഒരു ഹോബി ആയിരുന്നു. ആ സമയത്ത് തന്നെയാണ് പ്രെയർ മീറ്റുകളിലും പോയി തല വെക്കുക. രശ്മി.എം.എസ് എന്ന ശാന്തസ്വഭാവിയായ വളരെ പക്വതയോടെയും, കാര്യഗൗരവത്തോടെയും മാത്രം സംസാരിക്കുന്ന കുഞ്ഞാടെന്ന ഈ കുട്ടിയെ IT ക്‌ളാസ്സിൽ വെച്ച് പരിചയപ്പെട്ടെങ്കിലും ഞങ്ങളുടെ ബന്ധം വളർന്നത് ഈ പ്രെയർ മീറ്റുകളിലൂടെ ആയിരുന്നു. ഈ തല തെറിച്ച കൂട്ടതിനെയൊക്കെ ഒരുമിച്ചുകൂട്ടി പ്രാർത്ഥന ചൊല്ലിക്കാനും വേണമല്ലോ ഒരു മിടുക്ക്.. അങ്ങനെ ആ കാസറഗോഡിയൻ വൈകുന്നേരങ്ങളിൽ ഓർമ്മകളിലേക്ക് ആവർത്തിച്ചുചൊല്ലി കയറിക്കൂടിയ വരികളാണ് "സ്വർഗ്ഗസ്ഥനായ പിതാവേയും, നന്മ നിറഞ്ഞ മറിയമേയും... " പിന്നെ എണ്ണമില്ലാപ്പാട്ടുകളും!

രശ്മിയുമായി കോളേജ് കഴിഞ്ഞു എഴുത്തുകുത്തുകളും ഫോൺ വിളികളുമുണ്ടായിരുന്ന ഒന്നോരണ്ടോ പേരിൽ ഒരാൾ ഞാനായിരുന്നു. തൃശൂർ എവിടെയോ ലെക്ച്ചറർ ആയിരുന്നു കക്ഷി . അവളുടെ കല്യാണം കഴിയും വരെയൊക്കെ ഏതാണ്ട് തുടർച്ചയായി അത് പോയി. പിന്നീട് പതുക്കെപ്പതുക്കെ അതങ്ങനെയങ്ങു വിട്ടുപോയീന്നേ! ഇപ്പോൾ തപ്പിയെടുക്കാൻ നോക്കുമ്പോഴും ആർക്കും വലിയ കോൺടാക്ട് ഒന്നുമില്ല. ഉരുണ്ടുരുണ്ട കണ്ണുകളുള്ള, നീളൻ മുടിയുള്ള, കണ്മഷിയോ അലങ്കാരങ്ങളോ ഇല്ലാത്ത ചൈതന്യമയമായ മുഖത്തോടു കൂടിയവൾ..... ഈ പാട്ടുകേൾക്കുമ്പോൾ അവളെയോർക്കും, ഒരുമിച്ചു ചൊല്ലിയ പ്രാർത്ഥനകൾ ഓർക്കും!
ഒരിക്കലൊരിക്കൽ നമ്മൾ വീണ്ടും പറഞ്ഞുനിർത്തിയിടത്തു നിന്ന് സംസാരിച്ചു തുടങ്ങുമെന്ന പ്രതീക്ഷയിൽ .,...

"തിരുനാമകീർത്തനം പാടുവാനല്ലെങ്കിൽ
നാവെനിക്കെന്തിന് നാഥാ " - രാധികാ തിലകിന്റെ ശബ്ദത്തിൽ!
https://www.youtube.com/watch?v=BvgDgXk4j5U
------------------------------------------------------------------------
#HundredDaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.

2 comments:

  1. ഉരുണ്ടുരുണ്ട കണ്ണുകളുള്ള, നീളൻ മുടിയുള്ള, കണ്മഷിയോ അലങ്കാരങ്ങളോ ഇല്ലാത്ത ചൈതന്യമയമായ മുഖത്തോടു കൂടിയവൾ..... ഈ പാട്ടുകേൾക്കുമ്പോൾ അവളെയോർക്കും, ഒരുമിച്ചു ചൊല്ലിയ പ്രാർത്ഥനകൾ ഓർക്കും!
    പാട്ടോർമ്മകൾ ...
    ആശംസകൾ

    ReplyDelete
  2. ഈ പാട്ടുകേൾക്കുമ്പോൾ അവളെയോർക്കും, ഒരുമിച്ചു ചൊല്ലിയ പ്രാർത്ഥനകൾ ഓർക്കും!
    ഒരിക്കലൊരിക്കൽ നമ്മൾ വീണ്ടും പറഞ്ഞുനിർത്തിയിടത്തു നിന്ന് സംസാരിച്ചു തുടങ്ങുമെന്ന പ്രതീക്ഷയിൽ .,...

    "തിരുനാമകീർത്തനം പാടുവാനല്ലെങ്കിൽ
    നാവെനിക്കെന്തിന് നാഥാ "

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)