Friday, February 28, 2020

'കേവല മർത്യഭാഷ കേൾക്കാത്ത ദേവദൂതികയാണ് നീ.... '

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വർഷം 1996-97
ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന സമയം. ജയാകോളേജ് എന്ന ടൂട്ടോറിയൽ കോളേജിൽ ട്യൂഷന് പോകുന്ന സമയം. കൂടുതലും ആണുങ്ങളാണ് സാറന്മാരായിട്ടുള്ളത്. ആകെക്കൂടി രണ്ടേ രണ്ട് പെൺ ടീച്ചേഴ്സ് ; ബീനച്ചേച്ചിയും അനിതച്ചേച്ചിയും - രണ്ടാളും കണക്ക് പഠിപ്പിക്കുന്നവർ. ബീനച്ചേച്ചിയുടെ വീട്ടിൽ ചേട്ടന്മാർ കുറച്ചുനാൾ കണക്ക് ട്യൂഷന് പോയ പരിചയവും അമ്മയുടെ സൃഹുത്തിന്റെ അനിയത്തി എന്ന അടുപ്പവുമുണ്ട്. അനിതച്ചേച്ചി ജയാകോളേജിലെ തന്നെ സുനിൽ സാറിന്റെ പെങ്ങളാണ്, ഒരോട്ടമോടിയാൽ ചെന്നുനിൽക്കുന്ന വീട്. അതുകൊണ്ടുതന്നെ ഇവരെ രണ്ടുപേരെയും ടീച്ചറേന്ന് വിളിച്ചതിനേക്കാൾ കൂടുതൽ ചേച്ചീന്നാണ് വിളിച്ചത്.


അങ്ങനെയിരിക്കെയാണ് വീട്ടുകാർക്ക് മുൻപരിചയമില്ലാത്ത ഒരു ടീച്ചർ ജയാകോളേജിൽ പഠിപ്പിക്കാൻ വരുന്നുവെന്ന കരക്കമ്പി കിട്ടിയത്. ഇംഗ്ലീഷ് പഠിപ്പിക്കുന്ന സുശീന്ദ്രൻ സാറിൻ്റെ ഭാര്യയാണ്‌ പുതിയ ടീച്ചർ, വലിയ ഗൗരവക്കാരിയാണ് എന്നൊക്കെ കിട്ടിയ ക്‌ളാസ്‌റൂം രഹസ്യങ്ങൾ ഒക്കെ അന്യോന്യം ചെവിയിലോതി ഇരിക്കുമ്പോഴാണ് അജിതടീച്ചർ കയറിവന്നത്. മുഖത്തു വലിയൊരു റൌണ്ട് ഫ്രേം ഉള്ള കണ്ണടയുണ്ടായിരുന്നു, ഒരു പൊട്ടും ഹൃദ്യമായ ചിരിയുമായി ടീച്ചർ കസേര വലിച്ചിട്ടിരുന്നത് എൻ്റെ ഹൃദയത്തിലേക്കാണ്. അന്ന് തുടങ്ങിയ സ്നേഹം ഇപ്പോഴും കാണുമ്പോൾ ആർഷക്കുട്ടീ എന്നൊരു വിളിയിൽ ഒഴുകും. കഴിഞ്ഞ വെക്കേഷന് പോയപ്പോഴാണ് അറിഞ്ഞത് ടീച്ചറിപ്പോൾ ഞാൻ ഒന്ന് മുതൽ നാലു വരെ പഠിച്ച നാവായിക്കുളം LP സ്‌കൂളെന്ന മേലേസ്‌കൂളിലെ പ്രധാനാദ്ധ്യാപിക ആണെന്ന്. കവിതാബുക്കിറങ്ങിയതിനു ശേഷം ഓരോന്ന് ഒപ്പിട്ട് അമ്മയെ ഏല്പിച്ചു - ടീച്ചറിന് കൊടുക്കാനും സ്‌കൂളിൽ വെയ്ക്കാനും.

ടീച്ചറെ ഓർക്കുമ്പോൾ ഒരു ദിവസം ക്‌ളാസ് തുടങ്ങും മുൻപ് ടീച്ചർ പറഞ്ഞ ഒരു വാചകമാണ് പാട്ടോർമ്മയാകുക. ഞങ്ങളുടെ ക്‌ളാസിൽ ഒരു ത്രിമൂർത്തി സഖ്യം ഉണ്ടായിരുന്നു - മൂന്നു സുന്ദരിക്കോതകളുടെ സഖ്യം. ഷെറി-ഷെമി -ജെസി മൂന്നാളും ആ തട്ടമൊക്കെ ഇട്ടുവരുന്നത് കണ്ടാലുണ്ടല്ലോ സൂർത്തുക്കളേ പിന്നെ കുറച്ചുനേരത്തേക്ക് ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂല്ല അവിടുത്തെ ആണ്പിള്ളേര്ക്ക് (ആ സുന്ദരികളോട് കാര്യമായ അസൂയ ഉണ്ടായിരുന്നു എന്ന തുണിയുടുക്കാത്ത സത്യം ഇപ്പോൾ തുറന്നുപറയുന്നു). അതിലതിസുന്ദരിയ്ക്ക് നമ്മുടെ പഴയ സിനിമാനടി, ഒളിച്ചിരിക്കാൻ വള്ളിക്കുടിലൊരുക്കിയ സലീമയുടെ ചെറുതല്ലാത്ത ഛായ ഉണ്ടായിരുന്നു എന്നത് ഞങ്ങൾ എപ്പോഴും ( ഇപ്പോഴും) പറയാറുള്ള കാര്യവുമാണ്.

ഒരൂസം അജിതടീച്ചർ ക്‌ളാസ് എടുക്കാൻ തുടങ്ങും മുൻപായി ഷെമിയെ നോക്കിചിരിച്ചുകൊണ്ട് പറഞ്ഞു - "ഇയാളെ കാണാൻ സലീമയെപ്പോലെ ഉണ്ട് കേട്ടോ, അതുകൊണ്ടുതന്നെ എപ്പോഴൊക്കെ ഇയാളെ കാണുമ്പോഴും ഞാനൊരല്പ നേരം ആ നഖക്ഷതങ്ങളിൽ കുരുങ്ങികിടക്കാറുണ്ട്!" അന്നുമുതൽ, ആ നിമിഷം മുതൽ ഞാനും! നഖക്ഷതങ്ങളിലെ സലീമയുടെ പാട്ട് എനിക്ക് അജിതടീച്ചറിനേയും ആ ഓല മേഞ്ഞ ക്‌ളാസ്മുറിയേയും ഷെമിയേയും ഓർമ്മിപ്പിക്കും...

'കേവല മർത്യഭാഷ കേൾക്കാത്ത
ദേവദൂതികയാണ് നീ.... '
---------------------------------------------------------------------------------------------------------------------------------------
#HundredDaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച്‌ - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ 

8 comments:

  1. പി.ജയച്ചന്ദ്രൻ ആലപിച്ച മനോഹര ഗാനം. ആശംസകൾ

    ReplyDelete
  2. എന്നാലും നൂറു പാട്ടൊക്കെ ഓർമ്മകളുമായി കണക്ട് ചെയ്യുന്നത് വല്ലാത്ത കഴിവ് തന്നെയാണ്. Thudarukaതുടരുക സ്വന്തം ശ്യാമേച്ചി

    ReplyDelete
  3. ചിതറിത്തെറിച്ച ഓർമ്മകളിലൂടെ ... പാട്ടോർമ്മകളിലൂടെ ... കുറെ മുഖങ്ങൾ മനസ്സിലൊക്കോടിയെത്തും ല്ലേ ആർഷ. ഈ സിനിമയും ഈ പാട്ടും എന്നും ഓർമ്മകളിൽ നിറഞ്ഞുനിൽക്കും . സലീമ എന്ന നടിയുടെ അഭിനയം ഊമക്കുട്ടിയായി എടുത്തു പറയേണ്ടതാണ് . എനിക്ക് ഈ പടം ഓർമ്മയിൽ വരുമ്പോളൊക്കെ നായികയേക്കാളേറെ സലീമയുടെ അഭിനയം ആണ് ഓർമ്മയിൽ തങ്ങിനിൽക്കുന്ന ത് . കുറച്ചു പദങ്ങളെ അവർ ചെയ്തിട്ടുള്ളൂ എന്നാണ് തോന്നുന്നത് . ചെയ്തതെല്ലാം നല്ല വേഷങ്ങൾ . ഈയിടെ അവ രെ ടീവി പ്രോഗ്രാമിൽ കണ്ടിരുന്നു . പഴയരൂപം ഒക്കെ മാറി . പ്രായം ഒരു ഘടകമാണല്ലോ .
    പാട്ടോർമ്മകൾ ഹൃദ്യം ആർഷക്കുട്ടീ .

    ReplyDelete
  4. ചിതറിത്തെറിച്ച ഓർമ്മകളിലൂടെ ... പാട്ടോർമ്മകളിലൂടെ ... കുറെ മുഖങ്ങൾ മനസ്സിലൊക്കോടിയെത്തും ല്ലേ ആർഷ. ഈ സിനിമയും ഈ പാട്ടും എന്നും ഓർമ്മകളിൽ നിറഞ്ഞുനിൽക്കും . സലീമ എന്ന നടിയുടെ അഭിനയം ഊമക്കുട്ടിയായി എടുത്തു പറയേണ്ടതാണ് . എനിക്ക് ഈ പടം ഓർമ്മയിൽ വരുമ്പോളൊക്കെ നായികയേക്കാളേറെ സലീമയുടെ അഭിനയം ആണ് ഓർമ്മയിൽ തങ്ങിനിൽക്കുന്ന ത് . കുറച്ചു പദങ്ങളെ അവർ ചെയ്തിട്ടുള്ളൂ എന്നാണ് തോന്നുന്നത് . ചെയ്തതെല്ലാം നല്ല വേഷങ്ങൾ . ഈയിടെ അവ രെ ടീവി പ്രോഗ്രാമിൽ കണ്ടിരുന്നു . പഴയരൂപം ഒക്കെ മാറി . പ്രായം ഒരു ഘടകമാണല്ലോ .
    പാട്ടോർമ്മകൾ ഹൃദ്യം ആർഷക്കുട്ടീ .

    ReplyDelete
  5. ഈ പാട്ടിനോട് ഇഷ്ടം കൂടുതലുണ്ട് ❤️
    സലീമയെ നഖക്ഷതങ്ങളിലും ആരണ്യകത്തിലും ഒക്കെ ഒരുപാട് ഇഷ്ടമായിരുന്നു... ☺️

    ReplyDelete
  6. എത്രെയെത്ര കൂട്ടുകാർ , സംഭവങ്ങൾ, സ്ഥലങ്ങൾ ... ഓർമ്മകളുടെ പെയ്ത്ത് . കൊതിപ്പിക്കുന്ന പാട്ടുകളും . ഞാനോർത്തിരുന്നാ പത്ത് പാട്ട് ഒറ്റ പോസ്റ്റ് . അതേ ണ്ടാവൂ


    ആർഷേനെ സമ്മയ്ച്ച്

    ReplyDelete
  7. കേവല പാട്ടുഭാഷ   കേൾക്കുന്ന 
    ദേവദൂതികയാണ് നീ.... '

    ReplyDelete
  8. ഹ ഹാ അതു കലക്കി മുരളിയേട്ടാ... അത് തന്നെയാണ് സംഭവം .
    സമാന്തരൻ ചേട്ടാ... പാട്ട് വച്ചിട്ടൊക്കെ പിന്നെയും ആളെ ഓർക്കാം .. ഈ രുചി വച്ചു ആളെ ഓർക്കണത് ആണ് കൊലമാസ്സ് .!! നമ്മക്കൊക്കെ തിന്നാനല്ലാതെ ആരെയും ഓർത്തു വയ്ക്കാൻ ഓര്മണ്ടാവില്ല 😆😆😆

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)