Tuesday, April 21, 2020

നിന്നിലലിയുന്നതേ നിത്യസത്യം!

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!


വർഷം 95 - 96

ചേട്ടന്മാരുടെ പ്രീഡിഗ്രി കാലം. അവരെ ട്യൂഷൻ സെന്ററിൽ പഠിപ്പിക്കാൻ ഉണ്ടായിരുന്ന ഒരു സാറിന് പഴയൊരു ക്രിക്കറ്റർ ബെവൻടെ ഛായ ഉണ്ടായിരുന്നത് കൊണ്ട് ആളൊരു സ്റ്റാർ ആയിരുന്നു പിള്ളേർക്ക് ഇടയിൽ. ചേട്ടന്മാരുടെ ഒരു കൂട്ടുകാരിയോട് ഈ സാറിന് വല്ലാത്ത പ്രണയം. പഠിപ്പിച്ചുകൊണ്ടിരിക്കുന്ന സമയത്ത് പറഞ്ഞാൽ തല്ലുകിട്ടിയാലോ എന്ന് പേടിച്ചാകണം പ്രീഡിഗ്രി കഴിഞ്ഞിറങ്ങുന്ന ദിവസം ആശാൻ ഒരു കവിത കുറിച്ച് കൊടുത്തത്. മനോഹരമായ കൈപ്പടയിൽ എഴുതിയ ആ വരികൾ വായിച്ച കൂട്ടുകാരിച്ചേച്ചി ഫ്ലാറ്റ്! ഒന്നുമില്ലേലും ചുള്ളൻ സ്റ്റാറായ സാറാണല്ലോ കവിത തന്നിരിക്കുന്നത് ... അതും ഇത്രമേൽ പ്രണയസുന്ദരമായ വരികൾ! ഇനിയെന്തുവേണം പ്രണയം തളിർക്കാൻ ....

ആശാട്ടി വളരെ ആവേശഭരിതയായി, കൂടെയുള്ള പെൺകുട്ടികളോട് പറഞ്ഞാൽ പാര ആയെങ്കിലോ എന്ന് കരുതിയാകണം ചേട്ടന്മാരോട് ആണ് ഇത് പങ്കുവെച്ചത്. കൂട്ടത്തിൽ കിട്ടിയ പ്രണയലേഖനക്കവിതയും കാണിച്ചു.

കവിത വാങ്ങി വായിച്ച ചേട്ടന്മാർ ഒന്നും മിണ്ടാതെ പരസ്പരം നോക്കി പിന്നീട് രണ്ടാളും തലതല്ലിച്ചിരിക്കാൻ തുടങ്ങി പൊട്ടിപ്പൊട്ടിച്ചിരിച്ചതിന്റെ കാരണമറിയാതെ പാവം ആ ചേച്ചി ആകെ ബ്ലിങ്കസ്യാ ആയെന്നു പറഞ്ഞാൽപ്പോരേ. ചിരിയല ഒടുങ്ങിയപ്പോൾ ചേട്ടന്മാർ ചോദിച്ചു - "നിനക്കിത് തന്നപ്പോൾ ബേവൻ എന്താ പറഞ്ഞത്?"

കൂട്ടുകാരി ചേച്ചി: "വായിച്ചിട്ട് മറുപടി തരണം, എന്നെയോർത്ത് എഴുതിയതാണ് എന്ന്, എന്തേ? "
ചേട്ടന്മാർ കോറസ്സായി: " എന്നാലേ പുള്ളിയുടെ പേര് ONV എന്നാണോ എന്നുകൂടി ചോദിച്ചേരെ കേട്ടോ!"

നമ്മുടെ മാഷ് ആളാകാനായി എഴുതിക്കൊടുത്തത് ദൈവത്തിന്റെ വികൃതികൾ എന്ന സിനിമയിലെ "ഇരുളിൻ മഹാനിദ്രയിൽ " എന്നുള്ള കവിതയുടെ ചില വരികളായിരുന്നു. ഇപ്പോഴും വായിച്ചാൽ കുളിരുകോരുന്ന വരികൾ ....

"അടരുവാൻ വയ്യ ....
അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ
നിന്നെനിക്കേത് സ്വർഗം വിളിച്ചാലും
ഉരുകി നിന്നാത്മാവിന് ആഴങ്ങളിൽ വീണു
പൊലിയുമ്പോഴാണെന്റെ സ്വർഗം
നിന്നിലലിയുന്നതേ നിത്യസത്യം! "

അന്ന് ആ കവിത എഴുതിയത് ഓഎൻവി കുറുപ്പ് എന്നാണ് സിനിമയുടെ ക്രെടിട്സ്ലും കാസറ്റിലുമൊക്കെ എഴുതിയിരുന്നത്, ആലാപനം മധുസൂദനൻ നായർ എന്നും. പക്ഷേ, പിന്നീട് ഇത് ടൈറ്റിൽ കൊടുത്തപ്പോൾ പറ്റിയ പിഴവായിരുന്നു എന്നും രചനയും ആലാപനവും ശ്രീ. മധുസൂദനൻ നായർ തന്നെയാണെന്നും കവി തന്നെ വിശദീകരിക്കുകയുണ്ടായി.

അന്നധികം ആളുകൾ ശ്രദ്ധിക്കാതിരുന്ന സിനിമയിലെ പാട്ടിൽനിന്നും ചങ്കിൽ കൊള്ളുന്ന തരം വരികൾ എഴുതികൊടുത്താൽ ഏതു പെണ്ണും വീഴുമെന്ന് തിരിച്ചറിഞ്ഞ ആ ബുദ്ധിമാൻ സാറിന് കൊടുക്കണമെന്നുണ്ട് ഇന്നത്തെ കുതിരപ്പവൻ - പക്ഷേങ്കി അസൂയ കൊണ്ടാണെങ്കിലും അങ്ങനെയിപ്പോ മാഷ് സ്‌കോർ ചെയ്യണ്ട എന്ന് കരുതി ആ പ്രണയശ്രമം പൊളിച്ചുകൊടുത്ത രണ്ടുപേർ ഉള്ളതുകൊണ്ട് ആർക്കുമില്ല കുതിരപ്പവൻ! ആ പൊളിഞ്ഞു പാളീസായ പ്രണയാഭ്യർത്ഥനക്കഥ ഈ അടുത്തിടെയുണ്ടായ കവിതാവിവാദ സമയത്ത് കൂടി ഞങ്ങൾ ഓർത്തു ചിരിച്ചിരുന്നു.
https://www.youtube.com/watch?v=uRTry_EytL8

-------------------------------------------------------------------------------------------------------------------------------
#100DaysOfSongs  നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.

#100SongToLove
#Day96

3 comments:

  1. അലിഞ്ഞലിഞ്ഞില്ലതായി.....അല്ലേ...
    ആശംസകൾ

    ReplyDelete
  2. പ്രണയത്തിലും കവിതാ ചോരണം 
    നടത്തിയ ആ മാഷാണ് ഈ ഓർമ്മയിലെ താരം ...

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)