Monday, April 13, 2020

"ഏഴിലം കാട്ടിൽ പണ്ടൊരു കാക്ക ഏകാദശി നോറ്റു ....."

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!


വർഷം 1989-90 ഒക്കെയാകണം

നാവായിക്കുളത്തെ LP സ്‌കൂളിൽ -ഞങ്ങളുടെ മേലേസ്‌കൂളിൽ ഒരു സുന്ദരി പാട്ടുടീച്ചർ ഉണ്ടായിരുന്നു, അനിത ടീച്ചർ. ചേട്ടന്മാർ നാലുകൊല്ലം മുന്നേ പഠിച്ചുപോയതുകൊണ്ട് വീണ്ടും വിക്രം വേതാളം കഥ പോലെ ഞാനാ സ്‌കൂളിൽ ചേർന്നപ്പോഴേ ടീച്ചറിനെന്നെ അറിയാം. ഗുണം എന്തായിരുന്നു എന്ന് വെച്ചാൽ, ഈ ടീച്ചറിനു ചേട്ടന്മാരെ നല്ല ഇഷ്ടമായിരുന്നു. ടീച്ചറുടെ മൂത്ത മകനും ചേട്ടന്മാരുടെ അതെ പ്രായമായിരുന്നുവെന്നതും ഒരു കാരണമാകാം. ശാന്ത സ്വഭാവമുള്ള, ചിരിച്ചുകൊണ്ട് സംസാരിക്കുന്ന, ഒരു കുഞ്ഞുപൊട്ടു മാത്രം കുത്തുന്ന, നീണ്ട ചുരുണ്ട മുടിയുള്ള, കണ്ണാടിയുള്ള, മെലിഞ്ഞിട്ട് പൊക്കമുള്ള അനിതടീച്ചറിൽ നിന്നാണ് കേൾക്കാൻ കൗതുകമുള്ള ഒരു സ്ഥലപ്പേര് ഞാൻ പഠിക്കുന്നത് - പൂതക്കുളം (വായ്മൊഴിയിൽ അതെന്നും പൂതക്കുളം ആയിരുന്നു - എനിക്കിപ്പോഴുമറിയില്ല ശരിക്കുള്ള പേര് ഭൂതക്കുളം എന്നാണോയെന്ന്).

ഒന്നാം ക്ലാസ്‌മുതലേ അസംബ്ലിയിൽ പ്രാർത്ഥനക്കൂട്ടത്തിൽ കേറിയതും, 'ജന ഗണ മന' ചൊല്ലാനുള്ള അവസരം എന്നത് ഒരവകാശം എന്നത് പോലെ സ്വന്തമാക്കിയതും ഒക്കെ അനിതടീച്ചറിനോടുള്ള ഇഷ്ടം കൊണ്ടുകൂടിയാണ് (ടീച്ചർക്ക് തിരിച്ചും!) ജീവിതത്തിൽ എവിടെയെങ്കിലുമൊക്കെ വെച്ച് തിരിഞ്ഞുനോക്കുമ്പോൾ പുറമേയ്ക്ക് വിളിച്ചുപറയാതെ സഹജീവികളെ കരുണയോടെ, തുല്യനീതിയോടെ, സ്നേഹത്തോടെ കണ്ടിരുന്നവരിൽ ഒന്നാമതാണ് എന്റെയീ പാട്ടുടീച്ചർ - അല്ലെങ്കിൽ എത്രയെളുപ്പമായിരുന്നുവെന്നോ കറുത്തുമെല്ലിച്ച, ഉച്ചക്കഞ്ഞി കുടിക്കുന്ന, നാക്കിന്റെ ബലത്തിൽ മാത്രം പിടിച്ചുനിൽക്കുന്ന ഈ കുട്ടിയെ കണ്ടില്ലായിരുന്നു എന്ന് നടിക്കാൻ (മാർക്കൊക്കെ ഒന്നിലും രണ്ടിലും എല്ലാവര്ക്കും അൻപതിൽ അൻപതല്ലേ  )! മൂന്നാം ക്ലാസ് മുതലാണ് സ്‌കൂൾ യുവജനോത്സവത്തിന് ഉപജില്ലാതലത്തിൽ പോകാൻ കഴിയുക - LP സ്കൂൾതല യുവജനോത്സവം ഒന്നുമില്ല അന്ന്. സാധാരണ നാലാം ക്‌ളാസ് ചേച്ചിമാരെയാണ് എല്ലാ പരിപാടിക്കും കൊണ്ടുപോകുക. എന്നാൽ അക്കൊല്ലം സ്‌കൂളിൽ നിന്നുള്ള സംഘഗാനടീമിൽ മൂന്നാം ക്ലാസുകാരിയായ ഞാനും ഉണ്ടായിരുന്നു. പദ്യപാരായണം എന്ന സോളോ മത്സരത്തിന് പ്രസന്ന ടീച്ചറിന്റെ മോൾ ഷീനച്ചേച്ചി ഉണ്ട്, പിന്നെ ഒരാളെക്കൂടി കൊണ്ടുപോകാം ഉപജില്ലയിൽ.

അന്ന് അനിതടീച്ചർ എനിക്കൊരു കാസറ്റ് തന്നു - എന്നിട്ട്പറഞ്ഞു "ഇതിലെ ഒരു കവിത മുഴുവൻ കാണാതെ ചൊല്ലാൻ പഠിച്ചുവന്നാൽ നിന്നെക്കൊണ്ടു പോകാം". വീട്ടിൽ വന്നുകേറിയ പാടേ കവിതാകാസറ്റ് ഞങ്ങളുടെ കുഞ്ഞു ചുമപ്പൻ ടേപ്പ് റിക്കോർഡറിൽ ഇട്ട് ഉറക്കെവെച്ചു, സ്‌കൂൾ വിട്ടുപോകുന്ന അനിതടീച്ചർ വീടിനുമുന്നിൽ വഴിയിലൂടെയാണ് ബസ്സ്റ്റോപ്പിലേക്ക് പോകുക. ഞാനിത് പഠിക്കാൻ ശ്രമിക്കുന്നുണ്ടെന്നുള്ളത് ടീച്ചറിനെ അറിയിക്കുക എന്നത് എൻ്റെ ആവശ്യമായിരുന്നു - ടീച്ചറിന്റെ മുന്നിലെ നല്ലകുട്ടി ഇമേജ് നിലനിർത്താനുള്ള നിഷ്കളങ്ക പരിശ്രമം  അങ്ങനെ ആദ്യമായി ഞാൻ പാഠപുസ്തകത്തിലേത് അല്ലാതെ പഠിച്ച കവിതയാണ് ശ്രീ.വയലാർ രാമവർമ്മയുടെ ഏകാദശി നോറ്റ കാക്ക എന്ന കവിത.

"ഏഴിലം കാട്ടിൽ പണ്ടൊരു കാക്ക
ഏകാദശി നോറ്റു ....."

ടീച്ചർ വാക്കു പാലിച്ചു അക്കൊല്ലത്തെ കവിതാമത്സരത്തിനു എന്നേം കൊണ്ടോയി. ചൊല്ലിയത് വയലാറിന്റെ തന്നെ 'മാനിഷാദ' ആയിരുന്നു. ആ കവിതയ്ക്ക് കിട്ടിയ സെക്കന്റ് പ്രൈസ് എനിക്കൊരു ഒന്നൊന്നര ഫാസ്റ്റ് പ്രൈസ് ആയിരുന്നൂട്ടാ .....
അനിത ടീച്ചർ ഇപ്പോൾ എവിടെയാണ് എന്നൊന്നും അറിയില്ല .. വയസായിട്ടുണ്ടാകണം... പക്ഷേ ഓർമയിൽ ഇപ്പോഴും ചിരിക്കുന്ന ടീച്ചറിന്റെ മുഖത്തിന് 89 ലെ ആ സുന്ദര വയസാണ്!
-----------------------------------------------------------------------------------------------------------------------------
#100DaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
#100DaysToLove
#100SongsToLove
#Day88

3 comments:

  1. പാട്ടു ടീച്ചറുടെ പ്രോത്സാഹനം!
    നല്ല ഓർമ
    ആശംസകൾ

    ReplyDelete
  2. നല്ല ഓർമ.

    ഞാനിത് പഠിക്കാൻ ശ്രമിക്കുന്നുണ്ടെന്നുള്ളത് ടീച്ചറിനെ അറിയിക്കുക എന്നത് എൻ്റെ ആവശ്യമായിരുന്നു.........../////ഫയങ്കരി.

    ReplyDelete
  3. അനിത ടീച്ചറുടെ ഓർമ്മക്കായി
    ഓ എൻ വിയുടെ 'മാനിഷാദ...!

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)