Thursday, January 30, 2020

'Kaakha Kaakha ' - To Protect - കാക്ക കാക്ക


#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ! 



വർഷം  2017

'Kaakha  Kaakha ' - To Protect  എന്ന അർത്ഥമുള്ള ഈ ചിത്രം കാണാൻ കാത്തുകാത്തിരുന്നത് ഈ അർത്ഥം അറിഞ്ഞിട്ടൊന്നുമല്ല സൂര്യ-ജ്യോതിക ജോഡിയെ  പാട്ടുകളിലൂടെ  കണ്ടുകണ്ടങ്ങനെ ഇഷ്ടം കൂടിയിട്ടാണ്.  ഈ ചിത്രം ഞാൻ കണ്ടത് 2003 -2004 സമയത്ത് എപ്പോഴെങ്കിലും ആകണം - BTech ഹോസ്റ്റലിലെ കൂട്ടുകാർക്കൊപ്പം. നല്ല ബംബ്ലൂസ് പോലിരിക്കുന്ന ജ്യോയെ അന്നേ ഒത്തിരി ഇഷ്ടമായിരുന്നു  ഞങ്ങൾക്കെല്ലാവർക്കും. "she is a  fantasy " പാട്ടിലെ ജ്യോതികയുടെ കണ്ണെഴുത്തും സാരിയുമൊക്കെ നോക്കി വായ പൊളിച്ചിരിക്കുന്ന ഞങ്ങളെ ഇപ്പൊ ഓർക്കുമ്പോ ചിരി വരും! പക്ഷേ, ഈ പാട്ട് എന്നെ ഓർമ്മിപ്പിക്കുന്നത് 2016 - 2018 കാലഘട്ടത്തിൽ എന്നോടൊപ്പം ഉണ്ടായിരുന്ന മറ്റൊരാളെയാണ് - മധുമിത എന്ന തമിഴ് നാട്ടുകാരിയെ...


തമിഴ്‌നാട്ടിൽ MTech പഠിക്കുന്ന സമയം. ഭക്ഷണം "ശൈവം മട്ടും"  എന്ന് ഹോസ്റ്റലിൽ ചേർന്ന അന്നുതന്നെ മേട്രൺ പറഞ്ഞിരുന്നു. പക്ഷേ, പുറത്തുനിന്നു വാങ്ങി ഉള്ളിൽ കൊണ്ട്വന്നു കഴിക്കാം, അതിന് ഒരു കുഴപ്പവുമില്ല എന്നതൊരു വലിയആശ്വാസമായിരുന്നു. പാവയ്ക്കാ സാമ്പാറിനെ ഞാൻ വെറുത്ത ഇടമായിരുന്നു ആ ഹോസ്റ്റൽ. മെയിൻ ഹോസ്റ്റലിലേക്ക് മാറും വരെ ആദ്യവർഷ MTech, MBA എല്ലാവരും BTech ലെ കുറച്ചു കുട്ടികളും ഒരുമിച്ചു ഒരു വലിയ ഹാളിൽ ആയിരുന്നു ജീവിതം. താഴെ ജിമ്മും, സ്പോർട്സ് സെന്റര് ഉം കടകളും ചേർന്നൊരു വലിയ കെട്ടിടത്തിന്റെ മുകൾഭാഗം . പുതിയ ബ്ലോക്കിലേക്ക് മാറും വരെ ഷീറ്റിട്ട ആ വലിയ ഹാളിലെ തട്ടികൾ കൊണ്ട് തിരിച്ച സ്ഥലത്തു നിരത്തിയിട്ട  കട്ടിലുകളായിരുന്നു ഞങ്ങളുടെ താവളം.  എപ്പോ വേണമെങ്കിലും ഉറങ്ങാം, എത്ര നേരം വേണമെങ്കിലും വർത്തമാനം പറഞ്ഞിരിക്കാം എന്നതായിരുന്നു അവിടുത്തെ പ്രത്യേകത. മഴയുള്ള രാത്രികളിൽ ഷീറ്റിനു മുകളിൽ വീഴുന്ന ഓരോ തുള്ളിയും ഓരോ കല്ലുപോലെ തോന്നും. പക്ഷേ, കാസര്ഗോഡ് ഉണ്ടായിരുന്ന നേർത്ത നൂല്മഴ കഴിഞ്ഞു ഞാൻ കണ്ട സുന്ദരിമഴയായിരുന്നു അവിടുത്തേത്.  അഞ്ജന, നിഷ, ഷാന്റി (എന്നെക്കൂടാതെ അവിടെ MTechനുണ്ടായിരുന്ന 3  മലയാളിപെൺകുട്ടികൾ!) പിന്നെ പ്രിയദർശിനി,  മധുമിത, വനിത, വിഷ്ണുപ്രിയ, സുധ.  കൂട്ടത്തിലെ അധികം സംസാരിക്കാത്ത ഷാന്റിയും അഞ്ജനയും പോലും കൂടും ബാക്കിയുള്ള ചാറ്റർബോക്സുകളുടെ കത്തിയടിക്ക് -  മഴ പെയ്തിരുന്ന രാത്രികളിലൊക്കെ വലിയ ജനാലകൾക്ക് അരികിലിരുന്നു മഴയേക്കാൾ ഉച്ചത്തിൽ ഞങ്ങൾ സംസാരിക്കും.


        അങ്ങനെയുള്ള രാത്രികളിലെന്നോ മധുമിത എന്ന തമിഴ്‌സുന്ദരി - ചെറിയ മുഖക്കുരുകൾ ഉള്ള മുഖം ചുമപ്പിച്ചുകൊണ്ട് അവളുടെ പ്രണയകഥ പറഞ്ഞു ഞങ്ങളോട്. 3  കൊല്ലം പിന്നാലെ നടന്ന കോളേജിലെ പൊക്കക്കാരൻ ചെക്കനെക്കുറിച്ച്, കഴിഞ്ഞ രണ്ടു കൊല്ലമായി നേവിയിൽ കയറാൻ വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ഥിരോത്സാഹിയെക്കുറിച്ച്, അതിനുവേണ്ടി മാത്രം അവൻ ഉപേക്ഷിച്ച ജോലിയെക്കുറിച്ച് ,  അവന്റെ വീട്ടിലെ പ്രണയത്തിന് അനുകൂലമല്ലാത്ത സാഹചര്യങ്ങളെക്കുറിച്ച്, 5 കൊല്ലമായി രണ്ടു വീട്ടിലും രണ്ടാളും നടത്തുന്ന ചെറുത്തുനിൽപ്പുകളെക്കുറിച്ച് , കല്യാണത്തിൽ നിന്നും രക്ഷപെടാൻ വേണ്ടി മാത്രം  ഉപരിപഠനത്തിനു വന്ന അവളെക്കുറിച്ച്.... പറഞ്ഞുതീർന്നപ്പോൾ അവൾ ഞങ്ങളെ കാണിച്ചുതന്ന ഫോട്ടോ ഒരു കടൽമുനമ്പിന്റെ ഫോട്ടോ ആയിരുന്നു - ബാക്ക് ഡ്രോപ്പിൽ ഒരു തുറന്ന ടെറസ് വീടും കാണാം. എന്നിട്ടവൾ പറഞ്ഞു " അതാണ് എന്റെ ഭാവി വീട്,  ഞങ്ങൾക്കുള്ള മുറിയാണ്  ആ ടെറസിനു മുകളിൽ ഉള്ളത് - ഇപ്പോൾ അവിടെ ഒരു കട്ടിൽ മാത്രമേയുള്ളൂ, കല്യാണമാകുമ്പോൾ വേണം അതൊരു റൂമാക്കിമാറ്റാൻ." പക്ഷേങ്കി, അവളുടെ കഥ കേട്ടിട്ട്
 അവളെപ്പോലെ അത്രയും പോസിറ്റീവ് ആയിട്ടൊന്നും ഞങ്ങൾക്കാർക്കും തോന്നിയില്ല. ഒരുകൊല്ലം കൂടി കഴിയുമ്പോൾ മിക്കവാറും ഇവളുടെ കല്യാണം വേറെ ആരെങ്കിലും ആയിട്ട് വീട്ടുകാർ നടത്തുമല്ലോ. അപ്പുറത്തുള്ള ആൾക്കാണെങ്കിൽ ഇപ്പോൾ ജോലിയുമില്ല! എത്ര മനോഹരമായ സ്വപ്ന സുന്ദര ലോകമാണ് ആ പാവം പെൺകുട്ടിയുടേത് എന്നോർത്തു ഞങ്ങൾ പ്രാക്ടിക്കൽ മഹിളകൾ.


അല്ലാ ഈ ഓർമ്മയെങ്ങനെ  "കാക്ക കാക്ക "യിലേക്ക് എത്തിയെന്നല്ലേ?  ആ പറഞ്ഞ കടൽമുനമ്പില്ലേ അവിടെയാണ് നമ്മുടെ " മായ"  അവളുടെ 'അൻപ് ചെൽവനോ'ട് പ്രണയം പറയുന്നത്, ഞാനീ  പറഞ്ഞ കഥയിലെ മധുവും അവളുടെ ചെക്കനും പ്രണയം പറഞ്ഞതും അവർ രണ്ടുപേരും രണ്ടാളെയും വിചാരിക്കുന്നതും മായയും അൻപ് ചെൽവനുമായിട്ടും ആണ്. അവളുടെ റിങ് ടോൺ 'ഒൻട്രാ രണ്ട്രാ ആശകൾ ' ആയിരുന്നു.  എന്നെ തമിഴ് എഴുതാനും വായിക്കാനും പഠിപ്പിക്കുക എന്ന ദൗത്യം ഏറ്റെടുത്തുകൊണ്ട് അവൾ ആദ്യം എനിക്ക് വായിക്കാനായി എഴുതിക്കാണിച്ചത് "காக்க காக்க " എന്നായിരുന്നു. ഞാനത് പുഷ്പം പോലെ "കാക്ക കാക്ക" എന്ന് വായിച്ചു- അപ്പോഴവൾ 'கன்னத்தில் முத்தமிட்டாள்' എന്നെഴുതിയ CD യുടെ പുറം കാണിച്ചു അത് വായിക്കാൻ പറഞ്ഞു, ഞാനത് 'കന്നത്തിൽ മുത്തമിട്ടാൾ' എന്ന് വായിച്ചു. കണ്ണ് ഉരുട്ടി അവൾ എന്നെ നല്ല ചീത്ത " എന്നടീ, ഉനക്ക് താൻ ഇതെല്ലാം പടിക്ക തെരിയുമേ. അപ്പുറം എന്ന വേണം?" ഇത്തവണ ചീത്ത  വിളിക്കാനുള്ള അവസരമെനിക്കായിരുന്നു - "അതേ, ഞാനെന്നല്ല കേരളത്തിലെ ഏത് കോളേജ് പ്രായക്കാരെ നീയിങ്ങനെ കാണിച്ചു വായിക്കാൻ പറഞ്ഞാലും അവരെല്ലാം വായിക്കും - ഇത് സിനിമാപ്പേരല്ലേ മണ്ടീ!"  എന്തായാലും അന്നുമുതൽ "കാക്ക  കാക്ക"എന്നെവിടെ കണ്ടാലും ഞാൻ ഈ സംഭവം ഓർക്കും, അതിലെ പാട്ടുകൾ കേട്ടാൽ അവളെ ഓർക്കും, അവൾക്ക് വേണ്ടി "മഞ്ചക്കാട്ടുമൈന " പാടിയ അവളുടെ നേവിക്കാരനെ ഓർക്കും, ഞങ്ങളുടെ മഴ മുഴങ്ങുന്ന ഹോസ്റ്റൽ ദിനങ്ങൾ ഓർക്കും....


വർഷങ്ങൾക്കു ശേഷം  എന്നെ തേടിവന്ന തിരുമണക്കാർഡിൽ സൗഭാഗ്യവതി. മധുമിതയുടെ പേരിനു നേർക്ക് വരന്റെ പേര് ചിരഞ്ജീവി.ദിനേശ്, (BTech ,നേവൽ ഓഫീസർ വിശാഖപട്ടണം) എന്നായിരുന്നു. കുറേയെറെനാളുകളായി കോണ്ടാക്ട് ഇല്ലാത്ത മധുവിനെ കണ്ടുപിടിച്ച് ഇത് വായിച്ചു കേൾപ്പിക്കണമെന്നതാണ് ഇപ്പോഴത്തെ എന്റെ ചിന്ത!

പിൻകുറിപ്പ്: ഒരു വർഷം മുൻപാണ് ഈ പാട്ടോർമ്മ ഞാനെഴുതിയതും ഫേസ്‌ബുക്കിൽ പോസ്റ്റിയതും . അത് കഴിഞ്ഞു വിവിധ വഴികളിലൂടെ പോയിപ്പോയി ഞാനീ മധുമിതയെ കണ്ടുപിടിച്ചു. ദിനേശ് ഇപ്പോൾ നല്ലൊരു പൊസിഷനിൽ വൈശാഖിൽ ആണ്. മധുമിത വളരെയേറെ നാളുകൾക്ക് ശേഷം അവർക്ക് ലഭിച്ച മൂന്നുമാസം പ്രായമായ കുഞ്ഞുമോളുമായി അവളുടെ നാട്ടിലുണ്ട് , തമിഴ്‌നാട്ടിലെ കാരൂർ എന്ന സ്ഥലത്ത്. കുഞ്ഞിന് ഒന്നൊന്നര വയസ്സായിട്ടേ വൈശാഖിലേക്ക് പോകുന്നുള്ളൂ.  ഞങ്ങളുടെ പഴയ എംടെക് ഹോസ്ടൽഗാങ്ങിനെ കണ്ടുപിടിച്ച് ഒരു വാട്സാപ്പ് ഗ്രൂപ്പും തുടങ്ങി എന്നതാണ് ഈ പാട്ടിന്റെ പിന്കുറിപ്പ്!

https://www.youtube.com/watch?v=VeTATJiFozs

---------------------==----------------===------------------------===-----------------===-------------------------
#HundredDaysOfSongs - ഇന്നുമുതൽ നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച്‌ - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ ;)

#100DaysToLove

#Day16

7 comments:

  1. കാക്ക കാക്ക എനിക്കും ഹോസ്റ്റൽ , b.tech ഓർമയാണ്. Film ഫെസ്റ്റിവലിൽ ആണ് ആദ്യമായി ഈ പടം കാണുന്നത്. അന്നേ മനസ്സിൽ പതിഞ്ഞ പാട്ടും സിനിമയും. ഖുഷി കണ്ട നാൾ മുതൽ പ്രിയപ്പെട്ടവളാണ് ജ്യോതിക.!!

    ജ്യോതിക - സൂര്യ
    പൂർണിമ - ഇന്ദ്രജിത്
    രണ്ടു ജോഡികളെയും നല്ലിഷ്ടം .!!!

    ReplyDelete
  2. ഹി ഹി.. ഒടുക്കത്തെ നൊസ്റ്റു ട്ടാ... ആരോടും പറയണ്ട, ഞാൻ കട്ട സൂര്യ ഫാൻ ആണ് 😆😆😆

    ReplyDelete
  3. മധുമിതയെ ഭയങ്കര ഇഷ്ടായി അവരെ ചേച്ചി എഴുതിയതും..കടൽമുനമ്പിലെ
    ഒറ്റകട്ടിലുള്ള അവരുടെ സ്വപനം
    ഹോ...അടിപൊളി
    സലാം ചേച്ചീ

    ReplyDelete
  4. മധുരമുള്ള ഓർമകൾ ആശംസകൾ

    ReplyDelete
  5. മധുരമുള്ള 'കാക്ക കാക്ക' ഓർമകൾ ..!

    ReplyDelete
  6. അത് കലക്കി..😀... നല്ല സുഖമുള്ള വായന..😍
    ഇതുപോലെ ചില പാട്ടോർമകൾ എനക്കുമുണ്ട്

    ReplyDelete
  7. കാക്ക കാക്ക ഒരു തരംഗം തന്നെ ആയിരുന്നു.

    ഉയിര്ന്നുയിരെ എന്ന പാട്ടാണ് എനിക്കിഷ്ടപ്പെട്ടത്.

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)