Tuesday, December 31, 2013

future of the past അഥവാ ഇന്നലെയുടെ ഭാവി

                                            (മലയാളി മാഗസിന്‍ -2013 നവംബര്‍ ലക്കം)

future of the past  അഥവാ ഇന്നലെയുടെ ഭാവി പിന്നെയും വ്യക്തമാക്കിയാല്‍ ഭൂതകാലത്തിന്‍റെ  നാളെകള്‍!   മനോഹരവും അതെ സമയം ദുരൂഹവും ആയ ഒരു പ്രയോഗം ആണത്. ഇന്നലെയുടെ ഏത് നാളെകളെ കുറിച്ചാണ് ഈ പ്രയോഗം നമ്മോടു പറയുന്നത്?  വളരെ അടുത്ത ഒരു സുഹൃത്തിന്റെ കുറിപ്പുകളില്‍ കണ്ട ഈ വാക്ക് എന്നെ വല്ലാതെ പിടിച്ചുലച്ചു എന്നതാണ് സത്യം. ഒത്തിരിയൊത്തിരി ചിന്തകളിലൂടെ കറങ്ങി ഞാനൊരു നിര്‍വചനം കണ്ടു പിടിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.  കണ്ടു മറന്ന ഉത്സവങ്ങള്‍ക്ക് ഇന്ന് ആ വര്‍ണ്ണ പൊലിമകള്‍ ഇല്ല , ആണ്ടിലൊരിക്കല്‍ കിട്ടുന്ന ഓണക്കോടിക്ക് ആ പുതുമയുടെ സന്തോഷം നല്‍കാനാകുന്നില്ല , വട്ടചെമ്പിലെ ബിരിയാണി മണങ്ങള്‍ പെരുന്നാളിനെ  കൊതിക്കൂട്ടിലാക്കുന്നില്ല ,മൈദ കുഴച്ച്  പശയാക്കി വെള്ളയും ചുവപ്പും കടലാസുകള്‍ ഒന്നിടവിട്ട് ഒട്ടിച്ചുണ്ടാക്കിയ നക്ഷത്രക്കുഞ്ഞുങ്ങളെ കാത്തിരിക്കുന്നില്ല ഇന്നാരും , വിഷുക്കൈ നീട്ടങ്ങളുടെ മണിക്കിലുക്കങ്ങള്‍ നമ്മുടെ കുഞ്ഞുങ്ങളില്‍ സന്തോഷത്തിന്‍റെ പൂത്തിരി കൊളുത്തുന്നുമില്ല . ശരിയാണ്, നമ്മില്‍ നിന്നൊക്കെ അടര്‍ന്നു തെറിച്ചു പോയ ഏതൊക്കെയോ ഇന്നലെകള്‍ക്ക് ഭാവി ഒരു ചോദ്യ ചിഹ്നം ആണ്. ഇപ്പറഞ്ഞത് ഒന്നിനെയും പഴയ രീതിയിലേക്ക് ആക്കാന്‍ കഴിയില്ലെന്ന സത്യം അംഗീകരിക്കുമ്പോള്‍ തന്നെ മറ്റു ചില ശീലങ്ങള്‍  നമ്മളെ നോക്കി പല്ലിളിച്ചു കാട്ടുന്നു.

വായിച്ചു വളരണം എന്ന ചൊല്ലിനെ  അതിന്‍റെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ സ്നേഹിച്ചവര്‍ക്കറിയാം നമ്മുടെയൊക്കെ ജീവിതത്തില്‍ ,വളര്‍ച്ചയില്‍ ബുക്കുകള്‍ക്കുണ്ടായിരുന്ന  സ്ഥാനം. മൂന്നു വയസിനു മുന്‍പുള്ള വിജയദശമി ദിനത്തില്‍ "ഹരിശ്രീനമഃ " നാവില്‍ കുറിച്ച് തുടങ്ങുന്ന ഒരു യാത്ര. കുഞ്ഞുവിരലുകള്‍ അരിയിലും മണലിലും മുറുക്കി എഴുതി പഠിച്ച "അ ആ ഇ ഈ " കള്‍. ഇന്നും ഓര്‍മ്മയില്‍ എവിടെയോ ജ്യെഷ്ഠന്മാരുടെ പാഠപുസ്തകത്തില്‍  കുഞ്ഞു വിരല്‍ ചൂണ്ടി കണ്ണുകളില്‍ കൌതുകത്തോടെ  "ഇജെന്‍റ്റാ " എന്ന് കൊഞ്ചി ചോദിക്കുന്ന ഒരു കുഞ്ഞനിയത്തി ഉണ്ട്.

 വായിക്കാന്‍ പഠിച്ചത് മുതല്‍ കാണുന്ന എല്ലാ തുണ്ട് പേപ്പറുകളും വാക്കുകളും  വിടാതെ വായിച്ചിരുന്നു.  കുറച്ചു വളര്‍ന്നപ്പോള്‍ ബാലരമയും പൂമ്പാറ്റയും ആയി ഇഷ്ട ബുക്കുകള്‍, അന്ന് പ്രചാരത്തില്‍ ഇത്രയധികം ബാലമാസികകള്‍ ഉണ്ടായിരുന്നുമില്ല.കൌമാരത്തിന്‍റെ കടന്നു കയറ്റങ്ങളില്‍ തുടര്‍ക്കഥകളിലൂടെ മനോരമ പോലുള്ള വാരികകളും  , കൌതുകത്തിന്‍റെ തുടര്‍ലോകത്തിന്‍റെ ആകാംക്ഷകള്‍ തന്ന് 'വനിത' യും ഒക്കെ വായനാ ലിസ്റ്റില്‍ കയറിപ്പറ്റി. ബോബനും മോളിയും,മനോരമ,മംഗളം എന്ന് വേണ്ട  ബുക്കുകള്‍ എല്ലാം ഒരേ പോലെ പ്രിയംകരം.. പണ്ടത്തെ കാലത്ത് ടെലിവിഷന്‍ അത്ര പ്രചാരത്തില്‍ അല്ലാത്തത് കൊണ്ട് ഈ പറഞ്ഞ വാരികകളിലെ തുടര്‍ നോവലുകള്‍ ആകാംക്ഷയോടെ കാത്തിരിക്കാനും, ഭാവനയിലൂടെ  കഥയ്ക്ക്‌ ട്വിസ്ടുകളും വഴിത്തിരിവുകളും കൊടുക്കാനും  പഠിപ്പിച്ചു.

കഴമ്പുള്ള വായനയിലൂടെ വിശാലമായ മറ്റൊരു ലോകവും കണ്മുന്നില്‍ വളരുന്നുണ്ടായിരുന്നു. "നല്ല ഭൂമി"യും ബഷീര്‍ കഥകളും,  ടോടോച്ചാനും മഹാഭാരതത്തിലേയും രാമായണത്തിലെയും അര്‍ത്ഥ തലങ്ങളും  ഒക്കെ പഠന വിഷയങ്ങള്‍ക്കൊപ്പം ഒരല്‍പം പോലും മുഷിപ്പിക്കാതെ കണ്മുന്നിലൂടെ  കടന്നു പോയി. എല്ലാ പുസ്തകങ്ങളും വാങ്ങി വായിക്കാന്‍ കഴിയാത്തത് കൊണ്ട് ഗ്രന്ഥശാലയിലെ നിത്യ സന്ദര്‍ശക ആയിരുന്നു ഞാന്‍ ,അന്നത്തെ മിക്കവാറും എല്ലാ കുട്ടികളേയും പോലെ.  സ്കൂള്‍ വിട്ടു വന്നു കഴിഞ്ഞാല്‍ ഒന്നര കിലോമീറ്റര്‍ ദൂരെയുള്ള വായനശാലയിലേക്ക് നടന്നു ചെന്നെത്തുമ്പോള്‍ അവര്‍ അടയ്ക്കാന്‍ ആകും. സമയം കഴിഞ്ഞാല്‍ ബുക്ക്‌  രജിസ്റ്ററില്‍ പതിപ്പിക്കാന്‍ പറ്റില്ല -അതൊഴിവാക്കാന്‍ ലൈബ്രറി യില്‍ പോകേണ്ട ദിവസങ്ങള്‍ സ്കൂള്‍ വിട്ടാല്‍ നേരെ അങ്ങോട്ടെക്കാണ് പോകുക. ഒരു ദിവസം കൊണ്ട് തീര്‍ക്കാന്‍ കഴിയുന്നത്ര വായിക്കുക അതായിരുന്നു അന്നത്തെ ഒരു മോട്ടോ. രണ്ടു ബുക്ക്‌ എടുത്താല്‍ രണ്ടോ മൂന്നോ ദിവസം കൊണ്ട് തീര്‍ത്തു  പുതിയ പുസ്തകങ്ങള്‍ എടുക്കുക. വായന എന്നത് ഒരു ഹരമായിരുന്ന കാലം. പഴയ ബുക്കുകളിലെ താളുകള്‍ മറിക്കുമ്പോള്‍ പൊങ്ങുന്ന പഴകിയ പേപ്പറിന്റെ മണം എന്നും ഒരു ഗൃഹാതുരതയാണ്.ഓരോ ബൂക്കിനും ഓരോ കഥ പറയാന്‍ ഉണ്ടാകും , അതിന്‍റെ പിറവിയെ കുറിച്ച്.

ചിന്തകള്‍ പഴഞ്ചന്‍ ആയിരുന്നത് കൊണ്ടോ വളര്‍ന്ന സാഹചര്യം അതായിരുന്നത് കൊണ്ടോ യാഥാസ്ഥിതിക മൂല്യങ്ങളില്‍  വിശ്വസിച്ചിരുന്നത് കൊണ്ടോ എന്നറിയില്ല പുസ്തകങ്ങള്‍ സൂക്ഷിച്ചിരുന്നത് ബഹുമാനവും ഭയവും ഇട കലര്‍ന്ന ഒരു വികാരത്തോട് കൂടിയായിരുന്നു. ഏറ്റവും വിശ്വസ്തരായ കൂട്ടുകാര്‍ , അതായിരുന്നു എനിക്ക് ബുക്കുകള്‍.  പുതിയ ബുക്കുകള്‍ക്ക് അധികം വില വരുമെന്നതിനാല്‍ എപ്പോഴും വില കുറഞ്ഞ പേപ്പര്‍ ബാക്ക് എടിഷന്‍സോ, പഴയ പുസ്തകങ്ങള്‍ വില്‍ക്കുന്നിടത്ത് നിന്ന് സെക്കന്റ്‌ ഹാന്‍ഡ്‌ പുസ്തകങ്ങളോ ആയിരുന്നു അന്നൊക്കെ വാങ്ങിയിരുന്നത്.സ്വന്തമായ പുസ്തകങ്ങള്‍ പൊതിഞ്ഞു സൂക്ഷിക്കും, പേരെഴുതി ചീത്തയാക്കാന്‍ പോലും മടിയാണ്. വായിച്ച ഭാഗം ഓര്‍ക്കാന്‍ ഒരു പേപ്പര്‍ കഷ്ണം താളുകള്‍ക്കിടയില്‍ സൂക്ഷിക്കും. മടക്കിയോ, വരച്ചോ ബുക്കുകള്‍ കേടാക്കുന്നത് കാണുന്നത് തന്നെ സങ്കടം തോന്നും . ആര്‍ക്കെങ്കിലും  വായിക്കാന്‍ കടം കൊടുത്താല്‍ ആദ്യം പറയുന്ന വാചകം  എത്ര താമസിച്ചാലും തിരികെ തരണം എന്നതാണ്, എന്നിട്ടും എന്നെ പറ്റിച്ച് കുറേപ്പേര്‍ എന്‍റെ  കൂട്ടുകാരെയും കൊണ്ട് കടന്നിട്ടുണ്ട്.

വലുതായി കഴിയുമ്പോള്‍ വെയ്ക്കുന്ന വീടിന്‍റെ  ഒരു മുറി മാത്രം അന്നേ ഉറപ്പിച്ചിരുന്നു- ഒരു വായനമുറിയും അതില്‍ കുറെ ബുക്സ് ഉള്ള ഒരു പേര്‍സണല്‍ ലൈബ്രറിയും . മനസിലെ ആ ഷെല്‍ഫില്‍ പല പ്രാവശ്യം ബുക്കുകള്‍ അടുക്കി മാറ്റി പൊടി  തട്ടി വെച്ചിട്ടുണ്ട് ഞാന്‍. ഒരു ഭാഗം മുഴുവന്‍ മഞ്ഞ്,ചെമ്മീന്‍,രണ്ടാമൂഴം മുതലായ ക്ലാസ്സിക്കുകള്‍. മറ്റൊരു ഭാഗത്ത്  വയലാറിന്റെയും,വൈലോപ്പിള്ളിയുടെയും കവിതകള്‍,  ഇനിയൊരു വശത്ത് കുറ്റാന്വേഷണ കഥകള്‍, ഇംഗ്ലീഷ് കൃതികള്‍ അങ്ങനെ അങ്ങനെ...

വളര്‍ന്നപ്പോളും വായന മറന്നില്ല, ബുക്കുകളേയും .യാത്രകളില്‍ ഒരു കൂട്ടായി ഒരു ബുക്ക്‌ എന്നും കയറിപ്പറ്റും ,വാങ്ങുന്ന ബുക്കുകളില്‍ അധികാരത്തോടെ പേരെഴുതി സൂക്ഷിക്കാന്‍ തുടങ്ങി.ബുക്കുകളുടെ  പഴയ പതിപ്പുകള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങുമ്പോള്‍ പോലും  ശീലം മാറാത്തത് കൊണ്ട് പൊതിഞ്ഞു സൂക്ഷിക്കാന്‍ ആഗ്രഹിച്ചു,ഭാവിയിലെ എന്റെ ലൈബ്രറിയിലേക്ക്. ജീവിതം തിരക്കുകളിലൂടെ  ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് പറിച്ചു നടാന്‍ തുടങ്ങിയപ്പോള്‍ ബുക്കുകള്‍ പല സ്ഥലത്തായി ചിതറാന്‍ തുടങ്ങി.

ഒന്നര വര്‍ഷം മുന്‍പ് ഇവിടേക്ക് വിമാനം കയറുമ്പോഴും കയ്യില്‍ രണ്ട് ബുക്ക്‌ ഉണ്ടായിരുന്നു.  മലയാളം ബുക്കുകള്‍ കിട്ടാനുള്ള പ്രായോഗിക ബുദ്ധിമുട്ട്, ലൈബ്രറിയില്‍ പോകണമെങ്കില്‍ പോലും കാറിനെ ആശ്രയിക്കേണ്ടി വരുന്നത് അങ്ങനെ പല  ഘടകങ്ങളാല്‍ വായന കുറയുന്നുവോ എന്ന സംശയം തോന്നി തുടങ്ങിയപ്പോളാണ് എന്നോളം അല്ലെങ്കില്‍ എന്നേക്കാള്‍ ബുക്കുകളെ ഇഷ്ടപ്പെടുന്ന, നല്ല രീതിയില്‍  വായിക്കുന്ന  ഒരു സുഹൃത്തിന്റെ കയ്യില്‍  "kindle " എന്ന ഉപകരണം കണ്ടത് . ഒരേ സമയം ഒന്നില്‍ കൂടുതല്‍ ബുക്കുകളെ കൂടെ കൊണ്ട് നടക്കാന്‍ സഹായിക്കുന്ന, വളരെ ലാഘവത്തോടെ ഉപയോഗിക്കാന്‍ കഴിയുന്ന, ഇരുന്നോ കിടന്നോ,നടന്നോ വായിക്കാന്‍  സൌകര്യമുള്ള , ഡിക്ഷനറിയുള്ള  ഒരു യന്ത്രം. ഞെട്ടല്‍ ആണ് ആദ്യം തോന്നിയത്, ഇത്രയും റൊമാന്റിക്‌ ആയ ജീവസുറ്റ ഒന്നിനെ എങ്ങനെ ഒരു ഇലക്ട്രോണിക് ഉപകരണത്തിന് പുന:സ്ഥാപിക്കാന്‍  കഴിയും??  പക്ഷെ  കടലാസ് ഉപയോഗിക്കാത്ത, സൂക്ഷിക്കാന്‍ അധികം സ്ഥലം വേണ്ടാത്ത, എവിടേക്കും  ഒരു എക്സ്ട്രാ ലഗ്ഗേജ് ആകാതെ തന്നെ കൊണ്ട് പോകാന്‍ കഴിയുന്ന ഈ വായനസഹായിയെ കുറിച്ച് സുഹൃത്ത് വാചാലന്‍ ആയപ്പോള്‍ ഗുണദോഷങ്ങളുടെ ഒരു പട്ടിക എടുത്താല്‍ ഗുണം കൂടുതലായിരിക്കും എന്ന് തോന്നിപ്പോയി.

അതെ, സ്വയം ശ്രമിച്ചപ്പോള്‍ സുഹൃത്തിന്‍റെ അവകാശ വാദങ്ങള്‍  സത്യം ആണെന്ന് മനസിലായി. വായനയ്ക്ക് ഇത്രയേറെ സൗകര്യം തരുന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങള്‍ . ഒട്ടുമിക്ക ബുക്കുകളും സോഫ്റ്റ്‌കോപ്പി ഉണ്ട്-മിക്ക ആനുകാലികങ്ങളും ഓണ്‍ലൈന്‍ പകര്‍പ്പുകള്‍ ഉണ്ട്.പക്ഷേ ,ഉള്ളിലെ ആ പഴയ പുസ്തകപ്രേമി മുഖം ചുളിച്ചു ചോദിക്കുന്നു - വായന എന്നത് കണ്ണുകളിലൂടെ കണ്ട് തലച്ചോറിലേക്ക് എത്തിപ്പെടുന്നത് മാത്രമോ ,അതോ കയ്യുകളാല്‍ സ്പര്‍ശിച്ച് ,മൂക്കിനാല്‍ മണം ആസ്വദിച്ച്,ഓരോ ഇതളുകളായി മറിച്ച് ആസ്വദിക്കേണ്ടുന്ന ഒന്നോ!
സൗകര്യം പ്രഥമം ആയി കണ്ട് e-reading ഞാനുള്‍പ്പെടുന്ന സമൂഹം  ഇഷ്ടപെട്ടാല്‍, ബുക്കുകളെ ഇഷ്ടപ്പെടുന്ന വായനയെ ഇഷ്ടപ്പെടുന്നവരൊക്കെ  ഇലക്ട്രോണിക് രൂപത്തിലേക്ക് വായന മാറ്റിയാല്‍ നമ്മുടെ പഴയ പുസ്തകങ്ങള്‍‍ക്കൊക്കെ എന്ത് സംഭവിക്കും?? വരും തലമുറയ്ക്ക് താളുകള്‍ മറിച്ച് പഴയ കടലാസിന്‍റെ  മൂക്കിലേക്ക് തുളയ്ക്കുന്ന മണം എന്താണ് എന്നെങ്കിലും അറിയാന്‍ കഴിയുമോ??? ഒരു ഗ്രന്ഥശാലയില്‍ ഷെല്‍ഫില്‍ നിന്നും ബുക്കുകള്‍ തിരഞ്ഞെടുക്കാന്‍ അവര്‍ മുതിരുമോ???? ഞാന്‍ സ്വപ്നം കണ്ടിരുന്ന എന്‍റെ ഹോം ലൈബ്രറിയുടെ രൂപം എന്താകും??? ഒരു പുതിയ പുസ്തകം നമുക്ക് സ്വന്തമാകുമ്പോള്‍, അതിനെ കയ്യില്‍ തിരുപ്പിടിക്കുമ്പോള്‍ ,അതിന്റെ പേജുകള്‍ മറിക്കുമ്പോള്‍ തോന്നിയിരുന്ന ആ അനുഭൂതി...... പറയൂ എന്ത് സംഭവിക്കും നമ്മുടെ ഇന്നലെകള്‍ക്ക്??? എന്താണ് future of our past?? !!!! 

51 comments:

  1. തുടക്കത്തില്‍ അപരിചിതത്വം തോന്നിയെങ്കിലും എഴുത്തിന്റെ മദ്ധ്യഭാഗത്തുണ്ട് ഞാന്‍ നിന്ന് ചിരിക്കുന്നു, എന്റെ ജീവിതവും സ്വപ്നവുമാണ് ആര്‍ഷ കണ്ടെതെന്ന് ഒരു കൊച്ചു കുസൃതിച്ചിരിയാല്‍ പേറ്റന്‍റ് ചോദിക്കുന്നു. അവസാനത്തേക്കെത്തുമ്പോള്‍ അമേരിക്ക ഭൂമിയുടെ അറ്റത്താണെന്നും അങ്ങനെ അറ്റത്തെത്തുമ്പോ വീഴില്ലേ എന്നും അങ്ങനെ വീഴുന്നത് എങ്ങോട്ടായിരിക്കുമെന്നും ആ പഴയ കുട്ടി വായനക്കിടയില്‍ പകച്ച് നില്‍ക്കുന്നു.

    പിന്നെ, ഇന്നലെയുടെ ഭാവി എന്തായാലും ഇന്നല്ല അത് നാളെത്തന്നെയാണ്, ആ നാളെ ഇന്നിന്റെ നാളെയോ നാളെയുടെ നാളെയോ എന്ന് ചുരുങ്ങുന്നുമില്ല. നേരത്തെ ഇടക്ക് കയറിയ ആ കുട്ടി, ഇതൊക്കെ എന്തൂട്ട് എന്ന്‍ മുഖം കോട്ടി കളിയില്‍ നിന്നും ഇറങ്ങിപ്പോകുന്നത് കൃത്യം കള്ളക്കളി തന്നെയാണ്, സത്യം. നിനക്ക് സ്നേഹം. എഴുത്താശംസകള്‍.!

    ReplyDelete
    Replies
    1. അത് ശരി - കള്ളക്കളി എന്ന് കാട്ടി ഇറങ്ങിപോയ കുട്ടിയോട് ഇത് നമ്മുടെ ചിന്തയല്ലേ എന്ന് മറ്റൊരു കുട്ടി കള്ളചിരിയില്‍ കണ്ണിറുക്കി ചോദിക്കുന്നു നാമൂസേ. നന്ദി , വായനയ്ക്കും അഭിപ്രായത്തിനും :)

      Delete
  2. കാലം മാറുന്നു അപ്പോള്‍ നമ്മളും പതുക്കെ e-readingലേക്ക് മാറും,അടുത്ത തലമുറ ഒരു പക്ഷെ പൂര്‍ണ്ണമായും

    ആര്ഷയുടെ വായനാനുഭവം നന്നായി

    ReplyDelete
    Replies
    1. അങ്ങനെ ഒക്കെ ആശങ്ക ഉണ്ടെങ്കിലും വായന തുടരുന്നു എന്നത് ആശാവഹം തന്നെയാണ് :) . സന്തോഷം ട്ടോ

      Delete
  3. ആ ഹാ ഇത് നല്ല കൂത്ത്. ഇത്രയും എഴുതിയിട്ട്, പിന്നെയും വായനക്കാരോട് ചോദിക്കുന്നു "പറയൂ എന്ത് സംഭവിക്കും നമ്മുടെ ഇന്നലെകള്‍ക്ക്??? എന്താണ് future of our past??". സത്യത്തിൽ എന്താണ്, എനിക്കും മനസ്സിലായിട്ടില്ല.

    2013 വായിച്ചതിൽ ഏറ്റവും ഹ്രദയത്തെ സ്പർശിച്ചത്. ചെറുപ്പത്തിൽ വായനശാലയിൽ പോയതും, വായനശാലയിൽ നിന്നും എടുത്ത പുസ്തകങ്ങൾ പെട്ടന്ന് വായിച്ച് തീർതതെല്ലാം വായിക്കുമ്പോൾ എന്റെ ചെറുപ്പ കാലമാണോ എന്ന് ഒരു വേള ഓർത്തു പോയി.

    നന്നായി എഴുതി. എല്ലാ ആശംസകളും. നല്ലൊരു പുതുവർഷം നേരുന്നു.

    ReplyDelete
    Replies
    1. നന്ദി നിസാര്‍.. ഇത് എഴുതിയിട്ട് കുറച്ചായി -പക്ഷെ, 2013 നിര്‍ത്താന്‍ ഇതാണ് ഏറ്റവും നല്ല പോസ്റ്റ്‌ എന്ന് തോന്നി . അതാ ഡിസംബര്‍ 31 നു ഇട്ടത് :).
      വളരെ സന്തോഷം ഉണ്ട് - പിന്നെ ഇന്നലെയുടെ ഭാവി നമ്മുടെ കൈകളില്‍ തന്നെയാണ് അല്ലെ? ഓര്‍മ്മകള്‍ ആയെങ്കിലും നമുക്കവയെ സൂക്ഷിക്കാം ...
      പുതു വത്സര ആശംസകള്‍ :)

      Delete
  4. ആദ്യമൊക്കെ ഞാന്‍ പല നോവലുകളും ഓണ്‍ലൈനിന്നും ഡൌണ്‍ലോഡ് ചെയ്തിരുന്നു പക്ഷേ ഒരിക്കല്‍ ഒന്നും പോലും മുഴുവനായി വായിക്കാന്‍ കഴിഞ്ഞിരുന്നില്ല എന്നതാണ് സത്യം ,ബ്ലോഗ്ഗിലും ഫേസ് ബുക്കിലും വരുന്ന കവിതകളും ചെറു കഥകളും ഓണ്‍ലൈന്‍ വായനക്ക് കഴിയും ,ഒരു വായനയുടെ അനുഭൂതി ലഭിക്കമെങ്കില്‍ അത് പുസ്തക രൂപത്തില്‍ മാത്രം തന്നെ എന്നത് തന്നെയാണ് സത്യം ,പിന്നെ ഇന്നലെകള്‍ എല്ലാം നമുക്ക് തിരിച്ചെടുക്കണം എന്ന് വാശി പിടിക്കാന്‍ പറ്റില്ലല്ലോ ...എങ്കിലും വായന മരിക്കാതിരിക്കട്ടെ ...ശുഭദിനം

    ReplyDelete
    Replies
    1. സത്യാണ് - വാശി അല്ല , പക്ഷെ അത് പകരുന്ന സുഖം ഓണ്‍ലൈന്‍ വായനകള്‍ തരുന്നില്ല എന്നതാണ് സത്യം :(.
      വായന മരിക്കാതിരിക്കട്ടെ... സന്തോഷം ട്ടോ :)

      Delete
  5. പ്രസിദ്ധീകരണം ആരംഭിച്ച മുതല്‍ ഞാന്‍ ഒമ്പതാം ക്ലാസില്‍ എത്തുന്നതു വരെ വീട്ടില്‍ ബാലഭൂമി വരുത്തിയിരുന്നു...പിന്നെ നിര്‍ത്തി...എനിക്കിഷ്ടമുണ്ടായിട്ടല്ല... ഒമ്പതാം ക്ലാസുകാരന്‍ ഇപ്പോഴും ബാലഭൂമി വായിച്ചിരിക്കുകയാണെന്ന് ബാലഭൂമി കൊണ്ടു വരുന്ന ന്യൂസ് പേപ്പറുകാരന് തോന്നില്ലേ എന്നോര്‍ത്ത്... :-)

    ReplyDelete
    Replies
    1. ഹഹ... അങ്ങനെ ഒക്കെയുണ്ടോ വായനയ്ക്ക്? ഞാന്‍ MT ech നു പഠിക്കുമ്പോഴും മുടങ്ങാതെ ബോബനും മോളിയും വാങ്ങുമായിരുന്നു ;).
      നന്ദി ട്ടോ

      Delete
  6. Future of past is certain - മൂക്കിനാല്‍ മണം ആസ്വദിച്ച്,ഓരോ ഇതളുകളായി മറിച്ച് ആസ്വദിക്കുന്ന വായനയുടെ സംസ്കാരം e-reading ന് വഴിമാറും. അനാവശ്യമായി സ്ഥലം മുടക്കാത്ത, മരങ്ങൾ വെട്ടിമുറിക്കേണ്ടതില്ലാത്ത, യാത്രകളിൽ സൗകര്യപ്രദമായ വായനാരൂപങ്ങളുടെ സംസ്കാരം വരാതെ വയ്യ - Change is the changeless character of the society.

    ReplyDelete
    Replies
    1. അതെ മാഷെ :) അത് സത്യം ആണ്. എല്ലാം ഇങ്ങനെ പറയുമ്പോഴും എനിക്കും അറിയാം -അതാണ് സംഭവിക്കുക എന്നത്!! എന്തായാലും വായന മരിക്കാതെ ഇരിക്കട്ടെ :). ബുക്കുകളും, വായന ശാലകളും മരിക്കാതെ ഇരിക്കട്ടെ ......
      സന്തോഷം ട്ടോ, നന്ദി :)

      Delete
  7. എങ്ങനെയൊക്കെ ആയാലും വായന നിലനില്‍ക്കും.. അതാണ് വേണ്ടതും..

    ReplyDelete
    Replies
    1. അതെ അതാണ് പ്രതീക്ഷ, ആഗ്രഹം സ്വപ്നം :). നന്ദി ട്ടോ... സന്തോഷം

      Delete
  8. വായിക്കുക എന്നതാണ് കാര്യം - എന്തിലയാലും എങ്ങനെ ആയാലും.
    നല്ല വായന നീണാള്‍ വാഴട്ടെ...
    :)

    ReplyDelete
    Replies
    1. നല്ല വായന എന്നുമെന്നും നീണാള്‍ വാഴട്ടെ മഹേഷേ :) സന്തോഷം ട്ടോ

      Delete
  9. പഴയ ലൈബ്രറികളിലെ സായാഹ്നങ്ങള്‍ ഓര്‍മ്മ വരുന്നു....// ഉഷാര്‍..//

    ReplyDelete
    Replies
    1. സത്യാണ് ഇക്കാ - എനിക്കിപ്പോഴും വായനശാലകളിലെ സായാഹ്നങ്ങള്‍ ഒരു നഷ്ടം തന്നെയാണ്.. അതൊരു മനോഹര അനുഭവം തന്നെ..
      സന്തോഷം ട്ടോ :)

      Delete
  10. സ്കൂൾ ലൈബ്രറി, വായനശാലയിലെ പുസ്തകങ്ങൾ, മലയാളി സമാജത്തിലെ ലൈബ്രറി - എന്തൊക്കെയോ ഞാൻ ഇതിനകം വായിച്ചു തീർത്തു. ഇപ്പോൾ നാട്ടിലല്ല, നാട്ടിന് പുറത്ത് മാത്രമല്ല.... ഇവിടെ എല്ലാം പഴങ്കഥകൾ ആവുന്നു.... ആര്ഷയുടെ ലേഖനം ഇരുത്തി ചിന്തിപ്പിക്കുന്നു.

    ReplyDelete
    Replies
    1. എല്ലാം പഴങ്കഥകള്‍ ആകുന്നു ഡോക്ടര്‍ സത്യം. ഒരു പക്ഷെ പുതു തലമുറയ്ക് ഇതിലും മനോഹരമായ കാര്യങ്ങള്‍ പറയാന്‍ ഉണ്ടായേക്കാം :) . കാത്തിരിക്കാം അല്ലെ?
      നന്ദി :)

      Delete
  11. വളരെ മനോഹരമായ എയുത്ത് എന്നൊന്നും പറയാന്‍ പറ്റില്ല എങ്കിലും ചില ആകുലതകളും ചില നഷ്ടങ്ങളും ഓകെ ഓര്‍ത്ത് എടുക്കുന്നു .
    പിന്നെ കാലഘട്ടത്തിന്‍റെ ചില അനിവാര്യ മാറ്റങ്ങള്‍ നമ്മുടെയും നമ്മുടെ ഭാവിയേയും ശീലിപ്പിക്കാന്‍ നാം അറിഞ്ഞോ അറിയാതയോ ശ്രമിക്കുമ്പോള്‍ സംഭവിക്കുന്ന പരിണാമമാണ് ഈ പറഞ്ഞത് എല്ലാം

    ReplyDelete
    Replies
    1. നന്ദി മൂസാക്കാ :) സന്തോഷം ട്ടോ ഈ വരവിനും അഭിപ്രായത്തിനും

      Delete
  12. നന്ദി അജിത്തേട്ടാ - എന്ത് പറ്റി ആശംസയില്‍ ഒതുക്കിയത്? :)

    ReplyDelete
  13. "ആര്‍ക്കെങ്കിലും വായിക്കാന്‍ കടം കൊടുത്താല്‍ ആദ്യം പറയുന്ന വാചകം എത്ര താമസിച്ചാലും തിരികെ തരണം എന്നതാണ്, എന്നിട്ടും എന്നെ പറ്റിച്ച് കുറേപ്പേര്‍ എന്‍റെ കൂട്ടുകാരെയും കൊണ്ട് കടന്നിട്ടുണ്ട്. "

    പണ്ടുള്ളവർ പറഞ്ഞിട്ടുണ്ട് 'പ' യിൽ തുടങ്ങുന്ന മൂന്ന് സാധനങ്ങൾ മറ്റുള്ളവരുടെ കൈവശം ഏൽപ്പിച്ചാൽ പിന്നെ നോക്കണ്ടാ എന്ന് - പണം , പെണ്ണ് , പുസ്തകം

    ReplyDelete
    Replies
    1. സത്യാണ് സര്‍ - തിരിച്ചു കിട്ടുകയില്ല തന്നെ! :) സന്തോഷം ട്ടോ...

      Delete
  14. ഭൂതത്തിന്റെ ഭാവിയെപ്പറ്റിയുള്ള ആവലാതി കൊള്ളാം. പക്ഷെ ആശങ്കകൾ വേണ്ട. ഈ ഭൂതവും ഒരുകാലത്ത് ഭാവിയായിരുന്നു. അങ്ങ് എഴുത്തോല കാലത്ത്.
    ആർഷ മാത്രമല്ല, ഒരു തലമുറ മുഴുവൻ നടന്നു വന്ന വായനാവഴിയാണത്‌. അതിൽ നിന്ന് മാറി ഇ-ബുക്ക്‌ ലോകത്തേക്ക് ഞാൻ വീണിട്ട് വർഷങ്ങൾ രണ്ടാകുന്നു. കാലപ്പഴക്കം കൊണ്ടാവാം ഇ-ബുക്ക്‌ വായനക്കിടയിൽ പുസ്തകത്താളിന്റെ സ്പർശവും മണവും ആഗ്രഹങ്ങളായി എന്റെ മനസ്സിലേക്ക് ഇന്ന് കടന്നു വരാറില്ല. എഴുത്തുകാരൻ എന്താണ് പറയുന്നത് എന്ന് അറിയാനുള്ള ഒരു മാർഗം എന്നതിലുപരിയായി മറ്റൊന്നും എന്റെ ചിന്തയിൽ ഇന്നില്ല. തുടക്കത്തിൽ സംശയങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇന്ന് എനിക്ക് ഇ-ബുക്കും കടലാസ് ബുക്കും തമ്മിൽ വേർതിരിവുകൾ അറിയാൻ കഴിയുന്നില്ല തന്നെ. പിന്നെ കടലാസിൽ നിന്നുയരുന്ന മണം പ്രകൃതിയുടെ ഒരു വിലാപം കൂടി ആണെന്ന തോന്നലും ഉണ്ടെന്നു കൂട്ടിക്കോ.. :)

    ReplyDelete
    Replies
    1. അതൊരു സത്യാണ് - പ്രകൃതിയുടെ വിലാപം :). പക്ഷെ, ഇപ്പോള്‍ നിലവിലുള്ള ബുക്കുകള്‍ സംരക്ഷിക്കാമല്ലോ .... ശരിയാണ് എനിക്കും ഇപ്പോള്‍ വേര്‍തിരിക്കാന്‍ അറിയുന്നില്ല പ്രദീപേട്ടാ.... നന്ദി ട്ടോ

      Delete
  15. ഇന്നലെകള്‍ പോവുകയല്ല വരികയാണ്‌ നമ്മുടെ ഇന്നിലേക്ക്‌...

    ReplyDelete
    Replies
    1. ഇന്നലെകളും നമ്മുടെ നാളെകളും ഒക്കെ ചേര്‍ന്നതാണ് ഇന്ന് - :) നന്ദി ട്ടാ അനിയാ

      Delete
  16. നല്ല പോസ്റ്റ്‌..
    ഞാനും പുസ്തകങ്ങൾ മേടിക്കുന്നു. സ്വപ്നഗൃഹത്തിലെ ഒരു മുറി നിറയ്ക്കാൻ..

    അധ്യപികയായത് കൊണ്ട് എന്നും ലൈബ്രറി കയറി ഇറങ്ങാൻ എനിക്കിന്നും ഭാഗ്യമുണ്ട്. പക്ഷെ പഴയ പുസ്തകങ്ങളുടെ താളുകൾ മറിയുമ്പോഴുള്ള മണം ഇന്നന്യമാണ്.

    എഴുത്ത് നന്നായി.
    പുതുവത്സരാശംസകൾ!

    ReplyDelete
    Replies
    1. അദ്ധ്യാപികമാരോട് അസൂയ :) പല കാരണങ്ങള്‍ കൊണ്ട് -ഒന്നിതാണ് ...
      ഒത്തിരി സന്തോഷം ടീച്ചറെ അങ്ങനെ കേള്‍ക്കുമ്പോള്‍ .കുഞ്ഞു ലൈബ്രറി വല്യ ലൈബ്രറി ആകാന്‍ ആശംസകള്‍ :) നന്ദി

      Delete
  17. എഴുത്ത് നന്നായി.
    പുതുവത്സരാശംസകൾ!Dear ShyamaChecheeeeeeeee

    ReplyDelete
    Replies
    1. നന്ദി ഷംസൂ .. കുറച്ചു വൈകിയോ? എന്നാലും പുതു വത്സര ആശംസകള്‍ ട്ടാ

      Delete
  18. എഴുത്ത് നന്നായി കേട്ടോ .. അഭിനന്ദനങ്ങള്‍

    ReplyDelete
    Replies
    1. നന്ദി എച്ചുമു ചേച്ചീ :) സന്തോഷം

      Delete
  19. Instead of kindle I am using my mobile and I have finished a few novels. I could not find anything different. May be I have lost the taste for nostalgic touch. But most of the malayalam books are not available as e-books. So we could keep our hard copy taste.
    Good write up.

    ReplyDelete
    Replies
    1. :) അത് ശരിയാണ് -നമുക്ക് ഏറ്റവും നല്ല രീതിയില്‍ സാധിക്കുന്നത് ഏതോ അത് നമ്മള്‍ ഉപയോഗിക്കണം... ഇന്നത്തെക്കാലത് ഈ പായാരം പറച്ചിലിന് വലിയ കാര്യം ഒന്നുമില്ല-എന്നാലും പറഞ്ഞു പോകുന്നു :)
      നന്ദി ട്ടോ

      Delete
  20. ഈ വരികളിൽ ഞാൻ എന്റെ ഇന്നലെകളെ കണ്ടു.. പിന്നെ ഇന്നലെകളുടെ നാളെ എന്താവുമെന്ന് ഇന്നത്തെ സൂചനകളും ഇതിൽ തന്നെയുണ്ടല്ലോ..എന്നാലും ഇന്നലെയുടേ വായനയുടേ ആ സുഖം നാളത്തെ ഭാവിയിൽ കിട്ടുമോ എന്നതിൽ ആശങ്കയുണ്ട്.. ആശംസകൾ

    ReplyDelete
    Replies
    1. ഇന്നലെയുടെ വായനയുടെ സുഖം ഒരു പക്ഷെ നമ്മുടെ തലമുറയുടെ വാര്‍ധക്യ കാല നൊസ്റ്റാള്‍ജിയ ആകാം :)
      നന്ദി ട്ടോ.. സന്തോഷം

      Delete
  21. പുസ്തകം തുറന്നു മൂക്കിന്നടുത്തു കൊണ്ടുവരുംബോഴുള്ള ആ മണം ഹോ.. അതിനി എങ്ങനെ ആസ്വദിക്കും......
    നന്നായി എഴുതി.
    ഈ വര്ഷം ജീവിതം സന്തോഷം നിറഞ്ഞതാകട്ടെ എന്ന് ആശംസിക്കുന്നു.

    ReplyDelete
    Replies
    1. അതെ നളിനേച്ചീ :( അതൊരു വന്‍ നഷ്ടബോധം തന്നെയാണ്.. പഴകി മഞ്ഞച്ച ആ താളുകള്‍!!
      ചേച്ചിക്കും കുടുംബത്തിനും നല്ലൊരു വര്ഷം ആശംസിക്കുന്നു ..
      നന്ദി :)

      Delete
  22. പുസ്തകവായനയും എഴുത്തും മനുഷ്യനുള്ളിടത്തോളം കാലം നിലനില്‍ക്കട്ടെ!
    അരനൂറ്റാണ്ടിലേറെ കാലമായി ലൈബ്രറി രംഗത്ത് സജീവസാന്നിദ്ധ്യമുള്ള എന്നേപ്പോലെയുള്ളവര്‍ക്ക്
    അതാണ്‌ പ്രാര്‍ത്ഥന......
    നന്നായി എഴുതി
    ആശംസകള്‍

    ReplyDelete
    Replies
    1. സര്‍, ലൈബ്രരിയുമായി എന്നും ബന്ധമുള്ള ആളാണ് എന്നറിയാം :). എന്‍റെയും പ്രാര്‍ത്ഥന അതാണ്‌.... ഇവിടെ ഉള്ള ലൈബ്രറികള്‍ കാണുമ്പോഴാണ് നമ്മുടെ ലൈബ്രറികള്‍ നമ്മളോട്ടും സംരക്ഷിക്കുന്നില്ല എന്ന് തോന്നുന്നത്.
      നന്ദി സര്‍ :)

      Delete
  23. പുസ്തകങ്ങളുടെ ഗന്ധമുള്ള ഒരു നല്ല ലേഖനം.
    അഭിനന്ദനങ്ങള്‍

    ReplyDelete
    Replies
    1. നന്ദി അക്കക്കുക്കാ ഇക്കാ :) ഒത്തിരി സന്തോഷം

      Delete
  24. ചിന്തകള്‍ പഴഞ്ചന്‍ ആയിരുന്നത് കൊണ്ടോ വളര്‍ന്ന സാഹചര്യം അതായിരുന്നത് കൊണ്ടോ യാഥാസ്ഥിതിക മൂല്യങ്ങളില്‍ വിശ്വസിച്ചിരുന്നത് കൊണ്ടോ എന്നറിയില്ല പുസ്തകങ്ങള്‍ സൂക്ഷിച്ചിരുന്നത് ബഹുമാനവും ഭയവും ഇട കലര്‍ന്ന ഒരു വികാരത്തോട് കൂടിയായിരുന്നു. ഏറ്റവും വിശ്വസ്തരായ കൂട്ടുകാര്‍ , അതായിരുന്നു എനിക്ക് ബുക്കുകള്‍.

    ഒട്ടുമിക്കവർക്കും ഇങ്ങനെ തന്നെയാണല്ലോ...
    നന്നായി എഴുതിയിരിക്കുന്നൂ കേട്ടൊ ആർഷേ

    ReplyDelete
    Replies
    1. നമ്മുടെയൊക്കെ ഓര്‍മ്മകള്‍ പലയിടങ്ങളിലും പകുക്കപ്പെടുന്നു മുരളിയേട്ടാ :) സന്തോഷം ട്ടോ

      Delete
  25. പഴയ പുസ്തകങ്ങളുടെ മണം പറഞ്ഞറിയിക്കാനാവാത്ത ഒരു അനുഭൂതിയാണ്‌. വായിക്കാൻ പഠിക്കുന്നതിനുമുൻപുതന്നെ പുസ്തകങ്ങളോട് ഒരു താൽപര്യം തൊന്നാൻ ഇതുകാരണമായി. തടിച്ചതും ചിതലരിച്ചുതുടങ്ങിയതുമായ പുസ്തകങ്ങളാണെങ്കിൽ പ്രത്യേകിച്ചും. അറുപതുകളിൽ പ്രസിദ്ധീകരിച്ച പുസ്തകങ്ങളായിരുന്നു എൺപതുകളിൽ എനിക്ക് കൂട്ട്. അറിയില്ലാത്തതിനാൽ തപ്പിത്തടഞ്ഞാണ്‌ വായിച്ചിരുന്നത്. അവ സാഹിത്യപുസ്തകങ്ങളും വേദങ്ങളും ഇതിഹാസങ്ങളും സംബന്ധിച്ചുള്ളവയും ആയിരുന്നുവെന്ന് പിൽക്കാലത്ത് മുതിർന്നവരിൽ നിന്നാണ്‌ അറിയാൻ കഴിഞ്ഞത്. എന്നാൽ അവയിലെ ചില ആശയങ്ങൾ മനസ്സിൽ കയറിയിരുന്നു. ഇന്ന് ബ്ലോഗെഴുത്തിലും അവ പ്രയോജനപ്പെടുന്നു. മണ്ണെണ്ണവിളക്കിന്റെയോ മെഴുകുതിരിയുടെയോ വെട്ടത്തിൽ അത്തരം പഴമയുടെ മണമുള്ള പുസ്ത്കങ്ങളിൽ പരതുന്നതാണ്‌ ഏറ്റവും ഹൃദ്യം. മാർത്താണ്ഡവർമ്മ പോലുള്ള നോവലുകളായിരുന്നാലും ഡാവിഞ്ചികൊഡ് പോലുള്ള നോവലുകളായിരുന്നാലും അതിന്റെ പൂർണ്ണമായ അനുഭൂതി വായനക്കാരിലേക്ക് പകരാൻ ഇ-ബുക്കിന്‌ കഴിയുമോയെന്ന് തീർച്ചയായും സംശയിക്കണം. എണ്ണയോഴിച്ച് തിരിയിട്ട് കത്തിച്ചുവച്ചിരിക്കുന്ന നിലവിളക്കിനു മുന്നിലിരുന്ന് ധ്യാനിച്ചാൽ കിട്ടുന്ന തൃപ്തി ബൾബ് തെളിയിച്ച് അതിനുമുന്നിലിരുന്ന് ധ്യാനിച്ചാൽ കിട്ടില്ല എന്നപോലെ. രണ്ടും പ്രാകശമാണെങ്കിലും അതിനപ്പുറം എന്തെല്ലാമോകൂടിയാണ്‌. പുസ്തകങ്ങൾ ഡിജിറ്റൽ ലൈബ്രറിയാക്കുമ്പോൾ സാഹിത്യപുസ്തകങ്ങൾ പുസ്തകങ്ങളായിത്തന്നെ നിലനിർത്താൻ ശ്രമിച്ചാൽ നന്നായിരിക്കും.

    ഈ ലേഖനം ഇഷ്ടപ്പെട്ടു. ഇതേക്കുറിച്ച് ബ്ലോഗിൽ എഴുതണമെന്ന് വിചാരിച്ചിരുന്നുവെങ്കിലും എങ്ങനെ അവതരിപ്പിക്കണമെന്ന് പിടികിട്ടാത്തതിനാൽ എഴുതാതിരിക്കുകയായിരുന്നു.

    ReplyDelete
    Replies
    1. കുറെ നാളായി കരുതിയിരുന്നതാണ് ഈ കാര്യം - കൂടുതലായി ഇ -വായന തുടങ്ങിയപ്പോള്‍ മുതല്‍! പുസ്തകങ്ങള്‍ കയ്യിലെടുത്ത് വായികുമ്പോള്‍ ഇപ്പോളും സന്തോഷം കൂടുതല്‍ തന്നെ എന്ന് കടല്‍ കടന്നു വന്ന 'ആപ്പിളും,ദേഹാന്തര യാത്രയും' ഓര്‍മ്മിപ്പിച്ചു... ഇപ്പോഴും കൈ കൊണ്ട് തൊട്ടു മറിച്ചു , മൂക്ക് കൊണ്ട് മണത്ത് കണ്ണ് കൊണ്ട് വായിച്ചു മനസ് കൊണ്ട് അനുഭവിക്കുന്ന വികാരം തന്നെ വായന!
      ഒത്തിരി സന്തോഷം ട്ടോ :)

      Delete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)