Friday, December 18, 2020

രുചിയോർമ്മകൾ 05 - ആറ്റിങ്ങൽ കച്ചേരി ജംക്ഷനിലെ പേരോർമ്മയില്ലാബേക്കറിയിലെ ഫ്രൂട്ട് സാലഡ്.

രുചിയോർമ്മകൾ അഥവാ ആളോർമ്മയുടെ രുചിഭേദം - ആറ്റിങ്ങൽ കച്ചേരി ജംക്ഷനിലെ പേരോർമ്മയില്ലാബേക്കറിയിലെ ഫ്രൂട്ട് സാലഡ്. 

നാവായിക്കുളം സ്‌കൂളിൽ പഠിക്കുന്ന സമയമാണ്  - അഞ്ചിലോ ആറിലോ മറ്റോ ആണെന്ന് തോന്നുന്നു. ആ വര്ഷം ലെപ്രസി  ബോധവൽക്കരണത്തിന് വേണ്ടിയുള്ള  പ്രത്യേക പരിപാടികൾ തിരുവനന്തരപുരം ജില്ലയിൽ നടക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ സ്‌കൂൾ കുട്ടികൾക്കായി ക്വിസ് മത്സരങ്ങൾ നടത്തിയിരുന്നു   സ്‌കൂൾ തലത്തിലും (നാവായിക്കുളം )  ഉപജില്ലയിലും (കടമ്പാട്ടുകോണം സ്‌കൂൾ)  UP  വിഭാഗത്തിൽ ഒന്നാം സമ്മാനം കിട്ടിയാൽ ആ കുട്ടികളെ ആറ്റിങ്ങൽ ഗേൾസ് ഹൈസ്‌കൂളിൽ വെച്ച് നടക്കുന്ന ജില്ലാ മത്സരത്തിന് കൊണ്ടുപോകും. ഹൈ സ്‌കൂളുകാർക്ക് അവിടെ നിന്നും തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന മത്സരത്തിലും പങ്കെടുക്കാം. 7 -ആം ക്‌ളാസ് വരെയുള്ളവർക്ക് ആറ്റിങ്ങൽ വരെ പോകാനുള്ള അവസരമേയുള്ളൂ.  നാവായിക്കുളം എന്ന  ' ഠാ '  വട്ടത്തിനുള്ളിൽ കറങ്ങുന്ന എനിക്ക് ആറ്റിങ്ങൽ വരെ ബസ്സിൽ കയറിപ്പോകുന്നത് ആലോചിച്ചാണ് സമ്മാനത്തിനേക്കാൾ ത്രിൽ. വീട്ടിൽ നിന്ന് സ്‌കൂളിലേക്ക് ഒന്ന് - ഒന്നര കിലോമീറ്റർ ഉണ്ടാകണം - രാവിലെയും വൈകുന്നേരവും ആടിപ്പാടി പൂക്കളോടും ചെടികളോടും മുള്ളിനോടും പുല്ലിനോടും പൂച്ചയോടും പശുവിനോടും കഥ പറഞ്ഞു പറഞ്ഞു നടന്നിരുന്ന ആ കാലമാണ് ജീവിതത്തിൽ ഇപ്പോൾ മിസ്സിംഗ് ആയി തോന്നുന്നത് എങ്കിലും,  അന്ന് ആറ്റിങ്ങൽ എന്നപത്തു -  പതിനഞ്ച് കിലോമീറ്റർ ദൂരെയുള്ള, താരതമ്യേന സിറ്റിയായ സ്ഥലത്തേക്ക് ബസിലൊക്കെ കേറിപ്പോകുക എന്നാൽ  ഹൌ! ആലോചിക്കുമ്പോൾ തന്നെ രോമാഞ്ചം :)  സ്‌കൂളിന്റെ അഭിമാന പ്രശ്നം ആയതുകൊണ്ട് ടീച്ചർമാർ തന്നെ കൊണ്ടുപൊക്കോളും. വീട്ടിൽ നിന്ന് ആളുവന്നു വേണം പോകാൻ എന്നാണ് എങ്കിൽ എന്റെ പോക്ക് നടക്കൂല -  അമ്മ പറയും  അമ്മേടെ സ്‌കൂളിൽ നിന്ന് ലീവ് കിട്ടൂല്ല. നീയ് വേണേൽ തനിച്ചു പൊക്കോന്ന്. ('അമ്മ ഒരു പ്രൈവറ്റ് സ്‌കൂൾ ടീച്ചർ ആയിരുന്നേ :) ) അതോടെ ബസും ആറ്റിങ്ങലും ഒക്കെ മലർപ്പൊടിക്കാരന്റെ സ്വപ്നം പോലാകും. പക്ഷേ, ഇതൊരു സുവർണാവസരം ആണല്ലോ  - ഇവിടെ ഒന്നാം സമ്മാനം കിട്ടിയാൽ മാത്രം മതിയല്ലോ! 


അങ്ങനെ സ്‌കൂൾതലത്തിലും ഉപജില്ലയിലും ഒന്നാം സമ്മാനം അടിച്ചെടുത്തു ഞാൻ സ്വപ്‍ന നഗരമായ ആറ്റിങ്ങലിലേക്ക് സ്‌കൂളിൽ നിന്നുള്ള ടീച്ചറിനൊപ്പം പോകുകയാണ്.  അന്നത്തെ ദിവസം സ്‌കൂളിലെത്തി  പത്തുമണിയായപ്പോൾ പ്യുൺ ചേട്ടൻ വന്നു ഹെഡ് മിസ്ട്രെസ്സിന്റെ മുറിയിലേക്ക് ചെല്ലാൻ പറഞ്ഞു. അവിടെയെത്തിയപ്പോൾ ക്വിസിന്  കൊണ്ടുപോകേണ്ട ടീച്ചറിനു  പോകുന്നതിനുള്ള ചിലവ് കണക്കാക്കിയുള്ള കാശു കൊടുക്കുകയാണ് HM .  ഹിന്ദി പഠിപ്പിച്ചിരുന്ന, അധികം സംസാരമൊന്നുമില്ലാത്ത ഗൗരവക്കാരിയും ശാന്ത സ്വഭാവക്കാരിയുമായ സുശീല ടീച്ചറാണ് കൂടെ.  ടീച്ചറിന്റെ മകൻ രതീഷും ഞാനും ക്‌ളാസ്സ്‌മേറ്റ്സ് ആണ്, എന്റെ ചേട്ടന്മാരെ ടീച്ചർ പഠിപ്പിച്ചിട്ടുമുണ്ട്. ഇതൊക്കെ പോരാഞ്ഞിട്ട് മാവേലിക്കരക്കാരിയായ ടീച്ചർ ഇപ്പോൾ വാടകയ്ക്ക് താമസിക്കുന്നതിന് മുന്നിലൂടെയാണ് എന്റെ അമ്മ രാവിലെയും വൈകിട്ടും ജോലി കഴിഞ്ഞു മടങ്ങി വരുന്നത് - പോരെ പൂരം!  എന്റെ കൂടെ ആറ്റിങ്ങലിലേയ്ക്ക് വേറൊരു ടീച്ചറിനേം പറഞ്ഞുവിടാൻ HM നു തോന്നീലല്ലോ ഈശ്വരാ എന്ന് പരിഭവം പറഞ്ഞാണ് സ്‌കൂളിന് മുന്നിൽ നിന്ന് ആറ്റിങ്ങൽ ഗേൾസ് സ്‌കൂളിന് മുന്നിൽ തന്നെ ഇറങ്ങാവുന്ന പ്രൈവറ്റ് ബസിൽ ഞാൻ കയറുന്നത്. സുശീല ടീച്ചർ സ്വതവേയുള്ള ഗൗരവത്തിൽ ഇരിക്കുന്നു.  ഞാനെന്തായാലും ആ  ബസ് യാത്ര ആസ്വദിച്ച് കാഴ്ചയൊക്കെ കണ്ടു അവിടെയെത്തി. ക്വിസ് തുടങ്ങുന്നത് ഉച്ചക്ക്12 മണിക്കാണ്.1 മണിക്കൂർ.  ഒരുരണ്ട് രണ്ടര ആകുമ്പോൾ തിരികെ സ്‌കൂളിലെത്താം. 


അന്ന് വീട്ടിൽ പ്രാതലുണ്ടാക്കുന്ന പരിപാടിയില്ല. കുട്ടികൾക്ക് ഹോം ട്യൂഷൻ എടുത്തിരുന്നു 'അമ്മ - അതുകൊണ്ട് 7  മണിക്ക് പോകണം ആദ്യത്തെ വീട്ടിലേയ്ക്ക്. അവിടെ നിന്നാണ് 'അമ്മ സ്‌കൂളിലേക്ക് പോകുക.  ചേട്ടന്മാർ പഴങ്കഞ്ഞി എന്ന തലേദിവസത്തെ ചോറും തൈരും മുളകും ഒക്കെ ചേർത്ത നല്ല സൊയമ്പൻ സാധനം കഴിച്ചിട്ട് സ്‌കൂളിൽ പോകും. എനിക്കാണേൽ രാവിലെ ചോറ് ഇറങ്ങാൻ ഇച്ചിരി ബുദ്ധിമുട്ടായിരുന്നു - അതിപ്പോൾ കഞ്ഞി ആയാലും പഴങ്കഞ്ഞി ആയാലും ഒരേപോലെ തന്നെ.  അതുകൊണ്ട് എനിക്ക് മാത്രം രണ്ടുകോപ്പ ചായ കിട്ടും - അതാണ് നമ്മുടെ ഉച്ച വരെയുള്ള പിടി. ഉച്ചക്ക് ഉച്ചക്കഞ്ഞിയും പയറും കിട്ടുംലോ സ്‌കൂളിൽ നിന്ന്.  ആറ്റിങ്ങൽ ഒക്കെ എത്തിക്കഴിഞ്ഞു ടീച്ചറിനൊപ്പം ഗേൾസിലേക്ക്  നടക്കുമ്പോൾ ആണ് വയറ്റിൽ നിന്ന് ചെറുതായി മൂളൽ കേട്ടുതുടങ്ങിയത്. ടീച്ചർ ഒന്നും ചോദിക്കുന്നുമില്ല  - ടീച്ചറിനോട് പറയാൻ ആത്മാഭിമാനംസമ്മതിക്കുന്നുമില്ല. ക്വിസ് തുടങ്ങും മുൻപ് ക്‌ളാസിൽ എല്ലാവര്ക്കും വെള്ളം കൊണ്ടുവന്നു. അതൊക്കെ കുടിച്ചു വിശപ്പിനെ ഒരുവിധം സൈഡാക്കി അങ്ങനെ ഇരിക്കുവാ. ആറ്റിങ്ങൽ ഗേൾസ് ഹൈസ്‌കൂളിലെ മിടുക്കിയായ ഒരു കുട്ടിയുണ്ടായിരുന്നു  - ഒരു നാവായിക്കുളംകാരി - അരുണിമ. അവളും ഉണ്ട് ആ സ്‌കൂളിനെ പ്രതിനിധീകരിച്ചു ക്വിസ് മത്സരത്തിന്. മത്സരം കഴിഞ്ഞു  - ഒരു പോയിന്റിന്റെ വ്യത്യാസത്തിൽ എനിക്ക് രണ്ടാം സമ്മാനമേ കിട്ടിയുള്ളൂ.  എന്നാലും കപ്പും സർട്ടിഫിക്കറ്റും ഒക്കെയുണ്ടേ. അതുമൊക്കെ വാങ്ങി ഇറങ്ങുമ്പോൾ തന്നെ മണി 2 കഴിഞ്ഞു. 


സ്‌കൂളിൽ നിന്നും കുറച്ചു നടന്നു വേണം ബസ് സ്റ്റാൻഡിലേക്ക് പോകാൻ. കപ്പും സർട്ടിഫിക്കറ്റുമൊക്കെ ടീച്ചറിന്റെ കയ്യിലാണ് , ഇനി അടുത്ത അസംബ്ലിയിൽ വെച്ച് HM  അത് സമ്മാനിക്കും. ഗ്രാമത്തിലെ സ്‌കൂളിലെ ഗോൾഡൻ മൊമെന്റ്‌സ്‌ അതൊക്കെയാണല്ലോ .. പക്ഷേ, ടീച്ചർ സമ്മാനം കിട്ടിയതിനും ഒന്നും പറഞ്ഞില്ല - ഒന്നാം സമ്മാനം അല്ലാലോ അതാകും എന്ന് ഞാനും കരുതി. പോയ സന്തോഷമൊന്നുമില്ല എനിക്ക് ഇപ്പോൾ... കൂടെ പിന്നാലെ നടന്നു. ടീച്ചർ നടക്കുന്ന വഴിക്ക് അരികിൽ കണ്ട ഒരു കടയിൽ കയറി, എന്താണെന്നു പോലും നോക്കാതെ ഞാനും കൂടെക്കയറി. അകത്തെത്തി ഒരു മേശയുടെ അടുത്ത് ടീച്ചർ ഇരുന്നു എന്നെയും അടുത്തൊരു കസേരയിൽ ഇരുത്തി. അപ്പോഴാണ് അതൊരു ബേക്കറിയാണെന്നു എനിക്ക് മനസിലായത്. "നിനക്കെന്താ വേണ്ടേ കഴിക്കാൻ , വിശക്കുന്നില്ലേ " ന്നു ചോദിച്ച ടീച്ചറിനോട്  - "ഇല്ല ടീച്ചറെ എനിക്കൊന്നും വേണ്ട, വിശപ്പൊന്നുമില്ല"  ന്ന് ആർക്കും ചേതമില്ലാത്ത ഒരു കള്ളവും പറഞ്ഞു. ടീച്ചർ എന്റെ മുഖത്തു നോക്കി ഒരു ചിരി ചിരിച്ചു ... പല്ലു പുറത്തു കാണിക്കാതെ, എന്നാൽ വാത്സല്യത്തിന്റെ എല്ലാ തെളിച്ചവും നിറഞ്ഞ ഒരു ചിരി. എന്നിട്ട് അടുത്തേക്ക് വന്ന ബേക്കറിയിലെ ആളിനോട് പറഞ്ഞു - "രണ്ടു പഫ്‌സ് ഒരു ജ്യൂസ് പിന്നൊരു സ്‌പെഷ്യൽ ഫ്രൂട്ട് സാലഡും, ഇവൾക്കേ വലിയ പിള്ളേരോട് മത്സരിച്ചു  ക്വിസിന് സമ്മാനോം കപ്പുമൊക്കെ കിട്ടിയിട്ടുണ്ട് ഇന്ന്" . കണ്ണ് നിറഞ്ഞതു ടീച്ചർ ആ പറഞ്ഞ ടോൺ കേട്ടിട്ടാണ് - അഭിമാനം , സന്തോഷം പിന്നെ മറ്റെന്തൊക്കെയോ!  

 ആ രണ്ടു പഫ്‌സും കഴിച്ചപ്പോൾ തന്നെ എന്റെ വയറു നിറഞ്ഞേ ..എന്നിട്ടും ആ സ്‌പെഷ്യൽ ഫ്രൂട്ട് സാലഡ് മുഴുവൻ ഞാൻ കഴിച്ചു - നിറയെ അണ്ടിപ്പരിപ്പും കിസ്മസും ഒക്കെ ചേർത്ത ഫ്രൂട്ട് സാലഡ്.  പിന്നെയാ ജ്യൂസ് ( പണ്ടത്തെ കുപ്പിയിൽ കിട്ടുന്ന ഓറഞ്ചു ജ്യൂസ് ഓർമ്മയില്ലേ? ) ഞാൻ ടീച്ചറിനെക്കൊണ്ടും കുടിപ്പിച്ചു. അന്ന് തിരികെ സ്‌കൂളിലെത്തിയിട്ട് എല്ലാവരോടും എന്റെ സമ്മാനക്കപ്പിന്റെ കാര്യം പറയും മുൻപ് ഞാൻ പറഞ്ഞത് ആ സ്റ്റീൽ തളികയിൽ എന്റെ മുന്നിൽ ചിരിച്ചിരുന്ന സ്‌പെഷ്യൽ ഫ്രൂട്ട് സാലഡിനെക്കുറിച്ചാണ് പിന്നെ സുശീലടീച്ചറിന്റെ സ്നേഹത്തിന്റെ ചിരിയെക്കുറിച്ചും! 

================================================================================


പാട്ടുകൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഞാൻ ആളുകളുമായി ബന്ധപ്പെടുത്തി ഓർക്കുന്ന ഒന്നാണ് ഭക്ഷണം... അല്ല! അങ്ങനെ അല്ല പറയേണ്ടത്, ചില രുചികളുമായി ചേർത്താണ് ചിലർ എന്നിൽ ഓർമ്മകളിൽ ചുറ്റിപ്പിണഞ്ഞു കിടക്കുന്നത്. എനിക്കേറ്റവും പ്രിയപ്പെട്ടവർ മുതൽ ജീവിതത്തിൽ ഒരിക്കൽ മാത്രം കണ്ടവരും ഇനിയൊരിക്കലും കാണാൻ സാദ്ധ്യതയില്ലാത്തവരും ഒക്കെ ചില  രുചികളിലൂടെ, ചില ഭക്ഷണസാധനങ്ങളുടെ കാഴ്ചയിലൂടെ, മണത്തിലൂടെ എന്നിലേക്ക് കടന്നു വരാറുണ്ട്. എന്റെ ദൈനം ദിന ജീവിതത്തിലെ നിമിഷത്തിന്റെ ഒരു പങ്ക് ഇങ്ങനെ ചിലപ്പോഴെങ്കിലും അവരറിയാതെ കട്ടെടുക്കാറുമുണ്ട്.  അങ്ങനെ എന്നെയാരെങ്കിലും ഓർക്കുമോ എന്നെനിക്ക് ഉറപ്പില്ല -എന്നെപ്പോലെ ഇത്തരം ഒരു വിചിത്ര സ്വഭാവമാർക്കേലും ഉണ്ടോ എന്നും അറിയില്ല. എന്റെ ഓർമ്മയിലേക്ക് കയറിയ നൂറു രുചിയോർമ്മകളാണ് ഇന്ന് മുതൽ ഇവിടെ നിങ്ങളോട് പങ്കു വെയ്ക്കുന്നത്! ഇതിൽ പാചക ക്കൂട്ടുകൾ ഉണ്ടാകും എന്ന് പ്രതീക്ഷിക്കണ്ട കേട്ടോ :)  ചിലതിൽ അറിയുന്നവ ഞാൻ പങ്കുവെയ്ക്കുകയും ചെയ്യാം - പക്ഷേ ഇത് ഭക്ഷണ ഓർമ്മയല്ല - എന്റെ ആളോർമ്മകളാണ്.... തീർത്തും വിചിത്രമായ രീതിയിൽ ഞാൻ ഓർമ്മകളെ ഉണ്ടാക്കുന്ന വിധം! 


#100DaysOfTastes #Day05   #fruitsalad   #നൊസ്റ്റാൾജിയ

8 comments:

  1. നല്ല കേമൻ ഓർമ്മകൾ ആണല്ലോ. വായിച്ചിട്ട് സന്തോഷമായി..

    ReplyDelete
  2. ബ്ലോഗ് ടൂർ ഒക്കെ നടത്തീട്ട് കാലം കുറെ ആയി. എന്നാലും രുചി എന്നൊക്കെ കേട്ടാൽ എത്രാന്ന് വെച്ചാ പിടിച്ചു നിക്ക. നല്ല കുറിപ്പ് 

    ReplyDelete
  3. നല്ല ഓർമ്മ. നല്ല വിവരണം.

    ReplyDelete
  4. രസകരമായ ഓർമ്മക്കൂട്ടുകളുടെ രുചി നിറച്ച ഫ്രൂട്ട് സാലഡ്. 
    ഇതു പോലൊരനുഭവം എനിക്കുമുണ്ട്. എന്നെ വഴിയിൽ ഉപേക്ഷിച്ചു പോയ ടീച്ചറുടെ കഥയാണത്. വേണ്ട, ഓർക്കണ്ട ല്ലേ...  

    ReplyDelete
  5. ആ പഫ്‌സിനും ഫ്രൂട്ട് സലാഡിനും എന്തൊരു രുചി!

    ReplyDelete
  6. വയറ് നിറഞ്ഞ മാതിരിയുണ്ട്. നല്ല രുചിയുള്ള എഴുത്തും !

    ReplyDelete
  7. Ruchimadhuram ...!
    .
    Manoharam, Ashamsakal...!!!

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)