Saturday, October 4, 2014

ഓർമ്മകളിൽ ചില അമ്പല വിശേഷങ്ങള്‍

        വീടിനു പുറത്തിറങ്ങി ഇടത്തേക്ക് നോക്കിയാൽ  വല്ല്യമ്പലത്തിന്‍റെ   മതിൽ  കാണാം, വലത്തേക്ക് നോക്കിയാൽ  അമ്മൻ കോവിൽ എന്ന കുഞ്ഞമ്പലം കാണാം. 2 മിനിറ്റ് ഒറ്റ ഓട്ടം  ഓടിയാൽ വല്യമ്പലം എത്തി , എത്രയോ ഉത്സവ രാത്രികളിൽ ഞാൻ നാടകത്തിന്‍റെ ഇടവേളകളിൽ- കഥകളി ബോറടിക്കുമ്പോള്‍  വീട്ടില് വെള്ളം കുടിക്കാൻ വന്നിരിക്കുന്നു ,അതും തനിച്ച് .. ഇന്ന് അങ്ങനെ ചെയ്യാൻ ധൈര്യം ഉണ്ടോ , മകളെ / മകനെ അങ്ങനെ വിടുമോ എന്നൊക്കെ  ചോദിച്ചാൽ ഉത്തരം ഇല്ല


      വീട്ടിലെ മിക്ക കാര്യങ്ങളും ഈ രണ്ട്  അമ്പലത്തിലെ സമയം അനുസരിച്ചായിരുന്നു... രാവിലെ അമ്മ ഉണരുന്നത് അമ്മൻ കോവിലിൽ മൈക്ക് രഘു മാമൻ കീർത്തനങ്ങൾ ഇടുമ്പോഴായിരുന്നു... വല്ല്യമ്പലത്തിൽ  അതിനും മുന്നേ പാട്ട് തുടങ്ങും, അപ്പോൾ ഒന്നുറക്കം  ഉണര്ന്നു അമ്മ ഉറക്കത്തിനെ മയക്കം ആക്കി കിടക്കും .  5 മിനുട്ട് snooze  ടൈം കഴിഞ്ഞാൽ ചെറ്യ  അമ്പലത്തിലെ പാട്ട് കേൾക്കുമ്പോൾ ഉണരാം . ഉച്ചയ്ക്ക് കിഴക്കേ നടയിൽ എവിടേക്ക് എങ്കിലും പോകണം എങ്കിൽ 12 മണിക്ക് മുന്‍പ് പോകണം, ഇല്ലെങ്ങിൽ അമ്പലത്തിന്റെ ഗേറ്റ് അടയ്ക്കും.. പിന്നെ ചുറ്റി കറങ്ങി വേണം മുന് ഭാഗത്ത് എത്താൻ (അമ്പലവഴി പൊതുവഴി ആക്കി  എന്ന് പറഞ്ഞു  ആരും വഴക്കിനു വരണ്ട, അത് ഞങ്ങടെ അവകാശമാ). വൈകിട്ടത്തെ പാട്ട് തുടങ്ങിയാൽ അറിയാം 5 മണിയായി. ദീപാരാധന മണി മുഴങ്ങുമ്പോൾ മിക്കവാറും ഞാനും സംഘവും അമ്പലത്തിൽ  ഹാജര് ഉണ്ടാകും പ്രസാദ പായസം വാങ്ങാൻ - ഒരില കയ്യില്‍, ഒരു തൂക്കുപാത്രം മറുകയ്യില്‍ . ഇലയിലത് അപ്പോള്‍ തന്നെ വയറ്റില്‍ പോകും, തൂക്കുപാത്രത്തില്‍ വാങ്ങുന്നത് വീട്ടിലേക്ക് കൊണ്ട് പോകാനാണ് -ഇമ്മാതിരി "പബ്ലിക് കഴിക്കല്‍" അത്രയ്ക്ക് ഇഷ്ടമില്ലാത്ത ചേട്ടന്മാര്‍ക്കും കൂടി കൊടുത്ത് അടി കൂടി കഴിക്കാന്‍ .


അമ്മന്‍ കോവിലിലെ ഉത്സവത്തിനാണ് ആദ്യമായി കോഴിയെ കടിച്ചു ചോര കുടിക്കുന്ന മാടനെ കണ്ടത്, ചീറ്റുന്ന ചോര മുഖത്തേക്ക് വീഴുമ്പോ അലറുന്ന മാടന്‍. കുട്ടികള്‍ക്കൊക്കെ പേടിയാണ് ആളിനെ, പക്ഷെ അല്ലാത്തപ്പോ കാണുമ്പോ ആളോരു പാവം.അമ്മന്‍ കോവില്‍ എന്ന ചെറിയ അമ്പലത്തിലെ പൂജാരിയും ആളുകളുമൊക്കെ നമ്മുടെ അടുത്തുള്ളവരാ. ചിലപ്പോഴൊക്കെ പോറ്റി കുറച്ചു പായസവും പഴവും അധികം എടുക്കും, അന്നാ വീട്ടില്‍ അതിഥികള്‍ ഉണ്ടെന്നാണ് അതിനര്‍ത്ഥം. പൂജയില്ലാത്ത സമയത്ത് ബീഡി വലിക്കുന്ന ദൈവത്തിന്‍റെ പ്രതിപുരുഷനാകുന്ന പോറ്റിയോട് പേടി തോന്നിട്ടില്ല, ദേഷ്യം തോന്നീട്ടില്ല, ബഹുമാനക്കുറവും തോന്നീട്ടില്ല സ്നേഹം മാത്രം. ദൈവം എന്നാല്‍  നമ്മോടൊപ്പം ഉള്ളയാളാണെന്നും ചില നേരത്ത് ദൈവത്തിനു മനുഷ്യന്‍റെ മുഖമാണെന്നും പഠിച്ചത് ഈ കുട്ടിക്കാലത്താണ്. ( ഇപ്പോള്‍ ദൈവവും, മനുഷ്യരും, പ്രതിപുരുഷരും വേറെ വേറെ ആണത്രേ).


വല്ല്യമ്പലത്തിലെ നാഗത്തറയ്ക്ക് അടുത്ത് രാജമല്ലി പൂത്തുലഞ്ഞു നില്‍ക്കും, കാണാന്‍ നല്ല ചന്തത്തില്‍- പൂക്കളേക്കാള്‍ എന്‍റെ ചിന്ത അതിലെ വിളഞ്ഞ കായ പറിച്ചു പരിപ്പെടുത്തു കഴിക്കുക എന്നതാണ്.അങ്ങനെ നിങ്ങള്‍ ആരേലും കഴിച്ചിട്ടുണ്ടോ?  ഇന്നത് ആരേലും കഴിക്കുമോ  ,കുട്ടികള്‍ക്ക് കൊടുക്കുമോ  എന്നെനിക്കറിയില്ല  . പക്ഷെ, എനിക്കാ പച്ചപ്പരിപ്പ് നല്ലിഷ്ടമായിരുന്നു - മുളച്ചു വരുന്ന കശുവണ്ടിപ്പരിപ്പിന്‍റെ മുള പോലെയൊരു രുചി. നാഗത്തറയ്ക്ക് അടുത്താണ് ആദ്യമായി കൂവളം എന്ന ചെടിയും, അപ്പുറത്തെ അതിരിങ്കല്‍  കൂറ്റന്‍ കാഞ്ഞിരമരവും കാണുന്നത്  - വലിയ മുഴുത്ത വര്‍ണ്ണത്തിലെ കായകള്‍ തൂങ്ങിക്കിടക്കുന്ന കാഞ്ഞിര മരം കാണിച്ച് എന്നോട് കൂട്ടുകാരി പറഞ്ഞു അതാണ് ഓറഞ്ച് മരം!  ആ ഓറഞ്ച് ഒരെണ്ണം വീണു കിട്ടണേ എന്ന് പ്രാര്‍ത്ഥിച്ചു നടന്ന ഇടയ്ക്ക് കൊച്ചേട്ടന്‍  പറഞ്ഞു  "മണ്‌ങ്ങൂസേ അതോറഞ്ചല്ല, നല്ലസല്‍ കയ്ക്കണ  കാഞ്ഞിരാ "


ഇന്നും എനിക്ക് ഏറ്റവും ഇഷ്ടമുള്ള അമ്പലം നാവായിക്കുളം ശ്രീ ശങ്കര നാരായണ ക്ഷേത്രം ആണ് പിന്നെ അമ്മന്‍കോവിലും  , കുട്ടിക്കാലം എന്നത് ഒരു അച്ചുതണ്ടിന് ചുറ്റും കറങ്ങിയത് കൊണ്ടാകാം - എനിക്ക് അവിടം നല്‍കുന്ന ഉണര്‍വ്  മറ്റൊന്നിനും നല്കാന്‍ ആയിട്ടില്ല... ആ ഓര്‍മ്മകള്‍ പോലും എന്നെ ആ പഴയ അമ്പലവാസി ആക്കും . ഞാന്‍ പ്രാര്‍ത്ഥിക്കാനൊന്നുമല്ല അമ്പലത്തില്‍ പോകുക- അമ്പലവാസി എന്നാല്‍ - വെറുതെ അതിലെ ഇതിലെ ചുറ്റികറങ്ങാന്‍, ആ ആല്‍ത്തറ കാണാന്‍, ആ ചന്ദനത്തിരിയുടെയും കര്‍പ്പൂരത്തിന്റെയും സുഗന്ധം ഉള്ളിലേക്ക് എടുക്കാന്‍ , പുല്ലില്‍ വെറുതെ ഇരിക്കാന്‍, മണിയൊച്ച കേള്‍ക്കാന്‍, വെറുതെ ഇടയ്ക്കൊന്നു  എത്താത്ത മണിയുടെ നേര്‍ക്കൊന്നു ചാടി , തൊടാന്‍ പറ്റുമോന്നു നോക്കാന്‍!!


ഇത് 2013 ഓഗസ്റ്റില്‍ വെറുതെ എഴുതി ഡ്രാഫ്റ്റില്‍ ഇട്ടിരുന്നതാ -ഇപ്പോളീ നൊസ്റ്റാള്‍ജിയ പൊടി തട്ടിയെടുക്കാന്‍ കാരണം ഒരു ഗ്രൂപ്പില്‍ ചോദിച്ച  ചോദ്യമാണ്  , "നാട്ടില്‍ പോയാല്‍ ഏറ്റവും ആദ്യം കാണണം എന്നാഗ്രഹിക്കുന്നത് എന്ത്?" - 'അമ്മയെ' എന്നതിന് ശേഷം, ഉത്സവം ആണ് എനിക്ക് കാണാന്‍ ആഗ്രഹം തോന്നുന്നത് .... ഇക്കൊല്ലവും അത് നടക്കില്ല (   ഉത്സവം കഴിഞ്ഞു  :( ) , അടുത്ത കൊല്ലോം നടക്കുമെന്ന് തോന്നുന്നില്ല.... അപ്പോള്‍ പിന്നെ ഇതൊക്കെ തന്നെ വഴി . പിന്നെ  ഇതിപ്പോ ശരിക്കും പൊടി  തട്ടാൻ കാരണം പാലക്കാട്‌ കൊടുന്തിരപ്പള്ളി ഗ്രാമത്തിൽ നവരാത്രി ആഘോഷത്തിൽ പങ്കെടുത്ത് ഒരു മിനി ഉത്സവ പ്രതീതി മകന്  ആസ്വദിക്കാൻ കഴിഞ്ഞതാണ് ;)

തിടമ്പേറ്റിയ കൊമ്പൻ 

ആനയെന്തദ്ഭുതം അമ്മെ

ഗജവീരന്മാർ അഞ്ച് !

15 comments:

  1. അങ്ങനെ കാണാൻ പറ്റാത്ത ഉൽസവങ്ങളും വള്ളം കളിയും ഒക്കെ ഓർത്ത് നെടൂവീർപ്പിടൂന്ന എത്രയോ പേർ

    ReplyDelete
  2. മഹാനവമി ദിവസം ഉത്സവം കാണാന്‍ ഞാന്‍ കൊടുന്തിരപ്പുള്ളിയിലേക്ക് പോയിരുന്നു. പെരുവനം കുട്ടന്‍ മാരാരുടെ നേതൃത്വത്തിലുള്ള പഞ്ചാരി മേളം ആസ്വദിക്കാനായി. അമ്പലങ്ങളും ഉത്സവങ്ങളും ഇഷ്ടപ്പെടുന്ന ഒരു പാലക്കാട്ടുകാരന്ന് അവിടെ എത്താതിരിക്കാന്‍ ആവില്ലല്ലോ.

    ReplyDelete
  3. നൊസ്റ്റാല്‍ജിയ!!!!!!!!!!!

    ReplyDelete
  4. ഈ ഓര്‍മ്മകള്‍ എന്നെയും ആ പഴയ അമ്പലവാസി ആക്കും .
    ഞാന്‍ പ്രാര്‍ത്ഥിക്കാനൊന്നുമല്ല അമ്പലത്തില്‍ പോകുക-
    അമ്പലവാസി എന്നാല്‍ - വെറുതെ അതിലെ ഇതിലെ ചുറ്റികറങ്ങാന്‍, ലൈൻ അടി ,
    ആ ആല്‍ത്തറ കാണാന്‍, ആ ചന്ദനത്തിരിയുടെയും കര്‍പ്പൂരത്തിന്റെയും സുഗന്ധം ഉള്ളിലേക്ക്
    എടുക്കാന്‍ , പുല്ലില്‍ വെറുതെ ഇരിക്കാന്‍, മണിയൊച്ച കേള്‍ക്കാന്‍, ആ അമ്പല കുളത്തിൽ ചാടി കുളിക്കുവാൻ..

    ReplyDelete
  5. ആത്മാവിന്‍ നഷ്ടസുഗന്ധങ്ങള്‍...

    ReplyDelete
  6. ക്ഷേത്രാന്തരീക്ഷത്തിന്‍റെ ചൈതന്യം ഉള്ളിലേക്കാവാഹിക്കുന്ന നല്ലൊരെഴുത്ത്!
    ആശംസകള്‍

    ReplyDelete
  7. പട്ടാമ്പി അമ്പലത്തിന് മുന്നിലെ കൊച്ചു വീട്ടിലെ എന്റെ കുട്ടികാലം ഓര്‍മ്മിപ്പിച്ചു ആര്‍ഷ....

    ReplyDelete
  8. ഞാൻ അമ്പല പരിസരത്തു പോകുന്നത്, ചന്ദനത്തിന്റെയും കർപ്പൂരത്തിന്റെയും മണം ആവാഹിക്കാനായിരുന്നു.... ! പിന്നെ, ഒരുപാട് വർഷങ്ങൾക്കു ശേഷം ഈ വർഷത്തെ ഉത്സവം കാണാൻ കഴിഞ്ഞുവെന്ന സന്തോഷവും പങ്കു വെക്കുന്നു...

    ഗൃഹാതുരത നിറക്കുന്ന പോസ്റ്റ്‌ ആർഷാ ...

    ReplyDelete
  9. എനിയ്ക്കും വായിച്ചപ്പോള്‍ മറന്നു പോയ ചില അമ്പല വിശേഷങ്ങള്‍ ഓര്‍മ്മ വന്നു . നന്ദി ആര്‍ഷാ സ്നേഹത്തോടെ പ്രവാഹിനി

    ReplyDelete
  10. നൊസ്റ്റാൾജിയ.....അത് നമ്മൾ തന്നെയാണ്‌. ആത്മസ്പർശിയായ സുന്ദര അനുഭവങ്ങൾ. എല്ലാവർക്കും ജീവിതത്തിൽ ഇടയ്ക്കിടെയെങ്കിലും അതിൽ ജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ....

    പോസ്റ്റ് ഇഷ്ടപ്പെട്ടു. ആശംസകൾ...ആർഷ

    ReplyDelete
  11. ഇന്ന് ഉത്സവങ്ങൾ 'സ്പോണ്‍സർഡ പരിപാടികൾ ആയി കഴിഞ്ഞു.ജീവിതത്തെ പോലെ തന്നെ ഒരു യാന്ത്രികത. പഴയ കാല ഉത്സവ ത്തിന്റെ ഒരു ചിത്രം ശ്രീകുമാരൻ തമ്പി "ചെട്ടികുളങ്ങര ഭരണി നാളിൽ' എന്ന ഗാനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പിന്നെ 'ആലപ്പുഴ പട്ടണത്തിൽ' എന്ന പാട്ട്. വളക്കടകൾ കയറി ഇറങ്ങുന്ന പെണ്‍ മണികളും ഉപഗ്രഹങ്ങളായി ആണ്‍ കുട്ടികളും. എന്തായാലും ഓർമ്മകൾ മായാതെ സൂക്ഷിച്ചോളൂ.

    ReplyDelete
  12. സത്യം പറഞ്ഞാൽ ഞങ്ങളുടെ പ്രദേശത്ത് ഇത്തരം ഉത്സവാന്തരീക്ഷമുള്ള പരിപാടികളൊന്നും ഇല്ല. കാവുകളിലുള്ള തെയ്യത്തിനും തിറക്കും ഏതാണ്ടൊരു അനുഷ്ഠാനത്തിന്റെ പ്രതീതിയാണ്. തിടമ്പേറ്റിയ ആനകളെ എഴുന്നള്ളിക്കുന്ന വലിയ ഉത്സവാന്തരീക്ഷവും, ക്ഷേത്രാചാരങ്ങളും അതിന്റെ നൊസ്റ്റാൾജിയയുമൊക്കെ നിങ്ങളെപ്പോലുള്ളവരെ വായിച്ച് അറിയുന്നു....

    ReplyDelete
  13. മലയാളം വിട്ടു മറുകര തേടിയവരൊക്കെ ഇങ്ങനെ നൊസ്റ്റൽജിക് ആകുന്നതു കാണുമ്പോൾ എന്തോ ഒരു സുഖം .വീണ്ടും പോകേണ്ട ഇതൊക്കെ വല്ലതൊന്നും ഇവിടെ കാണൂല ..പോകുകയാണേൽ ഫോട്ടോ എടുത്തു വെചെക്കണം ചേച്ചി ..
    അല്ലേല അടുത്ത തവണ നൊസ്റ്റൽജിക് എഴുതാൻ പോലും കാണത്തില്ല ..അതാ ഇപ്പോഴത്തെ മലയാളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ
    ..
    എന്തായാലും ആ വീടും അമ്പലവും അമ്മയെയും ഒക്കെ ഒന്ന് കാണണമെന്ന് ഒരാഗ്രഹം

    ReplyDelete
  14. എന്‍റെ ആര്‍ഷൂ , എനിക്ക് ഒന്ന് അമ്പലത്തില്‍ പോവാന്‍ എന്ത് ഇഷ്ടാണെന്നറിയോ ? മുണ്ടും നേര്യതുമൊക്കെ ഉടുത്ത് മുടിയില്‍ മുല്ലപ്പൂ ചൂടി ....ഏറ്റവും കൂടുതല്‍ ഈ മോഹം തോന്നുന്നത് ചില പാട്ടുകള്‍ കേള്‍ക്കുമ്പോഴാണ് ...."ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോഴോരു ...ലജ്ജയില്‍ മുങ്ങിയ മുഖം കണ്ടു .."., പിന്നെ "ഒന്നാം രാഗം പാടി ........."

    ReplyDelete

  15. തുടർച്ചയായി വരുന്ന ഉത്സവം കൂടുന്നതു പോലെ രസമുള്ള മറ്റൊരു കാര്യവുമില്ല.
    വീടിനടുത്തുള്ള എല്ലാ അമ്പലങ്ങളിലെ ഉത്സവങ്ങൾക്കും എല്ലാ ദിവസവും പോകുന്നത്‌ ഒരു ഹരമായിരുന്നു.വർഷങ്ങൾ പോകവേ അതില്ലാതായി.
    ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ കൊടിയേറി ഏഴാം ദിവസമാണു കിടങ്ങൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ കൊടിയേറ്റ്‌.രാത്രി മുഴുവൻ ഉത്സവം കൂടൽ,പകൽ മുഴുവൻ ഉറക്കം.അങ്ങനെ തുടർച്ചയായ ഉത്സവം കൂടൽ കഴിഞ്ഞ്‌ കിടങ്ങൂർ ക്ഷേത്രത്തിലെ കൊടിയിറക്കി പുലർച്ചെ വീട്ടിലേക്ക്‌ നടക്കുമ്പോൾ മനസിൽ അന്നൊക്കെ എന്തു വിഷമമായിരുന്നു.പൊയ്പ്പൊയ ആ കാലം ഇനി എന്നെങ്കിലും തിരിച്ചു കിട്ടുമോ!!!!

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)