Tuesday, May 18, 2010

മറക്കാം

മഴ നനഞ്ഞു വരാന്തയില്‍ നില്‍ക്കുമ്പോള്‍ അവള്‍ ഓര്‍ത്തു , മിനി ടീച്ചറിന്റെ കയ്യില്‍ തൂങ്ങി കുടയില്‍ നിന്ന് വീഴുന്ന വെള്ളം തട്ടി തെറിപ്പിച്ചു പോയ ആ നാളുകള്‍. ഓലക്കീറിനിടയില്‍ കൂടി വീഴുന്ന മഴത്തുള്ളികളെ കൈവെള്ള കൊണ്ട് തട്ടി തെറിപ്പിച്ചു കളിക്കാന്‍ എന്ത് രസമായിരുന്നു... പക്ഷെ ടീച്ചര്‍ സമ്മതിക്കില്ല, "വേണ്ട അന്നക്കുട്ടീ എന്തിനാ ഫ്രോക്ക് ഒക്കെ നനയ്ക്കുന്നെ ?" സ്നേഹമുള്ള ശാസനയോടെ ടീച്ചര്‍ പിന്നിലേക്ക്‌ വലിക്കുമ്പോള്‍ രണ്ടു കാര്യങ്ങള്‍ക്കായിരുന്നു ദേഷ്യം....ഒന്ന് മഴയില്‍ കളിക്കാന്‍ വിടാത്തതില്‍,പിന്നെ....പിന
്നെ അമ്മച്ചി വിളിക്കുന്നത്‌ പോലെ "അന്നക്കുട്ടീ" എന്ന് നീട്ടി വിളിക്കുന്നതില്‍.,അത് അമ്മച്ചീടെ മാത്രം വിളി ആയിരുന്നു. പക്ഷെ ദേഷ്യം അന്നൊന്നും പ്രകടിപ്പിച്ചില്ല, കാരണം സ്കൂള്‍ വിട്ടു വീട്ടിലേക്കു പോകുമ്പോള്‍ ടീച്ചര്‍ ആകും ഒപ്പമുണ്ടാകുക, പട്ടികളെയും ഓന്തിനെയും പേടിക്കാതെ പോകാന്‍ പറ്റിയിരുന്നതും ടീച്ചര്‍ ഉള്ളത് കൊണ്ട് തന്നെ.....

ഒരു പാട് ഇഷ്ടമായിരുന്നു ടീച്ചറിന് തന്നോട്, പക്ഷെ ഒരിക്കലും അത് തിരിച്ചറിയാന്‍ ശ്രമിച്ചില്ല. ഒരിക്കല്‍ പള്ളിയില്‍ അമ്മച്ചിടെ കുഴിമാടത്തില്‍ പൂക്കള്‍ വെച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ അപ്പായിയോടു ഫാദറപ്പാന്‍ ചോദിക്കുന്നത് കേട്ടു " റോയിയെ നീ എന്ത് വേണേലും ചെയ്തോ, പക്ഷെ ആന്‍മോള്‍ വളര്‍ന്നു വരുന്ന ഒരു പെണ്‍കുഞ്ഞാ,നീ അതോര്‍ക്കണം. അവള്‍ക്കൊരു അമ്മ കൂടിയല്ലേ കഴിയൂ.... നീ അതിനെ കുറിച്ച് എന്തെങ്കിലും ഓര്‍ത്തിട്ടുണ്ടോ?" പക്ഷെ അപ്പായി ഒന്നും മറുപടി പറഞ്ഞില്ല, കറുത്ത കണ്ണടയ്ക്കുള്ളില്‍ തിളങ്ങുന്നത് കണ്ണീരായിരുന്നു എന്ന് മനസിലാക്കാന്‍ തനിക്കു കഴിഞ്ഞുമില്ല. അന്ന് രാത്രി അപ്പായീടെ നെഞ്ചോട്‌ ചേര്‍ന്ന് കിടക്കുമ്പോള്‍, അറിയാതെ പറഞ്ഞു "അപ്പായീ, അന്നമോള്‍ക്ക് വേറാരും വേണ്ട കേട്ടോ.. അപ്പായി മാത്രം മതി, പിന്നെ അമ്മച്ചീം, അപ്പായി പറഞ്ഞില്ലേ അമ്മച്ചി ഇവിടെ ഇല്ലാന്നേ ഉള്ളു, പക്ഷെ സ്വര്‍ഗത്തില്‍ ഉണ്ടെന്നു.. നമുക്ക് അത് മതി കേട്ടോ അപ്പായീ " . പറഞ്ഞ വാക്കുകളുടെ ആഴം അറിഞ്ഞിരുന്നില്ല....ആ വാക്കുകള്‍ ഉളവാക്കിയ അര്‍ത്ഥവും.

അതങ്ങനെ കുഞ്ഞു മനസ്സില്‍ കിടന്നത് കൊണ്ടാകും മിനി ടീച്ചറിന്റെ അന്നക്കുട്ടീ വിളി തീരെ ദഹിക്കാതെ പോയത്..., പിന്നെ ശോശാമ്മ ടീച്ചറും,അമ്പിളി ടീച്ചറും ഒക്കെ ഉച്ചയൂണ് സമയത്ത് മിനി ടീച്ചറിനെ കാണുമ്പോളെ, "ആ ആന്‍ ദാ നിന്റെ ടീച്ചര്‍ വരുന്നുണ്ടല്ലോ,ഇന്നെന്താ സ്പെഷ്യല്‍ ആന്‍ റോയിക്കായി?" എന്ന് ചോദിക്കുന്നത് കേള്‍ക്കുമ്പോള്‍ ഒരു അരോചകത്വം തോന്നിയിരുന്നു, നിര്‍വചിക്കാനാകാതെ പോയ എന്തോ ഒന്ന്..... ടീച്ചര്‍ എന്നും രണ്ടു പൊതി കൊണ്ട് വന്നിരുന്നു,ഒന്നില്‍ തനിക്കും കൂടി ഉള്ള മീന്‍ കറിയും,പൊരിച്ചതും അല്ലെങ്കില്‍ കുറച്ചു കപ്പയും തേങ്ങ വറുത്തരച്ച തീയലും ഒക്കെ ഉണ്ടാകും. വൈകുന്നേരങ്ങളില്‍ ചിലപ്പോള്‍ പാര്‍സല്‍ ആയി വീട്ടിലേക്കും എത്തിയിരുന്നു ടീച്ചറിന്റെ മീന്‍ വറുത്തത്. ടീച്ചര്‍ അതും കൊണ്ട് മതിലിനു അപ്പുറം വരുമ്പോള്‍ അപ്പായി പറയും, "എന്തിനാ മിനി ..,വെറുതെ ബുദ്ധിമുട്ടായില്ലെ.... ",ഓ അത് ഞാന്‍ പറഞ്ഞില്ല അല്ലെ, ടീച്ചറും അപ്പായിയും കളി കൂട്ടുകാരാണ്. ഒരുമിച്ചു കളിച്ചു വളര്‍ന്നവര്‍, ഒരേ കോളേജില്‍ പഠിച്ചവര്‍. പക്ഷെ,എന്താന്നറീല മിനി ടീച്ചറിന്റെ കല്യാണംനടന്നിരുന്നില്ല.

മിനി ടീച്ചറിനെ കെട്ടി കൊണ്ട് പോകാന്‍ ഇന്ന് അവിടെ ഒരാള്‍ വരുമെന്ന് കാത്തമായി പറഞ്ഞപ്പോള്‍ ആരാ അതെന്നുള്ള ആകാംക്ഷ ആയിരുന്നു.വന്ന അങ്കിളിനെ കണ്ടപ്പോ പേടിയാണ് തോന്നിയത്. മിനി ടീച്ചറിന്റെ അമ്മ , താന്‍ കല്ലമ്മച്ചി എന്ന് വിളിക്കാറുള്ള കല്യാണി അമ്മ പൂകേക്കും, സ്ക്വാഷും തന്നതായിരുന്നു ആകെ നന്നായി തോന്നിയത്. വന്നവരൊക്കെ തിരികെ പോയപ്പോള്‍ കല്ലമ്മച്ചി കണ്ണ് നിറച്ചു ടീച്ചറിനോട് പറഞ്ഞു "കൊച്ചെ ഇതും ഒന്നുമായില്ലല്ലോ ". അന്ന് വൈകിട്ട് അപ്പായിയും ടീച്ചറും സംസാരിക്കുന്നത് കണ്ടു , മതിലിനു അപ്പുറവും ഇപ്പുറവും നിന്ന്.. എന്തോ ഇഷ്ടമായില്ല ആ കാഴ്ച, കണ്ണീര്‍ തുടക്കുന്ന ടീച്ചറിനോട് ദേഷ്യമാണ് തോന്നിയത്.

പിറ്റേ ദിവസമാണ് അതുണ്ടായത് , അമ്പിളി ടീച്ചറിന്റെ ഈ കമന്റില്‍ " ആന്‍ ,നമുക്ക് നമ്മുടെ മിനി ടീച്ചറിനെ ആനിന്റെ പപ്പയെ കൊണ്ട് കെട്ടിച്ചാലോ.. അപ്പൊ പിന്നെ ആനിനു സുഖമാകില്ലേ,ആനിനു അമ്മച്ചിയും ആകും പപ്പയ്ക്കും ടീച്ചറിനും സന്തോഷവുമാകും. ടീച്ചര്‍ എത്ര കാലമായി നിനക്ക് ചോറും മീനും തരുന്നു ". സ്റ്റാഫ്‌ റൂമിലെ ബെഞ്ചിലിരുന്നു പൊതി നൂര്‍ത്ത് വറുത്ത മീനിന്റെ കഷ്ണങ്ങള്‍ തന്റെ ബോക്സിലേക്ക് എടുത്തു വെച്ച് തരുകയായിരുന്നു ടീച്ചര്‍..., ഒറ്റ തട്ടില്‍ ചോറ് പാത്രവും മീന്‍ കഷ്ണങ്ങളും ചിതറി തെറിച്ചു ,, ചാടി ഇറങ്ങി ഓടവേ , വാക്കുകളും ആ ചോറിലേക്ക്‌ ചിതറി വീണു "എനിക്ക് നിങ്ങടെ മീന്‍ വേണ്ട...ഒന്നും വേണ്ട... എന്റെ അമ്മച്ചി അലീനാമ്മയാ, അപ്പായിയെ കെട്ടിക്കൊണ്ട് എന്റെ അമ്മച്ചി ആകാന്‍ നോക്കണ്ട , എനിക്കിഷ്ടമല്ല. " എവിടെയോ തട്ടി വീണു, മുട്ടില്‍ ചോര പൊടിച്ചു പക്ഷെ ഓട്ടം മാത്രം നിര്‍ത്തീല്ല. ഒടുവില്‍ അപ്പായീടെ കടയുടെ മുന്‍പില്‍ എത്തിയപ്പോള്‍ അലറി കരഞ്ഞു "അപ്പായീ മിനി ടീച്ചറിനെ കേട്ടണ്ടായെ, അന്നമോള്‍ക്ക് ഇഷ്ടമല്ലായെ ", ഒന്നും മനസിലാകാതെ പകച്ച അപ്പായീടെ മുഖവും,പണിക്കരമ്മാവന്റെ മുഖവും ഇപ്പോളും ഓര്‍മ്മയുണ്ട്........ രണ്ട് മൂന്നാഴ്ചത്തേക്ക് സ്കൂളിലേക്ക് പോയതേ ഇല്ല... അപ്പായി എത്ര ശ്രമിച്ചിട്ടുംമിനി ടീച്ചറിനെ കാണാന്‍ താന്‍ കൂട്ടാക്കിയില്ല. പിന്നീട് ആ സ്കൂളിലേക്ക് ഇനി ഒരിക്കലും പോകാന്‍ വയ്യ എന്ന് പറഞ്ഞു, അമ്മച്ചീടെ നാട്ടിലേക്ക് അപ്പായിയെയും കൂട്ടി പോകും മുന്‍പാണ് സ്കൂളില്‍ ഒരു പ്രാവശ്യം അവസാനമായി പോയത്. അവിടെ വെച്ചും ടീച്ചറിനെ കാണല്ലേ എന്ന് പ്രാര്‍ത്ഥിച്ചു......................

ഇപ്പൊ , എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞു.പഴയ ആന്‍ റോയ് ഇന്ന് ആന്‍ ഫിലിപ്പ് ആയി മാറി, അപ്പായി അമ്മച്ചിടെ അടുത്തേക്ക് പോയി.., തന്നെ സുരക്ഷിതയാക്കി എന്ന ആശ്വാസത്തോടെ. ഇപ്പോള്‍ ടീച്ചര്‍ എവിടെയാണെന്ന് അറീല,എങ്ങനെ ആണെന്നും അറീല... പക്ഷെ ഇന്നലെ അപ്പായീടെ ഡയറിയില്‍ നിന്നും കിട്ടിയ പഴകി പൊടിഞ്ഞ ആ ലെറ്ററില്‍ "മറക്കാം " എന്ന ഒറ്റ വാക്കില്‍ ടീച്ചറിനേയും, അപ്പായിയെയും പൂര്‍ണ്ണമായും എനിക്ക് മനസിലായി...................ഇന്നിവിടെ പഴയത് പോലെ , നേര്‍ത്ത്‌ മങ്ങിയ ഈ സായന്തനത്തില്‍, മഴത്തുള്ളികളുടെ കിന്നാരം കേട്ടു നില്‍ക്കുമ്പോള്‍ അറിയാതെ ആഗ്രഹിക്കുന്നു,"വേണ്ട അന്നക്കുട്ടീ" എന്ന ശാസനയോടെ മിനി ടീച്ചര്‍ വന്നിരുന്നെങ്കില്‍, വെള്ളയും മറൂനും കലര്‍ന്ന ആ കോട്ടന്‍സാരിത്തലപ്പു കൊണ്ട് നെറ്റി തുടച്ചിരുന്നെങ്കില്‍..... നഷ്ടമായത് എന്താണെന്നു അറിയാം ,നിങ്ങള്‍ക്ക് ഞാന്‍ നഷ്ടമാക്കിയതും . എന്നെങ്കിലും കണ്ടാല്‍ നല്‍കാന്‍ ഒരേ ഒരു ഗുരു ദക്ഷിണ മാത്രം ടീച്ചര്‍ ,"മാപ്പ് ".

18 comments:

  1. sankaTappeTuththi suhr^ththE..
    pOtte.. kuttiyaayirunnappOL pattiyathallE. muthirnnittum thettukaL pataathirikkaan zramikkuka.

    all the best
    :-)
    Upasana

    ReplyDelete
  2. വേദനയുടെ, നൊമ്പരങ്ങളുടെ ഒരു വിങ്ങല്‍ അല്ലെ.. പലപ്പോഴും അങ്ങനെയ പലതീരുമാനങ്ങളും തെറ്റായിരുന്നു എന്ന് കാലം തെളിയിക്കുമ്പോള്‍ മാത്രമേ നാം അറിയൂ!

    നാം കോമാളികള്‍ അല്ലെ !

    ReplyDelete
  3. "നഷ്ടമായത് എന്താണെന്നു അറിയാം ,നിങ്ങള്‍ക്ക് ഞാന്‍ നഷ്ടമാക്കിയതും "

    വെറുതെയാവുന്ന തിരിച്ചറിവുകള്‍...

    ReplyDelete
  4. thanks jishad,upasana,ozhakkan and jimmi john..... ഒരുപാട് നന്ദി..... ഇനിയും എഴുതാന്‍ തോന്നുന്നു.... നടക്കാന്‍ പ്രാര്‍ഥിക്കുക

    ReplyDelete
  5. ചില മറക്കാനാവാത്ത നൊമ്പരപ്പാടുകള്‍ , നന്നായി.

    ReplyDelete
  6. ഇനിയും എഴുതാന്‍ തോന്നുന്നു എന്നല്ല , ഇനിയും എഴുതണം ..
    മനോഹരമായിട്ടുണ്ട് ...loved every bit
    ആശംസകള്‍

    ReplyDelete
  7. ശ്യാമ, കഥ വായിച്ചപ്പോള്‍ മനസ്സിലെവിടേയോ ഒരു നൊമ്പരം. മക്കള്‍ക്കു വേണ്ടി ഒരു ജീവിതം മുഴുവനും തനിച്ചാക്കേണ്ടി വരുന്ന എത്രയെത്ര സ്ത്രീ-പുരുഷന്മാരാണ്‌ നമുക്കു ചുറ്റും. എന്നിട്ട് മക്കള്‍ പറന്നകന്നു പോകുമ്പോള്‍ അവരുടെ ജീവിതം ശൂന്യമാകുന്നു. ആ ഏകാന്തതയും, ശൂന്യതയും നല്‍ക്കുന്ന നൊമ്പരം എന്തേ ആരും അറിയുന്നില്ല.
    നല്ല കഥ.

    ReplyDelete
  8. ഇഷ്ട്ടപെട്ടു കഥ. ആശയത്തിന്റെ ഫീൽ മുഴുവനും പകർത്താൻ കഴിഞ്ഞിരിക്കുന്നു കഥയിൽ . തീർച്ചയായും എഴുതുക.തീവണ്ടിക്കുള്ള കത്തും നന്നായിരുന്നു

    ReplyDelete
  9. thanks siddiq,aarathy,readers dias,vaayadi,vinus.....
    @വായാടീ , ശരിക്കും നമ്മള്‍ മക്കള്‍ ഇപ്പോഴും അച്ഛന്‍ അമ്മമാരുടെ സന്തോഷം ആലോചിക്കാറില്ല... കാലാകാലങ്ങളായി തുടരുന്നതാണതു.... :) ഒരു മാറ്റം ഉണ്ടാകട്ടെ
    @RD n vinus: i'l try to write more.... :)

    ReplyDelete
  10. നന്നായി പറഞ്ഞു

    ReplyDelete
  11. Ullile Nombarangal Varikaliloode Janikkunnu.

    Thanks for sharing

    regards

    :-)

    ReplyDelete
  12. can I ve a translated copy???? :)

    ReplyDelete
  13. "മറക്കാം,
    ജീവിതംപോലെ

    ReplyDelete
  14. നല്ല കഥ . ടീച്ചറും ആ കുട്ടിയും ... മനസ്സിനെ സ്പർശിച്ച കഥ . ആർഷയുടെ മിക്ക കഥകളും ഞാൻ വായിച്ചിട്ടുണ്ട് . ഇത് ഇപ്പോളാണ് കാണുന്നത് .

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)