Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

Wednesday, October 12, 2022

പരിശുദ്ധ ജലത്തിലെ ശൂദ്രരാഞ്ജി - റാണി രശ്മോണി

 ഈസ്റ്റ് ഇന്ത്യ കമ്പനിയെ മുട്ടുകുത്തിച്ച ചരിത്രത്തിലെ  അധികം ആഘോഷിക്കപ്പെടാതെ പോയ ഒരു പെൺ ചരിത്രമാണ് റാണി രശ്മോണി ദാസിന്റേത്.  1840 കളിൽ ബംഗാളിലെ മത്സ്യബന്ധന സമൂഹങ്ങൾ അതിജീവന പ്രതിസന്ധി നേരിടുകയായിരുന്നു. ഇന്ത്യയെ പല തട്ടുകളിൽ  കൊള്ളയടിച്ചുകൊണ്ടിരുന്ന ഈസ്റ്റ് ഇന്ത്യ കമ്പനി ഗംഗയിലെ മത്സ്യബന്ധനത്തൊഴിലാളികളുടെ ജീവിതത്തെയും ആക്രമിക്കാൻ തുടങ്ങിയത് ആ സമയത്താണ്. ഫെബ്രുവരി മുതൽ ഒക്ടോബർ വരെയുള്ള കാലമാണ്  ബംഗാളിപാചകരീതിയിലെ  രുചിയൂറുന്ന വിഭവമായ  സിൽവർ ഹിൽസ എന്ന മീനുകളുടെ സമൃദ്ധമായ വിളവെടുപ്പ് നടക്കുന്നത് .  ചെറുകിട മീൻപിടിത്തക്കാർ ഗംഗയുടെ ഉപരിതലത്തിൽ അവരുടെ കുഞ്ഞുവള്ളങ്ങളിലെത്തി  വലകൾ വീശിയെറിഞ്ഞു സിൽവർ ഹൽസയുടെ ചാകര ആഘോഷിക്കും. ഈ ചെറിയ മീൻവഞ്ചികൾ ചരക്കുകൾ കൊണ്ടുപോകുന്ന കെട്ടുവള്ളങ്ങളുടെ   യാത്രയ്ക്ക് തടസ്സങ്ങൾ സൃഷ്ടിക്കുന്നു എന്ന് കണ്ട ഈസ്റ്റ് ഇന്ത്യ കമ്പനി  ഫിഷിംഗ് ബോട്ടുകൾക്ക് നികുതി ഏർപ്പെടുത്തി. ഒരു വെടിക്ക് രണ്ടുപക്ഷി എന്ന പോലെ കമ്പനിക്ക് അധിക വരുമാനം ലഭിക്കുമ്പോൾ തന്നെ നദിയിലെ ഗതാഗതം കുറയ്ക്കുന്ന തന്ത്രപൂർവ്വമായ തീരുമാനം.

ജീവിതമാർഗം വഴി മുട്ടിയേക്കും എന്ന് ഭയന്ന ഉത്കണ്ഠാകുലരായ നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ പ്രശ്നപരിഹാരത്തിനുള്ള സഹായം അഭ്യർത്ഥിച്ചു കൊണ്ട് കൊൽക്കത്തയിലെ ഉയർന്ന ജാതിക്കാരായ ഹിന്ദു ഭൂവുടമകളുടെ അടുത്തേക്ക് പോയി.വിഷമാവസ്ഥയിലായ ഇവരിൽ മിക്കവരും ജെലെ കൈവർത്ത , മാലോ സമുദായങ്ങളിൽ നിന്നുള്ള ശൂദ്രരായിരുന്നു. എന്നാൽ കമ്പനിയിലെ തങ്ങളുടെ രക്ഷാധികാരികളുമായുള്ള ബന്ധം വഷളാക്കാൻ താല്പര്യമില്ലാതിരുന്ന ഹിന്ദു വരേണ്യവർഗക്കാർ ശൂദ്രന്മാരായ മത്സ്യബന്ധന സമൂഹത്തിനോട് മുഖം തിരിക്കുകയാണുണ്ടായത്. നിരാശരായ മത്സ്യത്തൊഴിലാളികൾ മധ്യ കൊൽക്കത്തയിലെ ജൻബസാറിലേക്ക് തിരിച്ചു . അവിടെ സമ്പന്നനായ സംരംഭകനായിരുന്ന രാജ് ചന്ദ്രദാസിന്റെ വിധവ രശ്മോണി ദാസ് എന്ന ശൂദ്രസ്ത്രീ ആയിരുന്നു അവരുടെ അവസാന പ്രതീക്ഷ. തുടർന്ന് നടന്നത് ഇന്ത്യൻ കോളനിചരിത്രത്തിലെ തന്നെ ശ്രദ്ധേയമായ ഒരു സംഭവമായി മാറി. റാണി രശ്മോണി ഗംഗയുടെ കൈവഴിയായ ഹൂഗ്ലി നദിയിലെ പത്തുമീറ്റർ സ്ഥലം ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കയ്യിൽ നിന്നും 10,000 രൂപയ്ക്ക് പാട്ടത്തിനെടുത്തു. കൊളോണിയൽ ഇന്ത്യയുടെ തലസ്ഥാനമായ കൊൽക്കത്താനഗരം പടർന്നുകിടന്നിരുന്നത് ഈ തീരങ്ങളിലായിരുന്നു. അത്രയും ഭാഗം പാട്ടത്തിനെടുക്കുന്ന രേഖകൾ കമ്പനിയിൽ നിന്നും കൈപ്പറ്റിയ ശേഷം രണ്ട് കൂറ്റൻ ഇരുമ്പ് ചങ്ങലകൾ ഗംഗയിൽ സ്ഥാപിക്കുകയാണ് രശ്മോണി ചെയ്തത് - നദി വില്ലുപോലെ കമാനമായി വളഞ്ഞൊഴുകിയിരുന്ന മെറ്റിയബ്രൂസിലും ഗുസൂരിയിലും. പിന്നീട് ഗംഗയിൽ മത്സ്യബന്ധനത്തിന് തടസം നേരിട്ട മത്സ്യത്തൊഴിലാളികളെ ഈ പ്രദേശത്തേക്ക് വല ഇറക്കാൻ അവർ ക്ഷണിച്ചുവരുത്തി.


മീൻവഞ്ചികൾ ഇവിടേക്ക് കൂട്ടമായി എത്തിയതോടെ ഗംഗയിലെ വാണിജ്യ ഗതാഗതം തടസപ്പെട്ടു. പല ചരക്കുവഞ്ചികളും യാത്ര നിർത്തിവെക്കേണ്ടി വന്നു. പ്രതീക്ഷിക്കാതെ വന്നുചേർന്ന സംഭവവികാസങ്ങളിൽ പരിഭ്രാന്തരായ കമ്പനി ഉദ്യോഗസ്ഥർ രശ്മോണിയോട് വിശദീകരണം തേടിയപ്പോൾ നദിയിലെ വലിയ ചരക്കുകപ്പലുകളുടെ ഗതാഗതം ആ ഭാഗത്തെ മത്സ്യബന്ധനത്തിന് തടസമാകുന്നതിനാൽ നഷ്ടം സംഭവിക്കാതിരിക്കാൻ അവിടെ ചങ്ങലയിടേണ്ടി വന്നു എന്നായിരുന്നു രശ്‌മോണിദാസിന്റെ മറുപടി. പാട്ടത്തിനെടുത്ത സ്ഥലം നിയമപ്രകാരം രശ്മോണിയുടെ അധികാരപരിധിയിൽ വരുന്നതായതിനാൽ നഷ്ടം വരാത്ത രീതിയിൽ അവിടമുപയോഗിക്കാൻ രശ്മോണിക്ക് അധികാരമുണ്ടായിരുന്നു. ഉദ്യോഗസ്ഥരുമായി നിയമയുദ്ധത്തിൽ ഏർപ്പെട്ടാലും ബ്രിട്ടീഷ് നിയമവ്യവസ്ഥിതി അനുസരിച്ച് പാട്ടത്തിനെടുത്ത ആൾക്ക് അനുകൂലമായിരിക്കും വിധി എന്നറിയാവുന്ന രശ്‌മോണിദാസ് ഗംഗയ്ക്ക് കുറുകെയുള്ള ചങ്ങലകൾ അഴിക്കാൻ തയ്യാറായില്ല. ആവിക്കപ്പലുകളും, വലിയ കെട്ടുവള്ളങ്ങളും, വിനോദയാത്രയ്ക്കുള്ള ബോട്ടുകളുമൊക്കെ ഗംഗയുടെ തീരങ്ങളിൽ മറ്റെവിടേക്കും പോകാൻ കഴിയാതെ അടുങ്ങാൻ തുടങ്ങിയതോടെ കമ്പനി ഉദ്യോഗസ്ഥർക്ക് മറ്റു വഴികളില്ലാതെ രശ്മോണിയുമായി ഒരു കരാറിലെത്തേണ്ടി വന്നു. മത്സ്യബന്ധനത്തിനുള്ള നികുതി റദ്ദാക്കി മത്സ്യത്തൊഴിലാളികൾക്ക് തടസ്സങ്ങളില്ലാതെ ഗംഗയിലേക്ക് പ്രവേശനത്തിനുള്ള അനുമതി.

ഒരു ബംഗാളി ശൂദ്ര വിധവ ചരിത്രത്തിലെ ഏറ്റവും തന്ത്രപരമായ നീക്കത്തിലൂടെ കൊളോണിയൽ കോർപ്പറേഷനെ മറികടന്നത് ഇങ്ങനെയാണ്. അന്ന് കമ്പനിയുമായി ഉണ്ടാക്കിയ കരാറിലൂടെ വിശുദ്ധ ഗംഗാനദി പൊതുജനങ്ങൾക്ക് മത്സ്യബന്ധനത്തിനുപയോഗിക്കാവുന്ന ഒരിടമായി റാണി രശ്‌മോണി മാറ്റി.

അല്പം ചരിത്രം

1793 സെപ്റ്റംബർ 28 ന് ഹാലിഷഹാറിലെ ( വെസ്റ്റ് ബംഗാൾ) ഒരു ഗ്രാമത്തിൽ പാവപ്പെട്ട തൊഴിലാളിയുടെ മകളായി കൈവർത്ത (ശൂദ്ര) കുടുംബത്തിലാണ് രശ്‌മോണി ജനിച്ചത്. ദയയും മനുഷ്യസ്നേഹവും കൊണ്ട് കുഞ്ഞു രശ്‌മോണി ചെറുപ്പത്തിലേ നാട്ടുകാർക്ക് പ്രിയങ്കരിയായിരുന്നു. കൗമാരത്തിലേക്ക് കടക്കുന്നതിന് മുമ്പുതന്നെ കൊൽക്കത്ത ആസ്ഥാനമായുള്ള ജമീന്ദർ കുടുംബത്തിലെ രാജ് ചന്ദ്ര ദാസിന്റെ മൂന്നാമത്തെ ഭാര്യയായി മാറി റാണി രശ്മോണി. ബിസിനസുകാരനായിരുന്ന രാജ് ചന്ദ്ര വിദ്യാസമ്പന്നനും ആധുനികചിന്താഗതിയുള്ളവനുമായിരുന്നു. അതുകൊണ്ടുതന്നെ ആഗ്രഹങ്ങൾക്കനുസരിച്ചു ജീവിക്കാനും തടസ്സമില്ലാത്ത സ്വാതന്ത്ര്യം ആസ്വദിക്കാനും അദ്ദേഹം റാണി രശ്മോണിയെ പ്രോത്സാഹിപ്പിച്ചു. അക്കാലത്ത്, മിക്ക വീടുകളിലെയും സ്ത്രീകൾ പുരാതന ആചാരങ്ങളും അന്ധവിശ്വാസങ്ങളും മൂലം അകത്തളങ്ങളിൽ ബന്ധിക്കപ്പെട്ടിരുന്നു. ചന്ദ്രദാസിന്റെ കുടുംബവുമായി അടുപ്പമുണ്ടായിരുന്ന സാമൂഹ്യ പരിഷ്‌കർത്താവ് രാജാറാം മോഹൻ റായിക്ക് രശ്മോണിയോട് വളരെയധികം വാത്സല്യമുണ്ടായിരുന്നു. അവളുടെ അനുകമ്പയുള്ള സ്വഭാവംഅദ്ദേഹത്തെ വല്ലാതെ ആകർഷിച്ചു. “നൂറുകണക്കിന് നിസ്സഹായരായ സ്ത്രീകളുടെ ജീവിതത്തിൽ നിന്ന് നിനക്ക് ഇരുട്ടിനെ അകറ്റാൻ കഴിയട്ടെ, അങ്ങനെ പേരിന് അനുസൃതമായി ജീവിച്ച് നീ ജനങ്ങളുടെ രാജ്ഞിയാകട്ടെ” ഇപ്രകാരം രാജാ റാം മോഹൻ റായി അവളെ ആശീർവദിച്ചതായി വിശ്വസിക്കപ്പെടുന്നു.

ബുദ്ധിയിലും കഴിവിലും സമർത്ഥയായിരുന്ന  രശ്മോണി പതുക്കെ കുടുംബത്തിന്റെ ബിസിനസ്സിലും സാമ്പത്തിക ക്രയവിക്രയങ്ങളിലും ഏർപ്പെട്ടു. പിതാവിന്റെമരണത്തെത്തുടർന്ന് രാജ് ചന്ദ്ര ഒരു വലിയ സമ്പാദ്യത്തിന്റെ അവകാശിയായിമാറി. അതിനെത്തുടർന്ന്ആ കുടുംബം തങ്ങളുടെ സ്വത്ത് പൊതുസേവനത്തിലേക്കും ദശലക്ഷക്കണക്കിന് ആളുകളുടെ ക്ഷേമത്തിലേക്കും നീക്കിവെക്കാൻതുടങ്ങി. പൊതുജനങ്ങൾക്ക് കുളിക്കാനായി നിരവധി ഘട്ടുകൾ, നഗരത്തിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ഇടറോഡുകൾ, കുടിവെള്ള സംഭരണികൾ, വാർദ്ധക്യകാല വീടുകൾ, പൊതു അടുക്കളകൾ എന്നിവ അവർ സ്ഥാപിച്ചു. രാജ് ചന്ദ്ര മരിച്ചതിനുശേഷം, റാണി രശ്മോണി കുടുംബത്തിലെ ബിസിനസിന്റെയും സ്വത്തുക്കളുടെയും നിയന്ത്രണം ഏറ്റെടുക്കുകയും നിരവധി സാമൂഹ്യകാര്യങ്ങളിൽ നിരന്തരമായി ഇടപെടുകയും ചെയ്തു.


 റാണി രശ്മോണിർ ജൽ

ഏതാണ്ട് 120 വർഷത്തിനുശേഷം 1960 ൽ രശ്മോണിയുടെ ആദ്യത്തെ ജീവചരിത്രകാരനായ ഗൗരംഗ പ്രസാദ് ഘോഷ് ആണ് ഹൂഗ്ലിയിൽ അപ്പോഴും ശേഷിച്ചിരുന്ന ഒരു ഇരുമ്പ് കുറ്റിയുടെ ഫോട്ടോയെടുത്ത് ലോകത്തിനെ കാണിച്ചത്. ഒരു കുട്ടിയാനയുടെ പാദത്തിന്റെ വലുപ്പമുള്ള ആ കുറ്റി 1840 ൽ നദിക്കു കുറുകെ ചങ്ങല ഉറപ്പിക്കാൻ ഉപയോഗിച്ചിരുന്നതാണ്. കൊളോണിയൽ ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ വിജയകരമായ ചരിത്ര നിമിഷത്തിന്റെ അവശേഷിച്ചിരുന്ന ഒരേയൊരു സാക്ഷിയായിരുന്നു ആ കുറ്റി. ആരുമാരും ആഘോഷിക്കപ്പെടാതെ പോയ ആ ചരിത്രാവശിഷ്ട്ടം ഇപ്പോൾ ചായ വിൽക്കുന്നവർ അവരുടെ ചൂളകൾക്കുള്ള കൽക്കരിക്കഷ്ണങ്ങൾ മുറിക്കാനായി ഉപയോഗിക്കുന്നു. എന്നാൽ രശ്‌മോണിയുടെ പ്രതിഷേധവും പ്രതിരോധവും വിജയവുമൊന്നും സാധാരണ ജനങ്ങൾ മറന്നില്ല. അവിടുത്തെ നാടോടിക്കഥകളുടെ ഭാഗമായ വീരവനിതയാണ്ഈ മനുഷ്യസ്നേഹി. പ്രശസ്‌ത ബംഗാളി എഴുത്തുകാരനായ സമരേഷ്‌ ബസു അദ്ദേഹത്തിൻ്റെ ചരിത്രാഖ്യായമുള്ള നോവലായ ഗംഗയിൽ (1974) എഴുതിയത് മത്സ്യത്തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഈ നദി എന്നെന്നേക്കുമായി ‘റാണി രശ്മോണിർ ജൽ’ - ‘റാണി രശ്മോണിയുടെ ജലം’ എന്നതായി മാറിയെന്നാണ്.


ബെലിയഘട്ട കനാലിലെ വെള്ളത്തിലാണ് ജാൻ ബസാറിലെ ദാസ് കുടുംബം - രശ്മോണിയുടെ ഭർത്താവിന്റെ കുടുംബം - ആദ്യം പണം സമ്പാദിച്ചത്. കസ്തൂരി മുതൽ മസ്ലിൻ വരെയുള്ള കയറ്റുമതി സാധനങ്ങൾ സംഭരിക്കുന്നതിനായി കനാലിന്റെ ഇരുകരകളിലുമുള്ള ബെലിയഘട്ടയിലെ ഭൂരിഭാഗം സ്ഥലവും രശ്മോണിയുടെ ഭർത്താവ് വാങ്ങി. 1850 കളിൽ രശ്മോണി സ്ഥാപിച്ച റാണി രശ്മോണി ബസാറിൽ നിന്നും അര കിലോമീറ്റർ ദൂരെയാണ് ബെലിയഘട്ട കനാൽ. ഒരിക്കൽ ഗംഗയുമായി ബന്ധിപ്പിച്ചിരുന്ന കനാൽ ഇപ്പോൾ നഗരത്തിലെ മലിനജലം കൊണ്ടുപോകുന്നതിനായാണ് ഉപയോഗിക്കുന്നത്. 19-ആം നൂറ്റാണ്ടിലെ ഹൈവേകൾ ആയിരുന്ന കനാലുകൾ ദാസ് കുടുംബത്തിന്റെ സ്വത്തായതോടെയാണ് അവരുടെ സ്ഥാനം വ്യവസായികളിൽ നിന്നും (ബണിക്) ഭൂവുടമകളിലേക്ക് ( സമീന്ദർ ) മാറപ്പെടുന്നത്.

ഈസ്റ്റിൻഡ്യാ കമ്പനിയുമായി കച്ചവടബന്ധങ്ങളുണ്ടായിരുന്നവർ സമൂഹത്തിന്റെ മുൻനിരയിലേക്ക് വരുന്നതായിരുന്നു ആ കാലഘട്ടത്തിന്റെ പ്രത്യേകത. പുതുതായി സ്വരൂപിച്ച സ്വത്ത് ഉപയോഗിച്ച്, പലരും ഭൂവുടമകളുടെ എസ്റ്റേറ്റുകൾ വാങ്ങി. ഈ പുതിയ പ്രഭുവർഗ്ഗം കൊൽക്കത്തയുടെ ആഭിജാത സമൂഹത്തിനെ ജനിപ്പിച്ചു - ഉയർന്നവർഗം - ഉയർന്ന ജാതി കുടുംബങ്ങളുടെ ഒരു പ്രത്യേക തലം.

"കൊൽക്കത്തയിൽ: പ്രബന്ധങ്ങൾ നഗര ചരിത്രത്തിൽ (1993) " എന്ന പുസ്തകത്തിൽ ചരിത്രകാരൻ എസ്.എൻ. മുഖർജി, ബ്രാഹ്മണ , കയസ്ത, ബൈദ്യ ജാതികൾ ചന്ദ്രദാസിന്റെ കുടുംബം പോലുള്ള ശൂദ്രന്മാരെ അവരുടെ കൂട്ടത്തിലേക്ക് ഉൾക്കൊള്ളാൻ തയ്യാറായില്ലെന്ന് വിവരിക്കുന്നുണ്ട്.


ജലം കൊണ്ട് ശക്തരായവർ

രശ്മോണിയുടെ ഉപദേശമാണ് രാജ് ചന്ദ്രദാസിനെ ഹൂഗ്ലിയിലേക്ക് ശ്രദ്ധ ചെലുത്താൻ പ്രേരിപ്പിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. കൊൽക്കത്തയിലെ ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ കേന്ദ്രമായ പുണ്യനദിയുടെ തീരങ്ങൾ ഉയർന്ന ജാതിക്കാരായ ഹിന്ദുക്കളുടെ ശക്തികേന്ദ്രമായ ഒരു സ്ഥലമായി ഉയർന്നുവരികയായിരുന്നു. നദീതീരങ്ങൾ പലപ്പോഴും അധികാരം സ്ഥാപിക്കപ്പെടുന്ന സ്ഥലങ്ങളായി. കുളിസ്ഥലം, ശ്മശാനം, വാണിജ്യപാതകൾ എന്നിങ്ങനെ ജലതീരങ്ങളും സമൂഹത്തിലെ അധികാരസ്ഥാനവും ഇടപിരിഞ്ഞുകിടന്നു. കൊൽക്കത്തയുടെ ജനവിഭാഗത്തിലേക്ക് ദാസ് കുടുംബത്തിന്റെ പ്രാധാന്യവും ഔന്നത്യവും എത്തിക്കാൻ ഏറ്റവും പറ്റിയമാർഗവും ഇത് തന്നെയായിരുന്നു. ഡോറിക് നിരകൾ, തടികൊണ്ടുള്ള അലങ്കാരങ്ങൾ, പുഴയിലേക്ക് നയിക്കുന്ന വിപുലമായ പടികൾ എന്നിവയാൽ അലങ്കരിച്ച മനോഹരമായ ബാബു രാജചന്ദ്ര ദാസ് ഘട്ട് അല്ലെങ്കിൽ ബാബുഘട്ട്ആ ചിന്തയുടെ ഫലമായിരുന്നു. താമസിയാതെ, 1831 ൽ ദാസ് കുടുംബം അഹിരിറ്റോള ഘട്ട് പണിതു. കൊൽക്കത്തയിലെ നദീതീരത്തെ ഇപ്പോഴും അലങ്കരിക്കുന്ന 42 ചരിത്ര ഘട്ടങ്ങളിൽ ഏറ്റവും പഴക്കമേറിയതും തിരക്കേറിയതുമായി ഇവ രണ്ടും തുടരുന്നു.

തന്റെ ജീവിതകാലം മുഴുവൻ, ഹൂഗ്ലിയിൽ ഘാട്ടുകളുടെ നിർമ്മാണത്തിനായി രശ്മോണി പണം നൽകുന്നത് തുടർന്നു. 1857 ലെ കലാപസമയത്ത് നിരവധി ഇന്ത്യൻ, യൂറോപ്യൻ വ്യാപാരികൾ ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ തങ്ങളുടെ ഓഹരികൾ വിറ്റഴിക്കാൻ തുടങ്ങിയതായി ഗൗരി മിത്ര തന്റെ "രശ്മോണിയുടെ ജീവചരിത്ര"ത്തിൽ കുറിക്കുന്നു. കലാപത്തിനുശേഷം വളരെയധികം ലാഭം നേടിക്കൊണ്ട് രശ്മോണി ഇവ വിലകുറഞ്ഞ വിലയ്ക്ക് വാങ്ങി. ഭർത്താവിന്റെ മരണശേഷം അവർ ഒൻപത് ഘാട്ടുകൾ നിർമ്മിക്കുകയും പലതും പുതുക്കിപ്പണിയുകയും ചെയ്തുവെന്ന് മിത്ര അഭിപ്രായപ്പെടുന്നു. ഇത്തരം പ്രവർത്തികളെല്ലാം തന്നെ രശ്മോണിയെ സാധാരണ ജനങ്ങൾക്ക് വളരെയധികം പ്രിയപ്പെട്ടവളാക്കി.

കൈവർത്ത ജാതിയിൽ നിന്നുള്ള ഒരു വിധവയ്ക്ക് പുരുഷ ആധിപത്യമുള്ള യാഥാസ്ഥിതിക ഹിന്ദു സമൂഹത്തിൽഅത്രയും അധികാരംലഭിക്കുന്നത് അന്നത്തെ കാലത്ത് വളരെ അസാധാരണമായ ഒരു കാര്യമായിരുന്നു. ബ്രാഹ്മണിക യാഥാസ്ഥിതികതയോടുള്ള നിരന്തരമായ എതിർപ്പുകൾ എന്നും പ്രവർത്തികളിലൂടെ കാണിച്ചിരുന്ന റാണി രശ്മോണിയുടെ അവസാനത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ സംഭാവനയായിരുന്നു വിശുദ്ധ നദിയുടെ തീരത്തുള്ള ദക്ഷിണേശ്വർ കാളി ക്ഷേത്രം.


ദക്ഷിണേശ്വർ കാളി ക്ഷേത്രം

100 അടി ഉയരത്തിൽ, ഒൻപത് സ്തൂപികകളുള്ള ഇളം മഞ്ഞയും തവിട്ടും നിറത്തിൽ മനോഹരമായി അലങ്കരിക്കപ്പെട്ട ഈ ക്ഷേത്രം ഹിന്ദു തീർത്ഥാടനത്തിനും പ്രാർത്ഥനയ്ക്കും പവിത്രമായ സ്ഥലങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. രശ്മോണിയുടെ ഒരു സ്വപ്നത്തിൽ നിന്ന് ഉയർന്നുവന്നതാണ് ഈ ക്ഷേത്രം എന്നാണ് പറയപ്പെടുന്നത്. ഒരിക്കൽ ഒരു തീർത്ഥാടനത്തിനായി ബെനാറസിലേക്കുള്ള യാത്രാമധ്യേ രശ്മോണിയുടെ സ്വപ്നത്തിൽ കാളിദേവി പ്രത്യക്ഷപ്പെടുകയും, ഹൂഗ്ലിയുടെ തീരത്ത് തനിക്കായി സമർപ്പിച്ചുകൊണ്ട് ഒരു ക്ഷേത്രം പണിയാൻ ആവശ്യപ്പെടുകയും ചെയ്തത്രേ. സ്വപ്നത്തിൽ കിട്ടിയ ഈ വെളിപാടിന് ഭൗതികരൂപം നൽകാൻ തീരുമാനിച്ച രശ്മോണി നദിയുടെ പടിഞ്ഞാറൻ തീരത്ത് ഭൂമി വാങ്ങാൻ ശ്രമിച്ചു. പുണ്യനദിയുടെ തീരത്ത് ഒരു ക്ഷേത്രം പണിയാൻ ആഗ്രഹിക്കുന്ന ശൂദ്ര വിധവയുടെ വാർത്ത പ്രചരിച്ചപ്പോൾ, പടിഞ്ഞാറൻ കരയിലെ ഉയർന്ന ജാതിക്കാരായ ഭൂവുടമകൾ അതിനെതിരെ പ്രവർത്തിക്കാൻ തുടങ്ങി. ആരും തന്നെ പടിഞ്ഞാറൻ നദീതീര ഭൂമി തനിക്ക് വിൽക്കാൻ തയാറാകാതെ ആയപ്പോൾ രശ്മോണി ഹൂഗ്ലിയുടെ കിഴക്കൻ തീരങ്ങളിലെ സ്ഥലങ്ങൾ വാങ്ങാൻ ശ്രമിച്ചു. കിഴക്കൻ തീരത്തെ 33 ഏക്കർ സ്ഥലം വിവിധ ജാതിമതക്കാരിൽ നിന്നും വാങ്ങിയാണ് അവർ അവിടെ നൂറടി ഉയരത്തിലുള്ള ദക്ഷിണേശ്വർ കാളി ക്ഷേത്രം നിർമിച്ചത്.


നിരവധി സംസ്കാരങ്ങളുടെ സമന്വയമായിരുന്നു ആ സ്ഥലം. ഇംഗ്ലീഷ് ബിസിനസുകാരനായിരുന്ന ജോൺ ഹെസ്റ്റിയുടെ ഫാക്ടറിയും അതിനോട് ചേർന്ന ജലസംഭരണിയുംപ്രദേശവും, ഹിന്ദുക്കളായ ഗ്രാമവാസികളിൽ നിന്നുമുള്ള മാന്തോപ്പുകൾ, മുസ്‌ലിം സമുദായത്തിൽ നിന്നും വാങ്ങിയ തടാകവും ശ്‌മശാനവും ചേർന്ന ഇടങ്ങൾ അങ്ങനെ പല ചരിത്ര സംസ്കാരങ്ങൾ ചേർന്ന ആ സ്ഥലം ഇന്ന് മനോഹരമായ ക്ഷേത്രമായി നിലകൊള്ളുന്നതോടൊപ്പം അതിന്റെ ഉത്ഭവത്തിന്റെ സമന്വയ ചരിത്രം ഒരു വശത്ത് ഗാസിപ്പുകുർ ടാങ്കിലെ വെള്ളത്തെയും മറുവശത്ത് വിശുദ്ധ ഗംഗയെയും പ്രതിഫലിപ്പിക്കുന്നു. ക്ഷേത്രം പൂർത്തിയാകാറായപ്പോൾ കൊൽക്കത്തയിലെ പുരോഹിതന്മാർ ദക്ഷിണേശ്വർ കാളി ക്ഷേത്രത്തെ ഒരു ഹിന്ദു ആരാധനാലയമായി അംഗീകരിക്കാൻ വിസമ്മതിച്ചു. ഒരു ശൂദ്ര സ്ത്രീ ദൈവങ്ങൾക്ക് പ്രസാദം നൽകുന്നത്ഹിന്ദുധർമം വിലക്കിയിട്ടുണ്ട് എന്നായിരുന്നു അവരുടെ വാദം. ഇത് രശ്മോണിയെ വളരെയധികം പ്രതിസന്ധിയിലും സംഘർഷത്തിലുമാക്കി.

എന്നാൽ പാവപ്പെട്ട ഒരു ബ്രാഹ്മണ പണ്ഡിതന്റെ രൂപത്തിൽ ഈ പ്രശ്നത്തിനുള്ള പരിഹാരം വളരെ വേഗം തന്നെ അവർക്ക് മുന്നിലെത്തി. ആയിടെ കൊൽക്കത്തയിലേക്ക് സ്ഥലം മാറിയെത്തിയ രാംകുമാർ ചട്ടോപാധ്യായ എന്ന ബ്രാഹ്മണൻ ആയിരുന്നു ആ രക്ഷകൻ. ക്ഷേത്രഭൂമി ഒരു ബ്രാഹ്മണ പുരോഹിതന് ദാനം ചെയ്യുകയും അദ്ദേഹം ദേവനെ പ്രതിഷ്ഠിക്കുകയും ചെയ്താൽ അത് ആരാധനയ്ക്ക് അനുയോജ്യമായി കണക്കാക്കാമെന്ന് ഹിന്ദു വിശുദ്ധ ഗ്രന്ഥങ്ങൾ പറയുന്നു. ക്ഷേത്രഭൂമിയും സ്വത്തും എല്ലാം രശ്മോണിചട്ടോപാധ്യായയ്ക്ക് കൈമാറി. 1855 ൽ ഈ പുരോഹിതൻ ദേവതകളെ അമ്പലത്തിൽ പ്രതിഷ്ഠിച്ചുകൊണ്ട് അവിടം പൂജകൾക്കായി തുറന്നു. പുരോഹിതനായ ചട്ടോപാധ്യായ ക്ഷേത്ര സമുച്ചയത്തിലേക്ക് പുരോഹിതനായി മാറിയപ്പോൾ അദ്ദേഹം തന്റെ കൗമാരക്കാരനായ അനുജൻ ഗദാധറിനെക്കൂടി അവിടേക്ക് പുരോഹിതനായി കൊണ്ടുവന്നു. ഒരു ശൂദ്ര സ്ത്രീക്ക് വേണ്ടി ജോലി ചെയ്യുന്നതിനെക്കുറിച്ച് ഗദാധറിനു അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. എന്ന് മാത്രമല്ല ആ ക്ഷേത്രത്തിൽ നിന്നും പ്രസാദം കഴിക്കാൻ പോലും അദ്ദേഹം വിസമ്മതിക്കുകയും ചെയ്തു. ഈ പിടിവാശിക്കാരനും യാഥാസ്ഥിതികനുമായ ബ്രാഹ്‌മണ യുവാവ് പിന്നീട് രശ്മോണിയുമായി ആത്മീയ ബന്ധം പങ്കുവെച്ച, ഇന്ത്യയിലെ ഏറ്റവും മഹാനായ ഹിന്ദു തത്ത്വചിന്തകന്മാരിൽ ഒരാളായ രാമകൃഷ്ണ പരമഹംസയിലേക്ക് രൂപാന്തരപ്പെട്ടു എന്നതാണ് ഇതിലെ കൗതുകകരമായ വസ്തുത.


പിൽക്കാലം

ഈ പറഞ്ഞവയിൽ ദക്ഷിണേശ്വർ ക്ഷേത്രം ഒഴികെ, കൊൽക്കത്തയിലുടനീളം പരന്നുകിടക്കുന്ന രശ്മോണിയുടെ പാരമ്പര്യത്തിന്റെ വിവിധ ഭാഗങ്ങൾ ഇന്ന് തകർന്നടിയുകയാണ്. ജീവചരിത്രകാരൻ സിസുതോഷ് സമന്തയുടെ അഭിപ്രായത്തിൽ കലിഘട്ടിലെ ഹരീഷ് ചാറ്റർജി സ്ട്രീറ്റിലെ 30 എ, 30 ബി എന്നീ രണ്ട് വീടുകൾ ഇതിൽ ഉൾപ്പെടുന്നു. 1837 ൽ രശ്മോണി വാങ്ങിയതാണ് ഈ വീടുകൾ. 1861 ൽ അവരുടെ അവസാനദിവസങ്ങൾ ഈ കെട്ടിടത്തിലായിരുന്നു എന്ന് ചരിത്രകാരന്മാർ പറയുന്നു. പശ്ചിമ ബംഗാളിലെ ഇപ്പോഴത്തെ മുഖ്യമന്ത്രി മമത ബാനർജിആണ് ഈ ചരിത്രപ്രാധാന്യമുള്ള കെട്ടിടത്തിലെ ഇപ്പോൾ താമസിക്കുന്നത്.

ഉയർന്ന ജാതിക്കാരായ പുരുഷ നായകന്മാർ - രാജാ റാം മോഹൻ റോയ്, ഈശ്വർ ചന്ദ്ര വിദ്യാസാഗർ, രാമകൃഷ്ണ പരമഹംസർ, സ്വാമി വിവേകാനന്ദൻ തുടങ്ങിയവർ ബൗദ്ധിക പ്രാധാന്യം നേടിയപ്പോൾ, പത്തൊൻപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനമുള്ള ബിംബങ്ങളിലൊന്നായ രശ്മോണിയെ ചരിത്രത്തിന്റെ അരികുകളിലേക്ക് സവർണ ഹിന്ദു പുരുഷാധിപത്യ സമൂഹം തരംതാഴ്ത്തിയതായാണ് നമുക്ക് കാണാൻ കഴിയുക. പക്ഷേ, സാധാരണ ജനങ്ങളുടെ ഹൃദയത്തിൽ രശ്മോണിയുടെ സ്ഥാനം നാടോടിക്കഥകളിലെ വീരനായികയുടേത് പോലെ പതിഞ്ഞിരിക്കുന്നു. റാണി രശ്മോണി ദാസിന്റെ ജനസമ്മതിയുടെ സമീപകാല തെളിവാണ് 2017 മുതൽ ഒന്നാം സ്‌ഥാനത്ത് നിൽക്കുന്ന 1300 എപ്പിസോഡുകളുള്ള റാണിയുടെ ബംഗാളി ജീവചരിത്ര പരമ്പര. രശ്മോണി ദാസിനെ 'റാണി രശ്മോണി ദാസാ'ക്കിയത് ജനങ്ങളാണ് എന്നത് തന്നെയാണ് ആ സമർത്ഥയായ വനിതയുടെ മഹത്വം. ഗംഗാമാതാ എന്നത് പോലെയാണ് റാണി രശ്മോണി എന്നതും പ്രതിധ്വനിക്കുന്നത് - രണ്ടും ജനങ്ങളുടെ സ്നേഹത്തിൽ നിന്നും ബഹുമാനത്തിൽ നിന്നും ഉരുത്തിരിഞ്ഞതാണ്. പരിശുദ്ധ ഗംഗയിലെ ജലം റാണി രശ്മോണിർ ജലായി മാറുന്നിടത്ത് വിശുദ്ധനദിയും ശൂദ്രരാഞ്ജിയും ജാതിവരമ്പുകൾക്കപ്പുറത്ത് ഒന്നായി മാറുന്നു.


(സ്വതന്ത്ര പരിഭാഷ ) 

Monday, January 22, 2018

ഞാനും ഒരു ജിമിക്കിക്കമ്മലും!

ചില നേരങ്ങളിൽ മറ്റുള്ളവരിൽ നിന്ന് കേൾക്കുന്ന അത്രമേൽ പ്രത്യേകത ഒന്നും  ഇല്ലാത്ത ചില വാക്കുകൾ, വാചകങ്ങൾ വർഷങ്ങൾക്ക് ശേഷവും  ഓർത്തുവെക്കുന്ന ഒരു ഭ്രാന്തൻ സ്വഭാവമുണ്ടെനിക്ക്. പലപ്പോഴും പറഞ്ഞവരും കൂടെ കേട്ടവരുമൊക്കെ മറന്നുപോയിട്ടുണ്ടാകും, അങ്ങനെയൊന്നു കാര്യം നടന്നുവെന്നത് തന്നെ. പണ്ടുപണ്ടൊരു സ്‌കൂൾ യുവജനോത്സവസമയത്ത് നടന്നൊരു കഥയാണ് ഇപ്പോൾ ഞാൻ പറയാൻ പോകുന്നത് - അന്ന് രണ്ടു പേർ പറഞ്ഞ രണ്ടു വ്യത്യസ്ത വാചകങ്ങൾ..ഇന്നും ഓർമ്മയിൽ സൂക്ഷിക്കുന്ന വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കുന്ന രണ്ടുവാചകങ്ങൾ!

മൂക്കില്ലാരാജ്യത്തെ മുറിമൂക്കുള്ള രാജാവായിരുന്നു  സ്‌കൂൾക്കുട്ടിയായിരുന്നപ്പോൾ - പഠിക്കുമെന്ന ഒറ്റക്കാരണം കൊണ്ട് എല്ലായിടത്തും വിലസിനടന്നിരുന്ന ഞാൻ, കലാപരമായ കഴിവുകൾ അധികമൊന്നും ഇല്ലെങ്കിലും തൊലിക്കട്ടി മാത്രം കൊണ്ട് ഒട്ടുമിക്ക  പരിപാടികളിലും കൊണ്ട്  തല വെക്കുമായിരുന്നു... പദ്യപാരായണം മുതൽ ലളിതഗാനം വരെ, നാടോടിനൃത്തം മുതൽ മോണോ ആക്ട് വരെ...എന്തിനു പറയുന്നു ആളെക്കിട്ടിയില്ലെങ്കിൽ സംഘഗാനം വരെ ഒറ്റയ്ക്ക് പാടുന്ന ടൈപ്പായിരുന്നു ഞാൻ. പിന്നെ കുറേയേറെക്കാലം കഴിഞ്ഞു ബോധം വെച്ചപ്പോഴാണ് പണ്ട് പാട്ടുപാടി ആൾക്കാരെ ദ്രോഹിച്ചതിന്റെ ആഴമൊക്കെ മനസിലായത്. കൊച്ചുകുഞ്ഞിന്റെ വികൃതികളായിക്കണ്ട്  എല്ലാവരും എന്നോട് ക്ഷമിച്ചിട്ടുണ്ടാകും എന്ന് ആശ്വസിക്കാം. 

അങ്ങനെയുള്ള ഒരു സ്‌കൂൾകലോത്സവകാലം. ആകെമൊത്തം ടോട്ടൽ രണ്ടു ദിവസവും കൂടി 15-17 ഇനങ്ങൾക്ക് പേര് കൊടുത്തിട്ടുണ്ട്. മാത്രവുമല്ല മറ്റു ചിലരെ സഹായിക്കാമെന്നും ഏറ്റിട്ടുണ്ട്. ജഗ-പൊഗ മട്ടിൽ അങ്ങോളം ഇങ്ങോളം ഓടിനടക്കുകയാണ് ഞാനും കൂട്ടുകാരുമൊക്കെ. അങ്ങനെ ആശയപരവും,സാങ്കേതികപരവുമായ  സഹായം ചെയ്തുകൊടുക്കാമെന്ന് ഏറ്റിരുന്ന ഒരു ഐറ്റം ആയിരുന്നു ഫാൻസി ഡ്രസ്സ് മത്സരം. മത്സരാർത്ഥി ചേട്ടന്മാരുടെ സുഹൃത്തിന്റെ അനിയത്തിയാണ് - തല്ക്കാലം നമുക്കവളെ ഹസീന എന്ന് വിളിക്കാം. ചേട്ടന്മാരുടെ സുഹൃത്ത് സുന്ദരിയായ പെൺസുഹൃത്ത് ആയതുകൊണ്ടാണോ എന്നറിയില്ല രണ്ടാളുടെ വകയും റെക്കമെന്റേഷൻ ഉണ്ട് സഹായിച്ചുകൊടുക്കണം എന്ന്. ആറാം ക്ലാസ്സിൽ പഠിക്കുന്ന ഞാനാണ് ട്ടാ  എട്ടാം ക്ലാസുകാരിയായ മത്സരാർത്ഥിയെ  സഹായിക്കാൻ പോകുന്നത്. ആ കൊച്ചാണേൽ പ്രച്ഛന്നവേഷ മത്സരത്തിന് മുൻപുള്ള ഏതോ ഡാൻസിനുണ്ട്. അത് കഴിഞ്ഞിട്ട് വേണം 'ഭാരതമാതാവ്' ആകാൻ. ഐഡിയ ഒക്കെ പറഞ്ഞുകൊടുത്തു, ഡ്രസ്സ് അവര് തന്നെ കൊണ്ട് വന്നിട്ടുണ്ട്, ദേശീയ പതാക ഒപ്പിച്ചുകൊടുത്തു. ഇനി ചെയ്യാനുള്ളത് ആ കുട്ടിയുടെ മത്സരത്തിന്റെ സമയം വരുമ്പോൾ രണ്ടു വാചകം ഭാരതാംബയെക്കുറിച്ചു പറഞ്ഞു ദേശസ്നേഹം നല്ലോണം ചാലിച്ച് രണ്ടു 'ഭാരതമാതാ കീജയ്‌ ' മൈക്കിലൂടെ വിളിക്കണം. പരിപാടി തുടങ്ങാറാവുമ്പോൾ എന്നെ വിളിച്ചാൽ മതിയെന്ന് പറഞ്ഞിട്ട് ഞാൻ സ്റ്റേജിനു ഏറ്റവും അടുത്തുള്ള ക്ലാസ്സിലേക്ക് അടുത്ത ഐറ്റത്തിന് ഒരുങ്ങാൻ വേണ്ടി പോയി. തൊട്ടപ്പുറത്തെ മുറിയിൽ തന്നെ ഹസീനയും, എനിക്കറിയുന്ന അവളുടെ  ചേച്ചിയും ഉണ്ട്. ഹസീന ഒരുങ്ങിത്തീർന്നപ്പോഴേക്കും സ്റ്റേജിൽ പ്രശ്ചന്നവേഷമത്സരം തുടങ്ങിക്കഴിഞ്ഞു. ഓടിയിറങ്ങാൻ തുടങ്ങുമ്പോഴാണ് കാണുന്നത് ഭാരതമാതാവിൻ്റെ കാതിലെ കമ്മൽ മാറ്റിയിട്ടില്ല. ഹസീനയുടെ ചേച്ചി വേഗം അതഴിച്ചു,  ഞങ്ങൾ രണ്ടാളും ഒരേസമയം രണ്ടുവശത്തും  മാതാവിന്റെ കമ്മലിട്ടു കൊടുക്കുന്നു, നേരാംവണ്ണം മുറുക്കും മുൻപുതന്നെ അവളുടെ പേരുവിളിക്കുന്നത് കേട്ട് ഭാരതമാതാവിനെ  ഞങ്ങൾ രണ്ടാളും കൂടി രണ്ടുചെവിയിലും തൂക്കിയെടുത്തോണ്ട് സ്റ്റേജിനു നേർക്ക് ഓടുന്നു..അങ്ങനെ ആകെ ബഹളമയം! 

എങ്ങനെയൊക്കെയോ ഭാരതാംബയെ സ്റ്റേജിൽ കയറ്റി, വെപ്രാളത്തിൽ അനൗൺസ്മെന്റിനു തന്ന മൈക്ക് ഓണാക്കാതെ ഇൻട്രൊഡക്ഷൻ ഒക്കെപ്പറഞ്ഞു, തീരാനായപ്പോൾ ആരോ മൈക്ക് ഓണാക്കി - അതറിയാതെ അവസാനത്തെ 'വന്ദേമാതരം' മൈക്ക് ഇല്ലേലും ആള്ക്കാര് കേൾക്കണം എന്ന ഉദ്ദേശത്തിൽ  തൊണ്ട പൊട്ടുമാറുച്ചത്തിൽ വിളിച്ച എന്നെ ബാക്ക്‌സ്റ്റേജിൽ നിന്ന എല്ലാവരും 'ഇവളിതെന്ത് ഭാവിച്ചാ!' എന്നപോലെ നോക്കുമ്പോൾ 'ഞാനല്ല, മൈക്കാ ..മൈക്കാ എന്നെ ചതിച്ചത്' എന്ന ഭാവത്തിൽ ഞാൻ പതുക്കെ ബാക്ക് സ്റ്റേജിൽ നിന്ന് വലിഞ്ഞു. വീണ്ടും പഴയ റൂമിലെത്തി മേക്കപ്പ് - അഥവാ കരി വരയ്ക്കൽ - തുടർന്നു. 

ഹസീനയും ചേച്ചിയും അതേ റൂമിൽ വന്നു 'ഭാരത'സാരി മാറുകയാണ്. കൂട്ടത്തിൽ ' നല്ല കൈയടിയുണ്ടായിരുന്നു, ആളുകൾക്ക് ഇഷ്ടായിന്നു തോന്നുന്നു, വന്ദേമാതരം കലക്കി' ഇമ്മാതിരി കമന്ററിയുമുണ്ട്. പെട്ടെന്നാണ് ഹസീന ചേച്ചിയോട് "ഇത്താത്താ എന്റെ കമ്മലെവിടെ?" എന്ന് ചോദിക്കുന്നത്. "അത് ആർഷയുടെ കയ്യിലാന്ന്" ചേച്ചി പറയുന്നത് കേട്ട ഞാൻ എന്റെ കയ്യിലോ എന്ന് വാ പൊളിച്ച്  സ്വന്തം കയ്യിലേക്ക് നോക്കി - ശൂന്യം!  അതേത് കമ്മൽ എന്ന് ഓർക്കാൻ തന്നെ ഞാനൊരു മിനിറ്റ് സമയമെടുത്തു...  ഓർക്കുന്നുവോ, ഇച്ചിരി നേരം മുന്നേ ഭാരതമാതാവിന്റെ കമ്മലിടാൻ വേണ്ടി ഹസീനയുടെ രണ്ടുവശത്തും നിന്ന് ഞാനും അവളുടെ ചേച്ചിയും കൂടി ഒരു സെക്കന്റിന്റെ ഒരു ഫ്രാക്ഷനിൽ കമ്മലഴിക്കുകയും, ഇടുകയും, സ്റ്റേജിലേക്ക് ഓടുകയും ഒക്കെ ചെയ്തത്???  ഇതിനിടയിൽ ആദ്യം ഊരിയ സ്വർണ്ണക്കമ്മൽ ചേച്ചി എന്റെ കയ്യിൽ തന്നിരുന്നു എന്നൊരു അവ്യക്ത ഓർമ്മ മാത്രമേ എനിക്കുള്ളൂ..അതിനുശേഷം അത് ഞാൻ എവിടെയെങ്കിലും വെച്ചതോ, ആരുടെയെങ്കിലും കയ്യിൽ കൊടുത്തതോ ഒന്നും ഓർമ്മയില്ല! എന്തിന് - ഈ ചോദ്യം വരുംവരെ ആ കമ്മൽ എന്റെ കയ്യിലുണ്ടായിരുന്നു എന്നുപോലും എനിക്ക് ഓർമയുണ്ടായിരുന്നില്ല. നാട്ടിൻപുറത്തെ ഗവണ്മെന്റ് സ്‌കൂളിൽ പഠിക്കുന്ന ഒരു കുട്ടിക്ക് സ്വർണക്കമ്മൽ-അതെത്ര ചെറുതാണെങ്കിലും- അത്രമേൽ വലുതാണ് കുട്ടിക്ക് മാത്രല്ലാ നാട്ടുകാർക്കും! ഹസീനയുടെ കമ്മൽ കാണാനില്ല എന്നതറിഞ്ഞു വന്ന കുറച്ചു അദ്ധ്യാപകരും കുട്ടികളും രക്ഷകർത്താക്കളും ഒക്കെ ആ മുറിയും, മത്സരത്തിന് മുൻപ് അവർ ഒരുങ്ങാൻ നിന്ന മുറിയും സ്റ്റേജിന്റെ പുറകിലും ഒക്കെ തപ്പാൻ തുടങ്ങി. ഞാനാണേൽ ഇപ്പോൾ കരയും എന്ന മട്ടിൽ, ആരേലും തൊട്ടാൽ മതി താഴെവീഴാൻ റെഡി ആയി നിൽക്കുവാ. കമ്മൽ പോയതറിഞ്ഞാൽ ഉമ്മ അടിച്ചു സുയിപ്പാക്കുമല്ലോ എന്നോർത്തു ഹസീനയും,  എന്റെയല്ല കമ്മൽ എങ്കിലും പോയവഴിയിൽ എവിടെയെങ്കിലുംഞാൻ ഉണ്ടായാൽ മതി ആദ്യം അടിച്ചിട്ട് മാത്രം ചോദ്യം ചോദിയ്ക്കാൻ പോകുന്ന അമ്മയെ ഓർത്തു ഞാനും കരച്ചിലിന്റെ വക്കത്താണ്. ചേട്ടന്മാരെ കണ്ടു കാര്യം പറഞ്ഞേക്കാം അല്ലെങ്കിൽ വീട്ടിൽ ചെല്ലുമ്പോൾ സപ്പോർട്ട് തരാതെ രണ്ടാളും മുങ്ങുമെന്ന് ഉറപ്പുള്ളതുകൊണ്ട് ഞാൻ പതുക്കെ തിരച്ചിൽ നിർത്തി റൂമിനു പുറത്തേക്ക് ഇറങ്ങുമ്പോൾ അഞ്ചാം ക്ലാസ്സിൽ മലയാളം പഠിപ്പിച്ച സാർ എന്നെ വിളിച്ചുകൊണ്ട് മുറിയിലേക്ക് കയറിവന്നു. 

'എന്താ സാറേ' എന്ന് ചോദിച്ചടുത്തേക്ക് ചെന്ന എന്നെ പതുക്കെ തോളിൽ പിടിച്ചു അടുത്തേക്കുനിർത്തി സർ ചോദിച്ചു "നീയെവിടെയാ ആ കമ്മൽ വെച്ചിരിക്കുന്നേ? ഇങ്ങെടുത്തേ". അന്ന് കണ്ണിലിരുട്ട് കയറിയതുപോലെ പിന്നൊരിക്കലും നിന്നിട്ടില്ല... ദേഹമൊക്കെ തളരുന്നത് പോലെ തോന്നി. ക്ഷീണിച്ച ശബ്ദത്തിൽ "ഞാനെടുത്തിട്ടില്ല സാറേ ..സത്യായിട്ടും ഞാനെടുത്തിട്ടില്ല" എന്ന് പറഞ്ഞ എന്റെ വിറച്ച ശബ്ദത്തിനെ എനിക്കുപോലും വിശ്വസിക്കാൻ തോന്നില്ല..അത്രമേൽ പതറി, തൊണ്ട വരണ്ട്, ശബ്ദം പുറത്തേക്ക് വരാതെ പറഞ്ഞൊപ്പിച്ചതിനെ അദ്ദേഹം തലയൊന്നു കുലുക്കി ചിരിച്ചു കുടഞ്ഞു കളഞ്ഞു! വീണ്ടും ഗുഹയിൽ നിന്നെന്നപോലെ ഞാൻ സാറിന്റെ ശബ്ദം കേട്ടു "അത് കള! നീയെവിടാ വെച്ചേന്നു പറഞ്ഞോ, നിനക്കൊരു കുഴപ്പോം വരില്ല" വീണ്ടും വയറു കാളുന്നത് പോലെ തോന്നിയെനിക്ക്...അടുത്തത് ദേശീയ ഗാന മത്സരമാണ്, അത് തീർന്നാൽ കഴിഞ്ഞകൊല്ലത്തെ ഓരോ വർഷത്തെയും കൂടുതൽ മാർക്ക് മേടിച്ച കുട്ടികൾക്കുള്ള സമ്മാനം. അഞ്ചാംക്ലാസ്സിലെ ഒന്നാം സ്ഥാനക്കാരിയാണ്...പേര് വിളിക്കുമ്പോൾ ആളുകൾക്കിടയിലൂടെ നടന്ന് സ്റ്റേജിൽ കയറി ഹെഡ്മിസ്ട്രസ്സിന്റെ കയ്യിൽ നിന്ന് സമ്മാനപുസ്തകോം സർട്ടിഫിക്കറ്റും വാങ്ങേണ്ട ആളാണ് - ചെറുതല്ലാത്ത ആൾക്കൂട്ടം പുറകിൽ നിൽക്കെ വരണ്ടുവിളറി രക്തമില്ലാത്ത മുഖവുമായി തലയുയർത്തിയാണെങ്കിലും ദയനീയമായി സാറിനെ നോക്കിനിൽക്കുന്നത്. 

നിറം മങ്ങിയ മെറൂൺ യൂണിഫോം പാവാടയുടെ അറ്റം കൈകൾ കൊണ്ട് തെരുപ്പിടിച്ചു നിൽക്കെ, എണ്ണ കുനിഞ്ഞ മുഖത്തിലേക്ക് വിയർപ്പിറ്റി വീഴവേ ആ 12 വയസുകാരി ഓർത്തത് എന്തുകൊണ്ടാകും സാറിന് ഞാനത് മോഷ്ടിച്ചിട്ടുണ്ടാകും എന്ന് തോന്നിയത് എന്നാണ്. സ്‌കൂളിൽ എല്ലാവർക്കും അറിയാം അമ്മയെ, അച്ഛനെ, ചേട്ടന്മാരെ, എന്നെ! ദാരിദ്ര്യത്തിന്റെ മേൽത്തഴമ്പുകളാവോളം ഉണ്ടെങ്കിലും എന്റെ ക്‌ളാസ്സിലെ ഏറ്റവും മിടുക്കിയാണ് ഞാൻ..സ്കോളര്ഷിപ്പുള്ള കുട്ടി, ക്‌ളാസ് ലീഡർ, എല്ലാകാര്യത്തിലും മുൻപന്തിയിൽ ഓടുന്ന ആവേശക്കാരി! എന്നിട്ടും ഒരു കമ്മൽ കാണാനില്ല എന്നറിഞ്ഞപ്പോൾ സ്വർണക്കമ്മൽ ഇല്ലാത്ത ഞാനത് എടുത്തിരിക്കാമെന്നു എന്റെ അദ്ധ്യാപകന് തോന്നിയെങ്കിൽ എന്താകാം കാരണം! വീണ്ടും വീണ്ടും തൊണ്ടയിൽ വാക്കുകൾ തിക്കുമുട്ടിയത് "ഞാനല്ല...., ഞാനെടുക്കില്ല സാർ " എന്നാണ്.  ഹസീനയുടെ ചേച്ചി ദൂരെ നിന്ന് എന്നെ വിളിച്ചത് കേട്ട് സാർ എന്നോട് പൊക്കോളാൻ കൈകാട്ടി, കൂട്ടത്തിൽ "ഇപ്പോൾ നീ പൊക്കോ ഇത് കഴിയട്ടെ " എന്നും പറഞ്ഞു. 

ഹസീനയുടെ ചേച്ചിയുടെ അടുത്തേക്ക് ദുർബലമായ കാലുകളെ വലിച്ചുവെച്ചു നടന്നു.. "ചേച്ചിയും ഞാൻ കള്ളിയാണെന്നു കരുതുന്നുണ്ടാകുമോ! എല്ലാരും സാറിനെപ്പോലെ ചിന്തിക്കുമോ..ആരും എന്നെ വിശ്വസിക്കില്ലേ..!!? " ചിന്ത ഇത്രയുമായപ്പോൾ കണ്ണ് നിറഞ്ഞൊഴുകാൻ തുടങ്ങി, അടുത്തെത്തിയ ചേച്ചിയുടെ കൈ പിടിച്ചു പറഞ്ഞു - "ഞാൻ എടുത്തിട്ടില്ല ഹസീനയുടെ കമ്മൽ, പക്ഷേ എന്റെ തെറ്റാണ് എനിക്കോർമ്മയില്ല അതിനെന്തു പറ്റിയെന്ന്". ചേച്ചി എന്റെ കയ്യിലൊന്നമർത്തി, എന്നെക്കൂട്ടി മുന്നോട്ട് നടക്കുമ്പോൾ ഒരു സാധാരണ കാര്യം പറയുംപോലെ പറഞ്ഞു "നിനക്കെന്താ! നീയത് എടുക്കില്ലാന്നു എനിക്കറിയില്ലേ? ബാ നമുക്ക് തപ്പാം". ദൈവം ഉണ്ടെന്നും അവർ നമുക്കിടയിലാണെന്നും ഒരാറാം ക്ലാസ്സുകാരി ഉറപ്പിച്ച ദിവസമാണന്ന്. സത്യത്തിൽ അന്ന് ചേച്ചി എന്നോട് കാണിച്ച ആ വിശ്വാസം എൻ്റെ ആത്മവിശ്വാസത്തെയാണ് രക്ഷിച്ചത്, അന്ന് ഹസീനയോ ചേച്ചിയോ എന്നെ അവിശ്വസിച്ചിരുന്നു എങ്കിൽ ഞാൻ തകർന്നുപോയേനെ! ഗ്രീൻറൂമിൽ നിന്ന് സ്റ്റേജിലേക്ക് ഹസീനയെ ചെവിയിൽത്തൂക്കി ഓടിയ വഴിയിൽ എന്റെ കയ്യിൽനിന്നു തെറിച്ചുവീണ ഒരുജോഡി ജിമിക്കിക്കമ്മൽ, അവിടെ ആ ചെമ്മണ്ണിൽ പുതഞ്ഞുകിടന്നിരുന്നു. തിരച്ചിൽകൂട്ടത്തിൽ ഉണ്ടായിരുന്ന ഗംഗടീച്ചറിന് കിട്ടിയ ആ കമ്മലിന് എന്റെ ജീവനോളം വിലയുണ്ടായിരുന്നുവെന്ന് ഇന്ന് 23 കൊല്ലങ്ങൾക്കിപ്പുറം ഇരുന്നു ചിന്തിക്കുമ്പോൾ, അദ്ധ്യാപക-വിദ്യാർത്ഥി കഥകൾ കേൾക്കുമ്പോൾ തോന്നുന്നു. 

കുഞ്ഞുങ്ങളിൽ കുറ്റം  ആരോപിക്കാൻ എളുപ്പമാണ്, ആത്മവിശ്വാസം തകർക്കാനും...പക്ഷേ, ചില നേരങ്ങളിൽ നമ്മളറിയാതെ നീട്ടുന്ന വിരൽത്തുമ്പിൽ ആകും മറ്റൊരാളുടെ ജീവനുണ്ടാകുക. കുട്ടികൾക്ക് നേരെ വിരൽ ചൂണ്ടും മുൻപ് ഒന്നാലോചിച്ചാൽ കുഴിയിലേക്ക് താഴ്ന്നുപോകും മുൻപ് അവർക്കുനേരെ നീട്ടപ്പെടുന്ന  ഒരു വിരലാകാൻ  കഴിഞ്ഞേക്കാം. ഇത് അദ്ധ്യാപകരോട് മാത്രമല്ല അച്ഛനമ്മമാരോടും കൂടിയാണ്. ആ സാറിനെ ഞാൻ പിന്നെയും കണ്ടിട്ടുണ്ട്, ഒരിക്കൽപ്പോലും അതിനുശേഷം അദ്ദേഹം ഈ വിഷയത്തെക്കുറിച്ചു പറയുകയുണ്ടായിട്ടില്ല, ഇന്നദ്ദേഹമോ ഹസീനയുടെ ചേച്ചിയോ  അതോർക്കുന്നുണ്ടാകില്ല എന്നെനിക്കുറപ്പുമാണ്. പക്ഷേ, ഞാനിന്നും അതോർക്കുന്നു... രണ്ടു പേരും പറഞ്ഞ ജീവന്റെ വിലയുള്ള രണ്ടു വാചകങ്ങളും! 



(vayanaonline November 2017)

Monday, January 1, 2018

'ഒരമ്മയും ഒരച്ഛനും പിന്നൊരു കൂട്ടം ആളോളും'

കഴിഞ്ഞ ലക്കത്തില്‍ പറഞ്ഞു നിര്‍ത്തിയതില്‍ നിന്ന് തുടങ്ങാമല്ലേ ഇപ്പ്രാവശ്യം? കുഞ്ഞുങ്ങളുടെ കണ്ണിലെ പൂത്തിരികള്‍ - അത് തെളിയിക്കാനും അണയ്ക്കാനും കഴിവുള്ള രണ്ടു വിഭാഗമാണ് രക്ഷിതാക്കളും അദ്ധ്യാപകരും. ഈ കുറിപ്പ് എഴുതുമ്പോള്‍ പോലും കൊല്ലത്തൊരു കുഞ്ഞിന്‍റെ കണ്ണിലെ പൂത്തിരി അണഞ്ഞ വിഷയം ഫേസ്ബുക്ക് സ്ക്രീനില്‍ സ്ക്രോള്‍ ചെയ്തു നീങ്ങുകയാണ്. ഒരുപാടു തവണ വായിച്ചും പറഞ്ഞും കടന്നുപോയ വിഷയം ആണെങ്കിലും വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കാന്‍ തോന്നുന്നത് അതുകൊണ്ടാണ്. കുഞ്ഞുങ്ങള്‍ക്ക് ആത്മവിശ്വാസം ഉണ്ടാകാനുള്ള ഏറ്റവും നല്ലയിടം വീടുകളാണ്, രണ്ടാമത് സ്കൂളുകളും. എന്തൊക്കെ തരത്തിലുള്ള പ്രകോപനങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും ജീവനൊടുക്കാന്‍ പാടില്ലായിരുന്നു എന്ന തോന്നല്‍ ആ കുഞ്ഞിനു കൊടുക്കാന്‍ കഴിയാതിരുന്ന ഓരോരുത്തരും അതില്‍ പങ്കാളിയാണ്..സ്കൂളും, ബന്ധുക്കളും, സമൂഹവും ഒക്കെ. പക്ഷേ, ഓരോരുത്തരുടെയും പങ്കു വ്യത്യസ്തമാണുതാനും.

ആ ഒരു പോയിന്റില്‍ നിന്നാകട്ടെ നമ്മുടെ ഇന്നത്തെ വിഷയം. കഴിഞ്ഞ ലക്കത്തില്‍ ഞാന്‍ പറയാമെന്ന് ഏറ്റിരുന്ന രണ്ടാമത്തെ അമ്മയുടെ കഥ.
ഒന്നര രണ്ടു  വയസുള്ള ചെറിയ കുട്ടിയുടെ അമ്മയാണ് ഈ കഥ പറയുന്നത്. ജോലിസംബന്ധമായി ദൂരെയൊരു നഗരത്തിലെ ഫ്ലാറ്റില്‍ താമസിക്കുന്ന അച്ഛനും,അമ്മയും,ചെറിയ കുട്ടിയും അടങ്ങുന്ന അണുകുടുംബം. നേരെ എതിരെയുള്ള ഫ്ലാറ്റില്‍ താമസിക്കുന്നത് ജോലിക്ക് പോകാന്‍ തക്ക മുതിര്‍ന്ന മക്കളുള്ള ഒരു കുടുംബമാണ്. സ്വാഭാവികമായും പകല്‍സമയങ്ങളിലെ വിരസതയില്‍ ഈ രണ്ടു വയസുകാരി ഒരു  ആശ്വാസം ആണ് അപ്പുറത്തെ വീട്ടിലെ അമ്മൂമ്മക്ക്. ചെറിയ കുഞ്ഞിന്‍റെ ചെറുപ്പക്കാരിയായ അമ്മയ്ക്ക്  ആണെങ്കിലോ ഇങ്ങനെ വിശ്വസിക്കാവുന്ന തരത്തില്‍ ഒരു അയല്‍ക്കാരി അമ്മൂമ്മയെ കുഞ്ഞിനു കിട്ടിയതില്‍ വളരെ ആശ്വാസവും. പകലുകളില്‍ ഇടക്കൊക്കെ  ഒരോട്ടക്കുളി കുളിക്കാന്‍ സമയം കിട്ടാന്‍ അമ്മ കുഞ്ഞിനെ അങ്ങോട് കൊടുക്കുകയോ, വീട്ടുജോലി തീര്‍ന്നുള്ള ഇടവേളകളില്‍ അമ്മൂമ്മ കുഞ്ഞിനെ ഇങ്ങോട് വന്നു എടുക്കുകയോ ഒക്കെ ചെയ്യും. അമ്മൂമ്മക്ക് കുഞ്ഞിനോട് സ്വന്തം പേരക്കുട്ടിയോട്‌ എന്നപോലെ സ്നേഹവും ആണ്. ഇനിയാണ് ചെറുതെങ്കിലും അല്പം കാര്യത്തിലുള്ള പ്രശ്നം പൊങ്ങി വരുന്നത്.

സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുന്ന കുഞ്ഞിനെ കരയാതെ ഇരുത്താന്‍ അമ്മൂമ്മ ആദ്യം ചെയ്യുന്നത് ടെലിവിഷനില്‍ നഴ്സറിപ്പാട്ടുകള്‍ വെച്ചുകൊടുക്കലാണ്. കൂട്ടത്തില്‍ സ്നേഹം കാട്ടാന്‍ ചോക്ലേറ്റും കൊടുക്കും. അതുകൊണ്ടുതന്നെ കുഞ്ഞിനു അവിടേക്ക് പോകാന്‍ വളരെ ഇഷ്ടവുമാണ്. അമ്മയുടെ പ്രശ്നം കുഞ്ഞിനെ അധികം TV  കാണിക്കാനോ, ദിവസവും ചോക്ലേറ്റ് പോലുള്ള മധുരം കൊടുക്കണോ ഇഷ്ടമല്ല എന്നുള്ളതുമാണ്. കൈക്കുഞ്ഞിനേയും കൊണ്ട്അവിടേക്ക് മാറിവന്ന സമയങ്ങളില്‍ ഈ അമ്മൂമ്മ വളരെ വലിയൊരു ആശ്വാസം ആയിരുന്നതിനാല്‍ ആളിനെ വിഷമിപ്പിക്കുന്ന രീതിയില്‍ എന്തെങ്കിലും പറയാനോ, കുഞ്ഞിനെ അങ്ങോട്ടേക്ക് വിടണ്ട എന്ന് വെക്കാനോ കഴിയുന്നില്ല. ഒന്നുരണ്ടു പ്രാവശ്യം സൌമ്യമായി  മധുരം കൊടുക്കണ്ട എന്നും, TV അധികം കാട്ടണ്ട എന്നുമൊക്കെ പറഞ്ഞെങ്കിലും അതൊന്നും ഫലിക്കുന്നില്ല, കാണുമ്പോള്‍ ഇതൊക്കെ തന്നെയാണ് അവസ്ഥ എന്നും, ചോദിക്കുമ്പോള്‍ കുഞ്ഞു കരഞ്ഞത് കൊണ്ടും ചോദിച്ചത് കൊണ്ടുമാണ് മധുരം കൊടുത്തത് എന്നുമാണ് അമ്മൂമ്മയുടെ മറുപടി. എങ്ങനെയാണു ഈ അവസ്ഥ കൈകാര്യം ചെയ്യേണ്ടത് എന്നായിരുന്നു ആ അമ്മയുടെ വിഷമാവസ്ഥയിലുള്ള പോസ്റ്റ്‌.  ഈ കുറിപ്പ് വായിക്കുന്ന എല്ലാവരുടെയും മുഖത്ത് പല രീതിയിലുള്ള ചെറുപുഞ്ചിരികള്‍ വിരിയുന്നത് എനിക്ക് കാണാം. കാര്യം വളരെ നിസാരം തന്നെയാണ്, പക്ഷേ, മുതിര്‍ന്ന ബന്ധുക്കളൊന്നും അടുത്തില്ലാത്ത അയല്‍പ്പക്കക്കാരില്‍ വളരെയധികം ആശ്രയിക്കുന്ന ചെറുപ്പക്കാരിയായ അമ്മയ്ക്ക് ഉറക്കം പോകാന്‍ ഇതൊക്കെ തന്നെ ധാരാളം അല്ലേ?

പല തരത്തിലുള്ള മറുപടികളില്‍ നിന്ന് ആ അമ്മ ഉചിതമായ ഒന്ന് തിരഞ്ഞെടുത്തു കാണുമെന്നു നിങ്ങളെപ്പോലെ തന്നെ ഞാനും പ്രതീക്ഷിക്കുന്നു. പക്ഷേ, ചോദ്യം ഇപ്പോള്‍ നിങ്ങളോടാണ്‌ - നിങ്ങളായിരുന്നു ആ അമ്മയുടെ സ്ഥാനത്ത് എങ്കില്‍ എന്തുചെയ്തേനെ? ഇവിടെയാണ് ഒരു കുഞ്ഞിനെ രൂപപ്പെടുത്തുന്നതില്‍ അച്ഛനുമമ്മയ്ക്കും ശേഷം ആര്‍ക്കൊക്കെ എത്രത്തോളം പങ്കുണ്ടെന്ന് ചിന്തിക്കേണ്ടി വരുന്നത്. പഴയൊരു ആഫ്രിക്കന്‍ പഴമൊഴി ഉണ്ട് "It Takes A Village To Raise A Child". എത്രമേല്‍ സത്യമായ, ശ്രദ്ധേയമായ കാര്യമാണത്  അല്ലേ?

ഒരു കുഞ്ഞിന്‍റെ ജനനം മുതല്‍ ആ കുട്ടി ഒരു ഉത്തരവാദിത്തമുള്ള മനുഷ്യനായിത്തീരും വരെ എത്രപേരുടെ സ്നേഹവും, അദ്ധ്വാനവും, ചിന്തയും കൂടിക്കുഴഞ്ഞുണ്ടാകുന്ന പാതയിലൂടെയാണ് ആ കുട്ടി നടന്നു പോകേണ്ടത്? കുഞ്ഞുങ്ങള്‍ എപ്പോഴുമൊരു സ്പോഞ്ച്/ ഒപ്പുകടലാസ്  പോലെയാണ് - വളരെപ്പെട്ടെന്നു അവര്‍ക്കുചുറ്റിലുമുള്ള എന്തിനേയും ഒപ്പിയെടുക്കും. ഉള്ളിലേക്ക് ഏറ്റുന്നവയില്‍ നല്ലതോ, ചീത്തയോ, കള്ളമോ  സത്യമോ എന്നൊന്നുമുള്ള വേര്‍തിരിവുകള്‍ അവര്‍ക്കില്ല. കാണുന്നത് -  കേള്‍ക്കുന്നത് അപ്പാടെ ഉള്ളിലേക്ക് എടുക്കുക എന്നതാണ് ഒരു പ്രായം വരെ കുട്ടികള്‍ എല്ലാവരും ചെയ്യുന്ന ഒരു കാര്യം. അതുകൊണ്ടാണ് കുഞ്ഞുങ്ങള്‍ അച്ഛനുമമ്മയും കളിക്കുന്നതും, സ്കൂള്‍ കളിക്കുന്നതും ഒക്കെ. അവരുടെ ആദ്യ സാമ്രാജ്യങ്ങളാണ് ഈ രണ്ടിടവും.


രണ്ടാമതൊരു കുഞ്ഞുണ്ടായപ്പോള്‍, അതും മകനാണ് എന്നറിഞ്ഞപ്പോള്‍ പലരും പറഞ്ഞ ഒരു കാര്യം മൂത്തയാളുടെ സാധനങ്ങള്‍ ഒക്കെ ഇളയ ആള്‍ക്കുപയോഗിക്കാമല്ലോ എന്നായിരുന്നു. ഇപ്പോള്‍ കുഞ്ഞന്‍റെ പതിനെട്ടാം മാസത്തില്‍ രണ്ടാളെയും നോക്കുമ്പോള്‍ ഞങ്ങള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്ന കാര്യം ജ്യേഷ്ഠന്‍റെ സാധനങ്ങള്‍ പങ്കുവെച്ചെടുക്കുന്നതിനെക്കാള്‍ കൂടുതല്‍ അനിയന്‍ സ്വന്തമാക്കിയത് മൂത്തയാളുടെ സ്വഭാവവും, പെരുമാറ്റ രീതികളുമാണ്. ചേട്ടനെപ്പോലെ സോഫയില്‍ വലിഞ്ഞുകയറി തല കീഴായി കിടക്കുക, സോക്ക്സ് എടുത്തു മുകളിലേക്ക് പൊക്കിയെറിയുക എന്തിനധികം - അവന്‍റെ 'അമ്മാ' എന്ന വിളിയുടെ ഈണം പോലും മൂത്തവന്‍റെ കോപ്പിയടിയാണ്. സ്വാഭാവികമായും മൂത്ത പുത്രന്‍, ആറരവയസുകാരന്‍ എന്തെങ്കിലും സാധനം കിട്ടാനോ സഹായത്തിനോ ഒക്കെയാണ് കൂടുതല്‍ സമയം എന്നെ "അമ്മാ" എന്ന് നീട്ടി വിളിക്കാറ്. അതുകൊണ്ട് കുഞ്ഞനും വിളി അങ്ങനെയാണ്, ഉച്ചത്തില്‍ നീട്ടി എന്തോ അത്യാവശ്യകാര്യം പറഞ്ഞു തീര്‍ക്കാനുള്ളപോലെ!  ഇതാരും പറഞ്ഞു പഠിപ്പിച്ചതല്ല, കുഞ്ഞു കണ്ട കാര്യത്തില്‍ നിന്നും, വളരുന്ന ചുറ്റുപാടില്‍ നിന്നും കുഞ്ഞു തന്നെ വികസിപ്പിച്ചെടുത്തതാണ്. അതുകൊണ്ടുതന്നെ ഒന്നര വയസുകാരനിലേക്ക് എന്തൊക്കെയാണ് കടന്നു ചെല്ലുന്നത് എന്ന് ഞങ്ങള്‍ വളരെയധികം ശ്രദ്ധിക്കാറുണ്ട് - അത് എളുപ്പവുമാണ്. ഇതേ ശ്രദ്ധ ആറരവയസുകാരനും കൊടുക്കാറുണ്ട്. പക്ഷേ, ചില വാക്കുകള്‍ ചീത്ത വാക്കുകള്‍ ആണെന്ന്  പറഞ്ഞുകൊടുക്കേണ്ടി വരുന്നത്, അത്രമേല്‍ മനോഹരമായ പ്രയോഗമല്ല നമുക്കത് ഉപയോഗിക്കണ്ട എന്നു പറഞ്ഞുകൊടുക്കാന്‍ തുടങ്ങിയത് അവന്‍റെ ലോകം വീട്ടില്‍ നിന്ന് സ്കൂളിലേക്ക് വളരാന്‍ തുടങ്ങിയപ്പോള്‍ ആണ്. അവന്‍റെ സ്വഭാവം രൂപപ്പെടുത്തുന്നതില്‍ അച്ഛനമ്മമാര്‍ മാത്രമല്ലാതെ അദ്ധ്യാപകരും, കൂട്ടുകാരും, ബസ് ഡ്രൈവറും ഒക്കെ ചേര്‍ന്ന ഒരു സമൂഹമാകാന്‍ തുടങ്ങിയതുമുതല്‍.

കൊല്ലത്ത് പത്താംക്ലാസ്സില്‍ പഠിച്ചിരുന്ന പെണ്‍കുട്ടി അദ്ധ്യാപികയുടെ ശിക്ഷണനടപടികളില്‍ മനം നൊന്ത് ആത്മഹത്യ ചെയ്തു എന്ന് പത്രവാര്‍ത്ത - എന്തുകൊണ്ട്? എന്തുകൊണ്ട് ആ കുട്ടിക്ക് സ്കൂളില്‍ ഒരു പ്രശ്നം ഉണ്ടായാല്‍ അതിലെ ശരിതെറ്റുകള്‍ കൂട്ടുകാരോടോ, കുടുംബത്തിനോടോ ചര്‍ച്ച ചെയ്താല്‍ തീരും എന്ന് തോന്നിയില്ല. എന്തുകൊണ്ട് അത്തരമൊരു മനസിലേക്ക് ആ കുട്ടിയെ വളര്‍ത്തിയെടുക്കാന്‍ ഞാനും നിങ്ങളും ഉള്‍പ്പെടുന്ന സമൂഹത്തിനോ ആ കുട്ടിയുടെ രക്ഷിതാക്കളും, അദ്ധ്യാപകരും, കൂട്ടുകാരും, ബന്ധുക്കളും  ചേര്‍ന്ന ഒരു ക്ലോസ് സര്‍ക്കിളിനോ കഴിഞ്ഞില്ള? ചോദ്യമാണ്....വളരെ വളരെ ആലോചിച്ചു മാത്രം ഉത്തരം പറയേണ്ട, പ്രതിവിധി കണ്ടെത്തേണ്ട ചോദ്യം.

ഇനിയാണ് നമ്മള്‍ നമ്മുടെ ആദ്യകഥയിലേക്ക് തിരികെപ്പോകേണ്ടത്. രണ്ടു വയസുകാരിയുടെ ലോകം അച്ഛനില്‍ നിന്നും അമ്മയില്‍ നിന്നും വളര്‍ന്നു അടുത്ത വീട്ടിലെ അമ്മൂമ്മയിലേക്ക് എത്തിനില്‍ക്കുമ്പോള്‍ ആ കുഞ്ഞിന്‍റെ സ്വഭാവ രൂപീകരണത്തില്‍, ജീവിതചര്യകളില്‍ മാറ്റങ്ങള്‍ ഉണ്ടാകാന്‍ തക്കരീതിയില്‍ മറ്റൊരാളുടെ സാമീപ്യം ഉണ്ടാകുമ്പോള്‍ രക്ഷിതാക്കള്‍ തന്നെയാണ് തീരുമാനിക്കേണ്ടത് - എത്രത്തോളം പ്രാധാന്യം ആ അയല്ക്കാരി അമ്മൂമ്മക്ക് കുഞ്ഞിനെ രൂപപ്പെടുത്തുന്നതില്‍ ഉണ്ട് എന്നുള്ളത്. ഓരോ കുടുംബവും അവരവര്‍ക്ക് യോജിച്ച രീതിയില്‍, സൌകര്യപ്രദമായ രീതിയില്‍ ആണ് കുഞ്ഞുങ്ങളെ വളര്‍ത്തുക. ചില രക്ഷിതാക്കള്‍ അവര്‍ക്ക്   അവരുടേതായ സമയം ലഭിക്കാന്‍ കുഞ്ഞിനു സ്ക്രീന്‍ ടൈം കൊടുക്കുന്നുണ്ടാകാം, ജോലിയുടേയും ജീവിതത്തിന്റേയും താളത്തില്‍ പലപ്പോഴും ടിന്‍-ഫുഡ്‌ ആശ്രയിക്കേണ്ടി വരുന്നുണ്ടാകാം, സമ്മാനങ്ങള്‍ കൊടുത്തു മാത്രം കുഞ്ഞിനെ അനുനയിപ്പിക്കേണ്ട അവസ്ഥകള്‍ ഉണ്ടാകാം.  ഇനി എന്‍റെ വ്യക്തിപരമായ അഭിപ്രായത്തില്‍ എന്‍റെ കുഞ്ഞായിരുന്നു എങ്കില്‍ രണ്ടുവയസുകാരി ദിവസവും ചോക്ലേറ്റ് കഴിക്കുന്നതിനും, അല്‍പസമയത്തേക്ക് ആണെങ്കില്‍ കൂടി ടെലിവിഷന്‍ കാണുന്നതിനും എനിക്ക് വ്യക്തമായ അഭിപ്രായം ഉണ്ട്. ഞങ്ങള്‍ വീട്ടില്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്ന രണ്ടുകാര്യങ്ങള്‍ ദിനവുമെന്ന കണക്കില്‍ അടുത്ത വീട്ടില്‍ നിന്ന് കുഞ്ഞിനു കിട്ടുകയാണെങ്കില്‍ അതിനെക്കുറിച്ച് നല്ല രീതിയില്‍ അയല്‍ക്കാരിയെ പറഞ്ഞു മനസിലാക്കിക്കാന്‍ ശ്രമിക്കും. അത് ഫലിച്ചില്ല എങ്കില്‍ കുഞ്ഞ് ഒറ്റയ്ക്ക് ആ വീട്ടിലേക്ക് പോകുന്ന സാഹചര്യം കുറയ്ക്കും. ശക്തമായ ഭാഷയില്‍ വിയോജിപ്പ്‌ പറയേണ്ടി വന്നാല്‍ പറയുകയും ചെയ്യും, കാരണം ഒരുപക്ഷേ ഈക്കാര്യത്തില്‍ അയല്‍ക്കാരുടെ പ്രീതി ഓര്‍ത്ത് ഞാന്‍ പറയാതെ പോകുന്ന ഒരു "NO" എന്നെ പില്‍ക്കാലത്ത് വല്ലാതെ വിഷമിപ്പിച്ചേക്കാം.

ഇത് ആകണമെന്നില്ല എല്ലാവരുടേയും അഭിപ്രായം, രീതി. പക്ഷേ, എന്‍റെ കുഞ്ഞിനു മേല്‍ സമൂഹത്തിന്‍റെ പങ്ക് എത്തരത്തില്‍ ആകണമെന്ന്, സമൂഹത്തിന്‍റെ ഓരോ പ്രവര്‍ത്തിയുടേയും പരിണിതഫലം കുഞ്ഞിനെ എത്തരത്തില്‍ ബാധിക്കണമെന്നുള്ളതില്‍, ഇപ്പോഴത്തെ ചിന്ത ഇങ്ങനെയാണ്.  കൊല്ലത്തെ പെണ്കുഞ്ഞൊരു വേദനയാണ്...ആ വേദന നമ്മളെക്കൊണ്ട് ചിന്തിപ്പിക്കുമെങ്കില്‍ കുഞ്ഞുങ്ങളെ വളര്‍ത്താന്‍ നമ്മളോടൊപ്പം നില്‍ക്കേണ്ട ആ വില്ലേജിനെക്കുറിച്ച്, സമൂഹത്തിനെക്കുറിച്ച്, സമൂഹത്തിന്‍റെ പങ്കില്‍  എന്തൊക്കെക്കൊള്ളണം എന്തൊക്കെ തള്ളണം എന്നതിനെക്കുറിച്ച് നമുക്ക് മക്കളോടൊപ്പം ഇരുന്നു ചിന്തിക്കാം!







(2017 - നവംബര്‍ ലക്കം OurKids Magazine)

Thursday, December 14, 2017

നന്ദി ചൊല്ലാന്‍ ഒരു ദിനം

ഇവിടിപ്പോള്‍ ഉത്സവങ്ങളുടെ കാലമാണ്..ഓരോരോ തരം പൂരങ്ങളും വേലകളും കൊടിയേറുന്ന കാലമാണ് ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള  അമേരിക്കന്‍പൂരക്കാലം - കുട്ടികളുടെ ഏറ്റവും പ്രിയപ്പെട്ട മാസങ്ങള്‍. കഴിഞ്ഞ മാസം ആത്മാക്കളുടെ മാസമായിരുന്നു. കുട്ടികളും മുതിര്‍ന്നവരും പലതരം വേഷങ്ങള്‍ കെട്ടി എല്ലാ വാതില്പ്പടിയിലും ചെന്ന് 'ട്രിക്ക് or ട്രീറ്റ്‌ ' ചോദിക്കുന്ന ഹാലോവീന്‍ ദിവസം. പലപ്പോഴും തോന്നാറുണ്ട് ആഘോഷങ്ങള്‍ക്ക് അഥവാ ഉത്സവങ്ങള്‍ക്ക് രാജ്യങ്ങള്‍ക്ക് അനുസരിച്ച് പേരും ഭാവവും മാറുന്നുവെന്നെയുള്ളൂ എന്ന്. ഇവയെല്ലാം ആത്യന്തികമായി മനുഷ്യചരിത്രത്തിനോടും ജീവിതത്തിനോടും, ബന്ധങ്ങളോടും ഇഴുകിച്ചേര്‍ന്ന് കിടക്കുന്നവയാണ്. ഹാലോവീനും നമ്മുടെ വാവുബലിയും അപ്പുറോം ഇപ്പുറോം നില്‍ക്കുന്ന രണ്ട് ആഘോഷങ്ങള്‍ ആണെന്ന് ചിന്തിപ്പിച്ചത് ഹാലോവീന്‍ ദിവസത്തിന് തലേന്ന് സെമിത്തേരി വൃത്തിയാക്കി എല്ലാ കല്ലറയും ഭംഗിയാക്കുന്ന ഒരുകൂട്ടം ആളുകളെ കണ്ടപ്പോഴാണ്.

ഈ മാസത്തെ ആഘോഷം വിളവെടുപ്പിന്‍റെ ഉത്സവമാണ് - അഥവാ നമ്മുടെ ഓണമാണ് പേരുമാറി ഇവിടെ എത്തിയിരിക്കുന്ന Thanksgiving എന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ കരുതിയേക്കും എനിക്ക് എന്തോ കുഴപ്പമുണ്ടെന്ന്. പക്ഷേ, സംഭവം ഒന്നാലോചിച്ചു നോക്കിയാല്‍ എവിടെയോ എന്തോ ഒരു ബന്ധമുണ്ടെന്നു മനസിലാകും. ഓണത്തിന്‍റെയും ഇവിടുത്തെ താങ്ക്സ്ഗിവിംഗ് ദിവസത്തിന്റെയും കഥ മാറ്റിവെച്ചാല്‍ രണ്ടിടത്തും കുടുംബസംഗമം ആണ് പ്രധാനം.  എവിടെ ആയിരുന്നാലും തിരുവോണത്തിന് സ്വന്തം വീട്ടില്‍ എല്ലാവരോടും ഒരുമിച്ചിരുന്ന് ഓണസദ്യ ഉണ്ണാന്‍ കൊതിക്കുന്ന ഒരു ശരാശരി മലയാളിക്ക് താങ്ക്സ്ഗിവിംഗ് ദിവസത്തില്‍ കുടുംബവുമായി ടര്‍ക്കി ഡിന്നര്‍ കഴിക്കാന്‍ ആഗ്രഹിക്കുന്ന ഇവിടെയുള്ളവരെ നല്ലതുപോലെ മനസിലാകും. രണ്ടും വിളവെടുപ്പിന്‍റെ ഉത്സവങ്ങളാണ്. നാട്ടില്‍ കള്ളക്കര്‍കിടകം കഴിഞ്ഞ് പഞ്ഞമാസത്തിന്‍റെ ദുരിതങ്ങളില്‍ നിന്ന് കരകയറി പുത്തനുടുപ്പ്  ധരിച്ച്  പുതിയതായി കൊയ്തെടുത്ത നെല്ലുകൊണ്ടുണ്ടാക്കിയ ഓണമുണ്ട് അടുത്ത കൊല്ലത്തെ ഓണത്തിന് വേണ്ടി കാത്തിരുന്ന നമ്മളും, ഏതാണ്ടെല്ലാ കൃഷിയും വിളവെടുത്ത് കഴിഞ്ഞ് സുഭിക്ഷമായൊരു അത്താഴം thanksgiving ദിനത്തില്‍ കഴിച്ച് ശൈത്യകാലത്തിന്‍റെ കരിമ്പടം പുതയ്ക്കാന്‍ ഒരുങ്ങുന്ന ഇവരും ഒരുപോലെ തന്നെ! രണ്ടിടത്തും കാണാം സാംസ്‌കാരിക പൈതൃകങ്ങളുടെ പിന്തുടര്‍ച്ച.


ജനിച്ചു വളര്‍ന്നയിടത്തല്ലാതെ മറ്റൊരു ഭൂമികയില്‍ വ്യത്യസ്തമായ ഒരു ഇന്നലെയുമായി കഴിയുന്നത് കൊണ്ടാണോ എന്നറിയില്ല പലപ്പോഴും ആഘോഷങ്ങളിലെ സമാനതകള്‍ വളരെ സന്തോഷിപ്പിക്കാറുണ്ട്. എല്ലാ ആഘോഷങ്ങളും കുട്ടികളുടെ ഓര്‍മകളിലേക്ക് നമ്മള്‍ ചേര്‍ക്കുന്ന ഫിക്സ്ഡ് ഡെപ്പോസിറ്റുകളാണ്. അതുകൊണ്ട് തന്നെ കുട്ടികള്‍ക്ക് അവര്‍ ജീവിക്കുന്ന രാജ്യത്തിന്‍റെ പൊതുവായ ആത്മാവ് നഷ്ടമാകരുത് എന്ന നിര്‍ബന്ധബുദ്ധിയാല്‍ എല്ലാ ആഘോഷങ്ങളും കഴിയുന്നത്ര നമ്മുടേതാക്കാറുണ്ട്. ഇനി കുറച്ചു ചരിത്രം പറയാം - ഈ നന്ദി പറച്ചിലിന്‍റെ ചരിത്രം.

നവംബറിലെ നാലാമത്തെ വ്യാഴാഴ്ചയാണ് അമേരിക്കക്കാര്‍ താങ്ക്സ്ഗിവിംഗ് ദിവസമായി ആഘോഷിക്കാറുള്ളത്. 1621 ല്‍ യുറോപ്പില്‍ നിന്നും പലായനം ചെയ്ത ഒരുകൂട്ടം ആളുകള്‍ (പില്‍ഗ്രിംസ്) അമേരിക്കയില്‍ എത്തിച്ചേര്‍ന്നു. പ്രതികൂല കാലാവസ്ഥയും ദീര്‍ഘമായ യാത്രയും അവരില്‍ പലരെയും അവശരും രോഗിയുമാക്കിയിരുന്നു. അന്ന് ഇവിടെയുണ്ടായിരുന്ന അമേരിക്കന്‍ ഗോത്രവര്‍ഗക്കാര്‍ക്ക് (റെഡ് ഇന്ത്യന്‍സ്) പലര്‍ക്കും ഇത്തരത്തില്‍ എത്തിപ്പെട്ട യുറോപ്പുകാരെ സ്വീകരിക്കാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. എന്നാല്‍ ഒരു ചെറിയ വിഭാഗം തദ്ദേശീയര്‍ ഇവിടെ അഭയാര്‍ത്ഥികളായി എത്തിയവരെ രോഗങ്ങളില്‍ നിന്ന് മുക്തി നേടാനും, കൃഷി ചെയ്യാനുമൊക്കെ സഹായിച്ചുവെന്നും ആദ്യ വിളവെടുപ്പിനു ശേഷം തങ്ങളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന റെഡ്ഇന്ത്യക്കാര്‍ക്ക് പില്‍ഗ്രിംസ് നന്ദിസൂചകമായി ഒരു സദ്യ നല്‍കിയെന്നും ആ ആഘോഷ-തീറ്റ-വിരുന്ന് മൂന്നു ദിവസം നീണ്ടു നിന്നു എന്നുമാണ് കഥ. അന്നത്തെ നന്ദി ചൊല്ലലിന്‍റെ ഓര്‍മ  നിലനിര്‍ത്താനാണ് കുറേയേറെ നാള്‍ അമേരിക്കയില്‍ താങ്ക്സ്ഗിവിംഗ്  ആഘോഷിച്ചിരുന്നത്. പലപ്പോഴും രാജ്യത്തിന്‍റെ പലയിടങ്ങളില്‍ പല സമയത്ത് ആഘോഷിച്ചിരുന്ന ഈ ഉത്സവത്തിനെ ദേശീയ ഉത്സവമായി പ്രഖ്യാപിച്ചത് പ്രസിഡന്റ് എബ്രഹാം ലിങ്കന്‍ ആണ്. 1863 ല്‍ അമേരിക്കന്‍ ആഭ്യന്തര കലാപ വേളയില്‍ ശ്രീ.അബ്രഹാം ലിങ്കന്‍ നവംബറിലെ നാലാമത്തെ വ്യാഴാഴ്ച വിളവെടുപ്പിന്‍റെ ഉത്സവമായി കണക്കിലെടുത്ത് ദൈവത്തിന് ശക്തികള്‍ക്ക് പ്രകൃതിക്ക് നന്ദി  പറയുന്ന  ദിനമായി ആഘോഷിക്കാന്‍ നിര്‍ദ്ദേശിക്കുകയും, കുടുംബങ്ങള്‍ ഒത്തുകൂടി ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്ന ഒരു ദിവസമെന്ന രീതിയിലേക്ക് താങ്ക്സ്ഗിവിംഗ് മാറുകയും ചെയ്തു.


താങ്ക്സ് ഗിവിംഗ് ആഘോഷങ്ങളിലെ ഒരു  പ്രധാന ആകര്‍ഷണം ടര്‍ക്കി ഡിന്നറും മത്തങ്ങ കൊണ്ടുള്ള മധുരമായ PumpkinPie യുമാണ്‌. കല്യാണം കഴിഞ്ഞതിനു ശേഷമുള്ള ആദ്യത്തെ thanksgiving വളരെ പ്രധാനമാണ്. തറവാട് വീടുകളില്‍ നടക്കുന്ന അത്താഴവിരുന്നില്‍ ടര്‍ക്കി മുറിക്കുക എന്ന ചുമതല വളരെയധികം ബഹുമാനം അര്‍ഹിക്കുന്ന ഒന്നാണ്. കോഴിയെ നിറച്ചുപൊരിക്കുന്നത് പോലെ ഒരു മുഴുവന്‍ ടര്‍ക്കിയെ മുട്ടയും മസാലയും ഒക്കെ ചേര്‍ത്ത് നിറച്ചുപൊരിച്ച് എടുക്കുന്നു. ഉരുളക്കിഴങ്ങ് പുഴുങ്ങിയുടച്ചത്, മധുരക്കിഴങ്ങ്, ബ്രസ്സല്‍ സ്പ്രൌട്സ്, ക്യാരറ്റ്, ക്രാന്ബെറി സോസ്, ചോളം, വിവിധ തരം മത്തങ്ങകള്‍ ഇതൊക്കെ ഒരു പരമ്പരാഗത സദ്യവട്ടത്തില്‍ ഉള്‍പ്പെടും. വീട്ടിലെ മുതിര്‍ന്നവര്‍ മറ്റു കുടുംബാംഗങ്ങള്‍ക്ക്  ഈ ജീവിതത്തിന്, സദ്യയ്ക്ക് ഒക്കെ നന്ദി പറയുന്ന പ്രാര്‍ത്ഥന ചൊല്ലിക്കൊടുത്തുകൊണ്ട്  അത്താഴവിരുന്നു തുടങ്ങുന്നു. സദ്യയ്ക്കൊരു പായസമില്ലാതെ സുഖമാവില്ല എന്ന് നമുക്ക് തോന്നുംപോലെ താങ്ക്സ്ഗിവിംഗ് അത്താഴത്തിനു 'പൈ' ഇല്ലാതെ ചിന്തിക്കാനാകില്ല ഇവര്‍ക്ക്. പലതരത്തിലുള്ള പഴവര്‍ഗങ്ങള്‍ കൊണ്ടുണ്ടാക്കിയ "പൈ" ലഭ്യമാണ് - ആപ്പിള്‍ പൈ, ബെറി പൈ, നാരങ്ങ പൈ, എന്തിന് തേങ്ങാപൈ വരെ! പക്ഷേ, ഒക്ടോബര്‍ നവംബര്‍ മാസങ്ങള്‍ ഇവിടുത്തുകാര്‍ക്ക്  മത്തങ്ങയുമായി വളരെ ബന്ധപ്പെട്ടുകിടക്കുന്നു. ടര്‍ക്കി സദ്യക്കൊപ്പം മത്തങ്ങാമധുരവും കൂടിയായാല്‍ അത്താഴവിരുന്ന് സുഭിക്ഷം!


ഇവിടെ വീട്ടിലുമുണ്ട് ഒരു കുഞ്ഞു ടര്‍ക്കി സദ്യ - നിര്‍ത്തിപ്പൊരിക്കാനും തക്ക ധൈര്യം ഇല്ലാത്തത് കൊണ്ട് നമ്മളെക്കൊണ്ട് എന്തെങ്കിലുമൊക്കെ ചെയ്യാന്‍ പറ്റുമെന്ന്‍ തോന്നുന്ന കുറച്ചു ഭാഗങ്ങള്‍ മുറിച്ചുമേടിക്കല്‍ ആണ് പതിവ്. പൈ ഒഴികെയുള്ളതൊക്കെ ഉണ്ടാക്കാന്‍ നോക്കും. മത്തങ്ങാപൈ അതിന്‍റെ തനതായ രുചിയില്‍ ഉണ്ടാക്കുന്ന ഒരിടത്ത് നിന്ന് വാങ്ങുകയും ചെയ്യും. പിന്നെ ഇന്നലെകള്‍ക്കും, ഇന്നിനും, വരാന്‍ പോകുന്ന നാളെകള്‍ക്കും പുഞ്ചിരികള്‍ക്കും വീഴ്ചയുടെ അപ്പുറമുള്ള കയറ്റങ്ങള്‍ക്കും ഇരുളിന് ശേഷമുള്ള വെളിച്ചത്തിനും മഴക്കും മഞ്ഞിനും ഒക്കെ നന്ദി പറഞ്ഞുകൊണ്ട് ഈ ആഘോഷത്തിനെ ഓര്‍മകളിലേക്ക് ചേര്‍ക്കും!




 വാല്‍ക്കഷ്ണം : ടര്‍ക്കി നിര്‍ത്തിപ്പൊരിച്ചത് എന്നൊക്കെ കേട്ട് നാക്കില്‍ വെള്ളമൂറിയിരിക്കുന്നവരോട് "ഓ, നമ്മുടെ ബീഫ് ഉലര്ത്തിയതിന്റെ  അത്രയൊന്നും ഇല്ലാന്നേ "


(Pennidam 2017 -Thanksgiving November )

Thursday, August 31, 2017

കളിയ്ക്കാന്‍ പഠിക്കാം

ജൂണ്‍ മാസം തിരക്കുകളുടെ മാസമാണ്  നാട്ടില്‍ - മഴയും പുത്തനുടുപ്പും പുത്തന്‍ ബാഗും പുസ്തകോം  സ്കൂള്‍ തുറക്കലും ഒക്കെയായി ഒരു മേളം. എന്നാല്‍ ഇവിടെ  അമേരിക്കയില്‍  സ്കൂളുകള്‍ ഒക്കെ പൂട്ടാനായി - സമ്മര്‍ വെക്കേഷനാണ് തുടങ്ങുന്നത് , ജൂണ്‍ മുതല്‍ ആഗസ്റ്റ്‌ അവസാനം വരെ നീളുന്ന മൂന്നു മാസ അവധിക്കാലപ്പൂരം. സ്കൂള്‍ അടക്കാന്‍ കാത്തിരിക്കുന്ന കുട്ടികളേക്കാള്‍ വേനല്‍ക്കാലയാത്രകള്‍ക്ക് കാത്തിരിക്കുന്ന രക്ഷിതാക്കളാണ് ചുറ്റും. ഇവിടെയിനി സ്കൂള്‍ തുറക്കാന്‍ സെപ്റ്റംബര്‍ ആകണം.ഇവിടെ വേനലവധി പലപ്പോഴും  സമ്മര്‍ ക്യാമ്പുകളും യാത്രകളുമായിട്ടാണ് തീര്‍ക്കുക. എന്തായാലും അവിടെ വേനലവധി കഴിഞ്ഞ സ്ഥിതിക്ക്  നമുക്ക് സ്കൂള്‍ തുറക്കുമ്പോഴുള്ള  കാര്യം തന്നെ സംസാരിക്കാം. ജൂണ്‍ മുതല്‍ മാര്‍ച്ച്‌ വരെ ആയാലും സെപ്റ്റംബര്‍ മുതല്‍ ജൂണ്‍ വരെ ആയാലും സ്കൂള്‍ വര്ഷം ഒരുപോലെ തന്നെയാണല്ലോ ഫലത്തില്‍.

ഇത്തവണ നമുക്ക് ഇവിടുത്തെ സ്കൂളിടങ്ങളിലെ കളിയിടങ്ങളെക്കുറിച്ച് ചിന്തിച്ചാലോ? അതിലേക്ക് കടക്കും മുന്‍പ് പണ്ട് പണ്ട് പഠിച്ചിരുന്ന സ്കൂളിലേക്കൊന്നു പോയിട്ട് വരാം. നാടന്‍ തല്ലും, പിച്ചലും, മാന്തലും ഒക്കെ ആയോധനകലകളായി പരിചയിച്ച, ഉച്ചക്കഞ്ഞിയില്‍ ആനന്ദം കണ്ടെത്തിയിരുന്ന, ഒരു സ്ലേറ്റും ഒരൊറ്റ പുസ്തകവുമായി പഠിക്കാന്‍ പോയിരുന്ന സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനി ആയിരുന്നു ഞാന്‍. ഒന്നാം ക്ലാസ്സും രണ്ടാം ക്ലാസ്സുമൊക്കെ പാല്‍പ്പായസമായിരുന്നു സ്കൂള്‍ ദിവസങ്ങള്‍. ഒന്നാം ക്ലാസ്സിലെ ടൈം ടേബിള്‍ തന്നെ ഒന്നിടവിട്ട പീരിയഡില്‍ "ഗ്രൌണ്ട്" എന്നാണ് എഴുതുക - അത് നമ്മുടെ കളി സമയമാണ്. ഇപ്പോഴത്തെ കുട്ടികള്‍ക്ക് എത്രത്തോളം ഈ കളിസമയം സ്കൂളില്‍ കിട്ടുന്നുണ്ട് എന്നറിയില്ല. എന്തായാലും ഇവിടുത്തെ ഒരു രീതി പറയാം.

ആറു വയസുകാരന്‍ ഉസ്കൂളില്‍ പോകുന്നത് ഒരു പകല്‍ മുഴുവനുമാണ്.  രാവിലെ 8.40 മുതല്‍ വൈകിട്ട് 3.40 വരെ. ഓരോ സ്റ്റേറ്റിനും ഓരോ വിദ്യാഭ്യാസ ജില്ലക്കും സ്കൂള്‍ സമയം വ്യത്യാസം ഉണ്ടാകാം കേട്ടോ. ഞാന്‍ എനിക്കറിയുന്ന ഒരു സ്കൂള്‍ വെച്ച് പറയുന്നു എന്നേയുള്ളൂ.

രണ്ടു നേരങ്ങളിലായുള്ള റിസസ്, ഒരു മുക്കാല്‍ മണിക്കൂര്‍ നേരത്തെ വിശ്രമം ഇതൊക്കെ കഴിഞ്ഞുള്ള സമയത്തെ പഠിത്തത്തിനും, സംഗീതത്തിനും, ആര്‍ട്ട്‌ ക്ലസിനുമൊക്കെ ആയി വീതം വെച്ചു വരുമ്പോള്‍ തിരികെ പോരാനുള്ള സമയം ആകും. അതുകൊണ്ട് തന്നെ സ്കൂളില്‍ പോകാന്‍ മടി കാര്യമായി ഇല്ല, എന്ന് മാത്രമല്ല മിക്ക ദിവസങ്ങളിലും പോകാന്‍ വളരെ സന്തോഷവും ആണ്. ചുരുക്കത്തില്‍ പറഞ്ഞാല്‍ നമ്മുടെ നാട്ടിലെ മുപ്പത് കൊല്ലം മുന്‍പത്തെ സര്‍ക്കാര്‍ സ്കൂളുകളില്‍ കുട്ടികള്‍ക്ക് കിട്ടിയിരുന്ന കളിസമയം ഇവിടെ അമേരിക്കയില്‍ പബ്ലിക് സ്കൂള്‍ സിസ്റ്റത്തില്‍ പഠിക്കുന്ന ഒരു കുട്ടിക്ക് ലഭിക്കുന്നു. പബ്ലിക് സ്കൂള്‍ സിസ്റ്റം എന്ന് എടുത്തു പറഞ്ഞുവെന്നേയുള്ളൂ ഇവിടെ സിംഹഭാഗം ആള്‍ക്കാരും കുഞ്ഞുങ്ങളെ പഠിപ്പിക്കാന്‍ പബ്ലിക് സിസ്റ്റത്തെ ത്തന്നെയാണ് ആശ്രയിക്കുന്നത്.


(താത്വികും സുഹൃത്ത് പാര്‍വണയും ഇഴയുന്നോരെ കാണാന്‍ പോയപ്പോള്‍ - Reptile Day )



സ്കൂളുകളിലെ കളിയിടങ്ങള്‍ക്ക് പഠിത്തത്തിനോളം തന്നെ പ്രാധാന്യം കൊടുക്കുന്ന തരം വിദ്യാഭ്യാസ സംസ്കാരത്തിലൂടെയാണ് ഇവിടെ കുട്ടികള്‍ കടന്നു പോകുന്നത്. നാലാം തരം വരെയുള്ള കുട്ടികള്‍ അധികം പഠനഭാരം അറിയാതെ വളരുന്നു എന്നത്  കുട്ടികളെ സംബന്ധിച്ച് വളരെ വലിയൊരു ഭാഗ്യമാണ്. എലിമെന്ടറി ക്ലാസുകളില്‍ നിന്നും വളരുന്നതിന് അനുസരിച്ച് കുട്ടികളുടെ കളികളുടെ സമയവും, രീതിയും മാറുന്നു, പലരും ഒന്നോ രണ്ടോ സ്പോര്‍ട്സ് ഇനങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും സ്കൂള്‍ ടീമില്‍ കയറിപ്പറ്റാനുള്ള ശ്രമങ്ങള്‍ നടത്തുകയോ ചെയ്യും. ശാരീരികമായ ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം തന്നെ ഇത്തരം പാഠ്യേതര വിഷയങ്ങളിലുള്ള മിടുക്ക് ഉന്നത തല വിദ്യാഭ്യാസത്തില്‍ കണക്കിലെടുക്കപ്പെടും എന്നത് രക്ഷിതാക്കളെയും കുഞ്ഞുങ്ങളെ ചെറുപ്പത്തിലേ കളിക്കാന്‍ പഠിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു.

കുഞ്ഞു ക്ലാസ്സുകളിലെ കളിയ്ക്കാന്‍ കിട്ടുന്ന സമയത്തിന് പുറമേ മിക്ക കുട്ടികളേയും കരാട്ടെ പോലുള്ള ആയോധനകല പരിശീലിപ്പിക്കാനും ശ്രമങ്ങള്‍ നടക്കാറുണ്ട്. നീന്തല്‍ എന്നത് ഒരു പ്രായത്തിനു മുകളിലുള്ള എല്ലാ കുട്ടികളും അറിഞ്ഞിരിക്കേണ്ട അവശ്യകഴിവില്‍ പെട്ടതായതിനാല്‍ കുഞ്ഞുങ്ങളെ ചെറുപ്പത്തിലേ തന്നെ നീന്തല്‍ പഠിപ്പിക്കാന്‍ തുടങ്ങും. ചിലര്‍ നീന്തല്‍ ഒരു മുഖ്യവിനോദമാക്കിത്തന്നെ എടുക്കുകയും സ്കൂള്‍ കോളേജ് നീന്തല്‍ടീമുകളില്‍ അംഗമായി മത്സരങ്ങളിലേക്കുള്ള പരിശീലനം നേടുകയും ചെയ്യുന്നു.


മകന്‍ താത്വിക് കരാട്ടേ മാസ്റ്റര്‍ mr. മീലിയോടൊപ്പം 


അമേരിക്കയില്‍ ഞങ്ങള്‍ ജീവിക്കുന്ന ഇടം വര്‍ഷത്തില്‍ ആറു മാസവും മഞ്ഞു വീഴുന്ന കാലാവസ്ഥയുള്ള സ്ഥലമാണ്‌. അതുകൊണ്ടുതന്നെ കുട്ടികളെ പുറത്തേക്ക് കളിയ്ക്കാന്‍ കൊണ്ടുപോകുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. ഇത്തരത്തിലുള്ള കായികവിനോദ ക്ലാസ്സുകള്‍ ഒരനുഗ്രഹം ആകുന്നത് അപ്പോളാണ്.  ഇവിടെ സോക്കര്‍ എന്നറിയപ്പെടുന്ന നാട്ടിലെ ഫുട്ബാള്‍, ബേസ്ബോള്‍, ഫൂട്ട്ബോള്‍, ബാസ്കെറ്റ്‌ബോള്‍ ഇത്യാദി കളികള്‍ ഒക്കെത്തന്നെയും കളിയ്ക്കാന്‍ കഴിയുന്ന രീതിയിലുള്ള indoor- സ്ഥലങ്ങളില്‍ വെച്ചാണ്‌ പരിശീലനം നല്‍കുക. വെറും പഠിപ്പിക്കല്‍ മാത്രമല്ലാതെ പരിശീലനത്തോടൊപ്പം മാച്ചുകള്‍ നടത്തുന്ന രീതിയാണ്‌ ഇവിടെ പിന്തുടരുന്നത്. ആഴ്ചയില്‍ രണ്ടു ദിവസം പരിശീലനവും, ആഴ്ചയവസാനം മറ്റു ടീമുകളുമായി മത്സരവും ഒക്കെയായി കുട്ടികളില്‍ ചെറുപ്പം മുതലേ കായികവിനോദം ഊട്ടിയുറപ്പിക്കുന്നു. ഉന്നത വിദ്യാഭ്യാസത്തിനു തയ്യാറെടുക്കുമ്പോള്‍ ഇത്തരത്തിലുള്ള എല്ലാ എക്സ്ട്രാ-കരികുലര്‍ ആക്ടിവിറ്റീസിനും പ്രാധാന്യം ഉണ്ടെന്നത് കൊണ്ടുതന്നെ കുട്ടികള്‍ പഠനവും കളികളും ഹാന്‍ഡ്‌-by-ഹാന്‍ഡ്‌ കൊണ്ടുപോകാന്‍ ശ്രമിക്കുന്നത് ആരോഗ്യപരമായ കാര്യമായി തോന്നാറുണ്ട്.


വേനലവധിക്കാലത്ത് ബേസ്ബാള്‍ കളി - ഇവിടുത്തെ ക്രിക്കെറ്റ് തന്നെ :)


ഞാന്‍ തുടക്കത്തില്‍ പറഞ്ഞതുപോലെ ഇവിടെ അടുത്ത ആഴ്ച വേനലവധി തുടങ്ങും. മൂന്നു മാസത്തെ കളിപ്പൂരത്തിനുള്ള തയാറെടുപ്പുകളില്‍ ഒരു മാസത്തെ സമ്മര്‍ സ്കൂളുമുണ്ട്. സമ്മര്‍ സ്കൂള്‍ എന്നാല്‍ കളി തന്നെയാണ് - രണ്ടോ മൂന്നോ വിഷയങ്ങള്‍ നമുക്ക് തിരഞ്ഞെടുക്കാം. ആ ഒരു മാസത്തിലേക്ക് വേണ്ടത് സ്പേസ്  പ്രോജെക്റ്റ്‌, ബോര്‍ഡ് ഗെയിംസ്, സ്പാനിഷ്‌ ഇതൊക്കെയാണ്  എന്നിവിടെ ആവശ്യങ്ങള്‍ ഉയരുന്നുണ്ട്. കൂട്ടത്തില്‍ രാത്രി ആകാശം കണ്ടുകിടക്കാന്‍ കാംപിംഗ്, മാരത്തോണ്‍ ഓട്ടം, ബേസ്ബാള്‍  അങ്ങനെയങ്ങനെ ലിസ്റ്റുകള്‍ നീളുമ്പോള്‍ ഇനിയുള്ള മൂന്നു മാസം ഇവിടെ യാത്രകള്‍ക്ക് കൂടിയുള്ളതാണ്. പക്ഷേ, മുകളില്‍ സൂചിപ്പിച്ച കളിപ്പഠനങ്ങള്‍ വേനലവധിക്ക് ഉള്ളതല്ല കേട്ടോ. അതൊക്കെയും സെപ്റ്റംബര്‍ മുതല്‍ ജൂണ്‍ വരെ നീളുന്ന അദ്ധ്യയനവര്‍ഷത്തിലെ കളികളാണ്. 



National Night Out Day inAugust -Rock Climbing 


പണ്ട് കാലത്ത് നമുക്കൊക്കെ ആവശ്യത്തില്‍ കൂടുതല്‍ പറമ്പുകളും വൈകുന്നേരങ്ങളില്‍ കളിക്കൂട്ടങ്ങളും ഉണ്ടായിരുന്നു. ഇന്ന് നാട്ടിലെ കുട്ടികളില്‍ എത്രപേര്‍ക്ക് ശാരീരികമായ കളികള്‍ക്ക് സമയം കിട്ടുന്നുണ്ട് എന്നറിയില്ല. വര്‍ദ്ധിച്ചു വരുന്ന ടെക്നോളജിയുടെ ഉപയോഗം നമ്മുടെ കുരുന്നുകളെ വിരല്‍ത്തുമ്പുകളിലെ ലോകത്തില്‍ മാത്രം കുരുക്കിയിടുന്നുവെന്ന് പലപ്പോഴും തോന്നാറുണ്ട്. ഇവിടെയും ഐപാഡുകളും, ക്രോം ബുക്കുകളും  സ്കൂളിലെ പാഠ്യവിഷയത്തില്‍ തന്നെ ഉള്‍പ്പെടുന്നതിനാല്‍ ആകണം  ഇത്തരത്തിലുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ രക്ഷിതാക്കളും നടത്തുന്നത്. എത്രത്തോളം കുഞ്ഞുങ്ങളെ ശാരീരികമായി ആക്റ്റീവ് ആക്കി നിര്‍ത്താം എന്നത് കഴിഞ്ഞ തലമുറയില്‍ എങ്കിലും ഒരു ചോദ്യചിഹ്നം ആയിരുന്നിരിക്കില്ല. ശനിയാഴ്ചയും ഞായറാഴ്ചയും രാവിലെ മുതല്‍ വൈകുന്നേരം വരെ കളിച്ചുതളര്‍ന്നു വീട്ടിലേക്ക് കയറിയിരുന്ന നമ്മുടെ കുട്ടിക്കാലങ്ങളില്‍ നിന്ന് സ്പെഷ്യല്‍ ട്യുഷനുകളും ഇന്റര്‍നെറ്റും സമയം കൊല്ലുന്ന ആഴ്ചയവസാനങ്ങളിലേക്കുള്ള മാറ്റം നമ്മുടെ അടുത്ത തലമുറയ്ക്ക് ഉണ്ടാക്കാവുന്ന ദൂഷ്യഫലങ്ങള്‍ നിരവധിയാണ്. പുസ്തകങ്ങള്‍ക്കും വായനക്കും കമ്പ്യൂട്ടര്‍ഗെയിംസിനും ഒപ്പം തന്നെ നീന്തലും, ആയോധനകലകളും, ബാറ്റും, പന്തുമൊക്കെ കുഞ്ഞുങ്ങളുടെ കൂട്ടുകാര്‍ ആകട്ടെ. നാളെയുടെ ആരോഗ്യമുള്ള ഒരു തലമുറ വളര്‍ന്നു വരാന്‍  നമുക്ക് അവരെ കളിയ്ക്കാന്‍ പഠിപ്പിക്കാം.


മലയാളികളുടെ വടംവലി - വിസ്മ പിക്നിക്‌ 2017 


(Ourkids Magazine - 2017 June edition)

Wednesday, July 12, 2017

നമുക്ക് ഇച്ചീച്ചിയെ കുറിച്ച് സംസാരിക്കാം

"പതിനൊന്നും ഒന്‍പതും  വയസ്സുള്ള കുട്ടികള്‍ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തു"

"കൊല്ലത്ത് 8 വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച പൂജാരി അറസ്റ്റില്‍"

"15 വയസുകാരി അമ്മയായി, അയല്‍വാസിയായ 14 വയസുകാരനാണ് പിതാവെന്ന് പെണ്‍കുട്ടിയുടെ മൊഴി"

ഇതൊക്കെ ഈ അടുത്ത കാലങ്ങളില്‍ ദേശീയപത്രങ്ങളില്‍ ഇടം പിടിച്ച വാര്‍ത്തകളാണ്. അറിഞ്ഞോ അറിയാതെയോ നിസംഗതയോടെ ഈ വാര്‍ത്തകളെ നേരിടാന്‍ നാം പഠിച്ചിരിക്കുന്നു. കണ്ണോടിച്ചു കടന്നു പോകുന്ന ഈ വാര്‍ത്തകളില്‍ ആര്‍ക്കൊക്കെയോ നേരെ 4 വിരലുകള്‍ ചൂണ്ടുമ്പോഴും ഒരു വിരല്‍ നാമുള്‍പ്പെടുന്ന സമൂഹത്തിനു നേരെയാകുന്നത് കൊണ്ട് തന്നെയാണ് വാര്‍ത്തകള്‍ ഒരു പുതുമ അല്ലാതെയാകുന്നത്. ട്വിറ്റെറിലും ഫേസ്ബുക്കിലും ഹാഷ്ടാഗുകളും റീട്വീടുകളും മാത്രമായി ഒതുങ്ങപ്പെടേണ്ടതാണോ ഇത്തരം വാര്‍ത്തകള്‍?

കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം എപ്പോള്‍ തുടങ്ങണം എന്നതിനെക്കുറിച്ച് വിപുലമായ രീതിയില്‍ തന്നെ ഒരു ബോധവല്‍ക്കരണം ആവശ്യമായ സമൂഹമാണ്‌ ഇന്ത്യയിലേത്‌. വിദ്യാഭ്യാസത്തില്‍ മുന്നില്‍ നില്‍ക്കുന്നു എന്നഭിമാനിക്കുന്ന കേരളത്തിലേയും കാര്യങ്ങള്‍ വ്യത്യസ്തമല്ല എന്ന് തിരിച്ചറിയുമ്പോള്‍ ഒരു പൊളിച്ചെഴുതല്‍ അനിവാര്യമാകുകയാണ്. ഓരോ രക്ഷിതാവും കുട്ടികളെ വളര്‍ത്തുന്നതില്‍ അടിസ്ഥാനപരമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളില്‍ കുഞ്ഞുമക്കളോട് കാലാകാലങ്ങളില്‍ അവരുടെ പ്രായമനുസരിച്ച് പറഞ്ഞു കൊടുക്കേണ്ട ലൈംഗിക പാഠങ്ങളും ഉള്‍പ്പെടുന്നു. കുഞ്ഞു ജനിക്കുമ്പോള്‍ തന്നെ അവരെ ചേര്‍ക്കേണ്ട സ്കൂളില്‍ അഡ്മിഷന്‍ എടുക്കാന്‍ ഓടും മുന്‍പ് സ്വന്തം ശരീരത്തിനെ കുറിച്ച് ബോധമുണ്ടാക്കേണ്ടതിന്‍റെ ആവശ്യകത ഓരോ രക്ഷിതാവും അറിഞ്ഞിരിക്കേണ്ടതാണ്.


ഒരു കുഞ്ഞിന്‍റെ അമ്മയാകും മുന്‍പ് ഇതിനെക്കുറിച്ചൊക്കെ ഇത്രയും ആഴത്തില്‍ ചിന്തിച്ചിരുന്നോ എന്ന് സംശയം ആണ്. പക്ഷേ, ഇപ്പോള്‍ പലപ്പോഴും  കുഞ്ഞുങ്ങള്‍ക്കു നേരെയുള്ള  നോട്ടങ്ങള്‍ പോലും ആശങ്കയോടെയാണ് ഞാന്‍ നോക്കാറുള്ളത്. മൂത്ത മകനെ രണ്ടര വയസിലാണ്‌ ആദ്യമായി പ്ലേസ്കൂളില്‍ വിടുന്നത്. കുഞ്ഞിനു ഏതെങ്കിലും തരത്തിലുള്ള ഉപദ്രവം/ആവശ്യം ഉണ്ടായാല്‍ പറയാന്‍ പറ്റണം എന്നതായിരുന്നു ആ പ്രായം വരെ എവിടേയും വിടാതിരുന്നതിന്‍റെ പിന്നിലെ എന്‍റെ അതിബുദ്ധി. സ്വന്തം കുഞ്ഞുണ്ടായപ്പോള്‍ ആണ്  ഒരു ഫോബിയ അമ്മ (Phobia MOM ) ആണ് ഞാനെന്നു ഞാന്‍ തന്നെ തിരിച്ചറിഞ്ഞത്. ആ തിരിച്ചറിവിന് പിന്നില്‍ പലയിടങ്ങളില്‍ നിന്ന് കണ്ടതും കേട്ടതുമായ കഥകളുണ്ടായിരുന്നു - കുഞ്ഞുങ്ങള്‍ക്ക് നേരെയുള്ള ലൈംഗികവും അല്ലാത്തതുമായ ആക്രമണങ്ങളുടെ ഒരു നീണ്ട നിരക്കഥ! കേട്ടതില്‍ ഏറ്റവും വേദനിപ്പിച്ചത് കളിക്കൂട്ടുകാരിയുടെ കഥയാണ്. ആ കഥയാണ് സത്യത്തില്‍ കുഞ്ഞുങ്ങളോട്  എപ്പോഴാണ് അവരുടെ പ്രൈവറ്റ് പാര്‍ട്സ് ( private parts) നെക്കുറിച്ച് സംസാരിക്കേണ്ടത് എന്നതിനെപ്പറ്റി എനിക്ക് ബോധമുണ്ടാക്കിയത്.

വീട്ടിലെ ഇളയ കുട്ടിയായിരുന്നു അവള്‍. 7 വയസില്‍ അഞ്ചു വയസിന്‍റെ വലുപ്പം മാത്രം ഉണ്ടായിരുന്ന കുട്ടി. പെറ്റിക്കോട്ടിട്ട് ഓടിനടന്നിരുന്ന അവളോടാരും തന്നെ പറഞ്ഞിരുന്നില്ല അറിഞ്ഞുകൊണ്ട് പെണ്ണിടങ്ങളിലേക്ക് നീളാവുന്ന കയ്യുകളെ കുറിച്ച്. വീട്ടില്‍ വരുന്ന കുടുംബസുഹൃത്തുക്കളും, അയല്‍ക്കാരുമൊക്കെ അമ്മായിമാരും, മാമന്മാരും ഒക്കെയാകുന്ന നാട്ടിന്‍പുറത്തായിരുന്നു അവള്‍ വളര്‍ന്നതും. മുന്നറിയിപ്പില്ലാതെ വീട്ടില്‍ വന്നു കയറിയ സ്ഥലത്തെ പ്രമുഖ കുടുംബത്തിലെ ചെറുപ്പക്കാരന്‍ അവകാശം പോലെ മാറില്‍ പിടിച്ചു ഞെരിച്ചത് അവളെ വല്ലാതെ വേദനിപ്പിച്ചു. സംഭവിച്ചത് പാടില്ലാത്തത് ആണെന്ന്  അറിയാമായിരുന്നത് കൊണ്ടുതന്നെ അമ്മയോട് പറയാനുള്ള പേടിയില്‍ ഒരു ബുക്കില്‍ "ആ മാമന്‍ ചീത്തയാ, എന്നെ നെഞ്ചില്‍ പിടിച്ചു ഞെരിച്ചു" എന്നെഴുതിക്കൊടുത്ത മകളോട് അമ്മ പ്രതികരിച്ചത് ആരോടും പറയരുതെന്നും, നിനക്കിങ്ങനെ ഉള്ള കാര്യങ്ങള്‍ എഴുതാന്‍ ഉള്ള പ്രായമായിട്ടില്ല എന്നും, ഈ പ്രായത്തില്‍ വല്ല കുട്ടിക്കഥയും എഴുതാതെ ആളുകളെ കുറിച്ച് വൃത്തികേട് എഴുതുന്നോ എന്ന ശാസനയുമാണ്. മൂന്നു  പതിറ്റാണ്ടുകള്‍ക്ക് ഇപ്പുറവും ആ സംഭവത്തെക്കുറിച്ച് പറയുമ്പോള്‍ ശബ്ദം ഇടറാതെ അവള്‍ പറഞ്ഞു വെക്കുന്ന ഒരു കാര്യമുണ്ട് - "അന്ന് നശിച്ചു എനിക്കെന്‍റെ അമ്മയിലുള്ള വിശ്വാസവും എന്‍റെ നിഷ്കളങ്ക ബാല്യവും! പിന്നീടൊരിക്കലും ഞാനെന്‍റെ ശരീരത്തിലേക്കുള്ള കടന്നുകയറ്റങ്ങള്‍ അമ്മയോട് പറഞ്ഞില്ല, അങ്ങനെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല എന്ന് മനസിലാക്കിയത് കൊണ്ട്!"

പിന്നീടും വളരെ വര്‍ഷങ്ങള്‍ ആ ചെറുപ്പക്കാരന്‍ അവളുടെ വീട്ടില്‍ സ്ഥിര സന്ദര്‍ശകനായിരുന്നു, പക്ഷേ, ഒരിക്കല്‍പ്പോലും അയാള്‍ പിന്നെ അവളെ വീടിനു മുന്‍വശത്ത് കണ്ടില്ല, ടീനേജിന്‍റെ റിബല്‍ പരിവേഷം കിട്ടുന്നിടം വരെ. അന്ന് വെക്കേഷന് വീട്ടില്‍ എത്തിയ അയല്‍ക്കാരിയുടെ ക്ഷേമം അന്വേഷിക്കാന്‍ വന്ന ആളോട് അമ്മയുടെ മുന്നില്‍ വെച്ചുതന്നെ ഇനിയീ വീടിന്‍റെ പടി കയറിയാല്‍ അനന്തരഫലം മോശമായിരിക്കും എന്ന് പറയുന്നിടം വരെ ഒരു പൊട്ടന്‍ഷ്യല്‍ പെഡോഫൈലിനെ പേടിച്ചു ജീവിച്ച ആ 'കുട്ടി' എന്‍റെ ഉറക്കം ഒരുപാട് നാളുകള്‍ കളഞ്ഞിട്ടുണ്ട്. സ്വന്തം അമ്മയുടെ സപ്പോര്‍ട്ട് ഇല്ലാതെ ആ വീടിനുള്ളില്‍ ജീവിച്ചൊരു പെണ്‍കുട്ടി - എത്രമേല്‍ സങ്കടകരമായ ഒരവസ്ഥയാണത് എന്നോര്‍ത്തുനോക്കൂ. ആദ്യമായി അമ്മയാകാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ ജനിക്കാന്‍ പോകുന്ന കുഞ്ഞിന് ഏതു രീതിയിലുള്ള അനുഭവവും തുറന്നു പറയാനുള്ള വിശ്വാസം കൊടുക്കാന്‍ കഴിയണം എന്നത് ഒരു ആഗ്രഹവും പ്രാര്‍ത്ഥനയുമായിരുന്നു. ഏത് വിഷമാവസ്ഥയിലും അമ്മയോടോ അച്ഛനോടോ പറഞ്ഞാല്‍ കൂടെയുണ്ടാകും എന്നൊരു വിശ്വാസം. സ്വന്തം ശരീരത്തിനു മേല്‍ മറ്റാര്‍ക്കും അവകാശമില്ല എന്നും, അവനവന്‍റെ ശരീരത്തില്‍ അസുഖകരമായ രീതിയില്‍ സ്പര്‍ശിക്കുന്നവര്‍ ആരായാലും അവരോട് "NO" പറയാനുള്ള സ്വാതന്ത്ര്യം കുഞ്ഞിനുണ്ടെന്നും പറയണമെന്ന് കരുതിവെച്ചു, പങ്കാളിയേയും  ഈ കഥ പറഞ്ഞു കേള്‍പ്പിച്ചു സങ്കടപ്പെടുത്തി.

അങ്ങനെയാണ് രണ്ടു വയസു മുതല്‍ കുഞ്ഞിനോട് സ്വകാര്യ ഭാഗങ്ങളെ കുറിച്ച് പറയാന്‍ തുടങ്ങിയത്. ഇവിടെ പ്ലേസ്കൂള്‍ മുതല്‍ കുട്ടികളെ ഇത്തരം കാര്യങ്ങളെക്കുറിച്ച് ബോധമുള്ളവരാക്കാന്‍ ശ്രമിക്കുന്നു. സ്വകാര്യ ഭാഗങ്ങളില്‍ മറ്റാരെയും തൊടാന്‍ സമ്മതിക്കരുത് എന്നുള്ളതും, അച്ഛനോ അമ്മയോ പോലും സ്പര്‍ശിക്കുന്നത് കുളിപ്പിക്കുക, വൃത്തിയാക്കുക എന്നീ കാര്യങ്ങള്‍ക്ക് ആകണം എന്നതും, ഡോക്ടര്‍മാര്‍ അച്ഛന്റെയോ അമ്മയുടെയോ സാന്നിദ്ധ്യത്തില്‍ വേണം സ്വകാര്യഭാഗങ്ങള്‍ പരിശോധിക്കേണ്ടത് എന്നും, ഇഷ്ടമില്ലാത്ത ഏതു സ്പര്‍ശത്തിനെതിരെയും NO പറയാനുമൊക്കെ ഇവിടെ കുഞ്ഞുങ്ങളെ ചെറുപ്പം മുതലേ പറഞ്ഞു പഠിപ്പിക്കുന്നു. പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല ആണ്‍കുട്ടികള്‍ക്കും ഒരേപോലെ ബാധകമാണ് മേല്‍പ്പറഞ്ഞ കാര്യങ്ങള്‍. വായിച്ചും, കേട്ടും അറിഞ്ഞ കാര്യങ്ങളില്‍ കുട്ടിക്കാലത്തെ പീഡനങ്ങളില്‍ ആണ്‍കുട്ടിയെന്നോ പെണ്കുട്ടിയെന്നോ വ്യത്യാസം ഇല്ല എന്നതാണ് മനസിലായ ഒരു വസ്തുത.

ലൈംഗിക വിദ്യാഭ്യാസം നേടിയത് കൊണ്ട് മാത്രം കുട്ടികള്‍ക്ക് എതിരെയുള്ള പീഡനങ്ങള്‍ കുറയുമെന്നോ, ഇവിടെ പീഡനം നടക്കുന്നില്ല എന്നോ അര്‍ത്ഥമില്ല. പക്ഷേ, തുറന്നു സംസാരിക്കുന്നതിലൂടെ കുഞ്ഞുങ്ങള്‍ക്ക് നല്‍കാനാകുന്ന ആത്മവിശ്വാസം വളരെ വലുതാണ്. ചൂഷണം ചെയ്യപ്പെടാന്‍ അറിവില്ലായ്മ കൊണ്ട് നിന്നുകൊടുക്കേണ്ടി വരുന്നില്ല എന്നതു തന്നെ വലിയൊരു ആശ്വാസം അല്ലേ?

ഓരോ രക്ഷിതാവിനോടും പറയാനുള്ളത് നല്ലതോ ചീത്തയോ ആയ എന്ത് കാര്യവും കുഞ്ഞുങ്ങള്‍ക്ക് നിങ്ങളോട് തുറന്നു പറയാനുള്ള ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കുക. സ്വന്തം ശരീരത്തിനെക്കുറിച്ച് അറിയുന്നതും, അതിന്‍റെ ഉടമ താന്‍ മാത്രമാണെന്ന് അറിയുന്നതും ആത്മവിശ്വാസത്തിന്‍റെയും സ്വയം സ്നേഹിക്കുന്നതിന്‍റെയും ഒരു ഭാഗമാണ്. എതിര്‍ലിംഗത്തിലുള്ളവരെക്കുറിച്ച് ചെറിയ കുട്ടികളില്‍പ്പോലും എന്താണ് അവരെ തങ്ങളില്‍നിന്നു വ്യത്യസ്തര്‍ ആക്കുന്നതെന്നറിയാനുള്ള കൌതുകം ഉണ്ടാകും. ആരോഗ്യപരമായ രീതിയില്‍ അച്ഛനോ അമ്മയ്ക്കോ തന്നെ പ്രായമനുസരിച്ച് പറഞ്ഞു കൊടുക്കാവുന്നതാണ് ഇത്തരം അറിയാനുള്ള കൌതുകം. അച്ഛനില്‍ നിന്നോ അമ്മയില്‍ നിന്നോ "ഛീ..ഇമ്മാതിരി കാര്യങ്ങള്‍ സംസാരിക്കാന്‍ പാടില്ല" എന്നുള്ള പ്രതികരണമോ, കുട്ടി ചെയ്യുന്നത് വളരെ മോശമായ ഒരു കാര്യമാണെന്ന രീതിയിലുള്ള കുറ്റപ്പെടുത്തലോ ഉണ്ടാകുമ്പോള്‍ ആണ് മിക്ക കൌമാരക്കാരും മറ്റുള്ള വഴികളെ ആശ്രയിക്കുന്നത്. അത് മിക്കപ്പോഴും അവരെപ്പോലെ തന്നെ വ്യക്തമായ അറിവില്ലാത്ത സുഹൃത്തുക്കളോ, ഇന്നത്തെക്കാലത്ത് ആവശ്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ സമ്മാനിക്കുന്ന ഇന്‍റര്‍നെറ്റോ ആകാം.

ചെറുപ്പം മുതലേ സ്വന്തം ശരീരത്തിനെ കുറിച്ച്, അതിന്‍മേലുള്ള അവകാശങ്ങളെക്കുറിച്ച് ബോധമുള്ളവരായി കുഞ്ഞുങ്ങളെ വളര്‍ത്താന്‍ രക്ഷിതാക്കള്‍ എന്ന രീതിയില്‍ നാം ചെയ്യേണ്ടത് സ്വയം അവഗാഹം ഉണ്ടാക്കുക എന്നതാണ്.  ശിഥിലമാക്കപ്പെടുന്ന കുടുംബബന്ധങ്ങള്‍ മൂലം പലപ്പോഴും മുത്തശ്ശി-മുത്തശ്ശന്മാരോടൊപ്പം നില്‍ക്കേണ്ടി വരുന്നവര്‍, രണ്ടാനച്ഛന്‍/രണ്ടാനമ്മ എന്നിവരോടൊപ്പം ജീവിക്കേണ്ടി വരുന്നവര്‍, ഡേ-കെയറുകളിലും പ്ലേസ്കൂളുകളിലും സമയം ചിലവഴിക്കുന്നവര്‍ അങ്ങനെ പല രീതിയില്‍  ചൂഷകര്‍ക്ക് എക്സ്പോസ്ഡ്  ആകേണ്ടി വരുന്ന കുഞ്ഞുങ്ങളുള്ളത് കൊണ്ടാകാം ഇവിടെ കുട്ടികള്‍ക്ക് ഇത്തരത്തിലുള്ള ബോധവത്ക്കരണങ്ങള്‍ കൂടുതലായി നടക്കുന്നത്. ഇപ്പോള്‍ നാട്ടിലെ വാര്‍ത്തകളിലും ഇത്തരം കാര്യങ്ങള്‍ക്ക് പഞ്ഞമില്ലാത്തതിനാല്‍ എവിടെയാണ് നമ്മുടെ parenting മാറേണ്ടത് എന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്.

വികസിത രാജ്യങ്ങളില്‍ പൊതുവേ പ്രൈമറി തലത്തില്‍ തന്നെ കുട്ടികളെ സ്വകാര്യഭാഗങ്ങളുടെ പ്രാധാന്യം പഠിപ്പിക്കുകയും,  കുട്ടികള്‍ക്ക് അസുഖകരമായ അനുഭവങ്ങള്‍ ഉണ്ടായാല്‍ ഏതു രീതിയില്‍ അതിനെ വെളിപ്പെടുത്തണം എന്നത് കുഞ്ഞുങ്ങള്‍ക്ക് മനസിലാകുന്ന രീതിയില്‍ ബോധവല്‍ക്കരണം ചെയ്യുകയും ചെയ്യാറുണ്ട്. മിക്കപ്പോഴും ചെറിയ കുട്ടികളുടെ ശരീരത്തിന് നേരെയുണ്ടാകുന്ന കടന്നു കയറ്റങ്ങള്‍  ഏറ്റവും അടുത്ത ആളുകളില്‍ നിന്നോ (രക്ഷിതാക്കള്‍, ഗ്രാന്‍ഡ്‌ പേരന്റ്സ്‌ , കുടുംബ സുഹൃത്തുക്കള്‍) അല്ലെങ്കില്‍  ഉത്തരവാദിത്തപ്പെട്ട ആളുകളില്‍ നിന്നോ (അദ്ധ്യാപകര്‍, മതസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവര്‍, ഫോസ്റ്റര്‍ കെയര്‍ ആളുകള്‍ etc) ആകുന്നതിനാല്‍ ഇത്  പൊതുവേ കുട്ടികളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും, ആരെയാണ് ആശ്രയിക്കേണ്ടത് എന്നൊരു സംശയം വരുത്തുകയും ചെയ്യും. ഈ അവസ്ഥ ഒഴിവാക്കാന്‍ പല സ്കൂളിലും ഒരു നിയുക്ത അദ്ധ്യാപകസംഘം ഉണ്ടാകാറുണ്ട്. ചെറിയ കുട്ടികള്‍ക്ക്  ' ബഡ്ഡി ടെഡി  ബിയര്‍'  എന്നൊരു സൂത്രപ്പണി ഒപ്പിക്കുന്ന സ്കൂളുകളും ഉണ്ട്. മറ്റുള്ളവരോട് പറയാന്‍ മടി തോന്നുന്ന കാര്യങ്ങള്‍ കുട്ടികള്‍ക്ക് ഒരു പേപ്പറിലാക്കി ഈ റ്റെഡ്ഡി ബിയറിനുള്ളില്‍ ഇടാവുന്നതാണ്. അവിടെ നിന്നും കുട്ടികളുടെ സ്വകാര്യത സംരക്ഷിച്ചു കൊണ്ട് തന്നെ "child welfare" ഇത്തരം കേസുകള്‍ ഏറ്റെടുക്കുന്നു.

കുറച്ചു കൂടി മുതിര്‍ന്ന ക്ലാസ്സുകളില്‍ എത്തുമ്പോള്‍ കുട്ടികള്‍ക്ക് അവര്‍ക്കാവശ്യമായ തലത്തിലുള്ള  ലൈഗികവിദ്യാഭ്യാസം നല്‍കുന്നതിന് മിക്ക സ്കൂളുകളിലും ഒരു കൌണ്സിലിംഗ് ടീം തന്നെ രൂപപ്പെടുന്നു രക്ഷിതാക്കളുടെ  അറിവോടെയും അനുവാദത്തോടെയും കൌമാരപ്രായത്തിലേക്ക് എത്തുന്ന  ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും  (ഏതാണ്ട് ആറാം തരാം മുതല്‍) അവശ്യ യോഗ്യതയുള്ള അദ്ധ്യാപകരും അനദ്ധ്യാപകരും  ക്ലാസ്സുകള്‍ നടത്തും.

നാട്ടിലെ  മിക്ക ശിശുപീഡനങ്ങളിലും സംഭവിക്കാറുള്ളത് ഒരു വിപത്ത് നടന്നു കഴിയുമ്പോള്‍ അതിനെ ഏതു രീതിയില്‍ നേരിടണമെന്നോ, ആരെയാണ് ആശ്രയിക്കേണ്ടതെന്നോ, എവിടെ നിന്നാണ് ഒരു പ്രതിവിധി ഉണ്ടാകുക എന്നോ ഇരയാകപ്പെടുന്ന കുട്ടികള്‍ക്കോ, രക്ഷിതാക്കള്‍ക്കോ അറിയാതെ പോകുകയും, സാമൂഹ്യ-സാമ്പത്തിക- സാംസ്‌കാരിക ചട്ടവട്ടങ്ങളില്‍പ്പെട്ട്  പുറത്തു പറയാനാകാത്ത മാനസികച്ചുഴികളില്‍ കുഞ്ഞുങ്ങളകപ്പെടുകയുമാണ്. ഇത്തരം സന്ദര്‍ഭങ്ങള്‍ ഒഴിവാക്കാന്‍ ചെറിയ പ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക് ബോധവല്‍ക്കരണം നടത്തുക എന്നത് തന്നെയാണ് പ്രതിവിധി.

കുഞ്ഞിലേയുള്ള പീഡനങ്ങളില്‍ ഇളയച്ഛനും, പ്രൈമറി ക്ലാസ്സിലെ അദ്ധ്യാപകനും, മുത്തശ്ശനും, അയല്‍ക്കാരനും, പൂജാരിയും, അമ്മായിയും, അമ്മയുടെ രഹസ്യക്കാരനും, അടുക്കളപ്പണിക്കു വന്ന ചേച്ചിയും, വീട്ടിലെ സഹായിയായ കൌമാരക്കാരനുമൊക്കെ നിറഞ്ഞ കഥകള്‍ കേട്ടിട്ടുള്ളത് കൊണ്ടുതന്നെ 'ഇതൊക്കെ പണ്ടുമിവിടെ ഉണ്ടായിരുന്നു, ഇപ്പോള്‍ കൂടുതലായി പുറത്തേക്കറിയുന്നു എന്നേയുള്ളൂ' എന്ന വാദം ഒരു പരിധി വരെ സമ്മതിക്കാതെ വയ്യ. കാലം കലികാലം ആയതുകൊണ്ടല്ല..പണ്ടും അത്ര നല്ല കാലമൊന്നുമായിരുന്നില്ല, പക്ഷേ, തിരുത്താന്‍ കഴിയുന്നവ നമുക്ക് ഇനിയുള്ള തലമുറയ്ക്കായി ചെയ്യാന്‍ കഴിയും.

മുതിര്‍ന്ന ഒരാളുടെ ബലപ്രയോഗത്തിനെതിരെ ശബ്ദിക്കാനും,  സ്വന്തം ശരീരത്തിലേക്കുള്ള കടന്നു കയറ്റം തുറന്നു പറയാനും ഓരോ കുഞ്ഞിനും കഴിയട്ടെ. നമുക്ക് തുറന്ന ചെവികളുമായി അവരെ കേള്‍ക്കാം..വിശ്വസിക്കാം.. സ്വന്തം കുഞ്ഞിന്‍റെ വിശ്വാസത്തിനേക്കാള്‍ വലുതല്ല സമൂഹത്തിലെയോ, മറ്റിടങ്ങളിലേയോ ഒരു ബന്ധവും എന്ന തിരിച്ചറിവ് നമുക്ക് ഉണ്ടാക്കാനാകട്ടെ. നാളെയുടെ തലമുറയ്ക്ക് നല്ല രക്ഷിതാക്കള്‍ ആകാന്‍ നാമാദ്യം പഠിക്കണം - അവരെ വിശ്വസിക്കാന്‍, അവരെ ചൂഷണങ്ങളില്‍ നിന്നും  രക്ഷപെടാന്‍ പ്രാപ്തരാക്കാന്‍, അവര്‍ക്ക് ലൈംഗിക വിദ്യാഭ്യാസം കൊടുക്കാന്‍. നമുക്ക് പഠിക്കാം നല്ല അച്ഛനമ്മമാരാകാന്‍.



==========================================================================


                           (OurKids -ഔര്‍കിഡ്സ്‌  മാസിക - മേയ് -2017 കോളം )


Monday, July 3, 2017

ജീവിതത്തിലെ ആ വളവ്!

"A bend on your path is not the end!"

പണ്ടുപണ്ടൊരിക്കല്‍ എവിടെയോ വായിച്ചൊരു വാചകമാണ് മുകളിലത്തേത് - നമ്മുടെ നേര്‍രേഖയില്‍ക്കൂടി കടന്നു പോകുന്ന യാത്രകളിലെ ഒരു വളവ് യാത്രയുടെ അവസാനം അല്ല എന്ന്, അഥവാ ജീവിതപ്പാതയില്‍ പ്രതീക്ഷിക്കാതെ ഉണ്ടാകുന്ന ട്വിസ്റ്റുകളും ടേണുകളും ഒന്നും തന്നെ നമ്മുടെ ജീവിതത്തിന്‍റെ അന്ത്യം അല്ല.  ആ വളവിന് അപ്പുറത്തേക്ക് നോക്കിയാല്‍ മനോഹരമായ തുടര്‍പാത കാണാന്‍ കഴിയും. അവിടേക്ക് ഒന്ന് വിശ്രമിച്ചിട്ടോ, വിശ്രമിക്കാതെയോ പോകാം -പക്ഷേ, യാത്ര നിര്‍ത്തിക്കളയരുത്!

എന്താണിപ്പോ വലിയ ലോകത്തിലെ ചെറിയ ആള്‍ക്കാരുടെ കാര്യം താത്വികമായി ഒക്കെ അപഗ്രഥിച്ചു പറയുന്നത് എന്ന് നിങ്ങള്‍ക്ക് സംശയം ഉണ്ടായേക്കാം. കഴിഞ്ഞു പോയ മാസത്തില്‍ ഉണ്ടായ ഒരു സംഭവം ആണ്  മുകളില്‍പ്പറഞ്ഞ വാചകം വീണ്ടും എന്നെ ഓര്‍മ്മിപ്പിച്ചത്.  സംഭവം എന്താണെന്ന് പറയും മുന്‍പ് ഈ മോട്ടിവേഷണല്‍ വാചകം ഡയറിയില്‍ എഴുതി വച്ചിരുന്ന ഒരു കൌമാരക്കാരിയെക്കുറിച്ച് പറയാം.

എണ്‍പതുകളില്‍ ജനിച്ച ഏതൊരു സാധാരണ കുട്ടിയേയും പോലെ തന്നെയായിരുന്നു അവളുടേയും കുട്ടിക്കാലം. അയല്പക്കങ്ങളില്‍ ചാടിയോടി നടന്നിരുന്ന, ജ്യേഷ്ഠന്‍മാര്‍ക്കൊപ്പം അടികൂടി വളര്‍ന്നിരുന്ന, സ്കൂളിലെ ഉച്ചക്കഞ്ഞി കുടിച്ചു പഠിച്ചിരുന്ന ബാല്യം. വായനയായിരുന്നു ആകെക്കൂടി ഉണ്ടായിരുന്ന ആശ്വാസം, പലതില്‍ നിന്നും. വിദ്യാഭ്യാസമുള്ള അച്ഛനമ്മമാരുടെ മക്കള്‍ എന്നത് മാത്രമായിരുന്നു ചെറുപ്പത്തിലേ എവിടെയും ഉള്ള ഐഡന്റിറ്റി. കൈമറിഞ്ഞു വന്ന ബുക്കുകളും, പുതുമണമില്ലാത്ത ഉടുപ്പുകളും, സൌജന്യവിദ്യാഭ്യാസവും ഒക്കെ അന്നത്തെക്കാലത്ത് അത്ര പുത്തരിയും ആയിരുന്നില്ല. മുന്നോട്ടുള്ള ജീവിതത്തില്‍  കൂടെയുണ്ടാകാന്‍ പോകുന്ന  മൂലധനം  വിദ്യാഭ്യാസം മാത്രമാകും എന്നുറപ്പുള്ളത് കൊണ്ട് ബാക്കിയെല്ലാ കൊസ്രാക്കൊള്ളിത്തരത്തിനും കൂട്ടത്തില്‍ നന്നായിത്തന്നെ പഠിച്ചു. അന്നങ്ങനെ വാശിക്കു പഠിച്ചത് തന്നെയാണ് പില്‍ക്കാലത്ത് ജീവിതം രക്ഷപ്പെടുത്തിയതും. പക്ഷേ, അതിനിടയില്‍ എപ്പോളാണ് ഈ "ഇന്‍സ്പിരേഷണല്‍" വാചകത്തിന്‍റെ ആവശ്യം ജീവിതത്തില്‍ വന്നതെന്നു ചോദിച്ചാല്‍, ജീവിതത്തില്‍ നിന്നൊരാള്‍ പെട്ടെന്ന് അപ്രത്യക്ഷമായപ്പോഴാണ്.

ഓരോ കുട്ടികളുടെയും ജീവിതം ചുറ്റുന്നത് അച്ഛനമ്മമാര്‍ എന്ന അച്ചുതണ്ടിന് ചുറ്റുമാണെന്ന് തോന്നാറുണ്ട്. ഓരോ കുഞ്ഞിന്‍റെയും ജീവിതം രൂപപ്പെടുന്നത് അവരുടെ മൂശയിലാണ്. അച്ഛനമ്മമാരില്‍ ഒരാള്‍ ഇല്ലാതെയാകുമ്പോള്‍, അല്ലെങ്കില്‍ രണ്ടാളും ഇല്ലാതെയാകുമ്പോള്‍ ഓരോ കുഞ്ഞും ആകേണ്ടിയിരുന്ന രൂപത്തില്‍ നിന്ന് മറ്റേന്തോ ആയി മാറ്റപ്പെടുന്നു. പൂമ്പാറ്റയാകേണ്ട ആള്‍  ഒരുപക്ഷേ പൂത്തുമ്പിയായേക്കാം, അല്ലെങ്കില്‍ പുഴുവായി തന്നെ പ്യുപ്പക്കുള്ളില്‍ ഉറങ്ങാം, അതുമല്ലെങ്കില്‍ ഒരു കൊക്കൂണിനുള്ളില്‍ പോകാന്‍ ഭയന്ന് അങ്ങനെ തന്നെ ജീവിച്ചുമരിക്കാം.  രക്ഷിതാക്കളുടെ സാന്നിദ്ധ്യം ഓരോ കുഞ്ഞിലും എത്രമേല്‍ പ്രാധാന്യമുള്ളതാണെന്നു പറയാന്‍ പുഴുവിനേയും, പൂമ്പാറ്റയേയും ഒക്കെ പറഞ്ഞുവെന്നെയുള്ളൂ.  അങ്ങനെ ആ  പതിനാറുകാരിയുടെ ജീവിതം സ്വച്ഛശാന്തമായി കറങ്ങിക്കൊണ്ടിരുന്ന ഒരച്ചുതണ്ട് ഒരു സുപ്രഭാതം മുതല്‍ അവളുടെ ജീവിതത്തില്‍ ഇല്ലാതെയായി. ജീവിതത്തിന്‍റെ കഠിനതകള്‍ അറിഞ്ഞിരുന്നിട്ടു കൂടി, പെട്ടെന്നൊരു നാള്‍ അച്ഛന്‍ എന്ന ബലം അരികില്‍ ഇല്ലാതെയായപ്പോള്‍ ഒരു  കൌമാരക്കാരിക്ക് അത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.  പതിനാറിന്‍റെ പക്വതയ്ക്കും അപ്പുറമായിരുന്നു ആ സംഭവം. അന്ന് മാനസികനില തകര്‍ന്നു പോകുമോ എന്നും, ആത്മഹത്യ ചെയ്തുപോകുമോ എന്നുമൊക്കെ ആ പെണ്‍കുട്ടി ചിന്തിച്ചിട്ടുണ്ടാകണം. കൌണ്‍സിലിംഗ് എന്നുള്ള പ്രയോഗമൊക്കെ ഉപയോഗത്തില്‍ വന്നുതുടങ്ങുന്നതിനും മുന്നേയുള്ള കാലഘട്ടമാണെന്ന് കൂടി ഓര്‍ക്കുക.

അതൊരു വല്ലാത്ത വഴിത്തിരിവ് തന്നെയായിരുന്നു അവളുടെ ജീവിതത്തില്‍ - പരിണമിച്ചു  മറ്റെന്തോ ആകേണ്ടിയിരുന്നത് വഴി മാറിപ്പോയത് അപ്പോളാണ്. വര്‍ണ്ണശബളമായ പൂമ്പാറ്റയാകുമായിരുന്നു ഒരു പക്ഷേ, അന്ന് ജീവിതം വഴി മാറിയില്ലായിരുന്നുവെങ്കില്‍....  എന്നുകരുതി പുഴുവായിത്തന്നെയിരുന്നില്ല, കൊക്കൂണിലും ഒതുങ്ങിയില്ല - വ്യത്യസ്തമായ വര്‍ണത്തില്‍ മറ്റൊരു പൂമ്പാറ്റയോ   പൂത്തുമ്പിയോ ആയി എന്നുതന്നെ ഉറപ്പിച്ചു പറയാന്‍ കഴിയും അന്നത്തെ ആ പതിനാറുകാരിക്ക് ഇപ്പോള്‍! പക്ഷേ, അന്ന് ആ വളവ്, ഒരു വളവു മാത്രമാണെന്നും ഒരല്‍പം മുന്നോട്ട് പോയാല്‍ മനോഹരമായ മറ്റൊരു പാത ഉണ്ടെന്നും, ഒന്ന് വിശ്രമിക്കുന്നത് നല്ലതേ വരുത്തൂ എന്നും, ഇത് അവസാനം അല്ല എന്നും ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞ ചില  ബന്ധങ്ങള്‍ ഉണ്ടായിരുന്നു ജീവിതത്തില്‍. അമ്മയും, ജ്യേഷ്ഠന്‍മാരും മനസുകൊണ്ട്  ഒപ്പമുണ്ടായിരുന്നു എങ്കിലും ഏതൊരു കോളേജ് വിദ്യാര്‍ത്ഥിനിയേയും പോലെ പ്രായത്തിന്‍റെ കുഴപ്പം കൊണ്ട് പലതും അവരിലേക്ക് എത്തിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. അവിടെയാണ് ഒരു ജന്മത്തിലേക്ക് കൂടെക്കൂട്ടാവുന്ന പോലെ ചില സൌഹൃദങ്ങള്‍ താങ്ങായത്.  ഇപ്പോഴും ആ അഞ്ചുപേര്‍ കൂടെത്തന്നെയുണ്ട് ഒരു വിരല്‍ത്തുമ്പിനുമപ്പുറം.

ഇത്രയും മഹാഭാരതം പറഞ്ഞത് എന്തിനെയെങ്കിലും കുറിച്ച് വീമ്പിളക്കാനോ, കടന്നു വന്ന കഷ്ടപ്പാടുകളെക്കുറിച്ചൊരു പേജെഴുതി നൊസ്റ്റാള്‍ജിയ ഉണര്‍ത്താനോ അല്ല കേട്ടോ. മുകളില്‍ പറഞ്ഞതില്‍ ഞാന്‍ പറയാന്‍ ആഗ്രഹിച്ച ഒരേ ഒരു കാര്യമേ ഉള്ളൂ. ആത്മഹത്യാവാസനക്കും, ഭ്രാന്തന്‍ ചിന്തകള്‍ക്കും ഒക്കെ ഒരു നിമിഷമേ വേണ്ടൂ നമ്മളിലേക്ക് കടന്നു കയറാന്‍. ഓരോരോ അപ്രതീക്ഷിതവഴിത്തിരിവുകളില്‍ നമ്മളെത്തുമ്പോള്‍ അതുവെറും വളവാണെന്നും അവസാനമല്ല എന്നും പറയാന്‍ ഒരു കൂട്ടെങ്കിലും വേണം - അത് കൂട്ടുകാരനോ, കൂട്ടുകാരിയോ, ടീച്ചറോ ഒക്കെയാകാം. പലപ്പോഴും അച്ഛനമ്മമാരോട് പറയാന്‍ കഴിയാത്തവ കൂട്ടുകാരോട്, ചേച്ചിയോട്, ചേട്ടനോട്, പ്രിയപ്പെട്ട ഒരു അദ്ധ്യാപികയോട് പറയാന്‍ കഴിഞ്ഞേക്കും. ഇതെല്ലാം ഇപ്പോള്‍ പറയാന്‍ പ്രേരിപ്പിച്ചത് പ്ലസ്ടുവിന് ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടി, അവരുടെ സാമ്പത്തികസ്ഥിതിയെക്കുറിച്ച്  മാദ്ധ്യമങ്ങളില്‍ വന്നതില്‍ വിഷമിച്ച് ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്ത‍ വായിച്ചപ്പോഴാണ്. ഒരാളുടെ ദാരിദ്ര്യം/ ഒരാളുടെ വിജയം/പരാജയം/സന്തോഷം  അയാളുടെ സ്വകാര്യത മാത്രമാണെന്ന് സമ്മതിക്കുമ്പോള്‍ തന്നെ ആ കുട്ടി ചെയ്തത് അംഗീകരിക്കാന്‍ കഴിയുന്നില്ല. ഒരുപക്ഷേ, ഇത് ജീവിതത്തിലെ ഒരു  ബോറന്‍ വളവാണെന്നും അത് കഴിഞ്ഞാല്‍ അതിമനോഹരമായ നേര്‍വഴി ആണെന്നും അവളോട് പറയാന്‍ ആരെങ്കിലും ഉണ്ടായിരുന്നുവെങ്കില്‍ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചുപോയി!

ഉപദേശത്തിന്‍റെ അതിപ്രസരം ആയിത്തോന്നാമെങ്കിലും പഠിക്കുന്ന, വളരുന്ന കുഞ്ഞുങ്ങളോട് പറയാനുള്ളത് ഇത്ര തന്നെയാണ് - ഈ ജീവിതം മനോഹരമാണ്, എല്ലാ അര്‍ത്ഥത്തിലും! കയറ്റിറക്കങ്ങള്‍ ഉണ്ടാകാം, ഇരുട്ടും വെളിച്ചവും കടന്നു വരാം, മുള്ളുകളും റോസാപ്പൂക്കളും ഉണ്ടാകാം പക്ഷേ, ആത്യന്തികമായി ഈ ജീവിതം മനോഹരമാണ്, ജീവിച്ചു തന്നെ തീര്‍ക്കേണ്ട ഒന്ന്. ഓരോ സങ്കടവും സന്തോഷവും ഉണ്ടാകുമ്പോള്‍ ഓര്‍ക്കാം ഇതും കടന്നുപോകും, നാളെ പുതിയൊരു ദിവസം ആയിരിക്കും എന്ന്.

ജീവിതം എന്താണെന്ന് ഇപ്പോഴും നിര്‍വചിക്കാന്‍ അറിയില്ല, എങ്കിലും ഈ ചെറിയ മനുഷ്യത്തിയുടെ ചില ചെറിയ വട്ടുചിന്തകള്‍ പറഞ്ഞ് ഇത് നിര്‍ത്തിയേക്കാം;

എന്നെ സംബന്ധിച്ച് ജീവിതം നല്ല ഒരുത്സവം ആണ് - ഒരുപാടു വര്‍ണങ്ങള്‍ ചേര്‍ന്ന, വെടിക്കെട്ടുകള്‍ ചേര്‍ന്ന, ആനകളും അമ്പാരിയും ഉള്ള, പൊരിമണവും  പാട്ടുകളും കലര്‍ന്ന ഇടം. നമുക്ക് കൂടാം - കൂടാതെ മാറിയിരിക്കാം, ഓരോരുത്തര്‍ക്കും ഇഷ്ടമുള്ളത് പോലെ ചെയ്യാം.. കൂടിയാല്‍ നമുക്കും ആഘോഷങ്ങള്‍ കൂടെക്കൂട്ടാം. ജീവിതം ഒരു റോളര്‍കോസ്റ്റര്‍ പോലെയാണ് - ഉയരും, താഴും, പിന്നെയും ഉയരും..പിന്നെയും താഴും!
ജീവിതം ഒരു കൊടുക്കല്‍ വാങ്ങല്‍ ആണ് - കൊടുക്കുന്നത് തിരികെക്കിട്ടും, തിരികെ കൊടുക്കാന്‍ ആകുന്നതേ വാങ്ങാവൂ. ജീവിതം ഒരു നല്ല യാത്രയുമാണ് - ഒരു ലക്‌ഷ്യം ഉണ്ടാകണം, കൂടെ ഒത്തിരിപ്പേര്‍ യാത്ര ചെയ്യും. ഇടക്കിറങ്ങും, ഇടയ്ക്കു കയറും, ബ്രേക്ക്‌ഡൌണ്‍ ആകും, സ്പീഡ് കൂടും, ഡീസല്‍ തീരും.. അങ്ങനെ അങ്ങനെ നീളുന്ന ഒരു യാത്ര! ജീവിതം പുഞ്ചിരിക്കാന്‍ ഉള്ളതാണ് - കരയാന്‍ ആര്‍ക്കുമാകും അല്ലെങ്കില്‍ കരയാത്ത ആരും തന്നെ ഉണ്ടാകില്ല. ചിരിക്കാനും ആര്‍ക്കും ആകും.  പക്ഷേ, ചിരിക്കണോ കരയണോ എന്ന് നമ്മള്‍ തന്നെ തീരുമാനിക്കണം!

വളവുകള്‍ അവസാനമല്ല എന്ന് പറയുന്ന സുഹൃത്തുക്കള്‍ ഉണ്ടാകട്ടെ എന്നാശംസിച്ചു കൊണ്ട്, അങ്ങനെ ഒരു സുഹൃത്താകാന്‍ എനിക്ക് കഴിയട്ടെ എന്നാഗ്രഹിച്ചുകൊണ്ട്,

സ്നേഹപൂര്‍വ്വം

നിങ്ങളുടെ സ്വന്തം ചെറിയ മനുഷ്യത്തി
========================================================================

(ഇ-മഷി യിലെ  'വലിയ ലോകവും ചെറിയ മനുഷ്യരും ' കോളം -  2017 മെയ്‌ ലക്കത്തിലേക്കായി എഴുതിയത് )





Thursday, May 25, 2017

അമേരിക്കയില്‍ നിന്നൊരമ്മ

ജീവിതം പലയിടങ്ങളില്‍ കൊണ്ട് കുരുക്കിയിടുമ്പോള്‍, നമുക്ക് പരിചിതമല്ലാത്ത, കേട്ടറിവുകള്‍ പോലുമില്ലാത്ത പല ഭൂമികയിലൂടെയും കടന്നു പോകേണ്ടി വരുമ്പോള്‍ ഇടയ്ക്ക് ഞാനൊരിത്തിരി നേരം ഇവിടുന്നു പറന്നു നാട്ടിലെത്താറുണ്ട് -മനസ്സുകൊണ്ട്! സമയനഷ്ടം, ധനനഷ്ടം ഒന്നുമില്ലാത്തത് കൊണ്ടുതന്നെ അതൊരു രസകരമായ തനിയാവര്‍ത്തനമാണ്, പലപ്പോഴും. ഏറ്റവും കൂടുതല്‍ അത്തരം മാനസയാത്രകള്‍ ഞാന്‍ ചെയ്തിട്ടുള്ളത് "പേരന്റിംഗ്" എന്ന റോളര്‍കോസ്റ്ററിലൂടെ കയറി ഇറങ്ങി തല കുത്തി മറിഞ്ഞു  നിവര്‍ന്നു ദേഹം മുഴുവന്‍ വേദനിച്ചു  താഴെയെത്തുമ്പോഴാണ്‌. കണ്ടു വളര്‍ന്ന ഇന്ത്യന്‍/കേരള പേരന്റിംഗ്  രീതികളില്‍ പലതും പറയാന്‍ പോലും രണ്ടു വട്ടം ആലോചിക്കേണ്ട ഇടമാണ് അമേരിക്ക. രണ്ടു കുട്ടികളുടെ അമ്മ ആണെങ്കിലും ഇപ്പോഴും ഞാനും അവര്‍ക്കൊപ്പം പിച്ച വെച്ചുനടന്നുകൊണ്ടിരിക്കുകയാണ്,  വിശാലമായ ഈ ലോകം എങ്ങനെയൊക്കെ കാണണം/കേള്‍ക്കണം/ആസ്വദിക്കണം/അനുഭവിക്കണം/പഠിക്കണം എന്ന്. ഓരോ ദിനവും ഓരോ പുതിയ പാഠങ്ങള്‍ ആണെന്ന് ഈ കോഴ്സിനു ചേരുമ്പോള്‍ മറ്റെല്ലാവരെയും പോലെ ഞാനും ഓര്‍ത്തിരുന്നില്ല എന്നതാണ് സത്യം!

കേരളത്തില്‍ ജനിച്ചു വളര്‍ന്ന ഒരാള്‍ക്ക് അമേരിക്ക പോലൊരു രാജ്യത്ത് കുട്ടികളെ പ്രസവിച്ചു വളര്‍ത്തുമ്പോള്‍ കടന്നു പോകേണ്ടി വരുന്ന ഒത്തിരിയൊത്തിരി മാനസിക - ശാരീരിക അവസ്ഥകളുണ്ട്. അപ്പോള്‍ ജനിച്ചുവീണ കുഞ്ഞിനെപ്പോലും ഒരു വ്യക്തിയായി കണക്കാക്കുന്ന  ഈ  രാജ്യത്ത് പെട്ടെന്ന്‍ കണ്ടുപിടിക്കാവുന്ന 'ഇന്ത്യന്‍ മോഡല്‍ ഹെലികോപ്ടര്‍' അമ്മമാര്‍ വളരെയധികമുണ്ട്. കുട്ടികളെ എല്ലാക്കാര്യത്തിനും പിന്നില്‍ നിന്നും മുന്നില്‍നിന്നും സൈഡില്‍ നിന്നുമൊക്കെ പുഷ് ചെയ്ത്, പൊക്കിപ്പറത്തി, കോക്പിറ്റില്‍ ഇരുന്നു ഗതി നിയന്ത്രിക്കുന്ന അമ്മമാര്‍ ആണ് നമ്മുടെ നാട്ടില്‍ കൂടുതല്‍. അവരിവിടെ വരുമ്പോളും മിക്കപ്പോഴും അങ്ങനെയൊക്കെ തന്നെയായിരിക്കും.  അതിന്‍റേതായ ഗുണങ്ങളും ദോഷങ്ങളും ഈ കുട്ടികള്‍ക്കുണ്ട്. പക്ഷേ, "There is NO approved rules in parenting" എന്ന ഗോള്‍ഡന്‍ റൂള്‍ പ്രകാരം എല്ലാ മാതാപിതാക്കളും മക്കളുടെ നല്ല ഭാവി കരുതിത്തന്നെയാണ്‌ എല്ലാ പാട്ടിലും, ഓട്ടത്തിലും, ചാട്ടത്തിലും ചെന്ന് ചാടുന്നതും ചിലപ്പോഴൊക്കെ അതൊരു പൂച്ച ചൂടുവെള്ളത്തില്‍ വീണ  അനുഭവം ആകുന്നതും. എല്ലാത്തിനെക്കുറിച്ചും പറയാന്‍ ഒരു ബുക്ക്‌ മതിയാകുമെന്ന് തോന്നുന്നില്ല എന്നുള്ളത് കൊണ്ട് തന്നെ ഏറ്റവും പ്രധാനമായി തോന്നുന്ന ചില വ്യത്യാസങ്ങള്‍ പറഞ്ഞുവെക്കാം.

ഇത് അമേരിക്കയിലെ ഇന്ത്യന്‍ പേരെന്റിംഗ് !

1. 'ഉറങ്ങാരാത്രികള്‍' -  ജനിക്കാന്‍ പോകുന്ന കുഞ്ഞിനു വേണ്ടിയൊരു പ്രത്യേക  മുറി(നഴ്സറി) ഒരുക്കുന്ന അമേരിക്കന്‍ രീതി  ഇന്ത്യന്‍ അച്ഛനമ്മമാരില്‍ ഇപ്പോഴുമത്രത്തോളം പ്രചാരത്തില്‍ വന്നിട്ടില്ല. കുഞ്ഞിനാവശ്യമായ എല്ലാ സൌകര്യങ്ങളും ചേര്‍ത്തൊരുക്കുന്ന നഴ്സറിറൂമുകള്‍ അമ്മമാര്‍ക്ക് ഒരു  പരിധി വരെ രാത്രികാലങ്ങളില്‍ ആവശ്യമായ വിശ്രമം നല്‍കുന്നതിനു സഹായിക്കാറുണ്ടെങ്കിലും കുഞ്ഞിനെ കൂടെക്കിടത്തി അമ്മച്ചൂട് നല്‍കി ഉറക്കാനാണ് അധികം ഇന്ത്യന്‍ അമ്മമാരും ഇഷ്ടപ്പെടുന്നത്. പുതിയ തരം പഠനങ്ങള്‍ അനുസരിച്ച് കോ-സ്ലീപിംഗ് കുഞ്ഞുങ്ങളുടെ മാനസിക ആരോഗ്യത്തിനെ പോസിടിവ് ആയി ബാധിക്കുന്നു എന്ന് പറയപ്പെടുന്നു. Parenting is sacrificing" എന്നൊരു അലിഖിത നിയമം ഇന്ത്യന്‍സംസ്കാരത്തിന്‍റെ ആത്മാവില്‍ ഉള്ളതായി പലപ്പോഴും തോന്നാം - അതിന്‍റെ ആദ്യപടിയാണ് ഈ ഉറക്കമൊഴിക്കല്‍!

2. 'മാമൂട്ടാം' - ആറു മാസം പ്രായം ആകുമ്പോള്‍ മുതല്‍, അതായത് നിവര്ന്നിരിക്കാനും സാധനങ്ങള്‍ കൈ കൊണ്ടെടുക്കാനും ആകുന്നിടം മുതല്‍ കുഞ്ഞുങ്ങളെ സ്വയം കഴിക്കാന്‍ പ്രേരിപ്പിക്കുന്ന വ്യവസ്ഥയാണ് ഇവിടെ കണ്ടുപോരുന്നത്. നാലു മാസം മുതല്‍ കട്ടിയാഹാരം കൊടുത്തു തുടങ്ങുകയും ആറു മാസത്തോടെ വിരലുകള്‍ കൂട്ടിച്ചേര്‍ത്ത് എടുക്കാവുന്ന തരം ഭക്ഷണം ഉള്‍പ്പെടുത്തുകയും ചെയ്യുന്നു. Finger Fooding എന്ന ഈ പ്രോസെസ്സ് കുഞ്ഞുങ്ങളുടെ മോട്ടോര്‍ സ്കില്‍സ് ഡെവലപ്പ് ചെയ്യാന്‍ സഹായിക്കാറുണ്ട്. ഇന്ത്യന്‍ കുഞ്ഞുങ്ങളില്‍ മിക്കവരും ഭക്ഷണം സ്വയം എടുത്തു കഴിക്കാന്‍ തുടങ്ങുന്നത് പ്ലേ സ്കൂളുകളിലോ, എലെമെന്‍റ്റി ക്ലാസുകളിലോ പോയിത്തുടങ്ങുമ്പോള്‍ ആണെന്നത് ഇപ്പോഴും ഒരു പോരായ്മയായി ഇവിടെയുള്ള ഡോക്ടര്‍മാര്‍ പറയാറുണ്ട്. നാമെപ്പോഴും കുഞ്ഞുങ്ങള്‍ക്ക് അമ്പിളിമാമനെയും കോക്കാച്ചിയേയും കാട്ടി വായിലേക്ക് വാരിയൂട്ടാന്‍ ഇഷ്ടപ്പെടുന്നവരാണ്. ഭക്ഷണരീതിയിലുള്ള വ്യത്യാസം ഒരു വലിയ ഘടകം ആകുമ്പോള്‍ തന്നെ ഇവിടെ വളരുന്ന ഇന്ത്യന്‍ കുട്ടികള്‍ക്ക് പലപ്പോഴും "വാരിയൂട്ടല്‍" സ്കൂള്‍ജീവിതത്തില്‍  ഒരു വലിയ കടമ്പ ആകാറുണ്ട്.

3. 'കളിക്കാന്‍ പഠിക്കാം' - ഇന്ത്യയില്‍ ഇപ്പോഴും സ്പോര്‍ട്സ് എന്നാല്‍ ക്രിക്കെറ്റ് അല്ലെങ്കില്‍ ഫുട്ബാള്‍ ആണ്. എന്നാലതിനെ ഒരു മുഖ്യ പഠന വിഷയമായി ആരും കണക്കിലെടുക്കും എന്ന് തോന്നുന്നുമില്ല. അമേരിക്കന്‍ സ്കൂള്‍ സിസ്റ്റത്തില്‍ ഇഷ്ടമായ പല കാര്യങ്ങളിലൊന്ന് കുട്ടികള്‍ക്ക് കായികപരമായി നല്‍കുന്ന അവസരങ്ങളാണ്. എല്ലാവിധത്തിലുള്ള സ്പോര്‍ട്സ്നേയും പ്രോത്സാഹിപ്പിക്കുന്ന തരക്കാരാണ് അമേരിക്കന്‍ രക്ഷിതാക്കള്‍, അതേ സമയം, പഠനമെന്ന നൂലാമാലയ്ക്ക് അപ്പുറം മാത്രമേ നമ്മള്‍ കളിയെ നിര്‍ത്താറുള്ളൂ. ഇവിടെയുള്ള ഇന്ത്യന്‍ രക്ഷിതാക്കളില്‍ മിക്കവാറും പേരും നല്ല വിദ്യാഭ്യാസയോഗ്യതയുള്ളവരാണ്. അഥവാ മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഒട്ടുമിക്ക ഇന്ത്യന്‍ രക്ഷിതാക്കളും മക്കളെ "വൈറ്റ് കോളര്‍" ജോലിക്ക് വേണ്ടിത്തന്നെയാണ് പഠിപ്പിക്കുന്നത്. എന്തുകൊണ്ടോ നമ്മുടെ മക്കള്‍ക്കിടയില്‍ ഒരു "സച്ചിന്‍", ഒരു "സാനിയ", ഒരു "ആനന്ദ്" ഉണ്ടെന്നു സമ്മതിക്കാന്‍ ഇപ്പോഴും നമ്മള്‍ പഠിച്ചിട്ടില്ല. എന്നാല്‍ ഇവിടെ കോളേജ് പഠനത്തിന് വെറും പുസ്തകപ്പുഴു ആയിട്ട് കാര്യവുമില്ല, അപ്പോഴെന്തു ചെയ്യും? അപ്പോഴാണ് നാട്ടിലെ കലാതിലകവും, കലാപ്രതിഭയും ഗ്രേസ് മാര്‍ക്ക്‌ വാങ്ങി MBBS നു അഡ്മിഷന്‍ എടുക്കുന്നതിനു തുല്യമായിക്കാണാവുന്ന കാര്യം ഇവിടെ നടക്കുക. കുട്ടികളെ ഒന്നോ രണ്ടോ സ്പോര്‍ട്സ് കാശു കൊടുത്തു തന്നെ പഠിപ്പിക്കും - കോളേജില്‍ ചേരാന്‍ വേണ്ടി മാത്രം.


4. 'ടൈം ടേബിള്‍' - ഇന്ത്യന്‍ രക്ഷിതാക്കള്‍ കുഞ്ഞുങ്ങളെ കുഞ്ഞുങ്ങളായിരിക്കാന്‍ കൂടുതലായി അനുവദിക്കുന്ന കൂട്ടത്തില്‍പ്പെട്ടവരാണ്. ഉണ്ണാനും, ഉറങ്ങാനും, കളിക്കാനും, കുളിക്കാനും അലാറം വെക്കാത്തവര്‍. ഒരല്‍പ്പനേരം കൂടുതല്‍ ഉറങ്ങിയതുകൊണ്ടോ, രാത്രി ബെഡ് ടൈം അല്‍പ്പം വൈകിയതുകൊണ്ടോ വലിയ വ്യതാസം ജീവിതത്തില്‍ ഉണ്ടാകും എന്ന് കരുതാത്ത അച്ഛനമ്മമാര്‍ ആണ് കൂടുതലും. പക്ഷേ, അമേരിക്കന്‍ ജീവിതം കുറച്ചേറെ  ചിട്ടവട്ടങ്ങളില്‍ക്കൂടിയാണ് പോകുക. ഉണ്ണാന്‍ ഉള്ള സമയത്ത് വന്നില്ലേല്‍ അടുത്ത ഭക്ഷണസമയത്ത് കഴിച്ചാല്‍ മതി എന്ന് പറയുന്ന രക്ഷിതാക്കളെ കണ്ടപ്പോള്‍ തോന്നി കുഞ്ഞുങ്ങള്‍ക്ക് ഇച്ചിരി ചിട്ടയൊക്കെ ഇല്ലേലും കുഴപ്പമില്ലാന്ന്. ഉറക്കത്തിന്‍റെ കാര്യവും അതുപോലെ തന്നെയാണ്, മിക്ക് ഇന്ത്യന്‍കുട്ടികളുടെയും ഉറക്കസമയം  അച്ഛനമ്മമാരോടൊപ്പം ആണ്. ഇത് ഒരേ സമയം ഗുണവും ദോഷവും ആയി മാറാറുണ്ട്.

5. 'ചൊല്ലും തല്ലും' - "ചൊല്ലിക്കൊട് തല്ലിക്കൊട് " എന്ന പഴഞ്ചൊല്ലിനെ അതുപോലെ നടപ്പാക്കിയ ആള്‍ക്കാരായിരുന്നു നമ്മുടെ രക്ഷിതാക്കള്‍. ഇപ്പോഴത്തെ Parenting Style അതല്ല എങ്കില്‍പ്പോലും ഇടയ്ക്കൊരു തല്ലു കൊടുത്താണ് മിക്ക ഇന്ത്യന്‍ രക്ഷിതാക്കളും കുട്ടികളെ വളര്‍ത്താറുള്ളത്. എന്നാല്‍ അമേരിക്കന്‍ രീതികള്‍ പ്രകാരം കുഞ്ഞുങ്ങളുടെ ശരീരം അവര്‍ക്ക്
 മാത്രം സ്വന്തമായ ഒന്നാണ്. മാതാപിതാക്കള്‍ക്കോ അദ്ധ്യാപകര്‍ക്കോ അവരുടെ ദേഹത്ത് അനാവശ്യമായി സ്പര്‍ശിക്കാനുള്ള അവകാശമില്ല. ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന "child abusing" കേസുകള്‍ കാണുമ്പോള്‍ അത്തരമൊരു നിയമം നിലവിലുള്ളത് വളരെ നല്ലതാണെന്ന് തോന്നും.  പലപ്പോഴും ആരോഗ്യകരമായ കുടുംബാന്തരീക്ഷത്തില്‍ ആകണമെന്നില്ല എല്ലാ  കുട്ടികളും. മദ്യവും മയക്കുമരുന്നും ഒക്കെ വലിയൊരു പങ്കു വഹിക്കുന്നുണ്ട് ബാലപീഡനങ്ങളില്‍. തല്ലി വളര്‍ത്തുന്നതിനെക്കുറിച്ച് ഒരു പ്രത്യേക ലേഖനം എഴുതാന്‍ മാത്രമുള്ളതിനാല്‍ തല്‍ക്കാലം ഇത്ര മാത്രം ഇവിടെ.

ഇങ്ങനെയൊക്കെ വ്യത്യാസങ്ങള്‍ കണ്ടെത്താമെങ്കിലും ഇവിടെയുള്ള ഇന്ത്യന്‍ രക്ഷിതാക്കളുടെ ഏറ്റവും വലിയ വെല്ലുവിളി രണ്ടു സംസ്കാരങ്ങളെ എങ്ങനെ ഫലപ്രദമായി അടുത്ത തലമുറയിലേക്ക് പകര്‍ന്നു കൊടുക്കാം എന്നതാണ്. പഴയതും, പുതിയതും, പാശ്ചാത്യവും പൌരസ്ത്യവും പോസ്റ്റ്‌ മോഡേണുമായ എല്ലാ രീതികളും കുഞ്ഞുങ്ങളുടെ മാനസികവും ശാരീരികവുമായ നല്ല വളര്‍ച്ചയ്ക്കാകട്ടെ.

2017 മാര്‍ച്ച്‌ ലക്കം -ഔര്‍കിഡ്സ്‌   മാഗസിന്‍