Showing posts with label parenting. Show all posts
Showing posts with label parenting. Show all posts

Thursday, October 8, 2020

തന്ത്രങ്ങളുടെ കുട്ടിക്കാലം

നാലാം വയസില് നട്ടപ്പിരാന്ത് എന്നൊരു ചൊല്ലുണ്ട് നമ്മുടെ നാട്ടിൽ. പക്ഷേ ഇവിടെ കേൾക്കാറുള്ളത് ടെറിബിൾ ടു എന്നാണ് - രണ്ടുവയസിൽ തന്നെ അച്ഛന്റെയും അമ്മയുടെയും ക്ഷമ പരീക്ഷിക്കും എന്ന് സാരം. എനിക്കും പലപ്പോഴും പല കുട്ടികളേയും വീട്ടിലുള്ള രണ്ടിനേയും തോന്നിയിട്ടുള്ളത് ആ ഒരു toddler പ്രായമാണ് ശരിക്കും കുട്ടികൾ അവരുടെ ഐഡന്റിറ്റി കാണിച്ചുതുടങ്ങുന്ന പ്രായം എന്നാണ്. നാലുവയസു മുതൽ ആറു വയസുവരെ വലുതായി എന്ന് കാണിക്കാനുള്ള ഒരു ശ്രമം ആണ് കുട്ടികൾക്ക്, എന്നാലോ ലോകം അതങ്ങട് സമ്മതിച്ചു കൊടുക്കുകയും ഇല്ല ! പണ്ടൊരിക്കൽ എഴുതിയ "കരയുന്ന കുഞ്ഞുങ്ങൾ " എന്ന ലേഖനം വായിച്ച, ഒരു മൂന്നുവയസുകാരിയുടെ അമ്മയ്ക്ക് വേണ്ടിയാണ് ഇന്നത്തെ എഴുത്ത്. കടകളിലൊക്കെ പോയാൽ കുഞ്ഞിപ്പെണ്ണിന് ചെറിയ വാശിയുണ്ടത്രേ, അത്തരം പിടിവാശികൾ - tantrums  - എങ്ങനെ ഒഴിവാക്കാം എന്നുള്ളതിന്റെ പഠനം ആയിക്കോട്ടെ ഇന്നത്തേത്. 

ഓരോ കുഞ്ഞും യൂണിക് ആണെന്നതുപോലെ ഓരോ രക്ഷിതാവും കുട്ടികളെ വളർത്തുന്ന രീതിയും യൂണിക് ആണ്. അപ്പുറത്തെ കുട്ടിക്ക് ദോശയും സാമ്പാറും കൊടുത്താൽ വേറൊന്നും വേണ്ട എന്നുകരുതി പുട്ട് ഇഷ്ടമുള്ള കുട്ടിക്ക് ദോശ എന്നും കൊടുക്കുന്നത് പോലെയാണ് മറ്റൊരു രക്ഷിതാവ് വളർത്തുന്ന കുട്ടിയുടെ രീതി നമ്മളുടെ കുട്ടിയുടെ മേൽ കെട്ടിവെക്കാൻ നോക്കുന്നത്. എന്നാലോ എല്ലാ കുട്ടികൾക്കും പിന്തുടരാവുന്ന ചില പാതകൾ ഉണ്ടുതാനും. പാരന്റിങ് എപ്പോഴും കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥ തന്നെയാണ്. ഈ ത്രിശങ്കു സ്വർഗത്തിൽ ഓരോ രക്ഷിതാവും നോക്കണം - നമ്മുടെ കുട്ടിയ്ക്ക് പുട്ടാണോ ദോശയാണോ അതോ ബ്രെഡാണോ വേണ്ടത് എന്ന്. മൂന്നും നല്ലതാണ് - മൂന്നും ആവശ്യവും അധികമായാൽ ബുദ്ധിമുട്ടുമാണ്.  അത് തിരിച്ചറിയുന്നിടത്താണ് ഒരു നല്ല രക്ഷിതാവിന്റെ ജയം. 

Toddler Tantrums  - കുട്ടികളിലെ പിടിവാശികൾ - അകറ്റാനുള്ള ചില പൊടിക്കൈകൾ 
=========================================================================

ടാൻഡ്രം മാറ്റാൻ തന്ത്രം തന്നെ പരീക്ഷിക്കണം.

1 ) ചെറിയ കുഞ്ഞുങ്ങളോട് കാര്യകാരണം അമിതമായി വിശദീകരിക്കരുത്
------------------------------------------------------------------------------------------------------------------------


പിഞ്ചുകുഞ്ഞുങ്ങളുടെ സ്വഭാവം യുക്തിരഹിതമാണ്. ഒരു രക്ഷകർത്താവ് എന്ന നിലയിൽ നമ്മൾ ആദ്യം അംഗീകരിക്കേണ്ടത്  ഈ വസ്തുതയാണ്. 

പലപ്പോഴും ചെറിയ കുഞ്ഞുങ്ങളോട് പോലും യുക്തിയുക്തം കാരണങ്ങൾ വിശദീകരിച്ചാൽ അവർ അത് മനസിലാക്കി അവസരത്തിന് ഒത്തു പെരുമാറും എന്നാണ് പല രക്ഷിതാക്കളുടെയും വിചാരം. . തൽഫലമായി, പല മാതാപിതാക്കളും അവരുടെ പിഞ്ചുകുഞ്ഞിന്റെ വികസന നിലവാരത്തിന് മുകളിലാണ് സംസാരിക്കുന്നത്. ഫലം കുട്ടി കൂടുതൽ അലറുകയും മോശമായി പെരുമാറുകയും ചെയ്യുന്നു. കാരണം കുട്ടിയെ സംബന്ധിച്ച് ഈ രക്ഷിതാക്കൾ ചെയുന്ന പ്രസംഗം അവരെ ശല്യപ്പെടുത്താൻ വേണ്ടി മാത്രം ഉള്ളതാണ്.  അപ്പോൾ അവർ കൂടുതൽ കൂടുതൽ ഉച്ചത്തിൽ അവരുടെ ആവശ്യങ്ങൾ പ്രകടിപ്പിക്കാൻ ശ്രമിക്കും , ഫലം മാതാപിതാക്കൾക്ക് കൂടുതൽ സമ്മർദ്ദവും നിരാശയും!

നിങ്ങളുടെ കുട്ടിയുടെ പ്രായത്തിന് ചേർന്ന  വാക്കുകൾ ഉപയോഗിക്കാൻ ശ്രമിക്കുക എന്നതാണ് പെരുമാറ്റച്ചട്ടം - രണ്ടു വയസുകാരന് രണ്ടു വാക്കുകളേ ആവശ്യമുള്ളൂ. ഉദാഹരണത്തിന്, നിങ്ങളുടെ രണ്ട് വയസുകാരൻ കടിച്ചാൽ, “കടിക്കാൻ പാടില്ല" എന്ന് മാത്രം പറഞ്ഞ് ആളെ അവിടെനിന്നും നീക്കുക. നിങ്ങളുടെ 5 വയസുകാരന് സ്റ്റോറിന്റെ മധ്യത്തിൽ വെച്ച് കളിപ്പാട്ടത്തിനു വേണ്ടി ഒരു തന്ത്രം തുടങ്ങുകയാണെങ്കിൽ, നിങ്ങൾ പറയുന്നു, “  കളിപ്പാട്ടങ്ങളെക്കുറിച്ച് കരഞ്ഞിട്ട് ഒരു കാര്യവുമില്ല.” എന്നിട്ട് നിങ്ങൾ സ്റ്റോർ വിടുക.

അതേ സമയം അവിടെ നിങ്ങൾ നടത്തുന്ന   ഒരു നീണ്ട പ്രസംഗം ഒന്നും പരിഹരിക്കുന്നില്ല എന്നതാണ് കാര്യം. നിങ്ങളുടെ കൊച്ചുകുട്ടി ആ പറയുന്ന കാര്യങ്ങളെയൊക്കെ തലയ്ക്ക് മുകളിലൂടെ പറത്തിവിടുന്ന അവസ്‌ഥയിലാകും നിൽക്കുക.  പകരം, ധിക്കാരിയായ ഒരു പിഞ്ചുകുഞ്ഞിനെ നേരിടാനുള്ള ഏറ്റവും നല്ല മാർഗം സാധ്യമായ ഏറ്റവും ചെറിയ വാക്കുകൾ ഉൾക്കൊള്ളുന്ന വേഗത്തിലുള്ളതും പെട്ടെന്നുള്ളതുമായ നടപടിയാണ്.

മുതിർന്നവരായ നമ്മൾ മറ്റ് മുതിർന്നവരുമായി യുക്തിസഹവും പക്വതയുമുള്ള രീതിയിൽ ആശയവിനിമയം നടത്തുന്നതിനാൽ,  നമ്മളുടെ കുട്ടികളുമായും ഇത് ചെയ്യാൻ കഴിയുമെന്ന് നമ്മൽ അനുമാനിക്കുന്നു. എന്നിരുന്നാലും, നിങ്ങളുടെ കുഞ്ഞിന് അവരുടെ വികസനത്തിൽ ഈ ഘട്ടത്തിൽ പക്വത കുറവാണെന്ന കാര്യം ഓർമിക്കുക. അതിനാൽ വാചകങ്ങൾ  ഹ്രസ്വമാക്കുക. ശാന്തത പാലിക്കുക.


2 ) തിരികെ ഉച്ചത്തിൽ സംസാരിക്കരുത് അഥവാ അലറരുത്
-----------------------------------------------------------------------------------------------------

രണ്ടിനും  ആറിനും ഇടയിൽ പ്രായമുള്ള പിഞ്ചുകുഞ്ഞുങ്ങൾക്ക് പലപ്പോഴും നിയന്ത്രണം വിടുകയും ദേഷ്യത്തിൽ അലറുകയും ചെയ്യുന്നത് കാണാറുണ്ട്. . പക്വതയുടെ അഭാവം, വാചികമായി സ്വയം പ്രകടിപ്പിക്കാനുള്ള കഴിവില്ലായ്മ, മറ്റുള്ളവരുടെ മുന്നിൽ സാഹചര്യം പ്രോസസ്സ് ചെയ്യാൻ കഴിയാത്തതിൽ നിരാശ എന്നിവയാണ് ഇതിന് പ്രധാന കാരണങ്ങൾ. 

ഈ സമയത്താണ് കുട്ടികൾ പരിഭവിക്കാനും സാധനങ്ങൾ  സ്വന്തം എന്നത് കൂടുതൽ പ്രദർശിപ്പിക്കാനും തുടങ്ങുക. സഹോദരങ്ങളോട് പോലും ഷെയർ ചെയ്യാൻ മടിച്ചേക്കും.  ഉദാഹരണത്തിന് മൂന്ന് വയസുള്ള ഒരു  കുട്ടിക്ക് അവളുടെ 6 വയസുള്ള ചേട്ടന് കിട്ടുന്ന അതേ കളിപ്പാട്ടങ്ങൾ വേണമെന്നു വാശി തോന്നാം. കിട്ടാതെ വരുമ്പോൾ  അതേ കളിപ്പാട്ടം തന്നെ താഴെയെറിഞ്ഞു പൊട്ടിക്കുവാനോ മൂത്തയാളെ ഉപദ്രവിക്കാനോ തുടങ്ങുന്ന കുഞ്ഞുങ്ങളെ നമ്മൾ ദേഷ്യപ്പെട്ടത് കൊണ്ടോ അടിച്ചത് കൊണ്ടോ കാര്യമില്ല. ചെയ്യേണ്ടത് ശാന്തമായി കുഞ്ഞിനെ നമ്മളോട് ചേർത്തുപിടിക്കുക എന്നതാണ്. ദേഷ്യത്തിന്റെ സാഹചര്യത്തിൽ നിന്ന് കുട്ടിയെ മാറ്റിനിർത്തുന്ന ഒരു കൂളിംഗ് ഓഫ് പീരിയഡ് ചെയ്യുന്നത് വളരെ നല്ലതാണ്. നമ്മളുടെ മാതൃക കൊണ്ട് മാത്രമേ മറ്റൊരിക്കൽ ചെയ്യാനൊരുങ്ങുന്ന പൊട്ടിത്തെറികളിൽ നിന്നും കുഞ്ഞുങ്ങളെ പിന്തിരിപ്പിക്കാൻ കഴിയൂ. 


കാര്യങ്ങൾ ശരിയായി നടക്കാതെ വരുമ്പോൾ എങ്ങനെ ശാന്തനായിരിക്കാമെന്ന്  അച്ഛനമ്മമാർ കാണിച്ചുകൊടുക്കുന്നതിലൂടെ മാത്രമേ കുഞ്ഞുങ്ങളും പഠിക്കുകയുള്ളൂ. അച്ഛൻ നടക്കുന്നത് പോലെ നടക്കുകയും 'അമ്മ സാരി ചുറ്റും പോലെ ഷാൾ കൊണ്ട് സാരിയുടുക്കുകയും ചെയുന്ന കുഞ്ഞുങ്ങൾ നമ്മൾ സംഘർഷത്തിൽ ആകുമ്പോൾ എങ്ങനെ പെരുമാറുന്നു എന്നതും നോക്കുകയും സ്പോഞ്ച് പോലെ ഒപ്പിയെടുക്കുകയും ചെയ്യുന്നു.  അതുകൊണ്ട് തന്നെ പ്രതികരിക്കാനുള്ള ശരിയായ മാർഗം നിങ്ങളുടെ കുട്ടിയെ കാണിക്കുക എന്നതാണ് നിങ്ങളുടെ ജോലി. ശാന്തവും സ്ഥിരതയുമുള്ളവരായിരിക്കുക എന്നതാണ് അവരെ പഠിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം.

നിങ്ങളുടെ സ്വന്തം കോപം നിയന്ത്രിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടാണെന്ന് കണ്ടെത്തുകയാണെങ്കിൽ, ചങ്ങാതിമാരുടെ രൂപത്തിൽ, ഒരേ പ്രായത്തിലുള്ള കുട്ടികളുള്ള മറ്റ് മാതാപിതാക്കളുടെ രൂപത്തിൽ, സ്വന്തം സഹോദരങ്ങളുടെയോ അച്ഛനമ്മമാരുടെയോ  ഒക്കെ  പിന്തുണ തേടുക.  

ഇനിയുള്ള രണ്ടു പോയിന്റുകൾ പരസ്പര വിരുദ്ധവും പരസ്പര പൂരകങ്ങളും ആണ്. അവിടെയാണ് ഞാൻ ആദ്യം പറഞ്ഞ ആ തിരിച്ചറിവ് വേണ്ടത്. ഇത് നിങ്ങളുടെ കുഞ്ഞിന് ഇഷ്ടമായേക്കാവുന്ന ദോശ ആണോ എന്നത് നിങ്ങൾ തന്നെയാണ് തീരുമാനിക്കേണ്ടത്. 

3 ) തീർത്തും നിർബന്ധബുദ്ധിയോടെ ധാർഷ്ട്യം കാട്ടരുത് 
=======================================================
2 വയസ്സു മുതൽ 4 വരെ ഉള്ള സമയം  ഒരു കുട്ടിയുടെ ജീവിതത്തിലെ ഏറ്റവും ധാർഷ്ട്യവും വഴക്കമുള്ളതുമായ സമയത്തെ പ്രതിനിധീകരിക്കുന്നു. മിക്കപ്പോഴും, മാതാപിതാക്കൾ ഇത് അവരുടെ കുട്ടിയുടെ വികസനത്തിന്റെ ഒരു സാധാരണ ഭാഗമായി അംഗീകരിക്കുന്നില്ല. പകരം, അവരുടെ കുട്ടി യുക്തിരഹിതവും നിയന്ത്രണാതീതവുമാണെന്ന് തോന്നുന്നതിനാൽ അവർ നിരാശരും പരിഭ്രാന്തരാകുന്നു.

 ചില മാതാപിതാക്കൾ കുട്ടിയെ വല്ലാതെ നിയന്ത്രിക്കുന്ന  പ്രവണത കാണിക്കുന്നു. ശക്തമായ അച്ചടക്കമുള്ള ഒരാളായിരിക്കുന്നതിലൂടെ അവരുടെ കുട്ടിയുടെ വാശി സ്വയം കുറയുമെന്ന്  അവർ പ്രതീക്ഷിക്കുന്നു. നിർഭാഗ്യവശാൽ, നിങ്ങൾ ഇത് ചെയ്യുമ്പോൾ, നിങ്ങൾ ഇച്ഛാശക്തിയുടെ ഒരു യുദ്ധം സൃഷ്ടിക്കുന്നു.  നിങ്ങളും നിങ്ങളുടെ കുട്ടിയും തമ്മിൽ ആരും വിജയിക്കാത്ത ഒരു വടംവലി തുടങ്ങുന്നു.  കൂടുതൽ വഴങ്ങുന്നത് തന്നെയാണ് ഇക്കാര്യത്തിൽ കൂടുതൽ ഫലം നൽകുക. ശക്തമായ ഇച്ഛാശക്തിയുള്ള കുട്ടിക്ക് കൂടുതൽ ചോയ്‌സുകൾ നൽകുക.  ഇത് കുട്ടിയെ കൂടുതൽ വാശിക്കാരനാക്കില്ലേ എന്ന് നിങ്ങൾക്ക് തോന്നിയേക്കാം.   ഒരുദാഹരണം പറയുകയാണെങ്കിൽ സ്ഥിരമായി സ്‌കൂളിൽ പോകുന്നതിനു മുൻപുള്ള രാവിലെകൾ ഇവിടെ എന്ത് ഉടുപ്പിടണം എന്ന വഴക്ക് നടക്കാറുണ്ടായിരുന്നു. എപ്പോഴും ഒന്നോ രണ്ടോ സ്ഥിരം ഉടുപ്പുകളും പാന്റും മാത്രം ഉപയോഗിക്കുകയും ബാക്കിയൊക്കെ തരം തിരിച്ചു മാറ്റുകയും ചെയുന്ന കുട്ടിയാണോ നിങ്ങളുടേത്?  എന്നാൽ നാളെ മുതൽ രണ്ടു ഷർട്ട് എടുത്തിട്ട് അതിലൊരു ഓപ്‌ഷൻ കൊടുത്തു നോക്കൂ. നീല ഉടുപ്പ് വേണോ ചുവപ്പ് ഉടുപ്പ് വേണോ ..കുഞ്ഞു കൃത്യമായി ഒന്ന് തിരഞ്ഞെടുക്കും. കാരണം അവിടെ കുട്ടിയുടെ mindൽ തോന്നുന്ന ബോധം എന്നത് ആ തീരുമാനം എടുക്കാൻ അവന്റെ വാക്കിനും പ്രാധാന്യം കല്പിച്ചു എന്നതാണ്. 


കൂട്ടുകാരിയുടെ മകൾക്ക് എന്നും രാവിലെ ഉടുപ്പുക്കൾ തിരയൽ ഒരു സ്ഥിരം പണിയായപ്പോൾ ഞായറാഴ്ചകളിൽ വൈകുന്നേരങ്ങൾ അഞ്ചു ജോഡി ഉടുപ്പും , പാന്റും, അല്ലെങ്കിൽ ഫ്രോക്കും കുട്ടിയെകൊണ്ട് സെലക്ട് ചെയ്യിക്കാൻ തുടങ്ങി. ഇതാണ് ആ കുട്ടിയുടെ ഒരാഴ്ചത്തെ വാർഡ്രോബ്. തേച്ചുമടക്കി കുട്ടിയ്ക്ക് കയ്യെത്തുന്ന രീതിയിൽ ഒരിടത്ത് വെയ്ക്കുക, തിരഞ്ഞെടുപ്പ് ഈ അഞ്ചിലൊന്ന് മാത്രം എന്നാകുമ്പോൾ ഡ്രെസ്സിനോട് അനുബന്ധിച്ചുള്ള പരാതികൾ നിർത്തുകയും സമയത്തിനു പുറപ്പെടാൻ തുടങ്ങുകയും ചെയ്തു എന്ന് ആ കൂട്ടുകാരി സാക്ഷ്യം പറയുന്നു. എനിക്ക് അനുഭവം മറ്റൊന്നാണ് - ഏത് ഉടുപ്പു വാങ്ങിവന്നാലും ചിലവ മാത്രം സ്ഥിരമായി ഇടുകയും  ചിലവയെ നിഷ്കരുണം തള്ളിക്കളയുന്ന രീതിയിലേക്ക് മൂത്ത പുത്രൻ മാറാൻ തുടങ്ങിയപ്പോൾ  ഉടുപ്പുകൾ തിരഞ്ഞെടുക്കുന്ന ചോയ്‌സ് അവനു തന്നെ കൊടുത്തു. സ്വയം വാങ്ങുന്ന ഉടുപ്പുകൾ ഇടാണ്ടിരിക്കാൻ പറ്റില്ലല്ലോ.

ചുരുക്കത്തിൽ, അത്ര പ്രധാനമല്ലാത്ത വിഷയങ്ങളിൽ നിങ്ങളുടെ കുട്ടിക്ക് നിയന്ത്രണബോധം നൽകുക. ദീർഘകാലാടിസ്ഥാനത്തിൽ, ഇത് വളരെ ഘടനാപരവും നിയമാധിഷ്ഠിതവുമായ ഒരു ലോകത്ത് നിങ്ങളുടെ കുട്ടിക്ക് സ്വയംഭരണാവകാശം നൽകുന്നു. ദിവസേനയുള്ള ലളിതമായ ചോയ്‌സുകൾ നിങ്ങളുടെ കുട്ടി വലിയ കാര്യങ്ങളിൽ നിങ്ങളോട് പൊരുതാൻ ആഗ്രഹിക്കുന്നതിനുള്ള സാധ്യത കുറയ്ക്കുന്നു.


4)വളരെയധികം വഴങ്ങരുത്
-------------------------------------------------------
ഇതുകണ്ട്  ആശയക്കുഴപ്പത്തിലാണോ? ആകരുത്. വളരെയധികം ചോയ്‌സുകൾ‌ നമ്മൾ കൊടുത്താൽ അത്  പരാജയപ്പെടുമെന്ന് ഓർക്കുക. നിങ്ങളുടെ വഴക്കമുള്ള കുട്ടിക്ക് എന്തുചെയ്യണമെന്ന് അറിയാത്തവിധം വഴക്കമുള്ളവരാകരുത്. ഒരു ഉദാഹരണത്തിന് സ്‌ക്രീനിൽ എന്ത് കാണണം എന്നുള്ളത് നിങ്ങൾ കൊടുക്കുന്ന മൂന്ന് ചോയ്‌സിൽ നിന്ന് കുട്ടിക്ക് തിരഞ്ഞെടുക്കാം. അതേ സമയം എപ്പോഴാണ് ടീവി കാണേണ്ടത് എന്നത് കുട്ടിയല്ല തീരുമാനിക്കേണ്ടത്. ഇഷ്ടമുള്ള ഉടുപ്പ് വാങ്ങിക്കാൻ ചോയ്‌സ് കൊടുക്കാം പക്ഷേ ആ ഉടുപ്പ് ഏത് റേഞ്ചിൽ വരണം എന്നത് രക്ഷിതാവ് തന്നെ തീരുമാനിക്കണം. 

എപ്പോഴും ഓർക്കുക "You are the head of the house, not the child"

പിഞ്ചുകുഞ്ഞുങ്ങൾക്ക് ചുമതലയുള്ള ആരെയെങ്കിലും വേണം, അത് നിങ്ങളാണ്. നിങ്ങളുടെ കുട്ടിക്ക് ചോയ്‌സുകൾ നൽകുന്നതിൽ നിന്ന് നിങ്ങൾക്ക് പ്രയോജനം നേടാനാകുമെങ്കിലും, സ്നേഹപൂർവമായ അതിരുകൾ ക്രമീകരിക്കുന്നതിലൂടെയും നിങ്ങൾക്ക് പ്രയോജനം ലഭിക്കും.  അതുവഴി നിങ്ങളുടെ കുട്ടിക്ക് അവൾ തിരഞ്ഞെടുത്ത തിരഞ്ഞെടുപ്പുകളിൽ സുരക്ഷിതത്വവും സംതൃപ്തിയും അനുഭവപ്പെടും. 



നൂറു ശതമാനവും ഈ പറഞ്ഞ കാര്യങ്ങൾ പ്രവർത്തികമാക്കാനോ ഒരു കുട്ടിയിൽ ഫലവത്തായത് മറ്റൊരു കുട്ടിയിൽ ഫലം കാണണം എന്നോ ഇല്ല. പക്ഷേ പരീക്ഷിക്കുക, നിങ്ങളുടെ കുട്ടിയും നിങ്ങളും തമ്മിലുള്ള ബാലൻസിന്റെ ആ കാണാച്ചരട് എവിടെയാണെന്ന് നിരന്തരമായ ശ്രമത്തിലൂടെ കണ്ടെത്തുക. 


കളിപ്പാട്ടത്തിനായി കടയിൽ കരയുന്ന കുട്ടിയോട് കളിപ്പാട്ടം വാങ്ങിച്ചുതരില്ല എന്നത് പറയുന്നതിനൊപ്പം അതിനുള്ള കാശില്ല എന്നത് കൂടി പറയണം. അത് കുട്ടി തന്ത്രം കാണിക്കുന്ന സമയത്ത് ആകരുത് എന്ന് മാത്രം! 

========================================================================തന്ത്രങ്ങളുടെ കുട്ടിക്കാലം  - OUR KIDs Magazine 2020 May

Sunday, April 26, 2020

ചേർത്തുനിർത്താം അവരെയും

 2020 മാർച്ച് 20 , ലോകത്തിന്റെ മറ്റൊരു കോണിലിരുന്ന്  മലയാളത്തിലെ ഈ കുറിപ്പ് എഴുതുമ്പോൾ ഇത് വായിക്കാൻ പോകുന്ന നിങ്ങളും എഴുതുന്ന ഞാനുമെല്ലാം കടന്നുപോകുന്നത് ചരിത്രം അടയാളപ്പെടുത്തുന്ന ഒരു കാലത്തിലൂടെയാണ്. ലോകം ചുരുങ്ങുന്നു എന്ന് പലപ്പോഴായി പലയിടങ്ങളിൽ കേട്ടിരുന്നു എങ്കിലും ലോകം വീടുകളിലേക്ക് ചുരുങ്ങിയതിന്  നമ്മൾ സാക്ഷികളാകുകയാണ്.  ജീവിതകാലത്തിൽ  അനുഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള പ്രതിസന്ധികളിലൂടെ നാമെല്ലാം കടന്നുപോകുമ്പോൾ നമ്മളോടൊപ്പം കുഞ്ഞുങ്ങളെ എങ്ങനെ ചേർത്തുനിർത്താം എന്ന് നാം ആലോചിക്കേണ്ടിയിരിക്കുന്നു. കൊറോണ എന്ന മഹാമാരിയെക്കുറിച്ചു ഇപ്പോൾ കുഞ്ഞുങ്ങൾ എല്ലാം ഏതെങ്കിലും തരത്തിൽ കേട്ടുകാണും.  മുതിർന്നവരെപ്പോലെ കാര്യങ്ങൾ വിവേചനബുദ്ധിയോടെ തിരിച്ചറിയാനുള്ള കഴിവുകൾ കുഞ്ഞുങ്ങൾക്ക് കുറവായതുകൊണ്ട് തന്നെ അവരിലേക്ക് കാര്യങ്ങൾ എങ്ങനെ എത്തിക്കണം എന്നതിൽ നമുക്കൊരു ധാരണ ഉണ്ടാകണം. ഇതിനു മുൻപ് പ്രളയവും, നിപ്പയും അതിജീവിച്ചവരാണ് ഇനിയും വരും ദുരന്തങ്ങളും അതിജീവിക്കാനുള്ള പ്രത്യാശ അടുത്ത തലമുറയിലേക്ക് പകരാൻ  നമുക്ക് കഴിയണം. പലപ്പോഴും കുഞ്ഞുങ്ങൾ ചുറ്റിനുമുള്ളത് ഓർക്കാതെ ആകും നമ്മൾ രോഗം പടരുന്നതും മരണവും ഒക്കെ സംസാരിക്കുക. താഴെപ്പറയുന്ന കാര്യങ്ങൾ കുഞ്ഞുങ്ങളുമായുള്ള ആശയവിനിമയത്തിൽ ഓർക്കുക.


1. കുട്ടികൾക്ക് ആ കാര്യത്തിൽ എത്രത്തോളം അറിവ്  ഉണ്ടെന്ന്  മനസിലാക്കുക :   

ഏറ്റവും എളുപ്പവഴി അവരോട് തന്നെ എന്താണ് അവർക്ക് അറിയുന്നത് എന്ന് ചോദിക്കുന്നത് തന്നെയാണ്. ഈ കൊറോണക്കാലത്തെ കുറിച്ചും  അവർക്ക് പത്രങ്ങളിൽ നിന്നും , ടീവി യിൽ നിന്നും,  കൂട്ടുകാരിൽ നിന്നും  അദ്ധ്യാപകരിൽ  നിന്നും  രക്ഷിതാക്കളുടെ പരസ്പര സംഭാഷണത്തിൽ നിന്നും ഒക്കെ കേൾക്കുന്നതും ഒക്കെച്ചേർത്ത് ഒരാകെത്തുക അവരുടെ മനസിൽ ഉണ്ടാകും. ചിലപ്പോൾ എങ്കിലും അതിശയോക്തിപരമായ പലതും അവർ വിശ്വസിക്കുന്നുമുണ്ടാകും. ഉദാഹരണത്തിന് ഇവിടെ എൻ്റെ മൂന്നാം ക്‌ളാസ്സുകാരൻ മകൻ കഴിഞ്ഞ ആഴ്ച സ്‌കൂളിൽ നിന്നും വീട്ടിൽ എത്തിയത്  "കൊറോണ " എന്ന പേര് "ക്രൗൺ" എന്ന പേരിൽ നിന്നും രൂപമാറ്റം സംഭവിച്ചുണ്ടായത് ആണെന്നും ആ വൈറസിന് ഒരു കിരീടത്തിന്റെ രൂപം ആയത് കൊണ്ട് ശരിക്കുള്ള സയന്റിഫിക് പേര് ക്രൗൺ വൈറസ് എന്നാണ് എന്നും പറഞ്ഞുകൊണ്ടാണ്. കൂടുതൽ ചർച്ചകളിൽ മനസിലായി അത് അവൻ്റെ  ഉറ്റസുഹൃത്ത് ആയ മറ്റൊരു ഇന്ത്യൻ കുട്ടി അവൻ്റെ  മാതാപിതാക്കളുടെ സംഭാഷണത്തിൽ നിന്നും കേട്ടെടുത്തത് ആണെന്ന്. വാട്സാപ്പ് യൂണിവേഴ്‌സിറ്റികൾ വീട്ടിൽ കേറ്റിയില്ലെങ്കിലും  കുഞ്ഞുങ്ങളിലേക്ക് എങ്ങനെ എത്തുന്നു എന്ന് അന്നാണ് മനസിലായത്. ഇതുപോലെ നമ്മുടെ ഓരോ കുഞ്ഞുങ്ങൾക്കും ഉണ്ടാകും ഒരുപക്ഷേ  ഈ കൊറോണ എന്ന രാക്ഷസനെ കുറിച്ച് ഒരു കഥ! അതുകൊണ്ട് ആദ്യം അവരോട് തന്നെ ചോദിച്ചു  മനസിലാക്കുക എന്താണ് അവരുടെ അറിവിൻ്റെ  അറ്റം എന്ന്. ആറുവയസിൽ താഴെയുള്ള കുഞ്ഞുങ്ങളോട് അവർക്കിതിനെക്കുറിച്ചു തീരെ കേട്ടറിവില്ല എങ്കിൽ സംസാരിക്കേണ്ട ആവശ്യമില്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം.  

2 . സ്വന്തം  ആശങ്കകൾ അകറ്റുക  -

ഏത് പ്രതിസന്ധി ഘട്ടത്തെക്കുറിച്ചും  കുഞ്ഞുങ്ങളോട് സംസാരിക്കുന്നതിനു മുൻപ്  സ്വയം ഒരു അവലോകനം നടത്തുക. എന്തൊക്കെ ആശങ്ക നമുക്കുണ്ട് എന്നത് ആദ്യം പങ്കാളിയോടോ സുഹൃത്തിനോടോ ഡോക്ടർമാരോടോ മറ്റാളുകളോടോ സംസാരിച്ച്  ഒരു കൃത്യമായ ധാരണ അച്ഛനമ്മമാർ ഉണ്ടാക്കേണ്ടത് ആവശ്യമാണ്. മക്കളോട് ഒരു പാനിക് മോഡിൽ സംസാരിക്കുന്നത് ഗുണത്തേക്കാൾ ദോഷമേ ചെയ്യൂ. നമുക്കും പേടിയുണ്ടാകാം , നാളെയെക്കുറിച്ചു ആശങ്ക ഉണ്ടാകാം - സ്വാഭാവികം മാത്രമാണ്. പക്ഷേ, കുഞ്ഞുങ്ങളോട് സംസാരിക്കുമ്പോൾ ഈ ലോകം വളരെ ഭീതിപ്പെടുത്തുന്നതാണ് എന്ന രീതിയിൽ സംസാരിക്കുന്നത് കുഞ്ഞുങ്ങളിൽ അനാവശ്യമായ anxiety  ഉണ്ടാക്കും എന്ന് പഠനങ്ങൾ പറയുന്നു. അത് വളരുന്ന പ്രായത്തിൽ അവരിൽ അനാവശ്യ ഭീതികൾ ജനിപ്പിക്കുകയും ഉത്സാഹവും അന്വേഷണ തൽപ്പരതയും കുറയ്ക്കുകയും ചെയ്യും . 

3. കുഞ്ഞുങ്ങളുടെ പേടിയെ തള്ളിക്കളയരുത് :

നേരത്തെപറഞ്ഞതുപോലെ കുഞ്ഞുങ്ങൾക്ക് ആദ്യമേതന്നെ അകപ്പെട്ടിരിക്കുന്ന സാഹചര്യത്തെക്കുറിച്ചു ബോധമുണ്ടാകാം. ചിലപ്പോൾ അവർക്ക് പേടിയും ന്യായമായ ആശങ്കയും ഉണ്ടാകാം. എല്ലാം ശരിയാകും എന്ന് വെറുതേ  പറയുന്നതിനേക്കാൾ അവരുടെ ഭയമെന്താണ് എന്ന് അവരെ കേൾക്കാൻ ശ്രമിക്കുക. ചിലപ്പോൾ അവർ മരിച്ചുപോകും എന്നോ, രക്ഷിതാക്കളെ പിരിയേണ്ടി വരും എന്നോ ഒക്കെയാകും അവരുടെ ആശങ്ക. കുട്ടിക്കാലത്തെ ട്രോമകൾ പിന്നീട് കുട്ടികളെ വല്ലാതെ ബാധിക്കും എന്നതിനാൽ കുഞ്ഞുങ്ങളോട് സംസാരിക്കുമ്പോൾ അതിനെക്കുറിച്ച് വ്യക്തമായ ബോധത്തോടെ സംസാരിക്കുക.  കൂട്ടുകാരിൽ ഒരാൾ ചിലപ്പോൾ അവരോട് നാമെല്ലാം മരിക്കാൻ പോകുകയാണ് എന്ന് പറഞ്ഞിട്ടുണ്ടാകാം. അതൊരു ഗൗരവതരമായ കാര്യമാണ് . അതുകൊണ്ടുതന്നെ കുഞ്ഞുങ്ങൾക്ക് അത്തരം ഒരു ഭയമുണ്ടെങ്കിൽ അതിന്റെതായ വില കൊടുക്കുക തന്നെവേണം . നമുക്ക് കുട്ടിക്കാലത്ത് ഉണ്ടായ പേടികളെക്കുറിച്ചും  എങ്ങനെയാണു പിന്നീടു നമ്മൾ അതിനെ കടന്നുവന്നത് എന്നും ഒക്കെ സംസാരിക്കാം. കുഞ്ഞുങ്ങൾക്ക് ധൈര്യം ഉണ്ടാക്കുക എന്നത് തന്നെയാണ് ചെയ്യേണ്ട ഏറ്റവും പ്രധാന കാര്യം. ശ്രദ്ധിക്കേണ്ടത് കുട്ടികൾക്ക് മുന്നിൽ വെച്ച് മരണഭീതി  , മരണപ്പെട്ടവരുടെ ഭയപ്പെടുത്തുന്ന നമ്പരുകൾ, ചികിത്സ കിട്ടാതെ പോകുന്നവരുടെ ആശങ്കകൾ ഒക്കെ പങ്കാളിയോടോ കൂട്ടുകാരോടോ പങ്കുവെക്കുമ്പോൾ ശ്രദ്ധിക്കണം എന്നതാണ്. എന്നാൽ തീരെ നിസാരമായി കാണുകയും ചെയ്യരുത് . കുഞ്ഞുങ്ങളിലെ ഭീതിയെ മാറ്റാൻ,  ഇത്രയുമൊക്കെ മുൻകരുതലുകൾ നമ്മളെടുത്താൽ പിന്നീട് ഭയക്കേണ്ട കാര്യമില്ല എന്ന രീതിയിൽ  സംസാരിക്കണം. കൊറോണയുടെ കാര്യത്തിൽ ആണെങ്കിൽ വ്യക്തിശുചിത്വം എത്രത്തോളം പ്രധാനമാണെന്നു പഠിപ്പിക്കാനുള്ള അവസരമായി അതിനെ കാണാം. 

4 . കുട്ടികളുടെ പ്രായത്തിന്  അനുസരിച്ചുള്ള പ്രതികരണം: 

തീരെച്ചെറിയ കുഞ്ഞുങ്ങളോട്  ഒരു കഥപോലെ പറയാം നമുക്ക്. കൊറോണയെ ഒരു രാക്ഷസൻ ആയും ഡോക്ടർമാരും സയന്റിസ്റ്റുകളും അതിനെതിരെ യുദ്ധം ചെയ്യുന്നവരായും നമ്മുടെ കുട്ടി അതിനവരെ സഹായിക്കുന്ന ആളുമായി സങ്കൽപ്പിച്ച് ഒരു കഥ പോലെ പറഞ്ഞുനോക്കൂ. കുട്ടികൾക്ക് അത് വളരെവേഗം മനസിലായേക്കും. കുറച്ചുകൂടി മുതിർന്ന കുട്ടികളോട് എന്താണ് വൈറസ് എന്നതിനെക്കുറിച്ചും സംസാരിക്കാം. എന്തൊക്കെ തരം  രോഗങ്ങൾ നമുക്ക് വരാം എങ്ങനെയൊക്കെ വരാം ഈ വൈറസുകൾ കാരണം എന്നതൊക്കെ അറിയാൻ കുട്ടികൾക്ക് കൗതുകമുണ്ടായേക്കും. എന്തുകൊണ്ട് ആണ് ഇപ്പോഴത്തെ അസുഖം എല്ലാവരും കൂടുതൽ മുൻകരുതലുകൾ എടുക്കുന്നത്, എങ്ങനെയാണ്  നമുക്ക് ഇതിനെ പ്രതിരോധിക്കാൻ കഴിയുക ഇതൊക്കെ സംസാര വിഷയം ആക്കാം. 


5.  ശുചിത്വത്തിന്റെ ആവശ്യം


കുഞ്ഞുങ്ങളോട് വൃത്തിയെക്കുറിച്ച് സംസാരിക്കാൻ പറ്റിയ സമയമാണ് ഈ കാലം. എന്തുകൊണ്ട് ആണ് ബാത്‌റൂമിൽ പോയിവന്നാൽ കൈകൾ വൃത്തിയാക്കേണ്ടത് , എന്ത്‌കൊണ്ട്  ഭക്ഷണത്തിനു മുൻപും ശേഷവും കൈകൾ വൃത്തിയായി ഉരച്ചുകഴുകണം, എന്തുകൊണ്ട് പുറത്തു യാത്ര ചെയ്തുവന്നുകഴിഞ്ഞാൽ അതേ  വസ്ത്രങ്ങളോടെ വീട്ടിൽ ഇരിക്കാൻ പാടില്ല അങ്ങനെയങ്ങനെ നിരവധി വ്യക്തി ശുചിത്വ കാര്യങ്ങളും ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കേണ്ട ഉത്തരവാദിത്വത്തെക്കുറിച്ചും സംസാരിക്കാനുള്ള അവസരമായി ഇതിനെ കാണുക. കൈകൾ കഴുകുന്ന വീഡിയോകൾ കാണിക്കുക , അവരെക്കൊണ്ട് അതിനെക്കുറിച്ച് സംസാരിപ്പിക്കുകയോ, അവർ ചെയുന്ന കാര്യങ്ങൾ വീഡിയോ എടുത്തു കാണിക്കുകയോ ചെയ്യുക ഇതൊക്കെയും കുഞ്ഞുങ്ങൾക്ക് കൂടി ഇഷ്ടപ്പെടുന്ന കാര്യമാണ്. 

6 . വീടുകൾക്ക് ഉള്ളിലേക്ക് ചുരുങ്ങേണ്ടിവന്നതിൻ്റെ  നല്ലവശം പറയുക : 

പലപ്പോഴും കുട്ടികൾക്ക് - പ്രത്യേകിച്ചും സ്‌കൂളിൽ പൊയ്ക്കൊണ്ടിരുന്ന കുഞ്ഞുങ്ങൾക്ക് വീട്ടിനുള്ളിൽ ഒന്നിൽ കൂടുതൽ ദിവസം ഇരിക്കുക എന്ന് പറയുന്നത് വളരെ വിഷമകരം ആയ കാര്യമാണ്. അവരോട് എന്തുകൊണ്ടാണ് നമ്മൾ ഇങ്ങനെ ഇരിക്കേണ്ടി വരുന്നത് എന്നത് പറയുക. അതിനെ കൂടുതൽ പോസിറ്റീവ് ആക്കാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യുക. ഇങ്ങനെ കിട്ടുന്ന സമയങ്ങളിൽ ഒരു സമയക്രമം ഉണ്ടാകുന്നത് കാര്യങ്ങൾ കൂടുതൽ കൃത്യതയോടെ ചെയ്യുന്നതിന് സഹായിക്കും. അച്ഛനും അമ്മയും വർക്ക് ഫ്രം ഹോം എന്ന ഓപ്‌ഷനും മക്കൾക്ക് സ്‌കൂളിൽ പോകാൻ കഴിയാത്ത അവസ്ഥയും ആകുമ്പോൾ ചെയ്യാൻ കഴിയുന്നത് എല്ലാവര്ക്കും ഫോളോ  ചെയ്യാവുന്ന ഒരു ടൈംടേബിൾ ഉണ്ടാക്കുക എന്നതാണ് . 
വീട്ടിനുള്ളിൽ ഒരു സ്‌കൂൾ + ഓഫിസ് എന്ന രീതിയിൽ കാര്യങ്ങൾ നടത്തികൊണ്ട് പോകണം എങ്കിൽ കൃത്യമായ ടൈംടേബിൾ ഉണ്ടാകുന്നത് മാത്രമാണ് മടുപ്പുണ്ടാക്കാതെ ഇരിക്കാനുള്ള വഴി. കുഞ്ഞുങ്ങളുടെ ടൈംടേബിളിൽ ഇന്റർവെൽ , സ്നാക്ക് ടൈം, ലഞ്ച് ടൈം ഒക്കെ സെറ്റ് ചെയ്തുകഴിഞ്ഞാൽ രക്ഷിതാക്കൾക്കും അതിനു അനുസരിച്ചു അവരുടെ ജോലിസമയം ക്രമപ്പെടുത്തുകയും ഇപ്പോൾ വീണുകിട്ടുന്ന ഈ സമയം കുടുംബത്തോടൊപ്പം കിട്ടുന്ന കൂടുതൽ സമയം ഭംഗിയുള്ള നിമിഷങ്ങളാക്കി മാറ്റാനും കഴിയും. 

7 .  സാമ്പത്തികശാസ്ത്രം

ഏത് ദുരന്തവും അതനുഭവിക്കുന്നവരിൽ സാമ്പത്തികമായ പ്രതിസന്ധികൾ ഉണ്ടാക്കും. കുഞ്ഞുങ്ങൾക്ക് എന്തുകൊണ്ട് പുറത്തുപോയി ഭക്ഷണം കഴിക്കാൻ കഴിയുന്നില്ല എന്നതും എന്തുകൊണ്ടാണ് പുതിയ വിലപിടിച്ച വസ്ത്രം എടുക്കാൻ കഴിയാത്തത് എന്നും എന്തുകൊണ്ട് നമ്മൾ ഈ പ്രാവശ്യം പിറന്നാളുകൾ ആഘോഷിക്കുന്നില്ല എന്നതും കൃത്യമായി കുട്ടികളിലേക്ക് പകരുക. മിതവ്യയവും നാളെയിലേക്ക് കരുതിവെക്കേണ്ടതിന്റെ ആവശ്യകതയും കുഞ്ഞുങ്ങൾക്ക് മനസിലാക്കിച്ചു കൊടുക്കാൻ കഴിയുന്ന അവസരങ്ങളാണ് പലപ്പോഴും ഇത്തരം പ്രതിസന്ധികൾ. കുഞ്ഞുങ്ങളിൽ നിന്ന് അത്തരം കാര്യങ്ങൾ ഒളിപ്പിച്ചുവെക്കുകയല്ല വേണ്ടത് എന്നും അവരോട് യാഥാർഥ്യം പറഞ്ഞു മനസിലാക്കിക്കുകയാണ് വേണ്ടത് എന്നും വിദഗ്ധർ പറയുന്നു. 


ഈ കാലവും കടന്നുപോകും എന്നതാണ് കുഞ്ഞുങ്ങളോടും നിങ്ങൾ ഓരോരുത്തരോടും പറയാനുള്ളത് .  ഒരു സൂര്യൻ അസ്തമിച്ചുദിച്ചുയരുന്നത്  ഈ രോഗമില്ലാത്ത നല്ല പ്രഭാതത്തിലേക്കാകും  എന്ന ശുഭപ്രതീക്ഷയോടെ  അമേരിക്കയിൽ നിന്നൊരമ്മ.  



Sunday, December 8, 2019

ടീനേജ് എന്ന തേനേജ്

മക്കളുടെ ടീനേജ് പ്രായം എന്നത് എല്ലാ രക്ഷകർത്താക്കളും കുറച്ചു ഉൾഭയത്തോടെ മാത്രം  ചിന്തിക്കുന്ന ഒന്നാണ് എന്ന് തോന്നുന്നു.  സ്വന്തമായിട്ടുള്ള രണ്ടെണ്ണം  ടീനേജ് ആകാനിനിയും വർഷങ്ങൾ ഉണ്ടെങ്കിലും  അനന്തരോന്മാരും സുഹൃത്തുക്കളുടെ മക്കളും ഒക്കെച്ചേർന്നു നല്ലൊരു കൗമാരപ്രായക്കൂട്ടത്തെ ഞാനും കാണാറുണ്ട്. ഇത്തവണത്തെ  ടോപ്പിക്കിൽ എന്താണ് ഉൾപ്പെടുത്തേണ്ടത് എന്ന് ഒരുകൂട്ടം സുഹൃത്തുക്കളോട്   ചോദിച്ചപ്പോൾ കിട്ടിയ ഉത്തരമാണ്  ഈ പ്രാവശ്യം  കൗമാരക്കാർക്കൊപ്പം ആകാം കറക്കം എന്ന് ചിന്തിപ്പിച്ചത്. എല്ലാവരെക്കുറിച്ചും പൊതുവേ മാതാപിതാക്കളുടെ പരാതി  അവർ സംസാരിക്കുന്നില്ല ,  ഒന്നും ഗൗരവതരമായി കാണുന്നില്ല , അനാവശ്യകാര്യങ്ങൾക്ക് വേണ്ടി വഴക്കുണ്ടാക്കുകയോ വിഷമിക്കുകയോ ചെയ്യുന്നു,  പൊതുവെ എന്തിനെയും എതിർക്കാൻ ഒരു പ്രവണത എന്നതൊക്കെയാണ്. കാര്യം പറയുമ്പോൾ ഇതൊക്കെ അച്ഛനമ്മമാരുടെ ഭാഗത്തു നിന്ന് നോക്കുമ്പോൾ ശരിയുമാണ്.  എന്നാൽ അങ്ങനങ്ങു ഒരുഭാഗം മാത്രം ചേർന്ന് കാണാൻ പറ്റില്ലല്ലോ - ഒരു ടീനേജ് അമ്മയല്ലാത്തത് കൊണ്ട് മാത്രമാണ് എനിക്ക് അങ്ങനെ ചിന്തിക്കാൻ കഴിയുന്നത് എന്ന തിരിച്ചറിവുണ്ടായപ്പോഴാണ് ഈ ലേഖനമെഴുതാൻ ഇരുന്നത് എന്നുംപറയാം. സ്വന്തമനുഭവങ്ങൾ കൂടിച്ചേർന്നതാണ് 'അമേരിക്കൻ മോ'മിൻറെ  മിക്ക ലേഖനങ്ങളും പക്ഷേ, ഇത് എഴുതാൻ കാര്യമായ അനുഭവമില്ലാത്തത് കൊണ്ട്  കുറച്ചു കൗമാരക്കാരോടും കുറച്ചു കൗമാരപ്രായക്കാരുടെ അച്ഛനമ്മമാരോടും സംസാരിച്ചു. അങ്ങനെ പുറത്തു നിന്നും കാണുന്ന ഒരാളായി രണ്ടു കൂട്ടരോടും സംസാരിച്ചപ്പോൾ തോന്നിയത് - അച്ഛനമ്മമാർക്ക് അവരുടെ കൗമാരകാലം ഓർമയുണ്ടാകുകയും കുട്ടിപ്പട്ടാളത്തിന്‌ അവരുടെ കൗമാരം അടുത്ത 7-8 വർഷത്തിനുള്ളിൽ തീരുമെന്ന് ഒരു ചിന്തയുണ്ടാകുകയും ചെയ്താൽ  കാര്യങ്ങൾ വളരെ സിംപിൾ ആണെന്നാണ്! ഇത് വായിക്കുന്ന ഏതൊരു രക്ഷിതാവും ഇപ്പോൾ എന്നെ ഒന്ന് "പുശ്ചിച്ചു" ചിരിക്കും എന്നെനിക്കറിയാം - കാരണം നമ്മൾ അനുഭവിക്കാത്ത ജീവിതങ്ങൾ ഒക്കെ നമുക്ക് കെട്ടുകഥകൾ ആണല്ലോ! അപ്പോൾ പ്രതിസന്ധികളും പരിഹാരങ്ങളും സിംപിൾ ആകുമല്ലോ എന്ന്! എന്നിരുന്നാലും കൗമാരകാലത്ത്  ഒരു ട്രബിൾ മേക്കർ/ റിബൽ പദവിയുണ്ടായിരുന്ന ആളെന്ന നിലയിൽ ഞാൻ കുറച്ചുനേരം നിങ്ങളുടെ ആ ടീനേജ് കൊച്ചിന്റെ സ്ഥാനമേറ്റെടുത്തു കൊണ്ട് ഇച്ചിരെ കാര്യങ്ങൾ പറയാൻ പോകുവാണേ  - മക്കൾ സംസാരിക്കുന്നില്ല എന്ന പരാതി നമുക്കിപ്പോൾ തീർക്കാം.



1.  'ഞങ്ങൾ പിള്ളേർക്ക് കുറച്ച് സ്വാതന്ത്ര്യമൊക്കെ അനുവദിച്ചു തരുക' -

 അധികമായാൽ അമൃതും വിഷമാകുന്നത് പോലെ തന്നെ ചിന്തിക്കേണ്ട കാര്യമാണ് 

 ആവശ്യത്തിന്  പോലുംഭക്ഷണം ഇല്ലാതെയിരിക്കുന്നതും.  
കൗമാരക്കാർക്ക് അവരുടെ സ്വന്തം ഐഡന്റിറ്റി സ്ഥാപിക്കാൻ അവസരം നൽകുന്നത്അവർക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്നത് ഒക്കെ  ലോകത്തിൽ സ്വന്തം സ്ഥാനം സ്ഥാപിക്കാൻ അവരെ സഹായിക്കുന്നതിന് അത്യാവശ്യമാണ്. എന്നുകരുതി ആ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തുകൊണ്ട് തീർത്തും മോശമായ ഒരു കൂട്ടുകെട്ടിലാണ് കുട്ടികൾ  ചെന്നുചാടുന്നത് എങ്കിൽ  അത് അനുവദിക്കണം എന്നല്ല. അവിടെയാണ് രണ്ടാം പോയിന്റ് വരുന്നത്. 

2. വീട്ടിലേക്ക് ഇടയ്ക്കൊക്കെ മക്കളുടെ സുഹൃത്തുക്കളെ ക്ഷണിക്കുക - 

പണ്ടുകാലത്തും ഇത് വേണ്ടതായിരുന്നു എങ്കിലും ഇന്നത്തെ മാറുന്ന കാലത്ത് ഇത് അത്യാവശ്യം ആണ്. പണ്ടൊക്കെ ചുറ്റുവട്ടങ്ങളിൽ തന്നെയാകും കുഞ്ഞുങ്ങൾ പഠിക്കുക ഒരു ഡിഗ്രിയൊക്കെ ആകും വരെ. ഇപ്പോൾ  അങ്ങനെയല്ലാത്തത് കൊണ്ടും പലപ്പോഴും നമ്മളിൽ പലരും നാടും വീടും  ദൂരെയിടങ്ങളിൽ നിൽക്കുന്നത് കൊണ്ടും  കുട്ടികൾ ഇടപഴകുന്ന ആളുകൾ നമുക്ക് അപരിചിതരാകാം.  എളുപ്പവഴി കുട്ടികളോട് തന്നെ സുഹൃത്തുക്കളെക്കുറിച്ചു സംസാരിക്കുകയും അവരെ വീട്ടിലേക്ക് ക്ഷണിക്കുകയും അവരുടെ മാതാപിതാക്കളുമായി നല്ലൊരു ബന്ധം ഉണ്ടാക്കിയെടുക്കുകയും ചെയ്യുന്നതാണ്. പലപ്പോഴും പിയർ പ്രെഷർ എന്നത് ബ്രാൻഡഡ് സാധങ്ങങ്ങൾ വാങ്ങുന്നതിൽ മാത്രമല്ല പെരുമാറ്റ രൂപീകരണത്തിലും സഹായിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. ഏതെങ്കിലും ഒരു സുഹൃത്തിനെ പൂർണമായും ഒഴിവാക്കാൻ കൗമാരപ്രായക്കാരെ ഉപദേശിക്കുന്നത് പലപ്പോഴും വിപരീത ഫലം ഉണ്ടാക്കും. ഓർക്കുക ഞങ്ങൾ കൗമാരക്കാർക്ക് എതിർക്കാനാണ് ഇഷ്ടം! 

അതിൽ നിന്ന് നമ്മൾ മൂന്നാമത്തെ പോയിന്റിലേക്ക് എത്തുകയാണ്,


3. കാണുന്നതും കേൾക്കുന്നതുമായ എല്ലാ കാര്യത്തിലും ആദ്യ പ്രതികരണം "നോ"  ആകരുത് -  എല്ലാത്തിലും മക്കളെ എതിർക്കുക/ വഴക്കു പറയുക  എന്നതാകരുത്  നിങ്ങളുടെ മോട്ടോ.  മുടി നീട്ടി വളർത്തുന്നതോ, സ്ഥിരമായി ഒരേ വസ്ത്രം ധരിക്കുന്നതോ ആകെ കുഴഞ്ഞുമറിഞ്ഞുകിടക്കുന്ന പഠനമേശയോ ഒന്നും വലിയ വിഷയമല്ല എന്ന് മാതാപിതാക്കൾ തിരിച്ചറിഞ്ഞാൽ അത് സമാധാനപൂർണമായ ഒരന്തരീക്ഷം സൃഷ്ടിക്കും. മിക്ക കുട്ടികൾക്കും -ടീനേജ് എന്ന വലിയ ബബിളിനുള്ളിൽ ആ ചെറിയ കുഞ്ഞാകാനാണ് ഇഷ്ടം. അതേസമയം ഓരോ കുഞ്ഞും ഒരു വ്യക്തിയുമാണ് - കുറച്ചു പരസ്പര വിരുദ്ധ വാചകങ്ങൾ ആണെന്ന് അറിയാം, അതിലേക്ക് നമ്മുടെ നാലാമത്തെ പോയിന്റിനെ ചേർക്കാം


4.  നിയമങ്ങളും അച്ചടക്കവും മുൻകൂട്ടി തീരുമാനിക്കുക: 

സിംഗിൾ പേരന്റ് അല്ലാത്ത എല്ലാ രക്ഷാകർത്താക്കളും മക്കളെ കുറിച്ചുള്ള കാര്യങ്ങൾ പരസ്പരം സംസാരിച്ചുവേണം തീരുമാനങ്ങളിൽ എത്താൻ. അച്ഛനെ മറികടന്നു അമ്മയോ അമ്മയെ ചെറുതാക്കി അച്ഛനോ കുട്ടികൾക്ക് കാര്യങ്ങൾ സാധിച്ചുകൊടുക്കുന്നതോ  ശിക്ഷകൾ കുറയ്ക്കുന്നതോ പലപ്പോഴും വിപരീതഫലം ചെയ്യും - ഇന്റർനെറ്റ് കട്ട് ചെയ്യുന്നതോ, പോക്കറ്റ് മണി കുറയ്ക്കുന്നതോ, ബൈക്ക് എടുക്കാൻ സമ്മതിക്കില്ല എന്നുള്ളതോ അങ്ങനെ എന്തുമാകാം ശിക്ഷകൾ. പക്ഷേ  എല്ലാത്തിനും ഒരേ ശിക്ഷകൾ ആകരുത് , അങ്ങനെയൊരു അച്ചടക്കനടപടി നേരത്തെ പറഞ്ഞിട്ടുണെങ്കിൽ നടപ്പാക്കാൻ മടിക്കുകയും അരുത്!  കുട്ടികളെയും കൂടി ഉൾക്കൊള്ളിച്ചു കൊണ്ട് ആഴ്ചയിൽ ഒരിക്കൽ ഒരു തീൻമേശ ചർച്ച നടത്തിയാൽ നിങ്ങൾ ചിന്തിക്കാത്ത പലതും ആ കുട്ടിമനസുകളിൽ ഒളിഞ്ഞുകിടപ്പുണ്ട് എന്ന് മനസിലാക്കാം. ഇത് ശരിയല്ലെന്ന് കുട്ടി പറഞ്ഞാൽന്യായമായ ശിക്ഷയെന്താണെന്ന് നിങ്ങൾ അവരോട് സംസാരിക്കുകയും മനസിലാക്കുകയും വേണം.


അപ്പോൾ അതാണ്‌ അഞ്ചാം നിയമം 

5. ദിവസത്തിലെ ഏതെങ്കിലും ഒരു നേരത്തെ ഭക്ഷണം കുട്ടികൾക്ക് ഒപ്പം ആക്കുക - 


ആ സമയം നിങ്ങളുടെയും പങ്കാളിയുടെയും മൊബൈലുകൾക്ക് അവധി കൊടുക്കാം ടിവിയ്ക്കും വിശ്രമം കൊടുക്കാം എന്നിട്ടു നിങ്ങൾ നിങ്ങളുടെ ദൈനം ദിന വിശേഷങ്ങൾ തീൻമേശയിൽ ഒരു വിഭവം ആക്കുക - സംസാരിച്ച എല്ലാ ടീനേജർക്കും ഉണ്ടായിരുന്ന പരാതി - അച്ഛനുമമ്മയ്ക്കും സംസാരിക്കാൻ പഠനം മാത്രമേ വിഷയമുള്ളൂ എന്നാണ് ! പഠനം ഭക്ഷണമേശയിൽ എത്തിക്കാതെ നിങ്ങളുടെ ജോലിയിലെ ആവശ്യമില്ലാത്ത ടെൻഷൻ അവിടെ വിളമ്പാതെ മറ്റെന്തൊക്കെ കാര്യങ്ങൾ സംസാരിക്കാം എന്നാലോചിക്കൂ. അഥവാ ടെൻഷനുള്ള ചില കാര്യങ്ങൾ ഉണ്ടെങ്കിൽ കുട്ടികളോടും കൂടി ഷെയർ ചെയ്യുന്നത് അവരുടെ കാഴ്ചപ്പാടുകൾ, അഭിപ്രായങ്ങൾ ആ കാര്യത്തിൽ എന്തെന്ന് ചോദിച്ചറിയുന്നത് തീർച്ചയായും കുട്ടിയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും. 



ആറാം പോയിന്റായി ഞാൻ പറയാൻ പോകുന്നതും അതാണ് 


6. സംസാരിച്ചാൽ മാത്രമേ പോരാ - കേൾക്കണം. 


"പലപ്പോഴും ഉപദേശങ്ങളും അപ്പുറത്തെ വീട്ടിലെ കുട്ടിയോട് കമ്പാരിസണും മാത്രമാണ് അമ്മയ്ക്കും അച്ഛനും സംസാരിക്കാനുള്ളത്. എന്തെങ്കിലും കുറ്റം കേട്ടാൽ അതിനെക്കുറിച്ചു ഞങ്ങളോട് ചോദിക്കുക പോലും ചെയ്യാതെ കുറ്റവാളിയെന്ന് ആദ്യമേ വിധിക്കും. അപ്പോൾപ്പിന്നെ അങ്ങനെ  തന്നെയങ്ങു  പോകട്ടെയെന്നു വെയ്ക്കും " - പറഞ്ഞത് മിടുക്കിയായ ഒരു പതിനാറുകാരിയാണ്. പ്രണയമുണ്ടെന്നു മറ്റാരോ പറഞ്ഞറിഞ്ഞത് അച്ഛനും അമ്മയും അവളോട് ചോദിക്കുകപോലും ചെയ്യാതെ പരിശോധനകൾക്കും വിലക്കുകൾക്കും വിധേയയാകേണ്ടി വന്നപ്പോൾ! പറയുന്നതിൽ കാര്യമുണ്ട് അല്ലേ ? നമ്മുടെ മക്കളെ നമ്മൾ കുറച്ചുകൂടി വിശ്വസിക്കണ്ടേ? 


7. പ്രണയം / സെക്സിനെക്കുറിച്ചുളള കൗതുകം എന്നതൊക്കെ  കൗമാരകാലത്ത് മിക്ക കുട്ടികളിലും ഉണ്ടാകുന്ന വളർച്ചയുടെ ഭാഗമായി സംഭവിക്കുന്നതാണ് എന്ന് മാതാപിതാക്കൾ എത്രയും പെട്ടെന്ന്  മനസിലാക്കിയാൽ അത്രയും പെട്ടെന്ന് കൗമാരക്കാരുമായി കൂട്ടാകാം. സ്വന്തം മക്കളോട് ജീവിതത്തിലെ അപകടങ്ങളെക്കുറിച്ചും മോശം തീരുമാനങ്ങൾ കൊണ്ട് ഉണ്ടായേക്കാവുന്ന പരിണിതഫലങ്ങളെക്കുറിച്ചും സംസാരിക്കാൻ ഏറ്റവും പറ്റിയ ആൾ നമ്മൾ തന്നെയാണ്. അത് പ്രണയം ആയാലും സേഫ് സെക്സ് ആയാലും മയക്കുമരുന്നുകളുടെ ഉപയോഗം ആയാലും   കുഞ്ഞുങ്ങളോട് തുറന്നു  സംസാരിക്കുക എന്നത് തന്നെയാണ് ഏറ്റവും നല്ല വഴി. 


8.  മദ്യപാനം പുകവലി പാൻപരാഗ് മയക്കുമരുന്ന് ഇതൊക്കെ കൗമാരകാലത്തെ കുട്ടികളെ വഴിതെറ്റിക്കുന്ന ഘടകങ്ങൾ ആണ് - പക്ഷേ, മൂക്കുമുട്ടെ കള്ളുകുടിച്ചു വീട്ടിൽ വരുന്ന അച്ഛൻ മദ്യപിക്കരുത് എന്ന് പറയുന്നത് കേൾക്കാൻ  ചിലപ്പോൾ എല്ലാ കുട്ടികൾക്കും കഴിഞ്ഞുവെന്ന് വരില്ല. സകല സമയവും ടിവിയുടെ  മുന്നിൽ ഇരിക്കുന്ന അമ്മയോ അച്ഛനോ കുട്ടികളുടെ സ്‌ക്രീൻ ഉപയോഗത്തിനെക്കുറിച്ചു വിഷമിച്ചിട്ട് എന്ത് കാര്യം?  മദ്യപാനത്തിന്റെ ദോഷവശങ്ങൾ പറഞ്ഞുകൊടുക്കുന്നതിനൊപ്പം തന്നെ കുട്ടികളിൽ ഇതൊക്കെ ശ്രമിച്ചു നോക്കാനുള്ള പ്രലോഭനങ്ങൾ കൂടുതലാണെന്നതും മറക്കരുത്. കുട്ടികൾക്ക് നമ്മളോട് എന്തും പറയാനുള്ള വിശ്വാസം ഉണ്ടാക്കിയെടുക്കുക എന്നതാണ് ഏറ്റവും പ്രധാനമായ വിഷയം. 

 9. മക്കൾക്ക് റോൾ മോഡൽ ആകുക - 

അതിന്റെ ആദ്യപടി വീട്ടിൽ നിന്ന് തന്നെയാണ്. അമ്മയെ അടിക്കുന്ന അച്ഛൻ, അച്ഛന്റെ അമ്മയെ ചീത്ത പറയുന്ന അമ്മ, ബന്ധുക്കളെക്കുറിച്ചു എപ്പോഴും കുറ്റം മാത്രം  പറയുന്ന രക്ഷിതാക്കൾ, എല്ലാവരെയും സംശയത്തോടെ കാണുന്നത്, എന്തിനെയും പണത്തിന്റെ തൂക്കത്തിൽ കാണുന്നത്, ആളുകളെ അവജ്ഞയോടെ കാണുന്നത്  എന്നുവേണ്ട നിങ്ങൾ കാണിക്കുന്ന ഓരോ കാര്യത്തിനെയും ഒന്നുകിൽ അതേപോലെ മനസിലേക്ക് എടുത്ത് അനുകരിക്കുന്ന അല്ലെങ്കിൽ ഈ പറഞ്ഞതിനെയൊക്കെയും നിങ്ങളെയും എതിർക്കുകയും വെറുക്കുകയും ചെയ്യുന്ന ഒരാളായാണ് നിങ്ങളുടെ കുഞ്ഞ് വളരുക. ഒരു കൗമാരപ്രായമായ മകൾക്കോ മകനോ നിങ്ങൾ പകർന്നു കൊടുക്കാൻ ആഗ്രഹിക്കുന്നത് എന്ത് തന്നെയായാലും അവർ അത് നിങ്ങളുടെ പ്രവർത്തിയിൽ നിന്നാണ് എടുക്കുക - പറച്ചിലിൽ നിന്നല്ല!

10. ഒരുപക്ഷേ ഇത്രയും നേരം പറഞ്ഞതിൽ ഏറ്റവും പ്രയാസമുളള കാര്യമാകും ഈ പത്താമത്തെ പോയിന്റ് :  കുട്ടികൾക്ക് കുറ്റബോധം ഉണ്ടാകാൻ അനുവദിക്കുക -  

കുട്ടികൾ ചെയ്യുന്നതും പറയുന്നതുമായ എന്ത് കാര്യത്തിനും രക്ഷിതാക്കൾ  ന്യായം കണ്ടെത്തേണ്ട ആവശ്യമില്ല എന്ന് മാത്രമല്ല  അവർ ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അവരെ മനസിലാക്കിക്കുക എന്നത് കൂടി പ്രധാനമാണ്. അവരോടൊപ്പം നിന്നുകൊണ്ടുതന്നെ അവരുടെ പ്രവർത്തിയ്ക്കുള്ള പ്രായശ്ചിത്തം, പരിഹാരം ചെയ്യിപ്പിക്കാൻ ശ്രമിക്കുക. ഓരോ വട്ടവും വീഴുമ്പോൾ താങ്ങിയെണീക്കാൻ തോളുണ്ടാകുന്നത് നല്ലതാണ്. അതേ സമയം, വീണുപോകും എന്ന് ഭയന്ന് എടുത്തുകൊണ്ടു നടന്നാൽ അത് നിരുത്തരവാദിത്തപരമായി പെരുമാറുന്ന ഒരു യുവ ജനതയെ സൃഷ്ടിക്കാൻ മാത്രമേ ഉപകരിക്കൂ. 

ടീനേജ് വിശേഷങ്ങൾ ഇവിടം കൊണ്ട് തീരുന്നില്ല - അപ്പനുമമ്മയ്ക്കും ടീനേജേഴ്‌സിനെ എങ്ങനെ വീട്ടിലെ  പല കാര്യങ്ങളിൽ ഇടപെടുത്തി മുന്നോട്ട് കൊണ്ടുപോകാം എന്നത് അടുത്ത ലക്കത്തിലേക്ക് മാറ്റി വെക്കുന്നു. 



ഇത്രയും അതിഭീകരൻ കാര്യങ്ങളൊക്കെ എഴുതിവെച്ചിട്ട് രണ്ടുമൂന്നുകൊല്ലം കഴിയുമ്പോൾ ഞാൻ എന്റെ ടീനേജറോട്  പെരുമാറുന്നത് ഇതിന്റെയൊക്കെ വിപരീത ദിശയിൽ ആകാൻ സാദ്ധ്യതയുണ്ട്. അപ്പോൾ ഞാനീ ലേഖനം  ഒന്നുകൂടി എടുത്തു വായിക്കും, എന്നിട്ടോർക്കും  - മറ്റൊരാളുടെ കുട്ടി പറഞ്ഞ കാര്യങ്ങൾ കേട്ട്, മറ്റൊരു കുട്ടിയുടെ രക്ഷിതാക്കളെ കേട്ട് ഇത്രയുമൊക്കെ ചിന്തിച്ചെങ്കിൽ അന്ന് ചിന്തിച്ചതിൽ കാര്യമുണ്ടാകണം .. എന്നിട്ട് ടീനേജർ കുട്ടികൾ ഇല്ലാത്ത മറ്റൊരു സുഹൃത്തിനോട് ഞാൻ ഉപദേശം ചോദിക്കും!   



(OURKIDS 2019 December Edition) 


Monday, November 11, 2019

അവധിക്കാല കുട്ടിത്തത്തിനെ എങ്ങനെ മെരുക്കുന്നു

മഴയോടൊപ്പം സ്‌കൂൾ തുറന്നെത്തുന്ന ജൂൺ - നാട്ടിൽ പുതിയൊരു സ്‌കൂൾ കാലത്തിലേക്ക് കുഞ്ഞുങ്ങൾ കടക്കുമ്പോൾ ഇവിടെ അമേരിക്കയിൽ വേനൽക്കാലത്തിന്റെ  തുടക്കമാണ്, അതുകൊണ്ട് തന്നെ ജൂൺ ഞങ്ങളുടെ വേനലവധിക്കാലമാണ്. ഇവിടുത്തെ അവധിക്കാല കുട്ടിത്തത്തിനെ എങ്ങനെ മെരുക്കുന്നു എന്ന ചില കഥകളാണ് ഇത്തവണ. നാട്ടിലെ അവധിക്കാലം കഴിഞ്ഞെങ്കിലും കടും ചൂട് മാറി മഴവന്ന് തളിരും പൂവും കിളികളുമൊക്കെ വരുന്ന സമയമായത് കൊണ്ട് ഇനി പറയുന്നവയിൽ ചിലവ നാട്ടിലും പരീക്ഷിക്കാം.


                          ഇവിടെ സാധാരണ മൂന്ന് മാസത്തോളം ആണ് വേനലവധി. തണുപ്പ് കൂടിയ പ്രദേശത്തായത് കൊണ്ട് ജൂൺ ആദ്യവാരം കഴിയും ഞങ്ങളുടെ പ്രദേശത്തെ സ്‌കൂളൊക്കെ പൂട്ടാൻ. സെപ്തംബര് ആദ്യവാരമേ തിരികെ തുറക്കുകയുമുള്ളൂ. അതുകൊണ്ടുതന്നെ കുട്ടിപ്പട്ടാളങ്ങളെ മെരുക്കാൻ എന്തെങ്കിലുമൊക്കെ സൂത്രപ്പണി ചെയ്തില്ലെങ്കിൽ മൂന്നുമാസം കടന്നുപോകാൻ കഷ്ടപ്പെടുകയും ചെയ്യും. ഉദ്യോഗസ്ഥരായ മാതാപിതാക്കൾ ആണെങ്കിൽ മിക്കവാറും കുട്ടികൾ സമ്മർ കാമ്പുകളിലാകും വേനലവധിയുടെ പകൽ സമയങ്ങൾ ചിലവഴിക്കുക. 12 വയസ്സിൽ താഴെയുള്ള കുട്ടികൾ ഒറ്റയ്ക്ക് വീട്ടിൽ ഇരിക്കരുത്/ ഇരുത്തരുത്  എന്ന കർശനനിയമം ഉള്ളത് കൊണ്ടുതന്നെ YMCA , കരാട്ടെ സ്‌കൂളുകൾ, പാർക്ക്&റിക്രിയേഷൻ ക്ലബുകാർ, നീന്തൽ  സ്‌കൂളുകൾ, പള്ളികൾ   അങ്ങനെ അനവധി സ്ഥാപനങ്ങൾ ഇത്തരം സമ്മർ ക്യാമ്പുകൾ സംഘടിപ്പിക്കാറുണ്ട്. രാവിലെ മുതൽ വൈകുന്നേരം വരെയുള്ള സമയം കുട്ടികൾക്ക് പലവിധ കളികളും, പ്രോജെക്ടുകളും ഒക്കെയായി ആവേശമുണർത്തുന്ന രീതിയിലാണ് സംഘടിപ്പിക്കുക. 


                    മിക്കപ്പോഴും അപ്പൂപ്പനമ്മൂമ്മമാരൊക്കെ ഇന്ത്യയിൽ നിന്ന് ഇവിടേക്ക് വരുന്ന സമയവുമാണ് ഈ അവധിക്കാലങ്ങൾ.  അങ്ങനെയുള്ളപ്പോൾ കുഞ്ഞുങ്ങൾക്ക്  വീട്ടിൽ തന്നെ സമയം ചിലവഴിക്കാൻ കഴിയും. സ്‌കൂൾ അടച്ചുകിട്ടുന്ന ഈ സമയം ഒരു വേനലവധിയായിത്തന്നെ കുട്ടികൾക്ക് അനുഭവവേദ്യമാകണമെന്ന് ആഗഹിക്കുന്ന രക്ഷിതാവാണ്‌ ഞാൻ. ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണ് അവർ രാവിലെ  10 മണി വരെ കിടന്നുറങ്ങുകയും രാത്രി വൈകുവോളം അവർക്കിഷ്ടമുള്ള സിനിമ കാണുകയും വെയിലൊന്ന് താഴുമ്പോൾ സൈക്കിളുമെടുത്ത് ചുറ്റിയടിക്കുകയും ഒക്കെ ചെയ്യുക അല്ലേ? പക്ഷേ, പലപ്പോഴും ഇതൊന്നും നടക്കാറില്ല പല വീടുകളുടേയും സാഹചര്യത്തിൽ,പ്രത്യേകിച്ചും രണ്ടുപേരും ജോലിക്കാരാകുമ്പോൾ.


                               ഇത്തവണത്തെ അവധിക്ക് മൂത്തയാൾ ആവശ്യപ്പെട്ടിരിക്കുന്ന ഒരു കാര്യം നൈറ്റ് ക്യാംപിനു കൊണ്ടുപോകണം എന്നാണ്. കഴിഞ്ഞ രണ്ടുകൊല്ലമായി കൊണ്ടുപോകാം കൊണ്ടുപോകാം എന്ന് പറച്ചിൽ അല്ലാതെ ഇതുവരെ ആ പ്രോമിസ് ഞങ്ങൾ പാലിച്ചിട്ടില്ല എന്നാണ് ആശാന്റെ പരാതി. പരാതിയിൽ കാര്യവുമുണ്ട്- കഴിഞ്ഞ രണ്ടുകൊല്ലങ്ങളിലും ഇളയ ആൾ തീരെ ചെറുതായിരുന്നു എന്നതും, നാട്ടിൽ നിന്നും വയസായ മാതാപിതാക്കൾ വന്നിരുന്നതും പുറത്തൊരിടത്ത് ടെന്റ് കെട്ടിയുള്ള ഒരു ക്യാമ്പിങ്ങിനു പോകുന്നതിൽ നിന്നും ഞങ്ങളെ പിന്തിരിപ്പിച്ചിരുന്നു. അതുകൊണ്ട് ഇത്തവണ ആ പരാതി കയ്യോടെ തീർക്കുക എന്നതാണ് വേനലവധിയുടെ ഒരു പ്രധാന ആകർഷണം. ലോകത്തിലെ എല്ലാ കുട്ടികൾക്കും ഇഷ്ടമുള്ള കാര്യമാകും അത് - ആകാശം കാണുന്ന രീതിയിൽ ഒരിടത്ത് ഒരു കൂടാരം, അവിടെ രാത്രി നക്ഷത്രങ്ങളെയൊക്കെ കണ്ടൊരു ഉറക്കം. നാട്ടിൽ പലയിടങ്ങളിലും ഇപ്പോൾ ഇത്തരം ക്യാംപ് & ഹൈക്ക് ഒക്കെ സംഘടിപ്പിക്കപ്പെടുന്നുണ്ട്. വലിയ കാശുമുടക്കിയുള്ള യാത്രകളും ഹൈക്കിങ്ങും ഒന്നും ചെയ്തില്ലെങ്കിലും സ്‌കൂൾ മുറ്റത്തോ, പള്ളി മൈതാനത്തോ  ഒക്കെ ഒരു ചെറിയ ക്യാംപിങ്, വാനനിരീക്ഷണം സംഘടിപ്പിച്ചാൽ അത് കുട്ടികൾക്ക് കൊടുക്കാവുന്ന ഏറ്റവുംവലിയ സമ്മാനമാകും.
With the Tent he made :) 

Campfires are always fun 

WE 


അവധിക്കാലം ഇവിടെ മനോഹരകാഴ്ചകളുടെ കാലം കൂടിയാണ്.        അതിശൈത്യം കഴിഞ്ഞു മരങ്ങളിലൊക്കെ തളിരുകളും പൂവുകളും വന്നുതുടങ്ങി. ഒക്ടോബർ വരെ ഇവിടെ പ്രകൃതി  പലതരത്തിലുള്ള പൂവുകൾ, കായ്കൾ, നിറം മാറുന്ന ഇലകൾ ഒക്കെയായി ഒരു തൃശൂർപ്പൂരത്തിലെ കുടമാറ്റപ്രതീതിയാണ് കാഴ്ച വെക്കുക. മാത്രവുമല്ല ഇതൊരു "മൈഗ്രേഷൻ വേ" ആയത് കൊണ്ട് പലതരം കിളികൾ ദേശാടനം നടത്തുന്ന സമയം കൂടിയാണ്. മിക്ക വീടുകളുടെയും പുറത്ത് പക്ഷികൾക്കായി ഒരൽപം ഭക്ഷണവും വെള്ളവും കരുതിയിട്ടുണ്ടാകും.  ഇവിടെ വീടിനു പിന്നാംപുറത്തും വലിയൊരു മേപ്പിൾ മരത്തിൽ  രണ്ട് കിളിക്കൂടുകൾ തൂക്കി - കിളിക്കൂട് എന്ന് പറയുന്നത് ശരിയാണോ എന്നറിയില്ല, പക്ഷികൾക്ക് തീറ്റ കൊടുക്കാവുന്ന തരം കൂടുകൾ. പരിസരത്ത് സ്ഥിരമായി കാണപ്പെടുന്ന കിളികൾക്ക് കൊടുക്കാൻ കഴിയുന്ന വിത്തിനങ്ങൾ, തിന ഒക്കെ കടയിൽ നിന്ന് വാങ്ങാൻ കിട്ടും. മെയ് തുടങ്ങിയപ്പോൾ തന്നെ പക്ഷിഭക്ഷണത്തിന്റെ ഒരു വലിയ കൂടു വാങ്ങി ആശാന്റെ കയ്യിൽ കൊടുത്തു. ഇനി വരുന്ന കിളികൾക്ക് സമയാസമയം അന്നം കൊടുക്കേണ്ട ജോലി അവനാണ്. കൂട്ടത്തിൽ രണ്ടു ബുക്കുകളും നൽകി - 1. Beginning Birdwatcher's Book: With 48 Stickers (Dover Children's Activity Books) 2. Backyard Birds (Field Guides for Young Naturalists). രണ്ടാമത്തെ ബുക്കിൽ പലതരം കിളികളെക്കുറിച്ചുള്ള വിശദവിവരങ്ങൾ ആണെങ്കിൽ, ഒന്നാമത്തേതിൽ ഓരോ കിളിയുടെയും സ്റ്റിക്കറുകളും അതിന്റെ ചെറുകുറിപ്പുകൾ എഴുതി ഒട്ടിയ്ക്കാനുള്ള ഒരു ഡയറി പോലെയുമാണ്. ആദ്യത്തെ പക്ഷിഡയറി അങ്ങനെ ഇക്കൊല്ലം മൂത്തവൻ കരസ്ഥമാക്കി. കിളികൾ കൂട്ടത്തോടെ വന്നുതുടങ്ങുന്ന സമയം ആകാഞ്ഞിട്ടുകൂടി ഏകദേശം 15 തരം കിളികളെ ആൾ കണ്ടുപിടിച്ച് സ്റ്റിക്കറൊക്കെ ഒട്ടിച്ച് ബുക്കിന്റെ പണി തുടങ്ങി. ഈ രണ്ടു ബുക്കുകളും ഇവിടെയുള്ള കിളികളെ ചുറ്റിപ്പറ്റിയുള്ളതാണ്. പക്ഷേ, ഒന്ന് ശ്രമിച്ചാൽ  നാട്ടിലെ കിളികൾക്ക് വേണ്ടിയുള്ള ഇത്തരമൊരു ബുക്ക് കിട്ടിയേക്കും. എല്ലാ കുട്ടികൾക്കും ഒരു പ്രായം ആകുന്നിടം വരെ കിളിയും നക്ഷത്രവും ഇലകളും ഒക്കെ ഇഷ്ടമാണ്. 

T's Bird Book 


                  അങ്ങനെ ഇലകളെക്കുറിച്ചു പറഞ്ഞപ്പോൾ ആണ് മോനും ഞാനും കൂടി ചെയ്യുന്ന രണ്ടാമത്തെ സംഭവം ഓർമ വന്നത്. നമ്മുടെ നാട്ടിലെ ഓണക്കാലമുണ്ടല്ലോ അതുപോലാണ് ഇവിടെ ജൂൺ മുതൽ മിക്കയിടങ്ങളും. എങ്ങും പച്ചപ്പ്, പൂക്കൾ, ആഗസ്ത് ആകുമ്പോൾ പതുക്കെ നിറം മാറാൻ തുടങ്ങുന്ന ഇലകൾ. നാട്ടിൻപുറത്ത് ജനിച്ചുവളർന്ന ഒരു തലമുറയ്ക്ക് മിക്ക ഇലകളും കണ്ടാൽ അറിയാമായിരുന്നു, മിക്ക പൂക്കളും അറിയാമായിരുന്നു. ഇതിപ്പോ ജനിച്ചു വളർന്ന ഭൂമിശാസ്ത്രം അല്ലാത്തത് കൊണ്ട് മിക്കപ്പോഴും പലയിനം ചെടികളേയും കണ്ടാൽ മനസിലാകാറില്ല. അങ്ങനെയാണ് PlantNet  Plant  Identification  എന്ന ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്തത്. അതുണ്ടെങ്കിൽ സംഗതി സിംപിൾ ആണ്, പക്ഷേ ഈ ആപ്പ് നല്ല പവർഫുൾ ആണ് കേട്ടോ. ഒന്നാം ക്ലാസ് മുതൽ ഏതാണ്ട് ഒരു ആറാം ക്ലാസ് വരെയൊക്കെ ഉള്ള കുട്ടികൾക്ക് ഇതൊരു ആകർഷണം തന്നെയാണ്.  നമുക്ക് ചുറ്റിനും കാണുന്ന  ഇലയും പൂവും ഒക്കെ ഈ ആപ്പിലൂടെ നോക്കിയാൽ പേരും നാളും ഉൾപ്പെടെ എല്ലാം കിട്ടും. നമ്മുടെ മൊബൈൽ കുഞ്ഞുങ്ങൾക്ക് ഗെയിം കളിക്കാൻ കൊടുക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് ഇമ്മാതിരി ചില നുറുങ്ങുപണികൾക്കായി അവർക്കൊപ്പം ടെക്നോളജി കൂട്ടുന്നത്. 


                    വർത്തമാനം ഫോണിനേയും പൂക്കളെയും ഒക്കെ കുറിച്ചായത് കൊണ്ട്  വേനലവധിക്ക് കാത്തുവെച്ചിരിക്കുന്ന മറ്റൊരു കാര്യം കൂടി മറന്നുപോകും മുൻപ് പറഞ്ഞേക്കാം. മൂത്തയാൾക്ക് 8 വയസ്സ് - ഞങ്ങളുടെ രണ്ടാളുടെയും ഫോൺ കൊടുക്കാൻ താല്പര്യമില്ല, എന്നാൽ ആശാന് ഫോട്ടോ എടുക്കാൻ ഇഷ്ടവുമാണ്. വീട്ടിലൊരു ഡിജിറ്റൽ കാമറയുണ്ട് - പക്ഷേ, അത് കൈകാര്യം ചെയ്യാനുള്ള അത്രയും ഉടത്തരവാദിത്തം അവനെ ഏൽപ്പിക്കാനും വയ്യ. അതുകൊണ്ട് ഏകദേശം മൊബൈൽ പോലെ കൈയിൽ ഒതുക്കാവുന്ന ഒരു ക്യാമറ സെക്കന്റ് ഹാൻഡ് വാങ്ങി. സംഭവം കയ്യിൽ കൊടുക്കും മുൻപ് പറയാൻ പോകുന്നത്  മൂന്നു മാസം കൊണ്ട് 1000 ഫോട്ടോ എടുക്കണം എന്നാണ്, ഒരു ദിവസം 10 ഫോട്ടോ വീതം എങ്കിലും  - നല്ലതെന്ന്‌ തോന്നുന്നവ അമ്മയുടെയോ അച്ഛന്റെയോ സഹായത്തോടെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാം അല്ലെങ്കിൽ പ്രിന്റ് എടുക്കാം. ഫോട്ടോ എന്തെടുക്കണം എന്നുള്ളതിൽ ഞങ്ങൾ കൈ കടത്തില്ല. എപ്പോൾ എടുക്കണം എന്നതിലും കൈ കടത്തില്ല. പക്ഷേ 90 ദിവസം കഴിയുമ്പോൾ 1000 ഫോട്ടോകളും അതിലൊരു 90 ആവർത്തിക്കപ്പെടാത്ത നല്ല ഫോട്ടോകളും ഉണ്ടാകണം. ഞങ്ങൾ കാത്തിരിക്കുകയാണ് എട്ടുവയസുകാരന്റെ  ക്യാമറക്കാഴ്ചകൾക്കായി.


ഞങ്ങൾ വേനലവധിക്കും പ്രകൃതി കാഴ്ചകൾക്കും ഒരുങ്ങുകയാണ്.. നാട്ടിൽ മഴ തിമിർത്തുപെയ്യാൻ തുടങ്ങുമ്പോൾ ഒരു പൂ പുതിയതായി കാണുമ്പോൾ, ഒരു മരം കാണുമ്പോൾ, ഒരു കിളിയെ കാണുമ്പോൾ നമുക്ക് കുഞ്ഞുങ്ങളെ കാട്ടിക്കൊടുക്കാം. ഓണം വരെയുള്ള സമയത്തേക്ക് ഇതിൽ ഏതെങ്കിലും ഒരു സംഭവം അവരോടൊപ്പം ചെയ്തുനോക്കൂ ... നമ്മളിലെ കൗതുകവും അവസാനിച്ചിട്ടില്ല എന്ന് തിരിച്ചറിയാം. കുട്ടികളുടെ കണ്ണിലൂടെ നമുക്കും ചുറ്റിനുമുള്ള പ്രകൃതിയെ കാണാം. 

(ജൂൺ 2019 ഔർകിഡ്സ്‌ മാഗസിൻ - പോസ്റ്റ് ചെയ്യാൻ വിട്ടുപോയ ഒരു ആർട്ടിക്കിൾ! - ഇതിൽ പറഞ്ഞതിൽ ആദ്യത്തെ രണ്ടെണ്ണം ചെയ്തു - മൂന്നിനും നാലിനും പകരം ചെയ്തത് 100 ദിന വരയും , ശലഭ പ്രോജക്ടുമാണ്. അതിനെക്കുറിച്ചു വിശദമായി പിന്നാലെ ) 

Tuesday, October 22, 2019

സ്‌ക്രീൻ ടൈമിന്റെ പ്രത്യയശാസ്ത്രം

ഇന്നലെ ജനിച്ച കുഞ്ഞു മുതൽ 18 വയസുകാരി വരെയുള്ള കുഞ്ഞുങ്ങളെക്കുറിച്ചു മാതാപിതാക്കൾക്കുള്ള ഏറ്റവും സാധാരണമായ പരാതിയാണ് അന്തമില്ലാതെ നീളുന്ന സ്‌ക്രീൻ ടൈമുകൾ. "ഏതുനേരവും ടീവീയുടെ മുൻപിൽ ആണ് ", "കമ്പ്യൂട്ടർ ഗെയിം ഒഴിഞ്ഞിട്ടൊരു സമയമില്ല"
"മൊബൈൽ കിട്ടിയാലേ ഭക്ഷണം കഴിക്കൂന്നേ" "ആറുമാസം ആയിട്ടില്ല പക്ഷേ ടീവിയിലെ ശബ്ദം കേട്ടാൽ അപ്പോൾ തല പൊക്കിനോക്കും"  എന്നുവേണ്ട എല്ലാ തരത്തിൽപ്പെട്ട കുഞ്ഞുങ്ങളെക്കുറിച്ചും തരാതരം പരാതികളുണ്ട് ഈ കാറ്റഗറിയിൽ!  പൊതുവായ ആരോഗ്യകാര്യങ്ങളിലേക്ക് കടക്കുന്നതിനു മുൻപ് എന്റെ സന്താനങ്ങളുടെ "കാഴ്ചശീലങ്ങൾ" പറയാം.

സിനിമാനടൻ ആകണം എന്ന് ആഗ്രഹിച്ചു നടക്കുന്ന എട്ടുവയസുകാരൻ മൂത്ത പുത്രനെ സിനിമ കാണിക്കാതെ ഇരിക്കുന്നത് മോശമാണല്ലോ.  പണ്ടുകാലം മുതലേ സിനിമാപ്രാന്തരായ മാതാപിതാക്കൾ കുട്ടിയോട് പറഞ്ഞ കണ്ടീഷൻ ആഴ്ചയിൽ രണ്ടു സിനിമ കാണാൻ സമ്മതിക്കാം എന്നതാണ്. കേബിൾ ടീവി ഇല്ലാത്ത വീട്ടിൽ ഓൺലൈൻ സൈറ്റുകൾ തന്നെയാണ് ശരണം. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം , മറ്റുചില തമിഴ് - മലയാളം സിനിമാ സൈറ്റുകൾ ഒക്കെയാണ് പൊതുവെ ഞങ്ങൾക്ക് ഇവിടെ ആശ്രയം. വെബ് സീരീസുകൾ/ കാർട്ടൂണുകൾ  പൊതുവേ വലിയ താല്പര്യമില്ല എന്ന് പറഞ്ഞിട്ടുള്ളതുകൊണ്ട് ആശാനും സിനിമ കാണാൻ കിട്ടുന്ന അവസരം കളഞ്ഞുകുളിക്കില്ല. എല്ലാ വെള്ളിയാഴ്ചയും അച്ഛന്റെയും അമ്മയുടെയും സിനിമ തുടങ്ങുമ്പോൾ മക്കൾക്കും സിനിമ കിട്ടും.  മലയാളം/തമിഴ്/ഹിന്ദി  കുടുംബചിത്രങ്ങൾ ആണെങ്കിൽ മക്കളേയും കൂടെക്കൂട്ടിയാണ് വെള്ളി രാത്രിയിലെ ഷോ.  അതല്ല കുഞ്ഞുങ്ങൾക്ക് അങ്ങനെയങ്ങട് സുഖിച്ചുകാണാൻ കഴിയാത്ത സിനിമയാണെങ്കിൽ കുട്ടികളുടെ ചലച്ചിത്രവിഭാഗത്തിൽ നിന്നും ഏതെങ്കിലും അവർക്ക് കാണാൻ വേണ്ടിയിട്ടുകൊടുക്കും. ചാനലുകൾ ഇല്ല എന്ന് നേരത്തെ പറഞ്ഞല്ലോ, അതുകൊണ്ട് തന്നെ ടീവിയിൽ സിനിമ ഗൂഗിൾ ക്രോം വഴി കാസ്റ്റ് ചെയ്തുകൊടുത്താലേ അവർക്ക് കാണാൻ കഴിയൂ. ഞങ്ങളുടെ  ലാപ്ടോപ്പ് / മൊബൈൽ രണ്ടാൾക്കും ഓഫ്‌ലിമിറ്സ് ആണ് . അച്ഛനോ അമ്മയോ അനുവാദം കൊടുത്താൽ മാത്രം ഉപയോഗിക്കാൻ കഴിയുന്നവ. പ്രത്യേകിച്ചും  മൊബൈൽ - രണ്ടു മക്കൾക്കും എടുത്തുപെരുമാറാൻ കൊടുക്കാറില്ല , യുട്യൂബ് , ഗെയിംസ് ഒന്നും തന്നെ ഞങ്ങൾ കൊടുക്കാതെ പ്രവർത്തിപ്പിക്കാനും കഴിയില്ല.  


വല്ലപ്പോഴും എങ്കിലും 8  വയസുകാരന് കൂട്ടുകാർ പറഞ്ഞ ഒരു ഗെയിം കളിക്കണം എന്ന് തോന്നിയാൽ അവനു വേണ്ടി അവന്റെ മുൻപിൽ വെച്ച് ഗെയിം ഇൻസ്റ്റാൾ ചെയ്ത് കളിച്ചുകഴിഞ്ഞാൽ അപ്പോൾ തന്നെ uninstall  ചെയ്യുന്ന ഒരു "സൈക്കോ"  'അമ്മ കൂടിയാണ് ഞാൻ.  ഇത്രോം പണിപ്പെട്ട് കളിക്കേണ്ട എന്ന് കരുതിയാണോ എന്തോ മകന് അതങ്ങനെ ഒരു നിർബന്ധബുദ്ധി ആയിട്ട് വന്നിട്ടില്ല. ഇളയ മകന് ചില സീരീസുകൾ ഇഷ്ടം ആണ്, കുട്ടിപ്പാട്ടുകൾ പോലെയുള്ളവയും ചില കാർട്ടൂണുകളും ഒക്കെ.  സിനിമ കണ്ടു മനസിലാക്കാനുള്ള പ്രായം ആകാത്തത് കൊണ്ട് ഇടയ്ക്ക് ആശാനെ പ്രതിനിധീകരിച്ചു ചില കാർട്ടൂൺ സീരീസുകളും പാട്ടുകളും വെക്കാറുണ്ട്. വേനലവധിക്കാലത്ത്  ഏതാണ്ട് എല്ലാ ദിവസവും മൂത്തയാൾ ഒരു സിനിമ കണ്ടിരുന്നു - അത് കുറച്ചു കൂടുതൽ ആണെന്നു ഞങ്ങൾക്ക് തന്നെ തോന്നിയിരുന്നു, എങ്കിലും  സ്‌ക്രീൻ ഒഴിവാക്കിയുള്ള മറ്റുപല കാര്യങ്ങളും ആൾ ചെയ്തിരുന്നതിനാൽ ഇതൊരു "സമ്മർ ഫൺ" എന്ന രീതിയിൽ പ്രമേയം പാസാക്കിയിരുന്നു വീട്ടിൽ. അങ്ങനെ സിനിമ കാണാൻ കൊടുത്തിരുന്ന സമയത്ത് തന്നെ സ്‌കൂൾ തുറന്നാൽ സ്‌കൂളുള്ള ദിവസങ്ങളിൽ ടീവി  കാഴ്ചകൾ ഉണ്ടാകില്ല ചോദിക്കണ്ട എന്നൊരു നിബന്ധനയും വെച്ചിരുന്നു.  ഇപ്പോൾ സ്‌കൂൾ തുറന്നു രണ്ടാഴ്‌ച കഴിയുന്ന സമയത്ത് വീണ്ടും ഞങ്ങൾ വെള്ളിയാഴ്ച രാത്രി ശനിയാഴ്ച രാത്രികളിലെ സിനിമാക്കാഴ്ചകളിലേക്ക് തിരികെ പോന്നിരിക്കുന്നു. 

വീട്ടിലെ പണിഷ്മെന്റുകളിൽ വളരെ ശക്തമായ സ്വാധീനം ചെലുത്തുന്ന ഒന്നാണ് "സ്ക്രീൻടൈം ഓഫ് "  എന്നത്. ടീവി  ഒരു പ്രലോഭനവും പാഷനുമായ മൂത്തയാൾക്കും, മൂത്തയാൾ ചെയ്യുന്നതെല്ലാം അനുകരിക്കുന്ന രണ്ടാമത്തവനും ടീവി വീക്കെൻഡ് കിട്ടാതെ ഇരിക്കുക എന്നത് അതിഭീകരമായ ശിക്ഷയാണ്. അതുകൊണ്ടുതന്നെ അതിൽ നിന്നും രക്ഷപെടാൻ വേണ്ടി പരിഹാരക്രിയകളും, നല്ല കുട്ടി സ്വഭാവം കടം മേടിക്കലുമൊക്കെ ഇവിടെ സ്ഥിരം നടക്കുന്ന സംഭവങ്ങൾ ആണ്. സ്‌കൂൾ പ്രവർത്തി ദിനങ്ങളിൽ സ്‌ക്രീൻ ടൈം ഇല്ലായെന്ന് അറിയാമെങ്കിലും ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ മൂത്തയാൾ രണ്ടാൾക്കുംവേണ്ടി ചെറുതായി ഒന്ന് സൂചിപ്പിച്ചുനോക്കും.  നടക്കുന്നില്ലഎന്ന്  കാണുമ്പോൾ വെള്ളിയാഴ്ചയ്ക്ക് വേണ്ടി കാത്തിരിക്കുകയും ചെയ്യും. രണ്ടുപേരുടെയും സ്വഭാവത്തിൽ നിന്നും തോന്നിയിട്ടുള്ള കാര്യം - ശീലങ്ങളാണ് എല്ലാം എന്നാണ്! 


1 ) ശീലം 

മൊബൈൽ എടുക്കാൻ പാടില്ല എന്നത് , ലാപ്ടോപ്പ് ഓണാക്കി കാർട്ടൂൺ കാണാൻ പാടില്ല എന്നത്,  അച്ഛനോ അമ്മയോ സമ്മതിക്കാതെ ടീവിപ്പരിപാടി കാണാൻ ശ്രമിക്കാതെ ഇരിക്കുക എന്നത് ഒക്കെ രണ്ടാൾക്കും ഉണ്ടാക്കിയ ഒരു ശീലമാണ്. കുഞ്ഞിലേ മൂത്തയാൾ കരയുമ്പോൾ ഒരിക്കലും മൊബൈൽ കൊടുത്തിരുത്തിരുന്നില്ല. സ്വാഭാവികമായും രണ്ടാളും ബിസി ആകുന്ന ദിവസങ്ങളിൽ ഇടയ്ക്കൊരു കാർട്ടൂൺ ഇട്ട് ഇരുത്തിയാൽ കൂടിയിരിക്കുന്ന ആൾക്കാർക്ക്  അവരുടെ പണി കുറഞ്ഞുകിട്ടും. പക്ഷേ അപ്പോഴും ടീവി ഓണാക്കി ഇഷ്ടമുള്ള കാർട്ടൂൺ മൊബൈലിൽ നിന്നോ ലാപ്ടോപ്പിൽ നിന്നോ ടീവിയിലേക്ക് കണക്ട് ചെയ്യാൻ ശ്രമിക്കരുത് എന്നത് കുഞ്ഞിലേ ശീലിപ്പിച്ച കാര്യമാണ്.  ടീവി/ യുട്യൂബ് / ഗൂഗിൾ എന്ത് ആവശ്യം ഉണ്ടെങ്കിലും അച്ഛനോടോ അമ്മയോടോ പറയുക - കുറച്ചുനാളുകൾ കഴിയുമ്പോൾ ഈ സമവാക്യം മാറും എന്നറിയാം. എങ്കിലും പറഞ്ഞാൽ മനസിലാകുന്ന  കാലത്തോളം ഇങ്ങനെ പോകട്ടെ എന്നാണ്.  മൊബൈൽ & ലാപ്ടോപ്പ് അച്ഛന്റെയും അമ്മയുടെയും ആണ് എന്ന് കുഞ്ഞുങ്ങളോട് ഉറപ്പിച്ചു പറയുന്നത് ഗുണം ചെയ്യും എന്നാണ് അനുഭവം. 


2)  സ്ക്രീൻടൈം -  ടൈംഔട്ട് 

നേരത്തേ സൂചിപ്പിച്ചത് പോലെ പണിഷ്മെന്റിലെ ആദ്യ ഐറ്റം തന്നെ സ്‌ക്രീൻ ടൈം കുറയ്ക്കുന്നത് ആക്കുക. ദുശീലങ്ങൾ, ദുർവാശി മുതലായവ കുട്ടികൾ കാണിക്കുമ്പോൾ  അടിക്കുന്നതിന്  പകരം അവർക്ക് വിഷമവും എന്നാൽ അവരിൽ ഇമ്പാക്ട് (മാറ്റം)  ഉണ്ടാകുന്ന തരത്തിലുളളത് ആക്കുന്നത് കുട്ടികളെ പോസിറ്റീവ് ആയി ചിന്തിക്കാൻ പ്രേരിപ്പിക്കും.  ഒരാഴ്ചത്തേക്ക് സ്ക്രീൻ ടൈം ഇല്ല എന്ന് പറഞ്ഞാൽ അതിൽ ഉറച്ചുനിൽക്കുകയും വേണം ! അല്ലെങ്കിൽ ചിലപ്പോൾ ഭാവിയിൽ വിപരീതഫലം ആകും ഉണ്ടാകുക. 

3)  ഒരേകാര്യം ആവർത്തിച്ച്  ആവശ്യപ്പെട്ടാൽ 


ഒരേ കാര്യം തന്നെ പത്തുവട്ടം ആവർത്തിച്ചാൽ പ്രതീക്ഷിക്കാത്ത പ്രത്യാഘാതം ആണ് അത് ഉണ്ടാക്കുക എന്ന് കുഞ്ഞുങ്ങളെ പറഞ്ഞു മനസിലാക്കിക്കുന്നത് നല്ലതാണ്.  ഉദാഹരണത്തിന് - കുട്ടിക്ക് ഇഷ്ടമുള്ള ഒരു വെബ് സീരിസ് കുറച്ചുസമയം കഴിഞ്ഞു കാണാൻ തീരുമാനിക്കുന്നു. പക്ഷേ,  ആ സമയം വരെ കാത്തുനിൽക്കാൻ ക്ഷമ ഇല്ലാതെ വീണ്ടും വീണ്ടും കുട്ടി അതിനു വേണ്ടി വാശി പിടിക്കുകയാണെങ്കിൽ  ടീവി ടൈം കൊടുക്കാതെ ഇരിക്കാം.  ഒന്നോരണ്ടോ വട്ടം ഇതേ ശൈലി  തുടരുമ്പോൾ കുട്ടികൾക്ക് കാര്യം മനസിലാകുകയും സ്‌ക്രീൻ ടൈമിന് വേണ്ടിയുള്ള  അനാവശ്യമായ വാശി ഇല്ലാതെയാകുകയും ചെയ്യുന്നതായാണ് അനുഭവം! 



4)  തീരെച്ചെറിയ കുഞ്ഞുങ്ങൾ 


തീരെച്ചെറിയ കുഞ്ഞുങ്ങളെ കഴിവതും സ്ക്രീൻ കാണിക്കാതെ ഇരിക്കുന്നതാണ് ഉത്തമം. ചോറ് കൊടുക്കുമ്പോൾ,  കിടന്നുള്ള കളികളിൽ ഒക്കെ ഇപ്പോ മിക്ക വീടുകളിലും ടീവി ഓൺ ചെയ്ത് കൊടുക്കുന്നതാണ്  പതിവ്. ഇത്തരം സന്ദർഭങ്ങളിൽ വീഡിയോ ഇല്ലാതെ പാട്ടുകൾ മാത്രം കേൾപ്പിക്കുന്നതിലൂടെ കുഞ്ഞുങ്ങളുടെ കാഴ്ചയ്ക്ക് ഒരു പരിധി വരെ സംരക്ഷണം നൽകാം.  

5)  കംപ്യുട്ടർ/ മൊബൈൽ ഗെയിമുകൾ 


അതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചു പ്രായത്തിനു അനുസരിച്ചു പറഞ്ഞു മനസിലാക്കിക്കാൻ ശ്രമിക്കുകയും ഏത് ഗെയിമും രക്ഷിതാക്കളുടെ അനുവാദത്തോടെയോ , സാന്നിധ്യത്തിലോ മാത്രം ആദ്യം കളിയ്ക്കാൻ  സമ്മതിക്കുകയും ചെയ്യുക. 


6)  ഇന്റർനെറ്റിന്റെ നല്ല  മുഖം


പരന്നുവിശാലമായി കിടക്കുന്ന ഈ ഇന്റർനെറ്റിന്റെ അനന്ത സാധ്യതകളെക്കുറിച്ചു കുഞ്ഞുങ്ങളെ ചെറുപ്പം മുതലേ പറഞ്ഞു മനസിലാക്കിക്കുക. അവർക്ക് ചെയ്യാൻ കഴിയുന്ന കണക്ക്, കോഡിങ്ങ് , സ്പെല്ലിങ് മുതലായവയുടെ നല്ലൊരു ശേഖരം തന്നെ ഗൂഗിളിന് നല്കാൻ കഴിയും.  ഏറ്റവും പ്രധാനമായി ഓർക്കേണ്ട കാര്യം - നല്ലതും ചീത്തയും എന്താണെന്ന് കുഞ്ഞിലേ മുതലേ പറഞ്ഞു മനസിലാക്കിക്കാൻ ശ്രമിക്കുകയും കൃത്യമായി അവരുടെ ഓൺലൈൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും ചെയ്യുക. ഓൺലൈൻ ആക്ടിവിറ്റീസ് രഹസ്യമായി പിന്തുടർന്ന് കണ്ടുപിടിക്കേണ്ട ആവശ്യമില്ല.  മക്കളോട് വിശ്വാസം ഇല്ലാത്തതു പോലെയുള്ള പെരുമാറ്റവും ദോഷകരം ആണ്. പകരം അച്ഛനും അമ്മയും ഇതൊക്കെ നോക്കുമെന്നും കുറച്ചുകൂടെ മുതിരും വരെ അത് ആവശ്യമാണ് എന്നും പറഞ്ഞു ബോധ്യപ്പെടുത്തുക. 


സ്‌ക്രീൻ ടൈം എങ്ങനെ കുറയ്ക്കാം എന്ന് ചിന്തിക്കുമ്പോൾ എനിക്ക് എപ്പോഴും തോന്നാറുള്ളത്  നമുക്ക് കുട്ടികൾക്കൊപ്പം സമയം ചിലവഴിക്കാൻ കഴിയാതെ വരുമ്പോൾ ആണ് ഇത്തരം സഹായക മാദ്ധ്യമങ്ങൾ അത്യാവശ്യം ആയി വരുന്നത്. അതിനുപകരം ടീവി ടൈം എന്നത് ഒരു വിനോദോപാധി ആണെന്ന രീതിയിലേക്ക് മാറ്റിയാൽ കുട്ടികളുടെ അഡിക്ഷൻ ഒരു പരിധി വരെ കുറയ്ക്കാൻ സാധിച്ചേക്കും. 

(OurKids September 2019Edition)

Thursday, September 5, 2019

കുട്ടിക്കുറുമ്പിന്റെ അറിയാപ്പാഠങ്ങള്

മക്കളുടെ എല്ലാ കുസൃതിയും  വാത്സല്യത്തോടെ ആസ്വദിക്കുന്ന അച്ഛനമ്മമാരാണോ നിങ്ങൾ.. കുസൃതിക്കും കുറുമ്പിനും ചട്ടമ്പിത്തരത്തിനും ഇടയിലുള്ള നേർത്ത അതിർവരമ്പ് എവിടെയാണ് എന്ന് ഇടയ്ക്കെങ്കിലും ആലോചിക്കുന്നവരാണോ നിങ്ങൾ... എങ്കിൽ നിങ്ങൾക്കുള്ളതാണ് ഇന്നത്തെ വായന.

കഴിഞ്ഞ ദിവസം വീട്ടിലെ രണ്ടു ചെക്കന്മാരേയും കൊണ്ട് അടുത്തുള്ള ഒരു ആഘോഷ സ്ഥലത്ത് പോയിരുന്നു നമ്മുടെ നാട്ടിലെ ഉത്സവം, പള്ളിപ്പെരുന്നാൾ പോലെയൊക്കെ ഒരു ഐറ്റം ആണ് ഇവിടുത്തെ പള്ളികളിലെ വേനൽക്കാലത്തുള്ള ഫെസ്റ്റിവൽ ഡേയ്സ്. കുട്ടികൾക്കു കളിക്കാനുള്ള വിവിധ തരം റൈഡുകൾ, വലിയ യന്ത്ര  ഊഞ്ഞാലുകൾ, ചെറിയ കുട്ടികൾക്ക് പാകത്തിനുള്ള ബൗൺസിങ്ങ് റിങ്ങുകൾ, സ്ലൈഡുകൾ, കറങ്ങുന്ന കുതിരകൾ, തത്സമയ പാട്ടുകളുള്ള വേദികൾ, വിവിധ തരം ഇൻസ്റ്റന്റ്  ഭക്ഷണശാലകൾ എന്നുവേണ്ട ആകെയൊരു മേളമുള്ള സ്ഥലം ആണ് ഇത്തരം ആഘോഷ സ്ഥലങ്ങൾ. 


 അവിടെ എത്തിയപാടെ മൂത്തവൻ അവൻ്റെ പ്രിയപ്പെട്ട കൂട്ടുകാരനൊപ്പം കറങ്ങുന്നതും തല തിരയുന്നതുമായ എല്ലാ റൈഡുകളിലും കയറാൻ ഓടി.  ചെറിയ മൂന്നുവയസുകാരനേയും രണ്ടു കൂട്ടുകാർക്കൊപ്പം ബൗൺസർ വീടിന് അകത്താക്കി,   ഒന്നപ്പുറത്തേക്ക് തിരിഞ്ഞു വന്നപ്പോഴേക്കും ആ സ്ഥലത്തിന് കാവൽ പോലെ നിന്നിരുന്ന സ്ത്രീ പറഞ്ഞു - "നിങ്ങളുടെ കുട്ടികളിൽ ഒരാൾ ആണെന്ന് തോന്നുന്നു മറ്റു കുട്ടികളിൽ ഒരാളുടെ മുടി പിടിച്ചു വലിച്ചു. ഞാൻ വിലക്കിയിട്ടുണ്ട്. നന്നായി പെരുമാറിയില്ലെങ്കിൽ ഇവിടെ നിന്ന് പുറത്താക്കുമെന്നും പറഞ്ഞിട്ടുണ്ട്" . കേട്ടതും എന്റെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും മുഖം മങ്ങി. കാരണം ഞങ്ങളുടെ രണ്ടാളുടെയും കുഞ്ഞുങ്ങൾ ആണ് ആ ബൗൺസിങ്ങ്  ടെന്റിനുള്ളിൽ ഇന്ത്യക്കാർ ആയിട്ടുള്ളത്. അതുകൊണ്ടുതന്നെയാകും ഞങ്ങളിൽ ഒരാളുടേത് ആണ് ആ പ്രശ്നക്കാരൻ എന്ന്  അവർക്ക് നിസംശയം പറയാൻ ആയിട്ടുണ്ടാകുക. കൂടെയുള്ള ആളുടെ കുട്ടി ഒരു വയസു മൂത്തതാണ് - ഇനി ഞങ്ങൾക്ക് ഒരു സംശയം വരണ്ട എന്ന് കരുതി ആ സ്ത്രീ കൂട്ടിച്ചേർത്തു , കൂട്ടത്തിലെ ചെറിയവൻ എന്ന്!  അതോടെ തീരുമാനം ആയി.. സംഭവം നമ്മുടെ സന്താനം തന്നെയാണ്. പറഞ്ഞിട്ട് കാര്യമില്ലാലോ - അവനിപ്പോൾ അകത്തു കളിച്ചു മറിയുകയാണ്. അടിയന്തിരാവസ്ഥ ഒക്കെ പിള്ളേർ മറന്നിരിക്കുന്നു. വിളിച്ചു ചോദിച്ചാൽ ആശാന് ഓർമയുണ്ടാകണം എന്നില്ല. ആ സ്ത്രീയോട് ക്ഷമ പറഞ്ഞു, ഇനിയെന്തേലും ഉണ്ടായാൽ ആളെ അവിടെ നിന്ന് മാറ്റാം എന്നും പറഞ്ഞു. വിവർണമായ എൻ്റെ മുഖം കണ്ടിട്ട് കൂടെയുള്ള സുഹൃത്ത് സമാധാനിപ്പിക്കാൻ പറഞ്ഞു - "സാരമില്ല, ഇത് ഇവന്മാരുടെ കാര്യത്തിലും സംഭവിക്കാറുണ്ട്. കുട്ടികളല്ലേ" എന്ന്. ഇതൊന്നും അറിയാൻ പാടില്ലാഞ്ഞിട്ടല്ല, പക്ഷേ നമ്മളുടെ കുട്ടി മറ്റൊരു കുട്ടിയെ ഉപദ്രവിച്ചു എന്ന് കേൾക്കുമ്പോൾ നമുക്കുണ്ടാകുന്ന ഒരു വിഷമാവസ്ഥ ഉണ്ടല്ലോ...അത് അതിഭീകരം ആണ്. അങ്ങനെയാണ് സ്വന്തം കുട്ടികളുടെ  ഈ കുറുമ്പും കുസൃതിയും ഒക്കെ മറ്റൊരാൾ പറയുമ്പോൾ ചട്ടമ്പിത്തരം ആകുന്നത് എങ്ങനെയെന്നും എന്താണ് ശരിക്ക് ചെയ്യേണ്ട പ്രതിവിധി എന്നും ആലോചിച്ചത്.






വീട്ടിൽ കുഞ്ഞൻ കുറുമ്പ് കാട്ടി  അച്ഛന്റെയോ 8 വയസുകാരൻ ചേട്ടന്റെയോ എന്റെയോ മുടി പിടിച്ചു വലിക്കുമ്പോൾ മിക്കപ്പോഴും ചിരിച്ചുകൊണ്ടാകും നമ്മൾ അതിനു പ്രതികരിക്കുക.  ചേട്ടനാണ് പിന്നെയും അയ്യോ രക്ഷിക്കണേ എന്നെങ്കിലും കരയുക. പക്ഷേ, ചെറിയ ആളുടെ മനസ്സിൽ അത് ചെയ്യാൻ പാടില്ലാത്ത ഒരു കാര്യമായി പതിഞ്ഞിട്ടില്ല എന്ന് വ്യക്തം. മറ്റേയാൾക്ക് വേദനിക്കുന്നു എന്ന് മനസിലാക്കാൻ ആയിട്ടില്ല, കുഞ്ഞിന്റെ മുടി വീട്ടിലാരും വലിക്കാറുമില്ല അതുകൊണ്ട് തന്നെ അതിന്റെ വേദന അവന് ചിലപ്പോൾ അറിയാൻ കഴിയുന്നുണ്ടാകില്ല. എങ്കിലും അത് പറഞ്ഞുകൊടുത്തില്ല എന്നത്, മൂന്നുവയസുകാരന് മനസിലാകുന്ന രീതിയിൽ അത് പകർത്താൻ കഴിഞ്ഞില്ല എന്നത് ഞങ്ങളുടെ രണ്ടുപേരുടെയും തെറ്റ് തന്നെയാണ്.  ചിലപ്പോൾ എങ്കിലും പുറത്ത് നിന്നൊരാൾ ചൂണ്ടിക്കാട്ടുമ്പോൾ ആകും നമ്മൾ അത് തിരിച്ചറിയുക. കൃത്യമായി 

അച്ഛനമ്മമാർ പൊതുവേ ശ്രദ്ധിക്കാൻ വിട്ടുപോകുന്നതും എന്നാൽ  സ്വഭാവരൂപീകരണത്തിൽ പ്രാധാന്യം ഉള്ളതുമായ ചില ശീലങ്ങളെക്കുറിച്ചു പഠനങ്ങളിൽ നിന്നും കണ്ടെത്തിയത് പങ്കുവെക്കാം. 

ചെറിയ കുഞ്ഞുങ്ങളുടെ അത്ര നന്നല്ലാത്ത ശീലങ്ങൾ 

1. മുതിർന്നവരുടെ സംസാരം  തടസ്സപ്പെടുത്തുന്നു: 

എല്ലാ കുട്ടികളും  സംസാരിക്കാൻ ഇഷ്ടപ്പെടുന്നു. പക്ഷേ, മറ്റുള്ളവർ സംസാരിക്കുമ്പോൾ അത് തടസപ്പെടുത്തി ആകരുത് അവരുടെ സംസാരം. കഴിയുന്നതും ഓരോരുത്തർക്കും സംസാരിക്കാൻ ഉള്ള അവസരം ഉണ്ടെന്നും അത് കൃത്യമായി ലഭിക്കും എന്നും രണ്ടുവയസ്സ് മുതലുള്ള കുട്ടികളോട് പറയാൻ ശ്രമിക്കുക . ശ്രമിക്കുക എന്ന് ഞാൻ പറഞ്ഞത് എന്തുകൊണ്ടെന്നാൽ, രണ്ടുവയസ്സുള്ള ആൾ അത്രയധികമൊന്നും ഇത് മനസ്സിലാക്കുകയോ ഓർത്തുവെയ്ക്കുകയോ ചെയ്യില്ല .. പക്ഷേ നിരന്തരമായി ഇങ്ങനെ ചെയ്യുന്നതിലൂടെ ഇതാണ് ശരിയായ രീതി എന്ന് കുഞ്ഞു മനസിലാക്കും.  

ചിലപ്പോഴൊക്കെ രണ്ടാളും ഒരുമിച്ചു സംസാരിച്ചുതുടങ്ങുന്ന സമയം ഉണ്ട്. അപ്പോൾ   ഞാൻ പറയാറുണ്ട്, “ശരി, ആരും അടുത്ത  15 മിനിറ്റ് സംസാരിക്കുന്നില്ല,”  അപ്പോൾ  ഞങ്ങൾക്ക് കുറച്ച് നിമിഷങ്ങൾ, ശാന്തമായ സമയം ലഭിക്കും.  ആശയവിനിമയത്തെ  പൂർണ്ണഹൃദയത്തോടെ പ്രോത്സാഹിപ്പിക്കുമ്പോൾത്തന്നെ,  ഓരോരുത്തരുടേയും അവകാശവും, അവസരവും കുട്ടികൾ മനസിലാക്കുന്നതും നല്ലതാണ്. പിഞ്ചുകുഞ്ഞുങ്ങൾക്ക് പോലും സംസാരിക്കാനുള്ള അവസരം കാത്തിരിക്കാൻ കഴിയും. "wait  for your  turn "  തിരികെ അവർ സംസാരിക്കുമ്പോഴും ഈ  നിയമം നമുക്ക് ബാധകമാണ്. കുഞ്ഞുങ്ങൾ സംസാരിക്കുമ്പോൾ മൊബൈൽ നോക്കുകയോ, ഇടയ്ക്ക് തടസപ്പെടുത്തി മറ്റെന്തെങ്കിലും ചോദിക്കുകയോ, അവരെ കേൾക്കാതെ പങ്കാളിയോട് സംസാരിക്കുകയോ, ടീവി ശ്രദ്ധിക്കുകയോ ചെയ്യരുത്. 





2. വീട്ടിൽ  സാധനങ്ങൾ  വലിച്ചെറിയുക: 


മിക്ക കുഞ്ഞുങ്ങളും ദേഷ്യം അല്ലെങ്കിൽ സങ്കടം വരുമ്പോൾ കയ്യിലിരിക്കുന്ന സാധനങ്ങൾ വലിച്ചെറിഞ്ഞാണ് അത് പ്രകടിപ്പിക്കാറുള്ളത്.  നമ്മളിൽ എത്രപേർ അത് "കുഞ്ഞല്ലേ" എന്ന് വിട്ടുകളയാറുണ്ട്? ചില പെരുമാറ്റം തെറ്റാണെന്നും അസ്വീകാര്യമാണെന്നും  കുട്ടികളെ പഠിപ്പിക്കേണ്ട ഉത്തരവാദിത്തം അവരുടെ മാതാപിതാക്കൾക്കാണ്. കുഞ്ഞുങ്ങൾക്ക് എന്തുകൊണ്ട് സാധനങ്ങൾ എറിയരുത് എന്നതിനുപിന്നിലെ ശരിയായ കാര്യം മനസിലാകില്ല എന്നത് സത്യമാണ്. അവർക്ക് കയ്യിലുള്ള സാധനം വില പിടിച്ചതാണ് എന്നോ,  ഏറ് കിട്ടുന്ന ആളിന് വേദനിക്കും എന്നോ, കൊള്ളുന്നിടം പൊട്ടുമെന്നോ ഒന്നും മനസിലാകില്ല. പക്ഷേ  അസന്തുഷ്ടമാകുന്ന അവസരങ്ങളിൽ സാധനങ്ങൾ എറിയുന്ന സ്വഭാവം സ്വന്തം വീട്ടിൽ ശീലിക്കുന്ന കുട്ടിയ്ക്ക് മറ്റൊരാളുടെ വീട്ടിലോ പൊതു ഇടത്തിലോ അത് ചെയ്യാൻ പാടില്ല എന്നത് സ്വയം മനസിലാകില്ല, ആ സമയത്ത് അത് പറഞ്ഞാൽ ആ വ്യത്യാസം കുട്ടിയ്ക്ക് മനസിലാകുകയും ഇല്ല . 

എന്താണ് ചെയ്യാനാകുക? 

ചില ഇനങ്ങൾ എറിയുന്നതിനല്ലെന്ന് കുഞ്ഞിനെ പഠിപ്പിക്കുക, അതുപോലെ ചിലയിടങ്ങളും.  പന്ത് എറിയും പോലെ മൊബൈൽ എറിയാൻ പാടില്ല എന്നു പറയുന്നത് കുഞ്ഞിന് മനസിലാക്കാൻ എളുപ്പമാണ്. 


3. കടിക്കുക, അടിക്കുക, തള്ളുക. 

നിസാരമായി തള്ളിക്കളയേണ്ട കാര്യമല്ല ഈ ശീലം. കുഞ്ഞുങ്ങൾ മുതിർന്നവരെ തമാശയ്ക്ക് വേണ്ടി തല്ലുകയോ, തള്ളുകയോ, കടിക്കുകയോ ചെയ്യുന്നത് പോലും നല്ല ശീലമല്ല എന്ന് കുഞ്ഞിനെ മനസിലാക്കിക്കാൻ ശ്രമിക്കണം.  മറ്റൊരാളെ വേദനിപ്പിക്കുന്നത് "നോ - നോ " ആക്കണം. 

നുണ പറയുക, അനാദരവ്, കടിക്കുക, അടിക്കുക, തള്ളുക, മോഷ്ടിക്കുക എന്നിവ തീർച്ചയായും ചെറുപ്പത്തിലേ മുതൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ  ചിലതാണ്.

എന്റെ കുട്ടികളിൽ ആരെങ്കിലും മന:പൂർവ്വം മറ്റൊരാളെ വേദനിപ്പിക്കുമ്പോൾ, അവർ പരിണതഫലങ്ങൾ നേരിടുന്നു. മുതിർന്ന കുട്ടിയോട് എപ്പോഴും പറയാറുള്ളത് ശാരീരികമായി ഒരു പ്രശ്നവും തീർക്കാൻ മുതിരരുത് എന്നാണ്. ഇളയ ആളോടും അടിക്കരുത് പിച്ചരുത് എന്നതൊക്കെ പറഞ്ഞിട്ടുണ്ട് എങ്കിലും മുടി പിടിച്ചു വലിക്കുന്നത് ഒരു കളിയല്ല എന്നത് കഴിഞ്ഞ ദിവസം മുതൽ ഉൾപ്പെടുത്തി. വീട്ടിൽ ആ കളി കളിക്കുന്നത് നിർബന്ധമായും നിർത്തി.  

കുഞ്ഞുങ്ങളുടെ ഈ സാധാരണ  പെരുമാറ്റത്തെഒരു വലിയ ദുശീലമായി കാണുന്നത്  മടുപ്പിക്കുന്നതാണെന്ന് എനിക്കറിയാം, പക്ഷേ നിങ്ങൾ‌ ഓരോ തവണയും ഇത് സ്ഥിരമായി അഭിസംബോധന ചെയ്യുകയാണെങ്കിൽ‌, ഓരോ പാർട്ടിയിലും ഓരോ കളി സ്ഥലത്തും നിങ്ങളുടെ കുട്ടിയെക്കുറിച്ചു മറ്റൊരു കുട്ടിക്ക്/ കുട്ടിയുടെ രക്ഷിതാക്കൾക്ക് പരാതി ഉണ്ടെങ്കിൽ  ഇതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കേണ്ടിയിരിക്കുന്നു.  കുഞ്ഞിന് മനസിലാകുന്ന ഭാഷയിൽ പറയുകയും, ആവശ്യമെങ്കിൽ ടൈം ഔട്ട്, ഇഷ്ടമുള്ള സാധനങ്ങൾ മാറ്റി വെയ്ക്കുക, tv  കാണിക്കാതെ ഇരിക്കുക അങ്ങനെയുള്ള ശിക്ഷാവിധികൾ ഉൾപ്പെടുത്തുകയും വേണം. ഇത് സ്വീകാര്യമായ സ്വഭാവം അല്ലായെന്നു കാണുമ്പോൾ  ഒടുവിൽ കടിക്കുന്നതും അടിക്കുന്നതും തള്ളുന്നതും അവർ അവസാനിപ്പിക്കും. മനപ്പൂർവ്വം മറ്റൊരാളെ വേദനിപ്പിക്കുന്നത് ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ അവസാനിപ്പിക്കുക ആണെങ്കിൽ വരും വർഷങ്ങളിൽ‌ ഒരു “പ്രശ്‌നമുണ്ടാക്കുന്നയാളുമായി” നിങ്ങൾ‌ നിരന്തരം ഇടപെടേണ്ടതില്ലെന്ന്  സത്യസന്ധമായി ഞാൻ  വിശ്വസിക്കുന്നു! 

4. മറ്റുളവരുടെ സാധനങ്ങൾ തട്ടിയെടുക്കുക 


ഒരിക്കൽ ഒരു സുഹൃത്തിന്റെ മകൾ വീട്ടിൽ വന്നു. മകന്റെ ഏറ്റവും ഇഷ്ടപ്പെട്ട കളിപ്പാട്ടം എടുത്തു കളിയ്ക്കാൻ തുടങ്ങി. മകൻ അത് അപ്പോഴൊന്നും ശ്രദ്ധിക്കുകയോ കരയുകയോ ചെയ്തില്ല. മാത്രവുമല്ല " ഷെയർ എവെരിതിങ് " എന്ന് പങ്കുവെയ്ക്കാൻ പഠിപ്പിക്കുന്ന സമയവുമാണ്. പക്ഷേ, സുഹൃത്ത് പോകാൻ ഒരുങ്ങിയപ്പോൾ ആണ് പ്രശ്നം ആയത്.  ആ മകൾക്ക് കളിപ്പാട്ടം കൂടെക്കൊണ്ടു പോകണം, മകൻ ആണെങ്കിൽ പങ്കു വെയ്ക്കാൻ ഒക്കെ സമ്മതമാണ് പക്ഷേ അത് മറ്റേയാൾക്ക് സ്വന്തമായി കൊടുക്കണം എന്നറിഞ്ഞപ്പോൾ കരയാനും തുടങ്ങി. അത്രയേറെ വിലയൊന്നുമില്ലാത്ത ഒരു കളിപ്പാട്ടം ആണ്, പക്ഷേ മകൻ അതിനോട് ഇമോഷണലി അറ്റാച്ച്ഡാണെന്നു  അറിയാവുന്ന ഞങ്ങൾ വിഷമത്തിലായി. കൂട്ടുകാരിയുടെ മകളോട് അത് തരില്ല എന്ന് പറയാൻ ഞങ്ങൾക്ക് കഴിയുന്നില്ല, സ്വന്തം മകളോട് കൂട്ടുകാരി അത് നിന്റേതല്ല, വീട്ടിലേക്ക് കൊണ്ടുപോകാൻ ആകില്ല എന്ന്  പറയുന്നുമില്ല. വിഷമഘട്ടത്തിൽ ആക്കിയ ആ സന്ദർഭത്തിൽ കുട്ടിയുടെ മാതാപിതാക്കൾക്ക് ആയിരുന്നു എന്തെങ്കിലും ചെയ്യാൻ ആകുക. 

കുഞ്ഞുങ്ങളോട് മറ്റുള്ളവരുടെ സാധനങ്ങളെ ബഹുമാനിക്കണം എന്നും എല്ലാം സ്വന്തമെന്നത് പോലെ പെരുമാറരുത് എന്നതും വളരെ ചെറുതിലേ പറയുക. എന്റെ മകനും ചിലയിടങ്ങളിൽ പോയിവരുമ്പോൾ അവിടെയുള്ള കാറൊക്കെ കൂടെക്കൊണ്ടുവരാൻ കരഞ്ഞിട്ടുണ്ട്. പക്ഷേ അത്തരം കരച്ചിലുകൾ കൊണ്ട് കാര്യമില്ല എന്ന് അവൻ കാലക്രമേണ മനസിലാക്കി. കരയുന്ന കുഞ്ഞ് ഒരു സങ്കടമാണെങ്കിലും ഭാവിയിൽ അരുത് എന്നതിനെ അംഗീകരിക്കാനും  കൺസെന്റ് എന്ന വലിയ കാര്യത്തിനെ അതിന്റെ ശരിയായ അർത്ഥത്തിൽ മനസിലാക്കാനും അവർക്ക് കഴിയും എന്ന് തന്നെ ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. മറ്റുള്ളവരുടെ കാര്യങ്ങളെ ബഹുമാനിക്കാൻ അവരെ പഠിപ്പിക്കുക എന്നതാണ് നമുക്ക് കുഞ്ഞുങ്ങളോട് ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം. 

5. സാധനങ്ങൾ വലിച്ചെടുക്കുകയും അവ തിരികെ വെയ്ക്കാതെ ഇരിക്കുകയും ചെയ്യുന്നത് 


 ആരോ എന്നോട് പറഞ്ഞ ഒരു ലളിതമായ വാചകം ഉണ്ട്, അത് ഇപ്രകാരമാണ്: “നിങ്ങളുടെ കുട്ടിക്ക് ഒരു കളിപ്പാട്ടം പുറത്തെടുക്കാൻ പ്രായമുണ്ടെങ്കിൽ, അത് തിരികെ വയ്ക്കാനും ആൾക്ക് കഴിവുണ്ട്.”
ലളിതമായ ചിന്ത, പക്ഷേ സന്ദേശം ഉച്ചത്തിലും വ്യക്തവുമാണ്.

കളിപ്പാട്ടങ്ങളോ, പേപ്പറുകളോ, ഉടുപ്പുകളോ,പാത്രങ്ങളോ എന്ത് തന്നെയായിക്കോട്ടെ എടുക്കുന്നത് തിരികെ അതേ സ്ഥാനത്ത്  കൊണ്ടുവെയ്‌ക്കാൻ, തുറന്ന കബോർഡുകൾ അടയ്ക്കാൻ, ഉടുപ്പുകൾ തട്ടിമറിച്ചിടാതെ ആവശ്യമുള്ളത് എടുക്കാൻ ഒക്കെ കുഞ്ഞുങ്ങളെ ചെറുതിലേ മുതൽ ശീലിപ്പിക്കാവുന്നതേ ഉള്ളൂ. കഴിച്ചുകഴിഞ്ഞ പാത്രം കൊണ്ട് സിങ്കിൽ വെയ്ക്കാൻ പറയുന്ന കുഞ്ഞ് ആദ്യത്തെ തവണ വെയ്ക്കുമ്പോൾ താഴെ വീഴാം, വെയ്ക്കുന്നത് അൽപ്പം ഉച്ചത്തിലാകാം - അത് പഠിക്കുന്നതിന്റെ വഴികളാണ് എന്ന് നമ്മൾ മനസിലാക്കണം എന്ന് മാത്രം.  ഉടുപ്പുകൾ മടക്കിവെയ്ക്കുന്നതിനെ പിന്നീടു നമ്മൾ വീണ്ടും മടക്കേണ്ടി വന്നേക്കാം.  പക്ഷേ, ചെയ്‌തു ചെയ്തു മാത്രമേ നമ്മൾ എന്തിലും പ്രാവീണ്യം നേടുകയുള്ളൂ എന്ന് കുഞ്ഞുങ്ങളുടെ കാര്യത്തിലും ഓർക്കാം. 



മറ്റുള്ളവരുടെ പാത്രങ്ങളിൽ നിന്നും കഴിക്കാൻ നോക്കുക, പോകുന്ന ഇടങ്ങളിലൊക്കെ ചുവരുകളിൽ വരയ്ക്കുക, ബുക്കുകൾ കീറുക ഇത്തരം ശീലങ്ങൾ എല്ലാം തന്നെ തുടങ്ങുന്നത് സ്വന്തം വീട്ടിൽ നിന്നാണ്. വരയ്ക്കാനുള്ള ചുമരുകളോ പ്രതലങ്ങളോ മായ്ക്കാവുന്ന പേനകളോ കൊടുക്കുകയും ഇതിനൊക്കെ പ്രത്യേക സ്ഥലങ്ങൾ ഉണ്ടെന്നു അവരെ മനസിലാക്കിക്കുയും ആണ് ചെയ്യാവുന്ന കാര്യം. 


എല്ലാ പ്രാവശ്യവും പറയാറുള്ളത് പോലെ, നമ്മളെല്ലാവരും കുഞ്ഞുങ്ങൾ നല്ല വ്യക്തികളായി വളരാനാണ് ശ്രമിക്കുന്നത്. ഇതിൽ ആർക്കും കൃത്യമായി പറയാവുന്ന ഒരു വഴിയില്ല. പലവട്ടമുള്ള ശ്രമങ്ങളിലൂടെ തെറ്റായിപ്പോകുന്നവ തിരുത്തുന്നതിലൂടെ ഒക്കെയാണ് നമ്മൾ നല്ല മാതാപിതാക്കൾ ആകുന്നത്. കുഞ്ഞുങ്ങൾ കണ്ടുപഠിക്കുന്നത് നമ്മളെയാണെന്നു മാത്രം ഓർത്താൽ മതി.  'നോ' പറയേണ്ട ഇടത്ത് അത് പറയാൻ നമ്മുടെ സ്നേഹം നമ്മളെ അന്ധരാക്കാതെ ഇരിക്കട്ടെ. ഹാപ്പി പാരന്റിങ് 


(OURKIDS JULY - 2019)

Monday, July 29, 2019

ലെറ്റ് ദെം ബീ ലിറ്റിൽ (Let Them Be Little )

കുഞ്ഞുങ്ങൾ എത്രപെട്ടെന്നാണ് വളരുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ?

തിരക്കിട്ടോടുന്നതിനിടയിൽ പലപ്പോഴും നമ്മൾ കൈ വളരുന്നതും കാൽ വളരുന്നതും കാണാറില്ല എന്നതാണ് സത്യം. അങ്ങനെ ആകുമ്പോൾ പോലും നമ്മൾ കുട്ടികളെ ഒന്നുകൂടെ തിരക്കാക്കാറുണ്ടോ വേഗം വലുതാകാൻ? കഴിഞ്ഞ ദിവസം കണ്ട ഒരു പോസ്റ്റർ ആണ് എന്നെയിപ്പോൾ അങ്ങനെയൊരു ചിന്തയിലേക്ക് എത്തിച്ചത് - എത്ര വലുതായാലും നമ്മളുടെ ദിവസങ്ങൾ ഒരുപോലെയാണോ. ഹാപ്പി ഡേയ്സ് മാത്രമാണോ നമ്മുടെ ജീവിതത്തിലെ എല്ലാ ദിവസവും? അല്ല അല്ലേ .. നമ്മുടെ ചില ദിവസങ്ങൾ സങ്കടകരങ്ങളാണ്, ചിലവ വൻ മടി പിടിച്ചവയും ചിലതൊക്കെ വല്ലാതെ ക്ഷീണം നിറഞ്ഞതുമാണ്.  അപ്പോൾപ്പിന്നെ നമ്മളെന്തിനാണ് കുഞ്ഞുങ്ങളുടെ ദിവസങ്ങൾ മാത്രം എപ്പോഴും സന്തോഷം നിറഞ്ഞത് മാത്രമാകണം എന്ന് ശാഠ്യം പിടിക്കുന്നത് ? അവരുടെ ലോകത്തിലും മടിയുടെ, ക്ഷീണത്തിന്റെ, സങ്കടത്തിന്റെ, നിരാശയുടെ ദിവസങ്ങൾ ഉണ്ടാകും.  പക്ഷേ, മാതാപിതാക്കളിൽ എത്രപേർ അത് മനസിലാക്കാറുണ്ട് എന്നത് ഒരു ചോദ്യചിഹ്നം ആയപ്പോൾ വീട്ടിലെ എട്ടുവയസുകാരനോട് തന്നെ ചോദിക്കാൻ തീരുമാനിച്ചു.


സ്‌കൂൾ വര്ഷം തീരാറായ സമയമായിരുന്നു. വേനലവധി തുടങ്ങാൻ കാത്തിരുന്ന് അക്ഷമനാകുന്ന കുഞ്ഞിനെ കണ്ടപ്പോൾ ആണ് തോന്നിയത് സ്‌കൂൾ ഇത്രയേറെ ഇഷ്ടമുള്ള അവനെന്തുകൊണ്ടായിരിക്കും രാവിലെ സ്‌കൂളിൽ പോകാൻ വേണ്ടി ഉണരാൻ മടിയുള്ളത്.  ഉത്തരം വളരെ സിംപിൾ ആയിരുന്നു - "അമ്മാ എനിക്ക് സ്‌കൂളിനോട് മടുപ്പില്ല, അവിടെ എത്തിക്കഴിഞ്ഞാൽ! എനിക്ക് സ്‌കൂൾദിവസങ്ങൾ മിസ് ചെയ്ത വീട്ടിൽ ഇരിക്കണം എന്നുമില്ല. പക്ഷേ, സ്‌കൂൾ ദിവസങ്ങൾ വളരെയേറെ മടുത്തുതുടങ്ങി ( I am tired of school days! ).  ക്ഷീണിച്ചു - സ്‌കൂളിൽ പോയിപ്പോയി. സ്‌കൂൾ ഒന്ന് അടച്ചിരുന്നേൽ ഞങ്ങൾക്ക് എല്ലാവർക്കും വിശ്രമിക്കാമായിരുന്നു. " അത് കേട്ടപ്പോൾ സത്യത്തിൽ കുറ്റബോധം തോന്നി. വളരെ നേരത്തേയല്ല  ഇവിടെ സ്‌കൂളുകൾ ക്‌ളാസ് തുടങ്ങുന്നത്. പക്ഷേ 8.30 നു തുടങ്ങി - വൈകുന്നേരം 4.00  ആകുമ്പോഴേക്കും കുട്ടികൾ വല്ലാതെ ക്ഷീണിച്ചു അവശരായിട്ടുണ്ടാകും. അതിനുപുറമേയാണ്‌ സ്‌കൂൾ കഴിഞ്ഞുള്ള ആക്ടിവിറ്റീസ്. പല കുട്ടികൾക്കും കണക്ക്, ഇംഗ്ലീഷ് എന്നിവയ്ക്ക് വേണ്ടിയുള്ള സ്‌പെഷ്യൽ ട്യൂഷൻ സ്ഥലങ്ങളുണ്ട്, പലതരം സ്പോർട്സുകളും, പാട്ട് -ഗിറ്റാർ- പിയാനോ ഇത്യാദി കലാപരിപാടികളും മിക്കപ്പോഴും സ്‌കൂൾ കഴിഞ്ഞുള്ള സമയത്താകും.  


എട്ടുവയസുകാരന്  കരാട്ടെയും,ഗിറ്റാറും ആണ് എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റീസ്. കരാട്ടെ ഏതാണ്ട് രണ്ടാം വീട് പോലെയായത് കൊണ്ട് ആഴ്ചയിൽ മൂന്നുദിവസം അവിടെത്തന്നെയാണ്. പിന്നെ ഒരുദിവസം ഗിറ്റാറിന്റെ അരമണിക്കൂർ കൂടിക്കഴിഞ്ഞാൽ ഒന്നിനും പോകാത്തതായി കയ്യിലുള്ളത് പ്രവർത്തി ദിവസത്തിലെ ഒരു ദിനം മാത്രം. ക്വയറിൽ പാടാൻ ഒരു ചാൻസ് കിട്ടിയപ്പോൾ അവനോട് തന്നെ ചോദിച്ചു, നിനക്കിത് പോകണമെന്നുണ്ടോ? രണ്ടുമാസം പോയിനോക്കിയപ്പോൾ ആശാൻ തന്നെ പറഞ്ഞു - എനിക്ക് സ്‌കൂൾ വിട്ടുവന്നാൽ ഒരു ദിവസം ഫ്രീ ആയിട്ട് വേണം. ന്യായമായ ആവശ്യം! അതുകൊണ്ട് അവൻ തന്നെ ക്വയർ ഒഴിവാക്കി.  അതുകൊണ്ട് വലിയ വ്യത്യാസം ഒന്നുമില്ല എങ്കിലും ഉള്ളതാകട്ടെ എന്ന് അവനും കരുതി.  



ഈ സംസാരം സത്യത്തിൽ മറ്റുചില കാര്യങ്ങൾ കൂടി ചിന്തിപ്പിച്ചു. വേനലവധിക്കാലത്ത് മുഴുവൻ ദിവസവും  കുട്ടികളെ  സമ്മർ ക്യാംപുകളിൽ കൊണ്ടാക്കുന്നതിലെ ഔചിത്യമില്ലായ്മ. രണ്ടര മാസം മുഴുവൻ വീട്ടിൽ നിന്ന് ടിവി കണ്ടുറങ്ങിയിട്ടും കാര്യം ഇല്ലെങ്കിലും എലിമെന്ററി സ്‌കൂൾ തലത്തിലെ കുട്ടികൾക്ക് എങ്കിലും വെക്കേഷൻ എന്ന ഒരു ഫീൽ കൊടുക്കണമെന്നാണ് അഭിപ്രായം. സ്‌കൂൾ സമയങ്ങളിൽ ആണെങ്കിൽ ശനിയോ ഞായറോ ഏതെങ്കിലും ഒരു ദിവസം കുട്ടികൾക്ക് പത്തുമണി വരെ കിടന്നുറങ്ങി എല്ലാ സ്കേഡ്യുളുകളും തെറ്റിച്ചു ജീവിക്കാൻ വേണ്ടി അനുവദിച്ചുകൊടുക്കണം. അതിനു വേണ്ടിയാണല്ലോ 5 ദിവസം പ്രവർത്തിദിവസവും രണ്ടു ദിവസം അവധിയും തന്നിരിക്കുന്നത്! മക്കളെ വിളിച്ചിരുത്തി  ഇങ്ങനെയൊരു ചോദ്യം ചോദിച്ചുനോക്കൂ .. ഒരു 15  വയസു വരെയുള്ളവർ ഒരേപോലെയാകും ഉത്തരം തരുക. അവർ പതുക്കെ വലുതാകട്ടെയെന്നേ! let  them  be  little  - വലുതായിക്കഴിഞ്ഞു പിന്നെ ചെറുതാക്കാൻ പറ്റില്ലല്ലോ! 


ഇനിയാ ആദ്യം പറഞ്ഞ കാര്യം - എങ്ങനെ കുഞ്ഞുങ്ങളുടെ ദിവസം കഴിയുന്നതും സന്തോഷ ദിവസങ്ങളായി തുടങ്ങാം, തീർക്കാം. രണ്ടു കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. എല്ലാ രാവിലെയും വിളിച്ചുണർത്തുന്നത് അവരുടെ അടുത്ത് ചെന്ന് ഒരുമ്മ കൊടുത്താകാം. സ്നേഹത്തോടെ മുടിയിലൊന്നു തലോടി ആകാം .. കുറച്ചു മുതിർന്നവർ ആണെങ്കിൽ ഒരു നല്ല ദിവസത്തിന്റെ പ്രാധാന്യം ആശംസിക്കുകയും ചെയ്യാം. (ഇത് കഴിഞ്ഞു 15 മിനിറ്റ്  കഴിഞ്ഞും എഴുന്നേറ്റു വരാതെ ഇരിക്കുമ്പോൾ നിങ്ങൾക്ക്  നിങ്ങളുടേതായ അടുത്ത മെത്തേഡിലേക്ക്  പോകാം കേട്ടോ - അതിനു ഞാൻ ഉത്തരവാദി അല്ല ) 

രാത്രി കിടന്നുറങ്ങുന്നതിനു മുൻപ് എത്ര പിണക്കത്തിൽ, വഴക്കിൽ, ദേഷ്യത്തിൽ, നിരാശയിൽ  ആണ് ആ ദിവസം കടന്നു പോയതെങ്കിലും കുഞ്ഞുങ്ങൾക്ക് അരികിലെത്തി  സ്നേഹത്തോടെ സുഖനിദ്ര ആശംസിക്കാം. പതിയെ ഒരുമ്മ ഒക്കെക്കൊടുത്ത്, വഴക്കു പറഞ്ഞതിൽ ക്ഷമ ചോദിക്കുകയോ, എന്തുകൊണ്ട് വഴക്കു പറയേണ്ടി വന്നു എന്ന് അവരോട് വിശദീകരിക്കുകയോ ചെയ്യാം. അപ്പോഴും അവർക്ക് വിഷണ്ണരും, വഴക്കാളിയും ആകാനുള്ള അവകാശം ഉണ്ട് കേട്ടോ. നമ്മൾ മുതിർന്നവർക്ക് ഇത്തരം ഒരു സ്വഭാവശീലം ഉണ്ടാക്കിയെടുക്കാൻ നമ്മൾ പരിശ്രമിക്കണം എങ്കിൽ ഒരു ചെറിയ കുഞ്ഞിന് അത്തരം ഒരു മാനസിക അവസ്ഥയിലേക്ക് എത്താൻ എത്ര നാളെടുക്കും എന്നോർത്താൽ മതി.  

എല്ലാ പുതിയ പുലരിയും ഒരു പുതിയ ദിനമായതുകൊണ്ടുതന്നെ തലേന്ന് നടന്ന സംഭവത്തിന്റെ ചിന്താഭാരവും കൊണ്ടാകരുത് പിറ്റേ ദിവസം തുടങ്ങേണ്ടത്.  മിക്ക കുട്ടികളും കഴിഞ്ഞ ദിവസം നടന്ന കാര്യം മറന്ന് എണീറ്റുവരുമ്പോൾ ആകും അമ്മയായ നമ്മൾ മുഖം വീർപ്പിക്കുകയും അച്ഛൻ മിണ്ടാതെ പോകുകയും ചെയ്യുന്നത്. പിന്നെ ആ കുട്ടിയുടെ അന്നത്തെ ദിവസം എങ്ങനെയാണു സന്തോഷകരം ആകുക. ഓരോ ദിവസത്തിനെയും ഓരോ പുതിയ തുടക്കമായി കണ്ടുകൊണ്ട് തുടങ്ങുക. കഴിയുന്നതും മാതാപിതാക്കൾക്ക് ഇടയിലുള്ള  കശപിശകൾ കുഞ്ഞുങ്ങളിലേക്ക് എത്തിക്കാതിരിക്കുക. 


സ്‌കൂളിൽ നിന്ന് എത്തുന്ന കുഞ്ഞുങ്ങളുടെ വർത്തമാനത്തിനായി ഒരൽപം സമയം നീക്കിവെക്കുക എന്നതാണ് അടുത്തത്. ചെറിയ ക്‌ളാസുകളിലെ കുട്ടികളെ ശ്രദ്ധിച്ചിട്ടുണ്ടോ ? അവർക്ക് നമ്മളോട് പറയാൻ നൂറായിരം കാര്യങ്ങളുണ്ടാകും. അത് കേൾക്കാൻ നമ്മൾ സമയം കൊടുക്കുന്നുണ്ടോ എന്നതും, അവരുടെ കുഞ്ഞുകുഞ്ഞു ആവലാതികൾ അർഹിക്കുന്ന ഗൗരവത്തോടെ നമ്മൾ കേൾക്കുന്നുണ്ടോ എന്നതുമാകും വളരുമ്പോൾ അവർ സമയം നമ്മളോടൊപ്പം ചിലവഴിക്കുമോ എന്നതിന്റെ മാനദണ്ഡം. ചുരുക്കിപ്പറഞ്ഞാൽ നഴ്‌സറിക്കാലത്തു കുഞ്ഞുങ്ങൾക്ക് സംസാര സമയം കൊടുത്താൽ ടീനേജ്കാലത്ത് അവർ വിശേഷങ്ങൾ നമ്മളുമായി പങ്കുവെക്കും. അല്ലെങ്കിലോ അവർക്ക് അവരുടെ വിശേഷങ്ങൾ പങ്കുവെയ്ക്കാൻ ഒരുത്സാഹവും ഉണ്ടാകില്ല.  ടീനേജേഴ്‌സിനോട് കഥകൾ പങ്കുവയ്ക്കാൻ ഉള്ള ഏറ്റവും എളുപ്പമാർഗം അവർ ചെയ്യുന്നത് എല്ലാം തെറ്റാണെന്ന് മുൻവിധികൾ ഉണ്ടാക്കാതെ ഇരികുകയെന്നതാണ്. നമ്മളുടെ കൗമാരകാലത്തെ അബദ്ധകഥകൾ പറയുന്നത് എപ്പോഴും കുട്ടികൾക്ക് സഹായകരം ആകും എന്ന് അനുഭവസ്ഥർ പറയുന്നു - അച്ഛനുമമ്മയ്ക്കും അബദ്ധം പറ്റിയിട്ടുണ്ട് എന്നത് അവരെ കുറച്ചുകൂടി കാര്യങ്ങൾ വിലയിരുത്താനും പങ്കുവയ്ക്കാനും പ്രേരിപ്പിക്കും. 


ഈ മാസത്തെ കുറിപ്പ് നിർത്തുന്നത് ഞാൻ ആദ്യം പറഞ്ഞ ആ പോസ്റ്ററിലെ വാചകങ്ങൾ പറഞ്ഞുകൊണ്ടാകട്ടെ 


Why do we put so much pressure on Children?
As adults we have Slow days, Sad days, Dull days, Happy Days. 
As adults, we have days where we  just want to NAP and EAT cake
So why do we expect so much from our little people? 
They are, STILL Growing 
STILL Learning STILL Developing STILL HUMAN... Let them be little! 






(Ourkids Magazine 2019 June Edition) 



Monday, June 24, 2019

എങ്ങനെ പറയാം "ആ കുറച്ചു കാര്യങ്ങൾ"

              മൂത്ത പുത്രന് 8 വയസ്സാകാനായപ്പോൾ മുതൽ മനസ്സിലുണ്ടായിരുന്ന ചിന്ത 'കുറച്ചു കൂടി കാര്യങ്ങൾ'  വിശദമായി പറഞ്ഞുകൊടുക്കണമല്ലോ ഇനി എന്നാണ്. പറയുമ്പോൾ ആശാൻ ഞങ്ങൾക്കിപ്പോഴും ഇത്തിരിക്കുഞ്ഞൻ ആണെങ്കിലും കുട്ടികൾ എത്രപെട്ടെന്നാണ് വളരുകയും വലുതാവുകയും ചെയ്യുന്നത് എന്ന് അതിശപ്പിച്ചുകൊണ്ടിരിക്കുന്നു ഓരോ നിമിഷവും.  ഇവിടെയൊക്കെ കുട്ടികൾക്ക് അവരുടെ ശരീരത്തിനെക്കുറിച്ചും ശാരീരിക അവസ്ഥകളെക്കുറിച്ചും സ്‌കൂളുകളിൽ നിന്ന് തന്നെ അവബോധമുണ്ടാക്കാറുണ്ട്. ഓരോ പ്രായത്തിനും അനുസൃതമായി ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളുൾപ്പെടെയാണ് കുട്ടികൾ പഠിക്കുക.  അതുകൊണ്ട് തന്നെ മാതാപിതാക്കളുടെ ജോലി പൊതുവേ എളുപ്പമാണ് നാട്ടിലേതിനേക്കാൾ. കുഞ്ഞുങ്ങളെങ്ങനെ ഉണ്ടായി എന്നതോ സാനിറ്ററി പാഡുകൾ എന്താണ് എന്നതോ ഒക്കെ ഇപ്പോഴും പല രീതിയിലുള്ള കഥകളായിത്തന്നെ കുട്ടികളോട് പറഞ്ഞുപോരുന്നതായാണ് ഇപ്പോഴും കാണുന്നത്. അവരിതൊക്കെ കുറേക്കൂടി വലുതാകുമ്പോൾ തനിയെ അറിഞ്ഞോളുമെന്നോ, അല്ലെങ്കിൽ ഇതൊക്കെയാണോ മക്കളോട് സംസാരിക്കുകയെന്നൊരു ഭ്രഷ്ട് കൽപ്പനയോ ആണ് പൊതുവെ കാണപ്പെടാറ്.

     
                  മക്കളോട് അവരുടെ ശരീരത്തിലെ 'പ്രൈവറ്റ് പാർട്സ്' നെക്കുറിച്ചു പറയാൻ പത്തുവയസ് ആകുംവരെ കാത്തിരിക്കേണ്ട കാര്യമൊന്നുമില്ല.  ഏറ്റവും ബേസിക് ആയ അറിവ് ഒന്നര രണ്ടുവയസ്സ് മുതൽ തന്നെ കൊടുക്കുക എന്നതാണ് ശരിയായ രീതി. ശരീരത്തിലെ മാറിടവും, മുൻ-പിൻ ഭാഗങ്ങളും കുട്ടികൾക്ക് മനസിലാകുന്ന ഭാഷയിൽ അവരുടേത് മാത്രമായ സ്വകാര്യതയാണെന്ന് പഠിപ്പിക്കുക. കുഞ്ഞുങ്ങളോട് കൊഞ്ചിപ്പറയുന്ന വാക്കുകൾ (ചുക്കുമണി, സൂസൂ, പാപ്പി, അമ്മിഞ്ഞ ) ഒക്കെ ഉപയോഗിച്ച് കുട്ടികളെ മനസിലാക്കിക്കുന്നതിൽ തെറ്റില്ല എങ്കിലും കാലക്രമേണ സ്വകാര്യ  അവയവങ്ങളുടെ ശരിയായ പേര് പറഞ്ഞു പഠിപ്പിക്കുന്നതാണ് ശരിയായ രീതി.  പീനിസ് (പുരുഷലിംഗം) എന്നോ വജൈന (യോനി) എന്നോ മുലകൾ (ബ്രെസ്റ്റ്) എന്നോ ഒക്കെ കുട്ടികളോട് പറയാൻ യാതൊരു മടിയും മാതാപിതാക്കൾ കാണിക്കേണ്ടതില്ല എന്നതാണ് പഠനങ്ങൾ തെളിയിക്കുന്നത്. ബാലപീഡനങ്ങൾ പലപ്പോഴും വെളിച്ചത്തുകൊണ്ടുവരുന്നത് വീടുമായിട്ടോ കുട്ടിയുമായിട്ടോ  വളരെയധികം അടുപ്പമുള്ള ആളുകളെയാണ് (ബന്ധുക്കളോ, മാതാപിതാക്കളുടെ സുഹൃത്തുക്കളോ, അദ്ധ്യാപകരോ ഒക്കെയാകാം പ്രതി) . പലപ്പോഴുമിത്തരം കാര്യങ്ങളിലുള്ള അവബോധമില്ലായ്മ ആണ് കുഞ്ഞുങ്ങളെ ഇത്തരം ചതിക്കുഴികളിൽ പെടുത്തുന്നത്.


                 ആറാംതരം കഴിയുമ്പോൾ മുതൽ കുട്ടികളുടെ പൊതുവിദ്യാഭ്യാസത്തിൽത്തന്നെ ലൈംഗിക വിദ്യാഭ്യാസവും ഉൾപ്പെടുത്തിയിരിക്കുന്നു. വീടുകളിൽ സംസാരിക്കുന്നതിലൂടെ കുട്ടികൾക്ക് കൂടുതൽ വ്യക്തത ലഭിക്കുകയും മാതാപിതാക്കളോട് ഒരു സുതാര്യമായ ബന്ധം സൂക്ഷിക്കാൻ കഴിയുകയും ചെയ്യും എന്നതാണ് കണ്ടുവരുന്ന രീതി. 12 വയസ് അഥവാ പ്രീ-റ്റീൻ കാലഘട്ടത്തിലാണ് പൊതുവേ ആൺകുട്ടികളേയും പെൺകുട്ടികളേയും വേർതിരിച്ചുള്ള ക്‌ളാസ്സുകൾ തുടങ്ങാറുള്ളത്. എതിർലിംഗത്തെക്കുറിച്ചുള്ള കൗതുകം കുട്ടികളിലെ സാധാരണ വിഷയമാണെന്നും ചിലപ്പോഴെങ്കിലും പുറമെ കാണുന്നതല്ല ഓരോരുത്തരുടെയും സെക്ഷ്വാലിറ്റി എന്നുമൊക്കെ തിരിച്ചറിയുന്ന കാലഘട്ടമാണ് ഇത്.


               12 നു മുൻപും ആറേഴ് വയസിന് ശേഷവും എന്നൊരു അവസ്ഥയുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും നിഷ്കളങ്കമായൊരു ഇഷ്ടം/അടുപ്പം  തോന്നുന്ന സമയം. അത്രയും ചെറിയ കുട്ടികൾക്ക് പ്രേമമോ എന്നൊക്കെ മൂക്കത്ത് വിരൽ വെയ്ക്കാൻ വരട്ടെ, പ്രേമം എന്നതിന് നമ്മൾ കൊടുക്കുന്ന ഠാ വട്ട നിർവചനത്തിൽ ഒതുങ്ങുന്നതല്ല ആ കുഞ്ഞുങ്ങളുടെ
ഇഷ്ടം. ഇതെല്ലാ കുട്ടികൾക്കും ഉണ്ടാകണമെന്നില്ല, എന്നാൽ ഭൂരിഭാഗം കുട്ടികളും ഈ പ്രായത്തിൽത്തന്നെ അങ്ങനെയൊരു മാറ്റത്തിനെക്കുറിച്ചു ബോധവാന്മാരും ബോധവതികളും ആണെന്ന്  ഒന്നാം ക്ലാസ്സിലെ കുട്ടികളുടെ ക്രഷ് -ലിസ്റ്റ്  കേട്ട് ഞെട്ടിപ്പൊട്ടി 'ഹമ്പമ്പട കേമന്മാരേ' എന്ന് വായ പൊളിച്ച അനുഭവത്തിന്റെ വെളിച്ചമുള്ള ഒരമ്മ.



അപ്പോൾ പറഞ്ഞുവന്നത്, 8 വയസുകാരനോട് സംസാരിച്ചുതുതുടങ്ങാനുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിച്ചു നടന്നപ്പോൾ വഴിയിൽ തടഞ്ഞ ഒരു വള്ളിയെക്കുറിച്ചാണ് -   Guy Stuff: The Body Book for Boys (age 8+ ). 







ഒൻപത് മുതൽ 12 വരെയുള്ള പ്രായക്കാർക്ക് അഥവാ പ്യുബർട്ടി ഘട്ടത്തിലേക്ക് കടക്കുന്ന ആൺകുട്ടികൾക്ക് സംഭവിക്കാവുന്ന ഹോർമോണൽ ചേഞ്ചസിനെപ്പറ്റിയും ശാരീരികമായി ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും ശരീരം എങ്ങനെയൊക്കെ വൃത്തിയായി സൂക്ഷിക്കാം എന്നതിനെക്കുറിച്ചുമൊക്കെ കൃത്യമായും വ്യക്തമായും പ്രതിപാദിക്കുന്ന ഒരു ബൂക്കാണിത്. മറ്റൊരു ആവശ്യത്തിനായി കടയിൽപ്പോയപ്പോൾ കൂടെക്കൂടിയ മകൻ തന്നെയാണ് ഇത് കണ്ടുപിടിച്ചതും വാങ്ങിത്തരാൻ ആവശ്യപ്പെട്ടതും. ഒരു 'അഡ്വാൻസ്' പിറന്നാൾ സമ്മാനമായിട്ട് അപ്പോൾത്തന്നെ സംഭവം അങ്ങ് വാങ്ങിക്കൊടുത്തു. പല്ലു തേക്കേണ്ടതിന്റെ ആവശ്യകത മുതൽ കക്ഷത്തിലുണ്ടാകുന്ന രോമവളർച്ചയെക്കുറിച്ചു വരെ ചിത്രങ്ങൾ ഉൾപ്പെടുത്തി പ്രതിപാദിക്കുന്ന ബുക്കിന്റെ രചയിതാവ് കേര നാറ്റർസൺ എന്ന ശിശുരോഗ വിദഗ്ധയാണ്.  ആളെക്കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ മനസിലായി ഇത്തരം പാരന്റൽ ബുക്കുകൾ, ദി കെയർ & കീപ്പിങ്ങ് എന്ന പേരിൽ ഒരു സീരിസ് തന്നെ പുള്ളിക്കാരി ചെയ്തിട്ടുണ്ട്. പെൺകുട്ടികൾക്കായി രണ്ടു ഭാഗത്തിലായി The Body Book for younger Girls & The Body Book for Older Girls എന്നതും ഡോക്ടറുടെ പ്രീ-റ്റീൻ വീഡിയോകളുമൊക്കെ കൗമാരപ്രായക്കാരായ കുട്ടികളുടെ മാതാപിതാക്കൾക്ക് ഒരു അക്ഷയഖനി തന്നെയാണ്. 



"ആ കുറച്ചു കാര്യങ്ങൾ" എങ്ങനെ മകനോട് അല്ലെങ്കിൽ മകളോട് സംസാരിക്കും എന്ന് ആശങ്കപ്പെടുന്ന ഒരമ്മ/ അച്ഛൻ ആണോ നിങ്ങൾ? എങ്കിലീ ബുക്ക് വാങ്ങിക്കോളൂ നിരാശപ്പെടേണ്ടി വരില്ല.


(OURKIDS Magazine  - APRIL2019)





Friday, May 31, 2019

ഒരു ദേശത്തിന്റെ സ്വത്ത്

അനുഭവം 1
--------------------


പരിചയത്തിലുള്ള ഒരു ചേച്ചി അവരുടെ ഒരുവയസുള്ള കുഞ്ഞിനെ ആദ്യമായി ഡേ കെയറില്‍ വിട്ട ദിവസം. അവരുടെ മുന്നില്‍വെച്ച്‌ തന്നെ കുഞ്ഞിന്‍റെ ശരീരത്തില്‍ എന്തെങ്കിലും പാടുകളോ മുറിവുകളോ ഉണ്ടോയെന്ന് ഉടുപ്പുകളഴിച്ചു നോക്കിയതിനെക്കുറിച്ചു പറഞ്ഞപ്പോള്‍ ചുമ്മാ ചിരിച്ചുതള്ളി. പിറ്റേ ആഴ്ച തണുത്ത കാറ്റടിച്ചും പോളന്‍ അലര്‍ജിയും കാരണം ചുവന്നുതുടുത്ത കവിളുകളുമായി എത്തിയ കുഞ്ഞിനെക്കണ്ട് ഡേ കെയറിലെ ടീച്ചര്‍മാര്‍ക്ക് ഒരു സംശയം ഇത് അമ്മയുടെയോ അച്ഛന്റെയോ കൈപ്രയോഗത്തിന്റെ ബാക്കിപത്രം ആണോയെന്ന്. ആ മാതാപിതാക്കള്‍ക്ക് നിറംമാറ്റം കുഞ്ഞിന്‍റെ അലര്‍ജി ആണെന്ന് അവരെ തെളിവുസഹിതം ബോദ്ധ്യപ്പെടുത്തേണ്ടിവന്നു. അങ്ങനെ ചെയ്തില്ല എങ്കില്‍ ഉറപ്പായും അടുത്തതായി സംസാരിക്കേണ്ടത് child welfare ആള്‍ക്കാരോട് ആകുമെന്ന് ഈ നാട്ടിലെ നിയമമറിയുന്ന ആ അച്ഛനുമമ്മയ്ക്കും അറിയാം.


അനുഭവം 2
---------------------

മൂത്ത ഒരു കുട്ടിയും ഇളയ ഇരട്ടക്കുഞ്ഞുങ്ങളുമുള്ള ഒരു സുഹൃത്ത്. ഇരട്ടകളേയും കൊണ്ട് ഒറ്റയ്ക്ക് കടയില്‍പ്പോകേണ്ടി വരുമ്പോള്‍ സാധാരണ ചെയ്യാറുള്ളത് അവിടെയുള്ള ഇരട്ട സീറ്റുള്ള ട്രോളിയില്‍ കുഞ്ഞുങ്ങളെ ഇരുത്തി കടയ്ക്കുള്ളിലെ കറക്കം പൂര്‍ത്തിയാക്കും. ഒരുദിവസം ഇങ്ങനെ വീട്ടിലേക്കുള്ള അല്ലറചില്ലറ ഷോപ്പിംഗ്‌ ഒക്കെക്കഴിഞ്ഞ് കുഞ്ഞുങ്ങളേയും വണ്ടിയില്‍ കയറ്റി തിരികെ യാത്ര ചെയ്ത് അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോഴാണ് ഒരു സാധനം കടയില്‍ മറന്നതോര്‍ത്തത്. രണ്ടുവയസു മാത്രം പ്രായമുള്ള കുഞ്ഞുങ്ങള്‍ രണ്ടാളും കാര്‍സീറ്റില്‍ കയറ്റിയപ്പോഴേ ഉറക്കവുമായി.  എങ്കിലും ഇനിയൊരിക്കല്‍ക്കൂടി രണ്ടാളേയും പൊക്കികൊണ്ട് കടയിലേക്ക് വരുന്ന ബുദ്ധിമുട്ട് ഓര്‍ത്ത് ആളപ്പോള്‍ത്തന്നെ തിരികെ കടയില്‍ പോയി.   പാര്‍ക്കിംഗ് ലോട്ടില്‍ കടയോട് ഏറ്റവും ചേര്‍ന്നുള്ള സ്ഥലത്ത് കാര്‍ പാര്‍ക്ക് ചെയ്തിട്ട് ആ അമ്മ ഓടിപ്പോയി അഞ്ചുമിനിറ്റിലും താഴെയുള്ള സമയത്തില്‍ തിരികെ മക്കളുടെ അടുത്തേക്ക് എത്തുകയും ചെയ്തു. കുഞ്ഞുങ്ങള്‍ ഉറക്കമായിരുന്നത് കൊണ്ട് അവരറിഞ്ഞത് പോലുമില്ല അമ്മ പോയതും വന്നതും. പക്ഷേ ആള്‍ തിരികെ കാറിന് അടുത്തെത്തിയപ്പോള്‍ തൊട്ടടുത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിലെ ഒരു ആള്‍ ഇവരുടെ കാറിനു സമീപം നില്‍ക്കുന്നുണ്ടായിരുന്നു. 12 വയസില്‍ താഴെയുള്ള കുട്ടികളെ ഒറ്റയ്ക്കാക്കി പോകുക എന്നത് ഈ നാട്ടില്‍ ശിക്ഷ കിട്ടാവുന കാര്യമാണ് - അതിപ്പോ വീട്ടിലായാലും കാറിലായാലും സംഭവം ഗുരുതരമായ കുറ്റമാണ്. അടുത്തിടെ മാത്രം ഈ നാട്ടിലേക്ക് എത്തിയ ആ സുഹൃത്തിന് കാര്യത്തിന്‍റെ ഗൗരവം അത്രയ്ക്ക് അറിയില്ലായിരുന്നു എന്നതാണ് സത്യം. നല്ലവനായ ആ ശമരിയക്കാരന് അത് മനസിലായത് കൊണ്ട് മാത്രം അദ്ദേഹം 911 വിളിച്ചില്ല. പക്ഷേ, ഇനിയൊരവസരത്തിലും ഇങ്ങനെ കുഞ്ഞുങ്ങളെ ഒറ്റയ്ക്കാക്കി പോകാന്‍ പാടില്ല എന്നും, ഇതുപോലെ കണ്ടാല്‍ പോലീസിനു വിവരം കൊടുത്തില്ല എങ്കില്‍ ആ കാണുന്നവര്‍ കൂടി കുറ്റക്കാരാകുകയും ചെയ്യും എന്നുള്ളത് കൊണ്ട് സാധാരണ എല്ലാവരും 911 വിളിക്കും എന്നുമുള്ള ആജീവനാന്തം ഓര്‍ക്കാനുള്ള ഒരു പാഠം എന്‍റെ സുഹൃത്തിന് കിട്ടി!


അനുഭവം 3
---------------------


ഇതെന്‍റെ സ്വന്തം അനുഭവം ആണ്. രണ്ടാമത്തെ കുഞ്ഞന്‍ ജനിച്ചപ്പോള്‍ 2.8 കിലോഗ്രാം തൂക്കമേ ഉണ്ടായിരുന്നുള്ളൂ. ഇന്ത്യന്‍ കുട്ടികളുടെ കണക്ക് വെച്ച് അവന് തൂക്കക്കുറവ് ഇല്ലെങ്കിലും ഇവിടുത്തെ കണക്കനുസരിച്ച് അവന്‍ 'ഇത്തിരിക്കുഞ്ഞന്‍' ആയിരുന്നു - ഒരു ഷുഗര്‍ ബേബിയും. ആശുപത്രിയില്‍ നിന്ന് മൂന്നിന്‍റെ അന്നുതന്നെ വീട്ടില്‍ എത്തിയെങ്കിലും ഒന്‍പതാം ദിവസം ചില കോമ്പ്ലിക്കേഷന്‍സ് കാരണം  തിരിച്ചു ഹോസ്പിറ്റല്‍ പോകേണ്ടിവന്നു എനിക്ക്. കുഞ്ഞിനു പാലുകൊടുക്കാന്‍ പറ്റാതെയായപ്പോള്‍ അവരുതന്നെ ഫോര്‍മുല ഒക്കെ കൊടുത്തു മാനേജ് ചെയ്തെങ്കിലും വീണ്ടും മുലപ്പാല്‍ കൊടുത്തു തുടങ്ങിയപ്പോള്‍  അവന്‍റെ തൂക്കത്തില്‍ കാര്യമായ വ്യത്യാസം വന്നിരുന്നു. അന്ന് ഡോക്ടര്‍ പാല്‍ പമ്പ് ചെയ്ത് കൊടുക്കണമെന്നും ഫോര്‍മുല കൊടുക്കണം എന്നും പറയുകയും രണ്ടു ദിവസം കഴിഞ്ഞു വീണ്ടും കൊണ്ടുവരണമെന്നും പറഞ്ഞുഞങ്ങളെ വിടുകയും ചെയ്തു.  രണ്ടുദിവസം കഴിഞ്ഞു ചെന്നപ്പോഴും തഥൈവ തന്നെ തൂക്കം. എനിക്ക് കുഞ്ഞിനു ഫോര്‍മുല കൊടുക്കാനുള്ള മടിയും, പാല്‍ കുടിച്ച് ഉറങ്ങിപ്പോകുന്ന കുട്ടിയെ ഉണര്‍ത്താനുള്ള വിഷമവും  മനസിലാക്കിയ ഡോക്ടര്‍ ഒരു താക്കീത് പോലെ പറഞ്ഞു രണ്ടു ദിവസം കഴിഞ്ഞുള്ള അടുത്ത ചെക്കപ്പില്‍ കുറഞ്ഞ ഭാരം തിരികെ എത്തിയില്ല എങ്കില്‍ ഞങ്ങള്‍ കുഞ്ഞിനെ ഇവിടെ കിടത്തി ഫോര്‍മുല കൊടുക്കും, കുട്ടിക്ക് ആവശ്യത്തിനു ഭാരമായി എന്ന് തോന്നുമ്പോള്‍ നിങ്ങള്‍ക്ക്  വീട്ടിലേക്ക് കൊണ്ടുപോകാം. അങ്ങനെ പറയാന്‍ ഒരു ഡോക്ടര്‍ക്ക് അവകാശമുണ്ട്, അവരത് ചെയ്യുകയും ചെയ്യും എന്നറിയാവുന്നത് കൊണ്ട് അടുത്ത രണ്ടു ദിവസം ഊണും ഉറക്കവുമില്ലാതെ പാലുകൊടുത്താണ് ചെറിയവന്റെ തൂക്കം കറക്ടാക്കിയത്.




ഈ മൂന്നു അനുഭവവും വെച്ച്പറഞ്ഞുവന്നത് എന്തെന്നാല്‍ ഇവിടെ കുഞ്ഞുങ്ങളെ ദേശത്തിന്‍റെ സ്വത്തായാണ് കാണുന്നത്. അപ്പുറത്തെ വീട്ടിലെ കുട്ടിക്കൊരു കുഴപ്പം പറ്റിയാല്‍ ആദ്യം അറിയുന്നവന്‍ പോലീസിനെയോ കുട്ടികളുടെ സംരക്ഷണയ്ക്കായുള്ള സംഘടനകളിലോ അറിയിച്ചില്ല എങ്കില്‍  കുഴപ്പം ഈ മിണ്ടാതിരിക്കുന്ന വ്യക്തിക്കും കൂടിയാണ്. കഴിഞ്ഞ ആഴ്ചകളിലെ പത്രക്കുറിപ്പുകളും ഫെസ്ബൂക്ക് പോസ്റ്റുകളുമൊക്കെ ചങ്ക് പിടച്ചാണ് വായിച്ചിരുന്നത് - ഒരേഴുവയസുകാരന്‍ രണ്ടാനച്ഛന്റെ തൊഴി കൊണ്ട് മരണത്തിനും ജീവിതത്തിനും ഇടയിലെ നൂല്‍പ്പാലത്തിലൂടെ പോയ വാര്‍ത്ത‍ അങ്ങനെയല്ലാതെ വായിക്കാന്‍ കഴിയില്ലായിരുന്നു. ഒരു വികസിത രാജ്യത്തിലിരുന്ന് ഇവിടെ അങ്ങനെയാണ്, നിയമം കര്‍ക്കശമാണ് എന്നൊക്കെ പറയുന്നതിലെ രസമില്ലായ്മ അറിഞ്ഞുകൊണ്ടുതന്നെ പറയട്ടെ, ആ കുഞ്ഞിന്‍റെ ശരീരത്തിലുണ്ടായിരുന്ന ഓരോ പാടുകളും മുറിവുകളും നമ്മളെയും കൂടിയാണ് കുറ്റക്കാര്‍ ആക്കുന്നത്. എന്തുകൊണ്ടാണ് ആ കുഞ്ഞിന്‍റെ ഒരു അദ്ധ്യാപികയ്ക്കോ അയല്‍വാസിക്കോ അപ്പൂപ്പനമ്മൂമ്മമാര്‍ക്കോ അവനെ ഇതിനുമുന്‍പ് കാണാന്‍ കഴിയാതിരുന്നത് എന്നൊരു ക്രൂരചോദ്യം എന്നില്‍ ഉയരുന്നുണ്ട്. ആര്‍ക്കു നേരെയും വിരല്‍ ചൂണ്ടാനല്ല - എന്‍റെ നേര്‍ക്ക്തന്നെ ചൂണ്ടുന്നൊരു വിരലാണത്. ഇതൊന്നും ശ്രദ്ധിക്കാതിരുന്ന അമ്മയെക്കുറിച്ച് എനിക്ക് പറയാനറിയില്ല - അങ്ങനെയൊരു അമ്മയുണ്ടാകാമോ എന്ന് ചോദിച്ചാല്‍ അത് അത്ര   അതിശയവുമല്ല.



ഇവിടെ  മോന്‍റെ സ്കൂളില്‍ രണ്ടാം ക്ലാസ് - മൂന്നാം ക്ലാസ് മുതല്‍ തന്നെ ഒരു കൌണ്സിലിങ്ങ്  സെഷന്‍ ഉണ്ട്. പലപ്പോഴും സ്റ്റെപ് mom, സ്റ്റെപ് dad പിന്നെ ബയോളോജിക്കല്‍ അച്ഛന്‍ അമ്മ അങ്ങനെ 2 ജോഡി രക്ഷിതാക്കള്‍ ഉള്ളവരായിരിക്കും മിക്ക കുട്ടികളും.  അല്ലെങ്കില്‍ അമ്മയുടെ ബോയ് ഫ്രണ്ടിനൊപ്പമോ  അച്ഛന്റെ ഗേള്‍ഫ്രെണ്ടിനൊപ്പമോ  ജീവിക്കുന്ന കുഞ്ഞുങ്ങള്‍. പീഡനങ്ങള്‍ക്ക് പഞ്ഞമില്ലാത്ത നാടാണിത്, മെന്റല്‍ - ഫിസിക്കല്‍ അബ്യുസുകള്‍ക്കും ഒരു കുറവുമില്ലാത്ത സാഹചര്യങ്ങള്‍.  അല്‍കഹോളും ഡ്രഗ്സും ലഹരിയും ജീവിതമാക്കിയവരുടെ കുഞ്ഞുങ്ങളെക്കുറിച്ച് ഒന്നാലോചിച്ചു നോക്കൂ. അങ്ങനെയാകുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് സുരക്ഷ എന്നത് മനപൂര്‍വമായ ഒരു ബാഹ്യശക്തിയുടെ ഇടപെടലിലൂടെ മാത്രമാകും സാദ്ധ്യമാകുക. കുട്ടികള്‍ക്ക് വീടുകളില്‍ നിന്നോ അടുത്ത ബന്ധുക്കളില്‍ നിന്നോ ഉണ്ടാകുന്ന ഏതുതരത്തിലുള്ള ശാരീരിക -മാനസിക ആക്രമണങ്ങളെ കുറിച്ച് തുറന്നു സംസാരിക്കാന്‍ ഉള്ള അവസരം ആണ് ഈ സ്കൂള്‍ കൌണ്‍സിലുകള്‍ നല്‍കുന്നത്.  ഏതെങ്കിലും കുട്ടിയുടെ ശരീരത്തില്‍ അസാധാരണമായ വിധത്തിലുള്ള പാടുകളോ ചതവുകളോ കാണുകയോ, പെരുമാറ്റത്തില്‍ വ്യത്യാസം  പ്രകടിപ്പിക്കുകയോ (പെട്ടെന്ന് ആരോടും മിണ്ടാതെയാകുക, മറ്റുള്ള കുഞ്ഞുങ്ങളെ ഉപദ്രവിക്കുക, വീട്ടില്‍ പോകാന്‍ താല്പര്യം കാണിക്കാതെയിരിക്കുക) ചെയ്താല്‍ പോലും ശ്രദ്ധിക്കപ്പെടുന്നു. സത്യത്തില്‍ ഇന്ത്യന്‍ രക്ഷിതാക്കള്‍ക്ക് എപ്പോഴും കുട്ടികള്‍ സ്കൂളില്‍ എന്തുപറയുന്നു എന്നതില്‍ ആശങ്ക ഉള്ളവരാണ്.  ഇന്ത്യന്‍ രക്ഷിതാക്കള്‍ തരം കിട്ടിയാല്‍ ഓരോ തല്ലൊക്കെ കൊടുക്കുന്നവരായത്കൊണ്ട് തന്നെയാണ് ഈ ആശങ്കയും.  ഓരോ രാജ്യത്തു ജീവിക്കുമ്പോള്‍ അവിടുത്തെ നിയമം അറിഞ്ഞില്ല എങ്കില്‍ അത് വളരയേറെ അപകടമുണ്ടാക്കിയേക്കും എന്ന നിലയില്‍ ഈ നിയമങ്ങളും കുരുക്കുകളും എല്ലാവരും അറിഞ്ഞിരിക്കാന്‍ ശ്രമിക്കും, പക്ഷേ, നാട്ടിലെ പല വാര്‍ത്തകളും വായിക്കുമ്പോള്‍ ഇത്തരത്തിലൊരു ബോധവത്കരണം ഉണ്ടാകേണ്ടത് എത്ര അത്യാവശ്യമാണെന്ന് തോന്നിപ്പോകുന്നു. കൂടിവരുന്ന വിവാഹമോചനങ്ങള്‍ ഒരു പരിധി വരെ സ്കൂളുകളില്‍ യോഗ്യരായ കൌണ്‍സിലര്‍മാര്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയും മുന്നോട്ടു വെയ്ക്കുന്നുണ്ട്. കണക്കും സയന്‍സും പഠിച്ച് ഡോക്ടര്‍മാരും എന്ജിനീയര്‍മാരും ആകാന്‍ ഓടുന്ന കൂട്ടത്തില്‍ നമുക്കൊരു മണിക്കൂര്‍ സമയം കുഞ്ഞുങ്ങള്‍ക്ക് സംസാരിക്കാന്‍ വേണ്ടി കൊടുത്തുകൂടേ?  ചെറിയ കുഞ്ഞുങ്ങള്‍ക്ക് പോലും തുറന്നുപറയാന്‍ കഴിയുന്ന രീതിയില്‍ ഒരു buddy bear സിസ്റ്റമോ, letter to dairy യോ ഒക്കെ നമുക്കും ഓരോ സ്കൂളിലും ചെയ്യാവുന്നതേയുള്ളൂ! അച്ഛനമ്മമാര്‍ കഴിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കുന്നത് അദ്ധ്യാപകര്‍ക്കൊപ്പമാണ് - ആ സമയം ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ എന്തിനുവേണ്ടിയാണ് മരിച്ചതെന്ന് പോലും അറിയാതെ യാത്രയാകുന്ന  കുഞ്ഞുങ്ങള്‍ കേരളത്തിലുണ്ടാകുന്നത് ഒരു പരിധി വരെ തടയാം!

ഒടുവിലൊരു വാക്ക് മാത്രം  ആ കുഞ്ഞിനോട് ... അവന്‍റെ കുഞ്ഞനിയനോട് .... മാപ്പ്! 

(OURKIDS 2019 MAY)