Showing posts with label poem. Show all posts
Showing posts with label poem. Show all posts

Tuesday, April 5, 2016

പിറുപിറുപ്പ്


ഉള്ളുരുക്കിയ ചില തോന്നലുകളുടെ
നനുത്ത മൂടുപടം അഴിച്ചെടുക്കാന്‍ ,

വഴിവേനലില്‍ കാണാതെ അറിയാതെ
അലിയുന്ന മഞ്ഞിന്‍റെ തണുപ്പാകാന്‍,

പൊട്ടിയ വളപ്പാട് കയ്യിലൊതുക്കി
ഈ നീറ്റലും മധുരമെന്നോതുവാന്‍,

മുന്നൊരുക്കങ്ങളില്‍ മാത്രം ഒതുങ്ങിയ
നാടകത്തിന്‍റെ (ശുഭ) അന്ത്യമറിയാന്‍, 

ചില പ്രതിച്ഛായകളില്‍ പഴകി
പതിഞ്ഞ കാലടികള്‍ തേടാന്‍,

കാതിലുലഞ്ഞു പോകും കാറ്റിനെ
ഒരു കൈവിരല്‍ പാടായ് കരുതാന്‍,

ആരുമാരും കയറിവരാത്ത പടി-
-പ്പുരകളിലെ ഇരുട്ടില്‍ നോക്കിയിരിക്കാന്‍,

വെണ്മയറ്റ ചിരിയില്‍ , ഇന്ദ്രജാലങ്ങള്‍
തീര്‍ത്തിരുന്ന പുളകമെവിടെയെന്ന്,

വിറയാര്‍ന്ന വിരലുകള്‍ ഇന്നും
ഓര്‍മ്മകളില്‍ വിറയ്ക്കുന്നതിനു,

ഒരിക്കല്‍ കൂടി , ഒരേ ഒരിക്കല്‍ കൂടി
നീ നീയാകാന്‍ -ഞാന്‍ ഞാനാകാന്‍ 

ഏത് മന്ത്രജാലമാണ് കാലമേ
നീ കാത്തു വെച്ചിരിക്കുന്നത് ?

Sunday, January 31, 2016

പറയൂ , ഞാനാരായിരുന്നു?

പറയൂ ഞാനാരായിരുന്നു?
നിനക്കെന്നിലേക്കെത്തുവാൻ -
പറയൂ ഞാനാരായിരുന്നു ..?

(ചിത്രം ,കടപ്പാട് - പ്രശാന്ത്കുമാര്‍.S.R)















സഖി, നിൻ മുഖം കണ്ടു മാത്രമുണർന്നൊരു
നേരമുണ്ടായിരുന്നെന്‍റെ  കനവിൽ
പ്രണയത്തിൻ നൂലിഴ പൊട്ടാതെ ഞാനെന്‍റെ
കഥകളിൽ നിൻ വിരൽ ചേർത്തൂ -
ഇനിയുമീ പരിഭവ പ്രണയാക്ഷരങ്ങളെൻ
വിരൽത്തുമ്പ്  വിട്ടു നിന്നിലെക്കെത്തുവാൻ ,
സഖീ, പറയൂ ഞാനാരായിരുന്നു?
     
നിലാവിന്‍റെ   നിഴൽ വീണ പകലിലൂടെ ,
കഥകള്‍  പറഞ്ഞു നടന്നൊരാൾ -
കോർത്ത കൈയ്യഴിച്ചു മാറ്റി , വിരല്‍ത്തുമ്പു 
നീട്ടി കൊതിപ്പിച്ചൊരാ‌ൾ-
തൊട്ടിടുന്നുവോ കവിത ചൊല്ലുന്ന ശ്വാസ-
-മെന്നുറക്കെ നെഞ്ചിടിപ്പിച്ചൊരാൾ-
എല്ലാരെയും ചേർത്തുമ്മ വെച്ചെന്‍റെ
കണ്ണ് വെട്ടിച്ചൊരു പകൽക്കിനാവ്!
സഖീ, പറയൂ ഞാനാരായിരുന്നു?

ഒരു നേരമെങ്കിലും ചിതറിത്തെറിച്ചു
നിൻ മുന്നിലടർന്നു വീഴാൻ,
ഒരു കിളി മൂളുന്ന പുലരിയിലെങ്കിലും
മരം പെയ്ത്  നി ന്നോട് നനയാൻ,
ഒരു വാർത്ത കൊണ്ടെൻ ഹൃദയത്തില്‍
നിൻ മധുരച്ചുംബനപ്പാട് പതിക്കാൻ,
പറയൂ..സഖീ ,
പറയൂ ഞാനാരായിരുന്നു?




Thursday, January 14, 2016

നിനക്കായി മാത്രം

എന്‍റെ സ്വപ്നങ്ങളില്‍ നിറങ്ങളില്ലായിരുന്നു ,
എന്‍റെ ചിന്തകള്‍ക്ക് സുഗന്ധവും
എന്നിട്ടും ഞാനവ, നിനക്കായി -
നിനക്കായി മാത്രം കാത്തു വെച്ചില്ലേ?

എന്‍റെ മഴക്കാടുകള്‍ നിനക്കായി മാത്രം
പൂക്കാതെ കാതോര്‍ത്തു നിന്നില്ലേ
നിന്നിലെ തീക്ഷ്ണ വികാരങ്ങളെനിക്കായി
മാത്രമുള്ളതാണെന്ന് ഞാന്‍ നിനച്ചിരുന്നു

എന്‍റെ സ്വപ്നങ്ങളില്‍ വാന്‍ഗോഗ് ഉണ്ടായിരുന്നില്ല
ചങ്ങമ്പുഴയോ വേര്‍ഡ്സ് വര്‍ത്തോ പോലും
എന്നിട്ടും നിന്നെ ഞാന്‍ പ്രണയിച്ചു !

നിനക്ക് ഞാനെന്‍റെ കമിതാവിന്റെ
സ്ഥാനം നല്‍കിയതിന്റെ അര്‍ത്ഥമെന്താണ് ?
അറിയില്ല,ഇന്നുമറിയില്ല .

നിനക്കായി ഞാനിന്നും, എന്നും കാത്തി-
-രുന്നിട്ടുമെന്നെ നീ കാണാതെ പോയി
എത്രയോ പേരെ നീ പ്രണയിച്ചു-
എന്നിട്ടുമെന്നെ നീ...!

ഉയരങ്ങളില്‍ നില്‍ക്കുമ്പോഴൊരു കൊടും-
-കാറ്റായി നീയെന്നെ പുണരുമെന്നും
ആഴക്കടലായി നീയെന്നെ പുല്കുമെന്നും
ഞാന്‍ വ്യാമോഹിച്ചുവല്ലോ!

നിന്‍റെ  കറുപ്പില്‍ ഞാനേഴല്ല
ഏഴായിരം വര്‍ണ്ണങ്ങള്‍ കണ്ടിരുന്നു.
ഞാനീ ജീവിതത്തെ സ്നേഹിക്കുന്നതിനു
മുന്‍പ് , നീയെന്‍ പ്രിയമൃത്യുവേ
കടന്നു വരിക, എന്നിലേക്ക്..എന്നിലേക്ക് !

Thursday, December 24, 2015

മഴയോര്‍മ്മകള്‍







മഴ നനഞ്ഞീറൻ വഴികളിലൂടെ നാം
നനയാതെ പിന്നിലേക്കോടി,
ഇരുളായി പെയ്യുമെൻ പ്രണയമാം തുള്ളിയെ,
അലിയാതെ കുളിരാക്കി മാറ്റി,
അരികിലായ് വരികെന്നരികത്ത് നിൽക്ക-
- യെന്നാരോ സ്വകാര്യത്തിലോതി..


കുട മറന്നെന്നിലെ, മറയുന്ന കുഞ്ഞൊരു
കുയിലിന്നിണപ്പാട്ടു തേടി,
കണ്ണോരമെന്നുമീ മഴയിതൾപ്പൂവുകൾ
പുതുമണ്ണിൻ സുഗന്ധമായ് പൂത്തു,
ആരും പറഞ്ഞതില്ലിക്കിളിവാതിലിൽ
കാറ്റിനില കാത്തു നിന്നതാരേ...

ഇരുള്‍മഴ മൂടിയ   ജാലകപ്പടിയില്‍  ഞാന്‍ 
എന്നേ മറന്നിന്നു  നില്‍പ്പൂ 
മഴയിതള്‍പ്പൂവുകള്‍ പോല്‍  പൂത്തു നമ്മൾ
 പ്രണയനൊമ്പരമായ് മാറും ,
കുളിര്‍ കാറ്റിലലിയുന്ന ചന്ദനഗന്ധമായ് 
ഇനി വരും ജന്മം കാതോര്‍ത്തു നില്‍ക്കും  

ഇനിയും മറക്കാത്ത വഴികളിലൂടെ നാം
ഇരു വഴിച്ചാലായൊഴുകി- തമ്മിൽ
കാണാതെ കൈവഴികൾ വറ്റി

================================================================================
(2016  ഫെബ്രുവരി 14 നു , പ്രണയ ദിനത്തിൽ കൈരളി tv ചാനലിലൂടെ 'മഴയിതൾപ്പൂവുകൾ'  എന്ന ഹ്രസ്വ ചിത്രം  റിലീസ് ആകുന്നു.  മഴയെ കുറിച്ച് , മഴത്തണുപ്പിനെ  കുറിച്ച്  , മഴപ്രണയത്തെ  കുറിച്ച് ഒരു പാട്ട് . ഈ പാട്ടിന്റെ  youtube ലിങ്ക് https://www.youtube.com/watch?v=h5eNloxSURI&feature=youtu.be.. )


Sunday, November 1, 2015

ഓര്‍മ്മകളോട് പറയാനുള്ളത്

മറവികളിലേയ്ക്ക്
മയങ്ങി വീഴണമെന്ന്
മണ്ണോടു മണം ചേര്‍ത്ത്
മഴ നനയണമെന്ന് ,
സ്മൃതിഭ്രംശങ്ങളിലൂടെ
കടന്നു പോകുമ്പോള്‍ ,
സ്വപ്നത്തിന്‍റെയും   പടിയ്ക്കുമപ്പുറം
വേദനകളെ, കുത്തുവാക്കുകളെ ,
തിരിഞ്ഞു കടിച്ച ബന്ധങ്ങളെ ,
ചീഞ്ഞ ഇന്നലെകളെ
 കുടഞ്ഞെറിയണമെന്ന് മാത്രം
ഒരു നിവേദനം ....

ഒരു കുഞ്ഞു മാത്രമാകണം -
കിട്ടാത്ത മിട്ടായിയ്ക്ക് ചിണുങ്ങുന്ന ,
മതി മതിയെന്നോതി കൊതി മൂളുന്ന ,
മടിയിടത്തിനു  പിണങ്ങുന്ന ,
ഇന്നലെയും   കണ്ട തുമ്പിയിലും ,പന്തിലും
വാനിലും, മഴയിലും ,പുഴയിലും, പുഴുവിലും ,
നെയ്യപ്പം പുരട്ടുന്ന  എണ്ണയിലും ,
പൊട്ടിത്തെറിക്കുന്ന കടുകിലും
കൌതുകത്തിന്‍റെ  3-ഡി കാഴ്ചയും
പുതുമയുടെ വെടിക്കെട്ടുകളും മാത്രമാകണം

പണ്ടേ  മറന്ന  പാട്ടുകളോര്‍ക്കണം ,
അമ്മമണങ്ങളും , അച്ഛനീണങ്ങളും ,
പകുതിയ്ക്ക് ചപ്പിയ കശുമാങ്ങയീറനും ,
ഒഴുക്കില്‍ മുക്കിയ കടലാസുവള്ളവും,
പാവാടത്തുമ്പിലൂര്‍ത്തിയ മുല്ലക്കൂട്ടവും,
പറഞ്ഞുപഴകിയ കടംകഥകളും ,
ഓര്‍മ്മകളല്ലാതെ പുതിയ ഇന്നുകളാകണം

ഒരു കുഞ്ഞു മാത്രമാകണം -
അമ്മ  മാത്രമാകണമരികില്‍ ,
അച്ഛന്‍ മാത്രമാകണം കൂട്ട്
ഇന്നുകള്‍ മാത്രമുണ്ടാകുന്ന
ഒരു 'വലിയ'  കുഞ്ഞു മാത്രമാകണം....


Friday, September 18, 2015

കുമിളകള്‍

ഓരോരോ കുമിളകളാണ് നാം -
ഉണ്ണിക്കുമിളകള്‍
വര്‍ണ്ണക്കുമിളകള്‍
ഒറ്റക്കുമിളകള്‍
കുമിളക്കുള്‍ക്കുമിളകള്‍ ...

കൂട്ടിമുട്ടേണ്ട താമസം പൊട്ടിച്ചിതറുന്നവ
തമ്മിലൊട്ടിച്ചേരുന്നവ -
ഒന്നിനോടോന്നിനെ ഏറ്റിയെടുക്കുന്നവ ...

ഒരേ ആകാശമാണ് പറന്നു പൊങ്ങാന്‍  -
ഒരേയുറവിടമാണ്  ,
ഒരേ വായുവാണുള്ളില്‍
പക്ഷേ , കുമിളകളാണ് !

ഒറ്റക്കുമിളക്കുള്ളില്‍ ചില
കുഞ്ഞിക്കുമിളകള്‍
തട്ടാതെ , മുട്ടാതെ,  പൊട്ടാതെ
തമ്മിലലിയാതെ

മറ്റൊരു കുമിളയോടോന്നിക്കാന്‍
ഒരു നിമിഷമേ വേണ്ടൂ ,
അലിഞ്ഞൊരു വലിയ കുമിളയാകാവുന്നതേയുള്ളൂ -
പക്ഷേ , വയ്യല്ലോ!

സ്വന്തമായി ഒരു മഴവില്ലുണ്ട് ,
കാറ്റിനൊപ്പം പറന്നാടിയുലയാം,
കുമിളകളായി തന്നെ പൊട്ടാം ,
മണ്ണിലലിയാം , ഇവിടെ ജീവിച്ചിരുന്നു
എന്നാരെയും ബോധിപ്പിക്കാതെ കഴിയാം!


ഞാനൊരു കുമിള മാത്രമാകുന്നു -
സ്വന്തം മഴവില്ലിന്‍റെ
കറുത്ത-വെളുത്ത-ചാരനിറങ്ങളെ
മാത്രമിഷ്ടപ്പെടുന്ന ഒരോട്ടക്കുമിള !

Sunday, August 23, 2015

ഒരു വാക്ക്



എഴുത്തിടങ്ങളില്‍ നിന്നൊളിച്ചോടാന്‍
പെട്ടിയുമെടുത്തിറങ്ങുകയാണ് ഒരു വാക്ക് !

പുറപ്പെട്ടു പോകുന്ന ഓരോ വാക്കിലും
പഴകിപ്പറഞ്ഞൊരു പ്രണയവും ,വിരഹവും
തികട്ടിത്തീരാതെ നീയും, ഞാനും, ഗ്രാമവും
ഉത്സവപ്പിറേറന്നുകളും, അമ്മയുമുണ്ടായിരുന്നു.

പുറപ്പെട്ടു പോകുന്ന ഓരോ വാക്കിലും
പറഞ്ഞു പഴകിയ ഓര്‍മ്മകള്‍ ഉണ്ടായിരുന്നു -
തിരിഞ്ഞു കടിച്ച നോവുകള്‍ ഉണ്ടായിരുന്നു -
കടലാഴങ്ങളില്‍ മാത്രം കണ്ട സ്വപ്നങ്ങളുണ്ടായിരുന്നു ....

എന്നിട്ടും, അറിഞ്ഞുകൊണ്ട് കൊല്ലപ്പെടാതിരിക്കാന്‍
ഒളിച്ചോടുകയാണ് എന്നില്‍ നിന്നൊരു  വാക്ക് 

Thursday, July 23, 2015

പാതിപ്പൂട്ടുകള്‍

എനിക്കറിയുന്ന വഴിയിലൂടെ പകുതി ,
പകുതി മാത്രം , ഞാന്‍ നടന്നു തീര്‍ത്തു -
ഭൂപടങ്ങളിലടയാളപ്പെടുത്തിയ പച്ചയും
നീലയുമായ വന്‍കരകള്‍ താണ്ടി
നിന്‍ വഴിപ്പാതയിലൂടെ നീയും വരിക..

പകുതി ദൂരമേ നിന്‍റെ മാപ്പിലുണ്ടാകൂ
ഒത്തുചേരുന്ന നാല്‍ക്കവലയില്‍ വെച്ച്
കയ്യിലെ പാതിപ്പൂട്ടുകള്‍ ചേര്‍ത്ത്
നമുക്കായി തുറക്കപ്പെടുന്ന പുതുവഴിയേ,
ഭൂപടങ്ങളിലില്ലാത്ത വഴിയെ പോകാം

വഴിയാത്രയില്‍ കൈ കോര്‍ത്ത് പോകുന്ന
ഹിമക്കരടികളെ കണ്ടേക്കാം
അവയുടെ  മുകളിലൂടെ പറന്നു പോകുന്ന
അസൂയയുടെ കടല്‍ക്കാക്കയെ കാണാം
മിണ്ടാതെ അരികു പറ്റി കുണുങ്ങുന്ന
കാല്‍ച്ചൂട് ചുമക്കുന്ന ഒട്ടകങ്ങളെ കാണാം

ഒരേ പാതയില്‍ എന്നോടൊപ്പം
കഥകള്‍ കേട്ട് പിണങ്ങി ഇണങ്ങി
ഇടയ്ക്കൊളിച്ച് മരിച്ച് ജനിച്ചു
ഇപ്പോഴും നിന്നെ കാട്ടുന്ന ചന്ദ്രനെ കാണാം

ഉള്ളില്‍ നീലിച്ചു പ്രണയം കറുക്കുന്ന
തമ്മിലുരയുന്ന നാഗങ്ങളായ് നമ്മള്‍
കാതോരമെന്നോ മൊഴിഞ്ഞതില്‍ കനലായ്
ചില ഓര്‍മ്മപ്പെടുത്തലുകള്‍ ജ്വലിക്കും

"വേര്‍തിരിച്ചറിയാതെ കെട്ടുപിണഞ്ഞു
നിന്നിലെ പ്രണയം നീയായി മാറിയെന്നു-
പ്രണയമെന്നത് നീയാണെന്ന് പറഞ്ഞത്-
നീ..നീ.. നീ തന്നെയാണ് പ്രണയമെന്നത് ! "

എവിടെവിടൊക്കെയോ തട്ടി മാറ്റൊലി
കൊണ്ട്, "പ്രണയമാക എളുപ്പമല്ലെ"ന്ന് ഞാന്‍ !

കണ്ടു മുട്ടപ്പെടുന്നത് വരെ
നിനക്ക് നിന്‍റെ  വഴിയും
എനിക്കെന്‍റെ വഴിയും
നമ്മുടെ വഴി അനാഥവുമാകുന്നത്
അതുകൊണ്ടാണ് - അത് കൊണ്ട് മാത്രം!

Tuesday, July 7, 2015

രൂപാന്തരണം


എത്രയെത്ര നാളുകള്‍ കൊണ്ടൊരു കൊച്ചു-
 കൂട്ടിലൊളിച്ചിരുന്നെന്നോ ഞാന്‍
പച്ചപാകിയ മെത്തയില്‍ ഞാനെന്‍റെ കൊച്ചു-
പുഴുവുടല്‍ ചുരുട്ടിപ്പുതച്ചുറങ്ങി.

കണ്ടുതീര്‍ക്കേണ്ട സ്വപ്നങ്ങളൊക്കെയും,
കഴിഞ്ഞുപോയതിന്‍ കറുപ്പായിരുന്നു
അറിഞ്ഞിരുന്നില്ലയീ  ചിറകുകള്‍ക്കൊക്കെയും
അതിരുകളില്ലാത്ത   ചന്തമുണ്ടെന്നന്ന്‍,
ഞാനുയിര്‍ ചേര്‍ത്തു ചവച്ചു തുപ്പിയാല്‍,
നിറങ്ങള്‍ മഴവില്‍ നൃത്തമാടുമെന്ന് !

pic courtesy Shamnadh Shajahan 









പനിമഴക്കാലങ്ങള്‍, പ്രണയനോവുകള്‍,
വറുതിയും, വേനലും, പരിഭവക്കുത്തും,
ഉള്ളില്‍ നിന്നൊരു ചോരമണമുള്ള ജീവന്‍,

എല്ലാം മറവിയുടെ പിന്നിലെക്കെറിഞ്ഞ്
ഞാനെന്‍റെ കൊച്ചുപുഴുവുടല്‍ ചുരുട്ടിയുറങ്ങി!

ഇരുളഴിഞ്ഞു , പകലുലഞ്ഞു വന്നൊരു നേരത്ത്
ഇതിലെന്നെ കാണുകെന്നോതിപ്പറക്കയായ്..
പ്രണയമുണ്ടെന്‍റെ ചിറകിന്‍ ചുമപ്പില്‍,
മധുരമുണ്ടെന്‍റെ കണ്ണിന്‍ കറുപ്പില്‍,
മഴനിഴലുണ്ടെന്‍റെ പാതി വിടരുന്ന ചിറകില്‍!
പുഴുവായിരുന്നത് ഞാനായിരുന്നുവെങ്കില്‍
ഈ പൂമ്പാറ്റയെന്നത് ആരായിരിയ്ക്കും???



Friday, May 15, 2015

ശവംനാറിപ്പൂക്കളിലൂടെ പറക്കുമ്പോള്‍

ഇല്ല, അടി തെറ്റിയത് എനിക്കല്ല ,കണ്ണിനു
മുന്നിലൂടെ ഒഴുകിയിരുന്ന പച്ചപ്പായലിനാണ്
നോക്കി നോക്കി നില്‍ക്കെയത് നീലയും
ഇരുട്ടുമായ് മാറി താണുതാണു പോയി

അഴലാഴങ്ങളില്‍ നിന്ന് വന്നത് പോലെ ഒരു
'മീന്‍കൊത്തി'യതിന്‍റെ ,പട്ടുനേര്‍ത്ത തല
വെട്ടിച്ചെടുത്തതില്‍ കൂട്ടിനായ് വന്നൊരു
വെള്ളിമീന്‍ ചിരിക്കയായ് കുലുങ്ങി കുലുങ്ങി

എവിടെയോ തട്ടിത്തെറിച്ചു വരുന്നുണ്ട്
ഞാനെന്നില്‍ നിന്ന് പറത്തി വിട്ട ശബ്ദം
ഇരുളിന്‍റെ  ഉന്മാദങ്ങളിലേയ്ക്ക് ചേര്‍ന്നിരി-
-ക്കെന്നെന്നോടൊരു കുഞ്ഞുകല്ലടിത്തട്ടില്‍.

മൂക്കില്‍ നിറയുന്നതിപ്പോഴും പാതിചാരിയ
വാതിലിനുള്ളിലെ വീര്‍ത്തുപൊള്ളിയ പപ്പടം!
'കാച്ചിവെക്കുക , ഞാനൊന്നവിടെ വെയില്‍ കാഞ്ഞു
വരാ'മെന്നോതിയിറങ്ങി പടി ചാരി

അറിഞ്ഞതില്ലീ ഇരുളിന്‍ മുഷിപ്പില്‍ തണുപ്പെ-
-ന്‍റെ ചൂടേറ്റു മായാന്‍  കാത്തിരിക്കുമെന്ന്.
തലയ്ക്കുള്ളിലായ് ചെറു പിറു പിറുപ്പോടെ
 മൂളുന്നതൊരായിരം വണ്ടുകള്‍  ,ശല്യം!
തല കുടഞ്ഞിട്ടും പോകുന്നതില്ലവ,തുറന്ന
ചെവിയിലൂടെ കയറുന്നു വീണ്ടും

പറയാതെ ബാക്കിവെച്ച ചില പരിഭവങ്ങള്‍ ,
കൊടുക്കാനാകാതെ പോയ മധുരചുംബനങ്ങള്‍,
കേള്‍ക്കാന്‍ കൊതിച്ച മറുപാട്ടിന്‍റെയീണം ,
രുചിയിലൂറിയോരമ്മ തന്‍  കയ്യുരുള ....

എല്ലാം മറന്നു വെയ്ക്കയായിവിടെയി-
-ന്നെന്‍റെ ചിരിയുടെ ഓര്‍മ്മയ്ക്കായ് മാത്രം !
ഒഴുകി മറയും മുന്‍പെന്നിലേക്കൊന്നു കൂടി
നോക്കിച്ചിരിക്കട്ടെ , അത്  മാത്രമാകട്ടെ ബാക്കി.

Wednesday, April 22, 2015

ഭൂമിയും മണ്ണും ചേര്‍ന്നൊരു കുറിപ്പ്


 ഇപ്പുഴ പാടുന്നതാര്‍ക്കു വേണ്ടി,
ഇക്കാറ്റു വീശുന്നതാര്‍ക്ക് വേണ്ടി
അഴകെഴും പൂക്കളും കാട്ടുപൂന്തേനുമാ
പുഴുക്കളും കായ്ക്കളുമാര്‍ക്കു വേണ്ടി

കളകളമൊഴുകുന്നു കാട്ടുചോല,
പുളകിതയാക്കുന്നു പൂമരങ്ങള്‍ ,
കഥയുറങ്ങുന്നോരീ നാട്ടുമണ്ണ്‍,
ആര്‍ക്കാര്‍ക്കു വേണ്ടിയിന്നാര്‍ക്കു വേണ്ടി
ആര്‍ക്കാര്‍ക്കു വേണ്ടിയിന്നാര്‍ക്കു വേണ്ടി!

പുഴ പാടുമീണം നമുക്കു വേണ്ടി ,
പൂമണം വീശും നമുക്ക് വേണ്ടി,
പുലരികള്‍ പൂവുകള്‍ പൂന്തേനുമായി
മണ്ണോടു മണ്ണായ മാമരങ്ങള്‍ !

ശലഭ മഴ യാത്രകള്‍, ഈ പവിഴപ്പുറ്റുകള്‍
അലകടലോളം നമുക്ക് മാത്രം
ഇനിയെന്ത് വേണമെന്നോമല്‍ ഭൂവില്‍
ഈ രാവും പകലും നമുക്ക് മാത്രം!

നാളെ തന്‍ പൂവുകള്‍,
നന്മ തന്‍ മൊട്ടുകള്‍ ,
നാടിന്‍റെ നേരറിവാകേണ്ടവര്‍ -
നിങ്ങള്‍ ഭൂമിയോടോന്നിച്ചു വാഴേണ്ടവര്‍!
കയ്യോടു കൈ ചേര്‍ത്തെടുക്കയായ്‌ -
ഈ മണം ഈ കാറ്റീയരുവികള്‍ പൂവുകള്‍,
മനം നിറയ്ക്കുന്നോരീ മാമ്പഴക്കാലങ്ങള്‍ ,
പൂവട്ടി തേടുമീ പൂത്തുമ്പികള്‍ !

നിങ്ങള്‍ കയ്യോട് കൈ ചേര്‍ത്ത് ,
മെയ്യോട്  മെയ്‌ ചേര്‍ത്ത് ,
നെഞ്ചോടടുക്കിപ്പിടിക്കുകീ ഭൂമിയേ
നാളേക്ക് വേണ്ടി കാക്കുകീ മണ്ണിനെ !
(മനോഹരി മില്‍വാക്കീ - A beautiful snap by Rameshkumar )


(ഈ മണ്ണിനെ,പ്രകൃതിയെ, പൂക്കളെ, മൃഗങ്ങളെ ,പുല്ലിനെ ,ജലത്തെ ഒക്കെ  സ്നേഹിക്കുന്ന കുറേയേറെ സുഹൃത്തുക്കള്‍ ചേര്‍ന്നൊരുക്കുന്ന  ടെലിഫിലിം 'കുമ്മാട്ടി'ക്ക് വേണ്ടി എഴുതിയത്. പ്രമോദ് എന്ന   സുഹൃത്ത് ആലപിച്ചത് മനോഹരമായ ദൃശ്യങ്ങളോടെ ഇവിടെ ക്ലിക്ക് ചെയ്താല്‍  കാണാം  

https://www.youtube.com/watch?v=BS-sh6vk8K8&app=desktop ) 

Friday, September 26, 2014

ഗാസയില്‍ നിന്ന് ,സ്വപ്‌നങ്ങള്‍ കണ്ടൊരു പെണ്‍കുട്ടി.

മനോഹരങ്ങളായ നാളെകളെ കണ്ടിരുന്നു
ഞാനും -ഇന്നിന്‍റെ രാമയക്കങ്ങളില്‍ !

നാണം മുഖം കുനിച്ചൊരു പ്രണയ-
സമ്മത പതിനെട്ടുകാരിയെ,
അറിവെന്നതറിയാമെനിക്കെന്നു
അഹങ്കരിക്കുമൊരു കറുത്ത തൊപ്പിയെ,
വിയര്‍പ്പ് ചാലിച്ച് സുഗന്ധമേറ്റിയ
മാസാദ്യശമ്പള പൊതികളെ,
ചിരികളും കണ്ണീരും ആശംസയോതുമ്പോള്‍
 അരികിലെത്തും മണിമാരനെ !


ഇന്ന് -ഉറക്കമെന്നത് ഉണര്‍വ്എന്നത്
ഒരു കിനാവിന്‍റെ പകുതിയാണെനിക്ക്
എഴുതി വെക്കുന്നതെന്‍ സ്വപ്നങ്ങളല്ല -
ഇന്നന്തി വരേക്കെന്നെ കാത്തു വെച്ചതിനു ,
നാളെ പുലരുമെന്നൊരു പ്രതീക്ഷ  തന്നതിന്,
പാതി വഴിയില്‍ പറയാതെ അറിയാതെ
പിരിഞ്ഞു പോകുന്നവരുടെ കണ്ണീരിനോപ്പം
നന്ദി മാത്രം കുറിച്ച് വെക്കുന്നു.


എനിക്ക് തന്നെ എഴുതുന്നു ഞാന്‍
'നിനക്ക് സുഖമല്ലേ ' എന്നൊരു ലിഖിതം!
എന്നോട് തന്നെ ചോദിക്കുന്നു ഞാന്‍
'നീ ഉണ്ടോ ജീവനോടിപ്പോഴും '
ഇന്നലെ കളി പറഞ്ഞൊരു കുഞ്ഞനുജത്തി
ഇവിടെയുണ്ടെന്നരികില്‍ ചില്ല് കഷ്ണങ്ങളായി....
അടുത്ത ജനലിനോരം കണ്ടൊരു മുത്തശ്ശി
ഇനി വരില്ലെന്നോതി പറന്നൊരു യന്ത്രപ്പക്ഷി...


നാളെ പുലര്‍ച്ചയില്‍ ഞാനുണ്ടാകാം
വീണ്ടുമൊരു കത്തെഴുതാന്‍ ,
ഇന്നലെ രാത്രി ഞാനുറങ്ങിയെന്നു
എന്നോട് തന്നെ പറയുവാന്‍.
ഒരു പുലരി കൂടി എനിക്ക് വേണ്ടി
ചുമന്നു തുടുത്തുദിച്ചെന്നു കാണാന്‍
കാതോരം പൊട്ടിത്തെറിക്കുന്നത് എന്‍റെ
തന്നെ ചുവപ്പ്  ചോരയല്ലെന്നറിയാന്‍
മോഹമെന്നത് തിരുത്തി എഴുതി
ജീവിതമെന്ന് പറഞ്ഞു പഠിക്കാന്‍
ഞാനിവിടെ ജീവിച്ചിരുന്നു എന്ന്
ദൂരെ ദൂരെ ആരോ അറിയാന്‍ ,
ഓരോ പകലിലും ഓരോ ഇരവിലും
എഴുതുകയാണ് ഞാന്‍ "സുഖമാണിവിടെ " !

Saturday, July 26, 2014

ഘടികാരങ്ങള്‍

നിലച്ചു പോയ ഘടികാരങ്ങള്‍
പോലെ ചില ബന്ധങ്ങള്‍
അടിക്കില്ല അനങ്ങില്ല മിണ്ടില്ല പാടില്ല -
അവിടെ എത്തണം വേഗം  വേഗം
ഇവിടെ പോകണമിപ്പോളെന്നു  തിരക്കിടില്ല
സമയമില്ല സമയമില്ല എന്ന് പരിഭവിക്കില്ല
കണ്ടില്ലല്ലോ എന്ന് തേങ്ങില്ല -
മിണ്ടീല്ലാലോ എന്ന് ഉള്ളുരുക്കില്ല

എവിടെയെങ്കിലും ഹൃദയം കൊളുത്തുന്ന
ഒരു ചിരി തന്നിരുന്നെങ്കില്‍
മുക്കിമൂളി ഒരു സമ്മതം തന്നിരുന്നെങ്കില്‍
വരൂന്നൊരു കണ്ണ് സ്വാഗതം പറഞ്ഞെങ്കില്‍
ചുണ്ടിലെ ചിരി കൊണ്ടൊന്നു മിണ്ടിയിരുന്നെങ്കില്‍
പറയാതെ പറഞ്ഞു വഴക്കിട്ടിരുന്നെങ്കില്‍
വേണം വേണം എന്നൊന്ന് മിടിച്ചിരുന്നെങ്കില്‍

ഏതെങ്കിലും രണ്ടു നേരമെങ്കിലും
ശരിസമയങ്ങള്‍  കിട്ടുമെങ്കില്‍-
ഒരു പുരാവസ്തു ആയെങ്കിലും
കാത്തു വെച്ചേനെ!

കാണും  വഴിയിടങ്ങളില്‍ കാലു തട്ടി
വീഴാന്‍ മാത്രം ചില ബന്ധങ്ങള്‍!  

Sunday, June 29, 2014

പരിചിതാപരം


പരിചിത ആഴങ്ങളിലൂടെ
കടന്നു പോകുമ്പോഴാണ്
ഓരോ പൊത്തിലും  ആഴത്തിലും
ഓരോ എന്നെ കണ്ടത്.



കടലാഴങ്ങളെ കുറിച്ച്
പറഞ്ഞൊരുവളോട് നിര്‍ത്താതെ
കണ്ണാഴാങ്ങളോര്‍മ്മിപ്പിച്ചു
മറ്റൊരു ഞാന്‍ ..
ഒരു കാഴ്ചയിലെ
പൂവസന്തമോര്‍പ്പിച്ചവള്‍ -
ഞാനതിന്‍റെ പെരുംഗന്ധത്തെ-
ക്കുറിച്ചുപാടി..


ഒരുവളില്‍ കേട്ടത്
കിതച്ചമര്‍ത്തിയമര്‍ന്നുറങ്ങിയത് -
വിടര്‍ന്ന കണ്ണോടെ നേര്ത്തലിയുന്ന
കിതപ്പുമായ് ഞാന്‍..


ചില തിരിമറിയലുകളില്
ശ്വാസം മുട്ടിപ്പിച്ച്
പാതിയുറക്കത്തില്‍ ഉണര്‍ത്തുന്നു
എന്നെ ഞാന്‍ .....‍
ആരാണെന്ന ചോദ്യത്തിന്
നീയല്ലേ ,ഞാനല്ലേ എന്ന്അവള്‍!
എത്രയെത്ര ഞാന്‍-അവള്‍-നീ-ഞാന്‍ !!

Thursday, June 12, 2014

ഒളിത്താവളം

ഒന്നൊളിച്ചിരിക്കാന്‍ തോന്നുന്നുണ്ട്
എവിടെയാണ് ഒരു താവളം ?
കണ്ണിലിരുന്നൊരു കരടാകാന്‍ വയ്യ -
കമ്പിട്ടു കുത്തി പുറത്താക്കും നീയൊക്കെ
പഴുത്തു തുടുത്തൊരു മോഹക്കുരു ?
നഖമുന കിള്ളിപ്പറിച്ചെടുത്തിടും !

മണ്ണ് കൂട്ടിയൊരു കുന്നുണ്ടോ
മരം മുറിച്ചിട്ടൊരു കാടുണ്ടോ
വെള്ളം തിളപ്പിച്ചോഴുക്കിയൊരു
നല്ല പുഴയുണ്ടോ ഒന്നൊളിക്കാന്‍?

തീ പിടിക്കാത്തൊരു കെട്ടിടം
കണ്ടിരുന്നവിടെ ഇരുട്ടിന്‍റെ മറ
പേടിയായെക്കാം ഇരുള്‍ കൊഴിഞ്ഞു
മുഷിവിന്‍റെ പകല്‍ പുലരുമ്പോള്‍ !

കനവ്‌ ചാറിച്ചൊരു മഴക്കാറ്
വരുന്നുണ്ട് -നനയാതെ നില്ക്കാന്‍
ഒരൊളിത്താവളം വേണം
പണ്ടേയ്ക്ക് പണ്ടേ മറന്നു വെച്ച
മനസും കൊണ്ടൊരു കാറ്റ്
തട്ടി ചിന്നി ചിതറാതിരിക്കാന്‍
ഇരുമ്പ് കൊണ്ടുള്ലൊരു വത്മീകം വേണം
ഓരോ മുക്കിലും തുറക്കാതെ നോക്കാന്‍
രഹസ്യപ്പൂട്ടിട്ടു പൂട്ടിയ താഴുകള്‍ വേണം.

രഹസ്യ പദങ്ങള്‍ തുറന്നെഴുതട്ടെ -
വാത്മീകങ്ങള്‍ പോലും തുരുമ്പെടുക്കാം
ഇളം കുളിരും ചൂടുമോലും അമ്മ തന്‍
 ഗര്‍ഭപാത്രമെങ്കിലും ഒരിത്തിരി നേരം
കടമായി തരുമോ,ഒന്നൊളിച്ചിരുന്നീടുവാന്‍


(ഗുല്‍മോഹര്‍ മാഗസിന്‍ മാര്‍ച്ച്‌ ലക്കത്തില്‍ പ്രസിദ്ധീകരിച്ചത് )

Friday, June 6, 2014

മൂന്നു ജ്യാമിതീയ വഴികള്‍

നീ, ഞാന്‍, നാമെന്ന മുക്കോണത്തിലാണ്
അളന്നു കുറിച്ച് വന്നു കയറിയത്.


ഒരു വൃത്തം വരച്ചാലോ എന്ന് നീ ചോദിച്ചത്,
ഞാനെന്ന ഭ്രമണാക്ഷത്തിലാകണമെന്നതില് മുങ്ങി!
ഇടക്കൊരു ചതുരം, പഞ്ചഭുജം, അഷ്ട-ഷഡാദികള്‍ 
വിളിക്കാതെ പലരും വന്നു, ഇരുന്നു ‍ ഓരോ ബിന്ദുവില്‍
മടുത്തവിടെ നിന്നൊക്കെ പിന്നെയും നേര്‍രേഖകള്‍
വരച്ചു വന്നു കയറിയത് ഇവിടെയാണ് തൃക്കണ്ണില്‍ .


ഒരു സമഭുജസൂത്രവാക്യം പോലെ
ഉയര്‍ന്ന ശബ്ദങ്ങള്‍ക്ക്  'നീ'  'ഞാന്‍  '‍  'തുല്യത'
പിന്നെയും ഉയരുമ്പോള്‍ "നാം" തുല്യം ചാര്‍ത്തി
ഇവിടെയുണ്ടെന്നു ഒരു ലംബമോ പാദമോ ആയി!


കര്‍ണ്ണം കേള്‍ക്കാനും കാണാനും മറന്നത് നാം ചെറുതും
നീയും ഞാനും ആളാളുക്ക് വലുതുമായപ്പോളാണ്
എപ്പോഴാണ് നാമൊരു മട്ടത്രികോണമാകുക
എന്നതിശയിച്ച് നിന്നെ നോക്കുമ്പോള്‍ -
കണ്ണ് നിറച്ചും 'ഞാ+നീ' ആയി നമ്മളോടൊട്ടി നിന്ന് ,
കണക്കിന്‍റെ കള്ളത്തരം ചിരിച്ചു കൊഞ്ചി കുഞ്ഞായ് ,
"ഞാനും നീയും"  *വര്‍ഗമിരട്ടിയോടിരട്ടിയും ചേര്‍ന്ന്
 പിന്നെയും *വര്‍ഗമൂലഫലം  പങ്കു വെച്ച് ഒരു "നാമായി "


കുഴഞ്ഞു ചുരുങ്ങി സങ്കീര്‍ണ്ണമായി  തമ്മിലിടഞ്ഞൊരു
"√(〖നീ 〗^2+〖ഞാന്‍ 〗^2 )  = നാം  " സ്നേഹസൂത്രവാക്യം!

=========================================================
*square & square roots
 Pythagorean theorem >  √(〖a 〗^2+〖b‍ 〗^2 ) =c



Friday, May 30, 2014

നക്ഷത്രക്കുഞ്ഞ്

എന്നില്‍ നിന്നൊരു കണം നുള്ളിയെടുത്ത്
ആകാശത്തിന്‍റെ അങ്ങേ ചെരിവില്‍
ആര്‍ക്കും കയ്യെത്താത്തിടത്ത് ആരും
കാണാത്തിടത്ത് നക്ഷത്ര വെളിച്ചം തീര്ത്തവനേ,


നിനക്ക് നോവാതെ, നിന്നെ മുറിക്കാതെ
നിന്നില്‍ നിന്നൊരു നുള്ളെടുത്ത്
എന്നില്‍ നിറച്ചു നിന്‍റെത്‌ മാത്രമായ
ഒരു നക്ഷത്രക്കുഞ്ഞിനെ  തീര്‍ക്കാം ഞാന്‍


പിണങ്ങി പോകുന്ന നിന്നില്‍
പിന്‍വിളികള്‍ തീര്‍ക്കുന്ന മന്ത്രജാലം
തിരിഞ്ഞു നോക്കുന്ന കണ്ണില്‍
സ്നേഹം നിറയ്ക്കുന്ന പൊടിക്കൈകള്‍


ചുംബനമെന്ന പ്രലോഭന മത്തില്‍ നിന്നു
മധുരമാമുമ്മകളിലേക്ക് നമുക്കൊരുമിക്കാം 

Wednesday, April 16, 2014

വീണ്ടുമൊരു വിഷുപ്പുലരി



കാലങ്ങള്‍ക്ക് മറവി ബാധിച്ചിട്ടും
എന്നിലേക്കെത്തുന്നൊരു വിഷുപ്പുലരി
ഇരുളും വെളിച്ചവും അളവുകോലാക്കി
ചിരിയും കരച്ചിലും തുല്യമാക്കീടട്ടെ വേഗം 
സ്നേഹം കണി കണ്ടുണരുവാന്‍ വേണ്ടി
ഹൃദയ ദര്‍പ്പണം കണിയായ് വെച്ചു ഞാന്‍
ദുഃഖമെന്ന നാണയപ്പകുതിയെ ചിരി-
-പ്പകുതിയാല്‍ മറച്ചു വെച്ചിന്നു ഞാന്‍
ഇഷ്ടദൈവം-കണിവെള്ളരി- പിന്നെ
സമ്പല്‍സമൃദ്ധിയ്ക്ക് പൊന്നിന്‍കണങ്ങളും -
ഇല്ലയെന്‍റെ കണിക്കൂട്ടത്തിലൊന്നിലും
ഇല്ല പ്രാചീന വിഷുക്കണിപ്പതിവുകള്‍!

വിത്തും കൈക്കോട്ടും പാടി എന്നെയും
തുയിലുണര്‍ത്തീടുമിപ്പോള്‍  വിഷുപ്പക്ഷി,
മിഴികളിറുക്കിയടച്ചിരിക്കുന്നു ഞാന്‍-
കണ്ണ് പൊത്തുവാന്‍ കരങ്ങളില്ലല്ലോ !
വലംകയ്യില്‍ വീഴും  കൈനീട്ടപ്പൊരുളിനെ
ഇടംകൈയ്യറിയാതെ കാത്തു സൂക്ഷിക്കണം

സ്വര്‍ണവര്‍ണ്ണമാം സ്നേഹപ്പൂവുകള്‍
ഹൃദയദര്‍പ്പണേ പ്രതിഫലിക്കുമ്പോള്‍ ,
കണ്‍ തുറക്കട്ടെ ഞാനെന്‍ കണി കാണുവാന്‍ -
ജീവിത കാരണോര്‍ നീട്ടി നില്‍ക്കുമാ
കള്ളനാണയത്തുട്ടൊന്നു വാങ്ങുവാന്‍!

Tuesday, January 14, 2014

ഒരു ചായ

അടുക്കള തളത്തില്‍ ഇരിപ്പുണ്ട് ഒരു ചായ
ആറിത്തണുത്ത് അനാഥമായി !


'അമ്മേ പാല' കൊഞ്ചലിനൊപ്പം ,
'എടിയേ ഷര്‍ട്ട്‌ ' എന്നൊരു വിളിയ്ക്കൊപ്പം ,
'ശ്ശ്ശ്സ് ' എന്ന് നീട്ടിയൊരു വിസിലിനൊപ്പം ,
'ആയിലെ ദോശ' ചോദ്യങ്ങള്‍ക്കൊപ്പം ,
'ഞങ്ങളെ എപ്പോഴാ കീറി മുറിക്കുവാ '
സാമ്പാര്‍ കഷ്ണചിണുങ്ങലിനൊപ്പം ,
ദൂരെ നിന്ന് നീട്ടിയടിക്കുന്നൊരു സ്കൂള്‍
ബസിന്‍റെ 'നേരം നേരം പോയ്‌' ഹോണിനൊപ്പം,


തളത്തില്‍ കാത്തു കാത്തിരിപ്പുണ്ട്
അമ്മയുടെ ആദ്യമൊഴിച്ച ചായ!








 

Sunday, December 22, 2013

ആട്ടോ ഫോക്കസിലെ ചില ചിത്രങ്ങള്‍

വിരസമായൊരു ദിനത്തിന്‍റെ ചൂടോലും
 ബാല്‍ക്കണി വെയിലില്‍ ഈ സത്രത്തില്‍ -


കടലിരമ്പത്തിന്നാഴങ്ങളില്‍ നിന്നൊരു
നനുത്ത പാട്ട് കേള്‍ക്കുന്നുണ്ടോയെന്നും
കാണാക്കാഴ്ച്ചയുടെ അകം പുറങ്ങളില്‍
അക്കരെയൊരു ഇലയനങ്ങുന്നുണ്ടോ എന്നും
പൂക്കുമ്പോഴെങ്കിലും താരം ചെറുതായെങ്കിലും
ചിരിക്കുന്നുണ്ടോയെന്നും മാത്രം,അത് മാത്രം  
ക്രിസ്തുരാവിന്റെ നിറ വെളിച്ചത്തില്‍
ദൂരേയ്ക്ക് നോക്കി  ഞാനോര്‍ത്തു നില്‍ക്കേ  ...



കാണാ തീരത്തൊരു ചാകര തേടിപ്പോയ
കണവനെ കാത്തൊരു മുക്കുവപ്പെണ്ണാളും
പട്ടം പറക്കുന്നതിന്‍റെ എത്താചരടുകള്‍
കയ്യിലാണെങ്കിലും കണ്ണാലൊരു  കാണാ -
ചരടിന്‍ കൊളുത്തിടുന്ന   കള്ളക്കാമുകനും

പടര്‍ന്ന തണലിന്‍റെ പുതപ്പൊന്നു ചാര്‍ത്തി
നിറമെഴും വള വില്‍ക്കും കുഞ്ഞുപെണ്ണും
കയ്യില്‍ പിന്‍നഖം അമര്‍ത്തി മുടിയിഴ
തഴുകി ലജ്ജ പറയാതെ പറയുന്ന യുവതിയും

"സര്‍ സര്‍ബത്ത് "   വരണ്ടുണങ്ങിയ തൊണ്ട
ഞൊട്ടി നുണച്ചൊരു കൌമാര പൊടിമീശ
മുറിച്ച മാങ്ങയില്‍ പുരട്ടിയ ജീവിതത്തിന്‍റെ
ഉപ്പും മുളകും നീട്ടിയൊരു സുന്ദരി

തീരങ്ങളില്‍ 'കടലമ്മ കള്ളി' എന്ന് വിരലാല്‍
എഴുതി തിര നനയാതോടുന്ന കുട്ടികള്‍
 ഇവയൊന്നും ഞാനറിഞ്ഞു നോക്കിയതല്ല -
 ആട്ടോ  ഫോക്കസില്‍ അറിയാതെ വന്നു പെട്ടതാണ് !

ആര്‍ത്തലച്ചു വന്ന തിരകളുടെ ഉയരം കൂടിയത്
ആളോളം ഉയരത്തില്‍ കാലെഴുത്ത് മായ്ച്ചത്
ഓടി മറയും മുന്‍പേ  നിറമുള്ള വളകളുമൊപ്പം
അവളുമൊരു വളപ്പൊട്ടായ് ഒഴുകിയത്
പട്ടച്ചരടിനൊപ്പം അവനെയും വിട്ടൊരുവള്‍
എവിടെക്കെന്നില്ലാതെ ഓടിയകന്നത്

ഒരു കാലിഡോസ്കോപ്പില് എന്ന പോലെ
മാറി മറിഞ്ഞു കൊതിപ്പിച്ച   എല്ലാ ചിത്രങ്ങളും
എന്നെയും അതിന്‍റെ ഉള്ളിലേക്കെടുത്ത്  
ഒരൊറ്റ ഫ്രെയിം ആയി മാറിയത് -
ഒന്നാര്‍ക്കാന്‍ പോലും അനുവദിക്കാതെ
വെറുമൊരു പൂര്‍ണ്ണവിരാമത്തില്‍
ഒതുക്കിയത് - എത്ര പെട്ടെന്നാണ്!




(ഫോട്ടോ ഗൂഗിളില്‍ നിന്നും 2004 സുനാമി കാഴ്ചകള്‍ )