Friday, June 2, 2023

നബിദിനവും ഭാർഗവീനിലയവും

വർഷം 1992 

നാവായിക്കുളം എന്ന സുന്ദര ഗ്രാമത്തിലാണ് എൻ്റെ ബാല്യകാലം ചിലവഴിച്ചത്. തിരുവനന്തപുരത്തിനും കൊല്ലത്തിനും ഏകദേശം അതിർത്തിയിലായി 
 വരുന്ന, കുറെയേറെ അമ്പലങ്ങളും, പള്ളികളും, പാടങ്ങളും , ചെമ്മൺപാതകളും, മരനിരക്കടകളും നിറഞ്ഞിരുന്ന നാടായിരുന്നു നാവായിക്കുളം എന്ന ഗ്രാമം.   പല നിറത്തിലും രൂപത്തിലും ഭാവത്തിലുമുള്ള വാടകവീടുകളിലൂടെ ജീവിതം കറങ്ങിയിരുന്ന ആ കാലഘട്ടത്തിനെ ഞാനെന്റെ ജീവിതത്തിന്റെ സുവർണകാലം എന്നാണ് ഓർക്കുന്നത്.  ഈ സംഭവം നടക്കുന്നതിനു തൊട്ടുമുൻപത്തെ വർഷമാണ്  ഞങ്ങൾ പുതിയ വാടകവീട്ടിലേക്ക് മാറിയത്.  

നാവായിക്കുളത്ത് നിന്ന് കല്ലമ്പലത്തിലേക്ക് പോകുന്ന വഴിയിൽ മണിച്ചിത്രത്താഴിലെ വീടിനെ ഓർമ്മിപ്പിക്കുന്നത് പോലെ, ഒരു വലിയ പറമ്പിൽ  കുറേക്കുറേ കുഞ്ഞുകുഞ്ഞു മുറികളും ഇരുണ്ട ഇടനാഴികളും  ഒക്കെച്ചേർന്ന ഒരു തറവാട് വീടായിരുന്നു അത്തവണ ഞങ്ങൾക്ക് കിട്ടിയത്. 
ഞങ്ങളതിനെ ഭാർഗവീനിലയം എന്ന് വിളിച്ചുപോന്നു.  പേരുകേട്ട ഈ തറവാടിനെ ഭാഗത്തിൽ  കിട്ടിയ ഇളയ മകൻ, സാമ്പത്തിക പ്രതിസന്ധിയിൽ ഇതിനെ മറ്റൊരു പ്രമുഖന് വിൽക്കുകയും അദ്ദേഹം വീടൊന്ന് വൃത്തിയായി കിടന്നോട്ടെ എന്ന ഉദ്ദേശത്തിൽ ഞങ്ങൾക്ക് വാടകയ്ക്ക് തരുകയും ചെയ്തതാണ് - അല്ലാതെ അത്രോം വലിയ വീട് വാടകയ്ക്ക്  എടുക്കുന്നത്  സ്വപ്നത്തിൽ പോലും നമുക്ക് സങ്കൽപ്പിക്കാൻ പറ്റുന്ന കാര്യമല്ലായിരുന്നു. . സാധാരണ എല്ലായ്‌പോഴും രണ്ടു മൂന്ന് കൊല്ലം കൂടുമ്പോൾ വീട് മാറാനാകുമ്പോഴൊക്കെ അമ്മയ്ക്ക് പുതിയ വീട് കണ്ടെത്തുക എന്നത് കുറച്ച്  ദിവസത്തെ തലവേദനയാണ്‌. യാത്രാസൗകര്യങ്ങൾക്ക് അടുത്തുള്ള വീട് വേണം, ഏതെങ്കിലുമൊക്കെ കടകൾ അടുത്ത് വേണം, രാത്രിയായാലും റോഡിൽ നിന്നുള്ള  ഇച്ചിരെ വെട്ടവും  വെളിച്ചവും വേണം എന്നതൊക്കെ പല വീടുകളിൽ പോയി ട്യൂഷൻ എടുത്തിരുന്ന അമ്മയുടെ  ജോലിക്ക് അത്യന്താപേക്ഷിതമായിരുന്നു. ഈ തറവാട് വീട്  വിലയ്ക്ക് വാങ്ങിയ മുതലാളിയുടെ കുഞ്ഞിനും അമ്മയായിരുന്നു ട്യൂഷൻ എടുത്തിരുന്നത് എന്നത് കൊണ്ട് ,ഒരു കൊല്ലം കഴിഞ്ഞ് അവരാ വീട് പൊളിച്ചടുക്കി പുതിയത് വെയ്ക്കും വരെ നമുക്കത് തുച്ഛമായ പൈസയ്ക്ക്  കിട്ടി.  


ഞാനാദ്യമേ പറഞ്ഞത് പോലെ ഇതൊരു വലിയ പറമ്പിൽ ഒത്ത നടുക്കിരിക്കുന്ന വീടായിരുന്നു. പണ്ടത്തെ തറവാട് വീടിനെ കാലാകാലങ്ങളിൽ വീണ്ടും രണ്ടു മുഖപ്പുകൾ കൂട്ടിച്ചേർത്തത്. ഏറ്റവും മുന്നിലത്തെ സിമന്റിട്ട രണ്ടു കിടപ്പുമുറിയും ചെറിയ ഹാളും ടെറസും  ചേർന്നതായിരുന്നു പുതിയ കൂട്ടിച്ചേർക്കൽ. അവിടുന്ന് ഏറ്റവും പുറകിലുള്ള അടുക്കളയിലേക്ക് ചെന്നെത്താൻ ഇരുണ്ട രണ്ടു വരാന്തകൾ കടക്കണം, വീട്ടുകാർ പൂട്ടിയിട്ടിരിക്കുന്ന ഇടമുറികൾ രണ്ടെണ്ണം (രണ്ടാം മുഖപ്പ്)  ചുറ്റിവളഞ്ഞു വേണം അടുക്കളയും ഊണുമുറിയും ചെറിയൊരു ചായ്പുമുള്ള പഴയ ഭാഗത്തെത്താൻ. അവിടുന്ന് അത്യാവശ്യം ഉച്ചത്തിൽ വിളിച്ചുകൂക്കിയാലെ മുൻവശത്തെ  ഹാളിലേക്ക് കേൾക്കൂ. നാലുപാളിയുള്ള  അടുക്കള വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങിയാൽ കോൺക്രീറ്റ് ഇട്ട മുറ്റത്തെത്തും, ചെറിയ തിട്ട കെട്ടി പറമ്പിൽ നിന്നും തിരിച്ചിരുന്ന ആ മുറ്റത്തിനുമപ്പുറം നിറയെ കുലച്ച പേരയ്ക്ക, നാരങ്ങ, ആപ്പിൾ ചാമ്പ, മാവുകൾ ,  ലൗലോലിക്ക എന്ന ശീമനെല്ലിക്ക, കരിമ്പ്, കുളമാങ്ങ എന്ന് വിളിച്ചിരുന്ന ചെറിയൊരു കായ ഉണ്ടാകുന്ന മരം, പിന്നെ വിവിധ തരം വാഴകൾ - ഞാലിപ്പൂവൻ, ഏത്തവാഴ, പൂവൻ! ആദ്യമായിട്ടായിരുന്നു ഞങ്ങൾ അത്രയും പറമ്പും മരങ്ങളുമുള്ള ഒരു വീട്ടിൽ ജീവിക്കുന്നത്. പിന്നിലെ വിസ്താരമുള്ള പറമ്പ്  തീരുന്നിടത്ത് ഒരാൾപ്പൊക്കത്തിൽ മതിലുണ്ടായിരുന്നു. അതിനും പുറകിൽ ഒന്നൊന്നൊര ഏക്കർ റബ്ബർ.  ആ റബ്ബറിൻ തോട്ടം മുറിച്ചു കടന്നുപോയാൽ അക്കരെയുള്ള മറ്റൊരു ഗ്രാമത്തിലേക്ക് എത്തും. 

ഇനി മുൻഭാഗത്തേക്ക്‌ വന്നാലോ വീടിനു മുന്നിൽക്കൂടിയാണ്  ട്രിവാൻഡ്രം - കൊല്ലം നാഷണൽ ഹൈവേ കടന്നുപോകുന്നത്.  റോഡ്  നിരപ്പിൽ നിന്നും താഴ്ന്നു നിന്നിരുന്ന വീട്ടിലേക്ക് ഗേറ്റ് തുറന്ന് താഴത്തേക്ക് ഇറങ്ങാൻ ഒരു കോൺക്രീറ്റ് ഇട്ട പാതയുണ്ടായിരുന്നു. മുന്നിൽ നിറയെ പലയിനം ടീറോസ് ചെടികൾ  - മഞ്ഞ ഓറഞ്ച് പീച്ച് ചുവപ്പ് ! താഴേക്കുള്ള വഴിയുടെ രണ്ടു സൈഡിലും തെങ്ങുകൾ , കുറച്ചു വാഴകൾ പിന്നെ വീടിനൊരു സൈഡിലായി വലിയൊരു മരത്തിൽ   കൂടി ചുറ്റിപ്പടർന്ന് പുതുക്കിയ ടെറസുള്ള മുഖപ്പിലേക്ക് ഒഴുകിക്കിടക്കുന്ന നിറയെ പടർന്നു കായ്ച്ചു കുലച്ചു തളിരിട്ടുള്ള  പാഷൻ ഫ്രൂട്ട് വള്ളികൾ.  അവിടെ താമസിച്ച എല്ലാ സീസണിലും നിറയെ പഴുത്ത കായകൾ മുറ്റത്തിന് അരികിലായി തറയിൽ വീണു കിടക്കുമായിരുന്നു.  ടെറസിലേക്ക് കേറിയാൽ രണ്ടു ഭാഗത്തെ ഓടിലേക്കും ടെറസിലേക്കും  പടർന്നു കിടക്കുന്നതിലെ കായകൾ  കൈകൊണ്ട് പറിച്ചെടുക്കാം.  മുന്നിലെ റോഡ് മുറിച്ചു കടന്നാൽ താഴെക്കൂടെ പഴയ റോഡ് കടന്നുപോകുന്നുണ്ട്, അതിനു ചേർന്നാണ് പള്ളിയും അബൂബക്കർ ഇക്കാൻ്റെ ചായക്കടയുമൊക്കെ. ആ വീട്ടിൽ പള്ളിയിലെ വാങ്ക് വിളി കേട്ടാണ് അമ്മ കാര്യങ്ങൾ നീക്കിയിരുന്നത്. വെള്ളിയാഴ്ചകളിൽ ഉച്ചക്കും ചില മാസങ്ങളിൽ രാത്രിയിലുമൊക്കെ അവിടുന്നുള്ള പ്രഭാഷണങ്ങൾ കേൾക്കാൻ കഴിയുമായിരുന്നു.  

പെരുന്നാൾ ദിവസങ്ങൾ, നബിദിനത്തിലെ പരേഡ് , നോമ്പുതുറ ഇഫ്താറുകൾ അങ്ങനെയങ്ങനെ ഏറെക്കുറെ എപ്പോഴും ആളും ബഹളവും ആഘോഷവും കടന്നുപോകുന്നത് ഞങ്ങളുടെ ഉള്ളിലും കൂടിയായിരുന്നു. അങ്ങനെ ഒരു നബിദിനത്തിന്റെ ഓർമയാണിത്. അതൊരു ശനിയാഴ്ചയായിരുന്നു, ആറാം ക്ലാസിൽ പഠിക്കുന്ന ഞാനും പ്രീഡിഗ്രി ഒന്നാംകൊല്ലം പഠിക്കുന്ന ചേട്ടന്മാരും. അച്ഛൻ ഒരു എഴുത്തുപണിയുമായി  കോട്ടയത്താണ്, മാസത്തിൽ ഒരിക്കലേ വരൂ. അമ്മ അടുത്ത മെയിൻ സിറ്റി ആയ കല്ലമ്പലത്തിൽ ഒരു പ്രൈവറ്റ്  സ്‌കൂളിലെ അദ്ധ്യാപനവും, ക്ലെറിക്കൽ പണിയും, രാവിലെയും വൈകിട്ടും വീടുകളിൽ പോയുള്ള ട്യൂഷൻ എടുക്കലും ഒക്കെയായി കഴിയുന്ന സമയം.

 ശനിയാഴ്ചകളിലും സ്‌കൂളിലെ അഡ്മിനിസ്ട്രേഷൻ പണികൾക്ക് സഹായിക്കാൻ ഉച്ച വരെ  പോകുമായിരുന്ന അമ്മയ്‌ക്കൊപ്പം അന്ന് ഞാനും പോയി. ഇടയ്ക്കിടെ അവധിയുള്ളപ്പോൾ ആ ഏരിയ പോയി വായിനോക്കുക എന്നത് എന്റെയൊരു ഹോബി ആയിരുന്നു. കൂട്ടത്തിൽ ഈ പറഞ്ഞ ക്ലെറിക്കൽ പണിയുടെ  ഒരു ഭാഗം (കണക്ക് നോക്കിയെഴുതലോ, ബുക്കുകൾ അടുക്കിപ്പെറുക്കി എണ്ണമെടുത്തു വെയ്ക്കലോ ഒക്കെ ) ചെയ്താൽ അന്നത്തെ സ്‌കൂളുടമയും ഹെഡ്മാസ്റ്ററുമായ മാഷ് തരുന്ന ചെറിയ പോക്കറ്റ്മണിയെന്ന പ്രലോഭനവും. ചേട്ടന്മാർ ആറ്റിങ്ങലിൽ ട്യൂഷന് പോയിക്കഴിഞ്ഞ്  അമ്മ  രാവിലെ സ്‌കൂളിലേക്ക് പോയി, ഒന്നാഞ്ഞു നടന്നാൽ 15 മിനിട്ടാണ് സ്‌കൂളിലേക്കുള്ള ദൂരം. ഞാൻ ലേറ്റായിട്ട്  എണീച്ച് ചായയൊക്കെ കുടിച്ച് അമ്മ നോക്കാനേൽപ്പിച്ച മീൻകറിയുടെ വേവും നോക്കി ഈ സാധനം കുറച്ച് ഒരു പാത്രത്തിലും  എടുത്തുകൊണ്ട്  സ്‌കൂളിലേക്ക് ഒരു പത്ത് പത്തര ആയപ്പോൾ എത്തി. മീൻകറി കൊണ്ടുവരണ്ടായിരുന്നു എങ്കിൽ ഇന്ന് വീട്ടിൽ കിടന്നുറങ്ങാരുന്നു എന്നൊരു ചെറിയ മോഹഭംഗം എനിക്ക് തോന്നാതിരുന്നില്ല. 

സ്‌കൂളിലെ സ്ഥിരം പരിപാടികൾ ഒക്കെ കഴിഞ്ഞപ്പോൾ  3 മണിയടുപ്പിച്ചായി. അമ്മ ബാക്കിയുള്ള വീടുകളിലെ ട്യൂഷൻ എടുക്കാൻ വേണ്ടി കല്ലമ്പലം ഭാഗത്തേക്കും ഞാൻ കയ്യിൽ മീന്കറിപാത്രമുള്ള കവർ ആട്ടിയാട്ടി വീടിന്റെ ഭാഗത്തേക്കും നടക്കാൻ തുടങ്ങി. ഞാൻ പറഞ്ഞല്ലോ ആഞ്ഞു നടന്നാൽ 15 മിനിറ്റിലെത്താം, പക്ഷേ  അത്രേം വേഗത്തിൽ ചെന്നിട്ട് എനിക്ക് ഒന്നും ചെയ്യാനില്ലല്ലോ. അത് കൊണ്ട് ആവുന്നത്ര പ്രകൃതി ഭംഗി ഒക്കെ ആസ്വദിച്ച്  വഴിയിൽ കണ്ട കാക്കയോടും പൂച്ചയോടും പശുവിനോടും വരെ വർത്തമാനം പറഞ്ഞ് ഒരരമണിക്കൂറിൽ ഞാൻ വീട് കാണാവുന്ന ദൂരത്തിലെത്തി.  അവിടുന്നു തന്നെ ഗേറ്റിനു മുന്നിൽ റോഡിലായി  ഒരു ചെറിയ ആൾക്കൂട്ടം കാണാം. സൈക്കിളിൽ എതിരെ വന്ന ചേട്ടന്മാരുടെ സുഹൃത്തിനെ തടഞ്ഞുനിർത്തി  "ന്താ അവിടെ ഒരു ഒച്ചപ്പാടും ബഹളോം, നബിദിനം പരേഡ് കഴിഞ്ഞില്ലേ" എന്ന എൻ്റെ ചോദ്യത്തിന് പുള്ളി എന്നെയൊന്നു സൂക്ഷിച്ചു നോക്കിയിട്ട് സൈക്കിൾ മുന്നോട്ടെടുത്തതുകൊണ്ട് പറഞ്ഞു - "അപ്പൊ കൊച്ചറിഞ്ഞില്ലേ , നിങ്ങടെ വീട്ടി കള്ളൻ കേറി , വേം ചെല്ലാൻ നോക്ക് , ഞാൻ പോലീസിനെ വിളിക്കാൻ പോകുവാ " !!!


"ഹമ്മേ, കള്ളനോ " എന്റെ തല കറങ്ങി. അവിടുന്നൊറ്റ ഓട്ടത്തിന് ഗേറ്റിലെത്തി നിന്നപ്പോൾ തന്നെ ചേട്ടന്മാരുടെ തല ഞാൻ  കണ്ടു. സംഭവം ശരിയാത്രേ . പിന്നിലെ അടുക്കള ഭാഗത്തുള്ള ബലമില്ലാത്ത നാലു പാളി  വാതിൽ നൈസായിട്ട് തുറന്ന് ഏതോ കള്ളന്മാർ വീട്ടിൽ കയറി. പോലീസ് എത്തിയപ്പോഴേക്കും സഹൃദയരായ നാട്ടുകാർ പറഞ്ഞറിഞ്ഞ് അമ്മയും ഏതോ വീട്ടിൽ നിന്നും ഓടിപ്പാഞ്ഞെത്തി. പോലീസിനൊപ്പം അകത്തു കയറി നോക്കിയപ്പോൾ അടുക്കള  വാതിൽ മുതൽ മുന്നിലെ മുറി വരെ പാഷൻ ഫ്രൂട്ട് തിന്നതിന്റെ പഴച്ചാർ തറയിൽ മുഴുവൻ. അതിനു രണ്ടു ദിവസം മുൻപോ മറ്റോ കുറെയേറെ പഴുത്ത കായ പറക്കി അകത്ത് വെച്ചിരുന്നേ. പാവം കള്ളൻ ചേട്ടന്മാർ കൊതി മൂത്തപ്പോൾ ആവശ്യത്തിന് എടുത്തു കഴിച്ച് ഉല്ലസിച്ചാണ് മോഷണം നടത്തിയത്.  (രണ്ടു പേരുണ്ടാകാം എന്ന് പോലീസ് വിരലടയാളം ഒക്കെ നോക്കി പറഞ്ഞിരുന്നു പിന്നീട് ). അമ്മ ചെറുതായി കരച്ചിലൊക്കെ വന്നു  കണ്ണുനിറഞ്ഞു  നിൽക്കുകയാണ്. ഞങ്ങളെ അറിയുന്ന ആരോ ആണ് ! 
വീട്ടിലാരുമില്ല എന്നറിയുന്ന - അന്ന് വീടിനു മുന്നിൽ പരേഡും ഉച്ചഭാഷിണിയുടെ ശബ്ദവും പാട്ടും കൊട്ടും  ഒക്കെയായത് കൊണ്ട് വാതിൽ പൊളിക്കുന്ന ശബ്ദം ആരും കേൾക്കില്ല എന്നതറിയുന്ന, വീടിനു തൊട്ടപ്പുറത്ത് പണി തീരാത്ത ഒരു വീടും മറുഭാഗത്ത് തെങ്ങിൻതോപ്പും പിൻഭാഗത്ത് റബ്ബർതോട്ടവും ആയത് കൊണ്ട് ഒരു ഈച്ചക്കുഞ്ഞ് പോലും അവരെ കാണില്ല എന്നും അറിയുന്ന ആരോ രണ്ടുപേർ! 

പക്ഷേ , കളവു പോയ സാധനങ്ങളുടെ ലിസ്റ്റെടുത്തപ്പോ പോലീസുകാരുടെ ഇന്റെറസ്റ്റ്   മൊത്തം അങ്ങുപോയി, അന്ന് ഞങ്ങൾക്ക്  ആകെ സ്വർണം എന്ന്  പറയാൻ ഉണ്ടായിരുന്നത് എന്റെയും അമ്മയുടെയും കാതുകളിലെ രണ്ടു കുഞ്ഞിക്കമ്മലുകളും, അമ്മയുടെ നേർത്ത താലിമാലയും ആയിരുന്നു. അത് മോഷണം നടന്ന സമയത്ത് ഞങ്ങളുടെ ദേഹത്തായിരുന്നല്ലോ. പണമായി പോയത് നോക്കിയാലും പതിനായിരങ്ങളിൽ ഒന്നുമായിരുന്നില്ല വെറും ആയിരവും ചില്ലറയും! പക്ഷേ  ഞങ്ങളെ സംബന്ധിച്ച് അന്ന് കളവ് പോയത് വില മതിക്കാനാകാത്ത  പലതുമായിരുന്നു - ചേട്ടന്മാർക്ക് രണ്ടാൾക്കുമായി ഒരു സൈക്കിൾ ഉണ്ടായിരുന്നു. തൊട്ടു മുൻപത്തെ ആഴ്ച അത് വിറ്റുകിട്ടിയ കാശ് അവരുടെ മേശവലിപ്പിൽ വെച്ചിരുന്നത്, SSLC യിലെ മികച്ച മാർക്കിന് രണ്ടാൾക്കും  സമ്മാനമായി കിട്ടിയ  പുതിയ രണ്ടു വാച്ചുകൾ - ബസിൽ കെട്ടിക്കൊണ്ടുപോയാൽ ഉരയുമെന്നും പോറുമെന്നും കരുതി ഭദ്രമായി വാച്ചിന്റെ കെയ്‌സിൽ തന്നെ ഇട്ടുവെച്ചത്, അമ്മയ്ക്ക് ഏതോ  ശിഷ്യന്റെ വീട്ടിൽ നിന്നും കിട്ടിയ ഒരു ഫോറിൻ ടോർച്ച് , ഞങ്ങടെ സെൻറ് ജോർജ്ജ് കുടകൾ, ചേട്ടന്മാരുടെ  ചില അലുക്കുലുത്ത് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, റേഡിയോ,  ഞങ്ങടെ ഒരു പഴയ ബ്ലാക്ക്&വൈറ്റ് ടീവി,  എന്തിനു പറയുന്നു  ഈ  പാവം  ഞാൻ പൗഡർ  ടിൻ കുടുക്കയിലും പെൻസിൽ പെട്ടിയിലും സൂക്ഷിച്ചു വെച്ചിരുന്ന പത്തും  ഇരുപതും പൈസകൾ ചേർന്ന 'സമ്പാദ്യം' വരെ ആ ദരിദ്രവാസി കള്ളന്മാർ എടുത്തോണ്ടുപോയെന്നേ!.  വീട്ടിൽ നിന്നെടുത്ത ചാക്കുകളിൽ  ഈ കച്ചറു പിച്ചറു  സാധനമൊക്കെ ഇട്ട് കേറിയ അതേ  വഴിയിലൂടെ തന്നെയിറങ്ങി മതിലുചാടി റബർത്തോട്ടത്തിലൂടെ  അവരങ്ങു  പോയി.  

ആരാണെന്നു കണ്ടുപിടിക്കാതെ പോയ ആ ചെറിയ 'വലിയ' മോഷണത്തിൽ   നഷ്ടമായിപ്പോയ ഞങ്ങടെ കുഞ്ഞുസമ്പത്തുകൾ ഞങ്ങൾക്ക് വീണ്ടും ഒപ്പിക്കാൻ അമ്മ പിന്നെയും കുറെ കഷ്ടപ്പെട്ടു. പക്ഷേ, പോലീസും നാട്ടുകാരുടെ തിരക്കും ബഹളവുമൊക്കെ ഒഴിഞ്ഞപ്പോൾ അമ്മ ഞങ്ങൾ മൂന്നാളോടും ആശ്വാസത്തിന്റെ ഒരു ദീർഘനിശ്വാസത്തോടൊപ്പം പറഞ്ഞത് "കൊച്ചിന്ന് പകൽ  ഇവിടെ നിന്നിരുന്നെങ്കിലോ, ഇതിപ്പോ പോയ സാധനങ്ങൾ ഒക്കെ നമുക്ക്  ഉണ്ടാക്കാല്ലോ ഇനിയും" എന്നാണ്.  പിന്നെയും കുറെയേറെ നാളുകളിൽ  ഒറ്റയ്ക്കാവുന്ന സമയങ്ങളിൽ ആ വീടിനകം എന്നെ പേടിപ്പിച്ചിരുന്നു, അധികം താമസിയാതെ ഞങ്ങൾ അവിടുന്നു മാറുകയും ചെയ്തു. എങ്കിലുമിന്നും നബിദിനം എന്ന് കേൾക്കുമ്പോൾ ഞാനാ ഭാർഗവീനിലയം വീടോർക്കും, മുഖം അറിയാത്ത രണ്ടു കള്ളന്മാരെ  ഓർക്കും, അടുക്കള മുതൽ മുന്നിലിറയം വരെ തറയിൽ ചിതറിക്കിടക്കുന്ന പാഷൻ ഫ്രൂട്ടിന്റെ ചാറും തോടും ഓർക്കും,  പിന്നെ ഈ പോയതൊക്കെ കല്ലിവല്ലിയാണ് എനിക്ക് ആ കള്ളന്മാരെ നേരിട്ട്  കാണേണ്ടി വന്നില്ലല്ലോ എന്നാശ്വസിക്കുന്ന അമ്മയുടെ നിറഞ്ഞ കണ്ണുകൾ ഓർക്കും ..... അവിടെ  ഞാനും എന്റെയോർമ്മയെ ആശ്വാസത്തിൽ തടഞ്ഞുനിർത്തും. 



Wednesday, October 12, 2022

പരിശുദ്ധ ജലത്തിലെ ശൂദ്രരാഞ്ജി - റാണി രശ്മോണി

 ഈസ്റ്റ് ഇന്ത്യ കമ്പനിയെ മുട്ടുകുത്തിച്ച ചരിത്രത്തിലെ  അധികം ആഘോഷിക്കപ്പെടാതെ പോയ ഒരു പെൺ ചരിത്രമാണ് റാണി രശ്മോണി ദാസിന്റേത്.  1840 കളിൽ ബംഗാളിലെ മത്സ്യബന്ധന സമൂഹങ്ങൾ അതിജീവന പ്രതിസന്ധി നേരിടുകയായിരുന്നു. ഇന്ത്യയെ പല തട്ടുകളിൽ  കൊള്ളയടിച്ചുകൊണ്ടിരുന്ന ഈസ്റ്റ് ഇന്ത്യ കമ്പനി ഗംഗയിലെ മത്സ്യബന്ധനത്തൊഴിലാളികളുടെ ജീവിതത്തെയും ആക്രമിക്കാൻ തുടങ്ങിയത് ആ സമയത്താണ്. ഫെബ്രുവരി മുതൽ ഒക്ടോബർ വരെയുള്ള കാലമാണ്  ബംഗാളിപാചകരീതിയിലെ  രുചിയൂറുന്ന വിഭവമായ  സിൽവർ ഹിൽസ എന്ന മീനുകളുടെ സമൃദ്ധമായ വിളവെടുപ്പ് നടക്കുന്നത് .  ചെറുകിട മീൻപിടിത്തക്കാർ ഗംഗയുടെ ഉപരിതലത്തിൽ അവരുടെ കുഞ്ഞുവള്ളങ്ങളിലെത്തി  വലകൾ വീശിയെറിഞ്ഞു സിൽവർ ഹൽസയുടെ ചാകര ആഘോഷിക്കും. ഈ ചെറിയ മീൻവഞ്ചികൾ ചരക്കുകൾ കൊണ്ടുപോകുന്ന കെട്ടുവള്ളങ്ങളുടെ   യാത്രയ്ക്ക് തടസ്സങ്ങൾ സൃഷ്ടിക്കുന്നു എന്ന് കണ്ട ഈസ്റ്റ് ഇന്ത്യ കമ്പനി  ഫിഷിംഗ് ബോട്ടുകൾക്ക് നികുതി ഏർപ്പെടുത്തി. ഒരു വെടിക്ക് രണ്ടുപക്ഷി എന്ന പോലെ കമ്പനിക്ക് അധിക വരുമാനം ലഭിക്കുമ്പോൾ തന്നെ നദിയിലെ ഗതാഗതം കുറയ്ക്കുന്ന തന്ത്രപൂർവ്വമായ തീരുമാനം.

ജീവിതമാർഗം വഴി മുട്ടിയേക്കും എന്ന് ഭയന്ന ഉത്കണ്ഠാകുലരായ നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ പ്രശ്നപരിഹാരത്തിനുള്ള സഹായം അഭ്യർത്ഥിച്ചു കൊണ്ട് കൊൽക്കത്തയിലെ ഉയർന്ന ജാതിക്കാരായ ഹിന്ദു ഭൂവുടമകളുടെ അടുത്തേക്ക് പോയി.വിഷമാവസ്ഥയിലായ ഇവരിൽ മിക്കവരും ജെലെ കൈവർത്ത , മാലോ സമുദായങ്ങളിൽ നിന്നുള്ള ശൂദ്രരായിരുന്നു. എന്നാൽ കമ്പനിയിലെ തങ്ങളുടെ രക്ഷാധികാരികളുമായുള്ള ബന്ധം വഷളാക്കാൻ താല്പര്യമില്ലാതിരുന്ന ഹിന്ദു വരേണ്യവർഗക്കാർ ശൂദ്രന്മാരായ മത്സ്യബന്ധന സമൂഹത്തിനോട് മുഖം തിരിക്കുകയാണുണ്ടായത്. നിരാശരായ മത്സ്യത്തൊഴിലാളികൾ മധ്യ കൊൽക്കത്തയിലെ ജൻബസാറിലേക്ക് തിരിച്ചു . അവിടെ സമ്പന്നനായ സംരംഭകനായിരുന്ന രാജ് ചന്ദ്രദാസിന്റെ വിധവ രശ്മോണി ദാസ് എന്ന ശൂദ്രസ്ത്രീ ആയിരുന്നു അവരുടെ അവസാന പ്രതീക്ഷ. തുടർന്ന് നടന്നത് ഇന്ത്യൻ കോളനിചരിത്രത്തിലെ തന്നെ ശ്രദ്ധേയമായ ഒരു സംഭവമായി മാറി. റാണി രശ്മോണി ഗംഗയുടെ കൈവഴിയായ ഹൂഗ്ലി നദിയിലെ പത്തുമീറ്റർ സ്ഥലം ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കയ്യിൽ നിന്നും 10,000 രൂപയ്ക്ക് പാട്ടത്തിനെടുത്തു. കൊളോണിയൽ ഇന്ത്യയുടെ തലസ്ഥാനമായ കൊൽക്കത്താനഗരം പടർന്നുകിടന്നിരുന്നത് ഈ തീരങ്ങളിലായിരുന്നു. അത്രയും ഭാഗം പാട്ടത്തിനെടുക്കുന്ന രേഖകൾ കമ്പനിയിൽ നിന്നും കൈപ്പറ്റിയ ശേഷം രണ്ട് കൂറ്റൻ ഇരുമ്പ് ചങ്ങലകൾ ഗംഗയിൽ സ്ഥാപിക്കുകയാണ് രശ്മോണി ചെയ്തത് - നദി വില്ലുപോലെ കമാനമായി വളഞ്ഞൊഴുകിയിരുന്ന മെറ്റിയബ്രൂസിലും ഗുസൂരിയിലും. പിന്നീട് ഗംഗയിൽ മത്സ്യബന്ധനത്തിന് തടസം നേരിട്ട മത്സ്യത്തൊഴിലാളികളെ ഈ പ്രദേശത്തേക്ക് വല ഇറക്കാൻ അവർ ക്ഷണിച്ചുവരുത്തി.


മീൻവഞ്ചികൾ ഇവിടേക്ക് കൂട്ടമായി എത്തിയതോടെ ഗംഗയിലെ വാണിജ്യ ഗതാഗതം തടസപ്പെട്ടു. പല ചരക്കുവഞ്ചികളും യാത്ര നിർത്തിവെക്കേണ്ടി വന്നു. പ്രതീക്ഷിക്കാതെ വന്നുചേർന്ന സംഭവവികാസങ്ങളിൽ പരിഭ്രാന്തരായ കമ്പനി ഉദ്യോഗസ്ഥർ രശ്മോണിയോട് വിശദീകരണം തേടിയപ്പോൾ നദിയിലെ വലിയ ചരക്കുകപ്പലുകളുടെ ഗതാഗതം ആ ഭാഗത്തെ മത്സ്യബന്ധനത്തിന് തടസമാകുന്നതിനാൽ നഷ്ടം സംഭവിക്കാതിരിക്കാൻ അവിടെ ചങ്ങലയിടേണ്ടി വന്നു എന്നായിരുന്നു രശ്‌മോണിദാസിന്റെ മറുപടി. പാട്ടത്തിനെടുത്ത സ്ഥലം നിയമപ്രകാരം രശ്മോണിയുടെ അധികാരപരിധിയിൽ വരുന്നതായതിനാൽ നഷ്ടം വരാത്ത രീതിയിൽ അവിടമുപയോഗിക്കാൻ രശ്മോണിക്ക് അധികാരമുണ്ടായിരുന്നു. ഉദ്യോഗസ്ഥരുമായി നിയമയുദ്ധത്തിൽ ഏർപ്പെട്ടാലും ബ്രിട്ടീഷ് നിയമവ്യവസ്ഥിതി അനുസരിച്ച് പാട്ടത്തിനെടുത്ത ആൾക്ക് അനുകൂലമായിരിക്കും വിധി എന്നറിയാവുന്ന രശ്‌മോണിദാസ് ഗംഗയ്ക്ക് കുറുകെയുള്ള ചങ്ങലകൾ അഴിക്കാൻ തയ്യാറായില്ല. ആവിക്കപ്പലുകളും, വലിയ കെട്ടുവള്ളങ്ങളും, വിനോദയാത്രയ്ക്കുള്ള ബോട്ടുകളുമൊക്കെ ഗംഗയുടെ തീരങ്ങളിൽ മറ്റെവിടേക്കും പോകാൻ കഴിയാതെ അടുങ്ങാൻ തുടങ്ങിയതോടെ കമ്പനി ഉദ്യോഗസ്ഥർക്ക് മറ്റു വഴികളില്ലാതെ രശ്മോണിയുമായി ഒരു കരാറിലെത്തേണ്ടി വന്നു. മത്സ്യബന്ധനത്തിനുള്ള നികുതി റദ്ദാക്കി മത്സ്യത്തൊഴിലാളികൾക്ക് തടസ്സങ്ങളില്ലാതെ ഗംഗയിലേക്ക് പ്രവേശനത്തിനുള്ള അനുമതി.

ഒരു ബംഗാളി ശൂദ്ര വിധവ ചരിത്രത്തിലെ ഏറ്റവും തന്ത്രപരമായ നീക്കത്തിലൂടെ കൊളോണിയൽ കോർപ്പറേഷനെ മറികടന്നത് ഇങ്ങനെയാണ്. അന്ന് കമ്പനിയുമായി ഉണ്ടാക്കിയ കരാറിലൂടെ വിശുദ്ധ ഗംഗാനദി പൊതുജനങ്ങൾക്ക് മത്സ്യബന്ധനത്തിനുപയോഗിക്കാവുന്ന ഒരിടമായി റാണി രശ്‌മോണി മാറ്റി.

അല്പം ചരിത്രം

1793 സെപ്റ്റംബർ 28 ന് ഹാലിഷഹാറിലെ ( വെസ്റ്റ് ബംഗാൾ) ഒരു ഗ്രാമത്തിൽ പാവപ്പെട്ട തൊഴിലാളിയുടെ മകളായി കൈവർത്ത (ശൂദ്ര) കുടുംബത്തിലാണ് രശ്‌മോണി ജനിച്ചത്. ദയയും മനുഷ്യസ്നേഹവും കൊണ്ട് കുഞ്ഞു രശ്‌മോണി ചെറുപ്പത്തിലേ നാട്ടുകാർക്ക് പ്രിയങ്കരിയായിരുന്നു. കൗമാരത്തിലേക്ക് കടക്കുന്നതിന് മുമ്പുതന്നെ കൊൽക്കത്ത ആസ്ഥാനമായുള്ള ജമീന്ദർ കുടുംബത്തിലെ രാജ് ചന്ദ്ര ദാസിന്റെ മൂന്നാമത്തെ ഭാര്യയായി മാറി റാണി രശ്മോണി. ബിസിനസുകാരനായിരുന്ന രാജ് ചന്ദ്ര വിദ്യാസമ്പന്നനും ആധുനികചിന്താഗതിയുള്ളവനുമായിരുന്നു. അതുകൊണ്ടുതന്നെ ആഗ്രഹങ്ങൾക്കനുസരിച്ചു ജീവിക്കാനും തടസ്സമില്ലാത്ത സ്വാതന്ത്ര്യം ആസ്വദിക്കാനും അദ്ദേഹം റാണി രശ്മോണിയെ പ്രോത്സാഹിപ്പിച്ചു. അക്കാലത്ത്, മിക്ക വീടുകളിലെയും സ്ത്രീകൾ പുരാതന ആചാരങ്ങളും അന്ധവിശ്വാസങ്ങളും മൂലം അകത്തളങ്ങളിൽ ബന്ധിക്കപ്പെട്ടിരുന്നു. ചന്ദ്രദാസിന്റെ കുടുംബവുമായി അടുപ്പമുണ്ടായിരുന്ന സാമൂഹ്യ പരിഷ്‌കർത്താവ് രാജാറാം മോഹൻ റായിക്ക് രശ്മോണിയോട് വളരെയധികം വാത്സല്യമുണ്ടായിരുന്നു. അവളുടെ അനുകമ്പയുള്ള സ്വഭാവംഅദ്ദേഹത്തെ വല്ലാതെ ആകർഷിച്ചു. “നൂറുകണക്കിന് നിസ്സഹായരായ സ്ത്രീകളുടെ ജീവിതത്തിൽ നിന്ന് നിനക്ക് ഇരുട്ടിനെ അകറ്റാൻ കഴിയട്ടെ, അങ്ങനെ പേരിന് അനുസൃതമായി ജീവിച്ച് നീ ജനങ്ങളുടെ രാജ്ഞിയാകട്ടെ” ഇപ്രകാരം രാജാ റാം മോഹൻ റായി അവളെ ആശീർവദിച്ചതായി വിശ്വസിക്കപ്പെടുന്നു.

ബുദ്ധിയിലും കഴിവിലും സമർത്ഥയായിരുന്ന  രശ്മോണി പതുക്കെ കുടുംബത്തിന്റെ ബിസിനസ്സിലും സാമ്പത്തിക ക്രയവിക്രയങ്ങളിലും ഏർപ്പെട്ടു. പിതാവിന്റെമരണത്തെത്തുടർന്ന് രാജ് ചന്ദ്ര ഒരു വലിയ സമ്പാദ്യത്തിന്റെ അവകാശിയായിമാറി. അതിനെത്തുടർന്ന്ആ കുടുംബം തങ്ങളുടെ സ്വത്ത് പൊതുസേവനത്തിലേക്കും ദശലക്ഷക്കണക്കിന് ആളുകളുടെ ക്ഷേമത്തിലേക്കും നീക്കിവെക്കാൻതുടങ്ങി. പൊതുജനങ്ങൾക്ക് കുളിക്കാനായി നിരവധി ഘട്ടുകൾ, നഗരത്തിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ഇടറോഡുകൾ, കുടിവെള്ള സംഭരണികൾ, വാർദ്ധക്യകാല വീടുകൾ, പൊതു അടുക്കളകൾ എന്നിവ അവർ സ്ഥാപിച്ചു. രാജ് ചന്ദ്ര മരിച്ചതിനുശേഷം, റാണി രശ്മോണി കുടുംബത്തിലെ ബിസിനസിന്റെയും സ്വത്തുക്കളുടെയും നിയന്ത്രണം ഏറ്റെടുക്കുകയും നിരവധി സാമൂഹ്യകാര്യങ്ങളിൽ നിരന്തരമായി ഇടപെടുകയും ചെയ്തു.


 റാണി രശ്മോണിർ ജൽ

ഏതാണ്ട് 120 വർഷത്തിനുശേഷം 1960 ൽ രശ്മോണിയുടെ ആദ്യത്തെ ജീവചരിത്രകാരനായ ഗൗരംഗ പ്രസാദ് ഘോഷ് ആണ് ഹൂഗ്ലിയിൽ അപ്പോഴും ശേഷിച്ചിരുന്ന ഒരു ഇരുമ്പ് കുറ്റിയുടെ ഫോട്ടോയെടുത്ത് ലോകത്തിനെ കാണിച്ചത്. ഒരു കുട്ടിയാനയുടെ പാദത്തിന്റെ വലുപ്പമുള്ള ആ കുറ്റി 1840 ൽ നദിക്കു കുറുകെ ചങ്ങല ഉറപ്പിക്കാൻ ഉപയോഗിച്ചിരുന്നതാണ്. കൊളോണിയൽ ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ വിജയകരമായ ചരിത്ര നിമിഷത്തിന്റെ അവശേഷിച്ചിരുന്ന ഒരേയൊരു സാക്ഷിയായിരുന്നു ആ കുറ്റി. ആരുമാരും ആഘോഷിക്കപ്പെടാതെ പോയ ആ ചരിത്രാവശിഷ്ട്ടം ഇപ്പോൾ ചായ വിൽക്കുന്നവർ അവരുടെ ചൂളകൾക്കുള്ള കൽക്കരിക്കഷ്ണങ്ങൾ മുറിക്കാനായി ഉപയോഗിക്കുന്നു. എന്നാൽ രശ്‌മോണിയുടെ പ്രതിഷേധവും പ്രതിരോധവും വിജയവുമൊന്നും സാധാരണ ജനങ്ങൾ മറന്നില്ല. അവിടുത്തെ നാടോടിക്കഥകളുടെ ഭാഗമായ വീരവനിതയാണ്ഈ മനുഷ്യസ്നേഹി. പ്രശസ്‌ത ബംഗാളി എഴുത്തുകാരനായ സമരേഷ്‌ ബസു അദ്ദേഹത്തിൻ്റെ ചരിത്രാഖ്യായമുള്ള നോവലായ ഗംഗയിൽ (1974) എഴുതിയത് മത്സ്യത്തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഈ നദി എന്നെന്നേക്കുമായി ‘റാണി രശ്മോണിർ ജൽ’ - ‘റാണി രശ്മോണിയുടെ ജലം’ എന്നതായി മാറിയെന്നാണ്.


ബെലിയഘട്ട കനാലിലെ വെള്ളത്തിലാണ് ജാൻ ബസാറിലെ ദാസ് കുടുംബം - രശ്മോണിയുടെ ഭർത്താവിന്റെ കുടുംബം - ആദ്യം പണം സമ്പാദിച്ചത്. കസ്തൂരി മുതൽ മസ്ലിൻ വരെയുള്ള കയറ്റുമതി സാധനങ്ങൾ സംഭരിക്കുന്നതിനായി കനാലിന്റെ ഇരുകരകളിലുമുള്ള ബെലിയഘട്ടയിലെ ഭൂരിഭാഗം സ്ഥലവും രശ്മോണിയുടെ ഭർത്താവ് വാങ്ങി. 1850 കളിൽ രശ്മോണി സ്ഥാപിച്ച റാണി രശ്മോണി ബസാറിൽ നിന്നും അര കിലോമീറ്റർ ദൂരെയാണ് ബെലിയഘട്ട കനാൽ. ഒരിക്കൽ ഗംഗയുമായി ബന്ധിപ്പിച്ചിരുന്ന കനാൽ ഇപ്പോൾ നഗരത്തിലെ മലിനജലം കൊണ്ടുപോകുന്നതിനായാണ് ഉപയോഗിക്കുന്നത്. 19-ആം നൂറ്റാണ്ടിലെ ഹൈവേകൾ ആയിരുന്ന കനാലുകൾ ദാസ് കുടുംബത്തിന്റെ സ്വത്തായതോടെയാണ് അവരുടെ സ്ഥാനം വ്യവസായികളിൽ നിന്നും (ബണിക്) ഭൂവുടമകളിലേക്ക് ( സമീന്ദർ ) മാറപ്പെടുന്നത്.

ഈസ്റ്റിൻഡ്യാ കമ്പനിയുമായി കച്ചവടബന്ധങ്ങളുണ്ടായിരുന്നവർ സമൂഹത്തിന്റെ മുൻനിരയിലേക്ക് വരുന്നതായിരുന്നു ആ കാലഘട്ടത്തിന്റെ പ്രത്യേകത. പുതുതായി സ്വരൂപിച്ച സ്വത്ത് ഉപയോഗിച്ച്, പലരും ഭൂവുടമകളുടെ എസ്റ്റേറ്റുകൾ വാങ്ങി. ഈ പുതിയ പ്രഭുവർഗ്ഗം കൊൽക്കത്തയുടെ ആഭിജാത സമൂഹത്തിനെ ജനിപ്പിച്ചു - ഉയർന്നവർഗം - ഉയർന്ന ജാതി കുടുംബങ്ങളുടെ ഒരു പ്രത്യേക തലം.

"കൊൽക്കത്തയിൽ: പ്രബന്ധങ്ങൾ നഗര ചരിത്രത്തിൽ (1993) " എന്ന പുസ്തകത്തിൽ ചരിത്രകാരൻ എസ്.എൻ. മുഖർജി, ബ്രാഹ്മണ , കയസ്ത, ബൈദ്യ ജാതികൾ ചന്ദ്രദാസിന്റെ കുടുംബം പോലുള്ള ശൂദ്രന്മാരെ അവരുടെ കൂട്ടത്തിലേക്ക് ഉൾക്കൊള്ളാൻ തയ്യാറായില്ലെന്ന് വിവരിക്കുന്നുണ്ട്.


ജലം കൊണ്ട് ശക്തരായവർ

രശ്മോണിയുടെ ഉപദേശമാണ് രാജ് ചന്ദ്രദാസിനെ ഹൂഗ്ലിയിലേക്ക് ശ്രദ്ധ ചെലുത്താൻ പ്രേരിപ്പിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. കൊൽക്കത്തയിലെ ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ കേന്ദ്രമായ പുണ്യനദിയുടെ തീരങ്ങൾ ഉയർന്ന ജാതിക്കാരായ ഹിന്ദുക്കളുടെ ശക്തികേന്ദ്രമായ ഒരു സ്ഥലമായി ഉയർന്നുവരികയായിരുന്നു. നദീതീരങ്ങൾ പലപ്പോഴും അധികാരം സ്ഥാപിക്കപ്പെടുന്ന സ്ഥലങ്ങളായി. കുളിസ്ഥലം, ശ്മശാനം, വാണിജ്യപാതകൾ എന്നിങ്ങനെ ജലതീരങ്ങളും സമൂഹത്തിലെ അധികാരസ്ഥാനവും ഇടപിരിഞ്ഞുകിടന്നു. കൊൽക്കത്തയുടെ ജനവിഭാഗത്തിലേക്ക് ദാസ് കുടുംബത്തിന്റെ പ്രാധാന്യവും ഔന്നത്യവും എത്തിക്കാൻ ഏറ്റവും പറ്റിയമാർഗവും ഇത് തന്നെയായിരുന്നു. ഡോറിക് നിരകൾ, തടികൊണ്ടുള്ള അലങ്കാരങ്ങൾ, പുഴയിലേക്ക് നയിക്കുന്ന വിപുലമായ പടികൾ എന്നിവയാൽ അലങ്കരിച്ച മനോഹരമായ ബാബു രാജചന്ദ്ര ദാസ് ഘട്ട് അല്ലെങ്കിൽ ബാബുഘട്ട്ആ ചിന്തയുടെ ഫലമായിരുന്നു. താമസിയാതെ, 1831 ൽ ദാസ് കുടുംബം അഹിരിറ്റോള ഘട്ട് പണിതു. കൊൽക്കത്തയിലെ നദീതീരത്തെ ഇപ്പോഴും അലങ്കരിക്കുന്ന 42 ചരിത്ര ഘട്ടങ്ങളിൽ ഏറ്റവും പഴക്കമേറിയതും തിരക്കേറിയതുമായി ഇവ രണ്ടും തുടരുന്നു.

തന്റെ ജീവിതകാലം മുഴുവൻ, ഹൂഗ്ലിയിൽ ഘാട്ടുകളുടെ നിർമ്മാണത്തിനായി രശ്മോണി പണം നൽകുന്നത് തുടർന്നു. 1857 ലെ കലാപസമയത്ത് നിരവധി ഇന്ത്യൻ, യൂറോപ്യൻ വ്യാപാരികൾ ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ തങ്ങളുടെ ഓഹരികൾ വിറ്റഴിക്കാൻ തുടങ്ങിയതായി ഗൗരി മിത്ര തന്റെ "രശ്മോണിയുടെ ജീവചരിത്ര"ത്തിൽ കുറിക്കുന്നു. കലാപത്തിനുശേഷം വളരെയധികം ലാഭം നേടിക്കൊണ്ട് രശ്മോണി ഇവ വിലകുറഞ്ഞ വിലയ്ക്ക് വാങ്ങി. ഭർത്താവിന്റെ മരണശേഷം അവർ ഒൻപത് ഘാട്ടുകൾ നിർമ്മിക്കുകയും പലതും പുതുക്കിപ്പണിയുകയും ചെയ്തുവെന്ന് മിത്ര അഭിപ്രായപ്പെടുന്നു. ഇത്തരം പ്രവർത്തികളെല്ലാം തന്നെ രശ്മോണിയെ സാധാരണ ജനങ്ങൾക്ക് വളരെയധികം പ്രിയപ്പെട്ടവളാക്കി.

കൈവർത്ത ജാതിയിൽ നിന്നുള്ള ഒരു വിധവയ്ക്ക് പുരുഷ ആധിപത്യമുള്ള യാഥാസ്ഥിതിക ഹിന്ദു സമൂഹത്തിൽഅത്രയും അധികാരംലഭിക്കുന്നത് അന്നത്തെ കാലത്ത് വളരെ അസാധാരണമായ ഒരു കാര്യമായിരുന്നു. ബ്രാഹ്മണിക യാഥാസ്ഥിതികതയോടുള്ള നിരന്തരമായ എതിർപ്പുകൾ എന്നും പ്രവർത്തികളിലൂടെ കാണിച്ചിരുന്ന റാണി രശ്മോണിയുടെ അവസാനത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ സംഭാവനയായിരുന്നു വിശുദ്ധ നദിയുടെ തീരത്തുള്ള ദക്ഷിണേശ്വർ കാളി ക്ഷേത്രം.


ദക്ഷിണേശ്വർ കാളി ക്ഷേത്രം

100 അടി ഉയരത്തിൽ, ഒൻപത് സ്തൂപികകളുള്ള ഇളം മഞ്ഞയും തവിട്ടും നിറത്തിൽ മനോഹരമായി അലങ്കരിക്കപ്പെട്ട ഈ ക്ഷേത്രം ഹിന്ദു തീർത്ഥാടനത്തിനും പ്രാർത്ഥനയ്ക്കും പവിത്രമായ സ്ഥലങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. രശ്മോണിയുടെ ഒരു സ്വപ്നത്തിൽ നിന്ന് ഉയർന്നുവന്നതാണ് ഈ ക്ഷേത്രം എന്നാണ് പറയപ്പെടുന്നത്. ഒരിക്കൽ ഒരു തീർത്ഥാടനത്തിനായി ബെനാറസിലേക്കുള്ള യാത്രാമധ്യേ രശ്മോണിയുടെ സ്വപ്നത്തിൽ കാളിദേവി പ്രത്യക്ഷപ്പെടുകയും, ഹൂഗ്ലിയുടെ തീരത്ത് തനിക്കായി സമർപ്പിച്ചുകൊണ്ട് ഒരു ക്ഷേത്രം പണിയാൻ ആവശ്യപ്പെടുകയും ചെയ്തത്രേ. സ്വപ്നത്തിൽ കിട്ടിയ ഈ വെളിപാടിന് ഭൗതികരൂപം നൽകാൻ തീരുമാനിച്ച രശ്മോണി നദിയുടെ പടിഞ്ഞാറൻ തീരത്ത് ഭൂമി വാങ്ങാൻ ശ്രമിച്ചു. പുണ്യനദിയുടെ തീരത്ത് ഒരു ക്ഷേത്രം പണിയാൻ ആഗ്രഹിക്കുന്ന ശൂദ്ര വിധവയുടെ വാർത്ത പ്രചരിച്ചപ്പോൾ, പടിഞ്ഞാറൻ കരയിലെ ഉയർന്ന ജാതിക്കാരായ ഭൂവുടമകൾ അതിനെതിരെ പ്രവർത്തിക്കാൻ തുടങ്ങി. ആരും തന്നെ പടിഞ്ഞാറൻ നദീതീര ഭൂമി തനിക്ക് വിൽക്കാൻ തയാറാകാതെ ആയപ്പോൾ രശ്മോണി ഹൂഗ്ലിയുടെ കിഴക്കൻ തീരങ്ങളിലെ സ്ഥലങ്ങൾ വാങ്ങാൻ ശ്രമിച്ചു. കിഴക്കൻ തീരത്തെ 33 ഏക്കർ സ്ഥലം വിവിധ ജാതിമതക്കാരിൽ നിന്നും വാങ്ങിയാണ് അവർ അവിടെ നൂറടി ഉയരത്തിലുള്ള ദക്ഷിണേശ്വർ കാളി ക്ഷേത്രം നിർമിച്ചത്.


നിരവധി സംസ്കാരങ്ങളുടെ സമന്വയമായിരുന്നു ആ സ്ഥലം. ഇംഗ്ലീഷ് ബിസിനസുകാരനായിരുന്ന ജോൺ ഹെസ്റ്റിയുടെ ഫാക്ടറിയും അതിനോട് ചേർന്ന ജലസംഭരണിയുംപ്രദേശവും, ഹിന്ദുക്കളായ ഗ്രാമവാസികളിൽ നിന്നുമുള്ള മാന്തോപ്പുകൾ, മുസ്‌ലിം സമുദായത്തിൽ നിന്നും വാങ്ങിയ തടാകവും ശ്‌മശാനവും ചേർന്ന ഇടങ്ങൾ അങ്ങനെ പല ചരിത്ര സംസ്കാരങ്ങൾ ചേർന്ന ആ സ്ഥലം ഇന്ന് മനോഹരമായ ക്ഷേത്രമായി നിലകൊള്ളുന്നതോടൊപ്പം അതിന്റെ ഉത്ഭവത്തിന്റെ സമന്വയ ചരിത്രം ഒരു വശത്ത് ഗാസിപ്പുകുർ ടാങ്കിലെ വെള്ളത്തെയും മറുവശത്ത് വിശുദ്ധ ഗംഗയെയും പ്രതിഫലിപ്പിക്കുന്നു. ക്ഷേത്രം പൂർത്തിയാകാറായപ്പോൾ കൊൽക്കത്തയിലെ പുരോഹിതന്മാർ ദക്ഷിണേശ്വർ കാളി ക്ഷേത്രത്തെ ഒരു ഹിന്ദു ആരാധനാലയമായി അംഗീകരിക്കാൻ വിസമ്മതിച്ചു. ഒരു ശൂദ്ര സ്ത്രീ ദൈവങ്ങൾക്ക് പ്രസാദം നൽകുന്നത്ഹിന്ദുധർമം വിലക്കിയിട്ടുണ്ട് എന്നായിരുന്നു അവരുടെ വാദം. ഇത് രശ്മോണിയെ വളരെയധികം പ്രതിസന്ധിയിലും സംഘർഷത്തിലുമാക്കി.

എന്നാൽ പാവപ്പെട്ട ഒരു ബ്രാഹ്മണ പണ്ഡിതന്റെ രൂപത്തിൽ ഈ പ്രശ്നത്തിനുള്ള പരിഹാരം വളരെ വേഗം തന്നെ അവർക്ക് മുന്നിലെത്തി. ആയിടെ കൊൽക്കത്തയിലേക്ക് സ്ഥലം മാറിയെത്തിയ രാംകുമാർ ചട്ടോപാധ്യായ എന്ന ബ്രാഹ്മണൻ ആയിരുന്നു ആ രക്ഷകൻ. ക്ഷേത്രഭൂമി ഒരു ബ്രാഹ്മണ പുരോഹിതന് ദാനം ചെയ്യുകയും അദ്ദേഹം ദേവനെ പ്രതിഷ്ഠിക്കുകയും ചെയ്താൽ അത് ആരാധനയ്ക്ക് അനുയോജ്യമായി കണക്കാക്കാമെന്ന് ഹിന്ദു വിശുദ്ധ ഗ്രന്ഥങ്ങൾ പറയുന്നു. ക്ഷേത്രഭൂമിയും സ്വത്തും എല്ലാം രശ്മോണിചട്ടോപാധ്യായയ്ക്ക് കൈമാറി. 1855 ൽ ഈ പുരോഹിതൻ ദേവതകളെ അമ്പലത്തിൽ പ്രതിഷ്ഠിച്ചുകൊണ്ട് അവിടം പൂജകൾക്കായി തുറന്നു. പുരോഹിതനായ ചട്ടോപാധ്യായ ക്ഷേത്ര സമുച്ചയത്തിലേക്ക് പുരോഹിതനായി മാറിയപ്പോൾ അദ്ദേഹം തന്റെ കൗമാരക്കാരനായ അനുജൻ ഗദാധറിനെക്കൂടി അവിടേക്ക് പുരോഹിതനായി കൊണ്ടുവന്നു. ഒരു ശൂദ്ര സ്ത്രീക്ക് വേണ്ടി ജോലി ചെയ്യുന്നതിനെക്കുറിച്ച് ഗദാധറിനു അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. എന്ന് മാത്രമല്ല ആ ക്ഷേത്രത്തിൽ നിന്നും പ്രസാദം കഴിക്കാൻ പോലും അദ്ദേഹം വിസമ്മതിക്കുകയും ചെയ്തു. ഈ പിടിവാശിക്കാരനും യാഥാസ്ഥിതികനുമായ ബ്രാഹ്‌മണ യുവാവ് പിന്നീട് രശ്മോണിയുമായി ആത്മീയ ബന്ധം പങ്കുവെച്ച, ഇന്ത്യയിലെ ഏറ്റവും മഹാനായ ഹിന്ദു തത്ത്വചിന്തകന്മാരിൽ ഒരാളായ രാമകൃഷ്ണ പരമഹംസയിലേക്ക് രൂപാന്തരപ്പെട്ടു എന്നതാണ് ഇതിലെ കൗതുകകരമായ വസ്തുത.


പിൽക്കാലം

ഈ പറഞ്ഞവയിൽ ദക്ഷിണേശ്വർ ക്ഷേത്രം ഒഴികെ, കൊൽക്കത്തയിലുടനീളം പരന്നുകിടക്കുന്ന രശ്മോണിയുടെ പാരമ്പര്യത്തിന്റെ വിവിധ ഭാഗങ്ങൾ ഇന്ന് തകർന്നടിയുകയാണ്. ജീവചരിത്രകാരൻ സിസുതോഷ് സമന്തയുടെ അഭിപ്രായത്തിൽ കലിഘട്ടിലെ ഹരീഷ് ചാറ്റർജി സ്ട്രീറ്റിലെ 30 എ, 30 ബി എന്നീ രണ്ട് വീടുകൾ ഇതിൽ ഉൾപ്പെടുന്നു. 1837 ൽ രശ്മോണി വാങ്ങിയതാണ് ഈ വീടുകൾ. 1861 ൽ അവരുടെ അവസാനദിവസങ്ങൾ ഈ കെട്ടിടത്തിലായിരുന്നു എന്ന് ചരിത്രകാരന്മാർ പറയുന്നു. പശ്ചിമ ബംഗാളിലെ ഇപ്പോഴത്തെ മുഖ്യമന്ത്രി മമത ബാനർജിആണ് ഈ ചരിത്രപ്രാധാന്യമുള്ള കെട്ടിടത്തിലെ ഇപ്പോൾ താമസിക്കുന്നത്.

ഉയർന്ന ജാതിക്കാരായ പുരുഷ നായകന്മാർ - രാജാ റാം മോഹൻ റോയ്, ഈശ്വർ ചന്ദ്ര വിദ്യാസാഗർ, രാമകൃഷ്ണ പരമഹംസർ, സ്വാമി വിവേകാനന്ദൻ തുടങ്ങിയവർ ബൗദ്ധിക പ്രാധാന്യം നേടിയപ്പോൾ, പത്തൊൻപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനമുള്ള ബിംബങ്ങളിലൊന്നായ രശ്മോണിയെ ചരിത്രത്തിന്റെ അരികുകളിലേക്ക് സവർണ ഹിന്ദു പുരുഷാധിപത്യ സമൂഹം തരംതാഴ്ത്തിയതായാണ് നമുക്ക് കാണാൻ കഴിയുക. പക്ഷേ, സാധാരണ ജനങ്ങളുടെ ഹൃദയത്തിൽ രശ്മോണിയുടെ സ്ഥാനം നാടോടിക്കഥകളിലെ വീരനായികയുടേത് പോലെ പതിഞ്ഞിരിക്കുന്നു. റാണി രശ്മോണി ദാസിന്റെ ജനസമ്മതിയുടെ സമീപകാല തെളിവാണ് 2017 മുതൽ ഒന്നാം സ്‌ഥാനത്ത് നിൽക്കുന്ന 1300 എപ്പിസോഡുകളുള്ള റാണിയുടെ ബംഗാളി ജീവചരിത്ര പരമ്പര. രശ്മോണി ദാസിനെ 'റാണി രശ്മോണി ദാസാ'ക്കിയത് ജനങ്ങളാണ് എന്നത് തന്നെയാണ് ആ സമർത്ഥയായ വനിതയുടെ മഹത്വം. ഗംഗാമാതാ എന്നത് പോലെയാണ് റാണി രശ്മോണി എന്നതും പ്രതിധ്വനിക്കുന്നത് - രണ്ടും ജനങ്ങളുടെ സ്നേഹത്തിൽ നിന്നും ബഹുമാനത്തിൽ നിന്നും ഉരുത്തിരിഞ്ഞതാണ്. പരിശുദ്ധ ഗംഗയിലെ ജലം റാണി രശ്മോണിർ ജലായി മാറുന്നിടത്ത് വിശുദ്ധനദിയും ശൂദ്രരാഞ്ജിയും ജാതിവരമ്പുകൾക്കപ്പുറത്ത് ഒന്നായി മാറുന്നു.


(സ്വതന്ത്ര പരിഭാഷ ) 

Monday, March 22, 2021

ഒരു ചിരി ജനിച്ച കഥ


ഈ സോഷ്യൽ മീഡിയയിൽ എന്നെ/ എന്റെ ഫോട്ടോ  ഓൺലൈൻ ആയി കാണുന്ന മിക്ക മനുഷ്യരും ഒരു കോമ്പ്ലിമെൻറ് ആയി പറഞ്ഞിട്ടുള്ള കാര്യമാണ് "എന്തൊരു മനോഹരമായ ചിരിയാണ് " എന്ന്.  അതുകേൾക്കുമ്പോഴൊക്കെ വായ പൂട്ടി ചിരിക്കാൻ ശ്രമിച്ചിരുന്ന അഥവാ വായ തുറന്നു പോയാൽ കൈ കൊണ്ട് മറച്ചു ചിരിച്ചിരുന്ന ഒരെന്നെ ഓർമ്മ വരും - സ്‌കൂൾ കാലഘട്ടത്തിലെ എന്നെ! 

പണ്ട് LP  സ്‌കൂളിൽ വെച്ച് പല്ലു കാണിച്ചു ചിരിച്ചപ്പോഴൊക്കെ രണ്ടു തരമായിരുന്നു  പ്രതികരണം. 
ഒന്ന് :  "ഹാവൂ ഭാഗ്യം, അവളുടെ പല്ല് കാണുന്നത്കൊണ്ട് ആളവിടെ ഉണ്ടെന്നു മനസിലാക്കാം." 
രണ്ട് : "ഒരു പല്ലെങ്കിലുമുണ്ടോടീ നിൻ്റെ വായിൽ നേരെ ചൊവ്വേ! "

ഇതിൽ ആദ്യത്തേതിനെ ഞാൻ സ്‌കൂളിലൊക്കെ ചേരുന്നതിനു മുൻപേ അവഗണിച്ചിരുന്നതാണ്. കാരണം ഞാനൊരു "പ്രൗഡ് കറുമ്പി" ആയിരുന്നേ. വീട്ടിൽ അച്ഛൻ കറുത്തിട്ട്, അമ്മ വെളുത്തിട്ട്. ഇരട്ടച്ചേട്ടന്മാർ  വെളുത്തിട്ട് ഞാൻ കറുത്തിട്ട് . അതോണ്ട് തന്നെ എനിക്കതൊരു വളരെ സ്വാഭാവികമായ കാര്യവും അച്ഛൻ "ദി ഗ്രേറ്റസ്റ്റ് ഹീറോ ഓഫ് മൈ ലൈഫ് " മോഡിൽ ആയിരുന്നത് കൊണ്ട് അച്ഛനെപ്പോലെ, അപ്പച്ചിയെപ്പോലെ നിറം എന്നത് എന്നെ സംബന്ധിച്ച് ഒരു അതിഭീകര അഭിമാന സ്റ്റേറ്റ്മെന്റ് ആയിരുന്നു.   അച്ഛനുണ്ടായിരുന്നത് പോലെ  ഒരു ഉണ്ണിക്കുടവയർ കൂടി എനിക്കുണ്ടാകണം എന്ന് ഒന്നാം  ക്ലാസിലൊക്കെ പഠിക്കുമ്പോൾആഗ്രഹിച്ചിരുന്നു എന്ന് പറയുമ്പോൾ  ഊഹിക്കാമല്ലോ ആ ഒരു അഭിമാനത്തിൻ്റെ തലപ്പൊക്കം. 
(വീണ്ടും തഥാസ്തു  - ഇപ്പോ ഉണ്ണിക്കുടവയർ അല്ല  നല്ല 916 കുടവയർ തന്നെയുണ്ട് ! ) 


ഇനി രണ്ടാമത്തേതിലേക്ക് വരാം. വീട്ടിലെ രണ്ടു ഭീകരന്മാർ (എന്നെക്കാൾ അഞ്ചുവയസിനു മൂത്ത ഇരട്ട സഹോദരന്മാർ) എന്നോട് വഴക്കിടുമ്പോൾ അറ്റകൈയ്ക്ക്  സ്ഥിരമായി എന്നെ തോൽപ്പിക്കുന്നത്  ഇങ്ങനെയാണ്. എൻ്റെ മുഖം വർണിക്കുന്നതിലൂടെ   

-> ആനക്കണ്ണ്  (അത്രയേറെ കുഞ്ഞിക്കണ്ണാണ്  എന്നാണ് അല്ലാതെ വലിയ സുന്ദരമായ കണ്ണെന്നല്ല! - ഇപ്പോഴത്തെ എൻ്റെ വിടർന്ന  കണ്ണുരുട്ടൽ കാണുന്ന പലർക്കും അതൊരു അതിശയമായി തോന്നിയേക്കാം, പക്ഷേ  ക്യാമറയ്ക്ക് മുന്നിൽ മാത്രം വിടരുന്ന കണ്ണുകൾ ആണ് എൻ്റെ :) ) 

->ഫുട്ബാൾ മൈതാനം പോലത്തെ നെറ്റി (ആ !! ആരുടെ കാര്യമാണോ എന്തോ !) 

-> പരന്നു തടിച്ച ചന്ത്രക്കാറൻ മൂക്ക്  (അതെന്താണ് ഉദ്ദേശിച്ചത് എന്നൊക്കെ എനിക്ക് പിന്നീട്  വായനയിലൂടെ ആണ് മനസിലായത് ) 

-> ക്രൂർസിങ്ങിന്റെ പുരികം  (അതിലൊരല്പം സത്യമില്ലാതെ ഇല്ല! )

-> അവസാനത്തെ ഐറ്റം ആണ് - ഏണെ കോണേന്ന്  ഇരിക്കുന്ന മുൻവശത്തെ "മൺവെട്ടി മൺകോരി" പല്ലുകൾ. ഞങ്ങളുടെ നാട്ടിലൊക്കെ അന്നുണ്ടായിരുന്ന ഒരു പാർട്ടി ചിഹ്നം ആയിരുന്നു മൺവെട്ടിയും മൺകോരിയും - അത് ഒന്നിന്റെ മുകളിൽ മറ്റേത്  ക്രോസ്സ് ചെയ്തു വെച്ച ചിത്രങ്ങൾ മതിലുകളായ മതിലുകൾ മുഴുവൻ നിറഞ്ഞിരുന്ന കാലം കൂടിയായിരുന്നു അത്. 

കുഞ്ഞൻ മൂക്കിനെ എനിക്കൊന്നും ചെയ്യാനുണ്ടായിരുന്നില്ല, പക്ഷേ ബാക്കി എല്ലാത്തിനും ഞാൻ പരിഹാരം കണ്ടുപിടിച്ചു . കണ്മഷിയെഴുതിയ കണ്ണുകൾ ആവശ്യത്തിനും  അനാവശ്യത്തിനും  ഞാൻ  സംസാരിക്കുമ്പോൾവിടർത്താൻ തുടങ്ങി, കുഞ്ഞുപൊട്ടു കൊണ്ട് പുരികത്തിൻ്റെ വലുപ്പം കുറയ്ക്കാൻ ശ്രമിച്ചു, നെറ്റിയിൽ പൊട്ടും കുറിയും കുറിക്കു മുകളിൽ സിന്ദൂരക്കുറിയും ഒക്കെയായി നെറ്റിയങ്ങോട് കവർ ചെയ്തു, പല്ലുകൾ ഒരു കാരണവശാലും ചിരിക്കുമ്പോൾ പുറത്തു കാണിക്കാതിരിക്കാൻ പരമാവധി ശ്രമിച്ചു!  അങ്ങനെ ഞാൻ എൻ്റെ ദുഷ്ടന്മാരായ ചേട്ടന്മാരെ തോൽപ്പിച്ചു. എനിക്ക് ഇതൊന്നും മൈൻഡ് അല്ല എന്ന് കണ്ടപ്പോൾ അവര് തന്നെ ഞാൻ ഒരു അഞ്ചിൽ ഒക്കെ ആയപ്പോൾ ഈ പരിപാടി  നിർത്തി പോകുകയും ചെയ്തു. അഞ്ചാം ക്‌ളാസിലാണ് ഞാൻ അവരുടെ വലിയ സ്‌കൂളിലെത്തുന്നത്. നാവായിക്കുളം ഗവണ്മെന്റ് ഹൈ സ്‌കൂൾ എന്ന എൻ്റെ  പറുദീസ.   യുവജനോത്സവത്തിൻ്റെ  എല്ലാ പരിപാടികൾക്കും യുറീക്ക പരീക്ഷക്കും സ്കോളര്ഷിപ്പിനും എന്നുവേണ്ട സ്‌കൂളിൽ ഞാനറിയാതെ ഒരില അനങ്ങാൻ സമ്മതിക്കാത്ത കാലത്തിലേക്ക് ഞാനെത്തിപ്പെട്ടു.  

ഏഴാം ക്‌ളാസിലെത്തിയപ്പോഴേക്കും കണ്ണും മൂക്കും ഒന്നും നമുക്ക്  ഒരു വിഷയമേ അല്ലാതെ ആയി. പക്ഷേ ചിരി അത് അപ്പോഴും പ്രശ്നം തന്നെ - ചിരിക്കാതെ ഇരിക്കാൻ അറിയാത്ത കുട്ടിയുമായിരുന്നു അന്നേ ഞാൻ!   കൗമാരകാലത്തിലേക്ക് കടന്നു കാൽ  വെക്കാൻ റെഡി ആയി നിൽക്കുന്ന എല്ലാ പെൺകുട്ടികളേയും  പോലെ അതിങ്ങനെ മനസിൽ കൊളുത്തിക്കിടന്നു, സാരമില്ല ചുണ്ടടച്ചു ചിരിക്കാമല്ലോ. അഥവാ പൊട്ടിചിരിച്ചാലും വായ പൊത്താനല്ലേ നമുക്ക് കൈയ്യുകൾ ഉള്ളത്! 

കാലം വീണ്ടുമോടിഎട്ടാംക്‌ളാസിലെത്തിയ  സമയത്ത് വീട്ടിൽ നിന്നും അടുത്തുള്ള തിയറ്ററിൽ ഒരു സിനിമ കാണാൻ പോകുന്നു. പുതുമുഖങ്ങൾ ആണ് പ്രധാന കഥാപാത്രങ്ങൾ. നാടൻ വേഷത്തിൽ നീളൻ മുടിയൊക്കെ ആയി ഒരു സുന്ദരി സ്ക്രീനിൽ വന്നു നിറഞ്ഞു ചിരിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി - അതാ "മൺവെട്ടി - മൺകോരി " സ്റ്റൈലിലുള്ള മുൻപല്ല്! ആ ചിരി എന്തൊരു രസമുള്ള, ആത്മാവുള്ള ചിരി എന്ന് തോന്നിപ്പോയി. അന്ന് ആ ആളിനെയും സിനിമയേയും  ആ ചിരിയേയും  ഉള്ളിലേറ്റിയാണ് ഞാൻ വീട്ടിലെത്തിയത്.  ഒരു സിനിമയിലെ നായികയ്ക്ക് അങ്ങനെ നിരയല്ലാത്ത പല്ലുകാട്ടി സുന്ദരമായി ചിരിക്കാം എങ്കിൽ എനിക്കെന്തുകൊണ്ട് ആയിക്കൂടാ! ഞാൻ മനസിൽ ചിലതൊക്കെ ഉറപ്പിച്ചു കിടന്നുറങ്ങി. 

പിറ്റേന്ന് സ്‌കൂളിൽ സ്ഥിരം സിനിമാക്കഥ  പറയുന്ന ഉച്ചയൂണ് സമയത്ത്   നൈസായിട്ട് കൂട്ടുകാരെ നോക്കി തുറന്ന് ഒരു ചിരി ചിരിച്ചു കൊണ്ട് പറഞ്ഞു  "പിള്ളേരെ  ഈ സിനിമയിലെ നായികയുടെ ചിരി കാണാൻ എന്ത് രസമാണെന്നോ ! നോക്കിക്കോ സൂപ്പർ ഹീറോയിൻ ആകും" , സംഭവമന്ന് ഞാനെൻ്റെ ഗൂഢോദ്ദേശ്യം കാരണം ആണ് പറഞ്ഞതെങ്കിലും അന്നേരം ആരോ തഥാസ്തു പറഞ്ഞിരിക്കണം -   ആ നടി അങ്ങട് പടർന്നു പന്തലിച്ചു.. ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ മനസ്സിൽ പല കഥാപാത്രങ്ങളിലൂടെ "മഞ്ജു വാരിയർ" എന്ന ആ മിടുക്കി കസേര വലിച്ചിട്ടിരിപ്പുറപ്പിച്ചു! 

സിനിമ വിട്ടിട്ട് എവിടേക്കോ മറഞ്ഞിട്ടും നീണ്ട  14  വർഷങ്ങൾക്ക് ശേഷം  അതേ  ചിരിയോടെ നമ്മുടെ പൂമുഖത്ത് വീണ്ടും മടങ്ങിയെത്തിയ സൂപ്പർ സ്റ്റാർ മഞ്ജുവിനാണ് ഞാനെന്റെ ചിരിയുടെ കടപ്പാട് കൊടുക്കുന്നത്. മഞ്ജു ഇതറിഞ്ഞിട്ടില്ല എങ്കിലും ഞാനെൻ്റെ പല്ലുകാട്ടൽ ചിരികൾക്ക് ഇങ്ങളോട്  ഒരു പെൺജന്മം കടപ്പെട്ടിരിക്കുന്നു മഞ്ജൂ. ആ 1996 മുതൽ എനിക്ക് പല്ലുകൾ കാണിക്കാതെ ചിരിക്കാൻ അറിയില്ല എന്ന അവസ്ഥയിലേക്ക് എൻ്റെ  ചിരി സമ്മർ സോൾട്ടടിച്ചു. വളരെ വളരെ അപൂർവമായി ചിരി ഇല്ലാത്ത ചിത്രം അഥവാ പല്ലു കാണാത്ത ചിത്രം എവിടെയെങ്കിലും പതിഞ്ഞാൽ ഞാൻ തന്നെ അതിനെ അത്ഭുതത്തോടെ നോക്കാൻ തുടങ്ങി! 


ഒന്നാലോചിച്ചു നോക്കിക്കേ സിനിമകളും കഥാപാത്രങ്ങളുമൊക്കെ സാധാരണക്കാരെ  സ്വാധീനിക്കുന്ന ഓരോ തലങ്ങൾ! എത്രയെത്ര ചിരികൾ എനിക്ക് നഷ്ടമായിപ്പോയേനെ.. എത്രയെത്ര സ്നേഹത്തിന്റെ പ്രണയത്തിന്റെ സൗഹൃദത്തിന്റെ വാത്സല്യത്തിന്റെ ചിരികൾ!  
അതോണ്ട് എൻ്റെ  പെണ്ണുങ്ങളേ  നിങ്ങളെല്ലാവരും വായ തുറന്നു, പല്ലു കാണിച്ചു, മനസു നിറഞ്ഞു ചിരിക്കണം - അതെത്ര മനോഹരമാണെന്നോ!! 

ആ പുഞ്ചിരികൾക്കായി ഇന്നത്തെ ദിനം !