Showing posts with label ലൈംഗികവിദ്യാഭ്യാസം. Show all posts
Showing posts with label ലൈംഗികവിദ്യാഭ്യാസം. Show all posts

Monday, June 24, 2019

എങ്ങനെ പറയാം "ആ കുറച്ചു കാര്യങ്ങൾ"

              മൂത്ത പുത്രന് 8 വയസ്സാകാനായപ്പോൾ മുതൽ മനസ്സിലുണ്ടായിരുന്ന ചിന്ത 'കുറച്ചു കൂടി കാര്യങ്ങൾ'  വിശദമായി പറഞ്ഞുകൊടുക്കണമല്ലോ ഇനി എന്നാണ്. പറയുമ്പോൾ ആശാൻ ഞങ്ങൾക്കിപ്പോഴും ഇത്തിരിക്കുഞ്ഞൻ ആണെങ്കിലും കുട്ടികൾ എത്രപെട്ടെന്നാണ് വളരുകയും വലുതാവുകയും ചെയ്യുന്നത് എന്ന് അതിശപ്പിച്ചുകൊണ്ടിരിക്കുന്നു ഓരോ നിമിഷവും.  ഇവിടെയൊക്കെ കുട്ടികൾക്ക് അവരുടെ ശരീരത്തിനെക്കുറിച്ചും ശാരീരിക അവസ്ഥകളെക്കുറിച്ചും സ്‌കൂളുകളിൽ നിന്ന് തന്നെ അവബോധമുണ്ടാക്കാറുണ്ട്. ഓരോ പ്രായത്തിനും അനുസൃതമായി ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളുൾപ്പെടെയാണ് കുട്ടികൾ പഠിക്കുക.  അതുകൊണ്ട് തന്നെ മാതാപിതാക്കളുടെ ജോലി പൊതുവേ എളുപ്പമാണ് നാട്ടിലേതിനേക്കാൾ. കുഞ്ഞുങ്ങളെങ്ങനെ ഉണ്ടായി എന്നതോ സാനിറ്ററി പാഡുകൾ എന്താണ് എന്നതോ ഒക്കെ ഇപ്പോഴും പല രീതിയിലുള്ള കഥകളായിത്തന്നെ കുട്ടികളോട് പറഞ്ഞുപോരുന്നതായാണ് ഇപ്പോഴും കാണുന്നത്. അവരിതൊക്കെ കുറേക്കൂടി വലുതാകുമ്പോൾ തനിയെ അറിഞ്ഞോളുമെന്നോ, അല്ലെങ്കിൽ ഇതൊക്കെയാണോ മക്കളോട് സംസാരിക്കുകയെന്നൊരു ഭ്രഷ്ട് കൽപ്പനയോ ആണ് പൊതുവെ കാണപ്പെടാറ്.

     
                  മക്കളോട് അവരുടെ ശരീരത്തിലെ 'പ്രൈവറ്റ് പാർട്സ്' നെക്കുറിച്ചു പറയാൻ പത്തുവയസ് ആകുംവരെ കാത്തിരിക്കേണ്ട കാര്യമൊന്നുമില്ല.  ഏറ്റവും ബേസിക് ആയ അറിവ് ഒന്നര രണ്ടുവയസ്സ് മുതൽ തന്നെ കൊടുക്കുക എന്നതാണ് ശരിയായ രീതി. ശരീരത്തിലെ മാറിടവും, മുൻ-പിൻ ഭാഗങ്ങളും കുട്ടികൾക്ക് മനസിലാകുന്ന ഭാഷയിൽ അവരുടേത് മാത്രമായ സ്വകാര്യതയാണെന്ന് പഠിപ്പിക്കുക. കുഞ്ഞുങ്ങളോട് കൊഞ്ചിപ്പറയുന്ന വാക്കുകൾ (ചുക്കുമണി, സൂസൂ, പാപ്പി, അമ്മിഞ്ഞ ) ഒക്കെ ഉപയോഗിച്ച് കുട്ടികളെ മനസിലാക്കിക്കുന്നതിൽ തെറ്റില്ല എങ്കിലും കാലക്രമേണ സ്വകാര്യ  അവയവങ്ങളുടെ ശരിയായ പേര് പറഞ്ഞു പഠിപ്പിക്കുന്നതാണ് ശരിയായ രീതി.  പീനിസ് (പുരുഷലിംഗം) എന്നോ വജൈന (യോനി) എന്നോ മുലകൾ (ബ്രെസ്റ്റ്) എന്നോ ഒക്കെ കുട്ടികളോട് പറയാൻ യാതൊരു മടിയും മാതാപിതാക്കൾ കാണിക്കേണ്ടതില്ല എന്നതാണ് പഠനങ്ങൾ തെളിയിക്കുന്നത്. ബാലപീഡനങ്ങൾ പലപ്പോഴും വെളിച്ചത്തുകൊണ്ടുവരുന്നത് വീടുമായിട്ടോ കുട്ടിയുമായിട്ടോ  വളരെയധികം അടുപ്പമുള്ള ആളുകളെയാണ് (ബന്ധുക്കളോ, മാതാപിതാക്കളുടെ സുഹൃത്തുക്കളോ, അദ്ധ്യാപകരോ ഒക്കെയാകാം പ്രതി) . പലപ്പോഴുമിത്തരം കാര്യങ്ങളിലുള്ള അവബോധമില്ലായ്മ ആണ് കുഞ്ഞുങ്ങളെ ഇത്തരം ചതിക്കുഴികളിൽ പെടുത്തുന്നത്.


                 ആറാംതരം കഴിയുമ്പോൾ മുതൽ കുട്ടികളുടെ പൊതുവിദ്യാഭ്യാസത്തിൽത്തന്നെ ലൈംഗിക വിദ്യാഭ്യാസവും ഉൾപ്പെടുത്തിയിരിക്കുന്നു. വീടുകളിൽ സംസാരിക്കുന്നതിലൂടെ കുട്ടികൾക്ക് കൂടുതൽ വ്യക്തത ലഭിക്കുകയും മാതാപിതാക്കളോട് ഒരു സുതാര്യമായ ബന്ധം സൂക്ഷിക്കാൻ കഴിയുകയും ചെയ്യും എന്നതാണ് കണ്ടുവരുന്ന രീതി. 12 വയസ് അഥവാ പ്രീ-റ്റീൻ കാലഘട്ടത്തിലാണ് പൊതുവേ ആൺകുട്ടികളേയും പെൺകുട്ടികളേയും വേർതിരിച്ചുള്ള ക്‌ളാസ്സുകൾ തുടങ്ങാറുള്ളത്. എതിർലിംഗത്തെക്കുറിച്ചുള്ള കൗതുകം കുട്ടികളിലെ സാധാരണ വിഷയമാണെന്നും ചിലപ്പോഴെങ്കിലും പുറമെ കാണുന്നതല്ല ഓരോരുത്തരുടെയും സെക്ഷ്വാലിറ്റി എന്നുമൊക്കെ തിരിച്ചറിയുന്ന കാലഘട്ടമാണ് ഇത്.


               12 നു മുൻപും ആറേഴ് വയസിന് ശേഷവും എന്നൊരു അവസ്ഥയുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും നിഷ്കളങ്കമായൊരു ഇഷ്ടം/അടുപ്പം  തോന്നുന്ന സമയം. അത്രയും ചെറിയ കുട്ടികൾക്ക് പ്രേമമോ എന്നൊക്കെ മൂക്കത്ത് വിരൽ വെയ്ക്കാൻ വരട്ടെ, പ്രേമം എന്നതിന് നമ്മൾ കൊടുക്കുന്ന ഠാ വട്ട നിർവചനത്തിൽ ഒതുങ്ങുന്നതല്ല ആ കുഞ്ഞുങ്ങളുടെ
ഇഷ്ടം. ഇതെല്ലാ കുട്ടികൾക്കും ഉണ്ടാകണമെന്നില്ല, എന്നാൽ ഭൂരിഭാഗം കുട്ടികളും ഈ പ്രായത്തിൽത്തന്നെ അങ്ങനെയൊരു മാറ്റത്തിനെക്കുറിച്ചു ബോധവാന്മാരും ബോധവതികളും ആണെന്ന്  ഒന്നാം ക്ലാസ്സിലെ കുട്ടികളുടെ ക്രഷ് -ലിസ്റ്റ്  കേട്ട് ഞെട്ടിപ്പൊട്ടി 'ഹമ്പമ്പട കേമന്മാരേ' എന്ന് വായ പൊളിച്ച അനുഭവത്തിന്റെ വെളിച്ചമുള്ള ഒരമ്മ.



അപ്പോൾ പറഞ്ഞുവന്നത്, 8 വയസുകാരനോട് സംസാരിച്ചുതുതുടങ്ങാനുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിച്ചു നടന്നപ്പോൾ വഴിയിൽ തടഞ്ഞ ഒരു വള്ളിയെക്കുറിച്ചാണ് -   Guy Stuff: The Body Book for Boys (age 8+ ). 







ഒൻപത് മുതൽ 12 വരെയുള്ള പ്രായക്കാർക്ക് അഥവാ പ്യുബർട്ടി ഘട്ടത്തിലേക്ക് കടക്കുന്ന ആൺകുട്ടികൾക്ക് സംഭവിക്കാവുന്ന ഹോർമോണൽ ചേഞ്ചസിനെപ്പറ്റിയും ശാരീരികമായി ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും ശരീരം എങ്ങനെയൊക്കെ വൃത്തിയായി സൂക്ഷിക്കാം എന്നതിനെക്കുറിച്ചുമൊക്കെ കൃത്യമായും വ്യക്തമായും പ്രതിപാദിക്കുന്ന ഒരു ബൂക്കാണിത്. മറ്റൊരു ആവശ്യത്തിനായി കടയിൽപ്പോയപ്പോൾ കൂടെക്കൂടിയ മകൻ തന്നെയാണ് ഇത് കണ്ടുപിടിച്ചതും വാങ്ങിത്തരാൻ ആവശ്യപ്പെട്ടതും. ഒരു 'അഡ്വാൻസ്' പിറന്നാൾ സമ്മാനമായിട്ട് അപ്പോൾത്തന്നെ സംഭവം അങ്ങ് വാങ്ങിക്കൊടുത്തു. പല്ലു തേക്കേണ്ടതിന്റെ ആവശ്യകത മുതൽ കക്ഷത്തിലുണ്ടാകുന്ന രോമവളർച്ചയെക്കുറിച്ചു വരെ ചിത്രങ്ങൾ ഉൾപ്പെടുത്തി പ്രതിപാദിക്കുന്ന ബുക്കിന്റെ രചയിതാവ് കേര നാറ്റർസൺ എന്ന ശിശുരോഗ വിദഗ്ധയാണ്.  ആളെക്കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ മനസിലായി ഇത്തരം പാരന്റൽ ബുക്കുകൾ, ദി കെയർ & കീപ്പിങ്ങ് എന്ന പേരിൽ ഒരു സീരിസ് തന്നെ പുള്ളിക്കാരി ചെയ്തിട്ടുണ്ട്. പെൺകുട്ടികൾക്കായി രണ്ടു ഭാഗത്തിലായി The Body Book for younger Girls & The Body Book for Older Girls എന്നതും ഡോക്ടറുടെ പ്രീ-റ്റീൻ വീഡിയോകളുമൊക്കെ കൗമാരപ്രായക്കാരായ കുട്ടികളുടെ മാതാപിതാക്കൾക്ക് ഒരു അക്ഷയഖനി തന്നെയാണ്. 



"ആ കുറച്ചു കാര്യങ്ങൾ" എങ്ങനെ മകനോട് അല്ലെങ്കിൽ മകളോട് സംസാരിക്കും എന്ന് ആശങ്കപ്പെടുന്ന ഒരമ്മ/ അച്ഛൻ ആണോ നിങ്ങൾ? എങ്കിലീ ബുക്ക് വാങ്ങിക്കോളൂ നിരാശപ്പെടേണ്ടി വരില്ല.


(OURKIDS Magazine  - APRIL2019)





Wednesday, July 12, 2017

നമുക്ക് ഇച്ചീച്ചിയെ കുറിച്ച് സംസാരിക്കാം

"പതിനൊന്നും ഒന്‍പതും  വയസ്സുള്ള കുട്ടികള്‍ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തു"

"കൊല്ലത്ത് 8 വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച പൂജാരി അറസ്റ്റില്‍"

"15 വയസുകാരി അമ്മയായി, അയല്‍വാസിയായ 14 വയസുകാരനാണ് പിതാവെന്ന് പെണ്‍കുട്ടിയുടെ മൊഴി"

ഇതൊക്കെ ഈ അടുത്ത കാലങ്ങളില്‍ ദേശീയപത്രങ്ങളില്‍ ഇടം പിടിച്ച വാര്‍ത്തകളാണ്. അറിഞ്ഞോ അറിയാതെയോ നിസംഗതയോടെ ഈ വാര്‍ത്തകളെ നേരിടാന്‍ നാം പഠിച്ചിരിക്കുന്നു. കണ്ണോടിച്ചു കടന്നു പോകുന്ന ഈ വാര്‍ത്തകളില്‍ ആര്‍ക്കൊക്കെയോ നേരെ 4 വിരലുകള്‍ ചൂണ്ടുമ്പോഴും ഒരു വിരല്‍ നാമുള്‍പ്പെടുന്ന സമൂഹത്തിനു നേരെയാകുന്നത് കൊണ്ട് തന്നെയാണ് വാര്‍ത്തകള്‍ ഒരു പുതുമ അല്ലാതെയാകുന്നത്. ട്വിറ്റെറിലും ഫേസ്ബുക്കിലും ഹാഷ്ടാഗുകളും റീട്വീടുകളും മാത്രമായി ഒതുങ്ങപ്പെടേണ്ടതാണോ ഇത്തരം വാര്‍ത്തകള്‍?

കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം എപ്പോള്‍ തുടങ്ങണം എന്നതിനെക്കുറിച്ച് വിപുലമായ രീതിയില്‍ തന്നെ ഒരു ബോധവല്‍ക്കരണം ആവശ്യമായ സമൂഹമാണ്‌ ഇന്ത്യയിലേത്‌. വിദ്യാഭ്യാസത്തില്‍ മുന്നില്‍ നില്‍ക്കുന്നു എന്നഭിമാനിക്കുന്ന കേരളത്തിലേയും കാര്യങ്ങള്‍ വ്യത്യസ്തമല്ല എന്ന് തിരിച്ചറിയുമ്പോള്‍ ഒരു പൊളിച്ചെഴുതല്‍ അനിവാര്യമാകുകയാണ്. ഓരോ രക്ഷിതാവും കുട്ടികളെ വളര്‍ത്തുന്നതില്‍ അടിസ്ഥാനപരമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളില്‍ കുഞ്ഞുമക്കളോട് കാലാകാലങ്ങളില്‍ അവരുടെ പ്രായമനുസരിച്ച് പറഞ്ഞു കൊടുക്കേണ്ട ലൈംഗിക പാഠങ്ങളും ഉള്‍പ്പെടുന്നു. കുഞ്ഞു ജനിക്കുമ്പോള്‍ തന്നെ അവരെ ചേര്‍ക്കേണ്ട സ്കൂളില്‍ അഡ്മിഷന്‍ എടുക്കാന്‍ ഓടും മുന്‍പ് സ്വന്തം ശരീരത്തിനെ കുറിച്ച് ബോധമുണ്ടാക്കേണ്ടതിന്‍റെ ആവശ്യകത ഓരോ രക്ഷിതാവും അറിഞ്ഞിരിക്കേണ്ടതാണ്.


ഒരു കുഞ്ഞിന്‍റെ അമ്മയാകും മുന്‍പ് ഇതിനെക്കുറിച്ചൊക്കെ ഇത്രയും ആഴത്തില്‍ ചിന്തിച്ചിരുന്നോ എന്ന് സംശയം ആണ്. പക്ഷേ, ഇപ്പോള്‍ പലപ്പോഴും  കുഞ്ഞുങ്ങള്‍ക്കു നേരെയുള്ള  നോട്ടങ്ങള്‍ പോലും ആശങ്കയോടെയാണ് ഞാന്‍ നോക്കാറുള്ളത്. മൂത്ത മകനെ രണ്ടര വയസിലാണ്‌ ആദ്യമായി പ്ലേസ്കൂളില്‍ വിടുന്നത്. കുഞ്ഞിനു ഏതെങ്കിലും തരത്തിലുള്ള ഉപദ്രവം/ആവശ്യം ഉണ്ടായാല്‍ പറയാന്‍ പറ്റണം എന്നതായിരുന്നു ആ പ്രായം വരെ എവിടേയും വിടാതിരുന്നതിന്‍റെ പിന്നിലെ എന്‍റെ അതിബുദ്ധി. സ്വന്തം കുഞ്ഞുണ്ടായപ്പോള്‍ ആണ്  ഒരു ഫോബിയ അമ്മ (Phobia MOM ) ആണ് ഞാനെന്നു ഞാന്‍ തന്നെ തിരിച്ചറിഞ്ഞത്. ആ തിരിച്ചറിവിന് പിന്നില്‍ പലയിടങ്ങളില്‍ നിന്ന് കണ്ടതും കേട്ടതുമായ കഥകളുണ്ടായിരുന്നു - കുഞ്ഞുങ്ങള്‍ക്ക് നേരെയുള്ള ലൈംഗികവും അല്ലാത്തതുമായ ആക്രമണങ്ങളുടെ ഒരു നീണ്ട നിരക്കഥ! കേട്ടതില്‍ ഏറ്റവും വേദനിപ്പിച്ചത് കളിക്കൂട്ടുകാരിയുടെ കഥയാണ്. ആ കഥയാണ് സത്യത്തില്‍ കുഞ്ഞുങ്ങളോട്  എപ്പോഴാണ് അവരുടെ പ്രൈവറ്റ് പാര്‍ട്സ് ( private parts) നെക്കുറിച്ച് സംസാരിക്കേണ്ടത് എന്നതിനെപ്പറ്റി എനിക്ക് ബോധമുണ്ടാക്കിയത്.

വീട്ടിലെ ഇളയ കുട്ടിയായിരുന്നു അവള്‍. 7 വയസില്‍ അഞ്ചു വയസിന്‍റെ വലുപ്പം മാത്രം ഉണ്ടായിരുന്ന കുട്ടി. പെറ്റിക്കോട്ടിട്ട് ഓടിനടന്നിരുന്ന അവളോടാരും തന്നെ പറഞ്ഞിരുന്നില്ല അറിഞ്ഞുകൊണ്ട് പെണ്ണിടങ്ങളിലേക്ക് നീളാവുന്ന കയ്യുകളെ കുറിച്ച്. വീട്ടില്‍ വരുന്ന കുടുംബസുഹൃത്തുക്കളും, അയല്‍ക്കാരുമൊക്കെ അമ്മായിമാരും, മാമന്മാരും ഒക്കെയാകുന്ന നാട്ടിന്‍പുറത്തായിരുന്നു അവള്‍ വളര്‍ന്നതും. മുന്നറിയിപ്പില്ലാതെ വീട്ടില്‍ വന്നു കയറിയ സ്ഥലത്തെ പ്രമുഖ കുടുംബത്തിലെ ചെറുപ്പക്കാരന്‍ അവകാശം പോലെ മാറില്‍ പിടിച്ചു ഞെരിച്ചത് അവളെ വല്ലാതെ വേദനിപ്പിച്ചു. സംഭവിച്ചത് പാടില്ലാത്തത് ആണെന്ന്  അറിയാമായിരുന്നത് കൊണ്ടുതന്നെ അമ്മയോട് പറയാനുള്ള പേടിയില്‍ ഒരു ബുക്കില്‍ "ആ മാമന്‍ ചീത്തയാ, എന്നെ നെഞ്ചില്‍ പിടിച്ചു ഞെരിച്ചു" എന്നെഴുതിക്കൊടുത്ത മകളോട് അമ്മ പ്രതികരിച്ചത് ആരോടും പറയരുതെന്നും, നിനക്കിങ്ങനെ ഉള്ള കാര്യങ്ങള്‍ എഴുതാന്‍ ഉള്ള പ്രായമായിട്ടില്ല എന്നും, ഈ പ്രായത്തില്‍ വല്ല കുട്ടിക്കഥയും എഴുതാതെ ആളുകളെ കുറിച്ച് വൃത്തികേട് എഴുതുന്നോ എന്ന ശാസനയുമാണ്. മൂന്നു  പതിറ്റാണ്ടുകള്‍ക്ക് ഇപ്പുറവും ആ സംഭവത്തെക്കുറിച്ച് പറയുമ്പോള്‍ ശബ്ദം ഇടറാതെ അവള്‍ പറഞ്ഞു വെക്കുന്ന ഒരു കാര്യമുണ്ട് - "അന്ന് നശിച്ചു എനിക്കെന്‍റെ അമ്മയിലുള്ള വിശ്വാസവും എന്‍റെ നിഷ്കളങ്ക ബാല്യവും! പിന്നീടൊരിക്കലും ഞാനെന്‍റെ ശരീരത്തിലേക്കുള്ള കടന്നുകയറ്റങ്ങള്‍ അമ്മയോട് പറഞ്ഞില്ല, അങ്ങനെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല എന്ന് മനസിലാക്കിയത് കൊണ്ട്!"

പിന്നീടും വളരെ വര്‍ഷങ്ങള്‍ ആ ചെറുപ്പക്കാരന്‍ അവളുടെ വീട്ടില്‍ സ്ഥിര സന്ദര്‍ശകനായിരുന്നു, പക്ഷേ, ഒരിക്കല്‍പ്പോലും അയാള്‍ പിന്നെ അവളെ വീടിനു മുന്‍വശത്ത് കണ്ടില്ല, ടീനേജിന്‍റെ റിബല്‍ പരിവേഷം കിട്ടുന്നിടം വരെ. അന്ന് വെക്കേഷന് വീട്ടില്‍ എത്തിയ അയല്‍ക്കാരിയുടെ ക്ഷേമം അന്വേഷിക്കാന്‍ വന്ന ആളോട് അമ്മയുടെ മുന്നില്‍ വെച്ചുതന്നെ ഇനിയീ വീടിന്‍റെ പടി കയറിയാല്‍ അനന്തരഫലം മോശമായിരിക്കും എന്ന് പറയുന്നിടം വരെ ഒരു പൊട്ടന്‍ഷ്യല്‍ പെഡോഫൈലിനെ പേടിച്ചു ജീവിച്ച ആ 'കുട്ടി' എന്‍റെ ഉറക്കം ഒരുപാട് നാളുകള്‍ കളഞ്ഞിട്ടുണ്ട്. സ്വന്തം അമ്മയുടെ സപ്പോര്‍ട്ട് ഇല്ലാതെ ആ വീടിനുള്ളില്‍ ജീവിച്ചൊരു പെണ്‍കുട്ടി - എത്രമേല്‍ സങ്കടകരമായ ഒരവസ്ഥയാണത് എന്നോര്‍ത്തുനോക്കൂ. ആദ്യമായി അമ്മയാകാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ ജനിക്കാന്‍ പോകുന്ന കുഞ്ഞിന് ഏതു രീതിയിലുള്ള അനുഭവവും തുറന്നു പറയാനുള്ള വിശ്വാസം കൊടുക്കാന്‍ കഴിയണം എന്നത് ഒരു ആഗ്രഹവും പ്രാര്‍ത്ഥനയുമായിരുന്നു. ഏത് വിഷമാവസ്ഥയിലും അമ്മയോടോ അച്ഛനോടോ പറഞ്ഞാല്‍ കൂടെയുണ്ടാകും എന്നൊരു വിശ്വാസം. സ്വന്തം ശരീരത്തിനു മേല്‍ മറ്റാര്‍ക്കും അവകാശമില്ല എന്നും, അവനവന്‍റെ ശരീരത്തില്‍ അസുഖകരമായ രീതിയില്‍ സ്പര്‍ശിക്കുന്നവര്‍ ആരായാലും അവരോട് "NO" പറയാനുള്ള സ്വാതന്ത്ര്യം കുഞ്ഞിനുണ്ടെന്നും പറയണമെന്ന് കരുതിവെച്ചു, പങ്കാളിയേയും  ഈ കഥ പറഞ്ഞു കേള്‍പ്പിച്ചു സങ്കടപ്പെടുത്തി.

അങ്ങനെയാണ് രണ്ടു വയസു മുതല്‍ കുഞ്ഞിനോട് സ്വകാര്യ ഭാഗങ്ങളെ കുറിച്ച് പറയാന്‍ തുടങ്ങിയത്. ഇവിടെ പ്ലേസ്കൂള്‍ മുതല്‍ കുട്ടികളെ ഇത്തരം കാര്യങ്ങളെക്കുറിച്ച് ബോധമുള്ളവരാക്കാന്‍ ശ്രമിക്കുന്നു. സ്വകാര്യ ഭാഗങ്ങളില്‍ മറ്റാരെയും തൊടാന്‍ സമ്മതിക്കരുത് എന്നുള്ളതും, അച്ഛനോ അമ്മയോ പോലും സ്പര്‍ശിക്കുന്നത് കുളിപ്പിക്കുക, വൃത്തിയാക്കുക എന്നീ കാര്യങ്ങള്‍ക്ക് ആകണം എന്നതും, ഡോക്ടര്‍മാര്‍ അച്ഛന്റെയോ അമ്മയുടെയോ സാന്നിദ്ധ്യത്തില്‍ വേണം സ്വകാര്യഭാഗങ്ങള്‍ പരിശോധിക്കേണ്ടത് എന്നും, ഇഷ്ടമില്ലാത്ത ഏതു സ്പര്‍ശത്തിനെതിരെയും NO പറയാനുമൊക്കെ ഇവിടെ കുഞ്ഞുങ്ങളെ ചെറുപ്പം മുതലേ പറഞ്ഞു പഠിപ്പിക്കുന്നു. പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല ആണ്‍കുട്ടികള്‍ക്കും ഒരേപോലെ ബാധകമാണ് മേല്‍പ്പറഞ്ഞ കാര്യങ്ങള്‍. വായിച്ചും, കേട്ടും അറിഞ്ഞ കാര്യങ്ങളില്‍ കുട്ടിക്കാലത്തെ പീഡനങ്ങളില്‍ ആണ്‍കുട്ടിയെന്നോ പെണ്കുട്ടിയെന്നോ വ്യത്യാസം ഇല്ല എന്നതാണ് മനസിലായ ഒരു വസ്തുത.

ലൈംഗിക വിദ്യാഭ്യാസം നേടിയത് കൊണ്ട് മാത്രം കുട്ടികള്‍ക്ക് എതിരെയുള്ള പീഡനങ്ങള്‍ കുറയുമെന്നോ, ഇവിടെ പീഡനം നടക്കുന്നില്ല എന്നോ അര്‍ത്ഥമില്ല. പക്ഷേ, തുറന്നു സംസാരിക്കുന്നതിലൂടെ കുഞ്ഞുങ്ങള്‍ക്ക് നല്‍കാനാകുന്ന ആത്മവിശ്വാസം വളരെ വലുതാണ്. ചൂഷണം ചെയ്യപ്പെടാന്‍ അറിവില്ലായ്മ കൊണ്ട് നിന്നുകൊടുക്കേണ്ടി വരുന്നില്ല എന്നതു തന്നെ വലിയൊരു ആശ്വാസം അല്ലേ?

ഓരോ രക്ഷിതാവിനോടും പറയാനുള്ളത് നല്ലതോ ചീത്തയോ ആയ എന്ത് കാര്യവും കുഞ്ഞുങ്ങള്‍ക്ക് നിങ്ങളോട് തുറന്നു പറയാനുള്ള ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കുക. സ്വന്തം ശരീരത്തിനെക്കുറിച്ച് അറിയുന്നതും, അതിന്‍റെ ഉടമ താന്‍ മാത്രമാണെന്ന് അറിയുന്നതും ആത്മവിശ്വാസത്തിന്‍റെയും സ്വയം സ്നേഹിക്കുന്നതിന്‍റെയും ഒരു ഭാഗമാണ്. എതിര്‍ലിംഗത്തിലുള്ളവരെക്കുറിച്ച് ചെറിയ കുട്ടികളില്‍പ്പോലും എന്താണ് അവരെ തങ്ങളില്‍നിന്നു വ്യത്യസ്തര്‍ ആക്കുന്നതെന്നറിയാനുള്ള കൌതുകം ഉണ്ടാകും. ആരോഗ്യപരമായ രീതിയില്‍ അച്ഛനോ അമ്മയ്ക്കോ തന്നെ പ്രായമനുസരിച്ച് പറഞ്ഞു കൊടുക്കാവുന്നതാണ് ഇത്തരം അറിയാനുള്ള കൌതുകം. അച്ഛനില്‍ നിന്നോ അമ്മയില്‍ നിന്നോ "ഛീ..ഇമ്മാതിരി കാര്യങ്ങള്‍ സംസാരിക്കാന്‍ പാടില്ല" എന്നുള്ള പ്രതികരണമോ, കുട്ടി ചെയ്യുന്നത് വളരെ മോശമായ ഒരു കാര്യമാണെന്ന രീതിയിലുള്ള കുറ്റപ്പെടുത്തലോ ഉണ്ടാകുമ്പോള്‍ ആണ് മിക്ക കൌമാരക്കാരും മറ്റുള്ള വഴികളെ ആശ്രയിക്കുന്നത്. അത് മിക്കപ്പോഴും അവരെപ്പോലെ തന്നെ വ്യക്തമായ അറിവില്ലാത്ത സുഹൃത്തുക്കളോ, ഇന്നത്തെക്കാലത്ത് ആവശ്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ സമ്മാനിക്കുന്ന ഇന്‍റര്‍നെറ്റോ ആകാം.

ചെറുപ്പം മുതലേ സ്വന്തം ശരീരത്തിനെ കുറിച്ച്, അതിന്‍മേലുള്ള അവകാശങ്ങളെക്കുറിച്ച് ബോധമുള്ളവരായി കുഞ്ഞുങ്ങളെ വളര്‍ത്താന്‍ രക്ഷിതാക്കള്‍ എന്ന രീതിയില്‍ നാം ചെയ്യേണ്ടത് സ്വയം അവഗാഹം ഉണ്ടാക്കുക എന്നതാണ്.  ശിഥിലമാക്കപ്പെടുന്ന കുടുംബബന്ധങ്ങള്‍ മൂലം പലപ്പോഴും മുത്തശ്ശി-മുത്തശ്ശന്മാരോടൊപ്പം നില്‍ക്കേണ്ടി വരുന്നവര്‍, രണ്ടാനച്ഛന്‍/രണ്ടാനമ്മ എന്നിവരോടൊപ്പം ജീവിക്കേണ്ടി വരുന്നവര്‍, ഡേ-കെയറുകളിലും പ്ലേസ്കൂളുകളിലും സമയം ചിലവഴിക്കുന്നവര്‍ അങ്ങനെ പല രീതിയില്‍  ചൂഷകര്‍ക്ക് എക്സ്പോസ്ഡ്  ആകേണ്ടി വരുന്ന കുഞ്ഞുങ്ങളുള്ളത് കൊണ്ടാകാം ഇവിടെ കുട്ടികള്‍ക്ക് ഇത്തരത്തിലുള്ള ബോധവത്ക്കരണങ്ങള്‍ കൂടുതലായി നടക്കുന്നത്. ഇപ്പോള്‍ നാട്ടിലെ വാര്‍ത്തകളിലും ഇത്തരം കാര്യങ്ങള്‍ക്ക് പഞ്ഞമില്ലാത്തതിനാല്‍ എവിടെയാണ് നമ്മുടെ parenting മാറേണ്ടത് എന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്.

വികസിത രാജ്യങ്ങളില്‍ പൊതുവേ പ്രൈമറി തലത്തില്‍ തന്നെ കുട്ടികളെ സ്വകാര്യഭാഗങ്ങളുടെ പ്രാധാന്യം പഠിപ്പിക്കുകയും,  കുട്ടികള്‍ക്ക് അസുഖകരമായ അനുഭവങ്ങള്‍ ഉണ്ടായാല്‍ ഏതു രീതിയില്‍ അതിനെ വെളിപ്പെടുത്തണം എന്നത് കുഞ്ഞുങ്ങള്‍ക്ക് മനസിലാകുന്ന രീതിയില്‍ ബോധവല്‍ക്കരണം ചെയ്യുകയും ചെയ്യാറുണ്ട്. മിക്കപ്പോഴും ചെറിയ കുട്ടികളുടെ ശരീരത്തിന് നേരെയുണ്ടാകുന്ന കടന്നു കയറ്റങ്ങള്‍  ഏറ്റവും അടുത്ത ആളുകളില്‍ നിന്നോ (രക്ഷിതാക്കള്‍, ഗ്രാന്‍ഡ്‌ പേരന്റ്സ്‌ , കുടുംബ സുഹൃത്തുക്കള്‍) അല്ലെങ്കില്‍  ഉത്തരവാദിത്തപ്പെട്ട ആളുകളില്‍ നിന്നോ (അദ്ധ്യാപകര്‍, മതസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവര്‍, ഫോസ്റ്റര്‍ കെയര്‍ ആളുകള്‍ etc) ആകുന്നതിനാല്‍ ഇത്  പൊതുവേ കുട്ടികളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും, ആരെയാണ് ആശ്രയിക്കേണ്ടത് എന്നൊരു സംശയം വരുത്തുകയും ചെയ്യും. ഈ അവസ്ഥ ഒഴിവാക്കാന്‍ പല സ്കൂളിലും ഒരു നിയുക്ത അദ്ധ്യാപകസംഘം ഉണ്ടാകാറുണ്ട്. ചെറിയ കുട്ടികള്‍ക്ക്  ' ബഡ്ഡി ടെഡി  ബിയര്‍'  എന്നൊരു സൂത്രപ്പണി ഒപ്പിക്കുന്ന സ്കൂളുകളും ഉണ്ട്. മറ്റുള്ളവരോട് പറയാന്‍ മടി തോന്നുന്ന കാര്യങ്ങള്‍ കുട്ടികള്‍ക്ക് ഒരു പേപ്പറിലാക്കി ഈ റ്റെഡ്ഡി ബിയറിനുള്ളില്‍ ഇടാവുന്നതാണ്. അവിടെ നിന്നും കുട്ടികളുടെ സ്വകാര്യത സംരക്ഷിച്ചു കൊണ്ട് തന്നെ "child welfare" ഇത്തരം കേസുകള്‍ ഏറ്റെടുക്കുന്നു.

കുറച്ചു കൂടി മുതിര്‍ന്ന ക്ലാസ്സുകളില്‍ എത്തുമ്പോള്‍ കുട്ടികള്‍ക്ക് അവര്‍ക്കാവശ്യമായ തലത്തിലുള്ള  ലൈഗികവിദ്യാഭ്യാസം നല്‍കുന്നതിന് മിക്ക സ്കൂളുകളിലും ഒരു കൌണ്സിലിംഗ് ടീം തന്നെ രൂപപ്പെടുന്നു രക്ഷിതാക്കളുടെ  അറിവോടെയും അനുവാദത്തോടെയും കൌമാരപ്രായത്തിലേക്ക് എത്തുന്ന  ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും  (ഏതാണ്ട് ആറാം തരാം മുതല്‍) അവശ്യ യോഗ്യതയുള്ള അദ്ധ്യാപകരും അനദ്ധ്യാപകരും  ക്ലാസ്സുകള്‍ നടത്തും.

നാട്ടിലെ  മിക്ക ശിശുപീഡനങ്ങളിലും സംഭവിക്കാറുള്ളത് ഒരു വിപത്ത് നടന്നു കഴിയുമ്പോള്‍ അതിനെ ഏതു രീതിയില്‍ നേരിടണമെന്നോ, ആരെയാണ് ആശ്രയിക്കേണ്ടതെന്നോ, എവിടെ നിന്നാണ് ഒരു പ്രതിവിധി ഉണ്ടാകുക എന്നോ ഇരയാകപ്പെടുന്ന കുട്ടികള്‍ക്കോ, രക്ഷിതാക്കള്‍ക്കോ അറിയാതെ പോകുകയും, സാമൂഹ്യ-സാമ്പത്തിക- സാംസ്‌കാരിക ചട്ടവട്ടങ്ങളില്‍പ്പെട്ട്  പുറത്തു പറയാനാകാത്ത മാനസികച്ചുഴികളില്‍ കുഞ്ഞുങ്ങളകപ്പെടുകയുമാണ്. ഇത്തരം സന്ദര്‍ഭങ്ങള്‍ ഒഴിവാക്കാന്‍ ചെറിയ പ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക് ബോധവല്‍ക്കരണം നടത്തുക എന്നത് തന്നെയാണ് പ്രതിവിധി.

കുഞ്ഞിലേയുള്ള പീഡനങ്ങളില്‍ ഇളയച്ഛനും, പ്രൈമറി ക്ലാസ്സിലെ അദ്ധ്യാപകനും, മുത്തശ്ശനും, അയല്‍ക്കാരനും, പൂജാരിയും, അമ്മായിയും, അമ്മയുടെ രഹസ്യക്കാരനും, അടുക്കളപ്പണിക്കു വന്ന ചേച്ചിയും, വീട്ടിലെ സഹായിയായ കൌമാരക്കാരനുമൊക്കെ നിറഞ്ഞ കഥകള്‍ കേട്ടിട്ടുള്ളത് കൊണ്ടുതന്നെ 'ഇതൊക്കെ പണ്ടുമിവിടെ ഉണ്ടായിരുന്നു, ഇപ്പോള്‍ കൂടുതലായി പുറത്തേക്കറിയുന്നു എന്നേയുള്ളൂ' എന്ന വാദം ഒരു പരിധി വരെ സമ്മതിക്കാതെ വയ്യ. കാലം കലികാലം ആയതുകൊണ്ടല്ല..പണ്ടും അത്ര നല്ല കാലമൊന്നുമായിരുന്നില്ല, പക്ഷേ, തിരുത്താന്‍ കഴിയുന്നവ നമുക്ക് ഇനിയുള്ള തലമുറയ്ക്കായി ചെയ്യാന്‍ കഴിയും.

മുതിര്‍ന്ന ഒരാളുടെ ബലപ്രയോഗത്തിനെതിരെ ശബ്ദിക്കാനും,  സ്വന്തം ശരീരത്തിലേക്കുള്ള കടന്നു കയറ്റം തുറന്നു പറയാനും ഓരോ കുഞ്ഞിനും കഴിയട്ടെ. നമുക്ക് തുറന്ന ചെവികളുമായി അവരെ കേള്‍ക്കാം..വിശ്വസിക്കാം.. സ്വന്തം കുഞ്ഞിന്‍റെ വിശ്വാസത്തിനേക്കാള്‍ വലുതല്ല സമൂഹത്തിലെയോ, മറ്റിടങ്ങളിലേയോ ഒരു ബന്ധവും എന്ന തിരിച്ചറിവ് നമുക്ക് ഉണ്ടാക്കാനാകട്ടെ. നാളെയുടെ തലമുറയ്ക്ക് നല്ല രക്ഷിതാക്കള്‍ ആകാന്‍ നാമാദ്യം പഠിക്കണം - അവരെ വിശ്വസിക്കാന്‍, അവരെ ചൂഷണങ്ങളില്‍ നിന്നും  രക്ഷപെടാന്‍ പ്രാപ്തരാക്കാന്‍, അവര്‍ക്ക് ലൈംഗിക വിദ്യാഭ്യാസം കൊടുക്കാന്‍. നമുക്ക് പഠിക്കാം നല്ല അച്ഛനമ്മമാരാകാന്‍.



==========================================================================


                           (OurKids -ഔര്‍കിഡ്സ്‌  മാസിക - മേയ് -2017 കോളം )