Showing posts with label bullying. Show all posts
Showing posts with label bullying. Show all posts

Friday, January 10, 2020

സ്വഭാവ രൂപീകരണത്തിന്റെ പടവുകൾ


അടുത്തിടെ വളരെയടുത്ത ഒരു സുഹൃത്തിനോട് സംസാരിക്കുമ്പോൾ വല്ലാത്ത വിഷമത്തോടെ ആൾ ഒരനുഭവം പങ്കുവെച്ചു. പുറംനാട്ടിൽ ജീവിക്കുന്നത് കൊണ്ടുതന്നെ കുട്ടികൾക്ക് ഒരുമിച്ചു കൂടാൻ മനഃപൂർവമായി അവസരങ്ങൾ സൃഷ്ടിക്കുക എന്നത് ജീവിതത്തിന്റെ ഭാഗമാണ് ഇവിടങ്ങളിൽ. അങ്ങനെയുള്ളൊരു കുട്ടിപ്പട്ടാള പാർട്ടി ആണ് രംഗം. സുഹൃത്തിന്റെഇളയ കുട്ടിക്ക് 7 വയസ്സ്  പ്രായം. അടുത്തുള്ള വീട്ടിലെ ഒറ്റക്കുട്ടിയ്ക്ക് കഷ്ടി അഞ്ചു വയസ്സും. എല്ലാവരും കളിച്ചുകൊണ്ടിരുന്നയിടത്ത് നിന്ന് എപ്പോഴോ ഇവർ രണ്ടാൾ മാത്രമാവുകയും അഞ്ചുവയസുകാരൻ ഏഴുവയസുകാരിയെ ഉപദ്രവിക്കാൻ തുടങ്ങുകയും ചെയ്തു. ഓരോ അടിയും തന്നെക്കാൾ ഇളയ കുട്ടിയാണല്ലോ എന്ന തോന്നലിൽ ആകണം വലിയ പ്രശ്നമാക്കാതെ തള്ളിക്കളയുകയാണ് സുഹൃത്തിന്റെ കുട്ടി. ഒരരികിൽ ഇതൊക്കെ കണ്ടിരിക്കുന്ന അതിഥിയായ അഞ്ചു വയസുകാരന്റെ 'അമ്മ മകന്റെ കളികൾ ആസ്വദിക്കുന്നതല്ലാതെ വേറൊന്നും പറയുന്നില്ല. ഗൃഹനാഥയ്ക്ക് ക്ഷണിച്ചു വരുത്തിയവരെ എങ്ങനെ അപമാനിക്കും എന്നും മകളെ എങ്ങനെ രക്ഷിക്കും എന്ന് ത്രിശങ്കു സ്വര്ഗ്ഗത്തില് ആയ അവസ്ഥ!  പെട്ടെന്ന് അവൻ അവിടെയിരുന്ന ഫ്‌ളവർ വേസ് എടുത്ത് ഒറ്റയടി ഏഴു വയസുകാരിയുടെ തലയിൽ - കൈ കൊണ്ട് തടഞ്ഞത് കൊണ്ട് മാത്രം തല പൊട്ടിയില്ല എന്ന അവസ്ഥയിൽ നിൽക്കുമ്പോഴും ആ 'അമ്മ ഇങ്ങനെ പറഞ്ഞു "മോൻ ഭയങ്കര കുസൃതി ആണെന്നേ , കുറുമ്പൻ"  ഇത് കേട്ടതോടെ അതുവരെയുണ്ടായിരുന്ന മുഴുവൻ സംയമനവും നഷ്ടപെട്ട സുഹൃത്ത് പാർട്ടി അവസാനിപ്പിച്ച് എല്ലാവരെയും പറഞ്ഞുവിടുകയും ഇനി മേലാൽ ആ കുടുംബത്തിനോട് ഒരല്പം സൂക്ഷിച്ചു നിന്നാൽ മതി എന്ന് തീരുമാനിക്കുകയും ചെയ്തു.  ഈ സംഭവത്തിൽ എന്റെ സുഹൃത്തിനെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ച കാര്യം  ആ അമ്മയുടെ ഉത്തരവാദിത്തം ഇല്ലായ്മ തന്നെയാണ്.  ഇത് പല രൂപത്തിൽ നമ്മളിൽ പലരും അനുഭവിച്ചിട്ടുള്ളതും ആണ്. മിക്കപ്പോഴും വാത്സല്യത്തിന്റെ കടുംതുണി കൊണ്ട് മൂടപ്പെട്ടതാണ് മക്കളുടെ പ്രവർത്തികൾക്ക് നേരെയുള്ള നമ്മുടെ സമീപനം. 

ഇത്തവണത്തെ അമേരിക്കൻ മോം ഒരു സാമൂഹിക ജീവിയായി കുഞ്ഞിനെ എങ്ങനെ രൂപപ്പെടുത്തിയെടുക്കാം എന്നതിനെ കുറിച്ചാണ് ചിന്തിക്കുന്നത്. പരീക്ഷിച്ചു വിജയിച്ച ചില ടിപ്സുകളും പരീക്ഷിക്കാൻ ആഗ്രഹിക്കുന്ന ചില പൊടിക്കൈകളും. 

ആദ്യം ഓർക്കേണ്ടത് എന്ത് കാര്യവും ഒരുവട്ടമോ രണ്ടുവട്ടമോ കാണിച്ചത് കൊണ്ടോ പറഞ്ഞത് കൊണ്ടോ കുട്ടികൾ അനുസരിക്കണം /പരിശീലിക്കണം എന്നില്ല. ചെറിയ കുഞ്ഞുങ്ങളോട് മുറി മുഴുവൻ വൃത്തിയാക്കാൻ പറഞ്ഞാൽ അവസാനം പുറത്തു നിന്ന് ആളിനെ വിളിക്കേണ്ടി വരും വീട് തിരികെ നേരെയാക്കാൻ. അതുകൊണ്ട് തന്നെ ഓരോരോ കാര്യങ്ങൾ ഓരോന്നായി അവതരിപ്പിച്ചു അതിനെ ആവർത്തിച്ചു അതൊരു ശീലമാക്കി മാറ്റുകയാണ് വേണ്ടത്. 


(1) ശ്രദ്ധിക്കുക / അവഗണിക്കുക 

ഏറ്റവും ഫണ്ടമെന്റൽ ആയിട്ടുള്ള ഒരു കാര്യമാണ് നല്ല കാര്യങ്ങൾക്ക് കൊടുക്കുന്ന അറ്റെൻഷൻ മോശം  പെരുമാറ്റത്തിന് കൊടുക്കാതിരിക്കുക എന്നത്. ഇപ്പോൾ നിങ്ങൾ ചോദിക്കും അപ്പൊ ആ ആദ്യ കഥയിലെ 'അമ്മ അവഗണിക്കുക അല്ലെ ചെയ്തത്? എന്നിട്ട്  അത് ശരിയായില്ല എന്നാണല്ലോ പറഞ്ഞത്  എന്ന് !  അവിടെ സാമൂഹിക ക്രമത്തിന് കൂടി പ്രസക്തിയുണ്ട്.   ഒരു കടയിലോ മറ്റാളുകൾ കൂടുന്നിടത്തോ നിങ്ങളുടെ കുഞ്ഞ് വളരെയധികം വാശി കാണിക്കാറുണ്ടോ? എങ്കിൽ  അത് അറ്റെൻഷൻ സീക്കിങ് ന്റെ ഭാഗം ആയിട്ടാണ്. കൂടെയുള്ളവരെ ഉപദ്രവിച്ചും അവർ അതിനു ശ്രമിക്കാം , പക്ഷെ ആദ്യകഥയിലെ കുട്ടിക്ക് "നോ"  എന്ന വാക്ക് അറിയാത്തതാണ് കൂടുതൽ കുഴപ്പത്തിലേക്ക് കൊണ്ടുപോയത്. എന്ത് തെറ്റ് ചെയ്താലും പ്രശംസിക്കപെടുന്ന അവസ്ഥയിൽ കുട്ടി വീണ്ടും വീണ്ടും അത്തരം പെരുമാറ്റം നടത്തുകയും അംഗീകാരത്തിന് ശ്രമിക്കുകയും ചെയ്യുന്നു. അവിടെ 'അമ്മ അവഗണിക്കുക ആയിരുന്നില്ല , പരോക്ഷമായി മകന്റെ പ്രവർത്തിയെ വികൃതി /കുസൃതി എന്ന മനോഹര പദത്തിൽ ഒളിപ്പിക്കാൻ ശ്രമിക്കുകയാണ് ചെയ്തത്. 


2) പുകഴ്ത്തുക 

മറ്റുള്ളവരോട് മാന്യമായി പെരുമാറുന്നതിനെ ചുറ്റിപ്പറ്റിയുള്ള നിങ്ങളുടെ കുട്ടിയുടെ പെരുമാറ്റം രൂപപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അവൾ അവളുടെ നല്ല  പെരുമാറ്റം ഉപയോഗിക്കുമ്പോൾ അതിന്  ധാരാളം ശ്രദ്ധ നൽകുകഅല്പം അനാദരവ് കാണിക്കുമ്പോൾ ആളുടെ പ്രവർത്തിയെ  അവഗണിക്കുകയും ചെയ്യുക.
ഇതിലും ഒരു രൂപീകരണത്തിന് ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാൽ  അഭിനന്ദിക്കുന്നത് എന്തിനാണ് എന്ന് കുഞ്ഞിന് മനസ്സിലാകണം.  പാത്രം കഴുകാൻ സിംഗിൾ ഇടുന്ന കുഞ്ഞിനോട് "ഗുഡ് ജോബ്"  എന്ന് പറയുന്നതിനുപകരം  കഴിച്ചു കഴിഞ്ഞു പത്രം കഴുകാൻ വെച്ച് അല്ലെ മിടുക്കൻ/ മിടുക്കി  എന്ന് കൃത്യമായി തന്നെ പറയുക. 
ഉത്തരവാദിത്തത്തോടെ പെരുമാറേണ്ടതിന്റെ പ്രാധാന്യം  ഇതുവഴി കുട്ടിക്ക് മനസിലാക്കാൻ എളുപ്പമാകുന്നു. പ്ലീസ് എന്നത് ഉപയോഗിക്കുന്ന രീതിക്ക് ശ്രദ്ധ കൊടുക്കുക. ഭക്ഷണം വേണമെന്നോ ടീവി ഷോ  വേണമെന്നോ ആവശ്യപ്പെടുന്നത് മാന്യമായ രീതിയിലാക്കിയാൽ മാത്രം അനുവദിക്കുക. ഇത് അവരോടും കാണിക്കണം.  "നീ ചെയ്ത പ്രോജക്ട് ഞാനൊന്നു കണ്ടോട്ടെ, പ്ളീസ്"  എന്ന് ചോദിക്കുന്നതും "നിന്റെ പ്രോജക്ട് എവിടെ? കാണിക്ക്" എന്ന് പറയുന്നതും വ്യത്യസ്തമാണ് എന്ന്  മനസിലാക്കുക. നല്ല പെരുമാറ്റം ഉപയോഗിക്കുന്നത് അവന് ആവശ്യമുള്ളത് നേടാനുള്ള ഏറ്റവും നല്ല മാർഗമാണെന്ന് ഇത് അവനെ പഠിപ്പിക്കുന്നു. 


3) എന്തുചെയ്യണമെന്ന് കൃത്യമായി കുട്ടിയെ പഠിപ്പിക്കുക - നിങ്ങളുടെ കുട്ടിയുടെ പെരുമാറ്റം മാറണമെങ്കിൽ നിങ്ങൾ നല്ല പെരുമാറ്റം പഠിപ്പിക്കേണ്ടതുണ്ട്. 

"ഇളയ സഹോദരനെ അടിക്കരുത് എന്ന് ആക്രോശിക്കുന്നതിനുപകരം,ദേഷ്യംതോന്നുമ്പോൾ അവന് എന്ത് ചെയ്യാനാകുമെന്ന് അവനെ പഠിപ്പിക്കുക. വാക്കുകൾ ഉപയോഗിച്ച് ഇമോഷൻസ് പകരാൻ പഠിപ്പിക്കുക. അങ്ങനെ ദേഷ്യവും നിരാശയും വരുന്ന സമയത്ത്  ഒരു മുതിർന്ന ആളിനോട്  ഉപദേശം തേടുക എന്നത് നല്ല കാര്യമാണ് എന്ന് പറയുക . അച്ഛനോടോ അമ്മയോടോ പറയാൻ കഴിഞ്ഞില്ല എങ്കിൽ അവർക്ക് പറയാൻ കഴിയുന്ന ഒരാളെ  (അച്ഛന്റെ /അമ്മയുടെ സഹോദരങ്ങൾ - വളരെയടുത്ത സുഹൃത്ത്) കുഞ്ഞിന്റെ ജീവിതത്തിലേക്ക് ഇൻട്രോഡ്യുസ് ചെയ്യുന്നത് നല്ലതാണ്. 
ഒരു കുട്ടിയുടെ പെരുമാറ്റം രൂപപ്പെടുത്തുമ്പോൾആവശ്യമുള്ള പെരുമാറ്റത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകഉദാഹരണത്തിന്,“ഓടരുത് എന്ന് പറയുന്നതിനുപകരം “ഞങ്ങൾ സ്റ്റോറിലായിരിക്കുമ്പോൾ നടക്കുക എന്ന് നിങ്ങളുടെ കുട്ടിയോട് പറയുകകുട്ടികൾ ആഗ്രഹിക്കുന്ന പെരുമാറ്റം കേൾക്കുമ്പോൾഅവർ അത് ഓർമിക്കാൻ സാധ്യത കൂടുതലാണ്.


 4) കുട്ടികൾ ചെയ്യേണ്ടുന്ന കാര്യങ്ങളുടെ ഉത്തരവാദിത്തം  - അതെത്ര ചെറുത് ആണെങ്കിലും സ്നേഹക്കൂടുതൽ കൊണ്ട് ഏറ്റെടുക്കാതെ ഇരിക്കുക. 

ഉദാഹരണത്തിന് മറ്റൊരു വീട്ടിൽ പോയി കളിച്ചു കഴിഞ്ഞു കളിപ്പാട്ടങ്ങൾ മുഴുവൻ തറയിൽ ചിതറിക്കുന്ന കാഴ്ച വളരെ സർവ സാധാരണമാണ്.  കളിക്കാനുള്ള സാധനങ്ങൾ അങ്ങനെ ആണല്ലോ .പക്ഷേ അവിടെ നിന്നും പോരുന്നതിനു മുൻപ് കുഞ്ഞിനെക്കൊണ്ട് അത് ക്ളീൻ ചെയ്യിക്കാൻ ശ്രമിക്കണം. ഇതിന്റെ ആദ്യപടി വീട്ടിൽ തന്നെയാണ്.  വൃത്തിയാക്കാൻ മടി കാണിക്കുന്ന കളിപ്പാട്ടങ്ങൾ പിന്നീട് കളിയ്ക്കാൻ കൊടുക്കാതെ എടുത്ത് വെക്കുന്നത് പോലെയുള്ള ശിക്ഷകളും നൽകാം. കുട്ടിക്ക് അത് മനസിലാകാണം  എന്ന് മാത്രം. 

5) മുൻകൂട്ടി കാര്യങ്ങൾ പറയുക


ഒരു സുഹൃത്തിന്റെ വീട്ടിൽ പോകും മുൻപ് പോകുന്നത് എന്ത് കാര്യത്തിനാണ് എന്നും അവിടെ പാലിക്കേണ്ട കാര്യങ്ങളും ഒരു ഓർമ്മപ്പെടുത്തൽ നല്ലതാണു. ഉദാഹരണത്തിന് പോകുന്ന വീട്ടിലെ മുൻവശത്ത് തന്നെ ചെരിപ്പുകൾ ഊരിയിടണം എന്നോ, മുകൾനിലയിലെ റൂമിൽ പോകരുത് എന്നോ അവിടേക്ക് പോകുന്നതിനു മുൻപ് ഓർമ്മിപ്പിച്ചാൽ നമുക്ക് വലിയ നഷ്ടമില്ലാതെ ഒരു നല്ല ദിവസമാകും. അരുതുകൾ പറയുമ്പോൾ കൂടെ തന്നെ അത് ലംഘിച്ചാലുള്ള അനന്തര ഫലങ്ങൾ കൂടി പറയാൻ മറക്കരുത്. ഒരിക്കൽ വീട്ടിൽ മകൻ അവനു ഒരു നാലര അഞ്ചു വയസുള്ള സമയത്ത് ഏത് വീട്ടിൽ പോയാലും തിരികെ വരാൻ കൂട്ടാക്കാതെ കരയാൻ തുടങ്ങുന്നത് പതിവായി. ഏറ്റവും ഒടുവിൽ പാർട്ടിയിൽ നിന്ന് ഇറങ്ങുന്ന ആളുകൾ എന്ന ലേബൽ ഞങ്ങൾക്ക് കിട്ടുന്ന അവസ്ഥയിലേക്ക് എത്തിയിട്ട് പോലും ആശാൻ കരച്ചിൽ നിർത്താൻ റെഡി ആയില്ല. ഒടുവിൽ രണ്ടും കൽപ്പിച്ചു ഒരു രാത്രി വിരുന്നു കഴിഞ്ഞു കരയാൻ തുടങ്ങിയ മകനെ അനുനയിപ്പിച്ചു വീട്ടിൽ കൊണ്ടുവന്നതിനു ശേഷം വീട് -അച്ഛൻ -'അമ്മ - അതിഥി ഇതിനെയൊക്കെ കുറിച്ച് വിശദമായി ഒരു ക്‌ളാസ് എടുത്തു. (മനസിലാക്കിയത് അതിലെ 10% ആകാം എങ്കിലും അതൊരു നല്ല ശ്രമമായിരുന്നു) . അതിന്റെ കൂടെത്തന്നെ ഞങ്ങൾ അവനോട് മറ്റൊരു കാര്യം പറഞ്ഞു - അടുത്ത ദിവസം ഒരു പിറന്നാൾ പാർട്ടിയും ഒരു ചുമ്മാ കൂട്ട് പാർട്ടിയും ഉണ്ട് - പക്ഷേ നമ്മൾ  അതിനു പോകുന്നില്ല. ഈ സ്വഭാവം മാറിയെന്നു അച്ഛനും അമ്മയ്ക്കും ബോദ്ധ്യം ആകുന്ന സമയത്തു മാത്രമേ ഇനിയും നമ്മൾ മറ്റു വീടുകളിൽ വിരുന്നിനു പോകുന്നുള്ളൂ. ആ ഷോക്ക് ട്രീറ്റമെന്റ് നന്നായി ഫലിച്ചു എന്ന് പറയാൻ സന്തോഷമുണ്ട്  - പിന്നീട് ഒരിക്കലും മകൻ കൂടെവരാൻ വിളിച്ചാൽ കരഞ്ഞു നിലവിളിക്കുകയോ, പാർട്ടി തീരും വരെ നിൽക്കണം എന്ന്  നിർബന്ധം പിടിക്കുകയോ ചെയ്തിട്ടില്ല.    


6)  അരുതുകളുടെ അനന്തര ഫലങ്ങളിൽ ഉറച്ചു നിൽക്കുക 

ഒരു ശൈലിയായി മാറാൻ നിരന്തരം ശ്രമിക്കണം എന്നത് പോലെ പ്രധാനമാണ് ഒരു കാര്യത്തിന് നമ്മൾ പറയുന്നഅനന്തര ഫലങ്ങളും. ഒരേ കുറ്റത്തിന് വ്യത്യസ്ത ശിക്ഷകൾ നൽകരുത്. ഒരു പ്രാവശ്യം ശിക്ഷയും മറ്റൊരു പ്രാവശ്യം കണ്ണടച്ച് കടന്നു പോകുകയും ചെയ്യരുത്. കുഞ്ഞുങ്ങൾ നമ്മൾ പറയുന്നതല്ല പ്രവർത്തിയാണ് ശ്രദ്ധിക്കുക.  (ശിക്ഷ എന്നത് കൊണ്ട് ശാരീരികമായി ഉപദ്രവിക്കുക എന്നതല്ല അർത്ഥമാക്കുന്നത് -  കളികൾ കുറയ്‌ക്കുക, ടീവി പരിപാടികൾ കുറയ്ക്കുക അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിൽ ഉള്ള ചെറിയ ജോലികൾ കൊടുക്കുക ഇതൊക്കെ ശിക്ഷയിൽ പെടും)  



ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെയും ഒരു 3 വയസിനു മുകളിൽ ഉള്ള കുട്ടികൾക്ക് ബാധകം ആയ കാര്യമാണ്. ഈ പ്രായം മുതലാണ് കുട്ടികൾ കാര്യവും കാരണവും മനസിലാക്കി തുടങ്ങുന്നത് എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. 



(അവലംബം :  veryWellFamily)  - (Published  in  OURKIDS ജനുവരി 2020 ) 


Sunday, December 8, 2019

ടീനേജ് എന്ന തേനേജ്

മക്കളുടെ ടീനേജ് പ്രായം എന്നത് എല്ലാ രക്ഷകർത്താക്കളും കുറച്ചു ഉൾഭയത്തോടെ മാത്രം  ചിന്തിക്കുന്ന ഒന്നാണ് എന്ന് തോന്നുന്നു.  സ്വന്തമായിട്ടുള്ള രണ്ടെണ്ണം  ടീനേജ് ആകാനിനിയും വർഷങ്ങൾ ഉണ്ടെങ്കിലും  അനന്തരോന്മാരും സുഹൃത്തുക്കളുടെ മക്കളും ഒക്കെച്ചേർന്നു നല്ലൊരു കൗമാരപ്രായക്കൂട്ടത്തെ ഞാനും കാണാറുണ്ട്. ഇത്തവണത്തെ  ടോപ്പിക്കിൽ എന്താണ് ഉൾപ്പെടുത്തേണ്ടത് എന്ന് ഒരുകൂട്ടം സുഹൃത്തുക്കളോട്   ചോദിച്ചപ്പോൾ കിട്ടിയ ഉത്തരമാണ്  ഈ പ്രാവശ്യം  കൗമാരക്കാർക്കൊപ്പം ആകാം കറക്കം എന്ന് ചിന്തിപ്പിച്ചത്. എല്ലാവരെക്കുറിച്ചും പൊതുവേ മാതാപിതാക്കളുടെ പരാതി  അവർ സംസാരിക്കുന്നില്ല ,  ഒന്നും ഗൗരവതരമായി കാണുന്നില്ല , അനാവശ്യകാര്യങ്ങൾക്ക് വേണ്ടി വഴക്കുണ്ടാക്കുകയോ വിഷമിക്കുകയോ ചെയ്യുന്നു,  പൊതുവെ എന്തിനെയും എതിർക്കാൻ ഒരു പ്രവണത എന്നതൊക്കെയാണ്. കാര്യം പറയുമ്പോൾ ഇതൊക്കെ അച്ഛനമ്മമാരുടെ ഭാഗത്തു നിന്ന് നോക്കുമ്പോൾ ശരിയുമാണ്.  എന്നാൽ അങ്ങനങ്ങു ഒരുഭാഗം മാത്രം ചേർന്ന് കാണാൻ പറ്റില്ലല്ലോ - ഒരു ടീനേജ് അമ്മയല്ലാത്തത് കൊണ്ട് മാത്രമാണ് എനിക്ക് അങ്ങനെ ചിന്തിക്കാൻ കഴിയുന്നത് എന്ന തിരിച്ചറിവുണ്ടായപ്പോഴാണ് ഈ ലേഖനമെഴുതാൻ ഇരുന്നത് എന്നുംപറയാം. സ്വന്തമനുഭവങ്ങൾ കൂടിച്ചേർന്നതാണ് 'അമേരിക്കൻ മോ'മിൻറെ  മിക്ക ലേഖനങ്ങളും പക്ഷേ, ഇത് എഴുതാൻ കാര്യമായ അനുഭവമില്ലാത്തത് കൊണ്ട്  കുറച്ചു കൗമാരക്കാരോടും കുറച്ചു കൗമാരപ്രായക്കാരുടെ അച്ഛനമ്മമാരോടും സംസാരിച്ചു. അങ്ങനെ പുറത്തു നിന്നും കാണുന്ന ഒരാളായി രണ്ടു കൂട്ടരോടും സംസാരിച്ചപ്പോൾ തോന്നിയത് - അച്ഛനമ്മമാർക്ക് അവരുടെ കൗമാരകാലം ഓർമയുണ്ടാകുകയും കുട്ടിപ്പട്ടാളത്തിന്‌ അവരുടെ കൗമാരം അടുത്ത 7-8 വർഷത്തിനുള്ളിൽ തീരുമെന്ന് ഒരു ചിന്തയുണ്ടാകുകയും ചെയ്താൽ  കാര്യങ്ങൾ വളരെ സിംപിൾ ആണെന്നാണ്! ഇത് വായിക്കുന്ന ഏതൊരു രക്ഷിതാവും ഇപ്പോൾ എന്നെ ഒന്ന് "പുശ്ചിച്ചു" ചിരിക്കും എന്നെനിക്കറിയാം - കാരണം നമ്മൾ അനുഭവിക്കാത്ത ജീവിതങ്ങൾ ഒക്കെ നമുക്ക് കെട്ടുകഥകൾ ആണല്ലോ! അപ്പോൾ പ്രതിസന്ധികളും പരിഹാരങ്ങളും സിംപിൾ ആകുമല്ലോ എന്ന്! എന്നിരുന്നാലും കൗമാരകാലത്ത്  ഒരു ട്രബിൾ മേക്കർ/ റിബൽ പദവിയുണ്ടായിരുന്ന ആളെന്ന നിലയിൽ ഞാൻ കുറച്ചുനേരം നിങ്ങളുടെ ആ ടീനേജ് കൊച്ചിന്റെ സ്ഥാനമേറ്റെടുത്തു കൊണ്ട് ഇച്ചിരെ കാര്യങ്ങൾ പറയാൻ പോകുവാണേ  - മക്കൾ സംസാരിക്കുന്നില്ല എന്ന പരാതി നമുക്കിപ്പോൾ തീർക്കാം.



1.  'ഞങ്ങൾ പിള്ളേർക്ക് കുറച്ച് സ്വാതന്ത്ര്യമൊക്കെ അനുവദിച്ചു തരുക' -

 അധികമായാൽ അമൃതും വിഷമാകുന്നത് പോലെ തന്നെ ചിന്തിക്കേണ്ട കാര്യമാണ് 

 ആവശ്യത്തിന്  പോലുംഭക്ഷണം ഇല്ലാതെയിരിക്കുന്നതും.  
കൗമാരക്കാർക്ക് അവരുടെ സ്വന്തം ഐഡന്റിറ്റി സ്ഥാപിക്കാൻ അവസരം നൽകുന്നത്അവർക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്നത് ഒക്കെ  ലോകത്തിൽ സ്വന്തം സ്ഥാനം സ്ഥാപിക്കാൻ അവരെ സഹായിക്കുന്നതിന് അത്യാവശ്യമാണ്. എന്നുകരുതി ആ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തുകൊണ്ട് തീർത്തും മോശമായ ഒരു കൂട്ടുകെട്ടിലാണ് കുട്ടികൾ  ചെന്നുചാടുന്നത് എങ്കിൽ  അത് അനുവദിക്കണം എന്നല്ല. അവിടെയാണ് രണ്ടാം പോയിന്റ് വരുന്നത്. 

2. വീട്ടിലേക്ക് ഇടയ്ക്കൊക്കെ മക്കളുടെ സുഹൃത്തുക്കളെ ക്ഷണിക്കുക - 

പണ്ടുകാലത്തും ഇത് വേണ്ടതായിരുന്നു എങ്കിലും ഇന്നത്തെ മാറുന്ന കാലത്ത് ഇത് അത്യാവശ്യം ആണ്. പണ്ടൊക്കെ ചുറ്റുവട്ടങ്ങളിൽ തന്നെയാകും കുഞ്ഞുങ്ങൾ പഠിക്കുക ഒരു ഡിഗ്രിയൊക്കെ ആകും വരെ. ഇപ്പോൾ  അങ്ങനെയല്ലാത്തത് കൊണ്ടും പലപ്പോഴും നമ്മളിൽ പലരും നാടും വീടും  ദൂരെയിടങ്ങളിൽ നിൽക്കുന്നത് കൊണ്ടും  കുട്ടികൾ ഇടപഴകുന്ന ആളുകൾ നമുക്ക് അപരിചിതരാകാം.  എളുപ്പവഴി കുട്ടികളോട് തന്നെ സുഹൃത്തുക്കളെക്കുറിച്ചു സംസാരിക്കുകയും അവരെ വീട്ടിലേക്ക് ക്ഷണിക്കുകയും അവരുടെ മാതാപിതാക്കളുമായി നല്ലൊരു ബന്ധം ഉണ്ടാക്കിയെടുക്കുകയും ചെയ്യുന്നതാണ്. പലപ്പോഴും പിയർ പ്രെഷർ എന്നത് ബ്രാൻഡഡ് സാധങ്ങങ്ങൾ വാങ്ങുന്നതിൽ മാത്രമല്ല പെരുമാറ്റ രൂപീകരണത്തിലും സഹായിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. ഏതെങ്കിലും ഒരു സുഹൃത്തിനെ പൂർണമായും ഒഴിവാക്കാൻ കൗമാരപ്രായക്കാരെ ഉപദേശിക്കുന്നത് പലപ്പോഴും വിപരീത ഫലം ഉണ്ടാക്കും. ഓർക്കുക ഞങ്ങൾ കൗമാരക്കാർക്ക് എതിർക്കാനാണ് ഇഷ്ടം! 

അതിൽ നിന്ന് നമ്മൾ മൂന്നാമത്തെ പോയിന്റിലേക്ക് എത്തുകയാണ്,


3. കാണുന്നതും കേൾക്കുന്നതുമായ എല്ലാ കാര്യത്തിലും ആദ്യ പ്രതികരണം "നോ"  ആകരുത് -  എല്ലാത്തിലും മക്കളെ എതിർക്കുക/ വഴക്കു പറയുക  എന്നതാകരുത്  നിങ്ങളുടെ മോട്ടോ.  മുടി നീട്ടി വളർത്തുന്നതോ, സ്ഥിരമായി ഒരേ വസ്ത്രം ധരിക്കുന്നതോ ആകെ കുഴഞ്ഞുമറിഞ്ഞുകിടക്കുന്ന പഠനമേശയോ ഒന്നും വലിയ വിഷയമല്ല എന്ന് മാതാപിതാക്കൾ തിരിച്ചറിഞ്ഞാൽ അത് സമാധാനപൂർണമായ ഒരന്തരീക്ഷം സൃഷ്ടിക്കും. മിക്ക കുട്ടികൾക്കും -ടീനേജ് എന്ന വലിയ ബബിളിനുള്ളിൽ ആ ചെറിയ കുഞ്ഞാകാനാണ് ഇഷ്ടം. അതേസമയം ഓരോ കുഞ്ഞും ഒരു വ്യക്തിയുമാണ് - കുറച്ചു പരസ്പര വിരുദ്ധ വാചകങ്ങൾ ആണെന്ന് അറിയാം, അതിലേക്ക് നമ്മുടെ നാലാമത്തെ പോയിന്റിനെ ചേർക്കാം


4.  നിയമങ്ങളും അച്ചടക്കവും മുൻകൂട്ടി തീരുമാനിക്കുക: 

സിംഗിൾ പേരന്റ് അല്ലാത്ത എല്ലാ രക്ഷാകർത്താക്കളും മക്കളെ കുറിച്ചുള്ള കാര്യങ്ങൾ പരസ്പരം സംസാരിച്ചുവേണം തീരുമാനങ്ങളിൽ എത്താൻ. അച്ഛനെ മറികടന്നു അമ്മയോ അമ്മയെ ചെറുതാക്കി അച്ഛനോ കുട്ടികൾക്ക് കാര്യങ്ങൾ സാധിച്ചുകൊടുക്കുന്നതോ  ശിക്ഷകൾ കുറയ്ക്കുന്നതോ പലപ്പോഴും വിപരീതഫലം ചെയ്യും - ഇന്റർനെറ്റ് കട്ട് ചെയ്യുന്നതോ, പോക്കറ്റ് മണി കുറയ്ക്കുന്നതോ, ബൈക്ക് എടുക്കാൻ സമ്മതിക്കില്ല എന്നുള്ളതോ അങ്ങനെ എന്തുമാകാം ശിക്ഷകൾ. പക്ഷേ  എല്ലാത്തിനും ഒരേ ശിക്ഷകൾ ആകരുത് , അങ്ങനെയൊരു അച്ചടക്കനടപടി നേരത്തെ പറഞ്ഞിട്ടുണെങ്കിൽ നടപ്പാക്കാൻ മടിക്കുകയും അരുത്!  കുട്ടികളെയും കൂടി ഉൾക്കൊള്ളിച്ചു കൊണ്ട് ആഴ്ചയിൽ ഒരിക്കൽ ഒരു തീൻമേശ ചർച്ച നടത്തിയാൽ നിങ്ങൾ ചിന്തിക്കാത്ത പലതും ആ കുട്ടിമനസുകളിൽ ഒളിഞ്ഞുകിടപ്പുണ്ട് എന്ന് മനസിലാക്കാം. ഇത് ശരിയല്ലെന്ന് കുട്ടി പറഞ്ഞാൽന്യായമായ ശിക്ഷയെന്താണെന്ന് നിങ്ങൾ അവരോട് സംസാരിക്കുകയും മനസിലാക്കുകയും വേണം.


അപ്പോൾ അതാണ്‌ അഞ്ചാം നിയമം 

5. ദിവസത്തിലെ ഏതെങ്കിലും ഒരു നേരത്തെ ഭക്ഷണം കുട്ടികൾക്ക് ഒപ്പം ആക്കുക - 


ആ സമയം നിങ്ങളുടെയും പങ്കാളിയുടെയും മൊബൈലുകൾക്ക് അവധി കൊടുക്കാം ടിവിയ്ക്കും വിശ്രമം കൊടുക്കാം എന്നിട്ടു നിങ്ങൾ നിങ്ങളുടെ ദൈനം ദിന വിശേഷങ്ങൾ തീൻമേശയിൽ ഒരു വിഭവം ആക്കുക - സംസാരിച്ച എല്ലാ ടീനേജർക്കും ഉണ്ടായിരുന്ന പരാതി - അച്ഛനുമമ്മയ്ക്കും സംസാരിക്കാൻ പഠനം മാത്രമേ വിഷയമുള്ളൂ എന്നാണ് ! പഠനം ഭക്ഷണമേശയിൽ എത്തിക്കാതെ നിങ്ങളുടെ ജോലിയിലെ ആവശ്യമില്ലാത്ത ടെൻഷൻ അവിടെ വിളമ്പാതെ മറ്റെന്തൊക്കെ കാര്യങ്ങൾ സംസാരിക്കാം എന്നാലോചിക്കൂ. അഥവാ ടെൻഷനുള്ള ചില കാര്യങ്ങൾ ഉണ്ടെങ്കിൽ കുട്ടികളോടും കൂടി ഷെയർ ചെയ്യുന്നത് അവരുടെ കാഴ്ചപ്പാടുകൾ, അഭിപ്രായങ്ങൾ ആ കാര്യത്തിൽ എന്തെന്ന് ചോദിച്ചറിയുന്നത് തീർച്ചയായും കുട്ടിയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും. 



ആറാം പോയിന്റായി ഞാൻ പറയാൻ പോകുന്നതും അതാണ് 


6. സംസാരിച്ചാൽ മാത്രമേ പോരാ - കേൾക്കണം. 


"പലപ്പോഴും ഉപദേശങ്ങളും അപ്പുറത്തെ വീട്ടിലെ കുട്ടിയോട് കമ്പാരിസണും മാത്രമാണ് അമ്മയ്ക്കും അച്ഛനും സംസാരിക്കാനുള്ളത്. എന്തെങ്കിലും കുറ്റം കേട്ടാൽ അതിനെക്കുറിച്ചു ഞങ്ങളോട് ചോദിക്കുക പോലും ചെയ്യാതെ കുറ്റവാളിയെന്ന് ആദ്യമേ വിധിക്കും. അപ്പോൾപ്പിന്നെ അങ്ങനെ  തന്നെയങ്ങു  പോകട്ടെയെന്നു വെയ്ക്കും " - പറഞ്ഞത് മിടുക്കിയായ ഒരു പതിനാറുകാരിയാണ്. പ്രണയമുണ്ടെന്നു മറ്റാരോ പറഞ്ഞറിഞ്ഞത് അച്ഛനും അമ്മയും അവളോട് ചോദിക്കുകപോലും ചെയ്യാതെ പരിശോധനകൾക്കും വിലക്കുകൾക്കും വിധേയയാകേണ്ടി വന്നപ്പോൾ! പറയുന്നതിൽ കാര്യമുണ്ട് അല്ലേ ? നമ്മുടെ മക്കളെ നമ്മൾ കുറച്ചുകൂടി വിശ്വസിക്കണ്ടേ? 


7. പ്രണയം / സെക്സിനെക്കുറിച്ചുളള കൗതുകം എന്നതൊക്കെ  കൗമാരകാലത്ത് മിക്ക കുട്ടികളിലും ഉണ്ടാകുന്ന വളർച്ചയുടെ ഭാഗമായി സംഭവിക്കുന്നതാണ് എന്ന് മാതാപിതാക്കൾ എത്രയും പെട്ടെന്ന്  മനസിലാക്കിയാൽ അത്രയും പെട്ടെന്ന് കൗമാരക്കാരുമായി കൂട്ടാകാം. സ്വന്തം മക്കളോട് ജീവിതത്തിലെ അപകടങ്ങളെക്കുറിച്ചും മോശം തീരുമാനങ്ങൾ കൊണ്ട് ഉണ്ടായേക്കാവുന്ന പരിണിതഫലങ്ങളെക്കുറിച്ചും സംസാരിക്കാൻ ഏറ്റവും പറ്റിയ ആൾ നമ്മൾ തന്നെയാണ്. അത് പ്രണയം ആയാലും സേഫ് സെക്സ് ആയാലും മയക്കുമരുന്നുകളുടെ ഉപയോഗം ആയാലും   കുഞ്ഞുങ്ങളോട് തുറന്നു  സംസാരിക്കുക എന്നത് തന്നെയാണ് ഏറ്റവും നല്ല വഴി. 


8.  മദ്യപാനം പുകവലി പാൻപരാഗ് മയക്കുമരുന്ന് ഇതൊക്കെ കൗമാരകാലത്തെ കുട്ടികളെ വഴിതെറ്റിക്കുന്ന ഘടകങ്ങൾ ആണ് - പക്ഷേ, മൂക്കുമുട്ടെ കള്ളുകുടിച്ചു വീട്ടിൽ വരുന്ന അച്ഛൻ മദ്യപിക്കരുത് എന്ന് പറയുന്നത് കേൾക്കാൻ  ചിലപ്പോൾ എല്ലാ കുട്ടികൾക്കും കഴിഞ്ഞുവെന്ന് വരില്ല. സകല സമയവും ടിവിയുടെ  മുന്നിൽ ഇരിക്കുന്ന അമ്മയോ അച്ഛനോ കുട്ടികളുടെ സ്‌ക്രീൻ ഉപയോഗത്തിനെക്കുറിച്ചു വിഷമിച്ചിട്ട് എന്ത് കാര്യം?  മദ്യപാനത്തിന്റെ ദോഷവശങ്ങൾ പറഞ്ഞുകൊടുക്കുന്നതിനൊപ്പം തന്നെ കുട്ടികളിൽ ഇതൊക്കെ ശ്രമിച്ചു നോക്കാനുള്ള പ്രലോഭനങ്ങൾ കൂടുതലാണെന്നതും മറക്കരുത്. കുട്ടികൾക്ക് നമ്മളോട് എന്തും പറയാനുള്ള വിശ്വാസം ഉണ്ടാക്കിയെടുക്കുക എന്നതാണ് ഏറ്റവും പ്രധാനമായ വിഷയം. 

 9. മക്കൾക്ക് റോൾ മോഡൽ ആകുക - 

അതിന്റെ ആദ്യപടി വീട്ടിൽ നിന്ന് തന്നെയാണ്. അമ്മയെ അടിക്കുന്ന അച്ഛൻ, അച്ഛന്റെ അമ്മയെ ചീത്ത പറയുന്ന അമ്മ, ബന്ധുക്കളെക്കുറിച്ചു എപ്പോഴും കുറ്റം മാത്രം  പറയുന്ന രക്ഷിതാക്കൾ, എല്ലാവരെയും സംശയത്തോടെ കാണുന്നത്, എന്തിനെയും പണത്തിന്റെ തൂക്കത്തിൽ കാണുന്നത്, ആളുകളെ അവജ്ഞയോടെ കാണുന്നത്  എന്നുവേണ്ട നിങ്ങൾ കാണിക്കുന്ന ഓരോ കാര്യത്തിനെയും ഒന്നുകിൽ അതേപോലെ മനസിലേക്ക് എടുത്ത് അനുകരിക്കുന്ന അല്ലെങ്കിൽ ഈ പറഞ്ഞതിനെയൊക്കെയും നിങ്ങളെയും എതിർക്കുകയും വെറുക്കുകയും ചെയ്യുന്ന ഒരാളായാണ് നിങ്ങളുടെ കുഞ്ഞ് വളരുക. ഒരു കൗമാരപ്രായമായ മകൾക്കോ മകനോ നിങ്ങൾ പകർന്നു കൊടുക്കാൻ ആഗ്രഹിക്കുന്നത് എന്ത് തന്നെയായാലും അവർ അത് നിങ്ങളുടെ പ്രവർത്തിയിൽ നിന്നാണ് എടുക്കുക - പറച്ചിലിൽ നിന്നല്ല!

10. ഒരുപക്ഷേ ഇത്രയും നേരം പറഞ്ഞതിൽ ഏറ്റവും പ്രയാസമുളള കാര്യമാകും ഈ പത്താമത്തെ പോയിന്റ് :  കുട്ടികൾക്ക് കുറ്റബോധം ഉണ്ടാകാൻ അനുവദിക്കുക -  

കുട്ടികൾ ചെയ്യുന്നതും പറയുന്നതുമായ എന്ത് കാര്യത്തിനും രക്ഷിതാക്കൾ  ന്യായം കണ്ടെത്തേണ്ട ആവശ്യമില്ല എന്ന് മാത്രമല്ല  അവർ ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അവരെ മനസിലാക്കിക്കുക എന്നത് കൂടി പ്രധാനമാണ്. അവരോടൊപ്പം നിന്നുകൊണ്ടുതന്നെ അവരുടെ പ്രവർത്തിയ്ക്കുള്ള പ്രായശ്ചിത്തം, പരിഹാരം ചെയ്യിപ്പിക്കാൻ ശ്രമിക്കുക. ഓരോ വട്ടവും വീഴുമ്പോൾ താങ്ങിയെണീക്കാൻ തോളുണ്ടാകുന്നത് നല്ലതാണ്. അതേ സമയം, വീണുപോകും എന്ന് ഭയന്ന് എടുത്തുകൊണ്ടു നടന്നാൽ അത് നിരുത്തരവാദിത്തപരമായി പെരുമാറുന്ന ഒരു യുവ ജനതയെ സൃഷ്ടിക്കാൻ മാത്രമേ ഉപകരിക്കൂ. 

ടീനേജ് വിശേഷങ്ങൾ ഇവിടം കൊണ്ട് തീരുന്നില്ല - അപ്പനുമമ്മയ്ക്കും ടീനേജേഴ്‌സിനെ എങ്ങനെ വീട്ടിലെ  പല കാര്യങ്ങളിൽ ഇടപെടുത്തി മുന്നോട്ട് കൊണ്ടുപോകാം എന്നത് അടുത്ത ലക്കത്തിലേക്ക് മാറ്റി വെക്കുന്നു. 



ഇത്രയും അതിഭീകരൻ കാര്യങ്ങളൊക്കെ എഴുതിവെച്ചിട്ട് രണ്ടുമൂന്നുകൊല്ലം കഴിയുമ്പോൾ ഞാൻ എന്റെ ടീനേജറോട്  പെരുമാറുന്നത് ഇതിന്റെയൊക്കെ വിപരീത ദിശയിൽ ആകാൻ സാദ്ധ്യതയുണ്ട്. അപ്പോൾ ഞാനീ ലേഖനം  ഒന്നുകൂടി എടുത്തു വായിക്കും, എന്നിട്ടോർക്കും  - മറ്റൊരാളുടെ കുട്ടി പറഞ്ഞ കാര്യങ്ങൾ കേട്ട്, മറ്റൊരു കുട്ടിയുടെ രക്ഷിതാക്കളെ കേട്ട് ഇത്രയുമൊക്കെ ചിന്തിച്ചെങ്കിൽ അന്ന് ചിന്തിച്ചതിൽ കാര്യമുണ്ടാകണം .. എന്നിട്ട് ടീനേജർ കുട്ടികൾ ഇല്ലാത്ത മറ്റൊരു സുഹൃത്തിനോട് ഞാൻ ഉപദേശം ചോദിക്കും!   



(OURKIDS 2019 December Edition) 


Thursday, September 5, 2019

കുട്ടിക്കുറുമ്പിന്റെ അറിയാപ്പാഠങ്ങള്

മക്കളുടെ എല്ലാ കുസൃതിയും  വാത്സല്യത്തോടെ ആസ്വദിക്കുന്ന അച്ഛനമ്മമാരാണോ നിങ്ങൾ.. കുസൃതിക്കും കുറുമ്പിനും ചട്ടമ്പിത്തരത്തിനും ഇടയിലുള്ള നേർത്ത അതിർവരമ്പ് എവിടെയാണ് എന്ന് ഇടയ്ക്കെങ്കിലും ആലോചിക്കുന്നവരാണോ നിങ്ങൾ... എങ്കിൽ നിങ്ങൾക്കുള്ളതാണ് ഇന്നത്തെ വായന.

കഴിഞ്ഞ ദിവസം വീട്ടിലെ രണ്ടു ചെക്കന്മാരേയും കൊണ്ട് അടുത്തുള്ള ഒരു ആഘോഷ സ്ഥലത്ത് പോയിരുന്നു നമ്മുടെ നാട്ടിലെ ഉത്സവം, പള്ളിപ്പെരുന്നാൾ പോലെയൊക്കെ ഒരു ഐറ്റം ആണ് ഇവിടുത്തെ പള്ളികളിലെ വേനൽക്കാലത്തുള്ള ഫെസ്റ്റിവൽ ഡേയ്സ്. കുട്ടികൾക്കു കളിക്കാനുള്ള വിവിധ തരം റൈഡുകൾ, വലിയ യന്ത്ര  ഊഞ്ഞാലുകൾ, ചെറിയ കുട്ടികൾക്ക് പാകത്തിനുള്ള ബൗൺസിങ്ങ് റിങ്ങുകൾ, സ്ലൈഡുകൾ, കറങ്ങുന്ന കുതിരകൾ, തത്സമയ പാട്ടുകളുള്ള വേദികൾ, വിവിധ തരം ഇൻസ്റ്റന്റ്  ഭക്ഷണശാലകൾ എന്നുവേണ്ട ആകെയൊരു മേളമുള്ള സ്ഥലം ആണ് ഇത്തരം ആഘോഷ സ്ഥലങ്ങൾ. 


 അവിടെ എത്തിയപാടെ മൂത്തവൻ അവൻ്റെ പ്രിയപ്പെട്ട കൂട്ടുകാരനൊപ്പം കറങ്ങുന്നതും തല തിരയുന്നതുമായ എല്ലാ റൈഡുകളിലും കയറാൻ ഓടി.  ചെറിയ മൂന്നുവയസുകാരനേയും രണ്ടു കൂട്ടുകാർക്കൊപ്പം ബൗൺസർ വീടിന് അകത്താക്കി,   ഒന്നപ്പുറത്തേക്ക് തിരിഞ്ഞു വന്നപ്പോഴേക്കും ആ സ്ഥലത്തിന് കാവൽ പോലെ നിന്നിരുന്ന സ്ത്രീ പറഞ്ഞു - "നിങ്ങളുടെ കുട്ടികളിൽ ഒരാൾ ആണെന്ന് തോന്നുന്നു മറ്റു കുട്ടികളിൽ ഒരാളുടെ മുടി പിടിച്ചു വലിച്ചു. ഞാൻ വിലക്കിയിട്ടുണ്ട്. നന്നായി പെരുമാറിയില്ലെങ്കിൽ ഇവിടെ നിന്ന് പുറത്താക്കുമെന്നും പറഞ്ഞിട്ടുണ്ട്" . കേട്ടതും എന്റെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും മുഖം മങ്ങി. കാരണം ഞങ്ങളുടെ രണ്ടാളുടെയും കുഞ്ഞുങ്ങൾ ആണ് ആ ബൗൺസിങ്ങ്  ടെന്റിനുള്ളിൽ ഇന്ത്യക്കാർ ആയിട്ടുള്ളത്. അതുകൊണ്ടുതന്നെയാകും ഞങ്ങളിൽ ഒരാളുടേത് ആണ് ആ പ്രശ്നക്കാരൻ എന്ന്  അവർക്ക് നിസംശയം പറയാൻ ആയിട്ടുണ്ടാകുക. കൂടെയുള്ള ആളുടെ കുട്ടി ഒരു വയസു മൂത്തതാണ് - ഇനി ഞങ്ങൾക്ക് ഒരു സംശയം വരണ്ട എന്ന് കരുതി ആ സ്ത്രീ കൂട്ടിച്ചേർത്തു , കൂട്ടത്തിലെ ചെറിയവൻ എന്ന്!  അതോടെ തീരുമാനം ആയി.. സംഭവം നമ്മുടെ സന്താനം തന്നെയാണ്. പറഞ്ഞിട്ട് കാര്യമില്ലാലോ - അവനിപ്പോൾ അകത്തു കളിച്ചു മറിയുകയാണ്. അടിയന്തിരാവസ്ഥ ഒക്കെ പിള്ളേർ മറന്നിരിക്കുന്നു. വിളിച്ചു ചോദിച്ചാൽ ആശാന് ഓർമയുണ്ടാകണം എന്നില്ല. ആ സ്ത്രീയോട് ക്ഷമ പറഞ്ഞു, ഇനിയെന്തേലും ഉണ്ടായാൽ ആളെ അവിടെ നിന്ന് മാറ്റാം എന്നും പറഞ്ഞു. വിവർണമായ എൻ്റെ മുഖം കണ്ടിട്ട് കൂടെയുള്ള സുഹൃത്ത് സമാധാനിപ്പിക്കാൻ പറഞ്ഞു - "സാരമില്ല, ഇത് ഇവന്മാരുടെ കാര്യത്തിലും സംഭവിക്കാറുണ്ട്. കുട്ടികളല്ലേ" എന്ന്. ഇതൊന്നും അറിയാൻ പാടില്ലാഞ്ഞിട്ടല്ല, പക്ഷേ നമ്മളുടെ കുട്ടി മറ്റൊരു കുട്ടിയെ ഉപദ്രവിച്ചു എന്ന് കേൾക്കുമ്പോൾ നമുക്കുണ്ടാകുന്ന ഒരു വിഷമാവസ്ഥ ഉണ്ടല്ലോ...അത് അതിഭീകരം ആണ്. അങ്ങനെയാണ് സ്വന്തം കുട്ടികളുടെ  ഈ കുറുമ്പും കുസൃതിയും ഒക്കെ മറ്റൊരാൾ പറയുമ്പോൾ ചട്ടമ്പിത്തരം ആകുന്നത് എങ്ങനെയെന്നും എന്താണ് ശരിക്ക് ചെയ്യേണ്ട പ്രതിവിധി എന്നും ആലോചിച്ചത്.






വീട്ടിൽ കുഞ്ഞൻ കുറുമ്പ് കാട്ടി  അച്ഛന്റെയോ 8 വയസുകാരൻ ചേട്ടന്റെയോ എന്റെയോ മുടി പിടിച്ചു വലിക്കുമ്പോൾ മിക്കപ്പോഴും ചിരിച്ചുകൊണ്ടാകും നമ്മൾ അതിനു പ്രതികരിക്കുക.  ചേട്ടനാണ് പിന്നെയും അയ്യോ രക്ഷിക്കണേ എന്നെങ്കിലും കരയുക. പക്ഷേ, ചെറിയ ആളുടെ മനസ്സിൽ അത് ചെയ്യാൻ പാടില്ലാത്ത ഒരു കാര്യമായി പതിഞ്ഞിട്ടില്ല എന്ന് വ്യക്തം. മറ്റേയാൾക്ക് വേദനിക്കുന്നു എന്ന് മനസിലാക്കാൻ ആയിട്ടില്ല, കുഞ്ഞിന്റെ മുടി വീട്ടിലാരും വലിക്കാറുമില്ല അതുകൊണ്ട് തന്നെ അതിന്റെ വേദന അവന് ചിലപ്പോൾ അറിയാൻ കഴിയുന്നുണ്ടാകില്ല. എങ്കിലും അത് പറഞ്ഞുകൊടുത്തില്ല എന്നത്, മൂന്നുവയസുകാരന് മനസിലാകുന്ന രീതിയിൽ അത് പകർത്താൻ കഴിഞ്ഞില്ല എന്നത് ഞങ്ങളുടെ രണ്ടുപേരുടെയും തെറ്റ് തന്നെയാണ്.  ചിലപ്പോൾ എങ്കിലും പുറത്ത് നിന്നൊരാൾ ചൂണ്ടിക്കാട്ടുമ്പോൾ ആകും നമ്മൾ അത് തിരിച്ചറിയുക. കൃത്യമായി 

അച്ഛനമ്മമാർ പൊതുവേ ശ്രദ്ധിക്കാൻ വിട്ടുപോകുന്നതും എന്നാൽ  സ്വഭാവരൂപീകരണത്തിൽ പ്രാധാന്യം ഉള്ളതുമായ ചില ശീലങ്ങളെക്കുറിച്ചു പഠനങ്ങളിൽ നിന്നും കണ്ടെത്തിയത് പങ്കുവെക്കാം. 

ചെറിയ കുഞ്ഞുങ്ങളുടെ അത്ര നന്നല്ലാത്ത ശീലങ്ങൾ 

1. മുതിർന്നവരുടെ സംസാരം  തടസ്സപ്പെടുത്തുന്നു: 

എല്ലാ കുട്ടികളും  സംസാരിക്കാൻ ഇഷ്ടപ്പെടുന്നു. പക്ഷേ, മറ്റുള്ളവർ സംസാരിക്കുമ്പോൾ അത് തടസപ്പെടുത്തി ആകരുത് അവരുടെ സംസാരം. കഴിയുന്നതും ഓരോരുത്തർക്കും സംസാരിക്കാൻ ഉള്ള അവസരം ഉണ്ടെന്നും അത് കൃത്യമായി ലഭിക്കും എന്നും രണ്ടുവയസ്സ് മുതലുള്ള കുട്ടികളോട് പറയാൻ ശ്രമിക്കുക . ശ്രമിക്കുക എന്ന് ഞാൻ പറഞ്ഞത് എന്തുകൊണ്ടെന്നാൽ, രണ്ടുവയസ്സുള്ള ആൾ അത്രയധികമൊന്നും ഇത് മനസ്സിലാക്കുകയോ ഓർത്തുവെയ്ക്കുകയോ ചെയ്യില്ല .. പക്ഷേ നിരന്തരമായി ഇങ്ങനെ ചെയ്യുന്നതിലൂടെ ഇതാണ് ശരിയായ രീതി എന്ന് കുഞ്ഞു മനസിലാക്കും.  

ചിലപ്പോഴൊക്കെ രണ്ടാളും ഒരുമിച്ചു സംസാരിച്ചുതുടങ്ങുന്ന സമയം ഉണ്ട്. അപ്പോൾ   ഞാൻ പറയാറുണ്ട്, “ശരി, ആരും അടുത്ത  15 മിനിറ്റ് സംസാരിക്കുന്നില്ല,”  അപ്പോൾ  ഞങ്ങൾക്ക് കുറച്ച് നിമിഷങ്ങൾ, ശാന്തമായ സമയം ലഭിക്കും.  ആശയവിനിമയത്തെ  പൂർണ്ണഹൃദയത്തോടെ പ്രോത്സാഹിപ്പിക്കുമ്പോൾത്തന്നെ,  ഓരോരുത്തരുടേയും അവകാശവും, അവസരവും കുട്ടികൾ മനസിലാക്കുന്നതും നല്ലതാണ്. പിഞ്ചുകുഞ്ഞുങ്ങൾക്ക് പോലും സംസാരിക്കാനുള്ള അവസരം കാത്തിരിക്കാൻ കഴിയും. "wait  for your  turn "  തിരികെ അവർ സംസാരിക്കുമ്പോഴും ഈ  നിയമം നമുക്ക് ബാധകമാണ്. കുഞ്ഞുങ്ങൾ സംസാരിക്കുമ്പോൾ മൊബൈൽ നോക്കുകയോ, ഇടയ്ക്ക് തടസപ്പെടുത്തി മറ്റെന്തെങ്കിലും ചോദിക്കുകയോ, അവരെ കേൾക്കാതെ പങ്കാളിയോട് സംസാരിക്കുകയോ, ടീവി ശ്രദ്ധിക്കുകയോ ചെയ്യരുത്. 





2. വീട്ടിൽ  സാധനങ്ങൾ  വലിച്ചെറിയുക: 


മിക്ക കുഞ്ഞുങ്ങളും ദേഷ്യം അല്ലെങ്കിൽ സങ്കടം വരുമ്പോൾ കയ്യിലിരിക്കുന്ന സാധനങ്ങൾ വലിച്ചെറിഞ്ഞാണ് അത് പ്രകടിപ്പിക്കാറുള്ളത്.  നമ്മളിൽ എത്രപേർ അത് "കുഞ്ഞല്ലേ" എന്ന് വിട്ടുകളയാറുണ്ട്? ചില പെരുമാറ്റം തെറ്റാണെന്നും അസ്വീകാര്യമാണെന്നും  കുട്ടികളെ പഠിപ്പിക്കേണ്ട ഉത്തരവാദിത്തം അവരുടെ മാതാപിതാക്കൾക്കാണ്. കുഞ്ഞുങ്ങൾക്ക് എന്തുകൊണ്ട് സാധനങ്ങൾ എറിയരുത് എന്നതിനുപിന്നിലെ ശരിയായ കാര്യം മനസിലാകില്ല എന്നത് സത്യമാണ്. അവർക്ക് കയ്യിലുള്ള സാധനം വില പിടിച്ചതാണ് എന്നോ,  ഏറ് കിട്ടുന്ന ആളിന് വേദനിക്കും എന്നോ, കൊള്ളുന്നിടം പൊട്ടുമെന്നോ ഒന്നും മനസിലാകില്ല. പക്ഷേ  അസന്തുഷ്ടമാകുന്ന അവസരങ്ങളിൽ സാധനങ്ങൾ എറിയുന്ന സ്വഭാവം സ്വന്തം വീട്ടിൽ ശീലിക്കുന്ന കുട്ടിയ്ക്ക് മറ്റൊരാളുടെ വീട്ടിലോ പൊതു ഇടത്തിലോ അത് ചെയ്യാൻ പാടില്ല എന്നത് സ്വയം മനസിലാകില്ല, ആ സമയത്ത് അത് പറഞ്ഞാൽ ആ വ്യത്യാസം കുട്ടിയ്ക്ക് മനസിലാകുകയും ഇല്ല . 

എന്താണ് ചെയ്യാനാകുക? 

ചില ഇനങ്ങൾ എറിയുന്നതിനല്ലെന്ന് കുഞ്ഞിനെ പഠിപ്പിക്കുക, അതുപോലെ ചിലയിടങ്ങളും.  പന്ത് എറിയും പോലെ മൊബൈൽ എറിയാൻ പാടില്ല എന്നു പറയുന്നത് കുഞ്ഞിന് മനസിലാക്കാൻ എളുപ്പമാണ്. 


3. കടിക്കുക, അടിക്കുക, തള്ളുക. 

നിസാരമായി തള്ളിക്കളയേണ്ട കാര്യമല്ല ഈ ശീലം. കുഞ്ഞുങ്ങൾ മുതിർന്നവരെ തമാശയ്ക്ക് വേണ്ടി തല്ലുകയോ, തള്ളുകയോ, കടിക്കുകയോ ചെയ്യുന്നത് പോലും നല്ല ശീലമല്ല എന്ന് കുഞ്ഞിനെ മനസിലാക്കിക്കാൻ ശ്രമിക്കണം.  മറ്റൊരാളെ വേദനിപ്പിക്കുന്നത് "നോ - നോ " ആക്കണം. 

നുണ പറയുക, അനാദരവ്, കടിക്കുക, അടിക്കുക, തള്ളുക, മോഷ്ടിക്കുക എന്നിവ തീർച്ചയായും ചെറുപ്പത്തിലേ മുതൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ  ചിലതാണ്.

എന്റെ കുട്ടികളിൽ ആരെങ്കിലും മന:പൂർവ്വം മറ്റൊരാളെ വേദനിപ്പിക്കുമ്പോൾ, അവർ പരിണതഫലങ്ങൾ നേരിടുന്നു. മുതിർന്ന കുട്ടിയോട് എപ്പോഴും പറയാറുള്ളത് ശാരീരികമായി ഒരു പ്രശ്നവും തീർക്കാൻ മുതിരരുത് എന്നാണ്. ഇളയ ആളോടും അടിക്കരുത് പിച്ചരുത് എന്നതൊക്കെ പറഞ്ഞിട്ടുണ്ട് എങ്കിലും മുടി പിടിച്ചു വലിക്കുന്നത് ഒരു കളിയല്ല എന്നത് കഴിഞ്ഞ ദിവസം മുതൽ ഉൾപ്പെടുത്തി. വീട്ടിൽ ആ കളി കളിക്കുന്നത് നിർബന്ധമായും നിർത്തി.  

കുഞ്ഞുങ്ങളുടെ ഈ സാധാരണ  പെരുമാറ്റത്തെഒരു വലിയ ദുശീലമായി കാണുന്നത്  മടുപ്പിക്കുന്നതാണെന്ന് എനിക്കറിയാം, പക്ഷേ നിങ്ങൾ‌ ഓരോ തവണയും ഇത് സ്ഥിരമായി അഭിസംബോധന ചെയ്യുകയാണെങ്കിൽ‌, ഓരോ പാർട്ടിയിലും ഓരോ കളി സ്ഥലത്തും നിങ്ങളുടെ കുട്ടിയെക്കുറിച്ചു മറ്റൊരു കുട്ടിക്ക്/ കുട്ടിയുടെ രക്ഷിതാക്കൾക്ക് പരാതി ഉണ്ടെങ്കിൽ  ഇതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കേണ്ടിയിരിക്കുന്നു.  കുഞ്ഞിന് മനസിലാകുന്ന ഭാഷയിൽ പറയുകയും, ആവശ്യമെങ്കിൽ ടൈം ഔട്ട്, ഇഷ്ടമുള്ള സാധനങ്ങൾ മാറ്റി വെയ്ക്കുക, tv  കാണിക്കാതെ ഇരിക്കുക അങ്ങനെയുള്ള ശിക്ഷാവിധികൾ ഉൾപ്പെടുത്തുകയും വേണം. ഇത് സ്വീകാര്യമായ സ്വഭാവം അല്ലായെന്നു കാണുമ്പോൾ  ഒടുവിൽ കടിക്കുന്നതും അടിക്കുന്നതും തള്ളുന്നതും അവർ അവസാനിപ്പിക്കും. മനപ്പൂർവ്വം മറ്റൊരാളെ വേദനിപ്പിക്കുന്നത് ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ അവസാനിപ്പിക്കുക ആണെങ്കിൽ വരും വർഷങ്ങളിൽ‌ ഒരു “പ്രശ്‌നമുണ്ടാക്കുന്നയാളുമായി” നിങ്ങൾ‌ നിരന്തരം ഇടപെടേണ്ടതില്ലെന്ന്  സത്യസന്ധമായി ഞാൻ  വിശ്വസിക്കുന്നു! 

4. മറ്റുളവരുടെ സാധനങ്ങൾ തട്ടിയെടുക്കുക 


ഒരിക്കൽ ഒരു സുഹൃത്തിന്റെ മകൾ വീട്ടിൽ വന്നു. മകന്റെ ഏറ്റവും ഇഷ്ടപ്പെട്ട കളിപ്പാട്ടം എടുത്തു കളിയ്ക്കാൻ തുടങ്ങി. മകൻ അത് അപ്പോഴൊന്നും ശ്രദ്ധിക്കുകയോ കരയുകയോ ചെയ്തില്ല. മാത്രവുമല്ല " ഷെയർ എവെരിതിങ് " എന്ന് പങ്കുവെയ്ക്കാൻ പഠിപ്പിക്കുന്ന സമയവുമാണ്. പക്ഷേ, സുഹൃത്ത് പോകാൻ ഒരുങ്ങിയപ്പോൾ ആണ് പ്രശ്നം ആയത്.  ആ മകൾക്ക് കളിപ്പാട്ടം കൂടെക്കൊണ്ടു പോകണം, മകൻ ആണെങ്കിൽ പങ്കു വെയ്ക്കാൻ ഒക്കെ സമ്മതമാണ് പക്ഷേ അത് മറ്റേയാൾക്ക് സ്വന്തമായി കൊടുക്കണം എന്നറിഞ്ഞപ്പോൾ കരയാനും തുടങ്ങി. അത്രയേറെ വിലയൊന്നുമില്ലാത്ത ഒരു കളിപ്പാട്ടം ആണ്, പക്ഷേ മകൻ അതിനോട് ഇമോഷണലി അറ്റാച്ച്ഡാണെന്നു  അറിയാവുന്ന ഞങ്ങൾ വിഷമത്തിലായി. കൂട്ടുകാരിയുടെ മകളോട് അത് തരില്ല എന്ന് പറയാൻ ഞങ്ങൾക്ക് കഴിയുന്നില്ല, സ്വന്തം മകളോട് കൂട്ടുകാരി അത് നിന്റേതല്ല, വീട്ടിലേക്ക് കൊണ്ടുപോകാൻ ആകില്ല എന്ന്  പറയുന്നുമില്ല. വിഷമഘട്ടത്തിൽ ആക്കിയ ആ സന്ദർഭത്തിൽ കുട്ടിയുടെ മാതാപിതാക്കൾക്ക് ആയിരുന്നു എന്തെങ്കിലും ചെയ്യാൻ ആകുക. 

കുഞ്ഞുങ്ങളോട് മറ്റുള്ളവരുടെ സാധനങ്ങളെ ബഹുമാനിക്കണം എന്നും എല്ലാം സ്വന്തമെന്നത് പോലെ പെരുമാറരുത് എന്നതും വളരെ ചെറുതിലേ പറയുക. എന്റെ മകനും ചിലയിടങ്ങളിൽ പോയിവരുമ്പോൾ അവിടെയുള്ള കാറൊക്കെ കൂടെക്കൊണ്ടുവരാൻ കരഞ്ഞിട്ടുണ്ട്. പക്ഷേ അത്തരം കരച്ചിലുകൾ കൊണ്ട് കാര്യമില്ല എന്ന് അവൻ കാലക്രമേണ മനസിലാക്കി. കരയുന്ന കുഞ്ഞ് ഒരു സങ്കടമാണെങ്കിലും ഭാവിയിൽ അരുത് എന്നതിനെ അംഗീകരിക്കാനും  കൺസെന്റ് എന്ന വലിയ കാര്യത്തിനെ അതിന്റെ ശരിയായ അർത്ഥത്തിൽ മനസിലാക്കാനും അവർക്ക് കഴിയും എന്ന് തന്നെ ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. മറ്റുള്ളവരുടെ കാര്യങ്ങളെ ബഹുമാനിക്കാൻ അവരെ പഠിപ്പിക്കുക എന്നതാണ് നമുക്ക് കുഞ്ഞുങ്ങളോട് ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം. 

5. സാധനങ്ങൾ വലിച്ചെടുക്കുകയും അവ തിരികെ വെയ്ക്കാതെ ഇരിക്കുകയും ചെയ്യുന്നത് 


 ആരോ എന്നോട് പറഞ്ഞ ഒരു ലളിതമായ വാചകം ഉണ്ട്, അത് ഇപ്രകാരമാണ്: “നിങ്ങളുടെ കുട്ടിക്ക് ഒരു കളിപ്പാട്ടം പുറത്തെടുക്കാൻ പ്രായമുണ്ടെങ്കിൽ, അത് തിരികെ വയ്ക്കാനും ആൾക്ക് കഴിവുണ്ട്.”
ലളിതമായ ചിന്ത, പക്ഷേ സന്ദേശം ഉച്ചത്തിലും വ്യക്തവുമാണ്.

കളിപ്പാട്ടങ്ങളോ, പേപ്പറുകളോ, ഉടുപ്പുകളോ,പാത്രങ്ങളോ എന്ത് തന്നെയായിക്കോട്ടെ എടുക്കുന്നത് തിരികെ അതേ സ്ഥാനത്ത്  കൊണ്ടുവെയ്‌ക്കാൻ, തുറന്ന കബോർഡുകൾ അടയ്ക്കാൻ, ഉടുപ്പുകൾ തട്ടിമറിച്ചിടാതെ ആവശ്യമുള്ളത് എടുക്കാൻ ഒക്കെ കുഞ്ഞുങ്ങളെ ചെറുതിലേ മുതൽ ശീലിപ്പിക്കാവുന്നതേ ഉള്ളൂ. കഴിച്ചുകഴിഞ്ഞ പാത്രം കൊണ്ട് സിങ്കിൽ വെയ്ക്കാൻ പറയുന്ന കുഞ്ഞ് ആദ്യത്തെ തവണ വെയ്ക്കുമ്പോൾ താഴെ വീഴാം, വെയ്ക്കുന്നത് അൽപ്പം ഉച്ചത്തിലാകാം - അത് പഠിക്കുന്നതിന്റെ വഴികളാണ് എന്ന് നമ്മൾ മനസിലാക്കണം എന്ന് മാത്രം.  ഉടുപ്പുകൾ മടക്കിവെയ്ക്കുന്നതിനെ പിന്നീടു നമ്മൾ വീണ്ടും മടക്കേണ്ടി വന്നേക്കാം.  പക്ഷേ, ചെയ്‌തു ചെയ്തു മാത്രമേ നമ്മൾ എന്തിലും പ്രാവീണ്യം നേടുകയുള്ളൂ എന്ന് കുഞ്ഞുങ്ങളുടെ കാര്യത്തിലും ഓർക്കാം. 



മറ്റുള്ളവരുടെ പാത്രങ്ങളിൽ നിന്നും കഴിക്കാൻ നോക്കുക, പോകുന്ന ഇടങ്ങളിലൊക്കെ ചുവരുകളിൽ വരയ്ക്കുക, ബുക്കുകൾ കീറുക ഇത്തരം ശീലങ്ങൾ എല്ലാം തന്നെ തുടങ്ങുന്നത് സ്വന്തം വീട്ടിൽ നിന്നാണ്. വരയ്ക്കാനുള്ള ചുമരുകളോ പ്രതലങ്ങളോ മായ്ക്കാവുന്ന പേനകളോ കൊടുക്കുകയും ഇതിനൊക്കെ പ്രത്യേക സ്ഥലങ്ങൾ ഉണ്ടെന്നു അവരെ മനസിലാക്കിക്കുയും ആണ് ചെയ്യാവുന്ന കാര്യം. 


എല്ലാ പ്രാവശ്യവും പറയാറുള്ളത് പോലെ, നമ്മളെല്ലാവരും കുഞ്ഞുങ്ങൾ നല്ല വ്യക്തികളായി വളരാനാണ് ശ്രമിക്കുന്നത്. ഇതിൽ ആർക്കും കൃത്യമായി പറയാവുന്ന ഒരു വഴിയില്ല. പലവട്ടമുള്ള ശ്രമങ്ങളിലൂടെ തെറ്റായിപ്പോകുന്നവ തിരുത്തുന്നതിലൂടെ ഒക്കെയാണ് നമ്മൾ നല്ല മാതാപിതാക്കൾ ആകുന്നത്. കുഞ്ഞുങ്ങൾ കണ്ടുപഠിക്കുന്നത് നമ്മളെയാണെന്നു മാത്രം ഓർത്താൽ മതി.  'നോ' പറയേണ്ട ഇടത്ത് അത് പറയാൻ നമ്മുടെ സ്നേഹം നമ്മളെ അന്ധരാക്കാതെ ഇരിക്കട്ടെ. ഹാപ്പി പാരന്റിങ് 


(OURKIDS JULY - 2019)

Friday, May 31, 2019

ഒരു ദേശത്തിന്റെ സ്വത്ത്

അനുഭവം 1
--------------------


പരിചയത്തിലുള്ള ഒരു ചേച്ചി അവരുടെ ഒരുവയസുള്ള കുഞ്ഞിനെ ആദ്യമായി ഡേ കെയറില്‍ വിട്ട ദിവസം. അവരുടെ മുന്നില്‍വെച്ച്‌ തന്നെ കുഞ്ഞിന്‍റെ ശരീരത്തില്‍ എന്തെങ്കിലും പാടുകളോ മുറിവുകളോ ഉണ്ടോയെന്ന് ഉടുപ്പുകളഴിച്ചു നോക്കിയതിനെക്കുറിച്ചു പറഞ്ഞപ്പോള്‍ ചുമ്മാ ചിരിച്ചുതള്ളി. പിറ്റേ ആഴ്ച തണുത്ത കാറ്റടിച്ചും പോളന്‍ അലര്‍ജിയും കാരണം ചുവന്നുതുടുത്ത കവിളുകളുമായി എത്തിയ കുഞ്ഞിനെക്കണ്ട് ഡേ കെയറിലെ ടീച്ചര്‍മാര്‍ക്ക് ഒരു സംശയം ഇത് അമ്മയുടെയോ അച്ഛന്റെയോ കൈപ്രയോഗത്തിന്റെ ബാക്കിപത്രം ആണോയെന്ന്. ആ മാതാപിതാക്കള്‍ക്ക് നിറംമാറ്റം കുഞ്ഞിന്‍റെ അലര്‍ജി ആണെന്ന് അവരെ തെളിവുസഹിതം ബോദ്ധ്യപ്പെടുത്തേണ്ടിവന്നു. അങ്ങനെ ചെയ്തില്ല എങ്കില്‍ ഉറപ്പായും അടുത്തതായി സംസാരിക്കേണ്ടത് child welfare ആള്‍ക്കാരോട് ആകുമെന്ന് ഈ നാട്ടിലെ നിയമമറിയുന്ന ആ അച്ഛനുമമ്മയ്ക്കും അറിയാം.


അനുഭവം 2
---------------------

മൂത്ത ഒരു കുട്ടിയും ഇളയ ഇരട്ടക്കുഞ്ഞുങ്ങളുമുള്ള ഒരു സുഹൃത്ത്. ഇരട്ടകളേയും കൊണ്ട് ഒറ്റയ്ക്ക് കടയില്‍പ്പോകേണ്ടി വരുമ്പോള്‍ സാധാരണ ചെയ്യാറുള്ളത് അവിടെയുള്ള ഇരട്ട സീറ്റുള്ള ട്രോളിയില്‍ കുഞ്ഞുങ്ങളെ ഇരുത്തി കടയ്ക്കുള്ളിലെ കറക്കം പൂര്‍ത്തിയാക്കും. ഒരുദിവസം ഇങ്ങനെ വീട്ടിലേക്കുള്ള അല്ലറചില്ലറ ഷോപ്പിംഗ്‌ ഒക്കെക്കഴിഞ്ഞ് കുഞ്ഞുങ്ങളേയും വണ്ടിയില്‍ കയറ്റി തിരികെ യാത്ര ചെയ്ത് അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോഴാണ് ഒരു സാധനം കടയില്‍ മറന്നതോര്‍ത്തത്. രണ്ടുവയസു മാത്രം പ്രായമുള്ള കുഞ്ഞുങ്ങള്‍ രണ്ടാളും കാര്‍സീറ്റില്‍ കയറ്റിയപ്പോഴേ ഉറക്കവുമായി.  എങ്കിലും ഇനിയൊരിക്കല്‍ക്കൂടി രണ്ടാളേയും പൊക്കികൊണ്ട് കടയിലേക്ക് വരുന്ന ബുദ്ധിമുട്ട് ഓര്‍ത്ത് ആളപ്പോള്‍ത്തന്നെ തിരികെ കടയില്‍ പോയി.   പാര്‍ക്കിംഗ് ലോട്ടില്‍ കടയോട് ഏറ്റവും ചേര്‍ന്നുള്ള സ്ഥലത്ത് കാര്‍ പാര്‍ക്ക് ചെയ്തിട്ട് ആ അമ്മ ഓടിപ്പോയി അഞ്ചുമിനിറ്റിലും താഴെയുള്ള സമയത്തില്‍ തിരികെ മക്കളുടെ അടുത്തേക്ക് എത്തുകയും ചെയ്തു. കുഞ്ഞുങ്ങള്‍ ഉറക്കമായിരുന്നത് കൊണ്ട് അവരറിഞ്ഞത് പോലുമില്ല അമ്മ പോയതും വന്നതും. പക്ഷേ ആള്‍ തിരികെ കാറിന് അടുത്തെത്തിയപ്പോള്‍ തൊട്ടടുത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിലെ ഒരു ആള്‍ ഇവരുടെ കാറിനു സമീപം നില്‍ക്കുന്നുണ്ടായിരുന്നു. 12 വയസില്‍ താഴെയുള്ള കുട്ടികളെ ഒറ്റയ്ക്കാക്കി പോകുക എന്നത് ഈ നാട്ടില്‍ ശിക്ഷ കിട്ടാവുന കാര്യമാണ് - അതിപ്പോ വീട്ടിലായാലും കാറിലായാലും സംഭവം ഗുരുതരമായ കുറ്റമാണ്. അടുത്തിടെ മാത്രം ഈ നാട്ടിലേക്ക് എത്തിയ ആ സുഹൃത്തിന് കാര്യത്തിന്‍റെ ഗൗരവം അത്രയ്ക്ക് അറിയില്ലായിരുന്നു എന്നതാണ് സത്യം. നല്ലവനായ ആ ശമരിയക്കാരന് അത് മനസിലായത് കൊണ്ട് മാത്രം അദ്ദേഹം 911 വിളിച്ചില്ല. പക്ഷേ, ഇനിയൊരവസരത്തിലും ഇങ്ങനെ കുഞ്ഞുങ്ങളെ ഒറ്റയ്ക്കാക്കി പോകാന്‍ പാടില്ല എന്നും, ഇതുപോലെ കണ്ടാല്‍ പോലീസിനു വിവരം കൊടുത്തില്ല എങ്കില്‍ ആ കാണുന്നവര്‍ കൂടി കുറ്റക്കാരാകുകയും ചെയ്യും എന്നുള്ളത് കൊണ്ട് സാധാരണ എല്ലാവരും 911 വിളിക്കും എന്നുമുള്ള ആജീവനാന്തം ഓര്‍ക്കാനുള്ള ഒരു പാഠം എന്‍റെ സുഹൃത്തിന് കിട്ടി!


അനുഭവം 3
---------------------


ഇതെന്‍റെ സ്വന്തം അനുഭവം ആണ്. രണ്ടാമത്തെ കുഞ്ഞന്‍ ജനിച്ചപ്പോള്‍ 2.8 കിലോഗ്രാം തൂക്കമേ ഉണ്ടായിരുന്നുള്ളൂ. ഇന്ത്യന്‍ കുട്ടികളുടെ കണക്ക് വെച്ച് അവന് തൂക്കക്കുറവ് ഇല്ലെങ്കിലും ഇവിടുത്തെ കണക്കനുസരിച്ച് അവന്‍ 'ഇത്തിരിക്കുഞ്ഞന്‍' ആയിരുന്നു - ഒരു ഷുഗര്‍ ബേബിയും. ആശുപത്രിയില്‍ നിന്ന് മൂന്നിന്‍റെ അന്നുതന്നെ വീട്ടില്‍ എത്തിയെങ്കിലും ഒന്‍പതാം ദിവസം ചില കോമ്പ്ലിക്കേഷന്‍സ് കാരണം  തിരിച്ചു ഹോസ്പിറ്റല്‍ പോകേണ്ടിവന്നു എനിക്ക്. കുഞ്ഞിനു പാലുകൊടുക്കാന്‍ പറ്റാതെയായപ്പോള്‍ അവരുതന്നെ ഫോര്‍മുല ഒക്കെ കൊടുത്തു മാനേജ് ചെയ്തെങ്കിലും വീണ്ടും മുലപ്പാല്‍ കൊടുത്തു തുടങ്ങിയപ്പോള്‍  അവന്‍റെ തൂക്കത്തില്‍ കാര്യമായ വ്യത്യാസം വന്നിരുന്നു. അന്ന് ഡോക്ടര്‍ പാല്‍ പമ്പ് ചെയ്ത് കൊടുക്കണമെന്നും ഫോര്‍മുല കൊടുക്കണം എന്നും പറയുകയും രണ്ടു ദിവസം കഴിഞ്ഞു വീണ്ടും കൊണ്ടുവരണമെന്നും പറഞ്ഞുഞങ്ങളെ വിടുകയും ചെയ്തു.  രണ്ടുദിവസം കഴിഞ്ഞു ചെന്നപ്പോഴും തഥൈവ തന്നെ തൂക്കം. എനിക്ക് കുഞ്ഞിനു ഫോര്‍മുല കൊടുക്കാനുള്ള മടിയും, പാല്‍ കുടിച്ച് ഉറങ്ങിപ്പോകുന്ന കുട്ടിയെ ഉണര്‍ത്താനുള്ള വിഷമവും  മനസിലാക്കിയ ഡോക്ടര്‍ ഒരു താക്കീത് പോലെ പറഞ്ഞു രണ്ടു ദിവസം കഴിഞ്ഞുള്ള അടുത്ത ചെക്കപ്പില്‍ കുറഞ്ഞ ഭാരം തിരികെ എത്തിയില്ല എങ്കില്‍ ഞങ്ങള്‍ കുഞ്ഞിനെ ഇവിടെ കിടത്തി ഫോര്‍മുല കൊടുക്കും, കുട്ടിക്ക് ആവശ്യത്തിനു ഭാരമായി എന്ന് തോന്നുമ്പോള്‍ നിങ്ങള്‍ക്ക്  വീട്ടിലേക്ക് കൊണ്ടുപോകാം. അങ്ങനെ പറയാന്‍ ഒരു ഡോക്ടര്‍ക്ക് അവകാശമുണ്ട്, അവരത് ചെയ്യുകയും ചെയ്യും എന്നറിയാവുന്നത് കൊണ്ട് അടുത്ത രണ്ടു ദിവസം ഊണും ഉറക്കവുമില്ലാതെ പാലുകൊടുത്താണ് ചെറിയവന്റെ തൂക്കം കറക്ടാക്കിയത്.




ഈ മൂന്നു അനുഭവവും വെച്ച്പറഞ്ഞുവന്നത് എന്തെന്നാല്‍ ഇവിടെ കുഞ്ഞുങ്ങളെ ദേശത്തിന്‍റെ സ്വത്തായാണ് കാണുന്നത്. അപ്പുറത്തെ വീട്ടിലെ കുട്ടിക്കൊരു കുഴപ്പം പറ്റിയാല്‍ ആദ്യം അറിയുന്നവന്‍ പോലീസിനെയോ കുട്ടികളുടെ സംരക്ഷണയ്ക്കായുള്ള സംഘടനകളിലോ അറിയിച്ചില്ല എങ്കില്‍  കുഴപ്പം ഈ മിണ്ടാതിരിക്കുന്ന വ്യക്തിക്കും കൂടിയാണ്. കഴിഞ്ഞ ആഴ്ചകളിലെ പത്രക്കുറിപ്പുകളും ഫെസ്ബൂക്ക് പോസ്റ്റുകളുമൊക്കെ ചങ്ക് പിടച്ചാണ് വായിച്ചിരുന്നത് - ഒരേഴുവയസുകാരന്‍ രണ്ടാനച്ഛന്റെ തൊഴി കൊണ്ട് മരണത്തിനും ജീവിതത്തിനും ഇടയിലെ നൂല്‍പ്പാലത്തിലൂടെ പോയ വാര്‍ത്ത‍ അങ്ങനെയല്ലാതെ വായിക്കാന്‍ കഴിയില്ലായിരുന്നു. ഒരു വികസിത രാജ്യത്തിലിരുന്ന് ഇവിടെ അങ്ങനെയാണ്, നിയമം കര്‍ക്കശമാണ് എന്നൊക്കെ പറയുന്നതിലെ രസമില്ലായ്മ അറിഞ്ഞുകൊണ്ടുതന്നെ പറയട്ടെ, ആ കുഞ്ഞിന്‍റെ ശരീരത്തിലുണ്ടായിരുന്ന ഓരോ പാടുകളും മുറിവുകളും നമ്മളെയും കൂടിയാണ് കുറ്റക്കാര്‍ ആക്കുന്നത്. എന്തുകൊണ്ടാണ് ആ കുഞ്ഞിന്‍റെ ഒരു അദ്ധ്യാപികയ്ക്കോ അയല്‍വാസിക്കോ അപ്പൂപ്പനമ്മൂമ്മമാര്‍ക്കോ അവനെ ഇതിനുമുന്‍പ് കാണാന്‍ കഴിയാതിരുന്നത് എന്നൊരു ക്രൂരചോദ്യം എന്നില്‍ ഉയരുന്നുണ്ട്. ആര്‍ക്കു നേരെയും വിരല്‍ ചൂണ്ടാനല്ല - എന്‍റെ നേര്‍ക്ക്തന്നെ ചൂണ്ടുന്നൊരു വിരലാണത്. ഇതൊന്നും ശ്രദ്ധിക്കാതിരുന്ന അമ്മയെക്കുറിച്ച് എനിക്ക് പറയാനറിയില്ല - അങ്ങനെയൊരു അമ്മയുണ്ടാകാമോ എന്ന് ചോദിച്ചാല്‍ അത് അത്ര   അതിശയവുമല്ല.



ഇവിടെ  മോന്‍റെ സ്കൂളില്‍ രണ്ടാം ക്ലാസ് - മൂന്നാം ക്ലാസ് മുതല്‍ തന്നെ ഒരു കൌണ്സിലിങ്ങ്  സെഷന്‍ ഉണ്ട്. പലപ്പോഴും സ്റ്റെപ് mom, സ്റ്റെപ് dad പിന്നെ ബയോളോജിക്കല്‍ അച്ഛന്‍ അമ്മ അങ്ങനെ 2 ജോഡി രക്ഷിതാക്കള്‍ ഉള്ളവരായിരിക്കും മിക്ക കുട്ടികളും.  അല്ലെങ്കില്‍ അമ്മയുടെ ബോയ് ഫ്രണ്ടിനൊപ്പമോ  അച്ഛന്റെ ഗേള്‍ഫ്രെണ്ടിനൊപ്പമോ  ജീവിക്കുന്ന കുഞ്ഞുങ്ങള്‍. പീഡനങ്ങള്‍ക്ക് പഞ്ഞമില്ലാത്ത നാടാണിത്, മെന്റല്‍ - ഫിസിക്കല്‍ അബ്യുസുകള്‍ക്കും ഒരു കുറവുമില്ലാത്ത സാഹചര്യങ്ങള്‍.  അല്‍കഹോളും ഡ്രഗ്സും ലഹരിയും ജീവിതമാക്കിയവരുടെ കുഞ്ഞുങ്ങളെക്കുറിച്ച് ഒന്നാലോചിച്ചു നോക്കൂ. അങ്ങനെയാകുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് സുരക്ഷ എന്നത് മനപൂര്‍വമായ ഒരു ബാഹ്യശക്തിയുടെ ഇടപെടലിലൂടെ മാത്രമാകും സാദ്ധ്യമാകുക. കുട്ടികള്‍ക്ക് വീടുകളില്‍ നിന്നോ അടുത്ത ബന്ധുക്കളില്‍ നിന്നോ ഉണ്ടാകുന്ന ഏതുതരത്തിലുള്ള ശാരീരിക -മാനസിക ആക്രമണങ്ങളെ കുറിച്ച് തുറന്നു സംസാരിക്കാന്‍ ഉള്ള അവസരം ആണ് ഈ സ്കൂള്‍ കൌണ്‍സിലുകള്‍ നല്‍കുന്നത്.  ഏതെങ്കിലും കുട്ടിയുടെ ശരീരത്തില്‍ അസാധാരണമായ വിധത്തിലുള്ള പാടുകളോ ചതവുകളോ കാണുകയോ, പെരുമാറ്റത്തില്‍ വ്യത്യാസം  പ്രകടിപ്പിക്കുകയോ (പെട്ടെന്ന് ആരോടും മിണ്ടാതെയാകുക, മറ്റുള്ള കുഞ്ഞുങ്ങളെ ഉപദ്രവിക്കുക, വീട്ടില്‍ പോകാന്‍ താല്പര്യം കാണിക്കാതെയിരിക്കുക) ചെയ്താല്‍ പോലും ശ്രദ്ധിക്കപ്പെടുന്നു. സത്യത്തില്‍ ഇന്ത്യന്‍ രക്ഷിതാക്കള്‍ക്ക് എപ്പോഴും കുട്ടികള്‍ സ്കൂളില്‍ എന്തുപറയുന്നു എന്നതില്‍ ആശങ്ക ഉള്ളവരാണ്.  ഇന്ത്യന്‍ രക്ഷിതാക്കള്‍ തരം കിട്ടിയാല്‍ ഓരോ തല്ലൊക്കെ കൊടുക്കുന്നവരായത്കൊണ്ട് തന്നെയാണ് ഈ ആശങ്കയും.  ഓരോ രാജ്യത്തു ജീവിക്കുമ്പോള്‍ അവിടുത്തെ നിയമം അറിഞ്ഞില്ല എങ്കില്‍ അത് വളരയേറെ അപകടമുണ്ടാക്കിയേക്കും എന്ന നിലയില്‍ ഈ നിയമങ്ങളും കുരുക്കുകളും എല്ലാവരും അറിഞ്ഞിരിക്കാന്‍ ശ്രമിക്കും, പക്ഷേ, നാട്ടിലെ പല വാര്‍ത്തകളും വായിക്കുമ്പോള്‍ ഇത്തരത്തിലൊരു ബോധവത്കരണം ഉണ്ടാകേണ്ടത് എത്ര അത്യാവശ്യമാണെന്ന് തോന്നിപ്പോകുന്നു. കൂടിവരുന്ന വിവാഹമോചനങ്ങള്‍ ഒരു പരിധി വരെ സ്കൂളുകളില്‍ യോഗ്യരായ കൌണ്‍സിലര്‍മാര്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയും മുന്നോട്ടു വെയ്ക്കുന്നുണ്ട്. കണക്കും സയന്‍സും പഠിച്ച് ഡോക്ടര്‍മാരും എന്ജിനീയര്‍മാരും ആകാന്‍ ഓടുന്ന കൂട്ടത്തില്‍ നമുക്കൊരു മണിക്കൂര്‍ സമയം കുഞ്ഞുങ്ങള്‍ക്ക് സംസാരിക്കാന്‍ വേണ്ടി കൊടുത്തുകൂടേ?  ചെറിയ കുഞ്ഞുങ്ങള്‍ക്ക് പോലും തുറന്നുപറയാന്‍ കഴിയുന്ന രീതിയില്‍ ഒരു buddy bear സിസ്റ്റമോ, letter to dairy യോ ഒക്കെ നമുക്കും ഓരോ സ്കൂളിലും ചെയ്യാവുന്നതേയുള്ളൂ! അച്ഛനമ്മമാര്‍ കഴിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കുന്നത് അദ്ധ്യാപകര്‍ക്കൊപ്പമാണ് - ആ സമയം ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ എന്തിനുവേണ്ടിയാണ് മരിച്ചതെന്ന് പോലും അറിയാതെ യാത്രയാകുന്ന  കുഞ്ഞുങ്ങള്‍ കേരളത്തിലുണ്ടാകുന്നത് ഒരു പരിധി വരെ തടയാം!

ഒടുവിലൊരു വാക്ക് മാത്രം  ആ കുഞ്ഞിനോട് ... അവന്‍റെ കുഞ്ഞനിയനോട് .... മാപ്പ്! 

(OURKIDS 2019 MAY)


Monday, March 19, 2018

മകൻ പഠിപ്പിക്കുന്ന പാഠങ്ങൾ



ഈ അടുത്ത കാലത്ത് ഗൂഗിള്‍ പ്ലസില്‍ പൊങ്ങിവന്ന ഒരു 'ലാസ്റ്റ് ഇയര്‍ ദിസ്‌ ടൈം ' ചിത്രമാണ് ഇത്തവണത്തെ കുറിപ്പിന് ആധാരം. മോന്‍റെ സ്കൂളില്‍ കഴിഞ്ഞ വര്‍ഷത്തെ നൂറാം ദിനാഘോഷത്തിന്‍റെ ചിത്രമാണ്‌ ഇവന്മാര്‍ പൊക്കിക്കൊണ്ടു വന്ന് 'ഓര്‍മ്മയുണ്ടോ ഈ മുഖം' എന്ന് ചോദിച്ചത്. നടന്ന ആഘോഷം എന്ന് പറയാനാകില്ല, നടക്കേണ്ടിയിരുന്ന ആഘോഷം എന്ന് പറയണം - മാത്രവുമല്ല എനിക്കും കൊച്ചിന്‍റെ അച്ഛനും കൊച്ച് മറന്നാലും ആ മുഖം മറക്കാനാകും എന്നും തോന്നുന്നില്ല.

ആ നീണ്ട കഥ പറയും മുന്‍പ് നിങ്ങളോട് , ഈ ലേഖനം വായിക്കുന്ന അച്ഛനമ്മമാരോട് ഉള്ള ചോദ്യം - കുഞ്ഞുങ്ങളുടെ കുഞ്ഞു ജീവിതത്തിലുണ്ടാകുന്ന കുഞ്ഞുകുഞ്ഞു പ്രശ്നങ്ങളെ, അപ്രതീക്ഷിത വഴിത്തിരിവുകളെ എങ്ങനെയാണു അവര്‍ നേരിടുന്നത്? എങ്ങനെയാണു നിങ്ങളവരെ അതിനു പ്രാപ്തരാക്കുന്നത്?എങ്ങനെയാണു നിങ്ങളവരെ തോല്‍ക്കാനും,അമളികള്‍ കൈകാര്യം ചെയ്യാനും പഠിപ്പിക്കുന്നത്? - ചോദ്യം വായിച്ചുള്ള ചിന്താനിമിഷം കഴിഞ്ഞെങ്കില്‍ തുടര്‍ന്ന് വായിക്കാം.

കഴിഞ്ഞ സ്കൂള്‍ വര്‍ഷത്തിന്‍റെ നൂറാം ദിവസം. മൂത്ത മകന്‍ കിന്റെര്‍ഗാര്ട്ടനിലാണ്. ഇളയ ആള്‍ക്ക് ഒരു 9 മാസം പ്രായം ആയിട്ടുണ്ടാകും. ശൈത്യകാലമാണ്, ഭര്‍ത്താവ് കുറച്ചു ദൂരെയുള്ള സ്ഥലത്താണ് ജോലി എന്നതിനാല്‍ അതിരാവിലെ തന്നെ പോകും. ഇളയ ആളെയും കൊണ്ട് മഞ്ഞത്ത് പോയി കാത്തുനില്‍ക്കാനുള്ള വിഷമം കാരണം മോനെ രാവിലെ അടുത്ത വീട്ടിലെ കുട്ടികള്‍ക്ക് ഒപ്പമാണ് ബസ് പോയിന്റിലേക്ക് വിടുന്നത്. കെട്ടിടത്തിന്‍റെ പ്രധാന വാതിലിന് അകത്ത് നിന്നാല്‍ കുട്ടികള്‍ ബസില്‍ കയറുന്നത് തണുപ്പടിക്കാതെ കാണുകയും ചെയ്യാം. രാവിലെ യുദ്ധകാലാടിസ്ഥാനത്തില്‍ ആണ് വീട്ടിലെ കാര്യങ്ങള്‍ നീങ്ങുക - ഏതൊരു സ്കൂള്‍കുട്ടിയുടേയും വീട്ടിലെ അതേ അന്തരീക്ഷം. എല്ലുകുളിരുന്ന

തണുപ്പത്ത് മൂടിപ്പുതച്ചുറങ്ങുന്ന അഞ്ചരവയസുകാരനെ കാണുമ്പോള്‍ വിളിച്ചുണര്‍ത്താനല്ല അവന്‍റെ കൂടെ കെട്ടിപ്പിടിച്ചുകിടന്നുറങ്ങാനാണ് എനിക്കെപ്പോഴും തോന്നുക. പക്ഷേ മഞ്ഞുവീഴ്ച ഭീകരം ആയാല്‍പ്പോലും ചിലപ്പോ അവധി കിട്ടാത്ത നാട്ടില്‍ ആറുമാസം എല്ലാദിവസവും തണുപ്പ് പ്രമാണിച്ച് മൂടിപ്പുതച്ചുറങ്ങിയാല്‍ കുഞ്ഞ് ഹോംസ്കൂള്‍ ചെയ്യുന്നതാകും ഭേദം. ഇമ്മാതിരി അലുക്കുലുത്ത് ചിന്തകള്‍ അലട്ടുന്നത് കൊണ്ടുതന്നെ അലോസരപ്പെടുത്തിയാണെങ്കിലും അവനെ കുത്തിപ്പൊക്കും.


അങ്ങനെ ഒരു സുഖദ സുന്ദര ശീതള സുപ്രഭാതത്തില്‍ അഞ്ചുമിനിറ്റ്, രണ്ടുമിനിറ്റ്‌, ഒരു മിനിറ്റ് , സീറോ മിനിറ്റ് സ്നൂസിംഗ് കഴിഞ്ഞ് ആശാനെ ഉണര്‍ത്തിക്കൊണ്ടുവന്നു തയ്യാറാക്കുമ്പോള്‍ ആണ് കഴിഞ്ഞ ആഴ്ച സ്കൂളില്‍ നിന്നും ഒരു കുറിപ്പ് തന്നുവിട്ടത് ഓര്‍ത്തത്. ഉസ്കൂള്‍ തുറന്ന് നൂറാം ദിവസത്തിനെ ആഘോഷിക്കാന്‍ തിങ്കളാഴ്ച എല്ലാവരോടും വയസായവരെപ്പോലെ ഒരുങ്ങിവരാന്‍ പറഞ്ഞുള്ള കുറിപ്പ്. അറിയിപ്പ് കിട്ടിയപ്പോള്‍ തന്നെ തന്നെ ആശാന്‍ പറഞ്ഞിരുന്നു 'താടിയുള്ള അപ്പൂപ്പ' ആയാല്‍ മതീന്ന്. തലേ ദിവസം ഓര്‍ത്തതുമില്ല എല്ലാം എടുത്തു വെക്കാന്‍. വേഗം തന്നെ ഒരു ചെക്ക്‌ ഷര്‍ട്ടും, ലൂസ് ജീന്‍സ് പാന്റും ഇടീച്ചു, ഇന്സേര്ട്ട് ചെയ്ത് കുട്ടപ്പനാക്കി. ഇനിയിപ്പോ താടി ഒപ്പിക്കണം. ഭാഗ്യത്തിന് ഫേസ് പെയിന്റിംഗിന് ഉപയോഗിച്ച ഒരു വെളുത്ത ചോക്ക് കിട്ടി. അതുകൊണ്ടൊരു ഒപ്പിക്കല്‍ ബുള്‍ഗാനും വരച്ച്, മുടിയും ലേശായിട്ടൊന്നു നരപ്പിച്ചപ്പോള്‍ ആളൊരു ചുള്ളന്‍ അപ്പൂപ്പന്‍ ആയി. ഈ അലങ്കാരപ്പണിയൊക്കെ കഴിഞ്ഞപ്പോഴേക്കും ബസ് വരാനുള്ള സമയമായി. അപ്പുറത്തെ വീട്ടിലെ കുട്ടി വാതിലില്‍ മുട്ടുന്നുമുണ്ട്. വരാന്തയിലേക്കിറങ്ങിയപ്പോള്‍ തന്നെ, മുതിര്‍ന്ന ക്ലാസ്സില്‍ പഠിക്കുന്ന ആ കുട്ടി മോനോട് 'your costume is awesome' എന്നൊക്കെ പറഞ്ഞത് കേട്ട് സന്തോഷിച്ച് ഞങ്ങള്‍ പ്രധാന വാതിലിന് അടുത്തെത്തി, ഉമ്മയൊക്കെ തന്ന് കയ്യുംവീശി ആശാന്‍ അവര്‍ക്കൊപ്പം പുറത്തേക്ക് പോയി. വൈകിയാണ് വീടിന് പുറത്തേക്ക് എത്തിയത് എന്നത് കൊണ്ട് മോന്‍റെ പ്രായത്തിലുള്ള കുട്ടികളുടെ അമ്മമാരെയൊന്നും ഞാന്‍ കണ്ടതുമില്ല, ബസ് പോകുന്നത് വരെ വാതിലിന് അടുത്ത് നിന്നിട്ട് തിരികെ അകത്തെ വരാന്തയിലൂടെ വീട്ടിലേക്ക് നടക്കുമ്പോള്‍ മോന്‍റെ ക്ലാസ്സില്‍ തന്നെ പഠിക്കുന്ന ഒരു കുട്ടിയുടെ അമ്മ അകത്തേക്ക് വന്നു. "ഇന്ന് എന്തുപറ്റി ലേറ്റായിപ്പോയോ എണീക്കാന്‍? താത്വിക് വരുമ്പോളേക്കും ബസ് വന്നല്ലോ" എന്നൊരു കുശലവും എന്നോട് ചോദിച്ചു. രാവിലത്തെ എക്സ്ട്രാ മേക്കപ്പ് കാരണമാണ് ലേറ്റ് ആയത് എന്നും, അവിടുത്തെ മോന്‍ എന്ത് വേഷമാ കെട്ടിയത് എന്നും ഞാന്‍ ചോദിച്ചത് കേട്ട് ആളെന്നെ ഒന്ന് സൂക്ഷിച്ചുനോക്കി. എന്നിട്ട് ആശ്വസിപ്പിക്കുന്ന തരം മൃദു സ്വരത്തില്‍ പറഞ്ഞു..., "ആര്‍ഷാ, 100th ദിവസം അടുത്ത തിങ്കളാഴ്ചയാണ്. ഇന്നാണെന്ന് കരുതി അല്ലേ?"


മുതിര്‍ന്നതിനു ശേഷം എപ്പോഴെങ്കിലും നിങ്ങള്‍ക്ക് 'ഗൃഹപാഠം മറന്ന ഫീല്‍' അല്ലെങ്കില്‍ 'റെക്കോര്‍ഡ്‌ സബ്മിഷന്‍ ഡേറ്റ് മറന്ന അവസ്ഥ' ഉണ്ടായിട്ടുണ്ടോ? അങ്ങനെ ഒരു തിരയിളക്കം എനിക്ക് വയറില്‍ നിന്നും പൊങ്ങിവന്നു. എന്‍റെ ആദ്യത്തെ പ്രതികരണം 'അയ്യോ' എന്നായിരുന്നു, പിന്നെ അവര്‍ക്ക് തെറ്റിയതാകാം എന്നൊരു സംശയം. ഉറപ്പിക്കാന്‍ വീട്ടിലേക്ക് ഓടുമ്പോള്‍ പിന്നില്‍ നിന്നും കേട്ടു " താത്വിക് ലൈനില്‍ എത്തിയിട്ട് ആണ് ബാക്കിയുള്ളവരെ കണ്ടത്. e understood, but he was cool - donot worry". വീട്ടിലെ പേപ്പര്‍ കൂട്ടത്തില്‍ നിന്നും ആ അറിയിപ്പ് കണ്ടെടുത്തപ്പോള്‍ ശരിയാണ് അടുത്ത തിങ്കളാഴ്ച ആണ്. ഉറക്കപ്പിച്ചിലെ അബോധമനസ് 'തിങ്കളാഴ്ച' മാത്രം രജിസ്റെര്‍ ചെയ്തു, ഏതു തിങ്കളാഴ്ച എന്ന് ഉറപ്പിച്ചുമില്ല! എല്ലാ ആഴ്ചയും തിങ്കളാഴ്ച ഉണ്ടല്ലോ. സ്കൂളിലെ എല്ലാ കുട്ടികള്‍ക്കും മുന്നില്‍ വേഷം കെട്ടിലൂടെ അപഹാസ്യനായേക്കാവുന്ന കുഞ്ഞിനെ ഓര്‍ത്ത് സങ്കടവും, എന്നോട് അതികഠിനമായ ദേഷ്യവും തോന്നി! പക്ഷേ, പറഞ്ഞിട്ടെന്തു കാര്യം - കൈവിട്ടു പോയില്ലേ.... സ്കൂള്‍ ബസിപ്പോള്‍ സ്കൂളില്‍ എത്തും, ഏതു നിമിഷവും അവര്‍ ക്ലാസ്സിലേക്കും എത്തും. നടന്നുപോകാവുന്ന ദൂരമേ ഉള്ളൂ സ്കൂളിലേക്ക് എങ്കിലും ചെറിയ കുഞ്ഞിനേയും കൊണ്ട് മഞ്ഞത്ത് നടക്കുക സാദ്ധ്യമായ കാര്യമല്ല. ബസില്‍ കയറുന്നതിന് മുന്‍പ് അബദ്ധം അറിഞ്ഞിട്ടും തിരികെപ്പോരാതെ ബസില്‍ കയറിപ്പോയത് ഒരുപക്ഷേ, തിരിച്ചു വന്നാല്‍ ഞാന്‍ ചീത്ത പറഞ്ഞേക്കുമോ എന്ന് പേടിച്ചാകാം എന്നോര്‍ത്തപ്പോള്‍ എനിക്ക് കരച്ചിലും വന്നു.


സ്കൂളിലേക്ക് നേരിട്ട് ടീച്ചറിനെ വിളിക്കാന്‍ സംവിധാനം ഇല്ല. ശരണം ഇ-മെയില്‍ അയക്കലാണ്. കാര്യകാരണസഹിതം ഒരു മെയില്‍ ടീച്ചറിന് അയച്ചു. മകന്‍റെ കുറ്റമല്ല - രക്ഷിതാക്കളായ ഞങ്ങളുടെ മാത്രം തിരക്ക് കൊണ്ട് വന്നുപെട്ട ഒരു 'തിരിമറി' ആണെന്നും, ഈ ഒരു അമളി സാഹചര്യം കുട്ടിയെ വിഷമിപ്പിച്ചേക്കാം, ഒന്ന് ശ്രദ്ധിച്ചേക്കണേ എന്നും അവന്‍ ബുദ്ധിമുട്ട് പറയുകയോ, പ്രകടിപ്പിക്കുകയോ ആണെങ്കില്‍ ഒരു മണിക്കൂറിനുള്ളില്‍ ഞാന്‍ വന്നു തിരികെ കൊണ്ടുവരാം എന്നുമൊക്കെ നീട്ടി നീട്ടി രാമായണം പോലെ ഒരു മെയില്‍ അയച്ചിട്ട് ഞാന്‍ കമ്പ്യുട്ടറിനു മുന്നില്‍ തപസ് തുടങ്ങി. കാര്യം നിസാരമാണ് - പക്ഷേ കിന്റെര്‍ഗാര്ടന്‍കാരന് അതൊരു വലിയ കാര്യം തന്നെയാണല്ലോ. ചില 'അപ്രതീക്ഷിത' സന്ദര്‍ഭങ്ങളെക്കുറിച്ചൊക്കെ പറഞ്ഞു കൊടുത്തിട്ടുണ്ടെങ്കിലും ഇമ്മാതിരി ഒന്ന് നമ്മള്‍ പ്രതീക്ഷിക്കാത്തതിനാല്‍ എങ്ങനെയാകും അവന്‍റെ പ്രതികരണം എന്നുമറിയില്ല. അരമണിക്കൂറിനുള്ളില്‍ ടീച്ചറുടെ മറുപടി വന്നു. 'Nothing to worry - he is handling it well '. അത്രയും ആശ്വാസം ആയി - ആള്‍ കരയുന്നില്ല എന്ന് മനസിലായല്ലോ!


അന്നത്തെ ദിവസത്തിന് നീളം വളരെ കൂടുതലായിരുന്നു. സ്കൂള്‍ വിട്ടുവന്ന മോനെ കെട്ടിപ്പിടിച്ചും ഉമ്മകൊടുത്തും ഞാനെന്‍റെ "I am so sorry"പ്രകടിപ്പിച്ചപ്പോള്‍ അവനെന്നെ ഞെട്ടിച്ചുകൊണ്ട് പറഞ്ഞു - "oh! that's OK ammaa. എനിക്ക് ബസില്‍ കേറുമ്പോള്‍ തന്നെ മനസിലായി. അതുകൊണ്ട് ക്ലാസ്സില്‍ ചെന്നപ്പോഴേ ഞാന്‍ ടീച്ചറിനോട് പറഞ്ഞു, അമ്മക്കും എനിക്കും ഡേറ്റ് മാറിപ്പോയി. I need to wash my face. എന്നിട്ട് ഞാന്‍ വാഷ്‌റൂമില്‍ പോയി മുഖത്തെ താടി കഴുകി, മുടിയും നനച്ചു, ഉടുപ്പ് പുറത്തുമിട്ടപ്പോള്‍ I was back to a kid അമ്മാ, സോ സിമ്പിള്‍!" ആരും കളിയാക്കിയില്ലേ എന്ന് ചോദിച്ചപ്പോള്‍ അവന്‍റെ മറുപടി ഇങ്ങനെ - "എല്ലാരും ചിരിച്ചു, ഞാനും കൂടെ ചിരിച്ചു- it was so funny - cos അവരൊക്കെ കുട്ടികളും ഞാന്‍ അപ്പൂപ്പയും അല്ലേ, അപ്പോപ്പിന്നെ നമ്മള്‍ ചിരിക്കില്ലേ! പിന്നെ ഒരു കുട്ടി അയ്യേ അപ്പൂപ്പന്‍ ന്ന് പറഞ്ഞപ്പോള്‍ ടീച്ചര്‍ പറഞ്ഞു ഫ്രണ്ട് നോടും അപ്പൂപ്പനോടും mean ആകാന്‍ പാടില്ലാന്ന് and she said sorry to me. ഞാന്‍ ഇട്സ് ഓക്കേ ന്നും പറഞ്ഞു."


അപ്പോള്‍ ഈ അമ്മക്ക് ആ ടീച്ചര്‍ പറഞ്ഞത് തന്നെയേ പറയാനുണ്ടായിരുന്നുള്ളൂ, "you are a brave cool boy!" അമ്മയോ അച്ഛനോ ആയിരുന്നേല്‍ ഒരുപക്ഷേ കരഞ്ഞേനെ എന്നും, upset ആയേനെ എന്നും പറഞ്ഞപ്പോള്‍ അവന്‍ ആശ്ചര്യത്തോടെ പറഞ്ഞു - "you are joking - I know you wont be upset, because its just a dressup - what to worry in that?!" എവിടെ നിന്നാണ് ഈ ബോധം കിട്ടിയതെന്ന് അറിയില്ല, പക്ഷേ അന്ന് ഞങ്ങള്‍ക്ക് തോന്നിയത് ആ അബദ്ധം നന്നായി എന്നാണ്. ആരുടേയും സഹായമില്ലാതെ അവന്‍ തന്നെ ഒരു മാര്‍ഗം കണ്ടുപിടിച്ചു, വളരെ നല്ല രീതിയില്‍ ആ സന്ദര്‍ഭം കൈകാര്യം ചെയ്യുകയും ചെയ്തു. ടീച്ചറുടെ വക ഒരു നീണ്ട മെയിലും കിട്ടി സ്കൂളിലുണ്ടായ കാര്യങ്ങള്‍ , മോന്‍ പറഞ്ഞവ തന്നെ വിശദമാക്കിക്കൊണ്ടും അവനെ അഭിനന്ദിച്ചുകൊണ്ടും.



ഇവിടെ സ്കൂളുകളിലും, കരാട്ടെ ക്ലാസിലുമൊക്കെ ഇടയ്ക്കിടെ പറയുന്നതാണ് 'ഇഗ്നോര്‍ ഗ്രേസ്ഫുളി (Ignore Gracefully)' - ബുള്ളിയിംഗ് അഥവാ കളിയാക്കലുകള്‍ക്ക് വളരെയധികം നെഗറ്റീവ് ഇമ്പാക്റ്റ് ഉള്ളയിടമാണ് അമേരിക്ക എന്നതിനാലാകാം കുഞ്ഞിലേ മുതലേ സ്കൂളുകളില്‍ ഇതൊക്കെ പറയുന്നത്. റേസിസം ഇല്ലാതെ ആക്കാന്‍, ലിംഗസമത്വം ഉറപ്പിക്കാന്‍ ഒക്കെയുള്ള ബോധപൂര്‍വമായ ശ്രമങ്ങളുടെ ഭാഗമാണ് ഇത്. നമ്മുടെ നാട്ടിലും ഈപ്പറഞ്ഞ ബുള്ളിയിംഗ് നല്ല രീതിയില്‍ സ്കൂളുകളില്‍ നടക്കാറുണ്ട്. ഭാഗ്യത്തിനോ ദൌര്‍ഭാഗ്യത്തിനോ മറ്റനവധി പ്രശ്നങ്ങള്‍ക്കിടയില്‍ 'ഇരുണ്ട നിറം, അമിതവണ്ണം,മെലിഞ്ഞിരിക്കല്‍, ദാരിദ്ര്യം ' മുതലായ കളിയാക്കലുകളെ ആരും കാര്യമാക്കാതെ വിടുകയും ചെയ്യും. പക്ഷേ, അത് കുഞ്ഞുമനസുകളില്‍ ഏല്‍പ്പിക്കുന്ന ആഘാതം വളരെ വലുതാണ്. അതിനെക്കുറിച്ച് അന്നത്തെ കുട്ടികളായിരുന്ന ഇന്നത്തെ മുതിര്‍ന്നവര്‍ പറയുമ്പോള്‍ മനസിലാക്കേണ്ടത് അവരുടെ മനസ്സില്‍ ഇപ്പോഴും ആ വിഷമഘട്ടത്തിന്‍റെ ഓര്‍മ്മകള്‍ ഉണ്ടെന്നാണ്. പല സ്കൂളുകളിലും കൌണ്‍സിലര്‍മാരെയും സൈക്കോളജി അറിയുന്നവരേയും നിയമിക്കേണ്ട ആവശ്യകതയും ഇത് തന്നെയാണ്. ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് പോലും കുഞ്ഞുങ്ങളുടെ മനസ്സില്‍ വലിയ സ്വാധീനമുണ്ടാക്കാന്‍ കഴിയും.


അപ്പോള്‍ പറഞ്ഞു കാട് കയറി എങ്കിലും പറയാന്‍ ഉദ്ദേശിച്ച കാര്യം ഇതാണ്, നമുക്ക് കുഞ്ഞുങ്ങളെ ഇടക്കൊക്കെ തോല്‍ക്കാന്‍ പഠിപ്പിക്കാം - കളികളില്‍, പന്തയങ്ങളില്‍,മത്സരങ്ങളില്‍... ഇടക്കൊക്കെ അവര്‍ക്ക് കൈകാര്യം ചെയ്യാനാകുന്ന കുഞ്ഞുകുഞ്ഞു സന്ദര്‍ഭങ്ങള്‍ ഉണ്ടാക്കിക്കൊടുക്കാം. എല്ലാം മൈക്രോമാനേജ്മെന്റ്റ് ചെയ്യാതെ, അവരതിനെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് നോക്കാം. ആവശ്യമെങ്കില്‍ മാത്രം നമ്മുടെ അഭിപ്രായങ്ങളോ, ഉപദേശങ്ങളോ അത്തരം കാര്യങ്ങളില്‍ കൊടുക്കാം.നാലോ അഞ്ചോ പതിനാറോ വയസാകട്ടെ അവര്‍ക്ക് അവരുടേതായ രീതിയില്‍ ഒരു പ്രോബ്ലംസോള്‍വിംഗ് കഴിവുണ്ടാക്കാം. എല്ലാം അവര്‍ക്ക് തോന്നിയത് പോലെ ചെയ്യട്ടെ എന്നല്ല -പക്ഷേ, അവരെ കേട്ടാല്‍ ചിലപ്പോള്‍ നമ്മളെ അമ്പരപ്പിക്കുന്ന കാഴ്ച്ചപ്പാടുകള്‍ അവര്‍ക്കുണ്ടാകാം, അവരുടെ വഴി കൂടുതല്‍ എളുപ്പവും സുതാര്യവുമാകാം. 'ബുള്ളിയിംഗ്' നേരിടാന്‍ അവരെ പഠിപ്പിക്കാം. എന്തിലും ഏതിലും അസഹിഷ്ണുത വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ചിരിച്ചുകളയേണ്ടവയെ ചിരിച്ചുതന്നെ തള്ളാന്‍ കുഞ്ഞുങ്ങള്‍ക്ക് ഒരവസരം കൊടുത്തൂടെ നമുക്ക്? 'Let them learn to Ignore Gracefully'!

ഇതാണാ ചുള്ളന്‍ അപ്പൂപ്പന്‍ 

(ഔര്‍ കിഡ്സ്‌ മാസിക മാര്‍ച്ച്‌ ലക്കം 2018)