Tuesday, September 10, 2024

രുചിയോർമ്മകൾ അഥവാ ആളോർമ്മയുടെ രുചിഭേദം - പച്ച ഓലയിൽ കൊരുത്ത ഉഴുന്താട

2020 ജനുവരി 08 
രുചിയോർമ്മകൾ അഥവാ ആളോർമ്മയുടെ രുചിഭേദം -  പച്ച ഓലയിൽ കൊരുത്ത ഉഴുന്താട 
---------------------------------------------------------------------------------------------------------------------------------------


                              ഇന്നീ രുചിയോർമ്മയിൽ പറയാൻ പോകുന്ന സാധനം നിങ്ങളുടെയൊക്കെ നാട്ടിൽ ചിലപ്പോൾ വേറെയെന്തെങ്കിലും പേരിലാകും അറിയപ്പെടുന്നത്. എന്റെ നാട്ടിൽപ്പോലും - എൻ്റെ നാടെന്നാൽ നാവായിക്കുളം -  എല്ലാവരും ഇങ്ങനെതന്നെയാണോ ഇതിനെ വിളിച്ചിരുന്നത് എന്നെനിക്ക് ഉറപ്പുമില്ല. എന്തായാലും ഇതൊരു സീസണൽ വിഭവമായിരുന്നു .. മാർച്ച് മുതൽ മെയ് അവസാനം വരെ നീളുന്ന നാവായിക്കുളത്തെ  ഉത്സവസീസൺ വിഭവം. പരീക്ഷക്കാലം തുടങ്ങും മുൻപ് അവിടെ ഉത്സവകാലം തുടങ്ങും. നാവായിക്കുളം എന്ന ഠാ വട്ടത്ത് ഒരു കയ്യിലൊതുങ്ങുന്നതിലും കൂടുതൽ അമ്പലങ്ങളുണ്ടായിരുന്നു (ഇപ്പോഴും ഉണ്ട്)  ഇണ്ടിളയപ്പൻ കാവ്, മങ്ങാട്ടുവാതിൽക്കൽ ക്ഷേത്രം, അമ്മൂമ്മക്കാവ്, അയറ്റിൻചിറ അമ്പലം, മുത്താരമ്മൻ കോവിൽ, വല്യമ്പലം എന്ന ശങ്കര നാരായണ സ്വാമി ക്ഷേത്രം പിന്നെയും പേരുകൾ ഓർമ്മയില്ലാത്ത വേറെകുറേ  കൊച്ചുകൊച്ചു അമ്പലങ്ങൾ. എല്ലായിടത്തേയും ഉത്സവത്തിന്റെ കലാശക്കൊട്ടാണ് ഏപ്രിൽ അവസാനം - മെയ് ആദ്യമായിട്ട് നടക്കുന്ന വല്യമ്പലത്തിലെ ഉത്സവകാലം. ഇപ്പോഴും വീട് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് അവിടുത്തെ ഉത്സവമാണ്. ഓരോ വർഷവും കഴിയുമ്പോൾ ഓരോ ഉത്സവവും കൊടിയിറങ്ങുമ്പോൾ ഉള്ളിലൊരു കുഞ്ഞു കരയാറുണ്ട് - ഇക്കൊല്ലവും കണ്ടില്ലല്ലോ എന്നോർത്ത്! 


                             അമ്പലങ്ങളിൽ ഉത്സവം തുടങ്ങിയാൽ കുട്ടികളുടെ കയ്യിൽ എവിടെ നിന്നെങ്കിലും ഒക്കെ കുഞ്ഞുകുഞ്ഞു മണിക്കിലുക്കങ്ങൾ വന്നുതുടങ്ങും. വിരുന്നു വരുന്നവരും അമ്മൂമ്മയപ്പൂപ്പന്മാരും ഒക്കെ  കൊടുക്കുന്നതാണ് ഉത്സവത്തിനു പൊരി വാങ്ങാൻ, കളിപ്പാട്ടം വാങ്ങാൻ, കരിമ്പിൻ ജ്യൂസ് കുടിക്കാൻ , ചൂടോടെ പായസം കുടിക്കാൻ , സർക്കസ് വന്നിട്ടുണ്ടെങ്കിൽ അതിനൊരു ടിക്കറ്റു എടുക്കാൻ അങ്ങനെയങ്ങനെ. ഞങ്ങളുടെ വീട്ടിൽ ഉത്സവത്തിനെന്നും പറഞ്ഞു ബന്ധുക്കൾ ഒന്നും വന്നിരുന്നില്ല - കാരണം നാവായിക്കുളം ഞങ്ങളുടെ സ്വന്തം സ്ഥലമായിരുന്നില്ലല്ലോ ... എങ്ങനെയൊക്കെയോ എവിടെയൊക്കെയോ കൂടി ഒഴുകിയൊഴുകി അച്ഛനുമമ്മയും വന്നു നിലയുറപ്പിച്ച ഇടമായിരുന്നു നാവായിക്കുളം. ഒരാള് പോലും ബന്ധുവായില്ലാത്ത ഇടമാണ് - പക്ഷേ  അവിടം എനിക്ക് ഏറ്റവും പ്രിയപ്പെട്ടയിടവും,  നാട്ടുകാർ ഏറ്റവും പ്രിയപ്പെട്ടവരുമായത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചാൽ അവിടമാണ് എന്റെ ഓർമ്മകളുടെ അങ്ങേയറ്റം! ആ ഗ്രാമത്തിന്റെ പല കോണുകളിലായി മാറിമാറിത്താമസിച്ച 8 വാടക വീടുകൾ! 8 വീടുകൾക്കും ചുറ്റിലുമായി ഇന്നുമുള്ള പ്രിയപ്പെട്ടവരാണ് എന്റെ ബന്ധങ്ങൾ ... പലയിടങ്ങളിലും അമ്മൂമ്മമാരും അപ്പൂപ്പന്മാരും മാമന്മാരും മാമിമാരും  ചേട്ടന്മാരും ചേച്ചിമാരും അനിയൻകുട്ടികളും അനിയത്തിപ്പാറുകളും മൈനികളും അത്താന്മാരും പാട്ടിമാരും  അണ്ണന്മാരും  അപ്പുറത്തമ്മമാരും താഴത്തച്ഛന്മാരും ഒക്കെച്ചേർന്ന ഒരു വലിയ കുടുംബമാണ് എനിക്ക് നാവായിക്കുളം.   അച്ഛന്റെ നാടായ ചങ്ങനാശ്ശേരിയെക്കുറിച്ചുള്ള വെക്കേഷൻ ഓർമ്മകൾ, കുടുംബവീട് എന്ന സ്നേഹം , അടുത്തൊക്കെ ബന്ധുക്കൾ ഉണ്ടെന്ന സ്നേഹം ഒക്കെയുണ്ടെങ്കിലും എന്റെ നാട് നാവായിക്കുളം ആണ് - അച്ഛന്റെയോ അമ്മയുടേയോ നാടല്ല നാവായിക്കുളം!  :)  കാരണം ജനിച്ചു ഒരു വയസു മുതൽ ഞാൻ വളർന്നത് അവിടെയാണ് .. പിച്ചവെച്ചത്, എഴുന്നേറ്റു നടന്നത്, ഓടിയത്, വീണത്,  സ്‌കൂൾ പഠനം പൂർത്തിയാക്കിയത്, ആദ്യജോലിക്ക് ചേർന്നത്, ജീവിക്കാൻ പഠിച്ചത് , അച്ഛൻ പോയത്, വീണിടത്ത് നിന്ന് എഴുന്നേറ്റ് വീണ്ടും നില്ക്കാൻ പഠിച്ചത്, ഒടുവിൽ കല്യാണം കഴിച്ചത് പോലും ആ നാട്ടിൽ എനിക്കേറ്റവും പ്രിയപ്പെട്ട വല്യമ്പലത്തിനു അടുത്ത് വെച്ചാണ് ..... ഇനി നിങ്ങൾ പറയൂ അതല്ലേ എന്റെ നാട് ?  എന്റെ സ്വപ്നങ്ങളിൽ പോലും നാവായിക്കുളവും വഴികളുമാണ് തെളിയുക ..എന്റെ ഗൃഹാതുരത്വം അവിടമാണ് അവിടം മാത്രം! ഇതൊന്നുമല്ല എഴുതാൻ ഉദ്ദേശിച്ചത് അതുകൊണ്ട് നമുക്ക് ഉഴുന്താടയിലേക്ക് തിരികെപ്പോകാം ..... 



                                    അപ്പോൾ എന്താണീ ഉഴുന്താട എന്നോർക്കുവല്ലേ നിങ്ങളിപ്പോൾ?  അതീ ഉത്സവകാലത്ത് ഉത്‌സവപ്പറമ്പുകളിലേക്ക് അമ്മൂമ്മമാർ വരും, പലയിടങ്ങളിൽ നിന്ന് - പൊരി വിൽക്കാൻ, മുറുക്ക് വിൽക്കാൻ ,തലയിൽ വെക്കുന്ന മണമുള്ള കൊഴുന്നു വിൽക്കാൻ, ചൂടൻ കപ്പലണ്ടി വിൽക്കാൻ. അക്കൂട്ടത്തിൽ ഒരു ഐറ്റം ആണ് ഉഴുന്താട.  പച്ച ഓലയിൽ കൊരുത്തു കൊരുത്തു ഇട്ടിട്ടുണ്ടാകും - വട്ടം ക്രമമില്ലാതെ ഒപ്പിച്ച വലിയ തളകൾ പോലുള്ള ഉഴുന്താടകൾ. ഉഴുന്ന് കൊണ്ടാണ് ഉണ്ടാക്കിയതെന്ന് പേര് കേട്ടപ്പോൾ തോന്നിയില്ലേ - പക്ഷേ ശരിക്കും അവ കപ്പപ്പൊടി കൊണ്ട് ഉണ്ടാക്കിയവയാണ് - അരിപ്പൊടി കൊണ്ടും ഉഴുന്നുപൊടി കൊണ്ടും  ഉണ്ടാക്കിയ ഉത്സവ മുറുക്കുകൾ കണ്ടിട്ടുണ്ടോ നിങ്ങൾ ഏകദേശം അതുതന്നെയാണ് ഈ ഉഴുന്താടയുടെ രൂപവും. പക്ഷേ അതിൻ്റെ  രുചി ആ കപ്പക്കൂട്ടിലാണ്. കപ്പക്കിഴങ്ങ് (മരച്ചീനി)  പുഴുങ്ങിയോ പൊടിച്ചോ മാവുണ്ടാക്കിയത് കാൽത്തള പോലെ വട്ടം പരത്തി എണ്ണയിൽ വറുത്തതായിരിക്കണം ഉഴുന്താട (ഇങ്ങനെ ആകാം എന്നത് എന്റെ ഊഹമാണെ - ഇപ്പോൾ ഈ ഉഴുന്താടകൾ ഉത്സവസീസണിൽ വരുന്നുണ്ടോ എന്നറിയില്ല...ഇനിയെന്നെങ്കിലും കഴിക്കുമോ എന്നും അറിയില്ല! ) 


ഉഴുന്താട എനിക്ക് ഒരു കാലഘട്ടത്തിന്റെ ഓർമ്മയാണ് ..പേരറിയാതെ പോയ ഉത്സവ അമ്മൂമ്മമാരുടെ ഓർമ്മയാണ്... ഒരോലക്കീറിൽ കൊരുത്തത് വാങ്ങി വഴക്കിട്ടു കഴിച്ച എൻ്റെ കുട്ടിക്കാല ചങ്ങാതിമാരുടെ ഓർമ്മയാണ് .. അമ്പലമെന്നും ഉത്സവമെന്നും ആർക്കാണ് ഏറ്റവും പ്രിയമെന്ന് വഴക്കിട്ടിരുന്ന ചന്തുവിന്റെ ഓർമ്മയാണ് .... എന്റെ നാടിന്റെ ഓർമ്മയാണ്!  
ഇത് കഴിച്ചവരുണ്ടെങ്കിൽ ..അറിയുന്നവരുണ്ടെങ്കിൽ അവരോട് പറയാനുള്ളത് നമ്മളോരേ നാട്ടുകാരാണ്, ബന്ധുക്കളാണ്  എന്നാണ് ... നമ്മൾ ഉഴുന്താടയാൽ  ബന്ധിക്കപ്പെട്ടവർ! 

#100DaysOfTastes #Day08 #uzhunthada  #Navaikulam  #MyPlace  #Nostalgia  #ഉത്സവങ്ങൾ 

Friday, June 2, 2023

നബിദിനവും ഭാർഗവീനിലയവും

വർഷം 1992 

നാവായിക്കുളം എന്ന സുന്ദര ഗ്രാമത്തിലാണ് എൻ്റെ ബാല്യകാലം ചിലവഴിച്ചത്. തിരുവനന്തപുരത്തിനും കൊല്ലത്തിനും ഏകദേശം അതിർത്തിയിലായി 
 വരുന്ന, കുറെയേറെ അമ്പലങ്ങളും, പള്ളികളും, പാടങ്ങളും , ചെമ്മൺപാതകളും, മരനിരക്കടകളും നിറഞ്ഞിരുന്ന നാടായിരുന്നു നാവായിക്കുളം എന്ന ഗ്രാമം.   പല നിറത്തിലും രൂപത്തിലും ഭാവത്തിലുമുള്ള വാടകവീടുകളിലൂടെ ജീവിതം കറങ്ങിയിരുന്ന ആ കാലഘട്ടത്തിനെ ഞാനെന്റെ ജീവിതത്തിന്റെ സുവർണകാലം എന്നാണ് ഓർക്കുന്നത്.  ഈ സംഭവം നടക്കുന്നതിനു തൊട്ടുമുൻപത്തെ വർഷമാണ്  ഞങ്ങൾ പുതിയ വാടകവീട്ടിലേക്ക് മാറിയത്.  

നാവായിക്കുളത്ത് നിന്ന് കല്ലമ്പലത്തിലേക്ക് പോകുന്ന വഴിയിൽ മണിച്ചിത്രത്താഴിലെ വീടിനെ ഓർമ്മിപ്പിക്കുന്നത് പോലെ, ഒരു വലിയ പറമ്പിൽ  കുറേക്കുറേ കുഞ്ഞുകുഞ്ഞു മുറികളും ഇരുണ്ട ഇടനാഴികളും  ഒക്കെച്ചേർന്ന ഒരു തറവാട് വീടായിരുന്നു അത്തവണ ഞങ്ങൾക്ക് കിട്ടിയത്. 
ഞങ്ങളതിനെ ഭാർഗവീനിലയം എന്ന് വിളിച്ചുപോന്നു.  പേരുകേട്ട ഈ തറവാടിനെ ഭാഗത്തിൽ  കിട്ടിയ ഇളയ മകൻ, സാമ്പത്തിക പ്രതിസന്ധിയിൽ ഇതിനെ മറ്റൊരു പ്രമുഖന് വിൽക്കുകയും അദ്ദേഹം വീടൊന്ന് വൃത്തിയായി കിടന്നോട്ടെ എന്ന ഉദ്ദേശത്തിൽ ഞങ്ങൾക്ക് വാടകയ്ക്ക് തരുകയും ചെയ്തതാണ് - അല്ലാതെ അത്രോം വലിയ വീട് വാടകയ്ക്ക്  എടുക്കുന്നത്  സ്വപ്നത്തിൽ പോലും നമുക്ക് സങ്കൽപ്പിക്കാൻ പറ്റുന്ന കാര്യമല്ലായിരുന്നു. . സാധാരണ എല്ലായ്‌പോഴും രണ്ടു മൂന്ന് കൊല്ലം കൂടുമ്പോൾ വീട് മാറാനാകുമ്പോഴൊക്കെ അമ്മയ്ക്ക് പുതിയ വീട് കണ്ടെത്തുക എന്നത് കുറച്ച്  ദിവസത്തെ തലവേദനയാണ്‌. യാത്രാസൗകര്യങ്ങൾക്ക് അടുത്തുള്ള വീട് വേണം, ഏതെങ്കിലുമൊക്കെ കടകൾ അടുത്ത് വേണം, രാത്രിയായാലും റോഡിൽ നിന്നുള്ള  ഇച്ചിരെ വെട്ടവും  വെളിച്ചവും വേണം എന്നതൊക്കെ പല വീടുകളിൽ പോയി ട്യൂഷൻ എടുത്തിരുന്ന അമ്മയുടെ  ജോലിക്ക് അത്യന്താപേക്ഷിതമായിരുന്നു. ഈ തറവാട് വീട്  വിലയ്ക്ക് വാങ്ങിയ മുതലാളിയുടെ കുഞ്ഞിനും അമ്മയായിരുന്നു ട്യൂഷൻ എടുത്തിരുന്നത് എന്നത് കൊണ്ട് ,ഒരു കൊല്ലം കഴിഞ്ഞ് അവരാ വീട് പൊളിച്ചടുക്കി പുതിയത് വെയ്ക്കും വരെ നമുക്കത് തുച്ഛമായ പൈസയ്ക്ക്  കിട്ടി.  


ഞാനാദ്യമേ പറഞ്ഞത് പോലെ ഇതൊരു വലിയ പറമ്പിൽ ഒത്ത നടുക്കിരിക്കുന്ന വീടായിരുന്നു. പണ്ടത്തെ തറവാട് വീടിനെ കാലാകാലങ്ങളിൽ വീണ്ടും രണ്ടു മുഖപ്പുകൾ കൂട്ടിച്ചേർത്തത്. ഏറ്റവും മുന്നിലത്തെ സിമന്റിട്ട രണ്ടു കിടപ്പുമുറിയും ചെറിയ ഹാളും ടെറസും  ചേർന്നതായിരുന്നു പുതിയ കൂട്ടിച്ചേർക്കൽ. അവിടുന്ന് ഏറ്റവും പുറകിലുള്ള അടുക്കളയിലേക്ക് ചെന്നെത്താൻ ഇരുണ്ട രണ്ടു വരാന്തകൾ കടക്കണം, വീട്ടുകാർ പൂട്ടിയിട്ടിരിക്കുന്ന ഇടമുറികൾ രണ്ടെണ്ണം (രണ്ടാം മുഖപ്പ്)  ചുറ്റിവളഞ്ഞു വേണം അടുക്കളയും ഊണുമുറിയും ചെറിയൊരു ചായ്പുമുള്ള പഴയ ഭാഗത്തെത്താൻ. അവിടുന്ന് അത്യാവശ്യം ഉച്ചത്തിൽ വിളിച്ചുകൂക്കിയാലെ മുൻവശത്തെ  ഹാളിലേക്ക് കേൾക്കൂ. നാലുപാളിയുള്ള  അടുക്കള വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങിയാൽ കോൺക്രീറ്റ് ഇട്ട മുറ്റത്തെത്തും, ചെറിയ തിട്ട കെട്ടി പറമ്പിൽ നിന്നും തിരിച്ചിരുന്ന ആ മുറ്റത്തിനുമപ്പുറം നിറയെ കുലച്ച പേരയ്ക്ക, നാരങ്ങ, ആപ്പിൾ ചാമ്പ, മാവുകൾ ,  ലൗലോലിക്ക എന്ന ശീമനെല്ലിക്ക, കരിമ്പ്, കുളമാങ്ങ എന്ന് വിളിച്ചിരുന്ന ചെറിയൊരു കായ ഉണ്ടാകുന്ന മരം, പിന്നെ വിവിധ തരം വാഴകൾ - ഞാലിപ്പൂവൻ, ഏത്തവാഴ, പൂവൻ! ആദ്യമായിട്ടായിരുന്നു ഞങ്ങൾ അത്രയും പറമ്പും മരങ്ങളുമുള്ള ഒരു വീട്ടിൽ ജീവിക്കുന്നത്. പിന്നിലെ വിസ്താരമുള്ള പറമ്പ്  തീരുന്നിടത്ത് ഒരാൾപ്പൊക്കത്തിൽ മതിലുണ്ടായിരുന്നു. അതിനും പുറകിൽ ഒന്നൊന്നൊര ഏക്കർ റബ്ബർ.  ആ റബ്ബറിൻ തോട്ടം മുറിച്ചു കടന്നുപോയാൽ അക്കരെയുള്ള മറ്റൊരു ഗ്രാമത്തിലേക്ക് എത്തും. 

ഇനി മുൻഭാഗത്തേക്ക്‌ വന്നാലോ വീടിനു മുന്നിൽക്കൂടിയാണ്  ട്രിവാൻഡ്രം - കൊല്ലം നാഷണൽ ഹൈവേ കടന്നുപോകുന്നത്.  റോഡ്  നിരപ്പിൽ നിന്നും താഴ്ന്നു നിന്നിരുന്ന വീട്ടിലേക്ക് ഗേറ്റ് തുറന്ന് താഴത്തേക്ക് ഇറങ്ങാൻ ഒരു കോൺക്രീറ്റ് ഇട്ട പാതയുണ്ടായിരുന്നു. മുന്നിൽ നിറയെ പലയിനം ടീറോസ് ചെടികൾ  - മഞ്ഞ ഓറഞ്ച് പീച്ച് ചുവപ്പ് ! താഴേക്കുള്ള വഴിയുടെ രണ്ടു സൈഡിലും തെങ്ങുകൾ , കുറച്ചു വാഴകൾ പിന്നെ വീടിനൊരു സൈഡിലായി വലിയൊരു മരത്തിൽ   കൂടി ചുറ്റിപ്പടർന്ന് പുതുക്കിയ ടെറസുള്ള മുഖപ്പിലേക്ക് ഒഴുകിക്കിടക്കുന്ന നിറയെ പടർന്നു കായ്ച്ചു കുലച്ചു തളിരിട്ടുള്ള  പാഷൻ ഫ്രൂട്ട് വള്ളികൾ.  അവിടെ താമസിച്ച എല്ലാ സീസണിലും നിറയെ പഴുത്ത കായകൾ മുറ്റത്തിന് അരികിലായി തറയിൽ വീണു കിടക്കുമായിരുന്നു.  ടെറസിലേക്ക് കേറിയാൽ രണ്ടു ഭാഗത്തെ ഓടിലേക്കും ടെറസിലേക്കും  പടർന്നു കിടക്കുന്നതിലെ കായകൾ  കൈകൊണ്ട് പറിച്ചെടുക്കാം.  മുന്നിലെ റോഡ് മുറിച്ചു കടന്നാൽ താഴെക്കൂടെ പഴയ റോഡ് കടന്നുപോകുന്നുണ്ട്, അതിനു ചേർന്നാണ് പള്ളിയും അബൂബക്കർ ഇക്കാൻ്റെ ചായക്കടയുമൊക്കെ. ആ വീട്ടിൽ പള്ളിയിലെ വാങ്ക് വിളി കേട്ടാണ് അമ്മ കാര്യങ്ങൾ നീക്കിയിരുന്നത്. വെള്ളിയാഴ്ചകളിൽ ഉച്ചക്കും ചില മാസങ്ങളിൽ രാത്രിയിലുമൊക്കെ അവിടുന്നുള്ള പ്രഭാഷണങ്ങൾ കേൾക്കാൻ കഴിയുമായിരുന്നു.  

പെരുന്നാൾ ദിവസങ്ങൾ, നബിദിനത്തിലെ പരേഡ് , നോമ്പുതുറ ഇഫ്താറുകൾ അങ്ങനെയങ്ങനെ ഏറെക്കുറെ എപ്പോഴും ആളും ബഹളവും ആഘോഷവും കടന്നുപോകുന്നത് ഞങ്ങളുടെ ഉള്ളിലും കൂടിയായിരുന്നു. അങ്ങനെ ഒരു നബിദിനത്തിന്റെ ഓർമയാണിത്. അതൊരു ശനിയാഴ്ചയായിരുന്നു, ആറാം ക്ലാസിൽ പഠിക്കുന്ന ഞാനും പ്രീഡിഗ്രി ഒന്നാംകൊല്ലം പഠിക്കുന്ന ചേട്ടന്മാരും. അച്ഛൻ ഒരു എഴുത്തുപണിയുമായി  കോട്ടയത്താണ്, മാസത്തിൽ ഒരിക്കലേ വരൂ. അമ്മ അടുത്ത മെയിൻ സിറ്റി ആയ കല്ലമ്പലത്തിൽ ഒരു പ്രൈവറ്റ്  സ്‌കൂളിലെ അദ്ധ്യാപനവും, ക്ലെറിക്കൽ പണിയും, രാവിലെയും വൈകിട്ടും വീടുകളിൽ പോയുള്ള ട്യൂഷൻ എടുക്കലും ഒക്കെയായി കഴിയുന്ന സമയം.

 ശനിയാഴ്ചകളിലും സ്‌കൂളിലെ അഡ്മിനിസ്ട്രേഷൻ പണികൾക്ക് സഹായിക്കാൻ ഉച്ച വരെ  പോകുമായിരുന്ന അമ്മയ്‌ക്കൊപ്പം അന്ന് ഞാനും പോയി. ഇടയ്ക്കിടെ അവധിയുള്ളപ്പോൾ ആ ഏരിയ പോയി വായിനോക്കുക എന്നത് എന്റെയൊരു ഹോബി ആയിരുന്നു. കൂട്ടത്തിൽ ഈ പറഞ്ഞ ക്ലെറിക്കൽ പണിയുടെ  ഒരു ഭാഗം (കണക്ക് നോക്കിയെഴുതലോ, ബുക്കുകൾ അടുക്കിപ്പെറുക്കി എണ്ണമെടുത്തു വെയ്ക്കലോ ഒക്കെ ) ചെയ്താൽ അന്നത്തെ സ്‌കൂളുടമയും ഹെഡ്മാസ്റ്ററുമായ മാഷ് തരുന്ന ചെറിയ പോക്കറ്റ്മണിയെന്ന പ്രലോഭനവും. ചേട്ടന്മാർ ആറ്റിങ്ങലിൽ ട്യൂഷന് പോയിക്കഴിഞ്ഞ്  അമ്മ  രാവിലെ സ്‌കൂളിലേക്ക് പോയി, ഒന്നാഞ്ഞു നടന്നാൽ 15 മിനിട്ടാണ് സ്‌കൂളിലേക്കുള്ള ദൂരം. ഞാൻ ലേറ്റായിട്ട്  എണീച്ച് ചായയൊക്കെ കുടിച്ച് അമ്മ നോക്കാനേൽപ്പിച്ച മീൻകറിയുടെ വേവും നോക്കി ഈ സാധനം കുറച്ച് ഒരു പാത്രത്തിലും  എടുത്തുകൊണ്ട്  സ്‌കൂളിലേക്ക് ഒരു പത്ത് പത്തര ആയപ്പോൾ എത്തി. മീൻകറി കൊണ്ടുവരണ്ടായിരുന്നു എങ്കിൽ ഇന്ന് വീട്ടിൽ കിടന്നുറങ്ങാരുന്നു എന്നൊരു ചെറിയ മോഹഭംഗം എനിക്ക് തോന്നാതിരുന്നില്ല. 

സ്‌കൂളിലെ സ്ഥിരം പരിപാടികൾ ഒക്കെ കഴിഞ്ഞപ്പോൾ  3 മണിയടുപ്പിച്ചായി. അമ്മ ബാക്കിയുള്ള വീടുകളിലെ ട്യൂഷൻ എടുക്കാൻ വേണ്ടി കല്ലമ്പലം ഭാഗത്തേക്കും ഞാൻ കയ്യിൽ മീന്കറിപാത്രമുള്ള കവർ ആട്ടിയാട്ടി വീടിന്റെ ഭാഗത്തേക്കും നടക്കാൻ തുടങ്ങി. ഞാൻ പറഞ്ഞല്ലോ ആഞ്ഞു നടന്നാൽ 15 മിനിറ്റിലെത്താം, പക്ഷേ  അത്രേം വേഗത്തിൽ ചെന്നിട്ട് എനിക്ക് ഒന്നും ചെയ്യാനില്ലല്ലോ. അത് കൊണ്ട് ആവുന്നത്ര പ്രകൃതി ഭംഗി ഒക്കെ ആസ്വദിച്ച്  വഴിയിൽ കണ്ട കാക്കയോടും പൂച്ചയോടും പശുവിനോടും വരെ വർത്തമാനം പറഞ്ഞ് ഒരരമണിക്കൂറിൽ ഞാൻ വീട് കാണാവുന്ന ദൂരത്തിലെത്തി.  അവിടുന്നു തന്നെ ഗേറ്റിനു മുന്നിൽ റോഡിലായി  ഒരു ചെറിയ ആൾക്കൂട്ടം കാണാം. സൈക്കിളിൽ എതിരെ വന്ന ചേട്ടന്മാരുടെ സുഹൃത്തിനെ തടഞ്ഞുനിർത്തി  "ന്താ അവിടെ ഒരു ഒച്ചപ്പാടും ബഹളോം, നബിദിനം പരേഡ് കഴിഞ്ഞില്ലേ" എന്ന എൻ്റെ ചോദ്യത്തിന് പുള്ളി എന്നെയൊന്നു സൂക്ഷിച്ചു നോക്കിയിട്ട് സൈക്കിൾ മുന്നോട്ടെടുത്തതുകൊണ്ട് പറഞ്ഞു - "അപ്പൊ കൊച്ചറിഞ്ഞില്ലേ , നിങ്ങടെ വീട്ടി കള്ളൻ കേറി , വേം ചെല്ലാൻ നോക്ക് , ഞാൻ പോലീസിനെ വിളിക്കാൻ പോകുവാ " !!!


"ഹമ്മേ, കള്ളനോ " എന്റെ തല കറങ്ങി. അവിടുന്നൊറ്റ ഓട്ടത്തിന് ഗേറ്റിലെത്തി നിന്നപ്പോൾ തന്നെ ചേട്ടന്മാരുടെ തല ഞാൻ  കണ്ടു. സംഭവം ശരിയാത്രേ . പിന്നിലെ അടുക്കള ഭാഗത്തുള്ള ബലമില്ലാത്ത നാലു പാളി  വാതിൽ നൈസായിട്ട് തുറന്ന് ഏതോ കള്ളന്മാർ വീട്ടിൽ കയറി. പോലീസ് എത്തിയപ്പോഴേക്കും സഹൃദയരായ നാട്ടുകാർ പറഞ്ഞറിഞ്ഞ് അമ്മയും ഏതോ വീട്ടിൽ നിന്നും ഓടിപ്പാഞ്ഞെത്തി. പോലീസിനൊപ്പം അകത്തു കയറി നോക്കിയപ്പോൾ അടുക്കള  വാതിൽ മുതൽ മുന്നിലെ മുറി വരെ പാഷൻ ഫ്രൂട്ട് തിന്നതിന്റെ പഴച്ചാർ തറയിൽ മുഴുവൻ. അതിനു രണ്ടു ദിവസം മുൻപോ മറ്റോ കുറെയേറെ പഴുത്ത കായ പറക്കി അകത്ത് വെച്ചിരുന്നേ. പാവം കള്ളൻ ചേട്ടന്മാർ കൊതി മൂത്തപ്പോൾ ആവശ്യത്തിന് എടുത്തു കഴിച്ച് ഉല്ലസിച്ചാണ് മോഷണം നടത്തിയത്.  (രണ്ടു പേരുണ്ടാകാം എന്ന് പോലീസ് വിരലടയാളം ഒക്കെ നോക്കി പറഞ്ഞിരുന്നു പിന്നീട് ). അമ്മ ചെറുതായി കരച്ചിലൊക്കെ വന്നു  കണ്ണുനിറഞ്ഞു  നിൽക്കുകയാണ്. ഞങ്ങളെ അറിയുന്ന ആരോ ആണ് ! 
വീട്ടിലാരുമില്ല എന്നറിയുന്ന - അന്ന് വീടിനു മുന്നിൽ പരേഡും ഉച്ചഭാഷിണിയുടെ ശബ്ദവും പാട്ടും കൊട്ടും  ഒക്കെയായത് കൊണ്ട് വാതിൽ പൊളിക്കുന്ന ശബ്ദം ആരും കേൾക്കില്ല എന്നതറിയുന്ന, വീടിനു തൊട്ടപ്പുറത്ത് പണി തീരാത്ത ഒരു വീടും മറുഭാഗത്ത് തെങ്ങിൻതോപ്പും പിൻഭാഗത്ത് റബ്ബർതോട്ടവും ആയത് കൊണ്ട് ഒരു ഈച്ചക്കുഞ്ഞ് പോലും അവരെ കാണില്ല എന്നും അറിയുന്ന ആരോ രണ്ടുപേർ! 

പക്ഷേ , കളവു പോയ സാധനങ്ങളുടെ ലിസ്റ്റെടുത്തപ്പോ പോലീസുകാരുടെ ഇന്റെറസ്റ്റ്   മൊത്തം അങ്ങുപോയി, അന്ന് ഞങ്ങൾക്ക്  ആകെ സ്വർണം എന്ന്  പറയാൻ ഉണ്ടായിരുന്നത് എന്റെയും അമ്മയുടെയും കാതുകളിലെ രണ്ടു കുഞ്ഞിക്കമ്മലുകളും, അമ്മയുടെ നേർത്ത താലിമാലയും ആയിരുന്നു. അത് മോഷണം നടന്ന സമയത്ത് ഞങ്ങളുടെ ദേഹത്തായിരുന്നല്ലോ. പണമായി പോയത് നോക്കിയാലും പതിനായിരങ്ങളിൽ ഒന്നുമായിരുന്നില്ല വെറും ആയിരവും ചില്ലറയും! പക്ഷേ  ഞങ്ങളെ സംബന്ധിച്ച് അന്ന് കളവ് പോയത് വില മതിക്കാനാകാത്ത  പലതുമായിരുന്നു - ചേട്ടന്മാർക്ക് രണ്ടാൾക്കുമായി ഒരു സൈക്കിൾ ഉണ്ടായിരുന്നു. തൊട്ടു മുൻപത്തെ ആഴ്ച അത് വിറ്റുകിട്ടിയ കാശ് അവരുടെ മേശവലിപ്പിൽ വെച്ചിരുന്നത്, SSLC യിലെ മികച്ച മാർക്കിന് രണ്ടാൾക്കും  സമ്മാനമായി കിട്ടിയ  പുതിയ രണ്ടു വാച്ചുകൾ - ബസിൽ കെട്ടിക്കൊണ്ടുപോയാൽ ഉരയുമെന്നും പോറുമെന്നും കരുതി ഭദ്രമായി വാച്ചിന്റെ കെയ്‌സിൽ തന്നെ ഇട്ടുവെച്ചത്, അമ്മയ്ക്ക് ഏതോ  ശിഷ്യന്റെ വീട്ടിൽ നിന്നും കിട്ടിയ ഒരു ഫോറിൻ ടോർച്ച് , ഞങ്ങടെ സെൻറ് ജോർജ്ജ് കുടകൾ, ചേട്ടന്മാരുടെ  ചില അലുക്കുലുത്ത് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, റേഡിയോ,  ഞങ്ങടെ ഒരു പഴയ ബ്ലാക്ക്&വൈറ്റ് ടീവി,  എന്തിനു പറയുന്നു  ഈ  പാവം  ഞാൻ പൗഡർ  ടിൻ കുടുക്കയിലും പെൻസിൽ പെട്ടിയിലും സൂക്ഷിച്ചു വെച്ചിരുന്ന പത്തും  ഇരുപതും പൈസകൾ ചേർന്ന 'സമ്പാദ്യം' വരെ ആ ദരിദ്രവാസി കള്ളന്മാർ എടുത്തോണ്ടുപോയെന്നേ!.  വീട്ടിൽ നിന്നെടുത്ത ചാക്കുകളിൽ  ഈ കച്ചറു പിച്ചറു  സാധനമൊക്കെ ഇട്ട് കേറിയ അതേ  വഴിയിലൂടെ തന്നെയിറങ്ങി മതിലുചാടി റബർത്തോട്ടത്തിലൂടെ  അവരങ്ങു  പോയി.  

ആരാണെന്നു കണ്ടുപിടിക്കാതെ പോയ ആ ചെറിയ 'വലിയ' മോഷണത്തിൽ   നഷ്ടമായിപ്പോയ ഞങ്ങടെ കുഞ്ഞുസമ്പത്തുകൾ ഞങ്ങൾക്ക് വീണ്ടും ഒപ്പിക്കാൻ അമ്മ പിന്നെയും കുറെ കഷ്ടപ്പെട്ടു. പക്ഷേ, പോലീസും നാട്ടുകാരുടെ തിരക്കും ബഹളവുമൊക്കെ ഒഴിഞ്ഞപ്പോൾ അമ്മ ഞങ്ങൾ മൂന്നാളോടും ആശ്വാസത്തിന്റെ ഒരു ദീർഘനിശ്വാസത്തോടൊപ്പം പറഞ്ഞത് "കൊച്ചിന്ന് പകൽ  ഇവിടെ നിന്നിരുന്നെങ്കിലോ, ഇതിപ്പോ പോയ സാധനങ്ങൾ ഒക്കെ നമുക്ക്  ഉണ്ടാക്കാല്ലോ ഇനിയും" എന്നാണ്.  പിന്നെയും കുറെയേറെ നാളുകളിൽ  ഒറ്റയ്ക്കാവുന്ന സമയങ്ങളിൽ ആ വീടിനകം എന്നെ പേടിപ്പിച്ചിരുന്നു, അധികം താമസിയാതെ ഞങ്ങൾ അവിടുന്നു മാറുകയും ചെയ്തു. എങ്കിലുമിന്നും നബിദിനം എന്ന് കേൾക്കുമ്പോൾ ഞാനാ ഭാർഗവീനിലയം വീടോർക്കും, മുഖം അറിയാത്ത രണ്ടു കള്ളന്മാരെ  ഓർക്കും, അടുക്കള മുതൽ മുന്നിലിറയം വരെ തറയിൽ ചിതറിക്കിടക്കുന്ന പാഷൻ ഫ്രൂട്ടിന്റെ ചാറും തോടും ഓർക്കും,  പിന്നെ ഈ പോയതൊക്കെ കല്ലിവല്ലിയാണ് എനിക്ക് ആ കള്ളന്മാരെ നേരിട്ട്  കാണേണ്ടി വന്നില്ലല്ലോ എന്നാശ്വസിക്കുന്ന അമ്മയുടെ നിറഞ്ഞ കണ്ണുകൾ ഓർക്കും ..... അവിടെ  ഞാനും എന്റെയോർമ്മയെ ആശ്വാസത്തിൽ തടഞ്ഞുനിർത്തും. 



Wednesday, October 12, 2022

പരിശുദ്ധ ജലത്തിലെ ശൂദ്രരാഞ്ജി - റാണി രശ്മോണി

 ഈസ്റ്റ് ഇന്ത്യ കമ്പനിയെ മുട്ടുകുത്തിച്ച ചരിത്രത്തിലെ  അധികം ആഘോഷിക്കപ്പെടാതെ പോയ ഒരു പെൺ ചരിത്രമാണ് റാണി രശ്മോണി ദാസിന്റേത്.  1840 കളിൽ ബംഗാളിലെ മത്സ്യബന്ധന സമൂഹങ്ങൾ അതിജീവന പ്രതിസന്ധി നേരിടുകയായിരുന്നു. ഇന്ത്യയെ പല തട്ടുകളിൽ  കൊള്ളയടിച്ചുകൊണ്ടിരുന്ന ഈസ്റ്റ് ഇന്ത്യ കമ്പനി ഗംഗയിലെ മത്സ്യബന്ധനത്തൊഴിലാളികളുടെ ജീവിതത്തെയും ആക്രമിക്കാൻ തുടങ്ങിയത് ആ സമയത്താണ്. ഫെബ്രുവരി മുതൽ ഒക്ടോബർ വരെയുള്ള കാലമാണ്  ബംഗാളിപാചകരീതിയിലെ  രുചിയൂറുന്ന വിഭവമായ  സിൽവർ ഹിൽസ എന്ന മീനുകളുടെ സമൃദ്ധമായ വിളവെടുപ്പ് നടക്കുന്നത് .  ചെറുകിട മീൻപിടിത്തക്കാർ ഗംഗയുടെ ഉപരിതലത്തിൽ അവരുടെ കുഞ്ഞുവള്ളങ്ങളിലെത്തി  വലകൾ വീശിയെറിഞ്ഞു സിൽവർ ഹൽസയുടെ ചാകര ആഘോഷിക്കും. ഈ ചെറിയ മീൻവഞ്ചികൾ ചരക്കുകൾ കൊണ്ടുപോകുന്ന കെട്ടുവള്ളങ്ങളുടെ   യാത്രയ്ക്ക് തടസ്സങ്ങൾ സൃഷ്ടിക്കുന്നു എന്ന് കണ്ട ഈസ്റ്റ് ഇന്ത്യ കമ്പനി  ഫിഷിംഗ് ബോട്ടുകൾക്ക് നികുതി ഏർപ്പെടുത്തി. ഒരു വെടിക്ക് രണ്ടുപക്ഷി എന്ന പോലെ കമ്പനിക്ക് അധിക വരുമാനം ലഭിക്കുമ്പോൾ തന്നെ നദിയിലെ ഗതാഗതം കുറയ്ക്കുന്ന തന്ത്രപൂർവ്വമായ തീരുമാനം.

ജീവിതമാർഗം വഴി മുട്ടിയേക്കും എന്ന് ഭയന്ന ഉത്കണ്ഠാകുലരായ നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ പ്രശ്നപരിഹാരത്തിനുള്ള സഹായം അഭ്യർത്ഥിച്ചു കൊണ്ട് കൊൽക്കത്തയിലെ ഉയർന്ന ജാതിക്കാരായ ഹിന്ദു ഭൂവുടമകളുടെ അടുത്തേക്ക് പോയി.വിഷമാവസ്ഥയിലായ ഇവരിൽ മിക്കവരും ജെലെ കൈവർത്ത , മാലോ സമുദായങ്ങളിൽ നിന്നുള്ള ശൂദ്രരായിരുന്നു. എന്നാൽ കമ്പനിയിലെ തങ്ങളുടെ രക്ഷാധികാരികളുമായുള്ള ബന്ധം വഷളാക്കാൻ താല്പര്യമില്ലാതിരുന്ന ഹിന്ദു വരേണ്യവർഗക്കാർ ശൂദ്രന്മാരായ മത്സ്യബന്ധന സമൂഹത്തിനോട് മുഖം തിരിക്കുകയാണുണ്ടായത്. നിരാശരായ മത്സ്യത്തൊഴിലാളികൾ മധ്യ കൊൽക്കത്തയിലെ ജൻബസാറിലേക്ക് തിരിച്ചു . അവിടെ സമ്പന്നനായ സംരംഭകനായിരുന്ന രാജ് ചന്ദ്രദാസിന്റെ വിധവ രശ്മോണി ദാസ് എന്ന ശൂദ്രസ്ത്രീ ആയിരുന്നു അവരുടെ അവസാന പ്രതീക്ഷ. തുടർന്ന് നടന്നത് ഇന്ത്യൻ കോളനിചരിത്രത്തിലെ തന്നെ ശ്രദ്ധേയമായ ഒരു സംഭവമായി മാറി. റാണി രശ്മോണി ഗംഗയുടെ കൈവഴിയായ ഹൂഗ്ലി നദിയിലെ പത്തുമീറ്റർ സ്ഥലം ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കയ്യിൽ നിന്നും 10,000 രൂപയ്ക്ക് പാട്ടത്തിനെടുത്തു. കൊളോണിയൽ ഇന്ത്യയുടെ തലസ്ഥാനമായ കൊൽക്കത്താനഗരം പടർന്നുകിടന്നിരുന്നത് ഈ തീരങ്ങളിലായിരുന്നു. അത്രയും ഭാഗം പാട്ടത്തിനെടുക്കുന്ന രേഖകൾ കമ്പനിയിൽ നിന്നും കൈപ്പറ്റിയ ശേഷം രണ്ട് കൂറ്റൻ ഇരുമ്പ് ചങ്ങലകൾ ഗംഗയിൽ സ്ഥാപിക്കുകയാണ് രശ്മോണി ചെയ്തത് - നദി വില്ലുപോലെ കമാനമായി വളഞ്ഞൊഴുകിയിരുന്ന മെറ്റിയബ്രൂസിലും ഗുസൂരിയിലും. പിന്നീട് ഗംഗയിൽ മത്സ്യബന്ധനത്തിന് തടസം നേരിട്ട മത്സ്യത്തൊഴിലാളികളെ ഈ പ്രദേശത്തേക്ക് വല ഇറക്കാൻ അവർ ക്ഷണിച്ചുവരുത്തി.


മീൻവഞ്ചികൾ ഇവിടേക്ക് കൂട്ടമായി എത്തിയതോടെ ഗംഗയിലെ വാണിജ്യ ഗതാഗതം തടസപ്പെട്ടു. പല ചരക്കുവഞ്ചികളും യാത്ര നിർത്തിവെക്കേണ്ടി വന്നു. പ്രതീക്ഷിക്കാതെ വന്നുചേർന്ന സംഭവവികാസങ്ങളിൽ പരിഭ്രാന്തരായ കമ്പനി ഉദ്യോഗസ്ഥർ രശ്മോണിയോട് വിശദീകരണം തേടിയപ്പോൾ നദിയിലെ വലിയ ചരക്കുകപ്പലുകളുടെ ഗതാഗതം ആ ഭാഗത്തെ മത്സ്യബന്ധനത്തിന് തടസമാകുന്നതിനാൽ നഷ്ടം സംഭവിക്കാതിരിക്കാൻ അവിടെ ചങ്ങലയിടേണ്ടി വന്നു എന്നായിരുന്നു രശ്‌മോണിദാസിന്റെ മറുപടി. പാട്ടത്തിനെടുത്ത സ്ഥലം നിയമപ്രകാരം രശ്മോണിയുടെ അധികാരപരിധിയിൽ വരുന്നതായതിനാൽ നഷ്ടം വരാത്ത രീതിയിൽ അവിടമുപയോഗിക്കാൻ രശ്മോണിക്ക് അധികാരമുണ്ടായിരുന്നു. ഉദ്യോഗസ്ഥരുമായി നിയമയുദ്ധത്തിൽ ഏർപ്പെട്ടാലും ബ്രിട്ടീഷ് നിയമവ്യവസ്ഥിതി അനുസരിച്ച് പാട്ടത്തിനെടുത്ത ആൾക്ക് അനുകൂലമായിരിക്കും വിധി എന്നറിയാവുന്ന രശ്‌മോണിദാസ് ഗംഗയ്ക്ക് കുറുകെയുള്ള ചങ്ങലകൾ അഴിക്കാൻ തയ്യാറായില്ല. ആവിക്കപ്പലുകളും, വലിയ കെട്ടുവള്ളങ്ങളും, വിനോദയാത്രയ്ക്കുള്ള ബോട്ടുകളുമൊക്കെ ഗംഗയുടെ തീരങ്ങളിൽ മറ്റെവിടേക്കും പോകാൻ കഴിയാതെ അടുങ്ങാൻ തുടങ്ങിയതോടെ കമ്പനി ഉദ്യോഗസ്ഥർക്ക് മറ്റു വഴികളില്ലാതെ രശ്മോണിയുമായി ഒരു കരാറിലെത്തേണ്ടി വന്നു. മത്സ്യബന്ധനത്തിനുള്ള നികുതി റദ്ദാക്കി മത്സ്യത്തൊഴിലാളികൾക്ക് തടസ്സങ്ങളില്ലാതെ ഗംഗയിലേക്ക് പ്രവേശനത്തിനുള്ള അനുമതി.

ഒരു ബംഗാളി ശൂദ്ര വിധവ ചരിത്രത്തിലെ ഏറ്റവും തന്ത്രപരമായ നീക്കത്തിലൂടെ കൊളോണിയൽ കോർപ്പറേഷനെ മറികടന്നത് ഇങ്ങനെയാണ്. അന്ന് കമ്പനിയുമായി ഉണ്ടാക്കിയ കരാറിലൂടെ വിശുദ്ധ ഗംഗാനദി പൊതുജനങ്ങൾക്ക് മത്സ്യബന്ധനത്തിനുപയോഗിക്കാവുന്ന ഒരിടമായി റാണി രശ്‌മോണി മാറ്റി.

അല്പം ചരിത്രം

1793 സെപ്റ്റംബർ 28 ന് ഹാലിഷഹാറിലെ ( വെസ്റ്റ് ബംഗാൾ) ഒരു ഗ്രാമത്തിൽ പാവപ്പെട്ട തൊഴിലാളിയുടെ മകളായി കൈവർത്ത (ശൂദ്ര) കുടുംബത്തിലാണ് രശ്‌മോണി ജനിച്ചത്. ദയയും മനുഷ്യസ്നേഹവും കൊണ്ട് കുഞ്ഞു രശ്‌മോണി ചെറുപ്പത്തിലേ നാട്ടുകാർക്ക് പ്രിയങ്കരിയായിരുന്നു. കൗമാരത്തിലേക്ക് കടക്കുന്നതിന് മുമ്പുതന്നെ കൊൽക്കത്ത ആസ്ഥാനമായുള്ള ജമീന്ദർ കുടുംബത്തിലെ രാജ് ചന്ദ്ര ദാസിന്റെ മൂന്നാമത്തെ ഭാര്യയായി മാറി റാണി രശ്മോണി. ബിസിനസുകാരനായിരുന്ന രാജ് ചന്ദ്ര വിദ്യാസമ്പന്നനും ആധുനികചിന്താഗതിയുള്ളവനുമായിരുന്നു. അതുകൊണ്ടുതന്നെ ആഗ്രഹങ്ങൾക്കനുസരിച്ചു ജീവിക്കാനും തടസ്സമില്ലാത്ത സ്വാതന്ത്ര്യം ആസ്വദിക്കാനും അദ്ദേഹം റാണി രശ്മോണിയെ പ്രോത്സാഹിപ്പിച്ചു. അക്കാലത്ത്, മിക്ക വീടുകളിലെയും സ്ത്രീകൾ പുരാതന ആചാരങ്ങളും അന്ധവിശ്വാസങ്ങളും മൂലം അകത്തളങ്ങളിൽ ബന്ധിക്കപ്പെട്ടിരുന്നു. ചന്ദ്രദാസിന്റെ കുടുംബവുമായി അടുപ്പമുണ്ടായിരുന്ന സാമൂഹ്യ പരിഷ്‌കർത്താവ് രാജാറാം മോഹൻ റായിക്ക് രശ്മോണിയോട് വളരെയധികം വാത്സല്യമുണ്ടായിരുന്നു. അവളുടെ അനുകമ്പയുള്ള സ്വഭാവംഅദ്ദേഹത്തെ വല്ലാതെ ആകർഷിച്ചു. “നൂറുകണക്കിന് നിസ്സഹായരായ സ്ത്രീകളുടെ ജീവിതത്തിൽ നിന്ന് നിനക്ക് ഇരുട്ടിനെ അകറ്റാൻ കഴിയട്ടെ, അങ്ങനെ പേരിന് അനുസൃതമായി ജീവിച്ച് നീ ജനങ്ങളുടെ രാജ്ഞിയാകട്ടെ” ഇപ്രകാരം രാജാ റാം മോഹൻ റായി അവളെ ആശീർവദിച്ചതായി വിശ്വസിക്കപ്പെടുന്നു.

ബുദ്ധിയിലും കഴിവിലും സമർത്ഥയായിരുന്ന  രശ്മോണി പതുക്കെ കുടുംബത്തിന്റെ ബിസിനസ്സിലും സാമ്പത്തിക ക്രയവിക്രയങ്ങളിലും ഏർപ്പെട്ടു. പിതാവിന്റെമരണത്തെത്തുടർന്ന് രാജ് ചന്ദ്ര ഒരു വലിയ സമ്പാദ്യത്തിന്റെ അവകാശിയായിമാറി. അതിനെത്തുടർന്ന്ആ കുടുംബം തങ്ങളുടെ സ്വത്ത് പൊതുസേവനത്തിലേക്കും ദശലക്ഷക്കണക്കിന് ആളുകളുടെ ക്ഷേമത്തിലേക്കും നീക്കിവെക്കാൻതുടങ്ങി. പൊതുജനങ്ങൾക്ക് കുളിക്കാനായി നിരവധി ഘട്ടുകൾ, നഗരത്തിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ഇടറോഡുകൾ, കുടിവെള്ള സംഭരണികൾ, വാർദ്ധക്യകാല വീടുകൾ, പൊതു അടുക്കളകൾ എന്നിവ അവർ സ്ഥാപിച്ചു. രാജ് ചന്ദ്ര മരിച്ചതിനുശേഷം, റാണി രശ്മോണി കുടുംബത്തിലെ ബിസിനസിന്റെയും സ്വത്തുക്കളുടെയും നിയന്ത്രണം ഏറ്റെടുക്കുകയും നിരവധി സാമൂഹ്യകാര്യങ്ങളിൽ നിരന്തരമായി ഇടപെടുകയും ചെയ്തു.


 റാണി രശ്മോണിർ ജൽ

ഏതാണ്ട് 120 വർഷത്തിനുശേഷം 1960 ൽ രശ്മോണിയുടെ ആദ്യത്തെ ജീവചരിത്രകാരനായ ഗൗരംഗ പ്രസാദ് ഘോഷ് ആണ് ഹൂഗ്ലിയിൽ അപ്പോഴും ശേഷിച്ചിരുന്ന ഒരു ഇരുമ്പ് കുറ്റിയുടെ ഫോട്ടോയെടുത്ത് ലോകത്തിനെ കാണിച്ചത്. ഒരു കുട്ടിയാനയുടെ പാദത്തിന്റെ വലുപ്പമുള്ള ആ കുറ്റി 1840 ൽ നദിക്കു കുറുകെ ചങ്ങല ഉറപ്പിക്കാൻ ഉപയോഗിച്ചിരുന്നതാണ്. കൊളോണിയൽ ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ വിജയകരമായ ചരിത്ര നിമിഷത്തിന്റെ അവശേഷിച്ചിരുന്ന ഒരേയൊരു സാക്ഷിയായിരുന്നു ആ കുറ്റി. ആരുമാരും ആഘോഷിക്കപ്പെടാതെ പോയ ആ ചരിത്രാവശിഷ്ട്ടം ഇപ്പോൾ ചായ വിൽക്കുന്നവർ അവരുടെ ചൂളകൾക്കുള്ള കൽക്കരിക്കഷ്ണങ്ങൾ മുറിക്കാനായി ഉപയോഗിക്കുന്നു. എന്നാൽ രശ്‌മോണിയുടെ പ്രതിഷേധവും പ്രതിരോധവും വിജയവുമൊന്നും സാധാരണ ജനങ്ങൾ മറന്നില്ല. അവിടുത്തെ നാടോടിക്കഥകളുടെ ഭാഗമായ വീരവനിതയാണ്ഈ മനുഷ്യസ്നേഹി. പ്രശസ്‌ത ബംഗാളി എഴുത്തുകാരനായ സമരേഷ്‌ ബസു അദ്ദേഹത്തിൻ്റെ ചരിത്രാഖ്യായമുള്ള നോവലായ ഗംഗയിൽ (1974) എഴുതിയത് മത്സ്യത്തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഈ നദി എന്നെന്നേക്കുമായി ‘റാണി രശ്മോണിർ ജൽ’ - ‘റാണി രശ്മോണിയുടെ ജലം’ എന്നതായി മാറിയെന്നാണ്.


ബെലിയഘട്ട കനാലിലെ വെള്ളത്തിലാണ് ജാൻ ബസാറിലെ ദാസ് കുടുംബം - രശ്മോണിയുടെ ഭർത്താവിന്റെ കുടുംബം - ആദ്യം പണം സമ്പാദിച്ചത്. കസ്തൂരി മുതൽ മസ്ലിൻ വരെയുള്ള കയറ്റുമതി സാധനങ്ങൾ സംഭരിക്കുന്നതിനായി കനാലിന്റെ ഇരുകരകളിലുമുള്ള ബെലിയഘട്ടയിലെ ഭൂരിഭാഗം സ്ഥലവും രശ്മോണിയുടെ ഭർത്താവ് വാങ്ങി. 1850 കളിൽ രശ്മോണി സ്ഥാപിച്ച റാണി രശ്മോണി ബസാറിൽ നിന്നും അര കിലോമീറ്റർ ദൂരെയാണ് ബെലിയഘട്ട കനാൽ. ഒരിക്കൽ ഗംഗയുമായി ബന്ധിപ്പിച്ചിരുന്ന കനാൽ ഇപ്പോൾ നഗരത്തിലെ മലിനജലം കൊണ്ടുപോകുന്നതിനായാണ് ഉപയോഗിക്കുന്നത്. 19-ആം നൂറ്റാണ്ടിലെ ഹൈവേകൾ ആയിരുന്ന കനാലുകൾ ദാസ് കുടുംബത്തിന്റെ സ്വത്തായതോടെയാണ് അവരുടെ സ്ഥാനം വ്യവസായികളിൽ നിന്നും (ബണിക്) ഭൂവുടമകളിലേക്ക് ( സമീന്ദർ ) മാറപ്പെടുന്നത്.

ഈസ്റ്റിൻഡ്യാ കമ്പനിയുമായി കച്ചവടബന്ധങ്ങളുണ്ടായിരുന്നവർ സമൂഹത്തിന്റെ മുൻനിരയിലേക്ക് വരുന്നതായിരുന്നു ആ കാലഘട്ടത്തിന്റെ പ്രത്യേകത. പുതുതായി സ്വരൂപിച്ച സ്വത്ത് ഉപയോഗിച്ച്, പലരും ഭൂവുടമകളുടെ എസ്റ്റേറ്റുകൾ വാങ്ങി. ഈ പുതിയ പ്രഭുവർഗ്ഗം കൊൽക്കത്തയുടെ ആഭിജാത സമൂഹത്തിനെ ജനിപ്പിച്ചു - ഉയർന്നവർഗം - ഉയർന്ന ജാതി കുടുംബങ്ങളുടെ ഒരു പ്രത്യേക തലം.

"കൊൽക്കത്തയിൽ: പ്രബന്ധങ്ങൾ നഗര ചരിത്രത്തിൽ (1993) " എന്ന പുസ്തകത്തിൽ ചരിത്രകാരൻ എസ്.എൻ. മുഖർജി, ബ്രാഹ്മണ , കയസ്ത, ബൈദ്യ ജാതികൾ ചന്ദ്രദാസിന്റെ കുടുംബം പോലുള്ള ശൂദ്രന്മാരെ അവരുടെ കൂട്ടത്തിലേക്ക് ഉൾക്കൊള്ളാൻ തയ്യാറായില്ലെന്ന് വിവരിക്കുന്നുണ്ട്.


ജലം കൊണ്ട് ശക്തരായവർ

രശ്മോണിയുടെ ഉപദേശമാണ് രാജ് ചന്ദ്രദാസിനെ ഹൂഗ്ലിയിലേക്ക് ശ്രദ്ധ ചെലുത്താൻ പ്രേരിപ്പിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. കൊൽക്കത്തയിലെ ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ കേന്ദ്രമായ പുണ്യനദിയുടെ തീരങ്ങൾ ഉയർന്ന ജാതിക്കാരായ ഹിന്ദുക്കളുടെ ശക്തികേന്ദ്രമായ ഒരു സ്ഥലമായി ഉയർന്നുവരികയായിരുന്നു. നദീതീരങ്ങൾ പലപ്പോഴും അധികാരം സ്ഥാപിക്കപ്പെടുന്ന സ്ഥലങ്ങളായി. കുളിസ്ഥലം, ശ്മശാനം, വാണിജ്യപാതകൾ എന്നിങ്ങനെ ജലതീരങ്ങളും സമൂഹത്തിലെ അധികാരസ്ഥാനവും ഇടപിരിഞ്ഞുകിടന്നു. കൊൽക്കത്തയുടെ ജനവിഭാഗത്തിലേക്ക് ദാസ് കുടുംബത്തിന്റെ പ്രാധാന്യവും ഔന്നത്യവും എത്തിക്കാൻ ഏറ്റവും പറ്റിയമാർഗവും ഇത് തന്നെയായിരുന്നു. ഡോറിക് നിരകൾ, തടികൊണ്ടുള്ള അലങ്കാരങ്ങൾ, പുഴയിലേക്ക് നയിക്കുന്ന വിപുലമായ പടികൾ എന്നിവയാൽ അലങ്കരിച്ച മനോഹരമായ ബാബു രാജചന്ദ്ര ദാസ് ഘട്ട് അല്ലെങ്കിൽ ബാബുഘട്ട്ആ ചിന്തയുടെ ഫലമായിരുന്നു. താമസിയാതെ, 1831 ൽ ദാസ് കുടുംബം അഹിരിറ്റോള ഘട്ട് പണിതു. കൊൽക്കത്തയിലെ നദീതീരത്തെ ഇപ്പോഴും അലങ്കരിക്കുന്ന 42 ചരിത്ര ഘട്ടങ്ങളിൽ ഏറ്റവും പഴക്കമേറിയതും തിരക്കേറിയതുമായി ഇവ രണ്ടും തുടരുന്നു.

തന്റെ ജീവിതകാലം മുഴുവൻ, ഹൂഗ്ലിയിൽ ഘാട്ടുകളുടെ നിർമ്മാണത്തിനായി രശ്മോണി പണം നൽകുന്നത് തുടർന്നു. 1857 ലെ കലാപസമയത്ത് നിരവധി ഇന്ത്യൻ, യൂറോപ്യൻ വ്യാപാരികൾ ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ തങ്ങളുടെ ഓഹരികൾ വിറ്റഴിക്കാൻ തുടങ്ങിയതായി ഗൗരി മിത്ര തന്റെ "രശ്മോണിയുടെ ജീവചരിത്ര"ത്തിൽ കുറിക്കുന്നു. കലാപത്തിനുശേഷം വളരെയധികം ലാഭം നേടിക്കൊണ്ട് രശ്മോണി ഇവ വിലകുറഞ്ഞ വിലയ്ക്ക് വാങ്ങി. ഭർത്താവിന്റെ മരണശേഷം അവർ ഒൻപത് ഘാട്ടുകൾ നിർമ്മിക്കുകയും പലതും പുതുക്കിപ്പണിയുകയും ചെയ്തുവെന്ന് മിത്ര അഭിപ്രായപ്പെടുന്നു. ഇത്തരം പ്രവർത്തികളെല്ലാം തന്നെ രശ്മോണിയെ സാധാരണ ജനങ്ങൾക്ക് വളരെയധികം പ്രിയപ്പെട്ടവളാക്കി.

കൈവർത്ത ജാതിയിൽ നിന്നുള്ള ഒരു വിധവയ്ക്ക് പുരുഷ ആധിപത്യമുള്ള യാഥാസ്ഥിതിക ഹിന്ദു സമൂഹത്തിൽഅത്രയും അധികാരംലഭിക്കുന്നത് അന്നത്തെ കാലത്ത് വളരെ അസാധാരണമായ ഒരു കാര്യമായിരുന്നു. ബ്രാഹ്മണിക യാഥാസ്ഥിതികതയോടുള്ള നിരന്തരമായ എതിർപ്പുകൾ എന്നും പ്രവർത്തികളിലൂടെ കാണിച്ചിരുന്ന റാണി രശ്മോണിയുടെ അവസാനത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ സംഭാവനയായിരുന്നു വിശുദ്ധ നദിയുടെ തീരത്തുള്ള ദക്ഷിണേശ്വർ കാളി ക്ഷേത്രം.


ദക്ഷിണേശ്വർ കാളി ക്ഷേത്രം

100 അടി ഉയരത്തിൽ, ഒൻപത് സ്തൂപികകളുള്ള ഇളം മഞ്ഞയും തവിട്ടും നിറത്തിൽ മനോഹരമായി അലങ്കരിക്കപ്പെട്ട ഈ ക്ഷേത്രം ഹിന്ദു തീർത്ഥാടനത്തിനും പ്രാർത്ഥനയ്ക്കും പവിത്രമായ സ്ഥലങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. രശ്മോണിയുടെ ഒരു സ്വപ്നത്തിൽ നിന്ന് ഉയർന്നുവന്നതാണ് ഈ ക്ഷേത്രം എന്നാണ് പറയപ്പെടുന്നത്. ഒരിക്കൽ ഒരു തീർത്ഥാടനത്തിനായി ബെനാറസിലേക്കുള്ള യാത്രാമധ്യേ രശ്മോണിയുടെ സ്വപ്നത്തിൽ കാളിദേവി പ്രത്യക്ഷപ്പെടുകയും, ഹൂഗ്ലിയുടെ തീരത്ത് തനിക്കായി സമർപ്പിച്ചുകൊണ്ട് ഒരു ക്ഷേത്രം പണിയാൻ ആവശ്യപ്പെടുകയും ചെയ്തത്രേ. സ്വപ്നത്തിൽ കിട്ടിയ ഈ വെളിപാടിന് ഭൗതികരൂപം നൽകാൻ തീരുമാനിച്ച രശ്മോണി നദിയുടെ പടിഞ്ഞാറൻ തീരത്ത് ഭൂമി വാങ്ങാൻ ശ്രമിച്ചു. പുണ്യനദിയുടെ തീരത്ത് ഒരു ക്ഷേത്രം പണിയാൻ ആഗ്രഹിക്കുന്ന ശൂദ്ര വിധവയുടെ വാർത്ത പ്രചരിച്ചപ്പോൾ, പടിഞ്ഞാറൻ കരയിലെ ഉയർന്ന ജാതിക്കാരായ ഭൂവുടമകൾ അതിനെതിരെ പ്രവർത്തിക്കാൻ തുടങ്ങി. ആരും തന്നെ പടിഞ്ഞാറൻ നദീതീര ഭൂമി തനിക്ക് വിൽക്കാൻ തയാറാകാതെ ആയപ്പോൾ രശ്മോണി ഹൂഗ്ലിയുടെ കിഴക്കൻ തീരങ്ങളിലെ സ്ഥലങ്ങൾ വാങ്ങാൻ ശ്രമിച്ചു. കിഴക്കൻ തീരത്തെ 33 ഏക്കർ സ്ഥലം വിവിധ ജാതിമതക്കാരിൽ നിന്നും വാങ്ങിയാണ് അവർ അവിടെ നൂറടി ഉയരത്തിലുള്ള ദക്ഷിണേശ്വർ കാളി ക്ഷേത്രം നിർമിച്ചത്.


നിരവധി സംസ്കാരങ്ങളുടെ സമന്വയമായിരുന്നു ആ സ്ഥലം. ഇംഗ്ലീഷ് ബിസിനസുകാരനായിരുന്ന ജോൺ ഹെസ്റ്റിയുടെ ഫാക്ടറിയും അതിനോട് ചേർന്ന ജലസംഭരണിയുംപ്രദേശവും, ഹിന്ദുക്കളായ ഗ്രാമവാസികളിൽ നിന്നുമുള്ള മാന്തോപ്പുകൾ, മുസ്‌ലിം സമുദായത്തിൽ നിന്നും വാങ്ങിയ തടാകവും ശ്‌മശാനവും ചേർന്ന ഇടങ്ങൾ അങ്ങനെ പല ചരിത്ര സംസ്കാരങ്ങൾ ചേർന്ന ആ സ്ഥലം ഇന്ന് മനോഹരമായ ക്ഷേത്രമായി നിലകൊള്ളുന്നതോടൊപ്പം അതിന്റെ ഉത്ഭവത്തിന്റെ സമന്വയ ചരിത്രം ഒരു വശത്ത് ഗാസിപ്പുകുർ ടാങ്കിലെ വെള്ളത്തെയും മറുവശത്ത് വിശുദ്ധ ഗംഗയെയും പ്രതിഫലിപ്പിക്കുന്നു. ക്ഷേത്രം പൂർത്തിയാകാറായപ്പോൾ കൊൽക്കത്തയിലെ പുരോഹിതന്മാർ ദക്ഷിണേശ്വർ കാളി ക്ഷേത്രത്തെ ഒരു ഹിന്ദു ആരാധനാലയമായി അംഗീകരിക്കാൻ വിസമ്മതിച്ചു. ഒരു ശൂദ്ര സ്ത്രീ ദൈവങ്ങൾക്ക് പ്രസാദം നൽകുന്നത്ഹിന്ദുധർമം വിലക്കിയിട്ടുണ്ട് എന്നായിരുന്നു അവരുടെ വാദം. ഇത് രശ്മോണിയെ വളരെയധികം പ്രതിസന്ധിയിലും സംഘർഷത്തിലുമാക്കി.

എന്നാൽ പാവപ്പെട്ട ഒരു ബ്രാഹ്മണ പണ്ഡിതന്റെ രൂപത്തിൽ ഈ പ്രശ്നത്തിനുള്ള പരിഹാരം വളരെ വേഗം തന്നെ അവർക്ക് മുന്നിലെത്തി. ആയിടെ കൊൽക്കത്തയിലേക്ക് സ്ഥലം മാറിയെത്തിയ രാംകുമാർ ചട്ടോപാധ്യായ എന്ന ബ്രാഹ്മണൻ ആയിരുന്നു ആ രക്ഷകൻ. ക്ഷേത്രഭൂമി ഒരു ബ്രാഹ്മണ പുരോഹിതന് ദാനം ചെയ്യുകയും അദ്ദേഹം ദേവനെ പ്രതിഷ്ഠിക്കുകയും ചെയ്താൽ അത് ആരാധനയ്ക്ക് അനുയോജ്യമായി കണക്കാക്കാമെന്ന് ഹിന്ദു വിശുദ്ധ ഗ്രന്ഥങ്ങൾ പറയുന്നു. ക്ഷേത്രഭൂമിയും സ്വത്തും എല്ലാം രശ്മോണിചട്ടോപാധ്യായയ്ക്ക് കൈമാറി. 1855 ൽ ഈ പുരോഹിതൻ ദേവതകളെ അമ്പലത്തിൽ പ്രതിഷ്ഠിച്ചുകൊണ്ട് അവിടം പൂജകൾക്കായി തുറന്നു. പുരോഹിതനായ ചട്ടോപാധ്യായ ക്ഷേത്ര സമുച്ചയത്തിലേക്ക് പുരോഹിതനായി മാറിയപ്പോൾ അദ്ദേഹം തന്റെ കൗമാരക്കാരനായ അനുജൻ ഗദാധറിനെക്കൂടി അവിടേക്ക് പുരോഹിതനായി കൊണ്ടുവന്നു. ഒരു ശൂദ്ര സ്ത്രീക്ക് വേണ്ടി ജോലി ചെയ്യുന്നതിനെക്കുറിച്ച് ഗദാധറിനു അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. എന്ന് മാത്രമല്ല ആ ക്ഷേത്രത്തിൽ നിന്നും പ്രസാദം കഴിക്കാൻ പോലും അദ്ദേഹം വിസമ്മതിക്കുകയും ചെയ്തു. ഈ പിടിവാശിക്കാരനും യാഥാസ്ഥിതികനുമായ ബ്രാഹ്‌മണ യുവാവ് പിന്നീട് രശ്മോണിയുമായി ആത്മീയ ബന്ധം പങ്കുവെച്ച, ഇന്ത്യയിലെ ഏറ്റവും മഹാനായ ഹിന്ദു തത്ത്വചിന്തകന്മാരിൽ ഒരാളായ രാമകൃഷ്ണ പരമഹംസയിലേക്ക് രൂപാന്തരപ്പെട്ടു എന്നതാണ് ഇതിലെ കൗതുകകരമായ വസ്തുത.


പിൽക്കാലം

ഈ പറഞ്ഞവയിൽ ദക്ഷിണേശ്വർ ക്ഷേത്രം ഒഴികെ, കൊൽക്കത്തയിലുടനീളം പരന്നുകിടക്കുന്ന രശ്മോണിയുടെ പാരമ്പര്യത്തിന്റെ വിവിധ ഭാഗങ്ങൾ ഇന്ന് തകർന്നടിയുകയാണ്. ജീവചരിത്രകാരൻ സിസുതോഷ് സമന്തയുടെ അഭിപ്രായത്തിൽ കലിഘട്ടിലെ ഹരീഷ് ചാറ്റർജി സ്ട്രീറ്റിലെ 30 എ, 30 ബി എന്നീ രണ്ട് വീടുകൾ ഇതിൽ ഉൾപ്പെടുന്നു. 1837 ൽ രശ്മോണി വാങ്ങിയതാണ് ഈ വീടുകൾ. 1861 ൽ അവരുടെ അവസാനദിവസങ്ങൾ ഈ കെട്ടിടത്തിലായിരുന്നു എന്ന് ചരിത്രകാരന്മാർ പറയുന്നു. പശ്ചിമ ബംഗാളിലെ ഇപ്പോഴത്തെ മുഖ്യമന്ത്രി മമത ബാനർജിആണ് ഈ ചരിത്രപ്രാധാന്യമുള്ള കെട്ടിടത്തിലെ ഇപ്പോൾ താമസിക്കുന്നത്.

ഉയർന്ന ജാതിക്കാരായ പുരുഷ നായകന്മാർ - രാജാ റാം മോഹൻ റോയ്, ഈശ്വർ ചന്ദ്ര വിദ്യാസാഗർ, രാമകൃഷ്ണ പരമഹംസർ, സ്വാമി വിവേകാനന്ദൻ തുടങ്ങിയവർ ബൗദ്ധിക പ്രാധാന്യം നേടിയപ്പോൾ, പത്തൊൻപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനമുള്ള ബിംബങ്ങളിലൊന്നായ രശ്മോണിയെ ചരിത്രത്തിന്റെ അരികുകളിലേക്ക് സവർണ ഹിന്ദു പുരുഷാധിപത്യ സമൂഹം തരംതാഴ്ത്തിയതായാണ് നമുക്ക് കാണാൻ കഴിയുക. പക്ഷേ, സാധാരണ ജനങ്ങളുടെ ഹൃദയത്തിൽ രശ്മോണിയുടെ സ്ഥാനം നാടോടിക്കഥകളിലെ വീരനായികയുടേത് പോലെ പതിഞ്ഞിരിക്കുന്നു. റാണി രശ്മോണി ദാസിന്റെ ജനസമ്മതിയുടെ സമീപകാല തെളിവാണ് 2017 മുതൽ ഒന്നാം സ്‌ഥാനത്ത് നിൽക്കുന്ന 1300 എപ്പിസോഡുകളുള്ള റാണിയുടെ ബംഗാളി ജീവചരിത്ര പരമ്പര. രശ്മോണി ദാസിനെ 'റാണി രശ്മോണി ദാസാ'ക്കിയത് ജനങ്ങളാണ് എന്നത് തന്നെയാണ് ആ സമർത്ഥയായ വനിതയുടെ മഹത്വം. ഗംഗാമാതാ എന്നത് പോലെയാണ് റാണി രശ്മോണി എന്നതും പ്രതിധ്വനിക്കുന്നത് - രണ്ടും ജനങ്ങളുടെ സ്നേഹത്തിൽ നിന്നും ബഹുമാനത്തിൽ നിന്നും ഉരുത്തിരിഞ്ഞതാണ്. പരിശുദ്ധ ഗംഗയിലെ ജലം റാണി രശ്മോണിർ ജലായി മാറുന്നിടത്ത് വിശുദ്ധനദിയും ശൂദ്രരാഞ്ജിയും ജാതിവരമ്പുകൾക്കപ്പുറത്ത് ഒന്നായി മാറുന്നു.


(സ്വതന്ത്ര പരിഭാഷ ) 

Monday, March 22, 2021

ഒരു ചിരി ജനിച്ച കഥ


ഈ സോഷ്യൽ മീഡിയയിൽ എന്നെ/ എന്റെ ഫോട്ടോ  ഓൺലൈൻ ആയി കാണുന്ന മിക്ക മനുഷ്യരും ഒരു കോമ്പ്ലിമെൻറ് ആയി പറഞ്ഞിട്ടുള്ള കാര്യമാണ് "എന്തൊരു മനോഹരമായ ചിരിയാണ് " എന്ന്.  അതുകേൾക്കുമ്പോഴൊക്കെ വായ പൂട്ടി ചിരിക്കാൻ ശ്രമിച്ചിരുന്ന അഥവാ വായ തുറന്നു പോയാൽ കൈ കൊണ്ട് മറച്ചു ചിരിച്ചിരുന്ന ഒരെന്നെ ഓർമ്മ വരും - സ്‌കൂൾ കാലഘട്ടത്തിലെ എന്നെ! 

പണ്ട് LP  സ്‌കൂളിൽ വെച്ച് പല്ലു കാണിച്ചു ചിരിച്ചപ്പോഴൊക്കെ രണ്ടു തരമായിരുന്നു  പ്രതികരണം. 
ഒന്ന് :  "ഹാവൂ ഭാഗ്യം, അവളുടെ പല്ല് കാണുന്നത്കൊണ്ട് ആളവിടെ ഉണ്ടെന്നു മനസിലാക്കാം." 
രണ്ട് : "ഒരു പല്ലെങ്കിലുമുണ്ടോടീ നിൻ്റെ വായിൽ നേരെ ചൊവ്വേ! "

ഇതിൽ ആദ്യത്തേതിനെ ഞാൻ സ്‌കൂളിലൊക്കെ ചേരുന്നതിനു മുൻപേ അവഗണിച്ചിരുന്നതാണ്. കാരണം ഞാനൊരു "പ്രൗഡ് കറുമ്പി" ആയിരുന്നേ. വീട്ടിൽ അച്ഛൻ കറുത്തിട്ട്, അമ്മ വെളുത്തിട്ട്. ഇരട്ടച്ചേട്ടന്മാർ  വെളുത്തിട്ട് ഞാൻ കറുത്തിട്ട് . അതോണ്ട് തന്നെ എനിക്കതൊരു വളരെ സ്വാഭാവികമായ കാര്യവും അച്ഛൻ "ദി ഗ്രേറ്റസ്റ്റ് ഹീറോ ഓഫ് മൈ ലൈഫ് " മോഡിൽ ആയിരുന്നത് കൊണ്ട് അച്ഛനെപ്പോലെ, അപ്പച്ചിയെപ്പോലെ നിറം എന്നത് എന്നെ സംബന്ധിച്ച് ഒരു അതിഭീകര അഭിമാന സ്റ്റേറ്റ്മെന്റ് ആയിരുന്നു.   അച്ഛനുണ്ടായിരുന്നത് പോലെ  ഒരു ഉണ്ണിക്കുടവയർ കൂടി എനിക്കുണ്ടാകണം എന്ന് ഒന്നാം  ക്ലാസിലൊക്കെ പഠിക്കുമ്പോൾആഗ്രഹിച്ചിരുന്നു എന്ന് പറയുമ്പോൾ  ഊഹിക്കാമല്ലോ ആ ഒരു അഭിമാനത്തിൻ്റെ തലപ്പൊക്കം. 
(വീണ്ടും തഥാസ്തു  - ഇപ്പോ ഉണ്ണിക്കുടവയർ അല്ല  നല്ല 916 കുടവയർ തന്നെയുണ്ട് ! ) 


ഇനി രണ്ടാമത്തേതിലേക്ക് വരാം. വീട്ടിലെ രണ്ടു ഭീകരന്മാർ (എന്നെക്കാൾ അഞ്ചുവയസിനു മൂത്ത ഇരട്ട സഹോദരന്മാർ) എന്നോട് വഴക്കിടുമ്പോൾ അറ്റകൈയ്ക്ക്  സ്ഥിരമായി എന്നെ തോൽപ്പിക്കുന്നത്  ഇങ്ങനെയാണ്. എൻ്റെ മുഖം വർണിക്കുന്നതിലൂടെ   

-> ആനക്കണ്ണ്  (അത്രയേറെ കുഞ്ഞിക്കണ്ണാണ്  എന്നാണ് അല്ലാതെ വലിയ സുന്ദരമായ കണ്ണെന്നല്ല! - ഇപ്പോഴത്തെ എൻ്റെ വിടർന്ന  കണ്ണുരുട്ടൽ കാണുന്ന പലർക്കും അതൊരു അതിശയമായി തോന്നിയേക്കാം, പക്ഷേ  ക്യാമറയ്ക്ക് മുന്നിൽ മാത്രം വിടരുന്ന കണ്ണുകൾ ആണ് എൻ്റെ :) ) 

->ഫുട്ബാൾ മൈതാനം പോലത്തെ നെറ്റി (ആ !! ആരുടെ കാര്യമാണോ എന്തോ !) 

-> പരന്നു തടിച്ച ചന്ത്രക്കാറൻ മൂക്ക്  (അതെന്താണ് ഉദ്ദേശിച്ചത് എന്നൊക്കെ എനിക്ക് പിന്നീട്  വായനയിലൂടെ ആണ് മനസിലായത് ) 

-> ക്രൂർസിങ്ങിന്റെ പുരികം  (അതിലൊരല്പം സത്യമില്ലാതെ ഇല്ല! )

-> അവസാനത്തെ ഐറ്റം ആണ് - ഏണെ കോണേന്ന്  ഇരിക്കുന്ന മുൻവശത്തെ "മൺവെട്ടി മൺകോരി" പല്ലുകൾ. ഞങ്ങളുടെ നാട്ടിലൊക്കെ അന്നുണ്ടായിരുന്ന ഒരു പാർട്ടി ചിഹ്നം ആയിരുന്നു മൺവെട്ടിയും മൺകോരിയും - അത് ഒന്നിന്റെ മുകളിൽ മറ്റേത്  ക്രോസ്സ് ചെയ്തു വെച്ച ചിത്രങ്ങൾ മതിലുകളായ മതിലുകൾ മുഴുവൻ നിറഞ്ഞിരുന്ന കാലം കൂടിയായിരുന്നു അത്. 

കുഞ്ഞൻ മൂക്കിനെ എനിക്കൊന്നും ചെയ്യാനുണ്ടായിരുന്നില്ല, പക്ഷേ ബാക്കി എല്ലാത്തിനും ഞാൻ പരിഹാരം കണ്ടുപിടിച്ചു . കണ്മഷിയെഴുതിയ കണ്ണുകൾ ആവശ്യത്തിനും  അനാവശ്യത്തിനും  ഞാൻ  സംസാരിക്കുമ്പോൾവിടർത്താൻ തുടങ്ങി, കുഞ്ഞുപൊട്ടു കൊണ്ട് പുരികത്തിൻ്റെ വലുപ്പം കുറയ്ക്കാൻ ശ്രമിച്ചു, നെറ്റിയിൽ പൊട്ടും കുറിയും കുറിക്കു മുകളിൽ സിന്ദൂരക്കുറിയും ഒക്കെയായി നെറ്റിയങ്ങോട് കവർ ചെയ്തു, പല്ലുകൾ ഒരു കാരണവശാലും ചിരിക്കുമ്പോൾ പുറത്തു കാണിക്കാതിരിക്കാൻ പരമാവധി ശ്രമിച്ചു!  അങ്ങനെ ഞാൻ എൻ്റെ ദുഷ്ടന്മാരായ ചേട്ടന്മാരെ തോൽപ്പിച്ചു. എനിക്ക് ഇതൊന്നും മൈൻഡ് അല്ല എന്ന് കണ്ടപ്പോൾ അവര് തന്നെ ഞാൻ ഒരു അഞ്ചിൽ ഒക്കെ ആയപ്പോൾ ഈ പരിപാടി  നിർത്തി പോകുകയും ചെയ്തു. അഞ്ചാം ക്‌ളാസിലാണ് ഞാൻ അവരുടെ വലിയ സ്‌കൂളിലെത്തുന്നത്. നാവായിക്കുളം ഗവണ്മെന്റ് ഹൈ സ്‌കൂൾ എന്ന എൻ്റെ  പറുദീസ.   യുവജനോത്സവത്തിൻ്റെ  എല്ലാ പരിപാടികൾക്കും യുറീക്ക പരീക്ഷക്കും സ്കോളര്ഷിപ്പിനും എന്നുവേണ്ട സ്‌കൂളിൽ ഞാനറിയാതെ ഒരില അനങ്ങാൻ സമ്മതിക്കാത്ത കാലത്തിലേക്ക് ഞാനെത്തിപ്പെട്ടു.  

ഏഴാം ക്‌ളാസിലെത്തിയപ്പോഴേക്കും കണ്ണും മൂക്കും ഒന്നും നമുക്ക്  ഒരു വിഷയമേ അല്ലാതെ ആയി. പക്ഷേ ചിരി അത് അപ്പോഴും പ്രശ്നം തന്നെ - ചിരിക്കാതെ ഇരിക്കാൻ അറിയാത്ത കുട്ടിയുമായിരുന്നു അന്നേ ഞാൻ!   കൗമാരകാലത്തിലേക്ക് കടന്നു കാൽ  വെക്കാൻ റെഡി ആയി നിൽക്കുന്ന എല്ലാ പെൺകുട്ടികളേയും  പോലെ അതിങ്ങനെ മനസിൽ കൊളുത്തിക്കിടന്നു, സാരമില്ല ചുണ്ടടച്ചു ചിരിക്കാമല്ലോ. അഥവാ പൊട്ടിചിരിച്ചാലും വായ പൊത്താനല്ലേ നമുക്ക് കൈയ്യുകൾ ഉള്ളത്! 

കാലം വീണ്ടുമോടിഎട്ടാംക്‌ളാസിലെത്തിയ  സമയത്ത് വീട്ടിൽ നിന്നും അടുത്തുള്ള തിയറ്ററിൽ ഒരു സിനിമ കാണാൻ പോകുന്നു. പുതുമുഖങ്ങൾ ആണ് പ്രധാന കഥാപാത്രങ്ങൾ. നാടൻ വേഷത്തിൽ നീളൻ മുടിയൊക്കെ ആയി ഒരു സുന്ദരി സ്ക്രീനിൽ വന്നു നിറഞ്ഞു ചിരിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി - അതാ "മൺവെട്ടി - മൺകോരി " സ്റ്റൈലിലുള്ള മുൻപല്ല്! ആ ചിരി എന്തൊരു രസമുള്ള, ആത്മാവുള്ള ചിരി എന്ന് തോന്നിപ്പോയി. അന്ന് ആ ആളിനെയും സിനിമയേയും  ആ ചിരിയേയും  ഉള്ളിലേറ്റിയാണ് ഞാൻ വീട്ടിലെത്തിയത്.  ഒരു സിനിമയിലെ നായികയ്ക്ക് അങ്ങനെ നിരയല്ലാത്ത പല്ലുകാട്ടി സുന്ദരമായി ചിരിക്കാം എങ്കിൽ എനിക്കെന്തുകൊണ്ട് ആയിക്കൂടാ! ഞാൻ മനസിൽ ചിലതൊക്കെ ഉറപ്പിച്ചു കിടന്നുറങ്ങി. 

പിറ്റേന്ന് സ്‌കൂളിൽ സ്ഥിരം സിനിമാക്കഥ  പറയുന്ന ഉച്ചയൂണ് സമയത്ത്   നൈസായിട്ട് കൂട്ടുകാരെ നോക്കി തുറന്ന് ഒരു ചിരി ചിരിച്ചു കൊണ്ട് പറഞ്ഞു  "പിള്ളേരെ  ഈ സിനിമയിലെ നായികയുടെ ചിരി കാണാൻ എന്ത് രസമാണെന്നോ ! നോക്കിക്കോ സൂപ്പർ ഹീറോയിൻ ആകും" , സംഭവമന്ന് ഞാനെൻ്റെ ഗൂഢോദ്ദേശ്യം കാരണം ആണ് പറഞ്ഞതെങ്കിലും അന്നേരം ആരോ തഥാസ്തു പറഞ്ഞിരിക്കണം -   ആ നടി അങ്ങട് പടർന്നു പന്തലിച്ചു.. ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ മനസ്സിൽ പല കഥാപാത്രങ്ങളിലൂടെ "മഞ്ജു വാരിയർ" എന്ന ആ മിടുക്കി കസേര വലിച്ചിട്ടിരിപ്പുറപ്പിച്ചു! 

സിനിമ വിട്ടിട്ട് എവിടേക്കോ മറഞ്ഞിട്ടും നീണ്ട  14  വർഷങ്ങൾക്ക് ശേഷം  അതേ  ചിരിയോടെ നമ്മുടെ പൂമുഖത്ത് വീണ്ടും മടങ്ങിയെത്തിയ സൂപ്പർ സ്റ്റാർ മഞ്ജുവിനാണ് ഞാനെന്റെ ചിരിയുടെ കടപ്പാട് കൊടുക്കുന്നത്. മഞ്ജു ഇതറിഞ്ഞിട്ടില്ല എങ്കിലും ഞാനെൻ്റെ പല്ലുകാട്ടൽ ചിരികൾക്ക് ഇങ്ങളോട്  ഒരു പെൺജന്മം കടപ്പെട്ടിരിക്കുന്നു മഞ്ജൂ. ആ 1996 മുതൽ എനിക്ക് പല്ലുകൾ കാണിക്കാതെ ചിരിക്കാൻ അറിയില്ല എന്ന അവസ്ഥയിലേക്ക് എൻ്റെ  ചിരി സമ്മർ സോൾട്ടടിച്ചു. വളരെ വളരെ അപൂർവമായി ചിരി ഇല്ലാത്ത ചിത്രം അഥവാ പല്ലു കാണാത്ത ചിത്രം എവിടെയെങ്കിലും പതിഞ്ഞാൽ ഞാൻ തന്നെ അതിനെ അത്ഭുതത്തോടെ നോക്കാൻ തുടങ്ങി! 


ഒന്നാലോചിച്ചു നോക്കിക്കേ സിനിമകളും കഥാപാത്രങ്ങളുമൊക്കെ സാധാരണക്കാരെ  സ്വാധീനിക്കുന്ന ഓരോ തലങ്ങൾ! എത്രയെത്ര ചിരികൾ എനിക്ക് നഷ്ടമായിപ്പോയേനെ.. എത്രയെത്ര സ്നേഹത്തിന്റെ പ്രണയത്തിന്റെ സൗഹൃദത്തിന്റെ വാത്സല്യത്തിന്റെ ചിരികൾ!  
അതോണ്ട് എൻ്റെ  പെണ്ണുങ്ങളേ  നിങ്ങളെല്ലാവരും വായ തുറന്നു, പല്ലു കാണിച്ചു, മനസു നിറഞ്ഞു ചിരിക്കണം - അതെത്ര മനോഹരമാണെന്നോ!! 

ആ പുഞ്ചിരികൾക്കായി ഇന്നത്തെ ദിനം ! 





Sunday, February 21, 2021

പ്രണയത്താൽ പൊള്ളിയവൻ

"വീണ്ടും കാണുക എന്നൊന്നുണ്ടാകില്ല ... നീ മരിച്ചതായി ഞാനും, ഞാൻ മരിച്ചതായി നീയും കണക്കാക്കുക , ചുംബിച്ച ചുണ്ടുകൾക്ക് വിട തരിക ...."  വായിച്ചതിൽ ഏറ്റവും കൂടുതൽ വേദനിപ്പിച്ചിട്ടുള്ള, ഏറ്റവുമധികം സ്പർശിച്ചിട്ടുള്ള വരികൾ പ്രണയത്തിന്റെ രാജകുമാരന്റെ തൂലികയിൽ നിന്നാണ്. ഓരോ തവണ വായിക്കുമ്പോഴും ഒന്നും വേണ്ടായിരുന്നു എന്നും അടുത്ത നിമിഷം എല്ലാം വേണമെന്നും   പറയുന്ന പെൺകനവുകളുടെ കുടുക്കുകളിൽ കുടുങ്ങിക്കിടക്കാറുണ്ട് ഞാൻ. ഒരു ചുംബനം കൊണ്ട് ആത്മാവിന്റെ ആഴങ്ങളിൽ പോലും പൊള്ളുന്നത് എങ്ങനെയെന്ന് 'ലോല'യിലൂടെ പദ്മരാജൻ പറയാൻ ശ്രമിക്കുന്നുണ്ട്. 


പ്രണയം എന്നത് ആത്മാവിൽ കെട്ടപ്പെടുന്നതാണ് എന്ന് നിഷ്കളങ്കമായ കണ്ണുകളോടെ പറഞ്ഞിരുന്ന ആ അമേരിക്കൻ പെൺകുട്ടി ലജ്ജയാൽ ചുമക്കുന്നവളാണ് എന്നോ കന്യകയായിരിക്കും എന്നോ അയാൾ പ്രതീക്ഷിച്ചിരുന്നില്ല. അമേരിക്കയിലേക്ക് പഠനാവശ്യത്തിനായി വന്ന ഒരു ശരാശരി മലയാളി യുവാവിന്റെ സങ്കൽപ്പത്തിലെ അമേരിക്കൻ യുവതി ആയിരുന്നില്ല അവൾ. ഒരു വ്യവസ്ഥാപിത കുടുംബപശ്ചാത്തലത്തിൽ വളരാതിരുന്ന ലോല എന്ന സുന്ദരിയും മിടുക്കിയുമായ യുവതിയിൽ ഒരുപക്ഷേ ആ യുവാവ് കണ്ട ഏറ്റവും വലിയ ആകർഷണീയതയും ആ വൈരുദ്ധ്യാത്മകതയാകണം. വരച്ചുവെച്ച കള്ളികൾക്ക്  പുറമേയ്ക്ക് തൂക്കിയ ചായങ്ങൾ ചേർന്നൊരുക്കിയ മനോഹരമായ ഒരു കൊളാഷ് പോലെയാണ് ലോല. 

മലയാളത്തിലെ ഏറ്റവും മികച്ച പ്രണയകഥയായി  തിരഞ്ഞെടുത്ത ലോലയിൽ അവർ ഒന്നിക്കുന്നില്ല എന്നത് പ്രണയത്തിന്  മറ്റൊരു മാനം  നൽകുന്നത് പോലെയാണ്. പ്രണയത്തിനോട് പ്രണയമാകുന്ന രണ്ടുപേർ! അവർക്ക് പരസ്പരം പ്രണയിക്കാനും തമ്മിൽ ലയിക്കാനും  മാത്രമേ കഴിയുന്നുള്ളു. അത്രയും നാൾ കൂടെ ചേർത്തുവച്ചിരുന്ന പലതും, വിശ്വസിച്ചിരുന്ന പലതും ആ പ്രണയത്തിനു വേണ്ടി മാറ്റിവെക്കാൻ ലോല തയ്യാറാകുമ്പോൾ ഇന്ത്യയിലേക്ക് തൻ്റെ  ദരിദ്രമായ ജീവിതത്തിലേക്ക് ലോലയെ കൂട്ടിക്കൊണ്ട്  വരാൻ  കഴിയാത്തത്ര ദുർബലനായാണ് കാമുകനെ ചിത്രീകരിച്ചിരിക്കുന്നത്. പക്ഷേ, അവിടെയും പ്രണയമാണ് ലോലയോടുള്ള പ്രണയം മാത്രമാണ് അതിൽ നിന്നും അയാളെ പിന്തിരിപ്പിക്കുന്നത് എന്ന്  ചിന്തിക്കാനാണ് എനിക്കിഷ്ടം. 


ആത്മഹത്യ ചെയ്യുന്നവർ ഭീരുക്കൾ ആണെന്നു പറയുന്ന ലോല തന്നെ ഒരു സമയം അതിനെക്കുറിച്ചു ആലോചിക്കുന്നത് അത്രമേൽ ആഴത്തിൽ പ്രണയത്താൽ മുറിവേൽക്കുമ്പോഴാണ് - അല്ല പ്രണയത്താൽ അല്ല, പ്രണയത്തിന്റെ പറഞ്ഞുവെക്കലുകളാൽ!   പ്രണയത്തോട് അവൾക്ക് പ്രണയമാണല്ലോ .. പ്രണയത്തിന്റെ തീവ്രത മരണത്തിനെപ്പോലും പ്രണയിപ്പിക്കും എന്ന് ലോകത്തുള്ള എല്ലാ കാമുകീകാമുകന്മാരോടും ഒപ്പം ചേർന്നുകൊണ്ട് അവളും പറയുന്നു.  അതുകൊണ്ടാണല്ലോ കാമുകനെ ഒരു ചതിയനായോ ദുഷ്ടനായോ കാണാൻ കഴിയാതെ നിസ്സഹായതയുടെ പ്രണയത്തിന്റെ ഭാഷയിൽ  അയാളുടെ കുഞ്ഞിനെ ഗർഭം ധരിച്ചു വളർത്തി അതേ  പ്രായത്തിൽ എത്തുമ്പോൾ കൊലപ്പെടുത്തുമെന്നൊരു ചിന്ത ലോല  പങ്കുവെക്കുന്നത്. അത് കേൾക്കെ എന്നാലിപ്പോൾ തന്നെ എന്നെ കൊന്നുകൂടെ എന്ന് പരിഭവിക്കുന്ന  കാമുകനോട് അവൾ വീണ്ടും പറഞ്ഞുവെക്കുന്നത്  എനിക്ക് നിന്നെ പ്രണയിക്കാനല്ലേ അറിയൂ എന്നാണ്. 


താമരയുടെ കണ്ണുകളുള്ളവനെ പ്രണയിച്ച ലോല എന്ന അമേരിക്കൻ പെൺകുട്ടിയ്ക്ക് എന്ത് സംഭവിച്ചു എന്നറിയില്ല എങ്കിലും കളിക്കൂട്ടുകാരിയെ വിവാഹം കഴിച്ച ആ യുവാവ് പിന്നീടുള്ള ഓരോ ചുംബനത്തിലും അവളെ ഓർത്തിരുന്നിരിക്കണം. ഓരോ തവണയും ആ ചുംബനങ്ങൾ അയാളുടെ ചുണ്ടുകളെ പൊള്ളിച്ചിരുന്നിരിക്കണം ... കാരണം അത്രമേൽ ആഴത്തിൽ , ചൂടിൽ, തീവ്രതയിൽ, പ്രണയത്തിൽ  മറ്റൊരുവൾക്ക് അയാളെ ചുംബിക്കാൻ കഴിയില്ല . 

 പ്രണയത്തോടെ  നോക്കിയ ഓരോ കണ്ണുകളും , പ്രണയം കൊണ്ട് വിയർത്ത ഓരോ കയ്യുകളും, പ്രണയം ചുമപ്പിച്ച കഴുത്തുകളും  അയാളെ വീണ്ടും വീണ്ടും ആ പൊള്ളലുകൾ ഓർമ്മിപ്പിച്ചിട്ടുണ്ടാകണം,  ജീവിതം മുഴുവൻ ആ പൊള്ളലുകളേറ്റ് ഹൃദയമുറിവുണങ്ങാതെ നടന്നിട്ടുണ്ടാകണം! 


(ലോലയ്‌ക്കൊരു തുടർവായന )  



Saturday, January 30, 2021

രുചിയോർമ്മകൾ 07 - മിക്സിയിലടിച്ച നാരങ്ങാ വെള്ളം

2020 ജനുവരി 07 
രുചിയോർമ്മകൾ അഥവാ ആളോർമ്മയുടെ രുചിഭേദം - മിക്സിയിലടിച്ച നാരങ്ങാ  വെള്ളം 

1998 -   ഫാത്തിമ മാതാ നാഷണൽ കോളേജെന്ന പേര് കേട്ട കോളേജിൽ ആഗ്രഹിച്ചു പഠിക്കാൻ വന്ന കുട്ടിയായിരുന്നു ഞാൻ. നാവായിക്കുളത്ത് സ്‌കൂളിൽ കൂടെ പഠിച്ച മിക്കവരുടെയും  ചോയ്‌സ് വർക്കല SN , ചാത്തന്നൂർ കോളേജ്, കൊട്ടിയം കോളേജ് അല്ലെങ്കിൽ ആറ്റിങ്ങൽ കോളേജ് ആയിരുന്നു.  എന്റെ ആഗ്രഹം മാർ ഇവാനിയോസ് അല്ലെങ്കിൽ ഫാത്തിമ എന്നതായിരുന്നു. പറഞ്ഞുവരുമ്പോൾ നാവായിക്കുളം തിരുവനന്തപുരം ജില്ലയിൽ ആണെങ്കിലും കൊല്ലം ജില്ലയിലെ ഫാത്തിമ ആയിരുന്നു മാർ  ഇവാനിയോസിനെക്കാൾ അടുത്തുണ്ടായിരുന്നത്.  അങ്ങനെ ഞാൻ വീട്ടിൽ നിന്ന് പോയിവരുക എന്ന കുടുക്കിൽ കുടുങ്ങി ഫാത്തിമ തിരഞ്ഞെടുത്തു.  സെക്കന്റ് ഗ്രൂപ്പിന് രണ്ടു ബാച്ചുകൾ - ഒന്നിൽ പെൺകുട്ടികൾ മാത്രവും ഒന്ന് മിക്‌സഡും (ഫാസ്റ്റ് ഗ്രൂപ്പും അങ്ങനെ തന്നെയായിരുന്നു എന്നാണ് ഓർമ്മ). നൂറു നൂറ്റിപ്പത്ത് കുട്ടികളുണ്ടായിരുന്ന ക്‌ളാസിൽ അകെ ഉണ്ടായിരുന്നത് 21-23 പെൺകുട്ടികൾ. അതുകൊണ്ടുണ്ടായ കുഴപ്പം ഫാത്തിമയ്ക്കുള്ളിൽ വെച്ച് പ്രീഡിഗ്രിക്കാരനെന്നു തോന്നുന്ന ഏത് ആൺകൊച്ച് ചിരിച്ചാലും ഇവനിനി എന്റെ ക്‌ളാസ് മേറ്റ് ആകുമോ എന്ന് സംശയിച്ചാണ് മറുചിരിയും വർത്തമാനവും ഒക്കെ. ദൈവം സഹായിച്ചു സമരവും, ക്‌ളാസിൽ കയറി സമയം കളയുന്നത് വേസ്റ്റ് ആണെന്ന തിരിച്ചറിവും ഉണ്ടായതിനാൽ (മറ്റെന്തൊക്കെ ചെയ കിടക്കുന്നു!)  ക്‌ളാസ്സിലുള്ള എല്ലാവരെയും പരിചപ്പെടുന്നതിനും  വേണ്ടിയുള്ള ദിവസങ്ങൾ ആ ക്ലാസ്സിലിരിക്കാനുള്ള യോഗമുണ്ടായില്ല. ആദ്യത്തെ ആഴ്ചകളിൽ തന്നെ നമ്മളുടെ താളത്തിൽ പോകുന്ന ഒരു ഗ്യാങ് ഉണ്ടാക്കിയെടുത്തതിനാൽ മിക്കപ്പോഴും ഞങ്ങളുടെ താവളം മെയിൻ കെട്ടിടത്തിനും girls  only  ക്‌ളാസ്സുകൾക്കും ഇടയിൽ ഉള്ള  - പെൺമുറ്റം എന്നറിയപ്പെടുന്ന "ക്വഡ്രാങ്കിളിന്റെ" ഒരറ്റത്തുള്ള നീളൻ സ്റ്റെപ്പുകളായി മാറി. അതിനു പുറകിൽ ഐസ്ക്രീം - സിപ്പപ്പ് - പാക്കറ്റ് ജ്യൂസ് ഒക്കെ കിട്ടുന്ന ഒരു  സെറ്റപ്പുണ്ടായിരുന്നു. ഒരു രൂപയ്ക്കൊക്കെ സിപ്പപ്പ് വാങ്ങിയതും കൊണ്ട് ആ പടിക്കെട്ടുകളിലിരുന്നു നല്ല സ്റ്റൈലൻ പെൺപിള്ളേരെ വായിനോക്കിയത് /കമന്റടിച്ചത് ഒക്കെ ഓർക്കുമ്പോൾ ശ്യോ! ആ പടിക്കെട്ടിലിരുന്നാൽ പെൺപിള്ളേരെ മാത്രേ കാണാൻ കിട്ടുള്ളായിരുന്നു എന്നത് വെറും ദുഃഖ സത്യം ! അല്ലേൽ പിന്നെ ഇലക്ഷൻ വരണം. 


                             താൽക്കാലിക ആശ്വാസമായി കോളേജിലങ്കിളിന്റെ ഐസ്ക്രീം കടയുണ്ടെങ്കിലും ഞങ്ങളുടെ ഗ്രൂപ്പിന്റെ ആദ്യകാലങ്ങളിലെ  ആഗ്രഹം കോളേജ് റോഡിലൂടെ നടന്ന് SN  വിമൻസ് കോളേജിന് നേരെ മുന്നിലും SN  മെൻസ് കോളേജിലെ പിള്ളേരുടെ സ്ഥിരം ആവാസകേന്ദ്രവുമായ "അവിട്ടം" ബേക്കറിയിൽ കയറി നാരങ്ങാവെള്ളം കുടിക്കണം എന്നായിരുന്നു  ( ഛായ് ഛായ്  നാരങ്ങാ വെള്ളമല്ല - ലൈം ജ്യൂസ് ;) )  അവിടുത്തെ കട്ലറ്റും നാരങ്ങാവെള്ളവും അതിഭീകരൻ രുചിയാണെന്നത് രണ്ടാമത്തെ  ഘടകമായിരുന്നു - ഒന്നാമത്തേത് ഫാത്തിമയിലെ ടെറിട്ടറിയിൽ നിന്ന് വിട്ട് അവിട്ടത്തിൽ  ചെന്ന് കയറിയൊരു കാര്യം ചെയ്യുന്നതിന്റെ ത്രിൽ തന്നെയായിരുന്നു (കൂടെയുള്ള കൊച്ചുങ്ങളിൽ പലരും 10 വരെ girls only  പഠിച്ചവർ ആയിരുന്നേ ) . അങ്ങനെ ആദ്യവർഷത്തിൽ തന്നെ ഒരു ദിവസം ഞങ്ങൾ എല്ലാവരും കൂടെ അവിടേക്ക് ലൈം ജ്യൂസ് കുടിക്കാനായി പോയി . അന്നവിടെ മാത്രം ഈസാധനത്തിന് അഞ്ചോ പത്തോ   രൂപയാണ് - കൃത്യമായി ഓർമയില്ല, പുറത്തൊക്കെ അതിലും കുറവാണു എന്നോർമ്മയുണ്ട്. എന്തായാലും  ചെന്നു, ശ്വാസം പിടിച്ചകത്തു കയറിയിരുന്നു, ഓർഡർ കൊടുത്തു എല്ലാവര്ക്കും ഓരോ ലൈം ജ്യൂസ് അടിക്കാനുള്ള കാശ് തന്നെയേ ഉള്ളൂ. ഞാനൊക്കെ ഓർഡിനറിയിലെ കൺസഷൻ കാർഡും, മറ്റുള്ളവർ പ്രൈവററ്റ് ബസിലെ ST  അടിക്കുന്നവരും.  എല്ലാര്ക്കും കൂടി കട്ലറ്റ് വാങ്ങാനുള്ള പൈസ എന്തായാലും ഇല്ല  (അതേ സ്ഥലത്ത്  കോളേജിൽ നിന്നിറങ്ങും മുൻപ് പോയിരുന്നു ഓസിന് ലൈം ജ്യൂസും കട്ട്ലറ്റും അടിക്കാനുള്ള ഭാഗ്യം കൂട്ടത്തിലെ വേറൊരു പെൺകൊച്ചും ഓളുടെ ചെക്കനും കാരണമുണ്ടായി എന്നത് വേറെ കാര്യം - അപ്പോഴേക്കും നമ്മൾ താപ്പാനകൾ ആയിക്കഴിഞ്ഞിരുന്നുലോ  ) 


                        വലിയ ഗ്ലാസ്സുകളിൽ പതപ്പിച്ചു കൊണ്ടുവെച്ച സാധനത്തിനെ നാരങ്ങാവെള്ളം എന്ന് വിളിക്കാനാകില്ല കേട്ടോ - ഞാൻ അന്നുവരെ കുടിച്ചിരുന്ന നാരങ്ങാവെള്ളമൊക്കെ നാരങ്ങാഞെക്കി കൊണ്ട് പിഴിഞ്ഞ് ആവശ്യത്തിൽ കൂടുതൽ  മധുരമിട്ടവയായിരുന്നു. അവിട്ടത്തിലെ ലൈം ജ്യൂസ് -  നാരങ്ങയുടെ തൊലി (lemon zest ) ചേർത്ത് നാരങ്ങാ നീരും ഐസ് ക്യൂബുകളൂം  മിക്സിയിൽ (ബ്ലെൻഡറിൽ )  അടിച്ചെടുത്തതായിരുന്നു. ആ തൊലിയുടെ കയ്പോ ചവർപ്പോ അങ്ങനെയെന്തോ ഒരു രസം നാരങ്ങയുടെ സ്വതസിദ്ധമായ പുളിരസത്തിൽ  കൂടിച്ചേർന്നതിന് പാകത്തിന് മധുരവും ഐസ് ചേർത്തടിച്ചതിന്റെ  തണുപ്പും  ചേർന്ന് ഒരുഗ്രൻ സാധനമായിരുന്നു ഈ അവിട്ടത്തിലെ ലൈം ജ്യൂസ്. കുടിച്ച ഞങ്ങൾ എല്ലാവരും തലയും കുലുക്കി സമ്മതിച്ചു - ഇത്രോം കാശ് കൊടുത്തു കുടിക്കാനുള്ളത് ഒക്കെയുണ്ട്. ഇങ്ങനെ കുടിച്ചു ആസ്വദിച്ച്  അതെ രുചിയിൽ എല്ലാവരും പിരിഞ്ഞു വീട്ടിൽ പോയി. 


                                      പിറ്റേ ദിവസം കോളേജിലേക്ക് വരുമ്പോഴേ മനസ്സിൽ തോന്നുന്നുണ്ട് ഇന്നും പറ്റിയാൽ അവിട്ടത്തിൽ പോയി ലൈം ജ്യൂസ് അടിക്കണം. പക്ഷേ... പക്ഷേ ....കോളേജിൽ എത്തിയ എന്നെയും കാത്ത് ഒരുഗ്രൻ ന്യുസും കൊണ്ടാണ് നമ്മുടെ കൂട്ടത്തിലെ പിള്ളേരിരുന്നത്. എന്താണെന്നാ ???  അതായത് ഈ അവിട്ടമില്ലേ - അവിടെയുണ്ടാക്കുന്ന ലൈം ജ്യൂസിൽ മയക്കുമരുന്നുണ്ടാകും ത്രേ അതാണ് പിന്നെയും പിന്നെയും അവിടെ പോയി കുടിക്കാൻ നമുക്ക് പ്രേരകമാകുന്നത്  -അതന്നെ ഡ്രഗ്ഗ് അഡിക്ഷൻ!  ഞെട്ടീല്ലേ - ങാ പ്രീഡിഗ്രി സമയത്തെ വളരെ നിഷ്കളങ്കയായിരുന്ന ഞാനും ഞെട്ടി. പറയുന്നവൾ ആണയിട്ടു പറയുന്നു - അതൊരു ഡ്രഗ് ഹബ് ആണെന്ന് അവളുടെ ബന്ധു പറഞ്ഞുവെന്ന്.   അങ്ങനെ വരുന്നോർക്കും പോകുന്നോർക്കും ഒക്കെ ലൈം ജ്യൂസിൽ മയക്കുമരുന്ന് ഇട്ടു അഞ്ചുരൂപയ്ക്ക് കൊടുത്താൽ അവർക്ക് ബിസിനസ്സ് മുതലാകാൻ സാദ്ധ്യതയില്ല എന്ന് തോന്നിയത് കൊണ്ട് ആ സാദ്ധ്യത തള്ളിക്കളഞ്ഞു എങ്കിലും കുറെയേറെ നാൾ പിന്നീട് ഞങ്ങൾ അവിട്ടത്തിലേക്ക് പോയതേയില്ല - എന്തിനു വെറുതെ വനിതയിലെ "മയക്കുമരുന്നിന്റെ പിടിയിൽ അകപ്പെട്ട യുവത്വം "  ഫീച്ചറിൽ പടം വരണം അല്ലേ? 

എന്തായാലും അടുത്ത വട്ടം നാരങ്ങാ വെള്ളം ഉണ്ടാക്കുമ്പോൾ ലോക്കലി കുട്ടപ്പൻമാമൻ ഉണ്ടാക്കും പോലെ ഉണ്ടാക്കാതെ ചുരണ്ടിയ നാരങ്ങാത്തൊലിയും ഐസും നാരങ്ങാനീരും കൂടി ഒന്ന് അടിച്ച് ഉണ്ടാക്കി നോക്കൂ ട്ടാ  

(Disclaimer:   ആ ബേക്കറി അവിട്ടമാണോ അല്ലയോ എന്നൊന്നും ആരും ചോദിക്കണ്ട ട്ടാ )

========================================================================


പാട്ടുകൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഞാൻ ആളുകളുമായി ബന്ധപ്പെടുത്തി ഓർക്കുന്ന ഒന്നാണ് ഭക്ഷണം... അല്ല! അങ്ങനെ അല്ല പറയേണ്ടത്, ചില രുചികളുമായി ചേർത്താണ് ചിലർ എന്നിൽ ഓർമ്മകളിൽ ചുറ്റിപ്പിണഞ്ഞു കിടക്കുന്നത്. എനിക്കേറ്റവും പ്രിയപ്പെട്ടവർ മുതൽ ജീവിതത്തിൽ ഒരിക്കൽ മാത്രം കണ്ടവരും ഇനിയൊരിക്കലും കാണാൻ സാദ്ധ്യതയില്ലാത്തവരും ഒക്കെ ചില  രുചികളിലൂടെ, ചില ഭക്ഷണസാധനങ്ങളുടെ കാഴ്ചയിലൂടെ, മണത്തിലൂടെ എന്നിലേക്ക് കടന്നു വരാറുണ്ട്. എന്റെ ദൈനം ദിന ജീവിതത്തിലെ നിമിഷത്തിന്റെ ഒരു പങ്ക് ഇങ്ങനെ ചിലപ്പോഴെങ്കിലും അവരറിയാതെ കട്ടെടുക്കാറുമുണ്ട്.  അങ്ങനെ എന്നെയാരെങ്കിലും ഓർക്കുമോ എന്നെനിക്ക് ഉറപ്പില്ല -എന്നെപ്പോലെ ഇത്തരം ഒരു വിചിത്ര സ്വഭാവമാർക്കേലും ഉണ്ടോ എന്നും അറിയില്ല. എന്റെ ഓർമ്മയിലേക്ക് കയറിയ നൂറു രുചിയോർമ്മകളാണ് ഇന്ന് മുതൽ ഇവിടെ നിങ്ങളോട് പങ്കു വെയ്ക്കുന്നത്! ഇതിൽ പാചക ക്കൂട്ടുകൾ ഉണ്ടാകും എന്ന് പ്രതീക്ഷിക്കണ്ട കേട്ടോ :)  ചിലതിൽ അറിയുന്നവ ഞാൻ പങ്കുവെയ്ക്കുകയും ചെയ്യാം - പക്ഷേ ഇത് ഭക്ഷണ ഓർമ്മയല്ല - എന്റെ ആളോർമ്മകളാണ്.... തീർത്തും വിചിത്രമായ രീതിയിൽ ഞാൻ ഓർമ്മകളെ ഉണ്ടാക്കുന്ന വിധം!
#100DaysOfTastes #Day0 #limejuice  #FMNC 

Saturday, January 9, 2021

രുചിയോർമ്മകൾ 06 - മട്ടൻ കൊളംബ്



രുചിയോർമ്മകൾ അഥവാ ആളോർമ്മയുടെ രുചിഭേദം -  മട്ടൻ കൊളംബ്  


തമിഴ്‌നാട്ടിലെ സേലത്ത് ആണ് എംടെക്  ചെയ്തത്. അഡ്മിഷൻ ദിവസം ഹോസ്റ്റലിൽ ചെന്നപ്പോഴേ ചെന്നുപെട്ടിരിക്കുന്ന ഇടത്തിന്റെ ഏകദേശ സ്വഭാവം പുടികിട്ടി. ഹോസ്റ്റൽ വാർഡൻ നമ്മ "ബാഹുബലി ശിവകാമി" സ്റ്റൈലിൽ ഒരു അമ്മൂമ്മയാണ് , രാജരാജേശ്വരി എന്നായിരുന്നുവോ പേരെന്ന് ഇപ്പോൾ കൃത്യമായി ഓർമ്മ കിട്ടുന്നില്ല.  നീളൻ കോലൻ മുടി നീട്ടിപ്പിന്നിയിട്ടിരുന്നു, കർക്കശസ്വഭാവമുള്ള കണ്ണുകളും അധികാരത്തിന്റെ ചലനങ്ങളും ആ വൃദ്ധയുടെ മുന്നിൽ നിൽക്കുന്നവരെയെല്ലാം കൊച്ചുകുഞ്ഞുങ്ങളെപ്പോലെ വിറപ്പിച്ചു. ഭക്ഷണകാര്യം പറഞ്ഞപ്പോൾ "ശൈവം മട്ടും താൻ ഇങ്കെ - ആനാൽ വെളിയിലെ പോയി ഏതുവേണാലും ചാപ്പിടലാം" - എന്നുച്ചാ  അവിടെ  സ്ട്രിക്ടലി വെജിറ്റേറിയൻ ഭക്ഷണമാണ് കിട്ടുക എന്ന്, എന്നാലോ നമുക്ക് ഇഷ്ടമുള്ളത് പുറത്തുപോയോ ഹോസ്റ്റലിലേക്ക് വാങ്ങിവന്നോ കഴിക്കാം അതിനൊന്നും നോ പ്രോബ്ലം.  പിന്നെയവിടെയുണ്ടായിരുന്ന ഒന്നരവർഷം നല്ല കട്ടത്തൈരിലും അച്ചാറിലും ആണ് ജീവിച്ചത്. വീട്ടിലൊക്കെ പോയി വരുന്ന "കാശുകാരായി" ഇരിക്കുന്ന ആഴ്ചകളിൽ ചിലപ്പോൾ എല്ലാവരും കൂടെ പുറത്തുപോകും കൊത്തുപൊറോട്ടയും ചിക്കൻ  ലോലിപോപ്പും ഒക്കെ അടിച്ചു ഹാപ്പിയായി തിരികെ വരും. പക്ഷേ അത്തരം ദിവസങ്ങൾ വളരെ അപൂർവമായിരുന്നു. രണ്ടുകൊല്ലം ജോലി ചെയ്ത പൈസേടെ അറ്റോം  മൂലേമൊക്കെ വെച്ചാണല്ലോ നമ്മളീ എംടെക്കിനു പോയത്.  അതുകൊണ്ട് അധികം ചിലവാക്കാനും, അമ്മയോട് ചോദിക്കാനും  വിഷമമാണേ. എങ്കിലും കോളേജ് ലൈഫ് = കോളേജ് ലൈഫ്. അതിനി എങ്ങനെയൊക്കെയായാലും ഒരോളമുണ്ട് - അതിലൊരു സുവർണാവസരം ആയിരുന്നു ഇടയ്ക്ക് എപ്പോഴെങ്കിലും ലോക്കൽ സുഹൃത്തുക്കളുടെ വീട്ടിൽ പോയി ഫുഡടിക്കുക.



                ക്‌ളാസിൽ ലോക്കൽ കുട്ടിയൊരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ - അവളുടെ വീട്ടിൽ ഒരിക്കലോ മറ്റോ പോയിട്ടുണ്ട് .  പക്ഷേ MCA ക്ക്  അവിടെ ഒരു  മലയാളിയുണ്ടായിരുന്നു പ്രദീപ - സേലത്ത് സ്ഥിരതാമസമാക്കിയ ഒരു കുടുംബം. പുള്ളിക്കാരിയുടെ വീട്ടിൽ ഒരിക്കൽ പോയി  അമ്മയുണ്ടാക്കിയ നല്ല ചോറും മോരുകറിയും ഒക്കെ അടിച്ചുപോന്നതും നല്ല ഓർമയാണ്.    പക്ഷേ, മട്ടൻ കുളമ്പിന്റെ രുചി അവിടെ  നിന്നല്ല. കോളേജിൽ ബിടെക്കുകാരെ പഠിപ്പിക്കുകയും MTech   പാർട്ട് ടൈമായി ചെയ്യുകയും ചെയ്യുന്ന ചില അദ്ധ്യാപകരുണ്ടായിരുന്നു. അങ്ങനെ പഠിച്ചിരുന്ന മലയാളികളെ വളരെ ഇഷ്ടമുണ്ടായിരുന്ന, കേരളത്തിൽ എന്തൊക്കെയോ വേരുകളുള്ള  ഒരാളായിരുന്നു  ഡേവിഡ് സർ.  സാറും അമ്മയും മാത്രമാണ് കോളേജിന് അടുത്തുതന്നെയുള്ള ഒരു വീട്ടിൽ താമസിച്ചിരുന്നത്. ഒരിക്കൽ ഞങ്ങൾ കുറച്ചു മലയാളിത്താൻ പിള്ളേരെ സാർ വീട്ടിലേക്ക് ക്ഷണിച്ചു. അഞ്ജന, നിഷ, ഷാന്റി , ബേബി ജോർജ്ജ് എന്നൊരു സീനിയർ ഒക്കെയാണ് പോയത് എന്നാണ് ഓർമ്മ.



               അസാമാന്യ വിവരമുള്ള കക്ഷിയായിരുന്നു ഈ ഡേവിഡ്‌സർ. പുള്ളിയുടെ അമ്മ മകനോട് / മകന്റെ അറിവിനോടൊക്കെ ബഹുമാനമുള്ള ഒരു അമ്മയും. വീട് മുഴുവൻ ബുക്കുകൾ ചിതറിക്കിടന്നിരുന്ന കുറെയേറെ ചെടികൾ ടെറസ്സിലുണ്ടായിരുന്ന ഒരു വീട്.  അന്നവിടെ അമ്മ ഞങ്ങളെ സത്കരിക്കാൻ പച്ചരിച്ചോറും പൊരിയലും സ്‌പെഷ്യൽ മട്ടൻ കീമ കൊളമ്പും ഉണ്ടാക്കിയിരുന്നു.  അതുവരെ കഴിച്ച മട്ടൻ കറികളിൽ നിന്ന് വ്യത്യസ്തമായ ഒരു പ്രീപറേഷനിൽ അമ്മ ഉണ്ടാക്കിയ മട്ടൻ കീമക്കറി എല്ലാവരും നല്ലസ്സലായി തട്ടിവിട്ടു. കുറെനാളായിരുന്നു അവധിക്ക് വീട്ടിലൊക്കെ പോയിട്ട് അതുകൊണ്ടുതന്നെ ആ  " വീട്ടുശാപ്പാട്‌ " സ്വർഗം താണിറങ്ങി വന്നതുപോലെ ആയിരുന്നു ഞങ്ങൾക്ക് ഓരോരുത്തർക്കും.



                   തിരികെ ഹോസ്റ്റലിൽ എത്തിയപ്പോൾ കൂടെ വരാൻ സാധിക്കാതിരുന്ന തമിഴ് റൂം മേറ്സിനൊക്കെ ഞങ്ങളോട് അസൂയ തോന്നിയിട്ടുണ്ടാകണം - അതും നല്ല രുചിയുള്ള മട്ടന്റെ  മണമുള്ള കയ്യുമായിട്ടല്ലേ തിരികെ എത്തിയിരിക്കുന്നെ.  അവളുമാരുടെ ശാപം ഫലിച്ചുന്നു പറഞ്ഞാൽ മതിയല്ലോ - രണ്ടുദിവസമാണ് കിടപ്പിലായിപ്പോയത്!! ഓർമയിൽ എനിക്കും ഷാന്റിക്കുമാണ് ആ മട്ടൻ പ്രശ്നക്കാരനായത്. കഴിച്ചതിന്റെ അവസാന അംശം വരെ   മുന്നിലൂടെയും പിന്നിലൂടെയും പുറത്ത് പോകും വരെ ഞങ്ങൾക്ക് പച്ചവെള്ളം പോലും അകത്തേക്ക് ഇറക്കാൻ പറ്റിയില്ല :(    മൂന്നിന്റെ അന്നാണ് പിന്നെ കോളേജിലേക്ക് പോകാൻ കഴിഞ്ഞത് - അതിൽപിന്നെ മട്ടൻ കീമ കൊളംബിനോട് ഈപ്പച്ചന്‌ ആ നേരത്തെ പറഞ്ഞ സാധനമാ തിരുമേനി - ഇറവറൻസ് ! :/

(ഡേവിഡ് സാർ ഇപ്പോഴും എന്റെ ഫ്രണ്ട് ലിസ്റ്റിൽ ഉണ്ട്ട്ടാ - വെറുതേ ഈ വരികളൊക്കെ ട്രാൻസ്ലേറ്റ് ചെയ്തുകൊടുക്കണം ലോ എന്നോർത്തുമാത്രം ഞാൻ പുള്ളിയെ ടാഗ് ചെയ്യുന്നില്ല. പക്ഷേ അന്നത്തെ ആ ആഹാരത്തിന് അത്രമേൽ കടപ്പെട്ടിരിക്കുകയും ചെയ്യുന്നു. കൂടെയുണ്ടായിരുന്ന ഷാന്റി ഇന്നീ ലോകത്തിലില്ല ... കോഴ്സ് കഴിഞ്ഞതിനു രണ്ടു മാസം കഴിഞ്ഞപ്പോൾ അച്ഛനോടൊപ്പം സ്‌കൂട്ടറിൽ പോകവേ ഒരു ആക്‌സിഡന്റിൽ ഷാന്റി ഞങ്ങളെയൊക്കെ വിട്ടുപോയി  )


================================================================================


പാട്ടുകൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഞാൻ ആളുകളുമായി ബന്ധപ്പെടുത്തി ഓർക്കുന്ന ഒന്നാണ് ഭക്ഷണം... അല്ല! അങ്ങനെ അല്ല പറയേണ്ടത്, ചില രുചികളുമായി ചേർത്താണ് ചിലർ എന്നിൽ ഓർമ്മകളിൽ ചുറ്റിപ്പിണഞ്ഞു കിടക്കുന്നത്. എനിക്കേറ്റവും പ്രിയപ്പെട്ടവർ മുതൽ ജീവിതത്തിൽ ഒരിക്കൽ മാത്രം കണ്ടവരും ഇനിയൊരിക്കലും കാണാൻ സാദ്ധ്യതയില്ലാത്തവരും ഒക്കെ ചില  രുചികളിലൂടെ, ചില ഭക്ഷണസാധനങ്ങളുടെ കാഴ്ചയിലൂടെ, മണത്തിലൂടെ എന്നിലേക്ക് കടന്നു വരാറുണ്ട്. എന്റെ ദൈനം ദിന ജീവിതത്തിലെ നിമിഷത്തിന്റെ ഒരു പങ്ക് ഇങ്ങനെ ചിലപ്പോഴെങ്കിലും അവരറിയാതെ കട്ടെടുക്കാറുമുണ്ട്.  അങ്ങനെ എന്നെയാരെങ്കിലും ഓർക്കുമോ എന്നെനിക്ക് ഉറപ്പില്ല -എന്നെപ്പോലെ ഇത്തരം ഒരു വിചിത്ര സ്വഭാവമാർക്കേലും ഉണ്ടോ എന്നും അറിയില്ല. എന്റെ ഓർമ്മയിലേക്ക് കയറിയ നൂറു രുചിയോർമ്മകളാണ് ഇന്ന് മുതൽ ഇവിടെ നിങ്ങളോട് പങ്കു വെയ്ക്കുന്നത്! ഇതിൽ പാചക ക്കൂട്ടുകൾ ഉണ്ടാകും എന്ന് പ്രതീക്ഷിക്കണ്ട കേട്ടോ :)  ചിലതിൽ അറിയുന്നവ ഞാൻ പങ്കുവെയ്ക്കുകയും ചെയ്യാം - പക്ഷേ ഇത് ഭക്ഷണ ഓർമ്മയല്ല - എന്റെ ആളോർമ്മകളാണ്.... തീർത്തും വിചിത്രമായ രീതിയിൽ ഞാൻ ഓർമ്മകളെ ഉണ്ടാക്കുന്ന വിധം! 
#100DaysOfTastes #Day06  #Muttonkolambu 


Friday, December 18, 2020

രുചിയോർമ്മകൾ 05 - ആറ്റിങ്ങൽ കച്ചേരി ജംക്ഷനിലെ പേരോർമ്മയില്ലാബേക്കറിയിലെ ഫ്രൂട്ട് സാലഡ്.

രുചിയോർമ്മകൾ അഥവാ ആളോർമ്മയുടെ രുചിഭേദം - ആറ്റിങ്ങൽ കച്ചേരി ജംക്ഷനിലെ പേരോർമ്മയില്ലാബേക്കറിയിലെ ഫ്രൂട്ട് സാലഡ്. 

നാവായിക്കുളം സ്‌കൂളിൽ പഠിക്കുന്ന സമയമാണ്  - അഞ്ചിലോ ആറിലോ മറ്റോ ആണെന്ന് തോന്നുന്നു. ആ വര്ഷം ലെപ്രസി  ബോധവൽക്കരണത്തിന് വേണ്ടിയുള്ള  പ്രത്യേക പരിപാടികൾ തിരുവനന്തരപുരം ജില്ലയിൽ നടക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ സ്‌കൂൾ കുട്ടികൾക്കായി ക്വിസ് മത്സരങ്ങൾ നടത്തിയിരുന്നു   സ്‌കൂൾ തലത്തിലും (നാവായിക്കുളം )  ഉപജില്ലയിലും (കടമ്പാട്ടുകോണം സ്‌കൂൾ)  UP  വിഭാഗത്തിൽ ഒന്നാം സമ്മാനം കിട്ടിയാൽ ആ കുട്ടികളെ ആറ്റിങ്ങൽ ഗേൾസ് ഹൈസ്‌കൂളിൽ വെച്ച് നടക്കുന്ന ജില്ലാ മത്സരത്തിന് കൊണ്ടുപോകും. ഹൈ സ്‌കൂളുകാർക്ക് അവിടെ നിന്നും തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന മത്സരത്തിലും പങ്കെടുക്കാം. 7 -ആം ക്‌ളാസ് വരെയുള്ളവർക്ക് ആറ്റിങ്ങൽ വരെ പോകാനുള്ള അവസരമേയുള്ളൂ.  നാവായിക്കുളം എന്ന  ' ഠാ '  വട്ടത്തിനുള്ളിൽ കറങ്ങുന്ന എനിക്ക് ആറ്റിങ്ങൽ വരെ ബസ്സിൽ കയറിപ്പോകുന്നത് ആലോചിച്ചാണ് സമ്മാനത്തിനേക്കാൾ ത്രിൽ. വീട്ടിൽ നിന്ന് സ്‌കൂളിലേക്ക് ഒന്ന് - ഒന്നര കിലോമീറ്റർ ഉണ്ടാകണം - രാവിലെയും വൈകുന്നേരവും ആടിപ്പാടി പൂക്കളോടും ചെടികളോടും മുള്ളിനോടും പുല്ലിനോടും പൂച്ചയോടും പശുവിനോടും കഥ പറഞ്ഞു പറഞ്ഞു നടന്നിരുന്ന ആ കാലമാണ് ജീവിതത്തിൽ ഇപ്പോൾ മിസ്സിംഗ് ആയി തോന്നുന്നത് എങ്കിലും,  അന്ന് ആറ്റിങ്ങൽ എന്നപത്തു -  പതിനഞ്ച് കിലോമീറ്റർ ദൂരെയുള്ള, താരതമ്യേന സിറ്റിയായ സ്ഥലത്തേക്ക് ബസിലൊക്കെ കേറിപ്പോകുക എന്നാൽ  ഹൌ! ആലോചിക്കുമ്പോൾ തന്നെ രോമാഞ്ചം :)  സ്‌കൂളിന്റെ അഭിമാന പ്രശ്നം ആയതുകൊണ്ട് ടീച്ചർമാർ തന്നെ കൊണ്ടുപൊക്കോളും. വീട്ടിൽ നിന്ന് ആളുവന്നു വേണം പോകാൻ എന്നാണ് എങ്കിൽ എന്റെ പോക്ക് നടക്കൂല -  അമ്മ പറയും  അമ്മേടെ സ്‌കൂളിൽ നിന്ന് ലീവ് കിട്ടൂല്ല. നീയ് വേണേൽ തനിച്ചു പൊക്കോന്ന്. ('അമ്മ ഒരു പ്രൈവറ്റ് സ്‌കൂൾ ടീച്ചർ ആയിരുന്നേ :) ) അതോടെ ബസും ആറ്റിങ്ങലും ഒക്കെ മലർപ്പൊടിക്കാരന്റെ സ്വപ്നം പോലാകും. പക്ഷേ, ഇതൊരു സുവർണാവസരം ആണല്ലോ  - ഇവിടെ ഒന്നാം സമ്മാനം കിട്ടിയാൽ മാത്രം മതിയല്ലോ! 


അങ്ങനെ സ്‌കൂൾതലത്തിലും ഉപജില്ലയിലും ഒന്നാം സമ്മാനം അടിച്ചെടുത്തു ഞാൻ സ്വപ്‍ന നഗരമായ ആറ്റിങ്ങലിലേക്ക് സ്‌കൂളിൽ നിന്നുള്ള ടീച്ചറിനൊപ്പം പോകുകയാണ്.  അന്നത്തെ ദിവസം സ്‌കൂളിലെത്തി  പത്തുമണിയായപ്പോൾ പ്യുൺ ചേട്ടൻ വന്നു ഹെഡ് മിസ്ട്രെസ്സിന്റെ മുറിയിലേക്ക് ചെല്ലാൻ പറഞ്ഞു. അവിടെയെത്തിയപ്പോൾ ക്വിസിന്  കൊണ്ടുപോകേണ്ട ടീച്ചറിനു  പോകുന്നതിനുള്ള ചിലവ് കണക്കാക്കിയുള്ള കാശു കൊടുക്കുകയാണ് HM .  ഹിന്ദി പഠിപ്പിച്ചിരുന്ന, അധികം സംസാരമൊന്നുമില്ലാത്ത ഗൗരവക്കാരിയും ശാന്ത സ്വഭാവക്കാരിയുമായ സുശീല ടീച്ചറാണ് കൂടെ.  ടീച്ചറിന്റെ മകൻ രതീഷും ഞാനും ക്‌ളാസ്സ്‌മേറ്റ്സ് ആണ്, എന്റെ ചേട്ടന്മാരെ ടീച്ചർ പഠിപ്പിച്ചിട്ടുമുണ്ട്. ഇതൊക്കെ പോരാഞ്ഞിട്ട് മാവേലിക്കരക്കാരിയായ ടീച്ചർ ഇപ്പോൾ വാടകയ്ക്ക് താമസിക്കുന്നതിന് മുന്നിലൂടെയാണ് എന്റെ അമ്മ രാവിലെയും വൈകിട്ടും ജോലി കഴിഞ്ഞു മടങ്ങി വരുന്നത് - പോരെ പൂരം!  എന്റെ കൂടെ ആറ്റിങ്ങലിലേയ്ക്ക് വേറൊരു ടീച്ചറിനേം പറഞ്ഞുവിടാൻ HM നു തോന്നീലല്ലോ ഈശ്വരാ എന്ന് പരിഭവം പറഞ്ഞാണ് സ്‌കൂളിന് മുന്നിൽ നിന്ന് ആറ്റിങ്ങൽ ഗേൾസ് സ്‌കൂളിന് മുന്നിൽ തന്നെ ഇറങ്ങാവുന്ന പ്രൈവറ്റ് ബസിൽ ഞാൻ കയറുന്നത്. സുശീല ടീച്ചർ സ്വതവേയുള്ള ഗൗരവത്തിൽ ഇരിക്കുന്നു.  ഞാനെന്തായാലും ആ  ബസ് യാത്ര ആസ്വദിച്ച് കാഴ്ചയൊക്കെ കണ്ടു അവിടെയെത്തി. ക്വിസ് തുടങ്ങുന്നത് ഉച്ചക്ക്12 മണിക്കാണ്.1 മണിക്കൂർ.  ഒരുരണ്ട് രണ്ടര ആകുമ്പോൾ തിരികെ സ്‌കൂളിലെത്താം. 


അന്ന് വീട്ടിൽ പ്രാതലുണ്ടാക്കുന്ന പരിപാടിയില്ല. കുട്ടികൾക്ക് ഹോം ട്യൂഷൻ എടുത്തിരുന്നു 'അമ്മ - അതുകൊണ്ട് 7  മണിക്ക് പോകണം ആദ്യത്തെ വീട്ടിലേയ്ക്ക്. അവിടെ നിന്നാണ് 'അമ്മ സ്‌കൂളിലേക്ക് പോകുക.  ചേട്ടന്മാർ പഴങ്കഞ്ഞി എന്ന തലേദിവസത്തെ ചോറും തൈരും മുളകും ഒക്കെ ചേർത്ത നല്ല സൊയമ്പൻ സാധനം കഴിച്ചിട്ട് സ്‌കൂളിൽ പോകും. എനിക്കാണേൽ രാവിലെ ചോറ് ഇറങ്ങാൻ ഇച്ചിരി ബുദ്ധിമുട്ടായിരുന്നു - അതിപ്പോൾ കഞ്ഞി ആയാലും പഴങ്കഞ്ഞി ആയാലും ഒരേപോലെ തന്നെ.  അതുകൊണ്ട് എനിക്ക് മാത്രം രണ്ടുകോപ്പ ചായ കിട്ടും - അതാണ് നമ്മുടെ ഉച്ച വരെയുള്ള പിടി. ഉച്ചക്ക് ഉച്ചക്കഞ്ഞിയും പയറും കിട്ടുംലോ സ്‌കൂളിൽ നിന്ന്.  ആറ്റിങ്ങൽ ഒക്കെ എത്തിക്കഴിഞ്ഞു ടീച്ചറിനൊപ്പം ഗേൾസിലേക്ക്  നടക്കുമ്പോൾ ആണ് വയറ്റിൽ നിന്ന് ചെറുതായി മൂളൽ കേട്ടുതുടങ്ങിയത്. ടീച്ചർ ഒന്നും ചോദിക്കുന്നുമില്ല  - ടീച്ചറിനോട് പറയാൻ ആത്മാഭിമാനംസമ്മതിക്കുന്നുമില്ല. ക്വിസ് തുടങ്ങും മുൻപ് ക്‌ളാസിൽ എല്ലാവര്ക്കും വെള്ളം കൊണ്ടുവന്നു. അതൊക്കെ കുടിച്ചു വിശപ്പിനെ ഒരുവിധം സൈഡാക്കി അങ്ങനെ ഇരിക്കുവാ. ആറ്റിങ്ങൽ ഗേൾസ് ഹൈസ്‌കൂളിലെ മിടുക്കിയായ ഒരു കുട്ടിയുണ്ടായിരുന്നു  - ഒരു നാവായിക്കുളംകാരി - അരുണിമ. അവളും ഉണ്ട് ആ സ്‌കൂളിനെ പ്രതിനിധീകരിച്ചു ക്വിസ് മത്സരത്തിന്. മത്സരം കഴിഞ്ഞു  - ഒരു പോയിന്റിന്റെ വ്യത്യാസത്തിൽ എനിക്ക് രണ്ടാം സമ്മാനമേ കിട്ടിയുള്ളൂ.  എന്നാലും കപ്പും സർട്ടിഫിക്കറ്റും ഒക്കെയുണ്ടേ. അതുമൊക്കെ വാങ്ങി ഇറങ്ങുമ്പോൾ തന്നെ മണി 2 കഴിഞ്ഞു. 


സ്‌കൂളിൽ നിന്നും കുറച്ചു നടന്നു വേണം ബസ് സ്റ്റാൻഡിലേക്ക് പോകാൻ. കപ്പും സർട്ടിഫിക്കറ്റുമൊക്കെ ടീച്ചറിന്റെ കയ്യിലാണ് , ഇനി അടുത്ത അസംബ്ലിയിൽ വെച്ച് HM  അത് സമ്മാനിക്കും. ഗ്രാമത്തിലെ സ്‌കൂളിലെ ഗോൾഡൻ മൊമെന്റ്‌സ്‌ അതൊക്കെയാണല്ലോ .. പക്ഷേ, ടീച്ചർ സമ്മാനം കിട്ടിയതിനും ഒന്നും പറഞ്ഞില്ല - ഒന്നാം സമ്മാനം അല്ലാലോ അതാകും എന്ന് ഞാനും കരുതി. പോയ സന്തോഷമൊന്നുമില്ല എനിക്ക് ഇപ്പോൾ... കൂടെ പിന്നാലെ നടന്നു. ടീച്ചർ നടക്കുന്ന വഴിക്ക് അരികിൽ കണ്ട ഒരു കടയിൽ കയറി, എന്താണെന്നു പോലും നോക്കാതെ ഞാനും കൂടെക്കയറി. അകത്തെത്തി ഒരു മേശയുടെ അടുത്ത് ടീച്ചർ ഇരുന്നു എന്നെയും അടുത്തൊരു കസേരയിൽ ഇരുത്തി. അപ്പോഴാണ് അതൊരു ബേക്കറിയാണെന്നു എനിക്ക് മനസിലായത്. "നിനക്കെന്താ വേണ്ടേ കഴിക്കാൻ , വിശക്കുന്നില്ലേ " ന്നു ചോദിച്ച ടീച്ചറിനോട്  - "ഇല്ല ടീച്ചറെ എനിക്കൊന്നും വേണ്ട, വിശപ്പൊന്നുമില്ല"  ന്ന് ആർക്കും ചേതമില്ലാത്ത ഒരു കള്ളവും പറഞ്ഞു. ടീച്ചർ എന്റെ മുഖത്തു നോക്കി ഒരു ചിരി ചിരിച്ചു ... പല്ലു പുറത്തു കാണിക്കാതെ, എന്നാൽ വാത്സല്യത്തിന്റെ എല്ലാ തെളിച്ചവും നിറഞ്ഞ ഒരു ചിരി. എന്നിട്ട് അടുത്തേക്ക് വന്ന ബേക്കറിയിലെ ആളിനോട് പറഞ്ഞു - "രണ്ടു പഫ്‌സ് ഒരു ജ്യൂസ് പിന്നൊരു സ്‌പെഷ്യൽ ഫ്രൂട്ട് സാലഡും, ഇവൾക്കേ വലിയ പിള്ളേരോട് മത്സരിച്ചു  ക്വിസിന് സമ്മാനോം കപ്പുമൊക്കെ കിട്ടിയിട്ടുണ്ട് ഇന്ന്" . കണ്ണ് നിറഞ്ഞതു ടീച്ചർ ആ പറഞ്ഞ ടോൺ കേട്ടിട്ടാണ് - അഭിമാനം , സന്തോഷം പിന്നെ മറ്റെന്തൊക്കെയോ!  

 ആ രണ്ടു പഫ്‌സും കഴിച്ചപ്പോൾ തന്നെ എന്റെ വയറു നിറഞ്ഞേ ..എന്നിട്ടും ആ സ്‌പെഷ്യൽ ഫ്രൂട്ട് സാലഡ് മുഴുവൻ ഞാൻ കഴിച്ചു - നിറയെ അണ്ടിപ്പരിപ്പും കിസ്മസും ഒക്കെ ചേർത്ത ഫ്രൂട്ട് സാലഡ്.  പിന്നെയാ ജ്യൂസ് ( പണ്ടത്തെ കുപ്പിയിൽ കിട്ടുന്ന ഓറഞ്ചു ജ്യൂസ് ഓർമ്മയില്ലേ? ) ഞാൻ ടീച്ചറിനെക്കൊണ്ടും കുടിപ്പിച്ചു. അന്ന് തിരികെ സ്‌കൂളിലെത്തിയിട്ട് എല്ലാവരോടും എന്റെ സമ്മാനക്കപ്പിന്റെ കാര്യം പറയും മുൻപ് ഞാൻ പറഞ്ഞത് ആ സ്റ്റീൽ തളികയിൽ എന്റെ മുന്നിൽ ചിരിച്ചിരുന്ന സ്‌പെഷ്യൽ ഫ്രൂട്ട് സാലഡിനെക്കുറിച്ചാണ് പിന്നെ സുശീലടീച്ചറിന്റെ സ്നേഹത്തിന്റെ ചിരിയെക്കുറിച്ചും! 

================================================================================


പാട്ടുകൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഞാൻ ആളുകളുമായി ബന്ധപ്പെടുത്തി ഓർക്കുന്ന ഒന്നാണ് ഭക്ഷണം... അല്ല! അങ്ങനെ അല്ല പറയേണ്ടത്, ചില രുചികളുമായി ചേർത്താണ് ചിലർ എന്നിൽ ഓർമ്മകളിൽ ചുറ്റിപ്പിണഞ്ഞു കിടക്കുന്നത്. എനിക്കേറ്റവും പ്രിയപ്പെട്ടവർ മുതൽ ജീവിതത്തിൽ ഒരിക്കൽ മാത്രം കണ്ടവരും ഇനിയൊരിക്കലും കാണാൻ സാദ്ധ്യതയില്ലാത്തവരും ഒക്കെ ചില  രുചികളിലൂടെ, ചില ഭക്ഷണസാധനങ്ങളുടെ കാഴ്ചയിലൂടെ, മണത്തിലൂടെ എന്നിലേക്ക് കടന്നു വരാറുണ്ട്. എന്റെ ദൈനം ദിന ജീവിതത്തിലെ നിമിഷത്തിന്റെ ഒരു പങ്ക് ഇങ്ങനെ ചിലപ്പോഴെങ്കിലും അവരറിയാതെ കട്ടെടുക്കാറുമുണ്ട്.  അങ്ങനെ എന്നെയാരെങ്കിലും ഓർക്കുമോ എന്നെനിക്ക് ഉറപ്പില്ല -എന്നെപ്പോലെ ഇത്തരം ഒരു വിചിത്ര സ്വഭാവമാർക്കേലും ഉണ്ടോ എന്നും അറിയില്ല. എന്റെ ഓർമ്മയിലേക്ക് കയറിയ നൂറു രുചിയോർമ്മകളാണ് ഇന്ന് മുതൽ ഇവിടെ നിങ്ങളോട് പങ്കു വെയ്ക്കുന്നത്! ഇതിൽ പാചക ക്കൂട്ടുകൾ ഉണ്ടാകും എന്ന് പ്രതീക്ഷിക്കണ്ട കേട്ടോ :)  ചിലതിൽ അറിയുന്നവ ഞാൻ പങ്കുവെയ്ക്കുകയും ചെയ്യാം - പക്ഷേ ഇത് ഭക്ഷണ ഓർമ്മയല്ല - എന്റെ ആളോർമ്മകളാണ്.... തീർത്തും വിചിത്രമായ രീതിയിൽ ഞാൻ ഓർമ്മകളെ ഉണ്ടാക്കുന്ന വിധം! 


#100DaysOfTastes #Day05   #fruitsalad   #നൊസ്റ്റാൾജിയ

Sunday, November 29, 2020

രുചിയോർമ്മകൾ 04 - നാരങ്ങാനീര് ചേർത്ത് ചുട്ട, ഉപ്പും മുളകും പുരട്ടിയ കോൺ

രുചിയോർമ്മകൾ അഥവാ ആളോർമ്മയുടെ രുചിഭേദം - നാരങ്ങാനീര് ചേർത്ത് ചുട്ട ഉപ്പും മുളകും പുരട്ടിയ  കോൺ 


 തമിഴ്‌നാട്ടിൽ MTech   ചെയ്യുന്ന സമയത്ത് തൊട്ടടുത്ത റൂമിൽ ഉണ്ടായിരുന്നത് ഫാഷൻ ടെക്നോളജിയിൽ ബിടെക് ചെയ്യുന്ന കുറച്ചു കുട്ടികളായിരുന്നു. "ചേച്ചീ എന്നാ ചേച്ചീ"  ന്നു പിന്നാലെ കൂടിയിരുന്ന അവരിലാരുമായും കഴിഞ്ഞ കുറച്ചു കൊല്ലങ്ങളായി ഒരു കോണ്ടാക്റ്റും ഇല്ല. പക്ഷേ ഇടയ്ക്കിടെ ഓർക്കും ഭാനു, ഭുവന, അശ്വിനി, സെൽവി ... അതിലെ സെൽവിയെക്കുറിച്ചാണ് ഇന്നത്തെ ഓർമ്മ - മൂക്കുത്തിയിട്ട , നെറ്റിയിലും തള്ളവിരലിനു പുറകിലും കുടുംബചിഹ്നം പച്ചകുത്തിയ ഒരുവൾ. ടെക്സ്റ്റൈൽ  ടെക്നോളജി ഡിപ്ലോമ കഴിഞ്ഞു എഞ്ചിനീറിംഗിന്  ലാറ്ററൽ എൻട്രിയിൽ കയറിയ ആളാണ് സെൽവി. പഠിക്കുന്ന വിഷയത്തിൽ അതിഗംഭീരമായ അറിവും കഴിവും ഉള്ളയാൾ. ഫാഷൻ ഡിസൈനിങ്ങ് എന്ന വിഷയത്തിന് വേണ്ട ക്രിയേറ്റിവിറ്റി ജന്മനാ ഉള്ളവൾ - അല്ലെങ്കിലും ഈറോഡിലെ  കൈത്തറികളുടെ ശബ്ദം താരാട്ടു കെട്ടുറങ്ങിയവൾക്ക് തുണിയും നൂലും ജീനുകളിൽ ഇഴ ചേർന്നില്ലെങ്കിലേ അതിശയമുള്ളൂ. ഒരുകാര്യത്തിൽ മാത്രം സെൽവി പിന്നോക്കം പോയിരുന്നുള്ളു അത് ഉത്തരങ്ങൾ എഴുതി ഫലിപ്പിക്കേണ്ട ഇംഗ്ലീഷ് ഭാഷയിലായിരുന്നു. ഡിപ്ലോമ വരെയും തമിഴ് മീഡിയത്തിൽ പഠിച്ച ഒരു കുട്ടിക്ക്  അതുവരെ പഠിച്ചതൊക്കെയും ഇംഗ്ലീഷിൽ എഴുതി ഫലിപ്പിക്കുക എന്നത് ആദ്യ സെമെസ്റ്റെറിലൊക്കെ അവളെ ശരിക്കും കഷ്ടപ്പെടുത്തി. എന്നിട്ടും ആദ്യ മൂന്നു റാങ്കുകളിലൊന്നിൽ അവൾ എത്തുമ്പോൾ അതൊക്കെ അഭിമാനപൂർവം പറയുമ്പോൾ "അമ്മാവുക്ക് ഹാപ്പിയായിടുംചേച്ചി" എന്ന് ചിരിയോടെ പറയുമ്പോൾ ഞാനും എന്റെ അമ്മയെ ഓർക്കാറുണ്ടായിരുന്നു.  


അവിടെ കോളേജിൽ എല്ലാ തിങ്കളാഴ്ചയും ഇന്റെർണൽ എക്സാം എന്ന കുരിശുണ്ടായിരുന്നത് കൊണ്ട് ദീപാവലി, പൊങ്കൽ, സെമസ്റ്റർ ബ്രേക്ക് ഇത്യാദികൾക്കെ ഞങ്ങൾ അന്യസംസ്ഥാനക്കാർ വീട്ടിലേക്ക് പോയിരുന്നുള്ളു. ഇവരൊക്കെ ഇടയ്ക്കിടെ വീട്ടിൽ പോകുമ്പോൾ ഞങ്ങൾ മലയാളി പുള്ളകൾ ഹോസ്റ്റലിലെ ശൈവ ഭക്ഷണവും അടിച്ചു ഇന്റർനാഷണൽ സ്റ്റുഡന്റസ് കുറച്ചുപേരുണ്ടായിരുന്നവർ എടുത്തുകൊണ്ടുവരുന്ന കൊറിയൻ പടങ്ങളുടെ ഡിവിഡിയും കണ്ടു ദിവസങ്ങൾ തള്ളി നീക്കമായിരുന്നു. മൂന്നാം സെമസ്റ്റർ തീരാനായ സമയം ഇനിയും ഞങ്ങൾ എംടെക്കുകാർ 1 -2 മാസം കൂടിയേ ക്യാംപസിൽ ഉള്ളൂ. അവസാന സെമസ്റ്റർ പ്രോജക്ടാണ് പലരും പല വഴിക്ക് പിരിഞ്ഞു പോകുന്ന സമയം -  എന്തായാലും അപ്രാവശ്യം രണ്ടു ദിവസത്തേക്കുള്ള അവധിക്ക് പോകുമ്പോൾ പിടിച്ച പിടിയാലേ സെൽവി എന്നെയും അഞ്ജന എന്ന റൂം മേറ്റിനെയും അവളുടെ വീട്ടിലേക്ക് കൊണ്ടുപോയി. ഈറോഡ് ബസ്സ്റ്റാൻഡിൽ ഇറങ്ങി കുറെയേറെ നേരം കാത്തുനിന്നിട്ടാണ് അവളുടെ ഗ്രാമത്തിലേക്കുള്ള വണ്ടി വന്നത്. ആകെ കുറച്ചു വണ്ടികളേ ഉള്ളൂ അവളുടെ വീടിന് അടുത്തുവരെ എത്തുന്നവ. ചെമ്മണ്ണ് പറക്കുന്ന വഴി, രണ്ടുവശത്തും ചോളപ്പാടങ്ങൾ  - വൈകുന്നേരത്തോടെ  ഒരു ആൽമരത്തിനു ചുവടെ   വണ്ടിയിറങ്ങുമ്പോഴേക്കും സെൽവിയുടെ തൊട്ടുതാഴെയുള്ള അനിയത്തിയും സ്‌കൂളിൽ പഠിക്കുന്ന കുഞ്ഞനിയനും ജംക്ഷനിൽ എത്തിക്കഴിഞ്ഞിരുന്നു. 

അവിടെ നിന്നും അവളുടെ വീട് വരെ നടന്നെത്തുന്ന ദൂരം മുഴുവൻ നാട്ടുകാരിൽ പലരും വീടുകളിൽ നിന്നും എത്തിയോ എന്നും കൂടെയാരാ എന്നും ചോദ്യങ്ങളും ഉറക്കെയുറക്കെ ഉത്തരങ്ങൾ പറഞ്ഞുപറഞ്ഞും  ഞങ്ങളാ വീട്ടിൽ ചെന്ന് കയറി. അവിടെ അവളുടെ ഹീറോ- സെൽവിയുടെ 'അമ്മ മണ്ണുമേഞ്ഞ വീടിന്റെ പുറത്തേക്ക്  തള്ളിനിൽക്കുന്ന ചായ്പ്പ് പോലെയൊന്നിൽ ഉള്ള തറിയിൽ 'ടകേ  -ടക് ' എന്ന് ഊടും പാവും നെയ്യുന്നുണ്ടായിരുന്നു.കയ്യും കാലും കൊണ്ട് അങ്ങനെ ചെയ്യുന്നത് നോക്കി നിൽക്കുന്നത് പോലും കലയാണ് -പക്ഷേ അവൾ പറഞ്ഞു അറിയാം അവരാ ചെയ്യുന്നതിന്റെ , ചിലവാക്കുന്ന അദ്ധ്വാനത്തിന്റെ പകുതി പോലും അവർക്ക് പ്രതിഫലമായി കിട്ടില്ല. അവളുടെ ചുറ്റുവട്ടത്തുള്ള അയൽക്കാർക്കും ബന്ധുക്കൾക്കും ഒക്കെയുണ്ട് ഒന്നോ രണ്ടോ തറികൾ വീട്ടിൽ തന്നെ . എല്ലാവരുടെയും അവസ്ഥയും ഇത് തന്നെ. വാതിൽ ചേർത്തടയ്ക്കാവുന്ന ഒറ്റ മുറി മാത്രമുള്ള, നീളൻ വരാന്തയും   തുറന്ന ഹാളും ഉള്ള വീടായിരുന്നു അത്. ഇപ്പുറത്തെ തറിച്ചായ്‌പ്പ് പോലെ അപ്പുറത്ത് അടുക്കള. ഞങ്ങൾ വരുന്നത് പ്രമാണിച്ചു അന്നവിടെ സ്‌പെഷ്യൽ  "മീൻ കുളമ്പ് " ഉണ്ട് രാത്രിയിലേക്ക് കാണാൻ ജാക്കിച്ചാന്റെ ഒരു പടത്തിന്റെ തമിഴ് മൊഴിമാറ്റ തിരൈപ്പടത്തിന്റെ ഡിവിഡിയും എടുത്തിട്ടുണ്ട്! 

ചെന്നുകഴിഞ്ഞു ഒരു ചായയും കുടിച്ചു  അവളോടൊപ്പം അനിയൻ - അനിയത്തിമാരെയും കൂട്ടി നാടുകാണാനിറങ്ങി. ആ ഗ്രാമത്തിലെ ഇടുങ്ങിയ വഴികളിൽ കോടി നടക്കുമ്പോൾ ചുറ്റിനും നിന്നും കേൾക്കുന്നത് മുഴുവൻ തറിയുടെ ശബ്ദമാണ്. പിന്നീടു പല സിനിമകളിലും ഇതുപോലെ രംഗങ്ങളിൽ ഞാനാ നടപ്പ് ഓർക്കാറുണ്ട്. അന്നാണ് ആദ്യമായി ഒരു
"പട്ടിമണ്റം" (ആൾക്കൂട്ട ഡിബേറ്റ്)   നേരിട്ട് കേൾക്കുന്നത് /കാണുന്നത്. ഒരുവിഷയത്തിനെക്കുറിച്ചുള്ള ഡിബേറ്റ് പലരും സംസാരിച്ചു മുന്നേറുന്നു , തിരികെ നടക്കുംവഴി വീടിനു തൊട്ടടുത്ത് എത്തിയപ്പോൾ അവളൊരു ചോളപ്പാടത്തേക്ക് ഇറങ്ങി അവിടെ നിന്നും അഞ്ചാറ് ചോളം തണ്ടോടു കൂടി ഒടിച്ചെടുത്തു. വീട്ടിലെത്തിയപാടെ ആ പെടയ്ക്കണ ഫ്രഷ് കോണിനെ നാരങ്ങാനീര് പുരട്ടി തീയിൽ ചുട്ടു ഉപ്പും മുളകുപൊടിയും ചേർത്ത് കൈയിലേക്ക് തന്നു - കടിക്കുമ്പോൾ ഓരോ കടിയിലും കോണിന്റെ മധുരവും നാരങ്ങയുടെ പുളിപ്പും ചുട്ടത്തിന്റെയാ കയ്പ്പും ഉപ്പും മുളകും എല്ലാം ചേർന്ന് വായിൽ കപ്പലോട്ടും... ഇപ്പോഴും .... ഇവിടെ കോൺ കാണുമ്പോൾ ഞാൻ സെൽവിയേയും  ആ ഗ്രാമത്തെയും അവളുടെ അമ്മയെയും ഓർക്കും! 

================================================================================


പാട്ടുകൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഞാൻ ആളുകളുമായി ബന്ധപ്പെടുത്തി ഓർക്കുന്ന ഒന്നാണ് ഭക്ഷണം... അല്ല! അങ്ങനെ അല്ല പറയേണ്ടത്, ചില രുചികളുമായി ചേർത്താണ് ചിലർ എന്നിൽ ഓർമ്മകളിൽ ചുറ്റിപ്പിണഞ്ഞു കിടക്കുന്നത്. എനിക്കേറ്റവും പ്രിയപ്പെട്ടവർ മുതൽ ജീവിതത്തിൽ ഒരിക്കൽ മാത്രം കണ്ടവരും ഇനിയൊരിക്കലും കാണാൻ സാദ്ധ്യതയില്ലാത്തവരും ഒക്കെ ചില  രുചികളിലൂടെ, ചില ഭക്ഷണസാധനങ്ങളുടെ കാഴ്ചയിലൂടെ, മണത്തിലൂടെ എന്നിലേക്ക് കടന്നു വരാറുണ്ട്. എന്റെ ദൈനം ദിന ജീവിതത്തിലെ നിമിഷത്തിന്റെ ഒരു പങ്ക് ഇങ്ങനെ ചിലപ്പോഴെങ്കിലും അവരറിയാതെ കട്ടെടുക്കാറുമുണ്ട്.  അങ്ങനെ എന്നെയാരെങ്കിലും ഓർക്കുമോ എന്നെനിക്ക് ഉറപ്പില്ല -എന്നെപ്പോലെ ഇത്തരം ഒരു വിചിത്ര സ്വഭാവമാർക്കേലും ഉണ്ടോ എന്നും അറിയില്ല. എന്റെ ഓർമ്മയിലേക്ക് കയറിയ നൂറു രുചിയോർമ്മകളാണ് ഇന്ന് മുതൽ ഇവിടെ നിങ്ങളോട് പങ്കു വെയ്ക്കുന്നത്! ഇതിൽ പാചക ക്കൂട്ടുകൾ ഉണ്ടാകും എന്ന് പ്രതീക്ഷിക്കണ്ട കേട്ടോ :)  ചിലതിൽ അറിയുന്നവ ഞാൻ പങ്കുവെയ്ക്കുകയും ചെയ്യാം - പക്ഷേ ഇത് ഭക്ഷണ ഓർമ്മയല്ല - എന്റെ ആളോർമ്മകളാണ്.... തീർത്തും വിചിത്രമായ രീതിയിൽ ഞാൻ ഓർമ്മകളെ ഉണ്ടാക്കുന്ന വിധം!