Monday, July 29, 2019

ലെറ്റ് ദെം ബീ ലിറ്റിൽ (Let Them Be Little )

കുഞ്ഞുങ്ങൾ എത്രപെട്ടെന്നാണ് വളരുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ?

തിരക്കിട്ടോടുന്നതിനിടയിൽ പലപ്പോഴും നമ്മൾ കൈ വളരുന്നതും കാൽ വളരുന്നതും കാണാറില്ല എന്നതാണ് സത്യം. അങ്ങനെ ആകുമ്പോൾ പോലും നമ്മൾ കുട്ടികളെ ഒന്നുകൂടെ തിരക്കാക്കാറുണ്ടോ വേഗം വലുതാകാൻ? കഴിഞ്ഞ ദിവസം കണ്ട ഒരു പോസ്റ്റർ ആണ് എന്നെയിപ്പോൾ അങ്ങനെയൊരു ചിന്തയിലേക്ക് എത്തിച്ചത് - എത്ര വലുതായാലും നമ്മളുടെ ദിവസങ്ങൾ ഒരുപോലെയാണോ. ഹാപ്പി ഡേയ്സ് മാത്രമാണോ നമ്മുടെ ജീവിതത്തിലെ എല്ലാ ദിവസവും? അല്ല അല്ലേ .. നമ്മുടെ ചില ദിവസങ്ങൾ സങ്കടകരങ്ങളാണ്, ചിലവ വൻ മടി പിടിച്ചവയും ചിലതൊക്കെ വല്ലാതെ ക്ഷീണം നിറഞ്ഞതുമാണ്.  അപ്പോൾപ്പിന്നെ നമ്മളെന്തിനാണ് കുഞ്ഞുങ്ങളുടെ ദിവസങ്ങൾ മാത്രം എപ്പോഴും സന്തോഷം നിറഞ്ഞത് മാത്രമാകണം എന്ന് ശാഠ്യം പിടിക്കുന്നത് ? അവരുടെ ലോകത്തിലും മടിയുടെ, ക്ഷീണത്തിന്റെ, സങ്കടത്തിന്റെ, നിരാശയുടെ ദിവസങ്ങൾ ഉണ്ടാകും.  പക്ഷേ, മാതാപിതാക്കളിൽ എത്രപേർ അത് മനസിലാക്കാറുണ്ട് എന്നത് ഒരു ചോദ്യചിഹ്നം ആയപ്പോൾ വീട്ടിലെ എട്ടുവയസുകാരനോട് തന്നെ ചോദിക്കാൻ തീരുമാനിച്ചു.


സ്‌കൂൾ വര്ഷം തീരാറായ സമയമായിരുന്നു. വേനലവധി തുടങ്ങാൻ കാത്തിരുന്ന് അക്ഷമനാകുന്ന കുഞ്ഞിനെ കണ്ടപ്പോൾ ആണ് തോന്നിയത് സ്‌കൂൾ ഇത്രയേറെ ഇഷ്ടമുള്ള അവനെന്തുകൊണ്ടായിരിക്കും രാവിലെ സ്‌കൂളിൽ പോകാൻ വേണ്ടി ഉണരാൻ മടിയുള്ളത്.  ഉത്തരം വളരെ സിംപിൾ ആയിരുന്നു - "അമ്മാ എനിക്ക് സ്‌കൂളിനോട് മടുപ്പില്ല, അവിടെ എത്തിക്കഴിഞ്ഞാൽ! എനിക്ക് സ്‌കൂൾദിവസങ്ങൾ മിസ് ചെയ്ത വീട്ടിൽ ഇരിക്കണം എന്നുമില്ല. പക്ഷേ, സ്‌കൂൾ ദിവസങ്ങൾ വളരെയേറെ മടുത്തുതുടങ്ങി ( I am tired of school days! ).  ക്ഷീണിച്ചു - സ്‌കൂളിൽ പോയിപ്പോയി. സ്‌കൂൾ ഒന്ന് അടച്ചിരുന്നേൽ ഞങ്ങൾക്ക് എല്ലാവർക്കും വിശ്രമിക്കാമായിരുന്നു. " അത് കേട്ടപ്പോൾ സത്യത്തിൽ കുറ്റബോധം തോന്നി. വളരെ നേരത്തേയല്ല  ഇവിടെ സ്‌കൂളുകൾ ക്‌ളാസ് തുടങ്ങുന്നത്. പക്ഷേ 8.30 നു തുടങ്ങി - വൈകുന്നേരം 4.00  ആകുമ്പോഴേക്കും കുട്ടികൾ വല്ലാതെ ക്ഷീണിച്ചു അവശരായിട്ടുണ്ടാകും. അതിനുപുറമേയാണ്‌ സ്‌കൂൾ കഴിഞ്ഞുള്ള ആക്ടിവിറ്റീസ്. പല കുട്ടികൾക്കും കണക്ക്, ഇംഗ്ലീഷ് എന്നിവയ്ക്ക് വേണ്ടിയുള്ള സ്‌പെഷ്യൽ ട്യൂഷൻ സ്ഥലങ്ങളുണ്ട്, പലതരം സ്പോർട്സുകളും, പാട്ട് -ഗിറ്റാർ- പിയാനോ ഇത്യാദി കലാപരിപാടികളും മിക്കപ്പോഴും സ്‌കൂൾ കഴിഞ്ഞുള്ള സമയത്താകും.  


എട്ടുവയസുകാരന്  കരാട്ടെയും,ഗിറ്റാറും ആണ് എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റീസ്. കരാട്ടെ ഏതാണ്ട് രണ്ടാം വീട് പോലെയായത് കൊണ്ട് ആഴ്ചയിൽ മൂന്നുദിവസം അവിടെത്തന്നെയാണ്. പിന്നെ ഒരുദിവസം ഗിറ്റാറിന്റെ അരമണിക്കൂർ കൂടിക്കഴിഞ്ഞാൽ ഒന്നിനും പോകാത്തതായി കയ്യിലുള്ളത് പ്രവർത്തി ദിവസത്തിലെ ഒരു ദിനം മാത്രം. ക്വയറിൽ പാടാൻ ഒരു ചാൻസ് കിട്ടിയപ്പോൾ അവനോട് തന്നെ ചോദിച്ചു, നിനക്കിത് പോകണമെന്നുണ്ടോ? രണ്ടുമാസം പോയിനോക്കിയപ്പോൾ ആശാൻ തന്നെ പറഞ്ഞു - എനിക്ക് സ്‌കൂൾ വിട്ടുവന്നാൽ ഒരു ദിവസം ഫ്രീ ആയിട്ട് വേണം. ന്യായമായ ആവശ്യം! അതുകൊണ്ട് അവൻ തന്നെ ക്വയർ ഒഴിവാക്കി.  അതുകൊണ്ട് വലിയ വ്യത്യാസം ഒന്നുമില്ല എങ്കിലും ഉള്ളതാകട്ടെ എന്ന് അവനും കരുതി.  



ഈ സംസാരം സത്യത്തിൽ മറ്റുചില കാര്യങ്ങൾ കൂടി ചിന്തിപ്പിച്ചു. വേനലവധിക്കാലത്ത് മുഴുവൻ ദിവസവും  കുട്ടികളെ  സമ്മർ ക്യാംപുകളിൽ കൊണ്ടാക്കുന്നതിലെ ഔചിത്യമില്ലായ്മ. രണ്ടര മാസം മുഴുവൻ വീട്ടിൽ നിന്ന് ടിവി കണ്ടുറങ്ങിയിട്ടും കാര്യം ഇല്ലെങ്കിലും എലിമെന്ററി സ്‌കൂൾ തലത്തിലെ കുട്ടികൾക്ക് എങ്കിലും വെക്കേഷൻ എന്ന ഒരു ഫീൽ കൊടുക്കണമെന്നാണ് അഭിപ്രായം. സ്‌കൂൾ സമയങ്ങളിൽ ആണെങ്കിൽ ശനിയോ ഞായറോ ഏതെങ്കിലും ഒരു ദിവസം കുട്ടികൾക്ക് പത്തുമണി വരെ കിടന്നുറങ്ങി എല്ലാ സ്കേഡ്യുളുകളും തെറ്റിച്ചു ജീവിക്കാൻ വേണ്ടി അനുവദിച്ചുകൊടുക്കണം. അതിനു വേണ്ടിയാണല്ലോ 5 ദിവസം പ്രവർത്തിദിവസവും രണ്ടു ദിവസം അവധിയും തന്നിരിക്കുന്നത്! മക്കളെ വിളിച്ചിരുത്തി  ഇങ്ങനെയൊരു ചോദ്യം ചോദിച്ചുനോക്കൂ .. ഒരു 15  വയസു വരെയുള്ളവർ ഒരേപോലെയാകും ഉത്തരം തരുക. അവർ പതുക്കെ വലുതാകട്ടെയെന്നേ! let  them  be  little  - വലുതായിക്കഴിഞ്ഞു പിന്നെ ചെറുതാക്കാൻ പറ്റില്ലല്ലോ! 


ഇനിയാ ആദ്യം പറഞ്ഞ കാര്യം - എങ്ങനെ കുഞ്ഞുങ്ങളുടെ ദിവസം കഴിയുന്നതും സന്തോഷ ദിവസങ്ങളായി തുടങ്ങാം, തീർക്കാം. രണ്ടു കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. എല്ലാ രാവിലെയും വിളിച്ചുണർത്തുന്നത് അവരുടെ അടുത്ത് ചെന്ന് ഒരുമ്മ കൊടുത്താകാം. സ്നേഹത്തോടെ മുടിയിലൊന്നു തലോടി ആകാം .. കുറച്ചു മുതിർന്നവർ ആണെങ്കിൽ ഒരു നല്ല ദിവസത്തിന്റെ പ്രാധാന്യം ആശംസിക്കുകയും ചെയ്യാം. (ഇത് കഴിഞ്ഞു 15 മിനിറ്റ്  കഴിഞ്ഞും എഴുന്നേറ്റു വരാതെ ഇരിക്കുമ്പോൾ നിങ്ങൾക്ക്  നിങ്ങളുടേതായ അടുത്ത മെത്തേഡിലേക്ക്  പോകാം കേട്ടോ - അതിനു ഞാൻ ഉത്തരവാദി അല്ല ) 

രാത്രി കിടന്നുറങ്ങുന്നതിനു മുൻപ് എത്ര പിണക്കത്തിൽ, വഴക്കിൽ, ദേഷ്യത്തിൽ, നിരാശയിൽ  ആണ് ആ ദിവസം കടന്നു പോയതെങ്കിലും കുഞ്ഞുങ്ങൾക്ക് അരികിലെത്തി  സ്നേഹത്തോടെ സുഖനിദ്ര ആശംസിക്കാം. പതിയെ ഒരുമ്മ ഒക്കെക്കൊടുത്ത്, വഴക്കു പറഞ്ഞതിൽ ക്ഷമ ചോദിക്കുകയോ, എന്തുകൊണ്ട് വഴക്കു പറയേണ്ടി വന്നു എന്ന് അവരോട് വിശദീകരിക്കുകയോ ചെയ്യാം. അപ്പോഴും അവർക്ക് വിഷണ്ണരും, വഴക്കാളിയും ആകാനുള്ള അവകാശം ഉണ്ട് കേട്ടോ. നമ്മൾ മുതിർന്നവർക്ക് ഇത്തരം ഒരു സ്വഭാവശീലം ഉണ്ടാക്കിയെടുക്കാൻ നമ്മൾ പരിശ്രമിക്കണം എങ്കിൽ ഒരു ചെറിയ കുഞ്ഞിന് അത്തരം ഒരു മാനസിക അവസ്ഥയിലേക്ക് എത്താൻ എത്ര നാളെടുക്കും എന്നോർത്താൽ മതി.  

എല്ലാ പുതിയ പുലരിയും ഒരു പുതിയ ദിനമായതുകൊണ്ടുതന്നെ തലേന്ന് നടന്ന സംഭവത്തിന്റെ ചിന്താഭാരവും കൊണ്ടാകരുത് പിറ്റേ ദിവസം തുടങ്ങേണ്ടത്.  മിക്ക കുട്ടികളും കഴിഞ്ഞ ദിവസം നടന്ന കാര്യം മറന്ന് എണീറ്റുവരുമ്പോൾ ആകും അമ്മയായ നമ്മൾ മുഖം വീർപ്പിക്കുകയും അച്ഛൻ മിണ്ടാതെ പോകുകയും ചെയ്യുന്നത്. പിന്നെ ആ കുട്ടിയുടെ അന്നത്തെ ദിവസം എങ്ങനെയാണു സന്തോഷകരം ആകുക. ഓരോ ദിവസത്തിനെയും ഓരോ പുതിയ തുടക്കമായി കണ്ടുകൊണ്ട് തുടങ്ങുക. കഴിയുന്നതും മാതാപിതാക്കൾക്ക് ഇടയിലുള്ള  കശപിശകൾ കുഞ്ഞുങ്ങളിലേക്ക് എത്തിക്കാതിരിക്കുക. 


സ്‌കൂളിൽ നിന്ന് എത്തുന്ന കുഞ്ഞുങ്ങളുടെ വർത്തമാനത്തിനായി ഒരൽപം സമയം നീക്കിവെക്കുക എന്നതാണ് അടുത്തത്. ചെറിയ ക്‌ളാസുകളിലെ കുട്ടികളെ ശ്രദ്ധിച്ചിട്ടുണ്ടോ ? അവർക്ക് നമ്മളോട് പറയാൻ നൂറായിരം കാര്യങ്ങളുണ്ടാകും. അത് കേൾക്കാൻ നമ്മൾ സമയം കൊടുക്കുന്നുണ്ടോ എന്നതും, അവരുടെ കുഞ്ഞുകുഞ്ഞു ആവലാതികൾ അർഹിക്കുന്ന ഗൗരവത്തോടെ നമ്മൾ കേൾക്കുന്നുണ്ടോ എന്നതുമാകും വളരുമ്പോൾ അവർ സമയം നമ്മളോടൊപ്പം ചിലവഴിക്കുമോ എന്നതിന്റെ മാനദണ്ഡം. ചുരുക്കിപ്പറഞ്ഞാൽ നഴ്‌സറിക്കാലത്തു കുഞ്ഞുങ്ങൾക്ക് സംസാര സമയം കൊടുത്താൽ ടീനേജ്കാലത്ത് അവർ വിശേഷങ്ങൾ നമ്മളുമായി പങ്കുവെക്കും. അല്ലെങ്കിലോ അവർക്ക് അവരുടെ വിശേഷങ്ങൾ പങ്കുവെയ്ക്കാൻ ഒരുത്സാഹവും ഉണ്ടാകില്ല.  ടീനേജേഴ്‌സിനോട് കഥകൾ പങ്കുവയ്ക്കാൻ ഉള്ള ഏറ്റവും എളുപ്പമാർഗം അവർ ചെയ്യുന്നത് എല്ലാം തെറ്റാണെന്ന് മുൻവിധികൾ ഉണ്ടാക്കാതെ ഇരികുകയെന്നതാണ്. നമ്മളുടെ കൗമാരകാലത്തെ അബദ്ധകഥകൾ പറയുന്നത് എപ്പോഴും കുട്ടികൾക്ക് സഹായകരം ആകും എന്ന് അനുഭവസ്ഥർ പറയുന്നു - അച്ഛനുമമ്മയ്ക്കും അബദ്ധം പറ്റിയിട്ടുണ്ട് എന്നത് അവരെ കുറച്ചുകൂടി കാര്യങ്ങൾ വിലയിരുത്താനും പങ്കുവയ്ക്കാനും പ്രേരിപ്പിക്കും. 


ഈ മാസത്തെ കുറിപ്പ് നിർത്തുന്നത് ഞാൻ ആദ്യം പറഞ്ഞ ആ പോസ്റ്ററിലെ വാചകങ്ങൾ പറഞ്ഞുകൊണ്ടാകട്ടെ 


Why do we put so much pressure on Children?
As adults we have Slow days, Sad days, Dull days, Happy Days. 
As adults, we have days where we  just want to NAP and EAT cake
So why do we expect so much from our little people? 
They are, STILL Growing 
STILL Learning STILL Developing STILL HUMAN... Let them be little! 






(Ourkids Magazine 2019 June Edition) 



Monday, June 24, 2019

എങ്ങനെ പറയാം "ആ കുറച്ചു കാര്യങ്ങൾ"

              മൂത്ത പുത്രന് 8 വയസ്സാകാനായപ്പോൾ മുതൽ മനസ്സിലുണ്ടായിരുന്ന ചിന്ത 'കുറച്ചു കൂടി കാര്യങ്ങൾ'  വിശദമായി പറഞ്ഞുകൊടുക്കണമല്ലോ ഇനി എന്നാണ്. പറയുമ്പോൾ ആശാൻ ഞങ്ങൾക്കിപ്പോഴും ഇത്തിരിക്കുഞ്ഞൻ ആണെങ്കിലും കുട്ടികൾ എത്രപെട്ടെന്നാണ് വളരുകയും വലുതാവുകയും ചെയ്യുന്നത് എന്ന് അതിശപ്പിച്ചുകൊണ്ടിരിക്കുന്നു ഓരോ നിമിഷവും.  ഇവിടെയൊക്കെ കുട്ടികൾക്ക് അവരുടെ ശരീരത്തിനെക്കുറിച്ചും ശാരീരിക അവസ്ഥകളെക്കുറിച്ചും സ്‌കൂളുകളിൽ നിന്ന് തന്നെ അവബോധമുണ്ടാക്കാറുണ്ട്. ഓരോ പ്രായത്തിനും അനുസൃതമായി ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളുൾപ്പെടെയാണ് കുട്ടികൾ പഠിക്കുക.  അതുകൊണ്ട് തന്നെ മാതാപിതാക്കളുടെ ജോലി പൊതുവേ എളുപ്പമാണ് നാട്ടിലേതിനേക്കാൾ. കുഞ്ഞുങ്ങളെങ്ങനെ ഉണ്ടായി എന്നതോ സാനിറ്ററി പാഡുകൾ എന്താണ് എന്നതോ ഒക്കെ ഇപ്പോഴും പല രീതിയിലുള്ള കഥകളായിത്തന്നെ കുട്ടികളോട് പറഞ്ഞുപോരുന്നതായാണ് ഇപ്പോഴും കാണുന്നത്. അവരിതൊക്കെ കുറേക്കൂടി വലുതാകുമ്പോൾ തനിയെ അറിഞ്ഞോളുമെന്നോ, അല്ലെങ്കിൽ ഇതൊക്കെയാണോ മക്കളോട് സംസാരിക്കുകയെന്നൊരു ഭ്രഷ്ട് കൽപ്പനയോ ആണ് പൊതുവെ കാണപ്പെടാറ്.

     
                  മക്കളോട് അവരുടെ ശരീരത്തിലെ 'പ്രൈവറ്റ് പാർട്സ്' നെക്കുറിച്ചു പറയാൻ പത്തുവയസ് ആകുംവരെ കാത്തിരിക്കേണ്ട കാര്യമൊന്നുമില്ല.  ഏറ്റവും ബേസിക് ആയ അറിവ് ഒന്നര രണ്ടുവയസ്സ് മുതൽ തന്നെ കൊടുക്കുക എന്നതാണ് ശരിയായ രീതി. ശരീരത്തിലെ മാറിടവും, മുൻ-പിൻ ഭാഗങ്ങളും കുട്ടികൾക്ക് മനസിലാകുന്ന ഭാഷയിൽ അവരുടേത് മാത്രമായ സ്വകാര്യതയാണെന്ന് പഠിപ്പിക്കുക. കുഞ്ഞുങ്ങളോട് കൊഞ്ചിപ്പറയുന്ന വാക്കുകൾ (ചുക്കുമണി, സൂസൂ, പാപ്പി, അമ്മിഞ്ഞ ) ഒക്കെ ഉപയോഗിച്ച് കുട്ടികളെ മനസിലാക്കിക്കുന്നതിൽ തെറ്റില്ല എങ്കിലും കാലക്രമേണ സ്വകാര്യ  അവയവങ്ങളുടെ ശരിയായ പേര് പറഞ്ഞു പഠിപ്പിക്കുന്നതാണ് ശരിയായ രീതി.  പീനിസ് (പുരുഷലിംഗം) എന്നോ വജൈന (യോനി) എന്നോ മുലകൾ (ബ്രെസ്റ്റ്) എന്നോ ഒക്കെ കുട്ടികളോട് പറയാൻ യാതൊരു മടിയും മാതാപിതാക്കൾ കാണിക്കേണ്ടതില്ല എന്നതാണ് പഠനങ്ങൾ തെളിയിക്കുന്നത്. ബാലപീഡനങ്ങൾ പലപ്പോഴും വെളിച്ചത്തുകൊണ്ടുവരുന്നത് വീടുമായിട്ടോ കുട്ടിയുമായിട്ടോ  വളരെയധികം അടുപ്പമുള്ള ആളുകളെയാണ് (ബന്ധുക്കളോ, മാതാപിതാക്കളുടെ സുഹൃത്തുക്കളോ, അദ്ധ്യാപകരോ ഒക്കെയാകാം പ്രതി) . പലപ്പോഴുമിത്തരം കാര്യങ്ങളിലുള്ള അവബോധമില്ലായ്മ ആണ് കുഞ്ഞുങ്ങളെ ഇത്തരം ചതിക്കുഴികളിൽ പെടുത്തുന്നത്.


                 ആറാംതരം കഴിയുമ്പോൾ മുതൽ കുട്ടികളുടെ പൊതുവിദ്യാഭ്യാസത്തിൽത്തന്നെ ലൈംഗിക വിദ്യാഭ്യാസവും ഉൾപ്പെടുത്തിയിരിക്കുന്നു. വീടുകളിൽ സംസാരിക്കുന്നതിലൂടെ കുട്ടികൾക്ക് കൂടുതൽ വ്യക്തത ലഭിക്കുകയും മാതാപിതാക്കളോട് ഒരു സുതാര്യമായ ബന്ധം സൂക്ഷിക്കാൻ കഴിയുകയും ചെയ്യും എന്നതാണ് കണ്ടുവരുന്ന രീതി. 12 വയസ് അഥവാ പ്രീ-റ്റീൻ കാലഘട്ടത്തിലാണ് പൊതുവേ ആൺകുട്ടികളേയും പെൺകുട്ടികളേയും വേർതിരിച്ചുള്ള ക്‌ളാസ്സുകൾ തുടങ്ങാറുള്ളത്. എതിർലിംഗത്തെക്കുറിച്ചുള്ള കൗതുകം കുട്ടികളിലെ സാധാരണ വിഷയമാണെന്നും ചിലപ്പോഴെങ്കിലും പുറമെ കാണുന്നതല്ല ഓരോരുത്തരുടെയും സെക്ഷ്വാലിറ്റി എന്നുമൊക്കെ തിരിച്ചറിയുന്ന കാലഘട്ടമാണ് ഇത്.


               12 നു മുൻപും ആറേഴ് വയസിന് ശേഷവും എന്നൊരു അവസ്ഥയുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും നിഷ്കളങ്കമായൊരു ഇഷ്ടം/അടുപ്പം  തോന്നുന്ന സമയം. അത്രയും ചെറിയ കുട്ടികൾക്ക് പ്രേമമോ എന്നൊക്കെ മൂക്കത്ത് വിരൽ വെയ്ക്കാൻ വരട്ടെ, പ്രേമം എന്നതിന് നമ്മൾ കൊടുക്കുന്ന ഠാ വട്ട നിർവചനത്തിൽ ഒതുങ്ങുന്നതല്ല ആ കുഞ്ഞുങ്ങളുടെ
ഇഷ്ടം. ഇതെല്ലാ കുട്ടികൾക്കും ഉണ്ടാകണമെന്നില്ല, എന്നാൽ ഭൂരിഭാഗം കുട്ടികളും ഈ പ്രായത്തിൽത്തന്നെ അങ്ങനെയൊരു മാറ്റത്തിനെക്കുറിച്ചു ബോധവാന്മാരും ബോധവതികളും ആണെന്ന്  ഒന്നാം ക്ലാസ്സിലെ കുട്ടികളുടെ ക്രഷ് -ലിസ്റ്റ്  കേട്ട് ഞെട്ടിപ്പൊട്ടി 'ഹമ്പമ്പട കേമന്മാരേ' എന്ന് വായ പൊളിച്ച അനുഭവത്തിന്റെ വെളിച്ചമുള്ള ഒരമ്മ.



അപ്പോൾ പറഞ്ഞുവന്നത്, 8 വയസുകാരനോട് സംസാരിച്ചുതുതുടങ്ങാനുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിച്ചു നടന്നപ്പോൾ വഴിയിൽ തടഞ്ഞ ഒരു വള്ളിയെക്കുറിച്ചാണ് -   Guy Stuff: The Body Book for Boys (age 8+ ). 







ഒൻപത് മുതൽ 12 വരെയുള്ള പ്രായക്കാർക്ക് അഥവാ പ്യുബർട്ടി ഘട്ടത്തിലേക്ക് കടക്കുന്ന ആൺകുട്ടികൾക്ക് സംഭവിക്കാവുന്ന ഹോർമോണൽ ചേഞ്ചസിനെപ്പറ്റിയും ശാരീരികമായി ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും ശരീരം എങ്ങനെയൊക്കെ വൃത്തിയായി സൂക്ഷിക്കാം എന്നതിനെക്കുറിച്ചുമൊക്കെ കൃത്യമായും വ്യക്തമായും പ്രതിപാദിക്കുന്ന ഒരു ബൂക്കാണിത്. മറ്റൊരു ആവശ്യത്തിനായി കടയിൽപ്പോയപ്പോൾ കൂടെക്കൂടിയ മകൻ തന്നെയാണ് ഇത് കണ്ടുപിടിച്ചതും വാങ്ങിത്തരാൻ ആവശ്യപ്പെട്ടതും. ഒരു 'അഡ്വാൻസ്' പിറന്നാൾ സമ്മാനമായിട്ട് അപ്പോൾത്തന്നെ സംഭവം അങ്ങ് വാങ്ങിക്കൊടുത്തു. പല്ലു തേക്കേണ്ടതിന്റെ ആവശ്യകത മുതൽ കക്ഷത്തിലുണ്ടാകുന്ന രോമവളർച്ചയെക്കുറിച്ചു വരെ ചിത്രങ്ങൾ ഉൾപ്പെടുത്തി പ്രതിപാദിക്കുന്ന ബുക്കിന്റെ രചയിതാവ് കേര നാറ്റർസൺ എന്ന ശിശുരോഗ വിദഗ്ധയാണ്.  ആളെക്കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ മനസിലായി ഇത്തരം പാരന്റൽ ബുക്കുകൾ, ദി കെയർ & കീപ്പിങ്ങ് എന്ന പേരിൽ ഒരു സീരിസ് തന്നെ പുള്ളിക്കാരി ചെയ്തിട്ടുണ്ട്. പെൺകുട്ടികൾക്കായി രണ്ടു ഭാഗത്തിലായി The Body Book for younger Girls & The Body Book for Older Girls എന്നതും ഡോക്ടറുടെ പ്രീ-റ്റീൻ വീഡിയോകളുമൊക്കെ കൗമാരപ്രായക്കാരായ കുട്ടികളുടെ മാതാപിതാക്കൾക്ക് ഒരു അക്ഷയഖനി തന്നെയാണ്. 



"ആ കുറച്ചു കാര്യങ്ങൾ" എങ്ങനെ മകനോട് അല്ലെങ്കിൽ മകളോട് സംസാരിക്കും എന്ന് ആശങ്കപ്പെടുന്ന ഒരമ്മ/ അച്ഛൻ ആണോ നിങ്ങൾ? എങ്കിലീ ബുക്ക് വാങ്ങിക്കോളൂ നിരാശപ്പെടേണ്ടി വരില്ല.


(OURKIDS Magazine  - APRIL2019)





Friday, May 31, 2019

ഒരു ദേശത്തിന്റെ സ്വത്ത്

അനുഭവം 1
--------------------


പരിചയത്തിലുള്ള ഒരു ചേച്ചി അവരുടെ ഒരുവയസുള്ള കുഞ്ഞിനെ ആദ്യമായി ഡേ കെയറില്‍ വിട്ട ദിവസം. അവരുടെ മുന്നില്‍വെച്ച്‌ തന്നെ കുഞ്ഞിന്‍റെ ശരീരത്തില്‍ എന്തെങ്കിലും പാടുകളോ മുറിവുകളോ ഉണ്ടോയെന്ന് ഉടുപ്പുകളഴിച്ചു നോക്കിയതിനെക്കുറിച്ചു പറഞ്ഞപ്പോള്‍ ചുമ്മാ ചിരിച്ചുതള്ളി. പിറ്റേ ആഴ്ച തണുത്ത കാറ്റടിച്ചും പോളന്‍ അലര്‍ജിയും കാരണം ചുവന്നുതുടുത്ത കവിളുകളുമായി എത്തിയ കുഞ്ഞിനെക്കണ്ട് ഡേ കെയറിലെ ടീച്ചര്‍മാര്‍ക്ക് ഒരു സംശയം ഇത് അമ്മയുടെയോ അച്ഛന്റെയോ കൈപ്രയോഗത്തിന്റെ ബാക്കിപത്രം ആണോയെന്ന്. ആ മാതാപിതാക്കള്‍ക്ക് നിറംമാറ്റം കുഞ്ഞിന്‍റെ അലര്‍ജി ആണെന്ന് അവരെ തെളിവുസഹിതം ബോദ്ധ്യപ്പെടുത്തേണ്ടിവന്നു. അങ്ങനെ ചെയ്തില്ല എങ്കില്‍ ഉറപ്പായും അടുത്തതായി സംസാരിക്കേണ്ടത് child welfare ആള്‍ക്കാരോട് ആകുമെന്ന് ഈ നാട്ടിലെ നിയമമറിയുന്ന ആ അച്ഛനുമമ്മയ്ക്കും അറിയാം.


അനുഭവം 2
---------------------

മൂത്ത ഒരു കുട്ടിയും ഇളയ ഇരട്ടക്കുഞ്ഞുങ്ങളുമുള്ള ഒരു സുഹൃത്ത്. ഇരട്ടകളേയും കൊണ്ട് ഒറ്റയ്ക്ക് കടയില്‍പ്പോകേണ്ടി വരുമ്പോള്‍ സാധാരണ ചെയ്യാറുള്ളത് അവിടെയുള്ള ഇരട്ട സീറ്റുള്ള ട്രോളിയില്‍ കുഞ്ഞുങ്ങളെ ഇരുത്തി കടയ്ക്കുള്ളിലെ കറക്കം പൂര്‍ത്തിയാക്കും. ഒരുദിവസം ഇങ്ങനെ വീട്ടിലേക്കുള്ള അല്ലറചില്ലറ ഷോപ്പിംഗ്‌ ഒക്കെക്കഴിഞ്ഞ് കുഞ്ഞുങ്ങളേയും വണ്ടിയില്‍ കയറ്റി തിരികെ യാത്ര ചെയ്ത് അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോഴാണ് ഒരു സാധനം കടയില്‍ മറന്നതോര്‍ത്തത്. രണ്ടുവയസു മാത്രം പ്രായമുള്ള കുഞ്ഞുങ്ങള്‍ രണ്ടാളും കാര്‍സീറ്റില്‍ കയറ്റിയപ്പോഴേ ഉറക്കവുമായി.  എങ്കിലും ഇനിയൊരിക്കല്‍ക്കൂടി രണ്ടാളേയും പൊക്കികൊണ്ട് കടയിലേക്ക് വരുന്ന ബുദ്ധിമുട്ട് ഓര്‍ത്ത് ആളപ്പോള്‍ത്തന്നെ തിരികെ കടയില്‍ പോയി.   പാര്‍ക്കിംഗ് ലോട്ടില്‍ കടയോട് ഏറ്റവും ചേര്‍ന്നുള്ള സ്ഥലത്ത് കാര്‍ പാര്‍ക്ക് ചെയ്തിട്ട് ആ അമ്മ ഓടിപ്പോയി അഞ്ചുമിനിറ്റിലും താഴെയുള്ള സമയത്തില്‍ തിരികെ മക്കളുടെ അടുത്തേക്ക് എത്തുകയും ചെയ്തു. കുഞ്ഞുങ്ങള്‍ ഉറക്കമായിരുന്നത് കൊണ്ട് അവരറിഞ്ഞത് പോലുമില്ല അമ്മ പോയതും വന്നതും. പക്ഷേ ആള്‍ തിരികെ കാറിന് അടുത്തെത്തിയപ്പോള്‍ തൊട്ടടുത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിലെ ഒരു ആള്‍ ഇവരുടെ കാറിനു സമീപം നില്‍ക്കുന്നുണ്ടായിരുന്നു. 12 വയസില്‍ താഴെയുള്ള കുട്ടികളെ ഒറ്റയ്ക്കാക്കി പോകുക എന്നത് ഈ നാട്ടില്‍ ശിക്ഷ കിട്ടാവുന കാര്യമാണ് - അതിപ്പോ വീട്ടിലായാലും കാറിലായാലും സംഭവം ഗുരുതരമായ കുറ്റമാണ്. അടുത്തിടെ മാത്രം ഈ നാട്ടിലേക്ക് എത്തിയ ആ സുഹൃത്തിന് കാര്യത്തിന്‍റെ ഗൗരവം അത്രയ്ക്ക് അറിയില്ലായിരുന്നു എന്നതാണ് സത്യം. നല്ലവനായ ആ ശമരിയക്കാരന് അത് മനസിലായത് കൊണ്ട് മാത്രം അദ്ദേഹം 911 വിളിച്ചില്ല. പക്ഷേ, ഇനിയൊരവസരത്തിലും ഇങ്ങനെ കുഞ്ഞുങ്ങളെ ഒറ്റയ്ക്കാക്കി പോകാന്‍ പാടില്ല എന്നും, ഇതുപോലെ കണ്ടാല്‍ പോലീസിനു വിവരം കൊടുത്തില്ല എങ്കില്‍ ആ കാണുന്നവര്‍ കൂടി കുറ്റക്കാരാകുകയും ചെയ്യും എന്നുള്ളത് കൊണ്ട് സാധാരണ എല്ലാവരും 911 വിളിക്കും എന്നുമുള്ള ആജീവനാന്തം ഓര്‍ക്കാനുള്ള ഒരു പാഠം എന്‍റെ സുഹൃത്തിന് കിട്ടി!


അനുഭവം 3
---------------------


ഇതെന്‍റെ സ്വന്തം അനുഭവം ആണ്. രണ്ടാമത്തെ കുഞ്ഞന്‍ ജനിച്ചപ്പോള്‍ 2.8 കിലോഗ്രാം തൂക്കമേ ഉണ്ടായിരുന്നുള്ളൂ. ഇന്ത്യന്‍ കുട്ടികളുടെ കണക്ക് വെച്ച് അവന് തൂക്കക്കുറവ് ഇല്ലെങ്കിലും ഇവിടുത്തെ കണക്കനുസരിച്ച് അവന്‍ 'ഇത്തിരിക്കുഞ്ഞന്‍' ആയിരുന്നു - ഒരു ഷുഗര്‍ ബേബിയും. ആശുപത്രിയില്‍ നിന്ന് മൂന്നിന്‍റെ അന്നുതന്നെ വീട്ടില്‍ എത്തിയെങ്കിലും ഒന്‍പതാം ദിവസം ചില കോമ്പ്ലിക്കേഷന്‍സ് കാരണം  തിരിച്ചു ഹോസ്പിറ്റല്‍ പോകേണ്ടിവന്നു എനിക്ക്. കുഞ്ഞിനു പാലുകൊടുക്കാന്‍ പറ്റാതെയായപ്പോള്‍ അവരുതന്നെ ഫോര്‍മുല ഒക്കെ കൊടുത്തു മാനേജ് ചെയ്തെങ്കിലും വീണ്ടും മുലപ്പാല്‍ കൊടുത്തു തുടങ്ങിയപ്പോള്‍  അവന്‍റെ തൂക്കത്തില്‍ കാര്യമായ വ്യത്യാസം വന്നിരുന്നു. അന്ന് ഡോക്ടര്‍ പാല്‍ പമ്പ് ചെയ്ത് കൊടുക്കണമെന്നും ഫോര്‍മുല കൊടുക്കണം എന്നും പറയുകയും രണ്ടു ദിവസം കഴിഞ്ഞു വീണ്ടും കൊണ്ടുവരണമെന്നും പറഞ്ഞുഞങ്ങളെ വിടുകയും ചെയ്തു.  രണ്ടുദിവസം കഴിഞ്ഞു ചെന്നപ്പോഴും തഥൈവ തന്നെ തൂക്കം. എനിക്ക് കുഞ്ഞിനു ഫോര്‍മുല കൊടുക്കാനുള്ള മടിയും, പാല്‍ കുടിച്ച് ഉറങ്ങിപ്പോകുന്ന കുട്ടിയെ ഉണര്‍ത്താനുള്ള വിഷമവും  മനസിലാക്കിയ ഡോക്ടര്‍ ഒരു താക്കീത് പോലെ പറഞ്ഞു രണ്ടു ദിവസം കഴിഞ്ഞുള്ള അടുത്ത ചെക്കപ്പില്‍ കുറഞ്ഞ ഭാരം തിരികെ എത്തിയില്ല എങ്കില്‍ ഞങ്ങള്‍ കുഞ്ഞിനെ ഇവിടെ കിടത്തി ഫോര്‍മുല കൊടുക്കും, കുട്ടിക്ക് ആവശ്യത്തിനു ഭാരമായി എന്ന് തോന്നുമ്പോള്‍ നിങ്ങള്‍ക്ക്  വീട്ടിലേക്ക് കൊണ്ടുപോകാം. അങ്ങനെ പറയാന്‍ ഒരു ഡോക്ടര്‍ക്ക് അവകാശമുണ്ട്, അവരത് ചെയ്യുകയും ചെയ്യും എന്നറിയാവുന്നത് കൊണ്ട് അടുത്ത രണ്ടു ദിവസം ഊണും ഉറക്കവുമില്ലാതെ പാലുകൊടുത്താണ് ചെറിയവന്റെ തൂക്കം കറക്ടാക്കിയത്.




ഈ മൂന്നു അനുഭവവും വെച്ച്പറഞ്ഞുവന്നത് എന്തെന്നാല്‍ ഇവിടെ കുഞ്ഞുങ്ങളെ ദേശത്തിന്‍റെ സ്വത്തായാണ് കാണുന്നത്. അപ്പുറത്തെ വീട്ടിലെ കുട്ടിക്കൊരു കുഴപ്പം പറ്റിയാല്‍ ആദ്യം അറിയുന്നവന്‍ പോലീസിനെയോ കുട്ടികളുടെ സംരക്ഷണയ്ക്കായുള്ള സംഘടനകളിലോ അറിയിച്ചില്ല എങ്കില്‍  കുഴപ്പം ഈ മിണ്ടാതിരിക്കുന്ന വ്യക്തിക്കും കൂടിയാണ്. കഴിഞ്ഞ ആഴ്ചകളിലെ പത്രക്കുറിപ്പുകളും ഫെസ്ബൂക്ക് പോസ്റ്റുകളുമൊക്കെ ചങ്ക് പിടച്ചാണ് വായിച്ചിരുന്നത് - ഒരേഴുവയസുകാരന്‍ രണ്ടാനച്ഛന്റെ തൊഴി കൊണ്ട് മരണത്തിനും ജീവിതത്തിനും ഇടയിലെ നൂല്‍പ്പാലത്തിലൂടെ പോയ വാര്‍ത്ത‍ അങ്ങനെയല്ലാതെ വായിക്കാന്‍ കഴിയില്ലായിരുന്നു. ഒരു വികസിത രാജ്യത്തിലിരുന്ന് ഇവിടെ അങ്ങനെയാണ്, നിയമം കര്‍ക്കശമാണ് എന്നൊക്കെ പറയുന്നതിലെ രസമില്ലായ്മ അറിഞ്ഞുകൊണ്ടുതന്നെ പറയട്ടെ, ആ കുഞ്ഞിന്‍റെ ശരീരത്തിലുണ്ടായിരുന്ന ഓരോ പാടുകളും മുറിവുകളും നമ്മളെയും കൂടിയാണ് കുറ്റക്കാര്‍ ആക്കുന്നത്. എന്തുകൊണ്ടാണ് ആ കുഞ്ഞിന്‍റെ ഒരു അദ്ധ്യാപികയ്ക്കോ അയല്‍വാസിക്കോ അപ്പൂപ്പനമ്മൂമ്മമാര്‍ക്കോ അവനെ ഇതിനുമുന്‍പ് കാണാന്‍ കഴിയാതിരുന്നത് എന്നൊരു ക്രൂരചോദ്യം എന്നില്‍ ഉയരുന്നുണ്ട്. ആര്‍ക്കു നേരെയും വിരല്‍ ചൂണ്ടാനല്ല - എന്‍റെ നേര്‍ക്ക്തന്നെ ചൂണ്ടുന്നൊരു വിരലാണത്. ഇതൊന്നും ശ്രദ്ധിക്കാതിരുന്ന അമ്മയെക്കുറിച്ച് എനിക്ക് പറയാനറിയില്ല - അങ്ങനെയൊരു അമ്മയുണ്ടാകാമോ എന്ന് ചോദിച്ചാല്‍ അത് അത്ര   അതിശയവുമല്ല.



ഇവിടെ  മോന്‍റെ സ്കൂളില്‍ രണ്ടാം ക്ലാസ് - മൂന്നാം ക്ലാസ് മുതല്‍ തന്നെ ഒരു കൌണ്സിലിങ്ങ്  സെഷന്‍ ഉണ്ട്. പലപ്പോഴും സ്റ്റെപ് mom, സ്റ്റെപ് dad പിന്നെ ബയോളോജിക്കല്‍ അച്ഛന്‍ അമ്മ അങ്ങനെ 2 ജോഡി രക്ഷിതാക്കള്‍ ഉള്ളവരായിരിക്കും മിക്ക കുട്ടികളും.  അല്ലെങ്കില്‍ അമ്മയുടെ ബോയ് ഫ്രണ്ടിനൊപ്പമോ  അച്ഛന്റെ ഗേള്‍ഫ്രെണ്ടിനൊപ്പമോ  ജീവിക്കുന്ന കുഞ്ഞുങ്ങള്‍. പീഡനങ്ങള്‍ക്ക് പഞ്ഞമില്ലാത്ത നാടാണിത്, മെന്റല്‍ - ഫിസിക്കല്‍ അബ്യുസുകള്‍ക്കും ഒരു കുറവുമില്ലാത്ത സാഹചര്യങ്ങള്‍.  അല്‍കഹോളും ഡ്രഗ്സും ലഹരിയും ജീവിതമാക്കിയവരുടെ കുഞ്ഞുങ്ങളെക്കുറിച്ച് ഒന്നാലോചിച്ചു നോക്കൂ. അങ്ങനെയാകുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് സുരക്ഷ എന്നത് മനപൂര്‍വമായ ഒരു ബാഹ്യശക്തിയുടെ ഇടപെടലിലൂടെ മാത്രമാകും സാദ്ധ്യമാകുക. കുട്ടികള്‍ക്ക് വീടുകളില്‍ നിന്നോ അടുത്ത ബന്ധുക്കളില്‍ നിന്നോ ഉണ്ടാകുന്ന ഏതുതരത്തിലുള്ള ശാരീരിക -മാനസിക ആക്രമണങ്ങളെ കുറിച്ച് തുറന്നു സംസാരിക്കാന്‍ ഉള്ള അവസരം ആണ് ഈ സ്കൂള്‍ കൌണ്‍സിലുകള്‍ നല്‍കുന്നത്.  ഏതെങ്കിലും കുട്ടിയുടെ ശരീരത്തില്‍ അസാധാരണമായ വിധത്തിലുള്ള പാടുകളോ ചതവുകളോ കാണുകയോ, പെരുമാറ്റത്തില്‍ വ്യത്യാസം  പ്രകടിപ്പിക്കുകയോ (പെട്ടെന്ന് ആരോടും മിണ്ടാതെയാകുക, മറ്റുള്ള കുഞ്ഞുങ്ങളെ ഉപദ്രവിക്കുക, വീട്ടില്‍ പോകാന്‍ താല്പര്യം കാണിക്കാതെയിരിക്കുക) ചെയ്താല്‍ പോലും ശ്രദ്ധിക്കപ്പെടുന്നു. സത്യത്തില്‍ ഇന്ത്യന്‍ രക്ഷിതാക്കള്‍ക്ക് എപ്പോഴും കുട്ടികള്‍ സ്കൂളില്‍ എന്തുപറയുന്നു എന്നതില്‍ ആശങ്ക ഉള്ളവരാണ്.  ഇന്ത്യന്‍ രക്ഷിതാക്കള്‍ തരം കിട്ടിയാല്‍ ഓരോ തല്ലൊക്കെ കൊടുക്കുന്നവരായത്കൊണ്ട് തന്നെയാണ് ഈ ആശങ്കയും.  ഓരോ രാജ്യത്തു ജീവിക്കുമ്പോള്‍ അവിടുത്തെ നിയമം അറിഞ്ഞില്ല എങ്കില്‍ അത് വളരയേറെ അപകടമുണ്ടാക്കിയേക്കും എന്ന നിലയില്‍ ഈ നിയമങ്ങളും കുരുക്കുകളും എല്ലാവരും അറിഞ്ഞിരിക്കാന്‍ ശ്രമിക്കും, പക്ഷേ, നാട്ടിലെ പല വാര്‍ത്തകളും വായിക്കുമ്പോള്‍ ഇത്തരത്തിലൊരു ബോധവത്കരണം ഉണ്ടാകേണ്ടത് എത്ര അത്യാവശ്യമാണെന്ന് തോന്നിപ്പോകുന്നു. കൂടിവരുന്ന വിവാഹമോചനങ്ങള്‍ ഒരു പരിധി വരെ സ്കൂളുകളില്‍ യോഗ്യരായ കൌണ്‍സിലര്‍മാര്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയും മുന്നോട്ടു വെയ്ക്കുന്നുണ്ട്. കണക്കും സയന്‍സും പഠിച്ച് ഡോക്ടര്‍മാരും എന്ജിനീയര്‍മാരും ആകാന്‍ ഓടുന്ന കൂട്ടത്തില്‍ നമുക്കൊരു മണിക്കൂര്‍ സമയം കുഞ്ഞുങ്ങള്‍ക്ക് സംസാരിക്കാന്‍ വേണ്ടി കൊടുത്തുകൂടേ?  ചെറിയ കുഞ്ഞുങ്ങള്‍ക്ക് പോലും തുറന്നുപറയാന്‍ കഴിയുന്ന രീതിയില്‍ ഒരു buddy bear സിസ്റ്റമോ, letter to dairy യോ ഒക്കെ നമുക്കും ഓരോ സ്കൂളിലും ചെയ്യാവുന്നതേയുള്ളൂ! അച്ഛനമ്മമാര്‍ കഴിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കുന്നത് അദ്ധ്യാപകര്‍ക്കൊപ്പമാണ് - ആ സമയം ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ എന്തിനുവേണ്ടിയാണ് മരിച്ചതെന്ന് പോലും അറിയാതെ യാത്രയാകുന്ന  കുഞ്ഞുങ്ങള്‍ കേരളത്തിലുണ്ടാകുന്നത് ഒരു പരിധി വരെ തടയാം!

ഒടുവിലൊരു വാക്ക് മാത്രം  ആ കുഞ്ഞിനോട് ... അവന്‍റെ കുഞ്ഞനിയനോട് .... മാപ്പ്! 

(OURKIDS 2019 MAY)