Showing posts with label എന്റെ യാത്ര. Show all posts
Showing posts with label എന്റെ യാത്ര. Show all posts

Saturday, May 17, 2014

മഴവില്ല് വിരിയുന്ന നാട് - 2

ഏകദേശം അര മണിക്കൂര്‍ ഡ്രൈവിനു ശേഷം ഞങ്ങള്‍ നയാഗ്ര സ്റ്റേറ്റ് പാര്‍ക്കിനു സമീപമുള്ള ഒരു ഹോട്ടലിനു മുന്നില്‍ എത്തി. ഞങ്ങളുടെ ഡ്രൈവര്‍ക്ക് അവിടെ നിന്നായിരുന്നു പുതിയ യാത്രക്കാരെ കയറ്റെണ്ടിയിരുന്നത് . നടക്കാനുള്ള ദൂരമേ ഉള്ളൂ ഫാള്‍സിലേക്ക് എന്ന് പറഞ്ഞു അദ്ദേഹം പോയി. ആദ്യം കണ്ണില്‍ പെട്ടത് "ടേസ്റ്റ് of ഇന്ത്യ" എന്നൊരു തട്ടുകടയാണ്. നല്ല അസല് പഞ്ചാബി ചേട്ടായിയും ഒരു ചെറിയ പെണ്‍കുട്ടിയും. നേരെ സൂം ചെയ്ത് കണ്ണുകള്‍ അടുത്ത് എഴുതി തൂക്കിയിരുന്ന മെനുവിലേക്ക് പോയി. "ഇഡ്ഡലി, വട, ദോശ, ആലൂ പറാത്ത, മംഗോ ലസ്സി" ഹ്മ്മ്മം.. കൊള്ളാം നയാഗ്ര അവിടെ തന്നെയുണ്ടാകുമല്ലോ എന്നോര്‍ത്ത് വഴിയിലിട്ടിരുന്ന ബഞ്ചുകളിലിരുന്ന്‍ ഓരോന്നായി ഓര്‍ഡര്‍ ചെയ്തു.  ഭക്ഷണത്തിന് ശേഷം മംഗോ ലസ്സിയും കയ്യിലെടുത്ത് നടപ്പാരംഭിച്ചു . നാലും കൂടിയ ഒരു ജങ്ക്ഷനില്‍ എത്തി ഞങ്ങള്‍ ആകെ ആശയക്കുഴപ്പത്തില്‍ ആയി നിന്നു - ഇനി എവിടേക്ക് പോയാലാകും ഈ നയാഗ്രയില്‍ എത്തിപ്പെടുക! നയാഗ്ര സ്റ്റേറ്റ് പാര്‍ക്ക്‌ എന്നൊരു കൂറ്റന്‍ ബോര്‍ഡ് ഞങ്ങള്‍ക്ക് മുന്നില്‍ ഉണ്ട് . പക്ഷെ ബാക്കി ഒന്നും കാണാനില്ല. ഒരു ചെറിയ മൂലയ്ക്ക് നയാഗ്ര ഇന്‍ഫര്‍മേഷന്‍ സെന്‍റെര്‍ എന്നൊരു ബോര്‍ഡ് കണ്ടു അങ്ങോട്ടേക്ക് പോയി.



ഞങ്ങള്‍ അവിടെ എത്തിപ്പെട്ട സമയം ഏതാണ്ട് രാവിലെ പതിനൊന്നര ആണ്. വിവിധ തരം ട്രിപ്പുകള്‍ നമുക്ക് തിരഞ്ഞെടുക്കാം പക്ഷെ എല്ലാം തുടങ്ങുന്ന സമയം രാവിലെ 8 -9 മണിയാണ്. അപ്പോള്‍ ഇന്നിനി അത്തരം പാക്കേജ് പ്രോഗ്രാംസ് ഒന്നും നടക്കില്ല എന്നുറപ്പായി. ഇന്‍ഫോര്‍മേഷന്‍ സെന്‍ററില്‍ നിന്ന് തന്നെ അടുത്ത ദിവസത്തേക്കുള്ള 5-in-1 ട്രിപ്പിന്‍റെ ടിക്കറ്റ് വാങ്ങിയിട്ട് ഞങ്ങള്‍ സ്വന്തം നിലയില്‍ നയാഗ്ര കാണാനിറങ്ങി. നേരത്തെ കണ്ട ബോര്‍ഡിനു അടുത്ത് കൂടി റോഡ്‌ മുറിച്ചു കടന്നാല്‍ സ്റ്റേറ്റ് പാര്‍ക്കിനു ഉള്ളില്‍ എത്താം. അതിന്‍റെ മറ്റൊരു അറ്റം നയാഗ്ര വെള്ളച്ചാട്ടം ആണ്. നടക്കുന്ന വഴിയില്‍ ഓപണ്‍ വേള്‍  പൂള്‍  ബോട്ട് ട്രിപ്പ്‌ ന്‍റെ ലഘുലേഖകള്‍ കണ്ടു , അവിടെയുള്ള ആളോട്  എന്താണെന്നു അന്വേഷിച്ചു. അതൊരു സാഹസിക യാത്ര തന്നെയാണ് -ലൈഫ് ജാക്കെറ്റ്‌ ധരിച്ചു നമ്മുടെ വള്ളം പോലെയൊരു ബോട്ടില്‍ യാത്ര - കുത്തൊഴുക്കുള്ള പ്രദേശങ്ങളില്‍ നമ്മള്‍ വെള്ളത്തിനുള്ളില്‍ ഇറങ്ങി കയറുന്നത് പോലെ . പോയാലോ എന്നൊരു ചിന്ത ഉണ്ടായപ്പോള്‍ തന്നെ അവര്‍ കുഞ്ഞിനേയും കൊണ്ട് പോകാന്‍ ആകില്ല എന്ന് മുന്നറിയിപ്പ് തന്നു. ആ ചിന്തയും അവിടെ ഉപേക്ഷിച്ചു വീണ്ടും നടപ്പ് തുടര്‍ന്നു .

അതി ശക്തമായി വെള്ളം വീഴുന്ന ശബ്ദം കേട്ടതും ഞങ്ങള്‍ക്കെല്ലാം ആവേശം കൂടി . ഒരു സൈഡിലായി നയാഗ്ര ഒഴുകുന്നു .





എനിക്ക് തോന്നിയ വികാരം രോമാഞ്ചമാണ് , പക്ഷെ സത്യത്തില്‍ ആ കാഴ്ചയ്ക്ക് അങ്ങനെ ഒരു രോമാഞ്ചം ഉണര്‍ത്താനുള്ള ശക്തിയൊന്നുമില്ല - നമ്മുടെ നാട്ടിലെ ഒരു അരുവി ഒഴുകുന്നത് പോലെയേ ഉള്ളൂ. ഇത് നയാഗ്ര ആണല്ലോ , ഞാനത് നേരില്‍ കാണുന്നുവല്ലോ എന്ന ചിന്ത ആണെന്ന് തോന്നുന്നു എന്നെ അത്രമേല്‍ സന്തോഷിപ്പിച്ചത് . പിന്നീടു മുന്നോട്ടുള്ള നടത്തത്തില്‍  ശബ്ദം കൂടിക്കൂടി വന്നു . ഉയരത്തില്‍ നിന്നു കാണാവുന്ന രീതിയില്‍ ഒരു ഒബ്സേര്‍വടോരി ടവര്‍ ഉണ്ടവിടെ -അതിനു താഴെ എത്തിയപ്പോഴേ ബോട്ട് യാത്രകള്‍ക്കുള്ള വമ്പന്‍ ക്യു കള്‍ കണ്ടു.  ഒരു ഗൈഡിനോട് ടവറിനു മുകളില്‍ കയറാന്‍ സമയം ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ അങ്ങനെ പ്രത്യേകം സമയം ഒന്നുമില്ല -പക്ഷെ, രാത്രി 8 മണിക്ക് ശേഷം ലൈറ്റ്ഷോ ഉണ്ട് -അത് കാണാന്‍ കുറച്ചു നേരത്തെ എത്തിയാലേ ഇടം കിട്ടുകയുള്ളൂ എന്നൊരു ഇന്‍ഫര്‍മേഷന്‍ കിട്ടി. സ്റ്റെപ്പുകള്‍ കയറി  ടവറിനു മുകളില്‍ എത്തി  നില്‍ക്കുന്ന ഇടത്ത് നിന്ന് നോക്കിയാല്‍ അപ്പുറത്തായി കാനഡ കാണാം .  അവിടെ നിന്ന് നോക്കുമ്പോഴാണ് കുത്തിയൊഴുകുന്ന നയാഗ്രയുടെ ശരിക്കുള്ള മുഖം നമ്മള്‍ കാണുക.




താഴേക്ക് വീഴുന്ന വെള്ളം വെന്‍മേഘമായി പോകുന്നത് പോലെ തോന്നും!അത്ര ശക്തിയില്‍ ആണ് താഴേക്ക് വെള്ളം പതിക്കുന്നത്. പക്ഷെ, ടവറിനു മുകളില്‍ നിന്നുള്ള കാഴ്ച അല്‍പ്പം ദൂരെ നിന്നാണ് അത് കൊണ്ടാണെന്ന് തോന്നുന്നു അടുത്ത് നിന്ന സുഹൃത്ത് പറഞ്ഞു "ശേ ,ഇത് നമ്മുടെ ആതിരപ്പള്ളിയുടെ അത്രയില്ലല്ലോ എന്ന്" അടുത്ത് നിന്നവര്‍ക്കൊന്നും മലയാളം അറിയാഞ്ഞത് ഞങ്ങളുടെ ഭാഗ്യം എന്നേ  പറയേണ്ടു.

കുറച്ചു നേരം ആ കാഴ്ച കണ്ടു നിന്നതിനു ശേഷം ഞങ്ങള്‍ ഇനിയെന്ത് ചെയ്യാം എന്ന ചിന്തയില്‍ ആയി. രാത്രി 8 മണി വരെ ഇവിടെ നില്ക്കാന്‍ പറ്റില്ലാലോ. അത് വഴി ചില ബസുകള്‍ പോകുന്നത് അപ്പോഴാണ് കണ്ടത്. തിരക്കിയപ്പോള്‍ അറിഞ്ഞു - ഈ ബസില്‍ കയറിയാല്‍ നയാഗ്ര കണ്ടു കൊണ്ട് സ്റ്റേറ്റ് പാര്‍ക്കില്‍ കൂടി കുറച്ചു നേരം യാത്ര ചെയ്യാം . അഞ്ചാറ് സ്റ്റോപ്പ്‌ ഉണ്ട് . എവിടെയെങ്കിലും ഇറങ്ങി ഇഷ്ടമുള്ള നേരത്തോളം അവിടെയുള്ള കാഴ്ച ആസ്വദിച്ചിട്ടു അടുത്ത ബസ് വരുമ്പോള്‍ കയറി അടുത്ത പോയിന്റില്‍ ഇറങ്ങാം. ഒരു പ്രാവശ്യം ടിക്കറ്റ്‌ എടുത്താല്‍ മതി.  എവിടെയെങ്കിലും ഇറങ്ങണോ എന്നുറപ്പിച്ചില്ലെങ്കിലും  ബസില്‍ കയറാന്‍ ഞങ്ങള്‍ തീരുമാനിച്ചു -കുഞ്ഞുങ്ങളെയും എടുത്തു കൊണ്ട് നടന്നു ക്ഷീണിച്ചിരുന്നു എല്ലാവരും തന്നെ. 10 മിനിറ്റ് ഇടവിട്ടിടവിട്ട് ബസ് വരുന്നുണ്ട്. അടുത്തുള്ള പോയിന്റില്‍ നിന്നും ഞങ്ങള്‍ ബസില്‍ കയറി. നയാഗ്രയുടെ തീരത്ത് കൂടിയുള്ള ആ യാത്ര വളരെ മനോഹരം ആയിരുന്നു. പോകുന്ന വഴിയില്‍ ഗോട്ട്സ് ഐലന്ഡ് (goat's island ) , ത്രീ സിസ്റ്റെര്സ് ഐലന്ഡ് (3 sisters  island) എന്നൊക്കെയുള്ള സ്ഥലങ്ങള്‍ വെള്ളം കെട്ടിക്കിടക്കുന്ന ഒറ്റപ്പെട്ട ദ്വീപുകള്‍  പോലെയാണ്. അവിടെയൊന്നും ഇറങ്ങി കാണാന്‍ നിന്നില്ല ഞങ്ങള്‍ , ബസിലിരുന്നുള്ള കാഴ്ചയില്‍ തന്നെ തൃപ്തരായി. പിന്നീട് വന്ന ഒരു സ്റ്റോപ്പില്‍ ഞങ്ങള്‍ ഇറങ്ങി. നയാഗ്ര താഴേക്ക് പതിക്കുന്നതിനു മുന്പ് കുറച്ചേറെ ദൂരം സമനിരപ്പില്‍ ഒഴുകും. ആ ഇടമാണ് ഞങ്ങള്‍ ഇറങ്ങിയത്.മനോഹരമായ കാഴ്ചയാണത് -കുറച്ചു മുന്‍പേ ശക്തിയില്‍ കുത്തിയൊലിച്ച് താഴേക്ക് വീണവളെ അല്ല എന്ന് തോന്നും ഈ ശാന്ത മനോഹരിയായി ഒഴുകുന്നത് കണ്ടാല്‍.ഒരു ചെറിയ കുന്നിനു മുകളില്‍ നിന്നു താഴേക്ക് നടന്നു വന്നു വേണം ഈ ഭാഗത്തേക്ക് എത്താന്‍ പാല്പ്പതകളും ചെറിയ ചുഴികളും ഒക്കെയായി നയാഗ്ര ഇവിടെ ശാന്തമായി ഒഴുകുന്നു.


(three sister's Island)


                                                        (Goat's Island)

ഞങ്ങളുടെ അടുത്ത സ്റ്റോപ്പ്‌  നയാഗ്രഫാള്‍സ്നു ഏകദേശം സമാന്തരമായി നിന്നുള്ള കാഴ്ച ആയിരുന്നു. അവിടെ നിന്ന് കുതിര  കുളമ്പ് (horse shoe ) ആകൃതിയിലുള്ള വെള്ളച്ചാട്ടത്തിന്റെ അമേരിക്കന്‍ ഭാഗം കാണാം. ഈ വെള്ളച്ചാട്ടം കൂടുതല്‍ ഭംഗിയായി കാണുന്നത് കാനഡയില്‍ നിന്നാണെന്ന് പറയുന്നത് ശരിയാണെന്ന് അപ്പോള്‍ തോന്നി -കാരണം കുതിരകുളമ്പിന്റെ ഒരു ഭാഗം പോലും നമുക്ക് നേരെ കാണാന്‍ ആകില്ല ! നാളെ ബോട്ട് യാത്ര ഉണ്ടല്ലോ -അപ്പോള്‍ ഉള്ളില്‍ പോയി കാണാമല്ലോ എന്നത് മാത്രം ആയിരുന്നു എന്‍റെ പ്രതീക്ഷ. അപ്പോഴേക്കും സമയം 8 മണിയാകാനായിരുന്നു.


തിരക്കിട്ട് ഓടി ഒബ്സെര്‍വേഷന്‍ ടവര്‍ എന്ന് വിളിപ്പേരുള്ള  കൂറ്റന്‍ ബഹു നില കെട്ടിടത്തിനു മുകളില്‍ എത്തിപ്പറ്റി . നല്ല തിരക്കുണ്ട് അവിടെ, എങ്കിലും വര്‍ണ്ണവിളക്കുകളുടെ കാഴ്ച തുടങ്ങാത്തതിനാല്‍ പലരും  സ്ഥിരമായി ഒരിടത്ത് നില്‍ക്കാതെ അവിടവിടെ ചുറ്റിക്കറങ്ങുകയാണ്. പണ്ട് അമ്പല പറമ്പില്‍ ഉത്സവ കാഴ്ചകള്‍ കാണാന്‍ മുന്നില്‍ സ്ഥലം പിടിക്കുന്നത് പോലെ ഞാന്‍ ഏറ്റവും മുന്നില്‍ കൈവരിയോടു ചേര്‍ന്ന് ഒരിടത്ത് സ്ഥാനം പിടിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിനു ക്യാമറ സ്റ്റാന്റ് ഉറപ്പിക്കാനും സ്ഥലം ബുക്ക്‌ ചെയ്ത് വെച്ചിരുന്നു ഞാന്‍ - എന്‍റെ കുഞ്ഞു ക്യാമറയില്‍ ഈ വര്‍ണ്ണ പ്രപഞ്ചം കിട്ടിയില്ലെങ്കിലോ! 8 മണിയാകുന്നതിനു മുന്‍പുള്ള ഓരോ നിമിഷവും കടന്നു പോകാന്‍ സമയം എടുത്തു , എനിക്ക് ക്ഷമ നശിക്കാനും തുടങ്ങി.

സുഹൃത്ത് എന്‍റെ അക്ഷമ കണ്ടു പറഞ്ഞു കാനഡയില്‍ നിന്നുള്ള ലൈറ്റ്സ് വരണ്ടേ അതാ സമയം എടുക്കുന്നത് എന്ന് - എന്നെ കളിയാക്കിയതാണെന്നു മനസിലാക്കിയത് കൊണ്ട് മിണ്ടാതെ വീണ്ടും നയാഗ്ര താഴേക്ക് ഒഴുകി വീഴുന്നതും നോക്കിയിരുന്നു. പെട്ടെന്ന് ഒരു വെള്ള വെളിച്ചത്തിന്‍റെ വൃത്തം  ആ ഒഴുകിപ്പരക്കുന്ന വെള്ളത്തില്‍ വീണു.  പിന്നെ ഒന്നിന് പുറകെ ഒന്നായി വരിവരിയായി കുറെയേറെ വൃത്തങ്ങള്‍ - ഒക്കെയും വരുന്നത് മറുകരയില്‍ (കാനഡയില്‍) നിര്‍ത്തിയിട്ട വാഹനങ്ങളില്‍ നിന്നാണ്. സുഹൃത്ത് എന്നെ കളിയാക്കിയതല്ല -ശരിക്കും വെളിച്ച സംവിധാനം അവിടെ നിന്നാണ് വരുന്നത്.മൊത്തത്തില്‍ വെള്ളിവെളിച്ചത്തില്‍ കുളിച്ചു മനോഹരിയായി നയാഗ്ര. ഹാ...അതൊരു കാഴ്ച തന്നെയാണ്. എല്ലാവരും തിക്കിത്തിരക്കാന്‍ തുടങ്ങിയിരിക്കുന്നു ഈ മായാജാല കാഴ്ച കാണാന്‍. വല്യ ബീം ലൈറ്റുകള്‍ അപ്പുറത്തെ കരയില്‍ നിന്ന് ഇപ്പുറത്തേക്ക് വന്നു വീഴുന്നത് കാണുമ്പോള്‍ എനിക്ക് തിയറ്ററില്‍ പ്രോജെക്ട്ര്‍ റൂമില്‍ നിന്ന് വരുന്ന വെളിച്ചം തിരശീലയില്‍ മായാപ്രപഞ്ചം സൃഷ്ടിക്കുന്നതാണ് ഓര്‍മ്മ വന്നത്. ശരിക്കും  മായാപ്രപഞ്ചം തുടങ്ങിയത് പിന്നീടാണ് - ഓരോ വെളിച്ചവൃത്തങ്ങളും ഓരോരോ നിറമാകാന്‍ തുടങ്ങി. നല്ല പനിനീര്‍ റോസാപ്പൂ നിറം, മനം മയക്കുന്ന മഞ്ഞ, കണ്ണിനു കുളിര്‍മയായി പച്ച... ഓരോ നിറവും മാറി മാറി അവിടെയൊരു അത്ഭുത ലോകം. ഓരോ നിറവും ഒന്നിടവിട്ട് വരുമ്പോള്‍ നയാഗ്ര ശരിക്കും ഒരു മഴവില്‍ മനോഹരി. കുതിച്ചു വീഴുന്ന വെള്ളത്തിനൊപ്പം അതില്‍ നിന്ന് തെറിക്കുന്ന വെള്ളത്തുള്ളികള്‍ ഒരു മൂടല്‍മഞ്ഞു മറ സൃഷ്ടിക്കുന്നുണ്ട് -ആ മഞ്ഞു മറയ്ക് ഇപ്പോള്‍ ഒരു മഴവില്ലിന്‍റെ  ഭംഗി! ഞാന്‍ ഒരല്‍പം സ്വാര്‍ത്ഥയായിരുന്നു കേട്ടോ , ഈ കാഴ്ച കണ്ടിട്ടും കണ്ടിട്ടും  മതി വരാതെ ഞാന്‍ അവിടെ നിന്ന് അനങ്ങാതെ നിന്ന്  ഈ കാഴ്ച കണ്ടു കുറെയേറെ നേരം. പിന്നെ ഇത് കാണാതെ പോകുന്ന ആളുകളുടെ വിഷമം ഓര്‍ത്തപ്പോള്‍ അര മണിക്കൂറിനു ശേഷം ഞാന്‍ അവിടെ നിന്ന് പതുക്കെ മാറി . വെള്ളിയാഴ്ചകളിലും ഞായറാഴ്ച്ചകളിലും ഈ നേരത്ത് അവിടെ വെടിക്കെട്ടും ഉണ്ടാകാറുണ്ടത്രേ - അത് കാണാന്‍ ആകാത്ത നഷ്ട ബോധം ഈ കാഴ്ച കുറെയൊക്കെ പരിഹരിച്ചു.  പിറ്റേ ദിവസം നേരത്തെ എത്തിപ്പെടണം എന്നുള്ളത് കൊണ്ട് ഞങ്ങള്‍ താമസസ്ഥലത്തേക്ക് യാത്ര തിരിച്ചു . തിരികെ യാത്രയില്‍ ,പകലൊന്നും മഴവില്‍ കാണാന്‍ കഴിയാതെ പോയല്ലോ  എന്ന് വിഷമിച്ച എന്നെ നാളെ എന്തായാലും കാണാന്‍ കഴിയുമെന്ന് ഭര്‍ത്താവ് ആശ്വസിപ്പിച്ചു . അന്ന് രാത്രി ഉറങ്ങുമ്പോഴും എന്‍റെ കണ്ണുകളില്‍ ആ വര്‍ണ്ണവിളക്കുകള്‍ സൃഷ്ടിച്ച മഴവില്‍ ഭംഗി ആയിരുന്നു.































































                                                         (മഴവില്ല് വിരിഞ്ഞ നയാഗ്ര )


Thursday, February 20, 2014

മഴവില്ല് വിരിയുന്ന നാട് - പാര്‍ട്ട്‌ I

കുഞ്ഞിലെ വായനയിലൂടെ പലയിടങ്ങളിലേക്ക് പോയിട്ടുണ്ട് - 1001 രാവുകളിലൂടെ അറബിനാടും, വിക്രമാദിത്യന്‍ കഥകളിലൂടെ ഉജ്ജയനിയും, കുട്ടികളും കളിതോഴരിലൂടെ റഷ്യയും, ടോട്ടോച്ചനിലൂടെ ജപ്പാനും, പിന്നെ പൊറ്റക്കാടിലൂടെ അറിയാത്ത സംസ്കാരങ്ങളും, രാജ്യങ്ങളും ഒക്കെ ..... ഒടുവില്‍ സ്വപ്നങ്ങളില്‍ ഇതിലെല്ലായിടത്തും ഞാനും പോയതായി സ്വപ്നം കാണും - പക്ഷെ ചിലവ സ്വപ്നം കാണുന്നതിനും അപ്പുറത്തായിരുന്നു - മഴവില്ല് വിരിയുന്ന ചിലയിടങ്ങള്...‍! ഏതോ ഒരു പഴയ സൂപ്പര്‍മാന്‍ ചിത്രത്തിലാണ് ആ സ്ഥലത്തിന്‍റെ മനോഹാരിത ആദ്യമായി കണ്ടത് (വാക്കുകളിലൂടെ അല്ലാതെ ). കാണാന്‍ കഴിയാത്ത ലോകാത്ഭുതങ്ങളില്‍ ഒന്ന് എന്ന് കരുതി ആ സിനിമയില്‍ അത്ഭുതപ്പെട്ട് കണ്ണും മിഴിച്ചു നോക്കിയിരുന്നു.... ഇന്ന് , സ്വപ്നം കാണാന്‍ പോലും മടിച്ചിരുന്ന അവിടേക്ക് ഞങ്ങള്‍ പോകുന്നു - മഴവില്ലുകള്‍ കാണാന്‍ - നയാഗ്രയിലേക്ക് !!! (കൌതുകം കൊണ്ട് കണ്ണ് മിഴിഞ്ഞ ഒരു കുഞ്ഞിപ്പെണ്ണിനെ എനിക്ക് തന്നെ കാണാം !! ) . അതെ നയാഗ്രയിലേക്ക് തന്നെ .





(നയാഗ്ര വെള്ളച്ചാട്ടം - observatory tower view )



ഞങ്ങളുടെ താമസ സ്ഥലത്ത് നിന്നും ഏകദേശം 12 മണിക്കൂര്‍ കാര്‍ ഡ്രൈവ് ഉണ്ട് നയാഗ്രയിലേക്ക് എത്തിപ്പെടാന്‍ . ഡ്രൈവ് ചെയ്യാന്‍ മടിയുള്ള ഭര്‍ത്താവും, അത്രയും നേരം ഒരേയിരിപ്പ് ഇരിക്കാന്‍ ഇഷ്ടമില്ലാത്ത ഞാനും , കാര്‍ സീറ്റില്‍ രണ്ടു മണിക്കൂറില്‍ കൂടുതല്‍ ഇരുന്നാല്‍ കരഞ്ഞ് അനിഷ്ടം പ്രകടിപ്പിക്കുന്ന കുഞ്ഞും  ഏതാണ്ടിതേ മാനസികാവസ്ഥയുള്ള സുഹൃത് കുടുംബവും ആദ്യമേ തന്നേ ആ ഐഡിയയെ തള്ളിക്കളഞ്ഞു. മാത്രവുമല്ല ഇത്രയും ദൂരം കാര്‍ ഡ്രൈവ് ചെയ്തു പോയിട്ട് പിന്നെ കാഴ്ച കാണാനുള്ള ഊര്‍ജ്ജം ഞങ്ങളില്‍ അവശേഷിക്കുമോ എന്ന നല്ല സംശയവും ഉണ്ടായിരുന്നു.
 വിമാനയാത്രയുടെ കാര്യം നോക്കിയപ്പോള്‍ നയാഗ്രയുടെ വീഡിയോ വീട്ടില്‍ ഇരുന്നു കണ്ടാല്‍ പോരെ എന്ന് ഭര്‍ത്താവ് ഒരു ചോദ്യം.  ഞങ്ങളുടെ ഭാഗ്യത്തിന് ചിക്കാഗോയില്‍ നിന്ന് നയാഗ്ര ഉള്‍ക്കൊള്ളുന്ന സിറ്റിയിലേക്ക്  (buffalo city - ഇതിനെ നിങ്ങള്‍ എങ്ങനെ വേണേലും വായിച്ചോളൂ ) ട്രെയിന്‍ ഉണ്ടെന്നു അന്വേഷണത്തില്‍ അറിഞ്ഞു, ചിക്കാഗോ ഞങ്ങള്‍ക്ക് ഒന്നര മണിക്കൂര്‍ ദൂരമേ ഉള്ളൂ മില്‍വാക്കിയില്‍ നിന്നും . പിന്നൊന്നും ആലോചിച്ചില്ല, "ചലോ ചിക്കാഗോ ".

(മില്‍വാകീ  ആംട്രാക്ക്  സ്റ്റേഷന്‍ )


(ചിക്കാഗോ സ്റ്റേഷന്‍ ) 

ചിക്കാഗോയില്‍ നിന്ന് ബഫാലോ സിറ്റി വരെ രാത്രി യാത്രക്ക് ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാനിരിക്കുമ്പോള്‍  മനസ്സില്‍ ഒരു ലഡ്ഡു പൊട്ടിയിരുന്നു - ഇന്ത്യയിലെ തന്നെ ട്രെയിന്‍ യാത്രകളുടെ ഒരു ആരാധിക ആണ് ഞാന്‍. ഇപ്പോഴും ഏറ്റവും  ഇഷ്ടമുള്ള 2 വാഹനങ്ങള്‍ തീവണ്ടിയും ഓട്ടോ റിക്ഷയും ആണ്. നാട്ടിലെ AC കോച്ചില്‍ ഒന്ന് രണ്ടു തവണ ദൂര യാത്ര ചെയ്യാന്‍ ആയിട്ടുണ്ട് - ഗംഭീരം തന്നെ -അപ്പോള്‍ അമേരിക്കയിലെ  ട്രെയിനിലെ ദൂര  യാത്ര അതി ഗംഭീരം ആകുമല്ലോ . ആദ്യമേ തന്നെ ബര്‍ത്ത് എന്നൊരു ഓപ്ഷന്‍ ഉണ്ടോ എന്ന് നോക്കി -ഉണ്ട് ഉണ്ട്, നല്ല റൂം തന്നെയുണ്ട്. പക്ഷെ ചിലവ് നോക്കിയാല്‍ നമ്മള്‍ വിമാനത്തില്‍ പോയി വന്നു ഒരു ചായയും കൂടി കുടിച്ചാലും അതാകും ലാഭം!  ഇവിടുത്തെ ട്രെയിനൊക്കെ ഇത്രേം പത്രാസ് ഉണ്ടെന്നു ഇപ്പോഴാ മനസിലാക്കിയെ .  അങ്ങനെ അതിലെ സീറ്റ്‌ റിസര്‍വിംഗ് എന്ന സാദാ ഓപ്ഷനിലേക്ക് പോയി - കുഞ്ഞിനുള്‍പ്പെടെ  ഓരോ സീറ്റ്‌ റിസര്‍വ് ചെയ്ത് വെച്ചു. എന്നാലും  മനസിലെ പൊട്ടിയ ലഡ്ഡു പിന്നെയും മധുരിച്ചു കൊണ്ടിരുന്നു -രാത്രി യാത്രയിലെ സീറ്റ്‌ അല്ലെ, അതൊരു ബര്‍ത്ത് തന്നെയാകും .


അങ്ങനെ ആ സുദിനം വന്നെത്തി - വെള്ളിയാഴ്ച വൈകുന്നേരത്തോടെ ചിക്കാഗോ ട്രെയിന്‍ സ്റ്റേഷനില്‍ എത്തി നമുക്ക് പറഞ്ഞിരിക്കുന്ന ട്രെയിനില്‍ കയറി സീറ്റ്‌ കണ്ടു പിടിച്ചു . ലഡ്ഡു മൊത്തമായി പൊട്ടി താഴെ വീണു -നമ്മുടെ നാട്ടിലെ വോള്‍വോ ബസ്സിലെ സീറ്റ്‌ പോലെയുള്ള ഒരു പുഷ്ബാക്ക് സീറ്റ്‌ ,അതാണ് ഞാന്‍ ഇത്രയും നേരം നിര്‍ത്താതെ സ്വപ്നം കണ്ടത്. രണ്ടു കുടുംബത്തിലും ചെറിയ കുഞ്ഞുങ്ങള്‍ ഉള്ളതിനാല്‍ മുന്‍പിലെ സീറ്റ്‌ കിട്ടിയാല്‍ കൊള്ളാമെന്ന ആവശ്യം അതിലെ കൂടി പോയ ഒരു ചേച്ചി സസന്തോഷം സ്വീകരിച്ച് ഞങ്ങളെ ഏറ്റവും മുന്നിലുള്ള സീറ്റില്‍ കൊണ്ടിരുത്തി. കാലൊക്കെ നീട്ടി വെക്കാം സുഖമുണ്ട് -ഇനിയും  12 മണിക്കൂര്‍ യാത്ര ഉള്ളതല്ലേ അപ്പോള്‍ ഇങ്ങനെയൊരു സീറ്റ്‌ കിട്ടിയത് വളരെ നന്നായി എന്നോര്‍ത്ത് സഹായത്തിനു നന്ദി പറഞ്ഞു അസിസ്റ്റന്റ്‌ ചേച്ചിയെ യാത്രയാക്കി . ലഗ്ഗേജ് ഒക്കെ ഒതുക്കി കയ്യില്‍ കരുതിയ ഭക്ഷണം കഴിച്ചു എല്ലാവരും ഉറങ്ങാന്‍ വട്ടം കൂട്ടി തുടങ്ങി. കുഞ്ഞുങ്ങള്‍ രണ്ടാളും മയങ്ങി തുടങ്ങി. കൃത്യം പത്തു മണിക്ക് എല്ലാ വിളക്കുകളും അണഞ്ഞു -ഞങ്ങളുടെ സീറ്റുകളുടെ തലയ്ക്ക് മുകളില്‍ ഉള്ളത് ഒഴികെ. അത്യാവശ്യം  പ്രകാശത്തില്‍ രണ്ടു ലൈറ്റുകള്‍ മുഖത്തേക്ക് സൂം ചെയ്ത് ഇരിക്കുമ്പോള്‍ എങ്ങനെ ഉറങ്ങാന്‍? പിന്നെയും അസിസ്റ്റന്റ്‌ ചേച്ചിയെ തപ്പി പോയി. അപ്പോഴാണ് ഒരു കാര്യം മനസിലായത് നമ്മുടെ നാട്ടിലെ പോലെ തന്നെ വാതിലിനു അടുത്തുള്ള സീറ്റുകള്‍ക്ക് രാത്രി മുഴുവന്‍ ഇങ്ങനെ പ്രകാശം കിട്ടി കൊണ്ടിരിക്കും! ഇനി സീറ്റ്‌ മാറാന്‍ ഓപ്ഷനും ഇല്ല.  കയ്യില്‍ കരുതിയ ചെറിയ ഷാളും , ബ്ലാങ്കറ്റും ഒക്കെ  കണ്ണിലേക്ക് ഇട്ട് ഉറങ്ങാനുള്ള ശ്രമം തുടങ്ങി എല്ലാവരും.

(ട്രെയിനുള്‍ വശം - മോഡലുകള്‍ എന്‍റെ ഭര്‍ത്താവും,മകനും) 

ഉറക്കത്തിന്‍റെ ഹാങ്ങ്‌ ഓവറില്‍ തന്നെ എല്ലാവരും  നേരം വെളുക്കുന്നത് കണ്ടു. എല്ലാ സീറ്റിനു മുകളിലും ഓരോ പേപ്പര്‍ ഒട്ടിച്ചിട്ടുണ്ട് -അത് നമുക്ക് ഇറങ്ങാനുള്ള സ്ഥലപ്പേരാണ്. നമ്മുടെ സ്റ്റേഷന്‍ എത്തുന്നതിനു മുന്പ് ട്രെയിന്‍ അസിസ്റ്റന്റ്‌സ് വന്നു പറയും അടുത്തത് നമ്മുടെ സ്ഥലം ആണെന്ന്. വെളിച്ചം വീണപ്പോള്‍ ആണ് ട്രെയിനിലെ മറ്റു യാത്രക്കാരെ നോക്കിയത്. ലോങ്ങ്‌ വീകെണ്ട് ആയത് കൊണ്ടാകാം ഞങ്ങളെ പോലെ നയാഗ്ര കാണാനിറങ്ങിയ ഇന്ത്യക്കാരാണ് കൂടുതലും . ട്രെയിനിലെ തന്നെ കഫേറ്റെരിയയില് നിന്നും പ്രാതല്‍ കഴിച്ച് തിരികെ എത്തിയപ്പോള്‍ അസിസ്റ്റന്റ്‌ അറിയിപ്പുമായി എത്തി , അടുത്തതു നിങ്ങളുടെ സ്ഥലം ആണ്.  ലഗ്ഗേജ് ഒക്കെ ഒതുക്കി ഞങ്ങള്‍ റെഡി ആയിരുന്നു - നയാഗ്രാ, ഇതാ ഞങ്ങള്‍ വരുന്നു !
ഇറങ്ങുമ്പോഴേ കണ്ണില്‍ പെടുന്നത് buffalo, NY എന്നെഴുതിയ ബോര്‍ഡ് ആണ്. നമ്മുടെ നാട്ടിലെ ഒരു ചെറിയ സ്റ്റേഷന്‍ - അത്രേയുള്ളൂ ഈ സ്ഥലവും.


(buffalo station)

 അടുത്ത് ഇത്രയും വലിയൊരു ടൂറിസ്റ്റ് സ്പോട്ട് ഉണ്ടെന്ന ഒരു അഹങ്കാരവും ഇല്ലാത്ത ഒരു സ്റ്റേഷന്‍ !  ഇവിടെ അടുത്ത് തന്നെയുള്ള ഹോട്ടലിലാണ് മുറി എടുത്തിരിക്കുന്നത്. അവിടെ വരെ പോകാന്‍ ഒരു ടാക്സിക്കുള്ള ശ്രമം തുടങ്ങി , അപ്പോള്‍ പിന്നെയും നമ്മുടെ നാട് ഓര്‍മ്മ വന്നു കാരണം കുറഞ്ഞ ദൂരത്തിലെക്കുള്ള യാത്രക്ക് വരാന്‍ സ്റ്റേഷന്‍ പരിസരത്തുള്ള ആര്‍ക്കും വലിയ താല്പര്യം ഇല്ല! ന്യുയോര്‍ക്ക്‌ ടാക്സികളുടെ നഗരം എന്നാണ് അറിയപ്പെടുന്നത് തന്നെ - എന്നിട്ടും ഞങ്ങള്‍ക്ക് ഹോട്ടലില്‍ വിളിച്ച് അവരുമായി ലിങ്ക് ഉള്ള ടാക്സി ഡ്രൈവറെ വരുത്തേണ്ടി വന്നു.  സാധനങ്ങള്‍ എല്ലാം കയറ്റി ഹോട്ടലിലേക്ക് -പ്ലാന്‍ ഒന്ന് ഫ്രഷ് ആയിട്ട് വെള്ളച്ചാട്ടത്തിനു അടുത്തേക്ക് പോകുക എന്നതായിരുന്നു. പക്ഷെ, സംസാര മദ്ധ്യേ ഡ്രൈവര്‍ അദ്ദേഹത്തിന്‍റെ അടുത്ത ട്രിപ്പ്‌ നയാഗ്രയ്ക്ക് അടുത്ത് നിന്നാണ് , വേറെ ടാക്സി പിടിക്കുന്നതിനെക്കാള്‍ ലാഭത്തില്‍ ഞങ്ങളെ അവിടെ എത്തിച്ചു തരാം  പത്തു മിനിറ്റില്‍ ഹോട്ടലില്‍ നിന്ന് ഇറങ്ങണം എന്ന് കേട്ടപ്പോള്‍ , ഒരു ടാക്സി പിടിച്ചതിന്‍റെ ഓര്‍മ്മ ഉള്ളത് കൊണ്ട് വേഗം അതിനു തല കുലുക്കി.

പക്ഷെ, നമ്മുടെ വര്‍ഗ സ്വഭാവം മാറില്ലല്ലോ ... കുഞ്ഞുങ്ങളെ രണ്ടാളെയും ഫ്രഷ്‌ ആക്കി എടുത്തപ്പോള്‍ തന്നെ പറഞ്ഞ പത്തു മിനിട്ടിന്‍റെ കൂടെ പിന്നൊരു പത്തു മിനിട്ടും കൂടി ആയി. ഓടിച്ചാടി വണ്ടിക്ക് അടുത്തെത്തി ഡ്രൈവറുടെ മുഖം കാണുമ്പോഴേ മനസിലായി കക്ഷി മനസില്‍ കരുതിയത് "ദിസ്‌ ബ്ലഡി ഇന്ത്യന്‍സ് " എന്നാണെന്ന്. അക്ഷമനായ ഡ്രൈവറോട് ക്ഷമ പറഞ്ഞു ഞങ്ങള്‍ നയാഗ്രയിലേക്ക് യാത്ര തുടങ്ങി.

Friday, December 13, 2013

മാമ്മത്ത് ഗുഹകളിലൂടെ

 (ഇന്‍ഫോ മലയാളി പേപ്പറില്‍ പ്രസിദ്ധീകരിച്ച യാത്രാ വിവരണം)

മാമ്മത്ത് ഗുഹകൾ -  ലോകത്തിലെ അറിയപ്പെടുന്നതിൽ ഏറ്റവും നീളം കൂടിയ ഗുഹാ  ശൃംഖല. പേരില് തന്നെ ഗാംഭീര്യം ഉള്ള ഈ ഗുഹകൾ കാണാൻ പോകുന്നതിനു മുന്പ് ഒരിക്കൽ പോലും ഗൂഗിളിൽ സെർച്ച്‌ ചെയ്തു നോക്കിയില്ല. തൃശ്ശൂർ പൂരത്തിന്റെ ഫോട്ടോ കണ്ടിട്ട്  നേരിൽ കാണുമ്പോൾ ഇത്രേ ഉള്ളോ കുടമാറ്റം എന്ന് ചോദിച്ച സുഹൃത്തിന്റെ അവസ്ഥ ഉണ്ടാകാതിരിക്കാൻ യാത്രയ്ക്ക് മുന്‍പ് കാതുകൾ മാത്രം തുറന്നു വെച്ച് കണ്ണുകളെ ഞാൻ അടച്ചു വെച്ചു, ഈ മനോഹര കാഴ്ച എന്റെ കണ്ണിലൂടെ മാത്രം കാണാൻ,അറിയാൻ.

 


തലേ ദിവസത്തെ 6 മണിക്കൂർ കാര് ഡ്രൈവിന്റെ ക്ഷീണം, മതി വരാത്ത ഉറക്കം  ഒന്നും എനിക്കോ കൂടെയുള്ളവർക്കോ രാവിലെ എഴുന്നേറ്റു റെഡി ആകാൻ തടസം ആയില്ല. തിരക്കുണ്ടാകും എന്ന് അറിഞ്ഞിരുന്നത് കൊണ്ട് ഒന്നര മണിക്കൂർ ഉള്ള കേവ് ടൂർ ഓണ്‍ലൈൻ ബുക്ക്‌ ചെയ്തിരുന്നു. 9.30 മണിക്കുള്ള ടൂറിനു 9 മണിക്ക് തന്നെ റിപ്പോർട്ട്‌ ചെയ്യണം. മോട്ടലിൽ നിന്നും അര മണിക്കൂർ യാത്രയെ ഉള്ളു, പക്ഷെ അപ്രതീക്ഷിതമായ ചില വളവു തിരിവുകൾ ഞങ്ങളെ കേവ് ടൂർ സംഘാടക സ്ഥലത്ത് എത്തിക്കാൻ കുറച്ചു വൈകി. ഓടിക്കിതച്ചു ചെല്ലുമ്പോഴേ കണ്ടു - ഏകദേശം  22-23 വയസു വരുന്ന മെലിഞ്ഞൊരു സുന്ദരി ഗുഹയിൽ പാലിക്കേണ്ട സുരക്ഷാ നിര്ദ്ദേശങ്ങളും, ക്രമീകരണങ്ങളും വിശദീകരിക്കുന്നു. ആദ്യഭാഗം നഷ്ടം ആയെങ്കിലും ഞങ്ങൾ എല്ലാവരും  കാര്യങ്ങൾ ശ്രദ്ധിച്ചു കേള്‍ക്കാൻ തുടങ്ങി. പല രൂപത്തിലും ഭാവത്തിലുമുള്ള കേവ് ടൂറുകൾ ലഭ്യമാണ് -സാഹസികത നിറഞ്ഞ വൈൽഡ്‌ കേവ് ടൂർ, മാമ്മത്ത് പാസ്സേജ് ടൂർ, ഫ്രോസ്സെൻ നയാഗ്ര ടൂർ, ഡിസ്ക്കവറി ടൂർ അങ്ങനെയനങ്ങനെ. ചെറിയ കുട്ടികൾ കൂട്ടത്തില്‍ ഉണ്ടായിരുന്നതിനാൽ  അധികം റിസ്ക്‌ ഇല്ലാത്തതും,ഒരുപാട് ദൈര്‍ഘ്യം ഇല്ലാത്തതുമായ ഫ്രോസ്സെൻ നയാഗ്ര ടൂർ ആണ് ഞങ്ങൾ തിരഞ്ഞെടുത്തിരുന്നത്.


സുന്ദരി പറഞ്ഞ കാര്യങ്ങളിൽ മനസിലായത് -തലയും കാലും സൂക്ഷിക്കുക, ചാടരുത്, ഓടരുത്, കൂട്ടം തെറ്റി പോകരുത്, ഭിത്തിയിൽ വെറുതെ പിടിക്കരുത് -കയ്യോ കാലോ ഉളുക്കിയാൽ ഏറ്റവും അടുത്തുള്ള ആശുപത്രി 24 മൈൽ അപ്പുറമാണെന്ന് കേട്ടതും ഞങ്ങൾ ഇട്ടിരിക്കുന്ന ഷൂസുകളിലെക്ക് പ്രാർഥനയോടെ നോക്കി , കൂട്ടത്തിലോരാളുടെ ചെരിപ്പിലേക്ക് സഹതാപത്തോടെയും.


WNS (white Nose syndrome - വൈറ്റ് നോസ് സിണ്ട്രോം )  എന്ന രോഗം പല ഗുഹകളിലെയും എന്നത് പോലെ മാമ്മത്ത് ഗുഹയിലെയും വവ്വാല്‍ വംശത്തിനെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അതിനാല്‍ തന്നെ ബാക്ക് പാക്കുകള്‍, ബാഗുകള്‍, ഭക്ഷണം,വെള്ളം അല്ലാതെയുള്ള പാനീയങ്ങള്‍ ഇവയൊക്കെ ഒഴിവാക്കാന്‍ നിര്‍ദേശം ഉണ്ടായി. ഒടുവിലായി സുന്ദരി തമാശ പറഞ്ഞു നിർത്തിയത് ഇങ്ങനെ "എന്റെ ശരീരം വെച്ച് നിങ്ങളെ ആരെയും പൊക്കാൻ  ആകാത്തതിനാൽ എല്ലാവരും അവനവനെ വീഴാതെ  സൂക്ഷിക്കുക".
      ഞങ്ങളുടെ ഗ്രൂപ്പിന് പോകാനുള്ള ബസ്‌ എത്തി , ഏകദേശം  നാല്‍പ്പതു പേരടങ്ങുന്ന സംഘം 2 ബസ്സുകളിലായി ടൂര്‍ തുടങ്ങുന്ന ഗുഹമുഖത്തെക്ക് യാത്രയായി. കുട്ടികളൊക്കെ കാടിന് നടുവിലൂടെയുള്ള ബസ്‌ യാത്രയില്‍ തന്നെ വല്ലാത്ത ആവേശത്തിലായി. ഏകദേശം പത്തു മിനിറ്റ് യാത്ര ചെയ്ത് ഞങ്ങള്‍ ഗുഹാ കവാടത്തില്‍ എത്തി. അവിടെ ഞങ്ങളെ കാത്ത് വിവരണം തന്ന സുന്ദരിയും(ജാനെറ്റ്), മറ്റൊരു സുന്ദരിയും(അലന്‍). ഇവര് രണ്ടാളും ആണത്രേ ഞങ്ങളെ  ഈ ഭീകരന്‍ ഗുഹ ചുറ്റി കാണിക്കുക. ഗുഹയിലേയ്ക്ക് തുറക്കുന്ന ഒരു വാതില്‍ ,അതിനുള്ളിലൂടെ അകത്തേക്ക് കയറിയാല്‍ താഴേക്കു പോകുന്ന പടികള്‍. ഒരാള്‍ക്ക്‌ കഷ്ടിച്ച് കടന്നു  പോകാവുന്ന പടികളുടെ ഒരു വശത്ത് സ്റ്റീല്‍ കൈപ്പിടികള്‍ ഉണ്ട്. മുഴുവന്‍ സംഘാംഗങ്ങളും ഓരോരുത്തരായി ഗുഹയിലേക്ക് പ്രവേശിച്ചു. ജാനെറ്റ് ഏറ്റവും മുന്നിലും, അലന്‍ ഏറ്റവും പിന്നിലും. രണ്ടാളുടെയും കയ്യില്‍ ഓരോ ടോര്‍ച്ച് ഉണ്ട്, ഗുഹയിലെ പല സ്ഥലങ്ങളിലായി വെച്ചിരിക്കുന്ന ലൈറ്റ് ആവശ്യമുള്ള വെളിച്ചം തരുന്നു.



 പുറത്തു അധികം ചൂടറിയിക്കാത്ത മഴയായിരുന്നു, ഗുഹയ്ക്കുള്ളില്‍ മഞ്ഞുകാലത്തിന്റെ തുടക്കത്തിലേത് പോലെ ഒരു സുഖമുള്ള തണുപ്പും. എല്ലാവരും കരുതിയിരുന്ന ജാക്കെറ്റ്‌, ചെവി മൂടുന്ന തൊപ്പിയൊക്കെ ധരിച്ചു,കുഞ്ഞുങ്ങളെ കൈകളില്‍ എടുത്തു നടക്കാന്‍ തുടങ്ങി.
  


ഒരു വശത്തെ കൈപ്പിടി പെട്ടെന്ന് തീരും, പിന്നെ മറുവശത്താകും പിടി -വളരെ സൂക്ഷിച്ചു മുന്‍പിലുള്ള ഓരോ പടിയും നോക്കി സാവധാനം ഞങ്ങള്‍ മുന്നോട്ടു നീങ്ങി. ഇടയ്ക്ക് ഭിത്തിയില്‍ ചിലന്തി പോലെ ഒരു ജീവി -ജാനറ്റ് പറഞ്ഞു അതാണ്‌ ഗുഹ ചീവിട് -നമ്മുടെ ചീവിടിന്റെ ഒരു സാമ്യവും ഇല്ലാത്ത ഒന്ന് . പുറത്ത് വെച്ച് കണ്ടാല്‍ എട്ടുകാലി ആണെന്ന് തന്നെ തെറ്റിദ്ധരിക്കും.  അങ്ങനെ മുന്നോട്ടു നീങ്ങുന്നതിനിടയില്‍ പടികള്‍ തീര്‍ന്നു നിരപ്പായ സ്ഥലത്തേക്ക് എത്തി -ഒരു പാസ്സേജ് . ഒരു ഭാഗം കുത്തനെയുള്ള കുഴി, താഴേക്കു നോക്കിയാലും മുകളിലേക്ക് നോക്കിയാലും ചെറുതായി തല കറങ്ങും. പിന്നെയും കുറച്ചു ദൂരം പടവുകള്‍ ഇറങ്ങുമ്പോള്‍ വെള്ളം മുകളില്‍ നിന്ന് താഴേക്ക്‌ കുറേശ്ശെ പതിക്കുന്ന ഒരിടം കാണാം -അവിടെ കല്ലുകളുടെ രൂപീകരണം അരുവികളുടെ കരയിലുള്ള പാറക്കൂട്ടങ്ങള്‍ പോലെയാണ്.


               ഈ ഗുഹ സമുച്ചയത്തിന്റെ ആകെ നീളം കണ്ടു പിടിക്കപ്പെട്ടിരിക്കുന്നത് 400 മൈല്‍ ആണ്. ഉള്ളിലുള്ള വിശാലമായ അറകളുംതുരങ്കങ്ങളും ചേര്‍ന്ന് ഇതിന്റെ മാമ്മത്ത് എന്നാ പേരിനെ അന്വര്‍ത്ഥമാക്കുന്നു. 1816 മുതല്‍ ഈ ഗുഹ സന്ദര്‍ശകരെ വരവേല്‍ക്കുന്നു -  പണ്ട് കാലത്ത് ഗുഹയ്ക്കുള്ളില്‍ വെളിച്ചത്തിനായി പലയിടങ്ങളിലും എണ്ണവിളക്കുകള്‍ ഉപയോഗിച്ചിരുന്നു.  വളരെ കാലങ്ങള്‍ക്ക് മുന്പ് തദ്ദേശീയരായ ജനങ്ങള്‍ ഗുഹയ്ക്കുള്ളില്‍ നിന്നും ധാതുക്കള്‍ ശേഖരിചിരുന്നതിനെ കുറിച്ച് ആര്‍ക്കിയോളജിക്കല്‍ വിഭാഗം രേഖകള്‍ നല്‍കുന്നു. മഞ്ഞുകാലത്ത് ഈ ഗുഹയ്ക്കുള്ളില്‍ പുറത്തെ തണുപ്പിനേക്കാള്‍ ഊഷ്മളമായ കാലാവസ്ഥയും, ചൂട് കാലത്ത് വളരെ ശീതളമായ കാലാവസ്ഥയും ആണ് -പ്രകൃതി ഒരുക്കിയിരിക്കുന്ന ഒരു എയര്‍ കണ്ടിഷനര്‍. ചൂട് കാലം തുടങ്ങുമ്പോള്‍ ഈ ഗുഹയിലെ സ്ഥിര താമസക്കാരായ വാവലുകള്‍ പുറത്തേക്കു ഇര തേടി പോകും -മാസങ്ങള്‍ നീളുന്ന ഇര തേടല്‍. തണുപ്പ കാലം തുടങ്ങുമ്പോള്‍ അവ തിരികെ എത്തി നിഷ്ക്രിയാവസ്ഥയില്‍  (ഹൈബെര്‍നേഷന്‍ ) ആകും. ഞങ്ങളുടെ സന്ദര്‍ശനം വേനല്‍ക്കാലത്ത് ആയതിനാല്‍ വവ്വാലുകളെ കാണാന്‍ കഴിഞ്ഞില്ല (ഗുഹ ചീവിടിനെ ഒഴികെ മറ്റൊന്നിനെയും കാണാന്‍ വേനല്‍ക്കാലത്ത് കഴിയില്ല).

  


ഇനിയോരല്‍പ്പം ഗുഹാ ചരിത്രം-മാമ്മത്ത് ഗുഹകളുടെ ഉത്ഭവം ഏകദേശം 10 മില്യണ്‍ വര്‍ഷങ്ങക്ക് മുമ്പാണെന്ന്  പറയപ്പെടുന്നു. 325 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്പ് ഇവിടെ ഉണ്ടായിരുന്ന ഒരു കടല്‍ ഏകദേശം 600 ഫീറ്റ്‌ ലൈംസ്റ്റോണ്‍ ഇവിടെ നിക്ഷേപിച്ചു എന്നും, അത് കാലാന്തരത്തില്‍  ഇത് വഴി ഒഴുകിയിരുന്ന ഒരു പുഴയിലെ സാന്‍ട് സ്റ്റോണ്‍ ധാതു അവശിഷ്ടങ്ങള്‍ എന്നിവയാല്‍ പൊതിയപ്പെട്ടു   രൂപാന്തരം സംഭവിച്ചാണ് ഈ ഗുഹകള്‍ നിര്‍മ്മിതമായത് എന്ന് ശാസ്ത്രപഠനം കുറിക്കുന്നു. പുഴയും സമുദ്രവും കാലാന്തരത്തില്‍  അപ്രത്യക്ഷമായി. 10 മില്യണ്‍ വര്‍ഷങ്ങള്‍ക്കു മുന്പ് ഈ ലൈംസ്റ്റോണ്‍ സാന്ഡ് സ്റ്റോണ്‍ കൂട്ടുകെട്ട് ഇന്ന് കാണുന്ന രൂപത്തിലേക്ക് എത്തിപ്പെടുകയും, ഇതിലെ വിള്ളലുകളും തുരങ്കങ്ങളും മഴവെള്ള സംഭരണം നടത്തുകയും ചെയ്തു. ഭൂ ഗര്‍ഭ അരുവികളും,ചാലുകളും കൊണ്ട് സമൃദ്ധമാണ് ഇവിടം.

 

നടപ്പ് തുടര്‍ന്ന് കുറച്ചു കൂടി വിശാലമായ -സ്ലേറ്റ്‌ കല്ലുകള്‍ അടുക്കിയുണ്ടാക്കിയത് പോലുള്ള ഒരു ഇടനാഴി കടന്നു ഞങ്ങള്‍ ചെന്നെത്തിയത് വിശാലമായ ഒരു തളത്തിലേക്കാണ് (അറ ) .  അവിടെ നിരത്തിയിട്ടിരുന്ന ബെഞ്ചുകളില്‍ ഞങ്ങള്‍ ഇരിപ്പുറപ്പിച്ചപ്പോള്‍ ജാനറ്റ് ഗുഹാ കഥകള്‍ പറയാന്‍ തുടങ്ങി.

ജീവജാലങ്ങള്‍ ഒന്നും അധികമായി ഈ ഗുഹയ്ക്കകത്ത് ഇല്ല, വാവലുകളും,കുറച്ചു എലികളും,മറ്റു കുറച്ചു ചെറിയ ജീവികളും ഒഴിച്ചാല്‍ ഗുഹയ്ക്കകത്ത് അധികം ആള്‍താമസം ഇല്ല. മഞ്ഞ് കാലത്താണ് ഇവരൊക്കെ ഇവിടെ സ്ഥിരമാകുക.  മുഴുവന്‍ ac ആയ ഒരു ഹാളില്‍ ഇരിക്കുന്നത് പോലെയായിരുന്നു അവിടെ ഞങ്ങള്‍ക്ക് അനുഭവപ്പെട്ടത്. ജാനറ്റ് ഗുഹാപാളികളെ കുറിച്ചും, ഓരോ കല്ലിന്റെ രൂപ മാറ്റങ്ങളെ കുറിച്ചും വിശദമായി പറഞ്ഞു. ഇത്തരം മേഖലകളില്‍ പഠിക്കുന്നവരും, വിദ്യാര്‍ത്ഥികളും വളരെയധികം താല്‍പ്പര്യത്തോടെ ഓരോ കാര്യങ്ങളെയും കുറിച്ച് ചോദിച്ചു മനസിലാക്കി കൊണ്ടിരുന്നു. ഗുഹയ്ക്കകത്തെ ശരിക്കുമുള്ള അന്ധകാരം മനസിലാക്കാന്‍ എല്ലാവരോടും മൊബൈല്‍, ക്യാമറ ഇവയൊക്കെ ഓഫ്‌ ആക്കാന്‍ പറഞ്ഞിട്ട് കണ്ണുകള്‍ ഇറുക്കി അടക്കാന്‍ ആവശ്യപ്പെട്ടു. മൂന്നു എണ്ണി കണ്ണ് തുറന്നത് കുറ്റാക്കൂരിരുട്ടിലെക്കാണ്,ലൈറ്റുകള്‍ അണച്ചിരിക്കുന്നു . സാധാരണ നമ്മള്‍ ഇരുട്ടില്‍ ആകുമ്പോള്‍  നമ്മുടെ കണ്ണ് അതിനോട്   സമരസപ്പെടും -ഏതെങ്കിലും ഭാഗത്ത്‌ നിന്നുള്ള നിഴലുകള്‍ എങ്കിലും കാണുന്ന വിധത്തില്‍. പക്ഷെ ഈ അനുഭവം ആദ്യം-കുറച്ചു നേരം കഴിഞ്ഞിട്ട് പോലും അടുത്ത് നില്‍ക്കുന്ന ആളിനെ കാണാന്‍ കഴിയാത്ത അവസ്ഥ ,നമ്മുടെ കൈ തപ്പി നോക്കേണ്ട അത്ര ഇരുട്ട് . ജാനെറ്റ് ഒരു ചെറിയ മെഴുകുതിരി കൊളുത്തി.ആ വെളിച്ചത്തിനോട് കണ്ണ് പൊരുത്തപ്പെട്ടപ്പോള്‍ മുന്നില്‍ തെളിഞ്ഞത് ഇത് വരെ കണ്ട ഗുഹയുടെ മറ്റൊരു ഭാവമായിരുന്നു. കൃത്രിമമല്ലാത്ത വെളിച്ചത്തിന്റെ നിഴലുകള്‍ ഗുഹാഭിത്തികളില്‍ മനോഹരമായ ചില ചിത്രങ്ങള്‍ സൃഷ്ടിച്ചു.

 

വെളിച്ചം തിരികെ എത്തി, ഞങ്ങള്‍ നടപ്പ് തുടര്‍ന്നു. പിന്നീടു കുറെ പടവുകള്‍ ,കുറച്ചു ഇടുങ്ങിയ പാതകള്‍, പിന്നെയും ചില  തുരങ്കങ്ങള്‍ ഒടുവില്‍ എത്തിപ്പെട്ടത് ഈ യാത്രയുടെ ഹൈലൈറ്റ് എന്ന് പറയപ്പെടുന്ന ഫ്രോസ്സന്‍ നയാഗ്ര ഭാഗത്തേക്കാണ് . ഫ്രോസ്സന്‍ നയാഗ്ര എന്നത് അതി മനോഹരമായ ചില രൂപാന്തരങ്ങളാണ് . ഫ്ലോ  സ്റ്റോണ്‍ എത്ര രൂപമാറ്റങ്ങള്‍ സംഭവിച്ചാണ് ഈ സുവര്‍ണ്ണ രൂപങ്ങള്‍ ആയതെന്നു നമ്മളെ അത്ഭുതപ്പെടുത്തും. (ഫ്ലോസ്റ്റോണ്‍ എന്നത് ഗുഹാ ഭിത്തിയിലൂടെ വെള്ളത്തിന്റെ താഴേക്കുള്ള ഒഴുക്ക് മൂലം ഷീറ്റായി രൂപപ്പെടുന്ന കാല്‍സൈറ്റ് ആണ് )



 മുകള്‍ഭാഗത്ത്‌ നിന്നും താഴേക്കു രൂപം കൊണ്ടിരിക്കുന്ന ഇവ ഓരോന്നും ഓരോ പരിചിത രൂപങ്ങളെ ഓര്‍മ്മിപ്പിക്കും എന്ന് ജാനെറ്റ് പറഞ്ഞിരുന്നു. പലര്‍ക്കും പലതുമായി തോന്നിയ രൂപങ്ങളില്‍ അമ്മയും കുഞ്ഞും , ഗുഹ മുഖം ,കരടി ഗണപതി (എന്റെ മാത്രം നോട്ടത്തില്‍) അങ്ങനെ പലതുമുണ്ടായിരുന്നു.... തല തിരിച്ചു വെച്ച ഐസ്ക്രീം കോണുകളെ പോലെയും പലതും കാണപ്പെട്ടു.ഒഴുകിയിറങ്ങുന്ന അരുവി, പകുതിയില്‍ വെച്ച് ഉരുകിയുറഞ്ഞത്‌ പോലെയാണ് ഇവയുടെ ഘടന .




അവിടെ ഗുഹയ്ക്കുള്ളില്‍ ഒരു ഗുഹ ഉണ്ട് -ചെറിയൊരു കുഴി പോലെ.  കുത്തനെയുള്ള ഇറക്കതിലേക്ക് ജാനെറ്റ് ഞങ്ങളോടൊപ്പം വന്നില്ല, എല്ലാവരും ഫോട്ടോസ് എടുക്കാനാണ് ആ സമയം ഉപയോഗിച്ചത്. ഗുഹയിലെ മിക്ക ചിത്രങ്ങളും പ്രകാശത്തിന്റെ കുറവ് മൂലവും, ഗ്രൂപ്പായി നീങ്ങുന്നതിന്റെ സ്വാതന്ത്ര്യ കുറവും കാരണം കണ്ടത്ര ഭംഗിയില്‍ ക്യാമറയില്‍ ഒതുങ്ങിയില്ല എന്നത് ഒരു സങ്കടമായി. ഫ്രോസന്‍ നയാഗ്ര കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഗുഹയുടെ മറു ഭാഗത്തെത്തി, ഒന്നരമണിക്കൂറില്‍ നടന്നു തീര്‍ത്തത് അത്ര അധികമല്ല എങ്കിലും കണ്ട കാഴ്ചകള്‍ വിസ്മയത്തിന്‍റെത്. വേനല്‍ക്കാലമായതിനാല്‍ ഗുഹയിലെ അന്തേവാസികളെ കാണാന്‍ ആയില്ല എന്ന പരിഭവം പറച്ചിലിന് മഞ്ഞുകാലത്ത് ഒരിക്കല്‍ കൂടി വരൂ എന്ന സ്നേഹക്ഷണം ജാനടിന്റെ വക.



ഇനിയുമൊരിക്കല്‍ കൂടി പോകാന്‍ അവസരം കിട്ടിയാല്‍ മറ്റൊരു മുഖവുമായി മാമ്മോത് കാത്തിരിക്കുമെന്ന സുഖത്തില്‍ ഞങ്ങള്‍ തിരികെ യാത്രയായി.

( നോര്‍ത്ത് അമേരിക്കയിലെ കെന്‍ടക്കി പ്രവിശ്യയിലാണ്  മാമ്മത്ത് കേവ്സ് നാഷണല്‍ പാര്‍ക്ക്‌ സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ നീളമേറിയ ഗുഹാ ശ്രിംഖല ആയ മാമ്മത്ത് ഗുഹകള്‍ രണ്ടും മൂന്നും സ്ഥാനം ഉള്ള ഗുഹകളുടെ കൂടി ചേര്‍ന്ന നീളത്തിനേക്കാള്‍ വലുതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്  http://www.nps.gov/maca/index.htm  http://www.mammothcave.com/ മറ്റൊരു ബ്ലോഗ്‌ വിവരണം  http://bobandlindasrvtravels.blogspot.com/2013/04/mammoth-cave-national-park-mammoth-cave.html)

പിന്കുറിപ്പ് : പല ചിത്രങ്ങളും വ്യക്തമല്ലാത്തതില്‍ ക്ഷമിക്കുക-  ഇരുട്ട്, ഫ്ലാഷ് ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യങ്ങള്‍ എന്നിവ പല വമ്പന്‍ ക്യാമറകളെയും ചതിച്ചു. ഒരു സാദാ ഡിജിറ്റല്‍ ക്യാമറ മാത്രമാണ് ഉള്ളില്‍ പല ഇടങ്ങളിലും വൃത്തിയായി ജോലി ചെയ്തത് :) . കോളാഷ് ആയി ഇട്ടത് കഴിയുന്നത്ര ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുക എന്ന ഉദ്ദേശത്തിലാണ്.