Friday, January 24, 2020

അമരക്കുന്നിലെ ആദ്യത്തെ പാട്ട്


#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ! 



വര്ഷം 1990 ആണെന്നാണ് ഓർമ!
തീയതി എന്തായാലും ഏപ്രിൽ 14 വൈകുന്നേരം തന്നെയാകണം -മാറ്റമുണ്ടാകാൻ വഴിയില്ല, അന്നായിരുന്നു നൂറാം അംബേദ്‌കർ ജയന്തി ആഘോഷം. വേനലവധിക്കാലം ഒരു മാസം അച്ഛന്റെ നാട്ടിലാണ് ഞാനും ചേട്ടന്മാരും. രണ്ടുമാസം നീണ്ടുനിൽക്കുന്ന ഞങ്ങളുടെ ശല്യം ഒഴിവാക്കാൻ അച്ഛനുമമ്മയും കണ്ടുപിടിച്ച സൂത്രമാകണം. ഞങ്ങളെ കൊണ്ടാക്കിയിട്ട് വിഷു കഴിഞ്ഞു തിരിച്ചുപോയാൽ പിന്നെ നാട്ടിലെ, നാവായിക്കുളം അമ്പലത്തിലെ ഉത്സവം തുടങ്ങുമ്പോഴേ മിക്കപ്പോഴുംഅവർ ഞങ്ങളെ കൊണ്ടുപോകാൻ വരുള്ളൂ. ആ ഒരുമാസം നല്ല ജഗപൊഗ മാസമാണ്. എല്ലാ മരത്തിലും കയറി, എല്ലാ പറമ്പിലും ഓടി, എല്ലാ തല്ലുകൊള്ളിത്തരോം കാണിച്ച് അമ്മൂമ്മയുടേയും അപ്പച്ചിമാരുടേയും ഇളയച്ഛന്മാരുടേയും ക്ഷമ പരീക്ഷിക്കുന്ന കാലം.

അങ്ങനെയൊരു അവധിക്കാലത്താണ് വീട്ടിൽ നിന്നും ഓടിക്കയറിയാൽ എത്തുന്ന അമരക്കുന്നിൽ തകൃതിയായി സ്റ്റേജ് പണി തുടങ്ങിയത്, വിഷുവിനു രണ്ടൂസം മുന്നേ മുതൽ പാട്ടുകൾ ഉച്ചത്തിൽ കേൾക്കാൻ തുടങ്ങിയത്, അച്ഛൻവീട്ടിൽ വിരുന്നുകാർ കേറിയിറങ്ങി ബഹളം തുടങ്ങിയത്. എന്താണ് കഥ എന്നന്വേഷിച്ചപ്പോഴല്ലേ മേളം മനസിലായത് - അമരക്കുന്നിൽ വെച്ച് ബാബാ സാഹബ് അംബേദ്‌കറിന്റെ ജന്മദിനം ആഘോഷിക്കാൻ പോണൂ. അന്നവിടെ പാട്ടുണ്ട്, മിമിക്രിയുണ്ട്, പ്രസംഗമുണ്ട് (നാടകവും ഉണ്ടായിരുന്നോ എന്ന് സംശയമുണ്ടേ). ശ്യോ - വെക്കേഷന് വന്ന ഞങ്ങൾക്ക് ഡബിൾ ബമ്പർ അടിച്ച സന്തോഷം! മിമിക്രി അവതരിപ്പിക്കാൻ വന്ന ചുറ്റുവട്ടത്തെ ചേട്ടന്മാരിൽ ഒരാൾക്ക് വെള്ള ജൂബ ഇല്ല -അന്നത്തെ ഒരു രീതി അതാണല്ലോ വെള്ള/ തവിട്ട് ജൂബയും കറുത്ത പാന്റും ഇട്ടാലേ മിമിക്സ് പരേഡ് ആകൂ - കലാഭവൻ്റെ ടീം പ്രശസ്തമാക്കിയ ഡ്രെസ് കോഡ്.

മാഷായിരുന്ന അപ്പൂപ്പൻ്റെ ഡ്രസ് കോഡും ഏതാണ്ട് അതാണ് ..വെള്ള അല്ലെങ്കിൽ ഖാദി ജൂബയും മുണ്ടും - എന്റെ ഓർമയിൽ അപ്പൂപ്പൻ എപ്പോഴും ആ വേഷത്തിലായിരുന്നു - ഉമ്മറത്തെ കസേരയിലിരുന്ന് സ്നേഹത്തിന്റെ മുഴക്കമുള്ള ശബ്ദത്തിൽ 'ആർഷനേ' എന്ന് വിളിക്കുന്ന അപ്പൂപ്പൻ. അമ്മയുടെ മാതാപിതാക്കൾ അമ്മയുടെ കുഞ്ഞിലേ മരിച്ചുപോയതുകൊണ്ട് ഞങ്ങൾ തമാശയായി പറയുമായിരുന്നു 'ആകെ ഒരു മൂട് അപ്പൂപ്പനമ്മൂമ്മയേ ഞങ്ങൾക്കുള്ളൂ' എന്ന്. അപ്പൂപ്പൻ നീണ്ടു മെലിഞ്ഞിട്ട് - അമ്മൂമ്മ കുറുകി കുഞ്ഞിയായിട്ട് - അപ്പൂപ്പൻ ശാന്തസ്വഭാവി, അമ്മൂമ്മ നല്ലസൽ ദേഷ്യക്കാരി. അങ്ങനെയങ്ങനെ വിരുദ്ധധ്രുവങ്ങളിൽ നിന്ന അവരുടെ സ്നേഹം കാണാനും നല്ല രസമായിരുന്നു. പറഞ്ഞുവന്ന കാര്യം - ആ മിമിക്രിക്കാരിൽ ഒരാൾ അപ്പൂപ്പന്റെ ജൂബ വാങ്ങാൻ വന്നതാണേ! ഇതാണീ ഓർമയുടെ കുഴപ്പം - ചക്കാലോചിച്ചാൽ അവിടെ നിന്ന് ചക്കയും പ്ലാവും പ്ലാവിൽ കെട്ടിയിരുന്ന ആടും ആടിന്റെ കഴുത്തിലെ മണിയും മാണി വാങ്ങിയ കടയും ...അങ്ങനങ്ങനെ ഒരു നൂലുപിടിച്ചതുപോലെ അവനങ്ങു പൊയ്ക്കളയും!

എന്തായാലും അമരക്കുന്ന് നിറഞ്ഞുകവിഞ്ഞു ആളോളെക്കൊണ്ട്. സമ്മേളനം തുടങ്ങാൻ പ്രാർത്ഥന വേണംലോ. സ്വാഭാവികമായും നേരം വെളുത്തപ്പോൾ മുതൽ ആ സ്റ്റേജിനു വട്ടം വെച്ച് നടന്നിരുന്ന, കൊച്ചുകുഞ്ഞുസാറിൻ്റെ പേരക്കുട്ടിക്ക് പ്രാർത്ഥന ചൊല്ലാൻ നറുക്കു വീണു. സ്‌കൂളിൽ അസംബ്ലിയിൽ പാടുന്ന എല്ലാ പാട്ടും വീട്ടുകാരുടെ മുന്നിൽ പാടികേൾപ്പിച്ചപ്പോൾ കുഞ്ഞപ്പയാണ് പറഞ്ഞത് ആ പുസ്തകത്തിൻ്റെ പാട്ട് പാടിയാൽ മതിയെന്ന്. കൂട്ടത്തിൽ അപ്പ ഒന്നുകൂടി പറഞ്ഞു - പഠിക്കാൻ/ വായിക്കാൻ പറയുന്ന പാട്ടുതന്നെയാണ് അവിടെ കൂടിയിരിക്കുന്നവർക്ക് ആവശ്യവും അംബേദ്കർക്ക് ചേരുന്നതും! ഒരു വരിപോലും ഇപ്പോൾ ഓർമയില്ലാത്ത ആ പാട്ട് അധികം വിറയ്ക്കാതെ അടച്ചിട്ട കര്ട്ടന് പുറകിൽ നിന്ന് പാടിത്തീർത്തപ്പോൾ ഈ പ്രാർത്ഥന അല്ലാതെ ഒരു പാട്ട് പാടണമെന്ന് കുട്ടിക്ക് ഒരത്യാഗ്രഹം 
അങ്ങനെ പരിപാടിയൊക്കെ തുടങ്ങി ഇടയ്ക്കുള്ള ബ്രേക്കിൽ കുമാരി ആർഷ വീണ്ടും പാടാൻ കയറി - ഇത്തവണ കർട്ടൻ തുറന്നിട്ടുണ്ടേ, നേരത്തെപറഞ്ഞ നിറഞ്ഞുകവിഞ്ഞ ആളോളെയൊക്കെ എനിക്ക് കാണാം. ചെറുതായി മുട്ട് വിറക്കുന്നുണ്ടോന്ന് സംശയിച്ചു സംശയിച്ചു ഞാൻ എന്നെ മാമൻ പഠിപ്പിച്ച പാട്ട് "കദളിവാഴക്കയിലിരുന്ന് ...." പാടാൻ തുടങ്ങി. നല്ലസ്സലായിട്ട് വെള്ളിയുടെ സഹായത്തോടെ അവസാനിപ്പിച്ച് ഇറങ്ങിയപ്പോൾ അച്ഛന്റെ അനിയൻ പറഞ്ഞുകേട്ട പുതിയ വാക്കാണ് 'സഭാകമ്പം'. കുറെയേറെ നാൾ ഞാൻ കരുതി അതെന്തോ വിശിഷ്ട സാധനമാണെന്ന് - പിന്നല്ലേ മനസിലായേ ഞാൻ വിറച്ചുവിയർത്തു പാടിയതിനെ പറഞ്ഞതാണെന്ന്!

എന്തായാലും ആ പാട്ടല്ല ഓർമയിലെ പാട്ട് - ഇതൊക്കെ കഴിഞ്ഞു വീട്ടിൽ വന്നപ്പോൾ അപ്പുറത്തെ വീട്ടിലെ മിനിച്ചേച്ചി പറഞ്ഞു "കൊച്ചെന്തിനാ ആ പഴയ പാട്ട് പാടിയേ, കൊച്ചിനാ പുത്തൻപുതിയ പാട്ടറിയാർന്നല്ലോ. ഇന്നാളിൽ എന്നെപ്പാടി കേൾപ്പിച്ചില്ലേ , അത് പാടിയേ ചെത്തായിരുന്നേനെ"
കണ്ണും മിഴിച്ചു ഞാൻ ചോദിച്ചു "അതേത് പാട്ട് ?"
ങാ - അതേത് പാട്ടാന്നല്ലേ? കേട്ടുനോക്ക് ട്ടാ 
--------------------------------------------------------------------------------------------------------------------------------------------
#HundredDaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്. പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച്‌ - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ 

2 comments:

  1. 😆😆ഇത് കലക്കീട്ടോ ചേച്ചി 😆😆

    ReplyDelete
  2. പഴയ പാട്ടും പുത്തൻ പാട്ടും ...

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)