Sunday, January 26, 2020

കാണാതെ പോയൊരു നിറം

വളഞ്ഞു പുളഞ്ഞു പോകുന്ന വഴികളെപ്പോഴോക്കെയോ ഇര വിഴുങ്ങിയ മലമ്പാമ്പിനെ പോലെ തോന്നിക്കുണ്ടായിരുന്നു . ഇടയ്ക്കുള്ള ചെറിയ കുലുക്കവും , ചാട്ടവുമൊഴിച്ചാല്‍, ആ മലമുകളിലേയ്ക്ക് ഇത്രയും നല്ല വഴിയുണ്ടെന്നു വിശ്വസിക്കാനാകില്ല. ഡ്രൈവറുടെ മാത്രം ഇഷ്ടത്തിന് വെച്ചിരിക്കുന്ന പാട്ടിലേക്ക് ഇടക്കൊന്നു കടന്നു ചെല്ലാന്‍ നോക്കിയെങ്കിലും വേഗത്തിലുള്ള  താളമേളങ്ങള്‍ സംസാരിക്കുന്ന ഭാഷ മനസിലാകാത്ത പ്രായത്തിലേക്ക് താനെത്തിയെന്നു അനിരുദ്ധ് ഒന്ന് നിശ്വസിച്ചു.

"ഓര്‍ കിത്നാ  ടൈം ലഗേഗാ ഭായി? " ചോദ്യത്തില്‍ തീരെ മുഷിവ്‌ കലർത്തിയില്ല , ഒരു ചിരി ചേര്‍ക്കുകയും ചെയ്തു.

" 1 hour  സര്‍ " ഉത്തരം പക്ഷേ  മുഷിപ്പിച്ചു. ഇനിയും ഒരു മണിക്കൂര്‍ കാണാനുള്ള പ്രകൃതിസൌന്ദര്യം ചുറ്റിനുമുണ്ടെങ്കിലും അതിനുള്ള മനസ് തല്‍ക്കാലമില്ലല്ലോ. ഈ ഡ്രൈവര്‍ ആണെങ്കില്‍ അധികം സംസാരിക്കുന്ന പ്രകൃതവുമല്ല. മനസിനെ റിഫ്രെഷ് ആക്കാന്‍  യാത്ര  പുറപ്പെട്ട  താനൊരു  പമ്പര വിഡ്ഢിയാണെന്ന് അനിരുദ്ധിന് തോന്നി. കണ്ണടച്ചിരുന്ന് യാത്ര തുടരുമ്പോള്‍  മനസിലേക്ക് പഴയൊരു പതിമൂന്നുകാരന്‍  എണ്ണ തേച്ചൊതുക്കിയ കോലന്‍ മുടിയും, ഒരല്‍പം നിര തെറ്റിയ പല്ലുകളുമായി  കള്ളച്ചിരിയോടെ കടന്നുവന്നു, മറ്റൊരു രൂപത്തിന്‍റെ നിഴലെന്നപോലെ. കൂടുതല്‍ മിഴിവാര്‍ന്നത് ആ രൂപമാണ്‌ - കണ്മഷി എഴുതിയ കണ്ണുകള്‍ നിറയുവോളം കാതിലെ വളയങ്ങള്‍ ആട്ടിച്ചിരിക്കുന്ന, കുഞ്ഞിയേച്ചി, അച്ഛന്‍റെ പെങ്ങളുടെ മകള്‍!


            അന്യമതസ്ഥനായ ജോസച്ചനൊപ്പം  ഒളിച്ചോടിപ്പോയ രാധയപ്പച്ചിയുടെ മകള്‍, ലയ എന്ന ഞങ്ങളുടെ കുഞ്ഞിയേച്ചി.  മറ്റാര്‍ക്കുമില്ലാത്ത ഒരടുപ്പം അച്ഛന് പെങ്ങളോട് ഉണ്ടായിരുന്നതുകൊണ്ട് മാത്രം എനിക്ക് കിട്ടിയതാണ് കുഞ്ഞിയേച്ചിയുമായുള്ള കൂട്ട്, വളരെ വൈകിയാണെങ്കിലും. ജോസച്ചന്‍റെ  വീട്ടിലേക്കുള്ള യാത്രകള്‍ കാത്തുകാത്തിരിക്കാന്‍ തുടങ്ങിയത് വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ തിരികെ അച്ഛന്‍ വീടിനടുത്ത് താമസിക്കാന്‍ എത്തിയപ്പോഴാണ്. കുഞ്ഞിയേച്ചിയെ ഞാന്‍ കാണുമ്പോള്‍ എനിക്ക് 10, അവള്‍ക്ക് 14 - പിന്നെയുള്ള നാലഞ്ച് വര്‍ഷങ്ങള്‍ എന്‍റെ ജീവിതത്തിന്‍റെ ഓര്‍മ്മകള്‍ കുഞ്ഞിയേച്ചിയാണ്. രണ്ടുമാസം നീളുന്ന വേനലവധിക്കും, ഓണം ക്രിസ്തുമസ് അവധിക്കുമൊക്കെ അച്ഛന്‍വീട്ടില്‍ കൂടുന്ന കുട്ടിപ്പട്ടാളങ്ങളെ മേയ്ക്കാന്‍ കുഞ്ഞിയേച്ചിയും വരും. തീരെ ചെറിയവരുടെ കൂട്ടത്തിലും കുറച്ചു മുതിര്‍ന്നവരുടെ കൂട്ടത്തിലും കൂടാനൊക്കാത്ത ഞാന്‍ കുഞ്ഞിയേച്ചിയുടെ നിഴലായി. പലപ്പോഴും മറ്റുള്ള ബന്ധുക്കളില്‍ നിന്നും അകന്നു നിന്നിരുന്ന കുഞ്ഞിയേച്ചി ആ അവധിദിനങ്ങള്‍ മാത്രം ആഘോഷിക്കും.  എന്തിനും ഏതിനും കുഞ്ഞിയേച്ചിയോട് അഭിപ്രായം ചോദിയ്ക്കാന്‍ കാത്തിരുന്ന ആ എന്നെയോര്‍ത്ത് എനിക്കിപ്പോള്‍ അത്ഭുതമാണ്, നീണ്ട 25 വര്‍ഷങ്ങള്‍ എങ്ങനെ ആ ആളെക്കുറിച്ച് ഓര്‍ക്കാതെ ഇരുന്നു എന്നാലോചിക്കുമ്പോള്‍. കാലം പുറകിലേക്ക് ഓടുകയാണെങ്കില്‍ എന്ത് രസമായിരുന്നേനെ!


           "സര്‍ ...സര്‍ വീ ആര്‍ ഹിയര്‍"  ഡ്രൈവറുടെ ശബ്ദമാണ് മയക്കത്തില്‍ നിന്ന് അനിരുദ്ധിനെ ഉണര്‍ത്തിയത്. മഞ്ഞില്‍ പുതഞ്ഞുകിടക്കുന്ന ഇടവഴികള്‍ക്ക് മുന്നിലായി കാര്‍ ഒതുക്കിയിരിക്കുന്നു. പേരറിയാത്ത വയലറ്റ് നിറത്തിലുള്ള  പൂവുകള്‍ വഴിയുടെ ഇരുപുറവും നിറഞ്ഞു വിരിഞ്ഞു നില്‍ക്കുന്നിടം. വയലറ്റോ അതോ പര്‍പ്പിളോ എന്ന് മായ കൂടെയുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ സംശയം പറഞ്ഞേനെ എന്ന ഓര്‍മ്മയില്‍  ചിരിയോളമെത്തുന്ന ഒരാത്മനിന്ദ അയാളുടെ ചുണ്ടുകളില്‍ എത്തിയ അതെ നിമിഷത്തിലാണ് അരസികനായ ചെറുപ്പക്കാരന്‍ വീണ്ടും ശബ്ദിച്ചത്. "എഹാം സേ പൈദല്‍ ജാനാ ഹേ സര്‍.  I can help with the bags'  എന്നുവെച്ചാല്‍ 'താങ്കള്‍ക്ക് വയസായി സര്‍, പെട്ടീം കൊണ്ട് ഒറ്റക്ക് ആ വഴികള്‍ നടന്നുകയറാമെന്നാണ് അവിടേക്ക് നോക്കിനിന്നു വ്യാമോഹിക്കുന്നതെങ്കില്‍ അത് വെറും മോഹം മാത്രമാണെന്ന്' മര്യാദയുടെ ഭാഷയില്‍ ഡ്രൈവര്‍ പറഞ്ഞതാണെന്ന്  അനിരുദ്ധിന് തോന്നി. ആ തോന്നലിനെ 'അല്ലേലും ഈ ചെറുപ്പക്കാര്‍ക്ക് 40-കളൊക്കെ വയസായിത്തോന്നും, അഹങ്കാരമാ' എന്നൊരു തറുതലച്ചിരിയില്‍ ഒതുക്കിക്കൊണ്ട് പെട്ടിയും ബാഗും എടുക്കാന്‍ അനിരുദ്ധ് പിന്നിലേക്ക് നടന്നു.


                 വിചാരിച്ചതുപോലെ എളുപ്പമല്ലാതിരുന്ന ചെറുകയറ്റത്തിനൊടുവില്‍ കറുത്ത കല്ലുകള്‍ പാകിയ നടപ്പാത തെളിഞ്ഞു. ആകെക്കൂടി ഒരു തോള്‍സഞ്ചിയേ അയ്യാളുടെ കയ്യിലുണ്ടായിരുന്നുള്ളൂ എങ്കിലും നടപ്പിന്‍റെ വേഗം കൂട്ടാന്‍ ശ്രമിക്കുംതോറും കിതപ്പും വിയര്‍പ്പും കൂടിയതിനാല്‍ സഹായി എത്തിക്കഴിഞ്ഞതിനു ശേഷമേ റോസാപ്പൂക്കള്‍ നിറഞ്ഞ മുറ്റമുള്ള ആ വീടിനു മുന്നില്‍ അനിരുദ്ധ് എത്തിയുള്ളൂ. കാത്തുനില്‍ക്കുന്ന കണ്മഷിയെഴുതിയ കണ്ണുകളിലെ തിളക്കം തന്നെയാണ് ആദ്യം കണ്ടത്. ഓര്‍മയിലെ മെലിഞ്ഞ രൂപം തടിച്ചിരിക്കുന്നു, പാവാടയുടുത്തു കണ്ടതില്‍ നിന്നും ഇപ്പോഴത്തെ വേഷം വ്യത്യസ്തമായി തോന്നിയത് പല തരത്തിലുള്ള നിറങ്ങള്‍ കൊണ്ടാണ്. പഴയ കുഞ്ഞിയേച്ചി ഒരിക്കലും കൂടെ കൂട്ടില്ലാതിരുന്ന നീലയുടെയും പച്ചയുടെയും പല ഷേഡുകളിലെ ചതുരങ്ങള്‍ കലര്‍ന്ന അയഞ്ഞ പാന്‍റും  മഞ്ഞയോ ഇളംപച്ചയോ എന്ന് തിരിച്ചറിയാനാകാത്ത ഒരു പുതുവര്‍ണത്തിലെ ഉടുപ്പും അതിനു മുകളില്‍ തണുപ്പിനെ ചെറുക്കാന്‍ പുതച്ച ഇളംനീല ഷാളും ഒക്കെ ഉള്ളിലേക്ക് എടുക്കാന്‍ കുറച്ചു സമയമെടുത്തു അനിരുദ്ധിന്.  പക്ഷേ, അതിലൊക്കെ ഉപരിയായി  അയാളെ സന്തോഷിപ്പിച്ചത്  കണ്ട മാത്രയില്‍  വിടര്‍ന്ന ചിരിയോടെ കഴുത്തില്‍ ചുറ്റിപ്പിടിച്ചു ചേര്‍ത്തു തന്ന ആലിംഗനമാണ്. പഴയ കുഞ്ഞിയേച്ചി അതും ചെയ്യില്ലായിരുന്നു! ആ കെട്ടിപ്പിടിക്കലിന്‍റെ ഊഷ്മളതയില്‍ അനിരുദ്ധ് വീണ്ടും ആ പഴയ പതിനാലുകാരനായി. കുഞ്ഞിയേച്ചിയെ മുറുകെ കെട്ടിപ്പിടിച്ച് കവിളില്‍ മാറിമാറി ഉമ്മ വെച്ച പതിനാലുകാരന്‍!



           "അനീ! നിനക്കൊരു മാറ്റോമില്ലല്ലോ ചെക്കാ.. ഇച്ചിരെ കെളരം വെച്ചതും ഈ കണ്ണാടിയും ഒഴിച്ചാല്‍" നിറഞ്ഞ സന്തോഷത്തില്‍ ലയ വീണ്ടും വീണ്ടും അനിരുദ്ധിന്‍റെ വിരലുകളില്‍ തെരുപ്പിടിച്ചു കണ്ണുകളില്‍ കൌതുകം നിറച്ചു നോക്കി. കണ്ട നിമിഷം മുതല്‍ സോഫയില്‍ കൊണ്ടിരുത്തിയിടം വരെ ആ കൈവിരലുകള്‍ വിട്ടിട്ടില്ല ലയ. എപ്പോഴോ നഷ്ടമായിപ്പോയ മയില്‍പ്പീലികള്‍ തിരികെക്കിട്ടിയ കുട്ടിയെപ്പോലെ സന്തോഷത്തിന്‍റെ ചെറുതല്ലാത്ത തിരകള്‍ അവളിലുണ്ടാകുന്നത്  അനിരുദ്ധിലും കൗതുകമുണ്ടാക്കി. കഷണ്ടിയും  മോശമല്ലാത്ത കുടവയറും ഒന്നും കുഞ്ഞിയേച്ചിയുടെ മുന്നില്‍ തന്നെ  മുതിര്‍ന്നവന്‍ ആക്കുന്നില്ല എന്ന തിരിച്ചറിവ് ഒന്ന് ചൂളിപ്പിക്കുകയും ചെയ്തു.


            "പറ, നിന്‍റെ വിശേഷങ്ങള്‍..എത്ര കൊല്ലമായി നിന്നെക്കണ്ടിട്ടും മിണ്ടീട്ടും. അമേരിക്കയിലാണെന്നും കല്യാണം കഴിഞ്ഞുവെന്നുമൊക്കെ കുറച്ചുനാള്‍ മുന്‍പ് മാമനെ കണ്ടപ്പോള്‍ അറിഞ്ഞിരുന്നു. എന്നിട്ടും നിന്നെ ഇവിടെ കാണാന്‍ കഴിയുമെന്നു വിചാരിച്ചില്ല. ഒന്ന് കാണണമെന്ന് അറിയിച്ചപ്പോള്‍ നിനക്ക് വരാന്‍ തോന്നിയല്ലോ, എന്നാലും വന്നപ്പോ കുടുംബത്തെക്കൂടിക്കൊണ്ടുവരാരുന്നു അനീ. അവര്‍ക്കൊക്കെ ഇവിടം ഇഷ്ടമായേനെ. ഇനിയെന്നാ തിരികെപ്പോകേണ്ടത്? " ഒറ്റവരിയില്‍ ഒരുപാട് ചോദ്യങ്ങളും വിശേഷങ്ങളുമൊക്കെ കേട്ടുകൊണ്ട് അനിരുദ്ധ് ഒരു ചെറുചിരിയോടെ  ഇഞ്ചിരുചിക്കുന്ന ചൂടുള്ള ചായ മൊത്തികുടിച്ചു.


         മുഖത്തെ ചിരി മാഞ്ഞുപോകാതിരിക്കാന്‍ ശ്രദ്ധിച്ചുകൊണ്ട് അത്ര വലുതല്ലാത്ത ഒരു കാര്യം പറയുമ്പോലെ അയാള്‍ പറഞ്ഞു "ഞാനിനി തിരികെപോകുന്നില്ല കുഞ്ഞിയേച്ചീ, മായയും ഞാനും ഇപ്പോള്‍ ഒരുമിച്ചല്ല - നിയമപരമായിത്തന്നെ വേര്‍പിരിഞ്ഞിട്ടു കുറച്ചുനാളായി. നല്ല സുഹൃത്തുക്കളായിട്ടിരിക്കുന്നതാണ് ഞങ്ങള്‍ക്ക് നല്ലത്. അതൊക്കെപ്പോട്ടെ കുഞ്ഞിയേച്ചി ഇവിടുത്തെ വിശേഷങ്ങള്‍ പറയൂ, എന്തിനാണിവിടെ ഒറ്റക്ക് കഴിയുന്നത്? നാട്ടിലേക്ക് വന്നാല്‍ ആരെങ്കിലുമൊക്കെ ഉണ്ടാകില്ലേ പരിചയമുള്ളവര്‍? മിണ്ടാനും പറയാനുമെങ്കിലും ഒരു കൂട്ടില്ലാതെ എങ്ങനെ കഴിയുന്നു ഇവിടെ!"

ടവ്വലും മാറാനുള്ള വസ്ത്രങ്ങളും കയ്യിലേക്ക് തന്നുകൊണ്ടാണ് കുഞ്ഞിയേച്ചി മറുപടി പറഞ്ഞത്  "ഒക്കെപ്പറയാം സമയമുണ്ടല്ലോ, നീയൊന്ന് വിശ്രമിക്ക്. എല്ലാടോം കാട്ടീട്ടെ നിന്നെ വിടുന്നുള്ളൂ, എന്താ പോരേ? അതാ അതാണ്‌ നിന്‍റെ മുറി, ചേര്‍ന്ന് തന്നെ കുളിക്കാനിടം ഉണ്ട്.  ങാ, പിന്നെ ഞാനൊരു ഊഹത്തിനുള്ള അളവിലെടുത്തതാ ഡ്രസ്സ്‌ ഒക്കെ, പാകമല്ലെങ്കില്‍ നമുക്ക് വൈകിട്ട് ഷോപ്പിങ്ങിനു പോകുമ്പോള്‍ എടുക്കാം കേട്ടോ" 


            തലയാട്ടിച്ചിരിച്ചുകൊണ്ട് നില്‍ക്കേ അനിരുദ്ധിനു വീണ്ടും ആ പതിനാലുവയസുകാരനെ ഓര്‍മ്മ വന്നു, എന്തുകൊണ്ടോ മായയേയും! 
പണ്ടൊരിക്കല്‍ ചെയ്തുപോയ തെറ്റിന് പ്രായശ്ചിത്തം എന്നപോലാണ് ഈ വരവ് എന്ന് കുഞ്ഞിയേച്ചിക്ക് അറിയില്ലല്ലോ. കൗമാരക്കാര്‍ക്കിടയിലെ ഹീറോ ആകാനുള്ള ശ്രമമായിരുന്നു കുഞ്ഞിയേച്ചിയെക്കുറിച്ച് കൂട്ടുകാരോട് ഒരല്‍പം കൂട്ടിച്ചേര്‍ത്ത് കഥകള്‍ പറയുമ്പോള്‍. അതെല്ലാം നശിപ്പിച്ചത് ആ എഴുത്താണ് - കരോട്ടത്തെ വീട്ടിലെ വിശാഖ് എന്ന ചെറുപ്പക്കാരന്‍  കുഞ്ഞിയേച്ചിക്ക് എഴുതിയ എഴുത്ത്.  അതവിടെ  എത്തിക്കാന്‍  തന്നെത്തന്നെ ദൂതനാക്കാന്‍ ശ്രമിച്ചപ്പോള്‍ കൂട്ടുകാരില്‍ നിന്നുണ്ടായ കളിയാക്കലുകള്‍ ... അതിനൊക്കെ മുകളില്‍ കുഞ്ഞിയേച്ചി തന്‍റെ മാത്രമാണെന്നും, ആ അവകാശം എല്ലാ രീതിയിലും ഉള്ളതാണെന്നും ഉള്ളില്‍ ഉറഞ്ഞുപോയ കുട്ടിമനസ്സ്. സിനിമകളിലൊക്കെക്കാണുംപോലെ തന്‍റെ മുറപ്പെണ്ണിനെ രക്ഷിച്ചുകൊണ്ടുപോയി സുഖമായി ജീവിക്കുന്ന നായകന്‍റെ മുഖമായിരുന്നു അന്ന് മനസ്സില്‍. കത്ത് കൊടുക്കാനല്ല, അവകാശം സ്ഥാപിക്കുന്നത് അവരെ കാണിച്ചുകൊടുക്കാനാണ് ജോപ്പനെയും, കുഞ്ഞനെയും കൂട്ടി വീട്ടില്‍ എത്തിയത്, അവര്‍ക്ക് കാണുന്ന വിധത്തില്‍ കുഞ്ഞിയേച്ചിയെ ബലമായി കെട്ടിപ്പിടിച്ച് ഇരുകവിളിലും മാറിമാറി ഉമ്മ വെച്ചത്. പക്ഷേ, അതൊരു ബന്ധത്തിന്‍റെ അവസാനമാകുമെന്ന് അറിഞ്ഞിരുന്നില്ല. തള്ളിമാറ്റാനുള്ള ശ്രമത്തില്‍ ഞെട്ടലില്‍ നിന്ന് പൊട്ടിക്കരച്ചിലിലേക്ക് വീണിരുന്നു കുഞ്ഞിയേച്ചി. പക്ഷേ, അടര്‍ന്നു മാറും മുന്‍പ് തന്നെ അച്ഛനും ജോസച്ചനും കടന്നുവന്നു. അലര്‍ച്ചകള്‍ മാത്രം മുഴങ്ങിയ ഇടത്ത് നിന്ന് ഓടിപ്പോകുമ്പോള്‍പ്പോലും അറിഞ്ഞിരുന്നില്ല ചെയ്തതിന്‍റെ ആഴം. തിരിച്ചറിഞ്ഞപ്പോഴേക്കും ഒത്തിരി വൈകിയിരുന്നു!  അറുത്തുമുറിച്ചുകൂടിച്ചേരാന്‍ തുടങ്ങിയവയൊക്കെ വീണ്ടുമൊരിക്കല്‍ കൂടി വെട്ടേറ്റു മുറിഞ്ഞത് ആര്‍ക്കും സഹിക്കാനായില്ല.  കുഞ്ഞിയേച്ചിയും ജോസച്ചനും അപ്പച്ചിയുമൊക്കെ എവിടേക്കെന്നു പറയാതെ നാടുതന്നെ വിട്ടുപോയിരുന്നു.  ഇനിയെങ്കിലും ആ ഭാരം മനസ്സില്‍ നിന്ന് കളയണമെന്നും കുഞ്ഞിയേച്ചിയെ കണ്ടെത്താന്‍ ശ്രമിക്കണം എന്നും മായയാണ്‌ പറഞ്ഞത്, പിരിയും മുന്‍പ്. 


                              കുളി കഴിഞ്ഞു തല തുവര്‍ത്തിക്കൊണ്ട് പുറത്തെ ഹാളിലേക്ക് എത്തിയപ്പോള്‍ ആരെയും കാണാനില്ല. വീടിന്‍റെ ഓരോ ഭാഗവും ഒരു ഇന്റീരിയര്‍ ഷോപ്പിന്‍റെ ഉള്‍വശം പോലെ തോന്നിപ്പിച്ചു. അസ്തമയ സൂര്യന്‍റെ വെളിച്ചവും ചെടികളുടെ പച്ചപ്പും ഭിത്തിയിലെ ഇളംതവിട്ടു നിറവും ചേര്‍ന്നൊരു രംഗോലി സൃഷ്ടിച്ചത് പോലെ. മനോഹരമായി വരച്ച ചിത്രങ്ങള്‍ കൊണ്ട് അലങ്കരിച്ച സ്വീകരണമുറിയിലെ ഒരു ഭിത്തി നിറയെ ഫോട്ടോകള്‍ ഫ്രെയിം ചെയ്തുവെച്ചിരിക്കുന്നു. കുഞ്ഞിയേച്ചിക്കൊപ്പം എല്ലാ ഫോട്ടോയിലും ചിരിച്ചുനില്‍ക്കുന്ന ആളുടെ ഒറ്റക്കുള്ള ഒരു ച്ഛായാചിത്രത്തിനു മുന്നില്‍ മാത്രം വാടാത്ത ചുവന്ന പനിനീര്‍പ്പൂക്കള്‍. അതിലേക്ക് തന്നെ നോക്കിനില്‍ക്കുന്ന അനിരുദ്ധിനെയാണ് പുറത്തു നിന്ന് വന്ന ലയ കണ്ടത്. 

അനിരുദ്ധിന്  അടുത്തേക്ക് നടന്നുകൊണ്ട് സങ്കടത്തിന്‍റെയും സ്നേഹത്തിന്‍റെയും ഇടകലര്‍ന്ന നിറമുള്ള ശബ്ദത്തില്‍ അവള്‍ പറഞ്ഞു. 


"ആ കാണുന്ന ചിത്രങ്ങള്‍ ഒക്കെയും സലീമ വരച്ചതാണ് അനീ. സ്വന്തം ചിത്രം വരയ്ക്കാന്‍ മാത്രം കക്ഷിക്ക് സമയം കിട്ടിയില്ല. ആള് എന്നെവിട്ടുപോയതിനു ശേഷം മറ്റൊരാളെക്കൊണ്ട് വരപ്പിച്ചതാ അത്.  നീഎന്നോട് ചോദിച്ചില്ലേ എന്തിനാ ഇവിടിങ്ങനെ ഒറ്റക്ക് കഴിയുന്നത് എന്ന്? ഇവിടെ മാത്രമാണ് എനിക്ക് ഞാനാകാന്‍ കഴിയുന്നത് അനീ, നിനക്കറിയുന്ന കുഞ്ഞിയേച്ചിക്ക് ഈ നിറങ്ങള്‍ തന്നത് ഇന്നത്തെ ലയ ആക്കിയത് ഈ വീടാണ്, സലീമയാണ്. എനിക്കുപോലും അറിയില്ലായിരുന്ന എന്നെ എനിക്ക് കാണിച്ചുതന്നതും ജീവിതത്തിനെ ആസ്വദിക്കാന്‍ പഠിപ്പിച്ചതും എല്ലാം... ഇപ്പോള്‍ എന്‍റെ കൂടെയില്ലെങ്കിലും ഞങ്ങള്‍ രണ്ടാളും നട്ടുനനച്ച മരങ്ങളും ചെടികളും ഇവിടെത്തന്നെയുണ്ട്. ഈ ഓരോ ചിത്രത്തിനും പറയാനൊരു കഥയുമുണ്ട്. സലീമയെയും എന്നെയും പോലെ മഴവില്ലിന്‍റെ നിറത്തില്‍ സ്വപ്നം കാണുന്ന ഒരുകൂട്ടം കുട്ടികളും ആളുകളുമുണ്ട് അനീ ഇവിടെ. മലയാളം സംസാരിക്കുന്നില്ല എന്നേയുള്ളൂ - എന്‍റെ ഭാഷ അവര്‍ക്ക് നന്നായി മനസിലാകും. അവരെയൊക്കെ വിട്ടിട്ട് അവിടെ വന്നു നിന്നാലാണ്‌ എനിക്ക് ശ്വാസം മുട്ടുക. എനിക്കീ ലയയെ ആണ് ഇഷ്ടം മോനേ.. "


       ആദ്യമായി കാണുന്നതുപോലെ അവളെ നോക്കിനിന്നു അനിരുദ്ധ്. കയ്യില്‍ അണിയേണ്ട വളകളുടെ നിറം പോലും ഏതാണിഷ്ടമെന്നു ഉറക്കെപ്പറയാന്‍ മടിച്ചിരുന്ന കുഞ്ഞിയേച്ചിയില്‍ നിന്നും ഇന്ന് കാണുന്ന വ്യക്തതയുടെ സ്വരമുള്ള ലയയിലേക്ക് എത്ര മാറ്റം!  കണ്ണിനു മുന്നില്‍ ഉണ്ടായിട്ടും കാണാതെപോയ നിറങ്ങളെ തിരികെപ്പിടിച്ചു ജീവിക്കുന്ന കുഞ്ഞിയേച്ചിയാണ് മഴവില്ലെന്ന് പറയുമ്പോലെ അനിരുദ്ധ് അവളോട്‌ ഒന്നുകൂടി  ചേര്‍ന്നുനിന്നു  - ആ പതിനാലുവയസുകാരനെപ്പോലെ!  


21 comments:

  1. കുഞ്ഞിയേച്ചിമാർ നീണാൾ വാഴട്ടെ. അല്പം കൂടി ലാർജ് ആകാമായിരുന്നു കഥ. അവസാനത്തേക്ക് വന്നപ്പോൾ വല്ലാതെ ഒതുങ്ങിപ്പോയി. I strongly suggest a rework with an elaborated, wide and lengthy story. The plot really worth it. Love it. :)

    ReplyDelete
  2. സ്വന്തം ചിത്രം വരക്കാൻ സമയം കിട്ടാത്ത േവേദന. മറ്റുളളവരുെടെ മനസ്സിൽ സ്നേഹച്ചിത്രങ്ങൾ വരച്ചവർ.
    കാണാെതെ പോയ വേദനയുടെ ചിത്രം ഇഷ്ടമായി.

    ReplyDelete
  3. കഥ പാതിയിൽ വച്ചു മുറിച്ചത് പോലെ .... വേഗം ബാക്കി എഴുതിക്കോ .....
    എഴുതിയതത്രയും മനോഹരം .. പക്ഷേ ഇതിലിനിയും ഒരുപാട് കഥ പറയാനുണ്ട് .!!

    ReplyDelete
  4. രാജേട്ടൻ പറഞ്ഞത് പോലെ അവസാനം എത്തിയപ്പോഴേക്കും ചേച്ചി യും കുഞ്ഞേച്ചിയും മടിച്ചി ആയ പോലെ തോന്നി. ചേച്ചിക്ക് എഴുതാനും കുഞ്ഞേച്ചിക്ക് പറയാനുമുള്ള മടി. അനിക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ കുഞ്ഞേച്ചിയോട് പറയാനുണ്ടായിരിക്കുമായിരുന്നു.

    നല്ല എഴുത്ത്. ശൈലിയും ഇഷ്ടമായി.

    ReplyDelete
  5. എനിക്ക് വിളിക്കാനുള്ള എല്ലാ കുഞ്ഞേച്ചിമാരും ഇതുപോലെ കഥകളുടെ കുഞ്ഞു പെട്ടകങ്ങളാണ്.

    ആർഷ കണ്ടെടുത്തതാകട്ടെ കഥയിൽ പറയുന്ന പോലെ കൂടുതൽ വ്യക്തതയിൽ തിളങ്ങുന്ന നിറങ്ങളുള്ള കുഞ്ഞേച്ചിയെ. വ്യക്തിസ്വാതന്ത്രത്തിന്റെ മറവിളി ഉയരുന്ന ഈ കാലത്ത് ആ സ്വാതന്ത്യം ആസ്വദിക്കുന്ന ഒരാളെ കാണാനായി.

    ReplyDelete
  6. എല്ലാവരും പറഞ്ഞ കമന്റ് എനിക്കും പറയാൻ ഉണ്ട്. ആവർത്തന വിരസത ഒഴിവാക്കാൻ വേണ്ടി പറയാതെ വിടുന്നു. എത്രയോ ജന്മങ്ങൾ ഇങ്ങനെ മഴവില്ല് സ്വപ്നം കണ്ട് ഒറ്റനിറത്തിൽ ജീവിക്കേണ്ടി വരുന്നൂ. തിരക്കിട്ട് എഴുതാതെ ആർഷാ

    ReplyDelete
  7. കുഞ്ഞിയേച്ചി ഇനീം പറയണമായിരുന്നു... സലീമയെപറ്റിയും മനോഹരമായ ആ കുന്നിനെപ്പറ്റിയും ഒക്കെ... കഥയുടെ പശ്ചാത്തലം അതിമനോഹരം ചേച്ചി... ബാക്കി കൂടി എഴുതണേ... ❤️❤️

    ReplyDelete
  8. ചില കുഞ്ഞേച്ചിമാർ അങ്ങിനെയാണ്
    എത്ര മാറ്റം വന്നാലും പഴയെ നിറങ്ങളെ
    കൂട്ടുപിടിച്ചു ഒരു മഴവിൽ കണക്കെ ഇഷ്ട്ടപ്പെട്ട  
    അനിരുദ്ധന്മാക്കു മുന്നിൽ   തിളങ്ങി നിൽക്കും ..!

    ReplyDelete
  9. കുഞ്ഞേച്ചി ഇനിയും കഥ പറയണം.

    ReplyDelete
  10. പെട്ടെന്ന് അവസാനിപ്പിച്ച പോലെ തോന്നി കഥ... ചില കുറ്റബോധങ്ങൾ, ഇനാമൽ നഷ്ടപ്പെട്ട പല്ലിലെ പുളിപ്പ് പോലെ എപ്പോഴും കൂട്ടിനുണ്ടാകും. അതിന്റെ തീവ്രത ഒന്ന് കൂടി വാക്കുകളിലൂടെ പകരാമായിരുന്നു എന്ന് തോന്നി. ഒരു ചെറുകഥ പ്രതീക്ഷിച്ചോട്ടെ, ഇവരുടെ പശ്ചാത്തലവും ജീവിതവും അല്പം കൂടി വിശാലമായ ക്യാൻവാസിൽ.. അക്ഷരങ്ങളുടെ കൂട്ടുകാരി ആർഷക്ക് അത് എളുപ്പം സാധിക്കും.കാത്തിരിക്കുന്നു. സ്നേഹം എഴുത്തിനു. ❤️

    ReplyDelete
  11. കഥ ഇഷ്ടപ്പെട്ടു. വായിച്ചു തീർന്നപ്പോൾ, എന്തൊക്കെയോ പറയാൻ ബാക്കി വെച്ച പോലെ തോന്നി.

    ReplyDelete
  12. ആർഷചേച്ചീ ...കുഞ്ഞേച്ചിയെ കട്ട ഇഷ്ടം.
    അനിയെ ഇഷ്ടം.
    പിരിയും മുൻപ് കുഞ്ഞേച്ചിയെ കാണാൻ പറഞ്ഞ മായയെ ഇഷ്ടം..
    എനിക്ക് കഥാ പരിസരത്തേക്കാൾ ഇഷ്ടമായത് പാത്ര സൃഷ്ടികൾ ആയിരുന്നു.

    ReplyDelete
  13. കഥാപാത്രങ്ങൾക്കെല്ലാം ഒരു ഭംഗിയുണ്ട്...
    കഥ പറഞ്ഞതിലും... പക്ഷെ തീർന്നു പോയല്ലോ... ഇനിയും നീളമായിരുന്നു...
    ഇഷ്ടപെട്ടു..

    ReplyDelete
  14. This comment has been removed by the author.

    ReplyDelete
  15. അനിരുദ്ധിന്റെ മനസ് കണ്ടറിഞ്ഞു പെരുമാറിയ മായാ! പതിനാലുകാരന്റെ മനസ്സുമായി ഭൂതകാലകുളിരിൽ ആമഗ്നനായി കഴിയുന്ന അനിരുദ്ധ്!സലീ മോമർമ്മകളിലാഴ്ന്ന- എനിക്കീലയയെയാണിഷ്ടം എന്നോതുന്ന ലയാ!
    ചിന്തേരിട്ടു മിനുക്കിയ വരികളിലൂടെ സഞ്ചരിച്ചു! സന്തോഷം. ആശംസകൾ

    ReplyDelete
  16. പലരും നേരത്തെ പറഞ്ഞ കാര്യമാണ് എനിക്കും തോന്നിയത്. രസിച്ചു വന്നപ്പോഴേക്കും കഥ തീർന്നുപോയി.. 😐

    കഥയുടെ പിന്നിലെ കഥ അറിയാം. എന്നാലും വേണമെങ്കിൽ ഒന്നുകൂടി പൊലിപ്പിച്ച് പോസ്റ്റ് ചെയ്യാവുന്നതെ ഉള്ളൂ!!

    ReplyDelete
  17. സച്ചിൻ ടെണ്ടുൽക്കറോട് ക്രിക്കറ്റ് കളി നന്നായി എന്ന് പറയുന്ന പോലെയാകും , ആർഷയോടു എഴുത്തു നന്നായി എന്ന് പറയുന്നത് എന്ന് എനിക്കുറപ്പുള്ളതു കൊണ്ട് ; ഈ കഥ ഇഷ്ട്ടപ്പെട്ടു എന്ന് മാത്രം ഇവിടെ ഞാൻ കുറിക്കട്ടെ … :)

    ReplyDelete
  18. ഈ അനിരുദ്ധനെ ഒന്ന് കാണാൻ പറ്റുമോ എന്ന് നോക്കട്ടെ... ആർഷ പറയാതെ പോയ കഥയുടെ ബാക്കി ഇനി അനിയോട് ചോദിച്ച് അറിയണം...

    പെട്ടെന്ന് ബാക്കി എഴുതിക്കോണംട്ടോ...

    ReplyDelete
  19. കഥ കൊള്ളാം.. പക്ഷേ ഒരു നോവലിനെ കഥയിലേക്ക് ചുരുക്കിയ ഒരു ഫീൽ.

    ReplyDelete
  20. ഒരു കുഞ്ഞുകഥ.. എഴുത്തിന്റെ ഒഴുക്ക് വരികളിൽ.. ഇഷ്ടം.. ആശംസകൾ

    ReplyDelete
  21. ഇഷ്ടം ആർഷ ... കുഞ്ഞേച്ചിയെ ഇഷ്ട്ടായി

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)